Featured Post

Friday, October 20, 2023

ഉണർവിലേക്കുള്ള പടവുകൾ - 42

The Eye by Rene Magritte via Art Institute Chicago

അപരജീവിതം

The other is hell - അപരൻ നരകമാണ് - എന്ന് പറഞ്ഞത് സാർത്ര് ആയിരുന്നത്രെ. മറ്റുള്ള ഏതു തത്വചിന്താ പ്രസ്താവവും അത്രക്കങ്ങ് പിടികിട്ടീല എന്ന് തോന്നിപ്പിച്ചാലും ഈ

വാക്യം അങ്ങനെയല്ല. മിക്കവരും പെട്ടെന്ന് തന്നെ അതെയെന്ന് തലകുലുക്കിപ്പോകും. എന്തെന്നാൽ തന്റെ ഏറ്റവും പ്രിയപ്പെട്ടവരെപ്പറ്റി പോലും 'ഇതൊരു നരകമാണല്ലോ' എന്ന് ഒരിക്കലെങ്കിലും തോന്നാത്തവരുണ്ടാകില്ല. 

അപരനെപ്രതിയാണ് നമ്മുടെ ജീവിതം ദുരിതമയമായിത്തീർന്നതെന്നോ നരകമായി മാറിയതെന്നോ തോന്നുമെങ്കിലും അപരനല്ല നമ്മുടെ നരകജീവിതത്തിലെ പ്രതി എന്ന് മനസ്സിലാക്കാൻ വളരെ വലിയ ആത്മാർത്ഥത ആവശ്യമുണ്ട്. അതങ്ങനെയാണെന്ന് പെട്ടെന്ന് മനസ്സിലാകാതിരിക്കാനുള്ള ഒരു കാരണം, അപരനെത്തന്നെയാണ് നാം നമ്മുടെ സന്തോഷത്തിന്റെയും സുഖജീവിതത്തിന്റെയുമെല്ലാം കാരണക്കാരനാക്കി നിയോഗിച്ചിട്ടുള്ളത് എന്നതാണ്. അപരന്റെ അഭിപ്രായത്തിലാണ് നമ്മുടെ ആനന്ദത്തിന്റെ താക്കോൽ നാം തിരുകിവെച്ചിരിക്കുന്നത്. അപരനാണ് നമ്മുടെ നിത്യജീവിതത്തിലെ നിസ്സാര സംഗതികൾക്കു പോലും അനുവാദം തരുന്നതും അനുമതി നിഷേധിക്കുന്നതും. നാം കണ്ണാടിയിൽ വെറുതെയൊന്ന് മുഖം നോക്കുമ്പോൾ പോലും ഉറപ്പുവരുത്തുന്നത് അപരന്റെ കാഴ്ചപ്പാടിൽ വലിയ കുഴപ്പങ്ങളൊന്നുമില്ലല്ലോ, അപരന്റെ കണ്ണുകളിൽ തന്റെ മുഖം അത്ര മോശമൊന്നുമല്ലല്ലോ എന്നാണ്.

ഈ അപരന് ഒരുപാട് തലങ്ങളുണ്ട്. കേവലം നമ്മുടെ മുന്നിൽ വന്നുപെടുന്ന പരിചയക്കാരോ വഴിപോക്കരോ, പരിചയമില്ലെങ്കിലും നാം നേരിടുന്ന സമൂഹമോ മാത്രമല്ല, നാം വളർന്നുവന്ന വീട്ടുപരിസരം മുതൽ, നമ്മുടെ അദ്ധ്യാപകരും നമ്മുടെ പ്രവൃത്തി മണ്ഡലവും, മതവും മതമില്ലായ്കയും രാഷ്ട്രീയ നിലപാടുകളും, നമ്മുടെ ഇച്ഛയും ഇച്ഛാഭംഗങ്ങളും തുടങ്ങി ഒട്ടു വളരെ വലിയ ഒരു നിരതന്നെ അപരന്മാരായി നമ്മെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നുണ്ട്. കാണുന്നതും കേൾക്കുന്നതുമെല്ലാം അപരന് പ്രാധാന്യം കൊടുത്തുകൊണ്ട് നാം തലതിരിച്ചിടുന്നു, മിക്കപ്പോഴും. അങ്ങനെയാണ് 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം' എന്ന ഗുരുവാക്യത്തെ 'അപരന് സുഖമാവുന്നതാണ് ആത്മസുഖമെന്ന്' നാം വിലകുറഞ്ഞ സന്മാർഗ്ഗ പാഠമാക്കി ഗ്രഹിച്ചുപോരുന്നത്. എല്ലാ മതങ്ങളും പരിശീലിപ്പിക്കുന്നത് 'അപരപാഠങ്ങളാണ്' - അങ്ങനെയാണ് സർവ്വശക്തനും സർവ്വവ്യാപിയുമായ ഒരു ദൈവത്തെ നാം നമ്മുടെ നിതാന്ത അപരനായി തൂണിലും തുരുമ്പിലും വാഴിക്കുന്നത്. 

അപരന്റെ അഭിപ്രായവും കൂടെയുള്ള ഗുഹാ വാസികളുടെ അംഗീകാരവും ഒരു ജീവന്മരണ പ്രശ്നമായി നിലനിന്നിരുന്ന ആയിരക്കണക്കിന് വർഷങ്ങളുടെ തലക്കനങ്ങൾ, അതൊരു സഹജപ്രകൃതമാണെന്ന സഹതാപത്തിലേക്ക് നമ്മെ തള്ളിയിടുന്നു. ന്യൂറോളജിസ്റ്റുകളും സമൂഹ ശാസ്ത്രജ്ഞരും മറ്റും ഇതിനെ വിളിക്കുന്നത് 'CAVEMAN EFFECT’ എന്നാണ്. ചുറ്റുപാടുകളുടെ അംഗീകാരത്തിന് ഇത്രയും പ്രാധാന്യം വന്നുപോയത് ഏറെ പഴയ ഒരു HANGOVER- ന്റെ  ഭാഗമായിട്ടാകാം.

