Osho wings Osho waves

Featured Post

Thursday, September 10, 2026

ഭൂമിശാസ്ത്ര സംഗീതിക



സ്വരങ്ങൾ വന്നുപോകുന്നവയാണ്, മൗനം മാത്രമാണ് മാറാതെ നിലകൊള്ളുന്നത്' (Notes come and go, silence remains) എന്ന് ഓഷോ ഓർമ്മപ്പെടുത്തിയത് ഫൈവ് ഫിംഗേഴ്‌സ് എന്ന മ്യൂസിക് ആൽബത്തിലായിരുന്നു. സംഗീതത്തെ എല്ലായ്പ്പോഴും ശബ്ദവുമായി ബന്ധപ്പെടുത്തിക്കാണുന്നത് നമ്മുടെ ഒരു ഗെസ്റ്റാൾഡ് ട്രാപ് (gestalt trap) എന്ന് വേണം മനസ്സിലാക്കാൻ. അല്ലാത്ത പക്ഷം ഏതു ശബ്ദം കേൾക്കുമ്പോഴും, നാം
അനുഭവിക്കേണ്ടിയിരുന്നത് അതിസാന്ദ്രമായ, വിശ്വസ്വരൂപമായ മൗനമാകണമായിരുന്നു. സംഗീത ശ്രവണമാകട്ടെ ആ മൗനാനുഭൂതിയെ ശ്രുതിബദ്ധമാക്കിയേക്കാം എന്ന് മാത്രം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ശ്രവണത്തെ ശ്രുതിബദ്ധമാം വിധം മൗനാനുഭൂതിയായി അനുഭവിപ്പിക്കാൻ കഴിയുന്ന ശബ്‌ദവിനിമയങ്ങളെയാണ് നാം സംഗീതമെന്ന് അറിയേണ്ടത്.


പ്രധാനമായും 'cosmic background radiation' നോടൊപ്പം ശബ്ദതരംഗങ്ങളേയും ചേർത്തുവെച്ചുകൊണ്ടാണ് ശാസ്ത്രജ്ഞർ പ്രപഞ്ചോല്പ്പത്തിയെ പരാമർശിക്കാറുള്ളതെങ്കിലും, ഭാരതീയ പശ്ചാത്തലത്തിൽ, ശബ്ദതരംഗങ്ങളിൽ കൂടിയാണ് (മൗനത്തിൽ നിന്നും) ഇക്കാണുന്ന പ്രപഞ്ച പ്രതീതി ഉണർന്നുവന്നതെന്നാണ് ദർശിക്കപ്പെട്ടത്. ശൂന്യതയെപ്പറ്റി, ശൂന്യത അത്ര തന്നെ ശൂന്യമല്ല എന്ന് പറയാറുള്ളതുപോലെ, മൗനം അത്രതന്നെ (മൃതമായ) മൗനമല്ല, അത് തീർത്തും ജൈവമാണ് എന്ന് മനസ്സിലാക്കേണ്ടി വരും. ആ മൗനത്തിന്റെ സർഗ്ഗ പ്രകാശനമാണ് ശബ്ദവും രൂപവുമെല്ലാം. എത്രതന്നെ വെളിവില്ലാതെ കഴിഞ്ഞുപോകുന്ന ഒരാൾ പോലും, അനുഭവിച്ചുപോരുന്ന അതിവിദൂരമായ ഒരു മൗനാനുഭൂതിയുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെയാണ് അയാളിൽ ശ്രവണം സാധ്യമാകുന്നത്; സംഗീതം വിശേഷിച്ചും.



മനുഷ്യൻ അവന്റെ ശ്രവണത്തെ സംഗീതമായി രൂപപ്പെടുത്തിയെടുത്ത സന്ദർഭങ്ങളിൽ അവനെ മറ്റ് ഏതെല്ലാം ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ടാകാം? സ്വാഭാവികമായും സ്ഥലകാലങ്ങൾ തന്നെ - the time and space. സ്ഥലം എന്നതിനെ കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, പ്രകാശവും ഭൂമിയും എന്ന് മനസ്സിലാക്കുക. എന്തെന്നാൽ അവന്റെ ശ്രവണങ്ങളെ ഏറ്റവും സ്വാധീനിച്ചിരിക്കുക ആ സമയത്തെ പ്രകാശാന്തരീക്ഷം തന്നെയാണ്. ഇരുട്ടും വെളിച്ചവും നിഴലും നിറങ്ങളുമെല്ലാം. ന്യൂറോളജി പറയുന്നത് ശരീരത്തിൽ ഒരിടത്ത് സ്ഥിരമായി വീണ പ്രകാശവീചിയായിരുന്നു നമ്മുടെ കണ്ണുകളെ ഇന്നത്തെ രൂപത്തിൽ കവിളിനുമുകളിൽ പ്രതിഷ്ഠിച്ചതെന്നാണ്. പ്രകാശത്തെപ്പോലെത്തന്നെ അവന്റെ കാഴ്ചയിലെ ഭൂമിശാസ്ത്ര വിശേഷങ്ങളും അവന്റെ സംഗീത ശ്രവണപരിണാമങ്ങളെയെങ്കിലും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്, ഉറപ്പ്.


ഒരുപക്ഷേ ഭൂമിശാസ്ത്ര സവിശേഷതകളോളം സംഗീതവുമായി ഉൾച്ചേർന്നിട്ടുള്ള ‘വർത്തമാന മൂല്യങ്ങൾ’ ഉണ്ടോയെന്നുതന്നെ സംശയമാണ്. എന്തെന്നാൽ ഭൂപ്രകൃതികളാണ് സംഗീത ഉയിർത്തെഴുന്നേൽപ്പിൽ രാഗ താള വിസ്മയങ്ങളായി പുനർജ്ജനിച്ചത്. ഒരു വ്യക്തി തന്റെ ചുറ്റുപാടുകളിലൂടെ കടന്നുപോയ വിധം, തനിക്കു ചുറ്റിലുമുള്ള ഭൂമികയോട് നടത്തിയ പ്രതിസ്ഫുരണങ്ങൾ. ഒരുപക്ഷേ പിന്നീട് അവ കൂടെയുള്ള സമൂഹത്തിലേക്ക് പങ്കുവെക്കപ്പെട്ടപ്പോൾ, അതിന്റെ വളർച്ചയിൽ എത്രതന്നെ വഴി മാറി സഞ്ചരിച്ചിട്ടുണ്ടാകാമെങ്കിലും, അതിന്റെ കാരണങ്ങളായി വർത്തിച്ചത് ഭൗമികമായ സവിശേഷതകളായിരുന്നു. 


നരവംശചരിത്രപ്രകാരം, ഗുഹാവാസങ്ങളാണ് മനുഷ്യന്റെ സംഗീതാഭിരുചിയെ മുളയെടുക്കാനും പോറ്റിവളർത്താനും ഏറ്റവും കൂടുതൽ ഇടമൊരുക്കിയതത്രേ. ഗുഹകൾക്കുള്ളിൽ അവർ അനുഭവിച്ച പ്രതിധ്വനികൾ...കരയുമ്പോഴോ ഓരിയിടുമ്പോഴോ മറ്റോ വാ പൊത്തിപ്പിടിച്ചപ്പോൾ സംഭവിച്ച ശബ്ദവ്യതിയാനങ്ങൾ... നായാട്ടുകൾക്കിടയിൽ പരസ്പരം വിളിച്ചുകൂവേണ്ടി വന്നത് … ഇവയിലൂടെയെല്ലാം അവർ കടന്നുപോയ വിസ്മയങ്ങളാണ് സംഗീതനാമ്പുകളായി പരിണമിച്ചത്. മാത്രവുമല്ല, ആദിമമനുഷ്യരുടെ ഗാഢമായ സിനെസ്‌തെറ്റിക്‌ (synesthesia) ചോദനകളും.


പിന്നീട് പിന്നീട് കൂടുതൽ ഭൂവിസ്തൃതികളിലേക്ക് അവർ അവരുടെ ജീവിതത്തെ വിടർത്താൻ തുടങ്ങിയപ്പോൾ, കാടുകൾ, താഴ്വാരങ്ങൾ, പർവ്വത ശിഖരങ്ങൾ, പുൽമേടുകൾ, സമതലങ്ങൾ, കടൽത്തീരങ്ങൾ, പുഴയോരങ്ങൾ, മരുഭൂമികൾ തുടങ്ങിയ ഭൂപ്രകൃതികൾ അവരുടെ ജീവിതത്തിന്റെ സർഗ്ഗ വൈഭവങ്ങളെ കാര്യമായിത്തന്നെ സ്വാധീനിക്കാൻ തുടങ്ങി, സംഗീത സാക്ഷാത്കാരങ്ങളെ വിശേഷിച്ചും. കലഹങ്ങളും യുദ്ധങ്ങളും നിറഞ്ഞുനിന്നിരുന്ന ഭൂപ്രദേശങ്ങളിൽ, പാശ്ചാത്യ ലോകത്ത് പ്രത്യേകിച്ചും, താളങ്ങളിൽ ഊന്നിയ സംഗീതാഭിരുചികൾ, സമൂഹോന്മുഖമായ ഈണങ്ങളും വായ്ത്താരികളും ഉപകരണങ്ങളുമെല്ലാം വികസിച്ചുവന്നപ്പോൾ, പൗരസ്ത്യദേശങ്ങളിൽ വൈയക്തികമായ (individual) വൈകാരികതകൾക്കാണ് കൂടുതൽ പ്രാധാന്യം കൈവന്നത്. അതുകൊണ്ടുതന്നെ ഇത്തരം ദേശങ്ങളിൽ, ഇന്ത്യ, അഫ്ഗാൻ തുടങ്ങിയ ദേശങ്ങളിൽ വിശേഷിച്ചും, സംഗീതം ആത്മീയ അന്വേഷണ തലത്തിൽ വേരൂന്നുകയുണ്ടായി. ഈ വ്യത്യാസങ്ങളിൽ പോലും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാരണമായിട്ടുണ്ട് എന്ന് തന്നെ വിചാരിക്കേണ്ടതുണ്ട്. 


സംഗീതവും ഭൂമിശാസ്ത്രവും വളരെ ആഴമേറിയ ഒരു വിഷയമായതുകൊണ്ടുതന്നെ, ഒരു ലേഖനത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല. ഇവിടെ നാം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂപ്രകൃതികളേയും തദനുസൃതമായ സംഗീത സവിശേഷതകളേയും മാത്രം പേരിനൊന്നു പരാമർശിക്കുകയാണ്.


ഇന്ത്യയെന്ന ഒരു വലിയ ഭൂഭാഗത്തിന് ഭൗമികവും ആത്മീയവുമായ ഓറിയെന്റേഷൻ (orientation) സമ്മാനിച്ചത് ഹിമാലയ സാന്നിധ്യമായിരുന്നു. ഒരുപക്ഷേ കരമാർഗ്ഗത്തിലൂടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെല്ലാം പ്രവേശനം സാധ്യമാക്കിയ ദക്ഷിണ ഭാഗം, ലോകത്തിലെ മറ്റു സംഗീത സാധ്യതകളെയെല്ലാം, താള വാദ്യങ്ങളെ വിശേഷിച്ചും, ഇന്ത്യയിലേക്ക് അടുപ്പിച്ചു എന്ന് തോന്നുന്നു. മനുഷ്യന്റെ സംഗീത സർഗ്ഗ വ്യാപാരങ്ങളെ മൊത്തമായി അടയാളപ്പെടുത്തുമ്പോൾ, ഇന്ത്യൻ ഉപഭൂഖണ്ഡം സമ്മാനിക്കുന്ന ഒരു ദിശാസൂചകമുണ്ട്. അത് ജനക്കൂട്ടത്തിൽ നിന്ന്, സാമുദായികമായ ഐക്യപ്പെടലിലൂടെ കടന്ന്, ഏകാന്തതയിലേക്കുള്ള പദം വെപ്പാണ്. ജീവിതത്തിന്റെ ഈ സഹജ ഗതീയതയെ ഭൂമിശാസ്ത്രവും അനുനയിക്കുന്നുവത്രേ.


ലോകസംഗീതത്തെ പൊതുവായെടുത്താൽ അങ്ങനെയാണ് തോന്നുക - സാമൂഹികതയിലൂന്നിയ, കൊട്ടും കോലാഹലങ്ങളും നിറഞ്ഞ, കൂടുതൽ ഉച്ചസ്ഥായിയിൽ, കൂടുതൽ അപരോന്മുഖമായ ഗാനസമുച്ചയമാണ് പാശ്ചാത്യസംഗീതമെന്നിരിക്കേ (ഓർക്കുക : exceptions prove the rule), അത് ഇന്ത്യയുടെ ദക്ഷിണഭാഗത്തേക്കെത്തുമ്പോൾ, അത് ജനക്കൂട്ടത്തിൽ നിന്നും വിടുതൽ നേടുന്നുണ്ട്. ഒരേ അഭിരുചികളുള്ള ആസ്വാദകരുടെ കൂട്ടായ്മകളിലേക്ക് രാഗ താള അകമ്പടിയോടെ സംഗീതം ആനയിക്കപ്പെടുന്നു. 

