Osho wings Osho waves

Featured Post

Sunday, May 18, 2025

ഉണർവിലേക്കുള്ള പടവുകൾ - 59


                                    അഹന്ത, വിനയം, ആത്മാഭിമാനം


ജൂലിയസ് സീസറിന്റെ ചെറുപ്പത്തിൽ ഒരിക്കൽ അദ്ദേഹത്തെ ആരൊക്കെയോ
ചേർന്ന് തട്ടിക്കൊണ്ടുപോയത്രേ. തട്ടിക്കൊണ്ടുപോയവർ കൊട്ടാരത്തെ അറിയിച്ചു, സീസറിനെ വിട്ടുകിട്ടണമെങ്കിൽ 11000 സ്വർണ്ണനാണയങ്ങൾ നല്കേണ്ടതുണ്ടെന്ന്. തനിക്കിട്ടിരിക്കുന്ന വില വെറും 11000 സ്വർണ്ണനാണയങ്ങൾ ആണെന്നറിഞ്ഞ ജൂലിയസ് സീസറിന് വല്ലാത്ത കുറച്ചിൽ തോന്നി. അദ്ദേഹം അവരോടു പറഞ്ഞു, 'നിങ്ങൾ എന്നെ അപമാനിക്കരുത്, കുറഞ്ഞത് 2,50,000 സ്വർണ്ണനാണയങ്ങളെങ്കിലും ആവശ്യപ്പെടൂ' എന്ന്.


അഹന്തയെന്നത് നിശബ്ദമായി നടന്നുകൊണ്ടിരിക്കുന്ന വിലപേശലുകളാണ്. ഒരു വ്യക്തിയിൽ മൂല്യാവബോധം പ്രവർത്തിക്കാതിരിക്കുമ്പോൾ, അയാളിൽ വർത്തിക്കുന്നത് അഹന്തയാണ്, അഹന്ത മാത്രമാണ്. ഏതൊന്നിന്റെയും അസ്തിത്വപരമായ uniqueness -നെ സ്വംശീകരിക്കുന്നതിനു പകരം, നമ്മുടെ കൈവശമുള്ള കാലഹരണപ്പെട്ട അളവുപാത്രത്തിലേക്ക് അതിനെ ഞെരുക്കിയൊതുക്കി, വിലവിവരപ്പട്ടികയിൽ അതിനുള്ള പ്രാധാന്യത്തെ ഊഹിച്ചെടുക്കുക എന്ന വിഡ്ഢിത്തമാണ് അഹങ്കാരമെന്നത്. അജ്ഞാനമാണ് അഹങ്കാരം എന്ന് തരം കിട്ടുമ്പോഴെല്ലാം നാം വേണ്ടതിലധികം അഹങ്കാരത്തോടെ ഉരുവിടുമ്പോഴും അതിനകത്തെ 'അജ്ഞാനതിമിരാന്ധത’യെപ്പറ്റി നാം അറിയുന്നുണ്ടെന്നു തോന്നുന്നില്ല. ജൂലിയസ് സീസറിനുപോലും തന്റെ ആത്മാഭിമാനത്തിന്റെ അമൂല്യത തിരിച്ചറിയാനായില്ല, പകരം അന്നത്തെ കമ്പോളനിലവാരത്തിലെ ഒരു വലിയ തുകയിലേക്ക് തന്നെ പൊക്കിവെക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.


അഹന്ത, വിനയം, ആത്മാഭിമാനം എന്നിവ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന ആത്മീയ പദാവലികളാണ്, പണ്ട് മുതല്‌ക്കേ. അഹന്തയെന്നത് എന്തോ വലിയ പാതകമാണ്, ദൈവകോപത്തിന് പാത്രമാകും അഹന്തയുള്ളവർ, അഹന്തയുടെ ഫലമായുള്ള ശിക്ഷ കിട്ടാതെ പോവില്ല എന്ന രീതിയിലാണ് ഇന്നുവരേക്കും ലോകം അതിനെ അവതരിപ്പിച്ചു പോന്നിട്ടുള്ളത്. നമ്മുടെ ബാല സാഹിത്യം മുതൽ ക്ലാസിക് രചനകളിലടക്കം അഹന്തയുടെ ശിക്ഷ ശരിവെക്കുന്ന രീതിയിലാണ് കഥാ തന്തുക്കളൊക്കെയും. ആധുനികതയും അത്യന്താധുനികതയും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമെല്ലാമായിട്ടും 'ഒന്നഹങ്കരിക്കാൻ' പോലും പക്വത നേടിയിട്ടില്ല മനുഷ്യരാശി എന്ന് വേണം വിചാരിക്കാൻ. 


