Osho wings Osho waves

Featured Post

Friday, October 17, 2025

ഉണർവിലേക്കുള്ള പടവുകൾ - 64


                      ഉദ്യാനപാലകനും സൗരഭ്യവും


'ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടിയുണ്ട്', 'മമേകം ശരണം വ്രജ:', തുടങ്ങിയ ശരണാഗതി വാക്യങ്ങളേക്കാൾ, 'തത്വമസി', 'അഹം ബ്രഹ്മാസ്മി', 'അനൽ ഹഖ്' തുടങ്ങിയ മനന വാക്യങ്ങൾക്ക് ആളുകളിൽ പ്രിയം കുറവാണ്.  മനനവാക്യങ്ങളെല്ലാം അവയുടെ ഉൾക്കാഴ്ചാ ഗാംഭീര്യത്തെ കണക്കിലെടുത്തുകൊണ്ട് വേണ്ടിടത്തും വേണ്ടാത്തേടത്തുമെല്ലാം എഴുതിവെക്കപ്പെടുന്നുവെന്നു മാത്രം. പ്രധാനപ്പെട്ട എന്തോ വാക്യമാണെന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ആളുകൾ അതിനെ ആദരിക്കുന്നു എന്നല്ലാതെ, മിക്കവരിലും അതേപ്പറ്റിയുള്ള മനനങ്ങളോ അതിലുമുപരിയുള്ള അനുഭവൈക്യമോ സംഭവിക്കുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷേ അത്തരം വാക്യങ്ങൾ പ്രദർശിപ്പിക്കുന്നത് 'ബഹുജനാർത്ഥം' അല്ല, ദേവാലയ രൂപകല്പനയുടെ ഭാഗമായി ആഴമാർന്ന ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലക്കാവാനും മതി. 

അതേസമയം, ഇതേ ഉൾക്കാഴ്ചകൾ ഇത്തരം വാക്യങ്ങളേക്കാൾ ഊഷ്മളമായ വിധം ധാരാളം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഭക്തിപ്രസ്ഥാനകാലഘട്ടം ഇത്തരം പ്രകാശനങ്ങളുടെ കവിയരങ്ങുകളായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അദ്വൈതമെന്നത് ഇഴകീറി പരിശോധിക്കപ്പെടുന്ന സൈദ്ധാന്തിക വാഗ്വാദങ്ങളല്ല, നാം തന്നെയാണ് ഈ ലോകവും നമ്മുടെ ജീവിതവും എന്ന് ബോധ്യപ്പെടുന്ന ഒരു അനുഭവജ്ഞാനമായിരുന്നു. ഹരിനാമകീർത്തനകാരൻ അതിനെ 'അഖിലം ഞാനിതെന്ന വഴി തോന്നേണമേ' എന്നാഗ്രഹിക്കുമ്പോൾ, നാരായണ ഗുരു പാടിയത്, 'നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും' എന്നാണ്. നിർഭാഗ്യവശാൽ 'നീ' എന്നതിന് 'ഞാൻ തന്നെ' എന്ന് മനസ്സിലാക്കാൻ നാം ധൈര്യപ്പെടുന്നില്ല എന്നുണ്ടോ? ‘നാമല്ലോ (നമ്മുടെ) സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നാമല്ലോ (നമ്മുടെ ജീവിത) സൃഷ്ടിക്കുള്ള സാമഗ്രിയായതും!’ എന്ന് അറിയാൻ സാധിക്കാത്തേടത്തോളം, ദൈവദശകം വെറും ശീലമായി ആലപിക്കപ്പെട്ടുകൊണ്ടേയിരിക്കും.


ഇതേ അർത്ഥതലത്തിൽ നടക്കുന്ന ഒരു മനോഹര സംഭാഷണം റിച്ചാർഡ് ബാക് അവതരിപ്പിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ Illusions -II എന്ന നോവലിൽ. അതിൽ പ്രധാന കഥാപാത്രമായ ഡൊണാൾഡ് ഷിമോദയുടെ അഭിപ്രായത്തിൽ നാമെല്ലാവരും നമ്മുടെ സ്വന്തം സിനിമകളിൽ അഭിനയിച്ചു വശം കെടുന്നവരാണ്. അദ്ദേഹം വിശദീകരിക്കുന്നു, "ഒരു സ്‌ക്രീനിൽ സംഭവിക്കുന്ന മരണത്തെക്കാളും, വേദനയെക്കാളും, കൂടുതലായി ഒന്നുംതന്നെ നമുക്കു സംഭവ്യമല്ല. പക്ഷേ നമുക്ക് നാം ഉപദ്രവിക്കപ്പെട്ടെന്നും, മുറിപ്പെട്ടെന്നും വിശ്വസിക്കാൻ പറ്റും -- നാം ആഗ്രഹിക്കുന്ന ഏത് ആഴത്തിലും നമുക്ക് വിശ്വസിക്കാം നാം ഇരകളാണെന്ന്; നാം കൊല്ലപ്പെടുന്നുവെന്ന്, നാം കൊല്ലുന്നുവെന്ന്, നമുക്ക് ഭാഗ്യവും, നിർഭാഗ്യവുമുണ്ടാകുന്നെന്ന്".


ഈ ചലച്ചിത്രത്തിൻ്റെ ദൈർഘ്യമെത്രയെന്നും ആരാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നും സംവിധാനം ചെയ്യുന്നതെന്നുമൊക്കെ റിച്ചാർഡ് ചോദിക്കുന്നുണ്ട്. ആരുടേതാണ് കഥ? ആരാണ് അഭിനയിക്കുന്നത്? ആരാണ് ക്യാമറ ചെയുന്നത്? കലാസംവിധാനം? തിയ്യേറ്റർ ഓപ്പറേറ്റർ? മാനേജർ? വിതരണം? ടിക്കറ്റ് കൊടുക്കുന്നതും എടുക്കുന്നതുമാര്? ഇടക്കെഴുന്നേറ്റ് ഒരു സിഗററ്റ് വലിക്കാനോ മൂത്രമൊഴിക്കാനോ പോകാൻ സ്വാതന്ത്ര്യമുള്ള പ്രേക്ഷകനാര്? അയാൾക്കുവേണമെങ്കിൽ ഒരു സിനിമ പലപ്രാവശ്യം കാണാവുന്നതാണ്!" 

ഷിമോദ ഒറ്റ വാക്കിൽ ഉത്തരം നല്കുന്നുണ്ട്, 'നിങ്ങൾ", 

"Yes, the answer is You."


ഈയടുത്ത് വീണ്ടും കേട്ട് രസിച്ച ഒരു കബീർ ദോഹ, ശ്രീമതി കിഷോരിഅമോങ്കറിന്റെ മാസ്മരികമായ ആലാപന ശൈലിയിൽ, മേൽ പറഞ്ഞ അദ്വൈത ജ്ഞാനത്തിന്റെ ഉത്തരവാദിത്തത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു. അദ്വൈതത്തിന്റെ മഹത്വമെന്നത് അത് മറ്റാരിലേക്കും, ദൈവത്തിലേക്ക് പോലും, ഒരുവന്റെ ഉത്തരവാദിത്തത്തെ തള്ളിവിടാൻ അനുവദിക്കുന്നില്ല എന്നതാണ്. അവിടെയാണ് അദ്വൈതമെന്ന ദർശനം ആത്യന്തികമായ സ്വാതന്ത്ര്യ ഘോഷമായി മാറുന്നത്. അതേ സമയം പരമമായ ഉത്തരവാദിത്തത്തെ ആഹ്ളാദപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്നു. ഓഷോയായിരുന്നു ഒരൊറ്റ വാക്യമായി ഈ ദർശനത്തെ അവതരിപ്പിക്കാൻ ധൈര്യം കാണിച്ചത് - "Freedom IS Responsibility".
Freedom IS Responsibility


ഇതുപോലൊരു അദ്വൈത നിമിഷത്തിലായിരിക്കണം കബീർ പാടിയത് - ghat ghat mem panchi boltaa .. ഓരോരോ മൺപൊത്തുകളിൽ നിന്നും പക്ഷികൾ പാടുന്നു (കിളിപ്പാട്ടുകാരന്റെ പക്ഷി തന്നെയായിരിക്കണം അത്!) - നിങ്ങൾ തന്നെയാണ് ഭാരമളക്കാനുള്ള വെള്ളിക്കോൽ, നിങ്ങൾ തന്നെയാണ് ഭാരം വെച്ചിരിക്കുന്ന പാത്രം, അതിൽ കയറിയിരുന്ന് നിങ്ങൾത്തന്നെ നിങ്ങളുടെ ഭാരമളക്കുന്നു.

 

നിങ്ങൾ തന്നെയാണ് തോട്ടക്കാരൻ, നിങ്ങൾ തന്നെയാണ് പൂന്തോട്ടം, നിങ്ങൾ തന്നെ അതിനകത്തു നിന്നും പൂമൊട്ടുകൾ ശേഖരിക്കുന്നു. (നിങ്ങൾ തന്നെയാണ് ആ തോട്ടത്തിൽ പാറി നടക്കുന്ന ഇളം കാറ്റെന്നും നിങ്ങൾ തന്നെയാണ് അവിടം മുഴുവനും പ്രസരിക്കുന്ന സൗരഭ്യമെന്നും നാം പൂരിപ്പിക്കേണ്ടിയിരിക്കുന്നു!)


ആത്മീയതയുടെ ലോകത്തെ, ധ്യാനമെന്ന പ്രതിഭാസത്തിന്റെ ലോകത്തെ, ആധുനിക പരാമർശങ്ങൾ അനുഭവവും അനുഭവിക്കുന്നയാളും ഒന്നാണെന്നാണ് - experiencer is the experience. അല്ലെങ്കിൽ observer is the observed - നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്നതും ഒന്നാണ്.


കബീറിന്റെ ഈ ഉദ്യാനപാലകൻ അയാൾക്ക് അനുഭവിക്കാനായുള്ള എല്ലാ സംഗതികളും ഒരുക്കിയെടുക്കുന്നു. അയാൾ തന്നെയാണ് തന്റെ ഉദ്യാനമായി മാറുന്നത്. അയാൾ തന്നെയാണ് താൻ ഒരുക്കിയെടുത്ത, താൻ തന്നെയായ ഉദ്യാനത്തെ അനുഭവിക്കുന്നയാളും. കബീർ 'നീ' എന്ന് സംബോധന ചെയ്യുന്നത് തന്നെത്തന്നെയാണെന്നും, കേൾക്കുന്നയാളെ സംബന്ധിച്ച് അത് താൻ തന്നെയാണെന്നും തിരിച്ചറിയുന്നതിനെയാണ് ധ്യാനാവബോധം എന്ന് പറയുന്നത്.


