Osho wings Osho waves

Featured Post

Tuesday, June 17, 2025

ഉണർവിലേക്കുള്ള പടവുകൾ - 60

         

                                              സെലിബ്രിറ്റി രോഗവും 

                               സർഗ്ഗാത്മക ജീവിതവും


ഈ ഭൂമുഖത്തെ ഏറ്റവും ഉപദ്രവകാരിയായ ജീവി മനുഷ്യനാണെന്ന് പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ട്. സാന്ദർഭികം മാത്രമായ ചോദ്യവും ഉത്തരവുമാണത്. എന്നാൽ, ഭൂമുഖത്തെ ഏറ്റവും ദുരിതം നിറഞ്ഞ ജീവിയേതാണെന്നു ചോദിച്ചാൽ നിസ്സംശയം പറയാം അത് 'സെലിബ്രിറ്റി'യാണെന്ന്; സെലിബ്രിറ്റിയാണെന്ന് സ്വയം വിചാരിക്കുന്നവനും സെലിബ്രിറ്റിയോട് അടങ്ങാത്ത ആരാധന തോന്നുന്നവനും; അത് വേടനായാലും വിശ്വാമിത്രനായാലും.

സെലിബ്രിറ്റി വർഷിപ്പിങ് സിൻഡ്രോം (C W S) എന്ന ഒരു മാനസിക രോഗാവസ്ഥയെ സാമൂഹ്യ ശാസ്ത്രജ്ഞരും മനോരോഗ വിദഗ്ധരുമൊക്കെ സവിശേഷമായി പഠിക്കാൻ തുടങ്ങിയിട്ട് ഇരുപത്തഞ്ചു വർഷമേ ആയിട്ടുള്ളൂവെന്നു തോന്നുന്നു. എന്നാൽ ഈ മഹാരോഗത്തിന്റെ അടിവേരുകൾ ഏറെ പഴയതാണ്. ഒരുപക്ഷേ സോഷ്യൽ മീഡിയയും ഇന്റെർനെറ്റുമെല്ലാം ഇത്രക്കും സജീവമായതിനുശേഷമാകാം ഈ രോഗം ഇപ്പോഴത്തെ അവസ്ഥയിലേക്ക് പടർന്നു ഭീകരമായത് എന്നുവേണമെങ്കിൽ കരുതാം.


സോഷ്യൽ മീഡിയ തൊണ്ണൂറു ശതമാനവും സെലിബ്രിറ്റി രോഗത്തിന്റെ കടുത്ത ലക്ഷണമാണെന്ന് സമ്മതിക്കേണ്ടി വരും. ലോകത്തെ അറുപത്തഞ്ചു ശതമാനം വരുന്ന ജനങ്ങൾക്കു മുൻപിൽ തന്റെ ഒരു സെൽഫിയോ ഒരു തട്ടുപൊളിപ്പൻ പോസ്റ്റോ തിളങ്ങി നില്ക്കുന്നുവെന്ന് ഉള്ളിനുള്ളിൽ കോൾമയിർക്കൊള്ളുന്ന അവസ്ഥ. വെറും പത്തോ ഇരുപതോ പേരിലേക്കാണ് ഏതൊരു പോസ്റ്റിന്റെയും ശരാശരി റീച് എന്നറിയാമെങ്കിലും, നമ്മിൽ ഒളിച്ചിരിക്കുന്ന സെലിബ്രിറ്റി മോഹം, തന്റെ ഫോട്ടോ ലോകം മുഴുവനും മിന്നിമറിയുന്നതായി സ്വപ്‍നം കാണിക്കും.

സെലിബ്രിറ്റി വർഷിപ്പിങ് സിൻഡ്രോം എന്നത് കേവലം താരത്തിളക്കങ്ങളുടെ പിന്നാലെ പോകുന്നതോ അവരെ അനുകരിക്കുന്നതോ ആയ അവസ്ഥ മാത്രമല്ല. നിസ്സാരമായ ഒരു പ്രവൃത്തി പോലും, തന്റേതു മാത്രമെന്ന് കരുതപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങൾ പോലും, മറ്റുള്ളവരുടെ പ്രീതിയെ മുൻനിർത്തിക്കൊണ്ടുള്ളതാണെന്ന് വരുകിൽ അതെത്ര പരിതാപകരമാണ്! (അമേരിക്കൻ നഗരങ്ങളിലടക്കം നമ്മുടെ തട്ടുപൊളിപ്പൻ മലയാള സിനിമകൾ പോലും കൊട്ടും കുരവയുമായി റിലീസ് ചെയ്യുപ്പെടുമ്പോൾ, തലൈവരെ അനുകരിക്കാൻ ശ്രമിക്കുന്ന 'തമിഴ് പസ’ങ്ങളെ നിഷ്ക്കളങ്കർ എന്ന് പറയാൻ തോന്നും.) 


ആസ്വാദ്യതയുടെ കൂമ്പുകൾ അടഞ്ഞേപോവുകയാണ്. അതുവരേക്കും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു വസ്തുവിനെപ്പോലും മറ്റാരുടെയെങ്കിലും പ്രോത്സാഹനമോ അംഗീകാരമോ പ്രശംസയോ ഇല്ലെങ്കിൽ ഇഷ്ടപ്പെടാനാവില്ലെന്നു വരിക! ലോകത്ത് ആരെങ്കിലും പ്രശംസിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാതെ ഒരു സംഗതിയെ - അത് ഒരു ഗാനമാകട്ടെ, ഭക്ഷണമാകട്ടെ, വസ്ത്രമാകട്ടെ,

പുസ്തകമാകട്ടെ, സിനിമയാകട്ടെ, തീരെ നിസ്സാരമായ മറ്റെന്തുമാകട്ടെ - ആസ്വദിക്കാനും അതിൽ മുഴുകാനും കഴിയുക. അതൊരു ധീരതയാണ്, rebelliousness. ഒരുപക്ഷേ, മുൻകാലങ്ങളിൽ വഴിയരികിലെ തണലിൽ തനിച്ചിരുന്ന് മുറുക്കാൻ ചവക്കുകയോ ബീഡിവലിക്കുകയോ ചെയ്തിരുന്ന ആളുകളിൽ ഇന്നത്തേതുപോലുള്ള C W S  ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മുറുക്കാനേയോ ബീഡി വലിയേയോ പറ്റിയല്ല പറയുന്നത്, അത്തരം കാര്യങ്ങളെങ്കിലും മറ്റാർക്കും വേണ്ടിയല്ലാതെ ചെയ്യാൻ സാധിച്ചിരുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്നോർക്കുക മാത്രമാണ്.


ഏതൊരു ചെയ്തിയിലും തന്റേതുമാത്രമായ ആസ്വാദ്യതക്കു പ്രാമുഖ്യം ഇല്ലാത്തതെല്ലാം C W S ന്റെ പരിധിയിൽ വരുമെന്ന് സാരം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ത്വര (attention seeking), ആത്മപ്രാധാന്യം (self importance), സ്വാത്മാവബോധം (being self conscious), അപകർഷത (inferiority), അപരോന്മുഖത്വം (other orientation) എന്നിങ്ങനെ നിരവധി കാരണങ്ങളിലൂടെ C W S നെ നോക്കിക്കാണാവുന്നതാണ്.


നിർഭാഗ്യവശാൽ മേൽ പറഞ്ഞ കാരണങ്ങളെയെല്ലാം തന്നെ പ്രോത്സാഹിപ്പിക്കും വിധമാണ് നമ്മുടെ വിദ്യാഭ്യാസ രംഗങ്ങളൊക്കെയും. ഒരു കൊച്ചു കുട്ടിയിൽ സർഗ്ഗാത്മകമായ ഏതെങ്കിലും കഴിവുകളുണ്ടെങ്കിൽ,

(നമ്മുടെ സർഗാത്മക സങ്കല്പങ്ങളിൽ ശാസ്ത്രാഭിമുഖ്യമോ അതുപോലുള്ള കഴിവുകളോ പൊതുവെ ഉൾപ്പെടുന്നില്ല എന്നത് അതിലേറെ കഷ്‌ടം!) ആ കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയെന്നാൽ, അവന് നാലാളുകളുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള അവസരമൊരുക്കുകയും അവരിൽ നിന്നും പ്രശംസ തരപ്പെടുത്തുകയെന്നുമാണ് മുതിർന്നവരുടെയെല്ലാം ധാരണ.  അതുകൊണ്ടു പക്ഷേ, സർഗ്ഗാത്മകമായ കഴിവ് അവനെ കൂടുതൽ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിന് പകരം, സമൂഹത്തിന്റെ ആശ്രിതനാക്കുക എന്നത് മാത്രമാണ് സംഭവിക്കുന്നത്. 


