Osho wings Osho waves

Featured Post

Sunday, December 7, 2025

അപൂർവ വൈദ്യന്മാരെപ്പറ്റി ഒരപൂർവ വൈദ്യൻ

Click for English Translation 



അപൂർവ്വവൈദ്യന്മാരെപ്പറ്റി മറ്റൊരു അപൂർവ്വവൈദ്യനെഴുതുന്നു, 'കേരളത്തിലെ
വൈദ്യവികാസത്തിന്റെ പഥികൃത്തുക്കളെ'പ്പറ്റി. അപൂർവതയെന്നത് നിവൃത്തിയില്ലാതെ ഉപയോഗിക്കേണ്ടിവരുന്ന പദമാണ്. പരോക്ഷമായെങ്കിലും സംഭവിച്ചുപോകുന്ന ഒരുതരം താരതമ്യം 'അപൂർവ'ത്തിലുണ്ട്. ഇതിൽ പരാമർശിക്കുന്ന വൈദ്യന്മാർ ആരും തന്നെ മഹാന്മാരാകുന്നത് പക്ഷേ, ഭൂരിപക്ഷത്തെപ്രതി ന്യൂനപക്ഷമായിരിക്കുന്നതുകൊണ്ടല്ല; 'majority of one' എന്ന് പറയാനാവും വിധം, മുന്നും പിന്നും നോക്കാതെ വഴിവെട്ടി തനിയെ നടന്നുപോയതുകൊണ്ടാണ്. ആ നടത്തയിൽ താൻ സ്വയം ഏറ്റെടുത്ത ദൗത്യത്തിനപ്പുറം ഗുപ്തമായ അഭിലാഷങ്ങളോ ഫലേച്ഛകളോ ഉണ്ടായിരുന്നതുമില്ല. വൈദ്യവൃത്തിയെന്നത്‌
(വിശേഷിച്ചും) ആരാലും ശ്രദ്ധിക്കപ്പെടാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന ശ്വസനതാളം പോലെ നിർവ്വഹിക്കപ്പെടുമ്പോൾ മാത്രമേ അതിന്റെ ജൈവ വിനിമയങ്ങൾ സഫലമാക്കപ്പെടുകയുള്ളൂ എന്നതിന് തെളിവായി കടന്നുപോവുന്ന ജീവൻമശായിമാർ. ആശുപത്രികളെന്നാൽ ശരീരങ്ങൾ റീപെയർ ചെയ്യുന്ന വർക്ക് ഷോപ്പുകൾ  ആയി മാറിക്കഴിഞ്ഞിരിക്കേ, ഡോക്ടറെന്നാൽ കേവലം 'body mechanic' എന്ന നിലയിലേക്ക് പരിണമിച്ചു കഴിഞ്ഞിരിക്കേ, ഈ അപൂർവ്വ വൈദ്യന്മാർ ഇന്നത്തെ വൈദ്യന്മാർക്ക് പഴയകാലത്തിന്റെ നോക്കുകുത്തികളെന്നോണമോ കാണപ്പെടുക!?

സൂക്ഷ്മ സംവേദനത്വത്തിന്റെ, അന്തർജ്ഞാനത്തിന്റെ, വെള്ളിച്ചരടുകൾ പ്രൊഫെഷണൽ ലൈഫ് സ്റ്റൈലിന്റെ അധീശത്വത്തിൽ ഒട്ടുമുക്കാലും മുറിഞ്ഞേ പോയിരിക്കുന്നുവോ?


ഒരുപക്ഷേ, ഈ ജീവചരിത്രക്കുറിപ്പുകൾ ഒരൊറ്റ ഡോക്ടറെപ്പോലും ആകർഷിച്ചില്ലെങ്കിലും, 'രോഗം മാറലിനേക്കാളുപരി ജീവിതം തിരിച്ചുകിട്ടിയിട്ടുള്ള' (ഡോ. രാജശേഖരൻ നായർ അങ്ങനെത്തന്നെ ഓർമ്മപ്പെടുത്തുന്നുണ്ടിതിൽ) ആരെങ്കിലുമൊക്കെ കൃതാർത്ഥയോടെ സ്വീകരിക്കാതിരിക്കില്ല.  


ഡോ. എസ്. ഗോവിന്ദൻ - 'യാസ് പുണ്ണ്' എന്ന പകർച്ചവ്യാധിയെ ഉന്മൂലനം ചെയ്തയാൾ. കാളവണ്ടിയിൽ യാത്ര ചെയ്ത്, 12000 രോഗികളെ തെരഞ്ഞുപിടിച്ച് കുത്തിവെപ്പ് നടത്തിക്കൊണ്ടാണ്, അതും ആരോഗ്യരംഗത്തെ ഉന്നതകുല വാസികളുടെ ആജ്ഞകളേതും കൂടാതെ!, അദ്ദേഹം ഇതുസാധിച്ചെടുത്തത് എന്നറിയുമ്പോൾ, അവിശ്വസനീയം എന്നേ തോന്നൂ.


'ഒരിക്കലും ഉണങ്ങാതെ, വ്രണം പടർന്നു മൂക്കും ചെവിയുമൊക്കെ അടർന്നു വീണുപോയവരേയും ആ ഡോക്ടറും കമ്പൗണ്ടറും തങ്ങളുടെ കരുണാപൂർവ്വമായ വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കും. പെൻസിലിനും ഡോക്സിസൈക്കിളിനും ഒന്നുമില്ലാത്ത കാലത്ത് ആ വാക്കുകൾക്കുമുണ്ടായിരുന്നു രോഗഹരശക്തി.'(p 12)

ഒരുപക്ഷേ അത്തരം വാഗൗഷദങ്ങൾ അന്യം നിന്നുപോയ ഇക്കാലത്ത്, ‘ഓ, അവയൊക്കെ വൃദ്ധജനങ്ങളുടെ വൃഥാ-വ്യഥകൾ’ എന്ന് ആർക്കെങ്കിലും തോന്നിയാൽ, അത് സ്വാഭാവികം മാത്രം. 



നിഷ്കാമ കർമ്മം എന്ന 'കടുംകൈ' ചെയ്തതിനു രാഷ്ട്രീയ വടം വലികളാൽ അവഹേളിക്കപ്പെട്ട, ഒട്ടനവധി മെഡിക്കൽ യോഗ്യതകൾ വിദേശസർവ്വകലാശാലകളിൽ നിന്നും അന്നേ കരസ്ഥമാക്കിയ ഡോ. രാമൻ തമ്പി.


നൂറനാട്ടിലെ കുഷ്ഠരോഗികളുടെ കടുത്ത യാതനകൾക്കിടയിലേക്ക് സൗമ്യ ജാഗ്രതയോടെ കടന്നുചെന്ന, മറ്റൊരു ഡാമിയൻ ജന്മമെന്ന് രാജശേഖരൻ നായർ ഓർക്കുന്ന, ഡോ. എസ്. എസ്. ഉണ്ണിത്താൻ. തോപ്പിൽ ഭാസി തന്റെ അശ്വമേധത്തിനുവേണ്ടി ഇദ്ദേഹത്തോടൊപ്പം കുറച്ചു നാളുകൾ ചെലവഴിച്ചിരുന്നുവത്രേ.


ജീവിതത്തെ ആപേക്ഷികതയുടെ ലീലാപരതയാണെന്നറിഞ്ഞ ശാസ്ത്ര മനീഷിയായ ആൽബർട്ട് ഐൻസ്റ്റൈൻന്റെ ആയുസ്സു നീട്ടിക്കൊടുക്കുന്നതിൽ കൗതുകകരമായ പങ്കു വഹിച്ച ഡോ. ജേക്കബ് ചാണ്ടി. പരീക്ഷണാർത്ഥം ചെയ്ത ആ സർജറി, വൈദ്യലോകത്തെ അദ്വിതീയമായ ഒരു ചുവടുവെപ്പാണെന്ന് ഓർത്തുവെക്കാൻ പോലും മെനക്കെടാതിരുന്നയാളായിരുന്നുവത്രേ അദ്ദേഹം. ഐൻസ്റ്റൈനും പാർക്കിൻസണും ജീവൻ മശായിമാരും എന്ന സമാഹാരത്തിൽ ഇതേപ്പറ്റി ഡോ. രാജശേഖരൻ നായർ വിശദമായി മുൻപെഴുതിയിട്ടുണ്ട്.


ലോകത്തിലെ ആദ്യത്തെ വനിതാ സർജൻ - ജനറലായ ഡോ. മേരി പുന്നൻ ലൂക്കോസ്. (അവരെക്കുറിച്ച് ഇനിയും ധാരാളം പ്രശംസാ വാക്കുകൾ പരാമർശിക്കുന്നുണ്ട്: ലോകത്തിലെ ആദ്യത്തെ നിയമസഭാംഗം. മദ്രാസ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ബി എ ക്കാരി. ലണ്ടൻ സംഗീത ബിരുദധാരി എന്നിങ്ങനെ അതിശയം തോന്നിപ്പിക്കുന്ന എത്രയോ വിശേഷണങ്ങൾ!).