കബീറിന്റെ വരികൾ തുടരുകയാണ്: സകലതുമടങ്ങുന്ന കാട്ടിനകത്താണ് (മായയുടെ ഉപവനം) നിങ്ങളുടെ സ്ഥാനം. നിങ്ങൾ സചേതന വസ്തുക്കളിൽ നിന്നും അചേതനങ്ങളായവയിലേക്ക്, തിരിച്ചും, ഊയലാടിക്കൊണ്ടിരിക്കുകയാണ്.


image credit: Isha foundation

കബീർ പാടുന്നത് നമ്മുടെ മനസ്സിനെ പറ്റിയാണ്. ഒരു നിമിഷം ഉണർവിലെന്നതുപോലെ പെരുമാറുകയും തൊട്ടടുത്ത നിമിഷം അബോധത്തിലേക്ക് വീണതുപോലെ പെരുമാറുകയും ചെയ്യുന്ന നമ്മുടെ മനസ്സ്. നിങ്ങൾ തന്നെയാണത്രേ മനസ്സിന്റെ ഈ വലക്കണ്ണികൾ പൊട്ടിച്ചുകളയേണ്ടത് - ബോധത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന, പരിമിതിയുടെ വലക്കണ്ണികൾ.


ഓരോ മൺപൊത്തിൽ നിന്നും, അല്ലെങ്കിൽ കൂടുകളിൽ നിന്നും, വിളിച്ചു കൂവുന്ന തത്തകൾ, അല്ലെങ്കിൽ പക്ഷികൾ എന്തായിരുന്നിരിക്കണം? കബീറിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അവയും നാം തന്നെയാണ്. നാം കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, ഇവയൊക്കെയും നാം തന്നെയാണെന്ന്. നാം അസംതൃപ്തരാകുന്ന നിമിഷമൊക്കെയും, നമ്മുടെ ചേതനയുടെ ഓരോ സ്പന്ദനവും നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, നമ്മുടെ അസംതൃപ്തിയുടെ കാരണങ്ങൾ നാം തന്നെയാണെന്ന്; ഓരോ നിമിഷത്തിന്റെയും ഉത്തരവാദിത്തം നമ്മിൽ തന്നെയാണെന്ന്; നമ്മുടെ സ്വാതന്ത്ര്യവും ആനന്ദവും നമ്മിൽത്തന്നെ, നമ്മിൽ മാത്രം നിക്ഷിപ്തമാണെന്ന്.


Kabir Chorai- Banaras

ബനാറസിലെ ഗംഗാതീരത്ത് നെയ്ത്തുകാരനായി കഴിഞ്ഞിരുന്ന കബീർ ദാസ്, തന്റെ ശിഷ്യരോടൊപ്പം പാടി ആനന്ദിച്ചിരുന്നത് ഇതുപോലുള്ള നൂറുകണക്കിന് ദോഹകളാണെന്ന് ഓർക്കുക. അവയിൽ മിക്കവയും എഴുതിയെടുത്ത് ശേഖരിച്ചത് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ, മലയാളിയായിരുന്ന സുരതി മഹാരാജ് -ശ്രുതി ഗോപാൽ ദാസ്- ആയിരുന്നുവെന്നു കേൾക്കുന്നു!


യൂട്യൂബിൽ കിശോരി അമോങ്കറിന്റെ 'സാധന' എന്ന ആൽബത്തിൽ ഈ ദോഹ കേൾക്കാവുന്നതാണ്.

                                                              Ghat Ghat Mein Panchi Bolta

   

                                                               





Friday, September 19, 2025

ഉണർവിലേക്കുള്ള പടവുകൾ - 63


'ഹായ്' യാചകരുടെ ലോകം

സോഷ്യൽ മീഡിയയിൽ, വിശേഷിച്ചും ഫേസ് ബുക്കിലും മറ്റും ഇടയ്ക്കിടെ കണ്ടുപോരുന്ന ചില യാചനകളുണ്ട് - 'എനിക്കൊരു ഹായ് തരുമോ?', 'തിരക്കില്ലെങ്കിൽ ഈ കുടുംബത്തിന് ഒരു ഹായ് അല്ലെങ്കിൽ ഒരു ലൈക്ക് കൊടുക്കാമോ?', 'പ്രശസ്തരൊന്നുമല്ലെങ്കിലും അവർക്കും വേണ്ടേ ഒരു ലൈക്' എന്നിങ്ങനെ യാചനയുടെ വിവിധങ്ങളായ ഭിക്ഷാപദങ്ങൾ.

ഇനി മറ്റൊരു തരം യാചനയുണ്ട്: നിസ്സഹായതയുടെ ഏതെങ്കിലും ഒരു സംഭവമോ ചിത്രമോ കാണിച്ചിട്ട്, 'എത്ര പേർ യഥാർത്ഥ സുഹൃത്തുക്കളാണെന്ന് ഇപ്പോഴറിയാം, യഥാർത്ഥ സുഹൃത്തുക്കൾ ലൈക് ചെയ്യുമത്രേ!' എന്ന ഒരു കെണി. യഥാർത്ഥ സുഹൃത്തുക്കളല്ലാത്ത ഒട്ടേറെ പേർ ലൈക് ചെയ്യാൻ സാധ്യതയുണ്ട്. തന്റെ യഥാർത്ഥ സുഹൃത്തുക്കൾ ആരെല്ലാമാണെന്ന് ഇടയ്ക്കിടെ പരിശോധിക്കാൻ തോന്നുന്ന ഈ സുഹൃത്ത് ഇതെന്തോന്ന് സുഹൃത്താണപ്പാ! യാചകരെ നിസ്സാരമായ എന്തെങ്കിലും കൊടുത്ത് ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. 


പ്രണയിക്കുന്നവരുടെയിടയിൽ - വിവാഹിതരുടെയിടയിലും കുറച്ചു കാലത്തേക്ക് കണ്ടേക്കാം - ഇടയ്ക്കിടെ സംഭവിക്കുന്ന ഒരു കലാപരിപാടിയുണ്ട് : അപ്പുറത്തുള്ളയാളുടെ പ്രണയതീവ്രത അളന്നുനോക്കൽ. രതി മുതൽ ഷോപ്പിംഗ് വരെ സ്നേഹത്തിന്റെ അളവ് പാത്രങ്ങളാണ് ദമ്പതികൾക്ക്. ലോകം മുഴുവനും അതങ്ങനെയാണ്. അപ്പുറത്തുള്ളയാൾക്ക് ശരിക്കും സ്നേഹമുണ്ടോ എന്നറിയാൻ അല്ലറ ചില്ലറ അസുഖങ്ങൾ വിളിച്ചുവരുത്തുക പോലും ചെയ്യാറുണ്ട് പ്രണയിനികൾ. നാം പക്ഷേ ഓർക്കാതെ പോകുന്നു, അത്തരം മാനസിക വ്യാപാരങ്ങൾ സംഭവിക്കുന്നത് പ്രണയത്തിൽ നിന്നല്ല, അവിശ്വാസത്തിൽ (mistrust) നിന്നാണെന്ന്.


‘A friend in need is a friend indeed’ എന്നൊക്കെ ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ശരിയാണെന്ന് പെട്ടെന്ന് തോന്നുമെങ്കിലും, സൂക്ഷിച്ചു നോക്കിയാൽ കാണാം അതിനു പിന്നിൽ കച്ചവടക്കണ്ണുകൾ ഒളിഞ്ഞിരിക്കുന്നത്. 'conditions applied' എന്ന് ഒരു കുഞ്ഞൻ നക്ഷത്രചിഹ്നത്തിനു പിന്നിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പരസ്യബോർഡ് പോലെ. ഒരുപക്ഷേ ആ ചൊല്ലിനെ നാം മനസ്സിലാക്കിപ്പോരുന്നതും കുട്ടികളെ പഠിപ്പിച്ചുപോരുന്നതും നേരെ ചൊവ്വേയുള്ള അർത്ഥത്തിലാണെന്ന് തോന്നുന്നില്ല. 



ആപത്ഘട്ടങ്ങളിൽ കൂടെനിൽക്കുന്നയാൾ തന്നെയാണ് യഥാർത്ഥ സുഹൃത്ത്; എന്നാൽ ആ സുഹൃത്ത് താൻ തന്നെയായിരിക്കണമെന്ന് മാത്രം. ആ വാക്യത്തിന് ഒരൊറ്റ അർത്ഥമേ ഉണ്ടാകാൻ പാടുള്ളൂ- താൻ തന്റെ സുഹൃത്തിന്റെ ആപത്ഘട്ടങ്ങളിൽ കൂടെനില്ക്കുന്നവനാണോ എന്ന ആത്മപരിശോധന. ഓഷോയുടെ വാക്കുകളിൽ, 'ആരാണ് യഥാർത്ഥ സുഹൃത്ത്? എന്ന ചോദ്യത്തിന് അസ്തിത്വമില്ല; ഈ ഞാൻ യഥാർത്ഥ സുഹൃത്താണോ? എന്ന് മാത്രമേ ചോദിക്കാനാവൂ.


'ആരാണ് സന്തോഷമാഗ്രഹിക്കാത്തത്? ആരാണ് സൗഹൃദമാഗ്രഹിക്കാത്തത്?' പക്ഷേ ഇവയൊന്നും തന്നെ അപരനെ (the other) ആശ്രയിച്ചുള്ളതാകരുതെന്നു മാത്രം. സൗഹൃദത്തിന്റെ സഹജ സൗന്ദര്യമെന്നത് സ്വയം പ്രകാശിച്ചു നിലകൊള്ളുന്നുവെന്നതാണ്. അപ്പോൾ മാത്രമാണ് അതിന് പങ്കുവെക്കലിന്റെ സ്വഭാവം കൈവരുന്നത്. പിടിച്ചുവാങ്ങാൻ സാധ്യമല്ലാത്ത ഒന്നാണ് സൗഹൃദം. സഹജമുഖം നഷ്ടമായ ഏതു സൗഹൃദവും മടുക്കുകയേയുള്ളൂ; ഉടനെയല്ലെങ്കിൽ ഒരു നാല് ദിവസം കഴിഞ്ഞ്. സൗഹൃദങ്ങൾക്കുമുണ്ട് ഹണിമൂൺ ദിനങ്ങൾ. 


ഇത്തരം ഹായ് യാചനകളൂം സൗഹൃദ പരിശോധനകളുമെല്ലാം കേവലം സോഷ്യൽ മീഡിയയിൽ ഒതുങ്ങിനില്ക്കുന്നവയല്ല. നേരെ മറിച്ച് നമ്മുടെ യഥാർത്ഥ പ്രായോഗിക ജീവിതത്തിൽ നാം അനുവർത്തിച്ചു പോരുന്ന പ്രവണതകൾ സോഷ്യൽ മീഡിയയിൽ പ്രതിഫലിക്കുന്നെന്നേയുള്ളൂ. സമൂഹമാകട്ടെ സമൂഹമാധ്യമങ്ങളാകട്ടെ, അപകർഷതയുടെ കൂത്തരങ്ങുകളാണ്, നിർഭാഗ്യവശാൽ. അപകർഷതയെ ഉല്പാദിപ്പിക്കുന്നവരും അതിനെ നല്ല രീതിയിൽ വിപണനം ചെയ്യുന്നവരും ഒരുമിക്കുമ്പോൾ (priest & politicians mafia), അതേപ്പറ്റി നാം ബോധവാന്മാർ ആകേണ്ടതില്ലാത്തവിധം അത് സർവ്വസാധാരണമായിത്തീരുന്നുവെന്നു മാത്രം. സർവ്വസാധാരണത്വമാണ്, സത്യമല്ല പിന്നീട് മാനദണ്ഡമായി മാറുന്നത്.


