Osho wings Osho waves

Featured Post

Tuesday, June 17, 2025

ഉണർവിലേക്കുള്ള പടവുകൾ - 60

         

                                              സെലിബ്രിറ്റി രോഗവും 

                               സർഗ്ഗാത്മക ജീവിതവും


ഈ ഭൂമുഖത്തെ ഏറ്റവും ഉപദ്രവകാരിയായ ജീവി മനുഷ്യനാണെന്ന് പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ട്. സാന്ദർഭികം മാത്രമായ ചോദ്യവും ഉത്തരവുമാണത്. എന്നാൽ, ഭൂമുഖത്തെ ഏറ്റവും ദുരിതം നിറഞ്ഞ ജീവിയേതാണെന്നു ചോദിച്ചാൽ നിസ്സംശയം പറയാം അത് 'സെലിബ്രിറ്റി'യാണെന്ന്; സെലിബ്രിറ്റിയാണെന്ന് സ്വയം വിചാരിക്കുന്നവനും സെലിബ്രിറ്റിയോട് അടങ്ങാത്ത ആരാധന തോന്നുന്നവനും; അത് വേടനായാലും വിശ്വാമിത്രനായാലും.

സെലിബ്രിറ്റി വർഷിപ്പിങ് സിൻഡ്രോം (C W S) എന്ന ഒരു മാനസിക രോഗാവസ്ഥയെ സാമൂഹ്യ ശാസ്ത്രജ്ഞരും മനോരോഗ വിദഗ്ധരുമൊക്കെ സവിശേഷമായി പഠിക്കാൻ തുടങ്ങിയിട്ട് ഇരുപത്തഞ്ചു വർഷമേ ആയിട്ടുള്ളൂവെന്നു തോന്നുന്നു. എന്നാൽ ഈ മഹാരോഗത്തിന്റെ അടിവേരുകൾ ഏറെ പഴയതാണ്. ഒരുപക്ഷേ സോഷ്യൽ മീഡിയയും ഇന്റെർനെറ്റുമെല്ലാം ഇത്രക്കും സജീവമായതിനുശേഷമാകാം ഈ രോഗം ഇപ്പോഴത്തെ അവസ്ഥയിലേക്ക് പടർന്നു ഭീകരമായത് എന്നുവേണമെങ്കിൽ കരുതാം.


സോഷ്യൽ മീഡിയ തൊണ്ണൂറു ശതമാനവും സെലിബ്രിറ്റി രോഗത്തിന്റെ കടുത്ത ലക്ഷണമാണെന്ന് സമ്മതിക്കേണ്ടി വരും. ലോകത്തെ അറുപത്തഞ്ചു ശതമാനം വരുന്ന ജനങ്ങൾക്കു മുൻപിൽ തന്റെ ഒരു സെൽഫിയോ ഒരു തട്ടുപൊളിപ്പൻ പോസ്റ്റോ തിളങ്ങി നില്ക്കുന്നുവെന്ന് ഉള്ളിനുള്ളിൽ കോൾമയിർക്കൊള്ളുന്ന അവസ്ഥ. വെറും പത്തോ ഇരുപതോ പേരിലേക്കാണ് ഏതൊരു പോസ്റ്റിന്റെയും ശരാശരി റീച് എന്നറിയാമെങ്കിലും, നമ്മിൽ ഒളിച്ചിരിക്കുന്ന സെലിബ്രിറ്റി മോഹം, തന്റെ ഫോട്ടോ ലോകം മുഴുവനും മിന്നിമറിയുന്നതായി സ്വപ്‍നം കാണിക്കും.

സെലിബ്രിറ്റി വർഷിപ്പിങ് സിൻഡ്രോം എന്നത് കേവലം താരത്തിളക്കങ്ങളുടെ പിന്നാലെ പോകുന്നതോ അവരെ അനുകരിക്കുന്നതോ ആയ അവസ്ഥ മാത്രമല്ല. നിസ്സാരമായ ഒരു പ്രവൃത്തി പോലും, തന്റേതു മാത്രമെന്ന് കരുതപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങൾ പോലും, മറ്റുള്ളവരുടെ പ്രീതിയെ മുൻനിർത്തിക്കൊണ്ടുള്ളതാണെന്ന് വരുകിൽ അതെത്ര പരിതാപകരമാണ്! (അമേരിക്കൻ നഗരങ്ങളിലടക്കം നമ്മുടെ തട്ടുപൊളിപ്പൻ മലയാള സിനിമകൾ പോലും കൊട്ടും കുരവയുമായി റിലീസ് ചെയ്യുപ്പെടുമ്പോൾ, തലൈവരെ അനുകരിക്കാൻ ശ്രമിക്കുന്ന 'തമിഴ് പസ’ങ്ങളെ നിഷ്ക്കളങ്കർ എന്ന് പറയാൻ തോന്നും.) 


