Osho wings Osho waves

Featured Post

Showing posts with label zorba. Show all posts
Showing posts with label zorba. Show all posts

Thursday, June 2, 2022

ആൾക്കൂട്ടം : ഒരു വ്യക്തിവിചാരണ




ഓരോ വ്യക്തിയും ഓരോ ആൾക്കൂട്ടമാണെന്ന് സംശയലേശമെന്യേ വ്യക്തമാക്കിത്തന്നത് ഓഷോയായിരുന്നു. ഒരാൾക്കൂട്ടത്തിന് ലഹളയിൽക്കവിഞ്ഞ് യാതൊന്നും ചെയ്യാനുമാവില്ലെന്നും. അതുകൊണ്ടാണ് മനുഷ്യരാശിയുടെ ഇന്നോളമുള്ള സമൂഹ ജീവിതം, അത് ഓർക്കാൻ അറപ്പുളവാക്കും വിധം ബീഭത്സമായിരുന്നിട്ടും, തെല്ലും അതിശയിപ്പിക്കാത്തത്. ഇനിയും മുന്നോട്ടുള്ള ജീവിതം - ഭാവി ചരിത്രം - ഒട്ടും അതിശയിപ്പിക്കാൻ പ്രാപ്തമല്ലാത്തതും അതുകൊണ്ടുതന്നെ. ലഹളയിൽക്കവിഞ്ഞ് മറ്റൊരു വിധത്തിലും ആൾക്കൂട്ടത്തിനു പെരുമാറാനാവില്ല. ആൾക്കൂട്ടത്തിന്റെ ഏറ്റവും പ്രബലമായ സ്വഭാവം, ആൾക്കൂട്ടത്തെ ആൾക്കൂട്ടമായിത്തന്നെ നിലനിർത്തുക എന്നതാണ്; എന്ത് വിലകൊടുത്തും. ഈ ആൾക്കൂട്ടപരിപാലനം നടപ്പിലാക്കിപ്പോരുന്നത് രണ്ടു ദല്ലാളുമാരിലൂടെയാണ് - മതവും രാഷ്ട്രീയവും. പണ്ടുമുതൽക്കേ അതങ്ങനെയാണ്. അതങ്ങനെയാവാനേ വഴിയുള്ളൂ. ആൾക്കൂട്ടമെന്ന പ്രവണതയിൽ നിന്നും സ്വയമേ ഉരുത്തിരിഞ്ഞുവരുന്ന ഉപായങ്ങളാണവ. മനുഷ്യൻ ആൾക്കൂട്ടമായി നിലനിൽക്കുന്നേടത്തോളം ഈ രണ്ടു ദല്ലാൾമാരും കർമ്മനിരതരായിരിക്കും. 

ആൾക്കൂട്ടത്തിന് ഒരേയൊരു ശത്രുവേയുള്ളൂ- വ്യക്തി. വ്യക്തിക്കാകട്ടെ ആൾക്കൂട്ടം ഒരു ശത്രൂവല്ലതാനും. അയാളെ സംബന്ധിച്ച് ആൾക്കൂട്ടം ഒരു മിത്രവുമല്ല, ഒരുപരിചയക്കാരൻ പോലുമല്ല. എന്തുകൊണ്ടെന്നാൽ വ്യക്തിയെന്നത് ബോധത്തിന്റെ തെളിവായിരിക്കുമ്പോൾ, ആൾക്കൂട്ടമെന്നത് അബോധത്തിന്റെ നിയതസ്വഭാവമായി നിലകൊള്ളുകയാണ്. ആൾക്കൂട്ടത്തിന് വ്യക്തിയോട് ശത്രുത തോന്നുന്നത് അപകർഷതയുടെ ഭാഗമായിട്ടുകൂടിയാണ്. ഒരുപക്ഷേ കൂട്ടമായി നില്ക്കുക എന്നത് വംശത്തിന്റെ അതിജീവനത്തിനു അത്യാവശ്യമാണെന്ന ജീവശാസ്ത്രപരമായ ആജ്ഞ മനുഷ്യന്റെ ഓരോ കോശത്തിലും ഇനിയും ത്രസിക്കുന്നുണ്ടാകാം. അവൻ ഇനിയും അവന്റെ ഗുഹാവാസത്തിൽ നിന്നും മാനസികമായി പുറത്തുവന്നിട്ടില്ല, the CAVEMAN hangover. ആദിമ കാലത്ത് ഏതു നിമിഷവും അവന്റെ ജീവൻ ഭീഷണിയിലായിരുന്നെങ്കിൽ, ഇന്നവൻ കുറേക്കൂടി സുരക്ഷിതനും സ്വതന്ത്രനുമാണെന്ന വസ്തുത ഉപരിപ്ലവമായി മാത്രമേ അവനിലൂടെ കടന്നുപോയിട്ടുള്ളൂ. അവനിപ്പോഴും സംശയാലുവും ഭീതിതനുമാണ്. അവൻ ഇനിയും വിശ്രാന്തനാവാൻ മാത്രം പക്വത ആർജ്ജിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം എന്ന മൂല്യം അവനിൽ അപകർഷതയും അരക്ഷിതത്വവും ജനിപ്പിക്കുന്നു. ജീവിതത്തിലെ സുപ്രധാന വെല്ലുവിളികളൊക്കെയും തനിച്ച് നേരിടേണ്ടുന്ന ഒരവസ്ഥയിലേക്ക് സ്വാതന്ത്ര്യം അവനെ കൊണ്ടെത്തിക്കുന്നു. ജീവശാസ്ത്രപരമായി അവന്റെ നാഡീവ്യവസ്ഥയത്രയും സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടികൊണ്ടിരിക്കുമെങ്കിലും മറുവശത്ത് സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏറ്റെടുക്കേണ്ടിവരുന്ന ഉത്തരവാദിത്തം, സ്വതന്ത്രനാവുന്നതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കും. ‘വ്യക്തി’യെന്ന് നാം തെറ്റിദ്ധരിച്ചു പോരുന്ന ‘ആൾക്കൂട്ട’ത്തിൽ ഉയിരെടുക്കുന്ന ഈ കലഹമാണ് യഥാർത്ഥ ആൾക്കൂട്ടങ്ങളുടെ ലഹളയും കലാപവുമൊക്കെയായി അവതരിക്കുന്നത്. 

ഫ്രഞ്ച് ചിന്തകനും സാമൂഹ്യ ശാസ്ത്രജ്ഞനും മറ്റുമായിരുന്ന ഗുസ്താവ് ലെ ബോ (Charles-Marie Gustave Le Bon), തന്റെ പ്രശസ്തമായ ‘The Crowd’ എന്ന കൃതിയിൽ ആൾക്കൂട്ടത്തെ തരം തിരിച്ചിരിക്കുന്നത് പ്രധാനമായും രണ്ടായിട്ടാണ് - Heterogeneous crowds, Homogeneous crowds - വിജാതീയ ആൾക്കൂട്ടവും സജാതീയ ആൾക്കൂട്ടവും. വിജാതീയ ആൾക്കൂട്ടത്തിൽ രണ്ടു തരക്കാരുണ്ട്: പേരില്ലാത്തവരും പേരുള്ളവരും. കവലയിലെ ആൾക്കൂട്ടം പേരില്ലാത്തവരാണ് - Anonymous crowds. അതേസമയം നിയമസഭ / ലോക സഭ സാമാജികർ, മധ്യസ്ഥർ വിധികർത്താക്കൾ എന്നിവരെല്ലാം പേരുള്ള ആൾക്കൂട്ടമാണ്. (നമ്മുടെ സംസ്ഥാനത്തെ നിയമസഭാ ആൾക്കൂട്ടം കാട്ടിക്കൂട്ടിയ വിക്രിയകളുടെ കേസ് ഇനിയും കോടതിയിലാണെങ്കിലും അവരും, ഒരു പക്ഷേ കോടതിയിലെത്തിയില്ലെങ്കിലും അവരെക്കാളും ഒട്ടും മോശമല്ലാത്തവരും, ഇപ്പോഴും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നുവെന്നോർത്ത് പുളകം കൊള്ളുന്ന ഒരു വലിയ ആൾക്കൂട്ടമത്രേ നാം!) സജാതീയ ആൾക്കൂട്ടത്തിൽ പെടുന്നവർ - 1. രാഷ്ട്രീയ പാർട്ടികൾ, മത സംഘടനകൾ 2. വിവിധ തരം തൊഴിൽ വർഗങ്ങൾ, നമ്മുടെ നാട്ടിലെ ജാതികൾ 3. മധ്യവർഗം, കാർഷിക വർഗം എന്നിങ്ങനെയുള്ളവർ. വിവിധ തരം വിഭാഗങ്ങളുടെ പൊതുസ്വഭാവങ്ങളെപ്പറ്റി ഗുസ്താവ് ലെ വിശദീകരിക്കുന്നുണ്ടെങ്കിലും
കൂടുതലും പാശ്ചാത്യ സമൂഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വർഗീകരണങ്ങളാണത് എന്നാണ് തോന്നിയിട്ടുള്ളത്. മാത്രവുമല്ല എല്ലാ വിഭാഗങ്ങളിലും പൊതുവായും ഇടകലർന്നും നിലനിൽക്കുന്ന പലതരം പ്രവണതകളുണ്ടുതാനും.  