ഭാരത ദേശത്തിന്റെ പുരാവൃത്തങ്ങളിൽ ഉൾച്ചേർന്ന് മനുഷ്യന്റെ എല്ലാ വൈകാരിക ഭാവങ്ങളേയും കൂടുതലും ഭക്തിയിൽ കലർത്തിയാണ് അവസാനം കർണ്ണാടക സംഗീതം പോലുള്ള ധാരകൾ സമൃദ്ധി പ്രാപിച്ചത്.

മനുഷ്യന് അവന്റെ ഏകാന്തതയിലേക്ക് ഏതു നിമിഷവും കടന്നുപോകാനുള്ള തുറവുകൾ നിലനിർത്തിക്കൊണ്ടുതന്നെ, നാദ താള ലഹരിയിൽ മറ്റുള്ളവരോടൊപ്പം മതി മറന്ന് ആനന്ദിക്കാനുള്ള ഒരു 

ശുഭമുഹൂർത്തമായാണ് ദക്ഷിണേന്ത്യൻ സംഗീതം, ശാസ്ത്രീയ സംഗീതം പ്രത്യേകിച്ചും, വികസിച്ചുവന്നത്. സ്വാഭാവികമായും, ഉത്തരേന്ത്യൻ ഭൂപ്രകൃതിയിൽ നിന്നും വ്യത്യസ്തമായി, താരതമ്യേന ഏകതാനമായ സമതലങ്ങളും ചെറു കുന്നുകളും പുഴകളും അത്രതന്നെ നിശിതമല്ലാത്ത ഋതുഭാവങ്ങളും നിറഞ്ഞ ദക്ഷിണേന്ത്യ , ഏകാന്തതയിലേക്കുള്ള അവന്റെ ഇറങ്ങിപ്പോക്കിനു പ്രേരണയും പ്രചോദനവുമായി നിലകൊണ്ടു, നില കൊള്ളുന്നു.


ഹിമാലയപ്രാന്തത്തിലേക്കെത്തുമ്പോഴാകട്ടെ, കൂടുതൽ കൂടുതൽ വൈയക്തികമാണ് കാര്യങ്ങൾ. വിളംബിത താളങ്ങൾക്കു കൂടുതൽ പ്രസക്തി കൈവരുന്നു. ദക്ഷിണേന്ത്യയിൽ ഉത്ഭവിച്ച രാഗങ്ങൾക്കു പോലും ഇവിടെ അത്യാകർഷകമായ ഏകാന്തഛായകൾ കൈവരുന്നു. കുറച്ചു നൂറ്റാണ്ടുകൾക്ക് മുൻപ് അഫ്ഗാനിൽ നിന്നും അമീർ ഖുശ്രുവിന്റെ രംഗപ്രവേശനത്തോടെയാണെന്നു പറയപ്പെടുന്നു, ഹിന്ദുസ്ഥാനി സംഗീതത്തിൽ അല്പമെങ്കിലും ആഘോഷഭാവങ്ങൾ കടന്നുവന്നത്. അല്ലാത്തപക്ഷം, ദ്രുപദിനെപ്പോലെ കീഴ്സ്ഥായിയിലെ മയൂരഷഡ്ജങ്ങളിൽ പിന്നെയും പിന്നെയും ആഴ്ന്നാഴ്ന്നു പൊയ്ക്കൊണ്ടിരുന്നേനെ. ഹിന്ദുസ്ഥാനി രാഗാനാലാപനങ്ങളിൽ അന്വയിക്കപ്പെട്ടതും അനുനയിക്കപ്പെട്ടതും ചുറ്റുപാടുമുള്ള അനന്ത വിസ്താര ഭൂപരപ്പുകളും, ഹിമാലയോന്മുഖമായ മൗന ശൃംഖങ്ങളുമായിരുന്നു. കൃത്യമായി മാറി മാറി വന്ന ഋതുക്കൾ ജീവിതത്തിന് സമ്മാനിക്കുന്ന ബഹു- മാനങ്ങൾ (multi dimensionality) അവിടങ്ങളിൽ ഉണർന്നുവന്ന സംഗീതഭാവങ്ങളിലും പ്രതിധ്വനിച്ചു.


അങ്ങനെയാണ് മഴക്കാലത്തെ അപ്പാടെ പകർത്തിക്കൊണ്ട് മൽഹാർ രാഗങ്ങൾ പെയ്തിറങ്ങിയത്. കർണ്ണാടക സംഗീതത്തിൽ നിലക്കാതെയുള്ള വർഷപാതത്തെ ഓർമ്മിപ്പിച്ചുകൊണ്ട് 'അമൃതവർഷിണി'യുണ്ടായെങ്കിലും 

സംഗീതശാത്രസംബന്ധിയായ ഔപചാരികതകൾ കൂടിപ്പോയോ എന്ന് സംശയം.

പഹാഡി എന്ന ഒരു രാഗം ഭൂപാളിയേയും മോഹനത്തേയും മറികടന്നുകൊണ്ട് സാർവ്വദേശികമായി ഉയർന്നുപൊങ്ങിയപ്പോൾ, ഒരുപക്ഷേ അതിനു സമാനമായ ഒരു ആലാപനം ദക്ഷിണേന്ത്യയിൽ സംഭവിക്കാതിരുന്നത് ഭൂമിശാസ്ത്ര സംബന്ധിയായ സഹജതയായേ കരുതാനാകൂ. രാഗങ്ങളിൽ രാജാവ് എന്ന് കരുതിപ്പോരുന്ന 'യമൻ' എന്ന രാഗം (യാമങ്ങളെ അതിജീവിക്കുന്നതുകൊണ്ടുതന്നെ) ഹിന്ദുസ്ഥാനിയിൽ അതീവ ധ്യാനാത്മകമായി ഉണർന്നിരിക്കുമ്പോൾ, സമാനമായ 'യമുനാകല്യാണി' കർണ്ണാടക സംഗീതത്തിൽ സുന്ദരമായ ഭക്തി മധുരമായ കീർത്തനങ്ങളിൽ തങ്ങിനില്ക്കുന്നു. എന്തുകൊണ്ടെന്നാൽ ദക്ഷിണം കൂടുതൽ തിരശ്ചീനമാണ്, ഉത്തരം കൂടുതൽ ലംബിയവും; ഹൈമവതസ്വാധീനം എന്നല്ലാതെ മറ്റെന്താണ് പറയാനാവുക?


raag vasantha

സംഗീതത്തെ ഇവിടെയുള്ളവർ സ്വാംശീകരിച്ചത് ഭൂമിശാസ്ത്രത്തിലൂടെയാണെന്ന് മനസ്സിലാക്കാൻ രാഗങ്ങൾക്ക് സംഭവിച്ച പേരുകൾ മാത്രം നോക്കിയാൽ മതി. ദേശ്, കാംബോജി, വൃന്ദാവനി സാരംഗ്, കേദാർ, വിജയനഗരി, മലയമാരുതം. കാടകങ്ങളെ അതേപടി അനുകരിച്ചുകൊണ്ട് ബസന്ത്, ബഹാർ രാഗങ്ങൾ. മരുപ്രദേശങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് 'മാർവ', പുരിയധനശ്രീ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങൾ. ഉത്തരദേശത്തിൽ വളർന്നുവന്ന 'ഘരാന'കൾ സ്വന്തമായി ഓരോരോ ഭൂപ്രദേശങ്ങളെ (സംഗീതസംബന്ധിയായി) ഉണ്ടാക്കിയെടുക്കുക കൂടി ചെയ്തു.


ഭാരതീയ സംഗീതത്തിലെ സപ്തസ്വരങ്ങളെ മയൂരം, കുയിൽ, കുതിര തുടങ്ങിയ പക്ഷിമൃഗാദികളുടെ ശബ്ദങ്ങളുമായി ഇണക്കിവെച്ചുകൊണ്ടാണ് മനസ്സിലാക്കുന്നത്. സംഗീതമെന്നത് നിത്യജീവിതത്തിൽ നിന്നും മാറിനിന്നുകൊണ്ടുള്ള ഒരു ഹാബിറ്റ് ആയോ, പ്രൊഫഷണൽ പ്രൊഫൈൽ ആയോ കാണാതിരുന്ന ഒരു കാലഘട്ടത്തിൽ, അവന്റെ ഭൂമിശാസ്ത്രവും അകമേയുള്ള അന്ത:രീക്ഷവുമായിരുന്നു സംഗീതോപാധികൾ. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജയദേവൻ അഷ്ടപദിയിലൂടെ സമ്മാനിച്ചത് പ്രണയവും ആരണ്യകവും അതിന്റെ നാനാവിധ ഗുപ്ത ഭാവങ്ങളുമായിരുന്നു. സംഗീതം ഭാവസാന്ദ്രമാവുന്നത് ബാഹ്യമായിട്ടുള്ള ഭൗമസ്പന്ദങ്ങളെ അകമേ സ്വാംശീകരിക്കുമ്പോഴാണ്.


raag megh
പിന്നേയും കുറേ കഴിഞ്ഞ്‍ നാം നാടോടി ഗാനങ്ങളിലേക്കും പ്രാർത്ഥനാ
ഗീതങ്ങളിലേക്കും നാടകം സിനിമ തുടങ്ങിയ ഗാനശാഖകളിലേക്കും കടന്നുവന്നപ്പോൾ, അറിഞ്ഞും അറിയാതെയുമെല്ലാം ജീവിതപരിസരങ്ങളും പ്രദേശങ്ങളുമൊക്കെ കടന്നുവന്നു. വൈകാരിക ഛായാഗ്രഹണങ്ങൾ അധികവും സംഭവിച്ചത് ഭൂമിശാസ്ത്ര പരമായ ഉപമകളിലൂടെയായിരുന്നു. അപ്പോഴേക്കും ഉത്തര ദക്ഷിണ വ്യത്യാസങ്ങൾ വകവെക്കാതെ എല്ലാ ഭൂമികകളും പരസ്പരം ഇടകലരാൻ തുടങ്ങി. 


അങ്ങനെയാണ് ഉത്തരാഖണ്ഡിലെ പർവത ഗ്രാമീണരുടെ ഭക്തിഗാനം സമതല ഗ്രാമത്തിലെ നിഷ്കളങ്ക പ്രേമഗാനമായി (ഗോരി തേര ഗാവ് ബഡാ പ്യാരാ) ഉരുത്തിരിഞ്ഞത്. അങ്ങനെയാണ് ഹിമാലയഗരിമയും ഗംഗാസാരള്യവുമെല്ലാം ഇങ്ങു തെക്കേയറ്റത്ത് മലയാളത്തിൽ, അതും ഹിന്ദുസ്ഥാനി രാഗത്തിൽ (മധുരഞ്ജനി ) 'പ്രിയ സഖി ഗംഗേ പറയൂ, പ്രിയ മാനസനെവിടെ..?' എന്ന ഗാനമായി പിറന്നുവീണത്. ദേശീയതക്ക് കൃത്യമായ രൂപഭംഗികൾ വരാൻ തുടങ്ങിയപ്പോൾ ദേശീയഗാനം, ദേശഭക്തിഗാനങ്ങൾ തുടങ്ങിയവയിൽ രാജ്യത്തിൻറെ മിക്ക ഭൂപ്രദേശങ്ങളും ഓർമ്മിക്കപ്പെട്ടു: വന്ദേ മാതരം മുതൽ 'ഗംഗാ യമുനാ സംഗമ സമതല ഭൂമി' തുടങ്ങി ധാരാളം ഗാനങ്ങൾ.  


'നീല ഗിരിയുടെ സഖികളേ ജ്വാലാമുഖികളേ...'  ഒരു ബ്ലോട്ടിങ് പേപ്പറിൽ മഷിയൊപ്പിയെടുക്കും വിധം എത്ര സമഗ്രമായാണ് ഒരു സുപ്രഭാതത്തെ ഒരാൾ ഹൃദയത്തിലേക്ക് ആവാഹിച്ചത്! മഹേന്ദ്ര കപൂർ 'ഓ ...നീല ഗഗന് കെ തലേ ...ധർത്തി കാ പ്യാര് പലേ' എന്ന് പാടുമ്പോൾ നാം ഇവിടെ 'ആകാശഗംഗയുടെ കരയിൽ ... അശോകവനിയിൽ ...' എന്ന് സ്വപ്‍നം കാണുന്നു. 'തലക്കു മീതെ ശൂന്യാകാശം ...താഴേ മരുഭൂമി...' എന്ന് മൂളിക്കൊണ്ട് ഒരു നാടകക്കാരൻ നമ്മെ ഒരു വേഴാമ്പലിന്റെ ദാഹമനുഭവിപ്പിക്കുന്നു...എത്ര വലിയ പരിസ്ഥിതിയെയാണ് രണ്ടു വരികളിൽ അവതരിപ്പിച്ചുകൊണ്ട് പ്രതീക്ഷയറ്റ തീവ്ര ദുഃഖത്തിലേക്കു നമ്മെ പൊടുന്നനെ വലിച്ചിട്ടത്!


