സ്വരങ്ങൾ വന്നുപോകുന്നവയാണ്, മൗനം മാത്രമാണ് മാറാതെ നിലകൊള്ളുന്നത്' (Notes come and go, silence remains) എന്ന് ഓഷോ ഓർമ്മപ്പെടുത്തിയത് ഫൈവ് ഫിംഗേഴ്‌സ് എന്ന മ്യൂസിക് ആൽബത്തിലായിരുന്നു. സംഗീതത്തെ എല്ലായ്പ്പോഴും ശബ്ദവുമായി ബന്ധപ്പെടുത്തിക്കാണുന്നത് നമ്മുടെ ഒരു ഗെസ്റ്റാൾഡ് ട്രാപ് (gestalt trap) എന്ന് വേണം മനസ്സിലാക്കാൻ. അല്ലാത്ത പക്ഷം ഏതു ശബ്ദം കേൾക്കുമ്പോഴും, നാം അനുഭവിക്കേണ്ടിയിരുന്നത് അതിസാന്ദ്രമായ, വിശ്വസ്വരൂപമായ മൗനമാകണമായിരുന്നു. സംഗീത ശ്രവണമാകട്ടെ ആ മൗനാനുഭൂതിയെ ശ്രുതിബദ്ധമാക്കിയേക്കാം എന്ന് മാത്രം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ശ്രവണത്തെ ശ്രുതിബദ്ധമാം വിധം മൗനാനുഭൂതിയായി അനുഭവിപ്പിക്കാൻ കഴിയുന്ന ശബ്‌ദവിനിമയങ്ങളെയാണ് നാം സംഗീതമെന്ന് അറിയേണ്ടത്.
പ്രധാനമായും 'cosmic background radiation' നോടൊപ്പം ശബ്ദതരംഗങ്ങളേയും ചേർത്തുവെച്ചുകൊണ്ടാണ് ശാസ്ത്രജ്ഞർ പ്രപഞ്ചോല്പ്പത്തിയെ പരാമർശിക്കാറുള്ളതെങ്കിലും, ഭാരതീയ പശ്ചാത്തലത്തിൽ, ശബ്ദതരംഗങ്ങളിൽ കൂടിയാണ് (മൗനത്തിൽ നിന്നും) ഇക്കാണുന്ന പ്രപഞ്ച പ്രതീതി ഉണർന്നുവന്നതെന്നാണ് ദർശിക്കപ്പെട്ടത്. ശൂന്യതയെപ്പറ്റി, ശൂന്യത അത്ര തന്നെ ശൂന്യമല്ല എന്ന് പറയാറുള്ളതുപോലെ, മൗനം അത്രതന്നെ (മൃതമായ) മൗനമല്ല, അത് തീർത്തും ജൈവമാണ് എന്ന് മനസ്സിലാക്കേണ്ടി വരും. ആ മൗനത്തിന്റെ സർഗ്ഗ പ്രകാശനമാണ് ശബ്ദവും രൂപവുമെല്ലാം. എത്രതന്നെ വെളിവില്ലാതെ കഴിഞ്ഞുപോകുന്ന ഒരാൾ പോലും, അനുഭവിച്ചുപോരുന്ന അതിവിദൂരമായ ഒരു മൗനാനുഭൂതിയുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെയാണ് അയാളിൽ ശ്രവണം സാധ്യമാകുന്നത്; സംഗീതം വിശേഷിച്ചും.