അതേ സമയം ആൾക്കൂട്ടത്തെ ഓഷോ തരം തിരിച്ചിരിക്കുന്നത് കൂടുതൽ അടിസ്ഥാനപരമായാണ്. ലോകത്തെ ഏതൊരു സമൂഹത്തേയും ഉൾപ്പെടുത്താനാവും വിധം: ആൾക്കൂട്ടം (mob), സമൂഹം (crowd), സംഘം (organization) എന്നിങ്ങനെ. ഇതിൽ മൂന്നിലും പെടാതിരിക്കുന്നവരെയാണ് 'ജനങ്ങൾ' (people) എന്ന് അറിയേണ്ടത്. മേൽപ്പറഞ്ഞ മൂന്നു വിഭാഗങ്ങളുടേയും ഇരകളാണിവർ. ഇന്നല്ലെങ്കിൽ നാളെ അവർ ആൾക്കൂട്ടത്തിന്റെ ഭാഗമായിത്തീരുന്നു. ആൾക്കൂട്ടമല്ലാതിരിക്കുമ്പോൾ ഒരുപക്ഷേ അവർ 'സമൂഹ'ത്തിന്റെ ഭാഗമായി നിലകൊള്ളാം. എന്നാൽ ഏതു നിമിഷവും അവർ ആൾക്കൂട്ടത്തിനോട് ചേർന്നുപോകാവുന്നതാണ്. കുറേക്കൂടി ഉയർന്നവരെന്നും സംസ്കാരമുള്ളവരെന്നുമൊക്കെ തോന്നിപ്പിക്കുന്നവരാണ് സംഘങ്ങൾ. സംഘമാകട്ടെ, എത്ര നല്ല ഉദ്ദേശ്യശുദ്ധിയോടു കൂടിയതായിരുന്നാലും, ആത്യന്തികമായി അവർ ആൾക്കൂട്ടത്തിന്റെയും സമൂഹത്തിന്റേയുമൊക്കെ എല്ലാ വിവേകശൂന്യതയും പേറുന്നവയാണ് ; നമ്മുടെ ചുറ്റുമുള്ള പ്രതികരണത്തൊഴിലാളികളായ സാംസ്കാരിക നായകരെപ്പോലെത്തന്നെ!
 
A Pinting by Nicolas Poussin

സ്വയം അടിച്ചമർത്തപ്പെട്ട ആൾക്കൂട്ടങ്ങളാണ് എല്ലാ സംഘങ്ങളും. അവ രാഷ്ട്രീയസംഘങ്ങളാകട്ടെ (സംഘടനകൾ), ആത്മീയ സംഘങ്ങളാകട്ടെ, സാംസ്കാരിക സംഘങ്ങളാകട്ടെ, ആൾക്കൂട്ടത്തെ അടിവയറ്റിൽ വഹിക്കുന്നുണ്ട്. അതുകൊണ്ടാണവർ തങ്ങളുടെ പ്രവർത്തനമഹിമകളെ സംഘബലം കൊണ്ട് അളന്നുനോക്കുന്നത്. അതുകൊണ്ടാണ് അവരുടെ ആത്യന്തികമായ പ്രവൃത്തി നിർവ്വഹണം, operation, ആൾക്കൂട്ടങ്ങളുടെ അപകർഷതയെ പോഷിപ്പിച്ചുകൊണ്ടായിരിക്കുന്നത്. (മതപരിസരങ്ങളാണെങ്കിൽ അപകർഷതയുടെ സ്ഥാനത്ത് പാപബോധമായിരിക്കുമെന്നു മാത്രം-guilt). 
ഏതൊരു സംഘടനക്കും അവരുടെ അണികളെ അപകർഷതയുടെ ലായങ്ങളിൽ തളച്ചിട്ടേ പറ്റൂ. എന്തെന്നാൽ അപകർഷതയിലാണ് അക്രമം മുളയെടുക്കുന്നത്; അപകർഷതയുടെ കീറത്തുണികൾക്കൊണ്ടാണ് അവർ പ്രതിരോധത്തിന്റെ കച്ചമുറുക്കുന്നത്; അപകർഷതയുടെ അരിവാൾ മുറിവുകളെക്കൊണ്ടാണ് അവർ വിധേയത്വത്തിന്റെ വിളവെടുപ്പ് നടത്തുന്നത്. അപകർഷതകളുടെ നീണ്ട ദണ്ഡുകളുടെ അറ്റത്താണ് നാളെയെന്ന പ്രതീക്ഷയുടെ എല്ലിൻ കഷ്ണങ്ങൾ തൂക്കിയിട്ടിരിക്കുന്നത്. അതിനെ കണ്ടുകൊണ്ട് അവർ എത്ര വേണമെങ്കിലും നടന്നുകൊണ്ടേയിരിക്കും! ആൾക്കൂട്ടത്തിന് അതിന്റെ അപകർഷതയെ മറികടക്കാൻ, കൂടുതൽ അംഗീകാരവും പ്രാധാന്യവും കിട്ടിയേ തീരൂ. മത - രാഷ്ട്രീയ സംഘടനകൾ സകലതിനേയും വാർത്തയാക്കുന്നത് അതുകൊണ്ടാണ്. എന്നാൽ അതുകൊണ്ടുതന്നെയാണ്, വാർത്തയാകേണ്ട പലതും അങ്ങനെയല്ലാതെ പോകുന്നതും. ഉഷ്ണക്കാറ്റേറ്റ്‌ ചത്തുപോകുന്ന ജനങ്ങൾ, അതിശൈത്യം സഹിക്ക വയ്യാതെ മരിച്ചുപോകുന്നവർ, യൂണിയൻ കാർബൈഡ്പോലുള്ള ദുരന്തങ്ങൾ, എൻഡോസൾഫാൻ ഇരകൾ എന്നിങ്ങനെ അർഹിക്കുന്ന വാർത്താപ്രാധാന്യം ലഭിക്കാതെ പോകുന്നത് ജനങ്ങൾക്കാണ്; ആൾക്കൂട്ടത്തിനല്ല. പരിഹാരങ്ങൾ ഒന്നും ഉണ്ടാവാതെ നോക്കുകയും വാർത്തക്കുള്ള സ്രോതസ്സുകൾ അടഞ്ഞുപോവാതെ നോക്കുകയും ചെയ്യേണ്ടത് രാഷ്ട്രീയത്തിന്റെ ബാധ്യതയാണ്. അവരത് ഭംഗിയായി നിർവ്വഹിക്കുന്നുമുണ്ട്. 

ആൾക്കൂട്ടത്തിന് നിസ്സാരമായ എന്തെങ്കിലും മതി, അതു വാർത്തയാവുകയും ചർച്ചയാവുകയും ചെയ്യും. എന്തെന്നാൽ, അതിശയോക്തിയെന്നത്, നന്മയായാലും തിന്മയായാലും, ഏതൊരു ആൾക്കൂട്ടത്തിന്റെയും അടിസ്ഥാനപ്രകൃതമാണ്. കലാപമെന്നത് കേൾക്കാതെപോയവരുടെ ഭാഷയാണെന്ന് മാർട്ടി ലൂഥർ കിംഗ് നടത്തിയിട്ടുള്ള ഒരു പ്രസ്താവമാണ് (A riot is the language of the unheard-Martin Luther King, Jr.). ‘A riot is the language of the OVERHEARD’ എന്ന് തിരുത്തുകയായിരിക്കും നല്ലത്. അതിശയോക്തി പുരണ്ട
കേൾവിയിലൂടെയല്ലാതെ ഒരൊറ്റ കലാപവും പടർന്നിട്ടില്ല, ഉത്ഭവിച്ചിട്ടുമില്ല. 

