Featured Post

Tuesday, September 29, 2020

ആത്മീയത എന്ന നുണ

                                              



'പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കഥകളെക്കൊണ്ടാണ്; ആറ്റങ്ങളെക്കൊണ്ടല്ല.' എന്ന പ്രസ്താവനയെ (Muriel Rukeyser-അമേരിക്കൻ കവയിത്രി) കുറച്ചു കൂടി ആത്മാർത്ഥമായി

പരിശോധിച്ചാൽ ഇങ്ങനെ മാറ്റിപ്പറയേണ്ടിവരും, '(നാം നമ്മുടെ) പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് നുണകളെക്കൊണ്ടാണ്; സത്യത്താലല്ല.' ഓർക്കുക, യഥാർത്ഥ പ്രപഞ്ചം എന്നൊന്നില്ല. 'നമ്മുടെ പ്രപഞ്ചം' മാത്രമേയുള്ളൂ. 'നാം', 'ഞാൻ' എന്നിടത്തുനിന്നാണ് നമ്മുടെ പ്രപഞ്ചസൃഷ്ടി തുടങ്ങുന്നതു തന്നെ. ഈ ഞാൻ തന്നെയാണ് 'സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും'. പക്ഷേ കുഴപ്പമാരംഭിക്കുന്നത് എവിടെനിന്നെന്നുവെച്ചാൽ, ഈ 'ഞാൻ' ഒരു വലിയ നുണയാണെന്നതാണ്.


ഒരു പക്ഷേ പ്രജ്ഞ, അവബോധം (awareness) എന്ന നിലയിലേക്ക് പരിണമിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഈ നുണ കൂടുതൽ വേരൂന്നുകയുണ്ടായെങ്കിലും, അപ്പോൾ മുതൽ തന്നെ ഇത് വെറും നുണയാണോ അല്ലയോ എന്ന സംശയവും ഉണ്ടായിവന്നു എന്നുവേണം മനസ്സിലാക്കാൻ. മനുഷ്യൻ നടത്തിയിട്ടുള്ള ഏതൊരു സർഗാത്മക പ്രവൃത്തിയും ആത്യന്തികമായി ഞാൻ എന്ന നുണയുടെ മേലുള്ള സംശയമുന്നയിക്കലായിരുന്നു. എന്തുകൊണ്ടെന്നാൽ, അതുവരേക്കുമുള്ള 'ഞാനി'ന്റെ മുകളിൽ കയറിനിന്നുകൊണ്ടാണ് ഏതൊരു സർഗാത്മക പ്രവർത്തിയും സംഭവിച്ചിട്ടുള്ളത്, സംഭവിക്കുന്നത്.


ആ സംശയത്തിന്റെ ചിഹ്നങ്ങളാണ് ഉപനിഷത്തിലെ 'നേതി നേതി' കൾ മുതൽ ഉള്ളിയടർത്തുന്നതിന്റെ ഉപമകൾ വരെ. (കുട്ടികൾക്ക് വേണ്ടിയുണ്ടാക്കിയതാണെങ്കിലും എന്നെ സംബന്ധിച്ച് ഈ കടങ്കഥ ഏറെ ഹൃദ്യവും അർത്ഥവത്തുമാണ്: അകത്താരാ അകത്താരാ,

അടുക്കളേലമ്മിണിക്കുട്ടി. ആയിരം അറതുറന്നകത്തെത്തിനോക്കീപ്പോ, 

അറയില്ല മറയില്ല, ആളുമില്ല).


ഉണ്ടെന്നു തോന്നുന്ന ഞാൻ, നിരവധി തലങ്ങളിലുള്ള ശരീര- മനോ വ്യാപാരങ്ങളുടെ ഫലമായുണ്ടാവുന്ന ഒരു പ്രതീതി മാത്രമാണ് എന്ന് മനസ്സിലാക്കപ്പെടുന്നു. ആധുനികരായ ന്യൂറോളജിസ്റ്റുകളാവട്ടെ പണ്ടുമുതല്ക്കുള്ള സത്യാന്വേഷകരാവട്ടെ, എല്ലാവരും ഈ ഒരു കാര്യത്തിൽ ഒരേ അഭിപ്രായക്കാരാണ്- ഞാൻ എന്നുള്ളത് ഒരു പ്രതീതി മാത്രമാണ്; അത് 'ഇല്ലാത്ത ഞാൻ ' (non-existent I) ആണ് എന്ന കാര്യത്തിൽ. 


ന്യൂറോളജിസ്റ്റുകൾ 'ഞാൻ' എന്ന തോന്നലിനെ ആദ്യം മസ്തിഷ്ക്കത്തിലേക്കു ചുരുക്കുന്നു. പിന്നെ മസ്തിഷ്‌കത്തിൽ തന്നെ ചെറിയ ഒരു ഭാഗത്തേക്ക്. അതിനുശേഷം ആ കുഞ്ഞു പ്രദേശം, മൊത്തം നാഡീ-മനോ -ശരീര വ്യവസ്ഥയുമായി ഏതെല്ലാം തരത്തിൽ ഇടപെടലുകൾ നടത്തുന്നുവെന്നും അങ്ങനെയാണ് ഞാൻ എന്ന പ്രതീതി ജനിക്കുന്നതെന്നുമൊക്കെ കണ്ടെത്തി സമാധാനിക്കുകയാണ് ഒരു ന്യൂറോളജിസ്റ്റ്. അതേസമയം സത്യാന്വേഷിയെന്നു വിചാരിച്ചു നടക്കുന്നവരാകട്ടെ നിർവാണാഷ്ടകത്തിലേതുപോലെ (ശങ്കരൻ), ' ഞാൻ മനസ്സോ ബുദ്ധിയോ അഹങ്കാരമോ ചിത്തമോ ഒന്നുമല്ല; ഞാൻ കണ്ണ് മൂക്ക് തുടങ്ങിയ അഞ്ച് ഇന്ദ്രിയങ്ങളുമല്ല; ഞാൻ ഭൂമി  വായു തുടങ്ങിയ അഞ്ചു ധാതുക്കളുമല്ല ' എന്നിങ്ങനെ വകഞ്ഞു വകഞ്ഞ് അവസാനം ഞാൻ ശുദ്ധ ബോധമാണ് എന്ന് ഉപസംഹരിച്ചുകളയുന്നു. ഞാൻ വിചാരിക്കുന്നില്ല നിർവാണാഷ്ടകം ചൊല്ലിയപ്പോൾ ശങ്കരൻ അതവിടെ ഉപസംഹരിച്ചുവെന്ന്. എന്നാൽ അതിനെ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നവർ കേവലം വാചികമായ, ആശയതലത്തിലുള്ള ഉപസംഹാരമാണ് നടത്തുന്നത്; ശാസ്ത്രജ്ഞരായാലും സ്ഥിതിയിതുതന്നെ. ഉപസംഹാരങ്ങൾ എല്ലായ്പ്പോഴും നുണയായി ഭവിക്കുന്നത് കേവലം പ്രയോഗസമർത്ഥ്യത്തിലെ പോരായ്മകളെക്കൊണ്ടല്ല, ആത്യന്തികമായുള്ള വൈരുധ്യത്തെക്കൊണ്ടാണ്. കേവല വർത്തമാനം - the eternal present - മാത്രമായിരിക്കുന്ന ഈ അസ്തിത്വത്തിൽ ഉപസംഹാരമെന്നത് അസാധ്യമാണ്. എന്നാൽ പ്രയോഗികതയിലാകട്ടെ അതിന് താല്ക്കാലികമായി അതീവ പ്രാധാന്യമുണ്ട് താനും.


