Featured Post

Wednesday, March 18, 2020

സാക്ഷാത്കാരത്തിന്റെ കല

കല കലക്ക് വേണ്ടിയോ ജീവിതത്തിനു വേണ്ടിയോ എന്ന ബാലിശമായ സന്ദേഹങ്ങൾ ശക്തമായി ഉയർന്നുവന്നത് ഏതായാലും സർഗാത്മകമായി സമൃദ്ധമായ ഒരു ഹൃദയത്തിൽ നിന്നായിരിക്കില്ല. വ്യക്തിപരമായി എനിക്കേറ്റവും പ്രിയമുള്ളതായ ഒരു സെൻ (zen) സന്ദർഭമാണ് മുന്നിലുള്ളത്- ബുദ്ധനോട് ആരോ ചോദിച്ചു, എന്താണ് ബോധോദയം? ബുദ്ധൻ പറഞ്ഞു, 'അത് ബോധോദയത്തിലെത്തിയിട്ടില്ലാത്തവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്'.


ബോധോദയം എന്ന ആശയം തന്നെ ബോധമണ്ഡലത്തിലെ ഒരു അസ്വാരസ്യമാണ്, അത് എത്ര തന്നെ സംഗതമാണെങ്കിലും. ബോധോദയത്തിലെത്തുക എന്നാൽ എല്ലാത്തരം അസ്വാരസ്യങ്ങൾക്കും അതീതമായി, സർവ്വസ്വതന്ത്രമായി നിലകൊള്ളുകയെന്നാണ്. അത്തരത്തിലുള്ളവരെ സംബന്ധിച്ച് ബോധോദയം എവിടെയാണ് ഒരു വിഷയമായിത്തീരുന്നത്? സർഗ്ഗാത്മകതയുടെ കാര്യത്തിലും, -അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും മറ്റും- ഇതുതന്നെയാണ് അവസ്ഥ; 'സർഗ്ഗാത്മകമല്ലാത്തവരെ സംബന്ധിച്ച് മാത്രമാണ് സർഗാത്മകതയുടെ / കലയുടെ ലക്ഷ്യങ്ങൾ അതിനു പുറത്ത് അന്വേഷിക്കപ്പെടുന്നത്.


ഓഷോ സർഗാത്മകതയെ കുറിച്ച് സംസാരിച്ചിട്ടുള്ളപ്പോഴൊക്കെ പ്രധാനമായും ഊന്നൽ കൊടുത്തിട്ടുള്ളത് അതിന്റെ സഹജ - spontaneous - സ്വഭാവത്തെയാണ്. എത്രതന്നെ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ഒരു കലാപ്രകടനത്തിൽ പോലും, അതിനെ ആന്തരികമായി നയിക്കുന്നത് സഹജ സ്വാഭാവികതയല്ലെങ്കിൽ, അത് കേവലം കൗശലം നിറഞ്ഞ ഒരു ഉപായമായിത്തീരുന്നു. ഒരു പ്രവൃത്തിയുടെ കേന്ദ്രമായി വർത്തിക്കുന്നത് അതിൽത്തന്നെ നിഹിതമായിരിക്കുന്ന സംതൃപ്തിയും ആനന്ദവുമല്ലെങ്കിൽ അതിനെ നമുക്ക് 'പൊളിറ്റിക്കൽ' എന്ന് വിളിക്കേണ്ടിവരും. നമുക്ക് ഏറെ പരിചിതമായിട്ടുള്ള 'അപരോന്മുഖത്വം'- other orientation - പോലെത്തന്നെയാണിതും. ആനന്ദത്തിനു പുറത്തേക്കുള്ള കൗശലങ്ങൾ. 


ഈ രണ്ടവസ്ഥകളേയും വേർ തിരിച്ചു പരാമർശിക്കുന്നേടത്ത് ഓഷോ പ്രയോഗിച്ച രണ്ടു പദങ്ങൾ action, activity എന്നിവയാണ്. പ്രതികരണവും ഉപജീവനവും. അല്ലെങ്കിൽ പ്രവർത്തിയും  പ്രതിപ്രവർത്തനവും. (ആ പ്രയോഗത്തിലെ അർത്ഥതലങ്ങൾ കൃത്യമായ ഒരു പരിഭാഷക്കു വഴങ്ങുന്നുണ്ടെന്ന് തോന്നുന്നില്ല).
പ്രതികരണമെന്നത് - action - ഒരുനിമിഷത്തോട് അതാവശ്യപ്പെടുന്ന മാത്രയിൽ, പൂർണ്ണതയോടെ പ്രതികരിക്കുക എന്നാണ്. അതുണ്ടായിവരുന്നത് തീർത്തും നിശ്ശബ്ദമായ ഒരു മനസ്സിൽ നിന്നത്രേ; വിടർന്നു വരുന്ന ഒരു പുഷ്പത്തിന്റെ നവ്യതയോടെ. ഓഷോ ഇതിനെ മാത്രമേ കലയെന്നോ സർഗാത്മകതയെന്നോ എണ്ണുന്നുള്ളൂ.


അതേ സമയം ഉപജീവനമെന്നത്- activity- കോലാഹലം നിറഞ്ഞ ഒരു മനസ്സിൽ നിന്നും പുറന്തള്ളപ്പെടുന്നതാണ്. അതിനുള്ളത് ഒരു തരം വിരേചനത്തിന്റെ- catharsis- ജീർണ്ണഗന്ധമാണ്. തൊണ്ണൂറ്റിയൊൻപതു ശതമാനം കലയും വെറും 'ഉപജീവനത്തിന്റെ' - activity - തലത്തിലുള്ളതാണ്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് ഇവയൊക്കെയും നീക്കം ചെയ്യപ്പെടുകയാണെങ്കിൽ, ലോകം കൂടുതൽ വിമലീകരിക്കപ്പെടുകയേയുള്ളൂ എന്ന്; ലോകം കൂടുതൽ ആരോഗ്യകരമാവുകയേയുള്ളൂവെന്ന്.


