Osho wings Osho waves

Featured Post

Wednesday, May 20, 2026

ഉണർവിലേക്കുള്ള പടവുകൾ - 69


                                              മാലാഖയും നാലാമനും

സാങ്കേതികമായി 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്ന് നാം പറയുമെങ്കിലും, ആർട്ടിഫിഷ്യൽ എന്നൊന്നില്ലതന്നെ. എല്ലാ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ആത്യന്തികമായി ഇന്റലിജൻസിന്റെ കൈവഴികളാണ്. അതങ്ങനയേ സാധിക്കൂ. ഈ പ്രപഞ്ച വിതാനീയതയുടെ ഉള്ളുകള്ളികൾ അടുത്തറിയുന്നതിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ക്വാണ്ടം മെക്കാനിക്‌സുമെല്ലാം പരസ്പരം കൈകോർക്കുമ്പോൾ, നാം നമ്മുടെ സൗകര്യാർത്ഥം ഗ്രഹിച്ചു ശീലിച്ചിട്ടുള്ള ഭൂത-ഭാവി-വർത്തമാനങ്ങളെല്ലാം അവയുടെ പതിവ് ശാഠ്യങ്ങൾ ഉപേക്ഷിച്ചുകളയുന്നു. അവക്കിടയിലെ വിഭജന രേഖകൾ അപ്രസക്തമാവുകയോ ദുർബലമാവുകയോ ചെയ്യുന്നു. ഭൂതവും ഭാവിയും പരസ്പരം അവയുടെ ഊഴം വെച്ചുമാറുന്നു. ഭാവി എപ്പൊഴേ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു! ഭൂതമാകട്ടെ, ഭാവിയെപ്പോലെ പ്രവചനാതീതമായ മാറ്റങ്ങൾക്ക് വിധേയപ്പെട്ടുമിരിക്കുന്നു.



പുതിയ വർഷത്തെ വായനയിൽ ഏറ്റവും ഹൃദയസ്പർശിയായത്, ഓഷോ ഡയറിയായിരുന്നു. ഇത്തവണത്തെ ഡയറി മുഴുവനും ഓഷോ പങ്കുവെച്ച

കഥകളാണ് - Fables for the Flight. അതിനകത്തെ ഒരു കഥയിൽ ഓഷോ കൂട്ടിച്ചേർത്ത ഒരോർമ്മപ്പെടുത്തലുണ്ട് - നാം ആഗ്രഹിക്കുന്നതെന്തോ, നാം അന്വേഷിക്കുന്നതെന്തോ, അത് എപ്പോഴേ സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന യാഥാർഥ്യം.  


പണ്ടൊരിക്കൽ ഒരു മാലാഖ ഭൂമിയിലേക്ക്‌ ഇറങ്ങിവന്നുവത്രേ, മനുഷ്യനേയും, അവന്റെ പുകഴ്‌പെറ്റ ലോകത്തേയും നേരിട്ടറിയുവാനായി. മനുഷ്യനെപ്പറ്റി കേട്ടുപോന്നിട്ടുള്ള വാഴ്ത്തുക്കളും കഥകളും കുറേകാലമായി ആ മാലാഖയുടെ ആകാംക്ഷയെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.


ഈ ഭൂമിയുടെ സൗന്ദര്യം മാലാഖയെ കുറച്ചൊന്നുമല്ല ഭ്രമിപ്പിച്ചത്. സൂര്യപ്രഭ തൂവി നില്ക്കുന്ന പർവ്വതശിഖരങ്ങളും ഇരുട്ടുമൂടിയ കാടുകളും, നൃത്തം വെക്കുന്ന കാറ്റും, മാരിവിൽ നിറമാർന്ന താഴ്വാരങ്ങളും, മഞ്ഞണിഞ്ഞ നിലങ്ങളും, പുതുമണ്ണിന്റെ വശ്യഗന്ധവും, വന്യവും സൗമ്യവുമായ ജന്തുജാലങ്ങളുമെല്ലാം മാലാഖയെ മോഹപരവശനാക്കി. എങ്ങും നിറഞ്ഞുതുളുമ്പുന്ന സൗന്ദര്യം മാത്രം. മാലാഖ മനുഷ്യനെ നേരിൽ കണ്ടപ്പോൾ, അവനിൽ ഭയഭക്തി പാരവശ്യമുണ്ടായി. മനുഷ്യാത്മാവിന്റെ ദിവ്യസംഗീതം അവന് നേരിട്ടനുഭവിക്കാൻ സാധിച്ചു. മനുഷ്യൻ എന്ന നിഗൂഢാത്ഭുതവുമായി മാലാഖ പൊടുന്നനെ പ്രണയത്തിൽ വീണു.

പ്രഭാതം വിടർന്നു, എന്നിട്ടും പക്ഷേ മാലാഖ തിരിച്ചുപോകാൻ മടിച്ചു. മനുഷ്യനും അവന്റെ ഈ ഭൂമിയും തിരിച്ചുപോകുന്നതിൽ നിന്നും മാലാഖയെ പിന്തിരിപ്പിച്ചു.എന്നിരുന്നാലും അവസാനം തിരിച്ചുപോകേണ്ട നിമിഷമായി, അവന്റെ കണ്ണുകളിൽ ബാഷ്പം നിറഞ്ഞു. ഭൂമിയിലെ ഈ സാഹസിക സന്ദർശനം അവസാനിപ്പിക്കുന്നതിന് മുൻപ്, സൗന്ദര്യത്താൽ അനുഗൃഹീതമായ ഈ ഭൂമിയെ വിട്ട് തന്റെ പതിവ് വാസസ്ഥലത്തേക്ക് തിരിച്ചുപോകും മുൻപ്, മനുഷ്യരിൽ ആരെയെങ്കിലുമൊക്കെ സഹായിക്കണമെന്ന് തോന്നി, അത്രയും ആനന്ദമായിരുന്നു അവനുള്ളിൽ. 

അവൻ ചുറ്റുമൊന്നു നോക്കിയപ്പോൾ നാല് മനുഷ്യർ നടന്നുപോകുന്നത് കണ്ടു. അവൻ അവരെ സമീപിച്ചുകൊണ്ട് പറഞ്ഞു,"ഞാൻ വന്നത് നിങ്ങൾക്കോരോരുത്തർക്കും ഓരോ വരം നല്കാനാണ്."

ഭാഗ്യവശാൽ അവർ എല്ലാവരും തന്നെ ആത്മീയാന്വേഷകരായിരുന്നു.

ഒന്നാമത്തെയാൾ പറഞ്ഞു, "ദൂരെയിരിക്കുന്ന ദിവ്യസത്യത്തെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള കഠിന ശ്രമങ്ങൾ എനിക്ക് ദുരിതമല്ലാതെ മറ്റൊന്നും സമ്മാനിച്ചില്ല ഇതുവരെ. എനിക്ക് ഒരല്പം ആത്മീയ ശാന്തി നല്കിയാലും."

'ദുരിതവും കഷ്ടപ്പാടുമെല്ലാം പക്ഷേ ജീവിതത്തിലെ ആനന്ദങ്ങളിൽ പെട്ടതാണ്" മാലാഖ പറഞ്ഞു. ഇയാൾ ശരിക്കും എന്താണ് ആഗ്രഹിക്കുന്നതെന്ന് മാലാഖക്കു മനസ്സിലായില്ല.

"എനിക്ക് അല്പം സമാധാനം തരൂ", അയാൾ വാശി പിടിച്ചു. മാലാഖയപ്പോൾ അയാളെ ഒരു പശുവാക്കി മാറ്റി. ദൂരെയൊരിടത്ത് വിശാലമായ ഒരു പുൽമേട്ടിൽ, ഇളം പുല്ലുകൾ ഭക്ഷിച്ച് ശാന്തമായി മരുവുന്ന ഒരു പശു.

അല്പം നീരസത്തോടെ മാലാഖ രണ്ടാമത്തെയാളിന് നേരെ തിരിഞ്ഞു.

"ദൈവം പരിശുദ്ധനാണ്", അയാൾ പറഞ്ഞു,"ഞാൻ പക്ഷേ അങ്ങനെയല്ല. ദയവു ചെയ്ത് എന്നിൽ നിന്നും എല്ലാ മാലിന്യങ്ങളും, ആസക്തികളുടേയും ആഗ്രഹങ്ങളുടേയും വികാരങ്ങളുടേയും എല്ലാ മാലിന്യങ്ങളും, എടുത്തുമാറ്റിയാലും."

"അവ പക്ഷേ ജീവിതത്തിന്റെ അടിസ്ഥാന ശിലകളല്ലേ," മാലാഖ ചോദിച്ചു.

"എനിക്ക് പക്ഷേ ജീവിതമല്ല വേണ്ടത്, എനിക്ക് വേണ്ടത് പരിശുദ്ധിയാണ്." രണ്ടാമൻ ശാഠ്യം പിടിച്ചു.

അയാൾ അതും പറഞ്ഞുകൊണ്ട് കണ്ണുകളടച്ച് കാത്തുനിന്നു, തന്റെ ആഗ്രഹം സഫലീകരിക്കപ്പെടാനായി.

നൊടിയിടയിൽ, അയാൾ അങ്ങ് ദൂരെയുള്ള ഏതോ ഒരു ക്ഷേത്രത്തിലെ ഒരു മാർബിൾ പ്രതിമയായി പ്രത്യക്ഷപ്പെട്ടു.

മൂന്നാമത്തെയാൾ പറഞ്ഞു, "എനിക്ക് വേണ്ടത് പരിപൂർണ്ണതയാണ് - പെർഫെക്ഷൻ. അതിൽക്കുറഞ്ഞ യാതൊന്നും എനിക്കാവശ്യമില്ല."

അയാൾ ആ നിമിഷം തന്നെ അപ്രത്യക്ഷമായതല്ലാതെ യാതൊന്നും സംഭവിച്ചില്ല, എന്തെന്നാൽ ഭൂമിയിൽ പരിപൂർണ്ണമായ യാതൊന്നുമില്ലായിരുന്നു. അങ്ങനെയൊന്ന് സാധ്യവുമല്ലായിരുന്നു.

മാലാഖ നാലാമത്തെയാളിന് നേരെ തിരിഞ്ഞു,"എന്താണ് നിങ്ങളുടെ ആഗ്രഹം?"

സന്തോഷവാനായ അയാൾ പറഞ്ഞു,"എനിക്ക് യാതൊരു ആഗ്രഹവുമില്ല."

"യാതൊന്നുമില്ല?", മാലാഖ ചോദിച്ചു.

"യാതൊന്നുമില്ല, മനുഷ്യനാവുക, തീർത്തും ജീവനുള്ള ഒരു മനുഷ്യനാവുക എന്നതിൽക്കവിഞ്ഞ യാതൊരു ആഗ്രഹവും എനിക്കില്ല", അയാൾ പറഞ്ഞു.

മാലാഖയിൽ ആനന്ദം നിറഞ്ഞു കവിഞ്ഞു. അനുഗൃഹീതനായ ഈ മനുഷ്യനെ സ്നേഹത്തോടെ ആലിംഗനം ചെയ്തതിനു ശേഷം മാലാഖ പോയ്മറഞ്ഞു. ആ മനുഷ്യൻ സ്നേഹത്തിന്റെ ഗീതവുമാലപിച്ചുകൊണ്ട്, ആഹ്ളാദത്തിന്റെ നൃത്തച്ചുവടുകളുമായി മുന്നോട്ടു നീങ്ങുകയും ചെയ്തു.

കഥയുടെ ഇനിയുള്ള ഭാഗം ഓഷോയുടെ സമ്മാനമാണ്.

