Featured Post

Thursday, December 19, 2019

ഉണർവിലേക്കുള്ള പടവുകൾ - 1


സന്തോഷമെന്ന വഴി

സന്തോഷം തേടി നടന്ന ഒരു ചെറുപ്പക്കാരൻ, ഒരു രാത്രി വൃദ്ധനായ ഒരു ഫകീറിന്റെ വാതിലിൽ മുട്ടിയത്രേ. അദ്ദേഹം വാതിൽ തുറന്നുകൊണ്ടു ചോദിച്ചു," എന്ത് വേണം?"
ആ ചെറുപ്പക്കാരൻ ഫകീറിന്റെ കാൽക്കൽ വീണു പ്രണാമമർപ്പിച്ചുകൊണ്ടു പറഞ്ഞു,
"എന്താണ് സന്തോഷം? എന്താണ് സന്തോഷം?"

ആ വൃദ്ധൻ അകത്തു നിന്നും ഏതോ ഒരു പഴത്തിന്റെ രണ്ടു കഷ്ണങ്ങൾ എടുത്തുകൊണ്ടുവന്നു. എന്നിട്ടു പറഞ്ഞു," നോക്കൂ, ഇവ മാന്ത്രികമായ രണ്ടു പഴക്കഷ്ണങ്ങളാണ്. ഇതിൽ ആദ്യത്തെ കഷ്ണം കഴിച്ചാൽ നിങ്ങൾക്ക് സന്തോഷമെന്തെന്നു മനസ്സിലാവും. രണ്ടാമത്തെ പഴക്കഷ്ണം കഴിച്ചാൽ നിങ്ങൾ സന്തോഷവാനാകും. വേഗം പറയൂ, നിങ്ങൾക്കിതിൽ ഏതു വേണം? ഒന്നോർക്കുക, ഏതെങ്കിലും ഒന്ന് മാത്രമേ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ കഴിയൂ. മാത്രവുമല്ല ഒരെണ്ണം കഴിച്ചുകഴിയുമ്പോഴേക്കും അടുത്തത് അപ്രത്യക്ഷമായിരിക്കും."

ആ ചെറുപ്പക്കാരൻ ഒരു നിമിഷം ശങ്കിച്ചു.
ഫകീർ പറഞ്ഞു," ഓർക്കുക, രണ്ടാമത്തെ പഴക്കഷ്ണം കഴിച്ചാൽ, സന്തോഷമെന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല. നിങ്ങളുടെ ഇഷ്ടം."

കുറച്ചു നേരം ആലോചിച്ചതിനു ശേഷം ചെറുപ്പക്കാരൻ പറഞ്ഞു," ആദ്യം ഞാൻ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു, എന്താണ് സന്തോഷമെന്ന്. എന്തെന്നാൽ, അതിനെപ്പറ്റി അറിയാതെ എങ്ങനെയാണ് സന്തോഷം കണ്ടെത്താനാവുക?"

വൃദ്ധനായ ആ ഫകീർ ഉറക്കെ ചിരിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു," എനിക്ക് കാണാൻ കഴിയുന്നുണ്ട് എന്തുകൊണ്ടാണ് നിന്റെ അന്വേഷണം ഇത്രക്കും നീണ്ടുപോകുന്നതെന്ന്. നീ ഈ വഴിക്കു പോവുകയാണെങ്കിൽ, ഒരിക്കലും സന്തോഷം കണ്ടെത്താൻ പോകുന്നില്ല. വർഷങ്ങളോളമല്ല, അനേകം ജന്മങ്ങൾ തെരഞ്ഞാലും നീ  സന്തോഷം കണ്ടെത്താൻ പോകുന്നില്ല. എന്തുകൊണ്ടെന്നാൽ, സന്തോഷത്തെപ്പറ്റി അറിവുനേടലും സന്തോഷവാനാവലും ഒന്നല്ല. രണ്ടും പരസ്പരവിരുദ്ധമായ സംഗതികളാണ്. എന്നു മാത്രമല്ല, അത് കഷ്ടപ്പാടും കൂടിയാണ്. സന്തോഷത്തെപ്പറ്റി അറിയുകയും സന്തോഷവാനാവാതിരിക്കുകയുമെന്നത് കഷ്ടപ്പാടാണ്. ഈ കാരണം കൊണ്ടു തന്നെ മനുഷ്യൻ മരങ്ങളെക്കാളും ചെടികളെക്കാളും പക്ഷിമൃഗാദികളേക്കാളുമെല്ലാം കൂടുതൽ കഷ്ടപ്പാടനുഭവിക്കുന്നവനാണ്. എന്നാൽ അറിയാതിരിക്കലുമല്ല സന്തോഷം. അത് കഷ്ടപ്പാടിനെ അറിയാതിരിക്കൽ മാത്രമാണ്. സന്തോഷം കണ്ടെത്തുന്നത് നിങ്ങൾ അറിവിനേയും അജ്ഞതയേയും മറികടക്കുമ്പോഴാണ്. അജ്ഞതയെന്നത് കഷ്ടപ്പാടിനെ അറിയാതിരിക്കലാണ്. അറിവെന്നത് അതേപ്പറ്റി ബോധവാനാവലും. സന്തോഷമെന്നത് അറിവിൽ നിന്നും അജ്ഞതയിൽ നിന്നും സ്വതന്ത്രമായിരിക്കലാണ്."

"അറിവിനേയും അജ്ഞതയേയും മറികടക്കുകയെന്നാൽ മനസ്സിൽ നിന്നും സ്വതന്ത്രമാവുക എന്നാണർത്ഥം. മനസ്സിൽ നിന്നും സ്വതന്ത്രമാവുമ്പോൾ നാം നമ്മുടെ ആത്മസത്തയിലേക്കു തിരികെ വരുന്നു. അതു തന്നെയാണ് ആനന്ദം. അതു തന്നെയാണ് സ്വാതന്ത്ര്യം. അതു തന്നെയാണ് ദൈവികത."

'ചുറ്റിപ്പറ്റിയുള്ള' കാര്യങ്ങൾ അറിയാൻ വേണ്ടിയുള്ള ഒരു ഉപകരണമാണ് മനസ്സ്. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞതിനു ശേഷം നമ്മുടെ അപേക്ഷകൾ വാങ്ങി വെക്കുകയും അകത്തേക്ക് കടത്തിവിടാതെ, സമാധാനിപ്പിച്ചുകൊണ്ടു നമ്മെ തിരികെ അയക്കുകയും ചെയ്യുന്ന ഒരു സെക്യൂരിറ്റി ജീവനെക്കാരനെപ്പോലെയാണ് അത് പ്രവർത്തിക്കുന്നത്. നമ്മുടെ അപേക്ഷകൾ അതിനപ്പുറം എത്താൻ പോകുന്നില്ല. പക്ഷേ അറിവുകൾ നമ്മിൽ വ്യാജമായ ഒരു സമാധാനം സൃഷ്ടിക്കുന്നു. അത് സന്തോഷത്തെപ്പറ്റിയാണെങ്കിൽ സന്തോഷമായെന്ന ഒരു പ്രതീതി ജനിപ്പിക്കുന്നു. യഥാർത്ഥത്തിൽ ദുഃഖമില്ലെങ്കിലും ദുഃഖിതനാണെന്ന പ്രതീതി ജനിപ്പിക്കുന്നു.

മനസ്സിൽ (mind) നിന്നും സ്വതന്ത്രമാവുക എന്നാൽ ഏറെ കഷ്ടപ്പെട്ട് ഏതെങ്കിലും കഠിന സാധനകളോ കർക്കശമായ വ്യായാമ മുറകളോ തപശ്ചര്യകളോ അഭ്യസിച്ച് അതിനെ കീഴടക്കുക എന്നല്ല. മനസ്സിന്റെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ് അതിനോടുള്ള ഏറ്റുമുട്ടലുകളാണ്. മനസ്സിൽ നിന്നും സ്വതന്ത്രമാവുക എന്നാൽ മനസ്സിനെ തീരെ 'മൈൻഡ്' ചെയ്യാതിരിക്കുക എന്ന് മാത്രമാണ്. മനസ്സിനെ 'മൈൻഡ്' ചെയ്യാതിരിക്കുമ്പോൾ മാത്രമേ മനസ്സെന്ന മെക്കാനിസത്തിന് (MIND), നേരെ ചൊവ്വേ പ്രവർത്തിക്കാനാവുകയുള്ളൂ. അത് വേണ്ടവിധം പ്രവർത്തിക്കുന്നതിനെയാണ് MINDFULLNESS എന്ന് പറഞ്ഞു പോരുന്നത്. 

നമ്മുടെ ജീവിതത്തിലെ എത്ര നിസ്സാരമെന്നു തോന്നുന്ന ഒരു പ്രവർത്തിപോലും സന്തോഷത്തെ കൊണ്ടുവരാൻ പ്രാപ്തമാണ്. ഉദാഹരണത്തിന് രാവിലെ എണീറ്റ് ബ്രഷ് ചെയ്യുന്ന ഒരു പ്രവർത്തി തന്നെയെടുക്കുക. മനസ്സിന്റെ ധാരാളം നൂലാമാലകളിൽ നിന്നുകൊണ്ട് നമുക്ക് ബ്രഷ് ചെയ്യാം. വർഷങ്ങളായി ചെയ്തുപോരുന്ന ഒരു ശീലത്തിന്റെ ഭാഗമായി മാത്രം. ആ ശീലത്തെ ഖണ്ഡിക്കാനുള്ള ശക്തിയില്ലാത്തതിന്റെ പേരിൽ ഒരാൾ ബ്രഷ് ചെയ്യുന്നു. ഇനി അതുമല്ലെങ്കിൽ വായ്‌നാറ്റത്തെ പ്രതി മറ്റുള്ളവർ എന്ത് വിചാരിച്ചേക്കാം എന്നാലോചിച്ചുകൊണ്ട് ഒരാൾക്ക് ബ്രഷ് ചെയ്യാൻ തീരുമാനമെടുക്കാം. ഇതെല്ലാം മനസ്സിന്റെ സ്വാധീനത്തിൽ പെട്ടുകൊണ്ടുള്ള തീരുമാനങ്ങളാണ്. ഇനി മനസ്സിന് അധീനപ്പെട്ടുകൊണ്ട് മറ്റൊരു തീരുമാനവും എടുക്കാവുന്നതാണ്. ബ്രഷ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കാം. പൊതുവെ നാം ഇതിനെ മടി എന്ന് അറിഞ്ഞു പോരുന്നു. കൊച്ചു കുട്ടികളിലും മറ്റും മനസ്സിന്റെ ഈ പ്രവണതയാണ് കൂടുതൽ കണ്ടുപോരുന്നത്. എന്നാൽ ഇതൊന്നുമല്ലാതെ, ആ പ്രവർത്തിയുടെ ആവശ്യകതയും പ്രാധാന്യവും അറിയുന്നതിന്റെ ഭാഗമായി തന്റെ പല്ലുകളും വായും വൃത്തിയായി സൂക്ഷിക്കുന്നതിനായി ആ പ്രവർത്തിയിൽ ഒരാൾക്ക് സ്നേഹപൂർവ്വം പങ്കെടുക്കാം. യാതൊരു ധൃതിയും കൂടാതെ. യാതൊരു അലസതയും കൂടാതെ. മറ്റു യാതൊരു വിചാരവും കൂടാതെ. അപ്പോഴാണ് സന്തോഷമെന്ന അനുഭവം നിശബ്ദമായി, യാതൊരു കോലാഹങ്ങളുമില്ലാതെ നമ്മെ പൊതിയാൻ തുടങ്ങുന്നത്. ഇത് ചെറുതെന്നോ വലുതെന്നോ ഭേദമില്ലാതെ ഏതൊരു പ്രവർത്തിയിലേക്കും വ്യാപിപ്പിക്കാവുന്നതാണ്. ഒരൊറ്റ കാര്യമേ ഉറപ്പിക്കേണ്ടതുള്ളൂ: ആ പ്രവർത്തി ചെയ്യേണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് മനസ്സായിരിക്കരുത്. മുഴുവൻ ഉത്തരവാദിത്തവും നമ്മിലായിരിക്കണം. അങ്ങനെയുള്ള ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും മനസ്സിൽ നിന്നും ഒരകലം വ്യക്തമായി അറിയാൻ തുടങ്ങും. പിന്നീട്  മനസ്സിന്റെ സ്വരത്തേയും തന്റെ തീരുമാനത്തേയും തിരിച്ചറിയാൻ വിഷമമുണ്ടാവില്ല.

