അപൂർവ്വവൈദ്യന്മാരെപ്പറ്റി മറ്റൊരു അപൂർവ്വവൈദ്യനെഴുതുന്നു, 'കേരളത്തിലെ
വൈദ്യവികാസത്തിന്റെ പഥികൃത്തുക്കളെ'പ്പറ്റി. അപൂർവതയെന്നത് നിവൃത്തിയില്ലാതെ ഉപയോഗിക്കേണ്ടിവരുന്ന പദമാണ്. പരോക്ഷമായെങ്കിലും സംഭവിച്ചുപോകുന്ന ഒരുതരം താരതമ്യം 'അപൂർവ'ത്തിലുണ്ട്. ഇതിൽ പരാമർശിക്കുന്ന വൈദ്യന്മാർ ആരും തന്നെ മഹാന്മാരാകുന്നത് പക്ഷേ, ഭൂരിപക്ഷത്തെപ്രതി ന്യൂനപക്ഷമായിരിക്കുന്നതുകൊണ്ടല്ല; 'majority of one' എന്ന് പറയാനാവും വിധം, മുന്നും പിന്നും നോക്കാതെ വഴിവെട്ടി തനിയെ നടന്നുപോയതുകൊണ്ടാണ്. ആ നടത്തയിൽ താൻ സ്വയം ഏറ്റെടുത്ത ദൗത്യത്തിനപ്പുറം ഗുപ്തമായ അഭിലാഷങ്ങളോ ഫലേച്ഛകളോ ഉണ്ടായിരുന്നതുമില്ല. വൈദ്യവൃത്തിയെന്നത് (വിശേഷിച്ചും) ആരാലും ശ്രദ്ധിക്കപ്പെടാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന ശ്വസനതാളം പോലെ നിർവ്വഹിക്കപ്പെടുമ്പോൾ മാത്രമേ അതിന്റെ ജൈവ വിനിമയങ്ങൾ സഫലമാക്കപ്പെടുകയുള്ളൂ എന്നതിന് തെളിവായി കടന്നുപോവുന്ന ജീവൻമശായിമാർ. ആശുപത്രികളെന്നാൽ ശരീരങ്ങൾ റീപെയർ ചെയ്യുന്ന വർക്ക് ഷോപ്പുകൾ ആയി മാറിക്കഴിഞ്ഞിരിക്കേ, ഡോക്ടറെന്നാൽ കേവലം 'body mechanic' എന്ന നിലയിലേക്ക് പരിണമിച്ചു കഴിഞ്ഞിരിക്കേ, ഈ അപൂർവ്വ വൈദ്യന്മാർ ഇന്നത്തെ വൈദ്യന്മാർക്ക് പഴയകാലത്തിന്റെ നോക്കുകുത്തികളെന്നോണമോ കാണപ്പെടുക!?
സൂക്ഷ്മ സംവേദനത്വത്തിന്റെ, അന്തർജ്ഞാനത്തിന്റെ, വെള്ളിച്ചരടുകൾ പ്രൊഫെഷണൽ ലൈഫ് സ്റ്റൈലിന്റെ അധീശത്വത്തിൽ ഒട്ടുമുക്കാലും മുറിഞ്ഞേ പോയിരിക്കുന്നുവോ?
ഒരുപക്ഷേ, ഈ ജീവചരിത്രക്കുറിപ്പുകൾ ഒരൊറ്റ ഡോക്ടറെപ്പോലും ആകർഷിച്ചില്ലെങ്കിലും, 'രോഗം മാറലിനേക്കാളുപരി ജീവിതം തിരിച്ചുകിട്ടിയിട്ടുള്ള' (ഡോ. രാജശേഖരൻ നായർ അങ്ങനെത്തന്നെ ഓർമ്മപ്പെടുത്തുന്നുണ്ടിതിൽ) ആരെങ്കിലുമൊക്കെ കൃതാർത്ഥയോടെ സ്വീകരിക്കാതിരിക്കില്ല.
ഡോ. എസ്. ഗോവിന്ദൻ - 'യാസ് പുണ്ണ്' എന്ന പകർച്ചവ്യാധിയെ ഉന്മൂലനം ചെയ്തയാൾ. കാളവണ്ടിയിൽ യാത്ര ചെയ്ത്, 12000 രോഗികളെ തെരഞ്ഞുപിടിച്ച് കുത്തിവെപ്പ് നടത്തിക്കൊണ്ടാണ്, അതും ആരോഗ്യരംഗത്തെ ഉന്നതകുല വാസികളുടെ ആജ്ഞകളേതും കൂടാതെ!, അദ്ദേഹം ഇതുസാധിച്ചെടുത്തത് എന്നറിയുമ്പോൾ, അവിശ്വസനീയം എന്നേ തോന്നൂ.