മനുഷ്യജീവിതത്തെ കേവലം സാമൂഹികമായ നീക്കുപോക്കുകളായി കാണുന്നവർക്ക് തോന്നാം, ഇതിലിത്ര ഗൗരവമെന്തിരിക്കുന്നു എന്ന്. ഒരു ലൈക് ചോദിക്കുന്നതും, ഒരു പ്രണയത്തെ പിടിച്ചുവാങ്ങുന്നതുമൊക്കെ സ്വാഭാവികമല്ലേ? കാലാ കാലങ്ങളായി നാം ഇതൊക്കെത്തന്നെയല്ലേ ചെയ്തുപോരുന്നത്? 


സത്യമാണ്. കാലാകാലങ്ങളായി നാം ഇതൊക്കെത്തന്നെയാണ് ചെയ്തുപോരുന്നത്. അതുകൊണ്ടുതന്നെയാണ് സംതൃപ്തനായ ഒരു വ്യക്തിയെന്നത് ഒരപൂർവ്വ കാഴ്ചയായി മാറിയത്. സ്വാതന്ത്ര്യത്തിന്റെ സൗരഭ്യമുള്ള സൗഹൃദങ്ങൾ, അത് പ്രണയമായാലും ദാമ്പത്യമായാലും ഏതു തരം ബന്ധങ്ങളായാലും, അവിശ്വസനീയമായ  കെട്ടുകഥകളെപ്പോലെ തോന്നിപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്.


സോഷ്യൽ മീഡിയ പ്രതികരണങ്ങൾ പോലെ, പരസ്പരം ലൈക് ചെയ്യുക, പരസ്പരം കമന്റ് ചെയ്യുക എന്നീ പരസ്പര സഹകരണ സൗഹൃദങ്ങൾ പോലെത്തന്നെ, നിത്യ ജീവിതത്തിലെ ബന്ധങ്ങളിലും കണക്കുകൂട്ടിയുള്ള കൊടുക്കൽ വാങ്ങലുകളാണുള്ളത്. രണ്ടു പക്ഷത്തു നിന്നും യാചനാസ്വരങ്ങൾ. മാറി നിന്ന് നോക്കുമ്പോൾ കാണാൻ കഴിയുക യാചകർ തമ്മിൽത്തമ്മിൽ പിടിച്ചുപറിക്കുന്നതാണ്. 


പഴയ ആളുകളെപ്പോലെയല്ല, പുതിയ 'ന്യൂജി'കൾ എന്ന് പറയുന്നവരുണ്ട്. സൗഹൃദത്തിന്റെ കാര്യത്തിൽ വിശേഷിച്ചും അങ്ങനെയത്രേ. ലിംഗഭേദം വളരെയധികം കുറഞ്ഞിട്ടുണ്ട് എന്നത് സമ്മതിക്കാവുന്നതാണ്. അതിലേക്കു നയിച്ച കാരണങ്ങൾ എന്തുമായിക്കൊള്ളട്ടെ, എന്തുകൊണ്ടും പ്രശംസനീയമായ മാറ്റമാണത്. അതേസമയം, 'ന്യൂജികൾ' ഇപ്പോഴും 'ഹായ്' യാചകർ തന്നെയാണെന്നാണ് തോന്നിയിട്ടുള്ളത്. അവർ ഇപ്പോഴും മറ്റുള്ളവരുടെയെല്ലാം 'Wow', 'take care' എന്നിവ, കൂടിയ അളവിൽ - കേവലം പെരുമാറ്റ രീതികൾ എന്നതിലേറെ - ആഗ്രഹിക്കുന്നു എന്ന് തന്നെയാണ് തോന്നുന്നത്. സമഗ്രമായ വ്യക്തിത്വ വികസന - integrated individual - ത്തിനു പകരം ചില ചില ദിശകളിൽ മാത്രം അവർ പ്രാവീണ്യം കാണിക്കുകയും, മറ്റുള്ളവയിൽ ഒരുപക്ഷേ പഴയ തലമുറയെക്കാൾ പിന്നിലാവുകയും ചെയ്യുന്നു. ഒന്നുമില്ലേലും pride ന്റെ (not proud) കാര്യത്തിലെങ്കിലും അവർ പഴയ തലമുറയേക്കാൾ പിന്നിലാണെന്ന് തോന്നാറുണ്ട്. 


സമൂഹം മുന്നോട്ടു വെച്ചിട്ടുള്ള മദ - മാത്സര്യാദി വിഭവങ്ങൾക്കു തന്നെയാണ് ന്യൂജികൾക്കിടയിലും ഇപ്പോഴും മതിപ്പുള്ളത്. അവരുടെ ആഘോഷങ്ങളും ഇപ്പോഴും മറ്റുള്ളവർ 'വാ പൊളിക്കണം' എന്ന എന്ന ഉദ്ദേശ്യത്തോടെയോ, ഏതെങ്കിലും സെലിബ്രിറ്റികളെ അനുകരിച്ചുകൊണ്ടുള്ളതോ ആണെന്നുള്ളതാണ് വസ്തുത. പഴയ തറവാട്ട് മഹിമകൾക്കു പകരം 'പുതിയ ട്രെൻഡുകൾ' സംഗതികളെ നിയന്ത്രിക്കുന്നുവെന്നു മാത്രം. 


‘Just don’t care’  എന്ന മനോഭാവം കൊണ്ട് സമൂഹത്തിന്റെ നീരാളിപ്പിടിത്തത്തിൽ
നിന്നും രക്ഷപ്പെടാനാവില്ലതന്നെ. ശ്രദ്ധാപൂർവ്വം, ബോധപൂർവ്വം മാത്രമേ അതിലൂടെ കാൽ നനയാതെ കടന്നുകയറാനാവൂ. ഒരുപക്ഷേ പഴയ തലമുറയുടെ 'തന്ത വൈബിൽ' നിന്നും തെന്നി മാറാൻ ശ്രമിക്കുമ്പോൾ, അവരെ പൊതിയുന്ന മറ്റു ഡിജിറ്റൽ വൈബുകളുണ്ട്, അതിശയോക്തികളുടേയും അത്യാഗ്രഹങ്ങളുടെയും - exaggerations and ambitions.


അപകർഷതയുടെയും അംഗീകാരത്തിന്റെയുമെല്ലാം കാണാച്ചരടുകളിൽത്തന്നെയാണ് അവരും അകപ്പെട്ടുകൊണ്ടിരിക്കുന്നതെന്നാൽ, പിന്നെ എവിടെയാണ് അവർ, പറയാൻ മാത്രം ന്യൂജിയാവുന്നത്?

 

സൗഹൃദത്തിന്റെ മൂലക്കല്ലുകൾ, അപരനിൽ നിന്നും തന്നിലേക്ക് തിരിച്ചിടാനാവുന്നില്ലെങ്കിൽ, എല്ലാ തലമുറകളും ഒരുപോലെത്തന്നെ - അല്പം പോലും ജനറേഷൻ ഗ്യാപ് ഇല്ലാത്ത വിധം.






Tuesday, August 19, 2025

ഉണർവിലേക്കുള്ള പടവുകൾ - 62


pic by Gerd Altmann, pixabay

                                 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് : 

                           അനുഗ്രഹവും ആശങ്കയും


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പ്രയോഗം ഒരർത്ഥത്തിൽ ഒരു വിരുദ്ധോക്തിയാണ് - Oxymoron. എന്തെന്നാൽ ആർട്ടിഫിഷ്യൽ ആയിട്ടുള്ളതിനൊന്നിനും ഇന്റലിജന്റ് ആയിരിക്കാൻ സാധ്യമല്ല. ഇന്റലിജന്റ് ആയവയാകട്ടെ ആർട്ടിഫിഷ്യൽ അല്ലതാനും. അപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിനെപ്പറ്റി ആദ്യം നമുക്ക് ചോദിക്കേണ്ടി വരിക, അത് ആർട്ടിഫിഷ്യൽ ആണോ ഇന്റലിജന്റ് ആണോ എന്ന് തന്നെയാണ്.

‘Unnatural cannot happen’ എന്ന ഓഷോ പ്രയോഗമാണ് ആദ്യം ഓർക്കേണ്ടത്. അതൊക്കെ വെറും 'ആർട്ടിഫിഷ്യൽ' എന്ന പുച്ഛ മനോഭാവം അതോടെ തീർന്നുകിട്ടും. ഉപ്പ് എന്ന കേട്ടാൽ ഒരു പ്രകൃതി വിഭവം എന്ന് വിചാരിക്കുന്നവർക്ക് 'സോഡിയം ക്ലോറൈഡ്' എന്ന് കേൾക്കുമ്പോഴുണ്ടാവുന്ന 'ആർട്ടിഫിഷ്യൽ വിരക്തി' പോലെയാണ് ഇതും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിൽ മുങ്ങിനിന്നുകൊണ്ട് മാത്രമേ ഇന്ന് ആർക്കും അതിനെ വിമർശിക്കുക പോലും ചെയ്യാനാവൂ. (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിനെപ്പറ്റിയുള്ള ആശങ്കകളെപ്പറ്റി ചോദിച്ചാൽ, അതിനെ ശരിവെക്കുന്ന കാഴ്ചപ്പാടുകൾ കൂടുതലും പങ്കുവെക്കുക AI സൈറ്റുകളാണ്!)


1956-ൽ John McCarthy ആ പ്രയോഗം നടത്തിയത് തീർത്തും കമ്പ്യൂട്ടർ അധിഷ്ഠിതമായ ചില പരിഷ്‌ക്കാരങ്ങളെ വേർതിരിച്ചറിയുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നെങ്കിലും, സമൂഹത്തിന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞത് 'ആർട്ടിഫിഷ്യൽ' എന്ന വാക്കിലാണ്; ഇന്റലിജൻസ് എന്നതേക്കാളും. എത്രതന്നെ കൃത്രിമമെന്നു തോന്നിയാലും 'ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്' ന്റെ പിന്നാമ്പുറത്ത്, അതൊരു ബുദ്ധിപരമായ ചുവടുവെപ്പാണെന്ന് സ്വാഗതം ചെയ്യാൻ ചിലരെങ്കിലും മടികാണിക്കുന്നുണ്ടോ?


ചിലരല്ല, ഒട്ടുവളരെ പേരും അതിനെതിരെ നെറ്റി ചുളിച്ചെന്നിരിക്കും. അതൊരു ‘caveman’ ഹാങ്ഓവറാണ്. പതിവ് വിട്ട് പുതിയ രീതിയിൽ ഒരു കല്ല് കൂർപ്പിച്ച് ആയുധമുണ്ടാക്കിയപ്പോഴും അതുണ്ടാക്കുന്ന ഭവിഷ്യത്തുക്കളെപ്പറ്റി അന്നത്തെ ഗുഹാന്തരീക്ഷങ്ങൾ കലഹിച്ചിട്ടുണ്ടാകും. പുതിയ തരം ശിലായുധത്തിൽ 'അഡിക്ട്' ആയിപ്പോകുന്ന യുവതയെപ്പറ്റി അന്നത്തെ ഗോത്രമൂപ്പന്മാർ ആകുലപ്പെട്ടിട്ടുണ്ടാകും. ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറത്ത്, തീവണ്ടി കണ്ടുപിടിക്കപ്പെട്ടപ്പോഴും, പാടങ്ങളിൽ ട്രാക്ടർ ഇറങ്ങിയപ്പോഴും, ഓഫീസുകളിൽ കംപ്യൂട്ടറുകൾ അവതരിക്കപ്പെട്ടപ്പോഴും, എന്തിനധികം ഡിജിറ്റൽ ക്യാമെറകൾ രംഗത്തിറങ്ങിയപ്പോൾ വരെ പ്രതിഷേധിക്കാൻ വലിയ തോതിൽ ആളുകളുണ്ടായിരുന്നുവെന്നത് ലജ്ജയോടെ മാത്രമേ ഓർക്കാനാവൂ. 