ഇതുവരേക്കും നാം പറഞ്ഞുകൂട്ടിയിട്ടുള്ള അഹന്താവിശേഷങ്ങളൊക്കെയും 'നാൻ ഒരു തടവു ശൊന്നാൽ, നൂറു തടവു ശൊന്നമാതിരി' യുള്ള രജനീകാന്തിയൻ ടൈപ്പ് പാവം അഹന്തകളാണ്. പാപം ചെയ്‌താൽ എങ്ങാണ്ടോ ഒളിഞ്ഞിരിക്കുന്ന, സർവ്വ വ്യാപിയായിട്ടുള്ള ഒടേതമ്പുരാൻ, ഇന്നല്ലെങ്കിൽ നാളെ ശിക്ഷ തരാതിരിക്കില്ല എന്ന മട്ടിൽ തീർത്തും ബാലിശമാണ് നമ്മുടെ അഹങ്കാര സങ്കല്പ്പങ്ങൾ. അതുകൊണ്ടുതന്നെ അഹന്തയുടെ കൊട്ടിപ്പാടിസേവ നടത്തുന്നത് എല്ലായ്പോഴും മറ്റുള്ളവരാണ്. 


അറിഞ്ഞുകൊണ്ട് ആർക്കും അഹങ്കാരിയാവാൻ സാധിക്കില്ലല്ലോ. എത്രവലിയ അഹന്തയിലും, സൂക്ഷിച്ചുനോക്കിയാൽ, ഒരു പാവം ഒളിഞ്ഞിരിപ്പുണ്ട്. താൻ മുങ്ങിനില്ക്കുന്ന ജീവിതമാനങ്ങൾ ഏതെല്ലാമെന്ന് തിരിച്ചറിയുന്നതിലെ അപാകതകളാണ് അയാളിൽ അഹന്തയായി വർത്തിക്കുന്നത്; നിഷ്ക്കളങ്കമായ ഒരു വിഡ്ഢിത്തം എന്ന് പറയും പോലെ. ഭൂകമ്പത്തിൽ മൊത്തം കെട്ടിടവും ആടിയുലയുമ്പോഴും, ഏതു നിമിഷവും എന്തും സംഭവിക്കാം എന്നിരിക്കുമ്പോഴും, തന്റെ കുഞ്ഞു ഫ്ലാറ്റ് സുരക്ഷിതമാണ് എന്ന് ഒരാൾക്ക് തോന്നുന്നതുപോലെയേയുള്ളൂ ഈ പാവം അഹങ്കാരം. നിസ്സാരമായ ഒരു വിവരക്കേട്. അതുപക്ഷേ പുറത്തുനിന്നും ആർക്കും തിരുത്താനാവില്ല എന്ന് മാത്രം. എന്നിട്ടും പക്ഷേ ആദിമ കാലം മുതല്ക്കേ പുരോഹിത വൃന്ദം ഈ വിവരക്കേടിനെ ചൂഷണം ചെയ്തു കൊണ്ടാടുന്നു.