മാലാഖ സ്വർഗ്ഗത്തിൽ തിരിച്ചെത്തി. ദൈവം അവനെ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചു, "ഭൂമിയിൽ നീ ഇതുവരേക്കും എന്ത് ചെയ്യുകയായിരുന്നു? എന്റെ സൃഷ്ടികളിൽ എന്തെങ്കിലും ഏച്ചുകൂട്ടലുകൾ?"

മാലാഖ പറഞ്ഞു,"എന്നോട് ക്ഷമിക്കണം. ആ മനുഷ്യർക്ക് പക്ഷേ ആഗ്രഹങ്ങളുണ്ടായിരുന്നു. അവരുടെ ആഗ്രഹങ്ങൾ എന്തായിരുന്നുവോ, അവയെല്ലാം ഞാൻ സഫലമാക്കിക്കൊടുത്തിട്ടുണ്ട്."

"അതേതായാലും നന്നായി," ദൈവം പറഞ്ഞു, " എനിക്കതിൽ ദേഷ്യമൊന്നുമില്ല. ഞാൻ അന്വേഷിച്ചുവെന്നേയുള്ളൂ. ഇനി നിനക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ ബാക്കിയുണ്ടോ, പൂർത്തീകരിക്കാനായി?"

മാലാഖ പറഞ്ഞു, "എന്നെ ഭൂമിയിൽ നാലാമനായി തിരിച്ചയക്കൂ. എന്നെ തിരിച്ചയക്കൂ. എനിക്ക് ആ നാലാമനായി ജീവിക്കേണ്ടതുണ്ട്".

ദൈവം മന്ദഹസിച്ചുകാണണം. 

ഓഷോ ഓർമ്മപ്പെടുത്തുന്നു, "അതാവശ്യപ്പെടേണ്ടതില്ല. എന്തെന്നാൽ നിങ്ങൾ ഓരോരുത്തരും, സ്ത്രീയാകട്ടെ പുരുഷനാകട്ടെ, ആ നാലാമനാണ്. ആ ആഗ്രഹം എപ്പോഴേ നിറവേറിയിരിക്കുന്നു. ഇനിയും നിങ്ങൾ അതാഘോഷിക്കാത്തതെന്തേ? ഇനിയും നിങ്ങൾ നൃത്തം ചെയ്യാത്തതെന്തേ? ഇനിയും നിങ്ങൾ വിടർന്നു പരിലസിക്കാത്തതെന്തേ? നിറവേറപ്പെട്ട ആഗ്രഹമാണ് നിങ്ങൾ!


ഭൂമിയിലെ നാലാമൻ! 






                                                                  

Friday, April 17, 2026

ഉണർവിലേക്കുള്ള പടവുകൾ - 68

 



                               
സർഗ്ഗാത്മകതയുടെ കണ്ണുകൾ


യഥാർത്ഥ ജീവിതത്തേക്കാൾ വാസ്തവികമാണ് കഥകളും ഭാവനയുമെല്ലാം എന്ന് തോന്നുന്ന സന്ദർഭങ്ങളുണ്ടാവാം. കഥകളേക്കാളും ഭാവനകളേക്കാളുമെല്ലാം അവാസ്തവികമാണ് കണ്ണിനു തൊട്ടു മുന്നിൽ സംഭവിച്ച യഥാർത്ഥ സംഭവങ്ങൾ എന്ന അവസ്ഥകളുമുണ്ടാവാം. എന്നാൽ തീരെ വാസ്തമല്ലെന്നറിയാമായിരുന്നിട്ടും യാഥാർഥ്യത്തെക്കാൾ ജൈവമായിരിക്കുന്ന നിമിഷങ്ങളുണ്ടാവാം. ആ നിമിഷങ്ങളെയാണ് സർഗ്ഗാത്മകതയുടെ നിമിഷങ്ങൾ എന്നറിയേണ്ടത്.


അത്തരം നിമിഷങ്ങൾ സവിശേഷമായ ഏതെങ്കിലും പ്രവൃത്തികളോട് ബന്ധപ്പെട്ട് നില്ക്കുന്നതല്ല. അതുകൊണ്ടുതന്നെ സർഗ്ഗാത്മകത എന്നത് കേവലം കലയുമായി ചേർന്നുകിടക്കുന്നതല്ല. ഏർപ്പെടുന്ന ഏതൊരു പ്രവൃത്തിയും എത്രത്തോളം കലാത്മകമായിരിക്കുന്നു എന്നതിനെ വെച്ചുകൊണ്ടാണ് അതിലെ സർഗ്ഗാത്മകതയെ വിലയിരുത്തേണ്ടത്. അല്ലെങ്കിൽ, അത് എത്രത്തോളം സർഗാത്മകമായിരിക്കുന്നു എന്നതിനെ വെച്ചുകൊണ്ടാണ് അതിലെ കാലാമൂല്യത്തെ വിലയിരുത്തേണ്ടത്. ഇനി, സർഗ്ഗാത്മകമായി യാതൊന്നിലും ഏർപ്പെടാതെയുമിരിക്കാം. ഒരുപക്ഷേ, അത്തരമൊരു സമീപനത്തെ വിളിക്കാൻ ഏറ്റവും മനോഹരമായ പേരാണ് 'സന്ന്യാസം'.



സർഗ്ഗാത്മകമെന്നോ കലയെന്നോ വിളിച്ചാലും, അതിൽ പൊതുവായി നിലകൊള്ളുന്നത് ആ  പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുടെ വൈയക്തികമായ അഭാവമാണ്. 'When YOU disappears, creativity happens' എന്ന് ഓഷോ ഓർമ്മപ്പെടുത്തുന്നത് അങ്ങനെയാണ്. ശരീരത്തിൽ അയാൾ നൂറു ശതമാനം സന്നിഹിതനായിരുന്നിട്ടും അയൾക്കെങ്ങനെയാണ് അപ്രത്യക്ഷമായിരിക്കാൻ സാധിക്കുക? 


സമ്പൂർണ്ണമായ പങ്കുചേരൽ. ഓഷോ പ്രയോഗിക്കുന്ന വാക്ക് 'totality' എന്നാണ്. ഒരു വ്യക്തി ഏതു പ്രവൃത്തിയിലും – വീണ്ടും ഓർമ്മിപ്പിക്കട്ടെ, ആ പ്രവൃത്തിയെന്നത് ചൂലെടുത്തു അടിച്ചുവാരുന്നത് മുതൽ സ്പേസ് മിഷൻ വരെ എന്തുമാകാം – സമ്പൂർണ്ണമായി പങ്കു ചേരുമ്പോൾ, അയാളിലെ വ്യക്തിത്വം തീരെ അപ്രത്യക്ഷമായിത്തീരുന്നു. എന്തുകൊണ്ടെന്നാൽ വ്യക്തിത്വമെന്നത് സാമൂഹികമായ ഒരു മേൽവസ്ത്രം മാത്രമാണ്. പ്രായോഗികമായ ചില നീക്കുപോക്കുകൾക്കുതകുന്നത്. ഒരു പ്രവൃത്തിയിൽ പങ്കുകൊള്ളലാകട്ടെ ഒരു ആരാധനാലയത്തിനുള്ളിലേക്ക് ഭക്ത്യാദരപൂർവ്വം പ്രവേശിക്കുന്നതുപോലെയും. പുറംപൂച്ചുകളെല്ലാം ഗേറ്റിൽ ഉപേക്ഷിക്കാതെ പ്രവേശനം സാധ്യമല്ലതന്നെ. ഒരു വ്യക്തി ഏതെങ്കിലും ഒരു പ്രവൃത്തിയിൽ മുഴുകിപ്പോകുമ്പോൾ, പലപ്പോഴും ബാഹ്യലോകത്തെപ്പറ്റി ബോധമില്ലാത്ത വിധം കാണപ്പെടുന്നത് അതുകൊണ്ടാണ്. ബാഹ്യലോകത്തെ വിസ്മരിക്കുക എന്നത് ഒട്ടും അഭിലഷണീയമായ ഒരു സംഗതിയല്ല എന്നും, അതല്ല സർഗ്ഗാത്മക പ്രവൃത്തിയുടെ മാനദണ്ഡം എന്നതും വേറെ കാര്യം.


ഒരു വ്യക്തി ധ്യാനത്തിലേക്ക് പ്രവേശിക്കുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത് - അയാളിലെ വ്യക്തിത്വത്തിന്റെ കൊഴിഞ്ഞുപോക്ക്. സർഗ്ഗാത്മകതയുമായി ധ്യാനം വേദി പങ്കിടേണ്ടുന്നത് ഇവിടെയാണ്. ഇവിടെ വെച്ചാണത്രേ ഹിതകരമല്ലാത്ത ഒരു ദിശാവ്യതിയാനം സംഭവിക്കുന്നത്. ധ്യാനത്തിലൂടെ കടന്നുവന്നവർ തങ്ങൾ എത്തിച്ചേർന്ന സർഗ്ഗാത്മകമായ ഊർജ്ജാവസ്ഥയെ നിത്യജീവിതത്തിലെ വൈവിധ്യമാർന്ന മറ്റു ചെയ്തികളിലേക്കു പടർത്തുന്നതിനു പകരം, സകല പ്രവൃത്തികളിൽ നിന്നും പിൻവലിയാൻ ശ്രമിക്കുന്നു. സർഗ്ഗാത്മകതയിലൂടെ കടന്നുവന്നവരാകട്ടെ അവരുടെ പ്രവൃത്തിയിൽ അവർ എത്തിച്ചേർന്ന ഉണർവിന്റെ ഉച്ചസ്ഥായിയിൽ നിന്നും കൂടുതൽ ആഴത്തിലേക്കോ ഉള്ളിലേക്കോ പ്രവേശിക്കുന്നതിന് പകരം, അതുപോലുള്ള കൂടുതൽ കൂടുതൽ പ്രവൃത്തികളിലേക്കു സ്വയം വിസ്മരിക്കാൻ ശ്രമിക്കുന്നു. കിഴക്കും പടിഞ്ഞാറും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ജീവിത സമീപനങ്ങളിൽ ഏറ്റവും പ്രകടമായി നില്ക്കുന്ന വ്യത്യാസം ഇതത്രേ.


ഇത്രയും പറയാൻ പ്രേരിപ്പിച്ചത് ഈയടുത്ത് കേൾക്കാനിടയായ ഒരു കഥയാണ് - 'കഥാനേരം' എന്ന തന്റെ യു ട്യൂബ് ചാനലിൽ ശ്രീ. ഗിരീശൻ എന്ന ചിത്രകാരൻ പങ്കുവെച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച യുറേക്കാ പാട്ടുകൾ എന്ന സമാഹാരത്തിലെ, എം. വി. മോഹനൻ രചിച്ച ഒരു പാട്ടിനെയാണ് ഗിരീശൻ കഥയാക്കിയിരിക്കുന്നത് - 'ഏടിറങ്ങിയ ആന'.




