Featured Post

Friday, April 26, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 7


                                 നേതി നേതികളുടെ വിരുന്ന് - 2

ഇരുനൂറ്റി എഴുപതു മില്യൺ വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ സംഭവിച്ച മാറ്റങ്ങളും

- പാൻജിയക്കാലം - തുടർന്നുവന്ന ചാവുകാലങ്ങളുമെല്ലാം

ചേർന്ന് ജീവിവർഗങ്ങളുടെ പരിണാമങ്ങളും പുതിയ ജീവികളുടെ

പിറവികളുമെല്ലാം എങ്ങനെയാണ് സംഭവിച്ചതെന്ന്

ഒരവലോകനം നടത്തുന്നുണ്ട്, രാജശേഖരൻ നായർ. വിശേഷിച്ചും മസ്തിഷ്ക്ക ജീവികളുടെ രൂപ - ബോധ - പരിണാമങ്ങൾ. പിന്നെയും പിന്നെയും ചാവുകാലങ്ങൾ. പിന്നെയും പിന്നെയും വ്യത്യസ്തമായ സ്പീഷ്യസുകളുടെ ഉദയം. കിശോരകൗതുകങ്ങളോടെ, കണ്ണിമയ്ക്കാതെ വായിച്ചുപോകും നാം ഈ പേജുകൾ. ഇതിനിടയിൽത്തന്നെ അദ്ദേഹം സ്പർശിച്ചുപോകുന്ന ഒന്നാണ് സ്മൃതി എന്ന വാക്ക് (പിന്നീട് പിന്നീട് അവസാന അധ്യായങ്ങളിലേക്കെത്തുമ്പോഴേക്കും സകലതും സ്മൃതിലയമാണ്. ഏറ്റവും അവസാനത്തെ അധ്യായത്തിന്റെ പേരുപോലും 'മഹാസ്മൃതി'യെന്നാണ്).

ഏറ്റവും ആദ്യത്തെ ജീവ കണിക പോലും വർത്തിക്കുന്നത് അതിനു മുൻപത്തെ സ്മൃതിയുടെ ഭാഗമെന്നോണം. ജീവനില്ലാത്ത പദാർത്ഥ കണികകൾ പോലും സ്മൃതികളുടെ സ്പന്ദനമാണ്. ആ സ്മൃതിയുടെ നീൾച്ചയെന്നോണമാണ് അടുത്ത പടി പരിണാമം തന്നെ. ഓരോ പരിണാമ സന്ധിയിലും ഏതെങ്കിലും ഒരു സവിശേഷത- സംവേദനത്വത്തിന്റെ കാര്യത്തിലാകട്ടെ, ചലന സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാകട്ടെ, അതിജീവന ശേഷിയുടെ കാര്യത്തിലാകട്ടെ, പ്രത്യുല്പാദന ശേഷിയുടെ കാര്യത്തിലാകട്ടെ - ചേർക്കപ്പെടും. പിന്നീട് ചേർക്കപ്പെട്ട സവിശേഷതയുടെ കൂടുതൽ ബഹിർസ്പുരണങ്ങളായി. അങ്ങനെയങ്ങനെ പല ജീവികളേയും മറ്റു പല ജീവികളുടേയും സങ്കലനങ്ങൾ ആയിത്തന്നെ കാണാൻ പറ്റുമായിരിക്കും. ഇത്തരം സവിശേഷതകളെല്ലാം സസ്യവർഗ്ഗങ്ങളിലും പക്ഷിവർഗ്ഗങ്ങളിലും മൃഗജാതികളിലുമെല്ലാം സമാന്തരമായി വികസിച്ചുവെന്നാണ് തോന്നുന്നത്. പരിണാമ യാത്രയുടെ കൃത്യമായ രേഖീകരണങ്ങൾ നടത്തപ്പെട്ട പഠനങ്ങളെപ്പറ്റി എനിക്കറിവില്ല. പക്ഷേ ഈയടുത്തുവായിച്ച ചില ശാസ്ത്ര ലേഖനങ്ങളിൽ, ഓരോ ബില്യൺ വർഷങ്ങളിലും ചില സ്പീഷിസുകൾ ഒരുമിച്ചു ചേർന്ന് ഒരൊറ്റ സ്പീഷിസായി മുന്നോട്ടുപോകുന്നതായി നിരീക്ഷിക്കപ്പെട്ടു കണ്ടിട്ടുണ്ട്. 

ആദ്യത്തെ ഈ അധ്യായങ്ങളിൽ വ്യക്തിപരമായി ഏറെ കൗതുകം പകർന്ന ഒന്നാണ് ഗ്രന്ഥകാരനെ കുഴക്കിയെന്നു പറയുന്ന ഒരു ചോദ്യത്തെ പറ്റിയുള്ള പരാമർശം. മനുഷ്യ മസ്തിഷ്‌കം എങ്ങനെയാണ് / എന്തിനാണ് ഇടതും വലതുമെന്ന രീതിയിൽ രണ്ടായി തിരിഞ്ഞതെന്ന ചോദ്യത്തെത്തുടർന്ന്

റെയ്മണ്ട് കഹൾ എന്ന പ്രസിദ്ധ ന്യൂറോളജിസ്റ്റിന്റെ കാഴ്ചപ്പാടുകളെ പരിചയപ്പെടുത്തുന്നു അദ്ദേഹം. ഒരുപക്ഷേ പ്രകൃത്യാ ആപത്ക്കരമായ ഒരു ജീവിതത്തിലൂടെ കടന്നുപോകാൻ നിർബന്ധിതമായ മനുഷ്യ ജീവിക്ക് നേരിട്ട് വരുന്ന വെല്ലുവിളികളല്ലാതെ ഇരു വശത്തുനിന്നുമുള്ള അപകടങ്ങളെ നേരിടണമെങ്കിൽ കൂടുതൽ കാര്യക്ഷമമായ surveillance ആവശ്യമായി വന്നതിന്റെ ഭാഗമായാണത്രെ, മനുഷ്യന്റെ രണ്ടു പള്ളകളിലും രൂപീകൃതമായ സവിശേഷ ന്യൂറോൺ സങ്കേതങ്ങൾ പടിപടിയായി ചുമലുകൾക്കടുത്തേക്കും പിന്നീട് മസ്തിഷ്ക്കത്തിലേക്കും സ്ഥാനം മാറിയത്. കണ്ണുകൾ ആ പരിണാമദിശകളെ സ്വാധീനിച്ച പ്രധാന ഘടകമായി. കാഴ്ചയുടെ സാങ്കേതികത്വത്തിന്റെ കീഴ്‌മേൽ മറിഞ്ഞ രൂപസംവിധാനങ്ങൾക്കനുസരിച്ച്, അതിനെ കൂടുതൽ കാര്യക്ഷമമാക്കാൻ മസ്തിഷ്ക്കത്തിലെ ഇടതു ഭാഗം വലതു ശരീരത്തേയും തിരിച്ചും നിയന്ത്രിക്കാൻ തുടങ്ങിയത്രേ!

ഒരുപക്ഷേ സംവേദനത്വത്തിന്റെ ഒരുവലിയ പരിമിതിയെ, ഒരു മസ്തിഷ്കത്തെ രണ്ടായി പകുത്തുകൊണ്ട്, അതോ രണ്ടു തലത്തിൽ പങ്കിട്ടുകൊണ്ട് , മറികടന്നതാണോ? അതിനുശേഷമുള്ള കാഴ്ച കേവലം കാഴ്ചയല്ല, നോട്ടമാണ് എന്നാണോ?

ഹേയ്റോഗ്ലിഫിസിലെ 'ഹോറസിന്റെ കണ്ണ്' നെ പറ്റി മേധാനന്ദ എഴുതിയ കുറച്ചു വരികൾ ഓർമ്മയിൽ വരുന്നു:

“A new level of seeing opens progressively,

Not only behind but above everything.

The forces, the presences abiding in the universe,

Reveal themselves to us: we can perceive the neteru (divinity),

the movers of the flags of all beings, and above them

the unity of seeing and being.


Our seeing becomes sovereign.

Each event is unique,

independent of stereotypes and name giving.

Each sight enters into the mysterium magnum of being

and we see as RE sees.

We can say,’I see’.

The eye is healed.

The festival of seeing begins.


One step further

and seeing becomes creating.”

                                                  -  THE WAY OF HORUS

(നിസ്സാരമായ ഒരു സംശയം മെയിലിൽ ഉന്നയിച്ചപ്പോൾ വളരെ വിശദമായി മറുപടി തരാൻ സന്നദ്ധനായ ഡോ. രാജശേഖരൻ നായർക്ക് പ്രത്യേകം നന്ദി. Santiago Raymon Cajal എന്ന അസാധാരണ വ്യക്തിത്വത്തെ അറിയാൻ സാധിച്ചതിനും. ഏറെ അസാധാരണത്വവും rebelliousness -ഉം നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റി പേരിനൊന്നു പരിചയപ്പെട്ടപ്പോൾ ഇദ്ദേഹം ന്യൂറോളജിയിലെ സാൽവദോർ ദാലിയാണല്ലോ എന്നാണ് മനസ്സിൽ തോന്നിയത്. പിന്നീടാണ് ഓർത്തത് രണ്ടുപേരും സ്പെയിൻകാർ ആണല്ലോ എന്ന്).

drawings by Raymon Cajal

ഒരുവേള നമുക്ക് തോന്നും ഈ പരിണാമമെന്നത് ഒരു തരം പൊതിയഴിക്കൽ - unfolding - ആണെന്ന്. അല്ലെങ്കിൽ കൂമ്പിനിന്ന ഇതളുകൾ പതിയെപ്പതിയെ വിടർന്നുവരുന്നതുപോലെയാണെന്ന്. അതോ, കൂമ്പി നില്ക്കുന്ന ഒരു മൊട്ടിന് ചുറ്റും നിത്യേനയെന്നോണം ചേർക്കപ്പെടുന്ന ഇതളുകളോ? അങ്ങനെയങ്കിൽത്തന്നേയും ഏതോ അപരിചിതമായ ഒരു സ്ഥലകാലത്തിൽ നിന്നും പൊടുന്നനെയെന്നോണം പ്രത്യക്ഷപ്പെടുന്നവയൊന്നുമല്ല അവ. ചുറ്റിലും നൃത്തം വെച്ചുകൊണ്ടിരിക്കുന്ന സ്ഥലകാലസമുദ്രത്തിന്റെ ഏതൊക്കെയോ അലകൾ ഈ പൂമൊട്ടിനെ വെറുതെയൊന്ന് സ്പർശിച്ചുപോകുന്നതാണ്; നമുക്കവ എത്ര തന്നെ അഗോചരമെങ്കിലും. 

അവബോധപരമായ പരിണാമ ചരിത്രങ്ങളുടെ സംഗ്രഹമൊന്നുമല്ലെങ്കിലും, ജലം മുതൽ, ആകാശം മുതൽ, മറ്റു ഭൂതങ്ങൾ മുതൽ, ജൈവപരിണാമത്തിൽ സംഭവിച്ചിട്ടുള്ള ഒട്ടധികം വർഗ്ഗങ്ങളെ, സസ്യലതാദികളായാലും, ഷഡ്പദങ്ങളായാലും ഉരഗങ്ങളായാലും മനുഷ്യനടക്കമുള്ള മൃഗജാതികളായാലും സകലതും പിരമിഡുകളിന്മേലുള്ള ഹെയ്‌റോഗ്ലൈഫ്സിൽ (Hieroglyphs) ഇടം പിടിച്ചിട്ടുണ്ട്. ഓരോരോ വർഗ്ഗങ്ങളിലും പ്രബലമായിട്ടുള്ള അവബോധ സവിശേഷതയാണ് - awareness potential - ആ ഉൾക്കാഴ്ചാ സന്ദേശങ്ങളിൽ ലിപികളായി വർത്തിച്ചത്.

'ഞാനാവുന്ന കാലം' തുടങ്ങുന്നത് വ്യതിരിക്തമായി

flat worm
'ചിന്തകൾ' എന്ന് വിളിക്കാവുന്നവ രൂപപ്പെടുന്നതോടെയാണ്. അതിനും എത്രയോ കാലങ്ങൾക്കു മുൻപ് മസ്തിഷ്ക്കം എന്ന് വിളിക്കാവുന്ന ശരീരഭാഗങ്ങൾ രൂപപ്പെട്ടിരുന്നുവെങ്കിലും - മസ്തിഷ്ക്കം സമ്മാനിക്കപ്പെട്ട ആദ്യ ജീവി നമ്മുടെ 'പരപ്പൻ
Various parasitic
flatworms from
Haeckel's
Kunstformen der Natur
(1904)
പുഴു'വാണത്രേ! ആ അഹങ്കാരം പക്ഷേ അവന്റെ മുഖത്തില്ല കേട്ടോ! - ഇന്ന് നാം ഭാഷ എന്ന് വിളിക്കുന്ന വിധമുള്ള വിനിമയ ശേഷി ജീവികൾക്ക് കൈവന്നിട്ടില്ലായിരുന്നു. നിയാണ്ടർത്തലുകളിൽ ദർപ്പണ കോശങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരിമിതമായിരുന്നുവെന്നു പറയുന്നു.

