Featured Post

Wednesday, December 29, 2021

ഉണർവിലേക്കുള്ള പടവുകൾ - 24

                            

പശ്ചാത്താപത്തിന്റെ കലഹ പശ്ചാത്തലങ്ങൾ

മതവിശ്വാസമെന്നതിന്റെ ഉത്ഭവത്തോടെയാണ് തെറ്റ് (mistake) എന്നതിന് 'പാപം' എന്ന് അർത്ഥഭേദം സംഭവിക്കാൻ തുടങ്ങിയത്. നേരെ തിരിച്ചും ഒരു പരിധി വരെ ശരിയായിരിക്കാം - വെറും തെറ്റിനെ പാപം എന്ന് കാണാൻ തുടങ്ങുന്നത് മുതൽക്കാണ് വിശ്വാസവും മതവുമെല്ലാം ഉത്ഭവിക്കാൻ തുടങ്ങിയത്. എങ്ങനെയായാലും, സമൂഹമായി ജീവിക്കാൻ തുടങ്ങിയതുമുതൽ പാപം, കുറ്റബോധം, പ്രായശ്ചിത്തം, പശ്ചാത്താപം, ക്ഷമ (forgiveness) എന്നീ സങ്കൽപ്പങ്ങൾക്ക് ചുറ്റിലുമാണ് മനുഷ്യൻ പ്രധാനമായും കറങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോ തവണ കറങ്ങി വരുമ്പോഴും അവനു തോന്നുന്നത് താൻ വളർന്നുകൊണ്ടിരിക്കുന്നുവെന്നോ, മുന്നോട്ടുള്ള യാത്രയിൽ താൻ ഏറെ ദൂരം പിന്നിട്ടിരിക്കുന്നുവെന്നോ ആണ്, സത്യമതല്ലെങ്കിലും.


മനുഷ്യന്റെ സഹജ പ്രകൃതമാണ് തെറ്റുകൾ പറ്റിപ്പോവുക എന്നത്. പലപ്പോഴും അത് തെറ്റായിരുന്നുവെന്നറിയുകയും അതിനെ തിരുത്താൻ സാധിക്കുന്നതാണെങ്കിൽ തിരുത്തുകയും അല്ലാത്തപക്ഷം ഇനി അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തുകയെന്നതും അവന്റെ സഹജതയിൽ വരുന്നതാണ്. ഒരു വ്യക്തി വളർന്നു വരുന്നത് അത്തരത്തിലാണ്. എന്നാൽ ജീവശാസ്ത്രപരമായി സഹജമല്ലാത്ത ഒന്നാണ് കുറ്റബോധം. അത് പുറമെ നിന്ന് ആരോപിക്കപ്പെടുന്നതാണ്. ശീലിച്ചെടുക്കുന്നതാണ്. അതുകൊണ്ടാണ് ഒരേ പ്രവൃത്തി ഒരു സമൂഹത്തിലുള്ളവരിൽ കുറ്റബോധം സൃഷ്ടിക്കുമ്പോൾ മറ്റൊരു സമൂഹത്തിലുള്ളവർക്ക് അതിൽ യാതൊരു അസ്വാഭാവികതയും തോന്നാത്തത്. അതുകൊണ്ടാണ് ഒരു കാലഘട്ടത്തിൽ കുറ്റബോധം സൃഷ്ടിച്ചിരുന്ന ഒരു പ്രവൃത്തി, മറ്റൊരു കാലഘട്ടത്തിൽ തികച്ചും സ്വാഭാവികമെന്നോ പുരോഗമനപരമെന്നോ കരുതപ്പെടുന്നത്. 


തെറ്റുകൾ പറ്റുക എന്നത് വളർച്ചയിലെ സ്വാഭാവികതയെന്ന് എടുക്കാനാവാതെ വരുമ്പോൾ, പ്രായശ്ചിത്തത്തിനും മാപ്പിനുമെല്ലാം ഇല്ലാത്ത പ്രാധാന്യം കൈവരുന്നു. 'To err is human, to forgive divine' എന്നെല്ലാം ഘോഷിക്കാൻ തുടങ്ങുന്നു. തെറ്റ് മാനുഷികമെങ്കിൽ, മാപ്പ് നല്കലും മാനുഷികമാവേണ്ടതല്ലേ? മാപ്പു നൽകുക എന്നത് ദൈവികമാണെങ്കിൽ, തെറ്റു പറ്റുക എന്നതും ദൈവികമാണെന്ന് കരുതേണ്ടി വരും. ഒരുപക്ഷേ, മനുഷ്യന്റെ വളർച്ചയിൽ 'തെറ്റ്, ശരി' എന്നീ സങ്കല്പങ്ങളിലാണെന്നു തോന്നുന്നു ഏറ്റവും കൂടുതൽ തെറ്റ് പറ്റിപ്പോയിട്ടുള്ളത്.


മാപ്പു നല്കുക എന്നത് ഇത്രക്കും ദൈവികമായിട്ടുള്ളതാണെങ്കിൽ സ്വയം മാപ്പു നൽകിയാൽ പോരെ? അവിടെ നമ്മുടെ മനസ്സ് പുറത്തെടുക്കുക മറ്റൊരു അടവാണ് - പശ്ചാത്തപിക്കൽ. വെറും പശ്ചാത്തപിക്കലല്ല. തെറ്റിനു വിലയിട്ടതിനു ശേഷം അതിന്റെ ഇരട്ടി വിലയുള്ള പീഢ സ്വയം ഏറ്റെടുക്കൽ. പെട്ടെന്നു തോന്നിപ്പോവുക, പറ്റിപ്പോയ തെറ്റിന്റെ ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ഒരാൾ പ്രായശ്ചിത്തത്തിലൂടെ ചെയ്യുന്നതെന്നാണ്. നേരെ തിരിച്ചാണ് വാസ്തവം. ചെയ്തുപോയ തെറ്റിന്റെ ഉത്തരവാദിത്തത്തിൽ നിന്നും വഴുതിമാറാനുള്ള ഉപാധിയായാണ് പശ്ചാത്താപത്തെ വരിക്കുന്നത്. 


ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവാത്തത്, തനിക്ക് മാറേണ്ടി വരുന്നു എന്നതുകൊണ്ടാണ്. താൻ ഇതുവരേക്കും ധരിച്ചുവെച്ചിരുന്നവ അപ്പാടെ മാറ്റിപ്പണിയേണ്ടി വരുന്നു. താൻ ഇതുവരേക്കും പടുത്തുയർത്തിയിട്ടുള്ള പ്രതിഛായകൾ നൊടിയിടയിൽ ഉടഞ്ഞു വീഴും. തനിക്കുണ്ടെന്ന് വിചാരിച്ചിരുന്ന പ്രാധാന്യവും (self importance) ബഹുമാനവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതെയാകും. അപ്പോൾ പിന്നെ പ്രതിഛായകൾക്കു കാര്യമായ കോട്ടം വരുത്താതെ സന്ദർഭത്തിൽ നിന്നും തടിയൂരുക എന്ന പരിപാടിയാണ് പശ്ചാത്താപം കൊണ്ട് നാം നേടാൻശ്രമിക്കുന്നത്. പശ്ചാത്താപം 'തെറ്റ്' എന്ന അർത്ഥത്തിലല്ല ഇവിടെ പരാമർശിക്കുന്നത്. മറിച്ച് അതിലെ വിവേകമില്ലായ്‌മയും പതിയിരിക്കുന്ന മനോ കാപട്യങ്ങളും ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ. 


പശ്ചാത്താപത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ, തെറ്റിനെ പാപമെന്നു പരിഭാഷപ്പെടുത്തിയ മതങ്ങൾ ഒന്നിനൊന്നു മത്സരിച്ചുവരികയായിരുന്നു. സെമിറ്റിക് മതങ്ങളെ സംബന്ധിച്ച് അവയുടെ ആണിക്കല്ലെന്ന് തോന്നും വിധമാണ് പശ്ചാത്താപത്തിനു കൊടുത്തിരിക്കുന്ന പ്രധാന്യം. അതേസമയം കൗതുകകരമായ സംഗതിയെന്തെന്നാൽ, മിക്ക മതപശ്ചാത്തലങ്ങളിലും, ഇസ്ലാമാകട്ടെ, ക്രിസ്തുമതമാകട്ടെ, യഹൂദമതമാകട്ടെ, ഗ്രീക്കുകാരുടെ metanoia യാകട്ടെ, പശ്ചാത്താപത്തിനുപയോഗിക്കുന്ന വാക്കുകളുടെയെല്ലാം അർത്ഥം തിരിച്ചുപോക്ക് - returning - എന്നാണ്. എന്തിനധികം, പശ്ചാത്താപം എന്ന പദത്തിന്റെ തന്നെ ധ്വനി 'പിന്നോട്ട് പോവുക' എന്നാണ്.


അങ്ങനെയെങ്കിൽ, പശ്ചാത്താപം കൊണ്ട് ഉദ്ദേശിക്കുന്നത്, തെറ്റെന്ന് വിചാരിക്കുന്ന ആ പ്രവൃത്തി ചെയ്യുന്നതിന് തൊട്ടു മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചുപോവുക എന്ന് മാത്രമാണ്. ഒരു കവലയിൽ നിന്നും നാം തെറ്റായ ഏതോ വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപക്ഷേ അതിന്റെ ഭാഗമായി കുറച്ചു നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടാകാം. ഇനി ആകെ ചെയ്യാനുള്ളത് ആ കവലയിലേക്കു തിരിച്ചുനടക്കുക എന്നതാണ്. അതിനുശേഷം തീരുമാനിക്കാം ഏതാണ് ശരിക്കും പോകേണ്ട വഴിയെന്ന്.

തെറ്റായ വഴിയിലൂടെ സഞ്ചരിച്ചതിന്റെ പേരിൽ നമുക്ക് ഒരല്പം ജാള്യതയോ വിഷമമോ തോന്നാം. അതുപക്ഷേ, ഏതെങ്കിലും വിശ്വാസത്തിന്റെയോ പ്രതിച്ഛായയുടെയോ പേരിലല്ല തോന്നേണ്ടത്; വെറും സാമാന്യ ബോധത്തിന്റെ പേരിൽ - just common sense. ഉണർവോടെയിരിക്കേണ്ടിയിരുന്ന നാം ഒരു നിമിഷ നേരത്തേക്ക് ഉറങ്ങിപ്പോയല്ലോ എന്ന് ഓർക്കുന്നതുപോലെ. ആ ഒരൊറ്റ തിരിച്ചറിവുകൊണ്ട് സംഭവിക്കേണ്ടത് ഇനിയത് ആവർത്തിക്കാതിരിക്കാനുള്ള ഉണർവ്വാണ്‌. ഉണർന്നിരിക്കാൻ നാം അത്രതന്നെ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പശ്ചാത്താപത്തിന്റെ പേരിലോ, അതിരുകവിഞ്ഞ ക്ഷമായാചനത്തിന്റെ പേരിലോ മുഖം പൂഴ്ത്താൻ തക്കം പാർക്കുന്നത്. അതല്ലെങ്കിൽ, മറ്റേതെങ്കിലും ഉപഹാരങ്ങളിലൂടെയോ, തങ്ങൾക്കും മതിയായ നാശനഷ്ടങ്ങൾ സംഭവിച്ചു എന്ന് വരുത്തിതീർത്തുകൊണ്ടോ അപ്പുറത്തുള്ളയാളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്.