മനസ്സിനെ മറികടന്നുകൊണ്ട് സന്തോഷത്തെ അനുഭവിക്കുന്ന ഒരാളിൽ 'എങ്ങനെ?' എന്ന ചോദ്യം ഉദിക്കുന്നില്ല. അതിനർത്ഥം മുൻപ് എപ്പോഴെങ്കിലും അയാളിൽ അത്തരമൊരു ചോദ്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഇപ്പോൾ അതിനുത്തരം ലഭിച്ചിരിക്കുന്നു എന്നല്ല. ആ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലാതായിരിക്കുന്നു. കുറേകൂടി കൃത്യമായി പറഞ്ഞാൽ, സന്തോഷമായിരിക്കുന്നവൻ ഓർക്കുന്നുപോലുമില്ല താൻ സന്തോഷമായിരിക്കുന്നുവെന്ന്. സന്തോഷത്തെപ്പറ്റി ചികഞ്ഞുകൊണ്ടിരിക്കുന്നവൻ എല്ലായ്പ്പോഴും 'എങ്ങനെ?' എന്ന് ആരാഞ്ഞുകൊണ്ടിരിക്കുന്നു.

ഏതാണ് സന്തോഷത്തിലേക്കുള്ള വഴിയെന്ന് ഒരാൾ ചോദിച്ചപ്പോൾ ഓഷോ പറഞ്ഞ ഉത്തരം ഒരു വല്ലാത്ത ഉൾക്കാഴ്ച സമ്മാനിക്കുന്നുണ്ട്. ഓഷോ പറഞ്ഞത് ഇങ്ങനെയായിരുന്നു," സന്തോഷത്തിലേക്ക് ഒരു വഴിയുമില്ല. സന്തോഷമാണ് വഴി."
( There is no way to happiness. Happiness is the way ) .





x

Saturday, October 5, 2019

ഇറങ്ങിപ്പോക്കുകൾ - 5 - walkouts to oneself ...

പശ്ചിമബംഗാളിലേക്കു തിരിക്കുമ്പോൾ പ്രധാനമായും ഉദ്ദേശിച്ചിരുന്നത് ശാന്തിനികേതൻ, ദക്ഷിണേശ്വർ, ബേലൂർ, കമാർപുക്കൂർ, ജയറാം ബട്ടി (ശ്രീ രാമകൃഷ്ണന്റെയും ശാരദാദേവിയുടെയും ജന്മസ്‌ഥലങ്ങൾ), എന്നിവയായിരുന്നു. പിന്നെ സുന്ദർബൻ. തിരിച്ചുവരുമ്പോൾ ബോധ്ഗയ, കാശി എന്നിങ്ങനെ. പക്ഷെ തികച്ചും അവിചാരിതമായി വീണുകിട്ടിയതായിരുന്നു, റാണിഗഞ്ചിലെ കൽക്കരിഖനി. പുളക് ലാഹിരിയുടെ ഒരു സുഹൃത്ത് മുഖേന 
madan da
- മദൻ ദാ- യാണ് അവസരമൊത്തത്. അവർ രണ്ടു പേരും അവിടത്തുകാരായിരുന്നു - അസ്സൻസോൾ. പിന്നെ കൂടെയുള്ളത്
സ്വാമി സംവിദ് പ്രേം.

pulak lahiri
അസ്സൻസോൾ പരിസരം മുഴുവനും തന്നെ ചാരം പൂണ്ടു നിൽക്കുകയാണെന്ന് തോന്നി. ഒരുപക്ഷേ ഇത്രത്തോളം സ്റ്റീൽപ്ലാന്റുകൾ ഒരുമിച്ച് മറ്റെവിടെയും ഉണ്ടാവാനിടയില്ല. തെർമൽ പവർപ്ലാന്റുകൾ മുതൽ മറ്റുള്ളവ വേറെയും. കൽക്കരിയുടെ സാമീപ്യം കൊണ്ടാകാം.
samvid prem
ഇന്ത്യയിൽ ഏറ്റവും ആദ്യം കൽക്കരി ഖനനം തുടങ്ങിയ സ്ഥലമാണ് റാണിഗഞ്ച്-1774ൽ. ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ആദ്യത്തെ കൽക്കരി ഖനനങ്ങളും ഏതാണ്ട് അതേ വർഷങ്ങളിലൊക്കെത്തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ആയിരത്തി അഞ്ഞൂറോളം സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഈ കൽക്കരിപ്പാടം (raniganj coal fields) പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി പരന്നു  കിടക്കുന്നു. 
പുളക് ലാഹിരി, ശ്രമിച്ചുനോക്കാം എന്നേ പറഞ്ഞിരുന്നുള്ളൂ, അപ്പോഴേക്കും പക്ഷേ 'സോർബാ ദ ഗ്രീക്ക്' ചിത്രത്തിലെ രംഗങ്ങൾ എന്റെ മനസ്സിലൂടെ വന്നുപോയ്‌കൊണ്ടിരുന്നു. അലക്സിസ് സോർബയും പണിക്കാരും ലിഗ്‌നൈറ്റ് ഖനിയിൽ നിന്നും ഇറങ്ങിവരുന്ന രംഗം മറക്കാനാവില്ല. ആ ഖനി ഉപേക്ഷിക്കേണ്ടിവന്നതിനാലാണ് സോർബ മറ്റു പദ്ധതികൾ ആവിഷ്കരിക്കുന്നത്. കൽക്കരി ഖനിയുടെ ദൃശ്യങ്ങളുള്ള മറ്റൊരു സിനിമയും എന്റെ ഓർമ്മയിലുണ്ട്. അതു പക്ഷേ പ്രധാന സിനിമകളിൽ ഇടം പിടിച്ചിട്ടില്ലെന്നു തോന്നുന്നു - The Razor's Edge - Somerset Maugham - എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം .
ഏതായാലും കുറച്ചു സമയത്തിനുള്ളിൽ മദൻ ദാ വന്നു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. സേഫ്റ്റി ഹെൽമെറ്റു ധരിച്ച് ഖനിയുടെ 'പ്രവേശന ദ്വാര'ത്തിനു മുന്നിലെത്തിയപ്പോൾ - ഭൂമിക്കുള്ളിലേക്കുള്ള ഒരു ദ്വാരം തന്നെയായിരുന്നു അത് - ഒരു ബ്ലാക്ക് & വൈറ്റ് ലോകം - കൽക്കരിപ്പൊടികളും ഏതോ ഭൂതത്തിലേതെന്നു തോന്നിക്കുന്ന പഴകിയ റെയിൽപാളങ്ങളും. ഒരു പക്ഷേ, അന്തരീക്ഷം എത്ര വർണ്ണശബളമാക്കാൻ ശ്രമിച്ചാലും, പറ്റില്ലെന്നു വരുമോ! കറുത്ത രത്നങ്ങളുടെ - കൽക്കരിയെ വിശേഷിപ്പിക്കാറുള്ളത് കറുത്ത രത്നങ്ങളെന്നും പെട്രോളിയത്തെ വിശേഷിപ്പിക്കാറുള്ളത് കറുത്ത സ്വർണമെന്നുമാണ് - ശ്യാമപ്രഭാവത്തിൽ മറ്റു നിറങ്ങളെല്ലാം സ്വംശീകരിക്കപ്പെടുന്നതോ? വെറുതെ ഓർമ്മ വന്നു, കൊൽക്കത്ത എന്ന പേര്   നീറ്റുകക്കയിൽനിന്നുo (kali, kata )ഉണ്ടായതാണെന്നും,കാളിയുടെ കേളീരംഗം എന്ന അർത്ഥത്തിലുള്ള 'Kalikkhetrô' പരിണമിച്ചതാണെന്നുമൊക്കെ .

താഴേക്കിറങ്ങാൻ വേണ്ടി പ്ലാറ്റുഫോമിൽ കയറിനിന്നപ്പോൾ, ഒട്ടും സാങ്കേതിക മികവ് ഇല്ലാതിരുന്നിട്ടും (ഒരു താത്ക്കാലിക സംവിധാനം എന്നേ തോന്നുമായിരുന്നുള്ളൂ - ഒന്നുകിൽ 'അപ്‌നാ ദേശ്' കാ  തനതു മനോഭാവം അല്ലെങ്കിൽ കൽക്കരി ഖനികളുടെ പൊതുസ്വഭാവം) ഒരു 'ടൈം ട്രാവൽ' മെഷീനിൽ കയറിനിൽക്കുകയാണെന്നു സങ്കല്പിക്കാൻ മോഹം തോന്നി. വെറുതെ അങ്ങനെ കഴിഞ്ഞകാലത്തിലൂടെ പിന്നോട്ട് യാത്ര ചെയ്യുക. മനുഷ്യന്റെ എക്കാലത്തെയും തീരാമോഹമാണെന്നു തോന്നുന്നു. ശാസ്ത്ര സാഹിത്യകലാ മേഖലകളിൽ ടൈം ട്രാവൽ ഭാവനകൾ കുറച്ചൊന്നുമല്ല.
ആ ഭാവനകളുമായി  കാര്യമായി ഇടപഴകിയിട്ടില്ലെങ്കിലും, എന്നെ സമൂലം പിടിച്ചുകുലുക്കിയ ഒരു ചെറുകഥയുണ്ട് - സയൻസ് ഫിക്ഷൻ ലോകത്തെ ഒരതികായനെഴുതിയ (ROBERT. A. HEINLEIN)  "all you zombies". വിശേഷ വൈദഗ്ധ്യം വെറും പ്രാണികൾക്കു പറഞ്ഞിട്ടുള്ളതാണ്; മനുഷ്യനെന്നത് ഏതു പ്രവർത്തിയിലേക്കും വ്യാപാരിക്കാനാവുന്ന  അവബോധ കേന്ദ്രമാണെന്ന് ഓർമിപ്പിച്ച അമേരിക്കൻ എഴുത്തുകാരൻ ("A human being should be able to change a diaper, plan an invasion, butcher a hog, conn a ship, design a building, write a sonnet, balance accounts, build a wall, set a bone, comfort the dying, take orders, give orders, cooperate, act alone, solve equations, analyze a new problem, pitch manure, program a computer, cook a tasty meal, fight efficiently, die gallantly. Specialization is for insects.")  സ്ഥല കാല ചേരുവകളുടെ സങ്കീർണ്ണതയും, ഐൻസ്റ്റീൻ 'wormholes' എന്നുവിളിച്ച 'കുറുക്കുവഴി പ്രപഞ്ച'ങ്ങളും ഒരുപോലെ ഇടകലർന്ന്, തത്വമസി മനനത്തോളം ചെന്നെത്തുന്ന ഭാവനാസത്യങ്ങൾ (അങ്ങനെപ്രയോഗിക്കാമോ എന്നറിഞ്ഞുകൂടാ) പങ്കു വെക്കുകയാണ് 'all you zombies'.