ഗുഹാവാസം അവസാനിച്ചിട്ടും, മറ്റുള്ളവരുടെ അംഗീകാരം നിലനില്പിന് അത്യന്താപേക്ഷിതമല്ലാതായി മാറിയിട്ടും, ഉറക്കപിച്ചിലെന്നോണം നാം ആ ഹാങ്ങോവറിനെ പെരുപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഇപ്പോഴും. നാം സന്തോഷവാനാണോ, സംതൃപ്തനാണോ എന്നൊന്നും സ്വയം അറിയാനാവാത്ത സ്ഥിതിയായി. നമ്മുടെ വൈകാരിക ചാർട്ടുകളെല്ലാം പുറമെ നിന്ന് ആരെങ്കിലും വന്ന് ടിക് മാർക്ക് ചെയ്യാൻ കാത്തിരിക്കുകയാണ് നാം. ആരും വരുന്നില്ലെങ്കിൽ അവരെ ആകർഷിക്കാനുള്ള പെടാപാടുകളായി. ആരും വന്നില്ലെങ്കിൽ നിരാശയായി. തമാശയെന്തെന്നാൽ, എല്ലാവരും ഇതേ തിരക്കിൽ നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ്. ഇടക്കെപ്പോഴെങ്കിലും ഇതേ ആവശ്യമുള്ള രണ്ടാളുകൾ തമ്മിൽ പരോക്ഷമായ ഒരു കരാറിലെത്തുന്നു, പരസ്പരം അംഗീകരിച്ചുകൊള്ളാമെന്ന്, പരസ്പരം പുകഴ്ത്തിക്കൊള്ളാമെന്ന്. നാം അതിനെ വലിയ സ്നേഹമെന്നും സൗഹൃദമെന്നുമൊക്കെ വിളിച്ചുകൂവി നടക്കുന്നു.


എങ്ങനെ കൂടുതൽ സമൂഹപ്രീതി സമ്പാദിക്കാം എന്ന ചിന്തയുടെ ഭാഗമായാണ് നാം വാഴ്ത്തുന്ന മിക്ക സർഗ്ഗസൃഷ്ടികളും കലകളുമെല്ലാം പിറന്നുവീണത്, ചുരുങ്ങിയ പക്ഷം അവ പ്രചരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും അങ്ങനെയാണ്. വൈയക്തികത - INDIVIDUALITY - യിൽ ഊന്നിക്കൊണ്ടുള്ള ഏതൊരു ചുവടുവെപ്പും നിരുത്സാഹപ്പെടുകയോ എതിർക്കപ്പെടുകയോ ചെയ്യപ്പെട്ടു. ഒരാൾ സ്വസ്ഥമായി ഒരിടത്ത് മിണ്ടാതിരുന്നാൽ, അയാൾ ആരെയും ഗൗനിക്കാതെയും ആരെയും ഉപദ്രവിക്കാതേയും തന്റെ പാട്ടിന് ജീവിക്കാൻ തുടങ്ങിയാൽ, അയാൾ പിന്നെ സംശയ നിഴലിലായി, അയാൾ അഹങ്കാരിയായി, അയാൾ ഒന്നിനും കൊള്ളാത്തവനായി. 

അംഗീകാരങ്ങൾക്കു വേണ്ടിയുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടുകൊണ്ടേയിരുന്നു. അങ്ങനെ നാം ഇന്ന് സോഷ്യൽ മീഡിയയിൽ എത്തിനില്ക്കുന്നു. ആരും തിരിഞ്ഞുനോക്കാത്തപ്പോൾ വെറുതെ ഒന്ന് ഓരിയിടുകയെങ്കിലും ചെയ്യാമല്ലോ. ആരും നമ്മുടെ രൂപത്തെ നോക്കുന്നില്ലെങ്കിൽ, ഒരു സെൽഫിയെടുത്ത് നാം തന്നെ അപരനായി മാറി നിന്നുകൊണ്ട്, നമ്മെത്തന്നെ 'ഹായ്, കൊള്ളാം' എന്ന് പറയുന്ന പരിപാടി. മറ്റുള്ളവരെ പ്രശംസിക്കുന്നതിലൂടെയെങ്കിലും തനിക്കിത്തിരി പ്രാധാന്യം കിട്ടിയാലായി എന്ന് വിചാരിക്കുന്നവർ. സോഷ്യൽ മീഡിയ ഇത്തരം സകല കലാപരിപാടികൾക്കും കളമൊരുക്കുന്നു എന്നതാണ് നമ്മുടെ ആശ്വാസം. ജീവിതത്തിൽ ഒരിക്കലും ക്ലാസിക്കൽ സംഗീതം ആസ്വദിച്ചിട്ടില്ലാത്തവനും ആ മേഖലയിലെ ആരെങ്കിലും മരണപ്പെട്ടാൽ ഒരു പടം വെച്ച് ആദരാഞ്ജലി അർപ്പിച്ച്, താനും നിസ്സാരക്കാരനല്ല എന്ന് കാണിക്കാൻ എളുപ്പമായി. 

കൊച്ചു കുട്ടികളെപ്പോലും നാം സെൽഫി നരകത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടിരിക്കുന്നു. അവരവരുടേതു മാത്രമായ സന്തോഷങ്ങളും വേദനകളും കുസൃതികളുമൊക്കെയായി സ്വയം മറന്നുകഴിയേണ്ട ബാല്യത്തെ നാം പഠിപ്പിക്കുന്നത് എങ്ങനെ ഒരു ‘show piece’ ആയി മാറാം എന്നാണ്. എങ്ങാനും ഏതെങ്കിലും ഒരു കുട്ടി അല്പം പാടുകയോ ആടുകയോ താളം പിടിക്കുകയോ ചെയ്‌താൽ, അവനിലെ ആ കഴിവിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാനാവും വിധം ആസ്വാദ്യതയുടെ പാഠങ്ങളല്ല നാം അവനായി ഒരുക്കിക്കൊടുക്കുന്നത്. പ്രോത്സാഹനം എന്ന പേരിൽ നാം ആ കുട്ടിയിൽ ഇൻജെക്റ്റ് ചെയ്യുന്നത് അപരോന്മുഖത്വമാണ്; വാർത്തയായും  ഇൻസ്റ്റയായും, എഫ് ബി യായും ലൈക്കുകൾ എന്ന ഉപരിപ്ലവതയിലേക്ക് ആ കുഞ്ഞിനെ ആനയിക്കുകയായി. പിന്നെ പിരിവ്, ഫ്ളക്സ് ഇത്യാദികൾ വേറെ. ഭൗതികമായ സ്വയം പര്യാപ്തതക്കൊപ്പം വൈകാരികമായ സ്വയം പര്യാപ്തത - art of contentment- നമ്മുടെ കരിക്കുലത്തിൽ ഇടം പിടിക്കുന്നില്ല. നേരെചൊവ്വേ ഒരു കഥ പോലും ആസ്വദിക്കാൻ അറിയാത്തവരാണെങ്കിലും, കുടുംബശ്രീയിൽ പോലും സിനിമാപിടിത്തം സംഘടിപ്പിക്കാനാണ് നമുക്ക് താല്പര്യം. സെലിബ്രിറ്റി മാനിയ എന്നത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരേപോലെയാണ്.