ഈ മൂന്നിലും പെടാതെ കഴിഞ്ഞുപോകുന്ന - ബോധപൂർവ്വം മാറിനില്ക്കുന്നവരല്ല - 'ജനങ്ങൾ' എന്ന അവസ്ഥ തീർത്തും പരിതാപകാരമെന്നേ പറയേണ്ടൂ. എന്നാൽ തന്നിലെ വൈയക്തികത - INDIVIDUALITY - ഒന്നുകൊണ്ടുമാത്രം യാതൊന്നിലും പെടാതെ (പെട്ടുപോകാതെ ഒഴിഞ്ഞുമാറുന്നതല്ല) ജീവിക്കുന്നവരുണ്ടെങ്കിൽ , അങ്ങനെയുള്ളവരെയാണ് വ്യക്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇപ്പറയുന്ന വ്യക്തിയാണ് ആൾക്കൂട്ടത്തിന് ഏറ്റവും ശത്രുവായി കാണപ്പെടുന്നത്. അവനിലെ സ്വാതന്ത്ര്യം ആൾക്കൂട്ടമെടുക്കുക തങ്ങളോടുള്ള അവഹേളനമായാണ്. അവന്റെ ആഘോഷം ആൾക്കൂട്ടത്തെ സംബന്ധിച്ച് അവർക്കു നേരെയുള്ള പ്രകോപനമാണ്. ആൾക്കൂട്ടത്തിന് ആകെ അറിയാവുന്ന ഭാഷ പ്രതിരോധത്തിന്റേതാണ്. (സഖാവ് എന്നതിന് ചുരുട്ടിയ മുഷ്ടിയുടെ ഇമോജിയാണ് ഇക്കാലത്ത് ഉപയോഗിച്ചുപോരുന്നത് എന്ന് ഓർമ്മവരുന്നു). വ്യക്തിയുടെ ഭാഷയാകട്ടെ ആനന്ദത്തിന്റേതും. 
 
ആൾക്കൂട്ടങ്ങൾ ഒരു വശത്ത് പിടിച്ചു പറിക്കുമ്പോൾ, സംഘങ്ങൾ ഇപ്പുറത്ത് സഹായവും സഹാനുഭൂതിയുമായി അരങ്ങു വാഴും. ആൾക്കൂട്ടങ്ങൾ സഹായം കൊണ്ട് പൊറുതിമുട്ടിക്കുമ്പോൾ, സംഘങ്ങൾ നിശബ്‌ദമായി അവരുടെ പേരിൽ അംഗീകാരവും പ്രശസ്തിയും സമ്പത്തും കവർന്നെടുത്തുകൊണ്ടിരിക്കും; ആത്യന്തികമായി സ്വാതന്ത്ര്യവും. ആൾക്കൂട്ടവും സംഘങ്ങളും പരസ്പരം സംതുലനം ഉറപ്പുവരുത്തുന്നതിൽ ജാഗരൂകരാണ്. 
അതേസമയം വ്യക്തിയാകട്ടെ തന്റെ ആനന്ദം പങ്കു വെക്കുക മാത്രമേ (sharing)
ചെയ്യുന്നുള്ളൂ; പുറമേ നിന്ന് അതെത്ര ശ്രമകരമായ ചെയ്തിയെന്നു കാണപ്പെട്ടാലും. വ്യക്തിയുടെ ആഘോഷമെന്നത്, ഒരു സൗരഭ്യമെന്നോണം സൗമ്യമായി പ്രസരിക്കുന്നതാണെങ്കിൽ, ആൾക്കൂട്ടത്തിന്റെ ആഘോഷമെന്നത് പ്രച്ഛന്നമായിട്ടുള്ള പ്രതിഷേധങ്ങളാണ്; മാത്സര്യങ്ങൾ നിറഞ്ഞതും. അതങ്ങനെയല്ലെന്നും കേവലം നിഷ്ക്കളങ്കമായ സന്തോഷങ്ങളാണവയെന്നും പറഞ്ഞു പറ്റിക്കാനുള്ള ദൗത്യം സംഘങ്ങളുടേതാണ്. നിഷ്കളങ്കമായ ആൾക്കൂട്ടങ്ങൾ എന്നൊന്നില്ലതന്നെ. സമാധാനപ്രിയരായ ആൾക്കൂട്ടമെന്നതും. അത്തരം പ്രയോഗങ്ങൾ തന്ത്രപൂർവ്വമുള്ള വിരുദ്ധോക്തികളാണ് - oxymorons. 

ഇനി നമ്മൾ ഏതെടുത്താലും - ആൾക്കൂട്ടം, സമൂഹം, സംഘം - അവയിൽ ഈ മൂന്നു വിഭാഗങ്ങളും കൂടിയും കുറഞ്ഞും കുടികൊള്ളുന്നതായി കാണാവുന്നതാണ്. മാത്രവുമല്ല, മതങ്ങളാകട്ടെ രാഷ്ട്രീയസംഘടനകളാകട്ടെ, ഇവയിലൊക്കെയും മേൽപ്പറഞ്ഞ ചേരുവകൾ വ്യത്യസ്തങ്ങളാണെന്നു കാണാം. ആൾക്കൂട്ടങ്ങളുടെ പ്രകൃതത്തിൽ ഊന്നി നില്ക്കുന്ന മതങ്ങളുണ്ട്, സമൂഹമെന്ന ചട്ടക്കൂട് പരിപാലിക്കുന്ന മതങ്ങളുണ്ട്, വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കർക്കശമായി ഇടപെടാത്ത മതങ്ങളുണ്ട്. ഇതുപോലെത്തന്നെ വ്യത്യസ്ത പ്രകൃതങ്ങൾ പ്രാമുഖ്യം പുലർത്തുന്നവ തന്നെയാണ് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും. രാഷ്ട്രീയ പാർട്ടികൾ പക്ഷേ ഈ മൂന്നു പ്രകൃതങ്ങളും അവസരത്തിനൊത്ത് മാറ്റി പ്രയോഗിക്കുന്നവരാണ്. അവരെ സംബന്ധിച്ച് മതം ഏതുമാകട്ടെ, ആശയം ഏതുമാകട്ടെ, ദുരന്തം ഏതുമാകട്ടെ, സമൂഹമാകട്ടെ, സംഘമാകട്ടെ, തങ്ങളുടെ അധികാര സുരക്ഷയെ കണക്കിലെടുത്തുകൊണ്ട് ഏതു നിറത്തിലുമുള്ള കുപ്പായമിടാനും തയ്യാറാണവർ. നെപ്പോളിയൻ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: "It was by becoming a Catholic," said Napoleon to the Council of State, "that I terminated the Vendéen war.† By becoming a Mussulman that I obtained a footing in Egypt. By becoming an Ultramontane that I won over the Italian priests, and had I to govern a nation of Jews I would rebuild Solomon's temple."
 
മതങ്ങൾക്ക് അത് അത്ര തന്നെ എളുപ്പമല്ലെന്ന് മാത്രം. 

ആൾക്കൂട്ടത്തിൽ ഊന്നിനിൽക്കുന്ന മതങ്ങളും സംഘടനകളും കൂടുതൽ ആക്രമവാസനയുള്ളവയാകും. അവയായിരിക്കും മറ്റു മതങ്ങളുടെ നേർക്ക്, അല്ലെങ്കിൽ മറ്റു രാഷ്ട്രീയ സംഘടനകളുടെ നേർക്ക് കൂടുതൽ അധീശത്വം പുലർത്താൻ ശ്രമിക്കുക. സമൂഹ പ്രവണത പുലർത്തുന്നവ കൂടുതൽ കൗശലവും കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടാണ് നിലനിൽക്കുക. അവയുണ്ടാക്കുന്ന സ്വാധീനം സൂക്ഷ്മമായ തലത്തിലാണ്. ബൗദ്ധികമായി ഔന്നത്യം പുലർത്തുന്ന, വൈയക്തികയെ കൂടുതൽ ബഹുമാനിക്കുന്ന (individual oriented) ഏതൊരു മതമാകട്ടെ, രാഷ്ട്രീയ / സാംസ്കാരിക സംഘടനയാകട്ടെ (അങ്ങനെയൊന്നുണ്ടെങ്കിൽ), ആൾക്കൂട്ട സ്വഭാവമുള്ള മറ്റു സംഘടനകളുടെ / മതങ്ങളുടെ മുൻപിൽ പിടിച്ചു നില്ക്കാൻ പാടാണ്. ഒന്നുകിൽ അവർക്ക് പൂർണ്ണമായും വൈയക്തികതയിലേക്ക് ചേക്കേറുകയോ അല്ലെങ്കിൽ, തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ചകൾ ചെയ്ത് ആൾക്കൂട്ടത്തിന്റെ സ്വഭാവവൈകൃതങ്ങളിലേക്കു വീണുപോവുകയോ ചെയ്യാം. സാധാരണയായി രണ്ടാമത് പറഞ്ഞതാണ് സംഭവിച്ചുപോരുന്നത്. 