ലോകത്തെ ഒട്ടുമിക്ക കലാകാരന്മാരേയും, അവർ എഴുത്തുകാരാവട്ടെ, സംഗീതജ്ഞരാകട്ടെ, അഭിനേതാക്കാളാകട്ടെ, നർത്തകരാവട്ടെ മറ്റേതു മേഖലയിലെ സർഗാത്മക പ്രവർത്തകരുമാവട്ടെ, അതാത് മേഖലയിലെ വിദഗ്ദരായേ കാണാൻ കഴിയൂ. ഒരാൾ ഡീസൽ എൻജിൻ റിപ്പയറിങ്ങിൽ എങ്ങനെ വിദഗ്ദനായിരിക്കുന്നുവോ, അതുപോലെയാകാം വേറൊരാൾ തന്റെ സ്വനതന്തുക്കൾ (vocal chords) ചലിപ്പിച്ച് സവിശേഷ ശബ്ദം പുറപ്പെടുവിക്കുന്നതിൽ വിദഗ്ദനായിരിക്കുന്നത്. അയാളെ വലിയ ഗായകനെന്ന് നാം എണ്ണുകയും ചെയ്യും. എന്നാൽ അയാളുടെ ജീവിതം അത്രത്തോളം സംഗീതാത്മകമാകണമെന്ന് നിർബന്ധമില്ല. അതുകൊണ്ടാണ് ധാരാളം ഗായകരുണ്ടായിരിക്കുമ്പോഴും സംഗീതജ്ഞർ വിരളമായിരിക്കുന്നത്. കുറച്ചു കൂടെ ആഴത്തിലേക്ക് പരിശോദിച്ചാൽ ഒരു പക്ഷേ സംഗീതശാസ്ത്രാദികളിൽ അജ്ഞനായിരിക്കുന്ന ഒരാളിലും അയാളുടെ ജീവിതം ഒരു രാഗ
വിസ്താരം പോലെ സംഗീതമയമായിരിക്കുന്നെങ്കിൽ, അയാളെ നാം സംഗീതജ്ഞനെന്ന് അറിയേണ്ടിയിരിക്കുന്നു; അങ്ങനെ നാം അയാളെ സംബോധന ചെയ്തില്ലെങ്കിലും.
ഒരാൾ നിറക്കൂട്ടുകളുടെ ഇന്ദ്രജാലം അറിയാത്തവനെങ്കിലും, വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു മനോഹര ചിത്രം പോലെ ഒരാൾക്കു ജീവിച്ചു പോകാൻ കഴിയുന്നെങ്കിൽ, ആരെയാണ് നാം ചിത്രകാരനെന്ന് അറിയേണ്ടത്?


വൈദഗ്ദ്യത്തിനും കലക്കുമിടയിൽ സൂക്ഷ്മമായ ചില ഭേദങ്ങളുണ്ട്. ആ ഭേദങ്ങളെ മനസ്സിലാക്കുകയും കാത്തുപോരികയും ചെയ്യുന്നേടത്താണ് കലയും ധ്യാനവും പരസ്പരം വിലയിക്കുന്നത്. 'സത്യം ശിവം സുന്ദരം' എന്ന മനനവാക്യത്തിൽ സൗന്ദര്യം - creativity- ധ്യാനത്തിന്റെ ശൃംഗത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നത് അത്തരം വിലയന മുഹൂർത്തങ്ങളിലാണ്.