മനുഷ്യൻ അവന്റെ ശ്രവണത്തെ സംഗീതമായി രൂപപ്പെടുത്തിയെടുത്ത സന്ദർഭങ്ങളിൽ അവനെ മറ്റ് ഏതെല്ലാം ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ടാകാം? സ്വാഭാവികമായും സ്ഥലകാലങ്ങൾ തന്നെ - the time and space. സ്ഥലം എന്നതിനെ കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, പ്രകാശവും ഭൂമിയും എന്ന് മനസ്സിലാക്കുക. എന്തെന്നാൽ അവന്റെ ശ്രവണങ്ങളെ ഏറ്റവും സ്വാധീനിച്ചിരിക്കുക ആ സമയത്തെ പ്രകാശാന്തരീക്ഷം തന്നെയാണ്. ഇരുട്ടും വെളിച്ചവും നിഴലും നിറങ്ങളുമെല്ലാം. ന്യൂറോളജി പറയുന്നത് ശരീരത്തിൽ ഒരിടത്ത് സ്ഥിരമായി വീണ പ്രകാശവീചിയായിരുന്നു നമ്മുടെ കണ്ണുകളെ ഇന്നത്തെ രൂപത്തിൽ കവിളിനുമുകളിൽ പ്രതിഷ്ഠിച്ചതെന്നാണ്. പ്രകാശത്തെപ്പോലെത്തന്നെ അവന്റെ കാഴ്ചയിലെ ഭൂമിശാസ്ത്ര വിശേഷങ്ങളും അവന്റെ സംഗീത ശ്രവണപരിണാമങ്ങളെയെങ്കിലും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്, ഉറപ്പ്.
ഒരുപക്ഷേ ഭൂമിശാസ്ത്ര സവിശേഷതകളോളം സംഗീതവുമായി ഉൾച്ചേർന്നിട്ടുള്ള ‘വർത്തമാന മൂല്യങ്ങൾ’ ഉണ്ടോയെന്നുതന്നെ സംശയമാണ്. എന്തെന്നാൽ ഭൂപ്രകൃതികളാണ് സംഗീത ഉയിർത്തെഴുന്നേൽപ്പിൽ രാഗ താള വിസ്മയങ്ങളായി പുനർജ്ജനിച്ചത്. ഒരു വ്യക്തി തന്റെ ചുറ്റുപാടുകളിലൂടെ കടന്നുപോയ വിധം, തനിക്കു ചുറ്റിലുമുള്ള ഭൂമികയോട് നടത്തിയ പ്രതിസ്ഫുരണങ്ങൾ. ഒരുപക്ഷേ പിന്നീട് അവ കൂടെയുള്ള സമൂഹത്തിലേക്ക് പങ്കുവെക്കപ്പെട്ടപ്പോൾ, അതിന്റെ വളർച്ചയിൽ എത്രതന്നെ വഴി മാറി സഞ്ചരിച്ചിട്ടുണ്ടാകാമെങ്കിലും, അതിന്റെ കാരണങ്ങളായി വർത്തിച്ചത് ഭൗമികമായ സവിശേഷതകളായിരുന്നു.
നരവംശചരിത്രപ്രകാരം, ഗുഹാവാസങ്ങളാണ് മനുഷ്യന്റെ സംഗീതാഭിരുചിയെ മുളയെടുക്കാനും പോറ്റിവളർത്താനും ഏറ്റവും കൂടുതൽ ഇടമൊരുക്കിയതത്രേ. ഗുഹകൾക്കുള്ളിൽ അവർ അനുഭവിച്ച പ്രതിധ്വനികൾ...കരയുമ്പോഴോ ഓരിയിടുമ്പോഴോ മറ്റോ വാ പൊത്തിപ്പിടിച്ചപ്പോൾ സംഭവിച്ച ശബ്ദവ്യതിയാനങ്ങൾ... നായാട്ടുകൾക്കിടയിൽ പരസ്പരം വിളിച്ചുകൂവേണ്ടി വന്നത് … ഇവയിലൂടെയെല്ലാം അവർ കടന്നുപോയ വിസ്മയങ്ങളാണ് സംഗീതനാമ്പുകളായി പരിണമിച്ചത്. മാത്രവുമല്ല, ആദിമമനുഷ്യരുടെ ഗാഢമായ സിനെസ്‌തെറ്റിക് (synesthesia) ചോദനകളും.
