Featured Post

Tuesday, June 28, 2022

ഉണർവിലേക്കുള്ള പടവുകൾ - 28





ഒഴിഞ്ഞ തോണി


എത്ര തവണ കേട്ടാലും മതിവരാത്ത ഒന്നാണ് സെൻ മാസ്റ്ററായിരുന്ന Lin Chi യുടെ ജീവിതത്തിലെ ഒഴിഞ്ഞ തോണിയുടെ കഥ:

സമയം കിട്ടുമ്പോഴെല്ലാം, രാത്രിനേരങ്ങളിൽ വിശേഷിച്ചും, അടുത്തുപ്രദേശത്തുണ്ടായിരുന്ന വിശാലമായ ഒരു തടാകത്തിൽ, തോണിയിൽ കയറിയിരുന്ന് വെറുതേ ഇങ്ങനെ വിശ്രമിക്കുക ലിൻ-ചി യുടെ പതിവായിരുന്നു. തടാകത്തിൽ വേറെയും തോണികൾ കിടപ്പുണ്ട്. ഒരു രാത്രി അദ്ദേഹം കണ്ണുകളടച്ച് ധ്യാനിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ തോണിയിന്മേൽ മറ്റൊരു തോണി വന്ന് ഇടിക്കുകയുണ്ടായി. ലിൻ ചി യുടെ തോണി ഇളകിയാടി. പെട്ടെന്നുണ്ടായ ഇടിയുടെ ആഘാതത്തിൽ ലിൻ  ചി തോണിയിൽ നിന്നും തെറിച്ചു വീഴേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് മാത്രം അങ്ങനെ സംഭവിച്ചില്ലന്നേയുള്ളൂ.

ലിൻ ചി കണ്ണ് തുറന്നത് ആളിക്കത്തുന്ന കോപത്തോടെയായിരുന്നു. ഏതവനാണ് തന്റെ തോണിയിന്മേൽ മറ്റൊരു തോണി കൊണ്ട് വന്ന് ഇടിച്ചത്? ഇവനൊന്നും കണ്ണ് കണ്ടു കൂടെ? തന്റെ ഈ തോണി മറിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു? തോണിക്ക് കേടുപാടുകൾ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. വേണ്ടിവന്നാൽ തോണി കൊണ്ടുവന്ന് ഇടിച്ചയാളുടെ മൂക്കിനിട്ട് ഒന്ന് കൊടുക്കാൻ തയ്യാറായിക്കൊണ്ടുതന്നെയാണ് ലിൻ ചി കണ്ണ് തുറന്നത്. കണ്ണ് തുറന്നപ്പോൾ പക്ഷേ മുന്നിലുണ്ടായിരുന്നത് ഒരു ഒഴിഞ്ഞ തോണിയായിരുന്നു. കാറ്റിൽ ആടിയുലഞ്ഞു വന്ന ഒരു തോണി, തന്റെ തോണിയിൽ വന്ന് വെറുതെ മുട്ടിയതാണ്. ലിൻ ചി യുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ചത് ആ തോണിയായിരുന്നു. ഒരു ഒഴിഞ്ഞ തോണി ലിൻ ചി യുടെ ഗുരുവായിത്തീർന്നു.


ഒഴിഞ്ഞ തോണി, ജീവിതയാഥാർഥ്യത്തെ പ്രതി ഒരു പ്രതീകമാണ്. ഏതു നിമിഷവും ഏതു സന്ദർഭത്തിലും ഓർമ്മിക്കാവുന്ന ഒരു പ്രതീകം. ജീവിതത്തിലെ ഏതു മുഹൂർത്തമാണ് വെറും ഒഴിഞ്ഞ തോണിയല്ലാതുള്ളത്? ലിൻ ചി യുടെ കഥയിലേതുപോലെ ദേഷ്യം  ഇരച്ചു കയറി വരുന്ന സാഹചര്യങ്ങളിൽ അതിനെ തിരിച്ചറിയാൻ വളരെ എളുപ്പമായേക്കാം. നാം കോപം കൊണ്ട് നിറയുന്നത് മിക്കവാറും കണ്ണുകളടച്ചു - അബോധത്തിലോ മുൻവിധികളിലോ അന്ധനായി - കഴിയുന്നതുകൊണ്ടാണ്. പലപ്പോഴും നാം വിചാരിക്കുന്നത് നാം ധ്യാനിക്കുകയാണ് എന്നാണ്; നമ്മുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണത്രേ !

കണ്ണുകൾ തുറന്നു നോക്കുമ്പോഴേ കാണാനാവൂ, മുന്നിൽ വന്നു നില്ക്കുന്ന ഏതു സന്ദർഭവും കേവലം ഒരു യാദൃശ്ചിക സംഭവമാണെന്ന്; പൊള്ളയായത്; a mere happening. ആ തോണിയിൽ ആരും തന്നെ ഉണ്ടായിരിക്കുന്നില്ല. ആരും തന്നെ അതിനെ തുഴഞ്ഞുകൊണ്ടുവന്ന് നമുക്ക് പ്രതിബന്ധം സൃഷ്ടിച്ചിരിക്കുകയല്ല. ഒരല്പം കൂടി വ്യക്തമായി നോക്കുകയാണെങ്കിൽ, ഏതെങ്കിലും ഒരാൾ കോപത്താൽ ജ്വലിച്ചുകൊണ്ട് മുന്നിൽ വന്നു നിന്നാൽ പോലും, അയാളേയും കാറ്റിൽ ഉലഞ്ഞാടി വന്ന വെറുമൊരു തോണിയാണെന്നു കാണാൻ സാധിക്കും. Again, a mere happening. അങ്ങനെ വരുമ്പോൾ ആരോടാണ് നാം അതേ നാണയത്തിൽ തിരിച്ചടിക്കുക? നമുക്കകത്ത് നുരഞ്ഞുവന്ന കോപത്തെ നാം എവിടെയാണ് കാലിയാക്കുക? മുന്നിലുള്ളത് വെറും ഒഴിഞ്ഞ ഒരു തോണിയാണെന്നുള്ള തിരിച്ചറിവ്, നിർജ്ജീവമായ ഒരു വസ്തുവാണെന്നുള്ള തിരിച്ചറിവ്, പ്രതികരിക്കാനുള്ള തന്റെ ത്വര വെറും മുൻവിധി കൊണ്ട് ഉണ്ടായതാണെന്ന തിരിച്ചറിവ്, നമ്മിലുയർന്നുവന്ന ഊർജ്ജപ്രവാഹത്തിന്റെ ഗതിയെ അകത്തേക്ക് തന്നെ തിരിച്ചുവിടുന്നു. ട്രാൻസ്ഫോർമേഷന്റെ നിമിഷങ്ങളാണവ. ഒരിക്കലും നഷ്ടപ്പെടാൻ പാടില്ലാത്തവ.