'ഒരിക്കലും ഉണങ്ങാതെ, വ്രണം പടർന്നു മൂക്കും ചെവിയുമൊക്കെ അടർന്നു വീണുപോയവരേയും ആ ഡോക്ടറും കമ്പൗണ്ടറും തങ്ങളുടെ കരുണാപൂർവ്വമായ വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കും. പെൻസിലിനും ഡോക്സിസൈക്കിളിനും ഒന്നുമില്ലാത്ത കാലത്ത് ആ വാക്കുകൾക്കുമുണ്ടായിരുന്നു രോഗഹരശക്തി.'(p 12)
ഒരുപക്ഷേ അത്തരം വാഗൗഷദങ്ങൾ അന്യം നിന്നുപോയ ഇക്കാലത്ത്, ‘ഓ, അവയൊക്കെ വൃദ്ധജനങ്ങളുടെ വൃഥാ-വ്യഥകൾ’ എന്ന് ആർക്കെങ്കിലും തോന്നിയാൽ, അത് സ്വാഭാവികം മാത്രം.
നൂറനാട്ടിലെ കുഷ്ഠരോഗികളുടെ കടുത്ത യാതനകൾക്കിടയിലേക്ക് സൗമ്യ ജാഗ്രതയോടെ കടന്നുചെന്ന, മറ്റൊരു ഡാമിയൻ ജന്മമെന്ന് രാജശേഖരൻ നായർ ഓർക്കുന്ന, ഡോ. എസ്. എസ്. ഉണ്ണിത്താൻ. തോപ്പിൽ ഭാസി തന്റെ അശ്വമേധത്തിനുവേണ്ടി ഇദ്ദേഹത്തോടൊപ്പം കുറച്ചു നാളുകൾ ചെലവഴിച്ചിരുന്നുവത്രേ.
ജീവിതത്തെ ആപേക്ഷികതയുടെ ലീലാപരതയാണെന്നറിഞ്ഞ ശാസ്ത്ര മനീഷിയായ ആൽബർട്ട് ഐൻസ്റ്റൈൻന്റെ ആയുസ്സു നീട്ടിക്കൊടുക്കുന്നതിൽ കൗതുകകരമായ പങ്കു വഹിച്ച ഡോ. ജേക്കബ് ചാണ്ടി. പരീക്ഷണാർത്ഥം ചെയ്ത ആ സർജറി, വൈദ്യലോകത്തെ അദ്വിതീയമായ ഒരു ചുവടുവെപ്പാണെന്ന് ഓർത്തുവെക്കാൻ പോലും മെനക്കെടാതിരുന്നയാളായിരുന്നുവത്രേ അദ്ദേഹം. ഐൻസ്റ്റൈനും പാർക്കിൻസണും ജീവൻ മശായിമാരും എന്ന സമാഹാരത്തിൽ ഇതേപ്പറ്റി ഡോ. രാജശേഖരൻ നായർ വിശദമായി മുൻപെഴുതിയിട്ടുണ്ട്.
ലോകത്തിലെ ആദ്യത്തെ വനിതാ സർജൻ - ജനറലായ ഡോ. മേരി പുന്നൻ ലൂക്കോസ്. (അവരെക്കുറിച്ച് ഇനിയും ധാരാളം പ്രശംസാ വാക്കുകൾ പരാമർശിക്കുന്നുണ്ട്: ലോകത്തിലെ ആദ്യത്തെ നിയമസഭാംഗം. മദ്രാസ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ബി എ ക്കാരി. ലണ്ടൻ സംഗീത ബിരുദധാരി എന്നിങ്ങനെ അതിശയം തോന്നിപ്പിക്കുന്ന എത്രയോ വിശേഷണങ്ങൾ!).