പിന്നീട് പിന്നീട് കൂടുതൽ ഭൂവിസ്തൃതികളിലേക്ക് അവർ അവരുടെ ജീവിതത്തെ വിടർത്താൻ തുടങ്ങിയപ്പോൾ, കാടുകൾ, താഴ്വാരങ്ങൾ, പർവ്വത ശിഖരങ്ങൾ, പുൽമേടുകൾ, സമതലങ്ങൾ, കടൽത്തീരങ്ങൾ, പുഴയോരങ്ങൾ, മരുഭൂമികൾ തുടങ്ങിയ ഭൂപ്രകൃതികൾ അവരുടെ ജീവിതത്തിന്റെ സർഗ്ഗ വൈഭവങ്ങളെ കാര്യമായിത്തന്നെ സ്വാധീനിക്കാൻ തുടങ്ങി, സംഗീത സാക്ഷാത്കാരങ്ങളെ വിശേഷിച്ചും. കലഹങ്ങളും യുദ്ധങ്ങളും നിറഞ്ഞുനിന്നിരുന്ന ഭൂപ്രദേശങ്ങളിൽ, പാശ്ചാത്യ ലോകത്ത് പ്രത്യേകിച്ചും, താളങ്ങളിൽ ഊന്നിയ സംഗീതാഭിരുചികൾ, സമൂഹോന്മുഖമായ ഈണങ്ങളും വായ്ത്താരികളും ഉപകരണങ്ങളുമെല്ലാം വികസിച്ചുവന്നപ്പോൾ, പൗരസ്ത്യദേശങ്ങളിൽ വൈയക്തികമായ (individual) വൈകാരികതകൾക്കാണ് കൂടുതൽ പ്രാധാന്യം കൈവന്നത്. അതുകൊണ്ടുതന്നെ ഇത്തരം ദേശങ്ങളിൽ, ഇന്ത്യ, അഫ്ഗാൻ തുടങ്ങിയ ദേശങ്ങളിൽ വിശേഷിച്ചും, സംഗീതം ആത്മീയ അന്വേഷണ തലത്തിൽ വേരൂന്നുകയുണ്ടായി. ഈ വ്യത്യാസങ്ങളിൽ പോലും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാരണമായിട്ടുണ്ട് എന്ന് തന്നെ വിചാരിക്കേണ്ടതുണ്ട്.
സംഗീതവും ഭൂമിശാസ്ത്രവും വളരെ ആഴമേറിയ ഒരു വിഷയമായതുകൊണ്ടുതന്നെ, ഒരു ലേഖനത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല. ഇവിടെ നാം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂപ്രകൃതികളേയും തദനുസൃതമായ സംഗീത സവിശേഷതകളേയും മാത്രം പേരിനൊന്നു പരാമർശിക്കുകയാണ്.
ഇന്ത്യയെന്ന ഒരു വലിയ ഭൂഭാഗത്തിന് ഭൗമികവും ആത്മീയവുമായ ഓറിയെന്റേഷൻ (orientation) സമ്മാനിച്ചത് ഹിമാലയ സാന്നിധ്യമായിരുന്നു. ഒരുപക്ഷേ കരമാർഗ്ഗത്തിലൂടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെല്ലാം പ്രവേശനം സാധ്യമാക്കിയ ദക്ഷിണ ഭാഗം, ലോകത്തിലെ മറ്റു സംഗീത സാധ്യതകളെയെല്ലാം, താള വാദ്യങ്ങളെ വിശേഷിച്ചും, ഇന്ത്യയിലേക്ക് അടുപ്പിച്ചു എന്ന് തോന്നുന്നു. മനുഷ്യന്റെ സംഗീത സർഗ്ഗ വ്യാപാരങ്ങളെ മൊത്തമായി അടയാളപ്പെടുത്തുമ്പോൾ, ഇന്ത്യൻ ഉപഭൂഖണ്ഡം സമ്മാനിക്കുന്ന ഒരു ദിശാസൂചകമുണ്ട്. അത് ജനക്കൂട്ടത്തിൽ നിന്ന്, സാമുദായികമായ ഐക്യപ്പെടലിലൂടെ കടന്ന്, ഏകാന്തതയിലേക്കുള്ള പദം വെപ്പാണ്. ജീവിതത്തിന്റെ ഈ സഹജ ഗതീയതയെ ഭൂമിശാസ്ത്രവും അനുനയിക്കുന്നുവത്രേ.
