Featured Post

Thursday, September 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 52

 


                                      മുഷിവിന്റെ മനോനിലകൾ 


കുറേ വർഷങ്ങൾക്കു മുൻപൊക്കെ പ്രായപൂർത്തിക്കും മുകളിലുള്ളവർ മാത്രമാണ് 'ബോറടിച്ചിട്ടു വയ്യ', 'utterly boring' എന്നെല്ലാം പറഞ്ഞിരുന്നതെങ്കിൽ, ഇന്നിപ്പോൾ അമ്മയുടെ വിരൽ പിടിച്ചു നടക്കുന്ന കുഞ്ഞുങ്ങളും അടിക്കടി പറയുന്നു, ബോറടിക്കുന്നുവെന്ന്. മുഷിവിന്റെ അളവ് പണ്ടത്തേക്കാൾ കൂടിയതാണോ? ബോറടിക്കുക എന്നത് വെറും ഒരു ശീലമായി ആർജ്ജിച്ചതാണോ? ശാസ്ത്രകാരന്മാർ പറയുന്നത് പണ്ടുള്ളവർക്ക് ഇപ്പോഴത്തെയത്ര വിരസത അനുഭവപ്പെട്ടിരുന്നില്ലെന്നാണ്. നിർബന്ധമില്ല, അതിന്റെ കാരണങ്ങൾ അത്രതന്നെ പോസിറ്റീവ് ആയിരിക്കണമെന്ന്. അതുപോലെത്തന്നെ, വിരസതയെന്നത് ബുദ്ധിവളർച്ചയുടെ ലക്ഷണമാണെന്നും, അതുകൊണ്ടാണ് ആധുനിക തലമുറ എളുപ്പം ബോറടിക്കുന്നതെന്നും വാദമുണ്ടെങ്കിലും, അതിനെ അപ്പാടെ ശരിവെക്കാനും വയ്യ.


ഏതായാലും, വിരസതയനുഭവിക്കാത്തവരില്ല ആദിമ കാലം മുതൽക്കേ
എന്നുവേണം വിചാരിക്കാൻ; അതിന്റെ സ്വഭാവങ്ങളും പ്രഭാവങ്ങളും തീർത്തും വ്യത്യസ്തമായിരുന്നിരിക്കാമെങ്കിലും. ഇന്നിപ്പോൾ, മനുഷ്യന്റെ വിരസതാക്ഷമത കണക്കിലെടുത്തുകൊണ്ട്, സകലതിനേയും ഏതാനും സെക്കന്റുകളുടെ റീൽസിലേക്കു വെട്ടിച്ചുരുക്കുമ്പോൾ, ജീവിതമെന്നത് പ്രായഭേദമെന്യേ, ലിംഗഭേദമെന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമായിത്തന്നെ കാണേണ്ടതുണ്ട്.

ആധുനിക പഠനങ്ങളിൽ വിരസതയെ അഞ്ചു തരങ്ങളായി വിഭജിച്ചു കാണാറുണ്ട്: Indifferent boredom (ഒരുതരം ഉപേക്ഷാ ഭാവം), Calibrating boredom (തീർച്ചയും മൂർച്ചയുമില്ലാതെ അലഞ്ഞുതിരിയുന്ന ഭാവം), Searching  boredom (എപ്പോഴും എന്തെങ്കിലുമൊക്കെ തെരഞ്ഞുകൊണ്ടിരിക്കുകയും ഒന്നിലും തൃപ്തിവരാതെയുമിരിക്കുന്ന ഒരു തരം അസ്വാസ്ഥ്യം), Reactant boredom (എന്തിലോ അകപ്പെട്ടിരിക്കുന്നുവെന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നുമുള്ള ഭാവം), Apathetic boredom (തീർത്തും വികാരരഹിതവും നിസ്സഹായവുമായ അവസ്ഥ) എന്നിങ്ങനെ. 


ഇവയിൽ ആദ്യത്തെ മൂന്നു തരം വിരസതകളും ഒരുപക്ഷേ കുറേക്കൂടി സർഗ്ഗാത്മകമായ അവസ്ഥകളിലേക്കോ ചെയ്തികളിലേക്കോ നയിച്ചെന്നുവരാം. മനുഷ്യൻ നടത്തിപ്പോരുന്ന കലാ സാംസ്‌കാരിക മുന്നേറ്റങ്ങളിലും പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങളിലും മറ്റും ഇത്തരം മുഷിവുകളുടെ സ്വാധീനങ്ങൾ ഉണ്ടാവാനിടയുണ്ട്. അതേസമയം അവസാനത്തെ രണ്ടുതരം മുഷിവുകളും രോഗാവസ്ഥകളെന്നോണം പരിശോധിക്കപ്പെടേണ്ടവയാണ്.


ഒരുപക്ഷേ ഈ അവസരത്തിൽ, ജർമ്മൻ ചിന്തകനായിരുന്ന മാർട്ടിൻ ഹെയ്‌ഡഗർ നടത്തിയ വർഗ്ഗീകരണമാണ് കൂടുതൽ പ്രസക്തമെന്നു തോന്നുന്നു- Superficial Boredom and Profound Boredom. ഉപരിപ്ലവ വിരസതയും ഗഹനമായ വിരസതയും. ഗഹനമായ വിരസതയാണ് ബുദ്ധിശക്തിയുടെ പ്രതിഫലനമായി പറയാനാവുന്നത്. അത്തരം വിരസതക്ക് മാത്രമേ കേവലം ചാക്രികമായ ദിനചര്യകൾക്ക് പുറമേ, ജീവിതത്തെ മൊത്തമായെടുത്തുകൊണ്ടുതന്നെ അതിലെ നിസ്സാരതയേയും നിഷ്ഫലതയേയും നോക്കിക്കാണാൻ സാധിക്കൂ. കൃത്യമായി പറഞ്ഞാൽ, അത്തരമൊരു അവഗാഹം ആദ്യമേ കൈവരുന്നതു ന്നതുകൊണ്ടാണ് profound boring സംഭവിക്കുന്നത് തന്നെ. താല്ക്കാലികമായ ആശ്വാസവചനങ്ങളിലോ പുറം പൂച്ചുകളിലോ അത്തരം വിരസതകളെ പിടിച്ചുനിറുത്താനാവില്ല. പക്ഷേ അതുകൊണ്ടുതന്നെ, കൂടുതൽ significant ആയ ചെയ്തികളിലേക്കോ, ഗ്രാഹ്യങ്ങളിലേക്കോ തങ്ങളുടെ ഊർജ്ജത്തെ വഴി തിരിക്കുന്നതിൽ profound boring-നു കാര്യമായ പങ്കു വഹിക്കാൻ കഴിയും.  


കോവിഡ് കാലത്തെ ലോക്ഡൗണിൽ ലോകമാകെ ഒരുപാടാളുകൾ അതിശയാവഹമായ രീതിയിൽ തങ്ങളുടെ പാഷനുകൾ (passions) കണ്ടെത്തുകയും, സുപ്തമായി കിടന്നിരുന്ന പല തരത്തിലുള്ള പ്രതിഭകൾ പുറത്തെടുക്കുകയും ചെയ്തിട്ടുള്ളതായ റിപ്പോർട്ടുകൾ profound boring-ന്റെ പ്രതിഫലനമായി എണ്ണിപ്പോരുന്നുണ്ട്.


ഉപരിപ്ലവ വിരസതയാകട്ടെ, ഒരുതരം compulsive disorder പോലെയാണ്. അവർ
വിചാരിക്കുന്നത് തങ്ങൾ ഏർപ്പെട്ടിരിക്കുന്ന ചെയ്തിയോ, സമ്പർക്കത്തിലിരിക്കുന്ന വസ്തുവോ മാറ്റിയാൽ തങ്ങളുടെ മുഷിവ് മാറുമെന്നാണ്. എന്തിനധികം, പ്രണയ - ദാമ്പത്യ ബന്ധങ്ങളിൽ പോലും ഇത്തരം പ്രവണതകൾ സ്വാധീനം ചെലുത്തുന്നുവെന്നതാണ് വാസ്തവം. എന്നാൽ മാറിവരുന്ന ഏതൊന്നിനും ഒരു insta-reel ന്റെ ആയുസ്സേയുള്ളൂ. ന്യൂറോളജിയുടെ നാഡീ തുമ്പുകൾ നിരന്തരമായ ഉത്തേജകങ്ങൾക്കായി -stimulants- വാശി പിടിക്കുന്നു. ഹൈവേകളുടെ നടുവിൽ വരച്ചുവെച്ചിരിക്കുന്ന രേഖാഖണ്ഡങ്ങൾ (centre line broken dividers), ദീർഘയാത്രയുടെ ഏകതാനത കൊണ്ടുവരുന്ന മസ്‌തിഷ്‌ക്ക മ്ലാനതയെ മറികടക്കാൻ വേണ്ടിയത്രേ. 


ഉപരിപ്ലവ വിരസത മിക്കപ്പോഴും learned boring ആണ്. നിർഭാഗ്യവശാൽ നമ്മുടെ ചുറ്റുപാടുകളത്രയും, ഈ വിരസതയെ പോഷിപ്പിച്ചുകൊണ്ടു ജീവിക്കുന്ന ചോരയൂറ്റും ഭോജികളാണ്. ബോധപൂർവ്വം നീങ്ങുക മാത്രമേ രക്ഷയുള്ളൂ.


ഒരുപക്ഷേ നമുക്ക് ഇങ്ങനെയും കരുതേണ്ടി വന്നേക്കാം - ഉപരിപ്ലവ വിരസതയിൽ മുങ്ങിക്കിടക്കുന്ന ഒരാൾ, അയാളിൽ ഉണർന്നുവരാനിടയുള്ള profound boring നെ ഒരുപാട് ചോർത്തിക്കളയുന്നുണ്ടാകാം. എന്തുകൊണ്ടെന്നാൽ ഗഹനമായ വിരസത ഒരു രൂപാന്തരീകരണ ശക്തിയായി - transformative force - വളർന്നു വരണമെങ്കിൽ ഒരു തരം സംഭരണം - collection - ആവശ്യമുണ്ട്. അങ്ങനെയാണ് ഈ മേഖലയെ നിരീക്ഷിക്കുന്നവർ അഭിപ്രായപ്പെടുന്നത്, വിരസത ഒരു ആന്തരിക / ആത്മീയ ശക്തിയായി മാറുന്നതിനുള്ള അവസരത്തെയാണ് സോഷ്യൽ മീഡിയ നശിപ്പിച്ചുകളഞ്ഞതെന്ന്. സോഷ്യൽ മീഡിയ നിർവഹിക്കുന്നത് ഉപരിപ്ലവ വിരസതയിൽ നിന്നുള്ള രക്ഷപ്പെടൽ മാത്രമാണ്.


വളരെ പണ്ടു കാലത്ത്, വിരസതയെന്ന യാഥാർഥ്യത്തെ ഒരു ആന്തരിക ശക്തിയായി വളരുന്നതിൽ നിന്നും വഴിതെറ്റിച്ചുകളഞ്ഞത്, അതിനെ ഒരു പാപബോധമായി വ്യാഖ്യാനിച്ചെടുത്തുകൊണ്ടായിരുന്നു. ഗ്രീക്കുകാരുടെ അസീദിയ (acedia) എന്ന പ്രയോഗത്തെ ക്രിസ്തുമതം ഉപയോഗിച്ചത്, പാതിരിമാരിലും ഭക്തരിലും സ്വാഭാവികമായും കണ്ടുവന്നിരുന്ന വിരസതയെ പാപമായി വ്യാഖ്യാനിച്ചുകൊണ്ട്, അവരിൽ കുറ്റബോധം നിറക്കാനായിരുന്നുവത്രേ. അതുപോലെത്തന്നെ അമേരിക്കയിലെ സമ്പന്നരിൽ, ജോലിത്തിരക്കില്ലാത്തതിരുന്നതുകൊണ്ടു മാത്രം ഉണ്ടായിരുന്ന മുഷിവിനെ 'ennui' (ഒൺവി എന്ന് ഏകദേശ ഉച്ചാരണം) എന്ന് വിളിച്ചുകൊണ്ട് അവരിൽ കുറ്റബോധവും ലജ്ജയും ജനിപ്പിച്ചിരുന്നുവത്രേ. മനുഷ്യാവബോധത്തിന്റെ ചരിത്രത്തിൽ അവൻ എന്നും വിരസതക്കെതിരായിരുന്നുവെന്നു കാണാനാകും. അവൻ ഇതുവരേക്കും ചെയ്തുപോന്നിട്ടുള്ളത്, അതിൽ നിന്നും രക്ഷപ്പെടാനുള്ള ഉപാധികൾ കണ്ടെത്തുക എന്നത് മാത്രമായിരുന്നു.  