ഇവിടെ, വെറും ഉപരിപ്ലവ തലത്തിൽ നിന്നുകൊണ്ടുതന്നെ, തികച്ചും പ്രായോഗികമായി മറ്റൊരു ചോദ്യം ചോദിക്കാവുന്നതാണ്. ഒഴിഞ്ഞതാണെങ്കിലും അല്ലെങ്കിലും തന്റെ തോണിയിൽ മറ്റൊരു തോണി വന്ന് ഇടിച്ചാലുള്ള പ്രത്യാഘാതത്തെ എങ്ങനെ നേരിടണം? 

വെറും ഒഴിഞ്ഞ തോണിയാണെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ. ആ തിരിച്ചറിവ് സമ്മാനിക്കുന്ന തെളിമ ചെറുതല്ല. ആ തെളിമയിൽ നിന്ന് കൊണ്ട് അയാൾക്ക് മുന്നോട്ട് പോകാം. വഴിതെറ്റി വന്നിടിച്ച തോണിയെ തള്ളിമാറ്റാം. തന്റെ തോണിക്കു വല്ല കേടുപാടുകളും സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് പരിഹാരങ്ങൾ നിശ്ചയിക്കാം. മാത്രവുമല്ല ഒരുപക്ഷേ, കാറ്റിൽ ഒരു തോണി ആടിയുലഞ്ഞുവന്ന് ഇടിക്കാനുള്ള സാധ്യത മുന്നിൽ കാണാമായിരുന്നുവോ എന്ന് ഓർത്തുനോക്കാം. അത്രതന്നെ.

തോണിയിൽ ആളുണ്ടായിരുന്നുവെങ്കിലോ? അയാൾ മനഃപൂർവ്വം ഇടിച്ചതാണെങ്കിലോ? അപ്പോഴും അയാൾക്ക് തിരിച്ചറിയാം: ഒരൊഴിഞ്ഞ തോണിയെ തുഴഞ്ഞുകൊണ്ട് മറ്റൊരു ഒഴിഞ്ഞ തോണി! അയാളിൽ ബോധമോ സമചിത്തതയോ ഒഴിഞ്ഞിരിക്കുന്നു! അയാളിൽ കോപമോ വെറുപ്പോ മറ്റു വികാരങ്ങളോ ആണ് നിറഞ്ഞിരിക്കുന്നത്. ഏതൊക്കെയോ യാദൃശ്ചികതകളാണ് അയാളെക്കൊണ്ട് അങ്ങനെയൊക്കെ പ്രവർത്തിപ്പിക്കുന്നത്. ഈ തിരിച്ചറിവ് നമ്മിലുണ്ടാക്കുന്ന സുതാര്യത, ആ സന്ദർഭത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വെളിപ്പെടുത്തും.


ഇനി വേറെ ചില ആളുകളുണ്ട്: കണ്ണ് തുറന്നിരിക്കുമ്പോൾത്തന്നെ ഒരു ഒഴിഞ്ഞ തോണി വന്ന് അബദ്ധത്തിൽ മുട്ടിയാൽ, അതിനോടും തട്ടിക്കയറുന്നവർ. വാതിലിലോ മേശയുടെ മൂലയിലോ കാലൊന്നു തട്ടിയാൽ, ദേഷ്യത്താൽ മേശയെ മറിച്ചിടാൻ ശ്രമിക്കുന്നവരോ, വാതിലിനിട്ട് ഒരു ചവിട്ടു കൊടുക്കുന്നവരോ ഉണ്ട്. ഒരു സ്ക്രൂ ഡ്രൈവർ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ, സ്ക്രൂ ശരിയാം വണ്ണം തിരിയുന്നില്ലെങ്കിൽ, സ്ക്രൂ ഡ്രൈവറിനെ വലിച്ചെറിയുന്നവരുണ്ട്. പച്ചക്കറി നുറുക്കുമ്പോൾ കത്തിക്ക് മൂർച്ച പോരെന്നും പറഞ്ഞ് കത്തിയെ വലിച്ചെറിയുന്നവരുണ്ട്. അതുവരേക്കും നമ്മുടെ പാദങ്ങളെ സംരക്ഷിച്ചുപോന്ന പാദരക്ഷകളെ നിർദാക്ഷിണ്യം അവഗണിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോകുന്നവരുണ്ട്. എന്തിലും ഏതിലും തങ്ങൾക്കെതിരായ ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ട് എന്ന മട്ടിലാണ് അവർ പെരുമാറിപ്പോരുന്നത്. തൂണിലും തുരുമ്പിലും ദൈവമിരിപ്പുണ്ടോ എന്ന കാര്യത്തിൽ അവർ സംശയിച്ചെന്നു വരാം. എന്നാൽ, ജീവനില്ലാത്ത ഒരു സ്ക്രൂ ഡ്രൈവർ പോലും തനിക്കെതിരാണെന്ന കാര്യത്തിൽ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഏതു ജീവിത സന്ദർഭത്തിലും സ്വയം പ്രകടിപ്പിച്ചുകൊണ്ട് അവർ മുന്തി നിൽപ്പുണ്ടാവും. ഒന്നുകിൽ അഹങ്കാരിയെന്നോണം. അതുമല്ലെങ്കിൽ വിനയത്തെ പ്രദർശിപ്പിച്ചുകൊണ്ട്. അവർ ഒരിക്കലും സാധാരണപോലെ (normal) പെരുമാറുന്നില്ല. താവോയിസത്തിൽ ഇത്തരക്കാർക്ക് വേണ്ടിയും 'ഒഴിഞ്ഞ തോണി' എന്ന പ്രതീകത്തെ ഉപയോഗിക്കാറുണ്ട്. അല്പം അർത്ഥഭേദമുണ്ടെന്നു മാത്രം. ഇത്തരം സന്ദർഭത്തിൽ അവർ പറയാറുള്ളത്, ‘ഒരു ഒഴിഞ്ഞ തോണിയായിരിക്കുന്നതിനു പകരം തോണിയിൽ നിങ്ങൾ (you) കയറിക്കൂടിയിരിക്കുന്നു’ എന്നാണ്. 'ഞാൻ' എന്ന് നാം കൊട്ടിഘോഷിച്ചുകൊണ്ടു നടക്കുന്നത് ഒരു അനധികൃത കൈയേറ്റക്കാരനെയാണെന്നു ചുരുക്കം. സ്വാഭാവികമായ അസ്തിത്വത്തിൽ 'ഞാനും നീയു'മെവിടെ? സംഭാഷണ വിനിമയോപാധിയായിട്ടുള്ള രണ്ടു പദങ്ങൾ എന്നതിനപ്പുറം അവക്ക് എന്ത് സ്ഥാനമുണ്ട്?