തന്റെ പിറവിയിൽ പോലും ദൈവിക കരങ്ങളായി വർത്തിച്ച ആ ഡോക്ടറെ അതീവ കൃതജ്ഞതയോടെയാണ് ഡോ. രാജശേഖരൻ നായർ ഓർക്കുന്നത്. മാത്രവുമല്ല അവരുടെ ആത്മകഥക്ക് ഊർജ്ജം പകർന്ന ഒരുപാട് വിവരങ്ങൾ തേടിപ്പിടിച്ചു കണ്ടെത്തിയതും ഇദ്ദേഹമാണ്. 'Trailblazer' എന്ന പേരിൽ അവരെപ്പറ്റി മനോരമ ഒരു പുസ്തകമിറക്കിയിട്ടുണ്ട് എന്നറിയുന്നതിൽ സന്തോഷം. ജീവിതത്തിന്റെ ഗതിവിഗതികൾ വെച്ച് നോക്കുമ്പോൾ അവരെ ഒരു ദുരന്തനായികയെന്നോണമാണ് നാം സാധാരണ കണക്കാക്കുക. എന്നിട്ടും പക്ഷേ, 'ഏകാകിത്വത്തിന്റെ വെള്ളിനക്ഷത്രം' എന്ന് ഓർക്കാനാണ് എനിക്കിഷ്ടം. നിത്യജീവിതത്തിൽ നാം ദുരന്തമെന്ന് എണ്ണുന്ന ഏതൊരു സംഭവവും അവരെ കൂടുതൽ കൂടുതൽ മൗന ശൃംഗങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടാകാനാണ് സാധ്യത. അത്രക്കും ഉണർന്നിരുന്ന അവരിലെ മേധാശക്തി, അവരെ വിഷാദപർവത്തിലേക്കു തള്ളിയിടുകയെന്നത് അസാധ്യമായ ഒന്നാണ്.
ഡോക്ടർമാരിലെ സോർബയെന്നു വിളിക്കാൻ തോന്നും ഡോ. സോമർവെല്ലിനെക്കുറിച്ചു വായിക്കുമ്പോൾ. ദീർഘമായ ഒരു ആഖ്യായികയെന്നോണമാണ് ഇദ്ദേഹത്തെപ്പറ്റിയുള്ള നാലഞ്ച് പേജുകൾ കടന്നുപോവുക. തന്റെ കടമകളോ, മറ്റു തരത്തിലുള്ള ആദർശശുദ്ധികളോ ഒന്നുമല്ല അദ്ദേഹത്തെ നയിക്കുന്നത്. Just being human. അത്ര തന്നെ. ജീവിതം പങ്കുവെക്കാനുള്ളതാണെന്ന് ഓരോ നിമിഷവും ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കടന്നു പോകുന്നത്. ആഘോഷത്തിന്റെ ഒരു ജ്വാല കണക്ക്, അദ്ദേഹം നടന്നുപോയ വഴികളിലെല്ലാം, നൈരാശ്യവും ദുരിതങ്ങളും എരിഞ്ഞുപോയിക്കാണും, തീർച്ച.
ഡോ. എം. എസ്. വല്യത്താനെപ്പറ്റിയുള്ള ശ്രദ്ധാഞ്ജലി ഏറെ ഹൃദ്യമാണ്. ഡോ. വല്യത്താൻ പരിചിതനായിട്ടുള്ളത് - മാസികകളിലൂടേയും മറ്റും - ഒരു ഡോക്ടറെക്കാളുപരി അസാധാരണമായ വിജ്ഞാനപണ്ഡിതൻ എന്ന നിലക്കായിരുന്നു. തന്റെ പ്രൊഫഷണൽ മേഖലയെ തന്നിലെ ഉത്പതിഷ്ണുത്വം കൊണ്ട് മാത്രം ഇത്രയ്ക്കും വിപുലപ്പെടുത്തിയ വ്യക്തികൾ തീരെ കുറവായിരിക്കും. ഗണിതം തന്റെ ഇഷ്ടമേഖലയല്ലെന്ന് ഏറ്റു പറഞ്ഞിട്ടുള്ള ഇദ്ദേഹം ഭാരതത്തിലെ ആദിമ ഗണിതജ്ഞന്മാരിൽ പ്രധാനിയായ മാധവചാര്യനെപ്പറ്റിയുള്ള ഗവേഷണങ്ങളിലും മറ്റും കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നു എന്നെല്ലാം കേട്ടിട്ടുണ്ട്. പൗരാണികതയിലും മറ്റും അദ്ദേഹം നേടിയിട്ടുള്ള അവഗാഹം അവിശ്വസനീയമാണ്. മലയാള സമൂഹം 'സംഘി' വിളികൊണ്ട് അലങ്കരിക്കുന്നതിനു മുൻപേ കഷ്ടിച്ച് രക്ഷപ്പെട്ടു പോയ ഒരു അതുല്യ പ്രതിഭ. രാജശേഖരൻ നായരുടെ കുറിപ്പുകൾ അദ്ദേഹത്തെ അതീവ പരിചിതനാക്കുന്നു.