നിഴലിനോട് മല്ലിടാനാവില്ല എന്നതുപോലെയാണ്, അവബോധപരിമിതിയോട്, അതിന്റെ അഭാവത്തോട് നമുക്ക് യാതൊന്നും ചെയ്യാനാവില്ല. വെളിച്ചം വന്നാൽ ഇരുട്ട് ഇല്ലാതാകും എന്നതുപോലെയേ ഉള്ളൂ അഹന്തയുടെ കാര്യവും. ‘ഞാൻ എന്ന ഭാവമാണ് അഹങ്കാരം’ എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത്, കാറോടിക്കുന്ന ഒരാൾ, കാറെന്നത് തന്റെ കയ്യിലിരിക്കുന്ന സ്റ്റീയറിങ് ആണ് എന്ന് കരുതുന്നുവെന്നാണ്. അങ്ങനെയൊരു തെറ്റിദ്ധാരണയിൽ കുറേക്കാലം ഓടിയെന്നും വരാം. എന്നാൽ ഒരു ദിവസം അയാൾക്കു തോന്നുകയാണെന്നു വെക്കുക, സ്റ്റീയറിങ് അല്ല ചക്രങ്ങളാണ് കാറിന്റെയെല്ലാമെല്ലാം. ചക്രങ്ങളില്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു. അയാൾ അന്ന് മുതൽ ചക്രങ്ങളോട് ഇല്ലാത്ത ഭയ ഭക്തി ബഹുമാനങ്ങളെല്ലാം കാണിക്കുന്നുവെന്നിരിക്കട്ടെ. അങ്ങനെയും കുറേ നാൾ ഓടിയെന്നു വരാം. എന്നാലും വിവരക്കേട് വിവരക്കേടുതന്നെ. പക്ഷേ ഇങ്ങനെയൊരു വിവരക്കേട്‌ എന്തോ വലിയ നന്മയായി കൊട്ടിഘോഷിക്കപ്പെടുന്നുവെന്നുമാത്രം, ലോകമെങ്ങും.  അതിന്റെ പേരാണ് വിനയം.


അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും കാരണം വിനയമെന്ന തന്റെ വിവരക്കേട് തിരിച്ചറിയാൻ ഒരാൾ നന്നേ താമസിച്ചെന്നു വരും. ഇനി തിരിച്ചറിഞ്ഞാൽ തന്നെയും ആ വിവരക്കേട് കൊണ്ടുതരുന്ന മാനാഭിമാനലാഭങ്ങൾ അയാളെ അതിൽത്തന്നെ തുടരാൻ പ്രേരിപ്പിച്ചേക്കും. അഹങ്കാരം ശല്യക്കാരനായ ഒരു ലോക്കൽ ഗുണ്ടയാണെങ്കിൽ, വിനയം കുടിലതന്ത്രങ്ങൾ നിറഞ്ഞ ഒരു രാഷ്ട്രീയക്കാരനാണ്.


വീറും വാശിയും മത്സരവും ജയപരാജയവുമെല്ലാം അഹങ്കാരത്തിന്റെ മുഖമുദ്രകളായി കുറ്റപ്പെടുത്താൻ ഒരുങ്ങി നില്ക്കുന്നവർ, വിനയവും ക്ഷമയുമെല്ലാമായിരിക്കും അവസാനം വിജയിക്കുക എന്ന് ഉപദേശിക്കാൻ മടി കാണിക്കുന്നില്ല. ഒരിക്കൽ രൂപക് കുൽക്കർണി എന്ന പുല്ലാങ്കുഴൽ വിദഗ്ധന്റെ സംഗീതക്കച്ചേരിക്ക് ശേഷം നന്ദി പറയാൻ സ്റ്റേജിൽ കയറിയ വിദ്യാസമ്പന്നനായ ഒരാൾ അദ്ദേഹത്തെ വാഴ്ത്തിയത്, 'വിനയത്തിന്റെ കാര്യത്തിൽ രൂപക് കുൽക്കർണിയെ വെല്ലാൻ ആരുമില്ല' എന്ന് ഘോഷിച്ചുകൊണ്ടായിരുന്നു. അതിലേറെ ഈയുള്ളവനെ അതിശയിപ്പിച്ചത്, അവിടെക്കൂടിയിരുന്ന ഒട്ടുമിക്കവരും അതിനെ ശരിവെച്ചുവെന്നതാണ്. മൂന്നോ നാലോ പേർക്കു മാത്രമേ ചിരി പൊട്ടിയുള്ളൂ. 