മസ്തിഷ്കത്തെ അധിഷ്ഠിതമാക്കിയ, വികാരവിചാരങ്ങൾക്കു സമം കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉണ്ടാക്കിക്കൊണ്ട് അവയെ നിസ്സാരങ്ങളായ ഉപകരണങ്ങൾ മുതൽ അതീവ സങ്കീർണ്ണങ്ങളായ 'brain simulation' അല്ലെങ്കിൽ 'computational neuroscience' വരെ ഉപയോഗപ്പെടുത്തുക എന്നതാണ് 'AI' ചെയ്തു തുടങ്ങിയിട്ടുള്ളതും കൂടുതൽ ആഴത്തിൽ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതും. അതുകൊണ്ടുണ്ടാകാവുന്ന ലാഭനഷ്ടങ്ങൾ സ്വാഭാവികമായും ചർച്ചയിൽ വരികതന്നെ ചെയ്യും. സമൂഹമെന്ന 'പേടിത്തൊണ്ടൻ' വ്യവസ്ഥയുടെ പ്രകൃതമാണത്.  

നിലവിലുള്ള സമൂഹ വ്യവസ്ഥയിൽ തകിടം മറിയലുകൾ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ല. നിർഭാഗ്യവശാൽ, സമൂഹം ഭയപ്പെടുന്നത്, തീർത്തും ഉപരിപ്ലവമായ സംഗതികളിൽ സംഭവിക്കാവുന്ന മാറ്റങ്ങളെയാണ്. ഒരുപാടാളുകൾക്ക് ജോലി നഷ്ടമാവും; വാർത്തകളാകട്ടെ, സർഗ്ഗാത്മക സൃഷ്ടികളാകട്ടെ, കണ്ടുപിടിത്തങ്ങളാകട്ടെ, വ്യാജന്മാരെക്കൊണ്ട് ലോകം നിറയും, അധികാര കേന്ദ്രീകരണം എളുപ്പമാകും, സാമ്പത്തികമായ അസമത്വം അസാധാരണമാം വിധം വർധിക്കും, മനുഷ്യർക്കിടയിലുള്ള ജാതി - വർണ്ണ വിവേചനങ്ങൾ വർധിക്കും, പാരിസ്ഥിതികമായ ആഘാതങ്ങൾ വർധിക്കും, ന്യൂക്ലിയർ മുതലായ മരകായുധങ്ങളുടെ ദുരുപയോഗ സാധ്യത, മനുഷ്യരുടെ മാനസികാരോഗ്യത്തിലുണ്ടാകാവുന്ന തകരാറുകൾ, 'മനുഷ്യത്വം' എന്ന മൂല്യത്തിലുണ്ടാവുന്ന വീഴ്ചകൾ, സ്വകാര്യതയിലുണ്ടാവുന്ന കടന്നുകയറ്റങ്ങൾ, ഡിഡിജിറ്റലൈസേഷന് മനുഷ്യന് മേൽ കൈവരാവുന്ന മേൽക്കൈ, confirmation bias എന്നിങ്ങനെ ഒട്ടു വളരെ വെല്ലുവിളികൾ. 


ശരിക്കു പറഞ്ഞാൽ പുതിയ അപകടങ്ങളൊന്നും തന്നെ സംഭവിക്കാനില്ലെന്നാണ്.
ഏതോ ഒരു വാനരൻ രണ്ടു കാലിൽ നില്ക്കാനും നടക്കാനും തുടങ്ങിയ അന്നു മുതലുള്ളവ തന്നെ. അതിന്റെ വ്യാപ്തി ഒരല്പം കൂടുതലുണ്ടാവാമെന്നു മാത്രം.


നമ്മുടെ രാഷ്ട്രീയക്കാർ ഇപ്പോഴും 'സാധാരണക്കാർ, നിരക്ഷരർ' തുടങ്ങിയ പതിവ് പല്ലവികളുമായി സാധാരണക്കാരേയും നിരക്ഷരരേയും വെറുപ്പിക്കാനിടയുണ്ട്. ലോകം പക്ഷേ, artificial super intelligence, artificial general intelligence (AGI), collective super intelligence, conversational swarms, augmented mentality എന്നീ ഘട്ടങ്ങളിലേക്ക് ചെന്നെത്തിയിരിക്കുന്നു.


നിലവിലെ സാഹചര്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെയൊന്നും ലഘൂകരികരിക്കുക എന്ന ലക്‌ഷ്യം ഈ കുറിപ്പിനില്ല. ആ ബുദ്ധിമുട്ടുകൾ താല്ക്കാലികം (അവ എത്രതന്നെ നീണ്ടുനിന്നാലും) മാത്രമെന്നും, കേവലം സാമൂഹികതയിൽ നിന്നും ഉയർന്നു നിന്ന് കൊണ്ട്, മനുഷ്യൻ എന്ന സ്പീഷീസിന് കൈവരുന്ന അവബോധവളർച്ചയെ കണക്കിലെടുക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ശരിക്കും ഒരനുഗ്രഹം തന്നെയെന്നും സൂചിപ്പിക്കുക മാത്രമാണിവിടെ.


ഇന്റലിജന്റ്‌സ് അഥവാ ബോധം എന്നത് എന്തെല്ല എന്ന് മനുഷ്യരാശി ഒന്നടങ്കം മനസ്സിലാക്കാൻ പോകുന്ന ഒരു സാഹചര്യം ഒരുപക്ഷേ ഇതാദ്യമാണ്. ഇതുവരേക്കും അത്തരം ഗ്രാഹ്യങ്ങൾ, 'നേതി നേതി' കൾ ഉച്ചരിക്കാൻ ധൈര്യപ്പെട്ട കുറച്ചു മാത്രം ആളുകൾക്ക് അവകാശപ്പെട്ടതായിരുന്നുവെങ്കിൽ, ഇന്ന് തങ്ങളുടെ ധാരണകൾ തെറ്റായിരുന്നു എന്ന് തിരിച്ചറിയാൻ നാം സകലരും നിർബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതുവരേക്കും നാം കൊട്ടിഘോഷിച്ചുനടന്ന പ്രതിഭകളും സർഗ്ഗാത്മകതയെന്ന് ഊറ്റം കൊണ്ട സൃഷ്ടികളുമെല്ലാം ജീവനില്ലാത്ത കേവലം കമ്പ്യൂട്ടറുകൾക്ക് തട്ടിക്കൂട്ടാനുള്ളതേയുള്ളൂ എന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അധികം വൈകാതെത്തന്നെ, സ്നേഹം, സഹാനുഭൂതി എന്നിവയുടെ പേരിൽ നാം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെ മുഖപടങ്ങൾ AI കംപ്യൂട്ടറുകൾ വലിച്ചുകീറാൻ പോകുന്നു. ചുരുക്കിപ്പറഞ്ഞാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നമ്മിലെ ഇക്കാണുന്ന ഇന്റലിജൻസ് ഒന്നും ഇന്റലിജൻസ് അല്ല എന്ന് വെളിപ്പെടുത്തുന്നു. മനുഷ്യരാശിയുടെ ചരിത്രത്തിൽ, ഒന്നുമറിയാത്ത ഒരു കുട്ടി 'രാജാവ് നഗ്നനാണ്' എന്ന് വിളിച്ചുപറഞ്ഞതുപോലെ, നിന്റെയൊന്നും ബുദ്ധി ഒരു ബുദ്ധിയല്ല എന്ന് വിളിച്ചുപറഞ്ഞു തുടങ്ങുന്നു. കേൾക്കാൻ ത്രാണിയുള്ളവർ കേൾക്കട്ടെ. അല്ലാത്തവർ മാറിയിരുന്ന് അവരവരുടെ വിഡ്ഢിത്തങ്ങളിൽ മുഴുകട്ടെ. 

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മിലെ ആർട്ടിഫിഷ്യൽ ആയിട്ടുള്ള സകലതിനെയും വെളിപ്പെടുത്തുമ്പോൾ, സ്വാഭാവികമായും സംഭവിക്കുന്ന മറ്റൊന്നുണ്ട്, എന്താണ് മൗലികമായ ബുദ്ധിയെന്ന കാര്യത്തിലുള്ള വ്യക്തത. കൊട്ടിഘോഷിക്കപ്പെട്ട അനാസക്തികൾ പോലും മനുഷ്യന് മുഷിയാൻ തുടങ്ങും. ത്യജിക്കലോ പരിഗ്രഹിക്കലോ അല്ല, അറിയുക എന്നത് മാത്രമാണ് കാര്യം- pure

pic. by Riaan beylefeld, Pexels
knowing; ഒരുപക്ഷേ അത് മാത്രമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കാത്തതായി ഉണ്ടാവുകയുള്ളൂ. 'Understanding is love', 'Understanding is compassion' എന്നീ  ബുദ്ധസൂക്തങ്ങളിലേക്കു നാം കൂടുതൽ അടുക്കുകയാണ്. അതിൽക്കുറഞ്ഞതെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. 


ഇപ്പോഴത്തെ നമ്മുടെ ബുദ്ധിയെല്ലാം 'ആർട്ടിഫിഷ്യൽ' എന്ന് പറയാമെങ്കിൽ, എങ്ങനെയാണ് നമുക്ക് മൗലികമായ ബുദ്ധിയുടെ സോഫ്റ്റ്‌വെയർ നിർമ്മിച്ചെടുക്കാനാവുക? സാധ്യമല്ല തന്നെ. Artificial people create artificial intelligence, while enlightened people live intelligently.


ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഏറ്റവും കൗതുകകരമായ സംഗതി, അതിന്റെ വിജയപാരമ്യം അതിന്റെ പരാജയവും കൂടിയാണെന്നതാണ്. എന്തെന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇന്റലിജന്റ് ആവാനാണ്. അത് എപ്പോഴേ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു! ഈ പ്രപഞ്ചത്തിലെ ഏതൊരു ജീവകണികയും, ഏതൊരു മനുഷ്യനും - the very potential of being in the multidimensional presence -  അതിന്റെ പാരമ്യമാണ്.


ചില പരാജയങ്ങൾ അങ്ങനെയാണ്; വിജയത്തേക്കാൾ മധുരമുള്ളത്.