നിർജ്ജീവമെന്ന പോലെ ജീവിച്ചുപോകുന്ന ജനങ്ങളെ ആൾക്കൂട്ടത്തിലേക്ക് പരിണമിപ്പിക്കുന്ന പണിയാണ് മത-രാഷ്ട്രീയ മാഫിയ വാസ്തവത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് വർത്തയാകേണ്ട പലതും വാർത്തയാകാതെ പോയതിനുശേഷം, അല്ലെങ്കിൽ അതർഹിക്കുന്ന പരിഗണന നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനു ശേഷം, ആൾക്കൂട്ട പരിണാമം സാധ്യമായതിനു ശേഷം മാത്രം അതിന് എന്തെന്നില്ലാത്ത വാർത്താപ്രാധാന്യം കൈവരുന്നത്. ബാബരി മസ്‌ജിദും മലബാർ ലഹളയും നമ്മുടെ മൂക്കിന് താഴെയുള്ള ഉദാഹരണങ്ങളാണ്. ചെറിയ ആൾക്കൂട്ടത്തിൽ ഒതുങ്ങി നിന്ന് കെട്ടു പോകുമായിരുന്ന പ്രശ്നം രാഷ്ട്രീയമായ ഇടപെടലുകളിലൂടെ ഒരു വലിയ ജനസമൂഹത്തെ രണ്ടു ചേരിയിലുള്ള ആൾക്കൂട്ടമായി പരിണമിപ്പിക്കാൻ എടുത്ത സമയമാണ് യഥാർത്ഥ ബാബരി മസ്‌ജിദ്‌. അതുപോലെത്തന്നെ, അംബേദ്‌കറും ആർ.സി.മജൂംദാർ തുടങ്ങിയ പ്രഗത്ഭ ചരിത്ര പണ്ഡിതന്മാരും കേരളത്തിലെത്തന്നെ പല പ്രമുഖരും വെറും വർഗീയ ലഹളയെന്ന് തുറന്നുകാട്ടിയതിനു ശേഷവും, മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്ന് പാഠപുസ്തകങ്ങളിൽ അച്ചടിച്ച് വരാൻ ഇടയാക്കിയത് ആൾക്കൂട്ട പ്രവണത താരതമ്യേന കുറഞ്ഞ ഒരു സമൂഹത്തെ വോട്ടുബാങ്ക് ജോലിക്കാരും മതിപ്പു കല്പിക്കുന്നില്ല എന്നതിനുദാഹരണമാണ്. ഈയിടെയായി ആ ലഹളയ്ക്ക് കൈവന്നിട്ടുള്ള വാർത്താപ്രാധാന്യവും ഇരുപക്ഷത്തുമുള്ള ആൾക്കൂട്ടമേൽക്കോയ്മയിലെ വടം വലികൾ മാത്രമാണ്. 

ആൾക്കൂട്ടങ്ങളിൽ നിന്നും ഇതിൽക്കവിഞ്ഞൊന്നും പ്രതീക്ഷിക്ക വയ്യ. ഇവയൊക്കെയും കേവലം പ്രതിപ്രവർത്തനങ്ങളാണ് - reactions; പെട്ടെന്നുള്ളതായാലൂം പിന്നീടുള്ളതായാലും. അതേ സമയം നമുക്ക് വേണ്ടിയിരുന്നത് പ്രതികരണങ്ങളാണ് - responses. ഒരു സമൂഹത്തെ സംബന്ധിച്ചാണെങ്കിൽ responses എന്നത് കൂടുതൽ ശാസ്ത്രീയമായിരിക്കും, കൂടുതൽ വാസ്തവികമായിരിക്കും. അതുപക്ഷേ, ആൾക്കൂട്ടവും, അതിന്റെ ഭാഗമായിരിക്കേ അതിനെത്തന്നെ തങ്ങളുടെ ഉപജീവനമാക്കി കഴിയുന്ന ആചാര്യ / നേതൃത്വ / സാംസ്കാരിക നായകത്വ വർഗ്ഗങ്ങൾ, സമ്മതിച്ചുതരില്ല (ആൾക്കൂട്ടങ്ങളിലൂടെ). മാത്രവുമല്ല, അത് നിറവേറാനുള്ള അവസരം സൃഷ്ടിച്ചു തരികയുമില്ല. എന്തെന്നാൽ, ആൾക്കൂട്ടത്തിലധിഷ്ഠിതമായ ഒരു വ്യർത്ഥ ശ്രമത്തെ നാം ജനാധിപത്യമെന്ന ഓമനപ്പേരിട്ടുകൊണ്ടു പരിരക്ഷിച്ചുപോരുന്നുണ്ട്. ശാസ്ത്രസാങ്കേതികതയിൽ അധിഷ്ഠിതമായ ഒരു പ്രവർത്തിമണ്ഡലത്തിൽ (functionality) ജനാധിപത്യത്തിനും മറ്റു ആധിപത്യങ്ങൾക്കുമെല്ലാം സ്ഥാനമെവിടെയാണ്? 

ആൾക്കൂട്ടങ്ങളെപ്പോഴും ഭൂതകാലത്തിൽ ഊറ്റം കൊള്ളുന്നവയാണ്; ഭാവിയെപ്പറ്റി അതിശയഭാവന ചെയ്യുന്നവയും. സംസ്കൃതിയും രക്തസാക്ഷിത്വവും സ്വർഗ്ഗവും സോഷ്യലിസവുമെല്ലാം ടെലിവിഷൻ സീരിയലുകളെപ്പോലെ അന്ത്യമില്ലാതെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കും, ആൾക്കൂട്ടങ്ങളെ. അവ വിശുദ്ധ ഗ്രന്ഥങ്ങളേയും മാനിഫെസ്റ്റോകളേയും പരാമർശിച്ചുകൊണ്ടേയിരിക്കും, അവയിലെ ഉദ്ധരിണികളുടെ കൃത്യതയെപ്പറ്റി തർക്കിച്ചുകൊണ്ടേയിരിക്കും. ഒരു വ്യക്തിക്ക് പക്ഷേ ഇവയൊന്നും ജീവിതാവശ്യമായി ഭവിക്കുന്നില്ല. അവനെ സംബന്ധിച്ച് വെറും ആർഭാടങ്ങൾ മാത്രമാണവ, വേണമെങ്കിൽ മറിച്ചുനോക്കാവുന്നവ. ആൾക്കൂട്ടത്തിന്റെ സൗന്ദര്യ സങ്കല്പങ്ങൾ ഭൂതകാലത്തിലധിഷ്ഠിതമായ, അല്ലെങ്കിൽ അതിനെ പോറലേല്പിക്കാത്ത ശീലങ്ങൾ മാത്രമാണ്. വ്യക്തിയുടേതാകട്ടെ, അവന്റെ വർത്തമാനത്തിലധിഷ്ഠിതമായ അനുഭൂതിയെ അനുസരിച്ചുള്ള പ്രതികരണങ്ങൾ മാത്രമാണ്.
 