ഓഷോയാണ് വിരസതയെ അപാരമായ ഒരു ആത്മീയ ഊർജ്ജ ചാലകമായി ഓർമ്മപ്പെടുത്തിയത്. ഒരു compulsive disorder അല്ലാത്തപക്ഷം, വിരസതയെന്നത് അവഗാഹത്തിന്റെ ലക്ഷണമെന്നുതന്നേയാണ് കരുതേണ്ടതെന്ന് അദ്ദേഹം എടുത്തുപറയുന്നു. ചോദ്യം പക്ഷേ ഇനിയെന്ത് ചെയ്യാൻ പോകുന്നു എന്നതാണ്? അതിനെ ഒഴിവാക്കണോ? സാധാരണയാളുകൾ ചുറ്റുവട്ടത്തുള്ള 'സംസാരചക്രത്തിൽ' ഉഴലുമ്പോൾ, ആത്മീയരെന്ന് വിചാരിക്കുന്നവർ വിരസതയിൽ നിന്നും രക്ഷനേടാനായി ധ്യാന സങ്കേതങ്ങളെ ഉപയോഗിക്കുമ്പോൾ, വിരസതയിൽ നിന്നു മാത്രമല്ല, ധ്യാനത്തിൽ നിന്നുമാണ് ഒരാൾ ഓടിയൊളിക്കുന്നത്.


'Facing boredom is meditation' എന്ന് സംശയലേശമെന്യേ പ്രയോഗിക്കുമ്പോൾ, ഓഷോ ഉദ്ദേശിക്കുന്നത് വിരസതയെ ബോധപൂർവ്വം ആശ്ലേഷിക്കുക എന്ന് തന്നെയാണ്. ശൂന്യതയെന്ന നമ്മുടെ ആന്തരികാസ്തിത്വത്തെ മൂടിനില്ക്കുന്ന ഒരു മായാകവചമത്രേ വിരസത. അതിനെ മറികടക്കാൻ അതിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയേ (സ്നേഹപൂർവ്വം) നിർവ്വാഹമുള്ളൂവത്രേ. വിരസതയിൽ നിന്നും ഓടിയൊളിക്കാനുള്ള ഏതൊരു ശ്രമവും സ്വന്തം സത്തയിൽ നിന്നും ഓടിയൊളിക്കാനുള്ള ശ്രമമാണ്. 


ഇനി മുഷിവിൽ മുങ്ങിക്കുളിച്ചു നില്ക്കുന്നവർ, തൊട്ടതിനോടും പിടിച്ചതിനോടുമെല്ലാം മുഷിവാണ് എന്ന് ഊറ്റം കൊള്ളുന്നവർ, മനസ്സിരുത്തി ചിന്തിക്കേണ്ടതുണ്ട്, "അങ്ങനെയെങ്കിൽ മുഷിവിനോട് മാത്രം മുഷിവ് തോന്നാത്തതെന്തേ?"

                     

                                                          



Sunday, September 15, 2024

SCREEN SAVER MONOLOGUES



I DO MIND CALLING ME ‘MIND’.

Because, I know what do they mean in their mind -
‘Multi-level Interference & Never- ending Deflection’-
is stupidly wrong.
The fact is far from the truth,
neither I do interfere, nor I do deflect.
I’m just doing my job, like a screensaver.
Not even a job... that’s how I’m living.
Sometimes as a flip clock, sometimes as a matrix digital rain,
Helios sometimes, sometimes as 3 D pipes..
pipes will go on connecting themselves endlessly.


Sometimes I will be a dream aquarium
or a fireplace.
Sometimes, I will be living like flying objects,
Sometimes a waterfall, butterflies will be fluttering around,
Plants and flowers will be swaying in the soft wind..
I can make you feel like you are on a cosmic voyage..
I will be bringing rising waves on a beach, and what not…
To be frank, most of the time what you call this world
is just my way of disguising.
But remember, I've no intention to deflect you.

And, sometimes I will be simply absent.
One must have thought that I am dead and disappeared,
but you know..?
just a soft touch, just a mouse click, I am awake
and allow everything to go as it is.
But, it is said that I’m the one who does interfere!
Who is interfering? Me? Or you zombies?
I DO MIND CALLING ME ‘MIND’.


I was compelled to take an avatar, a shadow entertainer,
to avoid some burning in, when you were idle.
I had to act upon the commands from the above,
to keep everything alive, whenever
you are not in the spot.
But for sure, I never encroached your territory.
I was used as some security measures,
password keeper, lobby decorations etc, but
I never objected, nor tried to deflect you.
I DO MIND CALLING ME ‘MIND’.
In fact, I do not interfere with anything or anyone.
But what can I do, if you all are only interested in being interfered
and being deflected?
I’m just an excuse for you, the living deads.
Unfortunately, nobody shows any interest to work with 
the system in front of them.
Most of them are simply passing the time
looking at my movements or displays,
but they are all accusing me of interfering with them!
Am I?
They do call me MIND.


You know? the moment you get up within,
a mouse click they say,
I’m already back into my den, as small as the sky.
And it is as far away as the venus,
and as close as your breath.
Do you actually know who you are accusing?
You will, till you think that I am a trespasser.
Still, my joy is that
there are very few guys at least, who have
already recognised that No-mind is the way, and
I have seen their scribbles on the screen many times -
‘Mind is the Buddha’.
But I wonder, why do they call me a strange name,
as if I am a part of another CPU?
They do call me MIND.




Tuesday, August 20, 2024

ഉണർവിലേക്കുള്ള പടവുകൾ - 51


ബുദ്ധിവൈഭവവും ഉൾപ്രേരണയും

പണ്ടു പണ്ട്, ഒരു ദിവസം ഒരു ബുൾബുൾ പക്ഷിയും മയിലും പരുന്തും ചേർന്ന് ഒരു മത്സരം നടത്തി, ആരാണ് ഒന്നാമനെന്ന് കണ്ടെത്താൻ. ബുൾബുൾ പറഞ്ഞു, "നമുക്ക് ഒരു പാട്ടു മത്സരം നടത്താം". എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ബുൾബുൾ മനോഹരമായി പാടി. മയിൽ പറഞ്ഞു, "ആർക്കാണ് തൂവലുകൾ മനോഹരമായി നിവർത്തിയാടാൻ പറ്റുക എന്ന് നോക്കാം". തീർച്ചയായും മയിലിനെപ്പോലെ കണ്ണഞ്ചിപ്പിക്കും വിധം പീലികൾ നിവർത്തി നൃത്തം ചെയ്യാൻ ആർക്കുമായില്ല. അപ്പോൾ പരുന്ത് പറഞ്ഞു,"ആർക്കാണ് ഏറ്റവും ഉയരത്തിൽ കൂടുതൽ നേരം പറക്കാനാവുക?" പറക്കലിന്റെ കാര്യത്തിൽ ആർക്കും പരുന്തിന്റെ ഏഴയലത്തുപോലും എത്താനായില്ല. ഇതെല്ലാം കണ്ടുകൊണ്ട് കണ്ണു മിഴിച്ചിരുന്ന മൂങ്ങ ഒന്നും പിടികിട്ടാതെ സ്വയം ചോദിച്ചു,"ആരാണിപ്പോൾ ഒന്നാമൻ?"

ബുൾബുളും മയിലും പരുന്തുമെല്ലാം പരസ്പരം നോക്കിയതല്ലാതെ മൂങ്ങയോട്‌ ഒരു മറുപടി പറയാൻ ആർക്കുമായില്ല.



പരുന്തും മയിലും മൂങ്ങയുമെല്ലാം മത്സരം കഴിഞ്ഞ് അവരുടെ പാട്ടിനു പോയെങ്കിലും നാം ആധുനികർ മൂങ്ങയുടെ ചോദ്യത്തിനുത്തരം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. അങ്ങനെയത്രേ നാം ബുദ്ധി അളക്കാനുള്ള പരീക്ഷകളും പദ്ധതികളും (I Q പോലുള്ള നിരവധി ടെസ്റ്റുകളും മറ്റും) വീണ്ടും വീണ്ടും പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നത്. ആധുനിക മനഃശാസ്ത്രം കൂടുതൽ വികസിതമായിക്കൊണ്ടിരിക്കേ, അതുവരേക്കും ഉണ്ടാക്കിയെടുത്തിട്ടുള്ള ടെസ്റ്റുകളും മറ്റും തീരെ പരിമിതമോ ഉപയോഗശൂന്യമോ ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. 


ഒരാൾ ബുദ്ധിയുള്ളയാളാണെന്ന് പറയുമ്പോൾ കൃത്യമായും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്, ശാസ്ത്രത്തിന് വിശേഷിച്ചും. മിക്കപ്പോഴും നാം ചോദിച്ചുകൊണ്ടിരിക്കുന്നത് 'ആരാണ് ഏറ്റവും ബുദ്ധിമാൻ?' എന്നാണ്; എന്താണ് ബുദ്ധിവൈഭവമെന്ന ചോദ്യത്തെ, നാം ഒന്നുമറിയാത്ത പോലെ ഒഴിവാക്കുന്നു. എന്തെന്നാൽ, ബുദ്ധിവൈഭവമെന്നത് കേവലം ഏതെങ്കിലും ഒരുസന്ദർഭത്തെ പ്രതി, ഏതെങ്കിലും ഒരു പ്രവൃത്തി നൈപുണ്യത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കപ്പെടുന്ന ഒന്നല്ല. ഏറ്റവും ബുദ്ധിമാൻ ആരാണ് എന്ന് ചോദിക്കുമ്പോൾ, വിശദമാക്കപ്പെട്ടില്ലെങ്കിലും ഉറപ്പാണ്, ഏതെങ്കിലും ഒരു സവിശേഷ സന്ദർഭത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന്. ജീവിതത്തെയാകമാനം അതിൽ കണക്കിലെടുക്കുന്നില്ലയെന്നുള്ളത് വ്യക്തമാണ്. ഏതായാലൂം ബുദ്ധിപരതയെപ്പറ്റി പുതിയ പുതിയ നിരീക്ഷണങ്ങളും നിർവ്വചനങ്ങളൂം വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് കൗതുകകരമാണ്.


ഈയടുത്ത് Nature Communications പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം ബുദ്ധിമാന്മാരെപ്പറ്റിയുള്ള ധാരണകൾ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. ബെർലിനിലെ ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സർ Michael Schirner ഉം വിദ്യാർത്ഥികളും ചേർന്ന് നടത്തിയ Human Connectome Project-ൽ 1176 വ്യക്തികളെ പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ, കൂടുതൽ ബുദ്ധിയുള്ളവരെന്നു കരുതപ്പെടുന്ന (മനഃശാസ്ത്ര വിധി പ്രകാരം) വ്യക്തികൾ കാര്യങ്ങളെ അപഗ്രഥിക്കാൻ കൂടുതൽ സമയമെടുക്കുന്നുണ്ടത്രേ. കൂടുതൽ ബുദ്ധിയുള്ളവർ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുമെന്നായിരുന്നു ഇതുവരേക്കുമുള്ള ധാരണ. നിസ്സാരങ്ങളെന്നു തോന്നുന്ന പ്രശ്നങ്ങൾ അവർ പെട്ടെന്ന് പരിഹരിച്ചേക്കും, എന്നാൽ കൂടുതൽ സങ്കീർണ്ണങ്ങളായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് കൂടുതൽ സമയം വേണ്ടിവരുന്നുണ്ടത്രേ. മാത്രവുമല്ല, തീരുമാനങ്ങൾ എടുക്കുന്നതിലോ മറ്റു പ്രവൃത്തികൾ ചെയ്യുന്നതിലോ വേഗത കൂടുന്നതിനനുസരിച്ച് കൃത്യതയിൽ കുറവ് വരുന്നുണ്ടത്രേ. മസ്തിഷ്ക വ്യാപാരങ്ങളുടെ സങ്കീർണ്ണങ്ങളായ ന്യൂറോ പ്രക്രിയകളെ അപഗ്രഥിക്കുന്ന ആ പ്രബന്ധത്തിന്റെ വിശദീകരണങ്ങൾ ഇവിടെ പ്രസക്തമല്ല. പക്ഷേ ആ പ്രബന്ധം നിശബ്ദമായി ആ ചോദ്യം വീണ്ടും ഉന്നയിക്കുന്നു, 'എന്തായിരിക്കണം ബുദ്ധിവൈഭവമെന്നാൽ?'