നദികളും പുഴകളുമെല്ലാം രാഗങ്ങളിലും ഗാനങ്ങളിലും ഒഴുകിക്കൊണ്ടേയിരിക്കുന്നു. പെരിയാറേ, പൂന്തേനരുവി, മാലിനി നദിയിൽ കണ്ണാടി നോക്കും, എന്നിവ പെട്ടെന്ന് മനസ്സിലേക്ക് വന്ന പാട്ടുകൾ. കടവും തോണിയും സന്ധ്യയുമെല്ലാം അവയുടെ സാന്നിധ്യം മലയാള ഗാനങ്ങളിൽ വേണ്ടതിലധികമുണ്ടെന്നുതോന്നും.


pic. by Byramfu, pexel.com
നിലാവും ചന്ദ്രനും നക്ഷത്രങ്ങളും എത്രയോ ഗാനങ്ങളിൽ തിളങ്ങി നില്ക്കുന്നു, നമ്മുടെ മറവികൾക്കു ഒരിക്കലും പിടികൊടുക്കാത്ത വിധം! മഞ്ഞണി പൂനിലാവിൽ….മധുമാസചന്ദ്രിക.. മുതൽ ശൃംഗാര ചന്ദ്രികയിൽ നീരാടി നില്ക്കുന്ന ഗാനരചനകൾ മനുഷ്യന് മതിവരില്ല, ഫ്യൂഷനുകളും റോക്കുകളും രംഗം കയ്യടക്കിയാൽ   പോലും. 'കറുത്ത പെണ്ണേ കരിങ്കുഴലീ നിനക്കൊരുത്തൻ കിഴക്കുദിച്ചു....' നക്ഷത്രങ്ങളും ചന്ദ്രനും മേഘങ്ങളും ഇളം കാറ്റും സന്നിഹിതമായ ഇതുപോലുള്ള ഒരു രാത്രി വർണ്ണന ലോക സാഹിത്യത്തിൽ മറ്റെവിടെയെങ്കിലും കാണുമോ ആവോ!


ആധുനിക രചനകളിലും മേൽ പറഞ്ഞ ഭൂമിശാസ്ത്രവും വൈകാരിക കാലാവസ്ഥകളും പാരിസ്ഥിതികാവബോധവും മറ്റും ധാരാളം കടന്നുവരുന്നുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലും ഇതുതന്നെയാവും സ്ഥിതി. ഈയടുത്ത് കോക്ക് സ്റ്റുഡിയോവിൽ അവതരിപ്പിക്കപ്പെട്ട ഒരു തമിഴ് ഗാനം ഏറെ സന്തോഷം നല്കി യിരുന്നു: 


                                                   മലയും മണലും സകവാസി

                                                   അലയും കടലും സകവാസി 

                                                   വിതയും മരവും സകവാസി 

                                                   നാമെല്ലാം സകവാസി.


മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആകസ്മികതയാണ് സംഗീതം എന്ന് സംഗീതത്തിന്റെ ഉത്ഭവത്തെപ്പറ്റി പരാമർശിക്കുമ്പോഴൊക്കെ പരിണാമ ശാസ്ത്രജ്ഞർ പറയാറുണ്ട്. മനുഷ്യൻ, തന്റെ ജീവിതത്തിലെ 'അകവും പുറവും തിങ്ങും' ഭൂമിശാസ്ത്രവും, വൈകാരിക ഋതുഭേദങ്ങളും ശബ്ദങ്ങളിലൂടെ ആവാഹിക്കുകയും പ്രകടിപ്പിക്കുകയും ചെയ്തതാണ് സംഗീതം എന്നറിയുമ്പോൾ, ആ ആകസ്മികത എത്ര അനിവാര്യമായിരുന്നു…..! ഒരു വേള അതൊരു ആകസ്മികതയേയല്ല എന്നു തന്നെ പറയേണ്ടി വരും.


                                           

pic. by Neosiam, pexel.com



Wednesday, August 19, 2026

ഉണർവിലേക്കുള്ള പടവുകൾ - 72

 


                                                              സുൻഡോക്കു :
                  കൃതാർത്ഥതയുടെ ഹൃദയ മുദ്രകൾ 

'ജീവിതമെന്നത് കൃതാർത്ഥതയുടേയും ആനന്ദത്തിന്റേയും ഒരലയല്ലെങ്കിൽ, മറ്റെന്താണ്?' എന്ന് വായിച്ചത് രണ്ടുവർഷം മുൻപ് ഇറങ്ങിയ 'ഇദം പാരമിതം' എന്ന നോവലിൽ (വി. ജി. തമ്പി) ആയിരുന്നു. ആ വാക്യത്തെ ഇനിയും ചുരുക്കണമെന്നു വന്നാൽ, യാതൊരു അർത്ഥ ശോഷണവും വരാതെ ഇങ്ങനെ പറയാം - ജീവിതമെന്നത് കൃതാർത്ഥതയുടെ ഒരലയാണ്. ഇത് ആലോചിച്ചു കൂട്ടി വകഞ്ഞെടുക്കേണ്ട ഏതെങ്കിലും വാക്യമൊന്നുമല്ല. ജീവിത സമീപനത്തിലുള്ള നിസ്സാരമായ ഒരു വ്യത്യാസം കൊണ്ട് സംഭവിക്കാവുന്ന ഒരു യാഥാർഥ്യമാണ്.

ഓഷോ പങ്കുവെച്ചിട്ടുള്ള ഒരു ഫലിതമുണ്ട്: ഒരിക്കൽ LKG ക്ലാസ്സിൽ ഒരു ആൺകുട്ടി എഴുന്നേറ്റ് നിന്ന് ഒന്നിനുപോകാനുള്ള ആംഗ്യം കാണിച്ചു. ക്‌ളാസ് ടീച്ചർ പറഞ്ഞു, 'ഓകെ, വേഗം പോയിട്ട് വാ.'

കുറച്ചു സമയത്തിന് ശേഷം ആ കുട്ടി തന്നെ വീണ്ടും എണീറ്റ് നിന്ന് ഒന്നിന് പോകണമെന്ന് പറഞ്ഞു. ചെറിയ കുട്ടിയല്ലേ എന്ന് കരുതി ടീച്ചർ പൊയ്ക്കോളാൻ അനുമതി കൊടുത്തു. അവൻ പക്ഷേ അല്പ നേരം കഴിഞ്ഞ് വീണ്ടും എണീറ്റ് നിന്ന് വിരൽ ഉയർത്തിപ്പിടിച്ചു, ഒന്നിന് പോകണമെന്ന് പറഞ്ഞുകൊണ്ട്.

ഇത്തവണ പക്ഷേ ടീച്ചർക്ക് എന്തോ സംശയം തോന്നി. ക്ലാസ്സിലെ മോണിറ്റർ പയ്യനോട് ടീച്ചർ പറഞ്ഞു, 'നീ ഇവന്റെ കൂടെയൊന്നു ചെല്ലൂ. ഇവൻ പല തവണയായി കൂടെക്കൂടെ മൂത്ര മൊഴിക്കാനെന്നും പറഞ്ഞ് പുറത്തുപോകുന്നു. ഒന്ന് നോക്കീട്ടു വരൂ.' 


രണ്ടുപേരും കൂടി പുറത്തുപോയി വന്നപ്പോൾ ടീച്ചർ ചോദിച്ചു, 'അവൻ എന്തിനാണ് ഇടയ്ക്കിടെ ഒന്നിന് പോകുന്നത്?' മോണിറ്റർ പയ്യൻ പറഞ്ഞു,'ടീച്ചറേ, അവൻ അവന്റെ നിക്കർ തിരിച്ചാണ് ഇട്ടിരുന്നത്. സിബ് തുറക്കുമ്പോൾ അവന്റെ സുന കാണുന്നില്ലായിരുന്നു. നിക്കർ തിരിച്ചിട്ടതോടെ പ്രശ്നം തീർന്നു.'


കലശലായ മൂത്ര ശങ്കയുണ്ടായിരുന്നിട്ടും, അതിനുള്ള സൗകര്യമുണ്ടായിരുന്നിട്ടും, നിക്കർ തിരിഞ്ഞു കിടക്കുകയാണെന്നു തിരിച്ചറിയാത്തതുകൊണ്ടു മാത്രം അനാവശ്യമായി കഷ്ടപ്പെടുന്ന കുട്ടിയെപ്പോലെ, തല തിരിഞ്ഞു കിടക്കുന്ന നമ്മുടെ ജീവിത വീക്ഷണം ഒന്ന് കൊണ്ട് മാത്രം വെറുതെ നാം ദുരിതമനുഭവിക്കുകയാണെന്ന് ഓഷോ ഓർമ്മപ്പെടുത്തുന്നു. അല്ലായിരുന്നുവെങ്കിൽ കൃതാർത്ഥത കൊണ്ട് ധന്യമാകുമായിരുന്നുവത്രേ ജീവിതം.


കൃതാർത്ഥതയെന്നത് നമ്മുടെ ആഗ്രഹപൂർത്തീകരണത്തിനു ശേഷമോ, നമ്മിൽ സന്തോഷം നിറയുമ്പോൾ മാത്രമോ ഉണ്ടായി വരുന്ന ഒരു വികാരമല്ല. നാം കടന്നു പോകുന്ന ജീവിതമെന്ന ഈ മഹാപ്രതിഭാസത്തിന്റെ ആഴപ്പരപ്പുകളെപ്പറ്റി ചെറിയ ഒരു ധാരണയെങ്കിലും വരുമ്പോൾ സംഭവിക്കുന്ന ഒരു ബോധ്യമാണ് - a deep understanding.


സുൻഡോക്കു - Tsundoku - എന്ന പേരിൽ അറിയപ്പെടുന്ന ഒരു ജാപ്പനീസ് സമീപനമുണ്ട്. അവർ, വായനയോടുള്ള താല്പര്യത്തിന്റെ ഭാഗമായി പുസ്തകങ്ങൾ വാങ്ങി വെക്കുകയും അതേസമയം എല്ലാവരേയും പോലെ അവയിൽ മിക്കവയും വായിക്കാതെ വരികയും ചെയ്യുമ്പോൾ, തന്റെ സ്വന്തം ബുക്ക് ഷെൽഫിനു മുന്നിൽ നമ്രശിരസ്കരാവാറുണ്ടത്രേ! വായന നടക്കാതെ വന്നതിൽ അവർ സ്വയം കുറ്റപ്പെടുത്താറില്ല. വായിച്ചുതീർക്കാനുള്ള പുസ്തകങ്ങളെപ്രതി അവർ വെപ്രാളപ്പെടാറില്ല. ഇത്ര ദിവസത്തിനുള്ളിൽ താൻ ഇവയെല്ലാം വായിച്ചുതീർത്തുകളയും എന്ന അനാവശ്യ പ്രതിജ്ഞയെടുക്കുകയോ വീണ്ടും കുറ്റബോധത്തിനുള്ള വഴിയൊരുക്കുകയോ  ചെയ്യാറില്ല. പകരം, അവർ തങ്ങളുടെ ബുക്ക് ഷെൽഫിനു മുന്നിൽ നിന്നുകൊണ്ട് താൻ ഇതുവരേക്കും വായിച്ചു തീർത്തിട്ടുള്ള പുസ്തകങ്ങൾ എത്രയോ കുറവാണെന്നും, ഇനിയും എത്രയോ അറിവുകൾ താൻ അറിയാനിരിക്കുന്നു എന്നും സ്വയം ബോധ്യപ്പെടുക മാത്രം ചെയ്യുന്നു.


വായിക്കുവാൻ സാധിച്ച നാലും മൂന്ന് ഏഴ് പുസ്തകങ്ങളെപ്പറ്റി അവർ കൃതാർത്ഥരാവുന്നു. വായിക്കാത്തവയാണെങ്കിലും തന്റെ മുന്നിലിരിക്കുന്ന മറ്റു ധാരാളം പുസ്തകങ്ങളോട് അവരിൽ വല്ലാത്ത സ്നേഹവും ബഹുമാനവും ജനിക്കുന്നു. അവയുടെ സാന്നിധ്യത്തിൽ അവരിൽ വിശ്രാന്തി നിറയുന്നു.

വായിക്കപ്പെടാത്ത ഓരോ പുസ്തകവും നിങ്ങളുടെ കഴിവുകേടിനെയല്ല ഓർമ്മപ്പെടുത്തുന്നത്; ഇനിയും സജീവമായിക്കിടക്കുന്ന ഒരു അവസരമാണത്. നിങ്ങളുടെ ബുക്ക് ഷെൽഫിൽ വായിക്കപ്പെട്ടിട്ടില്ലാത്ത ഓരോ പുസ്തകവും ഇനിയും തുറന്നിട്ടില്ലാത്ത ഓരോ വാതിലാണ്; ഏതു നിമിഷവും തുറക്കാൻ സാധിക്കുന്നത്. അവയെപ്രതി കൃതാർത്ഥരാവുക എന്നല്ലാതെ മറ്റെന്താണ് ചെയ്യാനുള്ളത്?!