മനുഷ്യന്റെ ഇതുവരേക്കുമുള്ള ചരിത്രം കലാപങ്ങളുടെ കഥകളൂം കണക്കുകളും മാത്രമായിരിക്കേ, മുന്നോട്ടും അതുതന്നെയാവുമെന്നാണോ? സവിശേഷമായ ഒരു മാറ്റത്തിനുള്ള സാദ്ധ്യതകൾ കാണുന്നില്ല. അതേ സമയം, രണ്ടു കാര്യങ്ങൾ ചില പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്. അതായത്, അത്തരത്തിൽ പൊടുന്നനേയുള്ള ഒരു മാറ്റം സംഭവിക്കുകയാണെങ്കിൽ, അതിനു കാരണമാവുക ശാസ്ത്രവും വാണിജ്യവുമായിരിക്കും. രാഷ്ട്രീയക്കാരുടേയും മതനേതാക്കളുടേയും വികൃത ഹസ്തങ്ങൾ ദുർബ്ബലമാവാൻ തുടങ്ങുന്നു. ഈ രണ്ടു മേഖലകളിലും അവരുടെ സ്വാധീനം കുറഞ്ഞുവരാൻ തുടങ്ങുന്നതോടെ, മനുഷ്യന്റെ ജീവിതത്തിൽ വൈയക്തികതയുടെ - individuality - ഊർജ്ജപ്രസാരണം വർദ്ധിച്ചുവരാൻ സാധ്യതയുണ്ട്. അവനിതുവരേക്കും അനുഭവിച്ചു വന്നത് ഒരു ആൾക്കൂട്ടത്തിന്റെ മുഴുവൻ അസ്വാസ്ഥ്യങ്ങളായിരുന്നുവെങ്കിൽ, ഇനിയങ്ങോട്ട് അവൻ തികച്ചും വ്യക്തിപരമായ മടുപ്പും അർത്ഥമില്ലായ്‌മയും നേരിടാൻ തുടങ്ങും. ആൾക്കൂട്ടത്തിൽ നിന്നും സമൂഹത്തിലേക്കും സംഘത്തിലേക്കും മറിച്ചും തിരിച്ചുമെല്ലാം മാറി മാറി വേഷമിടുന്നതിനു പകരം അവൻ ഈ മുഷിഞ്ഞ ആവർത്തനത്തിൽ നിന്നും ഒരു 'വ്യക്തി' എന്ന തലത്തിലേക്ക് തെറിച്ചുപോകാനുള്ള സാധ്യതകൾ ഏറിവരാൻ ഇടയുണ്ട്; പരിചിതമായ ഓർബിറ്റിൽ നിന്നും തെറിച്ചു പോകുന്ന ഒരു ഇലെക്ട്രോണിനെപ്പോലെ. ഒരുപക്ഷേ, അപ്പോഴും കലാപങ്ങളൊടുങ്ങണമെന്നില്ല. ആ കലാപങ്ങൾ പക്ഷേ ഇതുപോലെ അക്രമത്തിന്റെയോ വിനാശത്തിന്റേതോ ആയിരിക്കില്ല. അതൊരുപക്ഷേ സർഗ്ഗാത്മകതയുടേതാകാം, in all dimensions. അന്ന് ഏറ്റവും മുഷിഞ്ഞതും അർത്ഥശൂന്യവുമായ വാക്കുകളിലൊന്ന് വിപ്ലവമെന്നതാകാം - revolution. അവിടെയാണ് ഓഷോ മുന്നോട്ടു വെക്കുന്ന മറ്റൊരു വാക്കിന്റെ സൗന്ദര്യം ഒരു ഹിമവൽശൃംഗം പോലെ തിളങ്ങിനിൽക്കുന്നത് 
 - the rebellion. 
A rebellious Man. 
A Zorba the Buddha. 




Thursday, October 22, 2020

ഓ, സോർബാ.. !!

                                                       click for english google translation



കസൻദ് സാക്കിസിൻ്റെ പേര് നോബൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടത് 1957-ലായിരുന്നു. അദ്ദേഹം മരണപ്പെട്ട അതേ വർഷം തന്നെ. ഒറ്റ വോട്ടിൻ്റെ വ്യത്യാസത്തിൽ പക്ഷേ ആ വർഷത്തെ നോബൽ സമ്മാനിക്കപ്പെട്ടത് കമ്യൂവിനാണ് - Albert Camus. കമ്യൂ പരസ്യമായി തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു, തന്നെക്കാളും നൂറുമടങ്ങ് അർഹനായിട്ടുള്ളത് കസൻദ് സാക്കിസാണെന്ന്. അടുത്ത കുറേ വർഷങ്ങളിൽ ഒൻപതു തവണയാണ് സാക്കിസിൻ്റെ പേര് നിർദ്ദേശിക്കപ്പെട്ടത്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പക്ഷേ ആ പേര് അവസാന നിമിഷം പിന്തള്ളപ്പെട്ടുകൊണ്ടിരുന്നു. 

അസീസിയിലെ ഫ്രാൻസിസ്, ക്രൈസ്റ്റ് റിക്രൂസിഫൈഡ്‌, റിപ്പോർട്ട് റ്റു ഗ്രേകോ തുടങ്ങിയ രചനകളിലൂടെ ഏറെ പ്രശസ്തികൈവരിച്ച സാക്കിസ് ‘ക്രിസ്തുവിൻ്റെ അന്ത്യപ്രലോഭന’ത്തിലൂടെ വിവാദങ്ങളുയർത്തുകയും ചെയ്തിരുന്നു.


first edition of Zorba the Greek

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും അദ്ദേഹത്തെ വെറും നോവലിസ്റ്റിൽ നിന്നും മാറ്റി നിർത്തുന്നത് 'സോർബ ദ ഗ്രീക്ക്' തന്നെയാണ്. ഓഷോ ബുദ്ധനോട് ചേർത്തുവച്ച അതേ സോർബ. 

ഈ ഗ്രീക്കുകാരനെ സാക്കിസ് കണ്ടെത്തുന്നത് ക്രീറ്റിലേക്കുള്ള (Crete) ഒരു കപ്പൽ യാത്രയിലാണ്. ഉപേക്ഷിക്കപ്പെട്ട ഒരു ലിഗ്നൈറ്റ് ഖനി വീണ്ടും തുറക്കാനുള്ള പുറപ്പാടിലായിരുന്നു അയാൾ. സംസാരിച്ചു തുടങ്ങി നിമിഷങ്ങൾക്കകം സോർബയിൽ ആകൃഷ്ടനായ അയാൾ, സോർബയേയും തൻ്റെ കൂടെ കൂട്ടുന്നു. പിന്നീടങ്ങോട്ട് ആഘോഷമാണ്. തമാശകളും ചിരിയും മദ്യവും പ്രേമസല്ലാപങ്ങളും നൃത്തവും സംഗീതവുമൊക്കെയായി സോർബ ജീവിച്ചു തിമിർക്കുകയാണ്. അയാളുടെ ബോസ് - സാക്കിസ് - പക്ഷേ, തൻ്റെ അസ്തിത്വപരമായ ആശയക്കുഴപ്പങ്ങളും ആവലാതികളുമായി ഒതുങ്ങിക്കൂടാൻ ശ്രമിച്ചു. പുസ്തകങ്ങളിലും മറ്റും തൻ്റെ വൈമുഖ്യങ്ങളെ അയാൾ പൂഴ്ത്തിവയ്ക്കാൻ ശ്രമിക്കുമ്പോഴും സോർബയുടെ ആഹ്ളാദങ്ങൾ അദ്ദേഹത്തെ കൗതുകം കൊള്ളിക്കുന്നുണ്ട്. 


ആഘോഷിക്കപ്പെടാത്തതായിട്ടുള്ള ഒറ്റ നിമിഷവും സോർബയുടെ ജീവിതത്തിലില്ല. ആഘോഷമെന്നത് സോർബയെ സംബന്ധിച്ച് ദൈനം ദിന ജീവിതത്തിലെ എന്തെങ്കിലും വിശേഷപ്പെട്ട ഒരു പ്രവൃത്തിയല്ല. സോർബക്കത് ജീവിതത്തിലെ പങ്കുകൊള്ളലാണ്, the very participation. അതാകട്ടെ തീവ്രാഭിനിവേശത്തോടെ തൻ്റെ ജീവിതത്തിലെ അവസാന നിമിഷം ഇതാണെന്നമട്ടിൽ. ഒരിക്കൽ ഒരു കുഗ്രാമത്തിലെത്തിപ്പെട്ട സോർബ, അവിടെ ആൽമണ്ട് വൃക്ഷത്തൈ  വച്ചുപിടിപ്പിക്കുന്ന ഒരു വൃദ്ധനെ കണ്ടു. ഏറെ പ്രായം ചെന്നതും മുതുകുവളഞ്ഞു വേച്ചുവേച്ചു നടക്കുന്നതുമായ ഒരു വൃദ്ധൻ. "അപ്പൂപ്പൻ ആൽമണ്ട് തൈ നടുന്നുവോ?" എന്ന സോർബയുടെ ചോദ്യത്തിന് ആ വൃദ്ധൻ പറഞ്ഞ മറുപടി ''മകനേ, ഞാൻ ജീവിക്കുന്നത് ഞാൻ ഒരിക്കലും മരിക്കില്ലെന്നുവിചാരിച്ചുകൊണ്ടാണ്" എന്നായിരുന്നു. സോർബ പറഞ്ഞു, "ഞാനാകട്ടെ തൊട്ടടുത്ത നിമിഷം മരിക്കാൻ പോവുകയാണെന്നമട്ടിലും. "