മുൻകോപത്തിന്റെ ഭാഗമായി ഒരാളെ നാം അധിക്ഷേപിക്കുകയോ ദേഹോപദ്രവം ഏല്പിക്കുകയോ ചെയ്തുവെന്ന് വിചാരിക്കുക. കോപമടങ്ങിയതിനു ശേഷം നമുക്ക് മനസ്സിലായി, തന്റെ ചെയ്തികൾ തെറ്റായിപ്പോയെന്ന്. ആ അവസ്ഥയിൽ നമുക്ക് തോന്നുന്ന വിഷമമോ, മുൻകോപത്തിനു അടിമപ്പെട്ടുപോയി എന്നതിലുള്ള തിരിച്ചറിവോ നമുക്കു ആ വ്യക്തിയുമായി പങ്കുവെക്കാം. സാമാന്യമായ പെരുമാറ്റ രീതികളുടെ ഭാഗമായി നമുക്കയാളോട് മാപ്പുചോദിക്കാം. അയാൾ നമുക്ക് ചെവി കൊടുക്കുകയോ, ആ സംഭവത്തിന് മുൻപുണ്ടായിരുന്ന അതേ മനോ നിലയിലേക്ക് തിരിച്ചുവരികയോ ചെയ്തില്ലെന്ന് വരാം. പക്ഷേ നമുക്ക് വരാവുന്നതാണ്. ഇനി അതുപോലുള്ള സന്ദർഭങ്ങളെപ്രതി ജാഗ്രത പാലിക്കാവുന്നതാണ്. പുറത്തുചാടാൻ തക്കം പാർത്തുകിടക്കുന്ന കോപത്തിന്റെ ശേഖരത്തെപ്പറ്റി നമുക്ക് ബോധാവാനാകാം. അതിനു പകരം, ശയനപ്രദക്ഷിണം നടത്തിയതുകൊണ്ടോ, മണിക്കൂറുകളോളം മുട്ടുകുത്തിനിന്ന് കഷ്ടപ്പെട്ട് പ്രാർത്ഥിച്ചതുകൊണ്ടോ, മുൾചൂലുകൊണ്ട് സ്വയം പ്രഹരിച്ചതുകൊണ്ടോ നൂറായിരം സോറി പറഞ്ഞതുകൊണ്ടോ നാം തിരിച്ചുവരാനോ ശരിയായ ദിശയിലൂടെ യാത്ര തുടരാനോ പോകുന്നില്ല.


തെറ്റുപറ്റലും പശ്ചാത്തപിക്കലും മനസ്സിന്റെ കേളീരംഗങ്ങളായി മാറുകയാണത്രേ; ദ്വൈതത്തിൽ മാത്രം കഴിഞ്ഞുപോകുന്ന ഒരു ഉഭയജീവിയെപ്പോലെ. തന്റെ മുൻകോപത്തെ പ്രതി എല്ലായ്‌പോഴും പശ്ചാത്താപ വിവശനായി നടന്ന ഒരാളോട് ഓഷോ നിർദേശിച്ചത്, മുൻകോപത്തെ ഉപേക്ഷിക്കാനല്ല; പശ്ചാത്താപത്തെ നിർത്താനാണ്. പശ്ചാത്തപിക്കാനുള്ള അവസരം തെറ്റുചെയ്യാനുള്ള (മുൻകോപത്തിനുള്ള) മൗനാനുവാദമായാണ് മനസ്സ് മനസ്സിലാക്കുന്നത്. ആ ചാക്രികതയിലാണ് തെറ്റുകൾ സംഭവിക്കാനുള്ള സാധ്യതകൾ കുടികിടക്കുന്നത്. ബോധപൂർവ്വം ആ ചാക്രികതക്ക് ഭംഗം വരുത്താത്തേടത്തോളം നാം നമ്മുടെ തെറ്റുകളെ പരോക്ഷമായി ആഘോഷിച്ചുകൊണ്ടിരിക്കും; തെറ്റിലൂടെ കൈവന്ന വാർത്താപ്രാധാന്യത്തെ മാപ്പുപറയുന്നതിലൂടെ മഹത്വവല്ക്കരിക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ.


                                           






 


Thursday, December 2, 2021

മഗ്ദലനയുടെ കാൽപ്പെരുമാറ്റങ്ങൾ

                                   

(The Chinese-born artist James He Qi’s ”Peace, Be Still” (1998)
depicts Christ stilling the waters in bold colors that recall stained-glass window.
He blends Chinese folk customs and modern western art.Credit...James He Qi)

സാഹിത്യവായന പൊതുവെ കുറവായതുകൊണ്ടുതന്നെ, റോസി തമ്പിയുടെ 'റബ്ബോനി' കയ്യിലെടുത്തത് വെറുതെ ഒരു ‘നേരം പോക്ക്’ എന്ന നിലക്കായിരുന്നു- a tea time glimpse. പക്ഷേ വളരെ പെട്ടെന്നു തന്നെ അത് അത്ര എളുപ്പം പോകാൻ അനുവദിക്കാതെ പിടിച്ചുനിർത്താൻതുടങ്ങി. ഒരുപാടു നാളുകൾക്കു ശേഷം ഒരു നോവൽ വായന സംഭവിച്ചത് അങ്ങനെയായിരുന്നു.

ബൈബിൾ സംബന്ധിയായി എനിക്കേറ്റവും ഇഷ്ടമുള്ള പദം 'ബൈബിൾ' എന്നത് തന്നെയാണ്. ശാബ്ദികമായി അതുണർത്തുന്ന ഒരു അന്തരീക്ഷമുണ്ട് - സ്നേഹത്തിന്റെയും ഓമനത്തത്തിന്റേയുമൊക്കെ. അസ്തിത്വസംബന്ധിയായി അത്രയൊന്നും ബൗദ്ധികമായ ഔന്നത്യം പുലർത്തിയിട്ടില്ലെങ്കിലും - പുതിയ നിയമത്തിലെ യേശു വിചാരങ്ങൾക്കാണ് ഉൾക്കാഴ്ചകളുടെ മേന്മയാവകാശപ്പെടാനുള്ളത്. ആ വാക്യങ്ങളോട് ഏറ്റവും നീതി പുലർത്തിയ തോമസ്സിന്റെ സുവിശേഷമാകട്ടെ, ബൈബിളിൽ ഉൾപ്പെടുത്തിയതുമില്ല! - ബൈബിളിനോട് തോന്നുന്ന സ്നേഹം, പൊടുന്നനെയെന്നോണം അതു നമ്മെ സവിശേഷമായ ആ അന്തരീക്ഷത്തിലേക്ക് ആനയിക്കുന്നു എന്നതാണ്. ലാളിത്യത്തിന്റെ, തീർത്തും ഭൗമികമായ ഒരു ജൈവികതയിലേക്ക്. വ്യത്യസ്തരായ ഒരുപാടാളുകളുടെ രചനകളായിട്ടും എല്ലാത്തിലും ശ്രുതി ചേർന്ന് നില്ക്കുന്ന ഭാഷാ സൗമ്യതയുണ്ട് ബൈബിളിലെമ്പാടും. ഒരുപക്ഷേ ബൈബിളിന്റെ ഭൂമിശാസ്ത്രം അത്തരമൊരു സമീകരണത്തിനു കാരണമാകുന്നുമുണ്ടാകാം. ഏതായാലും റബ്ബോനി അതേ ബൈബിൾ അന്തരീക്ഷത്തെ സംവഹിക്കുന്നു എന്നുള്ളതാണ് സന്തോഷകരമായ വസ്തുത.


എന്നാൽ ഇതിനേക്കാളൊക്കെ, ഈ രചനയോട് സ്നേഹവും ബഹുമാനവും തോന്നാൻ (വ്യക്തിപരമായി) മറ്റു ചിലതാണ് കാരണങ്ങൾ. 

യേശുവിനോടൊപ്പം എന്നും കേട്ടുപോന്നിട്ടുള്ള ഒരു പേരാണ് യൂദാസ്. തുടക്കം മുതൽ തീരെ ബോധിച്ചിട്ടില്ലാത്ത ഒന്നായിരുന്നു, യൂദാസ് തന്റെ ഗുരുവിനെ വെറും മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്തു എന്നത്. എന്തെന്നാൽ, കേട്ടത് പ്രകാരം യേശു ഒട്ടും രഹസ്യമായിട്ടല്ല ജീവിച്ചിരുന്നത്. തീർത്തും സാധാരണക്കാരായ കുറച്ചാളുകളുടെ ഇടയിൽ ഇടപഴകി എന്നതൊഴികെ സവിശേഷമായ അജണ്ടകളോ എന്തെങ്കിലും പിടിച്ചടക്കാനുള്ള തത്രപ്പാടുകളോ അവന്റെ ജീവിതത്തിൽ ഉള്ളതായി കാണുന്നില്ല. ഒരു ഒറ്റിക്കൊടുപ്പിന്റെ ആവശ്യകത ഉണ്ടായിരുന്നതേയില്ല. പുറത്തുനിന്നും വരുന്ന ഏതെങ്കിലും കൊട്ടേഷൻ സംഘങ്ങളൊന്നുമല്ല യേശുവിനെ പൊക്കിക്കൊണ്ടുപോകാൻ വരുന്നത്. ആളെ കാണിച്ചുക്കൊടുക്കാനും സ്കെച്ചിടാനും മറ്റും ആരുടേയും സഹായം വേണ്ടിയിരുന്നില്ല. യേശുവിനെ തിരിച്ചറിയാതിരിക്കുന്ന പ്രശ്നമില്ല. മുപ്പതു വെള്ളിക്കാശ് ഒരു വലിയ തുകയായിരുന്നെങ്കിൽ നിസ്സാരമായ ഒരുകാര്യത്തിനു വേണ്ടി ഭരണകൂടം ഇത്രയും തുക ചെലവാക്കാൻ ന്യായമില്ല. യേശുവിന്റെ നീക്കങ്ങളെപ്പറ്റി അറിയാൻ വേണ്ടി യൂദാസിന് ചില്ലറ കൊടുത്ത് വശത്താക്കി എന്ന് പറയാനുമാവില്ല. യേശു നടന്നിരുന്നത് ഇന്നത്തെ തിരക്ക് പിടിച്ച ടെൽ അവീവിലോ മറ്റോ ആയിരുന്നില്ലല്ലോ. കുതിരപ്പുറത്ത് ഒന്ന് കറങ്ങിയാൽ പത്തു മിനിറ്റു കൊണ്ട് അറിയാവുന്നതേയുള്ളൂ യേശുവിന്റെ നീക്കങ്ങൾ. യേശുവിന്റ ശിഷ്യന്മാരിൽ വിവരമുണ്ടായിരുന്ന ഒരാൾ യൂദാസാണ് എന്നാണ് കേട്ടിട്ടുള്ളത്. അയാൾ ഒറ്റുകയാണെങ്കിൽ ഇതിലും പ്രയോജനകരമായ രീതിയിൽ വേണമായിരുന്നു. യേശു മാത്രമല്ലല്ലോ, യൂദാസും ഒരു ജൂതനായിരുന്നു. മൊത്തത്തിൽ ലാഭകരമല്ലാത്ത ഒന്നിനും, യൂദാസെങ്കിലും തുനിയുമെന്നു തോന്നുന്നില്ല.

ഭരണകൂടത്തിന് നേരെയുണ്ടായ നിസ്സാരമായ ഒരു തലവേദനയായിരുന്നു യേശു. ആൾക്കൂട്ടങ്ങൾക്ക് വഴങ്ങിക്കൊടുക്കുക എന്ന ഭരണപക്ഷ നയത്തിൽ സംഭവിച്ചുപോയ നേരിയ ചില ജാഗ്രതക്കുറവാണ് യേശുവിന്റെ കുരിശാരോഹണത്തിൽ കലാശിച്ചത്. അങ്ങനെയാണ് പിലാത്തോസിന് ഒരു രാഷ്ട്രീയക്കാരനായി കൈകഴുകേണ്ടി വന്നത്. ഭരണകൂടം ആവശ്യപ്പെടുന്ന ആരെ വേണമെങ്കിലും വകവരുത്തുക എന്നത് ഒരു കാലത്തും ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നിട്ടും പക്ഷേ യൂദാസും മുപ്പതു വെള്ളിക്കാശുമെല്ലാം കഥയിൽ ഇടം പിടിച്ചത് തീരെ ചേർന്നുപോകാത്ത ഗൂഢാലോചനയായി മനസ്സിൽ തങ്ങി നിന്നിരുന്നു, ആദ്യ ബൈബിൾ വായനയിൽത്തന്നെ. 


