Featured Post

Friday, May 31, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ-10


                                       നേതി നേതികളുടെ വിരുന്ന് - 5

 

നാല്പതാമത്‌ അധ്യായം ഞാൻ എന്ന ഭാവം ഉരുവാകുന്നത് എങ്ങനെ എന്നതിനെപ്പറ്റിയാണ്. 'എങ്ങനെ' എന്ന് പറയാൻ മാത്രമേ സാധിക്കൂ. അതൊരു കഴിവ് കുറവല്ല. ശാസ്ത്രത്തിന് 'എങ്ങനെ' എന്നല്ലാതെ എന്ത് ചെയ്യാൻ കഴിയും? ഞങ്ങളുടെയെല്ലാം ചെറുപ്പത്തിൽ, 'എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?' എന്ന പേരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകം, ബസ് സ്റ്റാൻഡിലും മറ്റും ആളുകൾ കൊണ്ടുനടന്ന് വില്ക്കുന്നത് കാണാറുണ്ട്. വാങ്ങാൻ പാങ്ങില്ലാതിരിക്കുമ്പോൾ വിഷമിച്ചിരുന്നത്, ഒരു മനുഷ്യന് ആവശ്യമായതെല്ലാം ദാ കണ്മുന്നിൽ നഷ്ടപ്പെട്ടുപോവുന്നല്ലോ! എന്നോർത്തായിരുന്നു. കുറെ കഴിഞ്ഞാണ് മനസ്സിലായത് ശാസ്ത്രത്തിലെ 'എന്തുകൊണ്ടുകൾക്കെല്ലാം' 'എങ്ങനെ ?' എന്ന് മാത്രമാണ് അർത്ഥമെന്ന്. 


'എന്തുകൊണ്ട്?' എന്നത് തികച്ചും വൈയക്തികമായ അറിവിന്റെ - knowing - മേഖലയാണെന്നു പറയേണ്ടി വരും. അവയെല്ലാം അവസാനമില്ലാത്ത ചോദ്യങ്ങളാണ്. പിന്നീട് ആ ചോദ്യം ഒരുപക്ഷേ അടങ്ങിയൊതുങ്ങുക കൃത്യമായ ഉത്തരം കൊണ്ടല്ല, മറിച്ച് അതിന്റെ ഉത്ഭവ സ്ഥാനത്തേക്കുത്തന്നെ തിരികെ വീണുകൊണ്ടാണ്. 

 

അങ്ങനെയെല്ലാമാണെങ്കിലും, 'എങ്ങനെ' എന്നറിയാനും മനുഷ്യനിൽ സഹജമായ കൗതുകങ്ങളുണ്ട്. അവ പലപ്പോഴും 'എന്തുകൊണ്ട്?' എന്ന 'mystery' യുടെ തലത്തിലേക്കുള്ള ഒരു ആവാഹനമായി- invocation - ഭവിച്ചേക്കും. മാത്രവുമല്ല, നേരെചൊവ്വേ അന്വേഷിച്ച് അറിഞ്ഞതിന് ശേഷം ഒരാൾ ശരിക്കും ഉള്ളിനുള്ളിൽ വിസ്മയപ്പെടുന്നതുപോലെയല്ല, തന്റെ പക്ഷത്തുനിന്നുള്ള യാതൊരു ശ്രമവും കൂടാതെ, എല്ലാവരും ചോദിക്കുന്നതുകൊണ്ട് താനും 'എന്തുകൊണ്ട്?'എന്ന് ചോദിക്കുന്നു എന്നുള്ളത്. നേതി നേതികൾ പദം വെച്ച് തുടങ്ങുന്നത് 'എങ്ങനെ?'കളിലൂടെത്തന്നെയാണ്.

ആത്മീയതയെന്നത്, ഒരുപക്ഷേ നേതി നേതികളുടെ വിരുന്നാണ്, അവസാനിക്കാത്ത വിരുന്ന്. 