ലോകസംഗീതത്തെ പൊതുവായെടുത്താൽ അങ്ങനെയാണ് തോന്നുക - സാമൂഹികതയിലൂന്നിയ, കൊട്ടും കോലാഹലങ്ങളും നിറഞ്ഞ, കൂടുതൽ ഉച്ചസ്ഥായിയിൽ, കൂടുതൽ അപരോന്മുഖമായ ഗാനസമുച്ചയമാണ് പാശ്ചാത്യസംഗീതമെന്നിരിക്കേ (ഓർക്കുക : exceptions prove the rule), അത് ഇന്ത്യയുടെ ദക്ഷിണഭാഗത്തേക്കെത്തുമ്പോൾ, അത് ജനക്കൂട്ടത്തിൽ നിന്നും വിടുതൽ നേടുന്നുണ്ട്. ഒരേ അഭിരുചികളുള്ള ആസ്വാദകരുടെ കൂട്ടായ്മകളിലേക്ക് രാഗ താള അകമ്പടിയോടെ സംഗീതം ആനയിക്കപ്പെടുന്നു.
ഭാരത ദേശത്തിന്റെ പുരാവൃത്തങ്ങളിൽ ഉൾച്ചേർന്ന് മനുഷ്യന്റെ എല്ലാ വൈകാരിക ഭാവങ്ങളേയും കൂടുതലും ഭക്തിയിൽ കലർത്തിയാണ് അവസാനം കർണ്ണാടക സംഗീതം പോലുള്ള ധാരകൾ സമൃദ്ധി പ്രാപിച്ചത്.
മനുഷ്യന് അവന്റെ ഏകാന്തതയിലേക്ക് ഏതു നിമിഷവും കടന്നുപോകാനുള്ള തുറവുകൾ നിലനിർത്തിക്കൊണ്ടുതന്നെ, നാദ താള ലഹരിയിൽ മറ്റുള്ളവരോടൊപ്പം മതി മറന്ന് ആനന്ദിക്കാനുള്ള ഒരു
ശുഭമുഹൂർത്തമായാണ് ദക്ഷിണേന്ത്യൻ സംഗീതം, ശാസ്ത്രീയ സംഗീതം പ്രത്യേകിച്ചും, വികസിച്ചുവന്നത്. സ്വാഭാവികമായും, ഉത്തരേന്ത്യൻ ഭൂപ്രകൃതിയിൽ നിന്നും വ്യത്യസ്തമായി, താരതമ്യേന ഏകതാനമായ സമതലങ്ങളും ചെറു കുന്നുകളും പുഴകളും അത്രതന്നെ നിശിതമല്ലാത്ത ഋതുഭാവങ്ങളും നിറഞ്ഞ ദക്ഷിണേന്ത്യ , ഏകാന്തതയിലേക്കുള്ള അവന്റെ ഇറങ്ങിപ്പോക്കിനു പ്രേരണയും പ്രചോദനവുമായി നിലകൊണ്ടു, നില കൊള്ളുന്നു.