ഞാൻ എന്നത് ഒരു ഉപസംഹാരമാണ്. പ്രായോഗികമായിട്ടുള്ള ഒരു സൗകര്യം മാത്രമാണത് (fact but not the truth). ആ അർത്ഥത്തിൽ അത് അനിവാര്യവുമാണ്‌. എന്നാൽ പ്രായോഗികതയിൽ - ജൈവികമായുള്ള അതിജീവനം എന്ന് മനസ്സിലാക്കുക - ഊന്നിക്കൊണ്ടുള്ള ഒരു വ്യവസ്ഥയിൽ ഞാൻ എന്നതിനെ ആത്യന്തിക യാഥാർഥ്യമായി തോന്നാനുള്ള സാധ്യതയാണ് മുന്തി നില്ക്കുന്നത്. പ്രതീതിക്കാണ് പ്രാമുഖ്യം. ഈ പ്രഹേളികയെയാണ് സെൻ ഗുരുവായിരുന്ന Ikkyu ഇങ്ങനെ പ്രകാശിപ്പിച്ചത്:  

   

only one koan matters 

                            - you.


ഉപസംഹാരത്തിനു വഴങ്ങാത്ത - അതിരുകളില്ലാത്ത - ഒന്നിനെ വെട്ടി മുറിച്ച്‌, അതിനെ 'ഞാൻ നീ' അല്ലെങ്കിൽ 'അത് ഇത് ' അതുമല്ലെങ്കിൽ 'അകം പുറം' എന്നിങ്ങനെ രണ്ടാക്കി ഉപസംഹരിക്കുന്ന പ്രഹേളിക തന്നെയായിരുന്നു ഹരിനാമകീർത്തനകാരന്റെ 'രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ട'ലും. ആ വഴിക്കു നോക്കിയാൽ നാം ഉണ്ടാക്കിയെടുത്തിട്ടുള്ള എല്ലാ നാമങ്ങളും (nouns) മേല്പറഞ്ഞ ഇണ്ടലിനെ വർധിപ്പിക്കുന്നതാണ്. ഏതൊരു നാമവും ഒരു പ്രതിഭാസത്തെ അതിന്റെ ക്രിയാത്മകമായ അസ്തിത്വത്തിൽ നിന്നും അടർത്തിമാറ്റി വ്യാജമായ (virtual) ഒരു ഉണ്മക്ക് ഇടം കൊടുക്കുന്നു. നാം പിന്നെ പിന്തുടരുക ആ വ്യാജ പതിപ്പിനെയാണ്. ഓഷോ അതുകൊണ്ടാണ് ഓർമ്മപ്പെടുത്തുന്നത് ഒരു വൃക്ഷത്തെ tree എന്നല്ല വിളിക്കേണ്ടത്, treeing എന്നായിരിക്കണമെന്ന്. ഒരു പുഴയെ river എന്നല്ല, rivering എന്നായിരിക്കണമെന്ന്. 

എല്ലാ നാമങ്ങളും കൂടുതൽ അടുത്തുനിൽക്കുന്നത് നുണയോടാണ്.


ഞാൻ എന്ന് ഒരാൾ വ്യവഹരിക്കാൻ തുടങ്ങുന്നത് ഏതു പ്രതീതിയാലാണോ, അതേ പ്രതീതികൊണ്ടുതന്നെയാണ് ഒരു വസ്തുവിൽ, ഒരു ജീവിയിൽ, അതിന്റെ  വൈയക്തികമായ നിലനിൽപ്പിന് ഒരു കേന്ദ്രമുണ്ടെന്ന് തീർപ്പു കല്പിക്കുന്നതും ആ കേന്ദ്രത്തെ ആത്മാവ് എന്ന് വിളിക്കുന്നതും. നമ്മുടെ വ്യവഹാരത്തിൽ വരുന്ന സകലതിനും സംശയമേതും കൂടാതെ നാം ഒരാത്മാവിനെ സംഭാവന ചെയ്യുന്നു. അങ്ങനെയാണ് ഇക്കാണുന്ന പ്രപഞ്ചത്തിനും ഒരാത്മാവുണ്ട്, ഒരു നാഥനുണ്ട് എന്നൊക്കെ വിചാരിച്ചു സമാധാനിക്കുന്നത്.





ആത്മാവ് എന്നൊന്ന് ഉണ്ടോ ഇല്ലയോ എന്നത് തികച്ചും വ്യത്യസ്‌തമായ ഒരു വിഷയമാണ്. ഇവിടെ അത് നുണയായിരിക്കുന്നത് ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കൽപ്പിച്ചു എന്നതുകൊണ്ടല്ല; അറിയാത്ത ഒന്നിനെ അറിയുന്നതായി ഭാവിക്കുന്നു എന്നതിനാലാണ്. ആ നുണയുടെ പുറത്താണ് ബാക്കിയുള്ളതെല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നത്. ആത്മാവ് പരിശുദ്ധമാണ്, ആത്മാവ് നശിക്കുന്നില്ല,  അനേകം ആത്മാവുകളെ കവർന്നു നില്ക്കുന്ന ഒരു പരമാത്മാവുണ്ട്, ആ പരമാത്മാവുമായി വിലയിക്കലാണ് ഓരോ ആത്മാവിന്റെയും ലക്‌ഷ്യം, ആത്മാവ് മാത്രമാണ് സത്യം, ബാക്കിയെല്ലാം നുണയാണ്, സത്യത്തെ കണ്ടെത്താൻ വേണ്ടിയാണ് നാം ജനിച്ചിരിക്കുന്നത് എന്നിങ്ങനെ പറഞ്ഞാൽ തീരാത്തത്ര നുണകൾ നാം പണിതുകൂട്ടിയിട്ടുണ്ട്. അതിനു ശേഷം, ആ ആത്മാവിനെ പരമാത്മാവിൽ എങ്ങനെ വിലയിപ്പിക്കാം, എങ്ങനെ ദൈവത്തെ കണ്ടെത്താം, അതിനുള്ള മാർഗ്ഗ നിർദേശങ്ങൾ, അത്തരം മാർഗ നിർദേശങ്ങളെ അടിസ്ഥാനമാക്കികൊണ്ട് മതങ്ങൾ, പിന്നെ അവയെ പ്രചരിപ്പിക്കാനും അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാനുമായുള്ള പുരോഹിത സന്നാഹങ്ങൾ, പിന്നെ അതുപോലുള്ള മറ്റു നുണകളുമായുള്ള വിയോജിപ്പുകളും വൈരങ്ങളും പോരാട്ടങ്ങളും…... നുണകൾ വൈറസ്സുകളെപ്പോലെ എല്ലായ്പ്പോഴും പെരുകിക്കൊണ്ടേയിരിക്കുന്നു. വലിയൊരളവിൽ നമ്മുടെ ചരിത്രമെന്നത് നുണകളുടെ ചരിത്രമാണ്; ആ ചരിത്രം തന്നെയും വലിയൊരളവിൽ നുണയുമാണ്!


വിശാലമായ അർത്ഥത്തിൽ ആത്മ സംബന്ധിയായ അന്വേഷണാദി ചെയ്തികളെയെല്ലാം (നുണയെ അടിസ്ഥാനമാക്കി നാം മെനഞ്ഞെടുത്ത ചെയ്തികൾ) ചേർത്ത് നാം ആത്മീയത എന്ന് പറഞ്ഞു പോരുന്നു. ആത്മീയത എല്ലായ്പ്പോഴും വളരെ ജാഗരൂകമാണ്, അതൊരിക്കലും നുണയാണെന്ന് തെളിയിക്കപ്പെടാതിരിക്കാൻ വേണ്ടി. അതുകൊണ്ടുതന്നെ , സ്നേഹം, നന്മ, ഭൂതദയ, സമഭാവന, പരോപകാരം, മതേതരത്വം തുടങ്ങി എല്ലാവിധ പൈങ്കിളി മൂല്യങ്ങളേയും ചേർത്തുപിടിച്ചുകൊണ്ട് അത് സത്യത്തിന്റെ മേക്കപ്പിട്ടു നില്ക്കും. ആത്മീയത എന്ന നുണ മറ്റു പരശ്ശതം നുണകളെ ജനിപ്പിക്കും. അതിന് സ്വസ്ഥമായി അടങ്ങിയിരിക്കാനാവില്ല. അതെല്ലായ്‌പ്പോഴും മത്സരത്തിലും പോരാട്ടത്തിലുമാണ്. അതെല്ലായ്‌പ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത് വിജയത്തെപ്പറ്റിയാണ്. പക്ഷേ ഉള്ളിനുള്ളിൽ നുണയാണെന്നുള്ള മിന്നൊളി നമ്മെക്കൊണ്ട് പറയിക്കുക 'സത്യമേവ ജയതേ' എന്നാണ്. ജയാപജയങ്ങളുടെ ലോകത്ത് സത്യത്തിനെന്തു കാര്യം?