സ്വം - പിറവിയും വിടരലും


സ്വം ബോധം - self awareness - തുടങ്ങിവരുന്നതിന്റെ സാങ്കേതിക ചിട്ടവട്ടങ്ങളാണ് രാജശേഖരൻ നായർ വിവരിക്കുന്നത്. വിവരിക്കുന്നത് എന്നൊന്നും പറയാനാവില്ല. 'ഇതുകൊണ്ടൊന്നും ആയില്ലല്ലോ' എന്ന് അദ്ദേഹം നെടുവീർപ്പിടുന്നത് ഒരുപക്ഷേ വരികൾക്കിടയിൽ നമുക്ക് കേൾക്കാൻ കഴിഞ്ഞേക്കും. അമേരിക്കൻ നാവികസേനക്കാർ പറഞ്ഞതുപോലെ (KEEP IT SHORT, SIMPLE) കഴിയാവുന്നത്ര ചുരുക്കി ലളിതമാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ആ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഈ അദ്ധ്യായം തുടങ്ങുന്നത് തന്നെ. എന്നാൽ ഐൻസ്റ്റെയ്ൻ ഓർമ്മിപ്പിക്കുന്നതുപോലെ, അതിലളിതമായേക്കരുതല്ലോ. സംഗതികൾ കൈവിട്ടു പോകും അപ്പോൾ.


സ്പർശാധിഷ്ഠിതമായ അവബോധത്തിൽ - the sentient body awareness - തുടങ്ങി protoself, the spatial body awareness, പിന്നെ ഞാൻ, എന്റേത് എന്നിങ്ങനെയുള്ള the personal body awareness, the objectified body awareness, അതിനുശേഷം the social body awareness, പിന്നീട് Autobiographical Self എന്നിവ പടിപടിയായി വികസിച്ചുവരുന്നതിനെപ്പറ്റി പറഞ്ഞുപോകുന്നുണ്ട് രാജശേഖരൻ നായർ. സ്വം ബോധത്തിൽ മിറർ ന്യൂറോണുകളുടെ അതിപ്രധാന പങ്കിനെപ്പറ്റി കാര്യമായിത്തന്നെ പരാമർശിക്കുന്നുണ്ട്. 'ഉണ്മിഴിനോട്ട'മാണ് -introspection - സ്വം അറിവിന്റെ മൗലികമായ പ്രമാണം എന്ന് അദ്ദേഹം പറയുമ്പോൾ, knowing itself എന്ന് തന്നെ ഞാൻ മനസ്സിലാക്കട്ടെ. (ഉണ്മിഴിനോട്ടം എന്ന വാക്കിന്റെ സൗന്ദര്യം ചെറുതല്ല. ഉണ്മിഴിനോട്ടം, കിനാവള്ളി, സമാനുഭാവം(empathy), പ്രാക്തന യൂഷം,ധവളസ്ഥലി, വെൺനിറയിടം .....എന്നിങ്ങനെ ധാരാളം മധുരമനോജ്ഞ പദങ്ങളുമായി ഈ ഡോക്ടർ നമ്മെ അസൂയപ്പെടുത്തുകത്തന്നെ ചെയ്യും).


താൻ തന്റേതാണെന്ന ബോധം തരുന്ന, മസ്തിഷ്കത്തിലെ ആംഗുലാർ ഗൈറസ് എന്ന കുഞ്ഞു ഭാഗമാണത്രേ ആത്മപരിശോധന ചെയ്യുന്നത്. അതിൽത്തന്നെ ഇടത്തും വലത്തും ഗൈറസുകളുണ്ട്. സ്വന്തം സമൂഹപ്രസക്തിയും  തന്റെത്തന്നെ ഭാഷണവുമെല്ലാം പരിശോധിക്കുന്നത് ഇടതു ഗൈറസാണത്രെ. ചെയ്തികളെ മുൻകൂട്ടി കണ്ട് മനനം ചെയ്യുന്നത് സുപ്രാമാർജിനൽ ഗൈറസ്, 'ഓർമ്മയുണ്ടോ ഈ മുഖം' എന്ന് ചോദിക്കണമെങ്കിൽ ഫ്യൂസിഫോം ഗൈറസ്. പിന്നെ ഇവയെക്കൂടാതെ മസ്തിഷ്കകാണ്ഡത്തിലെ റെറ്റിക്കുലാർ ആക്റ്റിവേറ്റിംങ് സിസ്റ്റമെന്ന ഒരു ന്യൂറോൺ കൂട്ടവും അവയുടെ സന്ധിബന്ധങ്ങളുമെല്ലാം ചേർന്നാണത്രേ നാം ഈ പറയുന്ന ബോധമെന്ന പ്രതിഭാസം സ്പന്ദിക്കുന്നത്.