ഈ മനനത്തെ ഇങ്ങനെ ഉപസംഹരിക്കാവുന്നതാണ്: ബാഹ്യമായിട്ടുള്ളതെന്തും ഒഴിഞ്ഞ തോണികളാണ്. അവയിൽ ഒരു കർത്താവിനെ (doer) നാം സങ്കല്പിച്ചെടുക്കുന്നതാണ്. അല്ലാത്തപക്ഷം സകലതും, ഒരു വ്യക്തിയടക്കം, മറ്റൊരു happening മാത്രം. ആന്തരികമായിട്ടുള്ളതാകട്ടെ, അതായത് 'ഞാൻ' എന്ന് നാം അറിയുന്നത്, എല്ലായ്‌പ്പോഴും ഒരു ഒഴിഞ്ഞ തോണിയായിരിക്കട്ടെ. 'ഞാൻ' നിറഞ്ഞു നില്ക്കുമ്പോഴെല്ലാം നാം ഒഴിഞ്ഞ തോണികളല്ലാതായിത്തീരുന്നു. ശ്രമകരമായ ഒരു അഭ്യാസമായല്ല ഈ പ്രതീകത്തെ / ഈ ഉപമയെ സമീപിക്കേണ്ടത്; മറിച്ച്, സൗമ്യമായ, സാർത്ഥകമായ ഒരു ഓർത്തെടുക്കലായിരിക്കട്ടെ 'ഒഴിഞ്ഞ തോണി'; a cheerful remembering.






                                              


Thursday, June 2, 2022

ആൾക്കൂട്ടം : ഒരു വ്യക്തിവിചാരണ




ഓരോ വ്യക്തിയും ഓരോ ആൾക്കൂട്ടമാണെന്ന് സംശയലേശമെന്യേ വ്യക്തമാക്കിത്തന്നത് ഓഷോയായിരുന്നു. ഒരാൾക്കൂട്ടത്തിന് ലഹളയിൽക്കവിഞ്ഞ് യാതൊന്നും ചെയ്യാനുമാവില്ലെന്നും. അതുകൊണ്ടാണ് മനുഷ്യരാശിയുടെ ഇന്നോളമുള്ള സമൂഹ ജീവിതം, അത് ഓർക്കാൻ അറപ്പുളവാക്കും വിധം ബീഭത്സമായിരുന്നിട്ടും, തെല്ലും അതിശയിപ്പിക്കാത്തത്. ഇനിയും മുന്നോട്ടുള്ള ജീവിതം - ഭാവി ചരിത്രം - ഒട്ടും അതിശയിപ്പിക്കാൻ പ്രാപ്തമല്ലാത്തതും അതുകൊണ്ടുതന്നെ. ലഹളയിൽക്കവിഞ്ഞ് മറ്റൊരു വിധത്തിലും ആൾക്കൂട്ടത്തിനു പെരുമാറാനാവില്ല. ആൾക്കൂട്ടത്തിന്റെ ഏറ്റവും പ്രബലമായ സ്വഭാവം, ആൾക്കൂട്ടത്തെ ആൾക്കൂട്ടമായിത്തന്നെ നിലനിർത്തുക എന്നതാണ്; എന്ത് വിലകൊടുത്തും. ഈ ആൾക്കൂട്ടപരിപാലനം നടപ്പിലാക്കിപ്പോരുന്നത് രണ്ടു ദല്ലാളുമാരിലൂടെയാണ് - മതവും രാഷ്ട്രീയവും. പണ്ടുമുതൽക്കേ അതങ്ങനെയാണ്. അതങ്ങനെയാവാനേ വഴിയുള്ളൂ. ആൾക്കൂട്ടമെന്ന പ്രവണതയിൽ നിന്നും സ്വയമേ ഉരുത്തിരിഞ്ഞുവരുന്ന ഉപായങ്ങളാണവ. മനുഷ്യൻ ആൾക്കൂട്ടമായി നിലനിൽക്കുന്നേടത്തോളം ഈ രണ്ടു ദല്ലാൾമാരും കർമ്മനിരതരായിരിക്കും. 

ആൾക്കൂട്ടത്തിന് ഒരേയൊരു ശത്രുവേയുള്ളൂ- വ്യക്തി. വ്യക്തിക്കാകട്ടെ ആൾക്കൂട്ടം ഒരു ശത്രൂവല്ലതാനും. അയാളെ സംബന്ധിച്ച് ആൾക്കൂട്ടം ഒരു മിത്രവുമല്ല, ഒരുപരിചയക്കാരൻ പോലുമല്ല. എന്തുകൊണ്ടെന്നാൽ വ്യക്തിയെന്നത് ബോധത്തിന്റെ തെളിവായിരിക്കുമ്പോൾ, ആൾക്കൂട്ടമെന്നത് അബോധത്തിന്റെ നിയതസ്വഭാവമായി നിലകൊള്ളുകയാണ്. ആൾക്കൂട്ടത്തിന് വ്യക്തിയോട് ശത്രുത തോന്നുന്നത് അപകർഷതയുടെ ഭാഗമായിട്ടുകൂടിയാണ്. ഒരുപക്ഷേ കൂട്ടമായി നില്ക്കുക എന്നത് വംശത്തിന്റെ അതിജീവനത്തിനു അത്യാവശ്യമാണെന്ന ജീവശാസ്ത്രപരമായ ആജ്ഞ മനുഷ്യന്റെ ഓരോ കോശത്തിലും ഇനിയും ത്രസിക്കുന്നുണ്ടാകാം. അവൻ ഇനിയും അവന്റെ ഗുഹാവാസത്തിൽ നിന്നും മാനസികമായി പുറത്തുവന്നിട്ടില്ല, the CAVEMAN hangover. ആദിമ കാലത്ത് ഏതു നിമിഷവും അവന്റെ ജീവൻ ഭീഷണിയിലായിരുന്നെങ്കിൽ, ഇന്നവൻ കുറേക്കൂടി സുരക്ഷിതനും സ്വതന്ത്രനുമാണെന്ന വസ്തുത ഉപരിപ്ലവമായി മാത്രമേ അവനിലൂടെ കടന്നുപോയിട്ടുള്ളൂ. അവനിപ്പോഴും സംശയാലുവും ഭീതിതനുമാണ്. അവൻ ഇനിയും വിശ്രാന്തനാവാൻ മാത്രം പക്വത ആർജ്ജിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം എന്ന മൂല്യം അവനിൽ അപകർഷതയും അരക്ഷിതത്വവും ജനിപ്പിക്കുന്നു. ജീവിതത്തിലെ സുപ്രധാന വെല്ലുവിളികളൊക്കെയും തനിച്ച് നേരിടേണ്ടുന്ന ഒരവസ്ഥയിലേക്ക് സ്വാതന്ത്ര്യം അവനെ കൊണ്ടെത്തിക്കുന്നു. ജീവശാസ്ത്രപരമായി അവന്റെ നാഡീവ്യവസ്ഥയത്രയും സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടികൊണ്ടിരിക്കുമെങ്കിലും മറുവശത്ത് സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏറ്റെടുക്കേണ്ടിവരുന്ന ഉത്തരവാദിത്തം, സ്വതന്ത്രനാവുന്നതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കും. ‘വ്യക്തി’യെന്ന് നാം തെറ്റിദ്ധരിച്ചു പോരുന്ന ‘ആൾക്കൂട്ട’ത്തിൽ ഉയിരെടുക്കുന്ന ഈ കലഹമാണ് യഥാർത്ഥ ആൾക്കൂട്ടങ്ങളുടെ ലഹളയും കലാപവുമൊക്കെയായി അവതരിക്കുന്നത്. 