 

കലകളാകട്ടെ, സമൂഹ മാധ്യമങ്ങളാകട്ടെ, പ്രദർശനങ്ങളാകട്ടെ, പ്രശസ്തിയാകട്ടെ ഒന്നിനേയും അന്ധമായി നിഷേധിക്കാനല്ല പറഞ്ഞുവരുന്നത്. സംതൃപ്തനായ ഒരാളും ഇതുപോലെയൊക്കെത്തന്നെയായിരിക്കും സമൂഹത്തിൽ പെരുമാറിപ്പോരുന്നത്. പക്ഷേ അയാളുടെ സംതൃപ്തിയും സന്തോഷവും കാഴ്ചക്കാരുടെ കയ്യിലായിരിക്കില്ല എന്ന് മാത്രം. കൈവരുന്ന പ്രശസ്തിയിൽ അയാൾ സന്തോഷിക്കുക തന്നെ ചെയ്യും, അങ്ങനെയാണ് വേണ്ടതും. ആ പ്രശസ്തിക്ക് പക്ഷേ അയാളുടെ ജീവിതത്തിനു മേൽ യാതൊരു മേൽക്കയ്യുമുണ്ടായിരിക്കില്ല.



സ്വന്തം ജീവിതത്തെ അപരന് - ബാഹ്യമായ ജീവിതസാഹചര്യങ്ങൾക്ക് - അധീനപ്പെടുത്തുമ്പോൾ, അത് നരകമായേ പറ്റൂ; അതിന് സ്വർഗത്തിന്റേതായ മോടിയുണ്ടായാലും. അവനവനിൽ പടുക്കപ്പെടുന്ന ജീവിതം എത്രതന്നെ ദുരിതമയമായാലും, അതിന്റെ വാതിലുകൾ സ്വർഗീയതയിലേക്കാണ് - HEAVEN OF UNDERSTANDING - ആത്യന്തികമായി തുറക്കപ്പെടുന്നത്. അപരനല്ല നരകമാവുന്നത്; അപരോന്മുഖത്വമാണ്. OTHER IS JUST AN EXCUSE.


                       *                             *                           *

ആശുപത്രിജീവനക്കാരുടെ അനാസ്ഥയുടെ ഭാഗമായി, ഒരിക്കൽ മുല്ല നാസിറുദീന്റെ ഭാര്യയുടെ പേരിൽ മരണ സർട്ടിഫിക്കറ്റ് കൈയിൽ കിട്ടി. ഭാര്യ അപ്പോഴേക്കും ബഹളം വെക്കാൻ തുടങ്ങി. അവർ ഡോക്ടർമാരെയും ആശുപത്രിക്കാരേയും പറ്റി വായിൽ തോന്നിയതൊക്കെ വിളിച്ചുപറയാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ മുല്ലാ നാസിറുദീൻ പറഞ്ഞു, 'നീയിങ്ങനെ വിളിച്ചുകൂവാതെ. നിന്നെപ്പോലെയല്ല ഡോക്ടർമാരും മറ്റും. വിവരോം വിദ്യാഭ്യാസോം ഉള്ളവരാണ്. അവർ പറയുന്നത് ശരിയായിരിക്കും. നീ ശരിക്കും ചത്തിട്ടുണ്ടാകും. ഇല്ലെന്നുള്ളത് നിന്റെ വെറും തോന്നലാകും.'


                                                           











Thursday, October 5, 2023

അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ - 7

                                                   

                                   നടനസായന്തനം 

നിഷ്ഠയോടെയുള്ള സാധനാപഥങ്ങളിലൊന്നും സഹജതയുടെ സൗരഭ്യമാർന്ന ഗ്രാഹ്യങ്ങളോ - understanding- പാഠങ്ങളോ അത്രയൊന്നും പ്രതീക്ഷിക്കുക വയ്യ. ഒന്നാമത്തെ പ്രശ്നം നാം എല്ലായ്‌പ്പോഴും അത്തരമെന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നു എന്നതുതന്നെയാണ്. രണ്ടാമത്, അതിർത്തികളും വ്യവസ്ഥകളും കർക്കശമാക്കപ്പെട്ടിട്ടുള്ള അന്തരീക്ഷങ്ങളെ, മനസ്സ് മുഴുവനും തന്നെ കയ്യടക്കി വാഴുന്നുവെന്നതാണ്. ആകസ്മിതകളും മനാതീതമായ സന്ദർഭങ്ങളും ഒരുപക്ഷേ കൂടുതൽ വീണുകിട്ടുക, മുൻവിധികളോ മുന്നൊരുക്കങ്ങളോ ഇല്ലാത്ത സാധാരണ മുഹൂർത്തങ്ങളിലാകും.

 

അത്തരം മുഹൂർത്തങ്ങൾക്ക് യാതൊരു സാധ്യതയുമില്ലാതിരിക്കുമ്പോൾ, അനുഗ്രഹമെന്നോണം എങ്ങുനിന്നോ വീണുകിട്ടാവുന്ന ഉൾക്കാഴ്ചാ  നിമിഷങ്ങളെ നഷ്ടപ്പെടുത്താതിരിക്കാൻ മാത്രം ഉണർവ്വും സർഗ്ഗവൈഭവും സൃഷ്ടിച്ചെടുക്കലാണ് പ്രധാനമായും ZEN നിർവ്വഹിക്കുന്നത്. യാതൊരു സവിശേഷതയുമില്ലാതെ കടന്നുപോകുന്ന സാധാരണ നിമിഷങ്ങളിലേക്ക് പൊടുന്നനെ ഇടിച്ചുകയറിക്കൊണ്ട് അത്തരം നിമിഷങ്ങളെ ഉൾക്കാഴ്ചകളുടെ മിന്നൽ ദ്യുതികൊണ്ട് എങ്ങനെ മാറ്റിമറിച്ചുകളയാം എന്നാണ് സെൻ  ഗുരുക്കന്മാർ തക്കം പാർക്കുക. എന്താണ് സംഭവിക്കുകയെന്ന് മനസ്സിന് പിടികിട്ടി വരുമ്പോഴേക്കും ശിഷ്യന്റെ ചേതനയെ ഗ്രാഹ്യങ്ങളുടെ മിന്നല്പിണരുകൾ എന്നന്നേക്കുമായി മാറ്റിമറിച്ചിരിക്കും. അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നെങ്കിൽ അവർ അതിനെ 'സതോരി'എന്നും ബോധോദയമെന്നുമെല്ലാം വിളിക്കാറുണ്ട്.