ബാർ ടെൻഡർ ആയിട്ടുള്ള ഒരാൾ ഒരു ടൈം ട്രാവൽ മെഷിനിൽ കയറി കാലത്തിലൂടെ പിന്നിലേക്കു യാത്ര ചെയ്യുന്നതാണ് കഥ. തന്റെ തന്നെ പൂർവ്വജന്മങ്ങളേയും താൻ തന്നെ പുനർജ്ജനിക്കുന്നതുമായി അയാൾ അടുത്തറിയുന്നു. അതിലുമുപരി അയാൾ തിരിച്ചറിയുന്ന ചില സത്യങ്ങളുണ്ട്. ഒരുപക്ഷേ, കഥാപാത്രമെന്ന നിലയിൽ ആ സത്യങ്ങൾക്കുനേരെ അയാൾ നിസ്സംഗനാണെങ്കിലും, വായിക്കുന്നവരിലേക്ക് ആ സത്യങ്ങൾ കയറിവരുന്നത് കൂർത്ത മുനകളുമായാണ്.
കാലത്തിന്റെ ദ്വാരപ്രഹേളികകളിലൂടെ താൻ തന്നെ തന്റെ മുത്തച്ഛനായും തന്റെ തന്നെ കുഞ്ഞായും അമ്മയായുമൊക്കെ മാറിമറിഞ്ഞുവരുന്ന കാഴ്ച. 'സങ്കീർണമായ മനുഷ്യബന്ധങ്ങൾ ' എന്ന ക്ളീഷേകളെക്കൊണ്ടല്ല അതിനെ സമീപിക്കേണ്ടത്. അടിസ്ഥാനപരമായ ഊർജ്ജസംക്രമണസമസ്യകൾ - hyper dimensions - എന്ന വിനയം
michio kaku
കൊണ്ടായിരിക്കണം.
michio kaku എന്ന ശാസ്ത്രജ്ഞൻ 'world lines' എന്ന തന്മാത്രാ തത്വങ്ങളുടെ വെളിച്ചത്തിൽ ഈ ചെറുകഥയെ വിശകലനം ചെയ്യുമ്പോൾ, നിരൂപണമെന്നത് ഒരു ശാസ്ത്രകലയാണെന്ന് അടിവരയിടുന്നുണ്ടെന്നു തോന്നുന്നു. 

ഞങ്ങൾ നാലുപേരും കയറിനിന്നതിനു ശേഷം ഒരു ബട്ടൺ അമർത്തിയപ്പോൾ ഞങ്ങളെയും കൊണ്ട് ആ പ്ലാറ്റുഫോം താഴോട്ടു പോകാൻ തുടങ്ങി. അല്പമൊന്നു ആടിയുലഞ്ഞ്, ലോഹങ്ങൾ തമ്മിലുരസുമ്പോഴുണ്ടാവുന്ന ചില്ലറ മുറുമുറുപ്പുകളോടെ. ലോഹച്ചരടുകളുടെ ആയാസങ്ങൾ. ആധുനികമായ ലിഫ്റ്റും ക്യാബിനും സവിധാനങ്ങളുമല്ലാതിരുന്നത് നന്നായി. അങ്ങനെയായിരുന്നെങ്കിൽ ഒരുപക്ഷേ ഒരു കയത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാന്നെന്ന് ഇത്രക്കും ഗഹനതയോടെ അനുഭവിക്കാനാവില്ലായിരുന്നു. 625 അടി താഴേക്കാണ് സാവധാനം പൊയ്ക്കൊണ്ടിരുന്നത്. (അത്ര സാവധാനമൊന്നുമല്ലായിരുന്നാലും, ഞാൻ അതിനെ വളരെ സാവധാനമുള്ള ഒരു വീഴ്ചയായി അനുഭവിച്ചു എന്നതാണ് നേര്).
വീണുകൊണ്ടിരിക്കുക എന്നത്  മനോഹരമായ ഒരനുഭവം തന്നെയാണ് .
ഉയരമുള്ള മുളത്തലപ്പുകളിൽ നിന്ന്, വെളുത്ത മാർബിൾ തറയിലേക്ക് ഉതിർന്നുവീഴുന്ന ഉണക്കിലകൾ, കറങ്ങിക്കറങ്ങി സാവധാനം നിലത്തു പതിക്കുന്നത്, എത്ര കണ്ടാലാണ് മതിവരുക ! ഓഷോ കമ്മ്യൂണിൽ ,’ബുദ്ധാ ഗ്രൊവി’ൽ ഇരിക്കുമ്പോൾ എനിക്കേറ്റവും ഇഷ്ടമുള്ള ധ്യാനം മുളയിലകളുടെ ഈ വർഷ നൃത്തമാണ് . 

വീഴ്ച്ചകളിൽ ഒരല്പം ബോധം കലരുമ്പോൾ, അതിനു സമർപ്പണഛായ കൈവരുന്നു. പിന്നീട് ആ വീഴ്ചയിൽ നാം അനുഭവിക്കുക അഭയമാണ്, അമ്പരപ്പല്ല. കുറേ വർഷങ്ങൾക്കു മുൻപായിരുന്നു ഒരിക്കൽ ആഷാമേനോന് എഴുതിയപ്പോൾ, 'an abysmal falling into osho' എന്ന് ഞാൻ എന്റെ വർത്തമാനത്തെ നിർവചിച്ചത്. 'ഛന്ദസ്സുകൾ’-ൽ , ആ വാക്കുകൾ തന്നെയിപ്പോഴും പിന്തുടരുന്നുവെന്നു ആഷാമേനോൻ
aashamenon
പ്രതിവചിക്കുമ്പോൾ, ഞാനതിനെ ഇങ്ങനെയേ മനസ്സിലാക്കൂ ,"he too,in that falling, the very abysmal falling". ഓഷോവിലേക്കെന്നല്ല, മറ്റാരിലേക്കുമല്ല, തന്നിലേക്കു തന്നെ എന്നു പോലും പറയാനാവില്ല, പക്ഷേ വീഴാതിരിക്കുക അസാധ്യമാണ്. എത്ര നിഷേധിച്ചാലും, എത്ര തന്നെ സംശയിച്ചാലും, എത്ര തന്നെ അജ്ഞനായാലും, that falling is the very beat of existence. ബോധചേതനയുടെ ഹൃദയമിടിപ്. ആരിലും. ഏതിലും. ഛന്ദസ്സുകൾ എന്ന പദത്തിന് മറ്റെന്ത് ധ്വനികളാണുള്ളത് ?
ഈ കയത്തിലേക്കിറങ്ങിപ്പോകുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞുപോവുകയാണ്. Deeper, deeper…..and deeper...
ഈവെനിംഗ് മീറ്റിങ്ങുകളിൽ  ഓഷോയുടെ ശബ്ദത്തോടൊപ്പം എത്രയോ തവണ ആഴ്ന്നാഴ്ന്നു പോയിരിക്കുന്നു, എവിടേക്കെന്നില്ലാതെ. എന്റെ കാതുകളിൽ ആ ശ്രവണങ്ങൾ തുടരുകയാണിപ്പോഴും : 
Be silent ...
close your eyes ...
Feel as if you are frozen.
Enter in.
The deeper you can,
the more you will experience
your buddha-nature.
At the deepest point,
you are the ultimate reality –
immortal, eternal,
with all the blessings
that you can ever conceive of.
Don’t miss the opportunity.
It is the simplest thing in the world
to go in ... because it is your own home.
You need not even knock on the doors.
In fact there are no doors inside.
It is an open space, an open sky.
But to know this open sky
is to realize
the deathless principle of your existence.
Deeper, deeper, and deeper ...
Drink this life juice to your heart’s content.
And remember this peace, this silence,
this blissfulness.
Around the day,
whatever you are doing, don’t forget it.
Like an undercurrent,
let it remain there. 
And slowly, slowly
it will change your whole life structure.

ആ പ്ലാറ്റ്ഫോം താഴെയെത്തി മുട്ടിനിന്നപ്പോൾ ഇരുട്ട് മാത്രമായിരുന്നു ചുറ്റും . നിമിഷങ്ങളെടുത്തു കണ്ണ് തെളിയാൻ. മങ്ങിയ മഞ്ഞവെളിച്ചം. മെലിഞ്ഞുണങ്ങിയ രണ്ടു റെയിലുകൾ അകത്തേക്ക് വെട്ടിയിട്ടുള്ള തുരങ്കങ്ങളിലൂടെ എവിടേക്കോ കടന്നുപോകുന്നുണ്ട്. നാലരകിലോമീറ്റർ ദൂരെയാണത്രേ ഇപ്പോൾ ഖനനം നടക്കുന്നത്. ഈ പാടത്തിൽ (coal field), തൊണ്ണൂറിലധികം ഖനികളുണ്ട്. കുഴിച്ചുകൊണ്ടേയിരിക്കുകയാണവർ.


തൊട്ടടുത്ത് ഒരു ട്രാൻസ്‌ഫോർമർ ഇരുന്ന് മുരളുന്നുണ്ട്. കുഴിച്ചെടുക്കുന്ന കൽക്കരിക്കഷ്ണങ്ങളെ ട്രോളികളിൽ വലിച്ചുകൊണ്ടുവരുന്നതിനായി സ്റ്റീൽ റോപ്പുകളും ലിവറുകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മണ്ണിൽനിന്നും ഒലിച്ചിറങ്ങുന്നതാകണം, ചെളിയും വെള്ളവും കെട്ടികിടപ്പുണ്ട്. ഇടക്കിടെ ഓരോരോ ട്രോളികൾ നിരങ്ങിവരും, കൽക്കരിയുമായി. സ്റ്റീൽ റോപ്പുകളുടെ സപ്പോർട്ടിങ് വീലുകൾ, കെട്ടിക്കിടക്കുന്ന  വെള്ളത്തെ സ്പർശിച്ചുകൊണ്ടു കറങ്ങിയപ്പോൾ അതീവ സുന്ദരമായ 'കോമൾ സ്വരങ്ങൾ '. എനിക്കുതോന്നി അതൊന്നു റെക്കോർഡ്‌ചെയ്യണമെന്ന്. റെക്കോർഡിങ്ങിനു ശ്രമിക്കുകയാണെന്ന് പുളക് ലാഹിരിക്ക് മനസ്സിലായെന്നു തോന്നുന്നു. അദ്ദേഹം സംഗീതജ്ഞനാണ്. അദ്ദേഹത്തിന്റെ ശ്രവണ സൂക്ഷ്മതകൾ എനിക്ക് പരിചയമുള്ളതാണ്. അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോൾ, ആ കണ്ണുകളിൽ ആജ്ഞയും ഓർമ്മപ്പെടുത്തലും ഉണ്ടായിരുന്നു. ഞാൻ ആ ശ്രമത്തിൽ നിന്നും പിൻവലിഞ്ഞു. ആ മധുസ്വനങ്ങൾ എനിക്കിപ്പോഴും അനുഭവിക്കാൻ കഴിയുന്നത് അതുകൊണ്ടാവാം. അല്ലായിരുന്നുവെങ്കിൽ അവ ഡിജിറ്റൽ കോഡുകളായി ഏതെങ്കിലും ഫോൾഡറുകളിൽ അവഗണിക്കപ്പെട്ടേനെ.
ഇടക്കെപ്പോഴോ രണ്ടോ മൂന്നോ ആളുകൾ ട്രോളികളിൽ കയറി തുരങ്കത്തിൽ നിന്നും പുറത്തു വന്നു. ഖനനം കഴിഞ്ഞു വരുന്നവർ. ആ ഗുഹാനാഴികളിലൂടെ കുറച്ചുദൂരം മുന്നോട്ടു നടക്കാൻ പറ്റി. അവിടന്നങ്ങോട്ട് അനുവാദമില്ലായിരുന്നു.
അതിജീവനത്തിന്റെ ആദ്യനാളുകളിൽ പ്രകൃതിനിർമ്മിത ഗുഹകളിൽ നിവസിച്ചുപോന്നിട്ടുള്ള മനുഷ്യൻ എവിടം മുതലാണ് ഗഹ്വരങ്ങളിലും മണ്ണ് തുരക്കുന്നതിലും അനുരക്തനായത് എന്ന് കൃത്യമായി പറയാനായിട്ടില്ല. ഇതുവരേക്കും കണ്ടെത്തിയിട്ടുള്ള തുരങ്കങ്ങൾ വെച്ചുകൊണ്ട് ഏകദേശം അയ്യായിരം വർഷങ്ങളായി അവൻ തുരങ്കനിർമ്മാണത്തിൽ വ്യാപൃതനാണെന്ന് അനുമാനിക്കപ്പെടുന്നു. മണ്ണുമാന്തിക്കൊണ്ടുള്ള ശവസംസ്ക്കാരം ഏകദേശം ഒരു ലക്ഷം വർഷം മുൻപേ ചെയ്തുപോന്നിട്ടുണ്ടത്രേ! ഏതായാലും കേവലം ജൈവികമായ ഒരു ത്വരയുടെ ഭാഗമായി ഭൂമി തുരക്കുന്ന ജീവികളെപ്പോലെയല്ലാതെ, കൃത്യമായ ഏതോ ആവശ്യങ്ങൾക്ക് വേണ്ടി മണ്ണ് തുരന്നു തുരന്നു മുന്നേറിയ നാളുകൾ മനുഷ്യപരിണാമത്തിലെ സ്വതന്ത്രാവബോധത്തിന്റെ നാഴികക്കല്ലുകളായി എണ്ണപ്പെടുന്നുണ്ട്. ആകാശം മുട്ടുന്ന പർവ്വതാഗ്രങ്ങളെപ്പോലെത്തന്നെ അന്തമില്ലാത്ത ആഴങ്ങളും അവനെ പ്രലോഭിപ്പിച്ചു കാണില്ലേ?