അപകർഷതയെ പ്രശസ്തികൊണ്ട് മറികടക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. അതേസമയം പുരോഹിത വർഗം ആജ്ഞാപിക്കുന്നതുപോലെ പ്രശസ്തി ഹറാമാകേണ്ടതുമില്ല. അറ്റൻഷൻ സീക്കിങ് വല്ലാതെയുള്ള ഒരു കുട്ടിക്ക് ആവശ്യത്തിലധികം അറ്റെൻഷൻ കൊടുത്തുകൊണ്ടേയിരിക്കുകയെന്നതല്ല പ്രതിവിധി. ആസ്വാദ്യതയുടെ വൈകാരിക സ്വയം പര്യാപ്തതയിലേക്ക് ഒരു കുഞ്ഞിനെ എങ്ങനെ ആനയിക്കാം എന്ന വെല്ലുവിളി ഏറ്റെടുക്കുന്നേടത്താണ് വിദ്യാഭ്യാസം ഒരു സർഗാത്മക പ്രവൃത്തിയാവുന്നത്. അല്ലാത്തപക്ഷം നമ്മുടെ സരസ്വതീനിലയങ്ങളെല്ലാം C W S ന്റെ പണിപ്പുരകളായി മാറുകയാണ്, നാം അറിയാതെത്തന്നെ. 


ഓർക്കുക, സെലിബ്രിറ്റികളോട് വിരോധം പുലർത്തണം അല്ലെങ്കിൽ പ്രശസ്തിയോടു മുഖം തിരിക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല ഇവിടെ C W S നെ പരാമർശിക്കുന്നത്. സെലിബ്രിറ്റികളോട് വല്ലാത്ത ആരാധനയുള്ളവരുടേയും അവർ ആരാധിക്കുന്ന സെലിബ്രിറ്റികളുടേയും അവസ്ഥ ഏറെക്കുറെ ഒന്നുതന്നെയാണ്. താൻ സ്വയം ഒരു സെലിബ്രിറ്റിയാണെന്ന് വിചാരിക്കുകയും, മറ്റുള്ളവരെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്യുന്നവർ, സമൂഹത്തിനു മുൻപിൽ 'വിജയശ്രീലാളിതരാവുമെങ്കിലും', ജീവിതത്തിനു മുൻപിൽ, ആത്മാവബോധത്തിനു മുൻപിൽ, അവരേക്കാളും അടിമത്തം അനുഭവിക്കുന്നവരില്ല തന്നെ. താൻ അടിമയാണ് എന്ന തോന്നൽ പോലും നഷ്ടപ്പെട്ടിട്ടുണ്ടാകും ആ വ്യക്തിക്ക്. സ്വന്തം ശൗചാലയത്തിൽ പോലും അദൃശ്യമായ 'ഫാൻസ്‌ അസോസിയേഷൻ' ചരടുവലികൾ അയാളെ പാവക്കൂത്തിലെ കഥാപാത്രങ്ങളെപ്പോലെ നിർജ്ജീവമായി ചലിക്കാൻ നിർബന്ധിക്കുന്നു. 


സെലിബ്രിറ്റിയാവുക എന്നതാണ് സർഗ്ഗാത്മകതയുടെ അളവുകോൽ എന്ന് എല്ലാവരും എല്ലാവരേയും മത്സരബുദ്ധിയോടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ലൈക്കുകളുടേയും കമന്റുകളുടേയും എണ്ണം നോക്കിയല്ലല്ലോ സർഗ്ഗവൈഭവം അളക്കപ്പെടേണ്ടത്. പക്ഷേ അളവുകോലുകൾ ആരാണ് നിശ്‌ചയിക്കേണ്ടത്? നമ്മുടെ സംതൃപ്തിയും ആഹ്ളാദവുമെല്ലാം മറ്റുള്ളവർ നിശ്ചയിക്കാൻ തുടങ്ങുന്നേടത്ത് നാം സെലിബ്രിറ്റി രോഗത്തിന് അടിപ്പെടുകയായി. പ്രശസ്തരായവരെല്ലാം സെലിബ്രിറ്റികളാവണമെന്നില്ല. അതേ സമയം (വെറും) സെലിബ്രിറ്റികൾ പ്രശസ്തരാവുമ്പോൾ, അവർ രോഗവാഹകർ മാത്രമാണ്. 



‘I celebrate myself’ എന്ന് സൗമ്യമായി ഉദ്ഘോഷിക്കുമ്പോൾ, അമേരിക്കൻ കവിയായിരുന്ന Walt Whitman ഒരു സെലിബ്രിറ്റിയാവുകയായിരുന്നില്ല; സെലിബ്രേഷൻ തന്നെയായി മാറുകയായിരുന്നു. സ്വയം ആഘോഷിക്കുക എന്നതല്ലാതെ അദ്ദേഹത്തെ ആർക്കും അനുകരിക്കാനാവില്ലല്ലോ!














Sunday, May 18, 2025

ഉണർവിലേക്കുള്ള പടവുകൾ - 59


                                    അഹന്ത, വിനയം, ആത്മാഭിമാനം


ജൂലിയസ് സീസറിന്റെ ചെറുപ്പത്തിൽ ഒരിക്കൽ അദ്ദേഹത്തെ ആരൊക്കെയോ
ചേർന്ന് തട്ടിക്കൊണ്ടുപോയത്രേ. തട്ടിക്കൊണ്ടുപോയവർ കൊട്ടാരത്തെ അറിയിച്ചു, സീസറിനെ വിട്ടുകിട്ടണമെങ്കിൽ 11000 സ്വർണ്ണനാണയങ്ങൾ നല്കേണ്ടതുണ്ടെന്ന്. തനിക്കിട്ടിരിക്കുന്ന വില വെറും 11000 സ്വർണ്ണനാണയങ്ങൾ ആണെന്നറിഞ്ഞ ജൂലിയസ് സീസറിന് വല്ലാത്ത കുറച്ചിൽ തോന്നി. അദ്ദേഹം അവരോടു പറഞ്ഞു, 'നിങ്ങൾ എന്നെ അപമാനിക്കരുത്, കുറഞ്ഞത് 2,50,000 സ്വർണ്ണനാണയങ്ങളെങ്കിലും ആവശ്യപ്പെടൂ' എന്ന്.


അഹന്തയെന്നത് നിശബ്ദമായി നടന്നുകൊണ്ടിരിക്കുന്ന വിലപേശലുകളാണ്. ഒരു വ്യക്തിയിൽ മൂല്യാവബോധം പ്രവർത്തിക്കാതിരിക്കുമ്പോൾ, അയാളിൽ വർത്തിക്കുന്നത് അഹന്തയാണ്, അഹന്ത മാത്രമാണ്. ഏതൊന്നിന്റെയും അസ്തിത്വപരമായ uniqueness -നെ സ്വംശീകരിക്കുന്നതിനു പകരം, നമ്മുടെ കൈവശമുള്ള കാലഹരണപ്പെട്ട അളവുപാത്രത്തിലേക്ക് അതിനെ ഞെരുക്കിയൊതുക്കി, വിലവിവരപ്പട്ടികയിൽ അതിനുള്ള പ്രാധാന്യത്തെ ഊഹിച്ചെടുക്കുക എന്ന വിഡ്ഢിത്തമാണ് അഹങ്കാരമെന്നത്. അജ്ഞാനമാണ് അഹങ്കാരം എന്ന് തരം കിട്ടുമ്പോഴെല്ലാം നാം വേണ്ടതിലധികം അഹങ്കാരത്തോടെ ഉരുവിടുമ്പോഴും അതിനകത്തെ 'അജ്ഞാനതിമിരാന്ധത’യെപ്പറ്റി നാം അറിയുന്നുണ്ടെന്നു തോന്നുന്നില്ല. ജൂലിയസ് സീസറിനുപോലും തന്റെ ആത്മാഭിമാനത്തിന്റെ അമൂല്യത തിരിച്ചറിയാനായില്ല, പകരം അന്നത്തെ കമ്പോളനിലവാരത്തിലെ ഒരു വലിയ തുകയിലേക്ക് തന്നെ പൊക്കിവെക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.


അഹന്ത, വിനയം, ആത്മാഭിമാനം എന്നിവ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന ആത്മീയ പദാവലികളാണ്, പണ്ട് മുതല്‌ക്കേ. അഹന്തയെന്നത് എന്തോ വലിയ പാതകമാണ്, ദൈവകോപത്തിന് പാത്രമാകും അഹന്തയുള്ളവർ, അഹന്തയുടെ ഫലമായുള്ള ശിക്ഷ കിട്ടാതെ പോവില്ല എന്ന രീതിയിലാണ് ഇന്നുവരേക്കും ലോകം അതിനെ അവതരിപ്പിച്ചു പോന്നിട്ടുള്ളത്. നമ്മുടെ ബാല സാഹിത്യം മുതൽ ക്ലാസിക് രചനകളിലടക്കം അഹന്തയുടെ ശിക്ഷ ശരിവെക്കുന്ന രീതിയിലാണ് കഥാ തന്തുക്കളൊക്കെയും. ആധുനികതയും അത്യന്താധുനികതയും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമെല്ലാമായിട്ടും 'ഒന്നഹങ്കരിക്കാൻ' പോലും പക്വത നേടിയിട്ടില്ല മനുഷ്യരാശി എന്ന് വേണം വിചാരിക്കാൻ. 