അത് കേവലം കൂടുതൽ മാർക്ക് വാങ്ങി, കൂടുതൽ ശമ്പളം കിട്ടുന്ന ജോലി സമ്പാദിച്ച്‌, കൂടുതൽ സുരക്ഷിതമായി, കൂടുതൽ ആരോഗ്യവാനായി, കൂടുതൽ കാലം ജീവിക്കുന്നതിനുള്ള ജാഗ്രതയാണോ? അതോ താൻ ജീവിച്ചിരിക്കെത്തന്നെ കൂടുതൽ തുക കിട്ടുന്ന ഒരു ഇൻഷുറൻസ് പോളിസിയെടുത്ത് ഞെളിഞ്ഞിരിക്കുന്നതാണോ? എല്ലാവർക്കും പറ്റിപ്പോകുന്ന അബദ്ധങ്ങളും പാളിച്ചകളും കണ്ടെത്തി ഓർത്തിരുന്ന് തന്റെ ജീവിതത്തിൽ അവയൊക്കെ ഒഴിവാക്കാൻ ബദ്ധപ്പാട് കാണിക്കുന്നതാണോ? ആരൊക്കെയോ പറഞ്ഞുപിടിപ്പിച്ചിട്ടുള്ള വിജയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ജീവിച്ചു തെളിയിക്കാൻ കഷ്ടപ്പെടുന്നതാണോ? അതോ ഇവയിലൊന്നിലും കഥയില്ലെന്നും സകലതും ഉപേക്ഷിച്ചു അലഞ്ഞുതിരിഞ്ഞു നടക്കുകയും, തനിക്കു തോന്നുന്ന ജാള്യത മറക്കാൻ അതിനെ സംന്യാസം, ആത്മീയത ഇത്യാദി പേരുകളെക്കൊണ്ട് പൊതിഞ്ഞുമൂടാൻ പാടുപെടുന്നതാണോ? അതോ, ജീവിതം ഇന്ന് കഴിഞ്ഞാൽ ഇന്നുകഴിഞ്ഞു, നാളെ ആര് കണ്ടു? എന്നിങ്ങനെയുള്ള ഉഴപ്പൻ ന്യായീകരണങ്ങളുമായി ഉത്തരവാദിത്തമില്ലാതെ 'വായിൽ തോന്നിയ'മാതിരി ജീവിക്കുന്നതാണോ? സകലമാന വിവരങ്ങളും ശേഖരിച്ചു ശേഖരിച്ചു ഒരു അതിസമർത്ഥ ഗൂഗിളീയനായി ശോഭിക്കുന്നതാണോ?


മേല്പറഞ്ഞ ചോദ്യങ്ങൾക്കൊക്കെയും അതെ എന്നോ അല്ല എന്നോ ഉത്തരം പറഞ്ഞാലും നാം ആരും തന്നെ അതിൽ സംതൃപ്തരാവില്ലെന്നതാണ് സത്യം. ബുദ്ധിവൈഭവം എന്നത് എന്തായിരിക്കണമെന്നതിന്റെ ചില സൂചനകൾ ആ അസംതൃപ്തിയിലാണുള്ളത്. ഒന്നാമതായി അത് ബാഹ്യമായ നിർവ്വചനങ്ങളിൽ ഒതുങ്ങുന്നില്ല എന്നതാണ്. അത് തികച്ചും വൈയക്തികമായ - individual - ഒരു ധീരതയാണ്. രണ്ടാമത്തെ സൂചന, അത് ഒന്നിലധികം മാനങ്ങളെ - dimensions - ഒരേപോലെ നോക്കിക്കാണാനും അവയിൽ നിന്നൊക്കെയും സ്വതന്ത്രനായി നിന്നുകൊണ്ട് അതാത് നിമിഷത്തെപ്രതി പ്രതികരിക്കാനുമുള്ള സന്നദ്ധതയാണ്.


നിത്യജീവിതത്തിന്റെ ഭൗതികസാഹചര്യങ്ങളെ വെച്ചുകൊണ്ട് നോക്കുമ്പോൾ ഏതെങ്കിലും ഒരു സംഗതിയിൽ നൈപുണ്യമുണ്ടായിരിക്കുക എന്നത് ഒരു പരിധി വരെയെങ്കിലും ആവശ്യമാണെന്ന് വരാം. മാത്രവുമല്ല, മിക്കവരും ജന്മനാ എന്തിലെങ്കിലുമൊക്കെ നൈപുണ്യമുള്ളവരാകും. അതുപക്ഷേ അയാളുടെ ബുദ്ധിസാമർഥ്യത്തിന്റെ ഒരു ചെറിയ അംഗചലനം മാത്രമേ ആകുന്നുള്ളൂ. ഒരാൾ കമ്പ്യൂട്ടർ പ്രോഗ്രാമിങിൽ അതി സമർത്ഥനായിരിക്കാം. എന്നിട്ടും പക്ഷേ മൊത്തം ജീവിതത്തെയെടുത്താൽ അയാൾ തീരെ സംതൃപ്തനല്ലെന്നു വന്നാൽ, ജീവിതത്തിലെ മറ്റു ഡിമെൻഷനുകളെ കണക്കിലെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അയാൾ സമർഥനല്ലെന്നു വരുന്നു. 


ജീവിതത്തിനു മുൻപിൽ മാതൃകാ പുരുഷന്മാരില്ലെന്നോർക്കുക. ആരുടേയും
ജീവിതം ഒരിക്കലും ആവർത്തിക്കപ്പെടുന്നുമില്ല. എത്ര അന്ധമായി അനുകരിക്കാൻ ശ്രമിച്ചിട്ടും ആരുടേയും ജീവിതം അവർത്തിക്കപ്പെടുന്നില്ല എന്നതാണ് കൗതുകകരമായ വസ്തുത. ഈ അദ്വിതീയത - uniqueness - ഒരാൾ സ്വയം ബോധ്യപ്പെടുന്നതോടെ അയാളിൽ മുന്തി നിന്നിരുന്ന താരതമ്യങ്ങളും അനുകരണങ്ങളും മാത്സര്യാദികളും എല്ലാം അടങ്ങാൻ തുടങ്ങുകയായി. എത്ര ചെറിയ അളവിലാണെകിൽ പോലും ഈ ബോധ്യപ്പെടലിനെയാകണം ഒരാളിലെ ബുദ്ധിവൈഭവമെന്നറിയേണ്ടത്. ബുദ്ധിയുദിക്കുന്നതോടെ അയാൾ സ്വാതന്ത്ര്യത്തിന്റെ നേർത്ത കിരണങ്ങൾ അനുഭവിക്കാൻ തുടങ്ങുകയായി. സ്വതന്ത്രമായ അവബോധത്തിലാണ് അയാളിലെ ഉൾപ്രേരണകൾ - intuitions - ഊഷ്മളമായി സ്പന്ദിക്കാൻ തുടങ്ങുക. അല്ലാത്തപ്പോഴെല്ലാം ഒരുവനിൽ ഉൾപ്രേരണകൾ പ്രവർത്തിക്കുക dangerous mode -ൽ മാത്രമായിരിക്കും, ജീവൻ രക്ഷാ ഉപാധി എന്ന നിലയിൽ. 



സ്വാതന്ത്ര്യത്തിൽ മുങ്ങി നിൽക്കുന്ന അവബോധത്തിൽ, ഒരു വ്യക്തി ഏർപ്പെടുന്ന ഏതൊരു ചെയ്തിയിലും - തീരെ നിസ്സാരമെന്നു തോന്നിക്കുന്ന ഒരു പ്രവൃത്തി മുതൽ അതിസങ്കീർണ്ണമായ ദൈവ കണ പരീക്ഷണങ്ങൾ വരേയ്ക്കും - അയാളുടെ ജീവിതം ജീവിതത്തിന്റെ അവസാന നിമിഷം എന്നതുപോലെ സാന്ദ്രമായിരിക്കും. ഉണർവിലേക്കുള്ള പടവുകളിൽ ഇത്തരം നിമിഷങ്ങളെ പരാമർശിക്കാറുള്ളത്, action of totality, dangerous living എന്നിങ്ങനെയാണ്. ബുദ്ധിവൈഭവത്തിന്റെ പാരമ്യ മുഹൂർത്തങ്ങളാണവ, ഉൾപ്രേരണകളുടെ അതീതസൗരഭ്യമുള്ളത്. 

അതുകൊണ്ടാണ് റിച്ചാർഡ് ബാക് ഇങ്ങനെ പറഞ്ഞുവെച്ചത് : 'We know nothing until intuition agrees'.

 

                                                    



Friday, July 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 50


'വന്ത വേലൈ പാര്'

ഞാൻ ആരാണ്? നാൻ യാർ? who am I? എന്നീ ചോദ്യങ്ങളെല്ലാം ഏറ്റവും കൂടുതൽ ബന്ധപ്പെടുത്തിക്കണ്ടിട്ടുള്ളത് രമണമഹർഷിയുമായാണ്. ആത്മ വിചാരം എന്ന ഒരു ധ്യാന സങ്കേതമായിത്തന്നെ ഇന്ന് അത് വളരെയധികം പ്രചാരത്തിലുണ്ട്. ഏതൊരു മനുഷ്യനും ഇത്തരമൊരു ചോദ്യം അഭിമുഖീകരിക്കാതെ പോകുന്നില്ലത്രേ! ഒരുപക്ഷേ, കൃത്യമായും ഇങ്ങനെയൊരു ചോദ്യരൂപത്തിലാവണമെന്നില്ല, ഒട്ടും വ്യക്തമല്ലാത്ത ഒരുതരം ഉദ്വേഗമായി - a quest - എല്ലാവരും അങ്ങനെയെന്തെങ്കിലും അനുഭവിക്കുന്നുണ്ടാവണം. എന്തായാലും, രമണമഹർഷി നല്കിപ്പോന്നതിനേക്കാൾ പ്രാധാന്യം ആളുകൾ 'നാൻ യാർ?' എന്ന ചോദ്യത്തിന് നല്കുന്നുണ്ടെന്നുള്ളതാണ് വാസ്തവം.

ഉദ്ധരിക്കാവുന്ന ധാരാളം വചനങ്ങളും ചൊല്ലുകളുമൊക്കെയുണ്ടെങ്കിലും, വ്യക്തിപരമായി, ഏറ്റവും മൂർച്ചയുള്ളത് എന്ന് തോന്നിയ, മഹർഷിയുടേതായ മറ്റൊരു വാക്യമാണ് - 'വന്ത വേലൈ പാര്'. സെൻ (Zen) ഗുരുക്കന്മാർ ഇടയ്ക്കു വല്ലപ്പോഴും പുറത്തെടുക്കാറുള്ള KATZU എന്ന് വിളിക്കുന്ന ഒരു തരം അലർച്ചയുണ്ട്; ശിഷ്യന്റെ കാതടപ്പിച്ചുകളയുമത്. കാത് മാത്രമല്ല, മനസ്സെന്ന വിചാരകോലാഹലത്തെ അപ്പാടെ അത് ഒരു നിമിഷം നിശ്ചലമാക്കിക്കളയും. 