തന്റെ പിറവിയിൽ പോലും ദൈവിക കരങ്ങളായി വർത്തിച്ച ആ ഡോക്ടറെ അതീവ കൃതജ്ഞതയോടെയാണ് ഡോ. രാജശേഖരൻ നായർ ഓർക്കുന്നത്. മാത്രവുമല്ല അവരുടെ ആത്മകഥക്ക്‌ ഊർജ്ജം പകർന്ന ഒരുപാട് വിവരങ്ങൾ തേടിപ്പിടിച്ചു കണ്ടെത്തിയതും ഇദ്ദേഹമാണ്. 'Trailblazer' എന്ന പേരിൽ അവരെപ്പറ്റി മനോരമ ഒരു പുസ്തകമിറക്കിയിട്ടുണ്ട് എന്നറിയുന്നതിൽ സന്തോഷം. ജീവിതത്തിന്റെ ഗതിവിഗതികൾ വെച്ച് നോക്കുമ്പോൾ അവരെ ഒരു ദുരന്തനായികയെന്നോണമാണ് നാം സാധാരണ കണക്കാക്കുക. എന്നിട്ടും പക്ഷേ, 'ഏകാകിത്വത്തിന്റെ വെള്ളിനക്ഷത്രം' എന്ന് ഓർക്കാനാണ് എനിക്കിഷ്ടം. നിത്യജീവിതത്തിൽ നാം ദുരന്തമെന്ന് എണ്ണുന്ന ഏതൊരു സംഭവവും അവരെ കൂടുതൽ കൂടുതൽ മൗന ശൃംഗങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടാകാനാണ് സാധ്യത. അത്രക്കും ഉണർന്നിരുന്ന അവരിലെ മേധാശക്തി, അവരെ വിഷാദപർവത്തിലേക്കു തള്ളിയിടുകയെന്നത് അസാധ്യമായ ഒന്നാണ്. 


ഡോക്ടർമാരിലെ സോർബയെന്നു വിളിക്കാൻ തോന്നും ഡോ. സോമർവെല്ലിനെക്കുറിച്ചു വായിക്കുമ്പോൾ. ദീർഘമായ ഒരു ആഖ്യായികയെന്നോണമാണ് ഇദ്ദേഹത്തെപ്പറ്റിയുള്ള നാലഞ്ച് പേജുകൾ കടന്നുപോവുക. തന്റെ കടമകളോ, മറ്റു തരത്തിലുള്ള ആദർശശുദ്ധികളോ ഒന്നുമല്ല അദ്ദേഹത്തെ നയിക്കുന്നത്. Just being human. അത്ര തന്നെ. ജീവിതം പങ്കുവെക്കാനുള്ളതാണെന്ന് ഓരോ നിമിഷവും ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കടന്നു പോകുന്നത്. ആഘോഷത്തിന്റെ ഒരു ജ്വാല കണക്ക്, അദ്ദേഹം നടന്നുപോയ വഴികളിലെല്ലാം, നൈരാശ്യവും ദുരിതങ്ങളും എരിഞ്ഞുപോയിക്കാണും, തീർച്ച.


ഡോ. എം. എസ്. വല്യത്താനെപ്പറ്റിയുള്ള ശ്രദ്ധാഞ്ജലി ഏറെ ഹൃദ്യമാണ്. ഡോ. വല്യത്താൻ  പരിചിതനായിട്ടുള്ളത് - മാസികകളിലൂടേയും മറ്റും - ഒരു ഡോക്ടറെക്കാളുപരി അസാധാരണമായ വിജ്ഞാനപണ്ഡിതൻ എന്ന നിലക്കായിരുന്നു. തന്റെ പ്രൊഫഷണൽ മേഖലയെ തന്നിലെ ഉത്പതിഷ്ണുത്വം കൊണ്ട് മാത്രം ഇത്രയ്ക്കും വിപുലപ്പെടുത്തിയ വ്യക്തികൾ തീരെ കുറവായിരിക്കും. ഗണിതം തന്റെ ഇഷ്ടമേഖലയല്ലെന്ന് ഏറ്റു പറഞ്ഞിട്ടുള്ള ഇദ്ദേഹം ഭാരതത്തിലെ ആദിമ ഗണിതജ്ഞന്മാരിൽ പ്രധാനിയായ മാധവചാര്യനെപ്പറ്റിയുള്ള ഗവേഷണങ്ങളിലും മറ്റും കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നു എന്നെല്ലാം കേട്ടിട്ടുണ്ട്. പൗരാണികതയിലും മറ്റും അദ്ദേഹം നേടിയിട്ടുള്ള അവഗാഹം അവിശ്വസനീയമാണ്. മലയാള സമൂഹം 'സംഘി' വിളികൊണ്ട് അലങ്കരിക്കുന്നതിനു മുൻപേ കഷ്ടിച്ച് രക്ഷപ്പെട്ടു പോയ ഒരു അതുല്യ പ്രതിഭ. രാജശേഖരൻ നായരുടെ കുറിപ്പുകൾ അദ്ദേഹത്തെ അതീവ പരിചിതനാക്കുന്നു.


Jivaka- Buddha's personal physician


കാർഡിയോളോജിസ്റ്റ് ആയിരുന്ന ഡോ. സി.കെ.ഗോപി. പ്രൗഢിയോടെ ജീവിച്ചുപോന്ന അദ്ദേഹത്തെപ്പറ്റിയുള്ള കുറിപ്പ് അവസാനിക്കുന്നത്, ഗോപി സാർ പുറത്തേക്കെത്തിച്ച 'എൻഡോമയോകാർഡിയൽ ഫൈബ്രോസിസ്' എന്ന രോഗവും അദ്ദേഹത്തിന്റെ തിരോധാനത്തോടൊപ്പം അവശേഷിച്ചു എന്ന് പറഞ്ഞുകൊണ്ടാണ്. അതിലെ ആകസ്മിക പ്രസക്തികൾ എന്തുമാകട്ടെ, എന്നും തോന്നിയിട്ടുള്ള ചില ചോദ്യങ്ങൾ ഇവിടെ പങ്കു വെക്കുന്നു.


ഒരു വൈദ്യന്റെ മുൻപിൽ രോഗം പെരുമാറുക സവിശേഷമായ ചില വ്യക്തിസത്തയോടുകൂടിയാണോ? ഒരു ഡോക്ടറും രോഗവും തമ്മിൽ ചിലപ്പോഴെങ്കിലും തീർത്തും അദൃശ്യമായ വിനിമയങ്ങൾ നടക്കാറുണ്ടോ? ചില രോഗങ്ങൾ തന്നെ അവയ്ക്കുള്ള പ്രതിവിധിയിലേക്ക് വൈദ്യനെ നയിക്കാറുണ്ടോ? ജീവൻ എന്ന പ്രതിഭാസത്തെ കൂടുതൽ കൂടുതൽ അടുത്തറിയാൻ മരണമെന്ന പിടികിട്ടായ്ക സഹായിക്കാറുള്ളതുപോലെ (ഇത് ഈയുള്ളവന്റെ വിചാരം മാത്രമാണ്!), ജീവനെ മനസ്സിലാക്കാൻ ചില രോഗങ്ങളും സഹായിക്കാറില്ലേ? വൈദ്യനും രോഗവും തമ്മിൽ അസാധാരണമായ ചില പാരസ്പര്യങ്ങൾക്ക് ഇടയില്ലേ?


ഇനിയും വേറെ ചില മഹാന്മാരായ ഡോക്ടർമാരെ ഡോ. രാജശേഖരൻ നായർ ഓർക്കുന്നുണ്ട്. വൈണികനായ ഡോ. വാരിയർ സർ, ഡോ. മഹാദേവൻ സർ എന്നിങ്ങനെ. ഇവിടെയുള്ളവർ വിസ്മരിച്ചുകളഞ്ഞ തന്റെ തന്നെ കണ്ടെത്തലിനെ- Acrodystrophic Neuropathy. 


എത്രയെത്ര വിശിഷ്ടങ്ങളാണീ വിശ്വരേഖകളത്രയും!


കുറച്ചു മാസങ്ങൾക്കു മുൻപ് ഡോ. രാജശേഖരൻ നായരെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചപ്പോൾ (അദ്ദേഹത്തിന്റെ 'ഞാൻ എന്ന ഭാവത്തെ' അധികരിച്ചുള്ള എന്റെ ബ്ലോഗുകൾക്ക് ശേഷം - 'നേതി നേതികളുടെ വിരുന്ന്') ഈ സമാഹാരത്തിലെ ഒന്ന് രണ്ടു ലേഖനങ്ങളെപ്പറ്റി അദ്ദേഹത്തിൽ നിന്നും നേരിട്ട് കേൾക്കാൻ സാധിച്ചിരുന്നു.

വർത്തമാനം (present) ശുഷ്കമായിപ്പോകുമ്പോൾ, മുൻപ് നടന്നവയെല്ലാം ഭൂതമായിപ്പോകും. ചില ഓർമ്മപ്പെടുത്തലുകൾ നല്ലതാണപ്പോൾ. അപ്പോഴാണ് നാം ഓർക്കുക, ഭൂതമെന്നും ഭാവിയെന്നുമൊക്കെ നാം കഷ്ണിച്ചുകളയുന്നത്, വർത്തമാനത്തിന്റെ ആഴപ്പ
രപ്പുകളെ വേണ്ട വിധം അഭിമുഖീകരിക്കാൻ നമുക്ക് ത്രാണിയില്ലാതെ വരുമ്പോഴാണെന്ന്. 


ഈ ഓർമ്മപ്പെടുത്തലുകൾക്ക് വൈദ്യസമൂഹം എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല. ഈ കുറിപ്പുകൾ ഹൈസ്‌കൂൾ മുതലിങ്ങോട്ട് പാഠപുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടത് ഏറെ അത്യാവശ്യമാണെന്ന് മാത്രം പറഞ്ഞുവെക്കട്ടെ.


എല്ലാ അപൂർവ്വവൈദ്യന്മാർക്കും നന്ദി.






Sunday, November 23, 2025

ഫിറ്റ്നസ് റ്റു വിറ്റ്നസ്


നമ്മുടെ സംസ്കാര പദാവലികളിൽ എത്ര പെട്ടെന്നാണ് പുതിയ പുതിയ പ്രയോഗങ്ങളും പേരുകളുമെല്ലാം ചേർക്കപ്പെടുന്നത്!
fitness culture, gym culture, nightlife culture, page 3 culture, food culture, counselling culture എന്നിങ്ങനെ ഓരോ മേഖലയെടുത്താലും ഒരുപാട് ശീലങ്ങളെ നാം culture എന്ന് വിളിച്ചുകൊണ്ട് പരിപോഷിപ്പിച്ചിട്ടുണ്ട്. വാസ്തവത്തിൽ ഇത്തരം 'so-called life style culture' കളുടെയെല്ലാം പൊതുസ്വഭാവം 'കൊട്ടിഘോഷിക്കലാണ്’ എന്ന് പറയേണ്ടി വരും, നിർഭാഗ്യവശാൽ.