അത്യാവശ്യം ചിത്രം വരക്കാൻ കഴിവുള്ള ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവന്റെ ചേട്ടന്റെ കണക്കു പുസ്തകം കയ്യിൽ കിട്ടിയപ്പോൾ, വരയില്ലാത്ത ആ വെള്ളക്കടലാസുകൾക്കു മുന്നിൽ അവനു പിടിച്ചുനില്ക്കാനായില്ല. അവൻ അതിൽ ഒരു ആനയെ വരച്ചു. ചേട്ടനില്ലാത്ത നേരം നോക്കി കയ്യിൽ തടഞ്ഞതായിരുന്നു ഈ നോട്ടു ബുക്ക്. ആനയെ വരച്ചു തീരുന്നതിനു തൊട്ടു മുൻപ് ചേട്ടൻ കടന്നു വന്നു. ഇവൻ എന്തോ ഒപ്പിക്കുന്നുണ്ടെന്ന് ചേട്ടന് സംശയം തോന്നിയെങ്കിലും അവൻ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി. കുറേ കഴിഞ്ഞ് ചേട്ടൻ വീണ്ടും പുറത്തേക്കു പോയപ്പോൾ, അനിയൻ ഓടിച്ചെന്ന് കണക്കു പുസ്തകം പരതിയെടുത്തു. താൻ വരച്ചുകൊണ്ടിരുന്ന ആനയുടെ ചിത്രം എങ്ങനെയെങ്കിലും ഒന്ന് മുഴുമിക്കാൻ കാത്തിരിക്കുകയായിരുന്നു അവൻ. എന്നാൽ പുസ്തകം മുഴുവനും തെരഞ്ഞിട്ടും. താൻ വരച്ച ആ ആനയെ അവനു കണ്ടെത്താൻ കഴിയുന്നില്ല. 


അവനു വെപ്രാളമായി. അവൻ കരച്ചിലായി. അപ്പോഴേക്കും ചേട്ടൻ കടന്നുവന്നു. അനിയന്റെ കള്ളം കയ്യോടെ പിടിച്ചു എന്ന ഭാവത്തിൽ ചേട്ടൻ. അനിയൻ പക്ഷേ കരഞ്ഞുകൊണ്ട് പറയുകയാണ്,'ചേട്ടാ, എന്റെ ആന ഏടിറങ്ങിപ്പോയിരിക്കുന്നു, ഒന്ന് കണ്ടെത്തിത്തരോ?' 

'അല്ലെങ്കിലും എനിക്കറിയാമായിരുന്നു, നീ എന്തോ ഒപ്പിക്കുന്നുണ്ടെന്ന്' എന്ന് പറഞ്ഞുകൊണ്ട് ചേട്ടനും ആ പുസ്തകം മുഴുവനും തെരഞ്ഞെങ്കിലും അനിയന്റെ ആനയെ കണ്ടെത്താൻ കഴിയുന്നില്ല. കുട്ടിയുടെ കരച്ചിൽ ഉച്ചത്തിലായി. ഏടിറങ്ങിപ്പോയ ആനയെപ്രതി കുട്ടി വല്ലാതെ വിഷമിച്ചു.


അപ്പോഴാണ് 'എപ്പോ നോക്ക്യാലും ഇവന് കരച്ചിലും ബഹളവുമാണല്ലോ' എന്ന് പറഞ്ഞുകൊണ്ട് അമ്മ കടന്നുവന്നത്. 'ഇവൻ എന്റെ കണക്കുപുസ്തകമെടുത്ത് അതുമിതും കുത്തിവരച്ചിട്ട് ഇപ്പൊ കാണാനില്ല എന്ന് പറഞ്ഞുള്ള ബഹളമാണ്', ചേട്ടൻ പറഞ്ഞു. അപ്പോഴേക്കും അവൻ അമ്മയോട് കെഞ്ചി, 'അമ്മേ, എന്റെ ആന  ഏടിറങ്ങിപ്പോയിരിക്കുന്നു. ഒന്ന് കണ്ടെത്തിത്തായോ.'

അവസാനം, അവന്റെ കരച്ചിൽ നിർത്താനായി അമ്മ പറഞ്ഞു,'മോനേ, ഞാൻ നിനക്ക് വേറെ വലിയ വെള്ളപേപ്പർ തരാം. മോൻ അതിൽ വേറെ ആനയെ വരച്ചോ. കരയാതിരി.' അവനുണ്ടോ കരച്ചിൽ നിർത്തുന്നു. അവൻ പറഞ്ഞു,'വേണ്ട, എനിക്ക് വേറെ കടലാസ് വേണ്ട. എനിക്ക് ആ നോട്ടുബുക്കിലെ എട് തന്നെ വേണം. എന്റെ ആന ഏടിറങ്ങിപ്പോയിരിക്കുന്നു. എനിക്ക് എങ്ങനെയെങ്കിലും ആ ആനയെ കിട്ടിയാൽ മതി.'


'നിനക്കെന്താ ഇത്ര വാശി. വേറെ പേപ്പറിൽ വേറെയൊരു ആനയെ വരച്ചാലെന്താ?' അമ്മക്ക് അരിശം വരാൻ തുടങ്ങി.

കുട്ടി പറഞ്ഞു,'അമ്മേ, ആ ആനക്ക് ഞാൻ കണ്ണ് വരച്ചിട്ടില്ല. കണ്ണ് വരക്കുമ്പോഴേക്കുമാണ് ചേട്ടൻ കയറി വന്നത്. ചേട്ടൻ പോയിട്ട് വരക്കാമെന്ന് വെച്ചപ്പോൾ, അത് ഏടിറങ്ങിപ്പോയിരിക്കുന്നു. കണ്ണില്ലാതെ അത് എവിടെയെങ്കിലും ചെന്ന് വീഴില്ലേ? ഏതെങ്കിലും മരത്തിലോ മറ്റോ തലയിടിച്ചാലോ? രണ്ടു കണ്ണുകൾ വരച്ചുകൊടുത്തിട്ട് അത് എങ്ങോട്ടെങ്കിലും പൊയ്‌ക്കോട്ടെ.' 



ബാല്യത്തിന്റെ വെറും നിഷ്ക്കളങ്കതയേക്കാളുപരി, സർഗ്ഗാത്മകതയുടെ, സൃഷ്ടികർമ്മത്തിന്റെ ഗജപ്രഭാവമായി ഈ കഥയെ ആസ്വദിക്കാൻ കഴിയുന്നവർക്കുള്ളതാണ് ഈ കുറിപ്പ്‌. ബോധത്തിന്റെ ആകാശച്ചെരിവുകളിൽ എവിടെയെങ്കിലും ഏടിറങ്ങിപ്പോയ ആ ആന ഇപ്പോഴും കളിച്ചു തിമിർത്തു നടപ്പുണ്ടാവും. പൂർണ്ണതയുടെ ദീപ്ത നിമിഷങ്ങളിൽ പിറവിയെടുത്ത ആ ആനക്ക് കരിക്കട്ടയിൽ വരച്ചുചേർത്ത കണ്ണുകളില്ലെങ്കിലും നല്ലതുപോലെ കാണാമത്രേ! അങ്ങനെയൊരു കുഞ്ഞ് ജീവിച്ചിരുന്നിട്ടുണ്ടെങ്കിൽ, അവന്റെ അന്തർനേത്രങ്ങൾ ഇന്ന് നക്ഷത്രങ്ങളെപ്പോലെ പ്രഭ തൂകിയിട്ടുണ്ടാവും, തീർച്ച!


ഗിരീശൻ മാഷിന് നന്ദി. 


                                  






Saturday, February 21, 2026

ഉണർവിലേക്കുള്ള പടവുകൾ - 67

ഫോഫോ - ഫോബിയക്കപ്പുറം


ഇൻറർനെറ്റിൽ പടർന്നുപിടിക്കുന്ന ചില സംക്ഷേപങ്ങളുണ്ട് - acronyms. സെലിബ്രിറ്റികളെപ്പറ്റിയുള്ള ഗോസിപ്പുകൾ പോലെയാണ് ഇന്റർനെറ്റിലെ അക്രോനിമുകൾ. അവയിൽ ഭംഗിയുള്ളവയും അല്ലാത്തവയുമുണ്ടാകും. വെറും ട്രെൻഡുകൾ പോലെയുള്ളവയും അതേസമയം ചിന്തനീയമായവയുമുണ്ടാകും. അത്തരത്തിൽ ഈയിടെയായി ഏറെ പ്രചരിക്കപ്പെടുന്ന ഒരു നല്ല പ്രയോഗമാണ് FOFO. Fear Of Finding Out എന്നതിന്റെ ചുരുക്കരൂപം.

സമാനമായിട്ടുള്ള മറ്റു ധാരാളം പ്രയോഗങ്ങളുമുണ്ട് : FOBO: Fear Of Better Options, FOPO: Fear of Other People’s Opinions, FODA: Fear Of Doing Anything, FOSO: Fear Of Starting Over, FOMU: Fear Of Messing Up, FOBA : Fear Of Being Average, FOBLO: Fear Of Being Left Out, FOLU: Fear Of Looking Uninformed, FOPS: Fear Of Public Speaking എന്നിങ്ങനെ. സകലതും നാം പേറുന്ന ഭയത്തിന്റെ വിവിധങ്ങളായ മുഖഭാവങ്ങൾ. എന്നാൽ ഇവ എല്ലാത്തിനേയും ഉൾക്കൊള്ളാൻ FOFO ക്കു കഴിയുമെന്ന് തോന്നുന്നു.


സാധാരണയായി, 'കണ്ടുപിടിക്കപ്പെടും എന്ന ഭയം' - Fear Of Finding Out - എന്നത് നിത്യ ജീവിതത്തിൽ ഭയം കൊണ്ട് മാത്രം നാം മുഖം തിരിക്കുന്ന സന്ദർഭങ്ങളെപ്പറ്റിയാണ്. ശരീരത്തിൽ എന്തെങ്കിലും സംശയിക്കത്തക്കതായ രോഗലക്ഷണങ്ങൾ കണ്ടെന്നു വെക്കുക; വല്ല മുഴയോ, നിറം മാറ്റമോ മറ്റോ. ഒരുപക്ഷേ ഡോക്ടറെ കാണാനോ സ്കാനിംഗ് മുതലായ ഏതെങ്കിലും ടെസ്റ്റുകൾ ചെയ്യാനോ നാം മടി കാണിച്ചെന്നു വരും. അതിനു വേണ്ടി ലൊട്ടു ലൊടുക്ക് ന്യായങ്ങളും പറയുമായിരിക്കും. പക്ഷേ നാം അതൊഴിവാക്കുന്നതിന്റെ യഥാർത്ഥ കാരണം, ടെസ്റ്റ് ചെയ്‌താൽ നാം സംശയിക്കുന്ന രോഗം തന്നെയെന്ന് കണ്ടുപിടിക്കപ്പെട്ടാലോ എന്ന ഭയമാകാം.


ചെറുകിട ബിസിനസ്സ് നടത്തുന്നവർ, ഇടയ്ക്കിടെ വിറ്റുവരവ് കണക്കുകൾ ഒത്തുനോക്കാൻ മടി കാണിക്കുന്നത് കാണാം. ഭയമാണ്, കാര്യങ്ങൾ നഷ്ടത്തിലാണ് എന്ന സംഗതി പിടിക്കപ്പെട്ടാലോ? അപ്പോൾ പിന്നെ കണക്കൊതുക്കൽ പിന്നേക്കു വെക്കും. 


അവധി കഴിഞ്ഞു ചെല്ലുമ്പോൾ ഉത്തരക്കടലാസ് കിട്ടരുതേ എന്ന് വിചാരിച്ചിരുന്ന കാലം, പ്രോഗ്രസ്സ് കാർഡ് 'കാണാതെ പോയത്'; അവയൊക്കെയും FOFOയാണ്. പ്രധാനപ്പെട്ട എന്തെങ്കിലും ചിലത് കാണാതെപോയെങ്കിൽ, അത് അവിടെത്തന്നെയുണ്ടാകും എന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കാനുള്ള വെമ്പൽ; തെരയാൻ തുടങ്ങിയാൽ അത് ശരിക്കും നഷ്ടപ്പെട്ടു എന്ന് കണ്ടുപിടിക്കപ്പെട്ടാലോ! 


