Featured Post

Tuesday, May 21, 2024

ഉണർവിലേക്കുള്ള പടവുകൾ - 48

                          ആത്മാർത്ഥതയിലെ പൊയ്മുഖങ്ങൾ 

പ്രസിദ്ധ നോവലിസ്റ്റും കഥാകാരനുമൊക്കെയായിരുന്ന കാഫ്കയുടെ (FRANZ KAFKA) ഒരു വാക്യം ഇപ്പോഴും സാംസ്‌കാരിക രംഗത്ത് കറങ്ങിനടപ്പുണ്ട് - ‘I was ashamed of myself when I realized life was a costume party and I attended with my real face’. 'കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം' എന്ന് ചങ്ങമ്പുഴയും പാടിയിട്ടുണ്ട്. കാഫ്ക ചങ്ങമ്പുഴയെ സ്വാധീനിച്ചതാണോ അതോ

ചങ്ങമ്പുഴ കാഫ്കയെ ആശ്ലേഷിച്ചതാണോ എന്ന് തീർച്ചയില്ല. ഏതായാലും രണ്ടു വാക്യങ്ങളും ഒരേപോലെ കാപട്യം നിറഞ്ഞതും പരിഹാസ്യവുമാണെന്നു പറയാതെ വയ്യ.


പരാജയപ്പെടുമ്പോഴെല്ലാം പൊതുവേ എല്ലാവരും വിചാരിക്കാറുള്ളതാണ് തന്റെ ഹൃദയം ആത്മാർത്ഥമായിട്ടുള്ളതായിരുന്നുവെന്നും, തന്റെ മുഖം യഥാർത്ഥമായിട്ടുള്ളതാണെന്നുമെല്ലാം. മറ്റുള്ളവരുടെയെല്ലാം ഹൃദയം കാപട്യം കുത്തിനിറച്ചത്. മറ്റുള്ളവരെല്ലാം മുഖം മൂടി ധരിച്ചു നടക്കുന്നവർ. പക്ഷേ ഇതുതന്നെയാണ് മറ്റുള്ള എല്ലാവരും വിചാരിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യം നാം മനഃപൂർവ്വം ഓർക്കാതിരിക്കുന്നു.


തന്റെ ഹൃദയം മാത്രം ആത്മാർത്ഥത നിറഞ്ഞതാണെന്നും തന്റെ മുഖം മാത്രം യഥാർത്ഥമാണെന്നും വിചാരിക്കുന്നതാണ് യഥാർത്ഥ കാപട്യം. അത് തന്നെയാണ് ശരിക്കുമുള്ള മുഖം മൂടി. അല്ലാത്തപക്ഷം, മറ്റുള്ളവർ മുഖം മൂടി അണിഞ്ഞു നടക്കുന്നത് അറിയാതെ പോയതിൽ അപമാനം തോന്നാൻ മാത്രം  എന്താണുള്ളത്? ജീവിതം പ്രച്ഛന്ന വേഷങ്ങളുടെ ഒരു ഘോഷമാണെന്ന് അറിയാതെ പോയത്, താൻ തന്റെ പ്രച്ഛന്നവേഷത്തിൽ, തന്റെ പൊയ്മുഖങ്ങളിൽ സ്വയം മറന്നുപോയതുകൊണ്ടാവും. അല്ലെങ്കിൽ തന്റെതന്നെ വേഷഭൂഷാദികളിൽ അകപ്പെട്ട്, ലോകം ഒരു കോമാളി നൃത്തമാണെന്ന് തെറ്റിദ്ധരിച്ചുപോയതാകും. യഥാർത്ഥ മുഖവുമായി ചരിക്കുന്നവൻ ഒന്നുകിൽ മറ്റുള്ളവരുടെ പ്രച്ഛന്നവേഷങ്ങളും മുഖം മൂടികളും ആസ്വദിക്കുന്നുണ്ടാവും, അല്ലെങ്കിൽ അവയെ തെല്ലും ഗൗനിക്കാതിരിക്കുന്നുണ്ടാവും. നൈസർഗ്ഗികതയിൽ ചരിക്കുന്ന ഒരാൾ തന്റെ മുഖത്തെപ്പറ്റി ഓർക്കുന്നതെവിടെയാണ്?