ഒരുപക്ഷേ, ഇത്തരം കൾച്ചറുകളുടെ ഭാഗമായി ഏറ്റവും സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്നത് ഫിറ്റ്നസ് സെന്ററുകൾ ആണെന്ന് തോന്നുന്നു, multi cuisine ഭക്ഷണശാലകൾക്കു ശേഷം.. എന്തുമാവട്ടെ, മനുഷ്യർ വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണ്, ഒരുവേള അത്യാവശ്യവുമാണ്. നമ്മുടെ നിത്യ വൃത്തികളിൽ ആവശ്യത്തിന് വേണ്ട ശാരീരിക അധ്വാനങ്ങൾ പോരാഞ്ഞിട്ടാണോ മറ്റോ, ഗ്രാമങ്ങളിലേക്ക് പോലും ഹൈ - ഫൈ  ഫിറ്റ്നസ് സെന്ററുകൾ കടന്നുവരാൻ തുടങ്ങിയിട്ടുണ്ട്. മനസ്സിന്റെയും ശരീരത്തിന്റെയും ഉന്മേഷാവസ്ഥക്ക് ഇത്തരം വ്യായാമങ്ങൾ അത്യാവശ്യമാണ് എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ വളർന്നു വരുന്നു എന്ന്, ഫിറ്റ്നസ് സെന്ററുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് സൂചിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, അങ്ങനെയങ്ങ് ഉറപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. ആശുപത്രികളുടെ ബാഹുല്യം, സമൂഹത്തിന്റെ ഉയർന്ന ആരോഗ്യസ്ഥിതിയെയാണ് കാണിക്കുന്നത് എന്ന് വാദിക്കാനാവില്ലല്ലോ.


ഫിറ്റ്നസ് എന്ന പ്രയോഗം പ്രചാരമാർജ്ജിക്കുന്നത് ലോകമഹായുദ്ധങ്ങളോടെയായിരുന്നു. യുദ്ധങ്ങളായിരുന്നു ഒരുവന്റെ ഫിറ്റ്നസ്-നെ അവശ്യമാക്കിത്തീർത്തത്; സ്വന്തം സുസ്ഥിതിയോടുള്ള സ്നേഹ (self love) ത്തിന്റെ ഭാഗമായി ഒരാൾ സ്വയം സ്വീകരിച്ചിരുന്ന ജീവിത സമീപനമായിരുന്നില്ല അത്. അതായത്, ഫിറ്റ്നസ് എന്നത്, എന്തിനധികം ആരോഗ്യമെന്നതുപോലും, പുറമെയുള്ള ആരുടേയോ ആവശ്യമായിരിക്കുന്നു. other orientation - അപരോന്മുഖത്വം - സ്വന്തം സൗഖ്യത്തിൽ പോലും കയറിപ്പറ്റിയിരിക്കുന്നു! 


Fitspiration എന്നത് സുപരിചിതമായ ഒരു പ്രയോഗമാണെന്നോർക്കുക. അതായത്, സ്വന്തം ഫിറ്റ്നസ് നില നിർത്താൻ, മറ്റാരിൽ നിന്നെങ്കിലും - അത് സെലിബ്രിറ്റി നടീ നടന്മാരിൽ നിന്ന് തന്നെ വേണം - പ്രചോദനം നേടുക. നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യമെന്നത്, ആരൊക്കേയോചേർന്ന് നമ്മുടെ അഭിലാഷങ്ങളേയും അഭിനിവേശങ്ങളേയും കരുവാക്കിക്കൊണ്ട് മോഹിപ്പിച്ചെടുക്കുന്ന, അംഗീകാരവും ലാഭവും ഉറപ്പാക്കുന്ന മറ്റൊരു ഉല്പന്നം എന്ന നിലയിലേക്കാണ് ഫിറ്റ്നസ് സംസ്കാരം വികസിപ്പിച്ചുകൊണ്ടുവന്നത്. നമ്മുടെ ആരോഗ്യം നമ്മെക്കാളേറെ, മറ്റാരുടെയോ ഉപജീവനോപാധിയാണെന്നർത്ഥം. അല്ലെങ്കിലും, fitness എന്ന വാക്കിന് പിന്നാലെ 'fitness for what' എന്ന ചോദിക്കാൻ തോന്നുക സ്വാഭാവികം.


Other orientation മനുഷ്യന്റെ മാറാവ്യാധിയായി മാറിയതോടെ, യോഗ തന്ത്ര തുടങ്ങിയ ആത്മീയ സാധനകൾ പോലും 'fitness culture' ന്റെ show off ഭ്രമങ്ങളിലേക്കു വീണു പോയി. മരുന്നുകളിൽ 'ആയുർവേദിക്' ടാഗ് പോലെ, ആയുർവേദിക് ജിംനേഷ്യം, യോഗിക് ഫിറ്റ്നസ് എന്നീ പ്രയോഗങ്ങൾ അവതരിക്കാൻ സമയമായി.


ഫിറ്റ്നസ് രംഗത്തെ പ്രയോഗങ്ങൾ ഓർത്തുനോക്കുക - work out, calorie / fat burning, shedding weight എന്നിവയിലൊന്നും തന്നെ self love ന്റെയോ സൗഖ്യത്തിന്റെയോ ലാഞ്ചനകൾ പോലും കണ്ടെത്താനാവില്ല. ജിംനേഷ്യം തുടങ്ങിയ വ്യായാമ സൗകര്യങ്ങൾ നല്ലതല്ലെന്നോ കൊള്ളില്ലെന്നോ അല്ല പറഞ്ഞുവരുന്നത്. സ്വാത്മ സ്നേഹത്തിൽ അധിഷ്ഠിതമല്ലാത്ത ഏതൊരു വ്യായാമവും ആത്യന്തികമായി ഒരു ശിക്ഷ (punishment) യെന്നോണമാണ് അനുഭവസ്ഥമാവുക. ജിം മേറ്റ്സ് ഫലിതങ്ങളിൽ ഫിറ്റ്നസ് കേന്ദ്രങ്ങളിലെ ഷോ ഓഫ് നിലനിർത്താൻ പാട് പെടുന്നതാണ് മുഖ്യ വിഷയം. ‘I’m torn between cardio and pizza..’ എന്നത് നിർദോഷമായ ഒരു തമാശയാണെങ്കിലും, നിശബ്ദമായി നടക്കുന്ന കലഹങ്ങളുടെ ചിത്രങ്ങളുണ്ടതിൽ.


ഇപ്പറഞ്ഞതൊന്നും കേവലം ഫിറ്റ്നസ് സെന്ററുകളെപ്പറ്റിയോ, ഫിറ്റ്നസിനോടോപ്പം, മാർഷ്യൽ ആർട്സ്, യോഗ ഇത്യാദി പരിശീലനങ്ങളെപ്പറ്റിയോ നടത്തുന്ന വിമർശനങ്ങളല്ല; നാം ശീലിച്ചെടുത്ത അപരോന്മുഖതയും പ്രദർശനപരതയും, മഹത്തരമായ ഏതു സന്ദർഭത്തിലും അവനെ അപഹാസ്യനാക്കിക്കളയുന്നു എന്നോർമ്മപ്പെടുത്തുക മാത്രമാണ്.


ഫിറ്റ്നസ് എന്ന ആശയം ഉദ്ഭവിച്ചുവന്നത് എങ്ങനെയുമാകട്ടെ, സമൂഹത്തിന്റെ മുന്നോട്ടുപോക്കിൽ അനിവാര്യമായിട്ടുള്ള അനേകം മാറ്റങ്ങളുടെ ഭാഗമാണവയെന്നെല്ലാം സമാധാനിക്കാം. കേവലം പേരുകൾ മാറ്റിയതുകൊണ്ടോ, ചെയ്തികളുടെ രീതികൾ മാറ്റിയതുകൊണ്ടോ, തീർത്തും പുതിയതെന്നവകാശപ്പെട്ടുകൊണ്ട് പകരം എന്തെങ്കിലും കൊണ്ടുവന്നതുകൊണ്ടോ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകാൻ പോകുന്നില്ല.

മറിച്ച്, നമ്മുടെ ജീവിത സമീപനത്തിൽ ഒരു ചെറിയ ട്വിസ്റ്റ്, ഒരു ചെറിയ മാറിനില്ക്കൽ; അതൊരുപക്ഷേ നമ്മുടെ ഫിറ്റ്നസ് സങ്കല്പത്തെയാകമാനം മാറ്റിമറിച്ചെങ്കിലോ? സാമ്യം തോന്നിയ ഒരു പദം 'വിറ്റ്നസ്സ്' ആണ്.

Being a witness to everything we do, to everything we are, to everything we go through.  


സാക്ഷിയാവൽ. ഉണർവിലേക്കുള്ള പടവുകളിൽ ഏറ്റവും ആദ്യത്തേത്; അവസാനത്തേതും.