മിറർ ന്യൂറോണുകളുടെ സൂക്ഷ്‌മവൃത്തികൾ പറഞ്ഞാൽ തീരില്ലത്രേ. സിനസ്‌തേസ്യയും എംപതിയും ഫാന്റം അവയവങ്ങളുമൊക്ക സ്പർശിച്ചുകൊണ്ട് ആ അധ്യായം അവസാനിക്കുമ്പോൾ ചോദ്യങ്ങൾ പിന്നെയും ബാക്കിയാണ്. അല്ലെങ്കിൽ, നാം മനസ്സിലാക്കുക ഇങ്ങനെയാണ്: മസ്തിഷ്‌കത്തിന്റെ ഇത്തരം ന്യൂറോ സങ്കീർണ്ണതകളിലൂടെയാണ് ഞാൻ എന്ന ഭാവം ഉരുത്തിരിഞ്ഞുവന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു രീതിയിലും മനസ്സിലാക്കാമല്ലോ. ഞാൻ എന്ന ഭാവം ഉണ്ടായിവരാനും മനുഷ്യന്റെ നിത്യജീവിതത്തിന് ഉതകും വിധം 'ഞാൻ' ഞെളിഞ്ഞു നെഞ്ചുയർത്തി നില്ക്കാനും പതുങ്ങി ഒളിച്ചു നില്ക്കാനുമൊക്കെയുള്ള  ആന്തരികമായ പ്രചോദനം - impulse - സാക്ഷാത്ക്കരിക്കപ്പെട്ടത് ഇപ്പറഞ്ഞ ഗൈറസ്സുകളിലൂടേയും മിറർ ന്യൂറോണുകളിലൂടെയുമെല്ലാമായിരുന്നു എന്ന് വിചാരിച്ചുകൂടെ? ആദ്യമേയുള്ള സ്വം ആണ് അതിസങ്കീർണ്ണമായ ഇത്തരം ന്യൂറോ സങ്കേതങ്ങൾക്ക് കാരണമായതെന്ന് പറഞ്ഞുകൂടേ? ആന്തരികമായ ആ ആദിമ ചോദനയെ സ്വം എന്ന് വിളിച്ചില്ലെങ്കിൽക്കൂടി അതിലേക്കു നയിച്ച ഒരവബോധത്തിനു ചേർന്ന മറ്റൊരു പേരിട്ടു വിളിച്ചുകൂടേ? നാം പൊതുവേ യാതൊരു ധാരണയും കൂടാതെത്തന്നെയാണ് പ്രയോഗിച്ചുപോരുന്നതെങ്കിലും, ആത്മാവ് എന്നൊക്കെ പറയുമ്പോൾ ഇതുപോലെ ഏറെ അഗാധമായ ഒരു ചോദനയെയല്ല ഉദ്ദേശിക്കുന്നത് എന്ന് പറയാനാവുമോ? 


ഇവിടെ പരാമർശിക്കപ്പെട്ടവയെല്ലാം ഭ്രൂണാവസ്ഥയിൽ തുടങ്ങുന്ന സംഗതികളാണ്. അതിനു തൊട്ടു മുൻപത്തെ അവസ്ഥയിലും വേണമെങ്കിൽ - വേണമെങ്കിൽ മാത്രം - ഞാൻ എന്ന ഭാവത്തിന്റെ നിഴലുകൾ കണ്ടെത്തിക്കൂടേ? ഫലോപിയൻ ട്യൂബുകളിലൂടെ വാൽമാക്രിയെപ്പോലെ തുഴഞ്ഞു നീന്തിച്ചെല്ലുന്ന പുംബീജത്തിന്റെ ചലനങ്ങൾ, അണ്ഡത്തിലേക്കുള്ള ഇടിച്ചുകയറൽ, കോട്ടവാതിൽ തകർത്തു കയറിവരുന്ന ബാഹുബലിയെ കാത്തു കഴിയുന്ന അണ്ഡത്തിന്റെ അഭൗമ മൗനം...ഇതെല്ലാം കഴിഞ്ഞ്, നേരത്തെ പരാമർശിച്ച എല്ലാ ബോധപരിണാമങ്ങളും കഴിഞ്ഞ് ശരീരപ്രാപ്തിയെത്തുമ്പോൾ, അയാളിൽ / അവളിൽ നിന്നും തനിപ്പകർപ്പുകളുടെ ഒരു പ്രീപ്രോഗ്രാം ചാർട്ടുമായി വീണ്ടും പുംബീജവും അണ്ഡവും.