                                                         



















Friday, July 18, 2025

ഉണർവിലേക്കുള്ള പടവുകൾ - 61

                                         

credit: pexels, pic by Dmyt kopl

                        യുദ്ധവും സമാധാനവും

യുദ്ധവും സമാധാനവും മാനവ ചരിത്രത്തിലെ ഏറ്റവും മുഷിപ്പൻ ക്ളീഷെയായി മാറിക്കൊണ്ടിരിക്കുന്നു. മൂവായിരം വർഷത്തെ ചരിത്രത്തിനിടയിൽ പതിനയ്യായിരം യുദ്ധങ്ങൾ സംഭവിച്ചുവെന്ന് മനസ്സിലാക്കുമ്പോൾ, യുദ്ധം മടുത്തിട്ടില്ലെങ്കിലും 'യുദ്ധവും സമാധാനവും' എന്ന പ്രയോഗമെങ്കിലും മനുഷ്യന് മടുക്കേണ്ടതായിട്ടുണ്ട്. ഗൂഗ്ൾ പറയുന്നത് ലോകമെങ്ങും ഇപ്പോൾ നൂറ്റിപ്പത്തോളം രാഷ്ടാന്തര കലഹങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നാണ്. അവയിൽത്തന്നെ അമ്പത്തിയാറെണ്ണം കാര്യപ്പെട്ട സായുധകലാപങ്ങളത്രേ. അമ്പതിലധികം യുദ്ധസമാനമായ കലഹങ്ങൾ നടന്നുകൊണ്ടിരിക്കേ, വെറും മൂന്നോ നാലോ മാത്രമേ നമ്മുടെ 'നർമ്മ സംഭാഷണങ്ങളിൽ' എത്തുന്നുള്ളൂ എന്നത് ( ഇസ്രായേൽ - ഗാസ, റഷ്യ - യുക്രെയ്ൻ, ഇന്ത്യ- പാകിസ്ഥാൻ, അമേരിക്ക - ഇറാൻ എന്നിങ്ങനെ ), ദുരിതങ്ങളോ യുദ്ധക്കെടുതികളോ നമ്മെ സംബന്ധിച്ച് അത്രയൊന്നും പ്രധാനമല്ല, കലഹ പശ്ചാത്തലത്തിലെ രാഷ്ട്രീയ - മത ചേരുവകളാണ് നമുക്ക് പഥ്യം എന്നതിന്റെ നഗ്‌നമായ തെളിവാണ്.

നമുക്ക് ഇനിയും നുണ പറയാതിരിക്കാനെങ്കിലും ത്രാണിയുണ്ടാവേണ്ടതല്ലേ? നമുക്കിഷ്ടം യുദ്ധമാണ്. ഒരുപക്ഷേ ജീവന്റെ ആവിർഭാവം മുതൽ അതങ്ങനെയാണ്. കൃത്യമായ ഭാഷയുടെ ആവിർഭാവത്തോടെയാകണം നാം നുണ പറയാനുള്ള ആർജ്ജവവും പ്രാപ്തിയും നേടിയത്. ഭാഷയുടെ ആവിർഭാവമാണ് യുദ്ധങ്ങൾക്ക് വഴിവെച്ചതെന്ന് കരുതുന്ന ഭാഷാശാസ്ത്രജ്ഞരുണ്ട്. അവരുടെ വാദമുഖങ്ങൾ അത്ര ബോധ്യം തരുന്നതല്ല. എന്നാൽ അവർ കരുതുന്നതിനപ്പുറത്ത് ഭാഷ ഒരു കാരണമാകുന്നുണ്ട് - നാം സമാധാനം എന്ന നുണ പ്രയോഗിക്കാൻ തുടങ്ങിയതുമുതലാണ് യുദ്ധം യുദ്ധമായി മാറിയത്. അതുവരേക്കും കൃത്യമായ ഏതെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടിയുള്ള കൊട്ടിക്കലാശങ്ങളായിരുന്നു അവ. അത് നേടിക്കഴിഞ്ഞാൽ അതിന് അറുതി വരികയായി. എന്നാൽ സമാധാനം എന്ന നുണ ചേർത്തുവെക്കപ്പെട്ടതോടെ യുദ്ധം ഒരിക്കലും അവസാനിച്ചിട്ടില്ല, അവസാനിക്കുകയുമില്ല.


peace puzzle

നാം ആഗ്രഹിക്കുന്നത് സമാധാനമാണ് എന്ന് പറയുമ്പോൾ, അത് നുണയാകുന്നതും, ആത്യന്തികമായി യുദ്ധകാരണമായിത്തീരുന്നതും അതിസൂക്ഷ്മമായാണ്. ഒന്നാമതായി നാം സമാധാനമല്ല ആഗ്രഹിക്കുന്നത്. നാം ശരിക്കും ആഗ്രഹിക്കുന്നത്, എന്തുവേണമെങ്കിലും ആയിക്കൊള്ളട്ടെ, എന്റെ ഇഷ്ടങ്ങൾക്കു കോട്ടം വരരുതേ എന്ന് മാത്രമാണ്. നിരപരാധികളായവർ (അങ്ങനെയാരുമില്ലെന്നത് മറ്റൊരു വാസ്തവം!) ചത്താലും നിലവിളിച്ചാലും, എന്റെ വിശ്വാസങ്ങൾക്കും, എന്റെ  പ്രതിച്ഛായക്കും വെല്ലുവിളികൾ ഉണ്ടാവാതിരുന്നാൽ എനിക്ക് സമാധാനമായി. രണ്ടാമത്, സമാധാനം എന്ന് ഉച്ചരിക്കുന്നതോടെ ഒരുവൻ യുദ്ധത്തിന്റെ കാരണത്തിൽ തനിക്കുള്ള ഉത്തരവാദിത്തത്തിൽ നിന്നും, ഇളിഭ്യച്ചിരി ചിരിച്ചുകൊണ്ട് കൈ കഴുകുകയാണ്. അയാൾ കണ്ണ് തെറ്റിയാൽ ദുരിതം പേറുന്നവരെയോർത്ത് കണ്ണീർ വാർക്കുകയും, സ്നേഹം സാഹോദര്യം കാരുണ്യം ചേർത്തുപിടി എന്നീ വാക്കുകൾ വലിച്ചെറിഞ്ഞുകൊണ്ട് സത്യസന്ധമായ സാമൂഹ്യാവസ്ഥയെ മലീമസമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. 


തന്റെ പ്രതിച്ഛായയെ പ്രതി അയാൾ ആരോടും കാര്യങ്ങൾ മുഖത്തുനോക്കി പറയില്ല. പകരം, എല്ലാ കാരണങ്ങൾക്കും ബദലുകൾ കണ്ടെത്തിക്കൊണ്ട് ആരെയും വേദനിപ്പിക്കാത്ത വിധം അഴകൊഴമ്പൻ കുശിനിക്കാരനാകും. അങ്ങനെയാണ് നാം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് കേവലം അതിർത്തിത്തർക്കമാണെന്ന് വരുത്തിത്തീർക്കുന്നത്; ഇസ്രയേലും പലസ്തീനും തമ്മിലുള്ളത് ഭൂമിശാസ്ത്രസംബന്ധിയാണെന്ന് വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നത്. 


യുദ്ധം സംഭവിക്കുന്നതിൽ തനിക്കും ഗണ്യമായ പങ്കുണ്ട്, മറ്റെല്ലാവരെയും
പോലെത്തന്നെ, എന്ന് സമ്മതിക്കാത്തേടത്തോളം നാം യുദ്ധത്തിനുള്ള ആവേഗങ്ങൾ കൂട്ടിക്കൊണ്ടേയിരിക്കുകയാണ്. യുദ്ധസന്ദർഭങ്ങളിൽ മാത്രം സമാധാനത്തിൽ ആകൃഷ്ടരാവുന്നവർ, നിരപരാധികളായ പാവം ഗുരുക്കന്മാരുടെ വാക്കുകളും ശ്ലോകങ്ങളും മൊഴിഞ്ഞുകൊണ്ട്, ഇതൊക്കെ നിങ്ങൾ എല്ലാവരുടേയും കുറ്റമാണ് എന്ന് വിരൽചൂണ്ടാൻ വെമ്പുകയാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന സർക്കാർ ഉപദേശം പോലെ ആർക്കും വേണ്ടാത്ത ഒരുപദേശവുമായി ഇത്തരക്കാർ ഓക്കാനം വരുത്തും - യുദ്ധം ഒന്നിനും പരിഹാരമല്ല. പരിഹാരം ആർക്കു വേണം? നമുക്ക് വേണ്ടത് യുദ്ധമാണ് എന്ന് നമുക്ക് പരസ്പരം അറിയാവുന്നതാണ്. എങ്കിലേ ജന്മങ്ങളായി നമ്മിൽ നിക്ഷിപ്തമായിട്ടുള്ള അക്രമവാസനകൾക്ക് ഒരു തുറവു കിട്ടുന്നുള്ളൂ. 


മാത്രവുമല്ല, യുദ്ധ സാധ്യതയെന്നത് ഒരു വശത്തു മാത്രം നിക്ഷിപ്തമായ ഒന്നല്ല. ഒരാൾ എത്ര ശ്രദ്ധിച്ചു വാഹനമോടിച്ചാലും, മറ്റുള്ളവരെപ്രതി അപകടം സംഭവിക്കാനുള്ള സാധ്യതക്കു കുറവില്ല എന്നതുപോലെയാണ് യുദ്ധവും. സമൂഹമെന്ന എക്സ്പ്രസ്സ് ഹൈവേയിൽ കയറിക്കഴിഞ്ഞാൽ യുദ്ധമെന്ന അപകടം എല്ലായ്പ്പോഴും പതിയിരിക്കുന്നു.


അതിനിടയിലൂടെ മറ്റൊരു തരം രോഗികളുടെ വരവായി - സെലിബ്രിറ്റി രോഗത്തിന്റെ ഒരു ജീർണിച്ച പതിപ്പ്. യുദ്ധകാലങ്ങളാണ് അവരുടെ വിളവെടുപ്പ്. ജീവിതത്തിൽ ഒരിക്കലും ഒരാളോട് പോലും ക്ഷമിച്ചിട്ടില്ലാത്തവർ അക്രമം വിതച്ചവരോട് ക്ഷമിക്കേണ്ടതിന്റെ സുവിശേഷങ്ങളുമായി ദുർഗന്ധം വമിപ്പിക്കു   കയായി. വെടിയേറ്റു മരിച്ച പാവത്തിന്റെ മൃതദേഹത്തിന് പോലുമില്ലാത്ത മനുഷ്യാവകാശം, പക്ഷേ തീവ്രവാദികൾക്ക് കിട്ടാതെ പോകരുതെന്ന് നിർബന്ധമുള്ളവർ. ഹിംസയിൽ മാത്രം മുങ്ങിക്കഴിയുന്ന രാഷ്ട്രീയക്കാരെല്ലാം ജീൻ വാൽജീൻ കുപ്പായമിട്ട് ഫാഷൻ പരേഡ് നടത്താനിറങ്ങും യുദ്ധകാലങ്ങളിൽ.