സാക്ഷിയാവുക എന്ന പ്രയോഗം ഒരുപക്ഷേ പൊതുവെ തോന്നിക്കുക, നാം സാക്ഷിയാണ് എന്ന് ഭാവന ചെയ്യുക എന്നാകാം. എന്നാൽ അങ്ങനെയല്ല, നാം എല്ലായ്‌പ്പോഴും ഒരു സാക്ഷിയായാണ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിയുകയാണ്. ചുരുങ്ങിയ പക്ഷം, നമ്മുടെ ശരീര മനോ നാഡീ വ്യവസ്ഥ അതിന്റെ പാരമ്യതയിൽ പ്രവർത്തിക്കുമ്പോഴുള്ള

സഹജാവസ്ഥയാണത്. ഒരു തവണയെങ്കിലും അത് തിരിച്ചറിഞ്ഞാൽ, പിന്നെ അതേപ്പറ്റി ഓർക്കുക കൂടി വേണ്ടതില്ല. ഇപ്പോഴും ചോദിക്കാം, 'അതെങ്ങനെ തിരിച്ചറിയാം?' എന്ന്. അത് സവിശേഷമായ എന്തെങ്കിലും ക്രിയകളിലൂടെ തിരിച്ചറിയാൻ പറ്റുന്ന ഒന്നല്ല. അത് ഏതു വിധേനയും ഉണ്ടാക്കിയെടുക്കേണ്ട എന്തെങ്കിലുമല്ല. എന്നാൽ ചില ധ്യാന സങ്കേതങ്ങളിലൂടെ 'ഓ, സർവദാ ഉണർന്നിരിക്കുന്ന ഒന്നിനെ നാം മിക്കപ്പോഴും അറിയാതെപ്പോകുന്നുവല്ലോ' എന്ന് മനസ്സിലാക്കാൻ സാധിച്ചേക്കാം. അതിലുമുപരി, ഏറ്റവും എളുപ്പമായ സന്ദർഭങ്ങൾ, നമ്മുടെ മേല്പറഞ്ഞ ഫിറ്റ്നസ് തുടങ്ങിയ ലൈഫ് സ്റ്റൈൽ മുഹൂർത്തങ്ങളെ ഒരല്പം സ്നേഹത്തോടെ സമീപിക്കുക എന്നതാണ്; സൗഖ്യത്തേക്കാളുപരി ആ ചെയ്തികൾക്ക് പിന്നിൽ മറ്റു യാതൊരു ലാഭേച്ഛകളുമില്ലാതിരിക്കട്ടെ. തികഞ്ഞ ലീലാപരതയോടെ - playfulness - ഏതൊരു ചെയ്തിയിലും പങ്കെടുക്കുമ്പോൾ, നമ്മിലെ സാക്ഷി അതിന്റെ കണ്ണുകൾ മുഴുവനും തുറക്കും.


ഒരുപക്ഷേ 'workout' നു പകരം അവ 'work in' ആയി മാറിയാലോ? കത്തിച്ചുകളയാൻ ശ്രമിക്കുന്ന അനാവശ്യ ഊർജ്ജവും കൊഴുപ്പുമെല്ലാം തനിയേ കുറഞ്ഞുവന്നോളും, നമുക്കകത്ത് കുത്തിമറിഞ്ഞുകൊണ്ടിരിക്കുന്ന ചിന്തകളെല്ലാം എരിഞ്ഞുപോവുകയാണെങ്കിൽ. ഫിറ്റ്നസ് എന്നത് നിത്യജീവിതത്തിന്റെ ഒരു ചെറിയ സ്ലോട്ടിന്റെ മാത്രം ആവശ്യകതയെങ്കിൽ, (being a) WITNESS എന്നത് മൊത്തം ജീവിതത്തിനോടുള്ള ധ്യാന സമീപനമാണ്; the essential one. Witnessing Quality നമ്മുടെ ജീവിതത്തിൽ പ്രഭ പരത്താൻ തുടങ്ങുമ്പോൾ, ഫിറ്റ്നസിങ്ങും മറ്റും സ്വാഭാവികമായി ചേർക്കപ്പെടാവുന്നതാണ്. ഫിറ്റ്നസ്സിനു വേണ്ടി പുറമേ നിന്നും നാം പ്രചോദിതരാവണമെന്നിരിക്കേ, സാക്ഷിയാവുക എന്നതിന് നമുക്ക് നമ്മോട് ഒരല്പം ഇഷ്ടമുണ്ടാവണമെന്നേയുള്ളൂ. 





                                                      










Monday, November 17, 2025

ഉണർവിലേക്കുള്ള പടവുകൾ - 65

 


ഒരു ദിവസത്തെ വാസം


മനുഷ്യൻ അവന്റെ ജീവിതകാലം മുഴുവനും മറക്കാൻ ശ്രമിച്ചിട്ടുള്ളത്, താൻ ഒരു ദിവസം മരിച്ചുപോകും എന്ന നഗ്‌ന സത്യമാണ്. മരണമെന്നത് അതിഭീകരമായ ഏതോ ശിക്ഷയെന്നോണമാണ് മിക്ക പാശ്ചാത്യമതങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. മരണത്തെ ആലങ്കാരികമായി ഏറെ ഭംഗിയോടെ, താത്വികമായി, അതിന്റെ നിഗൂഢ ഭാവങ്ങളോടെ അവതരിപ്പിക്കുന്ന മറ്റു മത പരിസരങ്ങളുണ്ട്. അതുകൂടാതെ അതിനെ കാവ്യാത്മകമായും നർമ്മം കലർത്തിയും അവതരിപ്പിക്കുന്ന എഴുത്തുകാരുമുണ്ട്. 


ബ്രിട്ടീഷ് - അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായിരുന്ന Ashley Montagu പറഞ്ഞതുപോലെയുള്ള ( 'to die young as late as possible') വാചകക്കസർത്തുകൾ കൊണ്ട് മരണത്തെ നാം പരമാവധി തള്ളിനീക്കാൻ ശ്രമിക്കാറുണ്ട്. ‘ആത്മാവ് മരിക്കുന്നില്ല, വസ്ത്രം മാറുന്ന ലാഘവത്തോടെ ഒരു ശരീരത്തെ വിട്ട് 

മറ്റൊരു ശരീരത്തെ സ്വീകരിക്കുന്ന നിസ്സാരമായ ഒരു പരിപാടിയാണ് മരണം’, എന്നൊക്കെ നാം ഉരുവിട്ടുകൊണ്ടിരിക്കുന്നത്, എല്ലായ്പ്പോഴും എല്ലായിടത്തുനിന്നും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മരണമെന്ന പ്രഹേളികയെ ഓർക്കാതിരിക്കാനുള്ള പരോക്ഷമായ ശ്രമങ്ങളുടെ ഭാഗമാണ്. (ആത്മാവ് എന്നൊന്നുണ്ടോ? മരണം യഥാർത്ഥത്തിൽ ഒരു മിഥ്യാധാരണയാണോ? എന്നിവയെല്ലാം തീർത്തും വ്യത്യസ്തമായ വിഷയങ്ങളാണ്; ജിജ്ഞാസുക്കളായവർക്ക് തെരഞ്ഞു ചെല്ലാൻ ഉതകുന്ന വിശേഷപ്പെട്ട വിജ്ഞാന ശാഖകൾ. തൊട്ടുമുന്നിൽ വാ പൊളിച്ച് നില്ക്കുന്ന മരണത്തെ അഭിമുഖീകരിക്കലും, മരണത്തെപ്പറ്റി അറിവുശേഖരിക്കലും വ്യത്യസ്തങ്ങളായ രണ്ടു സംഗതികളാണ് പക്ഷേ.)


ഗൂഗിളും ആർട്ടിഫിഷ്യൽ ഇന്റലിജന്സുമെല്ലാം ചേർന്ന് 'മരണത്തെ എങ്ങനെ ഇല്ലാതാക്കാം?' എന്ന് ആലോചിച്ചുകൊണ്ടിരിക്കുന്ന ഈ മുന്തിയ കാലത്തു തന്നെ, 'memento mori' എന്ന പ്രയോഗവും അതിനകത്തെ ആശയവുമെല്ലാം വീണ്ടും പ്രചാരമാർജ്ജിക്കുന്നു എന്ന കൗതുകമാണ് ഈ കുറിപ്പിനാധാരം. 


Memento mori
' എന്നത് ക്രിസ്തുമതത്തിന്റെ 'മരണഭയ - ദൈവഭയ' പശ്ചാത്തലത്തിൽ വേരുപിടിച്ച ഒരു ലാറ്റിൻ പ്രയോഗമാണ്. ഒരുപക്ഷേ, ‘മരണം വരുമൊരു നാൾ, ഓർക്കുക മർത്യാ നീ’ എന്നതുതന്നെയാണ് അതിന്റെ കൃത്യമായ പരിഭാഷ. എന്നാൽ, ശുഷ്കമായ സെമിറ്റിക്-മത പശ്ചാത്തലത്തിൽ നിന്നും, ആ പ്രയോഗത്തെ കിഴക്കിന്റെ ധ്യാനാവബോധ തലത്തിലേക്ക്‌ ഉയിർത്തെഴുന്നേല്പിച്ചുകൊണ്ട്, തീർത്തും ജീവിതസംബന്ധിയായ ഒരു പ്രയോഗമായി അവതരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു, പ്രബോധകരും മനഃശാസ്ത്ര വിദഗ്‌ദരുമെല്ലാം. Jodi Wellman പ്രസിദ്ധീകരിച്ച ‘You Die Only Once’ എന്ന പുസ്തകം ഏറ്റവും അടുത്ത ഉദാഹരണമാണ്.


മരണരഹസ്യമാരാഞ്ഞു പോയ നചികേതസ്സ് മുതൽ, 'മരണം, കടുത്ത ഒരു ശീലം മാത്രമാണ്' എന്ന് പറഞ്ഞ സ്വാമി രാമ വരേയ്ക്കും മരണമെന്ന പ്രതിഭാസത്തെ മറ്റൊരു രീതിയിൽ ഗ്രഹിക്കാൻ ശ്രമിച്ചവരുടെ ഒരു വലിയ നിരതന്നെയുണ്ട് ഇവിടെ. തിബത്ത് എന്ന ഭൂമിക മരണത്തെ മനസ്സിലാക്കാൻ മാത്രമെന്നോണം നിലകൊണ്ടതത്രേ! ബുദ്ധമതം മരണത്തെ അറിഞ്ഞത് ജീവിതത്തിന്റെ സുഗമമായ ഒരു കടന്നുപോക്ക്‌ - തഥാഗതം - എന്നാണെങ്കിൽ, സെൻ ബുദ്ധിസമാകട്ടെ വരവും പോക്കുമില്ലാത്ത അനശ്വരമായ ഒരു ബോധവൃത്തിയെയാണ് നാം ജീവിതമെന്നും മരണമെന്നുമൊക്കെ പിരിച്ചു പറയുന്നതെന്ന് സാക്ഷാത്ക്കരിച്ചു. 