ഊണും ഉറക്കവുമുപേക്ഷിച്ചുകൊണ്ട് സോർബ, ഖനിയിൽ പണിയിൽ മുഴുകും. പുറത്തുവന്നാൽ ചിരിയും തമാശകളും. പിന്നെ അല്പം മദ്യവും തൻ്റെ സന്തൂരിയും നൃത്തവും. ഇടക്ക് സമയം കിട്ടുമ്പോൾ സമീപത്തുള്ള അറുപതുവയസ്സുകാരി 'ബോബൊലീന'യുമൊത്തുള്ള ശൃംഗാരം. ഇതിനിടയിൽ പുസ്തകങ്ങളിലും മറ്റും മുഴുകിക്കഴിയുന്ന തൻ്റെ ബോസിനെ സോർബ ഓർമിപ്പിക്കുന്നുണ്ട്, ജീവിതം ജീവിക്കാനുള്ളതാണെന്ന്. തൻ്റെ ബോസിനുവേണ്ടി ഒരു പ്രണയമൊപ്പിച്ചുകൊടുത്തു സോർബ. പക്ഷേ തണുപ്പനായ ഈ ബോസിനുണ്ടോ വല്ലതും ശരിയാവുന്നു ? 

അവരുടെ ഖനി കുഴിക്കൽ വിഫലമായി. സോർബ അപ്പോഴേക്കും അടുത്ത 'കലാപരിപാടികൾ' തുടങ്ങി വച്ചിരുന്നു. കടലിനോട് ചേർന്ന്, ഒരു കുന്നിൻമുകളിലുണ്ടായിരുന്ന ക്രിസ്ത്യൻ മഠത്തിൻ്റെ വകയിലുള്ള ഒരു കാട് ചുളുവിലക്കടിച്ചെടുത്തു. അതിലെ മരങ്ങൾ മുറിച്ചു വില്ക്കുക ! ആ മരങ്ങൾ


zorba with bouboulina
താഴെയിറക്കിക്കൊണ്ടുവരാൻ സോർബ ഒരു റോപ്-വേ ഉണ്ടാക്കാൻ തുടങ്ങി. അതിനുവേണ്ട കേബിളും മരക്കുറ്റികളും മറ്റും ദൂരെ പോയി പോലും സംഘടിപ്പിച്ചു കൊണ്ടുവന്നു. ഒരുപാട് ദിവസത്തെ പ്രയത്നങ്ങൾക്കൊടുവിൽ റോപ്-വേ തയ്യാറായി. അന്നാട്ടിലെ ജനങ്ങൾക്കതൊരു അത്ഭുതക്കാഴ്ചയായിരുന്നു. ഒരുപാടു ജനങ്ങൾ തടിച്ചുകൂടിയിരുന്നു അതിൻ്റെ ഉദ്ഘാടനത്തിന്. ആ മഠത്തിലെ പാതിരിമാരും അന്നാട്ടിലെ മാന്യമഹാന്മാരും. ഉദ്ഘാടനമഹാമഹത്തിന് മാറ്റുകൂട്ടുവാൻ സോർബ ആട്ടിറച്ചിയും മദ്യവുമൊക്കെ തയ്യാറാക്കിയിരുന്നു. എന്നാൽ ആദ്യത്തെ മൂന്നുനാലു മരത്തടികൾ ഇറക്കാൻ ശ്രമിച്ചപ്പോഴേക്കും സോർബയുടെ റോപ്-വേയെല്ലാം കടപുഴകി തെറിച്ചുപോയി. അവിടെ കൂടിയിരുന്നവരെല്ലാം ഭയന്ന് ഓടിപ്പോവുകയും ചെയ്തു. ആ കടൽത്തീരത്തു സോർബയും ബോസും മാത്രമായി. "ബോസ്, ഇത്ര ഗംഭീരമായ ഒരു തകർച്ച അങ്ങ് ഇതിനുമുൻപ് കണ്ടിട്ടുണ്ടോ?" എന്ന് ചോദിച്ചുകൊണ്ട് സോർബ ഒരു കഷ്ണം ഇറച്ചിയെടുത്തു രുചിച്ചു. പിന്നെ പറയാൻ തുടങ്ങിയത് ആ ഇറച്ചിയുടെ രുചിമേന്മകളെകുറിച്ചായിരുന്നു ! 


ബോസിന്, സോർബയിലെ സഹജാവബോധത്തെ - spontaneity- പ്പറ്റി പൂർണ്ണബോധ്യം വന്ന ഒരു നിമിഷമായിരുന്നു അത്. ആ നിമിഷമാണദ്ദേഹം സോർബയോടാഗ്രഹം പ്രകടിപ്പിക്കുന്നത്, തനിക്കും നൃത്തം ചെയ്യണമെന്ന്. ‘സോർബ ദ ഗ്രീക്ക്’ എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് ഒരിക്കലും മറക്കാനാവാത്ത രംഗമായിരിക്കും ആ നൃത്തം. സോർബയായി അഭിനയിച്ച Antony Quinn -ഉം അതുപോലെതന്നെയാണ്. സോർബയ്ക്കിന്നും ആൻ്റണിയുടെ മുഖമാണ്. 

 

എളുപ്പം സംഗ്രഹിക്കാനാവാത്ത ജീവിതമാണ് സോർബയുടേത്- larger than the life. അതുകൊണ്ടുതന്നെയാണ് സോർബയുടെ നിമിഷങ്ങളെ പകർന്നുതരുവാൻ നോവലിസ്റ്റിന് ഇത്രയും പേജുകൾ വേണ്ടിവന്നതും. നോവലത്രയും നിറഞ്ഞുനിൽക്കുന്ന സോർബയുടെ സംഭാഷണങ്ങളിൽ ഓരോ വാക്കും, സാധാരണമനുഷ്യൻ്റെ (ബുദ്ധിജീവികളടക്കം) ജീവിതസമീപനത്തെ വിമർശ്ശിച്ചുകൊണ്ടുള്ള ചുറ്റികപ്രഹരങ്ങളാണ്. ആ വാക്കുകളുടെ മൂർച്ചകൊണ്ടുതന്നെ, ഇൻറർനെറ്റിൽ Zorba Quotes ഇന്നും ഏറെ തെരയപ്പെട്ടുകൊണ്ടിരിക്കുന്നു. 

 

zakis


ബുദ്ധവചനങ്ങളും അതുപോലുള്ള ആത്മീയകൃതികളുമായി കഴിയുന്ന ബോസിന് വിദ്യയഭ്യസിക്കാത്ത സോർബയുടെ വാക്കുകൾ വെളിപാടുകളായിരുന്നു. "ഞാൻ യാതൊരു കുഴപ്പങ്ങളും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല" എന്നു പറഞ്ഞപ്പോൾ സോർബയുടെ മറുപടി ഇങ്ങനെയായിരുന്നു,’ജീവിതമെന്നത് കുഴപ്പങ്ങളാണ്. മരണം മാത്രമേ അങ്ങനെയല്ലാതുള്ളൂ. ജീവനോടിരിക്കുകയെന്നാൽ നിങ്ങളുടെ അരപ്പട്ടയഴിച്ചു കുഴപ്പങ്ങളിലേക്കിറങ്ങുകയെന്നുതന്നെയാണ്. "

ആശങ്കാകുലനായി നില്ക്കുന്ന തൻ്റെ ബോസിന് ഒരിക്കൽ സോർബ നല്കിയ മറുപടി ഏറെ പ്രസിദ്ധമാണ്, '’നിങ്ങൾക്കെല്ലാമുണ്ട് ഒന്നൊഴികെ: വട്ട്. മനുഷ്യനായാൽ ഒരല്പം വട്ടുണ്ടാകണം. അല്ലെങ്കിൽ, തന്നെ ബന്ധിച്ചിരിക്കുന്ന കയർ മുറിക്കാനും സ്വതന്ത്രനാവാനും അവൻ ഒരിക്കലും ധൈര്യപ്പെടുകയില്ല. "