ഊരും പേരും ഗുരുവും ആശ്രമവുമൊക്കെ പിന്നെയും ഒഴികഴിവുകളാണ്. ഉണർന്നിരിക്കുകയെന്നതാണ് ആത്യന്തികമായി ഒരു വ്യക്തിയുടെ നൈസർഗ്ഗികമായ ഉത്തരവാദിത്തം എന്ന് ഓർമ്മപ്പെടുത്തുകയല്ലാതെ ആശ്രമാദികൾക്ക് യാതൊന്നും നിർവ്വഹിക്കാനുമില്ല. മറ്റുചിലപ്പോഴാകട്ടെ, നാം ഒട്ടും തന്നെ ഉണർവിലല്ലാതിരുന്നിട്ടും, ചില സംഭവങ്ങളോ കാഴ്ചകളോ ശ്രവണങ്ങളോ (വാക്കുകളോ ഈണങ്ങളോ മറ്റോ) ഗന്ധങ്ങളോ വ്യക്തികളോ ഒരു സെൻ ഗുരുവിനെപ്പോലെ കർക്കശമാവാറുണ്ട്, അവരെപ്പോലെ നിലാവെളിച്ചം തൂകാറുണ്ട്, ചില രാസപരിണാമങ്ങൾക്ക് വഴിതെളിക്കുന്ന ത്വരഗങ്ങളെപ്പോലെ പെരുമാറാറുണ്ട്. അതേപ്പറ്റിയുള്ള ഓർമ്മകളിൽ നിറയുക സ്നേഹമോ നന്ദിയോ ഒന്നുമല്ല. അതേസമയം അവയെ പാടേ നിഷേധിച്ചുകൊണ്ട് അതെന്താണെന്ന് പറയാനും വയ്യ. എല്ലായ്പ്പോഴും നാം കുത്തിമറിഞ്ഞു കടന്നുപോയ്കൊണ്ടിരിക്കുന്ന മായാപടലങ്ങൾക്കിടക്ക് തെളിമകളുടെ ചില വിടവുകളാണവ, ഏറിയാൽ ഒരു മന്ദഹാസത്തിന്റെ നേരിയ അലകുകൾ …. അവിടെയുമിവിടെയും.




                                                       *                         *                          *

മുംബൈയിലേക്കെന്ന് പറഞ്ഞുകൊണ്ടാണ് നാട് വിട്ടതെങ്കിലും, എത്തിപ്പെട്ടത് മുംബൈയിൽ നിന്നും ഏകദേശം ഇരുനൂറ് കിലോമീറ്ററുകളോളം അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു. അവിടെയുള്ള പെട്രോ കെമിക്കൽ റിഫൈനറിയിൽ, ഒരു കോൺട്രാക്ടറോടൊപ്പം ഒരു കുഞ്ഞു ജോലി. ഓഷോവായന തുടങ്ങിയ കാലമായിരുന്നു. കൃത്യമായി പറഞ്ഞാൽ, ആ വായനയുടെ ഭാഗമായാണ് AVT യിലെ നല്ലൊരു ജോലി വേണ്ടെന്ന് വെച്ചിട്ട് കേരളത്തിന് പുറത്തേക്ക് ചേക്കേറിയത്. റിഫൈനറിയിലേക്ക് പോകാനും വരാനും കമ്പനി വക ഒരു പഴയ സ്‌കൂട്ടറുണ്ടായിരുന്നു. പരിചിതമല്ലാത്ത ഇടവഴികളിലൂടെയെല്ലാം മനഃപൂർവ്വം വഴിതെറ്റിപ്പോകാൻ സ്‌കൂട്ടർ വലിയ സഹായമായി. 


അങ്ങനെയങ്ങനെയാണ് പരിചയമില്ലാത്ത വഴികളെന്നാൽ നാം ഓർക്കാത്ത വഴികൾ എന്നേ അർത്ഥമുള്ളൂ എന്ന് മനസ്സിലായത്. നാം നടന്നിട്ടില്ലാത്ത വഴികളുണ്ടോ? നമ്മുടെ നാസിക അറിഞ്ഞിട്ടില്ലാത്ത ശ്വാസമേതുണ്ട്? ഗന്ധം? നമ്മുടെ കർണ്ണപുടങ്ങളിൽ സ്വകാര്യം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും സ്വനധാതു? നമ്മളാരും തന്നെ പുതിയവരല്ലത്രേ! പഴയവരുമല്ല. വഴികൾ ഓർമ്മിപ്പിക്കുന്നത് ദൂരങ്ങളെയാകാം, എന്നാൽ അവ മന്ദഹസിക്കുന്നുണ്ട്, ആ ദൂരങ്ങളത്രയും ദാ ഇവിടെയാണെന്ന്.

ഓഷോ പറഞ്ഞ ഒരു കഥയുണ്ട്: പണ്ട് യോഗാചാര്യനായ പാതഞ്ജലിയും 'താവോ'ക്കാരനായ ലാവോത്സുവും കൂടി എങ്ങോട്ടേക്കോ പോവുകയായിരുന്നു. വഴിമധ്യേ ഒരു വലിയ പുഴ കടക്കേണ്ടതായി വന്നു. യോഗാചാര്യന് പുഴയൊക്കെ വെറും പുല്ല്! അദ്ദേഹം വെള്ളത്തിന് മീതെ കൂളായി നടന്ന് അക്കരെ കടന്നു. അക്കരെയെത്തിയപ്പോഴാണ് അറിയുന്നത് ലാവോത്സു അവിടെത്തന്നെ നില്ക്കുകയാണെന്ന്. പാതഞ്ജലി വിളിച്ചുപറഞ്ഞു, "Lao Tzu, come to the other shore."

ലാവോത്സു അതേ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്രേ, " This is the other shore."


'എല്ലാമേ നമ്മ വഴിതാൻ' എന്ന മട്ടിൽ ഏതു വളവും തിരിയും എന്നായപ്പോഴാണ്, ഒരു ദിവസം സന്ധ്യക്ക്‌, റിഫൈനറിയിൽ നിന്നും തിരിച്ചുവരുന്ന വഴി, എവിടെനിന്നോ താണ്ടി വരുന്ന എമണ്ടൻ പൈപ്പ് ലൈനിനു സമീപത്തു കൂടെ സ്കൂട്ടറോടിച്ചു പോകാമെന്നു വച്ചത്. കുറെ നാളായി കാണുന്നു, ഒരു മൂന്നു മീറ്ററെങ്കിലും വ്യാസമുള്ള ഒരു പൈപ്പ് ലൈൻ. ദൂരെയുള്ള ഏതോ അണക്കെട്ടിന്റെ സംഭരണിയിൽ നിന്നും റിഫൈനറിയിലേക്ക് വരുന്നതാകണം. 