സഹായമഭ്യർത്ഥിച്ചുവന്ന ഒരു പാവം മനുഷ്യനോട് 'പോയി നാളെ വരൂ' എന്ന് പറഞ്ഞ യുധിഷ്ഠിരനെ ഭീമൻ ട്രോളിയത്‌, 'എന്റെ ജ്യേഷ്ഠൻ ഇതാ മരണത്തെ തോല്പിച്ചിരിക്കുന്നു' എന്ന് വിളിച്ചുകൂവിക്കൊണ്ടാണ്. മരണത്തെ ഓർക്കാൻ ഇഷ്ടപ്പെടാത്ത സാധാരണക്കാരൻ പോലും 'താൻ വെറും നാല് ദിനത്തിന് വേണ്ടി വന്നുകയറിയ വിരുന്നുകാരനാണ്' (ചാർ ദിൻ കി മേമാൻ!) എന്ന് പറയുമ്പോൾ, മരണമെന്നത് എന്നോ ഒരു നാൾ വലിഞ്ഞു കയറിവരുന്ന ഒരു മാരണമല്ല, ദാ ഇപ്പോൾ തന്നെ കൂടെയുള്ള സഖാവാണ് എന്ന് നിശബ്ദമായെങ്കിലും പറഞ്ഞുവെക്കുന്നുണ്ട്.

ഇവിടെയാണ് 'memento mori' പരിഷ്കരിക്കപ്പെടുന്നത്. മരണം ഒരു ശിക്ഷയെന്നോണം അവതരിപ്പിക്കപ്പെട്ട മത പശ്ചാത്തലത്തിൽ നിന്നും, അതിനെ ജീവിതത്തിന്റെത്തന്നെ ഉച്ചാവസ്ഥയായി സ്വീകരിക്കേണ്ടതും, കൂടുതൽ ഊഷ്മളവും സമഗ്രവുമായ ഒരാഘോഷമായി ജീവിതത്തെ മാറ്റിത്തീർക്കേണ്ടതുമുണ്ടെന്ന ഒരോർമ്മപ്പെടുത്തലായാണ് ഇപ്പോൾ 'memento mori' നിലകൊള്ളുന്നത്. ഏതു നിമിഷവും നാം മരിച്ചുപോകാം എന്ന സ്ഥിതിയില്ലെങ്കിൽ ആഘോഷത്തിന് എന്ത് പ്രസക്തിയുണ്ട്? 

ആഘോഷമെന്നാൽ, ഓരോ നിമിഷത്തിലും സർവ്വാത്മനാ പങ്കുകൊള്ളുകയും അതിനെ ജീവിതത്തിലെ അവസാന നിമിഷമെന്നോണം അർത്ഥവത്താക്കുകയും ചെയ്യുക എന്നർത്ഥം. അങ്ങനെ വരുമ്പോൾ 'memento mori' എന്നത് സമ്പൂർണ്ണജീവിതത്തിനുവേണ്ടിയുള്ള ഓർമ്മപ്പെടുത്തലാണ്. ഒരുപക്ഷേ യഥാർത്ഥ ജീവനകലയെന്നത് Art of Dying ആണ്, Art Of Living
- നേക്കാളും. ഓഷോയുടെ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തിന്റെ പേര് 'ഞാൻ മരണം പഠിപ്പിക്കുന്നു' എന്നാണെന്നോർമ്മവരുന്നു.

ഓഷോ പങ്കുവെച്ച ഒരു കഥ memento mori യെ കൂടുതൽ
വ്യക്തമാക്കുമെന്നു തോന്നുന്നു: സ്വാമി ഏകനാഥിന്റെ ആശ്രമത്തിൽ നിത്യേനെ വരാറുള്ള ഒരാൾ ഒരു ദിവസം അദ്ദേഹത്തെ തനിച്ചു കിട്ടിയപ്പോൾ ഒരു ചോദ്യം ചോദിച്ചു, 'വർഷങ്ങളായി ഞാൻ അങ്ങയെ നിത്യവും കണ്ടുപോരുന്നു. ഒരു ദിവസം പോലും പക്ഷേ അങ്ങ് വിഷണ്ണനായി കാണപ്പെട്ടിട്ടില്ല. എന്നും എല്ലായ്പ്പോഴും അങ്ങ് പ്രസന്നവദനനാണ്. ഇതെങ്ങനെ സാധ്യമാകുന്നു?' 

ഏകനാഥ്‌ അയാളുടെ കൈത്തലം എടുത്തുപിടിച്ചുകൊണ്ട്  കൈരേഖകളിൽ
നോക്കി നെറ്റി ചുളിച്ചു. അദ്ദേഹം പറഞ്ഞു, 'ഇനി ഏഴു നാൾ കൂടിയേ ഉണ്ടാവൂ.'

അയാൾ പൊടുന്നനെ പരിഭ്രാന്തനായി. 'വെറും ഏഴുനാൾ?' അയാളുടെ വിറളി പിടിച്ചുള്ള ചോദ്യത്തിന് ഏകനാഥ്‌ തലയാട്ടുക മാത്രം ചെയ്തു. 


അയാളിലെ ശക്തിയെല്ലാം ഒറ്റ നിമിഷം കൊണ്ട് ചോർന്നുപോയി. സ്വാമി ഏകനാഥ്‌ പ്രവചിച്ചാൽ പിന്നെ ഒന്നും നോക്കാനില്ല. ഇന്നേക്ക് ഏഴാം നാൾ സൂര്യൻ അസ്തമിക്കുന്നതോടെ ഈ ഭൂമിയിലെ തന്റെ വാസം അവസാനിക്കുന്നു!. അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി. അയാൾ എങ്ങനെയോ ഒരു വിധം വേച്ചു വേച്ചു വീട്ടിലെത്തി. വീട്ടുകാരറിഞ്ഞപ്പോൾ നിലവിളിയുയർന്നു. അയാൾ തന്റെ കിടക്കയിൽ കയറി കിടപ്പായി. ഒന്നിനോടും താല്പര്യം തോന്നുന്നില്ല. കള്ളസാക്ഷി പറയലും മറ്റു കുനുഷ്ട് പരിപാടികളുമായി കഴിഞ്ഞിരുന്ന അയാളുടെ മനസ്സ് ആദ്യമായി ഒഴിഞ്ഞു കിടന്നു. ഒന്ന് രണ്ടു ദിവസത്തിന് ശേഷം, ജനലിനപ്പുറത്ത് നിന്നിരുന്ന പൂക്കളിലും ചെടികളിലും മറ്റും അയാളുടെ കാഴ്ചകൾ വീഴാൻ തുടങ്ങി. മുറിക്കു പുറത്തു സൂര്യൻ അസ്തമിക്കുന്ന മനോഹര കാഴ്ച! ഇത്രയും വർഷം ഭൂമിയിലുണ്ടായിരുന്നിട്ടും ഇതുവരേക്കും ഇവയൊന്നും കണ്ണിൽ പെട്ടില്ലല്ലോ! തൊടിയിൽ പക്ഷികൾ കലപില കൂട്ടുന്നതും, വെയിൽ മങ്ങി മറയുന്നതുമെല്ലാം അയാളിൽ സന്തോഷം നിറച്ചു. പറഞ്ഞിട്ടെന്താ, ഇനിയൊന്നിനും നേരമില്ലല്ലോ. അയാൾ പേരിനു മാത്രം ഭക്ഷണം കഴിച്ചു. ഏഴാം നാൾ ആയപ്പോഴേക്കും വീട് മുഴുവൻ ദുഃഖം നിറഞ്ഞു. പക്ഷേ, അയാളിൽ അതുവരേക്കുമില്ലാത്ത ശാന്തത കൈവന്നിരുന്നു. മൂന്നുനാലു ദിവസങ്ങൾ മാത്രമേ നേരെ ചൊവ്വേ ജീവിച്ചതുള്ളൂ എന്ന് തോന്നിയെങ്കിലും, ജീവിതം അവസാനിക്കുകയാണ് എന്ന ബോധം അയാളെ ആദ്യമായി ശാന്തനാക്കി. 


ഏഴാം നാൾ സന്ധ്യക്ക്‌ ഏകനാഥ്‌ അയാളുടെ അരികിലെത്തി. അദ്ദേഹം പറഞ്ഞു, 'നിങ്ങളെന്തിന് വിഷമിക്കുന്നു? ഞാൻ നിങ്ങളുടെ മരണം പ്രവചിച്ചതല്ല. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞതായിരുന്നു. നിങ്ങളോട് 'ഏഴു ദിവസം' എന്ന് വെറുതെ പറഞ്ഞതാണ്. വാസ്തവത്തിൽ 'ഒരൊറ്റ ദിനം കൂടി' എന്ന രീതിയിലാണ് ഞാൻ ജീവിക്കുന്നത്. അപ്പോൾ പിന്നെ വിഷമിക്കാനും ആശങ്കപ്പെടാനുമെല്ലാം നേരമെവിടെ?  


‘Memento mori’, ഈ ഞാനും ഒരു ദിവസം മരിച്ചുപോകും എന്ന് ഓർമ്മിക്കൽ, നമ്മിലെ ധൃതികളെങ്കിലും കുറക്കാൻ കാരണമാകട്ടെ. അത് നമ്മെ സംഭീതനാക്കുന്നതിനു പകരം, ലൊട്ടുലൊടുക്കുകളിൽ ജീവിതം പാഴാക്കാതെ, ഉള്ള കുറച്ചു നിമിഷങ്ങൾ അർത്ഥപൂർണ്ണമായി വിനിയോഗിക്കാൻ, മുന്നിൽ വരുന്ന അപരിചിതനോട് ഒന്ന് പുഞ്ചിരിക്കാനെങ്കിലും പ്രേരണയാകട്ടെ. 