ഫ്രഞ്ച് ചിന്തകനും സാമൂഹ്യ ശാസ്ത്രജ്ഞനും മറ്റുമായിരുന്ന ഗുസ്താവ് ലെ ബോ (Charles-Marie Gustave Le Bon), തന്റെ പ്രശസ്തമായ ‘The Crowd’ എന്ന കൃതിയിൽ ആൾക്കൂട്ടത്തെ തരം തിരിച്ചിരിക്കുന്നത് പ്രധാനമായും രണ്ടായിട്ടാണ് - Heterogeneous crowds, Homogeneous crowds - വിജാതീയ ആൾക്കൂട്ടവും സജാതീയ ആൾക്കൂട്ടവും. വിജാതീയ ആൾക്കൂട്ടത്തിൽ രണ്ടു തരക്കാരുണ്ട്: പേരില്ലാത്തവരും പേരുള്ളവരും. കവലയിലെ ആൾക്കൂട്ടം പേരില്ലാത്തവരാണ് - Anonymous crowds. അതേസമയം നിയമസഭ / ലോക സഭ സാമാജികർ, മധ്യസ്ഥർ വിധികർത്താക്കൾ എന്നിവരെല്ലാം പേരുള്ള ആൾക്കൂട്ടമാണ്. (നമ്മുടെ സംസ്ഥാനത്തെ നിയമസഭാ ആൾക്കൂട്ടം കാട്ടിക്കൂട്ടിയ വിക്രിയകളുടെ കേസ് ഇനിയും കോടതിയിലാണെങ്കിലും അവരും, ഒരു പക്ഷേ കോടതിയിലെത്തിയില്ലെങ്കിലും അവരെക്കാളും ഒട്ടും മോശമല്ലാത്തവരും, ഇപ്പോഴും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നുവെന്നോർത്ത് പുളകം കൊള്ളുന്ന ഒരു വലിയ ആൾക്കൂട്ടമത്രേ നാം!) സജാതീയ ആൾക്കൂട്ടത്തിൽ പെടുന്നവർ - 1. രാഷ്ട്രീയ പാർട്ടികൾ, മത സംഘടനകൾ 2. വിവിധ തരം തൊഴിൽ വർഗങ്ങൾ, നമ്മുടെ നാട്ടിലെ ജാതികൾ 3. മധ്യവർഗം, കാർഷിക വർഗം എന്നിങ്ങനെയുള്ളവർ. വിവിധ തരം വിഭാഗങ്ങളുടെ പൊതുസ്വഭാവങ്ങളെപ്പറ്റി ഗുസ്താവ് ലെ വിശദീകരിക്കുന്നുണ്ടെങ്കിലും
കൂടുതലും പാശ്ചാത്യ സമൂഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വർഗീകരണങ്ങളാണത് എന്നാണ് തോന്നിയിട്ടുള്ളത്. മാത്രവുമല്ല എല്ലാ വിഭാഗങ്ങളിലും പൊതുവായും ഇടകലർന്നും നിലനിൽക്കുന്ന പലതരം പ്രവണതകളുണ്ടുതാനും.  

അതേ സമയം ആൾക്കൂട്ടത്തെ ഓഷോ തരം തിരിച്ചിരിക്കുന്നത് കൂടുതൽ അടിസ്ഥാനപരമായാണ്. ലോകത്തെ ഏതൊരു സമൂഹത്തേയും ഉൾപ്പെടുത്താനാവും വിധം: ആൾക്കൂട്ടം (mob), സമൂഹം (crowd), സംഘം (organization) എന്നിങ്ങനെ. ഇതിൽ മൂന്നിലും പെടാതിരിക്കുന്നവരെയാണ് 'ജനങ്ങൾ' (people) എന്ന് അറിയേണ്ടത്. മേൽപ്പറഞ്ഞ മൂന്നു വിഭാഗങ്ങളുടേയും ഇരകളാണിവർ. ഇന്നല്ലെങ്കിൽ നാളെ അവർ ആൾക്കൂട്ടത്തിന്റെ ഭാഗമായിത്തീരുന്നു. ആൾക്കൂട്ടമല്ലാതിരിക്കുമ്പോൾ ഒരുപക്ഷേ അവർ 'സമൂഹ'ത്തിന്റെ ഭാഗമായി നിലകൊള്ളാം. എന്നാൽ ഏതു നിമിഷവും അവർ ആൾക്കൂട്ടത്തിനോട് ചേർന്നുപോകാവുന്നതാണ്. കുറേക്കൂടി ഉയർന്നവരെന്നും സംസ്കാരമുള്ളവരെന്നുമൊക്കെ തോന്നിപ്പിക്കുന്നവരാണ് സംഘങ്ങൾ. സംഘമാകട്ടെ, എത്ര നല്ല ഉദ്ദേശ്യശുദ്ധിയോടു കൂടിയതായിരുന്നാലും, ആത്യന്തികമായി അവർ ആൾക്കൂട്ടത്തിന്റെയും സമൂഹത്തിന്റേയുമൊക്കെ എല്ലാ വിവേകശൂന്യതയും പേറുന്നവയാണ് ; നമ്മുടെ ചുറ്റുമുള്ള പ്രതികരണത്തൊഴിലാളികളായ സാംസ്കാരിക നായകരെപ്പോലെത്തന്നെ!
 