ഇതുവരേക്കും നാം പറഞ്ഞുകൂട്ടിയിട്ടുള്ള അഹന്താവിശേഷങ്ങളൊക്കെയും 'നാൻ ഒരു തടവു ശൊന്നാൽ, നൂറു തടവു ശൊന്നമാതിരി' യുള്ള രജനീകാന്തിയൻ ടൈപ്പ് പാവം അഹന്തകളാണ്. പാപം ചെയ്‌താൽ എങ്ങാണ്ടോ ഒളിഞ്ഞിരിക്കുന്ന, സർവ്വ വ്യാപിയായിട്ടുള്ള ഒടേതമ്പുരാൻ, ഇന്നല്ലെങ്കിൽ നാളെ ശിക്ഷ തരാതിരിക്കില്ല എന്ന മട്ടിൽ തീർത്തും ബാലിശമാണ് നമ്മുടെ അഹങ്കാര സങ്കല്പ്പങ്ങൾ. അതുകൊണ്ടുതന്നെ അഹന്തയുടെ കൊട്ടിപ്പാടിസേവ നടത്തുന്നത് എല്ലായ്പോഴും മറ്റുള്ളവരാണ്. 


അറിഞ്ഞുകൊണ്ട് ആർക്കും അഹങ്കാരിയാവാൻ സാധിക്കില്ലല്ലോ. എത്രവലിയ അഹന്തയിലും, സൂക്ഷിച്ചുനോക്കിയാൽ, ഒരു പാവം ഒളിഞ്ഞിരിപ്പുണ്ട്. താൻ മുങ്ങിനില്ക്കുന്ന ജീവിതമാനങ്ങൾ ഏതെല്ലാമെന്ന് തിരിച്ചറിയുന്നതിലെ അപാകതകളാണ് അയാളിൽ അഹന്തയായി വർത്തിക്കുന്നത്; നിഷ്ക്കളങ്കമായ ഒരു വിഡ്ഢിത്തം എന്ന് പറയും പോലെ. ഭൂകമ്പത്തിൽ മൊത്തം കെട്ടിടവും ആടിയുലയുമ്പോഴും, ഏതു നിമിഷവും എന്തും സംഭവിക്കാം എന്നിരിക്കുമ്പോഴും, തന്റെ കുഞ്ഞു ഫ്ലാറ്റ് സുരക്ഷിതമാണ് എന്ന് ഒരാൾക്ക് തോന്നുന്നതുപോലെയേയുള്ളൂ ഈ പാവം അഹങ്കാരം. നിസ്സാരമായ ഒരു വിവരക്കേട്. അതുപക്ഷേ പുറത്തുനിന്നും ആർക്കും തിരുത്താനാവില്ല എന്ന് മാത്രം. എന്നിട്ടും പക്ഷേ ആദിമ കാലം മുതല്ക്കേ പുരോഹിത വൃന്ദം ഈ വിവരക്കേടിനെ ചൂഷണം ചെയ്തു കൊണ്ടാടുന്നു.


നിഴലിനോട് മല്ലിടാനാവില്ല എന്നതുപോലെയാണ്, അവബോധപരിമിതിയോട്, അതിന്റെ അഭാവത്തോട് നമുക്ക് യാതൊന്നും ചെയ്യാനാവില്ല. വെളിച്ചം വന്നാൽ ഇരുട്ട് ഇല്ലാതാകും എന്നതുപോലെയേ ഉള്ളൂ അഹന്തയുടെ കാര്യവും. ‘ഞാൻ എന്ന ഭാവമാണ് അഹങ്കാരം’ എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത്, കാറോടിക്കുന്ന ഒരാൾ, കാറെന്നത് തന്റെ കയ്യിലിരിക്കുന്ന സ്റ്റീയറിങ് ആണ് എന്ന് കരുതുന്നുവെന്നാണ്. അങ്ങനെയൊരു തെറ്റിദ്ധാരണയിൽ കുറേക്കാലം ഓടിയെന്നും വരാം. എന്നാൽ ഒരു ദിവസം അയാൾക്കു തോന്നുകയാണെന്നു വെക്കുക, സ്റ്റീയറിങ് അല്ല ചക്രങ്ങളാണ് കാറിന്റെയെല്ലാമെല്ലാം. ചക്രങ്ങളില്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു. അയാൾ അന്ന് മുതൽ ചക്രങ്ങളോട് ഇല്ലാത്ത ഭയ ഭക്തി ബഹുമാനങ്ങളെല്ലാം കാണിക്കുന്നുവെന്നിരിക്കട്ടെ. അങ്ങനെയും കുറേ നാൾ ഓടിയെന്നു വരാം. എന്നാലും വിവരക്കേട് വിവരക്കേടുതന്നെ. പക്ഷേ ഇങ്ങനെയൊരു വിവരക്കേട്‌ എന്തോ വലിയ നന്മയായി കൊട്ടിഘോഷിക്കപ്പെടുന്നുവെന്നുമാത്രം, ലോകമെങ്ങും.  അതിന്റെ പേരാണ് വിനയം.


അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും കാരണം വിനയമെന്ന തന്റെ വിവരക്കേട് തിരിച്ചറിയാൻ ഒരാൾ നന്നേ താമസിച്ചെന്നു വരും. ഇനി തിരിച്ചറിഞ്ഞാൽ തന്നെയും ആ വിവരക്കേട് കൊണ്ടുതരുന്ന മാനാഭിമാനലാഭങ്ങൾ അയാളെ അതിൽത്തന്നെ തുടരാൻ പ്രേരിപ്പിച്ചേക്കും. അഹങ്കാരം ശല്യക്കാരനായ ഒരു ലോക്കൽ ഗുണ്ടയാണെങ്കിൽ, വിനയം കുടിലതന്ത്രങ്ങൾ നിറഞ്ഞ ഒരു രാഷ്ട്രീയക്കാരനാണ്.


വീറും വാശിയും മത്സരവും ജയപരാജയവുമെല്ലാം അഹങ്കാരത്തിന്റെ മുഖമുദ്രകളായി കുറ്റപ്പെടുത്താൻ ഒരുങ്ങി നില്ക്കുന്നവർ, വിനയവും ക്ഷമയുമെല്ലാമായിരിക്കും അവസാനം വിജയിക്കുക എന്ന് ഉപദേശിക്കാൻ മടി കാണിക്കുന്നില്ല. ഒരിക്കൽ രൂപക് കുൽക്കർണി എന്ന പുല്ലാങ്കുഴൽ വിദഗ്ധന്റെ സംഗീതക്കച്ചേരിക്ക് ശേഷം നന്ദി പറയാൻ സ്റ്റേജിൽ കയറിയ വിദ്യാസമ്പന്നനായ ഒരാൾ അദ്ദേഹത്തെ വാഴ്ത്തിയത്, 'വിനയത്തിന്റെ കാര്യത്തിൽ രൂപക് കുൽക്കർണിയെ വെല്ലാൻ ആരുമില്ല' എന്ന് ഘോഷിച്ചുകൊണ്ടായിരുന്നു. അതിലേറെ ഈയുള്ളവനെ അതിശയിപ്പിച്ചത്, അവിടെക്കൂടിയിരുന്ന ഒട്ടുമിക്കവരും അതിനെ ശരിവെച്ചുവെന്നതാണ്. മൂന്നോ നാലോ പേർക്കു മാത്രമേ ചിരി പൊട്ടിയുള്ളൂ. 


അഹങ്കാരവും വിനയവും ഒരേ അജ്ഞതയുടെ രണ്ടു മുഖങ്ങൾ ആയിരിക്കുമ്പോൾ (അതിൽത്തന്നെ വിനയത്തിന്റെ മുഖമാണ് ഇല്ലാത്ത ചമയങ്ങൾ വാരിത്തേച്ച് കൂടുതൽ അരോചകമായിരിക്കുന്നത്), ആത്മാഭിമാനമാണ് ഉണർവിന്റെ സൗരഭ്യമായി നിലകൊള്ളുന്നത്. ആത്മാഭിമാനം - Pride - ഒരു ആത്മീയ സംജ്ഞയാണ്. ഒരുപക്ഷേ നമ്മുടെ ശീലങ്ങളിൽ Pride നെ Proud ആയി തെറ്റിദ്ധരിക്കുന്നുണ്ടാകാം. Proud എന്നത് നിസ്സാരമായ അഹങ്കാരമാണ്, കേവലം പൊങ്ങച്ചം എന്ന് പറയാവുന്നത്. Pride - ആത്മാഭിമാനം - ആകട്ടെ, തന്നോട് തന്നെയുള്ള ബഹുമാനവും സ്നേഹവുമാണ്. സ്വയം സ്നേഹവും ബഹുമാനവും തോന്നാത്ത ഒരാൾക്ക് മറ്റൊരാളോട് സ്നേഹവും ബഹുമാനവും എങ്ങനെ തോന്നാനാണ്?


അഹങ്കാരവും വിനയവും മറ്റുള്ളവരോടൊപ്പം തങ്ങൾക്കുത്തന്നെയും വിനയാവുമ്പോൾ, ആത്മാഭിമാനം ഒരു വ്യക്തിയുടെ അവബോധ സാധ്യതകളെ സഫലീകരിക്കുകയും, മറ്റുള്ളവരുമായി അത് പങ്കിടുകയും ചെയ്യുന്നു. അഹങ്കാരം സഹായത്തിനു നേരെ കണ്ണടക്കുമ്പോൾ, വിനയം സഹായത്തിലൂടെ ഇരട്ടി ലാഭം ഉറപ്പുവരുത്തുന്നു. അതേസമയം ആത്മാഭിമാനമാകട്ടെ സഹായത്തിനു പകരം പങ്കു വെക്കുക - sharing- മാത്രം ചെയ്യുന്നു. 