തമോദ്വാരങ്ങൾ, സുഷിരമെന്നും വൃത്തമെന്നുമുള്ള പ്രതിഭാസങ്ങൾ അവന്റെ ചേതനയിലെ ഏതെല്ലാം അജ്ഞാത ലോകങ്ങളിലേക്കു പ്രകാശം വീഴ്ത്തിക്കാണില്ല? ജ്യാമിതിയുടെ ജൈവനാമ്പുകൾ. അന്ധകാരത്തിന്റെ കാണാവലയങ്ങൾ. അതുവരേക്കും അനുഭവിച്ചിട്ടില്ലാത്ത ശബ്ദവിന്യാസങ്ങൾ. പിന്നെയും എന്തെല്ലാമോ തന്റെ തുരങ്ക നിർമ്മാണങ്ങൾ അവനു സമ്മാനിച്ചു കാണും. 

'മേരി ദുക്കല് ദേ വിച്ച് ചോർണി' (എന്റെയുള്ളിൽ ഒരു മോഷ്ടാവ് കുടിയിരിക്കുന്നുണ്ട്) എന്ന് ബുല്ലേ ഷാ പാടിയത് പോലെ മനുഷ്യനകത്ത്, മാളം നിർമ്മിക്കുന്ന ഏതൊക്കെയോ മൃഗ ചോദനകൾ വസിക്കുന്നുണ്ടാവണം. പെരുച്ചാഴി മുതൽ വെട്ടാ വെളിയൻ വരെ. മണ്ണുകുഴച്ചുണ്ടാക്കിയ ഒരു വേട്ടാളൻ കൂടിന്റെ ആദ്യ ദർശനം അവനിൽ നിഗൂഢതയുടെ

പ്രാരംഭപ്രതീകങ്ങളിലൊന്നായിരിക്കണം- a mystery capsule. (കൃത്യമായും ഒരു വേട്ടാളൻ കൂടുപോലുള്ള ഒരു സംഗീതോപകരണം (xun) പാരിതോഷികമായി കിട്ടിയത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു- അനിൽ സരസ്വതിക്ക്‌ നന്ദി). ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്സിൽ വേട്ടാളൻ ഒരു സുപ്രധാന പ്രതീകമാണെന്നോർക്കുക. വേട്ടാളൻ തുളച്ചുവിട്ട ഒരു മുളന്തണ്ടായിരിക്കണം അവന്റെ ശ്രവണപുടങ്ങളെ കുളിരണിയിച്ച ആദ്യ സ്വനങ്ങൾ സമ്മാനിച്ചത്.
സുഷിരവാദ്യങ്ങളിലേക്കുള്ള താല്പര്യം കേവലം നിലനിൽപ്പിന്റെ ഭാഗമായിരുന്നില്ല. ശ്രവണത്തിന്റെ പ്രഥമാങ്കുരങ്ങൾ, ഒരു ധ്യാനമെന്ന നിലയിൽ, സംഭവിച്ചിട്ടുള്ളത്‌ ചെറുത്തുനില്പിന്റേയും പലായനങ്ങളുടേയും ഇടയിലെവിടെയോ അവനിലേക്ക്‌ കയറിവന്ന സൂക്ഷ്മ ധ്വനികളിലൂടെയാകും. മരപ്പൊത്തുകളും ഗുഹാന്തരങ്ങളും പ്രതിധ്വനിപ്പിച്ച മുഴക്കങ്ങൾ. പൊള്ളയായ അസ്ഥിപഞ്ജരങ്ങളിൽ കാറ്റു പിടിച്ചപ്പോൾ ഉതിർന്നുവീണ മൃദു വരിശകൾ. 
Geissenklösterle ഗുഹകളിൽ നിന്നും ( ജർമ്മനി ) ഈയടുത്തകാലത്ത് കണ്ടെടുത്ത അസ്ഥികൊണ്ടുള്ള ഒരു ഫ്ലൂട്ട് ആണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംഗീതോപകരണമായി കണക്കാക്കുന്നത്.

അതിന്റെ പഴക്കം ഏകദേശം 43000 വർഷമാണത്രേ. ഇത് നടക്കുന്നത് ഹിമയുഗത്തിൽ ആണെന്നോർക്കുക. വൈജാത്യമാർന്ന മറ്റു ഗോത്രങ്ങളുമായി സംവദിക്കാനും അനേകം ഭൂവിസ്തൃതികളിലേക്കു പടർന്നുപെരുകാനും മനുഷ്യനെ സഹായിച്ചത് ഈ അസ്ഥിക്കുഴലുണ്ടാക്കിയ ആന്ദോളനങ്ങളാണെന്ന് അനുമാനിക്കപ്പെടുന്നു.

മൂന്നു മണികൾ മുഴങ്ങി. മുകളിൽ നിന്നും ആരോ ഇറങ്ങിവരാൻ പോകുന്നു എന്നുള്ളതിന്റെ സൂചനയാണ്. പ്ലാറ്റുഫോമിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നത് മുഴങ്ങുന്ന മണികളുടെ എണ്ണമനുസരിച്ചാണ്. ഒരു മണിയടിച്ചാൽ കൽക്കരിയുമായി ട്രോളി വരുന്നുണ്ടെന്നർത്ഥം. രണ്ടുമണിയടിച്ചാൽ ട്രോളി മുകളിൽ നിന്നും ഇറങ്ങുന്നുവെന്നർത്ഥം. അങ്ങനെയങ്ങനെ. 625 അടി ആഴമുള്ള തുരങ്കത്തിൽ മണികൾ മുഴങ്ങിയപ്പോൾ, പരിചയമില്ലാത്ത കാതുകൾക്ക് ദിശയറിയാൻ പാടാണ്. കനത്ത ഇരുട്ടിൽ, വിശേഷിച്ചും പ്രാചീനമായ തുരങ്കമുഖങ്ങളിൽ നിന്നും എന്ത് ശബ്ദം കേട്ടാലും ഒരു വേള, അത് വരുന്നത് നമുക്കകത്തുനിന്ന് തന്നെയോ എന്ന് തോന്നിപ്പോകും.
കൽക്കരി നിറച്ച ഒരു ട്രോളിക്കു പിന്നാലെ കൽക്കരിപുരണ്ട ദേഹങ്ങളുമായി ഒന്നുരണ്ടു പേർ കടന്നു വന്നു, ഭൂമിക്കടിയിലുള്ള ഏതോ ഒരിടത്തുനിന്നും വന്ന അന്യജീവികളെപ്പോലെ.

ഇത്തരമൊരു ഗുഹാപ്രവേശമുണ്ടായിട്ടുള്ളത് ചിപ്ലൂണിൽ വച്ചാണ്. അവിടെ അടുത്തുള്ള അലോരെ ഹൈഡ്രോ പവർ പ്ളാൻറ് സന്ദർശിച്ചപ്പോൾ. വളരെ വലിയ ഒരു മലയാണ്. പുറമേനിന്ന് ഒരു മാളം മാത്രമേ കാണാനാവൂ. ജീപ്പ് അകത്തേക്ക് കടന്നപ്പോൾ, മലക്കകത്തു മറ്റൊരുലോകം. രണ്ടു ട്രക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു. മറ്റൊരു വശത്ത് ഒരു  ചായക്കട. ഒരു ബെഞ്ചിൽ ഇരുന്ന് ഒന്നു രണ്ടു പേർ പത്രം വായിക്കുന്നു. ഉള്ളിലേക്ക് കയറിച്ചെന്നപ്പോൾ ...നാലുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള നാലു വെർട്ടിക്കൽ ടർബൈനുകൾ കുത്തിനിർത്തിയിരിക്കുന്നു. നാല്പത്തിയാറു കിലോമീറ്റർ ദൂരെ ക്വയ്‌ന ഡാമിൽനിന്നാണ് ഈ ടർബൈനുകളിലേക്കു വെള്ളമെത്തുന്നത്. നിരവധി മുറികളും കണ്ട്രോൾ റൂമുകളും, എല്ലാം മല തുരന്നുണ്ടാക്കിയിരിക്കുന്നു. വായു സഞ്ചാരത്തിനുവേണ്ടി പതിനഞ്ചു  മീറ്റർ വ്യാസമുള്ള ഒരു ഫാൻ, മലയുടെ ഒരു ശിഖരത്തിൽ ദ്വാരമുണ്ടാക്കി ഫിറ്റു ചെയ്തിട്ടുണ്ട്. മറ്റൊരുവശത്തുകൂടെ അഞ്ചു കിലോമീറ്ററും പത്തുകിലോമീറ്ററും ദൈർഘ്യമുള്ള മറ്റു രണ്ടു തുരങ്കങ്ങളും കാണാവുന്നതാണ്. ആസ്വാദ്യമായിട്ടുള്ള എഞ്ചിനീയറിംഗ് വൈദഗ്ദ്യങ്ങൾ.

കൽക്കരി ഖനിയിൽ പക്ഷേ അത്തരം വൈദഗ്ദ്യങ്ങളോ വിസ്മയങ്ങളോ പ്രകടമല്ലായിരുന്നു. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം പ്രാചീനതയുടെ വൈകാരികാംശങ്ങൾ, ഒരു reliving എന്നോണം, ഈ അന്തരീക്ഷം നമുക്കൊരുക്കിത്തരുന്നത് . 

കുറേ സമയത്തിനു ശേഷം മദൻ ദാ ഞങ്ങളെ മുകളിലേക്കെത്തിച്ചു. ഇരുട്ടിന്റെ മാസ്മരികതയിൽ നിന്ന് വീണ്ടും വെളിച്ചത്തിന്റെ പോർമുഖങ്ങളിലേക്ക്. ഒരു തരം അകം നൂഴൽ. അകത്തുനിന്നും കുഴിച്ചെടുക്കപ്പെട്ട
കൽക്കരിക്കഷ്ണങ്ങൾ ദൂരെ കൊണ്ടുപോയി ശേഖരിക്കുന്നുണ്ട് . അവ അഗ്നിയാണത്രേ. കോടിക്കണക്കിനു വർഷങ്ങളുടെ അഗ്നി അതിൽ സുപ്തമായി കിടക്കുന്നു. ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ചു 30 കോടി വർഷങ്ങളാണ് കൽക്കരിയുടെ ചുരുങ്ങിയ പ്രായം. അവ പകരുന്ന ചൂടും വെളിച്ചവും കാലത്തിന്റെ എല്ലാ അതിരുകളേയും മായ്ച്ചുകളയുന്നു. പ്രാചീനത, ആധുനികത എന്നീ പദങ്ങൾക്ക് നമ്മുടെ ഉണർവിന്റെ ഏതോ തലങ്ങളിൽ വെച്ച് അവയുടെ അർത്ഥം നഷ്ടമാവുന്നുണ്ട്.
ഉണർവിനെക്കുറിച്ചു പറയുന്നേടത്തൊരിക്കൽ ഓഷോ ഉണർവിനെ  ഉപമിച്ചിട്ടുള്ളത് ചുട്ടു പഴുത്ത കൽക്കരിയെന്നാണ്, the burning coal.
ഇക്കാണുന്ന കൽക്കരിക്കഷ്ണങ്ങൾ വെറും കൽക്കരിയല്ല തന്നെ. മറ്റെന്തിനെയൊക്കെയോ അവ പ്രതിനിധാനം  ചെയ്യുന്നുണ്ട് ! 

കബീർ പാടിയിട്ടുണ്ട്, കുഴിച്ചു കുഴിച്ചു സ്വയം കുഴിച്ചുപോയെന്ന്.
ഏതായാലും ആനന്ദമെന്നത് ഖനിജമായിരിക്കില്ല, ഖനനമാവാനേ വഴിയുള്ളൂ.
*                             *   *
ആദ്യകാലങ്ങളിൽ, തുരങ്കങ്ങളുണ്ടാക്കി ആഴങ്ങളിലേക്ക് പോകാൻ ശ്രമിച്ചിരുന്നവരെ 'ഇറങ്ങിപ്പോകുന്നവർ' എന്ന് വിളിച്ച് സമൂഹത്തിന് പുറത്തു നിർത്തിയിരുന്നുവത്രേ. എനിക്ക് തോന്നുന്നു, ആകാശങ്ങൾ താണ്ടാൻ ശ്രമിച്ചിരുന്നവരേയും മാറ്റി നിർത്തിയിട്ടുണ്ടാകണം. വിലക്കുകൾക്ക് നന്ദി പറയുക; പ്രതിരോധങ്ങൾ പര്യവേക്ഷണങ്ങൾക്ക് ഊർജ്ജം പകർന്നിട്ടേയുള്ളൂ.

ഇറങ്ങിപ്പോക്കുകൾ തുടരുക തന്നെ ചെയ്യുന്നു, എല്ലാവരിലും, എക്കാലത്തും.


Monday, September 2, 2019

ഇറങ്ങിപ്പോക്കുകൾ - 4 - walkouts to oneself ...



വർഷങ്ങൾക്കു മുൻപ് ഒരു പാലക്കാടൻ ഞായറാഴ്ച്ച. സുഹൃത്തിനോടൊപ്പം വെറുതേ നേരം പോക്കാൻ ഇറങ്ങിയതായിരുന്നു. ബസ് സ്റ്റാന്റിനരികെ വർത്തമാനം പറഞ്ഞു നില്കുമ്പോഴായിരുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും ഹോൺ കേട്ടത്. "പഴനിയിലേക്കുള്ള വണ്ടിയാണ് ", അവൻ പറഞ്ഞു. അവനതു പറഞ്ഞു തീരും മുൻപേ ഞങ്ങൾ ഓട്ടം തുടങ്ങിയിരുന്നു. ട്രെയിൻ ഇളകിത്തുടങ്ങിയിരുന്നുവെങ്കിലും ഒരുവിധം കയറിപ്പറ്റി.
പാലക്കാടു നിന്നും പഴനിയിലേക്കുള്ള നേരോ ഗ്വേജ്. ഇടക്ക് നിർത്തിവെച്ചിരുന്നുവെങ്കിലും ഇപ്പോൾ പുനരാരംഭിച്ചുവെന്നു കേൾക്കുന്നു. ബ്രോഡ് ഗ്വേജ്‌ ആക്കികൊണ്ട്‌.

നിറം കൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ പോലെ. പെയിന്റ് അടിക്കാത്ത, നേരെചൊവ്വേ മെയ്ന്റനൻസ് നടത്താത്ത, ഒരു റെയിൽ ശകടം.
കംപാർട്‌മെന്റിൽ ഞങ്ങളൊഴികെ ആരുമില്ലായിരുന്നു. ഞങ്ങൾക്ക് ടിക്കറ്റെടുക്കാൻ സമയം കിട്ടിയിരുന്നില്ല. ടിക്കറ്റെടുത്തിരുന്നെങ്കിൽ പക്ഷേ ട്രെയിനുമായി ഒരു സ്വരപ്പൊരുത്തമില്ലാതെ പോയേനെ. ഔപചാരികത ഒട്ടും തന്നെ ആവശ്യമില്ലാതെ വന്നപ്പോൾ ആ കംപാർട്മെന്റ് 'ഞങ്ങളുടെ സ്വന്തം' എന്നു തോന്നിച്ചു.


ഇതുപോലെ, കളിക്കോപ്പു പോലുള്ള ട്രെയിൻ കണ്ടിട്ടുള്ളത് ഊട്ടിയിൽ, ഫേൺഹില്ലിൽ പോയപ്പോഴായിരുന്നു, ഗുരു നിത്യയെ കാണാൻ. ഇരുപത്തേഴു വർഷങ്ങൾക്കു മുൻപ്, ഒരു സെപ്റ്റംബറിൽ. മേട്ടുപ്പാളയത്തു നിന്നുള്ള നീലനിറത്തിലുള്ള ആ ട്രെയിൻ, ഗുരുകുലത്തിനടുത്തുകൂടെ ചുറ്റിവളഞ്ഞു പോകുന്നത് സ്വപ്നസദൃശമായ ഒരു കാഴ്ചയായിരുന്നു അന്നെനിക്ക്. നീട്ടിവിളിച്ചുള്ള ഒരു പക്ഷിക്കരച്ചിൽ പോലെയായിരുന്നു അതിന്റെ ഹോൺ. 'ഫേൺഹില്ലുകൾ' മുഴുവനും അതിന്റെ ധ്വനികൾ ഏറ്റുപിടിച്ചിരിക്കും. ഏതോ ഒരു വീഡിയോ ദൃശ്യം വീണ്ടും വീണ്ടും പ്രത്യക്ഷപെടുന്നതുപോലെ  എല്ലാ ദിവസവും കൃത്യസമയത്ത് ആ കാഴ്ച ആവർത്തിക്കപ്പെട്ടു. ഒന്നോ രണ്ടോ തവണ .
പാലക്കാടിന് ശേഷം സ്റ്റേഷനുകൾ മിക്കവയും ഓരോരോ  മരച്ചുവടുകളായിരുന്നു. നാമമാത്രമായ കെട്ടിടങ്ങൾ ഉണ്ടായിരുന്നിരിക്കാം. ആകാശത്തിനു കീഴെ മനുഷ്യന്റെ ആദ്യത്തെ കൂരകൾ മരച്ചുവടുകളായിരിക്കണം. ഇന്നും, എത്ര തന്നെ അത്യന്താധുനിക കൊട്ടാര സമുച്ചയത്തിൽ നിന്നിറങ്ങി വന്നാലും, ഏതൊരു മനുഷ്യനും, ഏതു ജീവിക്കും, മരച്ചുവട്, അഭയ സന്നിഭമാണ്. ഒരു പക്ഷേ ആ സംതൃപ്തിക്കു പിറകിലും ഒരു 'cave man' എലമെന്റ് തന്നെയാവും പ്രവർത്തിക്കുന്നുണ്ടാവുക. എന്നാലും എനിക്കിഷ്ടം സംസ്കൃതിയുടെ ഒരു നീണ്ട ശീലത്തേക്കാളുപരി അഗാധമായിട്ടുള്ള ചില ജൈവ വിനിമയങ്ങൾ ഒരു മരവുമായി സംഭവിക്കുന്നുണ്ടെന്ന് ബോധിക്കാനാണ്.
മൂന്നോ നാലോ സ്റ്റേഷനുകൾ ഇടക്കുണ്ടായിരുന്നതായി ഓർമയുണ്ട്. പുതുനഗരം, കൊല്ലങ്കോട്, മീനാക്ഷിപുരം എന്നിങ്ങനെ ...... എല്ലാ സ്റ്റേഷനുകളിലും ഒഴിവു ദിനത്തിന്റെ ഛായകൾ പ്രകടമായിരുന്നു. കംപാർട്‌മെന്റിന്റെ വാതിലിൽ ചാരിനിന്ന് യാത്ര ചെയ്യാൻ രസമാണ്. ഒരുപാടു ദൃശ്യങ്ങൾ വെറുതെ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കും. ഒറ്റ ദൃശ്യത്തിലും കണ്ണുകൾ ഉടക്കാതിരിക്കാൻ എളുപ്പമാണ്, ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ.

If you missed the train I'm on
You will know that I am gone
You can hear the whistle blow a hundred miles..
Justin Timberlake, Carey Mulligan, എന്നിവർ ചേർന്ന് പ്രസിദ്ധമാക്കിയ (അവരല്ല അതുണ്ടാക്കിയതെങ്കിലും ), ആ നാടൻ പാട്ടിനോടൊപ്പമല്ലാതെ ഒറ്റ ട്രെയിൻ യാത്രയും എനിക്കോർക്കാൻ പറ്റാറില്ല. ട്രെയിനുകൾ ഉണ്ടാക്കിയിട്ടുള്ള പ്രതിഛായകൾ അകന്നു പോക്കിന്റെതാണല്ലോ. അവയുതിർക്കുന്ന വിസിലുകൾക്ക് ദൂരങ്ങളുടെ സ്പന്ദനങ്ങളുണ്ട്...പാസഞ്ചർ ട്രെയിനുകളുടെ ഹോൺ,  ആവൃത്തി കുറഞ്ഞ 'മയൂര ഷഡ്ജങ്ങളാണ്'. അവയ്ക്കുമുണ്ട് വിരഹത്തിന്റെ തൊണ്ടയിടർച്ചകൾ.

Away from home, away from home
 Away from home, away from home...
 Lord, I'm five hundred miles away from home..
പൊള്ളാച്ചിയെത്തിയത്രേ. സുഹൃത്ത് പറഞ്ഞു ഇറങ്ങാമെന്ന്. ഇറങ്ങി. ധരിച്ചുവെച്ചിരുന്നതുപോലെയൊന്നുമല്ല പൊള്ളാച്ചി സ്റ്റേഷൻ. നല്ല വൃത്തിയുണ്ട്. പൊള്ളാച്ചി എന്ന പേര് കേട്ടിട്ടുണ്ടാവുക നന്നേ ചെറുതിലെ പഴനിയാത്രയിലാവണം, അച്ചനമ്മമാരുടെ കൂടെ. ആ യാത്രയിൽ ആകെ മനസ്സിൽ അവശേഷിച്ച ചിത്രം പൊള്ളാച്ചി സ്റ്റാൻഡിൽ, ചുവന്ന നിറമുള്ള ഒരു ബസിന്റെ റേഡിയേറ്ററിന്റെ മൂടി വിറച്ചുകൊണ്ടിരിക്കുന്നതായിരുന്നു. സ്റ്റാർട്ട് ചെയ്തിട്ടുള്ള ആ ബസിൽ കറുത്ത് തടിച്ച ഒരു കൊമ്പൻമീശക്കാരൻ ഡ്രൈവറുമുണ്ടായിരുന്നു. അയാളുടെ കൊമ്പൻ മീശയും തുറിച്ച കണ്ണുകളും ഉണ്ടാക്കിയ ഭയം, വിറച്ചുകൊണ്ടിരിക്കുന്ന ആ തകരപ്പാട്ടയിലേക്കു സംക്രമിപ്പിച്ചിരുന്നു, എന്റെ മനസ്സ്.