റബ്ബോനി എന്ന നോവൽ, രാഷ്ട്രീയ ഗൂഢാലോചനകളുടെ പിന്നാമ്പുറങ്ങളിലേക്കു ദൃഷ്ടിയയക്കുന്നുണ്ട്, ചുരുങ്ങിയ വാക്കുകളിൽ ആണെങ്കിലും. യൂദാസിന്റെ ഒറ്റിക്കൊടുക്കൽ മുതൽ ക്രിസ്തുമതം വരേയ്ക്കും, പത്രോസിന്റെ കാർമ്മികത്വത്തിലുള്ള ഗൂഢാലോചനയുടെ (അബോധപരമായിട്ടെങ്കിലും) ഫലമാണ് എന്നത്, ആഘാതമേല്പിക്കാവുന്ന തിരിച്ചറിവാണ്. ആ ആഘാതത്തിന്റെ ധ്വനികൾ, നമുക്കിടയിൽ മുഴങ്ങുന്നില്ലെങ്കിൽ, എന്തിനേയും വിഴുങ്ങാനാവുന്ന priest & politician mafia യുടെ buffering effect നമ്മുടെയുള്ളിൽ എത്രത്തോളം ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു എന്ന് മനസ്സിലാക്കുക. 

മഗ്‌ദലനയുടെ ജീവിതത്തെവച്ചുകൊണ്ട് പത്രോസും കൂട്ടരും നടത്തിയ കിംവദന്തികൾ, മഗ്ദലനയെ  യേശുവിന്റെ ആത്മീയപരിസരത്തെ പ്രധാനിയാവുന്നതിൽ നിന്നും തടയാൻ നടത്തിയ ശ്രമങ്ങൾ, യൂദാസാണ് ഒറ്റിയതെന്നും അതിനെത്തുടർന്ന് അയാൾ പശ്ചാത്തപിച്ചുകൊണ്ട് തൂങ്ങിച്ചത്തെന്നും പറഞ്ഞു പരത്തൽ (ഒരു പക്ഷേ അതായിരിക്കാം ഭരണകൂടത്തിനും ആത്മീയ ദല്ലാൾമാർക്കുമിടയിൽ നടപ്പിൽ വരുത്തപ്പെട്ട ആദ്യത്തെ രാഷ്ട്രീയ അന്തർധാര!), പിന്നീട് മതശാഠ്യങ്ങളെകൊണ്ട് പൊറുതിമുട്ടിയ ജനതയുടെ നേരെ യേശുവിന്റെ പേരിൽ പരിഷ്കരിക്കപ്പെട്ട മതശാഠ്യങ്ങൾ നടപ്പിൽ വരുത്തൽ, തുടങ്ങി വലിയ ഒരളവിൽ ക്രിസ്തുമതത്തിന്റെ (ഏതു മതത്തിന്റേയും) അടിത്തറ പണിയപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുന്നുണ്ട് റോസി തമ്പി.


കുറച്ചുകൂടി അകത്തളങ്ങളിലേക്ക് നോവലിസ്റ്റ് കടന്നു ചെന്നിരുന്നെങ്കിൽ എന്ന് സ്വാഭാവികമായും ആഗ്രഹിച്ചു പോകും, റിച്ചാർഡ് ബാകിനെപ്പോലെ. ആത്മീയമായ ചില ഉൾക്കാഴ്ചകൾ, പ്രായോഗികതയിൽ നിന്നും തെന്നിമാറി മതമെന്ന പേരിലുള്ള കുത്സിത ചര്യകളിലേക്കു വീണുപോകുന്നതെങ്ങനെയെന്ന് വിശദമായി ആവിഷ്ക്കരിച്ചിരിക്കുന്നത് റിച്ചാർഡ് ബാക് ആണ് - ജോനാഥൻ സീഗളിന്റെ ഏറ്റവും പുതിയ പതിപ്പിൽ ചേർത്തിരിക്കുന്ന നാലാം അധ്യായത്തിൽ. അവബോധത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ആരാധനയുടെ മയക്കത്തിലേക്ക് വീണുപോകാൻ വരി നില്ക്കുന്ന ഒരു ജനതയെ കാണിച്ചു തരുന്നുണ്ട് അദ്ദേഹം. 

(അതേപ്പറ്റി മുൻപെഴുതിയ ഒരു ലേഖനമുണ്ട് - ലിങ്ക് കമന്റ് ബോക്സിൽ).

അനുയായിവൃന്ദങ്ങളുടെ മനോവ്യാപാരങ്ങൾ മിക്കപ്പോഴും അങ്ങനെയാണ്. അടിസ്ഥാനപരമായി അവർ ആൾക്കൂട്ടങ്ങൾ തന്നെ. ക്രൂശിക്കുക എന്നത് ആൾക്കൂട്ടത്തിന്റെ സ്ഥായിയായ പ്രവണതയാണ്. അതിനു പറ്റാതെ വരുമ്പോൾ, മനസ്സ് ആ പ്രതിസന്ധിയെ മറി കടക്കുന്നത് ആരാധിച്ചുകൊണ്ടാണെന്നു മാത്രം. 


ഗുരുവിനും ശിഷ്യർക്കുമിടയിൽ ആരാധനക്കിടമില്ല. ഗുരുവിനും ശിഷ്യർക്കുമിടയിൽ ക്രൂശിക്കലിനുമിടമില്ല, യാതൊരു വിധത്തിലുമുള്ള ഒറ്റിനുമിടമില്ല. ശിഷ്യരുടെ മനസ്സ് ആ ദിശയിലൊന്നും ചരിക്കില്ലെന്നല്ല. മനസ്സുള്ളേടത്തോളം അത് എങ്ങനെ വേണമെങ്കിലും ചരിച്ചെന്നിരിക്കും. എന്നാൽ ഗുരുവിനെ സംബന്ധിച്ച് അതൊന്നും തന്നെ സ്പർശിക്കാൻ കെല്പുള്ളവയല്ല. ഗുരുവിന്റെ മുന്നിൽ ഒറ്റിക്കൊടുപ്പും ആരാധനയുമെല്ലാം പാവം ആളുകളുടെ നിസ്സഹായതയുടെ ഭാഗം മാത്രമാണ്. ഗുരുവിനും ശിഷ്യർക്കുമിടയിൽ സംഭവിക്കാനുള്ളത് ഗ്രാഹ്യമാണ് - the very understanding (of the unknowable).

യേശുവിന്റെ കുരിശുമരണം തന്നെ മറ്റൊരു കെട്ടുകഥയായിരുന്നു എന്ന് വിചാരിക്കാൻ ബലമേകുന്ന തെളിവുകൾ പലതുമുണ്ട്. കുരിശിലേറ്റൽ   സാബത്തിന്റെ തലേന്നത്തേക്ക് നിശ്ചയിച്ചതും, ഇറക്കികൊണ്ടുവന്ന ശരീരം കല്ലറയിൽ നിന്നും കാണാതെ പോയതുമെല്ലാം സമാന്തരമായി നടന്ന മറ്റൊരു സാഹസികതയാണ്. അത്തരം സംഗതികളിലേക്കൊന്നും നോവൽ കടന്നു ചെല്ലുന്നില്ല. മനഃപൂർവ്വമാകാം.

അതേസമയം, കുരിശുമരണം വെറും കെട്ടുകഥയാവുന്ന മറ്റൊരു തലമുണ്ട്. ആ തലത്തിൽ യേശു വിലപിച്ചിട്ടില്ല. ആ തലത്തിൽ, യേശു തന്റെ പിതാവിനെ വിളിച്ച് പരാതി പറഞ്ഞിട്ടില്ല. ആ തലത്തിൽ യേശു ചിരിച്ചിട്ടേയുള്ളൂ. ആ തലത്തിലാണ് ശരീരത്തെ വെട്ടിനുറുക്കുമ്പോഴും അൽ- ഹില്ലജ് മൻസൂർ നിലക്കാതെ ആർത്തു ചിരിച്ചുകൊണ്ടിരുന്നത്. ആ തലത്തിലാണ് അസഹനീയ വേദനയിലും രമണ മഹർഷിയും നാരായണ ഗുരുവുമൊക്കെ മന്ദഹസിച്ചുകൊണ്ടു തിളങ്ങി നിന്നത്. ആ തലത്തിലാണ് വത്തിക്കാന്റെ വിഷപ്രയോഗം സമ്മാനിച്ച തീരാ വേദനയിൽ നിന്ന്കൊണ്ട് ഓഷോ 'നമസ്തേ'യുടെ അവബോധ ജ്വാലകൾ വാനോളം പടർത്തിയത്.

യഥാർത്ഥ ഒറ്റുകാർ യേശുവിനെ ക്ഷീണിതനും കുരിശിൽ തൂങ്ങിക്കിടക്കുന്നവനുമാക്കുന്നു. യഥാർത്ഥ ഒറ്റുകാർ അവനെ വിലാപത്തിന്റെ പ്രതിനിധിയാക്കുന്നു. യഥാർത്ഥ ഒറ്റുകാർ 'യേശു ചിരിച്ചിട്ടുണ്ടോ?' എന്ന ചോദ്യത്തിന്മേൽ ചർച്ചകൾ സംഘടിപ്പിക്കുന്നു. യഥാർത്ഥ ഒറ്റുകാർ അവനെ ദുരിതത്തിന്റെ മേലങ്കിയണിയിപ്പിക്കുകയും ദുരിതത്തെ (suffering) ദുഃഖമെന്ന് പരിഭാഷപ്പെടുത്തുകയും ചെയ്യുന്നു. യഥാർത്ഥ ഒറ്റുകാർ ആനന്ദത്തെ ഭയപ്പെടുന്നു; ആനന്ദത്തെ കാംക്ഷിക്കുന്നവർ പാപികളാണെന്നു വ്യഖ്യാനിച്ചു വിജയിക്കുകയും ചെയ്യുന്നു.

കുരിശിൽ കിടന്ന് ചിരിച്ചുവശാവാനാണ് ഗുരുക്കന്മാരുടെ വിധി. അത്രയ്ക്കുണ്ട് നാം അനുയായികളുടെ വകതിരിവില്ലായ്കകൾ. ഓഷോ പങ്കുവെച്ച ഒരു തമാശയുണ്ട്, യേശുവിനെക്കുറിച്ച്. ആദ്യം കേട്ടപ്പോൾ തോന്നിയത് ഓഷോ യേശുവിനെ കളിയാക്കിയതെന്നാണ്. കളിയാക്കാൻ കിട്ടുന്ന, അത് ആരെയായലും എവിടെയായാലും, ഒരവസരവും ഓഷോ വിട്ടുകളയാറില്ലല്ലോ. പിന്നീടാണ് മനസ്സിലായത് യേശു പത്രോസിനെ ട്രോളിയതാണെന്ന്. അതിങ്ങനെയാണ്:


യേശു കുരിശിൽ കിടക്കുന്നു. ചോര വാർന്നുകൊണ്ടിരിക്കുന്നുണ്ട്. നേരം ഇരുട്ടാൻ തുടങ്ങുന്നു. ചുറ്റും തടിച്ചുകൂടിയ ആളുകൾ മുഴുവനും പിരിഞ്ഞുപോയിട്ടില്ല. 

പത്രോസ് പതിയെ അവിടെ നിന്നും മുങ്ങാനുള്ള ഒരുക്കത്തിലാണ്. അപ്പോഴാണ് ഒരു വിളി കേട്ടത് ,'പത്രോസ്'.