A Pinting by Nicolas Poussin

സ്വയം അടിച്ചമർത്തപ്പെട്ട ആൾക്കൂട്ടങ്ങളാണ് എല്ലാ സംഘങ്ങളും. അവ രാഷ്ട്രീയസംഘങ്ങളാകട്ടെ (സംഘടനകൾ), ആത്മീയ സംഘങ്ങളാകട്ടെ, സാംസ്കാരിക സംഘങ്ങളാകട്ടെ, ആൾക്കൂട്ടത്തെ അടിവയറ്റിൽ വഹിക്കുന്നുണ്ട്. അതുകൊണ്ടാണവർ തങ്ങളുടെ പ്രവർത്തനമഹിമകളെ സംഘബലം കൊണ്ട് അളന്നുനോക്കുന്നത്. അതുകൊണ്ടാണ് അവരുടെ ആത്യന്തികമായ പ്രവൃത്തി നിർവ്വഹണം, operation, ആൾക്കൂട്ടങ്ങളുടെ അപകർഷതയെ പോഷിപ്പിച്ചുകൊണ്ടായിരിക്കുന്നത്. (മതപരിസരങ്ങളാണെങ്കിൽ അപകർഷതയുടെ സ്ഥാനത്ത് പാപബോധമായിരിക്കുമെന്നു മാത്രം-guilt). 
ഏതൊരു സംഘടനക്കും അവരുടെ അണികളെ അപകർഷതയുടെ ലായങ്ങളിൽ തളച്ചിട്ടേ പറ്റൂ. എന്തെന്നാൽ അപകർഷതയിലാണ് അക്രമം മുളയെടുക്കുന്നത്; അപകർഷതയുടെ കീറത്തുണികൾക്കൊണ്ടാണ് അവർ പ്രതിരോധത്തിന്റെ കച്ചമുറുക്കുന്നത്; അപകർഷതയുടെ അരിവാൾ മുറിവുകളെക്കൊണ്ടാണ് അവർ വിധേയത്വത്തിന്റെ വിളവെടുപ്പ് നടത്തുന്നത്. അപകർഷതകളുടെ നീണ്ട ദണ്ഡുകളുടെ അറ്റത്താണ് നാളെയെന്ന പ്രതീക്ഷയുടെ എല്ലിൻ കഷ്ണങ്ങൾ തൂക്കിയിട്ടിരിക്കുന്നത്. അതിനെ കണ്ടുകൊണ്ട് അവർ എത്ര വേണമെങ്കിലും നടന്നുകൊണ്ടേയിരിക്കും! ആൾക്കൂട്ടത്തിന് അതിന്റെ അപകർഷതയെ മറികടക്കാൻ, കൂടുതൽ അംഗീകാരവും പ്രാധാന്യവും കിട്ടിയേ തീരൂ. മത - രാഷ്ട്രീയ സംഘടനകൾ സകലതിനേയും വാർത്തയാക്കുന്നത് അതുകൊണ്ടാണ്. എന്നാൽ അതുകൊണ്ടുതന്നെയാണ്, വാർത്തയാകേണ്ട പലതും അങ്ങനെയല്ലാതെ പോകുന്നതും. ഉഷ്ണക്കാറ്റേറ്റ്‌ ചത്തുപോകുന്ന ജനങ്ങൾ, അതിശൈത്യം സഹിക്ക വയ്യാതെ മരിച്ചുപോകുന്നവർ, യൂണിയൻ കാർബൈഡ്പോലുള്ള ദുരന്തങ്ങൾ, എൻഡോസൾഫാൻ ഇരകൾ എന്നിങ്ങനെ അർഹിക്കുന്ന വാർത്താപ്രാധാന്യം ലഭിക്കാതെ പോകുന്നത് ജനങ്ങൾക്കാണ്; ആൾക്കൂട്ടത്തിനല്ല. പരിഹാരങ്ങൾ ഒന്നും ഉണ്ടാവാതെ നോക്കുകയും വാർത്തക്കുള്ള സ്രോതസ്സുകൾ അടഞ്ഞുപോവാതെ നോക്കുകയും ചെയ്യേണ്ടത് രാഷ്ട്രീയത്തിന്റെ ബാധ്യതയാണ്. അവരത് ഭംഗിയായി നിർവ്വഹിക്കുന്നുമുണ്ട്. 

ആൾക്കൂട്ടത്തിന് നിസ്സാരമായ എന്തെങ്കിലും മതി, അതു വാർത്തയാവുകയും ചർച്ചയാവുകയും ചെയ്യും. എന്തെന്നാൽ, അതിശയോക്തിയെന്നത്, നന്മയായാലും തിന്മയായാലും, ഏതൊരു ആൾക്കൂട്ടത്തിന്റെയും അടിസ്ഥാനപ്രകൃതമാണ്. കലാപമെന്നത് കേൾക്കാതെപോയവരുടെ ഭാഷയാണെന്ന് മാർട്ടി ലൂഥർ കിംഗ് നടത്തിയിട്ടുള്ള ഒരു പ്രസ്താവമാണ് (A riot is the language of the unheard-Martin Luther King, Jr.). ‘A riot is the language of the OVERHEARD’ എന്ന് തിരുത്തുകയായിരിക്കും നല്ലത്. അതിശയോക്തി പുരണ്ട
കേൾവിയിലൂടെയല്ലാതെ ഒരൊറ്റ കലാപവും പടർന്നിട്ടില്ല, ഉത്ഭവിച്ചിട്ടുമില്ല. 