പൈപ്പ് ലൈനുകൾ 'തുറന്ന ജീവിതം' നയിക്കുന്നവരെ സംബന്ധിച്ച് ഒരു തരം അത്താണിയാണ്. അവർക്ക് കയറിക്കിടക്കാൻ ഒരിടമായി. പൈപ്പുലൈനുകളുടെ തൂണുകൾക്കടിയിൽ അവരുടെ കുടുംബജീവിതമായി. ജോയിന്റുകളുടെ നട്ടും ബോൾട്ടും ഏതു വിധേനയും ലൂസാക്കിയാൽ വെള്ളം തെറിച്ചുവരും. ഇരുപത്തിനാലു മണിക്കൂറും അതങ്ങനെ നഷ്ടപ്പെടുമെങ്കിലും തങ്ങളുടെ നാമമാത്രമായ ആവശ്യങ്ങൾ ഉറപ്പുവരുത്തുക തന്നെ. 

ഈ പ്രദേശം പക്ഷേ വിജനമാണ്. ഇവിടത്തെ പൈപ്പ് ലൈനുകൾ ആ നിലക്ക് 'അനാഥരാണ്‌'. പൊട്ടിപ്പൊളിഞ്ഞ റോഡാണെങ്കിലും വിജനതയുടെ ഒരു സ്വാസ്ഥ്യമുണ്ട്. മാത്രവുമല്ല, പടിഞ്ഞാറ് ഭാഗം കാര്യമായി തടസ്സങ്ങളൊന്നുമില്ലാതെ ഒഴിഞ്ഞുകിടപ്പാണ്. മാനം ചുവക്കാൻ തുടങ്ങിയിരുന്നു. അങ്ങനെയാണ് ആ വഴിക്ക് തിരിയാൻ പൊടുന്നനെ ഒരു പ്രേരണയുണ്ടായത്.


ഒരല്പം മുന്നോട്ടുചെന്നപ്പോഴാണ് എരുമകളുടെ ഒരു കൂട്ടം വഴിമുടക്കിയത്. ചുരുങ്ങിയത് നൂറെണ്ണമെങ്കിലും കാണും. വേണ്ടവണ്ണം പുല്ലുമേഞ്ഞ് തുടുത്തുരുണ്ട എരുമകളുടെ നടത്തയിൽ തിരിച്ചുപോക്കിന്റെ ലാസ്യം. ഒട്ടും ധൃതിവെക്കാതെ അവ വിജനമായ വഴി മുഴുവനും കയ്യടക്കിക്കഴിഞ്ഞു. സ്‌കൂട്ടർ വശത്തേക്കൊതുക്കിയപ്പോഴാണ് കണ്ടത് അകലെ സൂര്യൻ ചെമന്നു വട്ടം വെച്ചിരിക്കുന്നു. പോകാനുള്ള തത്രപ്പാടിലാണ്. 


പൊട്ടിപ്പൊളിഞ്ഞ റോഡും വഴിയരികിലെ കാട്ടുമൊന്തകളും സ്വർണ്ണപ്രഭയണിഞ്ഞു. നിശ്ശബ്ദമായി കിടന്ന പൈപ്പ് ലൈൻ, സാവധാനം കടന്നുപോകുന്ന ഒരു ഗൂഡ്‌സ്‌ട്രെയിൻ പോലെ... ചെമ്മാനചേലിൽ അചേതനമെന്ന് കരുതപ്പെട്ടിരുന്നവക്കെല്ലാം ജീവസ്മിതം കൈവരുന്നു. എത്ര പെട്ടെന്നാണ് ഒരു ഇടവഴി തീർത്തും വ്യത്യസ്തമായ ടൈംസോണിലേക്ക് മുഖം തിരിച്ചത്! ഒരുപക്ഷേ ടൈംസോണുകൾ എല്ലായിടത്തും എല്ലാവിധത്തിലും ഇടകലർന്നുകിടപ്പാണ്. നാം നമ്മുടെ സൗകര്യാർത്ഥം ഏതെങ്കിലുമൊരെണ്ണത്തിനെ തെരഞ്ഞെടുക്കുന്നുവെന്നേയുള്ളൂ, ലാപ്ടോപ്പിൽ തുറന്നുവെച്ചിരിക്കുന്ന നിരവധി വിൻഡോകളിൽ (windows) നിന്നും ഏതെങ്കിലുമൊന്നിനെ ക്ലിക്ക് ചെയ്ത് പണിയെടുക്കുന്നതുപോലെ.


എരുമക്കൂട്ടം റോഡുമുറിച്ചുകടന്ന് അവയുടെ വാസസ്ഥലത്തേക്ക് പോകുമെന്നായിരുന്നു വിചാരിച്ചത്. അവ പക്ഷേ കുറച്ചു മുന്നോട്ടു ചെന്ന് മറയാൻ തുടങ്ങുന്ന സൂര്യനേയും നോക്കി നില്പ്പാണ്. 'എരുമകൾക്കെന്തസ്തമയം?' എന്ന് നിരൂപിക്കാൻ തുടങ്ങുമ്പോഴായിരുന്നു ഒരു കൊച്ചു പയ്യന്റെ ആർപ്പു വിളി കേട്ടത്. ഓ, അവനായിരുന്നു ഇവരുടെ ഇടയച്ചെറുക്കൻ. ഏറിയാൽ എട്ടു വയസ്സു പ്രായം. അവൻ പൈപ്പ് ലൈനിന് മുകളിലൂടെയായിരുന്നു നടന്നിരുന്നത്. വലിയ ഒരു വടി ചുമലിൽ വെച്ച് രണ്ടു കൈകളും അതിനുമുകളിലൂടെ കോർത്തുകൊണ്ട് എത്രയോ കാലത്തെ പരിചയ സമ്പന്നനായ ഒരിടയനെപ്പോലെ അവൻ ഉറച്ച ചുവടുകൾ വെച്ചു. എരുമകളുടെ അസ്തമയകൗതുകത്തിൽ ഞാൻ അവനെ കാണാതെ പോയതായിരുന്നു.