‘ഞാൻ’ ആദ്യം മുതൽ ഉണ്ടായി വരികയാണോ? ഇവിടെയെല്ലാം സ്വം ബോധത്തിന്റെ വിദൂര കിരണങ്ങൾ ഇല്ലെന്ന് പറയണോ? ആത്മാവിനെപ്പറ്റി പരാമർശിക്കുമ്പോഴെല്ലാം പൊതുവെ ഉയർന്നുവരുന്ന സംശയങ്ങളുണ്ട് - ആത്മാവ് ഒന്നോ അനേകമോ? ഓരോ ജീവിക്കും വ്യത്യസ്തമായ ആത്മാവ്? അങ്ങനെയെങ്കിൽ ഒരു വൃക്ഷത്തിലെ ഇലകൾക്കും വേരുകൾക്കും പൂവുകൾക്കും കായ്കൾക്കുമെല്ലാം വേറെ വേറെ ആത്മാവുണ്ടോ? അതോ ഒരു വൃക്ഷത്തിന് വെറും ഒരു ആത്‌മാവ്‌ എന്ന നിലക്കാണോ കാര്യങ്ങൾ? ആത്‌മാവ്‌ എന്നതിന് പകരം 'ഞാൻ' എന്ന് പ്രയോഗിക്കാവുന്നതാണ്. ഓരോ ജീവ കോശത്തിനും ഞാൻ ഉണ്ടായിരിക്കുന്നുണ്ടോ? അതോ അത് വെറും തോന്നലെങ്കിൽ, കോടാനുകോടി ജീവ കോശങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുമ്പോഴും ഉരുവാകുന്ന ഞാൻ വെറും തോന്നലായിക്കൂടെ?


ന്യൂറോളജിക്കാരുടെ ഭാഷ്യമെന്താണ്? 


'ഞാനെന്ന ഭാവം' എന്ന ഭാഗത്തിന് ശേഷം 'ഞാനെന്ന ഭാവമതു നിറയുന്ന നേരം' എന്ന പേരിൽ സവിശേഷമായിത്തന്നെയാണ് ഡോ. രാജശേഖരൻ നായർ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. അതിനു ശേഷം 'ഞാനെന്ന ഭാവമതു പൊഴിയുന്ന നേരം' എന്ന പേരിൽ മറ്റൊരു ഭാഗം. 'ഞാൻ' എന്നത് സ്ഥായിയായ ഒരു entity അല്ല എന്നും ശ്വാസ ഗമനാഗമനങ്ങൾ പോലെ, തികച്ചും spontaneous ആയിട്ടുള്ള ഒരു പ്രായോഗിക ക്രിയാതലമാണെന്നും ഓർമ്മപ്പെടുത്തുകതന്നെയാണ് ഈ ശീർഷകങ്ങൾ എന്ന് കരുതാനാണ് എനിക്കിഷ്ടം.


ഞാനെന്ന ഭാവമതു പൊഴിയുന്ന നേരം 


'ഞാനെന്ന ഭാവമതു നിറയുന്ന നേര'ത്തിന്റെ പകുതിയിൽ കുറവ് പേജുകളിലാണ് അദ്ദേഹം 'ഞാനെന്ന ഭാവമതു പൊഴിയുന്ന നേര'ത്തെ ഒതുക്കിയിരിക്കുന്നത്. അതാകട്ടെ ഏറിയപങ്കും ഏതൊക്കെ മസ്‌തിഷ്‌ക്ക സാങ്കേതികത്വങ്ങളെക്കൊണ്ടാണോ സ്വം ബോധം പ്രവർത്തിച്ചുപോരുന്നത്, അതിൽ സംഭവിക്കുന്ന കേടുപാടുകളെപ്പറ്റിയാണ്. അതിന്റെ ലക്ഷണങ്ങളുടേയും മറ്റും സങ്കീർണ്ണതകളെപ്പറ്റി, അതിനകത്തെ പാകപ്പിഴകളെപ്പറ്റി.


ഞാനെന്ന ഭാവം പൊഴിയുന്നു എന്ന് കേൾക്കുമ്പോൾ, അവഗാഹത്തിന്റെ ഭാഗമായി, understanding-ന്റെ ഭാഗമായി, അലിഞ്ഞുപോകുന്ന ഞാൻ എന്ന് നാം വിചാരിച്ചേക്കാം. പക്ഷേ അതിനുമുൻപ്‌ ഇദ്ദേഹം നമുക്ക് ചില വഴിയോരക്കാഴ്ച്ചകൾ സമ്മാനിക്കുന്നുണ്ട്. ആത്മീയമായി അലിഞ്ഞുപോകുന്ന ഞാൻ-നു മുൻപ് സാങ്കേതികമായി പൊഴിഞ്ഞുപോകുന്ന ഞാൻ-നെ പരിചയപ്പെടുത്തേണ്ടതുണ്ടത്രേ. 