ഹിമാലയപ്രാന്തത്തിലേക്കെത്തുമ്പോഴാകട്ടെ, കൂടുതൽ കൂടുതൽ വൈയക്തികമാണ് കാര്യങ്ങൾ. വിളംബിത താളങ്ങൾക്കു കൂടുതൽ പ്രസക്തി കൈവരുന്നു. ദക്ഷിണേന്ത്യയിൽ ഉത്ഭവിച്ച രാഗങ്ങൾക്കു പോലും ഇവിടെ അത്യാകർഷകമായ ഏകാന്തഛായകൾ കൈവരുന്നു. കുറച്ചു നൂറ്റാണ്ടുകൾക്ക് മുൻപ് അഫ്ഗാനിൽ നിന്നും അമീർ ഖുശ്രുവിന്റെ രംഗപ്രവേശനത്തോടെയാണെന്നു പറയപ്പെടുന്നു, ഹിന്ദുസ്ഥാനി സംഗീതത്തിൽ അല്പമെങ്കിലും ആഘോഷഭാവങ്ങൾ കടന്നുവന്നത്. അല്ലാത്തപക്ഷം, ദ്രുപദിനെപ്പോലെ കീഴ്സ്ഥായിയിലെ മയൂരഷഡ്ജങ്ങളിൽ പിന്നെയും പിന്നെയും ആഴ്ന്നാഴ്ന്നു പൊയ്ക്കൊണ്ടിരുന്നേനെ. ഹിന്ദുസ്ഥാനി രാഗാനാലാപനങ്ങളിൽ അന്വയിക്കപ്പെട്ടതും അനുനയിക്കപ്പെട്ടതും ചുറ്റുപാടുമുള്ള അനന്ത വിസ്താര ഭൂപരപ്പുകളും, ഹിമാലയോന്മുഖമായ മൗന ശൃംഖങ്ങളുമായിരുന്നു. കൃത്യമായി മാറി മാറി വന്ന ഋതുക്കൾ ജീവിതത്തിന് സമ്മാനിക്കുന്ന ബഹു- മാനങ്ങൾ (multi dimensionality) അവിടങ്ങളിൽ ഉണർന്നുവന്ന സംഗീതഭാവങ്ങളിലും പ്രതിധ്വനിച്ചു.
അങ്ങനെയാണ് മഴക്കാലത്തെ അപ്പാടെ പകർത്തിക്കൊണ്ട് മൽഹാർ രാഗങ്ങൾ പെയ്തിറങ്ങിയത്. കർണ്ണാടക സംഗീതത്തിൽ നിലക്കാതെയുള്ള വർഷപാതത്തെ ഓർമ്മിപ്പിച്ചുകൊണ്ട് 'അമൃതവർഷിണി'യുണ്ടായെങ്കിലും
സംഗീതശാത്രസംബന്ധിയായ ഔപചാരികതകൾ കൂടിപ്പോയോ എന്ന് സംശയം.
പഹാഡി എന്ന ഒരു രാഗം ഭൂപാളിയേയും മോഹനത്തേയും മറികടന്നുകൊണ്ട് സാർവ്വദേശികമായി ഉയർന്നുപൊങ്ങിയപ്പോൾ, ഒരുപക്ഷേ അതിനു സമാനമായ ഒരു ആലാപനം ദക്ഷിണേന്ത്യയിൽ സംഭവിക്കാതിരുന്നത് ഭൂമിശാസ്ത്ര സംബന്ധിയായ സഹജതയായേ കരുതാനാകൂ. രാഗങ്ങളിൽ രാജാവ് എന്ന് കരുതിപ്പോരുന്ന 'യമൻ' എന്ന രാഗം (യാമങ്ങളെ അതിജീവിക്കുന്നതുകൊണ്ടുതന്നെ) ഹിന്ദുസ്ഥാനിയിൽ അതീവ ധ്യാനാത്മകമായി ഉണർന്നിരിക്കുമ്പോൾ, സമാനമായ 'യമുനാകല്യാണി' കർണ്ണാടക സംഗീതത്തിൽ സുന്ദരമായ ഭക്തി മധുരമായ കീർത്തനങ്ങളിൽ തങ്ങിനില്ക്കുന്നു. എന്തുകൊണ്ടെന്നാൽ ദക്ഷിണം കൂടുതൽ തിരശ്ചീനമാണ്, ഉത്തരം കൂടുതൽ ലംബിയവും; ഹൈമവതസ്വാധീനം എന്നല്ലാതെ മറ്റെന്താണ് പറയാനാവുക?