പത്രോസ് ഞെട്ടിത്തിരിഞ്ഞു. പരിചയമുള്ള സ്വരം. ഓ, യേശുവാണ് വിളിക്കുന്നത്! തനിക്കു തോന്നിയതായിരിക്കുമോ? പത്രോസ് മുൾക്കാടുകളിൽ ഒളിക്കാൻ ശ്രമിച്ചു. യേശുവിന്റെ ശബ്ദം വീണ്ടും,'പത്രോസ്, പത്രോസ്..'

പിരിഞ്ഞുപോകാൻ തുടങ്ങിയിരുന്ന ജനക്കൂട്ടം മുഴുവനും തിരിഞ്ഞു നിന്ന് കാതോർത്തു. പത്രോസ് മുൾക്കാട്ടിൽ നിന്നും പുറത്തേക്കു വന്നു. 

യേശു വീണ്ടും വിളിച്ചു,'പത്രോസ്, പത്രോസ്....ഇങ്ങു വരൂ.'

പത്രോസിന്റെ കാലുകൾ വിറച്ചു. വിളികേൾക്കാൻ ശബ്ദം പൊങ്ങിയില്ല. അവന്റെ തൊണ്ട വരണ്ടുപോയി. അവനിൽ ഭയവും അവിശ്വാസ്യതയും ഇരച്ചു കയറി. യേശു ശരിക്കും ബോധത്തോടെയാണോ തന്റെ പേര് ഉച്ചരിക്കുന്നത്? താൻ തള്ളിപ്പറഞ്ഞതൊക്കെ വെറുതെയാകുമോ? അവരെങ്ങാനും ഇതറിഞ്ഞാൽ. പത്രോസിന്റെ കണ്ണിൽ ഇരുട്ട് കയറി. ജനക്കൂട്ടം മുഴുവനും വീർപ്പടക്കി കാത്തു നില്ക്കുകയാണ്. ആകാശത്തിനെതിരായി നിലകൊള്ളുന്ന മൂന്ന് വലിയ കുരിശുകൾ. അവയിലൊക്കെയും ചോര വാർന്നുകൊണ്ടിരിക്കുന്ന ദേഹങ്ങൾ. അതിലൊരാൾ തന്നെ പേരെടുത്തു വിളിക്കുന്നു. പത്രോസിനു തോന്നി താൻ ഇപ്പോൾ മരിച്ചുപോയേക്കുമെന്ന്. അപ്പോഴേക്കും യേശു വീണ്ടും വിളിച്ചു, 'പത്രോസ് ഇങ്ങടുത്തേക്ക് വരൂ.'


പത്രോസ് ഒരു കണക്കിന് യേശുവിനെ തൂക്കിയിട്ടിരുന്ന കുരിശിനടുത്തേക്ക് ചെന്നു. അവന്റെ കാലുകൾ കുഴഞ്ഞുപോയിരുന്നു. യേശുവിനു മുൻപിൽ അവന് എഴുന്നേറ്റു നില്ക്കാനായില്ല. അവൻ മുട്ടിൽ നിന്ന് യേശുവിനു നേരെ മുഖമുയർത്തി. 

യേശു അപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഇത്രയും ഉയരത്തിൽ നിൽക്കുമ്പോൾ, അങ്ങ് ദൂരെ എനിക്ക് നിന്റെ വീട് കാണാൻ പറ്റുന്നുണ്ട്!!'


            *                         *                    *                      *


ഗുരു എന്ന പ്രതിഭാസം ആൾക്കൂട്ടത്തിനു നേരെയുള്ള ഒരു ട്രോൾ ആണ്; എന്നുമെന്നും സമകാലീനമായിക്കൊണ്ടിരിക്കുന്ന നിശിതമായ ഒരു ഷാർപ് ട്രോൾ. അതിനപ്പുറമുള്ള എല്ലാ വ്യാഖ്യാനങ്ങളും ഗൂഢാലോചനയാണ്, ബോധരാഹിത്യത്തിന്റെ ഗൂഢാലോചന മാത്രം.

വ്യാഖ്യാനങ്ങൾ അവസാനിക്കുന്നേടത്താണ് മഗ്ദലനമാരുടെ കാൽപ്പെരുമാറ്റങ്ങൾ കേൾക്കുന്നത്. അവിടെയാണ് മീരയുടെ ചിലങ്കകൾ നൃത്തമുതിർക്കുന്നത്. അവിടെയാണ് റാബിയമാർ ആർത്തുചിരിച്ചുകൊണ്ട് ഹസന്റെ തലക്കിട്ട് മേടുന്നത്‌. റബ്ബോനി ഇഷ്ടപ്പെടുന്നത് 'നാഥാ, അങ്ങ് എന്നെ നയിക്കേണമേ' എന്ന് കേൾക്കാനല്ല. റബ്ബോനി ഇഷ്ടപ്പെടുന്നത് ,'ഹായ് റബ്ബോനി, ചിയേർസ്!' എന്ന് വീഞ്ഞ് പകരാനാണ്. അതിന് മഗ്ദലനമാരോളം സ്നേഹവും ധീരതയും മറ്റാർക്കാണുള്ളത്? 

മഗ്ദലനയുടെ കാൽപ്പെരുമാറ്റങ്ങൾ ശുഭസൂചനയാണ്.


റോസി തമ്പിക്ക് നന്ദി.

സന്തോഷം.





Monday, November 29, 2021

ഉണർവിലേക്കുള്ള പടവുകൾ - 23


സ്ക്രോളിങ് ലൈഫ്


ലാപ് ടോപ്, കമ്പ്യൂട്ടർ, സ്മാർട്ഫോണുകൾ തുടങ്ങിയ ആധുനികമായ ഇലക്ട്രോണിക് ഉപകരണങ്ങളും സോഷ്യൽ മീഡിയയുടെ ആധിക്യവും വ്യക്തിജീവിതത്തിൽ കൊണ്ടുവരുന്ന അപകടകരമായ സ്വാധീനങ്ങൾ, സാമൂഹ്യശാസ്ത്രജ്ഞന്മാരുടെ ഇടയിൽ സുപ്രധാന ചർച്ചാവിഷയമാണ് ഇന്ന്. അവയിലൂടെ വിനിമയം ചെയ്യപ്പെടുന്ന വ്യാജ വാർത്തകളോ മറ്റു വിവരങ്ങളോ ആണ് അവയുണ്ടാക്കുന്ന അപകടങ്ങൾ എന്ന് നാം തെറ്റിദ്ധരിക്കുന്നുണ്ടെന്നു തോന്നുന്നു. മനസ്സുവെച്ചാൽ അവയുടെ സ്വാധീന വലയത്തിൽ നിന്നും മാറി നടക്കാവുന്നതാണ്. എന്നാൽ ഏറ്റവും ആപൽക്കരമായ വസ്തുത, ഇവയുടെ ശ്രദ്ധാപൂർവ്വമല്ലാതെയുള്ള ഉപയോഗം നമ്മുടെ ജീവിതത്തെ അപ്പാടെ ധൃതികൊണ്ടും അക്ഷമകൊണ്ടും മൂടിക്കളയുന്നുവെന്നതത്രേ !

Obsessive-compulsive disorder (OCD)-കളുടെ പട്ടികയിലേക്ക് ഈയിടെ കടന്നുകൂടിയിട്ടുള്ള ഒരു പേരുണ്ട് -- doomscrolling. സ്മാർട്ഫോണിലെ സ്‌ക്രീനിലോ ലാപ്‌ടോപിലോ നോക്കിയിരുന്നുകൊണ്ട് സോഷ്യൽ മീഡിയകളിലൂടേയും വാർത്തകളിലൂടേയും സ്ക്രോൾ ചെയ്തുകൊണ്ടേയിരിക്കുന്ന ഹാബിറ്റ്. വിശേഷിച്ചും ഈ ലോക്ഡൗൺ ദിനങ്ങളിൽ ഈ ഹാബിറ്റ് കൂടുതൽ വ്യാപിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ സ്ക്രോൾ ഡൗൺ ശീലം, ആ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ മാത്രമല്ല വിനയായിത്തീരുന്നത്. അതു തന്നെയാണ് ഈ വിഷയം ഇവിടെ സ്ഥാനം പിടിക്കുന്നതിനുള്ള കാരണവും.


ഏതൊരു ദുഃശീലവും (കുറച്ച്‌ ആഴത്തിൽ മനനം ചെയ്‌താൽ എല്ലാ ശീലങ്ങളും ദുഃശീലങ്ങളാണ്, അവ എത്ര തന്നെ നല്ലതായിരുന്നാലും; അവയിലെ മനഃസാന്നിധ്യം ഇല്ലായ്ക കൊണ്ടുതന്നെ) നിത്യജീവിതത്തെ ബാധിക്കുന്നത് അത് അതിന്റെ പ്രവർത്തന പരിധിയിൽ ഒതുങ്ങി നിൽക്കുന്നില്ല എന്നതുകൊണ്ടാണ്. ഉദാഹരണത്തിന്, പുകവലി എന്ന ശീലം തന്നെയെടുക്കുക. ശ്വാസകോശങ്ങൾ സ്പോഞ്ചു പോലെയാകുമെന്നതോ കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാകുമെന്നതോ മാത്രമല്ല ആ ശീലം കൊണ്ടുവരുന്ന ദുരിതങ്ങൾ. അബോധത്തിന്റെ (unawareness) ചാരം മൂടിയ പുകപടലം ജീവിതത്തിലെ എല്ലാത്തരം ഇടപെടലുകളിലേക്കും പടർന്നുവരുന്നു എന്നതാണത്. നിസ്സാരങ്ങളായ അസ്വാസ്ഥ്യങ്ങളെപ്പോലും തുറന്ന മനസ്സോടെ സമീപിക്കാനും നേരിടാനുമുള്ള വൈമുഖ്യത്തെ ഈ ശീലം പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും. പിന്നീട് കൂടുതൽ അശ്രദ്ധകളിലേക്കും അതിനെത്തുടർന്നുണ്ടാകുന്ന കുഴപ്പങ്ങളിലേക്കും ആ കുഴപ്പങ്ങൾ നേരിടേണ്ടി വരുമ്പോൾ കൂടുതൽ അളവിൽ പുക വലിക്കുന്നതിലേക്കും അല്ലെങ്കിൽ അതിനേക്കാൾ ശക്തി കൂടിയ മറ്റു ലഹരി പദാർത്ഥങ്ങൾ പ്രയോഗിച്ചുനോക്കുന്നതിലേക്കും ഒരാൾ വഴിമാറിപ്പോകുന്നു. അപ്പോൾ അയാളുമായി സഹവസിക്കുന്നവരോ ഇടപഴകേണ്ടി വരുന്ന സഹപ്രവർത്തകരോ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ, അയാളിലെ പെരുമാറ്റ ദൂഷ്യങ്ങൾ മൂലം അകന്നുപോവുകയോ തെറ്റിപ്പിരിയുകയോ ചെയ്യും. അയാളുടെ ജീവിതം കൂടുതൽ ഒറ്റപ്പെടലിലേക്കും വിഷാദങ്ങളിലേക്കും വീണുപോവുകയായി. എല്ലാ ദുഃശീലങ്ങൾക്കും ഇങ്ങനെയൊരു വശമുണ്ട്. 

doomscrolling- ന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഒന്നാമതായി, പുകവലിയോ മദ്യപാനമോ പോലെ അസ്വാഭാവികമായ ഒരു ശീലത്തിലേക്കു കടക്കുന്നു എന്ന കാര്യം doomscrolling-ന്റെ കാര്യത്തിൽ നാം അറിയാതെപോകുന്നു. മിക്കപ്പോഴും മൊബൈൽ ഉപയോഗിക്കുന്ന ഒരാൾ എന്നതിൽക്കവിഞ്ഞ പരാതിയൊന്നും അയാളെപ്പറ്റി പൊതുവെ ഉണ്ടാവാറില്ല. എന്നാൽ ധൃതി - hurry- എന്നൊരു പ്രവണത അയാളിൽ ആളിപ്പിടിക്കാൻ തുടങ്ങുന്നു. അത് മൊബൈൽ ഉപയോഗിക്കുന്നു എന്നതുകൊണ്ടല്ല. അതുപയോഗിക്കുന്നതിൽ അയാൾ തീരെ ബോധവാനല്ലാത്തതുകൊണ്ടാണ്- mindful. 