ഈ മൂന്നിലും പെടാതെ കഴിഞ്ഞുപോകുന്ന - ബോധപൂർവ്വം മാറിനില്ക്കുന്നവരല്ല - 'ജനങ്ങൾ' എന്ന അവസ്ഥ തീർത്തും പരിതാപകാരമെന്നേ പറയേണ്ടൂ. എന്നാൽ തന്നിലെ വൈയക്തികത - INDIVIDUALITY - ഒന്നുകൊണ്ടുമാത്രം യാതൊന്നിലും പെടാതെ (പെട്ടുപോകാതെ ഒഴിഞ്ഞുമാറുന്നതല്ല) ജീവിക്കുന്നവരുണ്ടെങ്കിൽ , അങ്ങനെയുള്ളവരെയാണ് വ്യക്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇപ്പറയുന്ന വ്യക്തിയാണ് ആൾക്കൂട്ടത്തിന് ഏറ്റവും ശത്രുവായി കാണപ്പെടുന്നത്. അവനിലെ സ്വാതന്ത്ര്യം ആൾക്കൂട്ടമെടുക്കുക തങ്ങളോടുള്ള അവഹേളനമായാണ്. അവന്റെ ആഘോഷം ആൾക്കൂട്ടത്തെ സംബന്ധിച്ച് അവർക്കു നേരെയുള്ള പ്രകോപനമാണ്. ആൾക്കൂട്ടത്തിന് ആകെ അറിയാവുന്ന ഭാഷ പ്രതിരോധത്തിന്റേതാണ്. (സഖാവ് എന്നതിന് ചുരുട്ടിയ മുഷ്ടിയുടെ ഇമോജിയാണ് ഇക്കാലത്ത് ഉപയോഗിച്ചുപോരുന്നത് എന്ന് ഓർമ്മവരുന്നു). വ്യക്തിയുടെ ഭാഷയാകട്ടെ ആനന്ദത്തിന്റേതും. 
 
ആൾക്കൂട്ടങ്ങൾ ഒരു വശത്ത് പിടിച്ചു പറിക്കുമ്പോൾ, സംഘങ്ങൾ ഇപ്പുറത്ത് സഹായവും സഹാനുഭൂതിയുമായി അരങ്ങു വാഴും. ആൾക്കൂട്ടങ്ങൾ സഹായം കൊണ്ട് പൊറുതിമുട്ടിക്കുമ്പോൾ, സംഘങ്ങൾ നിശബ്‌ദമായി അവരുടെ പേരിൽ അംഗീകാരവും പ്രശസ്തിയും സമ്പത്തും കവർന്നെടുത്തുകൊണ്ടിരിക്കും; ആത്യന്തികമായി സ്വാതന്ത്ര്യവും. ആൾക്കൂട്ടവും സംഘങ്ങളും പരസ്പരം സംതുലനം ഉറപ്പുവരുത്തുന്നതിൽ ജാഗരൂകരാണ്. 
അതേസമയം വ്യക്തിയാകട്ടെ തന്റെ ആനന്ദം പങ്കു വെക്കുക മാത്രമേ (sharing)
ചെയ്യുന്നുള്ളൂ; പുറമേ നിന്ന് അതെത്ര ശ്രമകരമായ ചെയ്തിയെന്നു കാണപ്പെട്ടാലും. വ്യക്തിയുടെ ആഘോഷമെന്നത്, ഒരു സൗരഭ്യമെന്നോണം സൗമ്യമായി പ്രസരിക്കുന്നതാണെങ്കിൽ, ആൾക്കൂട്ടത്തിന്റെ ആഘോഷമെന്നത് പ്രച്ഛന്നമായിട്ടുള്ള പ്രതിഷേധങ്ങളാണ്; മാത്സര്യങ്ങൾ നിറഞ്ഞതും. അതങ്ങനെയല്ലെന്നും കേവലം നിഷ്ക്കളങ്കമായ സന്തോഷങ്ങളാണവയെന്നും പറഞ്ഞു പറ്റിക്കാനുള്ള ദൗത്യം സംഘങ്ങളുടേതാണ്. നിഷ്കളങ്കമായ ആൾക്കൂട്ടങ്ങൾ എന്നൊന്നില്ലതന്നെ. സമാധാനപ്രിയരായ ആൾക്കൂട്ടമെന്നതും. അത്തരം പ്രയോഗങ്ങൾ തന്ത്രപൂർവ്വമുള്ള വിരുദ്ധോക്തികളാണ് - oxymorons. 

ഇനി നമ്മൾ ഏതെടുത്താലും - ആൾക്കൂട്ടം, സമൂഹം, സംഘം - അവയിൽ ഈ മൂന്നു വിഭാഗങ്ങളും കൂടിയും കുറഞ്ഞും കുടികൊള്ളുന്നതായി കാണാവുന്നതാണ്. മാത്രവുമല്ല, മതങ്ങളാകട്ടെ രാഷ്ട്രീയസംഘടനകളാകട്ടെ, ഇവയിലൊക്കെയും മേൽപ്പറഞ്ഞ ചേരുവകൾ വ്യത്യസ്തങ്ങളാണെന്നു കാണാം. ആൾക്കൂട്ടങ്ങളുടെ പ്രകൃതത്തിൽ ഊന്നി നില്ക്കുന്ന മതങ്ങളുണ്ട്, സമൂഹമെന്ന ചട്ടക്കൂട് പരിപാലിക്കുന്ന മതങ്ങളുണ്ട്, വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കർക്കശമായി ഇടപെടാത്ത മതങ്ങളുണ്ട്. ഇതുപോലെത്തന്നെ വ്യത്യസ്ത പ്രകൃതങ്ങൾ പ്രാമുഖ്യം പുലർത്തുന്നവ തന്നെയാണ് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും. രാഷ്ട്രീയ പാർട്ടികൾ പക്ഷേ ഈ മൂന്നു പ്രകൃതങ്ങളും അവസരത്തിനൊത്ത് മാറ്റി പ്രയോഗിക്കുന്നവരാണ്. അവരെ സംബന്ധിച്ച് മതം ഏതുമാകട്ടെ, ആശയം ഏതുമാകട്ടെ, ദുരന്തം ഏതുമാകട്ടെ, സമൂഹമാകട്ടെ, സംഘമാകട്ടെ, തങ്ങളുടെ അധികാര സുരക്ഷയെ കണക്കിലെടുത്തുകൊണ്ട് ഏതു നിറത്തിലുമുള്ള കുപ്പായമിടാനും തയ്യാറാണവർ. നെപ്പോളിയൻ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: "It was by becoming a Catholic," said Napoleon to the Council of State, "that I terminated the Vendéen war.† By becoming a Mussulman that I obtained a footing in Egypt. By becoming an Ultramontane that I won over the Italian priests, and had I to govern a nation of Jews I would rebuild Solomon's temple."
 