![]() |
| raag vasantha |
ഭാരതീയ സംഗീതത്തിലെ സപ്തസ്വരങ്ങളെ മയൂരം, കുയിൽ, കുതിര തുടങ്ങിയ പക്ഷിമൃഗാദികളുടെ ശബ്ദങ്ങളുമായി ഇണക്കിവെച്ചുകൊണ്ടാണ് മനസ്സിലാക്കുന്നത്. സംഗീതമെന്നത് നിത്യജീവിതത്തിൽ നിന്നും മാറിനിന്നുകൊണ്ടുള്ള ഒരു ഹാബിറ്റ് ആയോ, പ്രൊഫഷണൽ പ്രൊഫൈൽ ആയോ കാണാതിരുന്ന ഒരു കാലഘട്ടത്തിൽ, അവന്റെ ഭൂമിശാസ്ത്രവും അകമേയുള്ള അന്ത:രീക്ഷവുമായിരുന്നു സംഗീതോപാധികൾ. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജയദേവൻ അഷ്ടപദിയിലൂടെ സമ്മാനിച്ചത് പ്രണയവും ആരണ്യകവും അതിന്റെ നാനാവിധ ഗുപ്ത ഭാവങ്ങളുമായിരുന്നു. സംഗീതം ഭാവസാന്ദ്രമാവുന്നത് ബാഹ്യമായിട്ടുള്ള ഭൗമസ്പന്ദങ്ങളെ അകമേ സ്വാംശീകരിക്കുമ്പോഴാണ്.
![]() |
| raag megh |
ഗീതങ്ങളിലേക്കും നാടകം സിനിമ തുടങ്ങിയ ഗാനശാഖകളിലേക്കും കടന്നുവന്നപ്പോൾ, അറിഞ്ഞും അറിയാതെയുമെല്ലാം ജീവിതപരിസരങ്ങളും പ്രദേശങ്ങളുമൊക്കെ കടന്നുവന്നു. വൈകാരിക ഛായാഗ്രഹണങ്ങൾ അധികവും സംഭവിച്ചത് ഭൂമിശാസ്ത്ര പരമായ ഉപമകളിലൂടെയായിരുന്നു. അപ്പോഴേക്കും ഉത്തര ദക്ഷിണ വ്യത്യാസങ്ങൾ വകവെക്കാതെ എല്ലാ ഭൂമികകളും പരസ്പരം ഇടകലരാൻ തുടങ്ങി.
അങ്ങനെയാണ് ഉത്തരാഖണ്ഡിലെ പർവത ഗ്രാമീണരുടെ ഭക്തിഗാനം സമതല ഗ്രാമത്തിലെ നിഷ്കളങ്ക പ്രേമഗാനമായി (ഗോരി തേര ഗാവ് ബഡാ പ്യാരാ) ഉരുത്തിരിഞ്ഞത്. അങ്ങനെയാണ് ഹിമാലയഗരിമയും ഗംഗാസാരള്യവുമെല്ലാം ഇങ്ങു തെക്കേയറ്റത്ത് മലയാളത്തിൽ, അതും ഹിന്ദുസ്ഥാനി രാഗത്തിൽ (മധുരഞ്ജനി ) 'പ്രിയ സഖി ഗംഗേ പറയൂ, പ്രിയ മാനസനെവിടെ..?' എന്ന ഗാനമായി പിറന്നുവീണത്. ദേശീയതക്ക് കൃത്യമായ രൂപഭംഗികൾ വരാൻ തുടങ്ങിയപ്പോൾ ദേശീയഗാനം, ദേശഭക്തിഗാനങ്ങൾ തുടങ്ങിയവയിൽ രാജ്യത്തിൻറെ മിക്ക ഭൂപ്രദേശങ്ങളും ഓർമ്മിക്കപ്പെട്ടു: വന്ദേ മാതരം മുതൽ 'ഗംഗാ യമുനാ സംഗമ സമതല ഭൂമി' തുടങ്ങി ധാരാളം ഗാനങ്ങൾ.