സൗന്ദര്യമെന്നത് സർഗാത്മകതയുടെ ബാഹ്യമായ പ്രതിഫലനമായിരിക്കുമ്പോൾ, സർഗാത്മകതയുടെ ആന്തരികതയിൽ സംഭവിക്കുന്നത് എന്താണെന്ന് നോക്കാം. ഒന്നാമതായി, ഊർജ്ജസംബന്ധമായി അതൊരു നിറഞ്ഞു കവിയലാണ്, overflowing. നമ്മുടെ എല്ലാത്തരം അബോധപരമായ നിയന്ത്രണങ്ങളേയും അതിജീവിച്ചുകൊണ്ടുള്ള ഒരു പ്രവാഹം. മനസ്സെന്ന പ്രതിഭാസം എത്രയോ ഉപരിപ്ലവമായിട്ടുള്ള ഒരു കമ്പനമാണെന്ന് അപ്പോൾ നമുക്ക് മനസ്സിലാകും. എന്തുകൊണ്ടെന്നാൽ സർഗോർജ്ജം എത്ര അനായാസമായാണ് അതിനെ മറികടന്നുപോകുന്നത്! യാതൊരു പരിശ്രമവും കൂടാതെത്തന്നെ മനസ്സും അതിന്റെ സ്വതേയുള്ള വിചാര കോലാഹലങ്ങളും സൗമ്യതയിലേക്ക് ഒതുങ്ങിപ്പോകുന്നു. സർഗാത്മകമായിട്ടുള്ള കുറച്ചു നിമിഷങ്ങളിലൂടെയെങ്കിലും കടന്നുപോയിട്ടുള്ളവർക്കറിയാം ആ നിമിഷങ്ങളിൽ അവർ മറ്റേതോ ഊർജ്ജമണ്ഡലത്തിലായിരുന്നുവെന്ന്. അതുകൊണ്ടാണ് ശാരീരികമായും, വിശേഷിച്ചും മസ്തിഷ്കസംബന്ധിയായും ഏറെ ശ്രമകരമായിരുന്ന ഒരു പ്രവർത്തിയിൽ മണിക്കൂറുകളോളം, അല്ലെങ്കിൽ ദിവസങ്ങളോളം തുടർച്ചയായി മുഴുകുകയായിരുന്നിട്ടും, അയാൾക്ക് ക്ഷീണിച്ചവശനായെന്ന് തോന്നാത്തത്. അനന്തമായി കിടക്കുന്ന ഏതോ ശക്തിസ്രോതസ്സിലേക്ക് ഉൾച്ചേർന്നതുപോലെയുള്ള ഒരനുഭവമാണത്.
മനസ്സിനെ മറികടന്നുകൊണ്ടുള്ള ഈ സർഗ്ഗപ്രവാഹത്തെ സൂചിപ്പിച്ചുകൊണ്ടാണ്, ഒരു ചോദ്യത്തിനുത്തരമായി ഓഷോ പറഞ്ഞത്, "യുദ്ധവും സമാധാനവും, അന്നാകരെനീന എന്നീ നോവലുകളും മനോഹരങ്ങളായ മറ്റു പലതും ടോൾസ്റ്റോയിക്ക് എഴുതാൻ സാധിച്ചത് അദ്ദേഹം ടോൾസ്റ്റോയ് ആയതുകൊണ്ടല്ല, അദ്ദേഹം ടോൾസ്റ്റോയ് ആയിരുന്നിട്ടും കൂടിയാണ്."
 ആ പ്രവാഹത്തിൽ ടോൾസ്റ്റോയ് ശിഥിലമാക്കപ്പെടുകയായിരുന്നു. 
സർഗ്ഗാത്മകതയിൽ സംഭവിക്കുന്ന മറ്റൊരു പ്രധാന സംഗതി, സ്വാത്മബോധത്തിന്റെ (self conscious) ശിഥിലീകരണമാണ്. സ്വാത്മബോധമെന്നത് അവബോധത്തിന്-consciousness- വിപരീതമായി വർത്തിക്കുന്ന ഒന്നാണ്. self conscious ആയിരിക്കുമ്പോൾ ഒരിക്കലും നമുക്ക് conscious ആയിരിക്കാൻ സാധിക്കില്ല. നിർഭാഗ്യവശാൽ ഒട്ടുമിക്കപ്പോഴും നാം self conscious ആണുതാനും. അതുകൊണ്ടാണ് നാം എല്ലായ്പ്പോഴും സമ്മർദ്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നത്-tensed. എല്ലാ പ്രതിരോധ സന്നാഹങ്ങളുമായി ഏതു നിമിഷവും ശത്രുപക്ഷത്തുനിന്നുള്ള ആക്രമണത്തെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു പടയാളിയെപ്പോലെയാണ് നാം; 'നാം' എന്ന് നാം വിചാരിക്കുന്ന personality ബിംബത്തെ ഏതുവിധേനയും സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് നാം. ഈ സന്നാഹങ്ങളൊഴിയുമ്പോഴേ നാം ശരിക്കും ബോധവാനാകുന്നുള്ളൂ, conscious. അതുകൊണ്ടാണ് ബോധവാനായിരിക്കുക എന്നാൽ ശാന്തനായിരിക്കുക, സ്വച്ഛതയിലായിരിക്കുക, വിശ്രാന്തിയിലായിരിക്കുക എന്നെല്ലാമാണ് എന്ന് 
മനസ്സിലാക്കിപ്പോരുന്നത്. ശുദ്ധമായി നിലകൊള്ളുന്ന ഒരു കണ്ണാടി, മുൻപിൽ വരുന്ന സകലതിനെയും അതേപടി പ്രതിബിംബിപ്പിക്കുന്നതുപോലെയാണത്രേ ബോധവാനായി നിലകൊള്ളുന്ന ഒരാൾ, so silent, so transparent. സ്വച്ഛസുതാര്യം.
എല്ലാ അതിർവരമ്പുകളേയും ഉല്ലംഖിച്ചുകൊണ്ടുള്ള ഈ പ്രവാഹത്തിൽ, സ്വാഭാവികമായി സംഭവിക്കുന്ന മറ്റൊരു പ്രതിഭാസമാണ്, സാക്ഷിത്വമെന്നതിന്റെ - witnessing - സുവ്യക്തത. totality-യിൽ മുങ്ങിനിൽക്കുന്ന ഏതൊരു നിമിഷവും, സർഗാത്മകതയിലാണ് അത് ഏറ്റവും സരളമായി സംഭവിക്കുന്നത്, വ്യക്തത പ്രാപിക്കുന്നത് നമ്മിലെ സാക്ഷീഭാവമാണ്. ഇതൊരു വിചാരമോ ആശയമോ ചിന്താപരമായ ഏതെങ്കിലും ഉപസംഹാരമോ അല്ല. വെറുമൊരു തിരിച്ചറിവാണത്. നിശബ്ദമായ ഒരു ശുദ്ധ ഗ്രാഹ്യം.
പ്രദർശന കലകളിലാണ് ഒരുപക്ഷേ നമുക്കിത് ഏറ്റവും എളുപ്പം, പ്രത്യക്ഷത്തിൽ അനുഭവിക്കാനാവുക; നൃത്തം, അഭിനയം, ആയോധനാഭ്യാസങ്ങൾ തുടങ്ങിയവയിൽ, എന്തിനധികം കായിക വ്യായാമങ്ങളിൽ പോലും. ലോകത്തെ ഏറ്റവും ആത്മീയമായിട്ടുള്ള ജീവിതോപാധി അഭിനയമാണ് ( acting is the most spiritual profession in the world ) എന്ന് ഓഷോ പരാമർശിച്ചത് witnessing-ന്റെ ഈ സാധ്യതയെ ഉദ്ദേശിച്ചുകൊണ്ടാണ്. അഭിനയിക്കുന്ന ഒരാൾക്ക് ഒരേ സമയം സ്വയം വിട്ടുകൊടുക്കുകയും തന്റെ വൈയക്തികതയെ- indivudality- ഓർക്കുകയും ചെയ്യേണ്ടി വരുന്നു. ആ സമഗ്രതയിൽ അയാൾ തെളിമയോടെ കാണുന്നുണ്ട് താൻ മറ്റൊരു കഥാപാത്രമായി ജീവിച്ചുകൊണ്ടിരിക്കുന്നുവെന്ന വസ്തുത. തന്നിലെ സാക്ഷി എത്രത്തോളം കൂർമ്മമാവുന്നുവോ -sharp- അത്രത്തോളം സൂക്ഷ്മമായി  അയാൾക്ക് തന്റെ കഥാപാത്രത്തിലേക്ക് അലിഞ്ഞു ചേരാൻ സാധിക്കും. എത്രത്തോളം അയാൾ അലിഞ്ഞു ചേരുന്നുവോ അത്രത്തോളം തീക്ഷ്‌ണമായിരിക്കും അയാളിലെ സാക്ഷിയും. എത്രത്തോളം താദാത്മ്യപ്പെടുന്നുവോ അത്രത്തോളം അതിനെ മറികടന്നു നിലകൊള്ളുന്നു. ഒരു അഭിനേതാവിന് ഓഷോ എഴുതിക്കൊടുത്ത ഓട്ടോഗ്രാഫ് കൗതുകകരമാണ്," act as if it is real life and live as if it is acting".