അവൻ ആർത്തുവിളിക്കുന്നത് ചുവന്നുതുടുത്ത സൂര്യനെ കണ്ടിട്ടാണ് എന്ന് ഉറപ്പിക്കാൻ എനിക്ക് പിന്നെയും സമയമെടുത്തു. ഇടയന്മാർക്കാണ് അസ്തമയവും ഉദയവുമെല്ലാം എന്ന് ഓർക്കാൻ ഞാൻ വൈകിപ്പോയതാണ്. ഒട്ടും ധൃതിയില്ലാതെ, കാടായാലും പുല്മേടുകളായാലും വഴിത്താരകളായാലും അപാരതകളെ മാത്രം അഭിമുഖീകരിച്ചു ജീവിച്ചവർ ഇടയന്മാരായിരുന്നു. പിന്നെ കടലിനക്കരെ മീൻ പിടിക്കാൻ പോയവരും. മീൻ പിടിത്തക്കാരുടേത് പക്ഷേ ഇടയന്മാരെപ്പോലെ വിശ്രാന്തിയിറ്റുന്ന ജോലിയാവുമെന്ന് തോന്നുന്നില്ല.  ഒരുപക്ഷേ മനുഷ്യാവബോധത്തിന്റെ വളർച്ചാഘട്ടങ്ങളിൽ ഏറ്റവും കാതലായ സംഭാവനകൾ നല്കിയത്, ശാസ്ത്രമായാലും സംഗീതമായാലും, ഏകാന്തവിഹാരികളായിരുന്ന ഇടയന്മാരായിരുന്നുവെന്നതാണ് നേര്. ആത്മീയമണ്ഡലങ്ങളിലാകട്ടെ, ഇടയസാന്നിധ്യം പ്രമുഖമാണ്.


അവൻ പൈപ്പിനുമുകളിലൂടെയുള്ള നടത്തം നിർത്തി. അവനിപ്പോൾ സൂര്യനെനോക്കി ചാടിത്തുള്ളുകയാണ്. ഇടയ്ക്കിടെ സന്തോഷം കൊണ്ട് ആർത്തുവിളിക്കുന്നുമുണ്ട്. ഇടയനടരാജൻ ! അതോ വിടർന്നുപരിലസിച്ച കൃഷ്ണനാട്ടമോ? എരുമകളെല്ലാം അവയുടെ നടത്തം നിർത്തി സൂര്യനഭിമുഖമായി നിശബ്ദമായി നിലകൊള്ളുന്നു. അവർ തങ്ങളുടെ ഇടയനെ കാത്തു നില്ക്കുകയാണോ? അതോ ഈ അന്തിച്ചോപ്പിന്റെ മാസ്മരികതയിൽ അവയുടെ പതിവ് വഴികളെ മറന്നു പോയതോ? സൂര്യനും പോകാൻ മടിച്ചുനില്ക്കുകയാണോ? അസ്തമയം ഇത്ര സമയമെടുക്കാൻ വഴിയില്ലല്ലോ!


ആ ചെറുക്കന്റെ എണ്ണമയമുള്ള കവിൾത്തടങ്ങളിൽ സ്വർണ്ണനിഴലുകൾ ഇളകിമറിഞ്ഞു. അവന്റെ ആഹ്ളാദ ചിരികളിൽ നിഷ്ക്കളങ്കതയുടെ മഞ്ഞപ്പല്ലുകൾ ഇന്ദ്രജാലപ്രകടനങ്ങളായി. മുഷിഞ്ഞു പൊടിപറ്റിയ അവന്റെ പഴഞ്ചൻ വസ്ത്രങ്ങളിപ്പോൾ അരുണ പീതാംബരം. ഇമവെട്ടാതെ നിലകൊണ്ട എരുമക്കൂട്ടങ്ങളുടെ കാർവർണ്ണങ്ങൾക്ക് സാത്വികമായ ഏതോ പ്രഭാവങ്ങളുണ്ടിപ്പോൾ.  


ചാടിത്തുള്ളാനുള്ള എല്ലാ വാസനകളേയും അടക്കിപ്പിടിച്ചുകൊണ്ട് ഈയുള്ളവൻ വേലിയരികെ ഒതുങ്ങിനിന്നു. ഓഷോവായനയിൽ നൃത്തത്തെപ്പറ്റിയും കളിചിരികളെപ്പറ്റിയും വായിച്ചു തുടങ്ങിയതിന്റെ ലഹരി കയറിവരുന്ന ദിനങ്ങളായിരുന്നു. അപ്പോഴാണ് 'ദാ, ഇങ്ങനെയാണ് ആഘോഷിക്കുക, വലിയ വായിൽ വായിച്ചു ഞെളിയുന്നതല്ല അത്' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരു കുഞ്ഞു ചെറുക്കൻ മുന്നിൽ വന്ന് തിമിർക്കുന്നത്. കുടിവെള്ളപ്പൈപ്പിനു മുകളിലെ കാളിയമർദ്ദനം. 

‘Red sky at night, shepherd’s delight’, എന്ന ചൊല്ല് പ്രസിദ്ധമാണ്. ആംഗലേയ ഭൂമിശാസ്ത്രത്തിൽ ഒരുപക്ഷേ വർണാഭമായ ആകാശം വിരളമായ ഒരു കാഴ്ചയാകാം. അങ്ങനെയാകാം ഇവ്വിധമൊരു ചൊല്ല് ഉണ്ടായിവന്നത്. ഭാരതീയ പരിസരത്തിൽ, കിഴക്കിന്റെ ഭൂമികയിൽ, തെളിഞ്ഞ ആകാശവും മോഹനമായ ഉദയാസ്തമയങ്ങളും അപൂർവാനുഭവങ്ങളല്ല. എന്നിട്ടും പക്ഷേ ഏതൊരു ഉദയവും അസ്തമയവും ഇനിയും പുതുമ വറ്റാത്ത ആത്മീയാനുഭവമാണ് മിക്കവർക്കും. ഫോട്ടോഗ്രാഫർമാർക്കറിയാം, എത്രയെടുത്താലും മതിവരാത്ത കാഴ്ചകളാണ് ഉദയവും അസ്തമയവുമെന്ന്.


ഉദയവും അസ്തമയവും എന്തോ ആകട്ടെ. തന്നിൽ വന്നു നിറയുന്ന ചില അഭൗമ സ്പന്ദങ്ങളെ അറിയാനും അനുവദിക്കാനും അതിനോട് പങ്കുചേരാനുമുള്ള ആ ധീരതയുണ്ടല്ലോ. ചൂളിപ്പോവുകയാണ് ഈ കാർവർണനു മുൻപിൽ. നൂറോ ഇരുനൂറോ മീറ്ററെങ്കിലും അകലെയായിരുന്നിട്ടും അവന്റെ കണ്ണുകളിലെ ആനന്ദത്തിന്റെ ജ്വാലകൾ എന്റെ ഭീരുത്വത്തിന്റെ കവചങ്ങളിൽ എവിടെയെല്ലാമാണ് പൊള്ളലേൽപ്പിക്കുന്നത്? 