സോഷ്യൽ മീഡിയ പേജുകളിൽ മുഴുകിയിരിക്കുന്ന ഒരാൾ, മൊബൈലിൽ ആവട്ടെ, ലാപ്ടോപ്പിലാകട്ടെ, സ്ക്രോൾ ചെയ്തുപോവുക എന്നത് സൗകര്യപ്രദമായതുകൊണ്ടും, പലപ്പോഴും അതുപയോഗിക്കുന്നത് മറ്റുപല ജോലികൾക്കിടയിലായതുകൊണ്ടും, അത് കൈകാര്യം ചെയ്യുന്നതിൽ ധൃതി എന്നൊരു പ്രവണത അറിയാതെത്തന്നെ കടന്നുകൂടുന്നു. (ഉള്ളിനുള്ളിൽ ഉടലെടുക്കുന്ന അസ്വാസ്ഥ്യങ്ങളിൽ നിന്നും രക്ഷപ്പെടാനും കൂടിയാകാം അലക്ഷ്യമായിട്ടുള്ള ഇത്തരം സ്ക്രോളിങ്) താല്പര്യമില്ലെന്നു തോന്നുന്നവയെ, അങ്ങനെ തോന്നാൻ തുടങ്ങുമ്പോഴേക്കും മാറ്റിക്കളയും. വസ്തുതയെന്തെന്നാൽ, താല്പര്യമുള്ളവയെപ്പോലും മുഴുവനായും ശ്രദ്ധാപൂർവ്വം വായിക്കുകയോ കേൾക്കുകയോ ചെയ്യാൻ നിൽക്കാതെ സ്ക്രോൾ ചെയ്തുപോകുന്നുവെന്നതാണ് ! skipping എന്നത് ഒരു ജീവിതശൈലിയായി ആർജ്ജിക്കപ്പെടുന്നു.


ഇത് ഇലക്ട്രോണിക് ഉപകരണങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഒരു പത്ര വാർത്തയോ ഒരു മാഗസിനിലെ ലേഖനത്തിന്റെ തലക്കെട്ടോ പോലും ഇതേപോലെ സ്ക്രോൾ ചെയ്തുപോകുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള വായന വരുന്നതിനും മുൻപ് ചായക്കടയിലിരുന്ന് പത്രത്തിലൂടെ കണ്ണോടിച്ചുപോയിരുന്ന ഒരാൾ ഇത്രക്കും അക്ഷമനായിരുന്നില്ല. അതേയാൾത്തന്നെ ഒരുപക്ഷേ ഇത്തരം ഇ- വായനക്ക് അടിപ്പെട്ടിട്ടുണ്ടെങ്കിൽ skip- ചെയ്തുപോകാനുള്ള പ്രവണത അയാളിലിപ്പോൾ കൂടുതലാവാനാണ് സാധ്യത. നമുക്ക് ഇഷ്ടമില്ലാത്ത ഒരു ലേഖനമോ വാർത്തയോ കഷ്ടപ്പെട്ട് വായിച്ചവസാനിപ്പിക്കണം എന്നല്ല. അതിനെ തള്ളിക്കളയുന്നതിനു മുൻപേ മനസ്സിരുത്തേണ്ടതുണ്ട്. വായന എന്ന പ്രവർത്തിക്കുവേണ്ടി സജ്ജമായി നിൽക്കുന്ന മുഴുവൻ നാഡീമണ്ഡലത്തേയും അറിയിക്കേണ്ടതുണ്ട്, ഈ വാർത്ത താൻ വായിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്.


2019 - ലെ സർവേ പ്രകാരം ഇന്ത്യയിലെ ഒരാൾ ദിവസവും ശരാശരി രണ്ടര മണിക്കൂറിലധികം നേരം സോഷ്യൽ മാധ്യമങ്ങളിൽ മുഴുകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കേവലം ഒരു മിനിറ്റു നേരത്തേക്ക് ഒരേ പ്രവർത്തി ഇരുപത്തൊന്നു ദിവസം ആവർത്തിച്ചാൽ അതൊരു ഹാബിറ്റ് ആയി മാറാൻ തുടങ്ങുമെന്നിരിക്കേ ഇത്രയധികം സമയം ശീലിക്കപ്പെടുന്ന സ്ക്രോളിങ് എന്ന ശീലം നമ്മെ സ്വാധീനിക്കുന്ന ആഴം, നാം ഊഹിച്ചേക്കാവുന്നതിലും അധികമാണ്. ഒരു വ്യക്തിയിലെ ഇഷ്ടവും ഇഷ്ടക്കേടും എത്രയോ മാനങ്ങൾ (dimensions) ഉൾക്കൊള്ളുന്നതാണെന്നിരിക്കെ, ഇലക്ട്രോണിക് സ്‌ക്രീനുകളിലെ വെറും ‘ലൈക് / ഡിസ്‌ലൈക്ക്’ എന്നീ ബട്ടണുകളിലേക്ക് നമ്മുടെ പ്രകടന ത്വരയെ വെട്ടിച്ചുരുക്കുകയാണ് നാം. പ്രായോഗികമായി പ്രസക്തമല്ലാത്തപ്പോൾ ഇഷ്ടവും ഇഷ്ടക്കേടും പ്രകടമാക്കേണ്ടുന്ന പ്രശ്നം ഉദിക്കുന്നേയില്ലെന്നതാണ് മറ്റൊരു വാസ്തവം. സ്ക്രോൾ ചെയ്യാനുള്ള ധൃതിയോടൊപ്പം യാതൊരു അടിസ്ഥാനവുമില്ലാതെ തീർപ്പുകല്പിക്കുക എന്ന ശീലം (judging) പതിന്മടങ് അധികരിക്കപ്പെടുന്നു. ഏതൊരു വിഷയത്തെപ്പറ്റിയും ഒന്ന് ലൈക് ചെയ്യുന്നതിലൂടെ (നിർജ്ജീവമായ ഒരു മൗസ് ക്ലിക്ക് മാത്രമാണത് !) അബോധപരമായി 'judging' എന്ന മഹാമാരിക്ക് നാം അടിപ്പെടുന്നുണ്ട്. ആ വിഷയത്തെപ്പറ്റി തനിക്കും എന്തൊക്കെയോ അറിയാമെന്ന വ്യാജമായ ഒരു ധാരണ നമ്മിൽ കയറിക്കൂടുന്നു. ഒരു മീറ്റർ എത്ര നീളം വരും എന്ന ധാരണപോലും ഇല്ലാത്ത ഒരാൾ 1100 ബില്യൺ പ്രകാശവർഷങ്ങൾക്കപ്പുറം സംഭവിച്ചുവെന്ന് കരുതപ്പെടുന്ന തമോഗർത്തങ്ങളുടെ സംയോഗത്തിന്റെ സിഗ്നലുകൾ (LIGO) കിട്ടിയതിനെപ്പറ്റിയുള്ള വർത്തകൾക്കടിയിൽ ലൈക് ചെയ്ത് ഓടിപ്പോകുമ്പോൾ ജ്യോതിശാസ്ത്രത്തിന്റെ ഉച്ചിയിൽ താനും കൈവെച്ചുവെന്ന വിചാരമാണ് അയാളുടെ ഉള്ളിൽ കയറിപ്പറ്റുന്നത്.



നീട്ടിവെക്കപ്പെടുന്ന ജീവിതമാണ് മറ്റൊരു ദുര്യോഗം
. റെക്കോർഡ് ചെയ്തു പിന്നേക്കു കാണുകയോ കേൾക്കുകയോ ചെയ്യാം എന്ന ഒരു സൗകര്യം വന്നതോട് കൂടി, ജീവിതത്തിലെ എല്ലാ ജൈവ നിമിഷങ്ങളേയും പകർത്തിക്കൊണ്ടുപോയി പിന്നീട് അയവിറക്കുന്ന തരത്തിലേക്ക്, അയവിറക്കുന്ന മൃഗങ്ങളുടെ (ruminants) ഗണത്തിലേക്ക് നാം ധൃതിപ്പെട്ട് ചേക്കേറിക്കൊണ്ടിരിക്കുകയാണ്.

എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ ജീവിതത്തെ സുഗമമാക്കാനുദ്ദേശിച്ചുള്ളതാണെന്നിരിക്കേ, അവയൊക്കെയും നമ്മുടെ ജീവിതത്തെ കൂടുതൽ സങ്കീർണ്ണവും ധൃതി പിടിച്ചതുമാക്കാൻ നിമിത്തമാവുന്നു- excuse- എന്നറിയാൻ വെറും സാമാന്യ ബോധമേ വേണ്ടൂ. ഇത്തരം പ്രശ്നങ്ങൾ ഇന്ന് മാത്രം തുടങ്ങിയിട്ടുള്ളതല്ല. എല്ലാ മുന്നേറ്റങ്ങളും ഇത്തരം വെല്ലുവിളികൾ സമ്മാനിച്ചിട്ടുള്ളവയാണ്. അതങ്ങനെയാണ് വേണ്ടതും. അച്ചടിക്കുന്ന പത്രം ഇടക്കുവല്ലപ്പോഴും വരാൻ തുടങ്ങിയ കാലത്ത്, ഇതിനു സമാനമായ ഒരാശങ്ക

ശ്രീരാമകൃഷ്ണൻ പങ്കുവെച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട് - The gospel of Sri Ramakrishna. 'തൊട്ടടുത്ത വീടിനു തീപിടിച്ച വാർത്ത അറിയണമെങ്കിൽ പിറ്റേന്നത്തെ പത്രം വരണമെന്നായി' എന്ന് അദ്ദേഹം ആരെയോ കളിയാക്കുന്നുണ്ട്. സാങ്കേതികമായ എല്ലാ മുന്നേറ്റങ്ങളേയും സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. അതേസമയം അവ നമുക്ക് ഹാനികരമാവാതിരിക്കാനുള്ള ജാഗ്രത എങ്ങനെയാണ് ആർജ്ജിക്കേണ്ടത്? ഈ വരികൾ വായിച്ചുപോകുമ്പോൾ ത്തന്നെ അവയെ പാതിമനസ്സോടെ ഓടിച്ചുനോക്കി skip ചെയ്യാനുള്ള ത്വര ഉയർന്നുവരുന്നുണ്ടെങ്കിൽ അതിനെ അറിയാതെ പോകരുത്. വായിച്ചുകൊണ്ടിരിക്കുന്ന വരി അടുത്ത പൂർണ്ണവിരാമത്തിൽ എത്തുന്നതിനു മുൻപേ വായന നിർത്താതിരിക്കുക. സ്വയം അറിയുക 'ഞാൻ ഈ വായന ഇവിടെ വെച്ച് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു’. 

അടുത്ത തവണ ഫേസ് ബുക്കിലേയോ യൂട്യൂബിലെയോ ഒരു പോസ്റ്റ് കാണുമ്പോൾ അതിനെ നോക്കാൻ തുടങ്ങുന്നതിനു മുൻപേ തീരുമാനിക്കുക 'ഞാനിത് മുഴുവനായി കാണാനോ വായിക്കാനോ പോകുന്നുണ്ടോ?'. 'ഇല്ല' എന്നാണ്‌ ഉത്തരമെങ്കിൽ, അതിനു മുതിരാതിരിക്കുക. ബോധപൂർവ്വമല്ലാതെ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്നതിനു പകരം, നാലെണ്ണം മുഴുവനായും വായിക്കാൻ (അത് ഏതെല്ലാമാവണമെന്നു ബോധപൂർവ്വം തെരഞ്ഞെടുക്കുക) ശ്രമിക്കുക. അവബോധം, mindfulness എന്നീ പരിശീലനങ്ങൾ കേവലം സവിശേഷമായ സന്ദർഭങ്ങളിലേക്ക് ചുരുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.