ഗുരു നിത്യ പങ്കുവെച്ചിട്ടുള്ള ഒരു സന്ദർഭം ഏറെ ആഹ്ലാദം പകർന്നിട്ടുണ്ട്: ഗുരുകുല പരിസരങ്ങളിൽ എവിടെയോ ഒരിക്കൽ ഒരാഘോഷത്തിന്റെ ഭാഗമായി നാരായണ ഗുരുവിന്റെ കാളീനാടകത്തിന്റെ നാടകാവിഷ്‌ക്കാരം നടക്കുകയായിരുന്നുവത്രേ. കാളീനാടകത്തിന്റെ അവസാനഭാഗത്ത് ചടുലമായ വാക്പ്രയോഗങ്ങളോടൊപ്പം ചുവടുവെച്ചു മുന്നേറുന്ന അഭിനേത്രി, ആ സമയമെത്തുമ്പോൾ മോഹാലസ്യപ്പെടുമായിരുന്നു. അവരുടെ പേര് പ്രസന്ന  എന്നായിരുന്നു. പരിശീലനസമയത്തൊക്കെ ഈ അപകടം തിരിച്ചറിഞ്ഞ നിത്യ അതിനെ മറികടന്ന രീതി രസാവഹമാണ്. കതിനാവെടികളും മേളങ്ങളും വേഷവിധാനങ്ങളുമൊക്കെയായി നാടകം മുറുകിയിരിക്കുന്ന ആ വേദിയിൽ, ഈ അഭിനേത്രി മോഹാലസ്യത്തിലേക്ക് വഴുതിവീഴും മുൻപ് ഗുരു അവരുടെ കാതിൽ 'പ്രസന്നേ, പ്രസന്നേ' എന്ന് മന്ത്രിച്ചുവത്രേ. അവർ മോഹാലസ്യപ്പെട്ടില്ല !


ഇത്തരം സർഗാത്മക തലങ്ങളെ  നിസ്സാരമെന്നു കരുതിപ്പോരുന്ന ദൈനംദിന ചെയ്തികളിലേക്കു പോലും - തൂത്തുവാരുക, മുറ്റമടിക്കുക, കിണറ്റിൽ  നിന്നും വെള്ളം കോരുക, വിറകു വെട്ടുക, ഇരിക്കുക, നടക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ ഏതു പ്രവർത്തിയിലേക്കും - വ്യാപിപ്പിക്കുകയാണ് zen ചെയ്തത്. അതുകൊണ്ടുതന്നെയാണ് സെന്നിൽ പ്രവർത്തികളെല്ലാം, അവ സാധാരണ രീതിയിലുള്ള കലകളായിരുന്നാൽ പോലും, ധ്യാനം എന്ന് വിളിക്കപ്പെട്ടത്. അടുപ്പത്തിടാൻ പോകുന്ന അരിയിലെ കല്ല് പെറുക്കിക്കളയുന്നതു പോലും ധ്യാനമാണവർക്ക്. അമ്പെയ്ത്തും ജൂഡോയും ധ്യാനമാണവർക്ക്. കലിഗ്രഫിയും ഹൈക്കു രചനയും ധ്യാനമാണവർക്ക്. 
സാധാരണയായി ഒരുപാടു നാളത്തെ പരിശീലനത്തിന് ശേഷം പ്രദർശിപ്പിക്കപ്പെടുന്ന ഒരു കലാപ്രകടനത്തെപ്പോലെയല്ല അവർ സർഗാത്മകതയെ സമീപിക്കുന്നത്. അവരെ സംബന്ധിച്ച് ഓരോ നിമിഷവും ഹൃദയത്തിൽ നിറയുന്ന സൗന്ദര്യത്തിന്റെ തിരിച്ചറിവാണത്. ആ സൗന്ദര്യത്തെ തൊട്ടടുത്ത നിമിഷം ഏർപ്പെടുന്ന പ്രവർത്തിയിൽ സാക്ഷാത്ക്കരിക്കുന്നു അവർ. ആ പ്രവൃത്തിയിലൂടെ സൗന്ദര്യത്തിന്റെ - ധ്യാനത്തിന്റെ എന്നറിയുക - ഇനിയും ഉയർന്ന ഒരു ശൃംഗത്തെ അവർ ഹൃദയത്തിലേക്കാവാഹിക്കുകയും ചെയ്യുന്നു.



'ആദ്യം നിങ്ങൾ സൗന്ദര്യത്തിന്റെ പാരമ്യതയെ സ്വന്തം ഹൃദയത്തിൽ കണ്ടെത്താതെ, കലയിൽ നിങ്ങൾക്ക് ഉത്തുംഗതയെ പ്രാപിക്കാനാവില്ല'- സർഗാത്മകതയെ പറ്റിയുള്ള ബുദ്ധന്റെ വാക്കുകളാണിത്. ബുദ്ധന്റെ ഉൾക്കാഴ്ചകൾ സെന്നിനോളം മറ്റെവിടെയും ആഗിരണം ചെയ്യപ്പെട്ടിട്ടില്ല.