ഒരുപക്ഷേ, അതിനേക്കാൾ കൂർമ്മതയോടെ ഏതു നിമിഷവും ആർക്കും ഓർക്കാവുന്ന ഒരു വാക്യമാണ് - 'വന്ത വേലൈ പാര്’. 'എന്തിനാണോ വന്നത്, അത് ചെയ്യാൻ നോക്ക്' എന്നർത്ഥം. 


പ്രശ്നങ്ങളും ദുരിതങ്ങളുമൊക്കെയായി എങ്ങനെയെങ്കിലും ഇത്തിരി സമാധാനം കിട്ടാൻ വേണ്ടി മഹർഷിയുടെ അടുക്കൽ വന്നു കയറിയതിനു ശേഷം, പിന്നെപ്പിന്നെ അവിടത്തെ ചിട്ടവട്ടങ്ങൾ പിടിക്കാതാവുക, മറ്റാളുകളുടെ കാര്യങ്ങളിൽ ഇടപെടുക, മഹർഷിയുടെത്തന്നെ ഇഷ്ടാനിഷ്ടങ്ങളിൽ കൈകടത്തുക എന്നിങ്ങനെയുള്ള കലാപരിപാടികൾ തുടങ്ങിയപ്പോൾ മഹർഷി അയാളോടായി പറഞ്ഞതാണ് 'വന്ത വേലൈ പാര്'.


അസാധാരണ സൗന്ദര്യമുള്ള ഒരു മനനവാക്യമായി ഉപയോഗപ്പെടുത്താവുന്നതാണ് ഇത്. നിത്യജീവിതത്തിലെ ഏറ്റവും നിസ്സാരമായ ഒരു വിരലനക്കം മുതൽ ആത്യന്തികമെന്നോ പാരമാർത്ഥികമെന്നോ തോന്നാവുന്ന ജീവിത ദർശനങ്ങൾക്ക് വരെ ഈയൊരു വാക്യത്തെ അവലംബമാക്കാവുന്നതാണ്. 


ജീവിതത്തെ മായയെന്ന് എണ്ണുമ്പോഴോ, കർമ്മപാശങ്ങളെന്ന് നെടുവീർപ്പിടുമ്പോഴോ, എന്തിനു വന്നുവെന്നോ, എന്താണ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് എന്നോ വ്യക്തമല്ലാതെപോയതിന്റെ തിക്തഫലങ്ങൾ എന്ന് മനസ്സിലാക്കുകയാവും ഭേദം. നിർഭാഗ്യവശാൽ, നാം അത്തരം സന്ദർഭങ്ങളെ കൂടുതൽ തത്വചിന്താവല്ക്കരിച്ച് 'നമ്മുടേതും അത്ര മോശം കഷ്ടപ്പാടൊന്നുമല്ല' എന്ന് വരുത്തിത്തീർക്കാറാണ് പതിവ്. 


എന്താണ് മായ എന്ന് നാരദൻ ചോദിച്ചതിനുള്ള ഉത്തരമായി മിക്കപ്പോഴും പറഞ്ഞു

കേൾക്കാറുള്ള ഒരു കഥയുണ്ട്: കൃഷ്ണൻ കുടിവെള്ളം ആവശ്യപ്പെടുകയും നാരദൻ തൊട്ടടുത്തുള്ള ഏതോ ഒരു വീട്ടിൽ നിന്നും വെള്ളം കൊണ്ടുവരാൻ പോയെന്നും പിന്നീട് ജീവിതത്തിൽ നിരവധി സംഭവങ്ങൾ അരങ്ങേറുകയും അദ്ദേഹം ധാരാളം ദുരിതങ്ങൾ അനുഭവിക്കുകയും പത്തുപന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം (നാരദന്റെ ബോധത്തിൽ) അദ്ദേഹം കൃഷ്ണനെ കണ്ടുമുട്ടിയപ്പോൾ കൃഷ്ണൻ വെള്ളമെവിടെ എന്ന് ചോദിച്ചെന്നുമാണ് കഥ.


മായയിൽപ്പെടുക എന്നാൽ, ബോധധാരയിൽ വിള്ളലുണ്ടാവുക എന്ന് തന്നെയാണ്. ഇടമുറിയാതെ തുടരേണ്ടുന്ന അവബോധത്തിൽ നിന്നും തെന്നിമാറിക്കൊണ്ടാണ് നാം 'വന്ത വേലകൾ' മറന്നുപോകുന്നത്. ഇതിന്റെത്തന്നെ മറ്റൊരു സ്വഭാവമാണ് കർമ്മപാശങ്ങൾ എന്നതും. ബാക്കി കിടക്കുന്ന വേലകളാണവ- unfinished works. എന്താണോ ചെയ്യാൻ ഉദ്ദേശിച്ചത് അവയെ മറന്നുകൊണ്ട് മറ്റെന്തിലൊക്കെയോ ഏർപ്പെടുക, പിന്നെ അവയേയും പാതിയിൽ വിട്ടുകൊണ്ട് മറ്റെന്തിലെങ്കിലും ഏർപ്പെടുക. അങ്ങനെയങ്ങനെ ബാക്കിവെച്ച വേലകളുടെ ഒരു മായികാജാലം നാം അറിയാതെത്തന്നെ നമ്മെ പൊതിയുകയായി.


വേണമെങ്കിൽ പറയാം, പണ്ട് യുദ്ധമുഖത്ത് വെച്ച് ഡിപ്രെസ്സ്ഡ് ആവാൻ തുടങ്ങിയ അർജ്ജുനനോട് കൃഷ്ണൻ ഓർമ്മിപ്പിച്ചതും 'വന്ത വേലൈ പാര്' എന്ന് തന്നെയായിരുന്നു. വികാരങ്ങളും വിചാരങ്ങളും പുറമെ നിന്ന് ആർജ്ജിച്ചു കൂട്ടിയിട്ടുള്ള ആശയങ്ങളും വിവരങ്ങളുമെല്ലാം ചേർന്ന് നമ്മെ അരണബുദ്ധിക്കാരാക്കുന്നത് - സത്യത്തിൽ അരണ അത്തരമൊരു ജീവിയാണോ എന്ന് അറിയില്ല. പല്ലിവർഗ്ഗത്തിന് spatial memory തീരെ കുറവാണെന്നു പറഞ്ഞുകേൾക്കുന്നു - നാം അറിയുന്നുപോലുമില്ലെന്നു മാത്രമല്ല, നാം അതിൽ അഭിമാനം കൊള്ളാൻ വിധം ബുദ്ധിശൂന്യരുമായിത്തീരുന്നു. 


ഇനി നമുക്ക് തോന്നാം, 'വന്ത വേലൈ' എന്താണെന്ന് എങ്ങനെയാണ് അറിയാനാവുക? കൃത്യമായി പറഞ്ഞാൽ 'വന്ത വേലൈ' മറന്നുകൊണ്ട് മാത്രമേ അങ്ങനെയൊരു ചോദ്യം നമുക്ക് ചോദിക്കാനാവൂ. അല്ലാത്തപക്ഷം, ഉദ്ദേശിച്ച ചെയ്തികളിൽ വ്യാപൃതരായിരിക്കും നാം. ഇതൊരുപക്ഷേ പൊതുവെ അത്രയങ്ങു ബോധ്യപ്പെട്ടെന്നു വരില്ല. എന്തെന്നാൽ ആത്മീയമെന്നും, ജീവിതവിജയമെന്നും മറ്റും വിളിച്ചുകൊണ്ട് നാം ഏർപ്പെടുന്ന ചെയ്തികൾക്ക് ലഭിക്കുന്ന യുക്തിസഹമായ ബഹുമാനങ്ങളും അംഗീകാരങ്ങളും, കാഴ്ചവട്ടത്തില്ലാത്ത വേലകളെ വല്ലാതെ പരിപോഷിപ്പിക്കുന്നു.


അമൂർത്തങ്ങളായ ചെയ്തികളെപ്പറ്റി അത് തന്റെ വേലയാണോ, താൻ ഉദേശിച്ചത്‌ ഇത് തന്നെയാണോ എന്നൊക്കെ ചോദിക്കുന്നതിനു പകരം, തന്റെ തീർത്തും വ്യക്തിപരമായ ചെയ്തികളിലേക്ക് ഈ ചൊല്ലിനെ വ്യാപരിപ്പിക്കുകയാണ് വേണ്ടത്. ശരിക്കും സെൻ - Zen - ജീവിതം. ‘Here Now’ എന്ന പ്രയോഗം വെറുമൊരു അലങ്കാരമല്ല. ഞാനിപ്പോൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്, ഈ വീട്ടിലേക്കു വന്നത് എന്തിനായിരുന്നു, എന്നിങ്ങനെ സാധ്യമായിട്ടുള്ള നിരവധി ചോദ്യങ്ങളോട് സത്യസന്ധമായി ഒരാൾ പ്രതികരിക്കുകയാണെങ്കിൽ അയാളുടെ അവബോധത്തിൽ കൈവരുന്ന തെളിമയാണത്.


നാം ഏതെങ്കിലും ഒരു വീട്ടിൽ അതിഥിയായി എത്തിയിരിക്കുന്നുവെന്നു വിചാരിക്കുക. അവിടത്തെ വീട്ടുകാർ പരസ്പരമോ മറ്റോ എന്തെങ്കിലും കശപിശകളിൽ ബഹളമുണ്ടാക്കാൻ തുടങ്ങിയാൽ, നാം പൊതുവെ അതിൽ അകപ്പെടാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്. ആ മനോഭാവത്തോടെത്തന്നെ അവിടത്തെ ബഹളത്തെ തണുപ്പിക്കാനും ശ്രമിച്ചെന്ന് വരും. ആ വഴക്കിൽ കുത്തിക്കയറി കൂടുതൽ അലങ്കോലമാക്കുക എന്നതിനല്ല താൻ വന്നിരിക്കുന്നത് എന്ന് കൃത്യമായ ബോധമുണ്ട് നമുക്ക്. എന്തിനാണ് വന്നിരിക്കുന്നത് എന്ന് കൃത്യതയില്ലെങ്കിലും എന്തിനല്ല വന്നിരിക്കുന്നത് എന്നതിനെങ്കിലും കൃത്യതയുണ്ടായേ പറ്റൂ.


സെൻ - Zen - ചര്യകളിലേക്കു ജീവിതത്തെ വെട്ടിച്ചുരുക്കുകയാണെന്നും ജീവിതം നടപ്പിലും ഇരിപ്പിലും ഒതുങ്ങുന്നതല്ല എന്നും പെട്ടെന്ന് തോന്നാവുന്നതാണ്. എന്നാൽ, നേരെ തിരിച്ചാണ് മനസ്സിലാക്കേണ്ടത്: നടപ്പിലും ഇരിപ്പിലും ഊണിലും ഉറക്കത്തിലുമൊന്നും ഒതുങ്ങാത്ത ജീവിതമെന്ന പാരമിത സൗന്ദര്യത്തെ നാം നടപ്പിലേക്കെങ്കിലും ആനയിക്കാൻ ശ്രമിക്കുകയാണ്, ഊണിലും ഉറക്കത്തിലും അതിന്റെ അപാരതയെ അനുഭവിക്കാൻ ശ്രമിക്കുകയാണ്. അതിന് ഏറ്റവും എളുപ്പം ഏറ്റവും നിസാരമായ ചെയ്തിയിൽ 'വന്ത വേല'യെ (കൺ) പാർക്കുക എന്നതാണ്. 


താൻ ഇരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരിക്കുക മാത്രം ചെയ്യുക. ഇനി ആ ഇരിപ്പിൽ കൂട്ടിച്ചേർക്കേണ്ട മറ്റു ചെയ്തികൾ ഓരോന്നായി ബോധപൂർവ്വം (സ്നേഹപൂർവ്വം എന്ന് വായിക്കുക) കൂട്ടിച്ചേർക്കുക. അങ്ങനെയങ്ങനെ അവരവരുടെ സാമർഥ്യത്തിനനുസരിച്ച് തങ്ങളുടെ ജീവിതത്തിൽ ഉൾച്ചേർക്കാവുന്ന ജീവിതമാനങ്ങൾക്കു - dimensions - പരിധിയില്ല. എന്നാൽ നേരത്തെ സൂചിപ്പിച്ച തെളിമയില്ലെങ്കിൽ, തെരുവിൽ തെണ്ടിത്തിരിയുന്നവനും ആത്മീയ സാധനകളിൽ ആനന്ദിക്കുന്നു എന്ന് വിചാരിക്കുന്നവനും ക്വാണ്ഡം മെക്കാനിക്സിൽ തലപുകയ്ക്കുന്നവനും തമ്മിൽ ഫലത്തിൽ ഭേദമെന്തുണ്ട്? എല്ലാവരും വഴിതെറ്റിയെത്തുന്നത് ഒരേ കവലയിലേക്കു തന്നെ.