'പൊഴിൽ വായ്ച്ചി' - പ്രകൃതി സമ്പത്തിന്റെ ഭൂപ്രദേശം - യാണത്രേ പൊള്ളാച്ചിയായത്. ആകാം. തമിഴ്‌നാടിന്റെ പൊതുവായ കാലാവസ്ഥയിൽ നിന്നും അല്പം മാറ്റമുണ്ടിവിടം. ജലസമൃദ്ധിയുണ്ട്. അതുകൊണ്ടുതന്നെ കൃഷിയും.
ഈ അടുത്ത കാലത്തു പൊള്ളാച്ചി എന്നെ ആഹ്ലാദം കൊള്ളിച്ചത്, ഏതോ ഒരു പ്രൈവറ്റ് ഫാക്ടറിയുടെ പരസ്യം കൊണ്ടായിരുന്നു. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളിൽ, പ്രധാനപ്പെട്ട ഒരു യൂണിറ്റ് അവരാണ് നിർമിച്ചുകൊടുക്കുന്നത്.  
ടൗണിലൂടെ കുറച്ചു നടന്നു. വൃത്തിയുള്ള നിരത്തുകൾ. ഒരു നല്ല റെസ്റ്ററെന്റ് കണ്ടെത്തി ശാപ്പാട് കഴിച്ചു. ഏതെങ്കിലും കാഴ്ചകൾ കാണണമെന്നൊന്നും ഉണ്ടായിരുന്നില്ല. ഉദ്വേജനങ്ങളില്ലാത്ത  മാനസികാവസ്ഥ യാത്രയിൽ നല്ലതാണ് .. എല്ലായ്‌പോഴും അതങ്ങനെ ആവാറില്ലെന്നതാണ് സത്യം. എന്നാലും നമ്മുടെ ഈ ഇത്തിരിപ്പോന്ന മനസുകളേക്കാൾ വലുതാണ് യാത്രയെന്ന ...പ്രതിഭാസമെന്നോ വിളിക്കേണ്ടത്!, ultimately it's a happening only. എത്ര തന്നെ പ്ലാൻഡ് ആയിരുന്നാലും. ഒന്നു പദം വെക്കുകയേ വേണ്ടൂ. യാത്ര യാത്രികനെ ഏറ്റെടുക്കുക തന്നെ ചെയ്യും.

യാത്രയുടെ ഈ പ്രഭാവത്തെപ്പറ്റി പറയുമ്പോൾ റിച്ചാർഡ് ബാക്-ന്റെ മാസ്റ്റർ ഷിമോദ പറഞ്ഞ ആ കഥ എങ്ങനെ ഓർക്കാതിരിക്കും! 'ഇല്ല്യൂഷൻസ്'ന്റെ ആദ്യപേജുകളിൽ അദ്ദേഹത്തിന്റെ തന്നെ കൈപ്പടയിൽ ആ വരികൾ നമുക്ക് കാണാവുന്നതാണ്:
       

ഹതാശരായ ആ ആൾക്കൂട്ടത്തോട് മാസ്റ്റർ ഒരു കഥ പറഞ്ഞു -
"ഒരിക്കൽ ഒരിടത്തു്, വലിയ ഒരു തെളിനീർ പുഴയുടെ അടിത്തട്ടിൽ, കൊച്ചു പ്രാണികളുടെ ഒരു ഗ്രാമമുണ്ടായിരുന്നു. അവർക്കു മുകളിലൂടെ പുഴ നിശബ്ദമായി ഒഴുകിക്കൊണ്ടേയിരുന്നു. അവർ ചെറുപ്പക്കാരാകട്ടെ, മുതിർന്നവരാകട്ടെ, പണക്കാരോ പാവപ്പെട്ടവരോ ആകട്ടെ, നല്ലതോ ചീത്തയോ ആകട്ടെ, ഒഴുക്ക് അതിന്റെ പാട്ടിനു പൊയ്ക്കൊണ്ടിരുന്നു; തന്റെ സ്ഫടികതുല്യമായ ഹൃദയനൈർമല്യമല്ലാതെ അതിനു മറ്റൊന്നും അറിയില്ലായിരുന്നു.
ഓരോ പ്രാണിയും, പുഴയുടെ അടിത്തട്ടിലെ മുനപ്പുകളിലും ചുള്ളിക്കമ്പുകളിലും പാറക്കഷ്ണങ്ങളിലുമൊക്കെ തങ്ങളാലാവും വിധം അള്ളിപ്പിടിച്ചു കഴിഞ്ഞുകൂടി. അള്ളിപ്പിടിക്കലായിരുന്നു അവരുടെ ജീവിതരീതി. മാത്രവുമല്ല, ഒഴുക്കിനെ ചെറുക്കാനായിരുന്നു അവർ ജനിച്ച നാൾ മുതൽ പഠിച്ചുവന്നതും.

എന്നാൽ ഒരുദിവസം ഒരു പ്രാണി പറഞ്ഞു," ഈ അള്ളിപ്പിടിത്തം എനിക്കു മതിയായിരിക്കുന്നു. എന്റെ കണ്ണുകൾകൊണ്ട് എനിക്ക് കാണാൻ കഴിയില്ലെങ്കിലും, ഞാൻ വിശ്വസിക്കുന്നു എവിടേക്കാണ് പോകുന്നതെന്ന് ഈ ഒഴുക്കിനറിയാമെന്ന്. ഞാൻ പിടി വിടാൻ പോവുകയാണ്. അത് (ഒഴുക്ക്), എന്നെ എവിടേക്കെങ്കിലും ഒഴുക്കിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ. അള്ളിപ്പിടിത്തം കൊണ്ട് ഞാൻ മടുത്തു ചാവുകയേയുള്ളൂ."

മറ്റു പ്രാണികൾ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു "വിഡ്ഡീ ! പിടിത്തം വിടുകയോ? നീ ആരാധിക്കുന്ന ആ ഒഴുക്കുണ്ടല്ലോ, അത് നിന്നെ എടുത്തെറിയും. നിന്നെയതു പാറകൾക്കു നേരെ മലർത്തിയടിക്കും. ഒന്നു മുഷിയാൻ തുടങ്ങും മുൻപേ നിന്റെ പണി കഴിഞ്ഞിട്ടുണ്ടാകും!"
എന്നാൽ ഈ പ്രാണി അവരെയൊന്നും വകവച്ചതേയില്ല. അവൻ ഒന്നു നെടുവീർപ്പിട്ടതിനു ശേഷം കൈകാലുകൾ അയച്ചു, പിടി വിട്ടു. പിടി വിട്ടതും അവൻ എടുത്തെറിയപ്പെട്ടു. ഒഴുക്കവനെ പാറയിൽ മലർത്തിയടിച്ചു.
എന്നാലും കുറച്ചു കഴിഞ്ഞപ്പോൾ, അവൻ വീണ്ടും എവിടെയും അള്ളിപ്പിടിക്കാതായപ്പോൾ, ഒഴുക്കവനെ അടിത്തട്ടിൽ നിന്നും മുകളിലേക്കെത്തിച്ചു. പിന്നീടവന് മുറിവ്ചതവുകളൊന്നുമുണ്ടായില്. മുന്നോട്ടൊഴുകിച്ചെല്ലുന്തോറും, മറ്റുപ്രാണികൾ (അവർക്ക് അവൻ അപരിചിതനായിരുന്നു), ആർത്തു നിലവിളിച്ചു,"ഒരത്ഭുതം കാണൂ, ശരിക്കും നമ്മെപ്പോലെയുള്ള ഒരാൾ, അവൻ പക്ഷേ വെള്ളത്തിന് മീതെ പറക്കുന്നു! നമ്മെ എല്ലാവരേയും രക്ഷിക്കാൻ വന്ന മിശിഹയാണവൻ! അവനെ കാണൂ".
ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്ന ആ പ്രാണി പറഞ്ഞു,"ഞാൻ മിശിഹായൊന്നുമല്ല. നമ്മെ ഇങ്ങനെ പൊക്കിക്കൊണ്ടുപോകുന്നത് പുഴക്ക് വലിയ സന്തോഷമാണ്, പിടി വിടാൻ നമുക്ക് ധൈര്യമുണ്ടെങ്കിൽ മാത്രം. ഈ പര്യടനമാണ് നമ്മുടെ യഥാർത്ഥ ജീവിത ദൗത്യം, ഈ സാഹസികത."
അവർ പക്ഷേ കൂടുതൽ ഉച്ചത്തിൽ ആർത്തുനിലവിളിച്ചതേയുള്ളൂ. പാറകളോട് കൂടുതൽ അള്ളിപ്പിടിച്ചുകൊണ്ട് അവർ ഉറക്കെ  നിലവിളിച്ചു, "രക്ഷകാ!". ഒരുവട്ടം കൂടി നോക്കുമ്പോഴേക്കും അവൻ പൊയ്ക്കഴിഞ്ഞിരുന്നു.
പിന്നീടവർ രക്ഷകനെപ്പറ്റിയുള്ള ഇതിഹാസകഥകൾ മെനഞ്ഞുകൊണ്ട് ജീവിതം തള്ളിനീക്കി .”
ഒരു പ്രവാഹമാണ് യാത്ര. നീണ്ടതെന്നോ ഹ്രസ്വമെന്നോ ഭേദമില്ലതിന്‌. ആ പ്രവാഹത്തിൽ എത്ര കണ്ട്നമുക്ക് പൊങ്ങിക്കിടക്കാൻ കഴിയുന്നുവോ, അത്രകണ്ട് അതിൽ പങ്കുചേരാനും കഴിയും. ആസ്വദിക്കാനും.

സ്റ്റേഷനിലേക്ക് തന്നെ തിരിച്ചു നടന്നു. ഒട്ടും തിരക്കില്ല. ഒറ്റയാളുമില്ലെന്നതാണ് സത്യം. ഇപ്പോൾ പോയ ട്രെയിൻ ഇനി നാലിനോ നാലരക്കോ ആണ് പഴനിയിൽ നിന്ന് തിരിച്ച് വരിക. സ്റ്റേഷനിലെ ബെഞ്ചിൽ കയറിക്കിടന്ന് ഒരൊറ്റ ഉറക്കം.
പിന്നീടും, എത്രയോ റെയിൽവേ സ്റ്റേഷനുകളിൽ എത്രയോ തവണ ഉറങ്ങിത്തീർത്തിട്ടുണ്ട്! ജംഷഡ്‌പുർ ടാറ്റ നഗർ സ്റ്റേഷൻ. നല്ല തിരക്കുള്ള സ്റ്റേഷനാണ്.
SAJEEV
സജീവ് - ആക്റ്റ് ലാബ്- വന്ന് തിരിച്ചു പോയ ദിവസം (രണ്ടു വർഷങ്ങൾക്ക് മുൻപ്, 'be oceanic' വായിച്ചതിനു ശേഷം 'now here ' എന്ന ഓഷോ ഉൾക്കാഴ്ച ആദ്യമായി പങ്കുവെച്ചത് സജീവുമായിട്ടായിരുന്നു. അതിന്റെ hangover അപ്പോഴും അവസാനിച്ചിട്ടുണ്ടായിരുന്നില്ല.) ഉച്ച മുതൽ സന്ധ്യ വരെ, പ്ലാറ്റ്‌ഫോമിലെ ബെഞ്ചിൽ കിടന്നുറങ്ങി. നല്ല തിരക്കിനിടയിൽ ഒരു തിരക്കുമില്ലാതെ ഇങ്ങനെ മയങ്ങിക്കിടക്കാൻ ഒരു രസമാണ്. പുറത്തെ ബഹളം എത്രത്തോളം സൂക്ഷ്മമായി അറിയാൻ പറ്റുന്നുവോ അത്രതന്നെ നമുക്കകത്തെ  ബഹളവും അറിയാൻ കഴിഞ്ഞേക്കും. അറിയുക-knowing- എന്നതിലാണ് കാര്യം, അകത്തായാലും പുറത്തായാലും.

മധ്യപ്രദേശിലെ KANDVA  സ്റ്റേഷൻ. കടുത്ത വേനൽകാലമായിരുന്നു അപ്പോൾ. അമ്പതിനോടടുത്ത് ഡിഗ്രി ചൂടുള്ള സമയം. തലേന്നത്തെ ഉറക്കച്ചടവുള്ളതുകൊണ്ടും മറ്റും, ഉഷ്ണത്തിൽ തളർന്നുകിടക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി. ആ മയക്കത്തിൽ, അകത്തു മുഴുവനും ഓഷോ ആ സ്റ്റേഷനെ പറ്റി പറഞ്ഞു കേട്ടിട്ടുള്ള സംഭവങ്ങളായിരുന്നു. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള യാത്രകൾക്കിടയിൽ അദ്ദേഹം മിക്കപ്പോഴും വിശ്രമിക്കാറുള്ള ഒരു സ്റ്റേഷനായിരുന്നു അത് .