ശരിക്കുമുള്ള മാജിക്കുകാരെക്കാൾ ഈയുള്ളവനെ ആശ്ചര്യപ്പെടുത്തിയിട്ടുള്ളതും ആഹ്ളാദിപ്പിച്ചിട്ടുള്ളതും വഴിയരികിൽ പൊടുന്നനെ പ്രത്യക്ഷനായി എന്തൊക്കെയോ തട്ടിക്കൂട്ടുന്ന വഴിവാണിഭക്കാരാണ്. മറക്കാനാവാത്ത അങ്ങനെയൊരാൾ ഒരു യൂനാനി മരുന്ന് വില്പനക്കാരനായിരുന്നു. ആൾത്തിരക്കേറിയ ഒരു ജങ്ഷനിൽ വന്ന്, വലിയ ഒരു തുണി വിരിച്ച് അയാൾ അതിൽ അസാധാരണങ്ങളെന്ന് തോന്നിക്കുന്ന കുറെ സാധനങ്ങൾ നിരത്തിവെക്കും. അതിനു ശേഷം തന്റെ കയ്യിലുള്ള ബുൾബുൾ ഉപകരണത്തിൽ വെറുതെയെന്തെങ്കിലും വായിക്കാൻ തുടങ്ങും. അപ്പോഴേക്കും ഒരഞ്ചാറു പേർ കൗതുകപൂർവ്വം അടുത്തുവന്നിട്ടുണ്ടാകും. ഒരു ഇരുപതു രൂപയുടെ നോട്ടെടുത്തുകൊണ്ട് തൊട്ടു മുന്നിലിരുന്ന ഒരു ഗ്ലാസ് വെള്ളത്തിൽ മുക്കിവെക്കും. ഇത് പുറത്തെടുക്കുമ്പോൾ നൂറിന്റെ നോട്ടായി മാറിയിരിക്കും എന്നൊരു പ്രവചനമാണ്. അത് പുറത്തെടുക്കാൻ പോകുന്നതിനിടയിൽ അയാൾ തുരുതുരാ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. അതിനിടയിൽ കൗതുകകരമായ മറ്റൊരു സംഗതി എടുത്തിട്ടിട്ടുണ്ടാകും. ഒരു വമ്പൻ മാജിക്. അത് പക്ഷേ കാണിക്കാൻ ഒരുങ്ങുന്നതിനിടയിൽ ചുറ്റും കൂടി നില്ക്കുന്നവരോട് എന്തെങ്കിലും ഒരു തരികിട ചോദ്യം തൊടുത്തുവിട്ടിട്ടുണ്ടാകും. വെള്ളത്തിൽ മുക്കിവെച്ച നോട്ടും അതുപോലെ അയാൾ കാണിക്കാൻ തുടങ്ങിവെച്ച മറ്റു മാജിക്കുകളെല്ലാം വിട്ട് ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും പിന്നാലെയായി എല്ലാവരും. 


തിരക്ക് പിടിച്ച റോഡരികിൽ ഒരു നൂറു പേരുടെയെങ്കിലും ആൾക്കൂട്ടം  മിനിറ്റുകൾക്കുള്ളിൽ തയ്യാറാവുന്നു. അപ്പോൾ അയാളുടെ അടുത്ത നമ്പർ. ഈ ലോകത്തു ആർക്കും ഇരുപതു രൂപ നോട്ട് മാറ്റി നൂറിന്റെതാക്കാൻ സാധിക്കില്ല. പിന്നെ അയാൾ ചെയ്തുകാണിക്കാൻ തുടങ്ങിയ എല്ലാ മാജിക്കുകളെപ്പറ്റിയും പറയും, അവയൊന്നും തന്നെ അയാളെക്കൊണ്ടാവില്ലെന്ന്. "ഞാൻ വെറുമൊരു മരുന്നുവില്പനക്കാരനാണ്. നിങ്ങളെ ഇവിടെ സ്വരൂപിക്കാൻ ഇതല്ലാതെ വേറെ മാർഗമില്ല. അതുകൊണ്ടു ചെയ്തുപോയതാണ്. ഇനി ഞാൻ മരുന്നിനെപ്പറ്റി പറയാം." അയാളുടെ ചുറ്റിലുമുള്ള ഇന്ദ്രജാല സാമഗ്രികൾ സകലതും നിശബ്ദമായി കിടക്കുന്നു. സകലരും അവയെപ്പറ്റി എപ്പോഴേ മറന്നുപോയിരിക്കുന്നു! ഇനി വിശിഷ്ടമായ യൂനാനി മരുന്നുകളെപ്പറ്റി കേൾക്കാൻ ഉല്സുകരാണിപ്പോൾ എല്ലാവരും.