നിത്യജീവിതത്തിലെ ഏറ്റവും നിസ്സാരവും

ഏറ്റവും അധിക സമയം ഇടപെടുന്നവയുമായ പ്രവർത്തികളിലേക്കു

mindfulness കടന്നുവരുന്നില്ലെങ്കിൽ,

ജീവിതമെന്നത്, പാതിമയക്കത്തിലെന്നോണം

സ്ക്രോൾ ചെയ്തുപോകുന്ന

സ്ക്രീൻ ഷോട്ടുകൾ മാത്രമായിത്തീരും;

നിരന്തരമായി skip ചെയ്യപ്പെടുന്ന

മീഡിയ പോസ്റ്റുകൾ.



                                    














Wednesday, October 27, 2021

ഉണർവിലേക്കുള്ള പടവുകൾ - 22


ഉദാഹരണക്കെണികൾ


സ്‌കൂൾ ദിനങ്ങളിൽ കേട്ടിട്ടുള്ള ഒരു സാരോപദേശ കഥയുണ്ട്:

ഒരിടത്ത് നല്ലവനായ ഒരു മൗലവിയുണ്ടായിരുന്നു. അദ്ദേഹത്തിന് ഉടലോടെ പരലോകം സന്ദർശിക്കാൻ ഒരവസരമൊത്തു. പരലോകത്തെത്തിയതും അദ്ദേഹം നരകത്തിലേക്കാനയിക്കപ്പെട്ടു. ഇതുവരേക്കും കേട്ടതുപോലെയൊന്നുമായിരുന്നില്ല നരകം. ആളിക്കത്തുന്ന തീയും ഇളകിയാടുന്ന നൂൽപ്പാലവും കുത്തിമറിയുന്ന ഇഴജന്തുക്കളും ഒന്നുമുണ്ടായിരുന്നില്ല അവിടെ. എല്ലാം ഒരു ന്യൂ ജി സെറ്റപ്പ്. വളരെ വലിയ പൂമുഖം. സ്വർഗ്ഗത്തിനും നരകത്തിനും ഒരേ റിസപ്ഷൻ. രണ്ടിനും ഒരേ പൂന്തോട്ടം. അല്പം ആശ്ചര്യത്തോടെ അകത്തേക്ക് ചെന്ന മൗലവി കണ്ടത് വീതി കുറഞ്ഞ ഒരു നീണ്ട തീൻമേശക്കിരുവശവും ആളുകൾ ഇരുന്ന് പ്രാകുന്നതാണ്. അവരുടെ മുഖം പട്ടിണികൊണ്ടും കോപം കൊണ്ടും വികൃതമായിരിക്കുന്നു. തീൻമേശയിലാകട്ടെ നിറയെ കൊതിയൂറും വിഭവങ്ങൾ. സ്വാദിഷ്ടങ്ങളായ വിവിധ തരം പഴങ്ങൾ. മനോഹരങ്ങളായ ചഷകങ്ങളിൽ മോഹിപ്പിക്കുന്ന പാനീയങ്ങൾ. ആരും പക്ഷേ അതെടുത്തു കഴിക്കുന്നില്ല. അപ്പോഴാണ് മൗലവി ശ്രദ്ധിച്ചത് അവർക്ക് മേശമേൽ നിന്നും ഭക്ഷണമെടുത്ത് കഴിക്കാൻ സാധിക്കുന്നില്ല. അവരുടെ കൈകളിൽ ഓരോ നീണ്ട വടി വെച്ച് കെട്ടിയിരിക്കുകയാണ്. വിരലുകൾ കൊണ്ട് ഭക്ഷണം എടുക്കാമെന്നല്ലാതെ വായിലേക്ക് കൊണ്ടുപോകാൻ കഴിയില്ല! ഈ പട്ടിണിക്കോലങ്ങൾ സ്വാദേറിയ വിഭവങ്ങൾക്ക് മുന്നിലിരുന്ന്‌ ആർത്തിപൂണ്ട് നരകിക്കുകയാണ്. നരകവാസികൾക്കുള്ള ശിക്ഷയാണത്രേ ഇത്!

എന്തൊക്കെയാണെങ്കിലും ഇതു കുറേ കടുത്തതായിപ്പോയി എന്ന് ഉള്ളിൽ പിറുപിറുത്തുകൊണ്ട് മൗലവി സ്വർഗ്ഗം കാണാൻ ചെന്നു. തൊട്ടപ്പുറത്തെ വാതിലാണ്. കയറിച്ചെന്നപ്പോൾ നരകത്തിൽ കണ്ട അതേ കാഴ്ച. നീണ്ടുകിടക്കുന്ന തീൻമേശ. നരകത്തിൽ കണ്ട അതേ വിഭവങ്ങൾ. അൽപ നിമിഷത്തിനു ശേഷം ആളുകൾ വന്നിരിക്കാൻ തുടങ്ങി. മൗലവിക്ക് ആശ്ചര്യമായി- അവരുടെ കൈകളിലും വടികൾ വെച്ച് കെട്ടിയിരിക്കുന്നു. 'പടച്ചോനെ, ഇവർക്കും അതേ ശിക്ഷയോ!', മൗലവി അറിയാതെ ചോദിച്ചുപോയി. പക്ഷേ ഇവരുടെ മുഖം വളരെ പ്രസന്നമാണ്. എല്ലാവരും സന്തോഷത്തിലാണ്. എല്ലാവരും ഇരുന്നുകഴിഞ്ഞപ്പോഴാണ് മൗലവിക്ക് കാര്യം പിടി കിട്ടിയത്. അവർക്ക് അവരുടെ കൈകൾ മടക്കാൻ പറ്റുന്നില്ലെങ്കിലും അവർ തൊട്ടെതിർവശത്തിരിക്കുന്നയാളുടെ വായിലേക്ക് ഭക്ഷണം വെച്ചുകൊടുക്കുന്നു. അവർ പരസ്പരം ഊട്ടുകയാണ്. അവർ നന്മ നിറഞ്ഞവരത്രേ! അതാണത്രേ അവരുടെ സന്തോഷത്തിനു കാരണം.


കഥ പറഞ്ഞ മാഷിനോട് അന്ന് ചോദിക്കാതെ പോയ ഒരു ചോദ്യം ഇന്ന് ഇവിടെ ചോദിക്കട്ടെ: ഇതിലെവിടെയാണ് കൊട്ടിഘോഷിക്കാൻ മാത്രമുള്ള നന്മ? നരകവാസികൾക്ക് കണ്ടെത്താനാവാതെ പോയ ഒരു ഉപായം സ്വർഗ്ഗത്തിലുള്ളവർക്ക് സാധിച്ചിരിക്കുന്നു. അവരെ അതിലേക്ക് നയിച്ചത് അവരുടെ നിസ്സഹായതയാണ്. അതിനെ മറികടക്കാനുള്ള അവരുടെ കഴിവിനെ വിവേകമെന്നോ കൗശലമെന്നോ മറ്റോ വിളിക്കാം. അതാണ് വേണ്ടതും. എന്നാൽ, നിസ്സഹായതയുടെ പേരിൽ- ആ നിസ്സഹായത അവരിലെ ശീലമാകട്ടെ, അവരിലെ ന്യൂറോളജിയാകട്ടെ, അവരുടെ നിലനിൽപ്പിന്റെ പ്രശ്നമാകട്ടെ - തിന്മ ചെയ്തുപോരുന്നവരും നിസ്സഹായതയുടെ പേരിൽ നന്മ ചെയ്യുന്നവരും തമ്മിൽ ഗുണപരമായി -qualitatively- എന്ത് വ്യത്യാസമാണുള്ളത്? പരസ്പരമുള്ള ഒരു നീക്കുപോക്കിനെ നന്മ, സഹാനുഭൂതി എന്നിവയുടെ ഉദാഹരണമായി എടുത്തുകാണിക്കുന്നേടത്ത് കാര്യമായ പിഴവുണ്ട്. 


ഉദാഹരണവും പ്രതിരൂപവും - example & sample - നമ്മുടെ ജീവിതത്തിൽ കടന്നു കൂടിയിട്ട് നാളേറെയായി. ഒരുപക്ഷേ ഭാഷയുടെ ഉത്ഭവം മുതല്ക്കേ. ഒരു വ്യക്തിയുടെ മാത്രം ജീവിതമെടുത്താൽ, ഓർമ്മ വെക്കുന്ന നാൾ മുതൽ അവന്റെ വളർച്ച നിശ്ചയിക്കുന്നതിൽ ഉദാഹരണവും പ്രതിരൂപവും മാതൃകയുമെല്ലാം വഹിച്ചുപോരുന്ന പങ്കിനെപ്പറ്റി അയാൾ വേണ്ടത്ര ബോധവാനാണെന്നു തോന്നുന്നില്ല. ഇവയിലെല്ലാം പൊതുവായിക്കിടക്കുന്ന അടിസ്ഥാന സ്വഭാവം അനുകരണത്തിന്റേതാണ്. മനുഷ്യന്റെ ബോധപരിണാമങ്ങളെല്ലാം അനുകരണത്തിന്റെ ചുമലിലേറിയാണ് നടന്നുവന്നിട്ടുള്ളത്. ഏതൊരു ഉദാഹരണവും കേവലം ഒരു ഉദാഹരണമല്ലത്രേ, നമുക്കകത്ത് അത് അനുകൂലമായോ പ്രതികൂലമായോ അതിസൗമ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് സാരം.
നമ്മുടെ വ്യക്തിത്വ-individuality- രൂപീകരണത്തിൽ അത്തരം ഉദാഹരണങ്ങളും താരതമ്യങ്ങളുമൊന്നും ഒരുപക്ഷേ ഉപദ്രവകരമായ സ്വാധീനം ചെലുത്തണമെന്നില്ല. അതേസമയം, വ്യക്തിയെ, അവന്റെ അവബോധത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള ഉദാഹരണങ്ങളാവുമ്പോൾ, അവനിൽ അത് പ്രവർത്തിക്കുന്നത് ഒരു തരം ഹിപ്നോറ്റിക് നിർദ്ദേശം (Hypnotic suggestion) പോലെയാണ്. ചുരുങ്ങിയ പക്ഷം  അവന്റെ ധാരണകളെ വഴിതെറ്റിച്ചു വിടുകയെങ്കിലും ചെയ്യുന്നുണ്ട്. കുഞ്ഞുന്നാൾ മുതൽ കേട്ടുപോരുന്ന ചില ഉദാഹരണങ്ങൾ, എത്ര പ്രായമായവരിലും, ഏറെ സൂക്ഷ്മമായ തലത്തിൽ സ്വാധീനിച്ചുപോരുന്നുണ്ട്. പ്രത്യക്ഷത്തിൽ ഈ സ്വാധീനങ്ങൾ നിരുപദ്രവകരമാണെന്നോ, അപ്രധാനമാണെന്നോ തോന്നിയേക്കാം. ഒരുവേള, അവ ഉപകാരപ്രദമാണെന്നു വരെ തോന്നിച്ചേക്കാം. മതങ്ങളും ഉദ്ബോധനങ്ങൾ നല്കാനായി വെമ്പി നില്ക്കുന്നവരും, കണ്ണ് തെറ്റിയാൽ സഹായിച്ചുകളയും എന്നുള്ള 'നന്മ മരങ്ങളും' മനുഷ്യന്റെ ഭാഗദേയത്തെപ്പറ്റി വാ കീറി ഉപദേശിക്കുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ അത്തരം ഉദാഹരണങ്ങളെ പ്രകീർത്തിക്കാനേ വഴിയുള്ളൂ. എന്നാൽ, 'ഉണർവിലേക്ക്' വരുമ്പോൾ, ഉണരണമെന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം, ഇത്തരം ഉദാഹരണങ്ങൾ നമ്മിൽ പ്രബലമാക്കിപ്പോരുന്ന തെറ്റിധാരണകളെപ്പറ്റി, അവ നമ്മെ എങ്ങനെയെല്ലാമാണ് വഴി തെറ്റിച്ചു കൊണ്ടുപോകുന്നത് എന്നതിനെപ്പറ്റി ഓർത്തിരിക്കുന്നത് നല്ലതാണ്, കൗതുകകരമാണ്, അത്യാവശ്യമാണ്.