മനുഷ്യൻ ആനന്ദത്തോളം ഭയപ്പെടുന്ന എന്തെങ്കിലുമുണ്ടോ? അവനറിയാം ആനന്ദം അവനെ ഒറ്റപ്പെടുത്തുമെന്ന്. ദുരിതങ്ങളെ താലോലിച്ചു നടക്കുന്നവർക്കിടയിൽ, ആനന്ദിക്കുന്നവൻ ശത്രുവാണ്. ഒറ്റപ്പെടലിനെ ഏകാന്തതയുടെ ആനന്ദനടനങ്ങളെക്കൊണ്ട് മറികടക്കാനാവുന്നില്ലെങ്കിൽ, അവൻ ദുരിതത്തിലേക്ക് വീണുകൊണ്ടേയിരിക്കും. സഹജമായ ജീവിതം - spontaneous living - കൈവിടാതിരിക്കുക എന്നതായിരിക്കും ഒരുവനിലെ  ധീരതയുടെ അളവുകോൽ.


തീർത്തും അപ്രതീക്ഷിതമായി വന്നുവീഴുന്ന ചില സാന്ദ്ര നിമിഷങ്ങളെ, അവ സന്തോഷത്തിന്റേതു തന്നെയാവണമെന്ന് ഒട്ടും നിർബന്ധമില്ല, നഷ്ടപ്പെടുത്താതിരിക്കാൻ അതീവ സൂക്ഷ്മമായ ഉണർവിന്റെ ആവശ്യമുണ്ട്. എന്തുകൊണ്ടെന്നാൽ 'സഹജം' എന്നത്, 'spontaneous living' എന്നത്, സാധാരണമായ - common - ഒന്നല്ല; natural ആയിട്ടുള്ള ഒന്നാണ്. Natural ആയിട്ടുള്ള ഏതൊന്നിനേയും പഠിച്ചെടുത്ത് വൈദഗ്ധ്യം നേടാനാവില്ല; അതിലേക്ക് സാവകാശം തിരിച്ചുചെല്ലാനേ കഴിയൂ. അസ്തിത്വത്തിന്റെ ഏറ്റവും ആഴമാർന്ന ബോധതലങ്ങളിലാണ് - intuitive zone - അതിന്റെ വിനിമയങ്ങൾ നടക്കുന്നത്. നിമിഷാർദ്ധങ്ങളെങ്കിൽ പോലും ഒരു ആയുസ്സിനെ മുഴുവനും സമ്പന്നമാക്കുവാൻ പ്രാപ്തമായിരിക്കുമത്.  



Savita Brandt എന്ന ഓഷോ സന്യാസിനി സമാഹരിച്ച ‘ENCOUNTERS WITH AN INEXPLICABLE MAN’ എന്ന പുസ്തകത്തിൽ പഞ്ചാബിയായിരുന്ന ഒരു സ്വാമി സത്യതീർഥ് പങ്കു വെച്ചിട്ടുള്ള ചേതോഹരമായ ഒരനുഭവമുണ്ട്: 1976- ൽ, പൂനാ കമ്മ്യൂണിൽ, ഓഷോയുടെ വസതിക്കുമുൻപിൽ താൽക്കാലിക ഗ്വാർഡ് ആയി കഴിയുക 

യായിരുന്നു അദ്ദേഹം. പ്രധാന ഗ്വാർഡ് ഉച്ചഭക്ഷണത്തിന് പോയ നേരം.

ഓഷോ ഭക്ഷണം കഴിക്കാനിരിക്കുന്ന കൊച്ചു വരാന്തക്കു മുന്നിലെ ഒരു സ്റ്റൂളിൽ വെറുതെ കുത്തിയിരിക്കലാണ് പ്രധാന പണി. ജൂൺ മാസത്തിലെ ഒരു ദിവസം. മൺസൂൺ തുടങ്ങിയിട്ടില്ല. അന്തരീക്ഷത്തിൽ വല്ലാത്ത ചൂടുണ്ട്. പെട്ടെന്നതാ ചെടി നനക്കുന്നവൻ സ്പ്രിങ്ക്ലെർ ഓൺ ചെയ്തിരിക്കുന്നു. വരാന്തക്കുമുന്നിലെ പുൽത്തകിടിയിലും പടർപ്പുചെടികളിലും മഴപോലെ പാറിവീഴുന്ന വെള്ളത്തുള്ളികൾ. സത്യതീർഥിനു പിടിച്ചുനിൽക്കാനായില്ല. ചുറ്റും നോക്കിയപ്പോൾ ആരുമില്ലതാനും. അദ്ദേഹം തന്റെ റോബ് ഊരിക്കളഞ്ഞ് നഗ്‌നനായി പുൽത്തകിടിയിലേക്കിറങ്ങി സ്പ്രിങ്ക്ലെർ മഴയിൽ ഡാൻസ് ചെയ്തു തിമിർത്തു. പൊടുന്നനെ ബാധിച്ച നൃത്തത്തിൽ അദ്ദേഹം മറന്നേപോയത്രേ. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് തോന്നി, ആരോ വരാന്തയിൽ നില്പ്പുണ്ടെന്ന്. നോക്കിയപ്പോഴുണ്ട് ഓഷോ വരാന്തയിൽ കൈകളുയർത്തി മന്ദഹസിച്ചു നില്ക്കുന്നു. ഓഷോ അദ്ദേഹത്തെ നോക്കി ഡാൻസ് ചെയ്യാൻ തുടങ്ങിയത്രേ. സാധാരണയായി തന്റെ പതിവ് തെറ്റിച്ച് ഓഷോ പുറത്തേക്കിറങ്ങാറില്ല. തനിക്കും ഓഷോക്കുമിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവാത്ത അവസ്ഥ. ഒന്നോ രണ്ടോ മിനിറ്റ് നേരത്തെ ഡാൻസിന് ശേഷം ഓഷോ ചിരിച്ചുകൊണ്ട് നമസ്‌തെ പറഞ്ഞ് അകത്തേക്ക് തിരിച്ചുപോയി.


അവാച്യമായ അത്തരം ഊർജ്ജസംക്രമണങ്ങൾ - ‘ശക്തിപഥ്’ എന്ന വാക്കുതന്നെ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു - ഒരു ജീവിതത്തിന് മുഴുവനുമുള്ള ബോധപ്രവേഗങ്ങളാണ്. സൂക്ഷ്മമായ അത്തരം ഉണർവുകളെ 'ഭാഗ്യം' എന്ന് പരിഭാഷപ്പെടുത്താനേ നമുക്കാവൂ എന്ന് മാത്രം.