സുൻഡോക്കു എന്ന ഈ സമീപനം കേവലം പുസ്തകങ്ങളുടെ കാര്യത്തിൽ മാത്രം ഒതുക്കാവുന്നതല്ല. ജീവിതത്തിന്റെ ഏതു സന്ദർഭത്തിലും സുൻഡോക്കു സാധ്യമാണ്. ഭൗതികമായ നേട്ടങ്ങൾ എത്രതന്നെ കൈവരിച്ചാലും, അതിന് യാതൊരു അറ്റവുമില്ലെന്ന് മനസ്സിലാക്കുമ്പോൾ, താൻ നേടിയെടുത്തതൊന്നും നേട്ടങ്ങളല്ലെന്നും, സ്വന്തമാക്കാനുള്ള ത്വര വിഡ്ഢിത്തത്തിൽ കുറഞ്ഞ യാതൊന്നുമല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ട് വിനമ്രനാവുന്ന നിമിഷം സുൻഡോക്കുവിന്റെതാണ്. പ്രശസ്തിയുടെ സ്വർണ്ണസിംഹാസനങ്ങളിൽ കയറിയിരിക്കുമ്പോഴും, അജ്ഞേയതയുടെ കാണാവരമ്പുകൾക്കു മുൻപിൽ ഒരുവൻ സ്വയം തലകുനിക്കുന്നുവെങ്കിൽ ആ നിമിഷം സുൻഡോക്കുവിന്റെതാണ്. വ്യക്തിബന്ധങ്ങളിൽ, മനസിലാക്കുക എന്നത് അസാധ്യമാണെന്നും, നിസ്സഹായതയാണ് സ്നേഹബന്ധങ്ങളുടെ അടിസ്ഥാന ഭാവമെന്നും ഒരുവൻ തിരിച്ചറിയുന്ന നിമിഷം സുൻഡോക്കുവിന്റെതാണ്. അബദ്ധത്തിലെങ്കിലും ഒരുവൻ തന്റെ തന്നെ മൗനത്തിലേക്കു അടിതെറ്റി വീഴുമ്പോൾ, താൻ തനിക്കുതന്നെ എത്രയോ അപരിചിതനാണ് എന്ന് തിരിച്ചറിയുന്നത് സുൻഡോക്കുവാണ്. ‘എന്താണ് ധ്യാനം’ എന്ന് മനസ്സിലാക്കി വരുമ്പോൾ, അതു പിന്നീട് ‘എന്തല്ല ധ്യാനം’ എന്ന മിഴിവുകളിലേക്ക് വഴി തുറക്കുമ്പോൾ അത് സുൻഡോക്കുവിന്റെ നിമിഷങ്ങളാണ്. 



സുൻഡോക്കുവെന്നത് സമുദ്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതുപോലെയാണ്. ഇറങ്ങിയിറങ്ങിച്ചെല്ലുന്തോറും കാഴ്ചാതീതമായ അതിരുകളിലേക്ക് നാം നഷ്ടപ്പെടുന്നു. നീലനിറത്തിൽ കാണുന്നതാണ് ആകാശം എന്ന് കരുതി പറന്നുചെല്ലുമ്പോൾ, അപാരതയിൽ നാം അപ്രത്യക്ഷമാവുന്നു. അറിയുന്നു എന്ന് വിചാരിക്കുന്ന യാതൊന്നിനേയും ഒട്ടും അറിയില്ല എന്ന് തിരിച്ചറിയുന്നു നാം. സുൻഡോക്കുവിലേക്ക് ഉൾച്ചേർക്കാവുന്ന ജീവിത മുഹൂർത്തങ്ങൾ നിരവധിയാണ്. സ്വന്തം ബുക്ക് ഷെൽഫിൽ നാം തന്നെ വാങ്ങിവെച്ചിട്ടുള്ള സ്വന്തം പുസ്തകങ്ങളിൽ മിക്കവയും വായിച്ചിട്ടില്ലാത്തതുപോലെ, വായിച്ചവയിൽത്തന്നെ മിക്കവയും ഒട്ടും ഗ്രഹിക്കാൻ സാധിച്ചിട്ടില്ല എന്നതുപോലെ, ഗ്രഹിക്കാൻ സാധിച്ചവയാകട്ടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടില്ലാത്തതുപോലെ, തൊട്ടു മുന്നിൽ നിൽക്കുന്ന വ്യക്തി, എത്രയോ വർഷങ്ങളായി ഒന്നെന്ന പോലെ ഇടപഴകിപ്പോന്ന വ്യക്തി, ഇനിയും ഒരു 'terra incognita' (അജ്ഞാത ദ്വീപ്) ആണെന്നറിയുമ്പോൾ ശിരസ്സ് നമിക്കുക. ഞാൻ ഞാൻ എന്ന് ഇതുവരേക്കും അറിഞ്ഞുപോന്ന ഈ ഞാൻ അജ്ഞേയമായ മറ്റൊരു ഭൂഖണ്ഡമാണെന്ന് മനസ്സിലാക്കുമ്പോൾ സ്വയം നമിക്കുക. ഇത് സുൻഡോക്കുവാണ്: ജീവിതമെന്നത് കൃതാർത്ഥയുടെ പിടികിട്ടാപ്രകടനങ്ങളാണെന്ന തിരിച്ചറിവ്. 





Friday, July 17, 2026

ഉണർവിലേക്കുള്ള പടവുകൾ - 71

 



                                                   കർമ്മാവലോകനം 

മനുഷ്യൻ അവന്റെ വർത്തമാനത്തിൽ നിന്നും വഴുതിമാറിപ്പോയ ഏതോ നിമിഷത്തിലാകണം അവന്റെ ഭൂതകാലം അവനെ സ്വാധീനിക്കുന്നു എന്ന് അവന് തോന്നിത്തുടങ്ങിയത്. ആ പരിസരത്ത് എവിടെയോ വെച്ചാണ് കർമ്മ എന്ന കാഴ്ചപ്പാടിന്റെ ആവിർഭാവം. പിന്നീട് കർമ്മ എന്നത് ജീവിത സംബന്ധിയായ ഒരു വലിയ കാഴ്ച്ചപ്പാടായി വികസിച്ചു വന്നപ്പോൾ അതിന് ഒരു വല്ലാത്ത ദർശന ഗരിമയുണ്ടാവുകയും കർമ്മസിദ്ധാന്തം - law of karma - എന്ന പേരിൽത്തന്നെ ഒരു വലിയ സ്വാധീനശക്തിയായി മനുഷ്യന്റെ വിചാര - വികാര ലോകത്ത് ഇടം പിടിക്കുകയും ചെയ്തു. തന്റെ വർത്തമാനത്തിലെ (present) എല്ലാ ഐശ്വര്യത്തിന്റേയും ദുരിതത്തിന്റേയും കാരണങ്ങളെല്ലാം കഴിഞ്ഞുപോയ ഏതോ കാലങ്ങളിൽ സംഭവിച്ചു പോയ കർമ്മങ്ങളുടെ ബാക്കി പത്രങ്ങളാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ ഉപസംഹരിക്കപ്പെട്ടു. 


ന്യൂട്ടൺന്റെ ചലനസിദ്ധാന്തം പോലെത്തന്നെ 'equal and opposite reaction' പ്രഭാവമുള്ള മറ്റൊരു സിദ്ധാന്തമാണ് കർമ്മയും എന്ന് വ്യാഖ്യാനിക്കപ്പെട്ടു. ന്യൂട്ടൺന്റെ സിദ്ധാന്തം പക്ഷേ ശാസ്ത്രീയമായി തെളിയിക്കാവുന്നതാണെങ്കിൽ, കർമ്മസിദ്ധാന്തം വെറും ഊഹാപോഹം മാത്രമായി അവശേഷിച്ചു. ഓഷോയുടെ അഭിപ്രായത്തിൽ ഒരു conspiracy theory. ഒരാളുടെ ചെയ്തികൾക്ക് അനുസൃതമായ ഫലങ്ങൾ നിത്യ ജീവിത സന്ദർഭങ്ങളിൽ ഉണ്ടാവുകയെന്നത് സിദ്ധാന്താനുസൃതമായ എന്തെങ്കിലുമല്ലെന്നും അത് കേവലം സാമാന്യബുദ്ധിക്ക് നിരക്കുന്ന സംഗതിയാണെന്നും സമ്മതിക്കാൻ വിമുഖരായവർ, അതിനെ പുണ്യം പാപം, ശരി തെറ്റ് എന്ന ദ്വന്ദ്വങ്ങളിലേക്ക് താഴ്ത്തിക്കെട്ടിയതോടെ കർമ്മസിദ്ധാന്തത്തിന് സാമാന്യജനങ്ങൾക്കിടയിൽ വലിയ സമ്മതിയുണ്ടായി.

ഇന്ന് കർമ്മ എന്ന സങ്കല്പം മിക്കവാറും ഒരു ഉല്പന്നം എന്ന നിലയിലേക്ക് മാറി ലോകവിപണിയിൽ അതിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു, പ്രസിദ്ധീകരണങ്ങളായും, പ്രഭാഷണങ്ങളായും, പരിഹാരക്രിയകളായും, പ്രത്യുപകാര സ്തുതികളായും മറ്റും മറ്റും.


കർമ്മയെ ഇഴ കീറി പരിശോധിച്ചിട്ടുണ്ട്, നമ്മുടെ പൗരാണികവും ആധുനികവുമായ കൃതികളത്രയും. സഞ്ചിത കർമ്മ, പ്രാരാബ്ധ കർമ്മ എന്നിങ്ങനെ. ഇതിഹാസങ്ങളിലെ ഒരുപാട് കഥാ മുഹൂർത്തങ്ങൾ കർമ്മയുടെ സ്വാധീനത്തെ ശരിവെക്കുന്ന തരത്തിലാണ്. അതേസമയം ആയിരക്കണക്കിന് വർഷത്തെ ഇരുട്ടാകട്ടെ, ഈ നിമിഷം തെളിക്കപ്പെടുന്ന ഒരു തരി വെട്ടത്തിൽ ഇല്ലാതാകുന്നതുപോലെയാണ് കർമ്മയും. അവബോധത്തിന്റെ വെളിച്ചത്തിൽ, മറ്റൊരു തരത്തിൽ പറഞ്ഞാൽ ‘ഉണർവ്വ്’ സംഭവിക്കുന്നതോടെ,  ഇല്ലാതാകുന്നതാണ് ഏതു കർമ്മയും. അതുവരേക്കും സംഭവിച്ചുപോയിട്ടുള്ളവയുടെ ഭൗതിക സാഹചര്യങ്ങൾ പഴയപടി ആയിത്തീരും എന്നല്ല, ഭൂതകാലത്തിനു വർത്തമാനത്തിനു മേൽ ചെലുത്താൻ കഴിയുന്ന മാനസികമായ (psychological) സ്വാധീനം തീരെ ഇല്ലാതാകും.


മനുഷ്യൻ കർമ്മ എന്നതിനെ, accumulated past, unfinished action എന്നെല്ലാം
മനസ്സിലാക്കിത്തുടങ്ങിയെങ്കിലും, അതിന്റെ ഉത്തരവാദിത്തം ഈ നിമിഷത്തിൽ ഏറ്റെടുക്കുന്നതിന് പകരം 'അത് തന്റെ കർമ്മമാണ്‌' എന്ന രീതിയിൽ കയ്യൊഴിയാൻ തുടങ്ങിയേടത്താണ് സംഗതികൾ വഴിതെറ്റിപ്പോയത്. എങ്ങനെയാണ് ഇത്തരം കർമ്മ നമ്മിൽ പ്രവർത്തിക്കാൻ തുടങ്ങുന്നത്? ഏറ്റവും അടിസ്ഥാനതലത്തിൽ നമ്മുടെ ശരീര - മനോ വ്യവസ്ഥയിൽ, നമ്മിലെ നാഡീവ്യവസ്ഥയിൽ, കർമ്മ കയറിക്കൂടുന്നത് എങ്ങനെയാണ്? അതിൽ നിന്നും, അത് എത്ര പഴക്കം ചെന്നതെങ്കിലും, കുമിഞ്ഞുകൂടിയ കർമ്മയിൽ നിന്നും നമുക്ക് വിടുതൽ നേടാനാവുമോ?