ഓഷോ ഏറെ ഇഷ്ടപെട്ട ഒരു പ്രസ്താവമാണിത്. 1978 -ലായിരുന്നു തൻ്റെ നവമാനവ ദർശനത്തെ ഓഷോ Zorba the Buddha എന്ന് വിളിച്ചത്. ‘സോർബ ദ ഗ്രീക്’ എന്നു പറയേണ്ടിടത്തുപോലും അദ്ദേഹം ‘സോർബ ദ ബുദ്ധ’ എന്നാണ് പറഞ്ഞുപോകാറുള്ളത്. ഓഷോയുടെ ആ പ്രഖ്യാപനത്തിനുശേഷം, ഓഷോ കമ്മ്യൂണിലും മറ്റും റെസ്റ്റോറൻ്റുകൾക്കും മറ്റുപല ആഘോഷാവസരങ്ങൾക്കും സോർബ ദ ബുദ്ധ എന്ന പേരാണ് നല്കിപ്പോരാറുള്ളത്. ബുദ്ധന്മാരെ ഓഷോ ഗൗനിക്കുന്നതേയില്ല. ഓഷോയെ സംബന്ധിച്ചേടത്തോളം സോർബയാണെല്ലാം; ജീവിതത്തിൻ്റെ ഊർജ്ജാടിത്തറ. ബുദ്ധനെന്നത് - ബുദ്ധത്വമെന്നത്- സ്വാഭാവികമായ ഒരു പരിണതിയത്രേ; ഒരു പുഷ്പത്തിന്റെ സൗരഭ്യമെന്നോണം. എന്നാൽ (നമുക്കകത്തെ) സോർബയെ - Zorbahood - നമുക്ക് കാത്തുസംരക്ഷിക്കേണ്ടിയിരിക്കുന്നു. മത-രാഷ്ട്രീയ-സമൂഹ മാഫിയ എല്ലായ്‌പ്പോഴും സോർബയെ അടിച്ചമർത്തികൊണ്ടിരിക്കുകയാണ്. ഒരു വ്യക്തി, ജീവിതത്തിൽ പങ്കുകൊള്ളുന്നതിനെ അവർ ഭയക്കുന്നു. എന്തെന്നാൽ എത്ര നിസ്സാരമായ ഒരു പങ്കുകൊള്ളലും ഒരു വലിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ഒറ്റ സമൂഹവും സ്വാതന്ത്യ്രത്തോളം മറ്റൊന്നിനെയും ഭയപ്പെടുന്നില്ല. 


നോവലിലുടനീളം ബുദ്ധനെന്ന പദം പ്രത്യക്ഷപ്പെടുന്നുണ്ട്. സോർബയുടെ ബോസ് തൻ്റെ സന്ദിഗ്ധതകളിൽ നിന്നും രക്ഷപ്പെടാറുള്ളത് ബുദ്ധവചനങ്ങളിൽ മുഖം പൂഴ്ത്തിക്കൊണ്ടായിരുന്നു; ബുദ്ധ-പ്രതിപത്തിയുള്ള മിക്കവരേയും പോലെത്തന്നെ. (ബുദ്ധനും ധ്യാനവും മറ്റ് ആത്മീയ ശ്രദ്ധകളും സകലരും ഉപയോഗപ്പെടുത്താറുള്ളത് ജീവിതത്തിൽ നിന്നും ഓടിയൊളിക്കുന്നതിനുള്ള ഒഴികഴിവായിട്ടാണ്. ഓഷോയായിരുന്നു കൃത്യമായി ഓർമ്മപ്പെടുത്തിയത്, 'ധ്യാനം' ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലല്ല; ജീവിതത്തിലേക്കുള്ള രക്ഷപ്പെടലാണെന്ന്.) പക്ഷേ അദ്ദേഹം -കസൻദ് സാക്കിസ്- അറിയാതെപോയി, ബുദ്ധനിലേക്കുള്ള മാർഗ്ഗമാണ് തൻ്റെ മുന്നിലുള്ള സോർബയെന്ന് !

സോർബയെ സംബന്ധിച്ച്‌ പങ്കുകൊള്ളലിൻ്റെ പാരമ്യമായിരുന്നത് (the totality of participation) നൃത്തമായിരുന്നു. നൃത്തത്തിൽ ഒഴിച്ചുകൂടാനാവാത്തത് തൻ്റെ സന്തൂരിയും. ഒരു പക്ഷേ, സന്തൂരിയോളം മറ്റൊന്നിനെയും സോർബ പ്രണയിച്ചിട്ടില്ല. ഉള്ളിൻ്റെയുള്ളിൽ താൻ ശ്രവിച്ചുകൊണ്ടിരുന്ന ഒരാദിമധ്വനിയെന്നോണം, സോർബ തൻ്റെ സന്തൂരിയെ എല്ലായ്‌പ്പോഴും കൂടെ കൊണ്ടുനടന്നു. സോർബ ഈ ജീവിതത്തെ അറിഞ്ഞിരുന്നത് നൃത്തത്തിലൂടെയായിരുന്നെന്ന് തോന്നിപ്പോകും. ഇങ്ങനെയൊരു സംഭാഷണമുണ്ട് സോർബയും ബോസും തമ്മിൽ: 

ബോസ് : “സോർബ, മൂന്നുതരം മനുഷ്യരുണ്ട്. ഒന്നാമത്തേത്, തിന്നുക, കുടിക്കുക, ഇണചേരുക, ധനികരാകുക, പ്രശസ്തരാകുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിചാരിക്കുന്നവർ. മറ്റൊരു കൂട്ടരുണ്ട് - സ്വന്തം ജീവിതം ജീവിച്ചുതീർക്കുക എന്നതായിരിക്കരുത് തങ്ങളുടെ ജീവിത ലക്ഷ്യം എന്ന് വിചാരിക്കുന്നവർ. അവർക്ക് മറ്റുള്ളവരുടെ ജീവിതമാണ് തങ്ങളുടെ ജീവിതം. അവർ മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിലും അവരെ സ്നേഹിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതിലും ആനന്ദിച്ചു നടക്കുന്നു. അവസാനമായി വേറൊരു തരം ആളുകളുണ്ട്; ഈ മുഴുവൻ പ്രപഞ്ചത്തിൻ്റെയും ജീവിതം ജീവിക്കുന്നവർ- മനുഷ്യരുടേയും മൃഗങ്ങളുടേയും മരങ്ങളുടേയും നക്ഷത്രങ്ങളുടേയും തുടങ്ങി സകലതിൻ്റെയും. നാമെല്ലാം ഒന്നല്ലേ...... നാമെല്ലാം ഒരേ പോരാട്ടം നടത്തുന്നവരല്ലേ?..... ദ്രവ്യത്തെ ഊർജ്ജമാക്കിമാറ്റാനുള്ള പോരാട്ടം..... "

സോർബ തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു;''ബോസ്, എൻ്റെ തലയിലേക്ക് ഇതൊന്നും എളുപ്പം കയറില്ല. ഇവയൊന്നും എനിക്ക് പിടികിട്ടുന്ന കാര്യങ്ങളല്ല. നിങ്ങൾക്ക് ഈ പറഞ്ഞതിനൊക്കെയും നൃത്തം ചെയ്യാമോ? എങ്കിലെനിക്കു മനസ്സിലാവും. "