'നീല ഗിരിയുടെ സഖികളേ ജ്വാലാമുഖികളേ...' ഒരു ബ്ലോട്ടിങ് പേപ്പറിൽ മഷിയൊപ്പിയെടുക്കും വിധം എത്ര സമഗ്രമായാണ് ഒരു സുപ്രഭാതത്തെ ഒരാൾ ഹൃദയത്തിലേക്ക് ആവാഹിച്ചത്! മഹേന്ദ്ര കപൂർ 'ഓ ...നീല ഗഗന് കെ തലേ ...ധർത്തി കാ പ്യാര് പലേ' എന്ന് പാടുമ്പോൾ നാം ഇവിടെ 'ആകാശഗംഗയുടെ കരയിൽ ... അശോകവനിയിൽ ...' എന്ന് സ്വപ്‍നം കാണുന്നു. 'തലക്കു മീതെ ശൂന്യാകാശം ...താഴേ മരുഭൂമി...' എന്ന് മൂളിക്കൊണ്ട് ഒരു നാടകക്കാരൻ നമ്മെ ഒരു വേഴാമ്പലിന്റെ ദാഹമനുഭവിപ്പിക്കുന്നു...എത്ര വലിയ പരിസ്ഥിതിയെയാണ് രണ്ടു വരികളിൽ അവതരിപ്പിച്ചുകൊണ്ട് പ്രതീക്ഷയറ്റ തീവ്ര ദുഃഖത്തിലേക്കു നമ്മെ പൊടുന്നനെ വലിച്ചിട്ടത്!
നദികളും പുഴകളുമെല്ലാം രാഗങ്ങളിലും ഗാനങ്ങളിലും ഒഴുകിക്കൊണ്ടേയിരിക്കുന്നു. പെരിയാറേ, പൂന്തേനരുവി, മാലിനി നദിയിൽ കണ്ണാടി നോക്കും, എന്നിവ പെട്ടെന്ന് മനസ്സിലേക്ക് വന്ന പാട്ടുകൾ. കടവും തോണിയും സന്ധ്യയുമെല്ലാം അവയുടെ സാന്നിധ്യം മലയാള ഗാനങ്ങളിൽ വേണ്ടതിലധികമുണ്ടെന്നുതോന്നും.
![]() |
| pic. by Byramfu, pexel.com |
ആധുനിക രചനകളിലും മേൽ പറഞ്ഞ ഭൂമിശാസ്ത്രവും വൈകാരിക കാലാവസ്ഥകളും പാരിസ്ഥിതികാവബോധവും മറ്റും ധാരാളം കടന്നുവരുന്നുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലും ഇതുതന്നെയാവും സ്ഥിതി. ഈയടുത്ത് കോക്ക് സ്റ്റുഡിയോവിൽ അവതരിപ്പിക്കപ്പെട്ട ഒരു തമിഴ് ഗാനം ഏറെ സന്തോഷം നല്കി യിരുന്നു:
മലയും മണലും സകവാസി
അലയും കടലും സകവാസി
വിതയും മരവും സകവാസി
നാമെല്ലാം സകവാസി.
മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആകസ്മികതയാണ് സംഗീതം എന്ന് സംഗീതത്തിന്റെ ഉത്ഭവത്തെപ്പറ്റി പരാമർശിക്കുമ്പോഴൊക്കെ പരിണാമ ശാസ്ത്രജ്ഞർ പറയാറുണ്ട്. മനുഷ്യൻ, തന്റെ ജീവിതത്തിലെ 'അകവും പുറവും തിങ്ങും' ഭൂമിശാസ്ത്രവും, വൈകാരിക ഋതുഭേദങ്ങളും ശബ്ദങ്ങളിലൂടെ ആവാഹിക്കുകയും പ്രകടിപ്പിക്കുകയും ചെയ്തതാണ് സംഗീതം എന്നറിയുമ്പോൾ, ആ ആകസ്മികത എത്ര അനിവാര്യമായിരുന്നു…..! ഒരു വേള അതൊരു ആകസ്മികതയേയല്ല എന്നു തന്നെ പറയേണ്ടി വരും.
![]() |
| pic. by Neosiam, pexel.com |











.jpg)


.jpg)








.jpg)








.jpg)