ഏതു കലയും ഒരു സാക്ഷാത്കാരമാണ്. സാക്ഷാത്കാരമെന്നത് ഒരു കലയുമാണ്. ഏതു കലയും പിറവിയെടുക്കുന്നത്, അവബോധം, സമർപ്പണം, സമഗ്രത എന്ന ത്രിമുഖ വേദിയിലാണ്- awareness, let go, totality. ഈ മൂന്നു മുഖങ്ങളും ഒരേപോലെ മേളിക്കുന്ന നിമിഷം അതിന്റെ കേന്ദ്രഭാഗത്ത് സാക്ഷിയെന്ന പത്മം വിടർന്നുവരുന്നു. ആനന്ദമെന്നതിൽക്കവിഞ്ഞ യാതൊന്നും ആ സൗന്ദര്യത്തിനു പിന്നിലില്ല. 

  







Sunday, March 15, 2020

ഉണർവിലേക്കുള്ള പടവുകൾ - 4

.                             



  വിഷമവൃത്തങ്ങളിൽ ഒരു വിള്ളൽ

പൊതുവെ നമ്മുടെ ദിവസം തുടങ്ങാറുള്ളത് രാവിലെ ഉണർന്നെണീക്കുന്നതു മുതലാണ്. നാം അത് അങ്ങനെ കണക്കാക്കുന്നുവെന്നേയുള്ളൂ. ഉച്ചതിരിഞ്ഞോ വൈകീട്ടോ ദിവസത്തിന്റെ ആരംഭമായെണ്ണുന്നതുകൊണ്ട് വിശേഷിച്ച് വലിയ കുഴപ്പമൊന്നുമില്ല. എങ്ങനെയെണ്ണിയാലും നാം കണക്കാക്കുന്ന ദിവസം അതിനുമുൻപേ തുടങ്ങിയിട്ടുള്ളതാണ്. ആ തുടക്കമാകട്ടെ അതിനും മുൻപേ തുടങ്ങിയതിന്റെ ഒരു തുടർച്ചമാത്രമാണ്. രാത്രിയും പകലും ഒന്നിനുപുറകേ ഒന്നായി വന്നുകൊണ്ടിരിക്കുന്നു.
മറ്റൊരു രീതിയിൽ എണ്ണമെടുക്കുകയാണെങ്കിൽ, നാം പറയും 'വീണ്ടുമൊരു ശനിയാഴ്ച. അല്ലെങ്കിൽ വീണ്ടും ഒരു വീക്കെൻഡ്'. അതുപോലെത്തന്നെ ‘ഇതാ വീണ്ടുമൊരു ഫെബ്രുവരി. അല്ലെങ്കിൽ വീണ്ടുമൊരു 'വാലൻന്റൈൻ ഡേ.'  വർഷങ്ങളും ദശകങ്ങളും ജൂബിലികളും സെഞ്ച്വറികളും മില്ലെനീയങ്ങളുമൊക്കെ ഇങ്ങനെ ചാക്രികമായി വന്നുകൊണ്ടിരിക്കുന്നു.
ചാക്രികത, cyclic effect, നമ്മുടെ ജീവിതത്തിലെ ഏറ്റവും സ്ഥായിയായ ഒരു സ്വഭാവമായി നാം ഓർമ്മവെച്ചനാൾ മുതൽ അനുഭവിച്ചുപോരുന്നുണ്ട്. ഒരു പക്ഷേ, ഓർമ്മ വെക്കുന്നതിനും മുൻപേ, അമ്നിയോട്ടിക് ദ്രവത്തിൽ കുറേക്കാലം സുഖകരമായി മുങ്ങിക്കിടന്നപ്പോൾ, അമ്മയുടെ ഹൃദയമിടിപ്പിന്റെ തനിയാവർത്തനം, നമ്മുടെ ബോധത്തിൽ ഏറെ ആഴത്തിലേക്ക് കടന്നുകയറി. (ലോകത്തെവിടെയുമുള്ള മനുഷ്യന്റെ ബേസിക് ഡ്രം ബീറ്റ് ഒരുപോലിരിക്കുന്നത് ഈ താളബോധം കൊണ്ടത്രേ!). പിന്നീട്, ഓർമ്മ തുടങ്ങുന്നതിനും മുൻപേ തന്റെ തന്നെയോ അമ്മയുടേയോ ശ്വാസ ഗതികൾ, ചാക്രികമായ ആ വരവുപോക്കുകൾ നാം അറിയാതിരുന്നിട്ടില്ല. പിന്നെപ്പിന്നെ, താരാട്ടിന്റെ ഈണങ്ങളിലെ ആന്ദോളനങ്ങൾ, ശരീരത്തിലെ ഊഷ്മളതകളുടെ വ്യതിയാനങ്ങൾ, മാറി വരുന്ന ഗന്ധങ്ങളുടെ ഇടവേളകൾ, ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഏറ്റക്കുറച്ചിലുകൾ തുടങ്ങി എല്ലാ ഇന്ദ്രിയങ്ങളും ചുറ്റുപാടുകളുടെ ഈ ചാക്രിക സ്വാഭാവത്തെപ്പറ്റി നമ്മെ എല്ലായ്പ്പോഴും ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. നമ്മുടെ ശരീരവും ആ ചാക്രികതക്ക് അനുസാരിയായാണ് പ്രവർത്തിച്ചുപോരുന്നത്. രക്ത ചംക്രമണം മുതൽ അപ്പിയിടൽ വരെ. ഇഷ്ടാനിഷ്ടങ്ങൾ മുതൽ വികാര വിക്ഷോഭങ്ങൾ വരെ എല്ലാം ചാക്രികമാണ്. ചാക്രികമായി വരുന്ന ഋതുസംക്രമണങ്ങൾ പോലെത്തന്നെ നമ്മുടെ മൊത്തം ശരീരവും ബാല്യം കൗമാരം യവ്വനം വാർദ്ധക്യം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി മരണത്തിലെത്തി വീണ്ടും ജനിക്കുന്നതായി നാം അനുമാനിക്കുന്നു. (പുനർജ്ജന്മം സത്യമോ മിഥ്യയോ എന്നതൊക്കെ സമയംകൊല്ലി വിഷയങ്ങളാണ്. ഇവിടെ അത് ഒട്ടും സംഗതമല്ല.) ഈ കലാപരിപാടികളെയെല്ലാം മൊത്തമായി 'സംസാരചക്രം' എന്നാണ് നാം അറിയുന്നത്.