തൻ്റെ കഥാപാത്രം തനിക്കുതന്നെ ഗുരുവാകുക! സാക്കിസിനു പക്ഷേ ആ ഗുരുവിനെ എത്രത്തോളം സ്വാംശീകരിക്കാൻ കഴിഞ്ഞെന്നറിയില്ല. ഓഷോ അഭിപ്രായപ്പെട്ടിട്ടുള്ളത് കസൻദ് സാക്കിസ് ഇപ്പോഴും അവസരം നഷ്ടപ്പെടുത്തിയെന്നാണ്. 'എഴുത്തുകാരുടെ ദുര്യോഗ'മെന്നുകരുതുക - a kind of writers syndrome. താൻ നഷ്ടപ്പെടുത്തിയ അവസരത്തിന്റെ പ്രസക്തിയെപ്പറ്റി ഏതായാലും അദ്ദേഹത്തിന് ഊഹിക്കാൻ കഴിയുമോ എന്ന് തോന്നുന്നില്ല. എന്നിരുന്നാലും ഒരു നോവലിസ്റ്റ് എന്ന നിലയിൽ അയാൾ നിർഭാഗ്യവാനെന്ന് പറയാൻ തോന്നുന്ന മറ്റൊരു സംഗതിയുണ്ട്- തന്റെ സൃഷ്ടിയായ ഒരു കഥാപാത്രം മനുഷ്യാവബോധത്തിന്റെ എക്കാലത്തേയും സമസ്യയായിട്ടുള്ള 'ദ്വൈത'ത്തിന്റെ (dichotomy) - ദ്രവ്യവും ചേതനയും, ആത്മാവും ശരീരവും, ഭൗതികതയും ആത്മീയതയും, ആസക്തിയും വൈരാഗ്യവും എന്നിങ്ങനെ ഒരു നൂറുകൂട്ടം ദ്വൈതങ്ങളുടെ നടുക്ക് അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞ് അവശനാവുകയെന്ന മനുഷ്യന്റെ ബൗദ്ധിക ചരിത്രം - അഴിഞ്ഞുപോക്കിൽ, ഉൾക്കാഴ്ചയുടെ ദീപശിഖയായി ബുദ്ധനോടൊപ്പം ഉയർത്തപ്പെടുക എന്ന അപൂർവ്വ സന്ദർഭത്തിന് സാക്ഷ്യം വഹിക്കാൻ കസൻദ് സാക്കിസിന് ഭാഗ്യമുണ്ടായില്ല. എത്ര നോബൽ സമ്മാനങ്ങൾ കിട്ടിയാലാണ് ആ ആനന്ദത്തിന് പകരമാവുക! മനുഷ്യബോധത്തിന്റെ ഈ ദ്വൈതത്തെ പ്രതി തലപുകഞ്ഞ്, ജീവിതം ഹോമിച്ചെന്ന് വിളിച്ചുകൂവുന്ന എഴുത്തുകാർ, ചിന്തകർ, വിപ്ലവകാരികൾ, ശാസ്ത്രജ്ഞർ തുടങ്ങിയുള്ള ഒരാൾക്കും തങ്ങളുടെ സമസ്യയുടെ പരിഹാരത്തിന്റെ നേർക്ക് സമർപ്പിക്കപ്പെട്ട ഈ ഉൾക്കാഴ്ചയെ കണ്ടെന്നു നടിക്കാൻ പോലും ഭയമാണ്; എന്തെന്നാൽ, വിലപിക്കുമെങ്കിലും തങ്ങളുടെ ഉപജീവനം ഇതേ ദ്വൈതത്തെ ആശ്രയിച്ചാണ്. 


ഓഷോയുടെ 'സോർബ ദ ബുദ്ധ' എന്ന പ്രഖ്യാപനം അത്യന്താധുനികതയുടെ ഉപനിഷദ് മന്ത്രമാണ്. 'ഓം മണി പത്മേ ഹൂം' എന്ന തിബത്തൻ മന്ത്രത്തെപ്പോലെത്തന്നെ, എല്ലാ

വൈരുധ്യങ്ങളേയും ബോധത്തിന്റെ ഒരേ പത്മ ദളത്തിൽ ഒരുമിപ്പിക്കുന്നത്. സോർബ അല്ലെങ്കിൽ ബുദ്ധ, ഇതിൽ ഒന്നിനെ മാത്രം തെരഞ്ഞെടുക്കേണ്ടി വന്നാൽ, താൻ തെരഞ്ഞെടുക്കുക സോർബയെയാകും എന്ന് വ്യക്തമാക്കിയിട്ടുണ്ട് ഓഷോ; സോർബ കൂടുതൽ സ്വതന്ത്രനത്രേ, അവന് ഏതു നിമിഷവും ബുദ്ധനാകാവുന്നതേയുള്ളൂ. 

തന്റെ ഇരുപത്തിയൊന്ന് ലോക രാഷ്ട്രങ്ങളിലേക്കുള്ള സന്ദർശനത്തിനിടയിലാണ്  ഓഷോ, സോർബയുടെ ദേശമായ ക്രീറ്റിൽ (ഗ്രീസിലെ ഒരു സ്ഥലം) കുറച്ചു ദിവസം തങ്ങാൻ തീരുമാനിച്ചത്. അവിടെ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ഒരു ചോദ്യത്തിന്- കസൻദ് സാക്കിസിൽ തല്പരനായതുകൊണ്ടാണോ അങ്ങ് ഇവിടം സന്ദർശിക്കാൻ തീരുമാനിച്ചത്?' - ഓഷോ നല്കിയ ഉത്തരം 'സോർബ ദ ബുദ്ധ' എന്ന പദ സംയോജനത്തിന്റെ പ്രസക്തി നമ്മുടെ ചിന്താശീലങ്ങൾക്ക് അത്രയെളുപ്പം വഴങ്ങുന്നതല്ലെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. ഓഷോയുടെ മറുപടി ഇങ്ങനെയായിരുന്നു: 'എനിക്ക് ശേഷം എന്റെ ബോധനങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല. എന്റെ ആകെയുള്ള ശ്രദ്ധ ഞാൻ ഇവിടെയുള്ളപ്പോൾ എന്റെ ആളുകൾക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളതാണ്. ഞാൻ ആഗ്രഹിക്കുന്നത് അവർ പൂർണ്ണതയിലെത്തിയവരാകണമെന്നാണ്- സോർബ ദ ബുദ്ധ!' 


‘I WILL NOT LEAVE YOU UNLESS YOU BECOME COMPLETE. I WILL HAUNT YOU’ എന്ന് ഓഷോ മുന്നറിയിപ്പ് തരുമ്പോൾ, ഓർമ്മ വെക്കുക, ഓഷോ നമ്മെ വിടാതെ പിടികൂടുന്നത് ഒരു സോർബയായാണ്; ഒരു സോർബയാവാനാണ്. ബുദ്ധനും ബോധോദയവുമൊക്കെ സ്വാഭാവിക പരിണതികൾ മാത്രം. അതേപ്പറ്റി എന്തിത്ര ഗൗനിക്കാനിരിക്കുന്നു !

ഏതായാലും ഏതോ ചില ഒളിവെട്ടങ്ങൾ - സോർബ എന്ന ബുദ്ധനിൽ നിന്ന് - സാക്കിസിനെ സ്പർശിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഓർത്തഡോക്സ്‌ ചർച്ച്‌ നിരസിച്ചതിനെത്തുടർന്ന് സാക്കിസിൻ്റെ മൃതദേഹം സംസ്കരിക്കപ്പെട്ടത് ഏതോ പുറമ്പോക്കിലായിരുന്നത്രേ. തൻ്റെ സ്മാരകശിലയിൽ അദ്ദേഹം ഇങ്ങനെ എഴുതിവെപ്പിച്ചിരുന്നു: "I hope nothing, I fear nothing, I am free. "

സോർബയുടെ മരണശേഷം കുറേ കഴിഞ്ഞാണ് സാക്കിസ്- സോർബയുടെ ബോസ് - സോർബയുടെ മരണവാർത്തയും മറ്റും കേൾക്കുന്നത്; ഒരു അപരിചിതനിൽ നിന്ന്. സോർബയുടെ നാടും വീടും തെരഞ്ഞുപിടിച്ചു എത്തിപെട്ടപ്പോൾ, സോർബ തൻ്റെ ബോസിനുവേണ്ടി, ഭാര്യയുടെ പക്കൽ ഒരു പാരിതോഷികം ഏല്പിച്ചിട്ടുണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കൽ തൻ്റെ ബോസ് വരാതിരിക്കില്ല എന്ന് ഉറപ്പുകൊടുത്തുകൊണ്ട് - തൻ്റെ സന്തൂരി!

'ജീവിതം ആഘോഷമാണ്, ഓരോ നിമിഷവും 

എന്നോർമ്മപ്പെടുത്തികൊണ്ട്. 

ധ്വനിസാന്ദ്രമായി നിലകൊള്ളുന്ന പ്രാചീന തന്ത്രികൾ, 

ഒരു നർത്തകൻ്റെ ചുവടുകൾക്ക് കാതോർത്തെന്നോണം. '


ഓ, സോർബാ.. !!