ഉടായിപ്പ് മാജിക്കാണെന്നറിഞ്ഞിട്ടും അയാളുടെ വാക്‌ചാതുരിയും, ഓരോ സംഗതിയിൽ നിന്നും നമ്മുടെ ശ്രദ്ധയെ മറ്റു സംഗതികളിലേക്ക് വലിച്ചുകൊണ്ടുപോകാനുള്ള വൈദഗ്ദ്യവും വല്ലാതെ ആകർഷകമായിരുന്നു. പറ്റിയ്ക്കപ്പെടാൻ വേണ്ടിത്തന്നെ പിന്നെയും പിന്നെയും തുടർച്ചയായി ആ ആൾക്കൂട്ടത്തിൽ പങ്കാളിയാവാറുണ്ട്, ചെറുപ്പത്തിൽ.


'ഞാൻ എന്ന ഭാവം' എഴുതിയ ആളും ഏകദേശം അതുപോലെത്തന്നെയാണ്. ഞാൻ എന്ന അതിസങ്കീർണ്ണമായ ഭാവത്തെപ്പറ്റി പ്രതിപാദിക്കാൻ, വായനക്കാരന്റെ ഇന്ദ്രിയങ്ങളെ കൂർപ്പിച്ചു നിർത്താൻ, മറ്റു ധാരാളം പരിണാമ ചരിത്രങ്ങളും, ജീവശാസ്ത്രപരമായ വളർച്ചാ ഘട്ടങ്ങളും, അവയ്ക്കുണ്ടാവുന്ന കേടുപാടുകളും, കേടുപാടുകൾ പരിശോദിക്കുന്നതിലൂടെ മാത്രം കൂടുതൽ  അറിയാൻ കഴിയുന്ന മസ്‌തിഷ്‌ക്ക മേഖലകൾ, വ്യക്തിപരമായ പഠന വിശേഷങ്ങൾ, എന്നിങ്ങനെ ആളുകളെ പിടിച്ചുനിർത്താനെന്നോണം ഒരുപാട് വിശദാംശങ്ങൾ പങ്കുവെക്കുന്നുണ്ട് ഇദ്ദേഹം, മനോഹരമായിത്തന്നെ. കണ്ണെടുക്കാതെ വായിച്ചുപോകാൻ വിധത്തിൽ. 


ഒരുവേള നമുക്ക് തോന്നിപ്പോകും, ശരീരചലനങ്ങളിൽ മുന്തി നില്ക്കുന്ന ആജ്ഞാവബോധത്തെയാണ് 'ഞാൻ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്. പക്ഷേ, നാം പോലും അറിയാതെ ഇദ്ദേഹം നമ്മെ കൂടുതൽ ആഴങ്ങളിലേക്ക്, എന്താണ് ബോധമെന്ന മനനങ്ങളിലേക്ക് ആനയിച്ചു കൊണ്ടുപോകുന്നു. മരുന്നുവില്പനക്കാരനിൽ നിന്നുമുള്ള വ്യത്യാസമെന്തെന്നാൽ, അയാളുടെ ചിട്ടവട്ടങ്ങളെല്ലാം വെറുതെയായിരുന്നെങ്കിൽ, ഇവിടെ നിരത്തിവെക്കപ്പെടുന്ന എല്ലാ വിശദാംശങ്ങളും അതീവ ഹൃദ്യവും പ്രയോജനപ്രദവുമാകുന്നു എന്നുള്ളതാണ്. ഇവയെപ്പറ്റിയൊന്നും തന്നെ പറയാതെ നേരിട്ട് എന്താണ് ബോധം എന്ന ചോദ്യത്തിലേക്ക് കടന്നിരുന്നുവെങ്കിൽ, അത് ഒരുവേള  വേരുപിടിക്കാതെ, ഒരപ്പൂപ്പൻ താടി പോലെ പാറിപ്പോകുമായിരുന്നു.


"ഉറക്കമെഴുന്നേൽക്കുമ്പോൾ നോക്കുന്നത് (തപ്പിനോക്കുന്നത്) ഞാനെന്ന ദേഹത്തെയാണ്. അതങ്ങനെ കേടുകളൊന്നുമില്ലാതെ, വേദനകളൊന്നുമില്ലാതെ, ഉണ്ടെന്ന് അറിയുന്നതാണ് അന്നത്തെ ആദ്യത്തെ ധന്യത ." - p 434.