നാം കാലൂന്നി നില്ക്കുന്ന ഈ ഭൂമിയാകട്ടെ, ഒരു മണിക്കൂറിൽ ഏകദേശം 1600 കിലോമീറ്റർ വേഗതയിൽ വെറുതേ കറങ്ങിക്കൊണ്ടിരിക്കുകയാണത്രേ! മാത്രവുമല്ല, നമ്മളേയും നമ്മുടെ ഓഫീസിനേയും വീടുകളേയും നാം സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളേയും തുടങ്ങി നാം ചെയ്തുകൂട്ടിയിട്ടുള്ള സകല സാമഗ്രികളേയും വഹിച്ചുകൊണ്ട് (പുരോഹിതന്മാരും രാഷ്ട്രീയക്കാരുമടക്കം), ഈ ഭൂമി സൂര്യന് ചുറ്റും ഓടിക്കൊണ്ടിരിക്കുന്നു. അതാകട്ടെ ഒരു സെക്കൻഡിൽ ഏകദേശം 30 കിലോമീറ്റർ (മണിക്കൂറിൽ 107826 കിലോമീറ്റർ) വേഗതയിൽ! അവിടെയും തീർന്നില്ല, ഈ ഭൂമിയും അയൽപക്കത്തുള്ള മറ്റു ഗ്രഹങ്ങളും ഉപഗ്രഹശിങ്കിടികളുമെല്ലാം ചേർന്ന് നമ്മുടെ സൗരയൂഥം ഒരു സെക്കൻഡിൽ 220 കിലോമീറ്റർ വേഗത്തിൽ നമ്മുടെ ഗാലക്സിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി, നമ്മുടെ ഗാലക്സിയുടെ വകയിലുള്ള ചില ബന്ധുക്കളും പരിചയത്തിലുള്ള മറ്റു ഗാലക്സികളും ചേർന്ന്, 150 പ്രകാശവർഷം അകലെയുള്ള ഒരു കാന്തിക
മൈതാനത്തെ -the Great Attractor- സെക്കൻഡിൽ 1000 കിലോമീറ്റർ വേഗതയിൽ ചുറ്റിക്കൊണ്ടിരിക്കുന്നു.
ഇതെന്തൊരു സ്പീഡ്! ഇതുപോലെ ഇനിയെത്ര great attractor ചേർന്ന് എത്ര great great attractor-കളെ ചുറ്റുന്നുണ്ടെന്ന് ദൈവം തമ്പുരാന് പോലും അറിയാൻ സാധ്യതയില്ല!
മറ്റൊരു രസമെന്തെന്നാൽ, ഈ ഗാലക്സികളിലെ ഓരോ കണവും, നമ്മുടെ ശരീരത്തിലെ ഒരു മുടിനാരടക്കം, നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏകദേശം ഗാലക്സിപോലുള്ള സമാനഘടനയോടെയാണ്. ആറ്റം, ന്യൂക്ലിയസ്, പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്‌ട്രോൺ എന്നിങ്ങനെ. അതിനേയും അടർത്തിയടർത്തി കാണാക്കണങ്ങളേയും തേടിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. 18 സെക്കന്റുകൾ കൊണ്ട് ഭൂമിയെ ചുറ്റാൻ പറ്റുന്നത്ര വേഗത്തിലാണ് ഒരു ഹൈഡ്രജൻ ആറ്റത്തിലെ ഇലക്‌ട്രോൺ കറങ്ങിക്കൊണ്ടിരിക്കുന്നതത്രേ. അങ്ങനെനോക്കിയാൽ ഒരു തലചുറ്റൽ എത്രയോ പ്രപഞ്ചാനുസാരിയാണ്! രണ്ട് ലാർജ് അകത്താക്കിയതിനു ശേഷം 'ജീവിതം മൊത്തം ഒരു ചുറ്റിക്കളിയാണ്' എന്ന് പറഞ്ഞ വഴിപോക്കൻ ഇത്രക്കെങ്കിലും മനനസാധ്യതകൾ ഒരുക്കിത്തരുന്നുണ്ട്. 
പശ്ചാത്തലം ഇതായിരിക്കേ നമ്മുടെ ചിന്തകളും ചെയ്തികളും ചാക്രികമായിരിക്കുന്നു എന്നതിൽ അതിശയിക്കാൻ മാത്രം എന്തെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. നമ്മുടെ വികാരാന്തരീക്ഷങ്ങൾ മിക്കപ്പോഴും ആവർത്തനമാണ്; ആർത്തവചക്രങ്ങൾ പോലെത്തന്നെ. നമ്മുടെ കാലയളവിലെ ദശകങ്ങളെ നിരീക്ഷിക്കുകയാണെങ്കിൽ, ഓരോ ദശകത്തിലും നാം പിന്തുടരുന്ന പെരുമാറ്റ ക്രമങ്ങൾ -behavioural pattern- കണ്ടെത്താൻ സാധിക്കും. വർഷത്തിലെ ഓരോ മാസങ്ങളും അതുപോലെയാണ്. ദിനചര്യകളിലും ഇതേ ആവർത്തനക്രമങ്ങളുണ്ട്. സാമൂഹ്യമായിപോലും, അതങ്ങനെയാണ്. ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നത് ഛോട്ടാ നേതാക്കൾ പോലും വാകീറി പറയുന്ന കാര്യമാണ്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും മുരണ്ടുവരുന്ന തെരഞ്ഞെടുപ്പുകൾ, മാറി മാറി വരുന്ന മുന്നണികൾ...എന്തിനധികം, കേരളത്തെ സംബന്ധിച്ച് ഹർത്താലുകളും രാഷ്ട്രീയക്കൊലപാതകങ്ങളും വരെ ചാക്രികമായിട്ടുള്ളതാണ്.