അഹങ്കാരവും വിനയവും ഒരേ അജ്ഞതയുടെ രണ്ടു മുഖങ്ങൾ ആയിരിക്കുമ്പോൾ (അതിൽത്തന്നെ വിനയത്തിന്റെ മുഖമാണ് ഇല്ലാത്ത ചമയങ്ങൾ വാരിത്തേച്ച് കൂടുതൽ അരോചകമായിരിക്കുന്നത്), ആത്മാഭിമാനമാണ് ഉണർവിന്റെ സൗരഭ്യമായി നിലകൊള്ളുന്നത്. ആത്മാഭിമാനം - Pride - ഒരു ആത്മീയ സംജ്ഞയാണ്. ഒരുപക്ഷേ നമ്മുടെ ശീലങ്ങളിൽ Pride നെ Proud ആയി തെറ്റിദ്ധരിക്കുന്നുണ്ടാകാം. Proud എന്നത് നിസ്സാരമായ അഹങ്കാരമാണ്, കേവലം പൊങ്ങച്ചം എന്ന് പറയാവുന്നത്. Pride - ആത്മാഭിമാനം - ആകട്ടെ, തന്നോട് തന്നെയുള്ള ബഹുമാനവും സ്നേഹവുമാണ്. സ്വയം സ്നേഹവും ബഹുമാനവും തോന്നാത്ത ഒരാൾക്ക് മറ്റൊരാളോട് സ്നേഹവും ബഹുമാനവും എങ്ങനെ തോന്നാനാണ്?


അഹങ്കാരവും വിനയവും മറ്റുള്ളവരോടൊപ്പം തങ്ങൾക്കുത്തന്നെയും വിനയാവുമ്പോൾ, ആത്മാഭിമാനം ഒരു വ്യക്തിയുടെ അവബോധ സാധ്യതകളെ സഫലീകരിക്കുകയും, മറ്റുള്ളവരുമായി അത് പങ്കിടുകയും ചെയ്യുന്നു. അഹങ്കാരം സഹായത്തിനു നേരെ കണ്ണടക്കുമ്പോൾ, വിനയം സഹായത്തിലൂടെ ഇരട്ടി ലാഭം ഉറപ്പുവരുത്തുന്നു. അതേസമയം ആത്മാഭിമാനമാകട്ടെ സഹായത്തിനു പകരം പങ്കു വെക്കുക - sharing- മാത്രം ചെയ്യുന്നു. 


മനുഷ്യർ ഉണ്ടായ നാൾ മുതൽ സഹായം ജീവിതരീതിയാക്കിയ ഒരുപാടു
പേരുണ്ടായിട്ടും, നാളിതുവരേക്കുള്ള മതപ്രബോധനങ്ങൾ മറ്റുള്ളവരെ സഹായിക്കാനായി ഉദ്ബോധിപ്പിച്ചു നടന്നിട്ടും, നാസ്തികരും നന്മമര സംഘടനകളും മനുഷ്യരാവാൻ ഓർമ്മിച്ചുകൊണ്ടിരുന്നിട്ടും ലോകത്തെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും കുറവ് വരാത്തത് ഇവയൊക്കെയും ഉണ്ടായിവരുന്നത് അഹങ്കാരത്തിന്റെയും വിനയത്തിന്റെയും ഇരുൾക്കയങ്ങളിലാണ് എന്നതുകൊണ്ടാണ്.


ആത്മാഭിമാനിയായ ഒരാൾ മാത്രമേ മദ മാത്സര്യാദികൾക്കുവേണ്ടി തന്റെ മൂല്യവത്തായ നിമിഷങ്ങൾ നഷ്ടപ്പെടുത്താതിരിക്കൂ. അയാളെ സംബന്ധിച്ച് ജയപരാജയങ്ങളില്ല. 

ആത്മാഭിമാനം ഉണർന്നുവരാത്ത ഒരാൾ ആത്മീയ ദിശയിലല്ല എന്ന് നിസ്സംശയം പറയാം. അഹങ്കാരം ചെലവാകാത്ത ചന്തയിൽ, വിനയത്തിന്റെ ഡിസ്‌കൗണ്ട് സെയിൽ തരപ്പെടുത്തുന്ന തിരക്കിലായിരിക്കും അയാൾ, ഉറപ്പ്.

                             




6 comments: