Featured Post

Monday, September 2, 2019

ഇറങ്ങിപ്പോക്കുകൾ - 4 - walkouts to oneself ...



വർഷങ്ങൾക്കു മുൻപ് ഒരു പാലക്കാടൻ ഞായറാഴ്ച്ച. സുഹൃത്തിനോടൊപ്പം വെറുതേ നേരം പോക്കാൻ ഇറങ്ങിയതായിരുന്നു. ബസ് സ്റ്റാന്റിനരികെ വർത്തമാനം പറഞ്ഞു നില്കുമ്പോഴായിരുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും ഹോൺ കേട്ടത്. "പഴനിയിലേക്കുള്ള വണ്ടിയാണ് ", അവൻ പറഞ്ഞു. അവനതു പറഞ്ഞു തീരും മുൻപേ ഞങ്ങൾ ഓട്ടം തുടങ്ങിയിരുന്നു. ട്രെയിൻ ഇളകിത്തുടങ്ങിയിരുന്നുവെങ്കിലും ഒരുവിധം കയറിപ്പറ്റി.
പാലക്കാടു നിന്നും പഴനിയിലേക്കുള്ള നേരോ ഗ്വേജ്. ഇടക്ക് നിർത്തിവെച്ചിരുന്നുവെങ്കിലും ഇപ്പോൾ പുനരാരംഭിച്ചുവെന്നു കേൾക്കുന്നു. ബ്രോഡ് ഗ്വേജ്‌ ആക്കികൊണ്ട്‌.

നിറം കൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ പോലെ. പെയിന്റ് അടിക്കാത്ത, നേരെചൊവ്വേ മെയ്ന്റനൻസ് നടത്താത്ത, ഒരു റെയിൽ ശകടം.
കംപാർട്‌മെന്റിൽ ഞങ്ങളൊഴികെ ആരുമില്ലായിരുന്നു. ഞങ്ങൾക്ക് ടിക്കറ്റെടുക്കാൻ സമയം കിട്ടിയിരുന്നില്ല. ടിക്കറ്റെടുത്തിരുന്നെങ്കിൽ പക്ഷേ ട്രെയിനുമായി ഒരു സ്വരപ്പൊരുത്തമില്ലാതെ പോയേനെ. ഔപചാരികത ഒട്ടും തന്നെ ആവശ്യമില്ലാതെ വന്നപ്പോൾ ആ കംപാർട്മെന്റ് 'ഞങ്ങളുടെ സ്വന്തം' എന്നു തോന്നിച്ചു.


ഇതുപോലെ, കളിക്കോപ്പു പോലുള്ള ട്രെയിൻ കണ്ടിട്ടുള്ളത് ഊട്ടിയിൽ, ഫേൺഹില്ലിൽ പോയപ്പോഴായിരുന്നു, ഗുരു നിത്യയെ കാണാൻ. ഇരുപത്തേഴു വർഷങ്ങൾക്കു മുൻപ്, ഒരു സെപ്റ്റംബറിൽ. മേട്ടുപ്പാളയത്തു നിന്നുള്ള നീലനിറത്തിലുള്ള ആ ട്രെയിൻ, ഗുരുകുലത്തിനടുത്തുകൂടെ ചുറ്റിവളഞ്ഞു പോകുന്നത് സ്വപ്നസദൃശമായ ഒരു കാഴ്ചയായിരുന്നു അന്നെനിക്ക്. നീട്ടിവിളിച്ചുള്ള ഒരു പക്ഷിക്കരച്ചിൽ പോലെയായിരുന്നു അതിന്റെ ഹോൺ. 'ഫേൺഹില്ലുകൾ' മുഴുവനും അതിന്റെ ധ്വനികൾ ഏറ്റുപിടിച്ചിരിക്കും. ഏതോ ഒരു വീഡിയോ ദൃശ്യം വീണ്ടും വീണ്ടും പ്രത്യക്ഷപെടുന്നതുപോലെ  എല്ലാ ദിവസവും കൃത്യസമയത്ത് ആ കാഴ്ച ആവർത്തിക്കപ്പെട്ടു. ഒന്നോ രണ്ടോ തവണ .
പാലക്കാടിന് ശേഷം സ്റ്റേഷനുകൾ മിക്കവയും ഓരോരോ  മരച്ചുവടുകളായിരുന്നു. നാമമാത്രമായ കെട്ടിടങ്ങൾ ഉണ്ടായിരുന്നിരിക്കാം. ആകാശത്തിനു കീഴെ മനുഷ്യന്റെ ആദ്യത്തെ കൂരകൾ മരച്ചുവടുകളായിരിക്കണം. ഇന്നും, എത്ര തന്നെ അത്യന്താധുനിക കൊട്ടാര സമുച്ചയത്തിൽ നിന്നിറങ്ങി വന്നാലും, ഏതൊരു മനുഷ്യനും, ഏതു ജീവിക്കും, മരച്ചുവട്, അഭയ സന്നിഭമാണ്. ഒരു പക്ഷേ ആ സംതൃപ്തിക്കു പിറകിലും ഒരു 'cave man' എലമെന്റ് തന്നെയാവും പ്രവർത്തിക്കുന്നുണ്ടാവുക. എന്നാലും എനിക്കിഷ്ടം സംസ്കൃതിയുടെ ഒരു നീണ്ട ശീലത്തേക്കാളുപരി അഗാധമായിട്ടുള്ള ചില ജൈവ വിനിമയങ്ങൾ ഒരു മരവുമായി സംഭവിക്കുന്നുണ്ടെന്ന് ബോധിക്കാനാണ്.
മൂന്നോ നാലോ സ്റ്റേഷനുകൾ ഇടക്കുണ്ടായിരുന്നതായി ഓർമയുണ്ട്. പുതുനഗരം, കൊല്ലങ്കോട്, മീനാക്ഷിപുരം എന്നിങ്ങനെ ...... എല്ലാ സ്റ്റേഷനുകളിലും ഒഴിവു ദിനത്തിന്റെ ഛായകൾ പ്രകടമായിരുന്നു. കംപാർട്‌മെന്റിന്റെ വാതിലിൽ ചാരിനിന്ന് യാത്ര ചെയ്യാൻ രസമാണ്. ഒരുപാടു ദൃശ്യങ്ങൾ വെറുതെ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കും. ഒറ്റ ദൃശ്യത്തിലും കണ്ണുകൾ ഉടക്കാതിരിക്കാൻ എളുപ്പമാണ്, ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ.