എന്റെയീ ഇടയനടരാജൻ എവിടെനിന്നെല്ലാമോ എല്ലായ്പ്പോഴും ഉറ്റുനോക്കിക്കൊണ്ടേയിരിക്കുന്നു. അവന്റെ അദൃശ്യ നയനങ്ങളിൽ നൃത്തത്തിന്റെ സ്വർണജ്വാലകൾ ഇപ്പോഴും ആരെയെല്ലാമോ മാടി വിളിക്കുന്നുണ്ട്. വർഷങ്ങളെത്രയായി. അവനിപ്പോഴും അതേ എട്ടു വയസ്സുകാരൻ. യാത്രകളിലെ ചില ദൃശ്യങ്ങളിൽ, ചില വായനകളിൽ, ചില ചലച്ചിത്രങ്ങളിൽ, ചില സംഭാഷണങ്ങളിൽ, ചില മൗനങ്ങളിൽ അവൻ പ്രസരിപ്പാർന്ന മുഖവുമായി ഇപ്പോഴും കടന്നുവരുന്നു. അവൻ ചിലപ്പോൾ അവഗണിക്കപ്പെട്ട പ്രാചീന ശില്പഭംഗികളിലെ മായാത്ത മന്ദസ്മിതങ്ങളാണ്. അവൻ ചിലപ്പോൾ പുല്ലാങ്കുഴലിൽ വിരലുകൾക്ക് വഴങ്ങാത്ത സരളിവരിശകളാണ്. ചിലപ്പോഴവൻ കാറ്റ് വീശുന്ന പൗർണ്ണമികളിൽ മേഘങ്ങൾക്ക് പിറകിലൂടെ ഓടിമറയുന്ന ചന്ദ്രമിഴിയാണ്.


ഒരിക്കൽ അവൻ കടന്നുവന്നത് OLD PATH WHITE CLOUDS - ലെ സ്വസ്തി എന്ന ഇടയച്ചെറുക്കനായിട്ടുതന്നെയായിരുന്നു. അവനായിരുന്നു ബുദ്ധന് കുശപ്പുല്ലുകൾ ശേഖരിച്ചു കൊടുത്തത്, സുഖകരമായി ആസനസ്ഥനാവാൻ. അവനെപ്പറ്റിയായിരുന്നു ഒരിക്കൽ ബുദ്ധൻ പറഞ്ഞത്: ' ഭിക്ഷുക്കളേ ശ്രദ്ധിച്ചു കേൾക്കുക. എരുമകളെ മേക്കുന്ന ഇടയച്ചെറുക്കൻ എങ്ങനെയാണോ അവന്റെ ഓരോ എരുമയേയും ശ്രദ്ധാപൂർവ്വം തിരിച്ചറിയുന്നത്, അതേപോലെ ഒരു ഭിക്ഷു അയാളുടെ സ്വന്തം ശരീരത്തിന്റെ എല്ലാ ആവശ്യങ്ങളേയും തിരിച്ചറിയുന്നു. ആ ഇടയച്ചെറുക്കൻ തന്റെ ഓരോ എരുമയുടെയും സ്വഭാവങ്ങളേയും രീതികളേയും അറിയുന്നതുപോലെ ഒരു ഭിക്ഷു അവന്റെ ശരീരത്തിന്റെയും സംസാരത്തിന്റെയും മനസ്സിന്റെയും ഏതേത് പ്രവണതകളാണ് ഉചിതമായതെന്നും ഏതെല്ലാമാണ് വിട്ടുകളയേണ്ടതെന്നും തിരിച്ചറിയുന്നു. ഒരിടയൻ അവന്റെ എരുമകളെ എങ്ങനെയെല്ലാമാണ് കുളിപ്പിച്ച് വൃത്തിയായി പരിപാലിക്കുന്നത്, അതേപോലെത്തന്നെ ഒരു ഭിക്ഷു അയാളുടെ ശരീരത്തേയും മനസ്സിനേയും അഭിലാഷങ്ങളിൽ നിന്നും മമത, കോപം, വെറുപ്പ് എന്നിവയിൽ നിന്നുമൊക്കെ മോചിപ്പിച്ച് വൃത്തിയായി പരിപാലിക്കുന്നു.'


ബുദ്ധന് മുൻപിൽ അന്നവൻ മിണ്ടാതെ കുത്തിയിരുന്ന് കേട്ടെങ്കിലും ഇപ്പോഴവൻ പിറുപിറുക്കുന്നത് കേൾക്കാനാവുന്നുണ്ട്,'നൃത്തം ചെയ്യാനറിയാത്തവർക്ക്, ആഘോഷമറിയാത്തവർക്ക്, ഇവയൊക്കെയും കടുത്ത സാധനാപാഠങ്ങളായിരിക്കും. അല്ലാത്തവർക്ക് അത് തികച്ചും സ്വാഭാവികമായ ഒരു കടന്നുപോക്കായിരിക്കും.' 

അസ്തമയം കടന്നുവരുന്ന വഴികളിൽ ഇപ്പോഴും സംതൃപ്തരായി തിരിച്ചുവരുന്ന എരുമകൾ സൂര്യനെ കൺപാർക്കുന്നു. അവയുടെ മിഴികളിലെ നിശ്ശബ്ദതകൾ  നന്ദിവാക്കുകളെക്കൊണ്ടുപോലും ഭഞ്ജിക്കപ്പെടാതിരിക്കാൻ ശ്രദ്ധവെക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക?


                                     

*                     *                       *


നാമാരും തന്നെ ഇവിടെ അപരിചിതരല്ലെന്നിരിക്കെ, ഈ പ്രപഞ്ച വാസത്തിലെ ആനന്ദാഘോഷങ്ങളൊക്കെയും നഷ്ടമാകുന്നതെങ്ങനെയാണ്? നമ്മുടെ നൃത്തച്ചുവടുകൾ അവയുടെ സ്വാഭാവിക ചടുലതകളിൽ നിന്നും തെന്നി മാറുന്നതെങ്ങനെയാണ്? ആരാണ്, എന്താണ് നമ്മെ പിന്നോട്ട് വലിക്കുന്നത്? എങ്ങനെയാണ് നാം സകലതും പിന്നേക്കു വെക്കുന്നത്? 


പിന്നേക്കു വെക്കുക എന്നത് അത്രക്കും ഒഴിച്ചുകൂടാത്തതാണെങ്കിൽ, ദുരിതങ്ങളെ പിന്നേക്കുവെക്കുക. അവ ശരിക്കും അഭിമുഖീകരിക്കേണ്ടവയാണെങ്കിൽ, അതേപടി നിലനിൽക്കുന്നുണ്ടാവും.  അല്ലാത്തപക്ഷം ആഘോഷത്തിന്റെ നിർമ്മലഹാസങ്ങളിൽ അവ മഞ്ഞിൻകണങ്ങളെപ്പോലെ ഇല്ലാതാവുകതന്നെ ചെയ്യുമത്രേ. 


‘DANCE YOUR WAY TO GOD’ എന്ന് പ്രകോപിപ്പിച്ചയാൾ അതുകൊണ്ടായിരിക്കണം സോർബയെ ബുദ്ധനോളം ഉയർത്തിയത്!