അതെ, സത്യത്തിൽ ഒരൊറ്റ ദിവസമേ നാം ഈ ഭൂമിയിലുള്ളൂ, ആർക്കറിയാം!


                                 






Friday, October 17, 2025

ഉണർവിലേക്കുള്ള പടവുകൾ - 64


                      ഉദ്യാനപാലകനും സൗരഭ്യവും


'ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടിയുണ്ട്', 'മമേകം ശരണം വ്രജ:', തുടങ്ങിയ ശരണാഗതി വാക്യങ്ങളേക്കാൾ, 'തത്വമസി', 'അഹം ബ്രഹ്മാസ്മി', 'അനൽ ഹഖ്' തുടങ്ങിയ മനന വാക്യങ്ങൾക്ക് ആളുകളിൽ പ്രിയം കുറവാണ്.  മനനവാക്യങ്ങളെല്ലാം അവയുടെ ഉൾക്കാഴ്ചാ ഗാംഭീര്യത്തെ കണക്കിലെടുത്തുകൊണ്ട് വേണ്ടിടത്തും വേണ്ടാത്തേടത്തുമെല്ലാം എഴുതിവെക്കപ്പെടുന്നുവെന്നു മാത്രം. പ്രധാനപ്പെട്ട എന്തോ വാക്യമാണെന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ആളുകൾ അതിനെ ആദരിക്കുന്നു എന്നല്ലാതെ, മിക്കവരിലും അതേപ്പറ്റിയുള്ള മനനങ്ങളോ അതിലുമുപരിയുള്ള അനുഭവൈക്യമോ സംഭവിക്കുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷേ അത്തരം വാക്യങ്ങൾ പ്രദർശിപ്പിക്കുന്നത് 'ബഹുജനാർത്ഥം' അല്ല, ദേവാലയ രൂപകല്പനയുടെ ഭാഗമായി ആഴമാർന്ന ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലക്കാവാനും മതി. 

അതേസമയം, ഇതേ ഉൾക്കാഴ്ചകൾ ഇത്തരം വാക്യങ്ങളേക്കാൾ ഊഷ്മളമായ വിധം ധാരാളം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഭക്തിപ്രസ്ഥാനകാലഘട്ടം ഇത്തരം പ്രകാശനങ്ങളുടെ കവിയരങ്ങുകളായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അദ്വൈതമെന്നത് ഇഴകീറി പരിശോധിക്കപ്പെടുന്ന സൈദ്ധാന്തിക വാഗ്വാദങ്ങളല്ല, നാം തന്നെയാണ് ഈ ലോകവും നമ്മുടെ ജീവിതവും എന്ന് ബോധ്യപ്പെടുന്ന ഒരു അനുഭവജ്ഞാനമായിരുന്നു. ഹരിനാമകീർത്തനകാരൻ അതിനെ 'അഖിലം ഞാനിതെന്ന വഴി തോന്നേണമേ' എന്നാഗ്രഹിക്കുമ്പോൾ, നാരായണ ഗുരു പാടിയത്, 'നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും' എന്നാണ്. നിർഭാഗ്യവശാൽ 'നീ' എന്നതിന് 'ഞാൻ തന്നെ' എന്ന് മനസ്സിലാക്കാൻ നാം ധൈര്യപ്പെടുന്നില്ല എന്നുണ്ടോ? ‘നാമല്ലോ (നമ്മുടെ) സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നാമല്ലോ (നമ്മുടെ ജീവിത) സൃഷ്ടിക്കുള്ള സാമഗ്രിയായതും!’ എന്ന് അറിയാൻ സാധിക്കാത്തേടത്തോളം, ദൈവദശകം വെറും ശീലമായി ആലപിക്കപ്പെട്ടുകൊണ്ടേയിരിക്കും.


ഇതേ അർത്ഥതലത്തിൽ നടക്കുന്ന ഒരു മനോഹര സംഭാഷണം റിച്ചാർഡ് ബാക് അവതരിപ്പിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ Illusions -II എന്ന നോവലിൽ. അതിൽ പ്രധാന കഥാപാത്രമായ ഡൊണാൾഡ് ഷിമോദയുടെ അഭിപ്രായത്തിൽ നാമെല്ലാവരും നമ്മുടെ സ്വന്തം സിനിമകളിൽ അഭിനയിച്ചു വശം കെടുന്നവരാണ്. അദ്ദേഹം വിശദീകരിക്കുന്നു, "ഒരു സ്‌ക്രീനിൽ സംഭവിക്കുന്ന മരണത്തെക്കാളും, വേദനയെക്കാളും, കൂടുതലായി ഒന്നുംതന്നെ നമുക്കു സംഭവ്യമല്ല. പക്ഷേ നമുക്ക് നാം ഉപദ്രവിക്കപ്പെട്ടെന്നും, മുറിപ്പെട്ടെന്നും വിശ്വസിക്കാൻ പറ്റും -- നാം ആഗ്രഹിക്കുന്ന ഏത് ആഴത്തിലും നമുക്ക് വിശ്വസിക്കാം നാം ഇരകളാണെന്ന്; നാം കൊല്ലപ്പെടുന്നുവെന്ന്, നാം കൊല്ലുന്നുവെന്ന്, നമുക്ക് ഭാഗ്യവും, നിർഭാഗ്യവുമുണ്ടാകുന്നെന്ന്".


ഈ ചലച്ചിത്രത്തിൻ്റെ ദൈർഘ്യമെത്രയെന്നും ആരാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നും സംവിധാനം ചെയ്യുന്നതെന്നുമൊക്കെ റിച്ചാർഡ് ചോദിക്കുന്നുണ്ട്. ആരുടേതാണ് കഥ? ആരാണ് അഭിനയിക്കുന്നത്? ആരാണ് ക്യാമറ ചെയുന്നത്? കലാസംവിധാനം? തിയ്യേറ്റർ ഓപ്പറേറ്റർ? മാനേജർ? വിതരണം? ടിക്കറ്റ് കൊടുക്കുന്നതും എടുക്കുന്നതുമാര്? ഇടക്കെഴുന്നേറ്റ് ഒരു സിഗററ്റ് വലിക്കാനോ മൂത്രമൊഴിക്കാനോ പോകാൻ സ്വാതന്ത്ര്യമുള്ള പ്രേക്ഷകനാര്? അയാൾക്കുവേണമെങ്കിൽ ഒരു സിനിമ പലപ്രാവശ്യം കാണാവുന്നതാണ്!" 

ഷിമോദ ഒറ്റ വാക്കിൽ ഉത്തരം നല്കുന്നുണ്ട്, 'നിങ്ങൾ", 

"Yes, the answer is You."


ഈയടുത്ത് വീണ്ടും കേട്ട് രസിച്ച ഒരു കബീർ ദോഹ, ശ്രീമതി കിഷോരിഅമോങ്കറിന്റെ മാസ്മരികമായ ആലാപന ശൈലിയിൽ, മേൽ പറഞ്ഞ അദ്വൈത ജ്ഞാനത്തിന്റെ ഉത്തരവാദിത്തത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. അദ്വൈതത്തിന്റെ മഹത്വമെന്നത് അത് മറ്റാരിലേക്കും, ദൈവത്തിലേക്ക് പോലും, ഒരുവന്റെ ഉത്തരവാദിത്തത്തെ തള്ളിവിടാൻ അനുവദിക്കുന്നില്ല എന്നതാണ്. അവിടെയാണ് അദ്വൈതമെന്ന ദർശനം ആത്യന്തികമായ സ്വാതന്ത്ര്യ ഘോഷമായി മാറുന്നത്. അതേ സമയം പരമമായ ഉത്തരവാദിത്തത്തെ ആഹ്ളാദപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്നു. ഓഷോയായിരുന്നു ഒരൊറ്റ വാക്യമായി ഈ ദർശനത്തെ അവതരിപ്പിക്കാൻ ധൈര്യം കാണിച്ചത് - "Freedom IS Responsibility".
Freedom IS Responsibility


ഇതുപോലൊരു അദ്വൈത നിമിഷത്തിലായിരിക്കണം കബീർ പാടിയത് - ghat ghat mem panchi boltaa .. ഓരോരോ മൺപൊത്തുകളിൽ നിന്നും പക്ഷികൾ പാടുന്നു (കിളിപ്പാട്ടുകാരന്റെ പക്ഷി തന്നെയായിരിക്കണം അത്!) - നിങ്ങൾ തന്നെയാണ് ഭാരമളക്കാനുള്ള വെള്ളിക്കോൽ, നിങ്ങൾ തന്നെയാണ് ഭാരം വെച്ചിരിക്കുന്ന പാത്രം, അതിൽ കയറിയിരുന്ന് നിങ്ങൾത്തന്നെ നിങ്ങളുടെ ഭാരമളക്കുന്നു.

 

നിങ്ങൾ തന്നെയാണ് തോട്ടക്കാരൻ, നിങ്ങൾ തന്നെയാണ് പൂന്തോട്ടം, നിങ്ങൾ തന്നെ അതിനകത്തു നിന്നും പൂമൊട്ടുകൾ ശേഖരിക്കുന്നു. (നിങ്ങൾ തന്നെയാണ് ആ തോട്ടത്തിൽ പാറി നടക്കുന്ന ഇളം കാറ്റെന്നും നിങ്ങൾ തന്നെയാണ് അവിടം മുഴുവനും പ്രസരിക്കുന്ന സൗരഭ്യമെന്നും നാം പൂരിപ്പിക്കേണ്ടിയിരിക്കുന്നു!)


ആത്മീയതയുടെ ലോകത്തെ, ധ്യാനമെന്ന പ്രതിഭാസത്തിന്റെ ലോകത്തെ, ആധുനിക പരാമർശങ്ങൾ അനുഭവവും അനുഭവിക്കുന്നയാളും ഒന്നാണെന്നാണ് - experiencer is the experience. അല്ലെങ്കിൽ observer is the observed - നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്നതും ഒന്നാണ്.