If you missed the train I'm on
You will know that I am gone
You can hear the whistle blow a hundred miles..
Justin Timberlake, Carey Mulligan, എന്നിവർ ചേർന്ന് പ്രസിദ്ധമാക്കിയ (അവരല്ല അതുണ്ടാക്കിയതെങ്കിലും ), ആ നാടൻ പാട്ടിനോടൊപ്പമല്ലാതെ ഒറ്റ ട്രെയിൻ യാത്രയും എനിക്കോർക്കാൻ പറ്റാറില്ല. ട്രെയിനുകൾ ഉണ്ടാക്കിയിട്ടുള്ള പ്രതിഛായകൾ അകന്നു പോക്കിന്റെതാണല്ലോ. അവയുതിർക്കുന്ന വിസിലുകൾക്ക് ദൂരങ്ങളുടെ സ്പന്ദനങ്ങളുണ്ട്...പാസഞ്ചർ ട്രെയിനുകളുടെ ഹോൺ,  ആവൃത്തി കുറഞ്ഞ 'മയൂര ഷഡ്ജങ്ങളാണ്'. അവയ്ക്കുമുണ്ട് വിരഹത്തിന്റെ തൊണ്ടയിടർച്ചകൾ.

Away from home, away from home
 Away from home, away from home...
 Lord, I'm five hundred miles away from home..
പൊള്ളാച്ചിയെത്തിയത്രേ. സുഹൃത്ത് പറഞ്ഞു ഇറങ്ങാമെന്ന്. ഇറങ്ങി. ധരിച്ചുവെച്ചിരുന്നതുപോലെയൊന്നുമല്ല പൊള്ളാച്ചി സ്റ്റേഷൻ. നല്ല വൃത്തിയുണ്ട്. പൊള്ളാച്ചി എന്ന പേര് കേട്ടിട്ടുണ്ടാവുക നന്നേ ചെറുതിലെ പഴനിയാത്രയിലാവണം, അച്ചനമ്മമാരുടെ കൂടെ. ആ യാത്രയിൽ ആകെ മനസ്സിൽ അവശേഷിച്ച ചിത്രം പൊള്ളാച്ചി സ്റ്റാൻഡിൽ, ചുവന്ന നിറമുള്ള ഒരു ബസിന്റെ റേഡിയേറ്ററിന്റെ മൂടി വിറച്ചുകൊണ്ടിരിക്കുന്നതായിരുന്നു. സ്റ്റാർട്ട് ചെയ്തിട്ടുള്ള ആ ബസിൽ കറുത്ത് തടിച്ച ഒരു കൊമ്പൻമീശക്കാരൻ ഡ്രൈവറുമുണ്ടായിരുന്നു. അയാളുടെ കൊമ്പൻ മീശയും തുറിച്ച കണ്ണുകളും ഉണ്ടാക്കിയ ഭയം, വിറച്ചുകൊണ്ടിരിക്കുന്ന ആ തകരപ്പാട്ടയിലേക്കു സംക്രമിപ്പിച്ചിരുന്നു, എന്റെ മനസ്സ്.

'പൊഴിൽ വായ്ച്ചി' - പ്രകൃതി സമ്പത്തിന്റെ ഭൂപ്രദേശം - യാണത്രേ പൊള്ളാച്ചിയായത്. ആകാം. തമിഴ്‌നാടിന്റെ പൊതുവായ കാലാവസ്ഥയിൽ നിന്നും അല്പം മാറ്റമുണ്ടിവിടം. ജലസമൃദ്ധിയുണ്ട്. അതുകൊണ്ടുതന്നെ കൃഷിയും.
ഈ അടുത്ത കാലത്തു പൊള്ളാച്ചി എന്നെ ആഹ്ലാദം കൊള്ളിച്ചത്, ഏതോ ഒരു പ്രൈവറ്റ് ഫാക്ടറിയുടെ പരസ്യം കൊണ്ടായിരുന്നു. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളിൽ, പ്രധാനപ്പെട്ട ഒരു യൂണിറ്റ് അവരാണ് നിർമിച്ചുകൊടുക്കുന്നത്.  
ടൗണിലൂടെ കുറച്ചു നടന്നു. വൃത്തിയുള്ള നിരത്തുകൾ. ഒരു നല്ല റെസ്റ്ററെന്റ് കണ്ടെത്തി ശാപ്പാട് കഴിച്ചു. ഏതെങ്കിലും കാഴ്ചകൾ കാണണമെന്നൊന്നും ഉണ്ടായിരുന്നില്ല. ഉദ്വേജനങ്ങളില്ലാത്ത  മാനസികാവസ്ഥ യാത്രയിൽ നല്ലതാണ് .. എല്ലായ്‌പോഴും അതങ്ങനെ ആവാറില്ലെന്നതാണ് സത്യം. എന്നാലും നമ്മുടെ ഈ ഇത്തിരിപ്പോന്ന മനസുകളേക്കാൾ വലുതാണ് യാത്രയെന്ന ...പ്രതിഭാസമെന്നോ വിളിക്കേണ്ടത്!, ultimately it's a happening only. എത്ര തന്നെ പ്ലാൻഡ് ആയിരുന്നാലും. ഒന്നു പദം വെക്കുകയേ വേണ്ടൂ. യാത്ര യാത്രികനെ ഏറ്റെടുക്കുക തന്നെ ചെയ്യും.