ഒരു മുല്ലാ നസിറുദ്ധീൻ ഫലിതം ഓർമ്മയിലുണ്ട്: ഒരു രാത്രി, സുഹൃത്തുക്കളുമൊത്ത് പാർട്ടി നടത്തി ആർമാദിച്ചുല്ലസിച്ചതിനു ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ, മുല്ല കാലിൽ ഒരു തൂവാല കെട്ടിയത്രേ. 

ആരോ ചോദിച്ചു, 'മുല്ലാ എന്തിനാണ് കാലിൽ തൂവാല കെട്ടി കിടക്കുന്നത്?'

മുല്ലാ നസിറുദ്ധീൻ പറഞ്ഞു,' ഇത്രയധികം ആളുകൾക്കിടയിൽ കിടന്ന് ഉറങ്ങിയെണീക്കുമ്പോൾ, എങ്ങനെയാണ് തിരിച്ചറിയുക, താൻ ഏതാണെന്ന്?'


സ്വം ബോധത്തിന്റെ നൂലാമാലകൾ മനോഹരമായിത്തന്നെ (ഇതൊരു വിരുദ്ധോക്തിയാകുമോ?) പറയുന്നുണ്ട് രാജശേഖരൻ നായർ. സ്വയം ഇല്ല എന്ന് തോന്നുന്ന സ്വം, പലതായിത്തോന്നുന്നത്, അപരസാന്നിധ്യം എന്നിങ്ങനെ നിരവധിയാണ് ബോധസംബന്ധിയായ പ്രശ്നങ്ങൾ. ഇതിനിടയിൽ ഇദ്ദേഹം അനിൽ അനന്തസ്വാമിയുടേതായി മനോഹരമായ ഒരു കഥ പങ്കുവെക്കുന്നുണ്ട്: രണ്ടു പിശാചുക്കൾ തമ്മിലുള്ള വഴക്കിനിടയിൽ അകപ്പെട്ട ഒരു പാവം മനുഷ്യന്റെ കഥ.


ശണ്ഠയുടെ ഭാഗമായി ഒരു പിശാച് ഇയാളുടെ ഓരോ അവയവങ്ങളായി പറിച്ചെടുത്തു തിന്നുകയും, പകരം മറ്റൊരു ശവത്തിന്റെ അതാതു ഭാഗങ്ങൾ ഇയാളിൽ വെച്ച് പിടിപ്പിക്കുകയും ചെയ്യുന്നു. അവസാനം എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ അയാൾക്കാകെ സംശയമായി- താൻ ആരാണ്? തന്റെ ദേഹം മുഴുവനും പിശാച് തിന്നു തീർത്തു. ഇപ്പോഴുള്ളത് മറ്റൊരു ശവത്തിന്റെ അവയവങ്ങളാണ്. ഞാൻ ശരിക്കും ഉണ്ടായിരിക്കുന്നുണ്ടോ?


സ്വാഭാവികമായും പൊന്തിവരേണ്ടുന്ന ചില ചോദ്യങ്ങളുണ്ട് ഇവിടെ. ആ ചോദ്യങ്ങളാകട്ടെ തീർച്ചയായും ന്യൂറോളജിക്ക്‌ പുറത്തേക്ക് തലനീട്ടുന്നവയാണ് താനും. ഒരു ചിത്രശലഭമായെന്ന് സ്വപ്നം കണ്ട താൻ മറ്റൊരു ചിത്രശലഭത്തിന്റെ സ്വപ്നമാണോ എന്ന് സംശയിച്ച ചുവാങ് ത്സു മുതൽ, കുതിരകളും ചക്രങ്ങളും അലകും പിടിയും വേർപ്പെടുത്തിയാൽ പിന്നെ നിങ്ങളുടെ ആ പഴയ രഥം ഇപ്പോഴും രഥമായിരിക്കുന്നുണ്ടോ എന്ന് ചോദിച്ച നാഗസേനൻ എന്ന ഭിക്ഷുവുമെല്ലാം എവിടെയാണ് ഞാൻ എന്ന് തെരയുന്നുണ്ട്. 


ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ചുവടുമാറി നിലനിന്നുപോരുന്ന ഒരു ജൈവ പ്രതിഭാസമാണോ ഞാൻ എന്ന ഭാവം? അങ്ങനെയാണോ അയാളുടെ ഓരോ ശരീരഭാഗവും മറ്റൊരു ശവശരീരത്തിന്റെ ഭാഗങ്ങളെക്കൊണ്ട് പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ, 'അയാൾ' മാറ്റമില്ലാതെ തുടർന്നത്? സവിശേഷമായ ഒരു ഏകോപനത്താൽ സംജാതമാകുന്ന ഒരു മിഥ്യാബോധമാണോ ഞാൻ? അതോ ഞാൻ എന്ന ഭാവത്താൽ സവിശേഷമായ രീതിയിൽ സംഗതികൾ ഏകോപിപ്പിക്കപ്പെടുകയാണോ?


അടുത്ത ബ്ലോഗിൽ - ഈ സീരീസിലെ അവസാന ഭാഗം - സ്മൃതിഗാഥകളാണ്. സ്വം ബോധക്ഷയത്തിലെ പ്രധാന വില്ലനായ അൽഷൈമർ രോഗങ്ങളെപ്പറ്റി, സ്മൃതി ലോപങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടാണ് രാജശേഖരൻ നായർ ബോധത്തെ, അഖിലത്തിലേക്കു വിടർന്നു പരിലസിച്ചുകിടക്കുന്ന സ്മൃതി ഗാഥകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ഒരുപക്ഷേ നേരത്തെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ സ്വയമേവ അലിഞ്ഞേപോയേക്കുമോ?







10 comments:

  1. "ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ചുവടുമാറി നിലനിന്നുപോരുന്ന ഒരു ജൈവ പ്രതിഭാസമാണോ ഞാൻ എന്ന ഭാവം? അങ്ങനെയാണോ അയാളുടെ ഓരോ ശരീരഭാഗവും മറ്റൊരു ശവശരീരത്തിന്റെ ഭാഗങ്ങളെക്കൊണ്ട് പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ, 'അയാൾ' മാറ്റമില്ലാതെ തുടർന്നത്?"



    കഥകളിൽ പറഞ്ഞു കേട്ടതു പോലെ ദേഹി ദേഹം വിട്ടു പോയി മറ്റൊരു ദേഹം കണ്ടെത്തുന്നതും.. ഒരു ദേഹത്തു മറ്റൊരു ദേഹി കേറു ന്നതും എല്ലാം വെറുതെ ഒരു മനസിക്കൊല്ലാസത്തിനു വിശകലനം ചെയുമ്പോൾ, ഞാൻ എന്നത് ഒരു ആഫ്റ്റർ എഫക്ട് ആണ്. അതിന് സ്വയം നിർമ്മിക്കാനും നശിപ്പിക്കാനും പ്രാപ്തിയുള്ളത് ആവുമ്പോൾ അതിനെ ആത്മാവ് എന്ന് വിളിക്കാമായിരിക്കും.

    വെറുതെ ആവില്ല ജോർജ് ഗുർജിഫ് നിങ്ങൾക്ക് ഒരു ആത്മാവ് ഇല്ല, നിങ്ങൾ ഒരു ആത്മാവിലേക്ക് വളരേണ്ടിയിരിക്കുന്നു പറഞ്ഞത്.



    ReplyDelete
    Replies
    1. എനിക്ക് തോന്നിയിട്ടുള്ളത്, ഗുർജിയെഫ് 'നിങ്ങൾ നിങ്ങളുടെ ആത്മാവിനെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു' എന്ന് ഓർമ്മപ്പെടുത്തുമ്പോൾ, 'you have to acknowledge the energy cloud around' എന്നാണെന്നാണ്. അല്ലാത്തപക്ഷം അതൊരു unconscious event മാത്രമായി കടന്നുപോകും. ആ ഊർജ്ജമേഘത്തിന്റെ സ്വഭാവമെന്തെന്നാൽ, ആവശ്യത്തിന് അനുസരിച്ച് പരിധികൾ നിശ്ചയിക്കാനും ആവശ്യം കഴിഞ്ഞാൽ പരിധികളില്ലായ്മ എന്ന സഹജതയിലേക്കു തിരികെ വിലയിക്കാനും സാധിക്കും എന്നുള്ളതാണ്. ഏതൊരു പ്രവൃത്തിയും ചലനവും പരിധികൾ നിശ്ചയിച്ചുകൊണ്ടു മാത്രമേ സാധ്യമാവൂ. നിർഭാഗ്യവശാൽ നാം, ആവശ്യത്തിന് ശേഷവും പരിധികളിൽ നിന്നും തിരികെ പോകാൻ മറന്നുപോകുന്നു. അങ്ങനെയാണ് ഞാൻ എന്ന entity ഒരു വിഘ്‌നമായി മാറുന്നത്. thanks for the response.lv

      Delete