മനുഷ്യർ ഉണ്ടായ നാൾ മുതൽ സഹായം ജീവിതരീതിയാക്കിയ ഒരുപാടു
പേരുണ്ടായിട്ടും, നാളിതുവരേക്കുള്ള മതപ്രബോധനങ്ങൾ മറ്റുള്ളവരെ സഹായിക്കാനായി ഉദ്ബോധിപ്പിച്ചു നടന്നിട്ടും, നാസ്തികരും നന്മമര സംഘടനകളും മനുഷ്യരാവാൻ ഓർമ്മിച്ചുകൊണ്ടിരുന്നിട്ടും ലോകത്തെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും കുറവ് വരാത്തത് ഇവയൊക്കെയും ഉണ്ടായിവരുന്നത് അഹങ്കാരത്തിന്റെയും വിനയത്തിന്റെയും ഇരുൾക്കയങ്ങളിലാണ് എന്നതുകൊണ്ടാണ്.


ആത്മാഭിമാനിയായ ഒരാൾ മാത്രമേ മദ മാത്സര്യാദികൾക്കുവേണ്ടി തന്റെ മൂല്യവത്തായ നിമിഷങ്ങൾ നഷ്ടപ്പെടുത്താതിരിക്കൂ. അയാളെ സംബന്ധിച്ച് ജയപരാജയങ്ങളില്ല. 

ആത്മാഭിമാനം ഉണർന്നുവരാത്ത ഒരാൾ ആത്മീയ ദിശയിലല്ല എന്ന് നിസ്സംശയം പറയാം. അഹങ്കാരം ചെലവാകാത്ത ചന്തയിൽ, വിനയത്തിന്റെ ഡിസ്‌കൗണ്ട് സെയിൽ തരപ്പെടുത്തുന്ന തിരക്കിലായിരിക്കും അയാൾ, ഉറപ്പ്.

                             




Friday, April 18, 2025

ഉണർവിലേക്കുള്ള പടവുകൾ - 58

photo by ThainHann, from pexels.com

                          പ്രാർത്ഥന : തടവറയും ആകാശവും

ദൈവസങ്കല്പത്തിന് കൃത്യത വരുന്നതിനു മുൻപേത്തന്നെ മനുഷ്യൻ പ്രാർത്ഥിച്ചിട്ടുണ്ടാവാനാണ് സാധ്യത; എന്തിനെന്നില്ലാതെ, ആരോടെന്നില്ലാതെ. ഖലീൽ ജിബ്രാന്റെ 'പ്രവാചകനിൽ' പുരോഹിതയായ ഒരു സ്ത്രീ അൽ മുസ്തഫയോട് ആവശ്യപ്പെടുന്നുണ്ട്, പ്രാർത്ഥനെയെപ്പറ്റി സംസാരിക്കാൻ. ബൈബിളിലും കാണാം യേശുവിനോട് ചോദിക്കുന്നത്, 'എന്താണ് പ്രാർത്ഥന?'. 

എന്താണ് പ്രാർത്ഥന? എന്ന ചോദ്യം മനുഷ്യനിൽ ഉയരാൻ തുടങ്ങിയ നിമിഷം  മുതൽ, അവൻ പ്രാർത്ഥനയിൽ ബഹുദൂരം പിന്നിലാവാൻ തുടങ്ങി. എന്തെന്നാൽ അവനിലെ ഉത്ക്കണ്ഠകളും ആർത്തികളും ഭയവിഹ്വലതകളും അവനിലെ കിശോരകൗതുകങ്ങളെ കയ്യടക്കാൻ ആരംഭിച്ചിരുന്നു. പ്രാർത്ഥനകൾ പരിദേവനങ്ങളിലേക്ക് ചേക്കേറിയത് വാക്കുകളെ പിൻപറ്റിക്കൊണ്ടാണ്. ഉപനിഷത്തുക്കൾ തുടങ്ങിയ അപൂർവ്വം രചനകളിൽ പ്രാർത്ഥനകളായി പ്രകാശിപ്പിക്കപ്പെട്ടത് കൃതാർത്ഥതകളായിരുന്നെങ്കിലും, അവയെയെല്ലാം തെറ്റായി അവതരിപ്പിച്ചുകൊണ്ട് പ്രചരിപ്പിക്കപ്പെട്ടത് കേവലം അഭ്യർത്ഥനകളും നാലാംകിട ആർത്തിമോഹങ്ങളുമായിരുന്നു.


പ്രാർത്ഥനയെന്നത് തികച്ചും വൈയക്തികമായ - individual - സ്വകാര്യ മുഹൂർത്തം എന്നതിൽ നിന്നും, സാമൂഹികമായ കെട്ടുപാടുകളുടെ അടയാളങ്ങളായി മാറിയത് നാമാരും അറിഞ്ഞതുപോലുമില്ല. മതങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും പാർട്ടികളും പ്രാർത്ഥനയെ തട്ടിയെടുത്തത്, ഏതോ ജപ്തിമുതലെന്നോണമാണ്. തിരിച്ചടവിൽ വീഴ്ച വരുത്തിയെന്നതുപോലെ അവർ നാം ഓരോരുത്തരിലും കുറ്റബോധത്തിന്റെ / പാപബോധത്തിന്റെ  സൂചിമുനകൾ പാകി.

പ്രാർത്ഥനയെ സാമൂഹികമായ മുഖമുദ്രയെന്നോണം ഉപയോഗിക്കാൻ തുടങ്ങിയതുമുതൽ - ആ സാമൂഹികതയിൽ ജാതിയും മതവും തറവാടും വർഗ്ഗവും ലിംഗവും കൂട്ടായ്മകളുമെല്ലാം മാറിമാറി കടന്നുവരുന്നു - പ്രാർത്ഥനയെന്നത് ആത്യന്തികമായി വികാര വിചാരങ്ങളുടെ അടിച്ചമർത്തലുകളായി പരിണമിക്കുകയുണ്ടായി. ഒരാളുടെ പ്രാർത്ഥനയുടെ സൂക്ഷ്മ സ്വരൂപമെന്താണ്? 'ദൈവമേ, നല്ലതു വരുത്തേണമേ. ഈയുള്ളവനെ പ്രലോഭനങ്ങളിൽ അകപ്പെടുത്തിയേക്കരുതേ. ആപത്തും അസുഖങ്ങളും വരുത്തിയേക്കരുതേ. കുട്ടിയും കുടുംബവുമെല്ലാം സുഖമായിരിക്കേണമേ' എന്നിങ്ങനെയാണ്. ഏതെല്ലാം ഭാഷകളിൽ, എങ്ങനെയൊക്കെ തിരിച്ചും മറിച്ചും പ്രയോഗിച്ചാലും അവന്റെ പ്രാർത്ഥനയുടെ അന്തഃസത്ത ഇതുതന്നെയാണ്. 

അവൻ ഏറ്റവും ഭയക്കുന്നത് തന്നെത്തന്നെയാണ്. തന്നിൽ കുടികൊള്ളുന്ന അക്രമവാസനകളെയാണ്. നല്ല മനുഷ്യനെന്ന പ്രതിച്ഛായയെ പ്രതി, തന്നിൽ പതിയിരിക്കുന്ന ആർത്തിയെയും അധികാര വാഞ്ഛയെയും അമർത്തിവെക്കാൻ അയാൾ ജാഗരൂകനാണ്. താൻ ഉൾപ്പെടുന്ന സമൂഹം ഏറ്റവും വില കല്പിക്കുന്നത് എന്തിനെയെല്ലാമാണോ, അതിനെതിരായി അബദ്ധത്തിലെങ്കിലും താൻ ചിന്തിച്ചുപോയേക്കരുതേ എന്ന് തന്റെ സങ്കല്പത്തിലുള്ള ദിവ്യ സ്വരൂപത്തോട് അപേക്ഷിക്കുന്നതാണ് മിക്ക പ്രാർത്ഥനകളും. 

ഇനി വെറും സ്തുതികളുടെ രൂപത്തിലുള്ള പ്രാർത്ഥനകളായാലും, തന്റെ ഇഷ്ടദേവനെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് (നിർഭാഗ്യവശാൽ) സംഭവിക്കുന്നത്. തന്നിൽ സംപ്രീതനായാൽ ആ ദേവൻ എല്ലാ കെടുതികളിൽ നിന്നും, അതിലുമുപരി തന്റെ മനസ്സിന്റെ വേണ്ടാതീനങ്ങളിൽ നിന്നും തന്നെ സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസം. ആത്യന്തികമായി നോക്കിയാൽ, മനസ്സിനെ അമർത്തിവെക്കുക എന്നത് തന്നെ. 


ചിലപ്പോൾ മനസ്സിന്റെ കോലാഹലങ്ങൾ സഹിക്കാവുന്നതിലും അപ്പുറമാകുമ്പോൾ, അതിനെ വഴിതിരിച്ചുവിടാൻ പ്രാർത്ഥനയുടെതായ വകഭേദങ്ങൾ ഉപയോഗപ്പെടുത്തപ്പെടുന്നു; ജപമായും ഭജനയായും, നിസ്കാരമായും കുർബ്ബാനയായുമെല്ലാം. ചിലപ്പോഴെല്ലാം നാം പ്രാർത്ഥിച്ചുപോകാറുള്ളത് നിസ്സഹായതയുടെ നിമിഷങ്ങളിലാണ്. നമ്മുടെ ഇന്ദ്രിയ പരിമിതികളെ മറികടന്നുകൊണ്ടുള്ള എന്തെങ്കിലും സിദ്ധിവിശേഷങ്ങളുണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന ചില പ്രാണമുഹൂർത്തങ്ങൾ.