യാത്രയുടെ ഈ പ്രഭാവത്തെപ്പറ്റി പറയുമ്പോൾ റിച്ചാർഡ് ബാക്-ന്റെ മാസ്റ്റർ ഷിമോദ പറഞ്ഞ ആ കഥ എങ്ങനെ ഓർക്കാതിരിക്കും! 'ഇല്ല്യൂഷൻസ്'ന്റെ ആദ്യപേജുകളിൽ അദ്ദേഹത്തിന്റെ തന്നെ കൈപ്പടയിൽ ആ വരികൾ നമുക്ക് കാണാവുന്നതാണ്:
       

ഹതാശരായ ആ ആൾക്കൂട്ടത്തോട് മാസ്റ്റർ ഒരു കഥ പറഞ്ഞു -
"ഒരിക്കൽ ഒരിടത്തു്, വലിയ ഒരു തെളിനീർ പുഴയുടെ അടിത്തട്ടിൽ, കൊച്ചു പ്രാണികളുടെ ഒരു ഗ്രാമമുണ്ടായിരുന്നു. അവർക്കു മുകളിലൂടെ പുഴ നിശബ്ദമായി ഒഴുകിക്കൊണ്ടേയിരുന്നു. അവർ ചെറുപ്പക്കാരാകട്ടെ, മുതിർന്നവരാകട്ടെ, പണക്കാരോ പാവപ്പെട്ടവരോ ആകട്ടെ, നല്ലതോ ചീത്തയോ ആകട്ടെ, ഒഴുക്ക് അതിന്റെ പാട്ടിനു പൊയ്ക്കൊണ്ടിരുന്നു; തന്റെ സ്ഫടികതുല്യമായ ഹൃദയനൈർമല്യമല്ലാതെ അതിനു മറ്റൊന്നും അറിയില്ലായിരുന്നു.
ഓരോ പ്രാണിയും, പുഴയുടെ അടിത്തട്ടിലെ മുനപ്പുകളിലും ചുള്ളിക്കമ്പുകളിലും പാറക്കഷ്ണങ്ങളിലുമൊക്കെ തങ്ങളാലാവും വിധം അള്ളിപ്പിടിച്ചു കഴിഞ്ഞുകൂടി. അള്ളിപ്പിടിക്കലായിരുന്നു അവരുടെ ജീവിതരീതി. മാത്രവുമല്ല, ഒഴുക്കിനെ ചെറുക്കാനായിരുന്നു അവർ ജനിച്ച നാൾ മുതൽ പഠിച്ചുവന്നതും.

എന്നാൽ ഒരുദിവസം ഒരു പ്രാണി പറഞ്ഞു," ഈ അള്ളിപ്പിടിത്തം എനിക്കു മതിയായിരിക്കുന്നു. എന്റെ കണ്ണുകൾകൊണ്ട് എനിക്ക് കാണാൻ കഴിയില്ലെങ്കിലും, ഞാൻ വിശ്വസിക്കുന്നു എവിടേക്കാണ് പോകുന്നതെന്ന് ഈ ഒഴുക്കിനറിയാമെന്ന്. ഞാൻ പിടി വിടാൻ പോവുകയാണ്. അത് (ഒഴുക്ക്), എന്നെ എവിടേക്കെങ്കിലും ഒഴുക്കിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ. അള്ളിപ്പിടിത്തം കൊണ്ട് ഞാൻ മടുത്തു ചാവുകയേയുള്ളൂ."

മറ്റു പ്രാണികൾ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു "വിഡ്ഡീ ! പിടിത്തം വിടുകയോ? നീ ആരാധിക്കുന്ന ആ ഒഴുക്കുണ്ടല്ലോ, അത് നിന്നെ എടുത്തെറിയും. നിന്നെയതു പാറകൾക്കു നേരെ മലർത്തിയടിക്കും. ഒന്നു മുഷിയാൻ തുടങ്ങും മുൻപേ നിന്റെ പണി കഴിഞ്ഞിട്ടുണ്ടാകും!"
എന്നാൽ ഈ പ്രാണി അവരെയൊന്നും വകവച്ചതേയില്ല. അവൻ ഒന്നു നെടുവീർപ്പിട്ടതിനു ശേഷം കൈകാലുകൾ അയച്ചു, പിടി വിട്ടു. പിടി വിട്ടതും അവൻ എടുത്തെറിയപ്പെട്ടു. ഒഴുക്കവനെ പാറയിൽ മലർത്തിയടിച്ചു.
എന്നാലും കുറച്ചു കഴിഞ്ഞപ്പോൾ, അവൻ വീണ്ടും എവിടെയും അള്ളിപ്പിടിക്കാതായപ്പോൾ, ഒഴുക്കവനെ അടിത്തട്ടിൽ നിന്നും മുകളിലേക്കെത്തിച്ചു. പിന്നീടവന് മുറിവ്ചതവുകളൊന്നുമുണ്ടായില്. മുന്നോട്ടൊഴുകിച്ചെല്ലുന്തോറും, മറ്റുപ്രാണികൾ (അവർക്ക് അവൻ അപരിചിതനായിരുന്നു), ആർത്തു നിലവിളിച്ചു,"ഒരത്ഭുതം കാണൂ, ശരിക്കും നമ്മെപ്പോലെയുള്ള ഒരാൾ, അവൻ പക്ഷേ വെള്ളത്തിന് മീതെ പറക്കുന്നു! നമ്മെ എല്ലാവരേയും രക്ഷിക്കാൻ വന്ന മിശിഹയാണവൻ! അവനെ കാണൂ".
ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്ന ആ പ്രാണി പറഞ്ഞു,"ഞാൻ മിശിഹായൊന്നുമല്ല. നമ്മെ ഇങ്ങനെ പൊക്കിക്കൊണ്ടുപോകുന്നത് പുഴക്ക് വലിയ സന്തോഷമാണ്, പിടി വിടാൻ നമുക്ക് ധൈര്യമുണ്ടെങ്കിൽ മാത്രം. ഈ പര്യടനമാണ് നമ്മുടെ യഥാർത്ഥ ജീവിത ദൗത്യം, ഈ സാഹസികത."
അവർ പക്ഷേ കൂടുതൽ ഉച്ചത്തിൽ ആർത്തുനിലവിളിച്ചതേയുള്ളൂ. പാറകളോട് കൂടുതൽ അള്ളിപ്പിടിച്ചുകൊണ്ട് അവർ ഉറക്കെ  നിലവിളിച്ചു, "രക്ഷകാ!". ഒരുവട്ടം കൂടി നോക്കുമ്പോഴേക്കും അവൻ പൊയ്ക്കഴിഞ്ഞിരുന്നു.
പിന്നീടവർ രക്ഷകനെപ്പറ്റിയുള്ള ഇതിഹാസകഥകൾ മെനഞ്ഞുകൊണ്ട് ജീവിതം തള്ളിനീക്കി .”
ഒരു പ്രവാഹമാണ് യാത്ര. നീണ്ടതെന്നോ ഹ്രസ്വമെന്നോ ഭേദമില്ലതിന്‌. ആ പ്രവാഹത്തിൽ എത്ര കണ്ട്നമുക്ക് പൊങ്ങിക്കിടക്കാൻ കഴിയുന്നുവോ, അത്രകണ്ട് അതിൽ പങ്കുചേരാനും കഴിയും. ആസ്വദിക്കാനും.

സ്റ്റേഷനിലേക്ക് തന്നെ തിരിച്ചു നടന്നു. ഒട്ടും തിരക്കില്ല. ഒറ്റയാളുമില്ലെന്നതാണ് സത്യം. ഇപ്പോൾ പോയ ട്രെയിൻ ഇനി നാലിനോ നാലരക്കോ ആണ് പഴനിയിൽ നിന്ന് തിരിച്ച് വരിക. സ്റ്റേഷനിലെ ബെഞ്ചിൽ കയറിക്കിടന്ന് ഒരൊറ്റ ഉറക്കം.
പിന്നീടും, എത്രയോ റെയിൽവേ സ്റ്റേഷനുകളിൽ എത്രയോ തവണ ഉറങ്ങിത്തീർത്തിട്ടുണ്ട്! ജംഷഡ്‌പുർ ടാറ്റ നഗർ സ്റ്റേഷൻ. നല്ല തിരക്കുള്ള സ്റ്റേഷനാണ്.
SAJEEV
സജീവ് - ആക്റ്റ് ലാബ്- വന്ന് തിരിച്ചു പോയ ദിവസം (രണ്ടു വർഷങ്ങൾക്ക് മുൻപ്, 'be oceanic' വായിച്ചതിനു ശേഷം 'now here ' എന്ന ഓഷോ ഉൾക്കാഴ്ച ആദ്യമായി പങ്കുവെച്ചത് സജീവുമായിട്ടായിരുന്നു. അതിന്റെ hangover അപ്പോഴും അവസാനിച്ചിട്ടുണ്ടായിരുന്നില്ല.) ഉച്ച മുതൽ സന്ധ്യ വരെ, പ്ലാറ്റ്‌ഫോമിലെ ബെഞ്ചിൽ കിടന്നുറങ്ങി. നല്ല തിരക്കിനിടയിൽ ഒരു തിരക്കുമില്ലാതെ ഇങ്ങനെ മയങ്ങിക്കിടക്കാൻ ഒരു രസമാണ്. പുറത്തെ ബഹളം എത്രത്തോളം സൂക്ഷ്മമായി അറിയാൻ പറ്റുന്നുവോ അത്രതന്നെ നമുക്കകത്തെ  ബഹളവും അറിയാൻ കഴിഞ്ഞേക്കും. അറിയുക-knowing- എന്നതിലാണ് കാര്യം, അകത്തായാലും പുറത്തായാലും.

മധ്യപ്രദേശിലെ KANDVA  സ്റ്റേഷൻ. കടുത്ത വേനൽകാലമായിരുന്നു അപ്പോൾ. അമ്പതിനോടടുത്ത് ഡിഗ്രി ചൂടുള്ള സമയം. തലേന്നത്തെ ഉറക്കച്ചടവുള്ളതുകൊണ്ടും മറ്റും, ഉഷ്ണത്തിൽ തളർന്നുകിടക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി. ആ മയക്കത്തിൽ, അകത്തു മുഴുവനും ഓഷോ ആ സ്റ്റേഷനെ പറ്റി പറഞ്ഞു കേട്ടിട്ടുള്ള സംഭവങ്ങളായിരുന്നു. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള യാത്രകൾക്കിടയിൽ അദ്ദേഹം മിക്കപ്പോഴും വിശ്രമിക്കാറുള്ള ഒരു സ്റ്റേഷനായിരുന്നു അത് .


റായിഗഡിലെ പണികളെല്ലാം അവസാനിപ്പിച്ച് KUCHWADA യിലേക്ക് (ഓഷോ ജനിച്ച സ്ഥലം) പോകും വഴിയായിരുന്നു ബിലാസ്പുർ സ്റ്റേഷനിൽ ഒരു പകൽ മുഴുവനും തങ്ങേണ്ടി വന്നത്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ. കുറച്ചു വായിച്ചും ബാക്കിയുള്ള സമയം മുഴുവനും ഉറങ്ങിയും കഴിച്ചുകൂട്ടി. വലിയ ഒരു സ്റ്റേഷൻ. ഇന്ത്യൻ റയിൽവേയുടെ പ്രധാന നൂറ് സ്റ്റേഷനുകളിൽ ഒന്നാണിത്. ഞാൻ കിടന്നതിന്ന് തൊട്ട് ഒരു മാർബിൾ ഫലകമുണ്ടായിരുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ
 ഓർമ്മക്കായിട്ടുള്ളതായിരുന്നു അത്. 1900 -ൽ ടാഗോറും അദ്ദേഹത്തിന്റെ ഭാര്യയും ഈ സ്റ്റേഷനിൽ ആറു മണിക്കൂറോളം ചെലവഴിച്ചിട്ടുണ്ടത്രേ ! (പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്, ടാഗോറിന്റെ DECEPTION എന്ന പേരിലുള്ള ഒരു കവിതയായിരുന്നു അത്. അതിലാണ് അദ്ദേഹം ഈ സ്റ്റേഷനെപ്പറ്റി പറഞ്ഞിട്ടുള്ളത്).

പഴനിയിൽ നിന്നുള്ള ട്രെയിനിൽ കയറുവാനായി കുറച്ചാളുകൾ തയ്യാറായി നില്പുണ്ടായിരുന്നു. അവരുടെ ബഹളം കേട്ടാണ് ഉണർന്നത്. ട്രെയിൻ എത്തി. അത്ര തിരക്കൊന്നുമില്ല. വാതിൽക്കൽ നിന്നുകൊണ്ട് തന്നെ യാത്ര. വെയിൽ പെട്ടെന്ന് മങ്ങിയിരുന്നത് പോലെ ... കുറച്ചു കച്ചവടക്കാർ..പച്ചക്കറിയും മറ്റും ...വശങ്ങളിൽ നിന്നു കുട്ടികളും ആളുകളും കൈവീശിക്കാണിച്ചു. ഞാൻ തിരിച്ചും. എനിക്കേറെ ഇഷ്ടമാണ് അപരിചിതരോട്, കുട്ടികളോട് വിശേഷിച്ചും, കൈവീശിക്കാണിക്കാൻ. 

സമതലങ്ങൾ ,തോടുകൾ, പ്രായം ചെന്ന മരങ്ങൾ ...മുന്നിലൂടെ ദൃശ്യങ്ങൾ മാറിക്കൊണ്ടേയിരുന്നു. മരങ്ങളെക്കൊണ്ടോ മറ്റോ അല്പം ഇരുട്ട് കൂടിയ ഒരു കൃഷിസ്ഥലം. ഒരു കൂറ്റൻ പാറയുടേതുപോലുള്ള കടുത്ത നിഴൽ മൂടിയ ഒരിടം. എന്തായിരുന്നു അത്? പെട്ടെന്ന്പൊയ്ക്കളഞ്ഞല്ലോ.....രണ്ടു കൊച്ചു കുട്ടികൾ ചിരിച്ചുകൊണ്ട് കൈവീശി. നന്നായി ഇരുണ്ട മുഖമായിരുന്നു ആ കുട്ടികളുടേത്. പെൺകുട്ടിയുടേത് വിശേഷിച്ചും. പ്രകാശം തീരെ കുറഞ്ഞ ആ പശ്ചാത്തലത്തിൽ ആ കുട്ടിയുടെ പല്ലുകൾക്ക് ഒരു വല്ലാത്ത വെണ്മ. ആ മൊത്തം ദൃശ്യത്തിൽ നിന്നും എന്റെ നാഡീ - മനോ മണ്ഡലത്തിലേക്ക് വെണ്മയുറ്റ ഒരു ദന്തനിര മാത്രം കയറിപ്പറ്റി. പൂർണ്ണമാവാത്ത കാഴ്ചകൾ ബാക്കിയിടുന്ന ആവേഗങ്ങളാണിവ. ക്ലോസ് ചെയ്യാത്ത ചില വിൻഡോകളെപോലെ ഡെസ്ക്ടോപ്പിലവ എപ്പോഴും ഉണർന്നു കിടക്കും. 
കാഴച്ചകളിൽ മാത്രമല്ല, എല്ലാ ഇന്ദ്രിയസംവേദനങ്ങളിലും ഇത്തരം അപൂർണതകൾ സംഭവിക്കാറുണ്ട്. മനസ്സിന്റെ അതിക്രമണങ്ങൾ, അല്ലാതെന്തു പറയാൻ? സംഗീതലോകത്തു പ്രവർത്തിക്കുന്നവർ വിശേഷിച്ചും അനുഭവിക്കാറുള്ള ഒരു അവസ്ഥയുണ്ട് - ear looping. ഏതെങ്കിലും ഒരു ഈണമോ താളമോ വരിയോ മറ്റോ എപ്പോഴും കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. oliver sacks -ന്റെ musicophelia എന്ന സമാഹാരത്തിൽ ഇത്തരം വൈവിധ്യമാർന്ന അനുഭവങ്ങളുടെ നിരവധി വിവരണങ്ങളുണ്ട്. ശ്രദ്ധയിലെ അപൂർണ്ണത കൊണ്ടാണത്രേ ഇത് സംഭവിക്കുന്നത്. ന്യൂറോളജിക്കൽ വിശദീകരണമല്ല . ധ്യാനസാധനകളുടെ ലോകത്ത് ഇതേപ്പറ്റി അങ്ങനെയാണ് പറയുന്നത്.
multidimensional ആയിട്ടുള്ള ഒരു ജൈവിക പ്രതിഭാസത്തിൽ ഏതെല്ലാം തലങ്ങളിൽ ഇതുപോലെ എത്രയോ സ്പന്ദ ജാലകങ്ങൾ - impulse windows - അലക്ഷ്യമെന്നോണം തുറന്നുകിടപ്പുണ്ടാവും ! ബോധപൂർവ്വമുള്ള ഒരു closing command-നു കാത്തുകിടക്കുകയാണവ. ഒരു പക്ഷെ, ആ ആജ്ഞ ലബ്ധമാവുക മറ്റേതോ തലത്തിൽ, എപ്പോഴോ ഉണ്ടായേക്കാവുന്ന, ഒരു ആകസ്മിക സംഭവം കൊണ്ടാകാം. ഒരു നോക്കുകൊണ്ടോ സ്പർശം കൊണ്ടോ വാക്കുകൊണ്ടോ ആകാം. വെറും സാന്നിധ്യം കൊണ്ടുമാകാം, ഒരു രാസത്വരഗത്തെപ്പോലെ. സത്‌സംഗം എന്ന പദത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടെങ്കിൽ അത് ഈ  അനുപൂരകത്വത്തിന്റേതാണ്.

ഇതേ അവസ്ഥ മറ്റൊരുരീതിയിലും സംഭവ്യമാണ്. സംവേദനത്വത്തിന്റെ ഏതൊക്കെയോ തുറവുകൾ (openings, channels), ചില നാഡീ വ്യവസ്ഥകൾ, അറിയാതെ സംഭവിച്ചേക്കാവുന്ന ചില ആജ്ഞകളെകൊണ്ട് അടഞ്ഞു പോവുക. ആ പൊഴികൾ പിന്നീട് തുറന്നു കിട്ടണമെങ്കിൽ, കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ജ്ഞാനികളായ ആർക്കെങ്കിലും ആ opening command ലഭ്യമാകാവുന്ന അന്തരീക്ഷങ്ങൾ നിർദ്ദേശിക്കാനോ സൃഷ്ടിക്കാനോ കഴിഞ്ഞേക്കും . എങ്കിൽപ്പോലും 'probable' എന്നേ പറയാനൊക്കൂ. അവിടെയാണ് ഓഷോ നമ്മെ പ്രലോഭിപ്പിക്കുന്നത്," more probability for an accident when you are moving on a highway " എന്ന്.
പുരാണങ്ങളിൽ സുലഭമായിട്ടുള്ള 'അഹല്യാമോക്ഷങ്ങൾ' എല്ലാം തന്നെയും എന്നെ സംബന്ധിച്ചു്, ഊർജദളങ്ങൾ കൂമ്പിപ്പോകുന്നതിന്റെയും വിടർന്നുവരുന്നതിന്റെയും കഥനങ്ങളാണ്.
       
ആറോ ഏഴോ വർഷങ്ങൾക്കു ശേഷമായിരുന്നു ആ ഒരനുഭവം പൂർണ്ണമായത്, അതിന്റെ സൂക്ഷ്മാവബോധ തലങ്ങളിൽ. ഛത്തർപുർ സിറ്റിയിൽനിന്ന് ഖജുരാഹോവിലേക്കുള്ള ബസ്സ് യാത്ര. ഖജുരാഹോ എത്താറായപ്പോൾ കുറെ സീറ്റുകൾക്ക് മുൻപിലിരുന്നിരുന്ന ഒരാൾ എണീറ്റ് പിന്നിലേക്ക്‌ നോക്കി ഉറക്കെ പറഞ്ഞു , "ചൗസത് യോഗിനി (64 യോഗിനി ) മന്ദിർ, ബാക്കി കുച്ച് നഹിം ". കുറച്ചു സെക്കന്റുകൾക്കു ശേഷമായിരുന്നു ഞാൻ മനസ്സിലാക്കിയത്‌ അയാൾ സംസാരിച്ചത് എനിക്ക് മുന്നിലിരുന്ന മറ്റാരോടോ ആയിരുന്നെന്ന്. പക്ഷേ  ആ പേര് എന്നിലെവിടെയോ തറഞ്ഞു കൊണ്ടതുപോലെ.