ഇത്രയും ബൃഹത്തും സൂക്ഷ്മവുമായ അനന്തചക്രങ്ങൾക്കിടയിൽ നട്ടം തിരിയുകയല്ലാതെ ഈ പാവം മനുഷ്യന് എന്തെങ്കിലും സാധ്യമാണോ (അവന്റെ ആനന്ദത്തെ പ്രതി) എന്നതാണ് ചോദ്യം. ജീവിതത്തിന്റെ ചാക്രിക സ്വഭാവത്തെ, മനസ്സിലാക്കാൻ ശ്രമിച്ചവർ നടത്തിയ ഒരു പ്രയോഗമാണ് 'cause and effect'. കാര്യകാരണസിദ്ധാന്തം. സൈദ്ധാന്തികമായി, കാരണമില്ലാതെ യാതൊരു കാര്യവും സംഭവിക്കുന്നില്ലെന്നു സാരം. ഏതൊരു കാര്യവും ഏതോ ഒരു കാരണത്തിന്റെ ഫലമാണ്; ആ കാര്യമാകട്ടെ സംഭവിക്കാൻ പോകുന്ന ഒരു കാര്യത്തിന്റെ കാരണമായി വർത്തിക്കും. എന്നുവെച്ചാൽ, നമ്മുടെ സന്തോഷം ഏതോ ഒരു കാരണംകൊണ്ട് ഉണ്ടായിവന്നതാണ്. ഇത് മറ്റൊരു കാര്യത്തിന്, അത് സന്തോഷമാകട്ടെ ദുഖമാകട്ടെ, കാരണമാവുകയും ചെയ്യും. എന്നുവച്ചാൽ, നമ്മുടെ ആന്തരിക ജീവിതവും, ബാഹ്യലോകത്തെപ്പോലെത്തന്നെ ചാക്രികതയിൽ പെട്ടുകിടക്കുകയാണ്. ഇതാണ് യഥാർത്ഥ വിഷമവൃത്തങ്ങൾ, vicious circles. ഗണിതശാസ്ത്രജ്ഞനായ പെൻറോസ് സങ്കല്പിച്ചെടുത്ത
ചവിട്ടുപടികളിലൂടെയെന്നപോലെ (penrose staircase) നാം കയറിക്കൊണ്ടേയിരിക്കും, എവിടേക്കുമെത്താതെ, വിരാമമില്ലാതെ.
സന്തോഷത്തിൽ നിന്നും മടുപ്പിലേക്ക്, സന്തോഷത്തിൽ നിന്നും ദുഖത്തിലേക്ക്, ദുഃഖത്തിൽ നിന്നും മടുപ്പിലേക്ക്, മടുപ്പിൽ നിന്നും ദുഃഖത്തിലേക്ക്, അങ്ങനെയങ്ങനെ. പക്ഷേ നാം തീരെ സംതൃപ്തരാവുന്നില്ല, contented. ഗോവണികൾ കയറിയിറങ്ങി നാം വശം കെടുക മാത്രമാണ്.
ഇനിയിപ്പോൾ എന്താണ് ചെയ്യാനാവുക? ഒരു സാധ്യതയുണ്ട്. ഒരുപക്ഷേ മനുഷ്യന് മാത്രം സാധ്യമായത് ( അവനു മാത്രമേ അതിന്റെ ആവശ്യവുമുള്ളൂ) - make the effect first; the cause will follow. കാര്യമാദ്യം, കാരണം പിന്തുടർന്നുകൊള്ളും. ഇംഗ്ലീഷിൽ cause and effect ആണെങ്കിലും മലയാളത്തിൽ കാര്യമാണ് ആദ്യം. ഈ 'കാര്യത്തെ' സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം നമ്മിൽ നിക്ഷിപ്‌തമാണ്. നാം പിന്തുടർന്നുവരുന്ന ചാക്രികതയിൽ ഒരു വിള്ളൽ വീഴ്ത്തലാണത്. ബോധപൂർവ്വം. അതിനെത്തുടർന്ന് മറ്റൊരു cycle രൂപപ്പെട്ടെന്നു വരാം. അതറിയാൻ മാത്രമുള്ള അവബോധം എല്ലാവരിലുമുണ്ട്. അപ്പോൾ നമുക്കതിൽ വീണ്ടും വിള്ളൽ വീഴ്ത്താം. 
കുറച്ചുകൂടെ പ്രായോഗികമായി പറയാം. നമ്മുടെ ദൈനം ദിന ചര്യകളിൽ എല്ലാവർക്കും ഓരോ തരം പതിവുകൾ ഉണ്ടാകും. ഒന്നുകിൽ വളരെ കണിശമായിട്ടുള്ളത്, punctual. അതല്ലെങ്കിൽ തീരെ അലസമായിട്ടുള്ളത്, ലക്കും ലഗാനുമില്ലാതെയുള്ള ഒരു പോക്ക്. നാം എത്രയോ തവണ ആഗ്രഹിച്ചിരിക്കുന്നു, നടപ്പും എടുപ്പും കിടപ്പുമൊക്കെ ഒന്ന് നേരെ ചൊവ്വേയാക്കണമെന്ന്. രണ്ടു ദിവസത്തിന് ശേഷം വീണ്ടും സകലതും പഴയപടി. അല്ലെങ്കിൽ സകലതും പഴയതുപോലെത്തന്നെ മടുപ്പുളവാക്കാൻ തുടങ്ങി. യോഗ, ധ്യാനം, ജിംനേഷ്യം തുടങ്ങി എന്തെല്ലാം തുടങ്ങി വെച്ചതാണ്. കുറച്ചു നാളുകൾക്കു ശേഷം ഒക്കെ താറുമാറായി. ഇനി ഏതെങ്കിലും വാശിയുടെ പുറത്ത് കടിച്ചുപിടിച്ച് തുടർന്നുകൊണ്ടുപോകുന്നെങ്കിൽ കൂടി, പഴയ രസമൊന്നുമില്ല.