കബീറിന്റെ ഈ ഉദ്യാനപാലകൻ അയാൾക്ക് അനുഭവിക്കാനായുള്ള എല്ലാ സംഗതികളും ഒരുക്കിയെടുക്കുന്നു. അയാൾ തന്നെയാണ് തന്റെ ഉദ്യാനമായി മാറുന്നത്. അയാൾ തന്നെയാണ് താൻ ഒരുക്കിയെടുത്ത, താൻ തന്നെയായ ഉദ്യാനത്തെ അനുഭവിക്കുന്നയാളും. കബീർ 'നീ' എന്ന് സംബോധന ചെയ്യുന്നത് തന്നെത്തന്നെയാണെന്നും, കേൾക്കുന്നയാളെ സംബന്ധിച്ച് അത് താൻ തന്നെയാണെന്നും തിരിച്ചറിയുന്നതിനെയാണ് ധ്യാനാവബോധം എന്ന് പറയുന്നത്.


കബീറിന്റെ വരികൾ തുടരുകയാണ്: സകലതുമടങ്ങുന്ന കാട്ടിനകത്താണ് (മായയുടെ ഉപവനം) നിങ്ങളുടെ സ്ഥാനം. നിങ്ങൾ സചേതന വസ്തുക്കളിൽ നിന്നും അചേതനങ്ങളായവയിലേക്ക്, തിരിച്ചും, ഊയലാടിക്കൊണ്ടിരിക്കുകയാണ്.


image credit: Isha foundation

കബീർ പാടുന്നത് നമ്മുടെ മനസ്സിനെ പറ്റിയാണ്. ഒരു നിമിഷം ഉണർവിലെന്നതുപോലെ പെരുമാറുകയും തൊട്ടടുത്ത നിമിഷം അബോധത്തിലേക്ക് വീണതുപോലെ പെരുമാറുകയും ചെയ്യുന്ന നമ്മുടെ മനസ്സ്. നിങ്ങൾ തന്നെയാണത്രേ മനസ്സിന്റെ ഈ വലക്കണ്ണികൾ പൊട്ടിച്ചുകളയേണ്ടത് - ബോധത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന, പരിമിതിയുടെ വലക്കണ്ണികൾ.


ഓരോ മൺപൊത്തിൽ നിന്നും, അല്ലെങ്കിൽ കൂടുകളിൽ നിന്നും, വിളിച്ചു കൂവുന്ന തത്തകൾ, അല്ലെങ്കിൽ പക്ഷികൾ എന്തായിരുന്നിരിക്കണം? കബീറിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അവയും നാം തന്നെയാണ്. നാം കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, ഇവയൊക്കെയും നാം തന്നെയാണെന്ന്. നാം അസംതൃപ്തരാകുന്ന നിമിഷമൊക്കെയും, നമ്മുടെ ചേതനയുടെ ഓരോ സ്പന്ദനവും നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, നമ്മുടെ അസംതൃപ്തിയുടെ കാരണങ്ങൾ നാം തന്നെയാണെന്ന്; ഓരോ നിമിഷത്തിന്റെയും ഉത്തരവാദിത്തം നമ്മിൽ തന്നെയാണെന്ന്; നമ്മുടെ സ്വാതന്ത്ര്യവും ആനന്ദവും നമ്മിൽത്തന്നെ, നമ്മിൽ മാത്രം നിക്ഷിപ്തമാണെന്ന്.


Kabir Chorai- Banaras

ബനാറസിലെ ഗംഗാതീരത്ത് നെയ്ത്തുകാരനായി കഴിഞ്ഞിരുന്ന കബീർ ദാസ്, തന്റെ ശിഷ്യരോടൊപ്പം പാടി ആനന്ദിച്ചിരുന്നത് ഇതുപോലുള്ള നൂറുകണക്കിന് ദോഹകളാണെന്ന് ഓർക്കുക. അവയിൽ മിക്കവയും എഴുതിയെടുത്ത് ശേഖരിച്ചത് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ, മലയാളിയായിരുന്ന സുരതി മഹാരാജ് -ശ്രുതി ഗോപാൽ ദാസ്- ആയിരുന്നുവെന്നു കേൾക്കുന്നു!


യൂട്യൂബിൽ കിശോരി അമോങ്കറിന്റെ 'സാധന' എന്ന ആൽബത്തിൽ ഈ ദോഹ കേൾക്കാവുന്നതാണ്.

                                                              Ghat Ghat Mein Panchi Bolta

   

                                                               





Friday, September 19, 2025

ഉണർവിലേക്കുള്ള പടവുകൾ - 63


'ഹായ്' യാചകരുടെ ലോകം

സോഷ്യൽ മീഡിയയിൽ, വിശേഷിച്ചും ഫേസ് ബുക്കിലും മറ്റും ഇടയ്ക്കിടെ കണ്ടുപോരുന്ന ചില യാചനകളുണ്ട് - 'എനിക്കൊരു ഹായ് തരുമോ?', 'തിരക്കില്ലെങ്കിൽ ഈ കുടുംബത്തിന് ഒരു ഹായ് അല്ലെങ്കിൽ ഒരു ലൈക്ക് കൊടുക്കാമോ?', 'പ്രശസ്തരൊന്നുമല്ലെങ്കിലും അവർക്കും വേണ്ടേ ഒരു ലൈക്' എന്നിങ്ങനെ യാചനയുടെ വിവിധങ്ങളായ ഭിക്ഷാപദങ്ങൾ.

ഇനി മറ്റൊരു തരം യാചനയുണ്ട്: നിസ്സഹായതയുടെ ഏതെങ്കിലും ഒരു സംഭവമോ ചിത്രമോ കാണിച്ചിട്ട്, 'എത്ര പേർ യഥാർത്ഥ സുഹൃത്തുക്കളാണെന്ന് ഇപ്പോഴറിയാം, യഥാർത്ഥ സുഹൃത്തുക്കൾ ലൈക് ചെയ്യുമത്രേ!' എന്ന ഒരു കെണി. യഥാർത്ഥ സുഹൃത്തുക്കളല്ലാത്ത ഒട്ടേറെ പേർ ലൈക് ചെയ്യാൻ സാധ്യതയുണ്ട്. തന്റെ യഥാർത്ഥ സുഹൃത്തുക്കൾ ആരെല്ലാമാണെന്ന് ഇടയ്ക്കിടെ പരിശോധിക്കാൻ തോന്നുന്ന ഈ സുഹൃത്ത് ഇതെന്തോന്ന് സുഹൃത്താണപ്പാ! യാചകരെ നിസ്സാരമായ എന്തെങ്കിലും കൊടുത്ത് ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. 


പ്രണയിക്കുന്നവരുടെയിടയിൽ - വിവാഹിതരുടെയിടയിലും കുറച്ചു കാലത്തേക്ക് കണ്ടേക്കാം - ഇടയ്ക്കിടെ സംഭവിക്കുന്ന ഒരു കലാപരിപാടിയുണ്ട് : അപ്പുറത്തുള്ളയാളുടെ പ്രണയതീവ്രത അളന്നുനോക്കൽ. രതി മുതൽ ഷോപ്പിംഗ് വരെ സ്നേഹത്തിന്റെ അളവ് പാത്രങ്ങളാണ് ദമ്പതികൾക്ക്. ലോകം മുഴുവനും അതങ്ങനെയാണ്. അപ്പുറത്തുള്ളയാൾക്ക് ശരിക്കും സ്നേഹമുണ്ടോ എന്നറിയാൻ അല്ലറ ചില്ലറ അസുഖങ്ങൾ വിളിച്ചുവരുത്തുക പോലും ചെയ്യാറുണ്ട് പ്രണയിനികൾ. നാം പക്ഷേ ഓർക്കാതെ പോകുന്നു, അത്തരം മാനസിക വ്യാപാരങ്ങൾ സംഭവിക്കുന്നത് പ്രണയത്തിൽ നിന്നല്ല, അവിശ്വാസത്തിൽ (mistrust) നിന്നാണെന്ന്.


‘A friend in need is a friend indeed’ എന്നൊക്കെ ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ശരിയാണെന്ന് പെട്ടെന്ന് തോന്നുമെങ്കിലും, സൂക്ഷിച്ചു നോക്കിയാൽ കാണാം അതിനു പിന്നിൽ കച്ചവടക്കണ്ണുകൾ ഒളിഞ്ഞിരിക്കുന്നത്. 'conditions applied' എന്ന് ഒരു കുഞ്ഞൻ നക്ഷത്രചിഹ്നത്തിനു പിന്നിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പരസ്യബോർഡ് പോലെ. ഒരുപക്ഷേ ആ ചൊല്ലിനെ നാം മനസ്സിലാക്കിപ്പോരുന്നതും കുട്ടികളെ പഠിപ്പിച്ചുപോരുന്നതും നേരെ ചൊവ്വേയുള്ള അർത്ഥത്തിലാണെന്ന് തോന്നുന്നില്ല. 



ആപത്ഘട്ടങ്ങളിൽ കൂടെനിൽക്കുന്നയാൾ തന്നെയാണ് യഥാർത്ഥ സുഹൃത്ത്; എന്നാൽ ആ സുഹൃത്ത് താൻ തന്നെയായിരിക്കണമെന്ന് മാത്രം. ആ വാക്യത്തിന് ഒരൊറ്റ അർത്ഥമേ ഉണ്ടാകാൻ പാടുള്ളൂ- താൻ തന്റെ സുഹൃത്തിന്റെ ആപത്ഘട്ടങ്ങളിൽ കൂടെനില്ക്കുന്നവനാണോ എന്ന ആത്മപരിശോധന. ഓഷോയുടെ വാക്കുകളിൽ, 'ആരാണ് യഥാർത്ഥ സുഹൃത്ത്? എന്ന ചോദ്യത്തിന് അസ്തിത്വമില്ല; ഈ ഞാൻ യഥാർത്ഥ സുഹൃത്താണോ? എന്ന് മാത്രമേ ചോദിക്കാനാവൂ.