ഖജുരാഹോവിലെത്തി പകൽമുഴുവനും അവിടുത്തെ ക്ഷേത്രങ്ങളും ശില്പ വിസ്മയങ്ങളുമെല്ലാം 'ഒന്നോടിച്ചുകണ്ടു', നാളെയും മറ്റന്നാളുമൊക്കെ സമയമെടുത്തു കാണാമെന്നു കരുതി. തണുപ്പുകാലം കഴിഞ്ഞുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. വൈകീട്ട് അഞ്ചായപ്പോഴേക്കും സുഖ സന്ധ്യ. ഇരുട്ട് വീഴാൻ തുടങ്ങിയപ്പോഴായിരുന്നു വീണ്ടും ആ വാക്കുകൾ ഉള്ളിൽ മുഴങ്ങിയത് -ചൗസത് യോഗിനി മന്ദിർ.
ഒന്നു രണ്ടു പേരോട് വഴി ചോദിച്ചപ്പോൾ അവർ കാണിച്ച ആംഗ്യഭാവത്തിൽനിന്നും മനസ്സിലായി ഇതത്ര പ്രാധാന്യമുള്ള സ്ഥലമൊന്നുമല്ലെന്ന്. അവർ കാണിച്ച ദിശയിലൂടെ വെറുതെ നടന്നു, ഇതു തന്നെയാണ് വഴി എന്നുറപ്പില്ലാതെ. വഴി തെറ്റായിരുന്നാലും കുഴപ്പമില്ലായിരുന്നു. ഇരുട്ടുവീഴാൻ തുടങ്ങിയ വഴിയിലൂടെ നടക്കാനുള്ള രസം. ഖജുരാഹോ ക്ഷേത്രഗോപുരങ്ങളുടെ അറ്റം ഈ വഴിയിൽ നിന്നു കാണാൻ ഒരു വിശേഷ ഭംഗിയുണ്ട്.
ഒരു പത്തു മിനുട്ടു നടക്കാനേ ഉള്ളുവെന്നാണ് ഓർമ. വളരെ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു മണ്ഡപം. ഇതു തന്നെയാകണം ആ യോഗിനി മന്ദിരം. ഏറെ പഴക്കമുള്ള ഒരു ക്ഷേത്രാവശിഷ്ടം. കണക്കുകൾ പ്രകാരം ഖജുരാഹോവിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണിത്. ദുർഗയുടെ 64 ഭാവങ്ങളോ! 64 യോഗിനികൾ ഏതൊക്കെയോ എന്തൊക്കെയോ. ഒന്നും അറിയണമെന്നുണ്ടായിരുന്നില്ല. തമോഗർത്തമെന്നു പറയുന്നതുപോലെ ഒരു തമോമണ്ഡപമെന്നു വിളിക്കാമോ? നിശബ്ദത. എന്റെ നാസികയിലെ ശ്വസോച്ഛാസങ്ങളെപ്പോലും, ആ പ്രാചീന മൗന മണ്ഡപം, വലിച്ചെടുത്തു വിഴുങ്ങിക്കളയുന്നു...അസ്തമയം കഴിഞ്ഞതിനു ശേഷം ബാക്കിവന്ന ഒരല്പം വെളിച്ചം ഇരുട്ടിനെ കൂടുതൽ സാന്ദ്രമാക്കി. മനസ്സിനകത്തു വിചാരങ്ങൾ ശക്തി ചോർന്നു കുഴഞ്ഞു വീഴുന്നതുപോലെ. ശക്തമായ കാറ്റിൽ ഇലകൾ പൊഴിഞ്ഞ് ഒരു മരം നഗ്നമാവുകയാണ്.
താഴെ നിന്നു തന്നെ കാണാവുന്നതാണ്, അറുപത്തിനാല് പ്രതിഷ്ഠാപീഠങ്ങൾ ഉണ്ടെന്നു തോന്നുന്നു. ഒന്നോ രണ്ടോ ദുർഗാശില്പങ്ങളുണ്ട്. രാവിലെയോ മറ്റോ ആരോ സന്ദര്ശിച്ചതിന്റെ ബാക്കിയായി തുളസിയിലകളും ചെമ്പരത്തിയിതളുകളും വീണുകിടപ്പുണ്ട്. വിശ്വാസികളാരെങ്കിലും പ്രാർത്ഥിച്ചതാകാം. മുകളിലേക്കു കുറച്ചു പടവുകളുണ്ട്. ഓരോ പടവും സാവധാനമേ കയറാനാവൂ. ധൃതിപ്പെടാറുള്ള ആ ഉപകരണം അകത്തു നിശ്ചലമായിക്കിടക്കുന്നു. ഒന്ന്...രണ്ട് .......മൂന്ന് ..........നാല് .................അഞ്ച് ..... ..............ആറ് ........ആറാമത്തെ പടിയിൽനിന്നും കാലെടുമ്പോഴേക്കും എന്റെ കാതുകളിൽ വന്നുവീണത് ഒരലർച്ചയായിരുന്നു. കർണപുടങ്ങളിൽ  അമ്പേറ്റതുപോലെ. വേദന. ശരീരം തീർത്തും നിശ്ചലമായിരുന്നിട്ടും ഞാനറിയുന്നുണ്ടായിരുന്നു, ഞാനപ്പാടെ വിറകൊള്ളുകയായിരുന്നെന്ന്. അതിപ്രാചീനതയിൽ ഉറഞ്ഞുപോയ ഒരു പ്രാരംഭ ജീവിയെപ്പോലെ ശരീരം, ഭയത്തിന്റെ ലാവയിൽ ഉറഞ്ഞു പോയെന്നു തോന്നുന്നു. ശരീരത്തിന് ചുറ്റും വിറയലുകളാണ്. തരംഗങ്ങൾ. അദൃശ്യമായ ഊർജതരംഗങ്ങൾ. പ്രളയോപമം. ആ അലർച്ചയുടെ പ്രകമ്പനങ്ങൾ പ്രാചീനതയുടെ അതിരുകളിൽ തട്ടി വീണ്ടും വീണ്ടും തിരിച്ചുവന്നുകൊണ്ടിരുന്നു.
കുറേ സെക്കന്റുകൾക്കു ശേഷമാണ് കഴുത്തു തിരിക്കാനുള്ള ധൈര്യമുണ്ടായത്. എനിക്കു പുറകിൽ, റോഡിനപ്പുറത്തു, ഏറിയാൽ ഒരു പത്തു മീറ്റർ ദൂരം, ഒരു കറുത്ത രൂപം. മനുഷ്യൻ തന്നെയാണ്. ഒരലർച്ചക്കുശേഷം അയാൾ ചിരിക്കുകയാണ്. ശബ്ദമില്ലാതെ. കരി വാരി തേച്ചതുപോലുള്ള കറുപ്പ്. പൂർണ നഗ്നൻ. നീണ്ടുകിടക്കുന്ന കറുത്തിടതൂർന്ന മുടിച്ചുരുളുകൾ.  ഒത്ത ശരീരം. 
ഓ, ഭയപ്പെടുത്തുന്ന ഈ രൂപത്തിൽനിന്ന് ഇത്രക്കും വശ്യമായ ചിരിയോ! അസാധാരണമാം വിധം വെളുപ്പാർന്ന ദന്തനിരകൾ ......................................
……………………………………………………..
എന്നിൽ നിന്ന് എന്തോ ഒന്ന് ഇഴഞ്ഞിറങ്ങിപ്പോകുന്നുവെന്നത് ഞാനറിയുന്നുണ്ട്. ഭയം. അതെ ഭയം അഴിഞ്ഞുപോകുന്നു. തന്റെ മാളമുപേക്ഷിച്ച്‌ ഇറങ്ങിപ്പോകുന്ന ഒരു ഇഴജന്തുവിനെപ്പോലെ, ഭയം ശങ്കിച്ച് ശങ്കിച്ച് ഒഴിഞ്ഞുപോവുകയാണ്.
എന്റെ ശരീരം അനങ്ങിയില്ല.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം അയാൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു പാറയോട് ചേർത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് കൂടാരത്തിലേക്കു (അപ്പോൾ മാത്രമായിരുന്നു ഇങ്ങനെയൊരു കൂടാരം അവിടെയുണ്ടായിരുന്നതായി ഞാൻ കാണുന്നത്) കയറിപ്പോയി.