ആത്മാർത്ഥമായ ഹൃദയമുള്ള ഒരാൾക്ക് എവിടെയാണ് ജയവും പരാജയവും? ലോകം കപടമാണെന്ന് ഒരാൾ പറഞ്ഞാൽ, രമണമഹർഷിയുടെ മുൻപിലായിരുന്നെങ്കിൽ, അത് 'തന്റെ മാത്രം ലോകം, താൻ ഭാവനകൊണ്ടും വിചാരം കൊണ്ടും സൃഷ്ടിച്ചെടുത്തിട്ടുള്ള ലോകം' എന്ന് തിരുത്തിക്കുമായിരുന്നു. അല്ലെങ്കിൽ, 'ഭഗവതിയെ ഇതിനു മുൻപ് കണ്ട പരിചയമില്ലല്ലോ' എന്ന് ചോദിച്ചതുപോലെ, കാപട്യമില്ലാത്ത ഒരു ലോകത്തെ ഇതിന് മുൻപ് അനുഭവിച്ച പരിചയമൊന്നുമില്ലല്ലോ! എത്ര ബാലിശമായാണ് തന്റെ ഹൃദയം ആത്മാർത്ഥമാണെന്ന് ചങ്ങമ്പുഴ എടുത്തുപറയുന്നത്! ചങ്ങമ്പുഴ പരാജയപ്പെട്ടത് ആത്മാർത്ഥമായ ഹൃദയമുണ്ടായതുകൊണ്ടല്ല; ജീവിതത്തിൽ പരാജയപ്പെട്ടെന്ന് തോന്നിയതുകൊണ്ടാണ്; ജീവിതത്തെ ജയപരാജയങ്ങളെക്കൊണ്ട് അളന്നതുകൊണ്ടാണ്.


ആത്മാർത്ഥ ഹൃദയമുള്ള ഒരാളെ സംബന്ധിച്ച് 'ജീവിതം' തന്നെയില്ല, പിന്നെയല്ലേ ജയവും പരാജയവും. അയാളെ സംബന്ധിച്ച് അയാൾ ജീവിക്കുക മാത്രമാണ് - living. തുടക്കവും ഒടുക്കവും അയാൾ ഗൗനിക്കുന്നുപോലുമില്ല. സാമൂഹികമായ നന്മ-തിന്മകളെ, ജയ-പരാജയങ്ങളെ, പാപ-പുണ്യങ്ങളെ ഒട്ടും തന്നെ കണക്കിലെടുക്കാതെ, ഒഴുകുക മാത്രം ചെയ്യുന്ന ഒരു നദിയാണയാൾ. ആത്മാർത്ഥതയെന്നതും യഥാർത്ഥ മുഖമെന്നതുമൊക്കെ മറ്റുള്ളവരുമായി തട്ടിച്ചുനോക്കുമ്പോൾ മനസ്സിലാക്കപ്പെടുന്ന വസ്തുതകളല്ല, മറ്റുള്ളവർ അയാളെപ്രതി അത്ഭുതം കൂറിയേക്കാവുന്ന മൂല്യങ്ങളാണ്.






ഈയടുത്ത് കഴിഞ്ഞുപോയ ഒരു ഓഷോ മെഡിറ്റേഷൻ ക്യാമ്പിൽ, ഒരു രാത്രി ‘BASH HARLEQUIN’ എന്ന പേരിൽ മുഖം മൂടികളുടെ ഒരാഘോഷം സംഘടിപ്പിക്കപ്പെട്ടിരുന്നു. അത് ഒരേസമയം ഉൾക്കാഴ്ചകൾ പകർന്ന ധ്യാനവും, ചിരിയും ഉല്ലാസവും നിറഞ്ഞ ആഘോഷവുമായിരുന്നു. ബോധപൂർവ്വം മുഖം മൂടികൾ എടുത്തണിയുമ്പോഴാണ്  (അവ എടുത്തു മാറ്റുമ്പോഴും) നാം നമ്മുടെ യഥാർത്ഥ മുഖത്തെപ്പറ്റി ബോധവാന്മാരാകുന്നത്. മുഖം മൂടികൾ അണിയുമ്പോൾ നമ്മുടെ മുഖം മാത്രമല്ല മാറുന്നത്, നമ്മുടെ ചേഷ്ടകളും ചലനങ്ങളും, എന്തിനധികം നമ്മുടെ മനോഭാവങ്ങൾ പോലും മാറിപ്പോകുന്നു. മുഖം മൂടികൾ നമ്മെ ഓർമ്മിപ്പിക്കുന്നു, നാം എത്രയാണ് അടക്കിപ്പിടിച്ചുവെച്ചിരിക്കുന്നതെന്ന്. ബോധവാന്മാരാകത്തേടത്തോളം ഏതൊരു മുഖം മൂടിയും, അവ എത്ര തന്നെ നല്ലതായാലും ചീത്തയായാലും, സ്വാതന്ത്ര്യത്തെ ഹനിക്കുക തന്നെ ചെയ്യുന്നു. സ്വാതന്ത്ര്യത്തിനാകട്ടെ വിശേഷിച്ചൊരു മുഖമൊട്ടില്ലതാനും. സൗരഭ്യത്തിന് എന്ത് ആകൃതി?


ഓഷോയുടെ ഏറ്റവും പ്രിയങ്കരനായ ശിഷ്യരിൽ ഒരാളായിരുന്ന ലാഹേരുഭായ് ഒരിക്കൽ ഓഷോയോട് ചോദിച്ച ഒരു ചോദ്യമുണ്ട് - 'എന്താണ് നിഷ്ക്കളങ്കത? എന്തുകൊണ്ടാണ് നിഷ്ക്കളങ്കരായവർ ദുരിതമനുഭവിക്കുന്നത്?' 