പിന്നെപ്പിന്നെ അതുക്കും മേലെ, ചിന്തിക്കുന്ന മാനവന്റെ വരവായി. ഒരു ഒന്നൊന്നര ചിന്തകനാണവൻ. രാജശേഖരൻ നായർ ഓർമ്മപ്പെടുത്തുന്നു, അവന്റെ ശരിക്കുമുള്ള പേര് Homosapiens  sapiens എന്നാണത്രെ!- ആവർത്തിച്ച് ചിന്തിക്കുന്നവൻ. എന്നുവച്ചാൽ ആ സ്ഥിതിയിൽ നിന്നും പേരിനൊരു മാറ്റം വരുത്തേണ്ട അവസ്ഥ ഇന്ന് വരേയ്ക്കും സംജാതമായിട്ടില്ലെന്ന് സാരം. വേണമെങ്കിൽ രണ്ടോ മൂന്നോ sapiens പിന്നാലെ ചേർക്കാം.

Drawings of Cajal

ചിന്തിക്കാൻ തുടങ്ങുക എന്നാൽ അവനിൽ ഭാഷാനൈപുണ്യങ്ങൾ കിളിർക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് തന്നെ അർത്ഥം. വൈവിധ്യം നിറഞ്ഞ എല്ലാത്തരം ചോദനകളും ആവേഗങ്ങളുമെല്ലാം വളരെ വ്യത്യസ്തമായ ഒരു തരത്തിൽ പ്രകടിപ്പിക്കാനും സൂക്ഷിക്കാനും സാധ്യമെന്നു വന്നിരിക്കുന്നു. ഒരുപക്ഷേ ഇതുവരേക്കും സ്മൃതി എന്ന് വിളിക്കാവുന്നവയെ ഓർമ്മയെന്നു വിളിക്കാവുന്ന തരത്തിൽ വാക്കുകളിലും അർത്ഥങ്ങളിലുമായി സൂക്ഷിക്കാവുന്നതാണിപ്പോൾ. FOXP2 എന്ന് വിളിക്കുന്ന ഭാഷാജീൻ, അതിന്റെ മറ്റു അനുബന്ധ ജീനുകൾ, മിറർ ന്യൂറോണുകൾ എന്നിവയെല്ലാം ചേർന്നാണ് ഹോമോസാപിയനുകളിൽ ഈ ഭാഷാസിദ്ധി കൈവന്നതത്രേ. ഈ മുന്നേറ്റത്തിന് മുന്നിൽ പിടിച്ചുനില്ക്കാനാവാതെയത്രേ പ്രധാനമായും നിയാണ്ടർത്താലുകൾ തിരോഭവിച്ചത്. 

ഇനിയുള്ള പേജുകൾ അധികവും 'ഞാനാവുന്ന കാല'ത്തെപ്പറ്റിയാണ്. ഈ പുസ്തകത്തിലെ ഏറ്റവും കൂടുതൽ പേജുകൾ അദ്ദേഹം നീക്കിവെച്ചിരിക്കുന്നത് - 224 പേജുകൾ - ഞാനാവുന്നകാലത്തെപ്പറ്റി പറയാനാണ്.

ഞാൻ ഞാനാവുന്നത്‌ ഭാഷയിലൂടെയാണോ? അതോ യഥാർത്ഥ

ഞാൻ - അങ്ങനെയൊരു ഞാൻ ഉണ്ടെങ്കിൽ - അത്ര തന്നെ യഥാർത്ഥമല്ലാത്ത, തോന്നൽ മാത്രമായ, ഒരു ഞാനിലേക്ക് ഇടകലർന്നില്ലതാവുന്നതോ? ഭാഷയിലൂടെയാണ്, പ്രധാനമായും മസ്തിഷ്ക പരിണാമത്തിന്റെ അതിപ്രധാനമായ അടുത്ത ഘട്ടം ആരംഭിക്കുന്നതെങ്കിൽ...ഒരുപക്ഷേ അപ്പോഴാകും നാം പൊതുവെ മനസ്സ് എന്ന് വിളിക്കുന്ന epiphenomenon സംജാതമായത്. സ്മൃതിക്ക്‌ ചുറ്റും ഓർമ്മകൾ എന്ന കടന്നൽകൂട്ടം നേർത്ത ഒരു മുഖപടം പോലെ…

എഴുത്തിനിടയിൽ സ്വാഭാവികമായി വന്നുപോയതാണെങ്കിലും, 'കേദാർനാഥിലെ കാക്കകൾ' എന്ന യാത്രാ  പുസ്തകത്തിൽ ഒരിടത്ത് ‘the non-existent I’ എന്ന് പ്രയോഗിച്ചുപോയതിൽ ഏറെ സന്തോഷം തോന്നിയിട്ടുണ്ട്, ഇന്നും. മറ്റൊരു സന്തോഷം കൂടിയുണ്ട് - ആ കൊച്ചു പുസ്തകം അടുത്തുതന്നെ ഇംഗ്ലീഷിൽ ഇറങ്ങാൻ പോകുന്നു എന്നത്.

'ഞാനാവുന്ന കാലം' എന്ന് വായിക്കുമ്പോഴൊക്കെയും നിശ്ശബദ്ധമായി ഓർക്കും - (ഇല്ലാത്ത) ഞാൻ ആവുന്ന കാലം. 




Tuesday, April 23, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 6



നേതി നേതികളുടെ വിരുന്ന് - 1


Only one koan matters

- you


സെൻ ഗുരുവായിരുന്ന ഇക്കിയു (Ikkyu) ആയിരുന്നു ഇങ്ങനെ എഴുതിയിട്ടത്. 

ഈ വരികളോട് തീർത്തും സത്യസന്ധത പുലർത്തിയ ഒരു koan

തന്നെയായിരുന്നു ഇക്കിയുവിന്റെ ജീവിതം. `ഞാൻ എന്ന ഭാവം` എന്ന ഈ കൃതിയുടെ പശ്ചാത്തലത്തിൽ you എന്നതിന് പകരം `I` എന്ന് ചേർത്ത് ആ വരികൾ വായിച്ചുകൂടേ എന്ന് തോന്നാവുന്നതാണ്.:  only one koan matters, I. ഇക്കിയു എന്തുകൊണ്ടാകാം 'I'എന്നതിന് പകരം 'you' എന്ന് എഴുതിച്ചേർത്തത്?

ഞാനാണോ നീയാണോ ആദ്യമുണ്ടായത്? ന്യൂറോളജിക്കാർ പറയുന്നതെന്തുമാകട്ടെ, ആത്മീയതയിൽ, ചുറ്റുപാടുമുള്ള അനേകം 'നീ'കളാണ് ഒരുവനിൽ 'ഞാൻ' നെ ഉരുവപ്പെടുത്തുന്നതത്രേ. Ikkyu തന്റെ ശിഷ്യരോട്‌ അതൊരു koan ആയി അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ, `നീ` എന്നത് (the other), ഒരു `perceptual aberration` അല്ലെങ്കിൽ പ്രായോഗികമായി അനിവാര്യമായ ഒരു illusion ആണെന്ന തിരിച്ചറിവിനെയായിരിക്കണം, ആ koan -ന്റെ സാക്ഷാത്കാരമായി ഉദ്ദേശിച്ചിട്ടുണ്ടാവുക. ഒരല്പം ബുദ്ധിയുള്ളവർ അപരനെ വിട്ട് തന്നെത്തന്നെ (ഞാൻ) സ്വീകരിച്ചിരിക്കും, ധ്യാനാത്മകമായ തന്റെ ആത്മപര്യവേക്ഷണങ്ങൾക്ക്.



                      *                     *                     *                       *


ഞാൻ എന്ന അഭാവത്തെപ്പറ്റിയാണ് (the non- existent I) 'ഞാൻ എന്ന ഭാവം'

മുഴുവനും. ഞാൻ എന്ന് അറിയുമ്പോഴോ പറയുമ്പോഴോ കേൾക്കുമ്പോഴോ,

ഒരു ന്യൂറോളജിസ്റ്റ്, താൻ ഏതു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ആ

വാക്കിനെ സ്വാംശീകരിക്കുന്നതെന്ന് പങ്കുവെക്കുകയാണ് ഈ

ബൃഹദ്ഗ്രന്ഥത്തിൽ. ന്യൂറോളജിക്കു മുന്നേ ആരംഭിച്ച് ന്യൂറോളജിയെ കടന്നുപോകുന്ന ഒളിവെട്ടങ്ങൾ….ഇതൊരു ബൃഹദ്ഗ്രന്ഥമാകുന്നത്

അങ്ങനെയാണ്, പേജുകളുടെ എണ്ണം കൊണ്ടല്ല; വിശദാംശങ്ങളുടെ സമൃദ്ധികൊണ്ടുമല്ല.


ഞാനാകുന്നതിനു മുമ്പുള്ള കാലം, ഞാനാവുന്ന കാലം, ഞാനെന്ന ഭാവം, ഞാനെന്ന ഭാവമതു നിറയുന്ന നേരം, ഞാനെന്ന ഭാവമതു പൊഴിയുന്ന നേരം, അഖിലം ഞാനിതെന്ന വഴി, എന്നിങ്ങനെ ആറു ഭാഗങ്ങളായി ലേഖനങ്ങളെ തരം തിരിച്ചിട്ടുണ്ട്. 'ഞാൻ എന്ന അഭാവം' എന്ന ഒരു ശീർഷകം ഇല്ലാതിരുന്നിട്ടുകൂടി (പ്രയോഗപരമായ ഒരു ചാരുതക്കുവേണ്ടിയെങ്കിലും), സർവ്വാന്തര്യാമിയായ 'ഞാൻ'നെ പറ്റിയാണ് പറയുന്നതെങ്കിലും, അഖിലത്തിലേക്ക് അതില്ലാതാവുന്നതിന്റെ ഉൾക്കാഴ്ചാശകലങ്ങൾ മിന്നിമറയുന്നുണ്ട് അവസാന അദ്ധ്യായങ്ങളിൽ; ഹരിനാമകീർത്തനസൗഖ്യം പോലെ. തെളിനീർ തടാകങ്ങളിൽ മുങ്ങിത്താണും ഒഴുകിരസിച്ചും കഴിഞ്ഞിരുന്ന ജലപക്ഷി തന്റെ ചിറകിലെമ്പാടുമുള്ള ജലകണങ്ങളെ മുഴുവനും കുടഞ്ഞുകളഞ്ഞുകൊണ്ട് പൊടുന്നനെ ആകാശത്തേക്ക് പറന്നുപൊങ്ങുന്നതുപോലെ.

ന്യൂറോളജിയിൽ നിന്നും, അതിന്റെ സാങ്കേതിക നാഡീ-ഞരമ്പ് സങ്കീർണ്ണതകളിൽ നിന്നും, അവയുടെയെല്ലാം അർത്ഥസാഫല്യങ്ങളെ (meaningfulness) ആരായുകയാണ് ഡോ. രാജശേഖരൻ നായർ; ആത്മീയം എന്ന് വിളിച്ചുപോകാൻ ഏവരേയും പ്രലോഭിപ്പിക്കും വിധം. ആ ഭാഗങ്ങളിൽ അദ്ദേഹം പുലർത്തുന്ന വിനയത്തെ `ഒരു ന്യൂറോളജിസ്റ്റിന്റെ ധീരത` അല്ലെങ്കിൽ `വൈയക്തികമായ സത്യസന്ധത`എന്ന് മനസ്സിലാക്കാനാണ് എനിക്കിഷ്ടം. 

ഒരു സാധാരണ വായനക്കാരനുപോലും ഏറെ ആഹ്ളാദകരമായ വിധം വായിച്ചുപോകാമെന്നതോടൊപ്പം, ഗവേഷണവിദ്യാർത്ഥികൾക്കു പോലും ഉപയുക്തമായ വിധം അതീവ വിശദാംശങ്ങളോടെയും കൃത്യതകളോടെയുമാണ് അദ്ദേഹം വിഷയത്തെ അവതരിപ്പിക്കുന്നത്; ഒരുപക്ഷേ അദ്ദേഹത്തിന്റെ സ്വാഭാവിക രചനാരീതിയെന്നു പറയാം. അത്തരം സംഗതികൾക്കിടയിൽ കയറിവന്ന് ഒരഭിപ്രായം പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല, അതിനുള്ള യോഗ്യതയും ഇതെഴുതുന്നയാൾക്കില്ല. എന്നിട്ടും ഈയൊരു കുറിപ്പിന് പിന്നിലുള്ള വികാരം സന്തോഷം മാത്രമാണ്, നാം കടന്നുപോകുന്ന ഈ ജീവിതത്തിലെ ഏറ്റവും നിഗൂഢമായ- mysterious എന്ന് തന്നെ വായിക്കുക - ഒരനുഭവത്തെപ്രതി, അതിന്റെ പ്രായോഗിക പരിണാമങ്ങളെ ഇത്രയും അടുത്തറിയാൻ സാധിക്കുന്നതിലുള്ള കൃതാർത്ഥത. ഈ ഗ്രന്ഥത്തിലെ ഓരോ വരിയും ഒരു സാധാരണ വായനക്കാരനിലുണർത്തിയ അനുരണനങ്ങൾ.