പ്രാർത്ഥിച്ചിട്ടായാലും അല്ലെങ്കിലും മനസ്സിന് ഒരല്പം സ്വസ്ഥത കൈവരുന്നെങ്കിൽ അതിൽ എന്താണ് കുഴപ്പം? യാതൊരു കുഴപ്പവുമില്ല. ആ സ്വസ്ഥത പക്ഷേ, ഒരുപാട് വികാരങ്ങളെ അടിച്ചമർത്തിക്കൊണ്ടുണ്ടാവുന്ന താല്ക്കാലിക സ്വാസ്ഥ്യമാണെന്ന് (അല്ലെങ്കിൽ പിന്നെ വീണ്ടും വീണ്ടും പ്രാർത്ഥിക്കേണ്ടതില്ലല്ലോ!) അറിയുന്നെങ്കിൽ; അറിയാതെ അടിച്ചമർത്തപ്പെടുന്ന വികാരവിചാരങ്ങളാണ് നമ്മുടെ സ്വാസ്ഥ്യത്തെ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് എന്ന് ഓർക്കുന്നെങ്കിൽ. എന്തുകൊണ്ടെന്നാൽ ബോധപൂർമുള്ള suppressions അത്രതന്നെ സ്പ്രെസ്സ്ഡ് ആകുന്നില്ല. അവ നമ്മെ കൂടുതൽ ജാഗ്രപ്പെടുത്തിക്കൊണ്ടിരിക്കും; നാം അവയിൽ നിന്നും വിടുതൽ നേടും വരെ.


പിന്നെയും പിന്നെയും തല പൊക്കുന്ന മനസ്സിന്റെ വിഭ്രാന്തികളെ ഒരു തരം self hypnosis-ലൂടെ കുറച്ചുനേരം മയക്കികിടത്താനായാണ് മിക്കപ്പോഴും  പ്രാർത്ഥനകൾ ഉപയോഗിക്കപ്പെടുന്നത്. self hypnosis-ന്റെ പ്രാർത്ഥനാ വേർഷനുകൾ കാലാ കാലങ്ങളായി നാം പരിഷ്കരിച്ചുപോരാറുണ്ട്. ഈയിടെ ഹവായ് സന്ദർശിച്ച ഒരു സുഹൃത്ത് പങ്കുവെച്ച ഹവായിയൻ പ്രാർത്ഥന അത്തരത്തിലുള്ള ഒരു പുതിയ വേർഷനാണ് - HO'OPONOPONO. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Kahuna Morrnah എന്ന
രോഗ ശാന്തി ശുശ്രൂഷക - healer-യായിരുന്നു HO'OPONOPONO എന്ന പഴയകാല പ്രാർത്ഥനയെ പരിഷ്‌ക്കരിച്ചത്.  "I'm sorry," "Please forgive me," "Thank you," and "I love you"എന്നീ നാല് വാക്യങ്ങളാണ് ഇപ്പോഴത്തെ പ്രാർത്ഥനയായി പ്രചരിക്കപ്പെടുന്നത്. 

HO'OPONOPONO എന്ന വാക്കിന് "to make right" or "to make good" എന്നൊക്കെയാണ് ശരിക്കുമുള്ള അർത്ഥം. ചുളിവ് നിവർത്താനായി ഒരു കിടക്കവിരി കുടഞ്ഞിടുന്നതുപോലെ മനസ്സിന്റെ ചുളിവുകൾ നിവർത്തനായുള്ള ഒരു ഉപാധിയായാണ് ഈ പ്രയോഗം നിലവിൽ വന്നത്. ഇപ്പോഴത്തെ വാക് വിചാരങ്ങളെക്കാൾ HO'OPONOPONO എന്ന് മന്ത്രിച്ചുകൊണ്ടേയിരിക്കുകയാകാം കൂടുതൽ ഭേദം എന്ന് തോന്നുന്നു. 

ചില തരം മന്ത്രങ്ങളും (chanting) മറ്റും - ടിബറ്റൻ മന്ത്രമായ 'ഓം മണി പത്മേ ഹൂം' ഉദാഹരണം - മനസ്സിന്റെ വർത്തമാന അവസ്ഥയെ മാറ്റാനും മറികടക്കാനുമായി ഉപയോഗിക്കാറുമുണ്ട്. എന്നിട്ടും പക്ഷേ അവയൊന്നും തന്നെ മനസ്സിനെ മറികടക്കാൻ ഉപയുക്തമാകുന്നില്ല എന്നതാണ് വാസ്തവം. പ്രാർത്ഥന എവിടെയാണ് പ്രസക്തമാകുന്നത്? ഉണർവിനെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യമില്ലെങ്കിൽ എത്ര മഹത്തായ പ്രാർത്ഥനയും ഒരു വ്യക്തിയെ മനസെന്ന തടവറയിൽ പിടിച്ചുനിർത്തുക തന്നെയാണ് ചെയ്യുന്നത്.


ഇവിടെയാണ് ഓഷോ ഓർമ്മപ്പെടുത്തുന്നത് - PRAYERFULNESS, NOT PRAYER. പ്രാർത്ഥനാനിർഭരത. ശരീരവും മനസ്സുമെല്ലാം പ്രാർത്ഥനാഭാവത്തിൽ നിറഞ്ഞുനില്ക്കുക. ഏതെങ്കിലും മൂർത്തിയോ ആശയമോ ആഗ്രഹമോ മുന്നിലില്ലാതെ. ഇത് കേവലം ഭാവനയോ വിചാരമോ അല്ല. തികച്ചും സുതാര്യമായ ഒരു വർത്തമാന നിമിഷത്തിന്റെ കൃതാർത്ഥതയും ആനന്ദവുമൊക്കെയാണത്. അതിൽ അപേക്ഷയോ താണുകേഴലോ ഇല്ല. നാം എന്ന ചേതന വിടർന്നു വിലയിക്കുന്ന ഒരു സർവ്വ സ്വാഭാവികത മാത്രമാണത്. നമുക്കതു അപൂർവ്വമായി തോന്നുന്നത് 'അബദ്ധത്തിലെങ്ങാനും' മാത്രമേ നാം പ്രാർത്ഥനാനിർഭരമാകാറുള്ളൂ എന്നതുകൊണ്ടാണ്.

പ്രാർത്ഥനാ നിർഭരതയിൽ ഒരു ഹായ്, ഹലോ പോലും അഗാധമായ പ്രാർത്ഥനയാണ്; മറ്റൊരാളോട് കൈമാറുന്ന ഗുഡ്മോർണിംഗിന് 'ഓം പൂർണ്ണമദഃ' എന്നതിനോളം പവിത്രതയുണ്ട്. അല്ലാത്തപ്പോൾ എത്ര വലിയ സുവിശേഷവും മലീമസമായ കോലാഹലങ്ങളാണ്. 

PRAYERFULNESS നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അപാരമായ ആകാശത്തിലേക്കുള്ള തിരിച്ചുവരവാണ്. എന്തെങ്കിലും വാക്കുകളോ മന്ത്രങ്ങളോ ചേഷ്ടകളോ മറ്റോ ഒരുപക്ഷേ അത്തരമൊരു തിരിച്ചുവരവിന് സാധ്യമാക്കും വിധം നമ്മുടെ ശരീരത്തെയും മനസ്സിനേയും സഹായിച്ചാലായി. അല്ലാത്തപക്ഷം നമ്മുടെ സ്ഥിരവാസമായ തടവറയെ മോടിപിടിപ്പിക്കുക എന്നതിൽക്കവിഞ്ഞ യാതൊന്നും പ്രാർത്ഥനകളെക്കൊണ്ടാവുന്നില്ല. 

                                           



Wednesday, February 19, 2025

ഉണർവിലേക്കുള്ള പടവുകൾ - 57



                                      അനിശ്ചിതത്വത്തെ പുണരുക



അതിരാവിലെത്തന്നെ എണീക്കേണ്ടതുണ്ട്. അലാറം വെച്ചിട്ടുണ്ട്, എന്നാലും അതെങ്ങാനും കേൾക്കാതെ പോയാൽ.... ആദ്യത്തെ ബസ്സ് പോയാൽ പിന്നെ വിചാരിച്ച ട്രെയിൻ പിടിക്കാൻ പറ്റില്ല. പിന്നെ സകലതും കുളമാണ്. OMG !

ആവശ്യമുള്ള എല്ലാ രേഖകളും കൊടുത്തുവെച്ചിട്ടുണ്ടെങ്കിലും ലോൺ ശരിയാകുമോ ഇല്ലയോ എന്ന് ഇന്നറിയാം. അത് ശരിയായില്ലെങ്കിൽ പിന്നെ എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഇതുവരെ മുടക്കിയതെല്ലാം വെറുതെയാകുമോ ആവോ?