നാം മിക്കവർക്കും മിക്കപ്പോഴും തോന്നിപ്പോകുന്ന ഒരു ചോദ്യം തന്നെയാണത്. പാവം മനുഷ്യർ ബുദ്ധിമുട്ടുന്നു. ചതിയന്മാരും വഞ്ചകരുമായവർ നിർബാധം സുഖിച്ചു വാഴുന്നു. എന്നിട്ടു നാം ദൈവം തമ്പുരാനിട്ടു ഒരു മേടും കൊടുക്കും - ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തുമെന്ന്. നിഷ്ക്കളങ്കരായവർ ഒരുപക്ഷേ 'തങ്ങൾക്കെന്തുകൊണ്ട് ബുദ്ധിമുട്ടുകൾ വരുന്നു?' എന്ന് ചിന്തിക്കുക പോലും ചെയ്യുന്നില്ല. അവരുടെ നിഷ്ക്കളങ്കത ബോധപൂർവ്വം അവയിലൂടെ കടന്നുപോകുന്നതിലാണ്. തങ്ങളാലാവും വിധം അവർ ആ സന്ദർഭങ്ങളോട് പ്രതികരിക്കുന്നു - responding. അല്ലാത്തവരാകട്ടെ 'തങ്ങൾ ഇത്രയൊക്കെ നല്ലവരായിരുന്നിട്ടും എന്തുകൊണ്ട് ഇത്രയും ദുരിതം നൽകപ്പെടുന്നു?' എന്ന് മുറുമുറുത്തുകൊണ്ട് ആ സന്ദർഭങ്ങളിൽ നിന്നും എങ്ങനെയെങ്കിലും തലയൂരാൻ ശ്രമിച്ചുനോക്കുന്നു. സത്യത്തിൽ, ഓടിയൊളിക്കാനുള്ള ആ ശ്രമമാണ് ബുദ്ധിമുട്ടുകളെ ദുരിതമാക്കി മാറ്റുന്നത്. അവരുടെ നിഷ്ക്കളങ്കത മാറ്റുരക്കപ്പെടുന്നത് അവിടെയാണ്.


ഓഷോ നല്കിയ ഉത്തരത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു: 'നിഷ്ക്കളങ്കരായവർ
ദുരിതമനുഭവിക്കുന്നതായി ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ല. ഒന്നുകിൽ അവർ നിഷ്ക്കളങ്കരല്ല. അല്ലെങ്കിൽ അവർ വിചാരിക്കുന്നു അവരുടെ ദുരിതത്തിന്റെ കാരണം നിഷ്ക്കളങ്കതയാണെന്ന്. അവരുടെ ദുരിതത്തിന്റെ കാരണം മറ്റെന്തെങ്കിലുമായിരിക്കും. നിഷ്ക്കളങ്കത ഒരിക്കലും ദുരിതത്തിന് കാരണമാവുന്നില്ല. നിഷ്ക്കളങ്കരായവർ അവരുടെ ബുദ്ധിമുട്ടുകളെ ദുരിതമാക്കി മാറ്റാറില്ല.'


നിഷ്‌കളങ്കതയും വിവേകശൂന്യതയും ഒരു പക്ഷേ പ്രത്യക്ഷത്തിൽ സാമ്യം തോന്നിച്ചേക്കാമെങ്കിലും, അവ തമ്മിൽ വലിയ അന്തരമുണ്ട്. വിവേക ശൂന്യതയെ നിഷ്ക്കളങ്കതയായി തെറ്റിദ്ധരിക്കുമ്പോഴാണ് ആത്മാർത്ഥ ഹൃദയമുണ്ടായതാണ് തന്റെ പരാജയകാരണമെന്ന് ഒരുവൻ വിചാരിക്കുന്നത്. അയാൾ, വിചാരിക്കും പോലെ നിഷ്ക്കളങ്കമല്ല എന്നതാണ് വാസ്തവം. തന്റെ വിവേകമില്ലായ്കയെ, തന്റെ മുഖത്തിന്റെ നിഷ്ക്കളങ്കതയായി സ്ഥാപിച്ചെടുക്കുകയാണ് ഫ്രാൻസ് കാഫ്ക. 


നിഷ്ക്കളങ്കരായവർ തങ്ങളുടെ ഉത്തരവാദിത്തത്തെ മറ്റാരുടെ ചുമലിലേക്കും ഒളിച്ചുകടത്താറില്ല, അത് വിധിയായാലും ദൈവമായാലും.


                                                             




13 comments:

  1. Like a cool Breeze it entering to my heart in a hot summer ⛱️

    ReplyDelete
  2. Eye opening 👍

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Clearly narrated.

    J krishnamurti used to say, innocent- the root meaning of it is, a mind which is incapable of being hurt.
    Here in this topic, it has to be the difference between innocence and sensitivity. Hurt and Pain.

    Sensitivity cant be translated to innocence. Perhaps, there it misunderstood by poets like Changabuzha and kafka.
    Yes of course they are poets, not surgeons..the more sensitive the more u will sense whatever it is.






    ReplyDelete
  5. നിഷ്കളങ്കതയും വിവേകശൂന്യതയും ❤️

    ReplyDelete