മതങ്ങൾക്ക് അത് അത്ര തന്നെ എളുപ്പമല്ലെന്ന് മാത്രം. 

ആൾക്കൂട്ടത്തിൽ ഊന്നിനിൽക്കുന്ന മതങ്ങളും സംഘടനകളും കൂടുതൽ ആക്രമവാസനയുള്ളവയാകും. അവയായിരിക്കും മറ്റു മതങ്ങളുടെ നേർക്ക്, അല്ലെങ്കിൽ മറ്റു രാഷ്ട്രീയ സംഘടനകളുടെ നേർക്ക് കൂടുതൽ അധീശത്വം പുലർത്താൻ ശ്രമിക്കുക. സമൂഹ പ്രവണത പുലർത്തുന്നവ കൂടുതൽ കൗശലവും കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടാണ് നിലനിൽക്കുക. അവയുണ്ടാക്കുന്ന സ്വാധീനം സൂക്ഷ്മമായ തലത്തിലാണ്. ബൗദ്ധികമായി ഔന്നത്യം പുലർത്തുന്ന, വൈയക്തികയെ കൂടുതൽ ബഹുമാനിക്കുന്ന (individual oriented) ഏതൊരു മതമാകട്ടെ, രാഷ്ട്രീയ / സാംസ്കാരിക സംഘടനയാകട്ടെ (അങ്ങനെയൊന്നുണ്ടെങ്കിൽ), ആൾക്കൂട്ട സ്വഭാവമുള്ള മറ്റു സംഘടനകളുടെ / മതങ്ങളുടെ മുൻപിൽ പിടിച്ചു നില്ക്കാൻ പാടാണ്. ഒന്നുകിൽ അവർക്ക് പൂർണ്ണമായും വൈയക്തികതയിലേക്ക് ചേക്കേറുകയോ അല്ലെങ്കിൽ, തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ചകൾ ചെയ്ത് ആൾക്കൂട്ടത്തിന്റെ സ്വഭാവവൈകൃതങ്ങളിലേക്കു വീണുപോവുകയോ ചെയ്യാം. സാധാരണയായി രണ്ടാമത് പറഞ്ഞതാണ് സംഭവിച്ചുപോരുന്നത്. 

നിർജ്ജീവമെന്ന പോലെ ജീവിച്ചുപോകുന്ന ജനങ്ങളെ ആൾക്കൂട്ടത്തിലേക്ക് പരിണമിപ്പിക്കുന്ന പണിയാണ് മത-രാഷ്ട്രീയ മാഫിയ വാസ്തവത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് വർത്തയാകേണ്ട പലതും വാർത്തയാകാതെ പോയതിനുശേഷം, അല്ലെങ്കിൽ അതർഹിക്കുന്ന പരിഗണന നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനു ശേഷം, ആൾക്കൂട്ട പരിണാമം സാധ്യമായതിനു ശേഷം മാത്രം അതിന് എന്തെന്നില്ലാത്ത വാർത്താപ്രാധാന്യം കൈവരുന്നത്. ബാബരി മസ്‌ജിദും മലബാർ ലഹളയും നമ്മുടെ മൂക്കിന് താഴെയുള്ള ഉദാഹരണങ്ങളാണ്. ചെറിയ ആൾക്കൂട്ടത്തിൽ ഒതുങ്ങി നിന്ന് കെട്ടു പോകുമായിരുന്ന പ്രശ്നം രാഷ്ട്രീയമായ ഇടപെടലുകളിലൂടെ ഒരു വലിയ ജനസമൂഹത്തെ രണ്ടു ചേരിയിലുള്ള ആൾക്കൂട്ടമായി പരിണമിപ്പിക്കാൻ എടുത്ത സമയമാണ് യഥാർത്ഥ ബാബരി മസ്‌ജിദ്‌. അതുപോലെത്തന്നെ, അംബേദ്‌കറും ആർ.സി.മജൂംദാർ തുടങ്ങിയ പ്രഗത്ഭ ചരിത്ര പണ്ഡിതന്മാരും കേരളത്തിലെത്തന്നെ പല പ്രമുഖരും വെറും വർഗീയ ലഹളയെന്ന് തുറന്നുകാട്ടിയതിനു ശേഷവും, മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്ന് പാഠപുസ്തകങ്ങളിൽ അച്ചടിച്ച് വരാൻ ഇടയാക്കിയത് ആൾക്കൂട്ട പ്രവണത താരതമ്യേന കുറഞ്ഞ ഒരു സമൂഹത്തെ വോട്ടുബാങ്ക് ജോലിക്കാരും മതിപ്പു കല്പിക്കുന്നില്ല എന്നതിനുദാഹരണമാണ്. ഈയിടെയായി ആ ലഹളയ്ക്ക് കൈവന്നിട്ടുള്ള വാർത്താപ്രാധാന്യവും ഇരുപക്ഷത്തുമുള്ള ആൾക്കൂട്ടമേൽക്കോയ്മയിലെ വടം വലികൾ മാത്രമാണ്. 

ആൾക്കൂട്ടങ്ങളിൽ നിന്നും ഇതിൽക്കവിഞ്ഞൊന്നും പ്രതീക്ഷിക്ക വയ്യ. ഇവയൊക്കെയും കേവലം പ്രതിപ്രവർത്തനങ്ങളാണ് - reactions; പെട്ടെന്നുള്ളതായാലൂം പിന്നീടുള്ളതായാലും. അതേ സമയം നമുക്ക് വേണ്ടിയിരുന്നത് പ്രതികരണങ്ങളാണ് - responses. ഒരു സമൂഹത്തെ സംബന്ധിച്ചാണെങ്കിൽ responses എന്നത് കൂടുതൽ ശാസ്ത്രീയമായിരിക്കും, കൂടുതൽ വാസ്തവികമായിരിക്കും. അതുപക്ഷേ, ആൾക്കൂട്ടവും, അതിന്റെ ഭാഗമായിരിക്കേ അതിനെത്തന്നെ തങ്ങളുടെ ഉപജീവനമാക്കി കഴിയുന്ന ആചാര്യ / നേതൃത്വ / സാംസ്കാരിക നായകത്വ വർഗ്ഗങ്ങൾ, സമ്മതിച്ചുതരില്ല (ആൾക്കൂട്ടങ്ങളിലൂടെ). മാത്രവുമല്ല, അത് നിറവേറാനുള്ള അവസരം സൃഷ്ടിച്ചു തരികയുമില്ല. എന്തെന്നാൽ, ആൾക്കൂട്ടത്തിലധിഷ്ഠിതമായ ഒരു വ്യർത്ഥ ശ്രമത്തെ നാം ജനാധിപത്യമെന്ന ഓമനപ്പേരിട്ടുകൊണ്ടു പരിരക്ഷിച്ചുപോരുന്നുണ്ട്. ശാസ്ത്രസാങ്കേതികതയിൽ അധിഷ്ഠിതമായ ഒരു പ്രവർത്തിമണ്ഡലത്തിൽ (functionality) ജനാധിപത്യത്തിനും മറ്റു ആധിപത്യങ്ങൾക്കുമെല്ലാം സ്ഥാനമെവിടെയാണ്? 