ബയോപ്സി റിപ്പോർട്ട് ഇന്ന് വൈകീട്ട് കിട്ടുമെന്നാണ് പറഞ്ഞിരിക്കുന്നത്. കുഴപ്പമൊന്നുമുണ്ടാവില്ല എന്നാണ് ഡോക്ടർ സമാധാനിപ്പിക്കുന്നത്. കുഴപ്പുണ്ടാവില്ലെങ്കിൽ പിന്നെ ടെസ്റ്റിന് അയക്കേണ്ടതില്ലായിരുന്നല്ലോ. അപ്പോൾ പിന്നെ? അറിയില്ല. ബയോപ്‌സിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പിന്നെ...മുന്നോട്ടുള്ള കാര്യങ്ങൾ ഓർക്കുമ്പോൾ ആകെ ഇരുട്ടാണ്, ഇരുട്ട് മാത്രം. ഇതൊക്കെ ആർക്കാണ് പറഞ്ഞാൽ മനസ്സിലാവുക!


രണ്ടാമത്തവളുടെ ക്‌ളാസ് ടീച്ചർ അത്യാവശ്യമായി വിളിപ്പിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ്. ഇത്തവണ അവൾ എന്താണ് ഒപ്പിച്ചുവെച്ചിരിക്കുന്നതെന്ന് ദൈവത്തിനു മാത്രം അറിയാം. കുറച്ചു നാളായി അവളുടെ കാര്യങ്ങൾ മൊത്തം അവതാളത്തിലാണ്. വഴക്കു പറയാനും ഉപദേശിക്കാനുമൊക്കെയല്ലേ പറ്റൂ. അതിനപ്പുറം എന്ത് ചെയ്യാനാണ്? കൊല്ലാൻ പറ്റില്ലാലോ? മയക്കു മരുന്നാവാതിരുന്നാൽ മതിയെന്നേ പ്രാർത്ഥനയുള്ളൂ. നാല് മണിക്ക് സ്കൂളിൽ എത്തണമെങ്കിൽ ഉച്ചക്ക് ലീവ് പറയണം. മാനേജരുടെ വായിലിരിക്കുന്നത് കേൾക്കാൻ കിടക്കുന്നതേയുള്ളൂ.


അവനൊരു മെസേജ് അയച്ചിട്ട് അഞ്ചു മിനിറ്റ് കഴിഞ്ഞല്ലോ! എന്താണാവോ പ്രശ്നം. ഇവിടന്ന് അങ്ങോട്ട് ഒരു മെസേജ് എത്തുന്നതിന് മുൻപേ റെസ്പോൺസ് വരാറുള്ളതാണ്. അവന്റെ ഫോൺ പക്ഷേ ഓൺലൈനിൽ  ഉണ്ട്. ഇനിയിപ്പോൾ...ഏയ് അങ്ങനെയൊന്നുമാവില്ല..


ദൈനം ദിന ജീവിതത്തിലെ എല്ലാ നിമിഷങ്ങളും അനിശ്ചിതത്വത്തിൽ മാത്രം മുങ്ങിനില്ക്കുന്നവയാണ്. ചെയ്തികളുടെ നിർവ്വഹണത്തിനു വേണ്ടി ഓരോന്നിന്റെയും ചുറ്റിലുമുള്ള അനിശ്ചിതത്വത്തിന്റെ ചുഴികളെ നാം മനഃപൂർവ്വം മറന്നുകളയുന്നുവെന്നു മാത്രം; നിർഭാഗ്യവശാൽ.


എത്ര വലിയ ദുരന്തവും എത്ര വലിയ കഷ്ടപ്പാടും ദുഃഖവുമൊക്കെ എങ്ങനെയെങ്കിലും നേരിടാവുന്നതേയുള്ളൂ. അതേസമയം നിശ്ചയമില്ലായ്കയാണ്, uncertainty, ജീവിതത്തിലെ സ്വാസ്ഥ്യത്തെ കാർന്നു തിന്നുന്നത്. നിസ്സാരമായ ഒരു മെസേജ് മുതൽ അതങ്ങനെയാണ്. 


ഒരു വാട്സ്ആപ് മെസേജ് വരാൻ, പ്രതീക്ഷിച്ചതിലും ഒരു മിനിറ്റ് വൈകിയാൽ തീരുന്നതേയുള്ളൂ നമ്മുടെ സമാധാനം. ഒരുപക്ഷേ അപ്രതീക്ഷിതമായി വന്നു കയറുന്ന ഒരു മെസേജിൽ തീരുന്നതാവാനും മതി ജീവിതത്തിലെ ശാന്തിയും സമാധാനവുമെല്ലാം. ജീവിതത്തിലെ ദുരിതപർവ്വമെന്നത് അനിശ്ചിതത്വമല്ലാതെ മറ്റെന്താണ്?


തീരെ നിശ്ചയമില്ലാത്ത ഒന്ന് എന്നെണ്ണുമ്പോഴും, ഒരുപക്ഷേ മരണമാണ് താരതമ്യേന അനിശ്ചിതത്വത്തെ പ്രതി കുറവ് ദുരിതം നല്കുന്നത്. എന്തുകൊണ്ടെന്നാൽ, ആത്യന്തികമായി ഒരു ദിവസം മരിക്കുമെന്നുള്ള ഒരുറപ്പ്, ഓർക്കാൻ ഇഷ്ടപ്പെടാഞ്ഞിട്ടും, ഒളിച്ചു നടക്കുന്ന ഒരു സോഫ്റ്റ് വെയർ അപ്‌ഡേഷൻ പോലെ പിന്നാമ്പുറത്ത് എവിടെയോ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. 


അനിശ്ചിതത്വം എങ്ങനെയാണ് ദുരിതകാരണമാകുന്നത്? അടിസ്ഥാനപരമായി, മനസ്സുമായി നടക്കുന്ന ഒരു സംഘട്ടനത്തിന്റെ തിക്തഫലമാണതെന്ന് അറിയേണ്ടിവരും. എന്തെന്നാൽ, ഒരല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന അനിശ്ചിതത്ത്വത്തെപ്പറ്റി കുറച്ചെങ്കിലും ഗ്രാഹ്യമുണ്ടാവാതിരിക്കില്ല. മനസ്സ് എന്ന പ്രതിഭാസം പക്ഷേ, സുനിശ്ചിതത്ത്വത്തിൽ - certainty - ശാഠ്യം പിടിക്കുന്ന ഒന്നാണ്. 


മനസ്സിന് പ്രവർത്തിക്കണമെങ്കിൽ ഒരു കേന്ദ്രമുണ്ടായേ തീരൂ. ജീവിതത്തിന്റെ
പ്രകൃതമനുസരിച്ചാകട്ടെ, ഇക്കാണുന്ന ബൃഹത്പ്രപഞ്ചത്തിനാകട്ടെ, ഒരു കേന്ദ്രം സാധ്യമല്ല തന്നെ. ഭൗതിക ശാസ്ത്രജ്ഞരും അത് തന്നെയാണ് പറയുന്നത്. ഈ രണ്ടു വസ്തുതകളും ഒരേസമയം ഓർമ്മിക്കപ്പെടുന്നില്ലെങ്കിൽ, ആന്തരികമായ കലഹമാണ് ഫലം. നിത്യജീവിതത്തിൽ നാം വശം കെടുന്നത് ഇടതടവില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കലഹം മൂലമാണ്.


ഇലക്ട്രോണുകൾ മുതലായ അടിസ്ഥാന കണങ്ങൾ മുതൽ സകലതും സന്ദിഗ്ധമാണ്, uncertain. ഹീസൻബെർഗ് എന്ന ശാസ്ത്രജ്ഞൻ 'uncertainty principle' മുന്നോട്ടു വെക്കുമ്പോൾപോലും ശങ്കിച്ചിട്ടുണ്ടാവണം. അല്ലാത്തപക്ഷം അതിൽ സ്വതേ ഒരു വൈരുദ്ധ്യം വന്നുചേരുമായിരുന്നു. 


അത് മാത്രമല്ല, തന്റെ സന്ദിഗ്ധതകളിൽ അദ്ദേഹം എത്രത്തോളം സ്വസ്ഥനായിരുന്നു എന്നിടത്താണ് കാര്യം. ഇലക്ട്രോണുകളും ആറ്റവുമൊക്കെ 'ഒരു നിശ്ചയവുമില്ലയൊന്നിനും' എന്ന രീതിയിൽ പെരുമാറിക്കൊണ്ടിരിക്കേ, പാദം നിലത്തുവെക്കാൻ അദ്ദേഹം ശങ്കിച്ചുകാണാൻ വഴിയില്ലല്ലോ. ഒരു കപ്പു ചായ ചുണ്ടോടടുപ്പിക്കാൻ അദ്ദേഹം കുഴങ്ങിക്കാണില്ല എന്നുറപ്പ്. അടിസ്ഥാന കണങ്ങളിൽ തുടങ്ങുന്ന അനിശ്ചിതത്വം, ജീവിതമാകമാനം പടർന്നുകിടക്കുന്നു എന്ന് അറിയുന്നതോടെ, നിത്യജീവിതത്തിലെ കൊച്ചുകാര്യങ്ങളിൽ സുനിശ്ചിതമായി ഇടപെടാൻ എളുപ്പമായി. 