Abraham Maslow

നമ്മുടെ പുരാവൃത്തങ്ങളിൽ, ശരിതെറ്റുകൾ എഴുതിവെച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രഗുപ്തനുണ്ട്. അതുപോലെത്തന്നെ നമ്മെ ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഏതോ ഒരു ശക്തിയെപ്പറ്റി ലോകമെമ്പാടുമുള്ള മനുഷ്യർ ഭാവനചെയ്തിട്ടുണ്ട്. ന്യൂറോളജിയോ മനഃശാസ്ത്രമോ വികസിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തിലെ വിപ്ലവാത്മകമായ ഉൾക്കാഴ്ചയായിരുന്നു അവരുടെ ഭാവനകൾ എന്ന് കരുതുന്നതാവും ശരി. പിന്നീട് ബുദ്ധിസം അടക്കമുള്ള ദർശനങ്ങളിലും (നമ്മുടെ ചെയ്തികളെല്ലാം റെക്കോർഡ് ചെയ്യപ്പെടുന്ന അവബോധതലത്തെ ബുദ്ധിസം 'ആലയവിജ്ഞാനം' എന്ന് വിളിക്കുന്നു) ആധുനിക കാലത്തെ മനശ്ശാസ്ത്രപഠനങ്ങളിലും, ന്യൂറോളജിക്കൽ സമീപനങ്ങളിലും മറ്റും, നമ്മുടെ നാഡീവ്യവസ്ഥയിൽ കുടികൊള്ളുന്ന ഒരു തരം സാക്ഷീഭാവം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. 


നമ്മുടെ മനോവ്യാപാരങ്ങൾ അപ്പാടെ സൂക്ഷ്മമായി രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു അവബോധതലമുണ്ട്, നമ്മുടെ ന്യൂറോളജിയിൽ. Karen Horney എന്ന മനഃശാസ്ത്രജ്ഞ ഉപയോഗിക്കുന്ന 'it registers' എന്ന പ്രയോഗത്തെ ഓഷോ ശരിവെക്കുന്നു. അതുപോലെത്തന്നെ Abraham Maslow യുടേതും. മനോവ്യാപാരങ്ങളെന്നല്ല, നിസാരമായ ഒരു വിരലനക്കം പോലും, അതീവ ഗുപ്തമായ ഭാഷയിൽ നമ്മുടെ അവബോധത്തിന്റെ ഏതോ ഒരു പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. അതിൽ ഓരോ ചലനത്തിന്റേയും escalated actions - ഒരു ചലനത്തെ തുടർന്നുവരേണ്ടുന്ന ചലനവും പ്രവചിക്കപ്പെടുന്നു. അവ തമ്മിൽ സ്വരച്ചേർച്ചയുണ്ടാവുമ്പോഴൊക്കെയും നമ്മിൽ 'കർമ്മ' സൃഷ്ടിക്കപ്പെടുകയായി. ഉദാഹരണത്തിലൂടെ വളരെ ലളിതമായി നമുക്കിത് മനസ്സിലാക്കാം.

മൂടി തുറന്ന് ടൂത്ത്പേസ്റ്റ് എടുത്തതിനു ശേഷം, മൂടി നാം തിരികെ അടച്ചുവെക്കുന്നു. എന്നാൽ തിരികെ അടക്കുമ്പോൾ അത് മുഴുവനായും അടച്ചില്ലെന്ന് വെക്കുക - പലപ്പോഴും പലരുടേയും സ്വഭാവമാണ്, തിരികെ അടക്കുമ്പോൾ അത് പാതിവഴിയിൽ വിട്ടുകളയുക എന്നത്. നാം ആ മൂടി തുറക്കുമ്പോൾ, നമ്മുടെ ന്യൂറോളജി രജിസ്റ്റർ ചെയ്യുന്ന നിരവധി പാരാമീറ്ററുകളുണ്ട് - അതിൽ പ്രയോഗിച്ച

Karen Horney


മർദ്ദം, അഴിച്ചെടുക്കാനെടുത്ത സമയം എന്നിങ്ങനെ. മാത്രവുമല്ല നമ്മുടെ നാഡീവ്യവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്, അതിനെ തിരികെ അതേ സ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടതുണ്ടെന്നും, അങ്ങനെയെങ്കിൽ ഇതേ അളവിൽ മർദ്ദവും സമയവും നല്കേണ്ടതുണ്ടെന്നും. അതിനുശേഷം നാം ആ മൂടിയെ വേണ്ട രീതിയിൽ തിരികെ അടക്കാതെ വരുമ്പോൾ, ന്യൂറോളജിക്കലി പാതി വഴിയിൽ ഉപക്ഷേപിക്കപ്പെട്ട ഒരു വ്യാപാരമാണ് - an unfinished function. ഇത് ഒരു 'കർമ്മ'യായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. 


ഇവിടെ കർമ്മ രൂപാന്തരപ്പെട്ടത് ഒരു പ്രവൃത്തിയിലെ അവബോധത്തിന്റെ കുറവാണ്. ഇതേപ്പറ്റി ബോധവാനാവുകയാണെങ്കിൽ, അയാൾക്ക് വീണ്ടും ബോധപൂർവ്വം ആ പ്രവൃത്തിയെ മുഴുമിക്കാവുന്നതും ന്യൂറോളജിക്കലി രൂപപ്പെട്ട ആ കർമ്മയെ ഇല്ലാതാക്കുകയും ചെയ്യാവുന്നതാണ്. ഒരുപക്ഷേ ആ മൂടിയെ നാം മനഃപൂർവ്വം പാതി മാത്രം അടച്ചതാണെങ്കിലോ? അപ്പോഴും ബോധപൂർവ്വം ന്യൂറോളജിയിൽ മാറ്റം വരുത്തേണ്ടതാണ്.



നേരെ ചൊവ്വേ മൂടി അടക്കാഞ്ഞതിന്റെ പേരിൽ അത് ബാഗിലിട്ടതിനു ശേഷം യാത്രക്കിടയിൽ ഒരുപാടു ബുദ്ധിമുട്ടുകളുണ്ടാവുകയാണെങ്കിൽ - അതായത് പേസ്റ്റ് മുഴുവനും പുറത്തേക്കു വരികയും അത് കൂട്ടത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ തുടങ്ങിയ സാമഗ്രികളെ നശിപ്പിക്കാൻ ഇടവരുത്തുകയും അതേത്തുടർന്ന് പിറ്റേന്ന് രാവിലെ പുതിയ ഒരു വസ്ത്രം തേടിപ്പിടിക്കാൻ പോകേണ്ടിവരികയും അതേത്തുടർന്ന് ഇന്റർവ്യൂവിന് ഹാജരാകാൻ സമയത്തിനെത്താൻ പറ്റാതെ വരികയും മറ്റും മറ്റും അതിന്റെ സഞ്ചിത കർമ്മങ്ങളാണ്. ഈ സാഹചര്യത്തിലും അതിനെ തന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കാതെ ജോലി കിട്ടാഞ്ഞത് തന്റെ കർമ്മം എന്ന രീതിയിൽ വ്യാഖ്യാനിക്കുന്ന പ്രവണതയാണ് പൊതുവെ കണ്ടു പോരുന്നത്. അതേ തുടർന്ന് നേർച്ചയായി, പ്രാർത്ഥനയായി, പ്രായശ്ചിത്തമായി അങ്ങനെയങ്ങനെ…


ഈ ഉദാഹരണം നിത്യജീവിതത്തിലെ ഏറ്റവും ലളിതമായ ഒന്നാണ്. കർമ്മയുടെ കേളീരംഗം ഈ പറയുന്നത്ര എളുപ്പമല്ല. അതീവ സങ്കീർണ്ണമായ വിധം അത് ജീവിതത്തിന്റെ മനോമണ്ഡലത്തിൽ കുഴുഞ്ഞുമറിഞ്ഞു കിടക്കുകയാണ് - നാം അതിനെ കണക്കിലെടുക്കുന്നെങ്കിൽ മാത്രം. എന്നാൽ അതിനു വഴിവെക്കുന്ന ന്യൂറോ സാദ്ധ്യതകൾ ഇവ്വിധം തന്നെയാണ്; അതെത്ര സങ്കീർണ്ണമായ തലത്തിലാണെങ്കിലും. കർമ്മയെ ന്യൂറോളജിക്കലി സ്വാധീനിക്കാൻ പറ്റാത്തെടത്തോളം, എല്ലാ ആത്മീയ സാധനകളും കർമ്മത്തിൽ excuses കണ്ടെത്തിക്കൊണ്ടിരിക്കും, തീർച്ച.


                                    



Friday, June 19, 2026

ഉണർവിലേക്കുള്ള പടവുകൾ - 70

              

                                    മനസ്സിലാക്കൽ എന്ന പ്രഹസനം

സ്ത്രീകളെപ്പറ്റിയുള്ള ഓഷോയുടെ ഒരു വാക്യം, എന്നുമെന്നും മനുഷ്യന് ആകർഷകമായ ഒരു വെല്ലുവിളിയായിത്തന്നെ തുടരും: "സ്ത്രീകളെ മനസ്സിലാക്കാൻ ശ്രമിക്കുകയല്ല വേണ്ടത്; അവരെ സ്നേഹിക്കൂ."


ഈ വാക്യത്തെ കേവലം സ്ത്രീ സംബന്ധിയായ ഒരു പ്രസ്താവമെന്നതിലുപരി, വ്യക്തിബന്ധങ്ങളിലെ സങ്കീർണ്ണതകളെ അടുത്തറിയാനായി ഉപയോഗിക്കുകയാണെങ്കിലോ? ഒരുപക്ഷേ, രണ്ടു വ്യക്തികൾക്കിടയിലെ ഏറ്റവും വലിയ തെറ്റിദ്ധാരണ ഒഴിവായിക്കിട്ടും എന്നാണ് തോന്നുന്നത്.


രണ്ടു വ്യക്തികൾക്കിടയിൽ, വെറുതെയൊന്നു കാണുന്നതോടെത്തന്നെ പരസ്പരം ഉറപ്പിക്കപ്പെടുന്നൊരു ധാരണയുണ്ട് - അപ്പുറത്തുള്ളയാൾക്ക്, തന്നെ മനസ്സിലാവുമെന്നും, അപ്പുറത്തുള്ളയാളെ തനിക്കു മനസ്സിലാവുമെന്നും.

ആ ധാരണയിലാണ് പരസ്പര വിനിമയങ്ങൾ ആരംഭിക്കുന്നതുതന്നെ. തൊട്ടടുത്ത നിമിഷം അത് മറ്റൊരു പ്രതീക്ഷയിലേക്കും ശാഠ്യത്തിലേക്കും വഴിമാറുകയായി- അപ്പുറത്തുള്ളയാൾക്ക് തന്നെ മനസ്സിലാവുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. മാത്രവുമല്ല, അപ്പുറത്തുള്ളയാൾ, തന്നെ മനസ്സിലാക്കിയേ തീരൂ. 


ബന്ധങ്ങളിലെ മറ്റു മൂല്യങ്ങൾ - സ്നേഹമോ, പ്രണയമോ, ബഹുമാനമോ, എന്തിനധികം കോപം, ശത്രുത തുടങ്ങിയവ പോലും, പിന്നീട് വിലയിരുത്തപ്പെടുന്നത്, അപ്പുറത്തുള്ളയാൾക്ക് തന്നെ മനസ്സിലാക്കുന്നതിൽ വീഴ്ച്ച സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും! രണ്ടു വ്യക്തികളും എല്ലാ സംഭാഷണ വിനിമയങ്ങൾക്കടിയിലും ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്, എവിടെയാണ് അപ്പുറത്തുള്ളയാൾക്ക് വീഴ്ച പറ്റുന്നതെന്നാണ്. അപ്പുറത്തുള്ളയാൾ അബദ്ധവശാൽ എല്ലാം മനസ്സിലായതുപോലെ പെരുമാറിക്കഴിഞ്ഞാൽ, പിന്നെ വ്യക്തികൾക്കിടയിലെ ഇമ്പം കുറയാൻ തുടങ്ങുകയായി. കുറച്ചു മുൻപ്, ഈ ലോകത്ത് എന്നെ ആരെങ്കിലും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ (എല്ലാവരും എന്നെ മനസ്സിലാക്കണം - ഞാൻ ആരെയും മനസ്സിലാക്കേണ്ടതില്ല!)

എന്ന് ആഗ്രഹിച്ചു കഴിഞ്ഞ വ്യക്തി, ആരോടെങ്കിലും ഒരിഷ്ടം തോന്നിയാൽ, ഇയാൾക്ക് മാത്രമേ എന്നെ മനസ്സിലാവാൻ സാധിച്ചിട്ടുള്ളൂ എന്ന് നിർവൃതിയടയുകയും, കുറച്ചു കഴിയുമ്പോൾ, തന്നെ മനസ്സിലാക്കുന്ന കാര്യത്തിൽ അയാൾക്ക് വീഴ്ചകൾ പറ്റുന്നുവെന്നതിൽ പരാതിപ്പെട്ടു വിതുമ്പുകയും, അതേ സമയം ഉള്ളിനുള്ളിൽ വിജയത്തിന്റെ മധുരം നുകരുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥ.