ആൾക്കൂട്ടങ്ങളെപ്പോഴും ഭൂതകാലത്തിൽ ഊറ്റം കൊള്ളുന്നവയാണ്; ഭാവിയെപ്പറ്റി അതിശയഭാവന ചെയ്യുന്നവയും. സംസ്കൃതിയും രക്തസാക്ഷിത്വവും സ്വർഗ്ഗവും സോഷ്യലിസവുമെല്ലാം ടെലിവിഷൻ സീരിയലുകളെപ്പോലെ അന്ത്യമില്ലാതെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കും, ആൾക്കൂട്ടങ്ങളെ. അവ വിശുദ്ധ ഗ്രന്ഥങ്ങളേയും മാനിഫെസ്റ്റോകളേയും പരാമർശിച്ചുകൊണ്ടേയിരിക്കും, അവയിലെ ഉദ്ധരിണികളുടെ കൃത്യതയെപ്പറ്റി തർക്കിച്ചുകൊണ്ടേയിരിക്കും. ഒരു വ്യക്തിക്ക് പക്ഷേ ഇവയൊന്നും ജീവിതാവശ്യമായി ഭവിക്കുന്നില്ല. അവനെ സംബന്ധിച്ച് വെറും ആർഭാടങ്ങൾ മാത്രമാണവ, വേണമെങ്കിൽ മറിച്ചുനോക്കാവുന്നവ. ആൾക്കൂട്ടത്തിന്റെ സൗന്ദര്യ സങ്കല്പങ്ങൾ ഭൂതകാലത്തിലധിഷ്ഠിതമായ, അല്ലെങ്കിൽ അതിനെ പോറലേല്പിക്കാത്ത ശീലങ്ങൾ മാത്രമാണ്. വ്യക്തിയുടേതാകട്ടെ, അവന്റെ വർത്തമാനത്തിലധിഷ്ഠിതമായ അനുഭൂതിയെ അനുസരിച്ചുള്ള പ്രതികരണങ്ങൾ മാത്രമാണ്.
 

മനുഷ്യന്റെ ഇതുവരേക്കുമുള്ള ചരിത്രം കലാപങ്ങളുടെ കഥകളൂം കണക്കുകളും മാത്രമായിരിക്കേ, മുന്നോട്ടും അതുതന്നെയാവുമെന്നാണോ? സവിശേഷമായ ഒരു മാറ്റത്തിനുള്ള സാദ്ധ്യതകൾ കാണുന്നില്ല. അതേ സമയം, രണ്ടു കാര്യങ്ങൾ ചില പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്. അതായത്, അത്തരത്തിൽ പൊടുന്നനേയുള്ള ഒരു മാറ്റം സംഭവിക്കുകയാണെങ്കിൽ, അതിനു കാരണമാവുക ശാസ്ത്രവും വാണിജ്യവുമായിരിക്കും. രാഷ്ട്രീയക്കാരുടേയും മതനേതാക്കളുടേയും വികൃത ഹസ്തങ്ങൾ ദുർബ്ബലമാവാൻ തുടങ്ങുന്നു. ഈ രണ്ടു മേഖലകളിലും അവരുടെ സ്വാധീനം കുറഞ്ഞുവരാൻ തുടങ്ങുന്നതോടെ, മനുഷ്യന്റെ ജീവിതത്തിൽ വൈയക്തികതയുടെ - individuality - ഊർജ്ജപ്രസാരണം വർദ്ധിച്ചുവരാൻ സാധ്യതയുണ്ട്. അവനിതുവരേക്കും അനുഭവിച്ചു വന്നത് ഒരു ആൾക്കൂട്ടത്തിന്റെ മുഴുവൻ അസ്വാസ്ഥ്യങ്ങളായിരുന്നുവെങ്കിൽ, ഇനിയങ്ങോട്ട് അവൻ തികച്ചും വ്യക്തിപരമായ മടുപ്പും അർത്ഥമില്ലായ്‌മയും നേരിടാൻ തുടങ്ങും. ആൾക്കൂട്ടത്തിൽ നിന്നും സമൂഹത്തിലേക്കും സംഘത്തിലേക്കും മറിച്ചും തിരിച്ചുമെല്ലാം മാറി മാറി വേഷമിടുന്നതിനു പകരം അവൻ ഈ മുഷിഞ്ഞ ആവർത്തനത്തിൽ നിന്നും ഒരു 'വ്യക്തി' എന്ന തലത്തിലേക്ക് തെറിച്ചുപോകാനുള്ള സാധ്യതകൾ ഏറിവരാൻ ഇടയുണ്ട്; പരിചിതമായ ഓർബിറ്റിൽ നിന്നും തെറിച്ചു പോകുന്ന ഒരു ഇലെക്ട്രോണിനെപ്പോലെ. ഒരുപക്ഷേ, അപ്പോഴും കലാപങ്ങളൊടുങ്ങണമെന്നില്ല. ആ കലാപങ്ങൾ പക്ഷേ ഇതുപോലെ അക്രമത്തിന്റെയോ വിനാശത്തിന്റേതോ ആയിരിക്കില്ല. അതൊരുപക്ഷേ സർഗ്ഗാത്മകതയുടേതാകാം, in all dimensions. അന്ന് ഏറ്റവും മുഷിഞ്ഞതും അർത്ഥശൂന്യവുമായ വാക്കുകളിലൊന്ന് വിപ്ലവമെന്നതാകാം - revolution. അവിടെയാണ് ഓഷോ മുന്നോട്ടു വെക്കുന്ന മറ്റൊരു വാക്കിന്റെ സൗന്ദര്യം ഒരു ഹിമവൽശൃംഗം പോലെ തിളങ്ങിനിൽക്കുന്നത് 
 - the rebellion. 
A rebellious Man. 
A Zorba the Buddha.