John Keats
ജോൺ കീറ്റ്‌സ് എന്ന കവി നടത്തിയ ഒരു പ്രയോഗം പ്രസിദ്ധമാണ് - 'Negative capability.' അനിശ്ചിതത്വത്തിൽ സ്വസ്ഥനായി കഴിയാനുള്ള കഴിവ്. ജോൺ കീറ്റ്സും ഹീസെൻബെർഗുമെല്ലാം വ്യക്തിജീവിതത്തിൽ എത്രത്തോളം സ്വസ്ഥരായിരുന്നു എന്ന് അവർക്കു മാത്രമേ അറിയൂ. എന്നാലും രണ്ടുപേരിലും അനിശ്ചിതത്വത്തെ ആലിംഗനം ചെയ്യാനുള്ള ശ്രമം പ്രകടമായിരുന്നു എന്ന് വേണം വിചാരിക്കാൻ.


ജീവിതത്തിന്റെ പ്രഥമഭാവം അനിശ്ചിതത്വമാണെന്ന് അറിയുക. അതറിയാൻ, ഗ്രന്ഥപ്പുരകൾ കയറി നിരങ്ങേണ്ടതില്ല; ജീവിതത്തിൽ നിന്നും മുഖം തിരിക്കാതിരിക്കുകയേ വേണ്ടൂ. ജീവിതത്തിൽ നിന്നും ഓടിയൊളിക്കാതിരിക്കുകയേ വേണ്ടൂ. അപ്പോൾ മനസ്സിലാവും കാര്യങ്ങൾ 'നാം വിചാരിച്ചതു പോലെ' നടക്കാതെ വരുമ്പോൾ, സത്യത്തോട് നാം കൂടുതൽ അടുത്തുനില്ക്കുകയാണെന്ന്. ജീവിതത്തിൽ നിസ്സാരമായ ഒരു നിമിഷത്തിൽ പോലും നമുക്ക് പിടികിട്ടാത്ത എത്രയോ മാനങ്ങൾ - dimensions - ഒളിഞ്ഞുകിടക്കുന്നു. നാം വിചാരിച്ചതുപോലെ നടക്കാനുള്ള യാതൊരു സാധ്യതയുമില്ല. എന്നിട്ടും പക്ഷേ നാം വിചാരിച്ചതുപോലെത്തന്നെ അത് സംഭവിക്കുന്നെങ്കിൽ, നമ്മുടെ ഗ്രാഹ്യങ്ങൾ തീരെ അപര്യാപ്തമാണെന്ന് വിനയം കൊള്ളുക. ആ വിനയം ഒന്ന് മാത്രമാണ് ഓരോ ചെയ്തിയിലും സുതാര്യത കൊണ്ട് വരുന്നത്. അല്ലാത്തപക്ഷം, നിശ്ചയമില്ലാത്ത പ്രപഞ്ചത്തിൽ, നിശ്‌ചയമല്ലാത്ത ഒരു വ്യക്തിരൂപം, നിസ്സാരമായ ഒരു സംഗതി സുനിശ്ചിതമാകാൻ വേണ്ടി ശഠിക്കുക എന്ന വിഢ്‌ഡിത്തത്തെ ജീവിതമെന്നു വിളിക്കേണ്ടി വരും.


'ഒരു നിശ്ചയമില്ലയൊന്നിനും' എന്ന് ആശങ്കപ്പെടുകയല്ല വേണ്ടത്; അതൊരു ഉൾക്കാഴ്ചയുടെ നിറവാകട്ടെ. അനിശ്ചിതത്വത്തെ നിശ്ചിതമാക്കാനുള്ള വിഡ്ഢിത്തം, തെരുതെരെ വന്നുകൊണ്ടിരിക്കുന്ന തിരമാലകളെയെല്ലാം അടക്കിയൊതുക്കി അക്കമിട്ടറിയാനുള്ള ശ്രമം പോലെയാണ്. 


Embrace uncertainty. അനിശ്ചിതത്വത്തെ പുണരുക. പ്രതിരോധങ്ങളഴിഞ്ഞുപോകട്ടെ. നഷ്ടപ്പെടാൻ ദുരിതങ്ങൾ മാത്രമേയുള്ളൂ.


  •                          





Sunday, January 19, 2025

ഉണർവിലേക്കുള്ള പടവുകൾ - 56

 


                                                   ആകാശത്തിന്റെ നിറം 


ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ ഭാവം അത് കൊണ്ടെത്തിക്കുന്ന വിസ്മയത്തിന്റേതാണ്. അതിനു പുറത്ത് വിചാരങ്ങൾക്ക് കരുപ്പിടിക്കാൻ ആവാത്ത വിധം അത് കണ്ണഞ്ചിപ്പിക്കുന്നതോ മൗനത്തിൽ മുങ്ങിനിൽക്കുന്നതോ ആയിരിക്കും. ജീവിതം ഒരു ലഹരിയാണെന്ന് പലപ്പോഴും പറയേണ്ടി വരുന്നത് ഓരോ നിമിഷവും അത് സാഫല്യത്തെ പുണരുന്നതുകൊണ്ടാണ്; പിന്നെയും പിന്നെയും വേണമെന്ന് തോന്നിക്കുന്നതുകൊണ്ടല്ല.


ജീവിതത്തെ ആർത്തിയോടെ സമീപിക്കുന്നവരാണ് നാം ഒട്ടുമിക്കപേരും. ജീവിതത്തിൽ മടുപ്പും, അതിനെ അവസാനിപ്പിക്കാനുള്ള ത്വരയും, ഈ ആർത്തിയുടെ വിപരീത ദിശയിലുള്ള പ്രതികരണം മാത്രമാണ്. ജീവിതത്തിനോടുള്ള ആർത്തിയെ കൊട്ടിഘോഷിക്കുന്ന ധാരാളം കവികളും കലാകാരന്മാരും എഴുത്തുകാരുമെല്ലാമുണ്ട്. അതുപോലെ ആർത്തികാണിക്കുന്നവർക്കൊഴികെ അവരുടെ കലാ സാഹിത്യ സംഗതികളെല്ലാം ജൂഗുപ്സ മാത്രമേ ഉളവാക്കൂ. ആർത്തിക്കാരിൽ താല്ക്കാലികമായ ആസക്തികൾ മാത്രമേ കാണൂ. അല്ലാത്തപ്പോഴെല്ലാം അവർ ജീവിതവുമായി കലഹിച്ചുകൊണ്ടേയിരിക്കും, അല്ലെങ്കിൽ അവർ ജീവിതത്തിനോട് അനാവശ്യമായി യാചിച്ചുകൊണ്ടേയിരിക്കും. ഒന്നുകിൽ അവർ ശ്രദ്ധ നേടാനായി പുരപ്പുറത്തുനിന്ന് ഓരിയിട്ടുകൊണ്ടിരിക്കും. അല്ലെങ്കിൽ അവർ മറ്റുള്ളവരുടെ സഹതാപത്തിനായി കേണുകൊണ്ടിരിക്കും. ജീവിതത്തിനോട് കാണിക്കുന്ന ഈ ആസക്തിയും ആർത്തിയുമെല്ലാം ഉള്ളിൽ അലതല്ലുന്ന ഭീതിയല്ലാതെ മറ്റൊന്നുമല്ല. അവർ കേവലം സമൂഹ ജീവികളാണ്; സമൂഹത്തെ അള്ളിപ്പിടിക്കുന്നവർ എന്ന അർത്ഥത്തിൽ.


ജീവിതം ഒരു ലഹരിയാവുന്നത് ജീവിക്കുന്നതിലൂടെ മാത്രമാണ്; അതേപ്പറ്റി ആശയ സാമ്രാജ്യങ്ങൾ തീർക്കുന്നതിലോ, തത്വചിന്തകൾ കൊണ്ടോ, ആത്മീയ/ രാഷ്ട്രീയ / പ്രതിബദ്ധതകൾ കൊണ്ടോ ജീവിതത്തിന്റെ സഹജതയെ ഞെരുക്കി ശ്വാസം മുട്ടിക്കുന്നതിലോ അല്ല. നിത്യജീവിതത്തിലെ നിസ്സാരമായ ഒരു ചെയ്തി പോലും അവാച്യമായ സംതൃപ്തി സമ്മാനിക്കുമ്പോൾ, ലഹരിയെന്നത് അസാധാരണമായ ഒരു വിശ്രാന്തി (a deep let-go)യുടെ പര്യായമായിത്തീരുന്നു. ജീവിത ലഹരിയിൽ സർവ്വവും സുതാര്യമാണ്; ആസക്തിയിലാകട്ടെ സർവ്വവും മൃതവും അന്ധവുമാണ്.

ഇത്രയും പറയാൻ തോന്നിയത് കൂടെക്കൂടെ ആസ്വദിക്കുന്ന ഒരു പാട്ടിന്റെ വരികൾ പിന്നെയും ലഹരി നിറക്കുന്നതുകൊണ്ടാണ്; ഒഴിഞ്ഞ ചഷകത്തിലേക്ക് ഏതോ ഒരു സുഹൃത്ത് വീണ്ടും വീണ്ടും വീഞ്ഞ് പകരുന്നതുപോലെ.