(ഈ പുസ്തകം പുറത്തുവന്ന അന്നു രാത്രി തന്നെ, ഒരു സുഹൃത്ത് മുഖേന

ഡി സി യിൽ നിന്നും ഒരു കോപ്പി സംഘടിപ്പിച്ച് രണ്ടുമൂന്നു ദിവസം

കൊണ്ട് വായിച്ചുതീർത്തതാണ്. ഒരു തിരുവണ്ണാമല യാത്രക്കിടയിലായിരുന്നു അതെന്നത് ഏറെ സൗകര്യപ്പെടുകയും ചെയ്തു. അപ്പോഴാണ് നിർബന്ധമായും വായിച്ചിരിക്കണമെന്ന് രാജശേഖരൻ നായർ സൂചിപ്പിച്ച രണ്ടു പുസ്തകങ്ങൾ വായിച്ചിട്ടു തന്നെ കാര്യം എന്ന് ഒരല്പം അഹങ്കരിച്ചത് - NO MAN ALONE and DEATH OF THE SOUL. രണ്ടും സംഘടിപ്പിച്ചു വരുമ്പോഴേക്കും രണ്ടു മാസം തീർന്നു. അതിൽ ഒരെണ്ണമേ ഇനിയും വായിച്ചിട്ടുള്ളൂ എന്നത് വേറെ കാര്യം. അടുത്തതും കൂടി വായിച്ചിട്ടാകാം എഴുത്ത് എന്ന് വിചാരിച്ചു വിചാരിച്ചു ദിവസം കുറെ പോയി. എഴുതാൻ ശ്രമിച്ചപ്പോഴൊക്കെ മിക്കപ്പോഴും വഴിതെറ്റാൻ തുടങ്ങി. രാജശേഖരൻ നായരുടെ ഭാഷാ സവിശേഷതകൾ, ആത്മകഥാപരമായ പരാമർശങ്ങളുണർത്തുന്ന കൗതുകങ്ങൾ, ന്യൂറോളജിക്കലായ ഉൾക്കാഴ്ചകൾ, ദാർശനികമായ പരാമർശങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ ധാരകളായി ഈ പുസ്തകം നമ്മെ മോഹിപ്പിച്ചുകൊണ്ടു 'മാരീച നടനം' നടത്തും. അങ്ങനെയങ്ങനെ ദാ ഇപ്പോൾ തുടങ്ങാം എന്ന് വെച്ചപ്പോഴേക്കും ഇദ്ദേഹം മറ്റു രണ്ടു പുസ്തകങ്ങൾ കൂടി എഴുതിക്കഴിഞ്ഞിരിക്കുന്നു!!)

4500 ബില്യൺ വർഷങ്ങൾക്കു മുൻപുള്ള ഹേഡിയൻ യുഗത്തിൽ -Hadean Eon- നിന്നും ഡോ. രാജശേഖരൻ നായർ പറഞ്ഞു തുടങ്ങുന്നു. സകലതും ഉരുകിയൊലിച്ച് കുഴമ്പു പരുവത്തിൽ കിടക്കുന്ന ഭൂമിയെന്ന ഒരു ഊഹാപോഹം. 'പ്രാക്തന യൂഷം' എന്ന് അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുള്ള ആ Primordial Soup -ൽ പ്രധാന ചേരുവകളെല്ലാം ആകസ്മിതകളാണ്. ('പ്രോടീൻ കണികകൾ ആകസ്മികമായി ജീവന്റെ ആധാരമായ ന്യൂക്ളിയിക് ആസിഡുകളായി' - P 29. ആകസ്മികതയുടെ ദിവ്യമുഹൂർത്തങ്ങൾ ധാരാളമുണ്ട് ഈ കൃതിയിൽ, ബോധപരിണാമത്തിന്റെ ഘോഷങ്ങളായി).

തികച്ചും വ്യക്തിപരമായ ഒരു കൗതുകം ഇവിടെ പങ്കു വെക്കട്ടെ:

മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു, 'ഞാനൊരു ശാസ്ത്രജ്ഞനാകും' എന്നോ മറ്റോ പേരുള്ള ഒരു കുഞ്ഞു പുസ്തകം അച്ഛൻ വാങ്ങിക്കൊണ്ടുതന്നത്. സി. ജി. ശാന്തകുമാർ കുട്ടികൾക്ക് വേണ്ടി എഴുതിയത്. കണ്ടാൽ ഒരു ബ്രെഡ് സ്‌ലൈസ് എന്നേ തോന്നൂ. അത് വായിച്ചതിൽ പിന്നെയാണെന്നു തോന്നുന്നു, ഈ ശാസ്ത്രജ്ഞനെന്നാൽ ഊണും ഉറക്കവുമുപേക്ഷിച്ച്, ഉപകരണങ്ങൾ തിങ്ങി നിറഞ്ഞ ഒരു ലബോറട്ടറിയിലിരുന്ന് കണ്ണിൽക്കണ്ട സാധനങ്ങളെല്ലാം കോരിയൊഴിച്ച് കൂട്ടിക്കലർത്തി പുതിയതെന്തോ കണ്ടെത്താൻ പണിപ്പെടുന്ന ഒരാളാണെന്ന ധാരണ ഉള്ളിലുറച്ചു. അക്കാലങ്ങളിൽ തികട്ടി വന്നിരുന്ന ഒരു വിചാരമാണ്, 'ഇക്കാണുന്ന സകലതും ഒരുമിച്ചെടുത്ത് ഒരു വലിയ പാത്രത്തിലിട്ട് തിളപ്പിച്ച് ഇളക്കികൊണ്ടിരുന്നാൽ എങ്ങനെയിരിക്കും?' സകലതും എന്ന് പറഞ്ഞാൽ മണ്ണും കല്ലും മാവിന്റെ ഇലകളും വാഴക്കുടപ്പനും കമ്മ്യൂണിസ്റ്റ് പച്ചയും തെങ്ങോലയും പിന്നെ അടുക്കളക്കകത്തുള്ള പാത്രങ്ങളും അഴയിൽ ഉണക്കാനിട്ടിരിക്കുന്ന തുണികളും പെൻസിലും മായ്ക്കാനുള്ള റബറും മറ്റും മറ്റും. എന്നാലും സൂപ്പാക്കി മാറ്റാനുള്ള പദാർത്ഥങ്ങളുടെ എണ്ണം അത്രയൊന്നും മുന്നോട്ടു പോയില്ല. ആ വിചാരമാകട്ടെ കുറെ നാൾ കഴിഞ്ഞപ്പോൾ മങ്ങി മങ്ങി പോകാനും തുടങ്ങി. പിന്നീടെപ്പോഴോ ഒരു തോന്നലുണ്ടായി, വാനശാസ്ത്ര സംബന്ധിയായ എന്തോ വായിച്ചതിനു ശേഷമാകണം, നമ്മൾ അറിയുന്ന ഈ പ്രപഞ്ചം ഇപ്പോഴും കുഴഞ്ഞുമറിഞ്ഞുകൊണ്ടിരിക്കുന്ന കുഴമ്പു പരുവമുള്ള ഒരു സംഭവം തന്നെയാണെന്ന്. നക്ഷത്രങ്ങൾ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന തീക്കുണ്ഡങ്ങൾ. കത്തിക്കരിഞ്ഞതും കനൽപോലെ തിളങ്ങുന്നതുമൊക്കെയായി അസംഖ്യം ഗ്രഹങ്ങളും മറ്റും. ഇവയൊക്കെയും ഒരു വലിയ പാത്രത്തിൽ കിടന്ന് ചുറ്റിത്തിരിയുകയാണ്, ആരോ ഒരാൾ ഒരു വലിയ ചട്ടുകം കൊണ്ട് - ആർക്കിമിഡീസ് ഉദ്ദേശിച്ചതിലും വലിയ ചട്ടുകം - വലിയ വേഗത്തിൽ ഇളക്കിക്കൊണ്ടേയിരിക്കുന്നപോലെ. 


മനസ്സിന് വിസ്മയങ്ങളെ അതേപടി അധികനേരം പിടിച്ചുനിർത്താൻ കഴിയില്ല. ഭാരക്കൂടുതലുള്ള ഒരു വസ്തുവിനെ ഏറെ നേരം പൊക്കിപ്പിടിച്ചുനില്ക്കാൻ പറ്റാതെ വരുമ്പോൾ, എവിടെയെങ്കിലും ഒരിടത്ത് ഇറക്കിവെച്ച് ആശ്വാസം കണ്ടെത്തുന്നതുപോലെ, മനസ്സ് അതിന്റെ വയ്യായ്ക തീർക്കുന്നത് ഏതെങ്കിലും ഒരു കാരണത്തെ തേടിപ്പിടിച്ച് വിസ്മയങ്ങളെയപ്പാടെ ഇറക്കിവെച്ചുകൊണ്ടാണ്. തീർപ്പുകളും ഉപസംഹാരങ്ങളുമാണ് മനസ്സിന്റെ അത്താണികൾ. അങ്ങനെയാണ് 'അണ്ഡകടാഹ'മെന്ന ഈ ചെമ്പിൽ, കോടിക്കണക്കിന് സൂര്യചന്ദ്രാദികളെയിട്ട് എമണ്ടൻ ചട്ടുകം കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുന്ന ദേഹണ്ണക്കാരനെ 'ദൈവം തമ്പുരാൻ' എന്നൊരു പേര് കൊടുത്തുകൊണ്ട് മിണ്ടാതിരിക്കാൻ ശ്രമിച്ചത്. ശരിക്കും ഉലകനായകൻ. പ്രപഞ്ചത്തിന്റെ 'ഞാൻ'. പോകപ്പോകെ വിസ്മയവീചികൾ മനസ്സിന്റെ കൈപ്പിടിയിൽ ഒതുങ്ങാതെ വന്നപ്പോഴാണറിയുന്നത് ചട്ടുകത്തിനു പിന്നിൽ അങ്ങനെയൊരു ദേഹണ്ണക്കാരനില്ലെന്ന്! ഉണ്ടായിരുന്നെങ്കിൽത്തന്നെ അങ്ങേര്‌ എവിടെ കാലുറപ്പിക്കും എന്ന് ചോദിക്കാനുള്ള ബുദ്ധിയൊന്നുമുണ്ടായിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും പക്ഷേ സംഗതികളൊക്കെ മേല്പറഞ്ഞ രീതിയിൽത്തന്നെ, അതിമനോഹരമായി  കുഴഞ്ഞുമറിഞ്ഞുകൊണ്ടേയിരിക്കുന്നു, ഇടതടവില്ലാതെ. വെറുതെ. അതെ, അപ്പോഴാണ് ശരിക്കും വിസ്മയമെന്നത് അതിന്റെ സഹസ്രദളങ്ങൾ വിടർത്തുന്നത്. The ethereal beauty of Unknowability, not the vague assessment of known / unknown conclusions. ഓഷോയാണ് ഏറെ അസന്ദിഗ്ധമായി പറഞ്ഞത് - ‘There is no God, only godliness is there’.

ദൈവികതയെന്ന സർഗാത്മകതയെ, ഏതോ സിംഹാസനത്തിൽ, നീണ്ട വെള്ളത്താടിയും സർവ്വജ്ഞാന സന്നാഹങ്ങളുമായി സകലതിനേയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു ഗംഭീരൻ ദൈവത്തിലേക്ക് വെട്ടിയൊതുക്കാൻ സ്വാഭാവികമായ ബുദ്ധികുറവും ഭീരുത്വവുമൊക്കെയേ വേണ്ടൂ. ദൈവമെന്ന അപക്വ ഉപസംഹാരത്തെ, ബ്രഹ്മം, ശക്തി, അസ്തിത്വം, ശാസ്ത്രീയമെന്നു തോന്നിക്കുന്ന ‘ഊർജ്ജം’, മഹാവിസ്ഫോടനം തുടങ്ങിയ പേരുകളെക്കൊണ്ടെല്ലാം മാറ്റിപ്രയോഗിച്ചതുകൊണ്ട് വിശേഷിച്ചൊരു മാറ്റവും വരാനില്ല. ഭാഷാപരമായ അന്തസ്സിന്റെ പ്രശ്നം മാത്രമാണത്. ഫലത്തിൽ ഒന്ന് തന്നെ. നാസ്തികാദി ബുദ്ധിജീവികൾ സഹതാപാർഹരാകുന്നത് അങ്ങനെയാണ്.

സകലതിനും കേന്ദ്രീകൃതമായ ഒരു കർത്താവിനെ, അല്ലെങ്കിൽ ഒരു കർത്തൃത്വ ശക്തിയെ സങ്കല്പിച്ചെടുക്കുക എന്നത് എത്രത്തോളം പ്രബലമായ ഒരു ന്യൂറോളജിക്കൽ ശീലമാണോ, അത്രത്തോളം തന്നെ പ്രബലമായ ഒരു ശീലമായിത്തന്നെയാണ് ഒരു ജൈവ പ്രതിഭാസത്തിൽ 'ഞാൻ എന്ന ഭാവം' ഉരുവാകുന്നത്. ഒരു പക്ഷേ അങ്ങനെയൊരു ഭാവമില്ലായിരുന്നുവെങ്കിൽ നാം അതിനെ 'ജീവി' എന്ന് അറിയുമായിരുന്നുവോ എന്ന് സംശയമാണ്. ജീവനില്ലാത്തവയിൽ പോലും അതിന്റെ ആകൃതിഭാവങ്ങളെ പ്രതി ഒരു 'ഞാൻ' ആരോപിച്ചുകൊടുക്കുമ്പോഴാണ് അവക്കും ജീവനുണ്ടോ എന്ന് നാം സംശയിച്ചുപോകുന്നത്. അങ്ങനെയാണ് നാം പാറകൾക്കും പർവ്വതങ്ങൾക്കും മറ്റും ജീവൻ വെപ്പിക്കുന്നത്.