പണ്ടൊക്കെ വസ്ത്രങ്ങളിൽ 'secret pocket' (കള്ളറ) വെച്ചുപിടിപ്പിക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നുവത്രേ. ഒരിക്കൽ മുല്ല നാസിറുദ്ധീൻ ധൃതിപ്പെട്ട് എന്തോ തെരയുകയായിരുന്നു. പണമോ വിലപിടിപ്പുള്ള മറ്റെന്തോ വസ്തു കാണാനില്ല! മുല്ലയുടെ അവസ്ഥ കണ്ടപ്പോൾ കൂടെയുണ്ടായിരുന്നയാൾ പറഞ്ഞു, 'നിങ്ങളുടെ കള്ളറയിൽ നോക്കിയോ?' മുല്ല പറഞ്ഞു,' അതിൽ നോക്കുന്ന പ്രശ്നമില്ല. ആകെയുള്ള ഒരു സമാധാനം അതിനകത്തുണ്ടായിരിക്കുമെന്ന തോന്നലാണ്!'. FOFO യുടെ സന്ദർഭങ്ങൾ നിത്യജീവിതത്തിൽ നിരവധിയാണ്.  

'ഇരുട്ടുകൊണ്ട് ഓട്ടയടക്കുക', ‘ഇരുട്ടല്ലോ സുഖപ്രദം..’ എന്നീ പരിചിത പ്രയോഗ ങ്ങളെല്ലാം FOFO യോട് ഏകദേശം അടുത്തുവരുന്നുണ്ട്. 


പൊതുവേ ഇത്തരം പ്രയോഗങ്ങളെല്ലാം പരാമർശിക്കപ്പെടുന്നത് വളരെ ഉപരിപ്ലവമായ ദൈനം ദിന ചെയ്തികളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. എന്നാൽ, ഇതേ പ്രയോഗങ്ങളെ ഒരല്പം ആഴത്തിൽ അഴിച്ചു പരിശോധിക്കാൻ ധൈര്യം കാണിച്ചാൽ, അവയെല്ലാം കേവലം ഫോബിയാ തലത്തിൽനിന്നും ഉയർന്ന് ആത്മീയമായ ഉൾക്കാഴ്ചകളായി മിന്നി നില്ക്കുന്നത് കാണാൻ കഴിയും.  


'കണ്ടുപിടിക്കപ്പെടുമെന്ന ഭയം' - FOFO, ഏറ്റവും കൂടുതൽ നിരീക്ഷിക്കാവുന്ന നമ്മുടെ സ്വകാര്യ ജീവിതമുണ്ട് - വ്യക്തിബന്ധങ്ങൾ. മറ്റൊരാളുമായി ഇടപഴകുമ്പോൾ, അത് എതിർലിംഗത്തിലുള്ളവരാണെങ്കിൽ വിശേഷിച്ചും. 

നമ്മുടെ പ്രണയങ്ങൾ, ദാമ്പത്യ ജീവിതം, കുട്ടികളുമായുള്ള ഇടപഴകലുകൾ,  അപരിചിതരോടുള്ള പെരുമാറ്റങ്ങൾ, ജോലിസ്ഥലങ്ങൾ എന്നിങ്ങനെ.


വ്യക്തിബന്ധങ്ങളിലാണ് ഒരുപക്ഷേ FOFO യെ ഏറ്റവും കൂടുതൽ നോക്കിക്കാണാൻ സാധിക്കുക. നമ്മുടെ 'personality' (മാസ്ക് എന്ന അർത്ഥം വരുന്ന persona യിൽ നിന്നാണ് അത് ഉദ്ഭവിക്കുന്നത് എന്നോർക്കുക) എന്നത് തന്നെ ശരിക്കു പറഞ്ഞാൽ FOFO യുടെ ഭാഗമാണ്. കണ്ടുപിടിക്കപ്പെടുമെന്ന ഭയത്തെ മറികടക്കാനാണ് മിക്കപ്പോഴും നമ്മുടെ വേഷഭൂഷാദികളും സ്റ്റൈലൻ ചേഷ്ടകളും മറ്റും. അതിനു സാധിക്കാതെ വരുമ്പോൾ, ഡോക്ടറെ കാണൽ ഒഴിവാക്കുന്നതുപോലെത്തന്നെ, നാം ചില ബന്ധങ്ങൾ ഒഴിവാക്കുന്നു; ചില സന്ദർഭങ്ങൾ ഒഴിവാക്കുന്നു. നമ്മുടെ ചില ദൗർബല്യങ്ങളോ ഭീരുത്വമോ കഴിവില്ലായ്മകളോ ഒളിപ്പിച്ചുവെക്കാനാകാം നാം സ്വീകരിക്കുന്ന സവിശേഷമായ ജീവിതശൈലികൾ. നമുക്കു തന്നെ തിരിച്ചറിയാനാവാത്ത വിധം വിദൂരസ്ഥമായാകാം നാം അത്തരം തീരുമാനങ്ങളെടുക്കുന്നത്. ആർക്കറിയാം, അതിന്റെ ഭാഗമായാകാം, അതിനെ സാധൂകരിക്കാൻ നാം ധ്യാനം, കല, സേവനം, സംഘടനാപ്രവർത്തനം തുടങ്ങിയവയിൽ  വ്യാപരിക്കുന്നത്! ഒരുപക്ഷേ, പലതിലും വ്യാപരിക്കാതിരിക്കാൻ ജാഗ്രപ്പെടുന്നതും!


വ്യക്തിബന്ധങ്ങൾ മുതൽ സമൂഹജീവിതത്തിൽ നാം നടത്തുന്ന എല്ലാ ഉപജാപങ്ങളും - manipulations - എങ്ങനെയാണോ FOFO യുടെ ഭാഗമായിരിക്കാൻ സാധ്യതയുള്ളത്, അത്രതന്നെ സാധ്യത അതിന്റെ മറുവശത്തിനുമുണ്ട്. സ്വയം അഭിമുഖീകരിക്കേണ്ടി വരും - self encountering - എന്ന ഭയത്തിൽ നിന്നാകാം നാം ബാഹ്യജീവിതത്തിൽ ഇത്രക്കും അഭിരമിക്കുന്നത്; ബാഹ്യജീവിതത്തിൽ നിന്നും മുഖം തിരിക്കുന്നതും. 


ആത്മീയത എന്നത്, ഉണരുക എന്നത്, ഇത്രക്കും ശ്രമകരമായിരിക്കുന്നത് ഭയം ഒന്നുകൊണ്ട് മാത്രമല്ലെന്നുണ്ടോ? - Fear Of Finding Out Who I Am. നാം നമ്മെപ്പറ്റിത്തന്നെ മനഃപാഠമാക്കിവെച്ചിരിക്കുന്ന എല്ലാ ധാരണകളൂം പൊളിഞ്ഞുവീണ്, തീർത്തും അപരിചിതമായ മറ്റെന്തോ ആണ് എന്ന് സ്വയം കണ്ടുപിടിക്കപ്പെട്ടാലോ! അതുകൊണ്ടാണ് പത്തു മിനിറ്റു നേരത്തേക്കെങ്കിലും ഒന്ന് വെറുതെയിരിക്കാൻ നമുക്ക് ഭയം തോന്നുന്നത്. തീർച്ചയായും FOFO ഏറ്റവും പ്രസക്തമാവുന്നത് ഈ ആത്മീയ തലത്തിൽ തന്നെയാണ്.



നമ്മിൽ ഒളിഞ്ഞിരിക്കുന്ന ഭയത്തിന്റെ മായാനിഴലുകൾ ഇനിയും എത്രയോ! Fear Of Intimacy, Fear Of Freedom, Fear Of Unsettling (അതുകൊണ്ടാണ് സന്ന്യാസമാർഗം അവലംബിച്ചവരോട് ഒരിടത്ത് രണ്ടു ദിവസത്തിൽ കൂടുതൽ തങ്ങിയേക്കരുത് എന്ന നിഷ്കർഷ വന്നത്), Fear Of Commitment എന്നിങ്ങനെ. ആത്യന്തികമായി പക്ഷേ Fear Is Found Out. 

ഭയത്തിനോടുള്ള ഭയമുണ്ട് - Phobophobia. അതാണ് ഏറെ പരിതാപകരമായ അവസ്ഥ. ഒരുപക്ഷേ ജീവിതം ഒരാഘോഷമാകുന്നതിൽ നിന്നും നമ്മെ അകറ്റിക്കൊണ്ടുപോകുന്നത് പ്രധാനമായും ഭയത്തോടുള്ള ഭയമാകണം.


ഏതായാലൂം ഏതു സന്ദർഭത്തിലും ഭയത്തെ തിരിച്ചറിയുമ്പോൾ FOFO ഒരു മന്ത്രമായി ഉപയോഗിക്കാവുന്നതാണ്. ബുദ്ധപഥത്തിലെ ഒരു ടെക്‌നിക് പോലെ, പിൻവാങ്ങാൻ തോന്നുന്ന നിമിഷം 'Fear Of Finding Out' എന്ന് മൂന്നു തവണ ഉച്ചരിച്ചു നോക്കുക. ഒരു വലിയ സ്വീകാരം നമ്മിൽ പുതിയ ഒരു ഊർജ്ജം നിറയ്ക്കും. സ്വയം സ്വീകരിക്കപ്പെടുന്നതിനേക്കാളും വലിയ അഭയമില്ലല്ലോ!






Saturday, January 17, 2026

ഉണർവിലേക്കുള്ള പടവുകൾ - 66

                                
                                               ധ്യാനവും അവബോധവും 

അവബോധം എന്ന വാക്കിനേക്കാൾ ഒരുപക്ഷേ 'awareness' എന്ന വാക്കായിരിക്കാം ഇന്ന് നമുക്ക് കൂടുതൽ പരിചയം. ധ്യാനം എന്ന സമീപനത്തെ പ്രാർത്ഥന, ഭക്തി, സമർപ്പണം, ദൈവഭയം എന്നീ പതിവ് രീതികളിൽ നിന്നും ഒരല്പം വ്യത്യസ്ഥമായിക്കണ്ട്, ശാസ്ത്രീയം എന്ന് പറയാനാവും വിധം അവതരിപ്പിക്കാൻ ശ്രമിച്ചത് മുതൽ - അതിലെ പ്രധാന നാഴികക്കല്ലാണ് ബുദ്ധൻ - അവബോധം അല്ലെങ്കിൽ 'awareness' എന്ന പ്രയോഗം ആത്മീയതയിൽ ഗൗരവം പേറി നിന്നു. ധ്യാനം എന്ന വാക്കിനേക്കാൾ 'മെഡിറ്റേഷൻ' എന്ന വാക്ക് കൂടുതൽ ജനസമ്മതി നേടിയതുപോലെ 'awareness' എന്ന വാക്ക് ഇന്നിപ്പോൾ യോഗ - ധ്യാന പരിശീലകർ, മോട്ടിവേഷണൽ ജോലിക്കാർ, കൗൺസിലിങ് വിദഗ്ദർ (വിദഗ്‌ദരല്ലാത്തവരും) രണ്ടാമതൊന്നാലോചിക്കാതെ എടുത്തുപയോഗിക്കുന്നുണ്ട്. അതിനേക്കാൾ കൗതുകം, ഇത്തരം വാക്കുകൾ ഒട്ടും വേണ്ടിവന്നിട്ടില്ലാത്ത ഭക്തി- ഭജനക്കാർ മുതൽ, യാതൊന്നും ആലോചിക്കാതെ, സകലതിനേയും വെറുതെയിങ്ങനെ ചേർത്തുപിടിച്ചാൽ മതി എന്ന് താലോലിച്ചുകൊണ്ട് സമാധാനിപ്പിക്കുന്നവർ വരെ 'awareness' എന്ന് തന്നെ ഇടയ്ക്കിടെ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ശരിക്കും സന്തോഷമുള്ള സംഗതിയാണത്. അല്പം ബോധം വെച്ച് മനുഷ്യനായ നാൾ മുതൽ എന്താണീ ബോധം എന്ന് നേരിട്ടും അല്ലാതേയും പല വിധത്തിൽ അവൻ ചോദിച്ചു വന്നിട്ടുണ്ട്. ഇന്നും, ആത്മീയ ഗുരുക്കന്മാർക്ക് പുറമേ ശാസ്ത്രജ്ഞരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദഗ്ധരുമെല്ലാം ഇടതടവില്ലാതെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, 'What is Awareness? What is consciousness?' എന്നെല്ലാം. 