ആസ്വാദ്യതയുടെ കൂമ്പുകൾ അടഞ്ഞേപോവുകയാണ്. അതുവരേക്കും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു വസ്തുവിനെപ്പോലും മറ്റാരുടെയെങ്കിലും പ്രോത്സാഹനമോ അംഗീകാരമോ പ്രശംസയോ ഇല്ലെങ്കിൽ ഇഷ്ടപ്പെടാനാവില്ലെന്നു വരിക! ലോകത്ത് ആരെങ്കിലും പ്രശംസിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാതെ ഒരു സംഗതിയെ - അത് ഒരു ഗാനമാകട്ടെ, ഭക്ഷണമാകട്ടെ, വസ്ത്രമാകട്ടെ,

പുസ്തകമാകട്ടെ, സിനിമയാകട്ടെ, തീരെ നിസ്സാരമായ മറ്റെന്തുമാകട്ടെ - ആസ്വദിക്കാനും അതിൽ മുഴുകാനും കഴിയുക. അതൊരു ധീരതയാണ്, rebelliousness. ഒരുപക്ഷേ, മുൻകാലങ്ങളിൽ വഴിയരികിലെ തണലിൽ തനിച്ചിരുന്ന് മുറുക്കാൻ ചവക്കുകയോ ബീഡിവലിക്കുകയോ ചെയ്തിരുന്ന ആളുകളിൽ ഇന്നത്തേതുപോലുള്ള C W S  ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മുറുക്കാനേയോ ബീഡി വലിയേയോ പറ്റിയല്ല പറയുന്നത്, അത്തരം കാര്യങ്ങളെങ്കിലും മറ്റാർക്കും വേണ്ടിയല്ലാതെ ചെയ്യാൻ സാധിച്ചിരുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്നോർക്കുക മാത്രമാണ്.


ഏതൊരു ചെയ്തിയിലും തന്റേതുമാത്രമായ ആസ്വാദ്യതക്കു പ്രാമുഖ്യം ഇല്ലാത്തതെല്ലാം C W S ന്റെ പരിധിയിൽ വരുമെന്ന് സാരം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ത്വര (attention seeking), ആത്മപ്രാധാന്യം (self importance), സ്വാത്മാവബോധം (being self conscious), അപകർഷത (inferiority), അപരോന്മുഖത്വം (other orientation) എന്നിങ്ങനെ നിരവധി കാരണങ്ങളിലൂടെ C W S നെ നോക്കിക്കാണാവുന്നതാണ്.


നിർഭാഗ്യവശാൽ മേൽ പറഞ്ഞ കാരണങ്ങളെയെല്ലാം തന്നെ പ്രോത്സാഹിപ്പിക്കും വിധമാണ് നമ്മുടെ വിദ്യാഭ്യാസ രംഗങ്ങളൊക്കെയും. ഒരു കൊച്ചു കുട്ടിയിൽ സർഗ്ഗാത്മകമായ ഏതെങ്കിലും കഴിവുകളുണ്ടെങ്കിൽ,

(നമ്മുടെ സർഗാത്മക സങ്കല്പങ്ങളിൽ ശാസ്ത്രാഭിമുഖ്യമോ അതുപോലുള്ള കഴിവുകളോ പൊതുവെ ഉൾപ്പെടുന്നില്ല എന്നത് അതിലേറെ കഷ്‌ടം!) ആ കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയെന്നാൽ, അവന് നാലാളുകളുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള അവസരമൊരുക്കുകയും അവരിൽ നിന്നും പ്രശംസ തരപ്പെടുത്തുകയെന്നുമാണ് മുതിർന്നവരുടെയെല്ലാം ധാരണ.  അതുകൊണ്ടു പക്ഷേ, സർഗ്ഗാത്മകമായ കഴിവ് അവനെ കൂടുതൽ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിന് പകരം, സമൂഹത്തിന്റെ ആശ്രിതനാക്കുക എന്നത് മാത്രമാണ് സംഭവിക്കുന്നത്. 


അപകർഷതയെ പ്രശസ്തികൊണ്ട് മറികടക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. അതേസമയം പുരോഹിത വർഗം ആജ്ഞാപിക്കുന്നതുപോലെ പ്രശസ്തി ഹറാമാകേണ്ടതുമില്ല. അറ്റൻഷൻ സീക്കിങ് വല്ലാതെയുള്ള ഒരു കുട്ടിക്ക് ആവശ്യത്തിലധികം അറ്റെൻഷൻ കൊടുത്തുകൊണ്ടേയിരിക്കുകയെന്നതല്ല പ്രതിവിധി. ആസ്വാദ്യതയുടെ വൈകാരിക സ്വയം പര്യാപ്തതയിലേക്ക് ഒരു കുഞ്ഞിനെ എങ്ങനെ ആനയിക്കാം എന്ന വെല്ലുവിളി ഏറ്റെടുക്കുന്നേടത്താണ് വിദ്യാഭ്യാസം ഒരു സർഗാത്മക പ്രവൃത്തിയാവുന്നത്. അല്ലാത്തപക്ഷം നമ്മുടെ സരസ്വതീനിലയങ്ങളെല്ലാം C W S ന്റെ പണിപ്പുരകളായി മാറുകയാണ്, നാം അറിയാതെത്തന്നെ. 