നേരെ തിരിച്ചും സാധ്യമാണ്. എത്ര സങ്കീർണ്ണമായ ജീവിയേയും, മനുഷ്യനെത്തന്നെയും, കേവലം ക്രിയാനിർവ്വഹണങ്ങളുടെ സംഘാതമായി മാത്രം കാണാൻ ശ്രമിക്കുക. ആ പ്രവർത്തനങ്ങൾ തമ്മിൽ എങ്ങനെയോ സംഭവിക്കുന്ന ഏകോപനമാണ്, അതിനു പിന്നിൽ സകലതിനെയും അറിഞ്ഞുകൊണ്ട് ബോധപൂർവ്വമുള്ള ഏകോപനമൊന്നുമല്ല നടക്കുന്നത്. ഞാൻ എന്ന ഭാവത്തെപ്പറ്റി ബോധവാനാകാൻ തുടങ്ങിയ നാളുകൾ മുതൽത്തന്നെ ഒരുപക്ഷേ അതിനെ നിഷേധിച്ചുകൊണ്ട് മേല്പറഞ്ഞതുപോലെ നോക്കിക്കാണാനുള്ള ശ്രമങ്ങളും നടന്നുപോന്നിട്ടുണ്ട്. ഈ രണ്ടു തരത്തിലുമുള്ള സമീപനങ്ങൾ ഇന്നും സജീവമാണ്. ന്യൂറോളജിക്കാരും പറയുന്നത് എല്ലാ നാഡീഞരമ്പുകളേയും വകഞ്ഞുമാറ്റിച്ചെന്നപ്പോൾ അവിടെങ്ങും 'ഞാൻ'-ന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നാണ്. ഇക്കിയു എന്ന സെൻ ഗുരുവിനെപ്പോലെ ന്യൂറോളജിക്കാർ, 'ഞാൻ' എന്നത് എക്കാലത്തേയും ഏറ്റവും സങ്കീർണ്ണമായ പ്രഹേളികയാണെന്ന് - koan - കൃത്യമായി പറയുന്നുണ്ടോ ആവോ!

പ്രപഞ്ചത്തിന് ഒരു കേന്ദ്രമുണ്ടോ എന്നത് മനുഷ്യന് എന്നുമുള്ള ഒരു സംശയമാണ്. സംശയമുന്നയിക്കുന്നവനും തന്നിലൊരു കേന്ദ്രമുണ്ടോ എന്ന് എക്കാലവും സംശയിച്ചുപോന്നിട്ടുണ്ട്. നേരെചൊവ്വേ അന്വേഷിച്ചു ചെന്നവർ പങ്കു വെച്ചിട്ടുള്ളത് അങ്ങനെയൊരു കേന്ദ്രമില്ലെന്നാണ്, പ്രപഞ്ചത്തിനും മനുഷ്യനും. അവരുടെ പങ്കുവെക്കലുകൾ കൊണ്ട് അന്വേഷികളായവർക്ക് കൗതുകം പകർന്നേക്കാം എന്നതിൽക്കവിഞ്ഞ് പ്രയോജനമെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. എന്തെന്നാൽ അത് തികച്ചും വൈയക്തികമായ -individual- ഒരു ഗ്രാഹ്യമാണ്. അവർ പറയുന്നത് സത്യമാണെന്നു തോന്നുമെങ്കിലും മറ്റൊരാളെ സംബന്ധിച്ച് അത് വെറും knowledge പരുവത്തിൽ പൊങ്ങിക്കിടക്കുകയേയുള്ളൂ. ഈയടുത്ത് BIGTHINK-ൽ വായിച്ചതോർക്കുന്നു- ശാസ്ത്രജ്ഞർ പിന്നെയും ചോദിക്കുന്നു, പ്രപഞ്ചത്തിന് ഒരു കേന്ദ്രം സാധ്യമാണോ എന്ന്. ബോധ്യപ്പെടുത്താവുന്ന രീതിയിലുള്ള പുതിയ തരം ഭൗതിക യുക്തികൾ നിരത്തുന്നുണ്ടെങ്കിലും, അവസാനം അങ്ങനെയൊരു കേന്ദ്രം സാധ്യമല്ലെന്ന് ഉപസംഹരിക്കുമ്പോൾ, നമുക്കെന്തോ, ബാലിശമെന്നു തോന്നിപ്പോകും.

 Where is the center of the Universe? Here, there, and everywhere

മനുഷ്യനായാലും ഈ പ്രപഞ്ചത്തിനായാലും കേന്ദ്രമെന്നൊന്ന് ഇല്ല എന്ന് കേൾക്കുമ്പോൾ, നമുക്ക് അത്രക്കങ്ങു പിടിക്കാത്തത് കേന്ദ്രത്തോട് നാം അത്രക്കും അഡിക്ടഡ് ആയിപ്പോയതുകൊണ്ടാണ്. കേന്ദ്രോന്മുഖമല്ലാതുള്ള ഒരു നിമിഷവും നമ്മുടെ ഓർമ്മയിലില്ല. 



Friday, April 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 47



ബന്ധങ്ങളിലെ വൈകാരിക സ്വയം പര്യാപ്തത

കൂടെയുള്ളവർക്ക്, തന്നെ ആവശ്യമുണ്ടോ എന്ന് തരം കിട്ടുമ്പോഴെല്ലാം പരിശോധിച്ചുനോക്കുന്നവരാണ് നാം ഒട്ടു മിക്കവരും. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ, താൻ ഒഴിവാക്കാനാവാത്ത ഒരു സേവകനാണ് (indispensable) എന്ന് വരുത്തിത്തീർക്കുക എന്ന പ്രവണത സാധാരണമായി കാണാറുണ്ട്. അത് അയാളുടെ നിലനില്പിന്റെ ഭാഗമാണെന്നും ജീവിതപ്രശ്നമാണെന്നും എല്ലാവർക്കും മനസ്സിലാവും. ഒരു പരിധിവരെ അത് അനുവദിച്ചുകൊടുക്കാൻ പൊതുവെ ആർക്കും സാധിക്കാറുമുണ്ട്. എന്നാൽ വ്യക്തിബന്ധങ്ങളിൽ താൻ indispensable ആണോ എന്ന് (wanting to be needy) നോക്കിക്കൊണ്ടേയിരിക്കുക എന്നത് ബന്ധങ്ങളിലെ ഊഷ്മളതയെ ബാധിക്കുന്ന ഒന്നാണ്. 

ഇണയെ സംബന്ധിച്ച് താൻ ഒഴിവാക്കാനാവാത്തയാളാണോ എന്ന്
നോക്കിക്കൊണ്ടേയിരിക്കുക എന്ന ശീലം പൊതുവേ സ്ത്രീകളിലാണ് പ്രബലമായി കണ്ടുപോരുന്നതെന്ന് പറയാറുണ്ടെങ്കിലും പുരുഷന്മാരിലും അതിനു കുറവൊന്നുമില്ല എന്നതാണ് വാസ്തവം. പുരുഷന്മാരിൽ പക്ഷേ തീരെ പരോക്ഷമായിട്ടാവാം അത് പ്രകടിപ്പിക്കപ്പെടുന്നത്. ചുരുങ്ങിയ പക്ഷം, തന്റെ അഭാവത്തിൽ ഭാര്യയോ കാമുകിയോ തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടോ എന്ന് ഒളിഞ്ഞുനോക്കുന്നവരാണ് പുരുഷന്മാരും. തന്റെ മേൽ possessive ആയിട്ടുള്ള കാമുകിയെപ്പറ്റി പുറമെ പരാതി പറയുമെങ്കിലും ഉള്ളിനുള്ളിൽ സന്തോഷിക്കുന്നവരാണ് അധികവും. എന്തുകൊണ്ടെന്നാൽ മറ്റുള്ളവർ തങ്ങളുടെ മേൽ നടത്തിപ്പോരുന്ന ആശ്രയത്തെയാണ് പൊതുവെ നാം സ്നേഹമെന്ന് വ്യവഹരിച്ചുപോരുന്നത്. കാലാകാലങ്ങളായി സർവ്വരും ചെയ്തുപോരുന്നു എന്നതുകൊണ്ട് തെറ്റിധാരണകൾ സാധൂകരിക്കപ്പെടുന്നില്ല. ആശ്രിതത്വത്തെ മറികടന്നുകൊണ്ട്, സ്വാതന്ത്ര്യത്തിൽ നിക്ഷിപ്തമായ സ്നേഹമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്, ഓരോ വ്യക്തിയും ബോധപൂർവ്വം ഏറ്റെടുക്കേണ്ടുന്നത്.


താനില്ലെങ്കിൽ തന്റെ സ്ഥാനം മറ്റ് ആരെങ്കിലും കവർന്നെടുക്കും എന്നാണ് എല്ലാവരും ഭയപ്പെടുന്നത്, പൊതുവെ സ്ത്രീകൾ വിശേഷിച്ചും. തന്നെ ആർക്കും ആവശ്യമില്ലെങ്കിൽ താൻ പിന്നെ എന്തിനു ജീവിക്കണം എന്നാണ് അടിസ്ഥാനപരമായി എല്ലാവരും ചിന്തിക്കുന്നത്. നാം പക്ഷേ ഓർക്കാതെ പോകുന്ന ഒരു കാര്യം, ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ പരിപാലിക്കപ്പെടുന്ന ഏതൊരു ബന്ധവും ആത്യന്തികമായി ഒരു കച്ചവട കരാർ - a  business deal - മാത്രമാണെന്ന വസ്തുതയാണ്. ആവശ്യങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ വളരെ ഊഷ്മളമായി തോന്നാവുന്ന ആ ബന്ധം പക്ഷേ ആവശ്യം കഴിയുന്നതോടെ ഒരു ബാധ്യതയായി മാറുകയും, പിന്നീട് ആ ബന്ധത്തിന്റെ പരിപാലനം മുറുമുറുപ്പും മുഷിച്ചിലുമൊക്കെയായി പരിണമിക്കുകയും ചെയ്യും.


ഇത് കേവലം ഭാര്യ - ഭർതൃ, കാമുകീ - കാമുക ബന്ധങ്ങളിൽ മാത്രമല്ല സംഭവിക്കുന്നത്. കുഞ്ഞുകുട്ടി മുതൽ മരണാസന്നനായി കിടക്കുന്ന ഒരാളുടെ കാര്യത്തിൽ പോലും ഓരോ പെരുമാറ്റ ഘട്ടങ്ങൾക്കും നാം പരിധികൾ നിശ്ചയിക്കുന്നുണ്ട്, അതിനപ്പുറം സകലതും ഒരു മാറാപ്പാണ്. ഒരു നവജാത ശിശു പോലും ഉറക്കം നഷ്ടപ്പെടുത്തും വിധം വാശി പിടിച്ചു കരഞ്ഞുകൊണ്ടിരുന്നാൽ ഒന്നോ രണ്ടോ ദിവസം ഓകെ. അതിനപ്പുറം പോകുമ്പോൾ സ്വന്തം അമ്മയ്ക്കും സ്വൈരക്കേടായി തോന്നാൻ  തുടങ്ങും. കുഞ്ഞുങ്ങളുടെ കാര്യത്തിൽ മറ്റുള്ളവരുടെ സഹായം ചോദിക്കാതെ തന്നെ ലഭ്യമായെന്നു വരും. പക്ഷേ ദാമ്പത്യത്തിൽ ആരേയും സഹായത്തിന് വിളിക്കാനാവില്ലല്ലോ. കെട്ടുമാറാപ്പുകളായിരിക്കരുത് സ്നേഹത്തിന്റെ അളവുകോലായിരിക്കേണ്ടത്. ആശ്രിതത്വത്തിന്റെ പേരിൽ കൊട്ടിഘോഷിക്കപ്പെടുന്ന ഏതൊരു ബന്ധവും അപക്വതയെ വിളിച്ചോതുന്നതാണ്.

വൈകാരികമായി needy ആയിരിക്കുന്നവരിൽ നിശബ്ദമായി ഉടലെടുക്കുന്ന ഒന്നാണ് അസൂയ. അവർ എല്ലായ്പോഴും തന്നെപ്രതി മാത്രം വിചാരം കൊണ്ടിരിക്കുന്നവരാകും. എത്രയായാലും മതിവരുന്നില്ല എന്ന് അവർ വിറളിപിടിച്ചുകൊണ്ടിരിക്കും. സ്നേഹത്തിന്റെ ഒരു തരിയെങ്കിലും ബാക്കി വന്നാൽ അത് മറ്റാരെങ്കിലും അടിച്ചുമാറ്റിയാലോ എന്ന് അവർ ഭയം കൊള്ളുന്നു.