![]() |
| Jivaka- Buddha's personal physician |
കാർഡിയോളോജിസ്റ്റ് ആയിരുന്ന ഡോ. സി.കെ.ഗോപി. പ്രൗഢിയോടെ ജീവിച്ചുപോന്ന അദ്ദേഹത്തെപ്പറ്റിയുള്ള കുറിപ്പ് അവസാനിക്കുന്നത്, ഗോപി സാർ പുറത്തേക്കെത്തിച്ച 'എൻഡോമയോകാർഡിയൽ ഫൈബ്രോസിസ്' എന്ന രോഗവും അദ്ദേഹത്തിന്റെ തിരോധാനത്തോടൊപ്പം അവശേഷിച്ചു എന്ന് പറഞ്ഞുകൊണ്ടാണ്. അതിലെ ആകസ്മിക പ്രസക്തികൾ എന്തുമാകട്ടെ, എന്നും തോന്നിയിട്ടുള്ള ചില ചോദ്യങ്ങൾ ഇവിടെ പങ്കു വെക്കുന്നു.
ഒരു വൈദ്യന്റെ മുൻപിൽ രോഗം പെരുമാറുക സവിശേഷമായ ചില വ്യക്തിസത്തയോടുകൂടിയാണോ? ഒരു ഡോക്ടറും രോഗവും തമ്മിൽ ചിലപ്പോഴെങ്കിലും തീർത്തും അദൃശ്യമായ വിനിമയങ്ങൾ നടക്കാറുണ്ടോ? ചില രോഗങ്ങൾ തന്നെ അവയ്ക്കുള്ള പ്രതിവിധിയിലേക്ക് വൈദ്യനെ നയിക്കാറുണ്ടോ? ജീവൻ എന്ന പ്രതിഭാസത്തെ കൂടുതൽ കൂടുതൽ അടുത്തറിയാൻ മരണമെന്ന പിടികിട്ടായ്ക സഹായിക്കാറുള്ളതുപോലെ (ഇത് ഈയുള്ളവന്റെ വിചാരം മാത്രമാണ്!), ജീവനെ മനസ്സിലാക്കാൻ ചില രോഗങ്ങളും സഹായിക്കാറില്ലേ? വൈദ്യനും രോഗവും തമ്മിൽ അസാധാരണമായ ചില പാരസ്പര്യങ്ങൾക്ക് ഇടയില്ലേ?
ഇനിയും വേറെ ചില മഹാന്മാരായ ഡോക്ടർമാരെ ഡോ. രാജശേഖരൻ നായർ ഓർക്കുന്നുണ്ട്. വൈണികനായ ഡോ. വാരിയർ സർ, ഡോ. മഹാദേവൻ സർ എന്നിങ്ങനെ. ഇവിടെയുള്ളവർ വിസ്മരിച്ചുകളഞ്ഞ തന്റെ തന്നെ കണ്ടെത്തലിനെ- Acrodystrophic Neuropathy.
എത്രയെത്ര വിശിഷ്ടങ്ങളാണീ വിശ്വരേഖകളത്രയും!
കുറച്ചു മാസങ്ങൾക്കു മുൻപ് ഡോ. രാജശേഖരൻ നായരെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചപ്പോൾ (അദ്ദേഹത്തിന്റെ 'ഞാൻ എന്ന ഭാവത്തെ' അധികരിച്ചുള്ള എന്റെ ബ്ലോഗുകൾക്ക് ശേഷം - 'നേതി നേതികളുടെ വിരുന്ന്') ഈ സമാഹാരത്തിലെ ഒന്ന് രണ്ടു ലേഖനങ്ങളെപ്പറ്റി അദ്ദേഹത്തിൽ നിന്നും നേരിട്ട് കേൾക്കാൻ സാധിച്ചിരുന്നു.
വർത്തമാനം (present) ശുഷ്കമായിപ്പോകുമ്പോൾ, മുൻപ് നടന്നവയെല്ലാം ഭൂതമായിപ്പോകും. ചില ഓർമ്മപ്പെടുത്തലുകൾ നല്ലതാണപ്പോൾ. അപ്പോഴാണ് നാം ഓർക്കുക, ഭൂതമെന്നും ഭാവിയെന്നുമൊക്കെ നാം കഷ്ണിച്ചുകളയുന്നത്, വർത്തമാനത്തിന്റെ ആഴപ്പ
രപ്പുകളെ വേണ്ട വിധം അഭിമുഖീകരിക്കാൻ നമുക്ക് ത്രാണിയില്ലാതെ വരുമ്പോഴാണെന്ന്.
ഈ ഓർമ്മപ്പെടുത്തലുകൾക്ക് വൈദ്യസമൂഹം എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല. ഈ കുറിപ്പുകൾ ഹൈസ്‌കൂൾ മുതലിങ്ങോട്ട് പാഠപുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടത് ഏറെ അത്യാവശ്യമാണെന്ന് മാത്രം പറഞ്ഞുവെക്കട്ടെ.
എല്ലാ അപൂർവ്വവൈദ്യന്മാർക്കും നന്ദി.





