മനസ്സിലാക്കൽ എന്ന ഈ നിസ്സഹായാവസ്ഥയിൽ ശരിക്കും പെട്ട് പോയ ഒരാൾക്കെങ്കിലും, അല്പം സാവകാശം കിട്ടാതിരിക്കില്ല, 'എന്താണ് ഈ മനസ്സിലാക്കൽ?' എന്ന് ചോദിക്കാൻ. മാത്രവുമല്ല, അയാൾക്ക്‌ ഇങ്ങനെയും കൂടി ചോദിക്കാവുന്നതാണ്- 'പരസ്പരം മനസ്സിലാക്കാതെ വ്യക്തിബന്ധങ്ങൾ സാധ്യമാണോ? അല്ലെങ്കിൽ വ്യക്തിബന്ധങ്ങൾക്ക് പരസ്പരമുള്ള മനസ്സിലാക്കൽ അനിവാര്യമാണോ?' എന്ന് മുതലായിരിക്കണം മനുഷ്യർക്കിടയിൽ ഈ മനസ്സിലാക്കൽ ഇത്രക്കും അനിവാര്യമായിത്തീർന്നത്? ഒരുപക്ഷേ മനസ്സുണ്ടായത് മുതൽ? എന്നാണ് മനസ്സുണ്ടായത്? ഭാഷ ഉണ്ടായതുമുതൽ? ഭാഷയാണ് മനസ്സ് എന്ന് പറഞ്ഞാൽ, അല്ല എന്ന് തീർത്തു പറയാൻ സാധിക്കില്ല. ഈ സന്ദർഭത്തിലാണ്, ഴാങ് പോൾ സാർത്രിന്റെ ആത്മകഥയുടെ പേര് ‘WORDS’ എന്നാണെന്ന് ഓഷോ ഓർമ്മപ്പെടുത്തുന്നത്.

ഒരു വ്യക്തിയെ മനസ്സിലാക്കുക എന്ന് പറഞ്ഞാൽ - തരം കിട്ടിയാൽ നമ്മുടെ ഉപദേശികളെല്ലാം എപ്പോഴും ഉരുവിടുന്ന വാക്യമാണ്,'പരസ്പരം മനസ്സിലാക്കിക്കൊണ്ടുവേണം ബന്ധത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടത്' എന്ന്) നാം എന്താണ് സത്യത്തിൽ ഉദ്ദേശിക്കുന്നത്? അയാളുടെ പേര് മുതൽ, അയാൾ സ്ത്രീയോ പുരുഷനോ, ബാലനോ വൃദ്ധനോ, സ്വദേശിയോ വിദേശിയോ എന്നൊക്കെ അറിയാം. പിന്നെ അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങൾ, രുചികൾ, അയാൾ ഇഷ്ടപെടുന്ന നിറങ്ങൾ, അയാളുടെ പ്രിയ സംഗീത രുചികൾ, അയാളുടെ മറ്റ് ഇഷ്ടാനിഷ്ടങ്ങൾ എന്നിവയൊക്കെ അറിയാം. അയാളുടെ ജോലി, വരുമാനം തുടങ്ങിയ സംഗതികൾ അറിയാം. അയാളുടെ മാനസിക നിലകളിൽ വരുന്ന മാറ്റങ്ങൾ (moods) ഏകദേശം ഊഹിക്കാം. വേറെ എന്താണ് ആ വ്യക്തിയെപ്പറ്റി അറിയാനാവുക? ഇത് ഏകദേശം ഒരു വാഹനത്തിന്റെ എല്ലാ യന്ത്രഭാഗങ്ങളേയും വേറെ വേറെ അഴിച്ചെടുത്ത് പരിചയപ്പെടുന്നതുപോലെയാണ്. അതുകൊണ്ടു പക്ഷേ വാഹനത്തെ ഓടിച്ചുകൊണ്ടുപോകുന്ന അനുഭവത്തെ അറിയാനാവില്ലല്ലോ.


അപ്പോൾ പിന്നെ എങ്ങനെയാണ് ഒരു വ്യക്തിയെ മനസ്സിലാക്കാൻ സാധിക്കുക? അയാളെ മനസ്സിലാക്കാൻ മറ്റെന്തെല്ലാമാണ് അറിയേണ്ടത്? അയാളുടെ ശരീരത്തിലെ എല്ലാ കോശങ്ങളുടേയും ജീനോം മാപ് (genome map) അറിഞ്ഞാൽ പോലും അയാളെ മനസ്സിലായെന്നു പറയാൻ സാധിക്കുമോ?


ഒരു വ്യക്തിയെ മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. അസ്തിത്വപരമായി (existentially) അത് സാധ്യമല്ലെന്നുള്ളതുകൊണ്ടാണ് അതിന്റെ ആവശ്യവുമില്ല എന്ന് വരുന്നത്. വീണു കിട്ടിയ രണ്ടു പൂമ്പാറ്റച്ചിറകുകൾ വെച്ചുകൊണ്ട് എന്താണ് 'butterfly effect' എന്നറിയാൻ സാധിക്കില്ലല്ലോ. അതുപോലെത്തന്നെയാണ് സാധ്യമായ എല്ലാ വിവരങ്ങളും (data) വെച്ചുകൊണ്ട്, മാറിക്കൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമെന്ന ഒരു വ്യക്തിയെ അതുപോലെത്തന്നെയുള്ള മറ്റൊരു പ്രതിഭാസം കൊണ്ട് മനസ്സിലാക്കുക എന്ന പ്രഹസനം. 


സ്നേഹം എന്നത് കേവലം ശരീര രസതന്ത്രത്തിന്റെ ആകെത്തുകയല്ല എന്ന് അറിയുമ്പോൾ മാത്രമാണ് 'അവരെ സ്നേഹിക്കുകയാണ് വേണ്ടത്' എന്ന് സ്ത്രീകളെപ്പറ്റി ഓഷോ പറയുന്നതിന്റെ പൊരുൾ മനസ്സിലാവൂ. അങ്ങനെയൊരു ചോദ്യം വന്ന അവസരം സ്ത്രീകളെപ്പറ്റിയായിപ്പോയി എന്നേ കരുതേണ്ടതുള്ളൂ. മറ്റേതൊരു വ്യക്തിയെപ്പറ്റിയും, മറ്റേതൊരു ജീവിയെപ്പറ്റിയും ഇതുതന്നെയാവണം സത്യാവസ്ഥ. ആരെയും മനസ്സിലേക്കേണ്ടതില്ല; അവരെ സ്നേഹിക്കൂ. സ്നേഹമെന്നത് ഇളകി നൃത്തം വെച്ചുകൊണ്ടിരിക്കുന്ന രണ്ട് ഊർജ്ജത്തിരകൾ തമ്മിലുള്ള പ്രതിസ്പന്ദനമാണ് - response. പരസ്പരം എന്താണ് മനസ്സിലാക്കാനുള്ളത്? എല്ലാ മനസ്സിലാക്കലുകളും പറിച്ചെടുത്ത പൂവിതളുകൾ പോലെ നിർജ്ജീവം. രണ്ടു വ്യക്തികൾ തമ്മിലുള്ളതോ, വിടർന്നു നില്ക്കുന്ന രണ്ടു പുഷ്പങ്ങൾ പ്രസരിപ്പിക്കുന്ന സൗരഭ്യം! ആ സൗരഭ്യങ്ങൾ തമ്മിൽ ഏതെല്ലാം തരത്തിൽ വിനിമയങ്ങൾ സാധ്യമാണോ, അതെല്ലാം സംഭവിക്കുക തന്നെ ചെയ്യും. അതേ സംഭവിക്കൂ. ആ അവസ്ഥയെ കുറിക്കാൻ പാരസ്പര്യം (synchronicity) എന്ന വാക്കായിരിക്കും ഉചിതം എന്ന് തോന്നുന്നു.


'ഓ, ഇതൊക്കെ പറയാൻ കൊള്ളാം. കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ ഈ വക വാചക കസർത്തുക്കളൊന്നും സാധ്യമല്ല' എന്നായിരിക്കും പൊതുവെ ഉണ്ടായി വരുന്ന അഭിപ്രായം. ഒരൊറ്റ കാര്യമേ ഓർക്കേണ്ടതുള്ളൂ- രണ്ടു വ്യക്തികൾക്കിടയിലുള്ള ബന്ധം എത്രത്തോളം ഉപരിപ്ലവമാണോ, 'മനസ്സിലാക്കൽ' അനിവാര്യമാകും. ഗുണം ചെയ്യുകയും ചെയ്യും. അവർ തമ്മിലുള്ള ബന്ധം എത്രത്തോളം ഊഷ്മളവും ആഴത്തിലുള്ളതുമാണോ, അവിടെ മനസ്സിലാക്കലിന് യാതൊരു പ്രസക്തിയുമില്ലാതെ വരികയും, ഒരുവേള അത്തരം 'unwanted data' ഒരു ഭാരമാവുകയും ചെയ്തേക്കാം. 


വ്യക്തിബന്ധങ്ങളിൽ പരസ്പരമുള്ള മനസ്സിലാക്കൽ അനിവാര്യമല്ലേ എന്ന ചോദ്യത്തിന് മുൻപിൽ, 'ഒന്നുകിൽ ബന്ധം, അല്ലെങ്കിൽ മനസ്സിലാക്കൽ' എന്ന സത്യത്തെ ഓർക്കാൻ ധൈര്യം ലഭിക്കുന്നതോടെ വ്യക്തിബന്ധങ്ങളുടെ അസ്തിത്വമാനങ്ങൾ മാറുകയായി. അപ്പോഴവയെ ആത്മബന്ധങ്ങൾ എന്ന് വിളിക്കാം എന്ന് തോന്നുന്നു. 


                                                 



Wednesday, May 20, 2026

ഉണർവിലേക്കുള്ള പടവുകൾ - 69


                                              മാലാഖയും നാലാമനും

സാങ്കേതികമായി 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്ന് നാം പറയുമെങ്കിലും, ആർട്ടിഫിഷ്യൽ എന്നൊന്നില്ലതന്നെ. എല്ലാ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ആത്യന്തികമായി ഇന്റലിജൻസിന്റെ കൈവഴികളാണ്. അതങ്ങനയേ സാധിക്കൂ. ഈ പ്രപഞ്ച വിതാനീയതയുടെ ഉള്ളുകള്ളികൾ അടുത്തറിയുന്നതിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ക്വാണ്ടം മെക്കാനിക്‌സുമെല്ലാം പരസ്പരം കൈകോർക്കുമ്പോൾ, നാം നമ്മുടെ സൗകര്യാർത്ഥം ഗ്രഹിച്ചു ശീലിച്ചിട്ടുള്ള ഭൂത-ഭാവി-വർത്തമാനങ്ങളെല്ലാം അവയുടെ പതിവ് ശാഠ്യങ്ങൾ ഉപേക്ഷിച്ചുകളയുന്നു. അവക്കിടയിലെ വിഭജന രേഖകൾ അപ്രസക്തമാവുകയോ ദുർബലമാവുകയോ ചെയ്യുന്നു. ഭൂതവും ഭാവിയും പരസ്പരം അവയുടെ ഊഴം വെച്ചുമാറുന്നു. ഭാവി എപ്പൊഴേ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു! ഭൂതമാകട്ടെ, ഭാവിയെപ്പോലെ പ്രവചനാതീതമായ മാറ്റങ്ങൾക്ക് വിധേയപ്പെട്ടുമിരിക്കുന്നു.



പുതിയ വർഷത്തെ വായനയിൽ ഏറ്റവും ഹൃദയസ്പർശിയായത്, ഓഷോ ഡയറിയായിരുന്നു. ഇത്തവണത്തെ ഡയറി മുഴുവനും ഓഷോ പങ്കുവെച്ച

കഥകളാണ് - Fables for the Flight. അതിനകത്തെ ഒരു കഥയിൽ ഓഷോ കൂട്ടിച്ചേർത്ത ഒരോർമ്മപ്പെടുത്തലുണ്ട് - നാം ആഗ്രഹിക്കുന്നതെന്തോ, നാം അന്വേഷിക്കുന്നതെന്തോ, അത് എപ്പോഴേ സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന യാഥാർഥ്യം.  


പണ്ടൊരിക്കൽ ഒരു മാലാഖ ഭൂമിയിലേക്ക്‌ ഇറങ്ങിവന്നുവത്രേ, മനുഷ്യനേയും, അവന്റെ പുകഴ്‌പെറ്റ ലോകത്തേയും നേരിട്ടറിയുവാനായി. മനുഷ്യനെപ്പറ്റി കേട്ടുപോന്നിട്ടുള്ള വാഴ്ത്തുക്കളും കഥകളും കുറേകാലമായി ആ മാലാഖയുടെ ആകാംക്ഷയെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.


ഈ ഭൂമിയുടെ സൗന്ദര്യം മാലാഖയെ കുറച്ചൊന്നുമല്ല ഭ്രമിപ്പിച്ചത്. സൂര്യപ്രഭ തൂവി നില്ക്കുന്ന പർവ്വതശിഖരങ്ങളും ഇരുട്ടുമൂടിയ കാടുകളും, നൃത്തം വെക്കുന്ന കാറ്റും, മാരിവിൽ നിറമാർന്ന താഴ്വാരങ്ങളും, മഞ്ഞണിഞ്ഞ നിലങ്ങളും, പുതുമണ്ണിന്റെ വശ്യഗന്ധവും, വന്യവും സൗമ്യവുമായ ജന്തുജാലങ്ങളുമെല്ലാം മാലാഖയെ മോഹപരവശനാക്കി. എങ്ങും നിറഞ്ഞുതുളുമ്പുന്ന സൗന്ദര്യം മാത്രം. മാലാഖ മനുഷ്യനെ നേരിൽ കണ്ടപ്പോൾ, അവനിൽ ഭയഭക്തി പാരവശ്യമുണ്ടായി. മനുഷ്യാത്മാവിന്റെ ദിവ്യസംഗീതം അവന് നേരിട്ടനുഭവിക്കാൻ സാധിച്ചു. മനുഷ്യൻ എന്ന നിഗൂഢാത്ഭുതവുമായി മാലാഖ പൊടുന്നനെ പ്രണയത്തിൽ വീണു.