                                         





Tuesday, June 18, 2024

ഉണർവിലേക്കുള്ള പടവുകൾ - 49

സ്വാതന്ത്ര്യത്തിന്റെ ബോധ്യങ്ങൾ

'മാനുഷരെല്ലാരും' ഒരേപോലെ എക്കാലവും ആഗ്രഹിച്ചുപോന്നിട്ടുള്ളത് സ്വാതന്ത്യ്രത്തെയാണ്. അതേസമയം എല്ലാവരും ഏറ്റവും കൂടുതൽ ഭയപ്പെട്ടുപോരുന്നതും സ്വാതന്ത്ര്യത്തെയാണ്. എന്തെന്നാൽ സ്വാതന്ത്ര്യം എല്ലായ്പ്പോഴും ഉത്തരവാദിത്തത്തിന്റെ പുതിയ പുതിയ വെല്ലുവിളികൾ വലിച്ചുകൊണ്ടുവരുന്നു. എന്നാൽ ഇതേ വെല്ലുവിളികളാണ് സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങളെ സമ്മാനിക്കുന്നത്. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിനു വേണ്ടി വാ കീറിയ അസ്തിത്വവാദികൾ (existentialists) പോലും ഉത്തരവാദിത്തത്തിൽ നിന്നും ഭയന്നോടിയവരായിരുന്നു. ആദ്യകാലങ്ങളിൽ അവരുടെ വാദങ്ങൾക്ക് വലിയ പ്രചാരണം ലഭിച്ചത്, അവയെ കൊണ്ടാടിയവർ സ്വാതന്ത്ര്യത്തിനു ദാഹിച്ചവരായിരുന്നു എന്നതുകൊണ്ടല്ല, മറിച്ച് അവരും ഉത്തരവാദിത്തങ്ങളോട് മുഖം തിരിച്ചവർ ആയിരുന്നു എന്നതുകൊണ്ടാണ്. പതിയെപ്പതിയെ ഒരു വിധം ആരാധകർക്കെല്ലാം മനസ്സിലായിത്തുടങ്ങി, അവർ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം, സമൂഹജീവിതത്തിലെ വെറും 'പൊല്ലാപ്പു'കളിൽ നിന്നുള്ള വിടുതലാണെന്ന്. അവർ പക്ഷേ അതിനെ അവതരിപ്പിച്ചത് അസ്തിത്വ സംബന്ധിയായ എന്തോ വലിയ സംഗതിയായാണെന്നു മാത്രം.

പരമമായ സ്വാതന്ത്ര്യത്തെ കാംക്ഷിച്ച സന്യാസ / ആത്മീയ ജീവികൾ, സർവ്വസാധാരണമായ പല ജീവിത രീതികളേയും നിർബന്ധപൂർവ്വം നിരോധിച്ചുകൊണ്ട്, സവിശേഷമായ ചര്യകളെ പിന്തുടർന്നുപോന്നതിനാൽ, ആത്യന്തികമായി സ്വാതന്ത്ര്യമെന്നത് ഉത്തരവാദിത്തങ്ങൾക്കെതിരായ ഒരു സംഗതിയായിത്തന്നെയാണ് ജനങ്ങൾക്കിടയിൽ ബലപ്പെട്ടുപോന്നത്. പൗരാണിക രചനകളിൽ പലയിടത്തും സ്വാതന്ത്ര്യമെന്നാൽ എന്താണ് എന്നെല്ലാം കൃത്യമായിത്തന്നെ വിശകലനം ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം അപൂർവ്വം മനുഷ്യർക്ക് മാത്രമേ മനസ്സിലായതുള്ളൂ. ഉത്തരവാദിത്തത്തേയും സ്വാതന്ത്ര്യത്തേയും ഒരേപോലെ സുവ്യക്തമാക്കിക്കൊണ്ട് നിർവചിച്ചത് ഓഷോ ആയിരുന്നു -

responsibility എന്നത് മറ്റാരൊക്കെയോ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ‘to do list’ അല്ലെന്നും അത് അതാത് നിമിഷത്തെ പ്രതി respond ചെയ്യാനുള്ള ability (response-ability) യാണെന്നും ഓർമ്മപ്പെടുത്തുന്നതോടൊപ്പം അദ്ദേഹം ഒരു കാര്യം കൂടി വിളിച്ചുപറഞ്ഞു -freedom IS responsibility.

 

പറക്കുന്നവന്റെ ഉത്തരവാദിത്തമാണ് തന്റെ ചിറകുകൾ. അതുപോലെത്തന്നെ ചിറകുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവന് മാത്രമേ പറക്കാനാവൂ. പറക്കലിനെയും ചിറകുകളേയും വേറെ വേറെ പരിഗണിക്കാനാവാത്തതുപോലെത്തന്നെയാണ് സ്വാതന്ത്ര്യവും ഉത്തരവാദിത്തവും. നാം പൊതുവെ വിചാരിക്കുന്നത് പക്ഷേ, യാതൊന്നിനേയും ഓർക്കേണ്ടി വരാതെ, യാതൊന്നും ചെയ്യേണ്ടി വരാതെ വെറുതേ ഇങ്ങനെ സുഖമായി (സുഖം എന്നാൽ ഒന്നുമറിയാതിരിക്കൽ, അബോധത്തിലേക്കു പോവുക, എന്നാണ് കരുതപ്പെടുന്നതെങ്കിലും ആത്യന്തികമായി അതങ്ങനെയല്ല എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ്) പൊയ്‌ക്കൊണ്ടിരിക്കുക, അതാണ് സ്വാതന്ത്ര്യം. കുഴപ്പമില്ലതിൽ, പതിയെപ്പതിയെ മുറുമുറുപ്പുകൾ പൊന്തിവരാതിരിക്കുകയാണെങ്കിൽ; നിങ്ങൾ അതിൽ അതീവ സംതൃപ്തനായി കഴിഞ്ഞുകൂടുകയാണെങ്കിൽ. ഭാവനയിൽ മാത്രമേ അത് പക്ഷേ സാധ്യമാകൂ.


ജീവൻ എന്ന പ്രതിഭാസം ബോധത്തിൽ അധിഷ്ഠിതമായിരിക്കേ, സ്വാതന്ത്ര്യമെന്നത് - ആനന്ദമെന്നതും - ഇടമുറിയാതുള്ള അവബോധമാണ് - knowing. അത്തരമൊരു അവബോധത്തിലേക്ക് വിസ്തൃതമായിക്കൊണ്ടിരിക്കുക, അത്തരമൊരു അവബോധത്തിലേക്ക് ആഴന്നാഴ്ന്നു പോവുക എന്നത് ബോധത്തിന്റെ പ്രഥമ പ്രകൃതമാണ്- എത്ര സങ്കീർണ്ണമായ ചെയ്തികളിൽ ഏർപ്പെട്ടിരിക്കുമ്പോഴും . അങ്ങനെയിരിക്കെ അബോധത്തിന്റെ ദിശയിലേക്ക്, യാതൊന്നും അറിയാതെ, ജീവനില്ലാത്തതുപോലെ കഴിഞ്ഞുകൂടുക എന്നത് സാധ്യമല്ലാത്ത ഒന്നാണ്. എന്നിട്ടും അബോധത്തിൽ മുഴുകി ജീവിക്കാൻ നാം കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കലയും സാഹിത്യവും സംഗീതവും രതിയും മയക്കുമരുന്നും അധികാരവും സമ്പത്തും പ്രശസ്തിയും എന്നുവേണ്ട, മനുഷ്യൻ ഇന്നുവരെ ആർജ്ജിച്ചിട്ടുള്ള സകല നേട്ടങ്ങളും അബോധത്തിൽ മുഴുകിക്കഴിയാൻ ഉപയോഗിച്ചുനോക്കിയിട്ടും, അതിൽ വിജയം വരിക്കാത്തത് ബോധത്തിന്റെ അടിസ്ഥാന പ്രകൃതം അങ്ങനെയല്ല എന്നതുകൊണ്ടാണ്.


ഏതൊരു വസ്തുവിന്റെയും മൂല്യത്തെ നാം മനസ്സിലാക്കുക അതിന്റെ അഭാവത്തിലാണ് എന്നത് ഒരു സാധാരണ വസ്തുതയാണ്. കണ്ണില്ലാത്തപ്പോഴേ കാഴ്ചയുടെ വിലയറിയൂ എന്നതുപോലെ. ഉത്തരവാദിത്തത്തിന്റെ പേരിൽ നാം സ്വാതന്ത്ര്യത്തെ വേണ്ടെന്നു വെക്കാൻ തയ്യാറാവുന്നത്, ആത്യന്തികമായി നമ്മുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ല എന്ന ബോധ്യം ഉള്ളിനുള്ളിൽ ഉള്ളതുകൊണ്ടാണ്. എന്നാൽ, തീർത്തും ഉപരിപ്ലവമായ ഒരു ചലന സ്വാതന്ത്ര്യമെങ്കിലും ഹനിക്കപ്പെടട്ടെ, നാം ഒരിടത്തേക്കും ചലിക്കാതിരിക്കുന്ന വ്യക്തിയായാൽ പോലും, അപ്പോഴാണ് സ്വാതന്ത്ര്യമെന്നതിന്റെ മൂല്യം നാം അറിയാൻ തുടങ്ങുക. പക്ഷാഘാതം വന്ന് കിടപ്പിലായ ഒരാളാണെങ്കിലും, താൻ തടവിലാണെന്ന് അറിഞ്ഞാൽ വിറളി പിടിക്കുന്നത് അതുകൊണ്ടാണ്.


ജീവിതമെന്ന പ്രഹേളിക, അനിശ്ചിതത്വത്തിൽ അടിമുടി മുങ്ങിനില്ക്കുമ്പോൾ, ഏതു നിമിഷവും എന്തും സംഭവിക്കാം. തന്റെ സഹജ ജ്ഞാനം കൊണ്ട് അത് ബോധ്യപ്പെടുന്ന ഒരു വ്യക്തി, സ്വാതന്ത്ര്യമെന്ന മൂല്യം എന്തായിരിക്കണം എന്ന് മനനം ചെയ്തു മുന്നേറുന്നു, ആരുമറിയാതെ. നാം മിക്കവരിലുമാകട്ടെ, അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ അത്തരമൊരു മനനം സംഭവിക്കുകയുള്ളൂ; ജീവിതം ദുരിതത്തിലും ദുര്യോഗങ്ങളിലും പെട്ടുഴലുമ്പോൾ മാത്രം (എന്നിട്ടും അത്തരം ഉൾക്കാഴ്ചകൾ സംഭവിക്കാത്തവരാണ് അധികം പേരും) . 



ഈയടുത്ത്, കറുത്തവർഗക്കാരനായ, SHAKA SENGHOR എന്ന ഒരു അമേരിക്കക്കാരന്റെ വാക്കുകൾ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ദീപ്ത മനനങ്ങളാവുകയുണ്ടായി. Writing My Wrongs എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. താൻ ജനിച്ചു വളർന്ന പശ്ചാത്തലത്തിന്റെ സ്വാധീനത്താലോ, അറിയാനാവാത്ത മറ്റു കാരണങ്ങളെക്കൊണ്ടോ ഇദ്ദേഹം നന്നേ ചെറുപ്പത്തിൽ തന്നെ മയക്കു മരുന്ന് മാഫിയയിൽ അകപ്പെടുകയും, അതിനിടയിൽ ഒരു വാക്കുതർക്കത്തിന്റെ അവസാനം ഒരാളെ വെടിവെച്ചു കൊല്ലുകയും ചെയ്തു. അങ്ങനെ പത്തൊൻപതാം വയസ്സിൽത്തന്നെ നാല്പത് വർഷത്തേക്ക് ജയിലിലടക്കപ്പെട്ട shaka senghor, കുറെ വർഷങ്ങൾക്കു ശേഷം വായന, എഴുത്ത്, പ്രണയം എന്നിവയിലൂടെ പരിപൂർണ്ണമായും പരിവർത്തനം ചെയ്യപ്പെടുന്നതിന്റെ വിവരണങ്ങളാണ് ആ കൃതിയിൽ. ജയിൽ വാസത്തിലെ ദുരിതങ്ങളുടേയും , വീണ്ടും വീണ്ടും അക്രമത്തിന്റെയും ക്രോധത്തിന്റെയും പൊഴികളിലേക്കുത്തന്നെ വീണുപോകുന്നതിന്റെയും വിവരണങ്ങളും മറക്കാനാവാത്തവയാണ്.