SUN by VANGOGUE
ചെറിയ ക്‌ളാസ്സുകളിൽ കേട്ടു ശീലിച്ചിട്ടുള്ള ഒന്നാണ്, സൂര്യന്റേയും മഴയുടേയും കാറ്റിന്റെയുമെല്ലാം ഉപമയും ഉദാഹരണങ്ങളും. സമഭാവന എന്നാൽ എങ്ങനെയായിരിക്കണമെന്ന് വിവരിക്കാൻ വേണ്ടിയാണ് ഈ ഉപമകൾ ഉപയോഗിക്കാറുള്ളത്. സൂര്യൻ പ്രകാശം ചൊരിയുന്നത് ഭേദഭാവനകൾ ഇല്ലാതെയാണത്രേ! മഴ പെയ്യുന്നതും ജാതി മത ഭേദങ്ങൾ കൂടാതെയാണത്രേ. പണ്ഡിതനെന്നോ
പാമരനെന്നോ നന്മ നിറഞ്ഞവനെന്നോ തിന്മകൾ  ചെയ്യുന്നവനെന്നോ നോക്കാതെ എല്ലാവർക്കും സമമായി ജലം വർഷിച്ചുകൊടുക്കുന്നു. കാറ്റിന്റെ കാര്യവും അങ്ങനെത്തന്നെ. മനുഷ്യൻ വെട്ടിമുറിച്ചു കല്പിച്ചുവെച്ചിട്ടുള്ള രാജ്യാതിർത്തികളെയൊന്നും കൂസാതെ സകലർക്കും സമമായി കുളിർ ചൊരിയും വിധമത്രേ കാറ്റിന്റെ ഗതിവിഗതികൾ! നമ്മൾ സൂര്യനെയും മഴയേയുമെല്ലാം കണ്ടു പഠിക്കണമെന്നാണ് വെപ്പ്. 

ഇത്തരം നിരുപദ്രവകാരികളായ ഉദാഹരണങ്ങൾ അവയുടെ ചാരപ്രവർത്തനം നടത്തുന്നത് യുക്തിയുടെ തലത്തിലല്ല. ആ തലത്തിൽ അത് അത്ര അപകടകാരിയുമല്ല, മഴയ്ക്ക് തനതായ വ്യക്തിത്വമില്ലെന്നും അത്തരമൊരു ഉപമയുടെ സാംഗത്യം അതല്ലെന്നും വ്യക്തമാണ്. എന്നിട്ടും പക്ഷേ, ഈ ഉദാഹരണങ്ങൾ നിസ്സാരമായ കുറ്റബോധത്തിന്റെ നരച്ച ധൂളികൾ വിതറിപ്പോകുന്നു- സമഭാവനയോടെ പ്രവർത്തിക്കാനായില്ലെങ്കിൽ തന്നിൽ എന്തോ കുഴപ്പമുള്ളതുപോലെയുള്ള ഒരു തോന്നൽ. സമഭാവനയെന്നത് കേവലം ഒരു ഭാവന മാത്രമാണെന്നും പ്രായോഗികജീവിതത്തിൽ ഒരിക്കലും സാധ്യമല്ലാത്തതും ആവശ്യമില്ലാത്തതുമാണെന്നറിയുന്നതാണ് വിവേകം. ഇനി ആവശ്യമായ ഒന്നാണെന്ന് തന്നെ വെക്കുക. മനസ്സ് എന്ന ഒരു പ്രതിഭാസമുള്ളേടത്തോളം സാധ്യമേയല്ലാത്ത ഒരു സംഗതിയാണത്. മഴയ്ക്കും സൂര്യനുമൊക്കെ മനസ്സുണ്ടായിരുന്നെങ്കിൽ എവിടെയാകുമായിരുന്നു അവരുടെ സമഭാവന? കാറ്റിന് ഒരു മനസ്സുണ്ടായിരുന്നെങ്കിൽ, അത് ഏതെല്ലാം രീതിയിലായിരുന്നു വീശിയടിക്കുക എന്നത് നമുക്ക് ചിന്തിക്കാൻ പോലുമാവില്ല. ഏതായാലും ഒന്നു വ്യക്തമാണ്. സ്വന്തമായി മനസ്സും വികാരങ്ങളും വിവേകവും ഇല്ലാത്തവക്കു മാത്രമേ ഉപദേശകർ പറയുന്ന 'സമഭാവന' പറഞ്ഞു ഫലിപ്പിച്ചെടുക്കാനാവൂ. സമഭാവനയുടെ കാര്യത്തിൽ, ചോരയും നീരുമുള്ള ഒരൊറ്റ വ്യക്തിയേയും മാതൃകയായി മുന്നോട്ടു വെക്കാനാവില്ല. അതുകൊണ്ടാണ് ഉദാഹരണങ്ങൾക്കായി ജീവനില്ലാത്തവയെ കൂട്ടുപിടിക്കുന്നത്. അഥവാ വ്യക്തികളിൽ എവിടെയെങ്കിലും 'സമഭാവന' കണ്ടെത്തുന്നുവെങ്കിൽ അത് വെറും ഭാഗികമായിരിക്കും. അതിന്റെ ഉദ്ദേശ്യശുദ്ധി ഗൂഢമായിരിക്കും. മാത്രവുമല്ല, ആ ചെയ്തിയുടെ സമഗ്രമായ അവലോകനത്തിൽ ഈ 'സമഭാവന' ഇടം തിരിഞ്ഞു നില്പ്പുണ്ടാകും. 


ജീവിതത്തിൽ 'സമമായി' എന്തെങ്കിലും സാധ്യമാണെങ്കിൽ അത് 'ഉണർവ്' മാത്രമാണ്- being aware. അതിന്റെ പ്രതിഫലനമായിട്ടുള്ള പ്രവർത്തികളിൽ ഒരിക്കലും അത് അങ്ങനെയല്ല കാണപ്പെടുക. അങ്ങനെയാവുകയുമരുത്.

മനുഷ്യൻ കടന്നുപോകുന്ന സങ്കീർണ്ണമായ ജീവിതാവസ്ഥകളെ പരാമർശിക്കുമ്പോൾ പലയിടത്തും നാം അവനെ മൃഗങ്ങളുമായി താരതമ്യം ചെയ്യുന്നു. മൃഗങ്ങൾ പെരുമാറിപ്പോരുന്നതിനെ ഉദാഹരണമാക്കി, നാം അവയെ മാതൃകയാക്കണമെന്ന് ഉപദേശിക്കുന്നു. മൃഗങ്ങളെ നോക്കൂ, പക്ഷികളെ നോക്കൂ, അവ എത്ര സമാധാനത്തോടെയാണിരിക്കുന്നത്, അവ എത്ര ലാളിത്യത്തോടെയാണ് ജീവിക്കുന്നത്, അവർക്ക് ജാതി മത ഭേദങ്ങളില്ല, അവർ കൂട്ടിവെക്കുന്നില്ല, അവർ ആനന്ദതുന്ദിലർ എന്നിങ്ങനെയാണ് സമാധാന ഉപദേശികൾ ഹരം കൊള്ളുന്നത്. 'ഒരു നായക്കു പോലും ഇതൊക്കെ സാധ്യമാണ്, എന്നിട്ടാണോ ഒരു മനുഷ്യനായ നിങ്ങൾക്ക് ഇത് കഴിയാതെ പോകുന്നത്?' എന്നിങ്ങനെയാണ് ഉപദേശികൾ നമ്മെ കുറ്റപ്പെടുത്താറുള്ളത്. അസ്വസ്ഥത പേറുന്ന ഒരു സാധാരണ മനുഷ്യൻ ഇത്തരം ഉദാഹരണങ്ങളിൽ ആശ്വാസം കണ്ടെത്തുമ്പോൾ, ഓർക്കാതെ പോകുന്ന ഒരു സത്യമുണ്ട് - പക്ഷിമൃഗാദികളെല്ലാം തന്നെ ആനന്ദതുന്ദിലരായിരിക്കുന്നത് വൈയക്തികത (individuality) യെന്ന സ്വാതന്ത്ര്യത്തിന്റെ അഭാവത്തിലാണെന്ന്. 


അവയുടെ സമാധാനമെന്നത് അവയുടെ പരിമിതിയാണ്. അങ്ങനെയെല്ലാതാവാനുള്ള അവബോധമോ സ്വാതന്ത്ര്യമോ അവയ്ക്കില്ല. അവയിൽ നാം കാണുന്ന (നന്മയെന്നു നാം വാഴ്ത്തിപ്പാടുന്ന) ഗുണങ്ങളെല്ലാം നിശ്ചിതമായിട്ടുള്ള ന്യൂറോളജിക്കൽ വ്യവസ്ഥയുടെ പരിമിതിയാണ്. ലോഹം, പ്ലാസ്റ്റിക്കുകൾ എന്നിവക്ക് പകരം മജ്ജയും മാംസവും കൊണ്ട് നിർമിക്കപ്പെട്ട ജൈവ യന്ത്രങ്ങൾ. (പക്ഷിമൃഗാദികളെ സ്നേഹിക്കരുതെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. 'പഞ്ചതന്ത്രം' കഥകൾക്കപ്പുറത്ത് അവയെ ഉദാഹരിക്കുമ്പോൾ സൂക്ഷിച്ചുവേണം എന്നേയുള്ളൂ.)ഇത്തരം ഉദാഹരണങ്ങളിൽ വീണു പോകുമ്പോൾ, ഏറ്റവും അടിത്തട്ടിൽ, നമ്മുടെ മനോ-ശരീര വ്യവസ്ഥയിൽ അനുഗൃഹീതമായിട്ടുള്ള സ്വാതന്ത്ര്യം എന്ന മൂല്യത്തെ നാം അവഗണിക്കുകയാണ്; അതാവശ്യപ്പെടുന്ന ഉത്തരവാദിത്തത്തിൽ നിന്നും നാം രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

ഉദാഹരണങ്ങളെ കരുതിയിരിക്കുക.

അവ നമ്മുടെ സ്വാതന്ത്ര്യാവബോധത്തെ

കാർന്നു തിന്നാൻ ഇടയുണ്ട്! 




                                                      








  



Sunday, September 26, 2021

ഉണർവിലേക്കുള്ള പടവുകൾ - 21



                                                സഹജസ്വീകാരം

എന്താണ് സൗന്ദര്യം എന്നത് എക്കാലത്തേയും ഒരു വലിയ ചോദ്യമാണ്. എല്ലാ തത്വചിന്തകരും കവികളും കലാകാരന്മാരും മറ്റും അവരവരുടേതായ കാഴ്ചപ്പാടുകൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യരായ മനീഷികളാണെന്നു തോന്നുന്നു വ്യക്തിഗതമായ കാഴ്ചപ്പാടുകളെ മാറ്റിവെച്ചുകൊണ്ട് ആദ്യമായി  സത്യത്തോട് അടുത്തുനില്ക്കുന്ന ഒരു നിർവ്വചനത്തെ സമ്മാനിച്ചത് - 'accepting as it is'.