‘Money is what money does’ എന്നതുപോലെത്തന്നെ നിർവ്വചിക്കേണ്ടിവരുന്നവയുടെ കൂട്ടത്തിലുള്ളതാണ് അവബോധവും. ഇലക്‌ട്രിസിറ്റി എന്താണെന്നു ചോദിച്ചാൽ അത് ഏതെല്ലാം ഉപകരണങ്ങളിലൂടെ പ്രവഹിക്കുന്നുവോ, അപ്പോഴുണ്ടാകുന്ന ഫലത്തിന്റെ സ്വഭാവത്തിലൂടെ മാത്രമേ അതേപ്പറ്റി മനസ്സിലാക്കാൻ സാധിക്കൂ എന്നതുപോലെ. എന്താണ് അവബോധം എന്നത് അത് നിർവ്വഹിക്കുന്ന പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടല്ലാതെ വ്യക്തമാക്കാൻ കഴിയില്ല തന്നെ. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, Aware ആയിക്കൊണ്ട് മാത്രമേ awareness എന്തെന്ന് ഗ്രഹിക്കാൻ കഴിയൂ. ഇത്രയും വർഷങ്ങളായി അനേകമാളുകൾ ശ്രമിച്ചിട്ടും മതിയാംവണ്ണം വ്യക്തമാക്കാൻ സാധിക്കാത്ത ഒരു സംഗതിയെ ഈ ചെറിയ കുറിപ്പിൽ വ്യക്തമാക്കാം എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സാധാരണയായി നാമെല്ലാം awareness എന്ന് പ്രയോഗിക്കുമ്പോൾ വാസ്തവത്തിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കുക എന്നത് മാത്രമാണ്. Awareness- ഉം Consciousness-ഉം തമ്മിലുള്ള വ്യത്യസമെന്തെന്ന് ഇവിടെ പരിശോധിക്കാതെ വിടുന്നു, തത്ക്കാലം.

സാധാരണയായി awareness എന്ന് പറയുമ്പോൾ നാം ഉദ്ദേശിക്കുക, എന്തിനെയെങ്കിലും പറ്റി ബോധമുണ്ടാവുക, അതിനെ അറിയുക - knowing - എന്നിങ്ങനെയാണ്. ഹിന്ദിയിൽ ഇതിനെ അവർ 'ധ്യാൻ' എന്ന് പറയും. നടവഴിയിൽ കുണ്ടും കുഴിയുമുണ്ടെങ്കിൽ, 'ധ്യാൻ രഖോ' എന്ന് പറയും പോലെ. ഇനി, aware ആവുക എന്ന് പറഞ്ഞാൽ ജാഗ്രത പാലിക്കുക എന്നൊരു അർത്ഥമുണ്ട്. അവിടെയത് ഉണ്ടെന്ന് അറിഞ്ഞാൽ മാത്രം പോരാ, അതേപ്പറ്റി എപ്പോഴും ഓർത്തിരുന്നേക്കണം.


അതേസമയം ഒരു വസ്തുവിനെപ്പറ്റി ബോധവാനാവുക എന്നതിൽക്കവിഞ്ഞ്,
അതേപ്പറ്റി
മാത്രം ബോധവാനാവുക എന്ന സ്ഥിതിയുണ്ടായാൽ, ഫലത്തിൽ അത് 'unaware' ആയതുപോലെയായി. Aware ആയിരിക്കേ ആവശ്യത്തിന് മാത്രം ആ പ്രത്യേക വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുക തന്നെ വേണം. അതേസമയം ആ ഒരിടത്ത് ശ്രദ്ധ കേന്ദ്രീകരിക്കേ മറ്റെല്ലാ സംഗതികളും മറന്നതുപോലെയാണെന്ന് വച്ചാൽ അത് അവബോധത്തിലെ കുറവ് തന്നെയാണ്. ഇവിടെയാണ് പറയുന്നത് ധ്യാനമെന്നാൽ ഏകാഗ്രചിത്തനാവുകയെന്നല്ല അർത്ഥമെന്ന്.


Aware ആവുക എന്നുവച്ചാൽ സകലതും ഓർമ്മിച്ചുകൊണ്ടിരിക്കുക എന്നാണോ? ഒട്ടും തന്നെ അല്ല. അതേസമയം awareness- ൽ ഓർമ്മ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഏതെങ്കിലും ഒന്നിനെ ഓർമ്മിക്കുക എന്ന് പറയുമ്പോൾ, വർത്തമാനത്തിൽ നിന്നും (present) മാറി ഏതോ ഒന്നിനെപ്പറ്റിയുള്ള ഓർമ്മയുടെ പുറകെ പോവുക എന്നായി. അതേസമയം വർത്തമാനാവസ്ഥയിൽ നിന്നും തെല്ലും മാറാതെ ഒരോർമ്മയെ ആ അവസ്ഥയിലേക്ക് കൂട്ടിച്ചേർക്കുക എന്നത് awareness എന്ന ധർമ്മത്തിന്റെ വിസ്താരമാണ്; ഒരു കേന്ദ്രബിന്ദുവിൽ നിന്നും എല്ലാ ദിശയിലേക്കും വെളിച്ചം പരന്നു പരന്നു പോകുന്നതുപോലെ. Memory എന്ന വാക്കിനേക്കാളും Remembering എന്ന വാക്കാണ് ഇവിടെ അനുയോജ്യം. 


ഏറ്റവും പരിചിതമായ സന്ദർഭത്തെ എടുത്തുകൊണ്ട് അവബോധത്തിന്റെ പ്രവൃത്തി പരിധികളെ എളുപ്പം മനസിലാക്കാമെന്നു തോന്നുന്നു: 

അടുക്കളയിൽ പാൽ തിളപ്പിക്കാൻ വെച്ചിരിക്കുന്നുവെന്നു വിചാരിക്കുക. അപ്പോഴാണ് കാളിങ് ബെൽ കേട്ടത്. ഒന്നുപോയി വാതിൽ തുറന്നു വരാനുള്ള സമയമുണ്ടെന്ന് ഉറപ്പായതിനാൽ വാതിലിനടുത്തേക്കു പോയി. വീട്ടുകാരനായിരുന്നു. വാതിൽ തുറന്നു കൊടുത്ത് തിരിച്ചു പോകാൻ നേരം മൊബൈൽ റിങ് ചെയ്യുന്നു. അപ്പുറത്ത് എവിടെയോ വെച്ചിരുന്ന മൊബൈൽ എടുത്ത് സംസാരിക്കാൻ തുടങ്ങുമ്പോഴായിരുന്നു അടുപ്പത്ത് പാൽ തിളച്ചു പൊങ്ങിപ്പോകുന്ന ശൂ ശൂ ശബ്ദം കേട്ടത്! ഫോൺ വന്നപ്പോൾ പാൽ അടുപ്പത്തുള്ള കാര്യം ഒരു സെക്കൻഡ് നേരത്തേക്ക് മറന്നു.


ഇവിടെ അവബോധമെന്നത് രണ്ടുമൂന്ന് കാര്യങ്ങളെ വർത്തമാനാവസ്ഥയിൽ മാത്രം കൈകാര്യം ചെയ്യാനുള്ള ശ്രമമാണ്. പാൽ തിളച്ചുപൊങ്ങാനുള്ള സമയത്തെപ്പറ്റിയുള്ള ജാഗ്രത, അതിനെ കൈവിടാതെത്തന്നെ തീർത്തും വ്യത്യസ്തമായ, ശബ്ദം എന്ന ഡിമെൻഷനിൽ നാം കാളിങ് ബെല്ലിനോട് പ്രതികരിക്കുന്നു. വാതിൽ തുറന്നുകൊടുക്കുമ്പോഴും അകത്തേക്ക് പ്രവേശിക്കുന്ന വീട്ടുകാരനോട് തലയാട്ടുമ്പോഴും പാലിനെപ്പറ്റിയുള്ള ശ്രദ്ധ സജീവമാണ്. അപ്പോഴേക്കും മറ്റൊരു ഡിമെൻഷനിലാണ് മൊബൈൽ ഫോൺ റിങ് ചെയ്യുന്നതും സംസാരിക്കുന്നതും. പാലിനെപ്പറ്റിയും അകത്തേക്ക് കയറുന്ന വീട്ടുകാരനെപ്പറ്റിയും നാം ശ്രദ്ധാലുവാണ്. പക്ഷേ, ഒരു നിമിഷനേരത്തേക്ക് പാൽ തിളക്കാനുള്ള സമയത്തെപ്പറ്റിയുള്ള ഓർമ്മിക്കൽ (remembering) കൈവിട്ടുപോകുന്നു. ബോധമെന്നത് തൈലധാരപോലെ അനായാസം നിർഗ്ഗളിക്കുന്നതാകണം എന്ന് പണ്ടുമുതല്ക്കേ പറഞ്ഞുപോരുന്നത് ഈ പശ്ചാത്തലത്തിലാണ്. നമ്മുടെ അവബോധം ഒരു നിമിഷനേരത്തേക്കു മുറിഞ്ഞുപോയിരിക്കുന്നു.


ഡ്രൈവ് ചെയ്യുമ്പോൾ, ആക്സിലേറ്റർ അമർത്തുന്നതും ഹോൺ മുഴക്കുന്നതും ഇൻഡിക്കേറ്റർ ഓൺ ചെയ്യുന്നതും ബ്രേക്ക് ചവിട്ടുന്നതും പുറമെയുള്ള കാഴ്ചകൾ ആസ്വദിക്കുന്നതും സ്റ്റീരിയോവിൽ പാട്ടു കേൾക്കുന്നതും ഒപ്പം അടുത്തിരിക്കുന്ന ആളോട് സംസാരിക്കുന്നതും aware ആയിരിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ പറ്റിയ മറ്റൊരു സന്ദർഭമാണ്. ഇതിൽ ഏതെങ്കിലും ഒരു കാര്യത്തിൽ നാം ഉടക്കിപ്പോയാൽ പിന്നെ എല്ലാം കുഴപ്പത്തിലാകുന്നു. അതേസമയം, ഇവയൊക്കെയും എങ്ങനെയെങ്കിലുമൊരുവിധം ഒപ്പിച്ചെടുക്കുകയും ഡ്രൈവിംഗ് എന്ന പ്രവൃത്തി ആസ്വദിക്കാൻ സാധിക്കാതെയുമിരുന്നാൽ, നമുക്ക് പറയാം അയാൾ വേണ്ടത്ര aware അല്ലെന്ന്. ജിദ്ദു കൃഷ്ണമൂർത്തി പങ്കുവെച്ച ഒരു നർമ്മമുണ്ട്: അദ്ദേഹം ഒരിക്കൽ കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, ഡ്രൈവ് ചെയ്യുന്നയാളും കൂടെയുണ്ടായിരുന്നയാളും അവബോധത്തെപ്പറ്റിയുള്ള ഗൗരവമായ ചർച്ചയിലായിരുന്നു. പെട്ടെന്ന് കാർ, വഴി മുറിച്ചു കടന്ന ഒരു ആടിനെ ഇടിച്ചിട്ടു. പക്ഷേ ഇതൊന്നുമറിയാതെ അവർ അവബോധത്തെപ്പറ്റിയുള്ള അവരുടെ സംഭാഷണം തുടർന്നുകൊണ്ടേയിരുന്നുവത്രേ!