പ്രഭാതം വിടർന്നു, എന്നിട്ടും പക്ഷേ മാലാഖ തിരിച്ചുപോകാൻ മടിച്ചു. മനുഷ്യനും അവന്റെ ഈ ഭൂമിയും തിരിച്ചുപോകുന്നതിൽ നിന്നും മാലാഖയെ പിന്തിരിപ്പിച്ചു.എന്നിരുന്നാലും അവസാനം തിരിച്ചുപോകേണ്ട നിമിഷമായി, അവന്റെ കണ്ണുകളിൽ ബാഷ്പം നിറഞ്ഞു. ഭൂമിയിലെ ഈ സാഹസിക സന്ദർശനം അവസാനിപ്പിക്കുന്നതിന് മുൻപ്, സൗന്ദര്യത്താൽ അനുഗൃഹീതമായ ഈ ഭൂമിയെ വിട്ട് തന്റെ പതിവ് വാസസ്ഥലത്തേക്ക് തിരിച്ചുപോകും മുൻപ്, മനുഷ്യരിൽ ആരെയെങ്കിലുമൊക്കെ സഹായിക്കണമെന്ന് തോന്നി, അത്രയും ആനന്ദമായിരുന്നു അവനുള്ളിൽ. 

അവൻ ചുറ്റുമൊന്നു നോക്കിയപ്പോൾ നാല് മനുഷ്യർ നടന്നുപോകുന്നത് കണ്ടു. അവൻ അവരെ സമീപിച്ചുകൊണ്ട് പറഞ്ഞു,"ഞാൻ വന്നത് നിങ്ങൾക്കോരോരുത്തർക്കും ഓരോ വരം നല്കാനാണ്."

ഭാഗ്യവശാൽ അവർ എല്ലാവരും തന്നെ ആത്മീയാന്വേഷകരായിരുന്നു.

ഒന്നാമത്തെയാൾ പറഞ്ഞു, "ദൂരെയിരിക്കുന്ന ദിവ്യസത്യത്തെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള കഠിന ശ്രമങ്ങൾ എനിക്ക് ദുരിതമല്ലാതെ മറ്റൊന്നും സമ്മാനിച്ചില്ല ഇതുവരെ. എനിക്ക് ഒരല്പം ആത്മീയ ശാന്തി നല്കിയാലും."

'ദുരിതവും കഷ്ടപ്പാടുമെല്ലാം പക്ഷേ ജീവിതത്തിലെ ആനന്ദങ്ങളിൽ പെട്ടതാണ്" മാലാഖ പറഞ്ഞു. ഇയാൾ ശരിക്കും എന്താണ് ആഗ്രഹിക്കുന്നതെന്ന് മാലാഖക്കു മനസ്സിലായില്ല.

"എനിക്ക് അല്പം സമാധാനം തരൂ", അയാൾ വാശി പിടിച്ചു. മാലാഖയപ്പോൾ അയാളെ ഒരു പശുവാക്കി മാറ്റി. ദൂരെയൊരിടത്ത് വിശാലമായ ഒരു പുൽമേട്ടിൽ, ഇളം പുല്ലുകൾ ഭക്ഷിച്ച് ശാന്തമായി മരുവുന്ന ഒരു പശു.

അല്പം നീരസത്തോടെ മാലാഖ രണ്ടാമത്തെയാളിന് നേരെ തിരിഞ്ഞു.

"ദൈവം പരിശുദ്ധനാണ്", അയാൾ പറഞ്ഞു,"ഞാൻ പക്ഷേ അങ്ങനെയല്ല. ദയവു ചെയ്ത് എന്നിൽ നിന്നും എല്ലാ മാലിന്യങ്ങളും, ആസക്തികളുടേയും ആഗ്രഹങ്ങളുടേയും വികാരങ്ങളുടേയും എല്ലാ മാലിന്യങ്ങളും, എടുത്തുമാറ്റിയാലും."

"അവ പക്ഷേ ജീവിതത്തിന്റെ അടിസ്ഥാന ശിലകളല്ലേ," മാലാഖ ചോദിച്ചു.

"എനിക്ക് പക്ഷേ ജീവിതമല്ല വേണ്ടത്, എനിക്ക് വേണ്ടത് പരിശുദ്ധിയാണ്." രണ്ടാമൻ ശാഠ്യം പിടിച്ചു.

അയാൾ അതും പറഞ്ഞുകൊണ്ട് കണ്ണുകളടച്ച് കാത്തുനിന്നു, തന്റെ ആഗ്രഹം സഫലീകരിക്കപ്പെടാനായി.

നൊടിയിടയിൽ, അയാൾ അങ്ങ് ദൂരെയുള്ള ഏതോ ഒരു ക്ഷേത്രത്തിലെ ഒരു മാർബിൾ പ്രതിമയായി പ്രത്യക്ഷപ്പെട്ടു.

മൂന്നാമത്തെയാൾ പറഞ്ഞു, "എനിക്ക് വേണ്ടത് പരിപൂർണ്ണതയാണ് - പെർഫെക്ഷൻ. അതിൽക്കുറഞ്ഞ യാതൊന്നും എനിക്കാവശ്യമില്ല."

അയാൾ ആ നിമിഷം തന്നെ അപ്രത്യക്ഷമായതല്ലാതെ യാതൊന്നും സംഭവിച്ചില്ല, എന്തെന്നാൽ ഭൂമിയിൽ പരിപൂർണ്ണമായ യാതൊന്നുമില്ലായിരുന്നു. അങ്ങനെയൊന്ന് സാധ്യവുമല്ലായിരുന്നു.

മാലാഖ നാലാമത്തെയാളിന് നേരെ തിരിഞ്ഞു,"എന്താണ് നിങ്ങളുടെ ആഗ്രഹം?"

സന്തോഷവാനായ അയാൾ പറഞ്ഞു,"എനിക്ക് യാതൊരു ആഗ്രഹവുമില്ല."

"യാതൊന്നുമില്ല?", മാലാഖ ചോദിച്ചു.

"യാതൊന്നുമില്ല, മനുഷ്യനാവുക, തീർത്തും ജീവനുള്ള ഒരു മനുഷ്യനാവുക എന്നതിൽക്കവിഞ്ഞ യാതൊരു ആഗ്രഹവും എനിക്കില്ല", അയാൾ പറഞ്ഞു.

മാലാഖയിൽ ആനന്ദം നിറഞ്ഞു കവിഞ്ഞു. അനുഗൃഹീതനായ ഈ മനുഷ്യനെ സ്നേഹത്തോടെ ആലിംഗനം ചെയ്തതിനു ശേഷം മാലാഖ പോയ്മറഞ്ഞു. ആ മനുഷ്യൻ സ്നേഹത്തിന്റെ ഗീതവുമാലപിച്ചുകൊണ്ട്, ആഹ്ളാദത്തിന്റെ നൃത്തച്ചുവടുകളുമായി മുന്നോട്ടു നീങ്ങുകയും ചെയ്തു.

കഥയുടെ ഇനിയുള്ള ഭാഗം ഓഷോയുടെ സമ്മാനമാണ്.

മാലാഖ സ്വർഗ്ഗത്തിൽ തിരിച്ചെത്തി. ദൈവം അവനെ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചു, "ഭൂമിയിൽ നീ ഇതുവരേക്കും എന്ത് ചെയ്യുകയായിരുന്നു? എന്റെ സൃഷ്ടികളിൽ എന്തെങ്കിലും ഏച്ചുകൂട്ടലുകൾ?"

മാലാഖ പറഞ്ഞു,"എന്നോട് ക്ഷമിക്കണം. ആ മനുഷ്യർക്ക് പക്ഷേ ആഗ്രഹങ്ങളുണ്ടായിരുന്നു. അവരുടെ ആഗ്രഹങ്ങൾ എന്തായിരുന്നുവോ, അവയെല്ലാം ഞാൻ സഫലമാക്കിക്കൊടുത്തിട്ടുണ്ട്."

"അതേതായാലും നന്നായി," ദൈവം പറഞ്ഞു, " എനിക്കതിൽ ദേഷ്യമൊന്നുമില്ല. ഞാൻ അന്വേഷിച്ചുവെന്നേയുള്ളൂ. ഇനി നിനക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ ബാക്കിയുണ്ടോ, പൂർത്തീകരിക്കാനായി?"

മാലാഖ പറഞ്ഞു, "എന്നെ ഭൂമിയിൽ നാലാമനായി തിരിച്ചയക്കൂ. എന്നെ തിരിച്ചയക്കൂ. എനിക്ക് ആ നാലാമനായി ജീവിക്കേണ്ടതുണ്ട്".

ദൈവം മന്ദഹസിച്ചുകാണണം. 

ഓഷോ ഓർമ്മപ്പെടുത്തുന്നു, "അതാവശ്യപ്പെടേണ്ടതില്ല. എന്തെന്നാൽ നിങ്ങൾ ഓരോരുത്തരും, സ്ത്രീയാകട്ടെ പുരുഷനാകട്ടെ, ആ നാലാമനാണ്. ആ ആഗ്രഹം എപ്പോഴേ നിറവേറിയിരിക്കുന്നു. ഇനിയും നിങ്ങൾ അതാഘോഷിക്കാത്തതെന്തേ? ഇനിയും നിങ്ങൾ നൃത്തം ചെയ്യാത്തതെന്തേ? ഇനിയും നിങ്ങൾ വിടർന്നു പരിലസിക്കാത്തതെന്തേ? നിറവേറപ്പെട്ട ആഗ്രഹമാണ് നിങ്ങൾ!


ഭൂമിയിലെ നാലാമൻ! 






                                                                  

Friday, April 17, 2026

ഉണർവിലേക്കുള്ള പടവുകൾ - 68

 



                               
സർഗ്ഗാത്മകതയുടെ കണ്ണുകൾ


യഥാർത്ഥ ജീവിതത്തേക്കാൾ വാസ്തവികമാണ് കഥകളും ഭാവനയുമെല്ലാം എന്ന് തോന്നുന്ന സന്ദർഭങ്ങളുണ്ടാവാം. കഥകളേക്കാളും ഭാവനകളേക്കാളുമെല്ലാം അവാസ്തവികമാണ് കണ്ണിനു തൊട്ടു മുന്നിൽ സംഭവിച്ച യഥാർത്ഥ സംഭവങ്ങൾ എന്ന അവസ്ഥകളുമുണ്ടാവാം. എന്നാൽ തീരെ വാസ്തമല്ലെന്നറിയാമായിരുന്നിട്ടും യാഥാർഥ്യത്തെക്കാൾ ജൈവമായിരിക്കുന്ന നിമിഷങ്ങളുണ്ടാവാം. ആ നിമിഷങ്ങളെയാണ് സർഗ്ഗാത്മകതയുടെ നിമിഷങ്ങൾ എന്നറിയേണ്ടത്.


അത്തരം നിമിഷങ്ങൾ സവിശേഷമായ ഏതെങ്കിലും പ്രവൃത്തികളോട് ബന്ധപ്പെട്ട് നില്ക്കുന്നതല്ല. അതുകൊണ്ടുതന്നെ സർഗ്ഗാത്മകത എന്നത് കേവലം കലയുമായി ചേർന്നുകിടക്കുന്നതല്ല. ഏർപ്പെടുന്ന ഏതൊരു പ്രവൃത്തിയും എത്രത്തോളം കലാത്മകമായിരിക്കുന്നു എന്നതിനെ വെച്ചുകൊണ്ടാണ് അതിലെ സർഗ്ഗാത്മകതയെ വിലയിരുത്തേണ്ടത്. അല്ലെങ്കിൽ, അത് എത്രത്തോളം സർഗാത്മകമായിരിക്കുന്നു എന്നതിനെ വെച്ചുകൊണ്ടാണ് അതിലെ കാലാമൂല്യത്തെ വിലയിരുത്തേണ്ടത്. ഇനി, സർഗ്ഗാത്മകമായി യാതൊന്നിലും ഏർപ്പെടാതെയുമിരിക്കാം. ഒരുപക്ഷേ, അത്തരമൊരു സമീപനത്തെ വിളിക്കാൻ ഏറ്റവും മനോഹരമായ പേരാണ് 'സന്ന്യാസം'.