'FROM PERSONALITY TO INDIVIDUALITY' എന്ന പുസ്തകത്തിൽ ഓഷോ മനോഹരമായ ഒരു കഥ പങ്കുവെക്കുന്നുണ്ട്:

സത്യത്തേയും നുണയേയും ഒരുമിച്ച് ഭൂമിയിലേക്കയച്ച ദിവസം, അവർ അവരുടെ ആദ്യരാത്രി ആഘോഷിക്കുകയായിരുന്നു. പക്ഷേ സത്യത്തെ കണ്ടതും നുണ വല്ലാതെ അമ്പരന്നുപോയി. എന്തെന്നാൽ അവൾക്ക് (നുണക്ക്) കാലുകൾ ഇല്ലായിരുന്നു. അവൾ എന്ത് ചെയ്തെന്നു വച്ചാൽ, സത്യം നല്ല ഉറക്കത്തിലായ നേരത്ത്, സത്യത്തിന്റെ രണ്ടു കാലുകളും മുറിച്ചെടുത്തുകൊണ്ട് ഓടിമറഞ്ഞു.

അന്നുമുതൽ, മോഷ്ടിച്ചെടുത്ത കാലുകളിൽ നുണ ഓടിക്കൊണ്ടിരിക്കുകയാണത്രേ. സത്യമാകട്ടെ, അവന്റെ മോഷണം പോയ കാലുകൾക്കുവേണ്ടി നുണയുടെ പിന്നാലെ ഓടാൻ ശ്രമിക്കുന്നു. കാലുകൾ നഷ്ടപ്പെട്ട  അവനു പക്ഷേ നുണയെ എങ്ങനെ കണ്ടെത്തി പിടിക്കാനാവും?


സത്യം, എത്ര വലിയ സത്യമായാലും നിസ്സഹായനാണ്. നുണയാകട്ടെ, നുണയായിരുന്നിട്ടും വലിയ ശക്തിശാലിയാണെന്ന് വിചാരിക്കുന്നു. ഓഷോ പറയുന്നു, 'ഞാൻ വിചാരിക്കുന്നില്ല സത്യത്തിന് അതിന്റെ കാലുകൾ എന്നെങ്കിലും മടക്കികിട്ടുമെന്ന്. ഒന്നാമതായി, അവൻ എങ്ങനെയാണ് നുണയെ പിടിക്കാൻ പോകുന്നത്? നുണ അവനേക്കാൾ എത്രയോ മുൻപിലാണ്!’. 


നമ്മുടെ ജീവിതത്തെ മൊത്തമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം തന്നെ ഉണ്ടാക്കിയെടുത്ത നുണകളാണ്. ഒരുതരം 'back seat driving' ആണത്. സ്റ്റീയറിങ് നമ്മുടെ കയ്യിലാവാം, പക്ഷേ പോകേണ്ട വഴികൾ നിശ്ചയിച്ചിരിക്കുന്നത് പിൻസീറ്റിലിരിക്കുന്നയാളാണ്. 


ആത്മീയത നുണയായിരിക്കുന്നത് പിൻസീറ്റിലിരിക്കുന്ന മറ്റു ചില ധാരണകൾ അതിനെ നിയന്ത്രിക്കുന്നു എന്നതിനാലാണ്. നാം നമ്മിൽ നിന്നുതന്നെ വ്യത്യസ്തമായ ഒരു ജീവിതം ജീവിക്കാൻ ശ്രമിക്കുന്നു. നമ്മുടെ തോന്നലുകൾ ആദ്യമേതന്നെ ശരിയെന്നും തെറ്റെന്നും നല്ലതെന്നും ചീത്തയെന്നും ഭൗതികമെന്നും ദൈവികമെന്നുമെല്ലാം നാം ലേബലിട്ടു വെച്ചിരിക്കുന്നു. നമ്മുടെ ദൈനം ദിനചെയ്തികളെ പിന്നെ നാം ആ ലേബലുകളുമായി ഒത്തുനോക്കുന്നു. അടുത്ത ശ്രമം അതിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനാണ്. അത് എങ്ങനെ പരിഹരിക്കാം എന്നതിനും മുൻകൂട്ടി വെച്ചിട്ടുള്ള മാർഗങ്ങളുണ്ട്. അവ നിർദ്ദേശിക്കാനും ഉപദേശിക്കാനുമെല്ലാം വിശുദ്ധഗ്രന്ഥങ്ങളേയോ ആചാര്യന്മാരെയോ നേതാക്കളേയോ നാം തന്നെ അനുവദിച്ചുകൊടുത്തിട്ടുണ്ട്. നമുക്ക് ഉപദേശം ലഭിക്കുന്നു നാം ജീവിക്കേണ്ടത് വിശേഷപ്പെട്ട ചില കർമ്മങ്ങൾ ചെയ്തുകൊണ്ടാണെന്ന്. നമുക്ക് ഉപദേശം ലഭിക്കുന്നു നമുക്ക് സമാധാനമില്ലാത്തത് നാം ചില തെറ്റുകൾ ചെയ്തുപോയതുകൊണ്ടാണെന്ന്. ഇനി പറയത്തക്ക തെറ്റുകൾ കണ്ടെത്താനായില്ലെങ്കിൽ കൂടി നാം പരസ്പരം പറ്റിക്കാനായി കടമെടുത്തിട്ടുള്ള മറ്റൊരു ആശയമുണ്ട്- അഹന്ത. മറ്റൊന്നും ഫലിക്കാതെ വരുമ്പോൾ കുറ്റബോധം ഏറ്റവും എളുപ്പം ഫലിക്കാനുള്ള ഒറ്റമൂലിയാണ് അഹന്ത. അവബോധപരമായി തീരെ താഴേക്കിടയിലുള്ളവരിൽ പാപബോധമായിരുന്നുവെങ്കിൽ, സംസ്കാരസമ്പന്നർക്കിടയിൽ അത് അഹന്തയാണ്. (ഞാൻ, ആത്മാവ് എന്നീ പ്രതീതികളുടെ ഒരു വികലമായ പതിപ്പുമാത്രമാണ് അഹന്തയും. നാം പക്ഷേ അവയെ സത്യമായെണ്ണുന്നു.)

നമ്മിൽ കുറ്റബോധത്തിന്റെ വിത്തുകൾ വേഗത്തിൽ മുളയെടുത്ത് പടർന്നുപന്തലിക്കുകയായി. പിന്നെ അതിനെ പലിശ സഹിതം മറികടക്കാനായി നാം പരോപകാരം, സേവനം, കാരുണ്യം എന്നീ മൂല്യങ്ങളെ അനുകരിക്കുകയായി. വെറും അനുകരണമെന്നതുകൊണ്ടു തന്നെ അവയും ഫലത്തിൽ നുണയാണ്. ഉള്ളിനുള്ളിൽ നമുക്കറിയാം പുറമെ  നാം കാരുണ്യം പൊഴിക്കുകയാണെങ്കിലും അകത്ത് ദേഷ്യവും അസംതൃപ്തികളും സംശയങ്ങളും തിളക്കകുകയാണെന്ന്. അപ്പോൾ പിന്നെ അവയെ അമർത്തിവെക്കുവാൻ പ്രാർത്ഥനകളായി, ജപങ്ങളായി, ഗ്രന്ഥപാരായണങ്ങളായി ....  നുണകൾ നമ്മെ അന്വേഷണമെന്ന ഒരു വലിയ പ്രഹേളികയിലേക്ക് തള്ളിവിടുന്നു. നുണയെ സംബന്ധിച്ച് ഇവയെല്ലാം അതിന്റെ അതിജീവനത്തിന്റെ പ്രശ്നമാണ്.


ഇത്രയും പറയുമ്പോൾ സ്വാഭാവികമായും നമ്മിലുണരുന്ന ഒരു സംശയമുണ്ട്- ഇക്കാലമത്രയും മനുഷ്യൻ ഉണ്ടാക്കിയെടുത്തിട്ടുള്ള ശാസ്ത്രവും കലയും കവിതയും മറ്റു തലങ്ങളിലുള്ള അനേകം ഉൾക്കാഴ്ചകളും അനേകം കൃതികളും ആത്മീയ അറിവുകളും  ....സകലതും നുണയാണോ? അവ ഫലശൂന്യമാണോ?


ഓഷോ പറഞ്ഞ ആ കഥയുടെ അനുബന്ധമായി അദ്ദേഹം ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നുണ്ട്: ഏതൊരു നുണയിലും സത്യത്തിന്റെ എന്തെങ്കിലുമൊരംശം ഉണ്ടാവാതിരിക്കില്ല. ഈ കഥയുടെ കാര്യത്തിലാണെങ്കിൽ,  നുണയുടെ കാലുകൾ സത്യത്തിന്റേതാണ്! മനുഷ്യരാശി ഉണ്ടാക്കിയെടുത്തു എന്നു നാം പറയുന്ന ഈ ജ്ഞാനസമ്പത്തെല്ലാം മോഷ്ടിച്ചെടുത്ത സത്യത്തിന്റെ കാലുകളാണ്. അവയെ ഉപയോഗപ്പെടുത്തണമെങ്കിൽ ആ കാലുകൾ നമ്മുടേതല്ലെന്നറിഞ്ഞുകൊണ്ട് അവയെ സത്യത്തിനു തിരിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. അവയെ അപ്പാടെ നിരാകരിച്ചുകൊണ്ട് നാം മറ്റു ചില നുണകളിൽ അകപ്പെടേണ്ടതില്ല.


നാം കട്ടെടുത്തിട്ടുള്ള ഈ കാലുകളത്രയും, ഈ ജ്ഞാന സാഗരമത്രയും, knowledge ആണ്. അവ നമ്മുടെ 'knowing' ആകുന്നില്ല. നമ്മുടെ സ്വന്തം knowing ആകാത്തേടത്തോളം ഫലത്തിൽ അവ നുണതന്നെയാണ്, ഫലശൂന്യമാണ്‌.

അപ്പോൾ നാമിനി എന്താണ് ചെയ്യേണ്ടത്? 

കട തുറക്കുമ്പോൾ, ആദ്യമായി ഡിജിറ്റൽ വെയിങ് മെഷീനുകളിൽ 'zero calibration' ഉറപ്പു വരുത്തുന്നതുപോലെ, ഇടക്കൊക്കെ നമുക്ക് നമ്മുടെ സിസ്റ്റത്തേയും കാലിബ്രേറ്റ് ചെയ്യാവുന്നതാണ്. അതിനു പക്ഷേ വീണ്ടും യാതൊന്നും പുറമെ നിന്നും കടം കൊണ്ടേക്കരുത്. ആ കാലിബ്രേഷൻ നടത്തേണ്ടത് സത്യസന്ധതയെന്ന സഹജാവബോധം കൊണ്ടായിരിക്കണം - simple common sense.


ആ സഹജാവബോധം പ്രയോഗിക്കപ്പെടുമ്പോഴാണ് നാം കരുതലോടെ പൊതിഞ്ഞുകെട്ടി വെച്ചിട്ടുള്ള നുണയുടെ ഉള്ളിത്തോലുകൾ ഓരോരോ പാളികളായി അടർന്നുവീഴാൻ തുടങ്ങുക. അപ്പോഴാണ്‌, നാം നമ്മിലുള്ള സകലതിനേയും അതേപടി അംഗീകരിക്കാൻ തുടങ്ങുക- കോപത്തേയും കാപട്യത്തേയും അത്യാഗ്രഹത്തെയും അഹന്തയേയും അക്രമവാസനയെയും അഭിലാഷങ്ങളേയും ആസക്തികളെയുമെല്ലാം. സഹജമായി ജീവിക്കാൻ തുടങ്ങുമ്പോഴാണ് ജീവിത സന്ദർഭങ്ങളിൽ നാം സത്യസന്ധമായി പങ്കുചേരാൻ തുടങ്ങുക. അപ്പോൾ വീണ്ടും വീണ്ടും നമ്മിലെ നുണകളുടെ കട്ടിപിടിച്ച ആവരണങ്ങളെപ്പറ്റി നാം കൂടുതൽ കൂടുതൽ ബോധവാനാവുകയും അവയെ അനായാസം പൊളിഞ്ഞുപോകാൻ അനുവദിക്കുകയും ചെയ്യും. പൊളിയുടെ പാളികളെല്ലാം ഓരോന്നായി അടർന്നുപോയിപ്പോയി അവസാനം കണ്ടെത്താനായി ആരുമുണ്ടാവില്ലത്രേ. 'I AM' എന്നതിലെ 'amness' മാത്രം അവശേഷിച്ചേക്കാമത്രേ!.


നമുക്ക് ഏറെ പരിചിതമായിട്ടുള്ള പദങ്ങളെക്കൊണ്ടുതന്നെ ഈ സമീപനത്തെ ഒരു പേരിട്ടുവിളിക്കണമെങ്കിൽ, അങ്ങനെ നിർബന്ധമെങ്കിൽ മാത്രം, ഇതിനെയാണ് ആത്മീയമായി ജീവിക്കുക എന്ന് പറയുക; ആത്മീയതയിൽ ജീവിക്കലല്ല. (ഓർമ്മപ്പെടുത്തട്ടെ, ഒരു നുണയെ തുണ്ടം തുണ്ടമാക്കി അതിൽ ചില തുണ്ടം സത്യമാണ് എന്ന് പറയുന്നതുപോലെയാണ് മതാതീത ആത്മീയത, നവ ആത്മീയത, സ്ത്രൈണ ആത്മീയത, പൗരസ്ത്യ ആത്മീയത, ഇടതുപക്ഷ ആത്മീയത എന്നീ ആധുനിക പ്രയോഗങ്ങൾ. ഇവയെല്ലാം തന്നെ വെറും സാമൂഹികതയിൽ മുങ്ങി നില്ക്കുന്നവയാണ്. എത്രതന്നെ വൈയക്തികമെന്നു- individual - തോന്നിക്കുന്ന പദപ്രയോഗങ്ങൾ നടത്തിയാലും അവയൊന്നും തന്നെ സമൂഹമെന്ന പ്രഥമ കെട്ടുപാടുകളിൽ നിന്നും വിടുതൽ നേടിയിട്ടില്ല.) സത്യസന്ധമായി - തന്നോടുതന്നെ - ജീവിക്കുക എന്ന് മാത്രമേ അതിനർത്ഥമുള്ളൂ. ആത്മീയത എന്നത് സമൂഹം കല്പിച്ചുവെച്ചിട്ടുള്ള ഒരു കൂട്ടം നിർവ്വചനങ്ങളാണ്. ആത്മീയമായി ജീവിക്കലാകട്ടെ, അതാത് നിമിഷത്തെ മുൻ നിർത്തിക്കൊണ്ടുള്ള ഒരാളുടെ പ്രതികരണങ്ങളാണ്. ആത്മീയത ഒരാൾക്ക് മൃതമായിട്ടുള്ള സുരക്ഷിതത്വം നല്കുന്നുവെങ്കിൽ, സത്യസന്ധമായ ജീവിതം സാഹസികതകൾ നിറഞ്ഞതാണ്. അതിന്റെ പൂർണ്ണമായുള്ള ഉത്തരവാദിത്തം തന്നിൽ മാത്രം നിക്ഷിപ്തമാണ്.


പൂർണ്ണമായ ഉത്തരവാദിത്തത്തിന്റെ ഏതൊരു നിമിഷവും നമുക്ക് പൂർണ്ണ സ്വാതന്ത്ര്യത്തിന്റെ മഹാകാശം സമ്മാനിക്കുന്നു. അപ്പോഴാണ് നാമറിയുക, എണ്ണമറ്റ പ്രതീതികളിൽ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു എന്നതുപോലും നമ്മുടെ മറ്റൊരു പ്രതീതിയായിരുന്നെന്ന്. സ്വാഭാവികമായും നമുക്ക് തോന്നാവുന്ന മറ്റൊരു സംഗതിയുണ്ട്: ഇവിടെ പരാമർശിക്കപ്പെടുന്ന ഈ പ്രതീതികൾ, ഇല്യൂഷൻസ്, മിഥ്യാവബോധങ്ങൾ, നുണകൾ ഇവയൊക്കെ ഒരാളുടെ ജീവിതത്തിൽ സ്വയമേ സംഭവിച്ചുപോകുന്നവയല്ലേ? അതിനയാളെ കുറ്റപ്പെടുത്താനൊക്കുമോ?


തീർച്ചയായും അയാളെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, അയാൾക്ക് അയാളെത്തന്നെ ന്യായീകരിക്കാനാവില്ല. വളർച്ച എന്നതുതന്നെ അർത്ഥമാക്കുന്നത് മിഥ്യാപടലങ്ങളെ മറികടക്കുക എന്നതാണ്. സംവേദനത്വം ഒരുക്കുന്ന അതേ ഇന്ദ്രിയങ്ങളാണ് മിഥ്യാബോധവും സൃഷ്ടിക്കുന്നതെന്നിരിക്കെ, എല്ലാ ഇന്ദ്രിയങ്ങളുടേയും സംവേദനങ്ങൾ ഏകോപിക്കപ്പെടുമ്പോൾ, തീർത്തും വ്യത്യസ്തമായ ഒരു ഗ്രാഹ്യം സംഭവിക്കുന്നു. പക്ഷേ  ഈ ഗ്രാഹ്യത്തിന് ഏറ്റവും അത്യാവശ്യമായിരിക്കുന്ന ഒന്ന് പങ്കുചേരുക- participation- എന്നതാണ്. ഇതിനെ മറ്റൊരു രീതിയിൽ 'encountering oneself' എന്നും പറയാം. എല്ലാ രജ്ജു സർപ്പ വിഭ്രാന്തികളും സമീപസ്ഥമായ എൻകൗണ്ടറിങ്ങിലൂടെ മാഞ്ഞുപോകുന്നു. കേവലം ഇന്ദ്രിയചോദനകളിൽ ഒതുങ്ങിനില്ക്കാത്ത സങ്കീർണ്ണമായ മാനങ്ങളിലൂടെയാണ് നമ്മുടെ ജീവിതം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ multi-dimensional ആയിട്ടുള്ള participation ജീവിതം ആവശ്യപ്പെടുന്നുണ്ട്; total. ബാഹ്യമായ ചുറ്റുപാടുകളും സമൂഹവും അയാളെ പിടിച്ചുവെക്കാൻ ശ്രമിക്കുന്നതും നിയന്ത്രിക്കുന്നതും വഴിതെറ്റിക്കുന്നതുമെല്ലാം ജീവിതത്തിനോടുള്ള സമ്പൂർണ്ണമായ പങ്കുചേരലിനെയാണ്. എന്നിട്ടും പക്ഷേ ഉത്തരവാദിത്തം അയാളുടേത് മാത്രമാണ്. എന്തുകൊണ്ടെന്നാൽ ആത്യന്തികമായി ഈ പങ്കുചേരലും സ്വതന്ത്രനാവലുമെല്ലാം ഉള്ളിനുള്ളിൽ നടക്കേണ്ടവയാണ്. ‘I celebrate myself’ എന്ന് നമുക്കുവേണ്ടി മറ്റൊരാൾക്ക് പറയാനാവില്ലല്ലോ.


നാം ഒരിക്കലും സ്വതന്ത്രരല്ലാതിരുന്നിട്ടില്ല. ആനന്ദമെന്ന അവസ്ഥ നമ്മിൽ നിന്നും ഒരിക്കലും മാറിനിന്നിട്ടില്ല, അസ്തിത്വപരമായി അത് സാധ്യവുമല്ല. നമ്മുടെ ഈ അന്വേഷണവും സാധനകളുമെല്ലാം ഒരു തെറ്റിദ്ധാരണയുടെ, ഒരു നുണയുടെ പേരിൽ തുടങ്ങിപ്പോന്നവയായിരുന്നു. അതൊരു നുണയായിരുന്നെന്നും വെറും പ്രതീതിയായിരുന്നെന്നും തിരിച്ചറിയപ്പെടുന്ന നിമിഷം ഒരാൾ സ്വാതന്ത്ര്യത്തിന്റെ അപാരതയറിയുന്നു. ഉള്ളിന്റെയുള്ളിൽ നാമത് അറിയുന്നുണ്ട്; അതേപ്പറ്റി നാം ബോധവാന്മാരല്ലെന്നേയുള്ളൂ. (ഇതെഴുതുന്ന ആൾ അടക്കം.) അതറിയുന്ന ആ പ്രതിഭാസത്തെയാണ് നാം ജീവൻ എന്ന് വിളിച്ചുപോരുന്നത്. 


അതീവ സരളവും അതേസമയം അതിഗഹനവുമായ ഇത്തരം ഉൾക്കാഴ്ചകൾ സെന്നിലാണ് ഏറ്റവും മനോഹരമായി അവതരിപ്പിക്കപ്പെട്ടു കണ്ടിട്ടുള്ളത്. ഇത്തരം തിരിച്ചറിവുകളെ ത്വരിപ്പിക്കുന്നതിനായി ഗുരുക്കന്മാർ ചില തമാശകൾ ഉപയോഗപ്പെടുത്താറുണ്ട്. ചിലപ്പോളവ ‘കുലുമാല്’ പിടിച്ച ചോദ്യങ്ങളായിരിക്കും. അവയെയാണ് പൊതുവെ കൊവാനുകൾ (koan) എന്ന് വിളിക്കാറ്. 


ഒരിക്കൽ റികോ എന്ന ശിഷ്യൻ ഗുരു നാൻസനോട്, കുട്ടിത്താറാവിന്റെ കൊവാനെപ്പറ്റി പറയാനാവശ്യപ്പെട്ടു. ആ കൊവാൻ ഇങ്ങനെയായിരുന്നു: ഒരിക്കൽ ഒരാൾ ഒരു താറാക്കുഞ്ഞിനെ ഒരു കുപ്പിക്കുള്ളിലാക്കി. കുപ്പിയുടെ കഴുത്തിലൂടെ അതിനു ഭക്ഷണവും വെള്ളവും കൊടുത്തുകൊണ്ട് അതിനെ പാലിച്ചുപോന്നു. കുറേനാളുകൾക്കു ശേഷം താറാക്കുഞ്ഞു വളർന്നു വലുതായപ്പോൾ അതിനു പുറത്തേക്കിറങ്ങാൻ പറ്റാതായി. ചോദ്യമെന്തെന്നാൽ, കുപ്പിയെ പൊട്ടിക്കാതെയും താറാക്കുഞ്ഞിനെ കൊല്ലാതെയും അതിനെ എങ്ങനെ പുറത്തേക്കെടുക്കാം?


അല്പസമയത്തെ നിശബ്ദതയ്ക്കു ശേഷം നാൻസെൻ അലറിവിളിച്ചു, 'റികോ !'

റികോ പരിഭ്രമത്തോടെ തലയുയർത്തി നോക്കി.

നാൻസെൻ ഉച്ചത്തിൽ കയ്യടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു,' നോക്കൂ, താറാക്കുഞ്ഞ് പുറത്താണ് !'


താറാക്കുഞ്ഞ് കുപ്പിക്കകത്ത് അകപ്പെട്ടിരിക്കുകയാണെന്നും അതിനെ പുറത്തെടുക്കുക എന്നത് വളരെ വിഷമം പിടിച്ച പണിയാണെന്നുമുള്ള നമ്മുടെ തെറ്റിദ്ധാരണകളെ ഒരു സ്ഫടികപാത്രം പൊട്ടിച്ചുകളയുന്നത്ര ലാഘവത്തോടെയും പൊടുന്നനെയും ഉടച്ചുകളയുകയാണ് നാൻസെൻ. മനുഷ്യൻ കാലാകാലങ്ങളായി ചെയ്തുപോരുന്ന എല്ലാത്തരം ആത്മീയാഭ്യാസങ്ങളേയും മഹാവിഡ്ഢിത്തം എന്ന് വിളിക്കുന്ന മൂർച്ചയേറിയ സത്യസന്ധതയും സുതാര്യതയും ആ കൊവാനിലുണ്ട്. 'the goose is out' എന്ന പ്രയോഗം സെന്നിന്റെ ലോകത്തു മാത്രമല്ല, ജീവിതസംബന്ധിയായ എല്ലാ പ്രഹേളികകളേയും ധീരമായി അഭിമുഖീകരിക്കുന്നു.

ആത്യന്തികമായി ഒരാൾ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ ഓഷോയുടെ ഉത്തരം ഇങ്ങനെയായിരുന്നു:


                                                         "just  be".

                                                                                                                    

                                                   


                                                                

                                                    







 















Sunday, September 13, 2020

ഉണർവിലേക്കുള്ള പടവുകൾ - 10

                                                            


   മനോദ്വന്ദ്വങ്ങൾ


പണത്തെ നിർവ്വചിക്കുമ്പോൾ പറയാറുള്ളത് 'money is what money does' എന്നാണ്. എന്താണ് മനസ്സ് എന്ന് ചോദിച്ചാലും അതുപോലെത്തന്നെ പറയേണ്ടിവരും - mind is what mind does. 'ഞാൻ' എന്ന തോന്നലിൽ തുടങ്ങി, ഈ ലോകം, ജീവിതം എന്നിങ്ങനെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്തും മനസ്സിലൂടെയാണ് സംഭവിക്കുന്നത്. നമ്മുടെ വിചാരങ്ങൾ, വികാരങ്ങൾ, പ്രതികരണങ്ങൾ, അനുഭൂതികൾ തുടങ്ങി 'ഞാൻ' എന്നതുപോലും നമ്മുടെ മനസ്സാണ് എന്നുവരെ തോന്നിപ്പോകാവുന്നത്ര ഇണങ്ങിച്ചേരലാണ് ആ പ്രതിഭാസവുമായി നമുക്ക് സംഭവിച്ചിരിക്കുന്നത്. ഈ ശരീരം പോലും മനസ്സിന്റെ ഒരു ഭാഗമായി, അതിനു പ്രവർത്തിക്കാനുള്ള ഒരു ചട്ടക്കൂട് എന്ന നിലയിലാണ് പൊതുവെ നാം പെരുമാറിപ്പോരുന്നത്; വാസ്തവം നേരെ തിരിച്ചാണെങ്കിലും. 


മനസ്സെന്നത് എന്താണെന്ന് കൃത്യമായി പറയാൻ ഒരാൾക്ക് സാധിച്ചെന്നു വരില്ല. എന്നാലും, മനസ്സ് അപരിചിതമായിട്ടുള്ള ആരും തന്നെയില്ല. മസ്തിഷ്ക്കമാണ് മനസ്സിന്റെ ഇരിപ്പിടം എന്ന് തോന്നിപ്പോയേക്കാമെങ്കിലും, നമ്മുടെ ശരീരവ്യവസ്ഥയിൽ ആകപ്പാടെ നിറഞ്ഞുനില്ക്കുന്ന മനസ്സെന്ന ഒരു വലിയ പ്രവർത്തന ശൃംഖലയുടെ ഏകീകരണം മാത്രമാണ് മസ്തിഷ്ക്കം നിർവ്വഹിക്കുന്നത്. ഏതായാലും, വന്നുപോയിക്കൊണ്ടിരിക്കുന്ന വികാര വിചാരങ്ങളെല്ലാം നമ്മുടെ മനസ്സിന്റെ ഭാഗമാണ്. കേവലം ഒരു അവയവത്തെ ആശ്രയിച്ചല്ലാതെ, നമ്മുടെ ശരീരത്തിലെ എല്ലാ വ്യവസ്ഥകളേയും ഏകീകരിച്ചുകൊണ്ട് നടന്നുപോരുന്ന ഒരു പ്രക്രിയയായാണ് നാം മനസ്സിനെ മനസ്സിലാക്കുന്നത്. 


Mind എന്ന വാക്ക് 'minding' എന്നായിരുന്നു വേണ്ടതെന്ന് ഓർമ്മിപ്പിച്ചപ്പോൾ ഓഷോ ഉദ്ദേശിച്ചത്, എവിടെയോ ഒരിടത്ത് മറഞ്ഞിരിക്കുന്ന മനസ്സ് എന്ന അവയവത്തിന്റേത് ചലിച്ചുകൊണ്ടിരിക്കുന്ന പ്രകൃതമാണ് എന്നായിരുന്നില്ല. ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്ക് നിരന്തരം ഊയലാടിക്കൊണ്ടിരിക്കുന്ന ഒരു ചലനമാണ് മനസ്സ് എന്ന് ഊന്നിപ്പറയുകയായിരുന്നു അദ്ദേഹം. നമ്മുടെ മൊത്തം നാഡീവ്യവസ്ഥയുടെ പ്രഥമ പ്രവർത്തനങ്ങളെയല്ല ഇവിടെ മനസ്സ് എന്ന് അർത്ഥമാക്കുന്നത്. ആ വ്യവസ്ഥകളുടെ പ്രവർത്തന സാധ്യതകളുടെ (functioning potential) ഭാഗമായി വികസിതമായിട്ടുള്ള ഓപ്ഷനുകൾ സൃഷ്ടിക്കുന്ന ചില മിഥ്യാ പ്രവണതകളുണ്ട്. അവ യഥാർത്ഥ നാഡീവ്യവസ്ഥയുടെ ഭാഗമായിരിക്കെത്തന്നെ, ആ വ്യവസ്ഥയുടെ സ്വാഭാവിക പ്രവർത്തനങ്ങളെ താളം തെറ്റിക്കാൻ പ്രാപ്‌തമായി വരുന്നു. പൊതുവെ, മനസ്സ് എന്നോ മാനസികമായ ബുദ്ധിമുട്ടുകളെന്നോ പറയുമ്പോൾ നാം അർത്ഥമാക്കുന്നത് ഈ മിഥ്യാ ത്വരകളെയാണ്- illusory impulses.(നാഡീവ്യവസ്ഥകളുടെ പ്രഥമ പ്രവർത്തനങ്ങളെ വേർതിരിച്ചറിയാനായി  MIND എന്നും നമ്മുടെ വിചാര വികാരങ്ങളുടെ കേളീരംഗമായ മനസ്സിനെ 'mind' എന്നും പരാമർശിക്കാറുണ്ട്.)  ഓർക്കുക, illusion സത്യമല്ലായിരിക്കാം, എന്നാൽ വസ്തുതയാണ്. Fact but not truth.


മനസ്സിന്റെ ഊയലാട്ടങ്ങൾ ദ്വന്ദ്വങ്ങളിലാണ്; ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്ക്; ഭൂതത്തിൽ നിന്നും ഭാവിയിലേക്ക്, ഓർമ്മകളിൽ നിന്നും ഭാവനകളിലേക്ക്, അല്ലെങ്കിൽ ആഗ്രഹങ്ങളിലേക്ക്; നിരാശയിൽ നിന്നും പ്രതീക്ഷയിലേക്ക്; സ്ഥിരതയിൽ നിന്നും അസ്ഥിരതയിലേക്ക്; ആസക്തിയിൽ നിന്ന് വൈരാഗ്യത്തിലേക്ക്; കാർക്കശ്യത്തിൽ നിന്ന് അലസതയിലേക്ക് എന്നിങ്ങനെ. (OCD യും ഡിപ്രെഷനുമെല്ലാം ഈ അവസ്ഥകളുടെ ഏറ്റവും പ്രത്യക്ഷമായ വെളിപ്പെടലുകളാണ്). ഇതിനെ ഊയലാട്ടങ്ങൾ -swinging- എന്ന് പറഞ്ഞത്, അത് അതിനു തോന്നും പടി പ്രവർത്തിക്കുന്നു എന്നതിനാലാണ്; ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്ക് മാറാൻ പാടില്ല എന്ന് ഉദ്ദേശിച്ചുകൊണ്ടല്ല. 


നമ്മുടെ ജീവിതസന്ദർഭങ്ങൾ എല്ലായ്പ്പോഴും ദ്വന്ദ്വങ്ങളെ ആധാരമാക്കിക്കൊണ്ടുതന്നെയാണ് മുന്നോട്ടു പോകുന്നത്. വൈരുധ്യാത്മകം. കഴിഞ്ഞകാലസംബന്ധിയായിത്തന്നെയാണ് നമ്മുടെ ഭാവി രൂപപ്പെടുന്നത്. വിശ്രാന്തിയാണ് നമ്മെ വേണ്ടവിധം ചലനാത്മകമാക്കുന്നത്. ചലനാത്മകതയാണ് നമ്മുടെ വിശ്രാന്തികളെ കാമ്പുള്ളതാക്കുന്നത്. ഏതെങ്കിലും ഒരു ധ്രുവത്തിൽ മാത്രമായി ജീവിതത്തിനു നിലകൊള്ളാനാവില്ല. അതാതു നിമിഷത്തെ ആവശ്യത്തെപ്രതി മാറിക്കൊണ്ടേയിരിക്കണം. ഡാർവിൻ 'അർഹതയുള്ളവയുടെ അതിജീവനം' എന്ന് പ്രയോഗിച്ചപ്പോൾ, ആ അർഹത നിശ്ചയിക്കുന്നത് പൊരുതിനില്ക്കാനുള്ള ശക്തിയല്ലെന്നു കൂടി അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. അതിജീവനത്തിനു അർഹമാവുന്നത് മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള സന്നദ്ധതയുള്ളവരത്രേ!


എന്നാൽ, 'മാറ്റം മാത്രമാണ് മാറാതെയുള്ളത്' എന്ന പ്രയോഗത്തെയോർത്തുകൊണ്ട് (ഒരു ക്ളീഷേ പ്രയോഗമാണെങ്കിലും) മാറ്റത്തിനോട് ആർത്തികാണിക്കാം. അപ്പോൾ സത്യത്തിൽ സംഭവിക്കുന്നത്, മനസ്സിന്റെ ഒരു പ്രവണത സ്ഥിരപ്പെടുക എന്നത് മാത്രമാണ്; മാറുകയല്ല. ഏതു മാറ്റത്തിനോടും എല്ലായ്പ്പോഴും മുഖം തിരിക്കുകയുമാവാം. അപ്പോഴും മനസ്സിന്റെ ഒരു പ്രവണത



സ്ഥിരപ്പെടുക മാത്രമാണ്. CONSISTENCY & CHANGE -രണ്ടും മനസ്സിന്റെ ശാഠ്യങ്ങളാകാം. രണ്ടും ബോധപൂർവ്വമായ സഹജ പ്രതികരണവുമാകാം- spontaneous. തീർപ്പാക്കേണ്ടത് നാം തന്നെയാണ്, നമ്മുടെ മനസ്സല്ല.


സാധാരണയായി സംഭവിക്കുന്നത്, നമ്മുടെ ശരീര-ബോധേന്ദ്രിയ വ്യവസ്ഥക്ക് കടക വിരുദ്ധമായിട്ടായിരിക്കും മനസ്സ് നിലകൊള്ളുക. നമ്മുടെ അവബോധം എവിടെ മാറ്റം ആവശ്യപ്പെടുന്നുവോ, മനസ്സ് വന്ന് അതിന് ഇടങ്കോലിടും. മനസ്സ് അപ്പോൾ സ്ഥിരതയെപ്പറ്റിയോ നിശ്ചലതയെപ്പറ്റിയോ പറഞ്ഞുകൊണ്ടുവരും. നമ്മുടെ ഇന്ദ്രിയങ്ങളിലെല്ലാം അത് വൈമുഖ്യം നിറയ്ക്കും. ഇനി മാറിയേ പറ്റൂ എങ്കിൽ ഒരല്പം കൂടി കഴിഞ്ഞാകാം എന്ന് വിലപേശും. അതുവരേക്കും മുഷിഞ്ഞു വല്ലാതായ സാഹചര്യങ്ങളെത്തന്നെ മനോഹാരിതയുടെ ശാന്തിതീരമാക്കി അവതരിപ്പിക്കും.


മാറാൻ പാടില്ലാത്ത സന്ദർഭമാണെങ്കിലോ, അതപ്പോൾ മാറ്റത്തിന്റെ അനിവാര്യതയെ ഒരു വേദന കണക്കെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. മാറിയാൽ ഉണ്ടാവാൻ പോകുന്ന സ്വാസ്ഥ്യത്തെപ്പറ്റി വാഴ്ത്തിക്കൊണ്ടിരിക്കും. മാറാതിരിക്കുന്നത് സ്വന്തം ഭീരുത്വമായും കഴിവില്ലായ്മയായും നമ്മെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. പറഞ്ഞ വാക്കിൽ ഉറച്ചു നില്ക്കുന്നത് വലിയ മാന്യതയായും ധീരതയായും അവതരിപ്പിക്കും. മറ്റൊരു സന്ദർഭത്തിൽ, 'വാക്കല്ലേ മാറ്റാനൊക്കൂ' എന്ന് ആശ്വസിപ്പിക്കുകയും ചെയ്യും. രണ്ടു സന്ദർഭങ്ങൾക്കും അനുയോജ്യമായ വേണ്ടുവോളം കഥകളും ഉദ്ധരണികളും കണ്ടെത്തുകയും ചെയ്യും.

സ്ഥിരതയും അസ്ഥിരതയും ജീവിതമെന്ന പ്രതിഭാസത്തിലെ അതിപ്രധാന ഏകകങ്ങളായിരിക്കേ, അതിനെ തിരിച്ചറിയുന്ന ദൗത്യം മനസ്സിനെ എങ്ങനെ ഏല്പിക്കാതിരിക്കാം എന്നതാണ് കാതലായ പ്രശ്നം. ധ്യാനത്തിലേക്കു പ്രവേശിക്കുക, അല്ലെങ്കിൽ ഉണർന്നെണീക്കുക എന്നതുകൊണ്ടൊക്കെ യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് ഇത് തന്നെയാണ്. 