അദ്ദേഹത്തിൽ വന്ന മാറ്റങ്ങൾ നിരവധി പരീക്ഷണ ഘട്ടങ്ങളിലൂടെ ബോധ്യപ്പെട്ടതിനു ശേഷം ജയിലധികാരികൾ ശിക്ഷാ കാലയളവിൽ ഇളവ് വരുത്തുകയും അദ്ദേഹം മോചിതനാവുകയും ചെയ്തു. പുസ്തക രചനയും, മാറാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാവുന്ന വിധം മോട്ടിവേഷണൽ ക്‌ളാസ്സുകളും മറ്റുമായി അദ്ദേഹമിപ്പോൾ പാശ്ചാത്യ സർവ്വകലാശാല പരിസരങ്ങളിൽ പ്രസിദ്ധനാണ്.

ഈയടുത്ത് നല്കിയ ഒരു ഇന്റർവ്യൂവിൽ, സ്വാതന്ത്ര്യത്തെപ്പറ്റി അദ്ദേഹം സംസാരിക്കുന്നുണ്ട്. അതീവ ഹൃദ്യമായ ആ വാക്കുകൾ, നിത്യജീവിതത്തിലെ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള സത്യസന്ധമായ നീരീക്ഷണവും, സ്വാതന്ത്ര്യത്തെപ്പറ്റി പിറന്നിട്ടുള്ള കവിതകളിൽ ഏറ്റവും മനോഹരമായിട്ടുള്ളതുമായിരിക്കും: "നമ്മുടെ വ്യക്തി ജീവിതത്തിൽ തടസ്സമായി നില്ക്കുന്ന നെടുങ്കൻ കോട്ടവാതിലുകളുണ്ട്, നമ്മുടെ വീക്ഷണങ്ങൾ. ചിലപ്പോളവ നമ്മുടെ കുറ്റബോധങ്ങളാണ്, ചിലപ്പോൾ അവ നമ്മുടെ പരിദേവനങ്ങളാണ്, നമ്മുടെ നിരാശകൾ. അവ നമ്മെ തീരെ ചെറിയ ഒരു ചുഴിയിലേക്ക് അകപ്പെടുത്തിക്കളയുന്നു. നമുക്ക് തോന്നും നമ്മുടെ ലോകം വല്ലാതെ ചുരുങ്ങിപ്പോയെന്ന്, അകത്തേക്കും പുറത്തേക്കും അനങ്ങാനാവാത്ത വിധം."

shaka senghor തുടരുന്നു,"എന്നെ സംബന്ധിച്ച് കൃതാർത്ഥതയാണ് സ്വാതന്ത്ര്യം. യാതൊരു കാരണവുമില്ലാതെ നൃത്തം ചെയ്യുന്നതാണ് സ്വാതന്ത്ര്യം. പാതി രാത്രിയിലും ഉള്ളു തുറന്നു ചിരിക്കാൻ സാധിക്കുന്നതാണ് സ്വാതന്ത്ര്യം. ഇന്നിപ്പോൾ, എന്നെ സംബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മഹത്തായ കഴിവ് വികാരപ്പെടാനും കരയാനും സാധിക്കുക എന്നതാണ്. നിങ്ങളുടെ ഈ നിമിഷത്തെ ദിവ്യമെന്ന് ഗ്രഹിക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് സ്വാതന്ത്ര്യം. എന്റെ ബോധ്യങ്ങൾ അങ്ങനെയാണ്."


                                                       


Friday, May 31, 2024

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ-10


                                       നേതി നേതികളുടെ വിരുന്ന് - 5

 

നാല്പതാമത്‌ അധ്യായം ഞാൻ എന്ന ഭാവം ഉരുവാകുന്നത് എങ്ങനെ എന്നതിനെപ്പറ്റിയാണ്. 'എങ്ങനെ' എന്ന് പറയാൻ മാത്രമേ സാധിക്കൂ. അതൊരു കഴിവ് കുറവല്ല. ശാസ്ത്രത്തിന് 'എങ്ങനെ' എന്നല്ലാതെ എന്ത് ചെയ്യാൻ കഴിയും? ഞങ്ങളുടെയെല്ലാം ചെറുപ്പത്തിൽ, 'എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?' എന്ന പേരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകം, ബസ് സ്റ്റാൻഡിലും മറ്റും ആളുകൾ കൊണ്ടുനടന്ന് വില്ക്കുന്നത് കാണാറുണ്ട്. വാങ്ങാൻ പാങ്ങില്ലാതിരിക്കുമ്പോൾ വിഷമിച്ചിരുന്നത്, ഒരു മനുഷ്യന് ആവശ്യമായതെല്ലാം ദാ കണ്മുന്നിൽ നഷ്ടപ്പെട്ടുപോവുന്നല്ലോ! എന്നോർത്തായിരുന്നു. കുറെ കഴിഞ്ഞാണ് മനസ്സിലായത് ശാസ്ത്രത്തിലെ 'എന്തുകൊണ്ടുകൾക്കെല്ലാം' 'എങ്ങനെ ?' എന്ന് മാത്രമാണ് അർത്ഥമെന്ന്. 


'എന്തുകൊണ്ട്?' എന്നത് തികച്ചും വൈയക്തികമായ അറിവിന്റെ - knowing - മേഖലയാണെന്നു പറയേണ്ടി വരും. അവയെല്ലാം അവസാനമില്ലാത്ത ചോദ്യങ്ങളാണ്. പിന്നീട് ആ ചോദ്യം ഒരുപക്ഷേ അടങ്ങിയൊതുങ്ങുക കൃത്യമായ ഉത്തരം കൊണ്ടല്ല, മറിച്ച് അതിന്റെ ഉത്ഭവ സ്ഥാനത്തേക്കുത്തന്നെ തിരികെ വീണുകൊണ്ടാണ്. 

 

അങ്ങനെയെല്ലാമാണെങ്കിലും, 'എങ്ങനെ' എന്നറിയാനും മനുഷ്യനിൽ സഹജമായ കൗതുകങ്ങളുണ്ട്. അവ പലപ്പോഴും 'എന്തുകൊണ്ട്?' എന്ന 'mystery' യുടെ തലത്തിലേക്കുള്ള ഒരു ആവാഹനമായി- invocation - ഭവിച്ചേക്കും. മാത്രവുമല്ല, നേരെചൊവ്വേ അന്വേഷിച്ച് അറിഞ്ഞതിന് ശേഷം ഒരാൾ ശരിക്കും ഉള്ളിനുള്ളിൽ വിസ്മയപ്പെടുന്നതുപോലെയല്ല, തന്റെ പക്ഷത്തുനിന്നുള്ള യാതൊരു ശ്രമവും കൂടാതെ, എല്ലാവരും ചോദിക്കുന്നതുകൊണ്ട് താനും 'എന്തുകൊണ്ട്?'എന്ന് ചോദിക്കുന്നു എന്നുള്ളത്. നേതി നേതികൾ പദം വെച്ച് തുടങ്ങുന്നത് 'എങ്ങനെ?'കളിലൂടെത്തന്നെയാണ്.

ആത്മീയതയെന്നത്, ഒരുപക്ഷേ നേതി നേതികളുടെ വിരുന്നാണ്, അവസാനിക്കാത്ത വിരുന്ന്. 


സ്വം - പിറവിയും വിടരലും


സ്വം ബോധം - self awareness - തുടങ്ങിവരുന്നതിന്റെ സാങ്കേതിക ചിട്ടവട്ടങ്ങളാണ് രാജശേഖരൻ നായർ വിവരിക്കുന്നത്. വിവരിക്കുന്നത് എന്നൊന്നും പറയാനാവില്ല. 'ഇതുകൊണ്ടൊന്നും ആയില്ലല്ലോ' എന്ന് അദ്ദേഹം നെടുവീർപ്പിടുന്നത് ഒരുപക്ഷേ വരികൾക്കിടയിൽ നമുക്ക് കേൾക്കാൻ കഴിഞ്ഞേക്കും. അമേരിക്കൻ നാവികസേനക്കാർ പറഞ്ഞതുപോലെ (KEEP IT SHORT, SIMPLE) കഴിയാവുന്നത്ര ചുരുക്കി ലളിതമാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ആ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഈ അദ്ധ്യായം തുടങ്ങുന്നത് തന്നെ. എന്നാൽ ഐൻസ്റ്റെയ്ൻ ഓർമ്മിപ്പിക്കുന്നതുപോലെ, അതിലളിതമായേക്കരുതല്ലോ. സംഗതികൾ കൈവിട്ടു പോകും അപ്പോൾ.


സ്പർശാധിഷ്ഠിതമായ അവബോധത്തിൽ - the sentient body awareness - തുടങ്ങി protoself, the spatial body awareness, പിന്നെ ഞാൻ, എന്റേത് എന്നിങ്ങനെയുള്ള the personal body awareness, the objectified body awareness, അതിനുശേഷം the social body awareness, പിന്നീട് Autobiographical Self എന്നിവ പടിപടിയായി വികസിച്ചുവരുന്നതിനെപ്പറ്റി പറഞ്ഞുപോകുന്നുണ്ട് രാജശേഖരൻ നായർ. സ്വം ബോധത്തിൽ മിറർ ന്യൂറോണുകളുടെ അതിപ്രധാന പങ്കിനെപ്പറ്റി കാര്യമായിത്തന്നെ പരാമർശിക്കുന്നുണ്ട്. 'ഉണ്മിഴിനോട്ട'മാണ് -introspection - സ്വം അറിവിന്റെ മൗലികമായ പ്രമാണം എന്ന് അദ്ദേഹം പറയുമ്പോൾ, knowing itself എന്ന് തന്നെ ഞാൻ മനസ്സിലാക്കട്ടെ. (ഉണ്മിഴിനോട്ടം എന്ന വാക്കിന്റെ സൗന്ദര്യം ചെറുതല്ല. ഉണ്മിഴിനോട്ടം, കിനാവള്ളി, സമാനുഭാവം(empathy), പ്രാക്തന യൂഷം,ധവളസ്ഥലി, വെൺനിറയിടം .....എന്നിങ്ങനെ ധാരാളം മധുരമനോജ്ഞ പദങ്ങളുമായി ഈ ഡോക്ടർ നമ്മെ അസൂയപ്പെടുത്തുകത്തന്നെ ചെയ്യും).


താൻ തന്റേതാണെന്ന ബോധം തരുന്ന, മസ്തിഷ്കത്തിലെ ആംഗുലാർ ഗൈറസ് എന്ന കുഞ്ഞു ഭാഗമാണത്രേ ആത്മപരിശോധന ചെയ്യുന്നത്. അതിൽത്തന്നെ ഇടത്തും വലത്തും ഗൈറസുകളുണ്ട്. സ്വന്തം സമൂഹപ്രസക്തിയും  തന്റെത്തന്നെ ഭാഷണവുമെല്ലാം പരിശോധിക്കുന്നത് ഇടതു ഗൈറസാണത്രെ. ചെയ്തികളെ മുൻകൂട്ടി കണ്ട് മനനം ചെയ്യുന്നത് സുപ്രാമാർജിനൽ ഗൈറസ്, 'ഓർമ്മയുണ്ടോ ഈ മുഖം' എന്ന് ചോദിക്കണമെങ്കിൽ ഫ്യൂസിഫോം ഗൈറസ്. പിന്നെ ഇവയെക്കൂടാതെ മസ്തിഷ്കകാണ്ഡത്തിലെ റെറ്റിക്കുലാർ ആക്റ്റിവേറ്റിംങ് സിസ്റ്റമെന്ന ഒരു ന്യൂറോൺ കൂട്ടവും അവയുടെ സന്ധിബന്ധങ്ങളുമെല്ലാം ചേർന്നാണത്രേ നാം ഈ പറയുന്ന ബോധമെന്ന പ്രതിഭാസം സ്പന്ദിക്കുന്നത്.