സാമൂഹികതയിൽ തീർത്തും അനിവാര്യമായ ഒന്നാണ് യുദ്ധം എന്ന് മനസ്സിലാക്കാൻ ജ്ഞാനപീഠം വരെ പോകേണ്ടതില്ലല്ലോ. സമൂഹമെന്ന പ്രതിഭാസത്തിന്റെ O S (operating system) യുദ്ധമാണ്. അപൂർവ്വം സന്ദർഭങ്ങളിൽ അത് ആയുധങ്ങളുമേന്തി കയ്യും കലാശവും കാട്ടുന്നുവെന്നേയുള്ളൂ. നമ്മുടെ (ലോകത്തിന്റെ)  സാമ്പത്തിക ശാസ്ത്രത്തിന്റെ ജീവരേഖ തന്നെ യുദ്ധത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാണ്. നമ്മുടെ നിത്യജീവിതം യുദ്ധഭരിതമാണ്; നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധം പോലെ അത് ഇടതടവില്ലാതെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. വല്ലപ്പോഴും രോഗം ബാധിക്കുമ്പോൾ മാത്രമേ നാം അതറിയുന്നുള്ളൂവെന്നു മാത്രം. യുദ്ധമില്ലെങ്കിൽ, പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള കാശുമുഴുവനുമെടുത്ത് പാവങ്ങൾക്ക് കൊടുത്തുകൂടേ എന്ന് ചോദിക്കുന്നവർ നിഷ്ക്കളങ്കരല്ല, അജ്ഞരാണ്; അവരെ ആർക്കും തിരുത്താനാവുമെന്നു തോന്നുന്നില്ല.


സംസ്കാര സമ്പന്നമായ ഒരു സമൂഹം യുദ്ധമില്ലാത്ത ഒന്നായിരിക്കില്ല. കുറേക്കൂടി സംസ്കാര സമ്പന്നമായ രീതിയിൽ യുദ്ധം ചെയ്തു പോരുന്ന ഒന്നായിരിക്കും. പട്ടിണിയും പാടും കൊള്ളയും കൊലയും ദുരിതങ്ങളുമില്ലാത്ത സർഗ്ഗാത്മകമായ യുദ്ധം. അങ്ങനെയെങ്ങാനും എന്നെങ്കിലും സംഭവിക്കുമെങ്കിൽ അതിനെ സമൂഹമെന്ന് വിളിക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. തീർത്തും വ്യത്യസ്‍തരായ ഒരു തരം വ്യക്തി (individual) കളുടെ വെറുമൊരു കൂട്ടമായിരിക്കുമത്. അടുത്തു വായിച്ച 'ഇദം പാരമിതം' എന്ന നോവലിൽ കണ്ടതുപോലെ, ഒരുപക്ഷേ, ആർത്തുല്ലസിക്കുന്ന ചിരികളായിരിക്കാം അപ്പോഴത്തെ യുദ്ധകാഹളങ്ങൾ. 


നാം പറയുന്ന ഈ സമാധാനം, യുദ്ധത്തെ പ്രതി നാം തെരഞ്ഞെടുക്കുന്ന മറ്റൊരു പ്രയോഗം മാത്രമാണ്. അല്ലെങ്കിൽ, യുദ്ധത്തെ ആശ്രയിച്ചു മാത്രം നിലകൊള്ളുന്ന മറ്റൊരു കാലാവസ്ഥ. ‘To be prepared for war is one of the most effective means of preserving peace’ എന്ന് ജോർജ് വാഷിങ്ടൺ പറഞ്ഞത് അതുകൊണ്ടാണ്. ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്കു പൊയ്‌ക്കൊണ്ടിരിക്കുന്ന പെന്ഡുലത്തിന്റേതുപോലെയാണ്‌ യുദ്ധവും സമാധാനവും. ഓർക്കുക, നാം സമാധാനം തെരഞ്ഞെടുക്കുമ്പോൾ, വിപരീത ധ്രുവത്തിലേക്കുള്ള ആക്കം കൂട്ടുക മാത്രമാണ് സംഭവിക്കുന്നത്. നമ്മുടെ സമാധാന ദൂതന്മാരെല്ലാം യുദ്ധത്തിലേക്കുള്ള പോക്കിന് വേഗം പകരുക മാത്രമാണ് ചെയ്യുന്നത്. സ്വാഭാവികമായി നമുക്ക് ചോദിക്കാൻ തോന്നും, നമുക്കപ്പോൾ എന്താണ് ചെയ്യാനാവുക? യുദ്ധത്തെ കാംക്ഷിക്കണോ?


ഒന്നു മാത്രം ചെയ്യാം, ഒന്നിനെപ്രതി മറ്റൊന്ന് തെരഞ്ഞെടുക്കാതിരിക്കുക. വിശേഷിച്ചും, യുദ്ധത്തെ പ്രതി സമാധാനം. തെരഞ്ഞെടുക്കാനുള്ള പ്രവണത മനസ്സിന്റെ ഒരു അഡിക്ഷൻ ആണ്. അതിനെ മനസ്സിലാക്കുക  മാത്രം ചെയ്യുക. യുദ്ധങ്ങളും സാമൂഹികമായ മറ്റു സംഭവങ്ങളുമെല്ലാം ആത്യന്തികമായി നോക്കിയാൽ, നമ്മുടെ സാധാരണ ഗ്രാഹ്യങ്ങൾക്കപ്പുറത്തുള്ളവയാണ്. അതുകൊണ്ടാണ് മെഴ്സിഡസ് ഡി അകോസ്ത എന്ന കലാകാരിയുടെ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ രമണ മഹർഷി പറഞ്ഞത്, 'ലോകത്തെ മുഴുവനും സ്പർശിച്ചുകൊണ്ടു കടന്നുപോകുന്ന ഒരു വലിയ സംഭവം നടക്കാൻ പോകുന്നു, ആളുകൾ അതിനെ യുദ്ധം എന്നൊക്കെ വിളിക്കും' എന്ന്.


തെരഞ്ഞെടുക്കുക എന്ന പ്രവണതക്കതീതമായി നില കൊള്ളുക. തന്നിലെ വികാരസ്‌പന്ദനങ്ങളെ സത്യസന്ധമായി അറിയാൻ ശ്രമിക്കുക. അപ്പോൾ യുദ്ധവും സമാധാനവും ഉണർവിലേക്കുള്ള രണ്ടു പടവുകളായി മാറും. അപ്പോഴാണ് അറിയാനാവുക, സമാധാനമല്ല ശാന്തിയെന്ന്. സമാധാനം യുദ്ധങ്ങൾക്കിടയിലെ ഇടവേളയാകുമ്പോൾ, ശാന്തിയെന്നത് യുദ്ധത്തെയും സമാധാനത്തേയും ഒരേപോലെ നോക്കിക്കാണാൻ സാധിക്കുന്ന വ്യക്തതയാണെന്ന് -   

A deep clarity of understanding.




Thursday, July 17, 2025

പാദപ്രണാമങ്ങളിലെ ഗുരുത്വക്കേടുകൾ


credit: pexels, pic by Chit Moe

സൂഫി ഗുരുവായിരുന്ന ജുനൈദിനെപ്പറ്റി ഓഷോ പറഞ്ഞ മനോഹരമായ ഒരു കഥയുണ്ട്: മരണാസന്നനായികിടക്കുന്ന ജുനൈദിനോട് ഒരു ശിഷ്യൻ ചോദിച്ചുവത്രേ, "ഈ അവസാന നാഴികകളിലെങ്കിലും ദയവുണ്ടാകണേ, അങ്ങയുടെ ഗുരു ആരായിരുന്നുവെന്ന് വെളിപ്പെടുത്താൻ . "

ജുനൈദ് പറഞ്ഞു, ''ജീവിതം മുഴുവനും എനിക്ക് ഗുരുക്കന്മാരേ ഉണ്ടായിരുന്നിട്ടുള്ളൂ. എന്നിരുന്നാലും ഞാൻ ഏറെ കൃതാർത്ഥതയോടെ ഓർക്കുന്ന മൂന്ന് ഗുരുക്കന്മാരെപ്പറ്റി പറയാം.” 


“ഒന്നാമത്തേത് ഒരു നായയായിരുന്നു. ലോകത്തിലെ സർവ്വ സമ്പത്തും ഉപേക്ഷിച്ചു ''സർവ്വസംഗപരിത്യാഗി"യെന്ന് അഭിമാനിച്ചുനടന്നിരുന്ന എന്നെ ഒരു നായയാണ് ഓർമ്മപെടുത്തിയത്, എനിക്കിപ്പോഴും എൻ്റെ ഭിക്ഷാപാത്രത്തിനോട് വല്ലാത്ത മമതയുണ്ടെന്ന്. അതാണെങ്കിൽ സ്വർണ്ണംകൊണ്ടലങ്കരിക്കപ്പെട്ട മനോഹരമായ ഒരു പാത്രമായിരുന്നു. ഒരിക്കൽ ഒരു രാജാവ് സമ്മാനിച്ചതാണത്. ഭിക്ഷയെടുക്കാനും വെള്ളംകുടിക്കാനും മറ്റും ഞാൻ ആ പാത്രമാണ് ഉപയോഗിച്ചു പോന്നിരുന്നത്. അങ്ങനെയിരിക്കെ ഈ നായ എൻ്റെ മുന്നിൽവച്ച് നദിയിലേക്ക് ഒരു ചാട്ടം കൊടുത്തു. നദിയിൽനിന്ന് അത് മതിവരുവോളം വെള്ളം നക്കിക്കുടിച്ചു. പാത്രത്തിൻ്റെ സഹായമില്ലാതെ ഒരു നായക്ക് കുടിക്കാനാവുമെങ്കിൽ, എനിക്കെന്തുകൊണ്ട് കഴിയില്ല? ഞാൻ അന്നേരം ആ ഭിക്ഷാപാത്രം നദിയിലേക്കെറിഞ്ഞു. സ്വതന്ത്രനായ ഞാൻ ആ നായക്ക് പ്രണാമങ്ങളർപ്പിച്ചു.” 