അവബോധമെന്നത് നിരവധി ഡിമെൻഷനുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തെ -ഭൂതമെന്നോ ഭാവിയെന്നോ വ്യത്യാസമില്ലാതെ- വർത്തമാനാവസ്ഥയിൽ സജീവമായി നിലനിർത്തിക്കൊണ്ട് പ്രതികരിക്കാനും അതേ സമയം അതിൽ നിന്നും മാറിനിന്നെന്നപോലെ ആസ്വദിക്കാനുമുള്ള ആർജ്ജവമാണ്. ധ്യാനമാകട്ടെ, നമ്മുടെ ശരീരത്തേയും മനസ്സിനേയും അവയുടെ സ്വാഭാവികമായ പ്രവർത്തനങ്ങളിലേക്ക് അനുവദിച്ചുകൊടുക്കുന്നതിനുള്ള നൈപുണ്യമാർജ്ജിക്കലും - knack. അപ്പോൾ, അപ്പോൾ മാത്രം, awareness അതിന്റെ പാരമ്യതയിൽ പരിലസിച്ചേക്കുമത്രേ.


                                      





Sunday, December 7, 2025

അപൂർവ വൈദ്യന്മാരെപ്പറ്റി ഒരപൂർവ വൈദ്യൻ

Click for English Translation 



അപൂർവ്വവൈദ്യന്മാരെപ്പറ്റി മറ്റൊരു അപൂർവ്വവൈദ്യനെഴുതുന്നു, 'കേരളത്തിലെ
വൈദ്യവികാസത്തിന്റെ പഥികൃത്തുക്കളെ'പ്പറ്റി. അപൂർവതയെന്നത് നിവൃത്തിയില്ലാതെ ഉപയോഗിക്കേണ്ടിവരുന്ന പദമാണ്. പരോക്ഷമായെങ്കിലും സംഭവിച്ചുപോകുന്ന ഒരുതരം താരതമ്യം 'അപൂർവ'ത്തിലുണ്ട്. ഇതിൽ പരാമർശിക്കുന്ന വൈദ്യന്മാർ ആരും തന്നെ മഹാന്മാരാകുന്നത് പക്ഷേ, ഭൂരിപക്ഷത്തെപ്രതി ന്യൂനപക്ഷമായിരിക്കുന്നതുകൊണ്ടല്ല; 'majority of one' എന്ന് പറയാനാവും വിധം, മുന്നും പിന്നും നോക്കാതെ വഴിവെട്ടി തനിയെ നടന്നുപോയതുകൊണ്ടാണ്. ആ നടത്തയിൽ താൻ സ്വയം ഏറ്റെടുത്ത ദൗത്യത്തിനപ്പുറം ഗുപ്തമായ അഭിലാഷങ്ങളോ ഫലേച്ഛകളോ ഉണ്ടായിരുന്നതുമില്ല. വൈദ്യവൃത്തിയെന്നത്‌
(വിശേഷിച്ചും) ആരാലും ശ്രദ്ധിക്കപ്പെടാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന ശ്വസനതാളം പോലെ നിർവ്വഹിക്കപ്പെടുമ്പോൾ മാത്രമേ അതിന്റെ ജൈവ വിനിമയങ്ങൾ സഫലമാക്കപ്പെടുകയുള്ളൂ എന്നതിന് തെളിവായി കടന്നുപോവുന്ന ജീവൻമശായിമാർ. ആശുപത്രികളെന്നാൽ ശരീരങ്ങൾ റീപെയർ ചെയ്യുന്ന വർക്ക് ഷോപ്പുകൾ  ആയി മാറിക്കഴിഞ്ഞിരിക്കേ, ഡോക്ടറെന്നാൽ കേവലം 'body mechanic' എന്ന നിലയിലേക്ക് പരിണമിച്ചു കഴിഞ്ഞിരിക്കേ, ഈ അപൂർവ്വ വൈദ്യന്മാർ ഇന്നത്തെ വൈദ്യന്മാർക്ക് പഴയകാലത്തിന്റെ നോക്കുകുത്തികളെന്നോണമോ കാണപ്പെടുക!?

സൂക്ഷ്മ സംവേദനത്വത്തിന്റെ, അന്തർജ്ഞാനത്തിന്റെ, വെള്ളിച്ചരടുകൾ പ്രൊഫെഷണൽ ലൈഫ് സ്റ്റൈലിന്റെ അധീശത്വത്തിൽ ഒട്ടുമുക്കാലും മുറിഞ്ഞേ പോയിരിക്കുന്നുവോ?


ഒരുപക്ഷേ, ഈ ജീവചരിത്രക്കുറിപ്പുകൾ ഒരൊറ്റ ഡോക്ടറെപ്പോലും ആകർഷിച്ചില്ലെങ്കിലും, 'രോഗം മാറലിനേക്കാളുപരി ജീവിതം തിരിച്ചുകിട്ടിയിട്ടുള്ള' (ഡോ. രാജശേഖരൻ നായർ അങ്ങനെത്തന്നെ ഓർമ്മപ്പെടുത്തുന്നുണ്ടിതിൽ) ആരെങ്കിലുമൊക്കെ കൃതാർത്ഥയോടെ സ്വീകരിക്കാതിരിക്കില്ല.  


ഡോ. എസ്. ഗോവിന്ദൻ - 'യാസ് പുണ്ണ്' എന്ന പകർച്ചവ്യാധിയെ ഉന്മൂലനം ചെയ്തയാൾ. കാളവണ്ടിയിൽ യാത്ര ചെയ്ത്, 12000 രോഗികളെ തെരഞ്ഞുപിടിച്ച് കുത്തിവെപ്പ് നടത്തിക്കൊണ്ടാണ്, അതും ആരോഗ്യരംഗത്തെ ഉന്നതകുല വാസികളുടെ ആജ്ഞകളേതും കൂടാതെ!, അദ്ദേഹം ഇതുസാധിച്ചെടുത്തത് എന്നറിയുമ്പോൾ, അവിശ്വസനീയം എന്നേ തോന്നൂ.


'ഒരിക്കലും ഉണങ്ങാതെ, വ്രണം പടർന്നു മൂക്കും ചെവിയുമൊക്കെ അടർന്നു വീണുപോയവരേയും ആ ഡോക്ടറും കമ്പൗണ്ടറും തങ്ങളുടെ കരുണാപൂർവ്വമായ വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കും. പെൻസിലിനും ഡോക്സിസൈക്കിളിനും ഒന്നുമില്ലാത്ത കാലത്ത് ആ വാക്കുകൾക്കുമുണ്ടായിരുന്നു രോഗഹരശക്തി.'(p 12)

ഒരുപക്ഷേ അത്തരം വാഗൗഷദങ്ങൾ അന്യം നിന്നുപോയ ഇക്കാലത്ത്, ‘ഓ, അവയൊക്കെ വൃദ്ധജനങ്ങളുടെ വൃഥാ-വ്യഥകൾ’ എന്ന് ആർക്കെങ്കിലും തോന്നിയാൽ, അത് സ്വാഭാവികം മാത്രം. 



നിഷ്കാമ കർമ്മം എന്ന 'കടുംകൈ' ചെയ്തതിനു രാഷ്ട്രീയ വടം വലികളാൽ അവഹേളിക്കപ്പെട്ട, ഒട്ടനവധി മെഡിക്കൽ യോഗ്യതകൾ വിദേശസർവ്വകലാശാലകളിൽ നിന്നും അന്നേ കരസ്ഥമാക്കിയ ഡോ. രാമൻ തമ്പി.


നൂറനാട്ടിലെ കുഷ്ഠരോഗികളുടെ കടുത്ത യാതനകൾക്കിടയിലേക്ക് സൗമ്യ ജാഗ്രതയോടെ കടന്നുചെന്ന, മറ്റൊരു ഡാമിയൻ ജന്മമെന്ന് രാജശേഖരൻ നായർ ഓർക്കുന്ന, ഡോ. എസ്. എസ്. ഉണ്ണിത്താൻ. തോപ്പിൽ ഭാസി തന്റെ അശ്വമേധത്തിനുവേണ്ടി ഇദ്ദേഹത്തോടൊപ്പം കുറച്ചു നാളുകൾ ചെലവഴിച്ചിരുന്നുവത്രേ.


ജീവിതത്തെ ആപേക്ഷികതയുടെ ലീലാപരതയാണെന്നറിഞ്ഞ ശാസ്ത്ര മനീഷിയായ ആൽബർട്ട് ഐൻസ്റ്റൈൻന്റെ ആയുസ്സു നീട്ടിക്കൊടുക്കുന്നതിൽ കൗതുകകരമായ പങ്കു വഹിച്ച ഡോ. ജേക്കബ് ചാണ്ടി. പരീക്ഷണാർത്ഥം ചെയ്ത ആ സർജറി, വൈദ്യലോകത്തെ അദ്വിതീയമായ ഒരു ചുവടുവെപ്പാണെന്ന് ഓർത്തുവെക്കാൻ പോലും മെനക്കെടാതിരുന്നയാളായിരുന്നുവത്രേ അദ്ദേഹം. ഐൻസ്റ്റൈനും പാർക്കിൻസണും ജീവൻ മശായിമാരും എന്ന സമാഹാരത്തിൽ ഇതേപ്പറ്റി ഡോ. രാജശേഖരൻ നായർ വിശദമായി മുൻപെഴുതിയിട്ടുണ്ട്.


ലോകത്തിലെ ആദ്യത്തെ വനിതാ സർജൻ - ജനറലായ ഡോ. മേരി പുന്നൻ ലൂക്കോസ്. (അവരെക്കുറിച്ച് ഇനിയും ധാരാളം പ്രശംസാ വാക്കുകൾ പരാമർശിക്കുന്നുണ്ട്: ലോകത്തിലെ ആദ്യത്തെ നിയമസഭാംഗം. മദ്രാസ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ബി എ ക്കാരി. ലണ്ടൻ സംഗീത ബിരുദധാരി എന്നിങ്ങനെ അതിശയം തോന്നിപ്പിക്കുന്ന എത്രയോ വിശേഷണങ്ങൾ!).

തന്റെ പിറവിയിൽ പോലും ദൈവിക കരങ്ങളായി വർത്തിച്ച ആ ഡോക്ടറെ അതീവ കൃതജ്ഞതയോടെയാണ് ഡോ. രാജശേഖരൻ നായർ ഓർക്കുന്നത്. മാത്രവുമല്ല അവരുടെ ആത്മകഥക്ക്‌ ഊർജ്ജം പകർന്ന ഒരുപാട് വിവരങ്ങൾ തേടിപ്പിടിച്ചു കണ്ടെത്തിയതും ഇദ്ദേഹമാണ്. 'Trailblazer' എന്ന പേരിൽ അവരെപ്പറ്റി മനോരമ ഒരു പുസ്തകമിറക്കിയിട്ടുണ്ട് എന്നറിയുന്നതിൽ സന്തോഷം. ജീവിതത്തിന്റെ ഗതിവിഗതികൾ വെച്ച് നോക്കുമ്പോൾ അവരെ ഒരു ദുരന്തനായികയെന്നോണമാണ് നാം സാധാരണ കണക്കാക്കുക. എന്നിട്ടും പക്ഷേ, 'ഏകാകിത്വത്തിന്റെ വെള്ളിനക്ഷത്രം' എന്ന് ഓർക്കാനാണ് എനിക്കിഷ്ടം. നിത്യജീവിതത്തിൽ നാം ദുരന്തമെന്ന് എണ്ണുന്ന ഏതൊരു സംഭവവും അവരെ കൂടുതൽ കൂടുതൽ മൗന ശൃംഗങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടാകാനാണ് സാധ്യത. അത്രക്കും ഉണർന്നിരുന്ന അവരിലെ മേധാശക്തി, അവരെ വിഷാദപർവത്തിലേക്കു തള്ളിയിടുകയെന്നത് അസാധ്യമായ ഒന്നാണ്. 