റായിഗഡിലെ പണികളെല്ലാം അവസാനിപ്പിച്ച് KUCHWADA യിലേക്ക് (ഓഷോ ജനിച്ച സ്ഥലം) പോകും വഴിയായിരുന്നു ബിലാസ്പുർ സ്റ്റേഷനിൽ ഒരു പകൽ മുഴുവനും തങ്ങേണ്ടി വന്നത്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ. കുറച്ചു വായിച്ചും ബാക്കിയുള്ള സമയം മുഴുവനും ഉറങ്ങിയും കഴിച്ചുകൂട്ടി. വലിയ ഒരു സ്റ്റേഷൻ. ഇന്ത്യൻ റയിൽവേയുടെ പ്രധാന നൂറ് സ്റ്റേഷനുകളിൽ ഒന്നാണിത്. ഞാൻ കിടന്നതിന്ന് തൊട്ട് ഒരു മാർബിൾ ഫലകമുണ്ടായിരുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ
 ഓർമ്മക്കായിട്ടുള്ളതായിരുന്നു അത്. 1900 -ൽ ടാഗോറും അദ്ദേഹത്തിന്റെ ഭാര്യയും ഈ സ്റ്റേഷനിൽ ആറു മണിക്കൂറോളം ചെലവഴിച്ചിട്ടുണ്ടത്രേ ! (പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്, ടാഗോറിന്റെ DECEPTION എന്ന പേരിലുള്ള ഒരു കവിതയായിരുന്നു അത്. അതിലാണ് അദ്ദേഹം ഈ സ്റ്റേഷനെപ്പറ്റി പറഞ്ഞിട്ടുള്ളത്).

പഴനിയിൽ നിന്നുള്ള ട്രെയിനിൽ കയറുവാനായി കുറച്ചാളുകൾ തയ്യാറായി നില്പുണ്ടായിരുന്നു. അവരുടെ ബഹളം കേട്ടാണ് ഉണർന്നത്. ട്രെയിൻ എത്തി. അത്ര തിരക്കൊന്നുമില്ല. വാതിൽക്കൽ നിന്നുകൊണ്ട് തന്നെ യാത്ര. വെയിൽ പെട്ടെന്ന് മങ്ങിയിരുന്നത് പോലെ ... കുറച്ചു കച്ചവടക്കാർ..പച്ചക്കറിയും മറ്റും ...വശങ്ങളിൽ നിന്നു കുട്ടികളും ആളുകളും കൈവീശിക്കാണിച്ചു. ഞാൻ തിരിച്ചും. എനിക്കേറെ ഇഷ്ടമാണ് അപരിചിതരോട്, കുട്ടികളോട് വിശേഷിച്ചും, കൈവീശിക്കാണിക്കാൻ. 

സമതലങ്ങൾ ,തോടുകൾ, പ്രായം ചെന്ന മരങ്ങൾ ...മുന്നിലൂടെ ദൃശ്യങ്ങൾ മാറിക്കൊണ്ടേയിരുന്നു. മരങ്ങളെക്കൊണ്ടോ മറ്റോ അല്പം ഇരുട്ട് കൂടിയ ഒരു കൃഷിസ്ഥലം. ഒരു കൂറ്റൻ പാറയുടേതുപോലുള്ള കടുത്ത നിഴൽ മൂടിയ ഒരിടം. എന്തായിരുന്നു അത്? പെട്ടെന്ന്പൊയ്ക്കളഞ്ഞല്ലോ.....രണ്ടു കൊച്ചു കുട്ടികൾ ചിരിച്ചുകൊണ്ട് കൈവീശി. നന്നായി ഇരുണ്ട മുഖമായിരുന്നു ആ കുട്ടികളുടേത്. പെൺകുട്ടിയുടേത് വിശേഷിച്ചും. പ്രകാശം തീരെ കുറഞ്ഞ ആ പശ്ചാത്തലത്തിൽ ആ കുട്ടിയുടെ പല്ലുകൾക്ക് ഒരു വല്ലാത്ത വെണ്മ. ആ മൊത്തം ദൃശ്യത്തിൽ നിന്നും എന്റെ നാഡീ - മനോ മണ്ഡലത്തിലേക്ക് വെണ്മയുറ്റ ഒരു ദന്തനിര മാത്രം കയറിപ്പറ്റി. പൂർണ്ണമാവാത്ത കാഴ്ചകൾ ബാക്കിയിടുന്ന ആവേഗങ്ങളാണിവ. ക്ലോസ് ചെയ്യാത്ത ചില വിൻഡോകളെപോലെ ഡെസ്ക്ടോപ്പിലവ എപ്പോഴും ഉണർന്നു കിടക്കും. 
കാഴച്ചകളിൽ മാത്രമല്ല, എല്ലാ ഇന്ദ്രിയസംവേദനങ്ങളിലും ഇത്തരം അപൂർണതകൾ സംഭവിക്കാറുണ്ട്. മനസ്സിന്റെ അതിക്രമണങ്ങൾ, അല്ലാതെന്തു പറയാൻ? സംഗീതലോകത്തു പ്രവർത്തിക്കുന്നവർ വിശേഷിച്ചും അനുഭവിക്കാറുള്ള ഒരു അവസ്ഥയുണ്ട് - ear looping. ഏതെങ്കിലും ഒരു ഈണമോ താളമോ വരിയോ മറ്റോ എപ്പോഴും കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. oliver sacks -ന്റെ musicophelia എന്ന സമാഹാരത്തിൽ ഇത്തരം വൈവിധ്യമാർന്ന അനുഭവങ്ങളുടെ നിരവധി വിവരണങ്ങളുണ്ട്. ശ്രദ്ധയിലെ അപൂർണ്ണത കൊണ്ടാണത്രേ ഇത് സംഭവിക്കുന്നത്. ന്യൂറോളജിക്കൽ വിശദീകരണമല്ല . ധ്യാനസാധനകളുടെ ലോകത്ത് ഇതേപ്പറ്റി അങ്ങനെയാണ് പറയുന്നത്.
multidimensional ആയിട്ടുള്ള ഒരു ജൈവിക പ്രതിഭാസത്തിൽ ഏതെല്ലാം തലങ്ങളിൽ ഇതുപോലെ എത്രയോ സ്പന്ദ ജാലകങ്ങൾ - impulse windows - അലക്ഷ്യമെന്നോണം തുറന്നുകിടപ്പുണ്ടാവും ! ബോധപൂർവ്വമുള്ള ഒരു closing command-നു കാത്തുകിടക്കുകയാണവ. ഒരു പക്ഷെ, ആ ആജ്ഞ ലബ്ധമാവുക മറ്റേതോ തലത്തിൽ, എപ്പോഴോ ഉണ്ടായേക്കാവുന്ന, ഒരു ആകസ്മിക സംഭവം കൊണ്ടാകാം. ഒരു നോക്കുകൊണ്ടോ സ്പർശം കൊണ്ടോ വാക്കുകൊണ്ടോ ആകാം. വെറും സാന്നിധ്യം കൊണ്ടുമാകാം, ഒരു രാസത്വരഗത്തെപ്പോലെ. സത്‌സംഗം എന്ന പദത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടെങ്കിൽ അത് ഈ  അനുപൂരകത്വത്തിന്റേതാണ്.

ഇതേ അവസ്ഥ മറ്റൊരുരീതിയിലും സംഭവ്യമാണ്. സംവേദനത്വത്തിന്റെ ഏതൊക്കെയോ തുറവുകൾ (openings, channels), ചില നാഡീ വ്യവസ്ഥകൾ, അറിയാതെ സംഭവിച്ചേക്കാവുന്ന ചില ആജ്ഞകളെകൊണ്ട് അടഞ്ഞു പോവുക. ആ പൊഴികൾ പിന്നീട് തുറന്നു കിട്ടണമെങ്കിൽ, കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ജ്ഞാനികളായ ആർക്കെങ്കിലും ആ opening command ലഭ്യമാകാവുന്ന അന്തരീക്ഷങ്ങൾ നിർദ്ദേശിക്കാനോ സൃഷ്ടിക്കാനോ കഴിഞ്ഞേക്കും . എങ്കിൽപ്പോലും 'probable' എന്നേ പറയാനൊക്കൂ. അവിടെയാണ് ഓഷോ നമ്മെ പ്രലോഭിപ്പിക്കുന്നത്," more probability for an accident when you are moving on a highway " എന്ന്.
പുരാണങ്ങളിൽ സുലഭമായിട്ടുള്ള 'അഹല്യാമോക്ഷങ്ങൾ' എല്ലാം തന്നെയും എന്നെ സംബന്ധിച്ചു്, ഊർജദളങ്ങൾ കൂമ്പിപ്പോകുന്നതിന്റെയും വിടർന്നുവരുന്നതിന്റെയും കഥനങ്ങളാണ്.
       
ആറോ ഏഴോ വർഷങ്ങൾക്കു ശേഷമായിരുന്നു ആ ഒരനുഭവം പൂർണ്ണമായത്, അതിന്റെ സൂക്ഷ്മാവബോധ തലങ്ങളിൽ. ഛത്തർപുർ സിറ്റിയിൽനിന്ന് ഖജുരാഹോവിലേക്കുള്ള ബസ്സ് യാത്ര. ഖജുരാഹോ എത്താറായപ്പോൾ കുറെ സീറ്റുകൾക്ക് മുൻപിലിരുന്നിരുന്ന ഒരാൾ എണീറ്റ് പിന്നിലേക്ക്‌ നോക്കി ഉറക്കെ പറഞ്ഞു , "ചൗസത് യോഗിനി (64 യോഗിനി ) മന്ദിർ, ബാക്കി കുച്ച് നഹിം ". കുറച്ചു സെക്കന്റുകൾക്കു ശേഷമായിരുന്നു ഞാൻ മനസ്സിലാക്കിയത്‌ അയാൾ സംസാരിച്ചത് എനിക്ക് മുന്നിലിരുന്ന മറ്റാരോടോ ആയിരുന്നെന്ന്. പക്ഷേ  ആ പേര് എന്നിലെവിടെയോ തറഞ്ഞു കൊണ്ടതുപോലെ.