“രണ്ടാമത്തെ ഗുരു ഒരു മോഷ്ടാവായിരുന്നു. ഒരു പാതിരാത്രിക്കായിരുന്നു ഞാനദ്ദേഹത്തെ കണ്ടുമുട്ടിയത്. വിജനമായൊരു വഴിയോരത്ത്, ഇരുട്ടിൽ, കിടക്കാനൊരിടം കിട്ടാതെ വലഞ്ഞ ഒരു രാത്രിയിൽ. അദ്ദേഹത്തെ കണ്ടതും ഞാൻ ചോദിച്ചു, "ഈ ഒരൊറ്റ രാത്രി തങ്ങാൻ ഒരിടം കിട്ടുമോ?"അദ്ദേഹത്തിൻ്റെ മറുപടിയിൽ സത്യത്തിൻ്റെ തെളിച്ചമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, "നിങ്ങളുടെ വസ്ത്രധാരണത്തിൽനിന്നും ഞാൻ മനസിലാക്കുന്നു നിങ്ങളൊരു സൂഫിസന്ന്യാസിയാണെന്ന്. ഞാനൊരു മോഷ്ടാവാണു പക്ഷേ. ഈ രാത്രിയിൽ ഞാനെൻ്റെ ജോലിക്കുള്ള പുറപ്പാടിലാണ്. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ, എൻ്റെ വീട്ടിൽ താങ്ങാവുന്നതാണ്, എത്ര ദിവസം വേണമെങ്കിലും. "


“അദ്ദേഹം എന്നെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണവും പുതപ്പും തന്നു. താനൊരു മോഷ്ടാവാണ് എന്ന് അദ്ദേഹം പറയുന്നത്ര തെളിമയോടെ, 'ഞാനൊരു സന്ന്യാസിയാണ്' എന്ന് എനിക്ക് പറയാനാവുന്നില്ലെന്ന് ഞാനറിഞ്ഞു. സംശയത്തിൻ്റെ നേർത്ത നിഴലുകൾ എന്നിലിപ്പോഴും ഇളകിക്കൊണ്ടിരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ദിവസം ചെല്ലുംതോറും എന്നിൽ അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും കൂടിക്കൂടി വന്നു. ഞാൻ വന്നതിൽപ്പിന്നെ ഒറ്റ രാത്രിപോലും അദ്ദേഹത്തിൻ്റെ മോഷണോദ്യമം വിജയിച്ചിട്ടില്ലായിരുന്നു. പക്ഷേ, ഒറ്റ ദിവസം പോലും അദ്ദേഹത്തിൻ്റെ മുഖത്തു പരാജയത്തിൻ്റെയോ നിരാശയുടെയോ നേർത്തച്ഛായപോലും കാണുമായിരുന്നില്ല.” 

“നാളത്തെ ദിനം ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന ഉറപ്പുണ്ടായിരുന്നു അദ്ദേഹത്തിൻ്റെ മുഖത്ത്. ഞാനാകട്ടെ, മിക്കപ്പോഴും നിരാശയിലായിരുന്നു - വർഷങ്ങളായി, ഞാൻ പരിശീലിച്ചുവന്നിരുന്ന ധ്യാനമുറകളൊന്നും തന്നെ ഞാനാഗ്രഹിച്ച ഫലങ്ങൾ നല്കാത്തതിൽ. ഞാൻ തെരഞ്ഞെടുത്ത ഈ ആത്മീയപാതതന്നെ തെറ്റായിപ്പോയോ എന്ന ആശങ്കയിലായിരുന്നു ഞാൻ. ഈ മോഷ്ടാവാണ് എന്നിൽ സമർപ്പണവും വിശ്വാസവും (Trust) എന്തെന്ന് പഠിപ്പിച്ചത്. ഒരു മാസത്തിനുശേഷം അദ്ദേഹത്തെ പിരിഞ്ഞു പോരുമ്പോൾ ഞാൻ ആ മഹാഗുരുവിൻ്റെ പദം സ്പർശിച്ചിരുന്നു.“


“മൂന്നാമത്തെ ഗുരു ഗ്രാമവീഥിയിൽ കണ്ടുമുട്ടിയ ഒരു പയ്യനായിരുന്നു. കാര്യകാരണങ്ങളുടെ പിന്നാലെയുള്ള എൻ്റെ മനസിൻ്റെ വ്യഗ്രതകളെ എന്നന്നേക്കുമായി ഉടച്ചുകളഞ്ഞ ഗുരു അവനായിരുന്നു. യുക്തിയുടെ ഇത്തിരിപ്പോന്ന ചക്രവാളത്തെ എന്നന്നേക്കുമായി മറികടക്കാൻ സഹായിച്ചവൻ. “


“ഞാൻ കാണുമ്പോൾ അവൻ എവിടെനിന്നോ ഒരു വിളക്കു കൊളുത്തി വരികയായിരുന്നു. അവനെയൊന്നു ചൊടിപ്പിക്കാനായി ഞാനൊരു തമാശ തൊടുത്തു, "ഈ വെളിച്ചം എവിടെ നിന്നാണ് ഉണ്ടായിവരുന്നത്?"

അല്പം പോലും ശങ്ക കൂടാതെ അവൻ്റെ മറുപടി വന്നു, "കെടുത്തുമ്പോൾ ഈ വെളിച്ചം എവിടേക്കാണ് മറഞ്ഞുപോകുന്നതെന്ന് പറഞ്ഞാൽ, അതെവിടെ നിന്നാണ് വരുന്നതെന്ന് പറയാം. " പൊടുന്നനെ വന്ന അവൻ്റെ മറുപടി, ഉള്ളിൻ്റെയുള്ളിൽ ഞാൻ ഏറെ ഘോഷിച്ചു നടന്നിരുന്ന "ആത്മീയധൈഷണികത" യെന്ന മഹാവ്യാധിയെ ഒരൊറ്റ നിമിഷംകൊണ്ട് ഇല്ലാതാക്കിക്കളഞ്ഞു. അതെനിക്കു സമ്മാനിച്ച ശാന്തിയും മൗനവും നിസ്സാരമല്ലായിരുന്നു. ആ നിമിഷം തന്നെ ഞാൻ ആ ഗുരുവിൻ്റെ പാദങ്ങൾ തൊട്ടു വന്ദിച്ചു.” 


credit: pexels, pic by Alka Jha

ഗുരു എന്നത് ഒരു വലിയ തുറവാണ്. - A grand opening! - വർത്തമാനനിമിഷത്തിൽ നാം എത്രത്തോളം ഉണർന്നിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. ആ നിമിഷത്തെ ചുറ്റിപ്പറ്റിയുള്ള മറ്റെല്ലാം just excuses ആണ്. നാം പക്ഷേ ആ നിമിഷത്തിലൂടെ കടന്നുപോകുമ്പോൾ ആ ചുറ്റുപാടുകളോട് നമുക്ക് വലിയ അളവിലുള്ള നന്ദിയുണ്ടാവുക സ്വാഭാവികം മാത്രം. ഉണർവ്വിൻ്റെ ആ നിമിഷങ്ങളുടെ സാന്ദ്രതയും (Intensity) സംശുദ്ധിയുമനുസരിച്ച്, ആ കൃതാർത്ഥത നമ്മെ കൂടുതൽ ഉണർവിലേക്ക് നയിച്ചുകൊണ്ടിരിക്കും. ആ നിമിഷങ്ങൾ വ്യാജമാണെങ്കിലോ? - ബാഹ്യമായിട്ടുള്ള ചില പ്രേരണകൾ കൊണ്ട് നമ്മുടെ മനസ്സുകൊണ്ട് നാം ചെയ്തെടുത്ത ചില പ്രതീതികളാണെങ്കിൽ, അതിനെ പിൻപറ്റിവരുന്ന കൃതാർത്ഥതകളത്രയും ബന്ധനങ്ങളാവുകയേയുള്ളൂ. നാം കണ്ടുവരുന്ന ഗുരു സംബന്ധിയായ ആചാരാനുഷ്‌ഠാനങ്ങളൊക്കെയും പരിഹാസ്യമായിപോകുന്നത്, ഈ ബന്ധനങ്ങളെ കൊട്ടിഘോഷിക്കുമ്പോഴാണ്. 


സാധാരണയിൽക്കവിഞ്ഞ ഉണർവ്വും ഊർജ്ജവും ഉണ്ടായിരിക്കുന്ന ഒരു വ്യക്തി മേല്പറഞ്ഞ ചുറ്റുപാടുകളിൽ (കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, a climate of knowing) ഉൾപെട്ടിട്ടുണ്ടെങ്കിൽ, ആ നിമിഷത്തിൻ്റെ സർവ്വമാനങ്ങളെയും - dimensions- ഈയൊരൊറ്റ വ്യക്തിയിലേക്ക് വെട്ടിച്ചുരുക്കാനുള്ള പ്രവണതയാണ് നമ്മിലേറെയുള്ളത്. നിരവധി മാനങ്ങളുള്ള 'ഗുരുത്വ'മെന്ന ഒരു വലിയ കാലാവസ്ഥയെ ഗുരു എന്ന ഒരു കൊച്ചു ശരീരത്തിലേക്ക് ഒതുക്കി കയറ്റാനുള്ള ഒരു പാഴ്‌വേലയാണെന്നത് നാം തിരിച്ചറിയാതെ പോകുന്നു. 


ഗുരുത്വമാരോപിക്കപ്പെടുന്ന ഈ ശരീരവ്യക്തിത്വങ്ങൾ അതാസ്വദിക്കുക കൂടി ചെയ്യുമ്പോൾ, പിന്നെ നാം തന്നെ നമുക്കായൊരുക്കിയ കെണിയുടെ വള്ളി മുറുകുകയായി. തീർത്തും വ്യക്തിപരമായ തലത്തിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമെന്നതിൽ നിന്നുമാറി, സാമൂഹികതലത്തിൽ ഗുരുക്കന്മാർ പൊട്ടിമുളയ്കുന്നത് ഇവ്വിധമാണ്. ആരാധിക്കപ്പെടുന്നതുകൊണ്ടുമാത്രം ഗുരുക്കന്മാരാകുന്നവർ. ആരാധിക്കാനുള്ള അവസരങ്ങളുണ്ടാക്കിക്കോണ്ടേയിരിക്കുക. ആരാധകരും സംതൃപ്തരായിക്കൊള്ളും. കച്ചവടത്തിലേതുപോലുള്ള ലളിതസമവാക്യങ്ങളാണിവ. 

 

പൊതുവെ നാം ആചരിച്ചുപോരുന്ന വിശേഷങ്ങളൊക്കെയും, മാതൃദിനമായാലും അദ്ധ്യാപകദിനമായാലും ഗുരുപൗർണ്ണമികളായാലും സൗഹൃദ ദിനങ്ങളായാലും, എല്ലാം തന്നെയും കൊടുക്കൽ വാങ്ങലിൻ്റെ ഇത്തരം വാണിജ്യസൂത്രങ്ങൾ ഉറപ്പുവരുത്തുന്നവതന്നെയാണ്. പരോക്ഷമായി പിടിച്ചുവാങ്ങപ്പെടുന്ന പാദപ്രണാമങ്ങളും ഗുരുവന്ദനങ്ങളും !


പിറവികൊണ്ട നിമിഷം മുതൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് 'ഗുരു' എന്ന പദവും; സ്നേഹം, സ്വാതന്ത്ര്യം എന്നീ പദങ്ങളെപ്പോലെത്തന്നെ. വൈയക്തികതയുടെ പരമബോധ്യങ്ങളിൽ മാത്രം സംഗതമായിട്ടുള്ള ഈ പദം - ഗുരു - സമൂഹത്തിലെ ഏറ്റവും ഉന്നതമായ ശ്രേണിയിൽ പ്രതിഷ്‌ഠിക്കപ്പെട്ടതോടെ ആ വാക്കിനകത്തേക്ക് കയറിക്കൂടാനുള്ള വല്ലാത്ത പ്രലോഭനമുണ്ട് ഓരോ വ്യക്തിയിലും. 


അതുകൊണ്ടാണ് എല്ലാവരും തന്നെ തരം കിട്ടുമ്പോഴൊക്കെയും ശിഷ്യത്വത്തത്തെ bypass ചെയ്തുകൊണ്ട് ഗുരുവിൻ്റെ കുപ്പായമെടുത്തണിയാൻ തിടുക്കം കൂട്ടുന്നത്. അദ്ധ്യാപകരെന്ന ഒരു സമൂഹമൊന്നടങ്കം 'ഗുരു'പ്രമോഷനു താല്പര്യം കാണിക്കുന്നതു കാണുമ്പോൾ, ശുഭകരമല്ലാത്ത എന്തൊക്കെയോ, വിദ്യാർഥികളിലേക്ക് സംവഹനം ചെയ്യപ്പെടുന്നുവെന്നുതന്നെ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. 