ഒന്നാമതായി ചെയ്യാനുള്ളത്, മനസ്സ് എന്നൊരു വ്യാജ പ്രതിഭാസം (mind), നമുക്കകത്തും പുറത്തുമായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് ഗ്രഹിക്കുക എന്നതാണ്. രണ്ടാമതും മൂന്നാമതും അവസാനമായുമൊക്കെ ചെയ്യാനുള്ളതും ഇതു തന്നെ. മനസ്സ് എന്ന പ്രവൃത്തിയെ കഴിയുമ്പോഴെല്ലാം തിരിച്ചറിയുക. അതിനു വിശേഷിച്ച് യാതൊന്നും ചെയ്യേണ്ടതായിട്ടില്ല. അങ്ങനെയൊന്നുണ്ടെന്ന് ഓർക്കുക മാത്രമേ വേണ്ടൂ. ഓരോ തവണ ഓർമ്മിക്കുമ്പോഴും സംഭവിക്കുന്നത്, അത് നമ്മിൽ നിന്നും ദൂരെമാറി സംഭവിച്ചുകൊണ്ടിരിക്കുന്ന എന്തോ ഒരു സംഗതിയാണെന്നു ബോധ്യം വരലാണ്. നമ്മിൽ നിന്നും അകലെയായി സംഭവിക്കുന്ന ഏതു സംഗതിയിലും നമുക്കെന്തു കാര്യം? നമ്മുടെ മനസ്സെന്നത് നമ്മുടേതല്ലതന്നെ! ജനിച്ചുവീഴുമ്പോൾ നമ്മിൽ MIND മാത്രമേയുള്ളൂ; പിന്നീട് ശീലിച്ചെടുത്തതത്രേ mind! - ഒരു ന്യൂറോളജിക്കൽ ഹാബിറ്റ്!  mind-നെ നാം ആർജ്ജിച്ചെടുത്തതാണെന്ന കാര്യം മറന്നേ പോയിരിക്കുന്നു, ചിരപരിചിതത്വം കൊണ്ട്. ആ വസ്തുത ഓർക്കാൻ സാധിക്കുകയാണെങ്കിൽ, അതിന്റെ പ്രവൃത്തികളോട് നാം കാര്യമായി  പ്രതികരിക്കാൻ പോയേക്കില്ല, അനുകൂലിച്ചും പ്രതികൂലിച്ചും. കുറച്ചുകൂടെ മുന്നോട്ടുപോയാൽ നാം അതിനെ കണക്കിലെടുക്കുക കൂടി ചെയ്തേക്കില്ല. സ്വാഭാവികമായും, സ്ഥിരതയും അസ്ഥിരതയും (മറ്റ് ഏത് ദ്വന്ദ്വങ്ങളും) തിരിച്ചറിയുകയും അതിനെ അധികരിച്ചുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തമായി മാറും.

 

മനസ്സിന്റെ ഈ ഊയലാട്ടങ്ങളെ ഗൗനിക്കാതെ, നാം നമ്മിൽത്തന്നെ ഉണർവോടെ നിലകൊള്ളുമ്പോൾ...അപ്പോഴും ഇതേ വൈകാരിക ധ്രുവങ്ങളെത്തന്നെയാവും നമുക്ക് അഭിമുഖീകരിക്കേണ്ടി വരിക. എവിടെയാണ് സ്ഥിരമായി നിലകൊള്ളേണ്ടതെന്നും എവിടെയാണ് മാറ്റത്തെ സ്വാഗതം ചെയ്യേണ്ടതെന്നും നാം തീരുമാനിക്കും. ഓരോ സന്ദർഭത്തിലും ഏതളവിലാണ് പങ്കുകൊള്ളേണ്ടതെന്നും പിൻവാങ്ങേണ്ടതെന്നും നാം തീരുമാനിക്കും. ഒരുപക്ഷേ, നമ്മുടെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് തോന്നിയാൽ പോലും, അതിന്റെ പ്രത്യാഘാതങ്ങളെ ഏറ്റുവാങ്ങുന്നതിൽ നിന്നും നാം ഓടിയൊളിച്ചേക്കില്ല. മാത്രവുമല്ല, ആ തീരുമാനങ്ങളെ തിരുത്തുന്നതിൽ നാം അമാന്തിക്കുകയുമില്ല. അതേ സമയം, മനസ്സിനെ ആശ്രയിച്ചുകൊണ്ട് നാം തീരുമാനങ്ങളെടുക്കുകയാണെങ്കിൽ, മിക്കപ്പോഴും അത് അസ്ഥാനത്താവാനാണ് സാധ്യത. അഥവാ അത് അങ്ങനെയല്ലെന്ന് തോന്നിയിട്ടുണ്ടെങ്കിൽ, അത് മനസ്സിന്റെ കഴിവുകൊണ്ടല്ല, അജ്ഞാതമായ മറ്റേതോ കാരണങ്ങൾ കൊണ്ട് നാം അങ്ങനെയൊരു തീരുമാനത്തിൽ എത്തിച്ചേർന്നുവെന്നേയുള്ളൂ. 


എല്ലാ ദ്വന്ദ്വങ്ങളേയും ഒരേപോലെ നോക്കിക്കാണുകയും, മനസ്സിനെ ആശ്രയിക്കാതെ സഹജമായ അവബോധത്താൽ നാം തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നതിനെയാണ് വിവേകവൃത്തി എന്ന് പറയുന്നത്. വിവേകം എന്നത്, ഇടയ്ക്കു വല്ലപ്പോഴും പ്രത്യക്ഷപ്പെടുകയും മറഞ്ഞുപോവുകയും ചെയ്യുന്ന എന്തോ ഒരു കഴിവല്ല. തീർത്തും സഹജമായിട്ടുള്ള ഒരു തെളിമയാണത്. ഇടമുറിയാതെ തുടർന്നുകൊണ്ടേയിരിക്കുന്ന ഉണർവ്വ്. മനസ്സിന്റെ മിഥ്യാ ഭ്രമങ്ങളിൽ മറഞ്ഞുകിടന്നാൽ പോലും ഒരിക്കലും അത് ഇല്ലാതാവുന്നില്ല. ആ നൈരന്തര്യതയെ വീണ്ടും തൊട്ടറിയുക മാത്രമേ വേണ്ടതുള്ളൂ, അതിനെ സൃഷ്ടിച്ചെടുക്കേണ്ടതായിട്ടില്ല. 


ആ നൈരന്തര്യതയിൽ -continuum- ചരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ സംബന്ധിച്ച്, മനസ്സ് എങ്ങനെയാണ് ഒരു വിഷയമാകുന്നത്? അപ്പോൾ പിന്നെ മനസ്സിനെ നേർവഴിക്കു നടത്തേണ്ടുന്നതിന്റെ ആവശ്യകത എവിടെയാണ്? മനസ്സിനെ നിശ്ശബ്ദമാക്കേണ്ടി വരുന്നതെവിടെയാണ്? ഉണർവെന്ന നൈരന്തര്യതയിൽ, ദ്വന്ദ്വങ്ങൾ മാഞ്ഞുപോകുന്നു. ഉണർവെന്ന നൈരന്തര്യതയിൽ, മാറ്റത്തിന്റെ അലകൾ അതിന്റെ എല്ലാ സൗന്ദര്യങ്ങളോടെയും സഹർഷം സ്വാഗതം  ചെയ്യപ്പെടുന്നു; ആഴക്കടലിന്റെ പ്രാചീനമൗനത്തോടൊപ്പം.