ഖജുരാഹോവിലെത്തി പകൽമുഴുവനും അവിടുത്തെ ക്ഷേത്രങ്ങളും ശില്പ വിസ്മയങ്ങളുമെല്ലാം 'ഒന്നോടിച്ചുകണ്ടു', നാളെയും മറ്റന്നാളുമൊക്കെ സമയമെടുത്തു കാണാമെന്നു കരുതി. തണുപ്പുകാലം കഴിഞ്ഞുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. വൈകീട്ട് അഞ്ചായപ്പോഴേക്കും സുഖ സന്ധ്യ. ഇരുട്ട് വീഴാൻ തുടങ്ങിയപ്പോഴായിരുന്നു വീണ്ടും ആ വാക്കുകൾ ഉള്ളിൽ മുഴങ്ങിയത് -ചൗസത് യോഗിനി മന്ദിർ.
ഒന്നു രണ്ടു പേരോട് വഴി ചോദിച്ചപ്പോൾ അവർ കാണിച്ച ആംഗ്യഭാവത്തിൽനിന്നും മനസ്സിലായി ഇതത്ര പ്രാധാന്യമുള്ള സ്ഥലമൊന്നുമല്ലെന്ന്. അവർ കാണിച്ച ദിശയിലൂടെ വെറുതെ നടന്നു, ഇതു തന്നെയാണ് വഴി എന്നുറപ്പില്ലാതെ. വഴി തെറ്റായിരുന്നാലും കുഴപ്പമില്ലായിരുന്നു. ഇരുട്ടുവീഴാൻ തുടങ്ങിയ വഴിയിലൂടെ നടക്കാനുള്ള രസം. ഖജുരാഹോ ക്ഷേത്രഗോപുരങ്ങളുടെ അറ്റം ഈ വഴിയിൽ നിന്നു കാണാൻ ഒരു വിശേഷ ഭംഗിയുണ്ട്.
ഒരു പത്തു മിനുട്ടു നടക്കാനേ ഉള്ളുവെന്നാണ് ഓർമ. വളരെ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു മണ്ഡപം. ഇതു തന്നെയാകണം ആ യോഗിനി മന്ദിരം. ഏറെ പഴക്കമുള്ള ഒരു ക്ഷേത്രാവശിഷ്ടം. കണക്കുകൾ പ്രകാരം ഖജുരാഹോവിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണിത്. ദുർഗയുടെ 64 ഭാവങ്ങളോ! 64 യോഗിനികൾ ഏതൊക്കെയോ എന്തൊക്കെയോ. ഒന്നും അറിയണമെന്നുണ്ടായിരുന്നില്ല. തമോഗർത്തമെന്നു പറയുന്നതുപോലെ ഒരു തമോമണ്ഡപമെന്നു വിളിക്കാമോ? നിശബ്ദത. എന്റെ നാസികയിലെ ശ്വസോച്ഛാസങ്ങളെപ്പോലും, ആ പ്രാചീന മൗന മണ്ഡപം, വലിച്ചെടുത്തു വിഴുങ്ങിക്കളയുന്നു...അസ്തമയം കഴിഞ്ഞതിനു ശേഷം ബാക്കിവന്ന ഒരല്പം വെളിച്ചം ഇരുട്ടിനെ കൂടുതൽ സാന്ദ്രമാക്കി. മനസ്സിനകത്തു വിചാരങ്ങൾ ശക്തി ചോർന്നു കുഴഞ്ഞു വീഴുന്നതുപോലെ. ശക്തമായ കാറ്റിൽ ഇലകൾ പൊഴിഞ്ഞ് ഒരു മരം നഗ്നമാവുകയാണ്.
താഴെ നിന്നു തന്നെ കാണാവുന്നതാണ്, അറുപത്തിനാല് പ്രതിഷ്ഠാപീഠങ്ങൾ ഉണ്ടെന്നു തോന്നുന്നു. ഒന്നോ രണ്ടോ ദുർഗാശില്പങ്ങളുണ്ട്. രാവിലെയോ മറ്റോ ആരോ സന്ദര്ശിച്ചതിന്റെ ബാക്കിയായി തുളസിയിലകളും ചെമ്പരത്തിയിതളുകളും വീണുകിടപ്പുണ്ട്. വിശ്വാസികളാരെങ്കിലും പ്രാർത്ഥിച്ചതാകാം. മുകളിലേക്കു കുറച്ചു പടവുകളുണ്ട്. ഓരോ പടവും സാവധാനമേ കയറാനാവൂ. ധൃതിപ്പെടാറുള്ള ആ ഉപകരണം അകത്തു നിശ്ചലമായിക്കിടക്കുന്നു. ഒന്ന്...രണ്ട് .......മൂന്ന് ..........നാല് .................അഞ്ച് ..... ..............ആറ് ........ആറാമത്തെ പടിയിൽനിന്നും കാലെടുമ്പോഴേക്കും എന്റെ കാതുകളിൽ വന്നുവീണത് ഒരലർച്ചയായിരുന്നു. കർണപുടങ്ങളിൽ  അമ്പേറ്റതുപോലെ. വേദന. ശരീരം തീർത്തും നിശ്ചലമായിരുന്നിട്ടും ഞാനറിയുന്നുണ്ടായിരുന്നു, ഞാനപ്പാടെ വിറകൊള്ളുകയായിരുന്നെന്ന്. അതിപ്രാചീനതയിൽ ഉറഞ്ഞുപോയ ഒരു പ്രാരംഭ ജീവിയെപ്പോലെ ശരീരം, ഭയത്തിന്റെ ലാവയിൽ ഉറഞ്ഞു പോയെന്നു തോന്നുന്നു. ശരീരത്തിന് ചുറ്റും വിറയലുകളാണ്. തരംഗങ്ങൾ. അദൃശ്യമായ ഊർജതരംഗങ്ങൾ. പ്രളയോപമം. ആ അലർച്ചയുടെ പ്രകമ്പനങ്ങൾ പ്രാചീനതയുടെ അതിരുകളിൽ തട്ടി വീണ്ടും വീണ്ടും തിരിച്ചുവന്നുകൊണ്ടിരുന്നു.
കുറേ സെക്കന്റുകൾക്കു ശേഷമാണ് കഴുത്തു തിരിക്കാനുള്ള ധൈര്യമുണ്ടായത്. എനിക്കു പുറകിൽ, റോഡിനപ്പുറത്തു, ഏറിയാൽ ഒരു പത്തു മീറ്റർ ദൂരം, ഒരു കറുത്ത രൂപം. മനുഷ്യൻ തന്നെയാണ്. ഒരലർച്ചക്കുശേഷം അയാൾ ചിരിക്കുകയാണ്. ശബ്ദമില്ലാതെ. കരി വാരി തേച്ചതുപോലുള്ള കറുപ്പ്. പൂർണ നഗ്നൻ. നീണ്ടുകിടക്കുന്ന കറുത്തിടതൂർന്ന മുടിച്ചുരുളുകൾ.  ഒത്ത ശരീരം. 
ഓ, ഭയപ്പെടുത്തുന്ന ഈ രൂപത്തിൽനിന്ന് ഇത്രക്കും വശ്യമായ ചിരിയോ! അസാധാരണമാം വിധം വെളുപ്പാർന്ന ദന്തനിരകൾ ......................................
……………………………………………………..
എന്നിൽ നിന്ന് എന്തോ ഒന്ന് ഇഴഞ്ഞിറങ്ങിപ്പോകുന്നുവെന്നത് ഞാനറിയുന്നുണ്ട്. ഭയം. അതെ ഭയം അഴിഞ്ഞുപോകുന്നു. തന്റെ മാളമുപേക്ഷിച്ച്‌ ഇറങ്ങിപ്പോകുന്ന ഒരു ഇഴജന്തുവിനെപ്പോലെ, ഭയം ശങ്കിച്ച് ശങ്കിച്ച് ഒഴിഞ്ഞുപോവുകയാണ്.
എന്റെ ശരീരം അനങ്ങിയില്ല.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം അയാൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു പാറയോട് ചേർത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് കൂടാരത്തിലേക്കു (അപ്പോൾ മാത്രമായിരുന്നു ഇങ്ങനെയൊരു കൂടാരം അവിടെയുണ്ടായിരുന്നതായി ഞാൻ കാണുന്നത്) കയറിപ്പോയി.

കുറേ നിമിഷത്തേക്ക് ശരീരം ചലനത്തിനു വഴങ്ങിയില്ല. ചലിക്കാമെന്നായപ്പോൾ ഞാൻ ബാക്കിയുള്ള പടികൾ കയറിയതുമില്ല . സാവധാനം പിന്നോട്ട് തന്നെ പടിയിറങ്ങി, നന്ദിപൂർവം.നന്ദിയെന്തിനെന്നറിയില്ല. ആരോടുമെന്നറിയില്ല. നാഡീതന്തുക്കളിലൊക്കെയും അവാച്യമായ അയവുകൾ. ഇരുട്ടിൽ, പാദങ്ങൾ പതിയുന്നത് വീണുകിടക്കുന്ന പൂവിതളുകളിലേക്കെന്ന പോലെ. കനം കൂടിയ ഷൂവിനെയും കടന്ന് ആ സ്നേഹ മൃദുത്വങ്ങൾ പാദങ്ങളിലേക്ക്..... കൃതാർത്ഥതയുടെ സുമസ്വീകാരങ്ങൾ ...


മെയിൻ റോഡിലേക്ക് നടന്നെത്തും വരേയ്ക്കും പ്രകാശം പൊഴിച്ച ആ ദന്തനിരകൾ എന്നെ പിന്തുടർന്നുവന്നു.

* * * *

entanglement എന്ന വാക്ക് അസന്തുഷ്ടിയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, കെട്ടുപാടുകൾ എന്ന അർത്ഥത്തിൽ , 'quantam entanglement' എന്ന പ്രയോഗം എന്നിൽ ആഹ്ലാദം ചൊരിയുന്നു. നിതാന്ത ശൂന്യതയിലുള്ള സ്നേഹവിനിമയങ്ങളല്ലാതെ മറ്റെന്താണ് ആ ഊർജ്ജകണങ്ങൾ തമ്മിൽ? കണങ്ങൾ തമ്മിലെന്നപോലെ, 'space -time  entanglement' എന്നൊന്ന് ഇല്ലാതിരിക്കുമോ?

ഏതെല്ലാമാണ് ആദ്യ രണനങ്ങളെന്നും ഏതെല്ലാമാണ് അനുരണനങ്ങളെന്നും ആർക്കറിയാം? അതീതങ്ങളിൽ ആദിമധ്യാന്തങ്ങൾക്ക് പ്രസക്തിയെന്തുണ്ട്?

ഒരു പൊള്ളാച്ചിയാത്ര  പൂർണ്ണമായത് അന്നായിരുന്നു. 

അടുത്ത രണ്ടു ദിവസവും ഖജുരാഹോ ശില്പങ്ങളുടെ വിശദമായ ദർശനങ്ങളൊന്നും നടന്നില്ല. വെറുമൊരു ടൂറിസ്റ്റിനെപ്പോലെ ആ പരിസരങ്ങളിൽ ചുറ്റിക്കറങ്ങി. ക്ഷേത്ര സമുച്ചയത്തിലുള്ള പുൽമൈതാനത്ത് ആകാശം നോക്കി കിടന്നും, വഴിയരികിലെ കച്ചവടക്കാരുമായി ചങ്ങാത്തം കൂടിയും, അവരുടെ കയ്യിലുള്ള പുതിയ ശില്പങ്ങളെയും ആഭരണങ്ങളേയും മറ്റും പുരാതനമാക്കാൻ 'ഒരു കൈ സഹായിച്ചും' തമാശ്ശകൾ ആസ്വദിച്ചും കഴിച്ചുകൂട്ടി. ഈ ക്ഷേത്രങ്ങളും ശില്പങ്ങളുമൊന്നും നമുക്കൊട്ടും അപരിചിതമല്ലല്ലോ എന്ന മട്ട്.
അതിനുശേഷം ചൗസാത് യോഗിനി ക്ഷേത്രത്തെപ്പറ്റിയും അന്വേഷിക്കണമെന്ന് തോന്നിയില്ല. 

രണ്ടു വർഷം മുൻപാണെന്നു തോന്നുന്നു, സ്വാമി രാമയുടെ ജീവചരിത്രം വായിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായത് ഈ ക്ഷേത്രത്തിൽ വച്ചാണത്രേ. Too esoteric. ഭാവനയുടെ ആധിക്യം വല്ലാതെയുണ്ടെന്നു തോന്നി. ഇതേ സമയത്തുതന്നെയായിരുന്നു, സ്വാമി ജഗദീഷ് ഭാരതി ഫേസ്‌ബുക്കിൽ ഈ ക്ഷേത്രത്തിന്റെ ഒരു ഫോട്ടോയിട്ടത്. ഓഷോയെ പറ്റിയുള്ള സിനിമയുടെ ഷൂട്ടിങിലായിരുന്നു അദ്ദേഹം. ഓഷോ ഏറെ ഇഷ്ടപ്പെട്ടിരുന്നുവത്രേ ഇവിടം. ഓഷോയുടെ ഖജുരാഹോ പ്രണയങ്ങളെപ്പറ്റി ധാരാളം വായിച്ചിട്ടുണ്ട്. പക്ഷെ ഈ ക്ഷേത്രത്തെപ്പറ്റി ഓഷോ എവിടെയും പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നില്ല. ഹിന്ദി പ്രഭാഷണങ്ങളിൽ എവിടെയെങ്കിലും കാണുമായിരിക്കും.


നിരവധി മാനങ്ങളിൽ (dimensions ) വിടർന്നുകിടക്കുന്ന, ജീവിതമെന്നു നാം വിളിച്ചുപോരുന്ന, ഈ 'jigsaw puzzle', സ്വയമേവ പരിഹരിക്കപ്പെടുക തന്നെ ചെയ്യും. അതിനോടു പങ്കു ചേരുകയാണെങ്കിൽ, അതിനെയാണല്ലോ നാം ആനന്ദമെന്നു വിളിക്കുന്നത്.

Have a nice game!