'ആരാണ് സന്തോഷമാഗ്രഹിക്കാത്തത്? ആരാണ് സൗഹൃദമാഗ്രഹിക്കാത്തത്?' പക്ഷേ ഇവയൊന്നും തന്നെ അപരനെ (the other) ആശ്രയിച്ചുള്ളതാകരുതെന്നു മാത്രം. സൗഹൃദത്തിന്റെ സഹജ സൗന്ദര്യമെന്നത് സ്വയം പ്രകാശിച്ചു നിലകൊള്ളുന്നുവെന്നതാണ്. അപ്പോൾ മാത്രമാണ് അതിന് പങ്കുവെക്കലിന്റെ സ്വഭാവം കൈവരുന്നത്. പിടിച്ചുവാങ്ങാൻ സാധ്യമല്ലാത്ത ഒന്നാണ് സൗഹൃദം. സഹജമുഖം നഷ്ടമായ ഏതു സൗഹൃദവും മടുക്കുകയേയുള്ളൂ; ഉടനെയല്ലെങ്കിൽ ഒരു നാല് ദിവസം കഴിഞ്ഞ്. സൗഹൃദങ്ങൾക്കുമുണ്ട് ഹണിമൂൺ ദിനങ്ങൾ. 


ഇത്തരം ഹായ് യാചനകളൂം സൗഹൃദ പരിശോധനകളുമെല്ലാം കേവലം സോഷ്യൽ മീഡിയയിൽ ഒതുങ്ങിനില്ക്കുന്നവയല്ല. നേരെ മറിച്ച് നമ്മുടെ യഥാർത്ഥ പ്രായോഗിക ജീവിതത്തിൽ നാം അനുവർത്തിച്ചു പോരുന്ന പ്രവണതകൾ സോഷ്യൽ മീഡിയയിൽ പ്രതിഫലിക്കുന്നെന്നേയുള്ളൂ. സമൂഹമാകട്ടെ സമൂഹമാധ്യമങ്ങളാകട്ടെ, അപകർഷതയുടെ കൂത്തരങ്ങുകളാണ്, നിർഭാഗ്യവശാൽ. അപകർഷതയെ ഉല്പാദിപ്പിക്കുന്നവരും അതിനെ നല്ല രീതിയിൽ വിപണനം ചെയ്യുന്നവരും ഒരുമിക്കുമ്പോൾ (priest & politicians mafia), അതേപ്പറ്റി നാം ബോധവാന്മാർ ആകേണ്ടതില്ലാത്തവിധം അത് സർവ്വസാധാരണമായിത്തീരുന്നുവെന്നു മാത്രം. സർവ്വസാധാരണത്വമാണ്, സത്യമല്ല പിന്നീട് മാനദണ്ഡമായി മാറുന്നത്.


മനുഷ്യജീവിതത്തെ കേവലം സാമൂഹികമായ നീക്കുപോക്കുകളായി കാണുന്നവർക്ക് തോന്നാം, ഇതിലിത്ര ഗൗരവമെന്തിരിക്കുന്നു എന്ന്. ഒരു ലൈക് ചോദിക്കുന്നതും, ഒരു പ്രണയത്തെ പിടിച്ചുവാങ്ങുന്നതുമൊക്കെ സ്വാഭാവികമല്ലേ? കാലാ കാലങ്ങളായി നാം ഇതൊക്കെത്തന്നെയല്ലേ ചെയ്തുപോരുന്നത്? 


സത്യമാണ്. കാലാകാലങ്ങളായി നാം ഇതൊക്കെത്തന്നെയാണ് ചെയ്തുപോരുന്നത്. അതുകൊണ്ടുതന്നെയാണ് സംതൃപ്തനായ ഒരു വ്യക്തിയെന്നത് ഒരപൂർവ്വ കാഴ്ചയായി മാറിയത്. സ്വാതന്ത്ര്യത്തിന്റെ സൗരഭ്യമുള്ള സൗഹൃദങ്ങൾ, അത് പ്രണയമായാലും ദാമ്പത്യമായാലും ഏതു തരം ബന്ധങ്ങളായാലും, അവിശ്വസനീയമായ  കെട്ടുകഥകളെപ്പോലെ തോന്നിപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്.


സോഷ്യൽ മീഡിയ പ്രതികരണങ്ങൾ പോലെ, പരസ്പരം ലൈക് ചെയ്യുക, പരസ്പരം കമന്റ് ചെയ്യുക എന്നീ പരസ്പര സഹകരണ സൗഹൃദങ്ങൾ പോലെത്തന്നെ, നിത്യ ജീവിതത്തിലെ ബന്ധങ്ങളിലും കണക്കുകൂട്ടിയുള്ള കൊടുക്കൽ വാങ്ങലുകളാണുള്ളത്. രണ്ടു പക്ഷത്തു നിന്നും യാചനാസ്വരങ്ങൾ. മാറി നിന്ന് നോക്കുമ്പോൾ കാണാൻ കഴിയുക യാചകർ തമ്മിൽത്തമ്മിൽ പിടിച്ചുപറിക്കുന്നതാണ്. 


പഴയ ആളുകളെപ്പോലെയല്ല, പുതിയ 'ന്യൂജി'കൾ എന്ന് പറയുന്നവരുണ്ട്. സൗഹൃദത്തിന്റെ കാര്യത്തിൽ വിശേഷിച്ചും അങ്ങനെയത്രേ. ലിംഗഭേദം വളരെയധികം കുറഞ്ഞിട്ടുണ്ട് എന്നത് സമ്മതിക്കാവുന്നതാണ്. അതിലേക്കു നയിച്ച കാരണങ്ങൾ എന്തുമായിക്കൊള്ളട്ടെ, എന്തുകൊണ്ടും പ്രശംസനീയമായ മാറ്റമാണത്. അതേസമയം, 'ന്യൂജികൾ' ഇപ്പോഴും 'ഹായ്' യാചകർ തന്നെയാണെന്നാണ് തോന്നിയിട്ടുള്ളത്. അവർ ഇപ്പോഴും മറ്റുള്ളവരുടെയെല്ലാം 'Wow', 'take care' എന്നിവ, കൂടിയ അളവിൽ - കേവലം പെരുമാറ്റ രീതികൾ എന്നതിലേറെ - ആഗ്രഹിക്കുന്നു എന്ന് തന്നെയാണ് തോന്നുന്നത്. സമഗ്രമായ വ്യക്തിത്വ വികസന - integrated individual - ത്തിനു പകരം ചില ചില ദിശകളിൽ മാത്രം അവർ പ്രാവീണ്യം കാണിക്കുകയും, മറ്റുള്ളവയിൽ ഒരുപക്ഷേ പഴയ തലമുറയെക്കാൾ പിന്നിലാവുകയും ചെയ്യുന്നു. ഒന്നുമില്ലേലും pride ന്റെ (not proud) കാര്യത്തിലെങ്കിലും അവർ പഴയ തലമുറയേക്കാൾ പിന്നിലാണെന്ന് തോന്നാറുണ്ട്. 


സമൂഹം മുന്നോട്ടു വെച്ചിട്ടുള്ള മദ - മാത്സര്യാദി വിഭവങ്ങൾക്കു തന്നെയാണ് ന്യൂജികൾക്കിടയിലും ഇപ്പോഴും മതിപ്പുള്ളത്. അവരുടെ ആഘോഷങ്ങളും ഇപ്പോഴും മറ്റുള്ളവർ 'വാ പൊളിക്കണം' എന്ന എന്ന ഉദ്ദേശ്യത്തോടെയോ, ഏതെങ്കിലും സെലിബ്രിറ്റികളെ അനുകരിച്ചുകൊണ്ടുള്ളതോ ആണെന്നുള്ളതാണ് വസ്തുത. പഴയ തറവാട്ട് മഹിമകൾക്കു പകരം 'പുതിയ ട്രെൻഡുകൾ' സംഗതികളെ നിയന്ത്രിക്കുന്നുവെന്നു മാത്രം. 


‘Just don’t care’  എന്ന മനോഭാവം കൊണ്ട് സമൂഹത്തിന്റെ നീരാളിപ്പിടിത്തത്തിൽ
നിന്നും രക്ഷപ്പെടാനാവില്ലതന്നെ. ശ്രദ്ധാപൂർവ്വം, ബോധപൂർവ്വം മാത്രമേ അതിലൂടെ കാൽ നനയാതെ കടന്നുകയറാനാവൂ. ഒരുപക്ഷേ പഴയ തലമുറയുടെ 'തന്ത വൈബിൽ' നിന്നും തെന്നി മാറാൻ ശ്രമിക്കുമ്പോൾ, അവരെ പൊതിയുന്ന മറ്റു ഡിജിറ്റൽ വൈബുകളുണ്ട്, അതിശയോക്തികളുടേയും അത്യാഗ്രഹങ്ങളുടെയും - exaggerations and ambitions.


അപകർഷതയുടെയും അംഗീകാരത്തിന്റെയുമെല്ലാം കാണാച്ചരടുകളിൽത്തന്നെയാണ് അവരും അകപ്പെട്ടുകൊണ്ടിരിക്കുന്നതെന്നാൽ, പിന്നെ എവിടെയാണ് അവർ, പറയാൻ മാത്രം ന്യൂജിയാവുന്നത്?

 

സൗഹൃദത്തിന്റെ മൂലക്കല്ലുകൾ, അപരനിൽ നിന്നും തന്നിലേക്ക് തിരിച്ചിടാനാവുന്നില്ലെങ്കിൽ, എല്ലാ തലമുറകളും ഒരുപോലെത്തന്നെ - അല്പം പോലും ജനറേഷൻ ഗ്യാപ് ഇല്ലാത്ത വിധം.