മിറർ ന്യൂറോണുകളുടെ സൂക്ഷ്‌മവൃത്തികൾ പറഞ്ഞാൽ തീരില്ലത്രേ. സിനസ്‌തേസ്യയും എംപതിയും ഫാന്റം അവയവങ്ങളുമൊക്ക സ്പർശിച്ചുകൊണ്ട് ആ അധ്യായം അവസാനിക്കുമ്പോൾ ചോദ്യങ്ങൾ പിന്നെയും ബാക്കിയാണ്. അല്ലെങ്കിൽ, നാം മനസ്സിലാക്കുക ഇങ്ങനെയാണ്: മസ്തിഷ്‌കത്തിന്റെ ഇത്തരം ന്യൂറോ സങ്കീർണ്ണതകളിലൂടെയാണ് ഞാൻ എന്ന ഭാവം ഉരുത്തിരിഞ്ഞുവന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു രീതിയിലും മനസ്സിലാക്കാമല്ലോ. ഞാൻ എന്ന ഭാവം ഉണ്ടായിവരാനും മനുഷ്യന്റെ നിത്യജീവിതത്തിന് ഉതകും വിധം 'ഞാൻ' ഞെളിഞ്ഞു നെഞ്ചുയർത്തി നില്ക്കാനും പതുങ്ങി ഒളിച്ചു നില്ക്കാനുമൊക്കെയുള്ള  ആന്തരികമായ പ്രചോദനം - impulse - സാക്ഷാത്ക്കരിക്കപ്പെട്ടത് ഇപ്പറഞ്ഞ ഗൈറസ്സുകളിലൂടേയും മിറർ ന്യൂറോണുകളിലൂടെയുമെല്ലാമായിരുന്നു എന്ന് വിചാരിച്ചുകൂടെ? ആദ്യമേയുള്ള സ്വം ആണ് അതിസങ്കീർണ്ണമായ ഇത്തരം ന്യൂറോ സങ്കേതങ്ങൾക്ക് കാരണമായതെന്ന് പറഞ്ഞുകൂടേ? ആന്തരികമായ ആ ആദിമ ചോദനയെ സ്വം എന്ന് വിളിച്ചില്ലെങ്കിൽക്കൂടി അതിലേക്കു നയിച്ച ഒരവബോധത്തിനു ചേർന്ന മറ്റൊരു പേരിട്ടു വിളിച്ചുകൂടേ? നാം പൊതുവേ യാതൊരു ധാരണയും കൂടാതെത്തന്നെയാണ് പ്രയോഗിച്ചുപോരുന്നതെങ്കിലും, ആത്മാവ് എന്നൊക്കെ പറയുമ്പോൾ ഇതുപോലെ ഏറെ അഗാധമായ ഒരു ചോദനയെയല്ല ഉദ്ദേശിക്കുന്നത് എന്ന് പറയാനാവുമോ? 


ഇവിടെ പരാമർശിക്കപ്പെട്ടവയെല്ലാം ഭ്രൂണാവസ്ഥയിൽ തുടങ്ങുന്ന സംഗതികളാണ്. അതിനു തൊട്ടു മുൻപത്തെ അവസ്ഥയിലും വേണമെങ്കിൽ - വേണമെങ്കിൽ മാത്രം - ഞാൻ എന്ന ഭാവത്തിന്റെ നിഴലുകൾ കണ്ടെത്തിക്കൂടേ? ഫലോപിയൻ ട്യൂബുകളിലൂടെ വാൽമാക്രിയെപ്പോലെ തുഴഞ്ഞു നീന്തിച്ചെല്ലുന്ന പുംബീജത്തിന്റെ ചലനങ്ങൾ, അണ്ഡത്തിലേക്കുള്ള ഇടിച്ചുകയറൽ, കോട്ടവാതിൽ തകർത്തു കയറിവരുന്ന ബാഹുബലിയെ കാത്തു കഴിയുന്ന അണ്ഡത്തിന്റെ അഭൗമ മൗനം...ഇതെല്ലാം കഴിഞ്ഞ്, നേരത്തെ പരാമർശിച്ച എല്ലാ ബോധപരിണാമങ്ങളും കഴിഞ്ഞ് ശരീരപ്രാപ്തിയെത്തുമ്പോൾ, അയാളിൽ / അവളിൽ നിന്നും തനിപ്പകർപ്പുകളുടെ ഒരു പ്രീപ്രോഗ്രാം ചാർട്ടുമായി വീണ്ടും പുംബീജവും അണ്ഡവും.


‘ഞാൻ’ ആദ്യം മുതൽ ഉണ്ടായി വരികയാണോ? ഇവിടെയെല്ലാം സ്വം ബോധത്തിന്റെ വിദൂര കിരണങ്ങൾ ഇല്ലെന്ന് പറയണോ? ആത്മാവിനെപ്പറ്റി പരാമർശിക്കുമ്പോഴെല്ലാം പൊതുവെ ഉയർന്നുവരുന്ന സംശയങ്ങളുണ്ട് - ആത്മാവ് ഒന്നോ അനേകമോ? ഓരോ ജീവിക്കും വ്യത്യസ്തമായ ആത്മാവ്? അങ്ങനെയെങ്കിൽ ഒരു വൃക്ഷത്തിലെ ഇലകൾക്കും വേരുകൾക്കും പൂവുകൾക്കും കായ്കൾക്കുമെല്ലാം വേറെ വേറെ ആത്മാവുണ്ടോ? അതോ ഒരു വൃക്ഷത്തിന് വെറും ഒരു ആത്‌മാവ്‌ എന്ന നിലക്കാണോ കാര്യങ്ങൾ? ആത്‌മാവ്‌ എന്നതിന് പകരം 'ഞാൻ' എന്ന് പ്രയോഗിക്കാവുന്നതാണ്. ഓരോ ജീവ കോശത്തിനും ഞാൻ ഉണ്ടായിരിക്കുന്നുണ്ടോ? അതോ അത് വെറും തോന്നലെങ്കിൽ, കോടാനുകോടി ജീവ കോശങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുമ്പോഴും ഉരുവാകുന്ന ഞാൻ വെറും തോന്നലായിക്കൂടെ?


ന്യൂറോളജിക്കാരുടെ ഭാഷ്യമെന്താണ്? 


'ഞാനെന്ന ഭാവം' എന്ന ഭാഗത്തിന് ശേഷം 'ഞാനെന്ന ഭാവമതു നിറയുന്ന നേരം' എന്ന പേരിൽ സവിശേഷമായിത്തന്നെയാണ് ഡോ. രാജശേഖരൻ നായർ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. അതിനു ശേഷം 'ഞാനെന്ന ഭാവമതു പൊഴിയുന്ന നേരം' എന്ന പേരിൽ മറ്റൊരു ഭാഗം. 'ഞാൻ' എന്നത് സ്ഥായിയായ ഒരു entity അല്ല എന്നും ശ്വാസ ഗമനാഗമനങ്ങൾ പോലെ, തികച്ചും spontaneous ആയിട്ടുള്ള ഒരു പ്രായോഗിക ക്രിയാതലമാണെന്നും ഓർമ്മപ്പെടുത്തുകതന്നെയാണ് ഈ ശീർഷകങ്ങൾ എന്ന് കരുതാനാണ് എനിക്കിഷ്ടം.


ഞാനെന്ന ഭാവമതു പൊഴിയുന്ന നേരം 


'ഞാനെന്ന ഭാവമതു നിറയുന്ന നേര'ത്തിന്റെ പകുതിയിൽ കുറവ് പേജുകളിലാണ് അദ്ദേഹം 'ഞാനെന്ന ഭാവമതു പൊഴിയുന്ന നേര'ത്തെ ഒതുക്കിയിരിക്കുന്നത്. അതാകട്ടെ ഏറിയപങ്കും ഏതൊക്കെ മസ്‌തിഷ്‌ക്ക സാങ്കേതികത്വങ്ങളെക്കൊണ്ടാണോ സ്വം ബോധം പ്രവർത്തിച്ചുപോരുന്നത്, അതിൽ സംഭവിക്കുന്ന കേടുപാടുകളെപ്പറ്റിയാണ്. അതിന്റെ ലക്ഷണങ്ങളുടേയും മറ്റും സങ്കീർണ്ണതകളെപ്പറ്റി, അതിനകത്തെ പാകപ്പിഴകളെപ്പറ്റി.


ഞാനെന്ന ഭാവം പൊഴിയുന്നു എന്ന് കേൾക്കുമ്പോൾ, അവഗാഹത്തിന്റെ ഭാഗമായി, understanding-ന്റെ ഭാഗമായി, അലിഞ്ഞുപോകുന്ന ഞാൻ എന്ന് നാം വിചാരിച്ചേക്കാം. പക്ഷേ അതിനുമുൻപ്‌ ഇദ്ദേഹം നമുക്ക് ചില വഴിയോരക്കാഴ്ച്ചകൾ സമ്മാനിക്കുന്നുണ്ട്. ആത്മീയമായി അലിഞ്ഞുപോകുന്ന ഞാൻ-നു മുൻപ് സാങ്കേതികമായി പൊഴിഞ്ഞുപോകുന്ന ഞാൻ-നെ പരിചയപ്പെടുത്തേണ്ടതുണ്ടത്രേ. 


ശരിക്കുമുള്ള മാജിക്കുകാരെക്കാൾ ഈയുള്ളവനെ ആശ്ചര്യപ്പെടുത്തിയിട്ടുള്ളതും ആഹ്ളാദിപ്പിച്ചിട്ടുള്ളതും വഴിയരികിൽ പൊടുന്നനെ പ്രത്യക്ഷനായി എന്തൊക്കെയോ തട്ടിക്കൂട്ടുന്ന വഴിവാണിഭക്കാരാണ്. മറക്കാനാവാത്ത അങ്ങനെയൊരാൾ ഒരു യൂനാനി മരുന്ന് വില്പനക്കാരനായിരുന്നു. ആൾത്തിരക്കേറിയ ഒരു ജങ്ഷനിൽ വന്ന്, വലിയ ഒരു തുണി വിരിച്ച് അയാൾ അതിൽ അസാധാരണങ്ങളെന്ന് തോന്നിക്കുന്ന കുറെ സാധനങ്ങൾ നിരത്തിവെക്കും. അതിനു ശേഷം തന്റെ കയ്യിലുള്ള ബുൾബുൾ ഉപകരണത്തിൽ വെറുതെയെന്തെങ്കിലും വായിക്കാൻ തുടങ്ങും. അപ്പോഴേക്കും ഒരഞ്ചാറു പേർ കൗതുകപൂർവ്വം അടുത്തുവന്നിട്ടുണ്ടാകും. ഒരു ഇരുപതു രൂപയുടെ നോട്ടെടുത്തുകൊണ്ട് തൊട്ടു മുന്നിലിരുന്ന ഒരു ഗ്ലാസ് വെള്ളത്തിൽ മുക്കിവെക്കും. ഇത് പുറത്തെടുക്കുമ്പോൾ നൂറിന്റെ നോട്ടായി മാറിയിരിക്കും എന്നൊരു പ്രവചനമാണ്. അത് പുറത്തെടുക്കാൻ പോകുന്നതിനിടയിൽ അയാൾ തുരുതുരാ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. അതിനിടയിൽ കൗതുകകരമായ മറ്റൊരു സംഗതി എടുത്തിട്ടിട്ടുണ്ടാകും. ഒരു വമ്പൻ മാജിക്. അത് പക്ഷേ കാണിക്കാൻ ഒരുങ്ങുന്നതിനിടയിൽ ചുറ്റും കൂടി നില്ക്കുന്നവരോട് എന്തെങ്കിലും ഒരു തരികിട ചോദ്യം തൊടുത്തുവിട്ടിട്ടുണ്ടാകും. വെള്ളത്തിൽ മുക്കിവെച്ച നോട്ടും അതുപോലെ അയാൾ കാണിക്കാൻ തുടങ്ങിവെച്ച മറ്റു മാജിക്കുകളെല്ലാം വിട്ട് ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും പിന്നാലെയായി എല്ലാവരും. 