ഡോക്ടർമാരിലെ സോർബയെന്നു വിളിക്കാൻ തോന്നും ഡോ. സോമർവെല്ലിനെക്കുറിച്ചു വായിക്കുമ്പോൾ. ദീർഘമായ ഒരു ആഖ്യായികയെന്നോണമാണ് ഇദ്ദേഹത്തെപ്പറ്റിയുള്ള നാലഞ്ച് പേജുകൾ കടന്നുപോവുക. തന്റെ കടമകളോ, മറ്റു തരത്തിലുള്ള ആദർശശുദ്ധികളോ ഒന്നുമല്ല അദ്ദേഹത്തെ നയിക്കുന്നത്. Just being human. അത്ര തന്നെ. ജീവിതം പങ്കുവെക്കാനുള്ളതാണെന്ന് ഓരോ നിമിഷവും ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കടന്നു പോകുന്നത്. ആഘോഷത്തിന്റെ ഒരു ജ്വാല കണക്ക്, അദ്ദേഹം നടന്നുപോയ വഴികളിലെല്ലാം, നൈരാശ്യവും ദുരിതങ്ങളും എരിഞ്ഞുപോയിക്കാണും, തീർച്ച.


ഡോ. എം. എസ്. വല്യത്താനെപ്പറ്റിയുള്ള ശ്രദ്ധാഞ്ജലി ഏറെ ഹൃദ്യമാണ്. ഡോ. വല്യത്താൻ  പരിചിതനായിട്ടുള്ളത് - മാസികകളിലൂടേയും മറ്റും - ഒരു ഡോക്ടറെക്കാളുപരി അസാധാരണമായ വിജ്ഞാനപണ്ഡിതൻ എന്ന നിലക്കായിരുന്നു. തന്റെ പ്രൊഫഷണൽ മേഖലയെ തന്നിലെ ഉത്പതിഷ്ണുത്വം കൊണ്ട് മാത്രം ഇത്രയ്ക്കും വിപുലപ്പെടുത്തിയ വ്യക്തികൾ തീരെ കുറവായിരിക്കും. ഗണിതം തന്റെ ഇഷ്ടമേഖലയല്ലെന്ന് ഏറ്റു പറഞ്ഞിട്ടുള്ള ഇദ്ദേഹം ഭാരതത്തിലെ ആദിമ ഗണിതജ്ഞന്മാരിൽ പ്രധാനിയായ മാധവചാര്യനെപ്പറ്റിയുള്ള ഗവേഷണങ്ങളിലും മറ്റും കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നു എന്നെല്ലാം കേട്ടിട്ടുണ്ട്. പൗരാണികതയിലും മറ്റും അദ്ദേഹം നേടിയിട്ടുള്ള അവഗാഹം അവിശ്വസനീയമാണ്. മലയാള സമൂഹം 'സംഘി' വിളികൊണ്ട് അലങ്കരിക്കുന്നതിനു മുൻപേ കഷ്ടിച്ച് രക്ഷപ്പെട്ടു പോയ ഒരു അതുല്യ പ്രതിഭ. രാജശേഖരൻ നായരുടെ കുറിപ്പുകൾ അദ്ദേഹത്തെ അതീവ പരിചിതനാക്കുന്നു.


Jivaka- Buddha's personal physician


കാർഡിയോളോജിസ്റ്റ് ആയിരുന്ന ഡോ. സി.കെ.ഗോപി. പ്രൗഢിയോടെ ജീവിച്ചുപോന്ന അദ്ദേഹത്തെപ്പറ്റിയുള്ള കുറിപ്പ് അവസാനിക്കുന്നത്, ഗോപി സാർ പുറത്തേക്കെത്തിച്ച 'എൻഡോമയോകാർഡിയൽ ഫൈബ്രോസിസ്' എന്ന രോഗവും അദ്ദേഹത്തിന്റെ തിരോധാനത്തോടൊപ്പം അവശേഷിച്ചു എന്ന് പറഞ്ഞുകൊണ്ടാണ്. അതിലെ ആകസ്മിക പ്രസക്തികൾ എന്തുമാകട്ടെ, എന്നും തോന്നിയിട്ടുള്ള ചില ചോദ്യങ്ങൾ ഇവിടെ പങ്കു വെക്കുന്നു.


ഒരു വൈദ്യന്റെ മുൻപിൽ രോഗം പെരുമാറുക സവിശേഷമായ ചില വ്യക്തിസത്തയോടുകൂടിയാണോ? ഒരു ഡോക്ടറും രോഗവും തമ്മിൽ ചിലപ്പോഴെങ്കിലും തീർത്തും അദൃശ്യമായ വിനിമയങ്ങൾ നടക്കാറുണ്ടോ? ചില രോഗങ്ങൾ തന്നെ അവയ്ക്കുള്ള പ്രതിവിധിയിലേക്ക് വൈദ്യനെ നയിക്കാറുണ്ടോ? ജീവൻ എന്ന പ്രതിഭാസത്തെ കൂടുതൽ കൂടുതൽ അടുത്തറിയാൻ മരണമെന്ന പിടികിട്ടായ്ക സഹായിക്കാറുള്ളതുപോലെ (ഇത് ഈയുള്ളവന്റെ വിചാരം മാത്രമാണ്!), ജീവനെ മനസ്സിലാക്കാൻ ചില രോഗങ്ങളും സഹായിക്കാറില്ലേ? വൈദ്യനും രോഗവും തമ്മിൽ അസാധാരണമായ ചില പാരസ്പര്യങ്ങൾക്ക് ഇടയില്ലേ?


ഇനിയും വേറെ ചില മഹാന്മാരായ ഡോക്ടർമാരെ ഡോ. രാജശേഖരൻ നായർ ഓർക്കുന്നുണ്ട്. വൈണികനായ ഡോ. വാരിയർ സർ, ഡോ. മഹാദേവൻ സർ എന്നിങ്ങനെ. ഇവിടെയുള്ളവർ വിസ്മരിച്ചുകളഞ്ഞ തന്റെ തന്നെ കണ്ടെത്തലിനെ- Acrodystrophic Neuropathy. 


എത്രയെത്ര വിശിഷ്ടങ്ങളാണീ വിശ്വരേഖകളത്രയും!


കുറച്ചു മാസങ്ങൾക്കു മുൻപ് ഡോ. രാജശേഖരൻ നായരെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചപ്പോൾ (അദ്ദേഹത്തിന്റെ 'ഞാൻ എന്ന ഭാവത്തെ' അധികരിച്ചുള്ള എന്റെ ബ്ലോഗുകൾക്ക് ശേഷം - 'നേതി നേതികളുടെ വിരുന്ന്') ഈ സമാഹാരത്തിലെ ഒന്ന് രണ്ടു ലേഖനങ്ങളെപ്പറ്റി അദ്ദേഹത്തിൽ നിന്നും നേരിട്ട് കേൾക്കാൻ സാധിച്ചിരുന്നു.

വർത്തമാനം (present) ശുഷ്കമായിപ്പോകുമ്പോൾ, മുൻപ് നടന്നവയെല്ലാം ഭൂതമായിപ്പോകും. ചില ഓർമ്മപ്പെടുത്തലുകൾ നല്ലതാണപ്പോൾ. അപ്പോഴാണ് നാം ഓർക്കുക, ഭൂതമെന്നും ഭാവിയെന്നുമൊക്കെ നാം കഷ്ണിച്ചുകളയുന്നത്, വർത്തമാനത്തിന്റെ ആഴപ്പ
രപ്പുകളെ വേണ്ട വിധം അഭിമുഖീകരിക്കാൻ നമുക്ക് ത്രാണിയില്ലാതെ വരുമ്പോഴാണെന്ന്. 


ഈ ഓർമ്മപ്പെടുത്തലുകൾക്ക് വൈദ്യസമൂഹം എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല. ഈ കുറിപ്പുകൾ ഹൈസ്‌കൂൾ മുതലിങ്ങോട്ട് പാഠപുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടത് ഏറെ അത്യാവശ്യമാണെന്ന് മാത്രം പറഞ്ഞുവെക്കട്ടെ.


എല്ലാ അപൂർവ്വവൈദ്യന്മാർക്കും നന്ദി.






Sunday, November 23, 2025

ഫിറ്റ്നസ് റ്റു വിറ്റ്നസ്


നമ്മുടെ സംസ്കാര പദാവലികളിൽ എത്ര പെട്ടെന്നാണ് പുതിയ പുതിയ പ്രയോഗങ്ങളും പേരുകളുമെല്ലാം ചേർക്കപ്പെടുന്നത്!
fitness culture, gym culture, nightlife culture, page 3 culture, food culture, counselling culture എന്നിങ്ങനെ ഓരോ മേഖലയെടുത്താലും ഒരുപാട് ശീലങ്ങളെ നാം culture എന്ന് വിളിച്ചുകൊണ്ട് പരിപോഷിപ്പിച്ചിട്ടുണ്ട്. വാസ്തവത്തിൽ ഇത്തരം 'so-called life style culture' കളുടെയെല്ലാം പൊതുസ്വഭാവം 'കൊട്ടിഘോഷിക്കലാണ്’ എന്ന് പറയേണ്ടി വരും, നിർഭാഗ്യവശാൽ.

ഒരുപക്ഷേ, ഇത്തരം കൾച്ചറുകളുടെ ഭാഗമായി ഏറ്റവും സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്നത് ഫിറ്റ്നസ് സെന്ററുകൾ ആണെന്ന് തോന്നുന്നു, multi cuisine ഭക്ഷണശാലകൾക്കു ശേഷം.. എന്തുമാവട്ടെ, മനുഷ്യർ വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണ്, ഒരുവേള അത്യാവശ്യവുമാണ്. നമ്മുടെ നിത്യ വൃത്തികളിൽ ആവശ്യത്തിന് വേണ്ട ശാരീരിക അധ്വാനങ്ങൾ പോരാഞ്ഞിട്ടാണോ മറ്റോ, ഗ്രാമങ്ങളിലേക്ക് പോലും ഹൈ - ഫൈ  ഫിറ്റ്നസ് സെന്ററുകൾ കടന്നുവരാൻ തുടങ്ങിയിട്ടുണ്ട്. മനസ്സിന്റെയും ശരീരത്തിന്റെയും ഉന്മേഷാവസ്ഥക്ക് ഇത്തരം വ്യായാമങ്ങൾ അത്യാവശ്യമാണ് എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ വളർന്നു വരുന്നു എന്ന്, ഫിറ്റ്നസ് സെന്ററുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് സൂചിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, അങ്ങനെയങ്ങ് ഉറപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. ആശുപത്രികളുടെ ബാഹുല്യം, സമൂഹത്തിന്റെ ഉയർന്ന ആരോഗ്യസ്ഥിതിയെയാണ് കാണിക്കുന്നത് എന്ന് വാദിക്കാനാവില്ലല്ലോ.