ഓർക്കുക, സെലിബ്രിറ്റികളോട് വിരോധം പുലർത്തണം അല്ലെങ്കിൽ പ്രശസ്തിയോടു മുഖം തിരിക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല ഇവിടെ C W S നെ പരാമർശിക്കുന്നത്. സെലിബ്രിറ്റികളോട് വല്ലാത്ത ആരാധനയുള്ളവരുടേയും അവർ ആരാധിക്കുന്ന സെലിബ്രിറ്റികളുടേയും അവസ്ഥ ഏറെക്കുറെ ഒന്നുതന്നെയാണ്. താൻ സ്വയം ഒരു സെലിബ്രിറ്റിയാണെന്ന് വിചാരിക്കുകയും, മറ്റുള്ളവരെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്യുന്നവർ, സമൂഹത്തിനു മുൻപിൽ 'വിജയശ്രീലാളിതരാവുമെങ്കിലും', ജീവിതത്തിനു മുൻപിൽ, ആത്മാവബോധത്തിനു മുൻപിൽ, അവരേക്കാളും അടിമത്തം അനുഭവിക്കുന്നവരില്ല തന്നെ. താൻ അടിമയാണ് എന്ന തോന്നൽ പോലും നഷ്ടപ്പെട്ടിട്ടുണ്ടാകും ആ വ്യക്തിക്ക്. സ്വന്തം ശൗചാലയത്തിൽ പോലും അദൃശ്യമായ 'ഫാൻസ്‌ അസോസിയേഷൻ' ചരടുവലികൾ അയാളെ പാവക്കൂത്തിലെ കഥാപാത്രങ്ങളെപ്പോലെ നിർജ്ജീവമായി ചലിക്കാൻ നിർബന്ധിക്കുന്നു. 


സെലിബ്രിറ്റിയാവുക എന്നതാണ് സർഗ്ഗാത്മകതയുടെ അളവുകോൽ എന്ന് എല്ലാവരും എല്ലാവരേയും മത്സരബുദ്ധിയോടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ലൈക്കുകളുടേയും കമന്റുകളുടേയും എണ്ണം നോക്കിയല്ലല്ലോ സർഗ്ഗവൈഭവം അളക്കപ്പെടേണ്ടത്. പക്ഷേ അളവുകോലുകൾ ആരാണ് നിശ്‌ചയിക്കേണ്ടത്? നമ്മുടെ സംതൃപ്തിയും ആഹ്ളാദവുമെല്ലാം മറ്റുള്ളവർ നിശ്ചയിക്കാൻ തുടങ്ങുന്നേടത്ത് നാം സെലിബ്രിറ്റി രോഗത്തിന് അടിപ്പെടുകയായി. പ്രശസ്തരായവരെല്ലാം സെലിബ്രിറ്റികളാവണമെന്നില്ല. അതേ സമയം (വെറും) സെലിബ്രിറ്റികൾ പ്രശസ്തരാവുമ്പോൾ, അവർ രോഗവാഹകർ മാത്രമാണ്. 



‘I celebrate myself’ എന്ന് സൗമ്യമായി ഉദ്ഘോഷിക്കുമ്പോൾ, അമേരിക്കൻ കവിയായിരുന്ന Walt Whitman ഒരു സെലിബ്രിറ്റിയാവുകയായിരുന്നില്ല; സെലിബ്രേഷൻ തന്നെയായി മാറുകയായിരുന്നു. സ്വയം ആഘോഷിക്കുക എന്നതല്ലാതെ അദ്ദേഹത്തെ ആർക്കും അനുകരിക്കാനാവില്ലല്ലോ!














12 comments:

  1. 💓🌸💓🌸💓

    ReplyDelete
  2. കാലിക പ്രസ്ക്തിയുള്ള ഈ... വിഷയം. ആഴത്തിൽ വിശകലനം ചെയ്തത് നന്നായി

    ReplyDelete
  3. 🌹🌹🌹🌹🌹🌹🌹

    ReplyDelete
  4. നമ്മുടെ സംതൃപ്തിയും ആഹ്ളാദവുമെല്ലാം മറ്റുള്ളവർ നിശ്ചയിക്കാൻ തുടങ്ങുന്നേടത്ത് നാം സെലിബ്രിറ്റി രോഗത്തിന് അടിപ്പെടുകയായി.

    ReplyDelete