വ്യക്തിബന്ധങ്ങളിൽ, സ്നേഹവും ശ്രദ്ധയും പിടിച്ചുപറ്റാനുള്ള വ്യഗ്രതയോളം മടുപ്പുളവാക്കുന്ന സംഗതികൾ ഉണ്ടോ എന്ന് സംശയമാണ്. ഒരു കൊച്ചു കുട്ടിയുടെ കാര്യത്തിൽ പോലും പരിധി കഴിഞ്ഞാൽ മടുപ്പാണ്. പിടിച്ചുപറ്റാനുള്ളതല്ല സ്നേഹം, എടുത്തുനല്കാനുള്ളതാണ്. വൈകാരികമായ സ്വയം പര്യാപ്തതയാണ് സത്യത്തിൽ ഒരു വ്യക്തിയെ ആകർഷകമാക്കുന്നത്. അതേസമയം ഒരു വ്യക്തി പ്രകടിപ്പിക്കുന്ന വൈകാരികമായ ആശ്രിതത്വത്തിൽ അപ്പുറത്തുള്ളയാൾ സന്തോഷിക്കുന്നുണ്ടെങ്കിൽ, ഉറപ്പാക്കുക, അറിയാതെത്തന്നെ ആ ബന്ധത്തിന് പിന്നിൽ ചില ആവശ്യങ്ങളുടെ deal ഉറപ്പിക്കപ്പെടുന്നുണ്ടെന്ന്. പോകെപ്പോകെ രണ്ടു യാചകർ പരസ്പരം പിടിച്ചുപറിക്കുന്നതുപോലെയായിപ്പോകും ആ ബന്ധം.


വൈകാരികമായ സ്വയം പര്യാപ്തതയാണ് അയാളിലെ ആത്മാർത്ഥതയുടെ - authenticity - യുടെ തെളിവായി നിലകൊള്ളുക. ഒരു ബന്ധത്തിനോട് അയാൾ / അവൾ പുലർത്തുന്ന ഉത്തരവാദിത്തം ആ സ്വയം പര്യാപ്തതയാണ്. അതാണ് അയാളുടെ contribution. മാറ്റുവാക്കുകളിൽ പറഞ്ഞാൽ സ്വയം പര്യാപ്തമായ ആ തലത്തെയാണ് aloneness - ഏകാകിത്വം- എന്ന് പറയുന്നത്. ഓഷോ എല്ലായ്പോഴും ഓർമ്മപ്പെടുത്തുന്നതാണ് alone ആയിരിക്കാൻ സാധിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ഒരു ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കൂ എന്ന്. നിർഭാഗ്യവശാൽ ബന്ധങ്ങളിലേക്ക് ഉറ്റു നോക്കുന്നവർ മിക്കവരും lonely ആയവരാണ്. 


loneliness - ഒറ്റപ്പെടൽ - ഒരിക്കലും മറ്റുള്ളവരാൽ നികത്തപ്പെടുന്നതല്ല. താല്ക്കാലികമായ ഒരു വേദനാസംഹാരിയെപ്പോലെ, തന്റെ ഒറ്റപെടലിനെ ഇത്തിരി നേരത്തേക്ക് മറക്കാൻ മറ്റുള്ളവരുടെ ഇടപെടൽ സഹായിച്ചുവെന്നു വരാം. മറ്റ് നേരമ്പോക്കുകളോ ഹോബിയോ സഹായിച്ചുവെന്ന് വരാം. ആത്യന്തികമായി പക്ഷേ അയാൾ തന്റെ ഒറ്റപ്പെടലിൽ ബുദ്ധിമുട്ടുക തന്നെ ചെയ്യും. ഒറ്റപ്പെടലിൽ നിന്നും ഏകാകിയിലേക്കുള്ള പരിണാമം ഉണർവിന്റേതാണ്. തന്നിൽത്തന്നെ നിറഞ്ഞുവരേണ്ടുന്ന സ്നേഹത്തിന്റെയാണ്. സ്വീകാരത്തിന്റേതാണ്.


ഏകാകിയായ ഒരു വ്യക്തി ഒരിക്കലും വിചാരിക്കുന്നില്ല, മറ്റുള്ളവർക്ക് തന്നെ ആവശ്യമുണ്ടോ എന്ന്.അയാൾ / അവൾ ഒരിക്കലും വിചാരിക്കുന്നില്ല തന്റെ യഥാർത്ഥ സുഹൃത്തുക്കൾ ആരെല്ലാമാണെന്ന്. അവർ ഓർക്കാൻ ശ്രമിക്കുക താൻ ആർക്കെങ്കിലും എപ്പോഴെങ്കിലും യഥാർത്ഥ സുഹൃത്തായി വർത്തിച്ചിട്ടുണ്ടോ എന്നായിരിക്കും. തന്റെ ആപത്ഘട്ടങ്ങളിൽ എത്ര പേർ സഹായിക്കാൻ എത്തി എന്ന കണക്കെടുക്കുന്നതിനു പകരം അവർ ഓർത്തുനോക്കുക  തന്റെ സൗഹൃദങ്ങളിലെ ആപത്ഘട്ടങ്ങളിൽ താൻ എപ്പോഴെങ്കിലും പിൻവലിഞ്ഞു നിന്നിട്ടുണ്ടോ എന്നായിരിക്കും.

സ്വയം പര്യാപ്തത എന്നത് മറ്റാരെയും ആവശ്യമില്ല എന്ന അർത്ഥത്തിലല്ല. സ്വയം പര്യാപ്തത എന്നത് മറ്റൊരു വ്യക്തിയുമായി വൈകാരികമായ പങ്കിടലിന് ആവശ്യമായ മിനിമം യോഗ്യതയാണെന്നു മനസ്സിലാക്കുക. അത് ഒരു തരത്തിൽ emotional independence കൂടിയാണ്. Independence -ൽ ആണ് interdependence സാധ്യമാകുന്നത്. സഹ വർത്തിത്വം. സഹവർത്തിത്വമെന്നത് പരസ്പരമുള്ള പിടിച്ചുപറിയല്ല; പരസ്പരമുള്ള പങ്കിടലാണ്, സ്നേഹപാരസ്പര്യം. അതില്ലാത്തേടത്തോളം, വ്യക്തിബന്ധമെന്നത് പരോൾ പോലും ലഭിക്കാത്ത ശിക്ഷാവിധിയാണത്രേ!








Monday, February 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 46

                                                   
                                                    ഭാഗ്യനിർഭാഗ്യങ്ങൾ 

രാവിലെ എണീറ്റപ്പോഴേ കുറച്ചു വൈകി. അലാറം അടിച്ചിട്ടും വെറുതെയൊന്നു കണ്ണടച്ചതാണ്. അപ്പോഴേക്കും മുക്കാൽ മണിക്കൂർ പോയിക്കിട്ടി. ധൃതി പിടിച്ചു ഡ്രസ്സ് അയൺ ചെയ്യുന്നതിനിടിയിൽ കൈ പൊള്ളി. ഭാഗ്യം, വല്ലാതെ തിണർത്തില്ല. ഓ, പാന്റിന്റെ സിബ് കേടായി. ഇനി വേറൊരു പാന്റ് അയൺ ചെയ്തിട്ടു വേണം. സ്‌കൂട്ടർ സ്റ്റാർട്ടാക്കാൻ നോക്കുമ്പോഴാണ് ഓർമ്മ വന്നത് ഇന്നലെ പെട്രോൾ അടിക്കാൻ മറന്നിരുന്നു. പെട്രോൾ നിറച്ചുകൊണ്ടിരിക്കുമ്പോഴാണ് ഓർമ്മ വന്നത് മൊബൈൽ മറന്നു വെച്ച കാര്യം. മൊബൈൽ എടുക്കാൻ തിരിച്ചു ചെന്നപ്പോഴുണ്ട്, മാനേജർ മൂന്നു തവണ വിളിച്ചിരിക്കുന്നു. ഇനി അയാളുടെ വക വയറു നിറച്ചു കിട്ടും. ഇന്നൊരു ഭാഗ്യം കെട്ട ദിവസമാണ്! 
ഇതുപോലെ, ഇതൊരു ഭാഗ്യം കെട്ട ദിവസമാണ്,' 'എന്റേത് ഭാഗ്യമില്ലാത്ത ജന്മമാണ്'എന്നൊക്കെയും വിചാരിച്ചുപോകാത്തവർ ഉണ്ടാകുമോ? ലോകമെമ്പാടും അതങ്ങനെയാണ്. ജാതി-മത-ലിംഗ- രാഷ്ട്ര ഭേദമെന്യേ, ദരിദ്രനെന്നോ സമ്പന്നനെന്നോ ഭേദമില്ലാതെ, നാസ്തികനെന്നോ ആസ്തികനെന്നോ വ്യത്യാസമില്ലാതെ, ഭാഗ്യ- നിർഭാഗ്യ പരാമർശങ്ങൾ നാം ഇടതടവില്ലാതെ നടത്തിപ്പോരുന്നുണ്ട്.

ഭാഗ്യം എന്നതുകൊണ്ട് നാം എന്താണ് വാസ്തവത്തിൽ അർത്ഥമാക്കുന്നത്? ഭാഗ്യത്തെ (നിർഭാഗ്യത്തേയും) നാം വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്തമായ അർത്ഥങ്ങളിലാണ് പ്രകടിപ്പിക്കാറുള്ളത്. 'ചാൻസ്' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നത് സർവ്വ സാധാരണമാണ്. 'സാഹചര്യം വച്ച് നോക്കുമ്പോൾ എനിക്ക് ആ ഇന്റർവ്യൂ ജയിക്കാൻ യാതൊരു സാധ്യതയുമില്ലായിരുന്നു, 'ഭാഗ്യം' കൊണ്ട് മാത്രമാണ് അത് കിട്ടിയത്'. 'അവസാന നിമിഷം വരെ ഞാനായിരുന്നു ഒന്നാം സ്ഥാനത്തു വന്നത്. അവസാന നിമിഷം പക്ഷേ കൈവിട്ടുപോയി. നിർഭാഗ്യമെന്നല്ലാതെ എന്തുപറയാൻ'. 

സംഭവ്യതയുടെ, അറിയാവുന്ന കണക്കുകൂട്ടലുകൾക്കുമപ്പുറത്ത് സംഭവിക്കുന്നവയെ നാം ഭാഗ്യ-നിർഭാഗ്യങ്ങളുടെ പട്ടികയിൽ പെടുത്തുന്നു. സംഭവ്യതയെപ്പറ്റി (probability) യാതൊരു ധാരണയുമില്ലാത്ത ഒരാളെ സംബന്ധിച്ച് ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ വിചാരിക്കപ്പെടുന്ന സംഗതികൾ, അതേപ്പറ്റി നല്ല ധാരണയുള്ള ഒരാളെ സംബന്ധിച്ച് അതങ്ങനെത്തന്നെയായിക്കൊള്ളണമെന്നില്ല. ഇനി ഒരു അപകടം നടന്നതിനെപ്പറ്റിയാണെന്നു വെക്കുക. അപകടം സംഭവിക്കുന്നത് എല്ലായ്പ്പോഴും അതീവ വേഗത്തിലാണ്. അതിൽ നിന്നും പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടതിനെ ഭാഗ്യമെന്ന് പറയുമ്പോൾ, നാം അർത്ഥമാക്കുന്നത്, ഏതോ ഒരു അദൃശ്യ ശക്തിയുടെ ഇടപെടൽ സംഭവിച്ചു എന്നാണ് . 'വഴിയരികിൽ ബസ് കാത്തു നിന്ന ഒരാൾക്ക്, അതുവഴി കടന്നുപോയ ഒരു വാഹനത്തിന്റെ ചക്രം ഊരിത്തെറിച്ച് കാലിൽ വന്നിടിച്ചു പരിക്ക് പറ്റി' എന്ന് കേൾക്കുമ്പോൾ, അങ്ങനെയൊരു സാധ്യത തീരെയില്ലായിരുന്നു, പക്ഷേ എന്ത് ചെയ്യാം, 'വരാൻ വെച്ചത് വഴിയിൽ തങ്ങില്ലാല്ലോ' എന്ന് പറഞ്ഞുകൊണ്ട് നാം നെടുവീർപ്പിടാൻ ശ്രമിക്കും. നമുക്ക് അജ്ഞാതമായ എന്തോ ഒരു ശക്തി നമ്മുടെ ജീവിതത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സ്വാധീനം എന്ന് തന്നെയാണ് 'ഭാഗ്യം' എന്നതുകൊണ്ട് പലപ്പോഴും നാം ഉദ്ദേശിക്കുന്നത്. 

ഇനി മറ്റൊരു രീതിയിൽ നാം ഭാഗ്യത്തെ നോക്കിക്കാണുന്നുണ്ട് : ജന്മനാ നാം കൊണ്ടുവന്നിട്ടുള്ള 'സംഭവ്യതകളുടെ ഒരു ഭണ്ഡാരം'. ഒന്നുകിൽ ഒരാളുടെ ജീവിതം ഭാഗ്യം നിറഞ്ഞതാണ്. അയാൾ നല്ല കുടുംബത്തിൽ ജനിച്ചു. അയാൾക്ക് പേരും പ്രശസ്തിയും യാതൊരു കഷ്ടപ്പാടും കൂടാതെ വന്നുചേർന്നു. അയാൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല. പ്രാരബ്ധങ്ങളില്ല. കാഴ്ചയിൽ പ്രൗഢിയും സൗന്ദര്യവും. പണത്തിനു പണം. പിന്നെ, നല്ല ഭാര്യ/ ഭർത്താവ്, കുട്ടികൾ ഇത്യാദി. അതല്ലെങ്കിൽ, അയാൾ ജന്മനാ നിർഭാഗ്യങ്ങളുടെ കുത്തകയാണ്. കഷ്ടപ്പാടും പ്രാരബ്ധവും. ആരോഗ്യപ്രശ്നങ്ങൾ. ദാരിദ്യ്രം. എന്നും വഴിക്കുവഴിയേ വന്നുചേരുന്ന ദുര്യോഗങ്ങൾ. സമൂഹത്തിലെ അവഗണനകൾ എന്നിങ്ങനെ. ഭാഗ്യവും നിർഭാഗ്യവും പൂർവ്വ നിശ്ചിതമായ ചില സംഗതികളാണ് എന്ന രീതിയിൽ നാം ആ വാക്കുകൾ ഉപയോഗിക്കുന്നു പലപ്പോഴും.
 

ഈ ഭാഗ്യവും നിർഭാഗ്യവും ശരിക്കും ഉണ്ടായിരിക്കുന്നുണ്ടോ? ഒരർത്ഥത്തിൽ ഉണ്ടായിരിക്കുന്നുണ്ട്. അത് നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുമുണ്ട്. പക്ഷേ അപ്പോൾ നമുക്ക് ഭാഗ്യനിർഭാഗ്യങ്ങളെ മറ്റൊരു രീതിയിൽ മനസ്സിലാക്കേണ്ടി വരുമെന്ന് മാത്രം: ഭാഗ്യവും നിർഭാഗ്യവും നാം നമ്മെത്തന്നെ നോക്കിക്കാണുന്ന രീതികൾ മാത്രമാണ്. ഒന്നിലധികം സംഭവങ്ങളെ നമ്മുടെ മനസ്സ് കൂട്ടിയിണക്കുകയോ താരതമ്യം ചെയ്യുകയോ ചെയ്തുകൊണ്ട് സൃഷ്ടിച്ചെടുക്കുന്ന പ്രതീതികൾ. അവ പക്ഷേ നമ്മുടെ പ്രവൃത്തികളിലും പെരുമാറ്റങ്ങളിലും സ്വാധീനം ചെലുത്തുന്നു. അവയുടെ ഫലങ്ങളും പ്രത്യാഘാതങ്ങളും നമുക്ക് നമ്മെത്തന്നെപ്പറ്റിയുള്ള കാഴ്ചപ്പാടുകളെ വീണ്ടും സ്വാധീനിക്കുന്നു. അവ വരുംവരായ്കകളെ പരോക്ഷമായെങ്കിലും സ്വാധീനിക്കുകതന്നെ ചെയ്യുന്നു....അങ്ങനെയങ്ങനെ… 
ഈ 'ഭാഗ്യ-നിർഭാഗ്യ' ചാക്രികതയെ ഭേദിക്കുന്നേടത്ത് നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. ഒരു കറുത്ത പൂച്ച മുന്നിൽ വഴി മുറിച്ചു കടന്നാൽ അതിനർത്ഥം നിർഭാഗ്യം വരാൻ പോകുന്നു എന്നല്ല, ആ പൂച്ച എങ്ങോട്ടോ പോവുകയാണ് എന്ന് മാത്രമാണ് എന്ന് മനസ്സിലാക്കാൻ ത്രാണിയുണ്ടാവുമ്പോഴേ ആ ചാക്രികത ഭേദിക്കപ്പെടൂ. അല്ലാത്തപക്ഷം എത്ര വേണമെങ്കിലും ഉദാഹരണങ്ങൾക്ക്, അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും, നിന്നുകൊടുക്കേണ്ടിവരും.
‘CONTINUOUSLY CHANGING MULTIDIMENSIONAL FLUX’ ആയിട്ടുള്ള ഈ ജീവിത പ്രഹേളികയിൽ, സംഗതികൾ എങ്ങനെയെല്ലാമാണ് കൂടിക്കലർന്നുകൊണ്ടിരിക്കുന്നത് എന്ന് അറിയാനുള്ള യാതൊരു മാർഗവുമില്ല. സന്നദ്ധമായിരിക്കുന്ന ഒരു മനസ്സിന് മുൻപിൽ സാധ്യതകൾ കൂടുതലാണ് (Chances favors the prepared mind - Louis Pasteur) എന്നറിയുക. അതിനെ ഭാഗ്യമെന്നും നിർഭാഗ്യമെന്നുമെല്ലാം വ്യാഖ്യാനിക്കുന്നത് മനസ്സിന്റെ ശീലം മാത്രമാണ്. ചുരുങ്ങിയ പക്ഷം ആ ശീലം ഒരു അഡിക്ഷൻ ആവാതെയെങ്കിലും നോക്കേണ്ടതുണ്ട്. 

'താൻ ഭാഗ്യമില്ലാത്തവനാണ്; തന്റേത് ഭാഗ്യം കെട്ട ജന്മമാണ്' എന്നിങ്ങനെ തോന്നുക സർവ്വ സാധാരണമാണെങ്കിലും 'താൻ ഭാഗ്യവാനാണ്' എന്ന തോന്നൽ താരതമ്യേന കുറവാണ്. അഥവാ വല്ലപ്പോഴും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത്, 'ഹാവൂ, എങ്ങനെയെങ്കിലും രക്ഷപ്പെട്ടു, ഭാഗ്യമായി' എന്ന മട്ടിലായിരിക്കും. ജീവിതാവബോധം കുറഞ്ഞിരിക്കുമ്പോൾ, നിത്യജീവിതത്തിൽ നാം കൂടുതലായി എണ്ണിപ്പോരുന്നത് നിർഭാഗ്യത്തെയാണ്. അതേസമയം ജീവിതത്തിന്റെ ആഴവും വ്യാപ്തിയും അളക്കാവതല്ല എന്നറിയുന്ന ഒരാളെ സംബന്ധിച്ച്, ഭാഗ്യം മാത്രമേയുള്ളൂ. അയാളുടെ അവബോധ നിഘണ്ടുവിൽ നിർഭാഗ്യം എന്നൊന്നില്ലതന്നെ. ആ ഭാഗ്യം പക്ഷേ നിർഭാഗ്യമെന്ന ഒരു താരതമ്യത്തോട് വഴങ്ങുന്നതുമല്ല. അയാളിൽ നന്ദിപൂർവ്വകമായ ഒരു ആശ്ചര്യം മാത്രമേയുള്ളൂ; എത്ര വലിയ ബുദ്ധിമുട്ടുകൾക്കിടയിലും. ഉണർവ്വെന്ന് പറയുന്നത് മറ്റെന്തിനെയാണ്? 



                                                  *                     *                      *                     * 
ഒരൊറ്റ നിമിഷം കൊണ്ട് ഭാഗ്യവും നിർഭാഗ്യവും മാറി മറിഞ്ഞു വരാറുണ്ട്. ചിരിക്കാൻ വക നല്കുന്ന അത്തരമൊരു സംഭവമുണ്ടായി ഈയടുത്ത് ആസാമിൽ. നാലുപേർ ചേർന്ന് രാത്രിയിൽ കഷ്ടപ്പെട്ട് ഒരു ATM കടപുഴക്കി കൊണ്ട് വന്നു. അതുവരേക്കും അവർ ഭാഗ്യവാന്മാരായിരുന്നു. കൊണ്ടുവന്നതിനു ശേഷമാണ് അവർക്ക് മനസ്സിലായത് അവർ പൊക്കിയത് പാസ്ബുക്ക് പ്രിന്റിങ് മെഷീൻ ആയിരുന്നുവെന്ന്! കഷ്ടകാലം എന്ന് വിചാരിച്ചു നില്ക്കുന്ന നേരത്ത് പിന്നാലെ പോലീസെത്തി അവരെ അറസ്റ്റു ചെയ്തു കൊണ്ടുപോയത്രേ! 

Friday, January 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 45


                     സീസറിനുള്ളതും ദൈവത്തിനുള്ളതും

'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുത്തേക്കുക' എന്ന യേശുവചനത്തിന്റെ യഥാർത്ഥ പശ്ചാത്തലം എന്തെങ്കിലുമാകട്ടെ, ബൈബിളിന്റെയും മതത്തിന്റെയുമെല്ലാം കുഴഞ്ഞുമറിഞ്ഞ പരിസരങ്ങളിൽ നിന്നും എടുത്തുമാറ്റിയാൽ, ജീവിതത്തെ കൂടുതൽ സഹജമാക്കുവാനുള്ള സൗമ്യമായ സൂചനകൾ നല്കിപ്പോരുന്നുണ്ട് ആ പ്രയോഗം. എത്രയോ ദൂരെ നിന്നും കടന്നു വരുന്ന വിളക്കുമാടങ്ങളുടെ തെളിച്ചങ്ങൾ പോലെ, തീരമണയാനോ ദിക്കുകൾ ഉറപ്പുവരുത്താനോ സഹായമേകുന്നവ.

ഇവിടെ നമുക്ക് സീസറിനെ ശരീരമെന്നും, (കാണാമറയത്തിരിക്കുന്ന) ദൈവത്തെ  മനസ്സെന്നും വിളിക്കാമെന്ന് വെക്കുക. ശരീരത്തിന് വേണ്ടത് ശരീരത്തിനും മനസ്സിന് വേണ്ടത് മനസ്സിനും കൊടുത്താൽ, ഒട്ടുമിക്കവാറും പുകിലുകൾ ഒഴിഞ്ഞുകിട്ടും. അവക്ക് വേണ്ടതാവട്ടെ തീരെ നിസ്സാരങ്ങളായവ. 


ശരീരത്തിന് വേണ്ടത് എന്തെല്ലാമാണ്? കുറച്ചു ഭക്ഷണം. അതാകട്ടെ ഒരല്പം സ്നേഹവും ലാളിത്യവും  കലർന്നതായിരിക്കണം. അതിനപ്പുറമുള്ള ഭക്ഷണ ത്വരകളെല്ലാം, ശരീരത്തിന്റെ ആവശ്യങ്ങളെന്താണെന്ന് അറിയാതെയുള്ള കാട്ടിക്കൂട്ടലുകളാണ്. അങ്ങനെവരുമ്പോൾ ആഹാരത്തിന്റെ പ്രധാന ചേരുവയായിരിക്കേണ്ട സൗന്ദര്യാത്മകത ഇല്ലാതെ പോകുന്നു. അതോടെ സംതൃപ്തി എന്ന പ്രധാന മൂല്യം നഷ്ടമാവുന്നു. പിന്നെ സകലതും അമിതമാവുകയായി. ഭക്ഷണം ഒരുപക്ഷേ രോഗകാരണമാവുകയായി.


ശരീരത്തിന് മറ്റെന്തൊക്കെയാണ് ആവശ്യം? സംതൃപ്തിയേകുന്ന വസ്ത്രം, ഇടയ്ക്കു വല്ലപ്പോഴും ചുറ്റുപാടുകളുമായും, മറ്റാളുകളുമായുള്ള ഇടപഴകലുകൾ. ഇടയ്ക്കു വല്ലപ്പോഴും പ്രണയത്തിൽ മുങ്ങിയ ഒരല്പം രതി, സ്നേഹപൂർവ്വമുള്ള ഒരാലിംഗനം. അതുപോലെത്തന്നെ സ്വസ്ഥമായ ഉറക്കം, കായികമായ അധ്വാനമോ വ്യായാമമോ മറ്റോ. ഒരല്പം ക്ഷീണം, വിശ്രമം.


മനസ്സിനോ? മനസ്സിനാവശ്യം തുറസ്സായ പരിസരങ്ങളിലൂടെ ഒരല്പം അലസഗമനം, ആരോടെങ്കിലുമൊക്കെ എന്തെങ്കിലും തമാശ പറഞ്ഞു ചിരിക്കൽ, പേരിനൊരു പരദൂഷണം - നിരുപദ്രവകരമായത്, മേമ്പൊടിയെന്നപോലെ ഇത്തിരി പ്രശംസയും അംഗീകാരവും, കുറേ നേരത്തെ മൗനം, കുറച്ചു പാട്ടും സംഗീതവും, നല്ലതെന്തെങ്കിലും വായിക്കേണ്ടതുണ്ട്- ഒരു പേജെങ്കിലും. ഭാഗ്യവശാൽ ഇത്തരം ആവശ്യങ്ങൾ എളുപ്പം നേടിയെടുക്കാൻ ഇക്കാലത്ത് സോഷ്യൽ മീഡിയകൾ സഹായകമാണ്.


ഇപ്പറഞ്ഞവയത്രയും ഒരു പട്ടിക പ്രകാരം ചട്ടപ്പടി പാലിച്ചുപോരേണ്ട നിർദ്ദേശങ്ങളല്ല. ശരീരത്തിനേയും മനസ്സിനേയും ഏറെ പ്രിയമുള്ള സുഹൃത്തുക്കളെപ്പോലെ പരിഗണിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുക മാത്രമാണ്. ശരീരവും മനസ്സും രണ്ടു വ്യത്യസ്ത വ്യവസ്ഥകൾ തന്നെയാണ്; അവക്ക് അവയുടേത് മാത്രമായ ആവശ്യകതകളുണ്ട്. എത്ര വലിയ ജോലിത്തിരക്കുകൾക്കിടയിലും, പരാധീനതകൾക്കിടയിലും സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും നിസ്സാരങ്ങളായ ഇത്തരം ചില ആവശ്യങ്ങൾ - പലരുടെയും ജീവിത പശ്ചാത്തലങ്ങൾക്കനുസരിച്ച് ആ ആവശ്യങ്ങളിലൊക്കെയും വ്യത്യാസങ്ങളുണ്ടാകാം - പരിഗണിക്കപ്പെടുകയാണെങ്കിൽ, ജീവിതം പൊതുവെ സുഗമമായിരിക്കും, എത്രയൊക്കെ ബുദ്ധിമുട്ടുകൾക്കിടയിലും, ജലോപരിതലത്തിൽ തെന്നിനീങ്ങുന്ന തോണികണക്കെ സൗമ്യമായി അത് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കും. 


from pexel.com

നിർഭാഗ്യവശാൽ, ആദർശങ്ങളുടെ പേരിലും മതവിശ്വാസങ്ങളുടെ ഭാഗമായും നാം അധികം പേരും ചെയ്തു പോരുന്നത്, ശരീരത്തിൻെറയും മനസ്സിന്റെയും അടിസ്ഥാന ആവശ്യങ്ങളെ അവഗണിക്കുകയോ, അടിച്ചമർത്തുകയോ ആണ്. അതിലൂടെ ഉണ്ടായിവരുന്ന ദുരിതങ്ങളെയെല്ലാം ഇല്ലാത്ത സ്വർഗ്ഗത്തിന്റെയോ അനുഭൂതിയുടെയോ പേരിൽ പരസ്പരം പ്രകീർത്തിക്കുന്നു. പാപബോധങ്ങളും കുറ്റബോധങ്ങളുമെല്ലാം സംഘടിതമായ സ്ഥാപനവൽക്കരണത്തിന് ഇടയാകുന്നത് അങ്ങനെയാണ്.

ശരീരത്തിന്റെയും മനസ്സിന്റെയും വൈകാരികമായ ആവശ്യങ്ങൾ അവഗണിക്കപ്പെടുമ്പോൾ, അവയുടെ ആവശ്യങ്ങൾ മൊത്തം ജീവിതത്തെ ചാമ്പലാക്കും വിധം ആളിക്കത്താൻ തുടങ്ങും. നാമമാത്രമായവ അവശ്യഘടകമെന്നോണം പെരുമാറാൻ തുടങ്ങും. 

ആവശ്യങ്ങൾക്കുപരി സൗഹൃദപരമായ പരിഗണനകൾ ആവശ്യമില്ലാത്ത  ഒരു സീസറും ഇന്നേവരെ ലോകത്തുണ്ടായിട്ടില്ല. തൊട്ടുതലോടലുകൾ ആവശ്യമില്ലാത്ത ഒരൊറ്റ ദൈവത്തേയും മനുഷ്യൻ ഇന്നേവരെ സൃഷ്ടിച്ചിട്ടുമില്ല. അവർക്കാവശ്യമുള്ളതൊന്നും നിഷേധിക്കപ്പെടാതിരിക്കട്ടെ. 


യേശുവചനത്തിന്റെ പിന്നാമ്പുറങ്ങളിലൊന്നും, പ്രധാനപ്പെട്ട ഒരു അനുബന്ധ വിചാരം പരാമർശിക്കപ്പെട്ടു കണ്ടിട്ടില്ല. നമുക്ക് പക്‌ഷേ അതൊഴിവാക്കാനാവില്ല. അതായത്, സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാൻ പറയുമ്പോൾ, രണ്ടിനെയും മറികടന്നുനില്ക്കുന്ന ഒരാളുടെ അദൃശ്യ സാന്നിധ്യം പരോക്ഷമായി പരാമർശിക്കപ്പെടുന്നുണ്ട്. ശരീരത്തിനും മനസ്സിനും ആവശ്യമുള്ളതിനെ നിവർത്തിച്ചുകൊടുക്കുന്നയാൾ..അയാൾ ആരാണ്? അയാൾ ശരീരവുമല്ല, മനസ്സുമല്ല. 


തൊട്ടുപിന്നിൽ നിലകൊള്ളുന്ന ഈ ആളെപ്പറ്റി വ്യക്തത വരാത്തേടത്തോളം ( അയാൾ ആരെന്നും എന്തെന്നുമല്ല, ശരീരത്തേയും മനസ്സിനേയും മാറിനിന്നറിയുന്ന ഒരനുഭവ കേന്ദ്രം - a knowing hub - ഉണ്ടെന്നുള്ള ബോധ്യം മാത്രമാണത്. ആരാണ് ഞാൻ? എന്താണ് ഞാൻ? നാൻ യാർ? എന്നതെല്ലാം ആത്മീയമെന്നും തത്വചിന്തയെന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെടുകയും കൂടുതൽ കൂടുതൽ മനോവ്യായാമങ്ങളിലേക്ക് കൊണ്ടുചെല്ലുകയുമേ സംഭവിക്കുന്നുള്ളൂ ) ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങളെന്തെന്ന് കൃത്യമായി അറിയാനാവില്ല. എന്ന് മാത്രമല്ല, ഏറെയും തെറ്റിദ്ധരിക്കപ്പെടുകയേയുള്ളൂ. ശരീരത്തിന്റേതിനെ മനസ്സിന്റേതെന്നും, മനസ്സിന്റേതിനെ ശരീരത്തിന്റേതെന്നും ധരിച്ചുപോകും. അതിലുമുപരി അവയുടെ ആവശ്യങ്ങളെയെല്ലാം നാം നമ്മുടേതെന്നു ധരിച്ചുപോകും.

തെറ്റിദ്ധരിക്കപ്പെടുന്ന ആവശ്യങ്ങളാണ് ആശയും അഭിലാഷങ്ങളുമെല്ലാം. ആവശ്യങ്ങൾ എപ്പോഴെങ്കിലും എങ്ങനെയെങ്കിലും നിവർത്തിക്കപ്പെടാമെന്നിരിക്കെ, ആശയും അഭിലാഷങ്ങളും ഒന്നിനുപുറകെ ഒന്നൊന്നായി മാറിക്കൊണ്ടിരിക്കുകയേയുള്ളൂ.

'ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങൾ നിവർത്തിക്കുക എന്നൊരു പരിപാടി മാത്രമേ നമുക്കുള്ളൂ?' എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരേണ്ടതാണ്. തീർച്ചയായും അല്ല. 'നാം/ ഞാൻ' എന്ന് നാം അറിഞ്ഞുപോരുന്ന ആ പ്രതിഭാസത്തിന് അതിന്റേതായ ആവശ്യവുമില്ല, അഭിലാഷവുമില്ല. അതിനു പക്ഷേ ചേതനാപരമായ ഒരു നീൾച്ചയുണ്ട് - a longing. ആ longing-നെ സാക്ഷാത്‌കരിക്കും വിധം അത് വിവിധ ദിശകളിലേക്കും സന്ദർഭങ്ങളിലേക്കും നമ്മുടെ ശരീരത്തേയും മനസ്സിനേയും കൊണ്ടുപോകാൻ ശ്രമിക്കുന്നു. തീർത്തും സ്വാഭാവികമായ, നിശബ്ദമായ ആ വളർച്ചയിലാണ് നിസ്സാരങ്ങളായ കാരണങ്ങളെക്കൊണ്ട് ശരീരവും മനസ്സും ഇടങ്കോലിടാൻ സാധ്യതയുള്ളത്.


‘EASY IS RIGHT’എന്ന് ലാവോത്സു പറയുമ്പോഴും, സഹജതയുടെ വഴികൾ എന്ന് കബീർ ഓർമ്മപ്പെടുത്തുമ്പോഴും, മധ്യമാർഗ്ഗം എന്ന് ബുദ്ധന്റെ പേരിൽ പരാമർശിക്കപ്പെടുമ്പോഴുമെല്ലാം, അർത്ഥമാക്കുന്നത് ഈയൊന്നുതന്നെയാണ്: ശരീരത്തിന്റെയും മനസ്സിന്റെയും അടിസ്ഥാന പ്രവണതകളെ അവഗണിച്ചേക്കരുത്. അവ നമ്മുടെ മഹാപ്രയാണത്തിൽ മാർഗ്ഗതടസ്സമാവുകയേയുള്ളു. 



                                                     *                               *                              *


ഒരു സർദാർജി തന്റെ കടുത്ത വിഷാദരോഗിയായ ഭാര്യയെ സൈക്കോളജിസ്റ്റിനെ കാണിക്കാൻ കൊണ്ടുപോയി. മണിക്കൂറുകളുടെ കൺസൾട്ടിങ്ങിനു ശേഷം സൈക്കോളജിസ്റ്റ് സർദാർജിയെ അകത്തേക്ക് വിളിച്ചു. സൈക്കോളജിസ്റ്റ് പറഞ്ഞു: 'നോക്കൂ മിസ്റ്റർ, നിസ്സാരമാണ് കാര്യം. നിങ്ങളുടെ ഭാര്യക്ക് കാര്യമായ യാതൊരു പ്രശ്നവുമില്ല. ദിവസവും പക്ഷേ ഇങ്ങനെയൊരു സംഗതിയാവശ്യമുണ്ട്' എന്ന് പറഞ്ഞുകൊണ്ട് സൈക്കോളജിസ്റ്റ് സർദാർജിയുടെ ഭാര്യയെ കാര്യമായി ഒന്ന് ആലിംഗനം ചെയ്തു. സൈക്കോളജിസ്റ്റ് തുടർന്നു, 'നിസ്സാരങ്ങളായ ഇത്തരം ആവശ്യങ്ങളെ അവഗണിക്കുന്നതുകൊണ്ട് എന്തുമാത്രം പ്രശ്നങ്ങളാണ് ഉണ്ടാവുന്നതെന്നോ?'


സർദാർജി പറഞ്ഞു,'സെർജി, ബുധനും വെള്ളിയുമൊഴികെ ബാക്കിയെല്ലാ ദിവസവും മുടങ്ങാതെ ഞാൻ ഇവരെ കൊണ്ടുവരുന്നതാണ്. ആ രണ്ടു ദിവസവും ബോസ് സ്ഥലത്തുണ്ടാവാത്തതിനാൽ, കടയിൽ നിന്നും എനിക്ക് ഇറങ്ങാനാവില്ല.'





Tuesday, December 19, 2023

ഉണർവിലേക്കുള്ള പടവുകൾ - 44

                             

                                     കൂപമണ്ഡൂകങ്ങളുടെ മഹാമേള


'കൂപമണ്ഡൂകം' എന്ന് സംസ്കൃതത്തിൽ വിളിച്ച് മാനനഷ്ടമുണ്ടാക്കിയതിന് ഏതെങ്കിലും ഒരു മാക്രി പ്രതികാരം ചെയ്യാൻ തീരുമാനിച്ചു എന്ന് വെക്കുക. ഒരു കിണറിൽ നിന്നും എത്ര വലിയ കിണറിലേക്ക് മാറിയാലാണ് പൊയ്‌പ്പോയ തന്റെ കുലമഹിമ വീണ്ടെടുക്കാനാവുക? എങ്ങാണ്ടോ കിടക്കുന്ന കടൽ എന്ന് പേരുള്ള ഒരു എമണ്ടൻ കിണറിൽ നിന്നും വന്നവനത്രേ തന്റെ വീട്ടുപേര് പറഞ്ഞ് അധിക്ഷേപിച്ചത്. എന്നാൽ പിന്നെ ആ കടൽക്കിണർ കണ്ടിട്ടുതന്നെ കാര്യം എന്ന് രണ്ടും കല്പിച്ച് ഇറങ്ങിയപ്പോഴാണ് തന്നെ അധിക്ഷേപിച്ചവനെപ്പറ്റി സഹതാപം തോന്നിയത്. അവനും മറ്റൊരു (വലിയ)കൂപ മണ്ഡൂകമത്രേ! ശരിക്കുപറഞ്ഞാൽ കൂപമണ്ഡൂകങ്ങൾ മാത്രമേയുള്ളൂ എന്ന് പറയേണ്ടി വരും. കിണറുകൾ അത്രക്കും എണ്ണമറ്റവയാണ്, ആഴത്തിലും പരപ്പിലും ഒന്നിനൊന്ന് വലിപ്പമാർന്നവ.

നാം വസിക്കുന്ന ഈ ലോകത്തെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുകൾ വ്യക്തിഗതമായ കൊച്ചു കൊച്ചു അറിവുകളെ ചേർത്തും കൂട്ടിക്കലർത്തിയും എങ്ങനെയൊക്കെയോ നാം ഉണ്ടാക്കിയെടുക്കുന്നവയാണ്. അതിൽ വ്യക്തിഗതമായ അറിവുകൾക്ക് തന്നെ പ്രാമുഖ്യം. എന്നാൽ മറ്റുള്ളവരാൽ ആദ്യമേ ശേഖരിച്ചുവെച്ചിട്ടുള്ള ധാരാളം അറിവുകൾ നമ്മുടെ ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തുകൊണ്ടാണ് നാം നമ്മുടെ ധാരണാലോകം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് അങ്ങനെയേ സാധിക്കൂ. അങ്ങനെത്തന്നെയാണ് വേണ്ടതും. എന്നാൽ ഈ അറിവുശേഖരണം ആവശ്യപ്പെടുന്ന ചില വ്യവസ്ഥകളുണ്ട്. അവ തീരെ പാലിക്കപ്പെടാതെ വരുമ്പോൾ നാം നമ്മുടെത്തന്നെ അറിവുകളാൽ വഞ്ചിതരാവുകയേയുള്ളൂ. 

ഒന്നാമതായി, പുതിയ പുതിയ അറിവുകളെ സ്വംശീകരിച്ചെടുക്കുന്നതിനാവശ്യമായ വൈയക്തികമായ മേധാശക്തി - individual intelligence- ആവശ്യമുണ്ട്. രണ്ടാമതായി അവയെ അതേപടി സ്വീകരിക്കാനും വേർതിരിച്ചുനിർത്തുവാനുമുള്ള ജാഗ്രത. മൂന്നാമതായി, പുറമെ നിന്നും ലഭ്യമാകുന്ന അറിവുകളുടെ വിശ്വാസ്യതയോട് പുലർത്തേണ്ട വിവേചനബുദ്ധി. വിവേചന ബുദ്ധി പ്രായോഗിക്കാത്തേടത്തോളം സകലതും വ്യാജവാർത്തകളാണ്, ഫലത്തിൽ. (ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം 'CONFIRMATION BIAS' ആണെന്ന് മനഃശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞരും മറ്റും മുന്നറിയിപ്പ് തരുന്നു. 'CONFIRMATION BIAS' എന്നാൽ തങ്ങളുടെ ധാരണകളേയും വിശ്വാസങ്ങളേയും ശരി വെക്കുന്ന തരത്തിലുള്ള വിവരങ്ങളും ഉദാഹരണങ്ങളും ശേഖരിക്കുകയും, അവസാനം വ്യത്യസ്ത കാഴ്ചപ്പാടുകളോടും ധാരണകളോടും യാതൊരു തരത്തിലും സഹിഷ്ണുത പുലർത്താനാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

മനഃശാസ്ത്രജ്ഞനായ Peter Wason ആണ് ആദ്യമായി ഇങ്ങനെയൊരു ഭാഷാപ്രയോഗം കൊണ്ടുവന്നത്. ഏതായാലും ഇത് ഒരു പുതിയ പ്രവണതയോ പ്രശ്നമോ ആയി കാണാനാവില്ല. കണ്ടില്ലെന്നു നടിക്കാനാവാത്ത വിധം ഒരു വല്ലാത്ത സാമൂഹ്യ പ്രശ്നമായി ഇപ്പോഴിത് വളർന്നുവന്നിരിക്കുന്നുവെന്നു മാത്രം).

പിന്നെ, പ്രപഞ്ചമെന്നത് പരിധിയില്ലാത്തതായ ഒരു അനുഭവമാണെന്നും അവയിൽ നിന്നും വന്നുചേരുന്ന അറിവുകളെന്നത് തീരെ പരിമിതമാണെന്നുമുള്ള ബോധ്യം. എങ്കിൽ മാത്രമേ ശുഷ്ക്കമായ ചില വിവരങ്ങളെ (data) അടിസ്ഥാനപ്പെടുത്തി യാതൊരു ഉപസംഹാരങ്ങളും നടത്താതിരിക്കൂ. എങ്കിൽ മാത്രമേ  എല്ലാ അറിവുകളേയും താല്ക്കാലികമായ informations എന്ന നിലയിൽ കൈകാര്യം ചെയ്യാനുള്ള ധീരതയുണ്ടാവൂ.


കേവലം വ്യക്തിഗതമായ ഏതെങ്കിലും അനുഭവങ്ങളിലൂടെ പ്രപഞ്ചത്തെപ്പറ്റിയും ഈ ജീവിതത്തെപ്പറ്റിയുമെല്ലാം  മൊത്തമായി അറിയാമെന്ന് നാം വെറുതെ ധരിച്ചുപോകുന്നു; വെറും ശീലമാണത്.

'പലതുള്ളിപ്പെരുവെള്ളം' എന്ന് കേൾക്കുമ്പോൾ, അക്ഷരാർത്ഥത്തിൽ അത് വാസ്തവമായിരുന്നിട്ടും, പെരുവെള്ളമെന്നത് മറ്റൊരു പ്രതിഭാസമാണെന്ന കാര്യം നാം ഓർക്കുന്നേയില്ല. വ്യക്തിതലത്തിലുള്ള അനുഭവങ്ങളുടെ ആകെത്തുകയല്ല മൊത്തത്തിലുള്ള ജീവിതാനുഭവം. ജീവിതം കേവലം രേഖീയമായ ഒരു ലളിത ശ്രേണിയല്ല. ഒന്നും ഒന്നും രണ്ട് എന്ന കേവല സങ്കലനസമവാക്യവുമല്ല.


നാം ഓരോരുത്തരുമായി ഇട പഴകുമ്പോൾ, നമ്മുടെ ജീവിതാവബോധത്തിന്റെ ചക്രവാളം ഒരല്പം വികസിതമാകുന്നു, നമ്മുടെ പ്രപഞ്ച വീക്ഷണത്തിൽ പുതിയ ഒരിതൾ കൂടി പിറവിയെടുക്കുന്നു. സത്യമാണത്. എന്നാൽ പ്രായം ചെന്ന  ഒരാളിൽ 'എന്തുമാത്രം ആളുകളെ ഞാൻ കണ്ടിരിക്കുന്നു. ആ എന്നോടാണോ ....' എന്ന ഒരു മനോഭാവം പ്രബലമായി നില്ക്കുകയാണെങ്കിലോ? പരിതാപകരമാണ് കാര്യങ്ങൾ. 

ശരാശരി ഒരാൾ തന്റെ ജീവിതായുസ്സിൽ കണ്ടുമുട്ടുന്ന ആളുകളുടേയും മറ്റും ഒരു കണക്കെടുപ്പ് നടന്നിട്ടുണ്ട് ഈ അടുത്ത കാലത്ത്. അതിൻപ്രകാരം, ഒരു സാധാരണ അമേരിക്കക്കാരൻ തന്റെ ജീവിതായുസ്സിൽ ആകെ 611 ആളുകളുമായി മാത്രമേ പേരെടുത്ത് പറയാൻ വിധം ബന്ധം സ്ഥാപിക്കുന്നുള്ളൂവത്രേ. സാമൂഹികമായി അധികം ഇടപഴകുന്ന ഒരാളാണെങ്കിൽ ഏറിയാൽ 800 പേർ. അതായത്, 800 കോടി ജനങ്ങളുള്ള ഈ ലോകത്ത് അയാളുമായി അടുത്ത ബന്ധമുള്ളത് 0.00001 ശതമാനത്തിനോട് മാത്രം. അതായത് ഒരു A4 സൈസ് പേപ്പറിൽ ഒരു മുടിനാരിന്റെ വ്യാസമുള്ള ഒരു ബിന്ദുവായിരിക്കും അയാളുടെ ഇഹലോകബന്ധത്തിന്റെ വ്യാപ്തി.


നമുക്ക് തോന്നാം, പേരെടുത്തു പറയാവുന്ന ആളുകളുമായുള്ള ബന്ധം മാത്രമല്ല അയാളുടെ ലോകവിവരം നിശ്ചയിക്കുന്നത്. അപരിചതരുമായിപ്പോലും അയാൾ പേരിനെങ്കിലും ബന്ധം സ്ഥാപിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ കണ്ടുമുട്ടിയവർ കണ്ടുമുട്ടിയിട്ടുള്ള മറ്റുള്ളവരുടെയൊക്കെ സ്വാധീനം അയാളുടെ വീക്ഷണത്തിൽ നിഴലിക്കുന്നുണ്ടാകാം. ആ അപരിചിതരുടെ വാക്കുകളോ എഴുത്തോ മറ്റു പ്രവർത്തികളോ അയാളെ സ്വാധീനിക്കുന്നുണ്ടാകാം. എന്നാൽ പോലും പറയത്തക്ക വ്യത്യാസം വരുന്നില്ലത്രേ. ഒരു വ്യക്തി ദിവസവും പുതിയ മൂന്ന് വ്യക്തികളിൽ കൂടുതൽ ആളുകളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധം വരുന്നില്ലത്രേ. അങ്ങനെ വന്നാൽ തന്നെയും 73 വർഷത്തിനുള്ളിൽ 80000 ആളുകളേ ആവുന്നുള്ളൂ. അതായത് 800 കോടി ജനങ്ങളുടെ 0.001%. ഒരാളോട് ഇടപെടുമ്പോൾ, ഓർക്കുക ഒരാൾക്ക് ഒരുലക്ഷം എന്ന കണക്കിൽ നാം പരിധിക്കു പുറത്താണെന്ന്. നാം ഓരോരുത്തരും പക്ഷേ സംശയലേശമെന്യേ വിചാരിക്കുന്നത് ലോകത്തെ നമുക്ക് ഒരുവിധം പിടികിട്ടിയിട്ടുണ്ടെന്നാണ്. 

നാല് പത്രവാർത്തകളുടെ തലക്കെട്ടുകൾ വായിക്കുമ്പോഴേക്കും, നാല് സോഷ്യൽ മീഡിയ പോസ്റ്റുകൾ സ്കിപ്  ചെയ്യുമ്പോഴേക്കും നാം അതുമായി ബന്ധപ്പെട്ട ലോകത്തെ അറിഞ്ഞുകഴിഞ്ഞു എന്നാണ് അറിയാതെ വിചാരിച്ചു പോകുന്നത്, അത് എത്ര ദൂരെയുള്ള സ്ഥലമാണെങ്കിലും. മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുന്നതിനിടയിൽ നാം അതേപ്പറ്റി ഒരു അഭിപ്രായം ഉപസംഹരിച്ചുകഴിഞ്ഞിരിക്കും. 0.001 ശതമാനത്തെ അധികരിച്ചുകൊണ്ട് നാം തീർപ്പുകല്പിച്ചുകഴിഞ്ഞു, ലോകം പഴയതുപോലെയല്ല, നികൃഷ്ടരായ മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന്. അത്യാവശ്യ ഘട്ടത്തിൽ ഒരു അപരിചിതൻ ഒരു സഹായമായി വന്നു പെട്ടിട്ടുണ്ടെങ്കിൽ, ആ നിമിഷത്തിനോട്, ആ വ്യക്തിയോട് കൃതജ്ഞത തോന്നുന്നതിനു മുൻപേ, 'ലോകത്ത് ഇപ്പോഴും മനുഷ്യത്വം അവശേഷിച്ചിട്ടുണ്ട്. അല്ലെങ്കിൽ, ലോകം വിചാരിച്ചതുപോലെ അത്ര കരുണയില്ലാത്തതൊന്നുമല്ല' എന്ന് ഒരു പ്രസ്താവനക്ക് നാം മിക്കവാറും അടിപ്പെട്ടിട്ടുണ്ടാവും. ആധുനിക ഭാഷയിൽ പറഞ്ഞാൽ a kind of data addiction. 

 


മാധ്യമങ്ങൾ നമ്മുടെ മുന്നിൽ അപ്പപ്പോഴുള്ള ലോകത്തെ തുറന്നുവെക്കുന്നുവെന്ന് നാം വിചാരിക്കുന്നു. അവ പക്ഷേ ഒളിപ്പിക്കുന്നതിന്റെ കണക്കിനെപ്പറ്റി നാം ബോധവാന്മാരാകുന്നില്ല. തീവ്രവാദ പ്രവർത്തനങ്ങളുടെ ചെറിയ അനക്കങ്ങൾ പോലും അറിയിക്കുന്ന മാധ്യമങ്ങൾ പക്ഷേ, ദിവസവും 16000 കുഞ്ഞുങ്ങൾ മരണപ്പെടുന്നുണ്ടെന്ന കാര്യം മിണ്ടുകയേയില്ല. ഒരിടത്ത് ബോംബ് സ്ഫോടനത്തിൽ പത്തു പേർ മരണപ്പെട്ട കാര്യം നാം അറിയാതെ പോകില്ല. എന്നാൽ തണുപ്പിൽ മരണപ്പെട്ട 2000 പേരുടെ കണക്ക് പത്രങ്ങളുടെ മൂലയിൽ എവിടെയെങ്കിലും കണ്ടാലായി.


ബാഹ്യജീവിതത്തിൽ data യും statistics ഉം ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും അതിന്റെ ശുദ്ധവും പൂർണ്ണവുമായ ലഭ്യത ഒരു തീരാ വെല്ലുവിളിയാണ്. വ്യക്തിജീവിതത്തിലാകട്ടെ, അത് ലഭ്യമായാൽ പോലും, അതിൽ തീരെ ഒതുങ്ങുന്നതല്ല ജീവിതം. പ്രപഞ്ചത്തിന്റെ അപാരതയെന്ന സ്വഭാവത്തെ അറിയാൻ ശ്രമിക്കുന്നതിലൂടെ വ്യക്തിയിൽ സംഭവിക്കുന്ന ഒരു വിശ്രാന്തിയുണ്ട്, വർത്തമാനത്തിൽ നിന്നും കുതറിക്കൊണ്ട് ഭാവിയെ വെട്ടിപ്പിടിക്കാനുള്ള ത്വരയിൽ സംഭവിക്കുന്ന പൊടുന്നനെയുള്ള ഒരിടിവ്. ജീവിതത്തെപ്രതി അതിന് സ്റ്റാറ്റിസ്റ്റിക്സിൽ ഉൾക്കൊള്ളാനാവാത്തത്ര മൂല്യമുണ്ട്. 


                    *                           *                           *                               *


ഇനിയും വായിക്കാത്ത പുസ്തകങ്ങളുടെ ശേഖരം വായിച്ചുതീർന്നവയെക്കാൾ പ്രയോജനകരമെന്ന് ജപ്പാനിലുള്ളവർ. അവ 'എനിക്ക് യാതൊന്നുമറിയില്ല' എന്ന് ഓർമ്മിപ്പിക്കുന്നത്രേ. അവർ അതിനെ സ്നേഹപൂർവ്വം 'tsundoku' എന്ന് വിളിക്കുന്നു.