ഫിറ്റ്നസ് എന്ന പ്രയോഗം പ്രചാരമാർജ്ജിക്കുന്നത് ലോകമഹായുദ്ധങ്ങളോടെയായിരുന്നു. യുദ്ധങ്ങളായിരുന്നു ഒരുവന്റെ ഫിറ്റ്നസ്-നെ അവശ്യമാക്കിത്തീർത്തത്; സ്വന്തം സുസ്ഥിതിയോടുള്ള സ്നേഹ (self love) ത്തിന്റെ ഭാഗമായി ഒരാൾ സ്വയം സ്വീകരിച്ചിരുന്ന ജീവിത സമീപനമായിരുന്നില്ല അത്. അതായത്, ഫിറ്റ്നസ് എന്നത്, എന്തിനധികം ആരോഗ്യമെന്നതുപോലും, പുറമെയുള്ള ആരുടേയോ ആവശ്യമായിരിക്കുന്നു. other orientation - അപരോന്മുഖത്വം - സ്വന്തം സൗഖ്യത്തിൽ പോലും കയറിപ്പറ്റിയിരിക്കുന്നു! 


Fitspiration എന്നത് സുപരിചിതമായ ഒരു പ്രയോഗമാണെന്നോർക്കുക. അതായത്, സ്വന്തം ഫിറ്റ്നസ് നില നിർത്താൻ, മറ്റാരിൽ നിന്നെങ്കിലും - അത് സെലിബ്രിറ്റി നടീ നടന്മാരിൽ നിന്ന് തന്നെ വേണം - പ്രചോദനം നേടുക. നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യമെന്നത്, ആരൊക്കേയോചേർന്ന് നമ്മുടെ അഭിലാഷങ്ങളേയും അഭിനിവേശങ്ങളേയും കരുവാക്കിക്കൊണ്ട് മോഹിപ്പിച്ചെടുക്കുന്ന, അംഗീകാരവും ലാഭവും ഉറപ്പാക്കുന്ന മറ്റൊരു ഉല്പന്നം എന്ന നിലയിലേക്കാണ് ഫിറ്റ്നസ് സംസ്കാരം വികസിപ്പിച്ചുകൊണ്ടുവന്നത്. നമ്മുടെ ആരോഗ്യം നമ്മെക്കാളേറെ, മറ്റാരുടെയോ ഉപജീവനോപാധിയാണെന്നർത്ഥം. അല്ലെങ്കിലും, fitness എന്ന വാക്കിന് പിന്നാലെ 'fitness for what' എന്ന ചോദിക്കാൻ തോന്നുക സ്വാഭാവികം.


Other orientation മനുഷ്യന്റെ മാറാവ്യാധിയായി മാറിയതോടെ, യോഗ തന്ത്ര തുടങ്ങിയ ആത്മീയ സാധനകൾ പോലും 'fitness culture' ന്റെ show off ഭ്രമങ്ങളിലേക്കു വീണു പോയി. മരുന്നുകളിൽ 'ആയുർവേദിക്' ടാഗ് പോലെ, ആയുർവേദിക് ജിംനേഷ്യം, യോഗിക് ഫിറ്റ്നസ് എന്നീ പ്രയോഗങ്ങൾ അവതരിക്കാൻ സമയമായി.


ഫിറ്റ്നസ് രംഗത്തെ പ്രയോഗങ്ങൾ ഓർത്തുനോക്കുക - work out, calorie / fat burning, shedding weight എന്നിവയിലൊന്നും തന്നെ self love ന്റെയോ സൗഖ്യത്തിന്റെയോ ലാഞ്ചനകൾ പോലും കണ്ടെത്താനാവില്ല. ജിംനേഷ്യം തുടങ്ങിയ വ്യായാമ സൗകര്യങ്ങൾ നല്ലതല്ലെന്നോ കൊള്ളില്ലെന്നോ അല്ല പറഞ്ഞുവരുന്നത്. സ്വാത്മ സ്നേഹത്തിൽ അധിഷ്ഠിതമല്ലാത്ത ഏതൊരു വ്യായാമവും ആത്യന്തികമായി ഒരു ശിക്ഷ (punishment) യെന്നോണമാണ് അനുഭവസ്ഥമാവുക. ജിം മേറ്റ്സ് ഫലിതങ്ങളിൽ ഫിറ്റ്നസ് കേന്ദ്രങ്ങളിലെ ഷോ ഓഫ് നിലനിർത്താൻ പാട് പെടുന്നതാണ് മുഖ്യ വിഷയം. ‘I’m torn between cardio and pizza..’ എന്നത് നിർദോഷമായ ഒരു തമാശയാണെങ്കിലും, നിശബ്ദമായി നടക്കുന്ന കലഹങ്ങളുടെ ചിത്രങ്ങളുണ്ടതിൽ.


ഇപ്പറഞ്ഞതൊന്നും കേവലം ഫിറ്റ്നസ് സെന്ററുകളെപ്പറ്റിയോ, ഫിറ്റ്നസിനോടോപ്പം, മാർഷ്യൽ ആർട്സ്, യോഗ ഇത്യാദി പരിശീലനങ്ങളെപ്പറ്റിയോ നടത്തുന്ന വിമർശനങ്ങളല്ല; നാം ശീലിച്ചെടുത്ത അപരോന്മുഖതയും പ്രദർശനപരതയും, മഹത്തരമായ ഏതു സന്ദർഭത്തിലും അവനെ അപഹാസ്യനാക്കിക്കളയുന്നു എന്നോർമ്മപ്പെടുത്തുക മാത്രമാണ്.


ഫിറ്റ്നസ് എന്ന ആശയം ഉദ്ഭവിച്ചുവന്നത് എങ്ങനെയുമാകട്ടെ, സമൂഹത്തിന്റെ മുന്നോട്ടുപോക്കിൽ അനിവാര്യമായിട്ടുള്ള അനേകം മാറ്റങ്ങളുടെ ഭാഗമാണവയെന്നെല്ലാം സമാധാനിക്കാം. കേവലം പേരുകൾ മാറ്റിയതുകൊണ്ടോ, ചെയ്തികളുടെ രീതികൾ മാറ്റിയതുകൊണ്ടോ, തീർത്തും പുതിയതെന്നവകാശപ്പെട്ടുകൊണ്ട് പകരം എന്തെങ്കിലും കൊണ്ടുവന്നതുകൊണ്ടോ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകാൻ പോകുന്നില്ല.

മറിച്ച്, നമ്മുടെ ജീവിത സമീപനത്തിൽ ഒരു ചെറിയ ട്വിസ്റ്റ്, ഒരു ചെറിയ മാറിനില്ക്കൽ; അതൊരുപക്ഷേ നമ്മുടെ ഫിറ്റ്നസ് സങ്കല്പത്തെയാകമാനം മാറ്റിമറിച്ചെങ്കിലോ? സാമ്യം തോന്നിയ ഒരു പദം 'വിറ്റ്നസ്സ്' ആണ്.

Being a witness to everything we do, to everything we are, to everything we go through.  


സാക്ഷിയാവൽ. ഉണർവിലേക്കുള്ള പടവുകളിൽ ഏറ്റവും ആദ്യത്തേത്; അവസാനത്തേതും.


സാക്ഷിയാവുക എന്ന പ്രയോഗം ഒരുപക്ഷേ പൊതുവെ തോന്നിക്കുക, നാം സാക്ഷിയാണ് എന്ന് ഭാവന ചെയ്യുക എന്നാകാം. എന്നാൽ അങ്ങനെയല്ല, നാം എല്ലായ്‌പ്പോഴും ഒരു സാക്ഷിയായാണ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിയുകയാണ്. ചുരുങ്ങിയ പക്ഷം, നമ്മുടെ ശരീര മനോ നാഡീ വ്യവസ്ഥ അതിന്റെ പാരമ്യതയിൽ പ്രവർത്തിക്കുമ്പോഴുള്ള

സഹജാവസ്ഥയാണത്. ഒരു തവണയെങ്കിലും അത് തിരിച്ചറിഞ്ഞാൽ, പിന്നെ അതേപ്പറ്റി ഓർക്കുക കൂടി വേണ്ടതില്ല. ഇപ്പോഴും ചോദിക്കാം, 'അതെങ്ങനെ തിരിച്ചറിയാം?' എന്ന്. അത് സവിശേഷമായ എന്തെങ്കിലും ക്രിയകളിലൂടെ തിരിച്ചറിയാൻ പറ്റുന്ന ഒന്നല്ല. അത് ഏതു വിധേനയും ഉണ്ടാക്കിയെടുക്കേണ്ട എന്തെങ്കിലുമല്ല. എന്നാൽ ചില ധ്യാന സങ്കേതങ്ങളിലൂടെ 'ഓ, സർവദാ ഉണർന്നിരിക്കുന്ന ഒന്നിനെ നാം മിക്കപ്പോഴും അറിയാതെപ്പോകുന്നുവല്ലോ' എന്ന് മനസ്സിലാക്കാൻ സാധിച്ചേക്കാം. അതിലുമുപരി, ഏറ്റവും എളുപ്പമായ സന്ദർഭങ്ങൾ, നമ്മുടെ മേല്പറഞ്ഞ ഫിറ്റ്നസ് തുടങ്ങിയ ലൈഫ് സ്റ്റൈൽ മുഹൂർത്തങ്ങളെ ഒരല്പം സ്നേഹത്തോടെ സമീപിക്കുക എന്നതാണ്; സൗഖ്യത്തേക്കാളുപരി ആ ചെയ്തികൾക്ക് പിന്നിൽ മറ്റു യാതൊരു ലാഭേച്ഛകളുമില്ലാതിരിക്കട്ടെ. തികഞ്ഞ ലീലാപരതയോടെ - playfulness - ഏതൊരു ചെയ്തിയിലും പങ്കെടുക്കുമ്പോൾ, നമ്മിലെ സാക്ഷി അതിന്റെ കണ്ണുകൾ മുഴുവനും തുറക്കും.


ഒരുപക്ഷേ 'workout' നു പകരം അവ 'work in' ആയി മാറിയാലോ? കത്തിച്ചുകളയാൻ ശ്രമിക്കുന്ന അനാവശ്യ ഊർജ്ജവും കൊഴുപ്പുമെല്ലാം തനിയേ കുറഞ്ഞുവന്നോളും, നമുക്കകത്ത് കുത്തിമറിഞ്ഞുകൊണ്ടിരിക്കുന്ന ചിന്തകളെല്ലാം എരിഞ്ഞുപോവുകയാണെങ്കിൽ. ഫിറ്റ്നസ് എന്നത് നിത്യജീവിതത്തിന്റെ ഒരു ചെറിയ സ്ലോട്ടിന്റെ മാത്രം ആവശ്യകതയെങ്കിൽ, (being a) WITNESS എന്നത് മൊത്തം ജീവിതത്തിനോടുള്ള ധ്യാന സമീപനമാണ്; the essential one. Witnessing Quality നമ്മുടെ ജീവിതത്തിൽ പ്രഭ പരത്താൻ തുടങ്ങുമ്പോൾ, ഫിറ്റ്നസിങ്ങും മറ്റും സ്വാഭാവികമായി ചേർക്കപ്പെടാവുന്നതാണ്. ഫിറ്റ്നസ്സിനു വേണ്ടി പുറമേ നിന്നും നാം പ്രചോദിതരാവണമെന്നിരിക്കേ, സാക്ഷിയാവുക എന്നതിന് നമുക്ക് നമ്മോട് ഒരല്പം ഇഷ്ടമുണ്ടാവണമെന്നേയുള്ളൂ.