2019 നവംബറിലായിരുന്നു- കോവിഡ് തുടങ്ങുന്നതിന് തൊട്ടു മുൻപ്- The Sky is Pink എന്ന പേരിൽ ഒരു ഗാനമിറങ്ങിയത്. അതേ പേരിൽ ഇറങ്ങിയ ഒരു സിനിമയുടെ ഭാഗമായിട്ടായിരുന്നു അത്. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഒരു ഹിന്ദി സിനിമ. Evan Giia യും Nooran Sisters ഉം ചേർന്ന് മനോഹരമാക്കിയ ആ ഗാനം ഇഷാൻ ചൗദരി എന്ന ഒരു ചെറുപ്പക്കാരൻ, പതിനെട്ടാമത്തെ വയസ്സിൽ മൺമറഞ്ഞുപോയ പ്രിയങ്കരിയായ തന്റെ സഹോദരിയെ ഓർത്തുകൊണ്ട് ഒരുക്കിയതാണ്. 


ജന്മനാ 'pulmonary fibrosis' എന്ന ജനിതക രോഗബാധിതയായ ഐഷ എന്ന പെൺകുട്ടിയുടെ ജീവിതത്തെ ഏകദേശം അതേപടി പകർത്തിയ ഒരു സാധാരണ ചിത്രം. സൊനാലി ബോസിന്റെ സംവിധാനത്തിൽ പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും സൈറ വസീമും മറ്റും മനോഹരമായി അഭിനയിച്ചു പൊലിപ്പിച്ചെങ്കിലും സിനിമയുടെ മുഴുവൻ ഹൃദയമിടിപ്പും അവസാനഭാഗത്തെ ആ ഗാനത്തിലാണ് കുടികൊള്ളുന്നത്.


ഇഷാന്റെ ബാല്യത്തിൽ, പിങ്ക് നിറത്തിലുള്ള ഒരു ആകാശം വരച്ചതിന് മുത്തശ്ശിയടക്കം എല്ലാവരും വഴക്കുപറയുകയും, ആകാശത്തിന്റെ നിറം എല്ലായ്പോഴും നീലയായിരിക്കണമെന്ന് തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഹൃദയസ്പർശിയായ ഒരു രംഗം ചിത്രത്തിലുണ്ട്. കാഴചയിലും കേൾവിയിലും രസമുകുളങ്ങളിലുമെല്ലാം ഇടപെടാൻ തക്കം പാർത്തുനിൽക്കുന്ന ഒരു സമൂഹാന്തരീക്ഷത്തിൽ, തന്റേതു മാത്രമായ ആകാശത്തേയും, തന്റേതു മാത്രമായ തൂവൽ പച്ചകളേയും, തന്റേതു മാത്രമായ കിളിയൊച്ചകളേയും കാത്തുസൂക്ഷിക്കുകയെന്നത് നിസ്സാരമല്ലാത്ത ഒരു ധീരതയാണ്, a rebellious step.


Aisha at home with her mother Aditi and dog Kobe

ഇഷാനോടൊപ്പം വളർന്നുവന്ന ഐഷയെന്ന ആ പെൺകുട്ടി, രോഗ

പീഡകളെക്കൊണ്ട് ആകുലമായ തന്റെ കുഞ്ഞു ജീവിതത്തെ സഫലമാക്കിയതിന്റെ അനുരണനങ്ങളാണ് ഇംഗ്ലീഷും ഹിന്ദിയും ഉർദുവും പഞ്ചാബിയുമെല്ലാം കലർന്ന ഈ ഗാനം.

'ജീവിതം, അവസാനം ഇങ്ങനെയാണോ ആയിത്തീരുക?' എന്ന വിസ്മയത്തിൽ തുടങ്ങുന്ന ആദ്യവരിക്കു പുറകെ, അവൾ - ഐഷ- ജീവിച്ചുപോയതിനെപ്പറ്റി അവളുടെ വാക്കുകളെന്നോണം ഇഷാൻ പാടുകയാണ്. 'ജീവിതത്തെ അടിമുടി ഞാൻ ജീവിച്ചു തീർത്തിരിക്കുന്നു. ജീവിതത്തിലെ പ്രകാശം മുഴുവനും ഞാൻ കുടിച്ചു വറ്റിച്ചിരിക്കുന്നു. നിറങ്ങളുടെ എല്ലാ കഥകളും ഞാൻ നുണഞ്ഞിരിക്കുന്നു, വിരലുകൾ നക്കിത്തുടച്ചുകൊണ്ട്.'


Aisha with her brother Ishaan
at her school graduation

പരിധികളും പരിമിതികളും ഏറെയുണ്ടായിട്ടും വീട്ടു പരിസരങ്ങളിലെ നിസ്സാരതകളിൽ പോലും ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അറിയാനാവുകയെന്നത്, ധ്യാനമാണ്. കൗതുകങ്ങൾ കൈവിടാത്ത ഇന്ദ്രിയങ്ങൾ വിഷയങ്ങളെ കവർന്നു നില്ക്കുന്ന തുറവുകളാണ്.


'കവിൾ നിറയെ ഒരു മേഘശകലത്തെ കടിച്ചെടുത്തു'കൊണ്ട് അവൾ പാടുന്നു, 'എന്നെപ്പറ്റി വിഷമിച്ചേക്കരുതേ, ഇക്കാലമത്രയും ഞാനിവിടെയുണ്ടായിരുന്നുവെന്ന് അറിയാവുന്നതല്ലേ, അതുകൊണ്ടുതന്നെ ഞാൻ പോയാലും വിഷമിക്കേണ്ടതില്ല. ഒരു താരാട്ടു മൂളുക, ഞാനൊന്ന് മയങ്ങട്ടെ.'


ഐഷ തുടരുന്നു, ' നമുക്ക് കുറച്ചുസമയമേയുള്ളൂ, അതുകൊണ്ടുതന്നെ അതിനെ ബുദ്ധിപൂർവ്വം ചെലവഴിക്കുക. Piggy bank പോലുള്ള കുഞ്ഞു ബാഗിൽ, ഞാൻ വന്നത് വെറും ഒരു പിടി ശ്വാസവുമായിട്ടായിരുന്നു, നമുക്കതിനെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കണ്ണുകൾ തുറക്കുക, നിങ്ങൾക്ക് നിങ്ങളുടെ സ്വപ്‌നങ്ങൾ കാണാനാവുന്ന ജാലകങ്ങളാണവ.'


ഐഷ ഒരു അവധൂതികയെപ്പോലെയോ മറ്റോ സ്നേഹപൂർവ്വം ശാസിക്കുന്നു, 'ഹേ വിഡ്ഡീ, ജീവിതം ജീവിക്കാൻ ഭയപ്പെടാതെ. അതിന്റെ ഓരോ നിമിഷവും നുണഞ്ഞിറക്കുക, പതുക്കെപ്പതുക്കെ, സാവധാനം. ഞാണിന്മേൽക്കളിപോലെ, അവസാനരക്ഷക്കെത്തിയ പടുതോണിയിലെ ഗാനം പോലെ, ഒരു കറുത്ത ഫലിതമായി അവരെന്നെ ചികില്സിക്കുന്നതെന്താണ്? ഞാൻ ആഗ്രഹിക്കുന്നത് നീ ചിരിച്ചു മറിയുന്നത് കാണാനാണ്. എന്നിലെ സ്നേഹത്തെ അറിയുന്നു എന്ന് കാണുന്നതിൽ സന്തോഷം. ശ്വാസമെടുക്കുക, ദീർഘ ശ്വാസമെടുക്കുക.' 


ഉർദുവിൽ 'സാ.....സ്' എന്ന് തന്നെ ആവർത്തിച്ചുകൊണ്ടാണ് ഗാനം അവസാനിക്കുന്നത്. Take a deep breath! ജീവിതമെന്നത് ആത്യന്തികമായി ഒരു സാക്ഷ്യാനുഭവമാണെന്നു അറിയുമ്പോൾ ബോധപൂർവ്വം ഒരു ശ്വാസമെടുക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക? മറ്റെന്താണ് ചെയ്യാനുള്ളത്?


പരിചയപ്പെട്ടിട്ടുള്ള ഒട്ടു മിക്കവാറും ഗാനങ്ങളും (ഏതു ഭാഷയിലുള്ളതും) ഒന്നുകിൽ ഓർമ്മകളിൽ മുങ്ങിക്കുളിച്ചുനിൽക്കുന്നവയോ, തത്വചിന്തകളെക്കൊണ്ട് പുളിച്ചുപൊങ്ങിയവയോ ആകാറാണ് പതിവ്, പതിവ് പ്രണയഗാനങ്ങളെ ഒഴിവാക്കിയാൽ. അവയൊക്കെയും 'gold' ആകണമെങ്കിൽ 'old' ആവും വരേയ്ക്കും കാത്തിരിക്കണമായിരുന്നു. ഇവിടെയിതാ സ്വർണ്ണദീപ്തിയിൽ തിളങ്ങി നിൽക്കുന്ന ഒരു ഗാനം. sky is pink


ജീവിതമെന്ന വർത്തമാന ആകാശം - നാം ഓരോരുത്തരും അതിന് ഏതു നിറമാണ് കൊടുക്കാൻ പോകുന്നത്? ജീവിതത്തിൽ പങ്കുകൊള്ളുക മാത്രമേ ചെയ്യേണ്ടതായുള്ളൂ. It will make your sky PINK.