സർഗ്ഗാത്മകമെന്നോ കലയെന്നോ വിളിച്ചാലും, അതിൽ പൊതുവായി നിലകൊള്ളുന്നത് ആ  പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുടെ വൈയക്തികമായ അഭാവമാണ്. 'When YOU disappears, creativity happens' എന്ന് ഓഷോ ഓർമ്മപ്പെടുത്തുന്നത് അങ്ങനെയാണ്. ശരീരത്തിൽ അയാൾ നൂറു ശതമാനം സന്നിഹിതനായിരുന്നിട്ടും അയൾക്കെങ്ങനെയാണ് അപ്രത്യക്ഷമായിരിക്കാൻ സാധിക്കുക? 


സമ്പൂർണ്ണമായ പങ്കുചേരൽ. ഓഷോ പ്രയോഗിക്കുന്ന വാക്ക് 'totality' എന്നാണ്. ഒരു വ്യക്തി ഏതു പ്രവൃത്തിയിലും – വീണ്ടും ഓർമ്മിപ്പിക്കട്ടെ, ആ പ്രവൃത്തിയെന്നത് ചൂലെടുത്തു അടിച്ചുവാരുന്നത് മുതൽ സ്പേസ് മിഷൻ വരെ എന്തുമാകാം – സമ്പൂർണ്ണമായി പങ്കു ചേരുമ്പോൾ, അയാളിലെ വ്യക്തിത്വം തീരെ അപ്രത്യക്ഷമായിത്തീരുന്നു. എന്തുകൊണ്ടെന്നാൽ വ്യക്തിത്വമെന്നത് സാമൂഹികമായ ഒരു മേൽവസ്ത്രം മാത്രമാണ്. പ്രായോഗികമായ ചില നീക്കുപോക്കുകൾക്കുതകുന്നത്. ഒരു പ്രവൃത്തിയിൽ പങ്കുകൊള്ളലാകട്ടെ ഒരു ആരാധനാലയത്തിനുള്ളിലേക്ക് ഭക്ത്യാദരപൂർവ്വം പ്രവേശിക്കുന്നതുപോലെയും. പുറംപൂച്ചുകളെല്ലാം ഗേറ്റിൽ ഉപേക്ഷിക്കാതെ പ്രവേശനം സാധ്യമല്ലതന്നെ. ഒരു വ്യക്തി ഏതെങ്കിലും ഒരു പ്രവൃത്തിയിൽ മുഴുകിപ്പോകുമ്പോൾ, പലപ്പോഴും ബാഹ്യലോകത്തെപ്പറ്റി ബോധമില്ലാത്ത വിധം കാണപ്പെടുന്നത് അതുകൊണ്ടാണ്. ബാഹ്യലോകത്തെ വിസ്മരിക്കുക എന്നത് ഒട്ടും അഭിലഷണീയമായ ഒരു സംഗതിയല്ല എന്നും, അതല്ല സർഗ്ഗാത്മക പ്രവൃത്തിയുടെ മാനദണ്ഡം എന്നതും വേറെ കാര്യം.


ഒരു വ്യക്തി ധ്യാനത്തിലേക്ക് പ്രവേശിക്കുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത് - അയാളിലെ വ്യക്തിത്വത്തിന്റെ കൊഴിഞ്ഞുപോക്ക്. സർഗ്ഗാത്മകതയുമായി ധ്യാനം വേദി പങ്കിടേണ്ടുന്നത് ഇവിടെയാണ്. ഇവിടെ വെച്ചാണത്രേ ഹിതകരമല്ലാത്ത ഒരു ദിശാവ്യതിയാനം സംഭവിക്കുന്നത്. ധ്യാനത്തിലൂടെ കടന്നുവന്നവർ തങ്ങൾ എത്തിച്ചേർന്ന സർഗ്ഗാത്മകമായ ഊർജ്ജാവസ്ഥയെ നിത്യജീവിതത്തിലെ വൈവിധ്യമാർന്ന മറ്റു ചെയ്തികളിലേക്കു പടർത്തുന്നതിനു പകരം, സകല പ്രവൃത്തികളിൽ നിന്നും പിൻവലിയാൻ ശ്രമിക്കുന്നു. സർഗ്ഗാത്മകതയിലൂടെ കടന്നുവന്നവരാകട്ടെ അവരുടെ പ്രവൃത്തിയിൽ അവർ എത്തിച്ചേർന്ന ഉണർവിന്റെ ഉച്ചസ്ഥായിയിൽ നിന്നും കൂടുതൽ ആഴത്തിലേക്കോ ഉള്ളിലേക്കോ പ്രവേശിക്കുന്നതിന് പകരം, അതുപോലുള്ള കൂടുതൽ കൂടുതൽ പ്രവൃത്തികളിലേക്കു സ്വയം വിസ്മരിക്കാൻ ശ്രമിക്കുന്നു. കിഴക്കും പടിഞ്ഞാറും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ജീവിത സമീപനങ്ങളിൽ ഏറ്റവും പ്രകടമായി നില്ക്കുന്ന വ്യത്യാസം ഇതത്രേ.


ഇത്രയും പറയാൻ പ്രേരിപ്പിച്ചത് ഈയടുത്ത് കേൾക്കാനിടയായ ഒരു കഥയാണ് - 'കഥാനേരം' എന്ന തന്റെ യു ട്യൂബ് ചാനലിൽ ശ്രീ. ഗിരീശൻ എന്ന ചിത്രകാരൻ പങ്കുവെച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച യുറേക്കാ പാട്ടുകൾ എന്ന സമാഹാരത്തിലെ, എം. വി. മോഹനൻ രചിച്ച ഒരു പാട്ടിനെയാണ് ഗിരീശൻ കഥയാക്കിയിരിക്കുന്നത് - 'ഏടിറങ്ങിയ ആന'.




അത്യാവശ്യം ചിത്രം വരക്കാൻ കഴിവുള്ള ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവന്റെ ചേട്ടന്റെ കണക്കു പുസ്തകം കയ്യിൽ കിട്ടിയപ്പോൾ, വരയില്ലാത്ത ആ വെള്ളക്കടലാസുകൾക്കു മുന്നിൽ അവനു പിടിച്ചുനില്ക്കാനായില്ല. അവൻ അതിൽ ഒരു ആനയെ വരച്ചു. ചേട്ടനില്ലാത്ത നേരം നോക്കി കയ്യിൽ തടഞ്ഞതായിരുന്നു ഈ നോട്ടു ബുക്ക്. ആനയെ വരച്ചു തീരുന്നതിനു തൊട്ടു മുൻപ് ചേട്ടൻ കടന്നു വന്നു. ഇവൻ എന്തോ ഒപ്പിക്കുന്നുണ്ടെന്ന് ചേട്ടന് സംശയം തോന്നിയെങ്കിലും അവൻ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി. കുറേ കഴിഞ്ഞ് ചേട്ടൻ വീണ്ടും പുറത്തേക്കു പോയപ്പോൾ, അനിയൻ ഓടിച്ചെന്ന് കണക്കു പുസ്തകം പരതിയെടുത്തു. താൻ വരച്ചുകൊണ്ടിരുന്ന ആനയുടെ ചിത്രം എങ്ങനെയെങ്കിലും ഒന്ന് മുഴുമിക്കാൻ കാത്തിരിക്കുകയായിരുന്നു അവൻ. എന്നാൽ പുസ്തകം മുഴുവനും തെരഞ്ഞിട്ടും. താൻ വരച്ച ആ ആനയെ അവനു കണ്ടെത്താൻ കഴിയുന്നില്ല. 


അവനു വെപ്രാളമായി. അവൻ കരച്ചിലായി. അപ്പോഴേക്കും ചേട്ടൻ കടന്നുവന്നു. അനിയന്റെ കള്ളം കയ്യോടെ പിടിച്ചു എന്ന ഭാവത്തിൽ ചേട്ടൻ. അനിയൻ പക്ഷേ കരഞ്ഞുകൊണ്ട് പറയുകയാണ്,'ചേട്ടാ, എന്റെ ആന ഏടിറങ്ങിപ്പോയിരിക്കുന്നു, ഒന്ന് കണ്ടെത്തിത്തരോ?' 

'അല്ലെങ്കിലും എനിക്കറിയാമായിരുന്നു, നീ എന്തോ ഒപ്പിക്കുന്നുണ്ടെന്ന്' എന്ന് പറഞ്ഞുകൊണ്ട് ചേട്ടനും ആ പുസ്തകം മുഴുവനും തെരഞ്ഞെങ്കിലും അനിയന്റെ ആനയെ കണ്ടെത്താൻ കഴിയുന്നില്ല. കുട്ടിയുടെ കരച്ചിൽ ഉച്ചത്തിലായി. ഏടിറങ്ങിപ്പോയ ആനയെപ്രതി കുട്ടി വല്ലാതെ വിഷമിച്ചു.


അപ്പോഴാണ് 'എപ്പോ നോക്ക്യാലും ഇവന് കരച്ചിലും ബഹളവുമാണല്ലോ' എന്ന് പറഞ്ഞുകൊണ്ട് അമ്മ കടന്നുവന്നത്. 'ഇവൻ എന്റെ കണക്കുപുസ്തകമെടുത്ത് അതുമിതും കുത്തിവരച്ചിട്ട് ഇപ്പൊ കാണാനില്ല എന്ന് പറഞ്ഞുള്ള ബഹളമാണ്', ചേട്ടൻ പറഞ്ഞു. അപ്പോഴേക്കും അവൻ അമ്മയോട് കെഞ്ചി, 'അമ്മേ, എന്റെ ആന  ഏടിറങ്ങിപ്പോയിരിക്കുന്നു. ഒന്ന് കണ്ടെത്തിത്തായോ.'

അവസാനം, അവന്റെ കരച്ചിൽ നിർത്താനായി അമ്മ പറഞ്ഞു,'മോനേ, ഞാൻ നിനക്ക് വേറെ വലിയ വെള്ളപേപ്പർ തരാം. മോൻ അതിൽ വേറെ ആനയെ വരച്ചോ. കരയാതിരി.' അവനുണ്ടോ കരച്ചിൽ നിർത്തുന്നു. അവൻ പറഞ്ഞു,'വേണ്ട, എനിക്ക് വേറെ കടലാസ് വേണ്ട. എനിക്ക് ആ നോട്ടുബുക്കിലെ എട് തന്നെ വേണം. എന്റെ ആന ഏടിറങ്ങിപ്പോയിരിക്കുന്നു. എനിക്ക് എങ്ങനെയെങ്കിലും ആ ആനയെ കിട്ടിയാൽ മതി.'


'നിനക്കെന്താ ഇത്ര വാശി. വേറെ പേപ്പറിൽ വേറെയൊരു ആനയെ വരച്ചാലെന്താ?' അമ്മക്ക് അരിശം വരാൻ തുടങ്ങി.

കുട്ടി പറഞ്ഞു,'അമ്മേ, ആ ആനക്ക് ഞാൻ കണ്ണ് വരച്ചിട്ടില്ല. കണ്ണ് വരക്കുമ്പോഴേക്കുമാണ് ചേട്ടൻ കയറി വന്നത്. ചേട്ടൻ പോയിട്ട് വരക്കാമെന്ന് വെച്ചപ്പോൾ, അത് ഏടിറങ്ങിപ്പോയിരിക്കുന്നു. കണ്ണില്ലാതെ അത് എവിടെയെങ്കിലും ചെന്ന് വീഴില്ലേ? ഏതെങ്കിലും മരത്തിലോ മറ്റോ തലയിടിച്ചാലോ? രണ്ടു കണ്ണുകൾ വരച്ചുകൊടുത്തിട്ട് അത് എങ്ങോട്ടെങ്കിലും പൊയ്‌ക്കോട്ടെ.' 



ബാല്യത്തിന്റെ വെറും നിഷ്ക്കളങ്കതയേക്കാളുപരി, സർഗ്ഗാത്മകതയുടെ, സൃഷ്ടികർമ്മത്തിന്റെ ഗജപ്രഭാവമായി ഈ കഥയെ ആസ്വദിക്കാൻ കഴിയുന്നവർക്കുള്ളതാണ് ഈ കുറിപ്പ്‌. ബോധത്തിന്റെ ആകാശച്ചെരിവുകളിൽ എവിടെയെങ്കിലും ഏടിറങ്ങിപ്പോയ ആ ആന ഇപ്പോഴും കളിച്ചു തിമിർത്തു നടപ്പുണ്ടാവും. പൂർണ്ണതയുടെ ദീപ്ത നിമിഷങ്ങളിൽ പിറവിയെടുത്ത ആ ആനക്ക് കരിക്കട്ടയിൽ വരച്ചുചേർത്ത കണ്ണുകളില്ലെങ്കിലും നല്ലതുപോലെ കാണാമത്രേ! അങ്ങനെയൊരു കുഞ്ഞ് ജീവിച്ചിരുന്നിട്ടുണ്ടെങ്കിൽ, അവന്റെ അന്തർനേത്രങ്ങൾ ഇന്ന് നക്ഷത്രങ്ങളെപ്പോലെ പ്രഭ തൂകിയിട്ടുണ്ടാവും, തീർച്ച!


ഗിരീശൻ മാഷിന് നന്ദി.