ഈ 'സംസാരചക്ര'ത്തിൽ നിന്നും പുറത്തുകടക്കണമെന്നുള്ളവർക്ക് (കണിശക്കാരും അസംതൃപ്തരാണ് !), ബോധപൂർവ്വം വ്യത്യസ്തമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടാവുന്നതാണ്. അതിന് യുക്തിസഹമായ ഒരു കാരണത്തേയോ, അനുയോജ്യമായ ഒരു സാഹചര്യത്തെയോ കാത്തിരിക്കേണ്ടതില്ല. തന്റെ പതിവുപരിപാടികളിൽ ഒരു മാറ്റം വരുത്തുക. ആ മാറ്റം തന്റെ ശരീരത്തിലും മനസ്സിലുമുണ്ടാക്കുന്ന അലകൾ, അവ കൊണ്ടുവരുന്ന പുതുമകൾ, അവ പ്രദാനം ചെയ്യുന്ന ഊർജ്ജ തരംഗങ്ങൾ എന്നിവയെ നിരീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുക. നമ്മൾ ദുഖത്തിന്റെ സൈക്കിളിൽ കറങ്ങുകയാണെങ്കിൽ, സന്തോഷിക്കാനായി ഒരു കാരണത്തിന് കാത്തിരിക്കേണ്ടതില്ല. ഒരു ദിവസം വെറുതെയങ്‌ സന്തോഷിക്കുക. നമ്മൾ മുഷിഞ്ഞു ചാവാറായി എന്ന് തോന്നുകയാണെങ്കിൽ, വെറുതേ പുതുമയുള്ള എന്തെങ്കിലും ചെയ്തികളിൽ ഏർപ്പെടുക. ഇവയെല്ലാം തീർത്തും സ്വകാര്യമായിട്ടുള്ള സംഗതികളാണെന്നോർക്കുക. തന്റെ സ്വന്തം മുറിയിൽ അടച്ചിട്ടിരുന്ന് ഒരാൾക്ക് കരഞ്ഞു കലങ്ങാം, ചിരിച്ചു മതി മറക്കാം, മടുപ്പിന്റെ പാരമ്യതയിലേക്കു പോകാം, നൃത്തമോ മറ്റോ ചെയ്ത് ശാരീരികമായി വിശ്രാന്തിയിലേക്കു വീഴാം, തിക്കും തിരക്കും നിറഞ്ഞ പ്രവൃത്തികളെക്കൊണ്ട് മടുത്തവർക്ക് തന്റെ മുറിയിൽ കുറച്ചു നേരം കണ്ണുകളടച്ച് നിശ്ചലമായിരിക്കാം, ഒരിടത്തുമാത്രമിരുന്ന് മുഷിഞ്ഞവർക്ക് എവിടേക്കെങ്കിലും അലഞ്ഞുതിരിയാൻ പോകാം, ഏകാന്തത മടുത്തവർക്ക് സൗഹൃദങ്ങളിൽ മുഴുകി കുറച്ചു നേരം സൊറ പറയാം, ബ്ലാ ബ്ലാ കൊണ്ട് മടുത്തവർക്ക് കുറച്ചു നേരത്തെ മൗനമാകാം. ഇവയെല്ലാം ചെയ്യുമ്പോഴും നാം ബോധപൂർവ്വം നമ്മുടെ 'ദിനചക്രത്തിൽ' ഒരു വിള്ളൽ വീഴ്ത്തുകയാണെന്ന് ഓർക്കണമെന്നേയുള്ളൂ-making the effect first. കാര്യകാരണ സിദ്ധാന്തമനുസരിച്ച് കാരണം ഉണ്ടായിവന്നുകൊള്ളും. ഇനി, ഒരു കാരണവും ഉണ്ടായിവന്നില്ലെങ്കിൽ, ആർക്കു ചേതം? സൈദ്ധാന്തികർ എവിടെയെങ്കിലുമിരുന്ന് തല പുകയ്ക്കട്ടെ.
സത്യത്തിൽ, യുക്തിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു സൈദ്ധാന്തികനെ വഹിക്കുന്നുണ്ട് നാമെല്ലാവരും. അതുകൊണ്ടാണ് യുക്തിക്കു നിരക്കാത്തതായ എന്തെങ്കിലും ചെയ്യാൻ നമുക്കിത്ര വൈക്ലബ്യം. സൂക്ഷിച്ചുനോക്കിയാൽ നമ്മുടെ യുക്തി എന്നത് ബുദ്ധിപരമായ യുക്തിയല്ല; വെറും നാലാൾ പറയുന്ന യുക്തിയാണ്. അതുകൊണ്ടാണ് വിഷമിക്കാനും ദുഖിക്കാനുമൊന്നും നമുക്ക് യാതൊരു ശങ്കയുമില്ലാത്തത്; അതിനു യുക്തി എന്ന ജനസമ്മതി വേണ്ടുവോളമുണ്ട്. സന്തോഷവും ആനന്ദവുമൊന്നും അങ്ങനെയല്ല.


കാര്യകാരണങ്ങളിൽ നിന്നും പുറത്തുകടക്കുകയെന്നാൽ കറങ്ങുന്ന ഭൂമിയുടെ ഭൗതിക നിയമങ്ങൾ നിഷേധിക്കുകയെന്ന വിഡ്ഢിത്തമല്ല. അതിന്റെ ആവശ്യവുമില്ല. അസ്തിത്വപരമായി സ്വാതന്ത്ര്യത്തെ അനുഭവിക്കാനുള്ള കഴിവാണത്. കാരണത്തിന് കാത്തു നില്ക്കാതെ കാര്യത്തെ സൃഷ്ടിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് അങ്ങനെയൊരു അവബോധം? why be aware?