കുറേ നിമിഷത്തേക്ക് ശരീരം ചലനത്തിനു വഴങ്ങിയില്ല. ചലിക്കാമെന്നായപ്പോൾ ഞാൻ ബാക്കിയുള്ള പടികൾ കയറിയതുമില്ല . സാവധാനം പിന്നോട്ട് തന്നെ പടിയിറങ്ങി, നന്ദിപൂർവം.നന്ദിയെന്തിനെന്നറിയില്ല. ആരോടുമെന്നറിയില്ല. നാഡീതന്തുക്കളിലൊക്കെയും അവാച്യമായ അയവുകൾ. ഇരുട്ടിൽ, പാദങ്ങൾ പതിയുന്നത് വീണുകിടക്കുന്ന പൂവിതളുകളിലേക്കെന്ന പോലെ. കനം കൂടിയ ഷൂവിനെയും കടന്ന് ആ സ്നേഹ മൃദുത്വങ്ങൾ പാദങ്ങളിലേക്ക്..... കൃതാർത്ഥതയുടെ സുമസ്വീകാരങ്ങൾ ...


മെയിൻ റോഡിലേക്ക് നടന്നെത്തും വരേയ്ക്കും പ്രകാശം പൊഴിച്ച ആ ദന്തനിരകൾ എന്നെ പിന്തുടർന്നുവന്നു.

* * * *

entanglement എന്ന വാക്ക് അസന്തുഷ്ടിയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, കെട്ടുപാടുകൾ എന്ന അർത്ഥത്തിൽ , 'quantam entanglement' എന്ന പ്രയോഗം എന്നിൽ ആഹ്ലാദം ചൊരിയുന്നു. നിതാന്ത ശൂന്യതയിലുള്ള സ്നേഹവിനിമയങ്ങളല്ലാതെ മറ്റെന്താണ് ആ ഊർജ്ജകണങ്ങൾ തമ്മിൽ? കണങ്ങൾ തമ്മിലെന്നപോലെ, 'space -time  entanglement' എന്നൊന്ന് ഇല്ലാതിരിക്കുമോ?

ഏതെല്ലാമാണ് ആദ്യ രണനങ്ങളെന്നും ഏതെല്ലാമാണ് അനുരണനങ്ങളെന്നും ആർക്കറിയാം? അതീതങ്ങളിൽ ആദിമധ്യാന്തങ്ങൾക്ക് പ്രസക്തിയെന്തുണ്ട്?

ഒരു പൊള്ളാച്ചിയാത്ര  പൂർണ്ണമായത് അന്നായിരുന്നു. 

അടുത്ത രണ്ടു ദിവസവും ഖജുരാഹോ ശില്പങ്ങളുടെ വിശദമായ ദർശനങ്ങളൊന്നും നടന്നില്ല. വെറുമൊരു ടൂറിസ്റ്റിനെപ്പോലെ ആ പരിസരങ്ങളിൽ ചുറ്റിക്കറങ്ങി. ക്ഷേത്ര സമുച്ചയത്തിലുള്ള പുൽമൈതാനത്ത് ആകാശം നോക്കി കിടന്നും, വഴിയരികിലെ കച്ചവടക്കാരുമായി ചങ്ങാത്തം കൂടിയും, അവരുടെ കയ്യിലുള്ള പുതിയ ശില്പങ്ങളെയും ആഭരണങ്ങളേയും മറ്റും പുരാതനമാക്കാൻ 'ഒരു കൈ സഹായിച്ചും' തമാശ്ശകൾ ആസ്വദിച്ചും കഴിച്ചുകൂട്ടി. ഈ ക്ഷേത്രങ്ങളും ശില്പങ്ങളുമൊന്നും നമുക്കൊട്ടും അപരിചിതമല്ലല്ലോ എന്ന മട്ട്.
അതിനുശേഷം ചൗസാത് യോഗിനി ക്ഷേത്രത്തെപ്പറ്റിയും അന്വേഷിക്കണമെന്ന് തോന്നിയില്ല. 

രണ്ടു വർഷം മുൻപാണെന്നു തോന്നുന്നു, സ്വാമി രാമയുടെ ജീവചരിത്രം വായിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായത് ഈ ക്ഷേത്രത്തിൽ വച്ചാണത്രേ. Too esoteric. ഭാവനയുടെ ആധിക്യം വല്ലാതെയുണ്ടെന്നു തോന്നി. ഇതേ സമയത്തുതന്നെയായിരുന്നു, സ്വാമി ജഗദീഷ് ഭാരതി ഫേസ്‌ബുക്കിൽ ഈ ക്ഷേത്രത്തിന്റെ ഒരു ഫോട്ടോയിട്ടത്. ഓഷോയെ പറ്റിയുള്ള സിനിമയുടെ ഷൂട്ടിങിലായിരുന്നു അദ്ദേഹം. ഓഷോ ഏറെ ഇഷ്ടപ്പെട്ടിരുന്നുവത്രേ ഇവിടം. ഓഷോയുടെ ഖജുരാഹോ പ്രണയങ്ങളെപ്പറ്റി ധാരാളം വായിച്ചിട്ടുണ്ട്. പക്ഷെ ഈ ക്ഷേത്രത്തെപ്പറ്റി ഓഷോ എവിടെയും പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നില്ല. ഹിന്ദി പ്രഭാഷണങ്ങളിൽ എവിടെയെങ്കിലും കാണുമായിരിക്കും.


നിരവധി മാനങ്ങളിൽ (dimensions ) വിടർന്നുകിടക്കുന്ന, ജീവിതമെന്നു നാം വിളിച്ചുപോരുന്ന, ഈ 'jigsaw puzzle', സ്വയമേവ പരിഹരിക്കപ്പെടുക തന്നെ ചെയ്യും. അതിനോടു പങ്കു ചേരുകയാണെങ്കിൽ, അതിനെയാണല്ലോ നാം ആനന്ദമെന്നു വിളിക്കുന്നത്.

Have a nice game!