തിരക്ക് പിടിച്ച റോഡരികിൽ ഒരു നൂറു പേരുടെയെങ്കിലും ആൾക്കൂട്ടം  മിനിറ്റുകൾക്കുള്ളിൽ തയ്യാറാവുന്നു. അപ്പോൾ അയാളുടെ അടുത്ത നമ്പർ. ഈ ലോകത്തു ആർക്കും ഇരുപതു രൂപ നോട്ട് മാറ്റി നൂറിന്റെതാക്കാൻ സാധിക്കില്ല. പിന്നെ അയാൾ ചെയ്തുകാണിക്കാൻ തുടങ്ങിയ എല്ലാ മാജിക്കുകളെപ്പറ്റിയും പറയും, അവയൊന്നും തന്നെ അയാളെക്കൊണ്ടാവില്ലെന്ന്. "ഞാൻ വെറുമൊരു മരുന്നുവില്പനക്കാരനാണ്. നിങ്ങളെ ഇവിടെ സ്വരൂപിക്കാൻ ഇതല്ലാതെ വേറെ മാർഗമില്ല. അതുകൊണ്ടു ചെയ്തുപോയതാണ്. ഇനി ഞാൻ മരുന്നിനെപ്പറ്റി പറയാം." അയാളുടെ ചുറ്റിലുമുള്ള ഇന്ദ്രജാല സാമഗ്രികൾ സകലതും നിശബ്ദമായി കിടക്കുന്നു. സകലരും അവയെപ്പറ്റി എപ്പോഴേ മറന്നുപോയിരിക്കുന്നു! ഇനി വിശിഷ്ടമായ യൂനാനി മരുന്നുകളെപ്പറ്റി കേൾക്കാൻ ഉല്സുകരാണിപ്പോൾ എല്ലാവരും.


ഉടായിപ്പ് മാജിക്കാണെന്നറിഞ്ഞിട്ടും അയാളുടെ വാക്‌ചാതുരിയും, ഓരോ സംഗതിയിൽ നിന്നും നമ്മുടെ ശ്രദ്ധയെ മറ്റു സംഗതികളിലേക്ക് വലിച്ചുകൊണ്ടുപോകാനുള്ള വൈദഗ്ദ്യവും വല്ലാതെ ആകർഷകമായിരുന്നു. പറ്റിയ്ക്കപ്പെടാൻ വേണ്ടിത്തന്നെ പിന്നെയും പിന്നെയും തുടർച്ചയായി ആ ആൾക്കൂട്ടത്തിൽ പങ്കാളിയാവാറുണ്ട്, ചെറുപ്പത്തിൽ.


'ഞാൻ എന്ന ഭാവം' എഴുതിയ ആളും ഏകദേശം അതുപോലെത്തന്നെയാണ്. ഞാൻ എന്ന അതിസങ്കീർണ്ണമായ ഭാവത്തെപ്പറ്റി പ്രതിപാദിക്കാൻ, വായനക്കാരന്റെ ഇന്ദ്രിയങ്ങളെ കൂർപ്പിച്ചു നിർത്താൻ, മറ്റു ധാരാളം പരിണാമ ചരിത്രങ്ങളും, ജീവശാസ്ത്രപരമായ വളർച്ചാ ഘട്ടങ്ങളും, അവയ്ക്കുണ്ടാവുന്ന കേടുപാടുകളും, കേടുപാടുകൾ പരിശോദിക്കുന്നതിലൂടെ മാത്രം കൂടുതൽ  അറിയാൻ കഴിയുന്ന മസ്‌തിഷ്‌ക്ക മേഖലകൾ, വ്യക്തിപരമായ പഠന വിശേഷങ്ങൾ, എന്നിങ്ങനെ ആളുകളെ പിടിച്ചുനിർത്താനെന്നോണം ഒരുപാട് വിശദാംശങ്ങൾ പങ്കുവെക്കുന്നുണ്ട് ഇദ്ദേഹം, മനോഹരമായിത്തന്നെ. കണ്ണെടുക്കാതെ വായിച്ചുപോകാൻ വിധത്തിൽ. 


ഒരുവേള നമുക്ക് തോന്നിപ്പോകും, ശരീരചലനങ്ങളിൽ മുന്തി നില്ക്കുന്ന ആജ്ഞാവബോധത്തെയാണ് 'ഞാൻ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്. പക്ഷേ, നാം പോലും അറിയാതെ ഇദ്ദേഹം നമ്മെ കൂടുതൽ ആഴങ്ങളിലേക്ക്, എന്താണ് ബോധമെന്ന മനനങ്ങളിലേക്ക് ആനയിച്ചു കൊണ്ടുപോകുന്നു. മരുന്നുവില്പനക്കാരനിൽ നിന്നുമുള്ള വ്യത്യാസമെന്തെന്നാൽ, അയാളുടെ ചിട്ടവട്ടങ്ങളെല്ലാം വെറുതെയായിരുന്നെങ്കിൽ, ഇവിടെ നിരത്തിവെക്കപ്പെടുന്ന എല്ലാ വിശദാംശങ്ങളും അതീവ ഹൃദ്യവും പ്രയോജനപ്രദവുമാകുന്നു എന്നുള്ളതാണ്. ഇവയെപ്പറ്റിയൊന്നും തന്നെ പറയാതെ നേരിട്ട് എന്താണ് ബോധം എന്ന ചോദ്യത്തിലേക്ക് കടന്നിരുന്നുവെങ്കിൽ, അത് ഒരുവേള  വേരുപിടിക്കാതെ, ഒരപ്പൂപ്പൻ താടി പോലെ പാറിപ്പോകുമായിരുന്നു.


"ഉറക്കമെഴുന്നേൽക്കുമ്പോൾ നോക്കുന്നത് (തപ്പിനോക്കുന്നത്) ഞാനെന്ന ദേഹത്തെയാണ്. അതങ്ങനെ കേടുകളൊന്നുമില്ലാതെ, വേദനകളൊന്നുമില്ലാതെ, ഉണ്ടെന്ന് അറിയുന്നതാണ് അന്നത്തെ ആദ്യത്തെ ധന്യത ." - p 434.

ഒരു മുല്ലാ നസിറുദ്ധീൻ ഫലിതം ഓർമ്മയിലുണ്ട്: ഒരു രാത്രി, സുഹൃത്തുക്കളുമൊത്ത് പാർട്ടി നടത്തി ആർമാദിച്ചുല്ലസിച്ചതിനു ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ, മുല്ല കാലിൽ ഒരു തൂവാല കെട്ടിയത്രേ. 

ആരോ ചോദിച്ചു, 'മുല്ലാ എന്തിനാണ് കാലിൽ തൂവാല കെട്ടി കിടക്കുന്നത്?'

മുല്ലാ നസിറുദ്ധീൻ പറഞ്ഞു,' ഇത്രയധികം ആളുകൾക്കിടയിൽ കിടന്ന് ഉറങ്ങിയെണീക്കുമ്പോൾ, എങ്ങനെയാണ് തിരിച്ചറിയുക, താൻ ഏതാണെന്ന്?'


സ്വം ബോധത്തിന്റെ നൂലാമാലകൾ മനോഹരമായിത്തന്നെ (ഇതൊരു വിരുദ്ധോക്തിയാകുമോ?) പറയുന്നുണ്ട് രാജശേഖരൻ നായർ. സ്വയം ഇല്ല എന്ന് തോന്നുന്ന സ്വം, പലതായിത്തോന്നുന്നത്, അപരസാന്നിധ്യം എന്നിങ്ങനെ നിരവധിയാണ് ബോധസംബന്ധിയായ പ്രശ്നങ്ങൾ. ഇതിനിടയിൽ ഇദ്ദേഹം അനിൽ അനന്തസ്വാമിയുടേതായി മനോഹരമായ ഒരു കഥ പങ്കുവെക്കുന്നുണ്ട്: രണ്ടു പിശാചുക്കൾ തമ്മിലുള്ള വഴക്കിനിടയിൽ അകപ്പെട്ട ഒരു പാവം മനുഷ്യന്റെ കഥ.


ശണ്ഠയുടെ ഭാഗമായി ഒരു പിശാച് ഇയാളുടെ ഓരോ അവയവങ്ങളായി പറിച്ചെടുത്തു തിന്നുകയും, പകരം മറ്റൊരു ശവത്തിന്റെ അതാതു ഭാഗങ്ങൾ ഇയാളിൽ വെച്ച് പിടിപ്പിക്കുകയും ചെയ്യുന്നു. അവസാനം എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ അയാൾക്കാകെ സംശയമായി- താൻ ആരാണ്? തന്റെ ദേഹം മുഴുവനും പിശാച് തിന്നു തീർത്തു. ഇപ്പോഴുള്ളത് മറ്റൊരു ശവത്തിന്റെ അവയവങ്ങളാണ്. ഞാൻ ശരിക്കും ഉണ്ടായിരിക്കുന്നുണ്ടോ?


സ്വാഭാവികമായും പൊന്തിവരേണ്ടുന്ന ചില ചോദ്യങ്ങളുണ്ട് ഇവിടെ. ആ ചോദ്യങ്ങളാകട്ടെ തീർച്ചയായും ന്യൂറോളജിക്ക്‌ പുറത്തേക്ക് തലനീട്ടുന്നവയാണ് താനും. ഒരു ചിത്രശലഭമായെന്ന് സ്വപ്നം കണ്ട താൻ മറ്റൊരു ചിത്രശലഭത്തിന്റെ സ്വപ്നമാണോ എന്ന് സംശയിച്ച ചുവാങ് ത്സു മുതൽ, കുതിരകളും ചക്രങ്ങളും അലകും പിടിയും വേർപ്പെടുത്തിയാൽ പിന്നെ നിങ്ങളുടെ ആ പഴയ രഥം ഇപ്പോഴും രഥമായിരിക്കുന്നുണ്ടോ എന്ന് ചോദിച്ച നാഗസേനൻ എന്ന ഭിക്ഷുവുമെല്ലാം എവിടെയാണ് ഞാൻ എന്ന് തെരയുന്നുണ്ട്. 


ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ചുവടുമാറി നിലനിന്നുപോരുന്ന ഒരു ജൈവ പ്രതിഭാസമാണോ ഞാൻ എന്ന ഭാവം? അങ്ങനെയാണോ അയാളുടെ ഓരോ ശരീരഭാഗവും മറ്റൊരു ശവശരീരത്തിന്റെ ഭാഗങ്ങളെക്കൊണ്ട് പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ, 'അയാൾ' മാറ്റമില്ലാതെ തുടർന്നത്? സവിശേഷമായ ഒരു ഏകോപനത്താൽ സംജാതമാകുന്ന ഒരു മിഥ്യാബോധമാണോ ഞാൻ? അതോ ഞാൻ എന്ന ഭാവത്താൽ സവിശേഷമായ രീതിയിൽ സംഗതികൾ ഏകോപിപ്പിക്കപ്പെടുകയാണോ?


അടുത്ത ബ്ലോഗിൽ - ഈ സീരീസിലെ അവസാന ഭാഗം - സ്മൃതിഗാഥകളാണ്. സ്വം ബോധക്ഷയത്തിലെ പ്രധാന വില്ലനായ അൽഷൈമർ രോഗങ്ങളെപ്പറ്റി, സ്മൃതി ലോപങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടാണ് രാജശേഖരൻ നായർ ബോധത്തെ, അഖിലത്തിലേക്കു വിടർന്നു പരിലസിച്ചുകിടക്കുന്ന സ്മൃതി ഗാഥകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ഒരുപക്ഷേ നേരത്തെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ സ്വയമേവ അലിഞ്ഞേപോയേക്കുമോ?