ഗുരുവും അദ്ധ്യാപകനും (ധ്യാന ഗുരുക്കന്മാരും) തമ്മിലുള്ള വ്യത്യാസത്തെ ഓഷോയോളം കൃത്യമായി ആരെങ്കിലും പറഞ്ഞുവെച്ചിട്ടുണ്ടോ എന്നറിയില്ല. - ''Master opens the gate of knowing. Teacher imparts just knowledge."

സാധാരണയായി ഒരദ്ധ്യാപകൻ വിജ്ഞാനം പകർന്നുകൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് പറയുമ്പോൾ, അതിൽ കാര്യമായ എന്തെങ്കിലും പോരായ്മകളുണ്ടെന്ന് കരുതേണ്ടതില്ല. നിയമിക്കപ്പെടുമ്പോൾ അദ്ദേഹത്തിൽ നിന്നും അതിൽക്കവിഞ്ഞു കാര്യമായെന്തെങ്കിലും പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നു തോന്നുന്നില്ല. നിർവചിക്കപ്പെട്ടിട്ടുള്ള തൻ്റെ ജോലിക്കപ്പുറത്ത്, ഒരദ്ധ്യാപകനെന്നതിനുപരി, കുറേക്കൂടി ഉയർന്ന അവബോധത്തിലേക്കെത്തിയ ഒരു വ്യക്തിയായി ഒരാൾക്ക് വിദ്യാർത്ഥികളുമായി ഇടപഴകാൻ കഴിഞ്ഞാൽ, എപ്പോഴെങ്കിലുമൊക്കെ ഗുരു-ശിഷ്യ പാരസ്പര്യമെന്ന സ്നേഹവിഹായസ്സുകൾ തുറന്നുകിട്ടിയെന്നു വരാം. 


സമൂഹമാവശ്യപ്പെടുന്ന തരം പൗരന്മാരെ മാത്രം സൃഷ്ടിച്ചെടുക്കുക എന്ന ദൗത്യവുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാഭ്യാസപരിസരങ്ങളിൽ; പരീക്ഷയും മാർക്കും മാന്യമായ തൊഴിലും അടിസ്ഥാനമാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥാപനചിട്ടവട്ടങ്ങൾക്കകത്തു നിന്നുകൊണ്ട് ഒറ്റ വിദ്യാർത്ഥിയും ഒരു ശിഷ്യനിലേക്കുയരുന്നില്ല. ഒറ്റ അദ്ധ്യാപകനും ഗുരുവായി വിടരുന്നുമില്ല. 


നമ്മുടെ ഗുരുദിനാചരണങ്ങളിൽ ചില ഗുരുത്വക്കേടുകൾ ഒളിഞ്ഞിരിക്കുകതന്നെ ചെയ്യുന്നുണ്ട്. ശാസ്ത്രവും സാങ്കേതികതയും ഇത്രയും വികസിതമായിട്ടുള്ള സന്ദർഭത്തിൽ കേവലം വിവരകൈമാറ്റ ദല്ലാളുകളായി (information carriers) വർത്തിക്കേണ്ടവരല്ല നമ്മുടെ ഈ ഗുരുഭൂതർ. ഇതിനുമപ്പുറം പോകാനാവില്ലെന്ന് വന്നാലോ, 'ഗുരുവന്ദനങ്ങൾ' കൊട്ടിഘോഷിക്കാതെയെങ്കിലുമിരുന്നുകൂടെ? അത്രയ്‌ക്കെങ്കിലും സത്യസന്ധത വിദ്യാർത്ഥികൾ തിരിച്ചറിയാതെയിരിക്കില്ല. 


ചടങ്ങുകളും ചിട്ടവട്ടങ്ങളുമായി സംസ്കാര സംരക്ഷണം ഏറ്റെടുക്കുന്നവർ അതിനുള്ള യോഗ്യത സ്വയം ചോദിച്ച് ഉറപ്പുവരുത്തട്ടെ. യോഗ്യതക്കുറവുണ്ടെന്നു തോന്നുവർ യോഗ്യതയിലേക്ക് സ്വയം ഉയർന്നുവരാൻ മാത്രം സത്യസന്ധരാകട്ടെ. ഒന്നുമില്ലേലും തന്റെ കുട്ടികൾ തൊട്ടു വന്ദിക്കാൻ പോകുന്ന പാദങ്ങൾ നേരെ ചൊവ്വേ കഴുകി, സുന്ദരമാക്കിവെക്കാനെങ്കിലുമുള്ള സ്നേഹം അദ്ധ്യാപകർ കാണിക്കട്ടെ. അപ്പോൾ സ്പർശിക്കാൻ പോകുന്ന തങ്ങളുടെ വിരലുകൾ ശുദ്ധമായിരിക്കണമെന്ന് വിദ്യാർത്ഥികൾക്ക് തോന്നാനുള്ള സാധ്യത കൂടുതലായിരിക്കും.


നമസ്തേ പോലെത്തന്നെ ഏറെ ആത്മീയ സൗന്ദര്യമുള്ള ഒരു അഭിവാദ്യമാണ്
പാദസ്പർശവും. സുജൂദും കാൽ കഴുകലുമെല്ലാം സമർപ്പണ മുദ്രകളാണ്. അത് അങ്ങനെയാണ് എന്നറിയാൻ പുണ്യപുരാണ ഗ്രന്ഥ സമാഹാരങ്ങളോ, അതിലൊന്നിലും കഥയില്ല എന്ന് ശഠിക്കാൻ പുരോഗമന മാനിഫെസ്റ്റോകളോ ആവശ്യമില്ല. ഏതെങ്കിലും ഒരാളുടെ പാദം (അതെ, ഏതെങ്കിലും ഒരാളുടെത്തന്നെ, എത്ര വൃത്തിയില്ലാത്ത പാദവുമാകട്ടെ) ഒന്ന് തൊട്ടു വന്ദിക്കാൻ ശ്രമിച്ചാൽ മതി. അപ്പോൾ മനസ്സിലാകും ഒരിക്കലും അത്തരം അഭിവാദ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടരുതെന്ന്. ചില പവിത്രതകൾ അങ്ങനെയാണ്. അതിലെ വിനിമയങ്ങൾ അതീവ സൂക്ഷ്മങ്ങളാണ്.


തികച്ചും കൃതാർത്ഥത നിറയുന്ന സന്ദർഭങ്ങളിൽ തനിയെ സംഭവിക്കേണ്ടതാണവ. ഇനി ചില സാമൂഹിക പെരുമാറ്റരീതികളുടെ ഭാഗമായിട്ടാണെങ്കിൽ, അതിൽ പങ്കുകൊള്ളുന്ന രണ്ടു വ്യക്തികളും അതിലെ ആത്മവിശുദ്ധിയോട് തീർത്തും നീതി പുലർത്തുക തന്നെ ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഉത്തരേന്ത്യൻ സന്ദർഭങ്ങളിൽ ഇന്നുകാണുന്ന പോലെ, അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ആചാര്യന്മാരുടെ സമ്മേളന സ്റ്റേജുകളിൽ കാണാറുള്ളത് പോലെ, ഒരു കയ്യിൽ മൊബൈലുമായി ഗുരു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഏതവനൊക്കെയോ വന്നു കാലിൽ തൊട്ടിട്ടു പോകുന്നു. തൊടുന്നവനാണെങ്കിൽ, 'ഓ, ഇനിയിപ്പോൾ ഇങ്ങേരുടെ കാലിൽ തൊടാത്തതിന്റെ പേരിൽ നമുക്ക് കിട്ടാനുള്ളതിൽ കുറവ് വരേണ്ട' എന്ന് വിചാരിച്ചു കൊണ്ട് മരവിച്ച കൈകളോടെ തൊട്ടെന്നു വരുത്തുന്നു. അത്ര തന്നെ.

പാദപ്രണാമങ്ങൾ വേണമെന്ന് വാശി പിടിക്കുന്നവർക്ക്, അതിന്റെ സ്വത്വ ശുദ്ധികൾ സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ താത്പര്യമുണ്ടെന്ന് തോന്നുന്നില്ല. അതിനെ അന്ധമായി എതിർക്കുന്നവർക്കോ, സന്തോഷ് പണ്ഡിറ്റിനെ പോലും നേരിടാൻ സാധിക്കുന്നുമില്ല. അവധിക്കാല വിനോദങ്ങൾ എന്ന് പറയും പോലെ, അഴിമതിക്കാല വിവാദങ്ങൾ മാത്രമാണിവയെല്ലാം. 


                                  *                                *                               *


ഒരിക്കൽ, ഈജിപ്തിൽ ഒരാൾ ഒരു ഗുരുവിനെ അന്വേഷിച്ചു പുറപ്പെട്ടു. നാലുദിവസത്തെ തുടർച്ചയായ യാത്ര വേണ്ടിവന്നു അയാൾക്ക് ആ ഗുരുവിൻ്റെ താമസസ്ഥലം കണ്ടെത്താൻ. ജീവിതരഹസ്യം കണ്ടെത്താനുള്ള ഒടുങ്ങാത്ത ത്വരയായിരുന്നു അയാളിൽ. അവസാനം അയാൾ ഗുരുസന്നിധിയിലെത്തിയപ്പോൾ ഗുരു ധ്യാനത്തിലായിരുന്നു. കൂടെ ചെറുപ്പക്കാരനായ ഒരു ശിഷ്യനും. ഇയാൾ ചെന്നപാടേ സർവ്വാംഗ പ്രണാമങ്ങളർപ്പിച്ചു. 


പക്ഷേ ഗുരുവും ശിഷ്യനും ഇതൊന്നും കണ്ടതേയില്ല. അയാൾ വീണ്ടും വീണ്ടും പ്രണാമങ്ങളർപ്പിച്ചു. പക്ഷേ, ആരുമത് ഗൗനിച്ചില്ല. അയാൾ ആകെ വിവശനായി. ഒടുവിൽ ചെറുപ്പക്കാരനായ ശിഷ്യൻ്റെ അടുത്തുചെന്ന് കാതിൽ ഇങ്ങനെ മന്ത്രിച്ചു, "നാലുദിവസത്തെ യാത്രചെയ്തു വരികയാണ്. ഇന്നുതന്നെ തിരിച്ചു പോകേണ്ടിയിരിക്കുന്നു. ജീവിതരഹസ്യമെന്തെന്ന് എത്രയും വേഗം പറഞ്ഞുതന്നാലും. "

കണ്ണുതുറക്കാതെതന്നെ ശിഷ്യൻ പറഞ്ഞു: 

"ജീവിതം തീരെ ചെറുതാണ്. പ്രണാമങ്ങളർപ്പിച്ചു സമയം കളയാതെ, ഇരുന്ന് ധ്യാനിക്കാൻ നോക്ക്. . . "