സൗന്ദര്യമാകട്ടെ, അതിനോട് ഒട്ടിച്ചേർന്നു കിടക്കുന്ന മറ്റു മൂല്യങ്ങളാകട്ടെ - സ്നേഹം, ശാന്തി, സമാധാനം, കരുണ എന്നിങ്ങനെ - എല്ലാത്തിനും മേല്പ്പറഞ്ഞ നിർവ്വചനം പ്രകാശം പകരുന്നുണ്ട്. എങ്ങനെയെന്നാൽ ഇപ്പറഞ്ഞ മൂല്യങ്ങളൊക്കെയും, അനുഭവിക്കുന്നയാളെ മാത്രം അടിസ്ഥാനമാക്കിക്കൊണ്ടുള്ള ആനുഭൂതികതയാണ് - the very experiencing; അനുഭവത്തിനു നിമിത്തമാകുന്ന ബാഹ്യ ലോകത്തെ ആശ്രയിച്ചു നില്ക്കുന്നവയല്ല. ഇതേ ഉൾക്കാഴ്ചയെ, ഒരല്പം അടിയിലേക്ക് കൊണ്ടുപോയാൽ നാം അനുഭവിക്കുന്ന ഈ ലോകം നമ്മുടെ തന്നെ സൃഷ്ടിയാണെന്ന് വരും ! ഇതനുഭവിച്ചവർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ പങ്കുവെച്ചതാണെങ്കിലും, കേവലം യുക്തിയെ അടിസ്ഥാനമാക്കിക്കൊണ്ടു മുന്നോട്ടുപോകുന്ന ശാസ്ത്രസങ്കല്പങ്ങൾ, വിശേഷിച്ചും ക്വാണ്ടം മെക്കാനിക്സ്, ഈയടുത്ത കാലത്തു മാത്രമാണ് ഈ സത്യത്തെ അവരുടെ ഗണിത വ്യായാമങ്ങളിലേക്ക് ഉൾപ്പെടുത്തിയത്. അതവിടെ നില്ക്കട്ടെ. നമുക്ക് നിത്യ ജീവിതത്തിലേക്ക് വരാം.


സാധാരണയായി നാം സൗന്ദര്യമെന്നറിയുന്നത്, ഒരു വസ്തുവിനെ സുന്ദരമെന്നറിയുന്നത്, അതിനോടുള്ള ഇഷ്ടത്തെയാണ്. അതിനോടുള്ള അനിഷ്ടത്തെ അഭംഗിഎന്നോ ചീത്തയെന്നോ തീർപ്പു കല്പിക്കുന്നു. ഒരു ആശയത്തിന്റെ കാര്യത്തിലായാലും മുന്നിൽ വന്നു പെടുന്ന വ്യക്തിയുടെ കാര്യത്തിലായാലും ഇതു തന്നെ സ്ഥിതി. അതായത് നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ ആണ് എന്തിനേയും ഏതിനേയും സുന്ദരമോ വിരൂപമോ എന്ന് വിലയിരുത്തുന്നത്. എന്നാൽ നമ്മുടെ ഇഷ്ടവും ഇഷ്ടക്കേടും ഒരു വലിയ ഭാഗവും ശീലത്തിന്റേതാണ് (ദു:ശീലത്തിന്റേതും). നാം കണ്ടു ശീലിച്ചവ, കേട്ടു ശീലിച്ചവ, രുചിച്ചു ശീലിച്ചവ, നല്ലതേതെന്നും ചീത്തയേതെന്നും നിരൂപിച്ചു ശീലിച്ചവ എന്നിങ്ങനെ. ആ ശീലത്തിന്റെ ഭാഗമായി, സുന്ദരമെന്നു ശീലിച്ച രൂപഭേദങ്ങളോട് ഇഷ്ടം തോന്നുകയും, കരുണ തോന്നേണ്ടതുണ്ടെന്നു ശീലിച്ചു വശായ സന്ദർഭങ്ങളോട് ഇഷ്ടം തോന്നുകയുമൊക്കെ സംഭവിക്കുന്നുണ്ട്. 


നാം ജനിച്ചുവളർന്നത് മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കിൽ, നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ അവിശ്വസനീയമാം വിധം വ്യത്യസ്തങ്ങളാകുമായിരുന്നു.

ഈ ഇഷ്ടാനിഷ്ടങ്ങളെത്തന്നെയാണ് പൊതുവേ നാം സ്നേഹമെന്നും വെറുപ്പെന്നുമറിയുന്നത്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണ് നമ്മുടെ ശാന്തിയും സമാധാനവുമെല്ലാം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാണ് നമ്മിൽ കാരുണ്യത്തേയോ സ്നേഹത്തേയോ സൃഷ്ടിക്കുന്നത്. എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാകട്ടെ പരിചിതങ്ങൾക്കനുസരിച്ച്, ശീലങ്ങൾക്കനുസരിച്ച് നമ്മുടെ ശരീരഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സ്രവങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്. അല്ലെന്നുണ്ടോ?

ഇഷ്ടപ്പെടുക എന്നതിന്റെ പിന്നിലുള്ള സങ്കീർണ്ണമായ ഹോർമോൺ ചേരുവകളോ, മറ്റു ഹിപ്നോട്ടിക് സ്വാധീനങ്ങളോ അത്രയൊന്നും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിലും, ഫേസ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ നാം രേഖപ്പെടുത്തുന്ന ലൈക്കുകളുടെ പിന്നിലെ കഥയില്ലായ്മകളെങ്കിലും നമുക്ക് എളുപ്പം ഓർത്തുനോക്കാവുന്നതാണ്. സത്യത്തിൽ ദൈനം ദിന ജീവിതത്തിൽ നാം പുലർത്തുന്ന അവബോധമില്ലായ്ക സമൂഹ മാധ്യമങ്ങളിൽ എളുപ്പം പ്രതിഫലിക്കപ്പെടുന്നുവെന്നേയുള്ളൂ.

നമ്മുടെ സൗന്ദര്യ ബോധ്യങ്ങളിൽ, നമ്മുടെ മറ്റു മൂല്യാവബോധങ്ങളിൽ നാം തീരെ ശുഷ്കരാണ്; നമ്മുടെ അത്തരം ബോധ്യങ്ങളേവയും വികലമാണ് 

- വൈകല്യമാർന്നത്, പൂർണ്ണമല്ലാത്തത് - സംശയലേശമെന്യേ.


‘Accepting as it is’ - അതേപടി സ്വീകരിക്കുക; ഭേദഭാവങ്ങൾ കൂടാതെ - എന്ന മന്ത്രം കിഴക്കിന്റെ പൊതുവായ ആത്മീയ സമീപനമായിരുന്നാലും, ചൈനയിലെ താവോ (tao) സമ്പ്രദായമാണ് ഈ സമീപനത്തെ സവിശേഷമായ ഒരു സാധനയായി വകഞ്ഞെടുത്തത്. ഭാരതത്തിലേയും ബുദ്ധമതത്തിലേയും താന്ത്രിക സാധനകൾ ഇതേ ഉൾക്കാഴ്ചയിൽ ഊന്നിയതാണെങ്കിലും, പ്രയോഗത്തിൽ അവ നിത്യജീവിതത്തിൽ നിന്നും ഏറെ ദൂരെ പോവുകയും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. താവോയിസത്തിന്റെ ആചാര്യനെന്ന പേരിൽ അറിയപ്പെടുന്ന - കാലക്രമേണ വന്നു കൂടിയ ഒന്നാണ് താവോയിസമെന്നതും

അതിന്റെ ആചാര്യനെന്നതുമെല്ലാം - ലാവോത്സു അത്തരം സവിശേഷമായ ഒരു 'ഇസ'ത്തെ ശീലിക്കുകയോ പ്രചരിപ്പിക്കുകയോ ആയിരുന്നില്ല. അദ്ദേഹം എല്ലാ വിപരീതങ്ങളേയും ആശ്ലേഷിച്ചുകൊണ്ട്, വിപരീതങ്ങൾ എന്നൊന്ന് ഇല്ലെന്ന് അറിഞ്ഞുകൊണ്ട്, ജീവിക്കുകയായിരുന്നു. തഥാത്വം (suchness) എന്ന വാക്കായിരിക്കാം 'താവോ'യിൽ ജീവിക്കുക എന്നതിനെ കൂടുതൽ കൃത്യമായി സൂചിപ്പിക്കുക. 

ജീവിതത്തിലെ ഏതൊരു സന്ദർഭത്തെ അഭിമുഖീകരിക്കുമ്പോഴും, എത്ര അബോധപരമായ തെരഞ്ഞെടുപ്പുകളാണ് (choosing) നാം നടത്തിപ്പോരുന്നത് ! അതുകൊണ്ടുതന്നെ ആ സന്ദർഭത്തിന്റെ സമഗ്രമായ, സമ്പൂർണ്ണമായ പ്രകൃതം - existential significance - നമുക്ക് ലഭ്യമാകാതെ പോകുന്നു. ഇപ്പറയുന്നത് ഗഹനമായ   എന്തെങ്കിലും സിദ്ധാന്തമഹിമയല്ല; കൊച്ചുകാര്യങ്ങളിൽ പോലും നമുക്ക് സംഭവിച്ചുപോകുന്ന ജാഗ്രതക്കുറവുകളാണ്. ഒരു വൃക്ഷത്തെ കാണുമ്പോഴേക്കും നാം ഉള്ളിൽ ഉരിയാടിപ്പോയിട്ടുണ്ടാകും, 'വല്ലാത്ത ഉയരം തന്നെ! ഇതിന് എത്ര പഴക്കം കാണുമോ ആവോ! ഭയങ്കര ഉറപ്പുണ്ടെന്ന് തോന്നുന്നു ഇതിന്റെ തടിക്ക്. അന്ന് അവിടെ കണ്ട മരം ഇത്രയ്ക്കു വരുമോ?’.

ഒരു വ്യക്തിയെ കാണുമ്പോഴും ഇങ്ങനെയാണ്. ഒരു വസ്തുവിനെ കാണുമ്പോഴും ഇങ്ങനെയാണ്. ഒരു വാർത്ത കേൾക്കുമ്പോഴേക്കും ഇങ്ങനെയാണ്. ഒരു വാക്കു കേൾക്കുമ്പോൾ പോലും ഇങ്ങനെയാണ്. അതിന്റെ അലകും പിടിയും മാറ്റി, അതിനെ അളന്നു നോക്കി വില നിശ്ചയിച്ച്, നമുക്കുണ്ടാകുന്ന പ്രയോജനമോ നഷ്ടമോ കണക്കാക്കി, അതിനെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്തിട്ടുണ്ടാകും. അതിനെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തിട്ടുണ്ടാകും. അതിൽ ശാന്തി കണ്ടെത്തുകയോ അതിൽ അസ്വസ്ഥപ്പെടുകയോ ചെയ്തിട്ടുണ്ടാകും. എന്നാൽ ഇതിനിടയിൽ അതിപ്രധാനമായ മറ്റൊന്ന് നമുക്ക് നഷ്ടപ്പെട്ടെന്ന കാര്യം മാത്രം നാം അറിയുന്നില്ല - സ്വാതന്ത്ര്യം.

‘Accepting as it is’, തഥാത്വം, നിശ്ശബ്ദമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ഏതൊന്നിനെയും അതിന്റെ എല്ലാ പശ്ചാത്തലസ്വരൂപങ്ങളോടും കൂടി സ്വീകരിക്കുകയാണെങ്കിൽ, ശീലങ്ങളെപ്രതി തീർപ്പുകൾ കല്പിക്കാതിരിക്കുകയാണെങ്കിൽ, ആ സന്ദർഭം നമ്മെ അടിമയാക്കുന്നില്ല. സ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത ഏതൊരു സന്ദർഭവും നമ്മിൽ സ്നേഹത്തിന്റെ പൂമ്പൊടികൾ വിതറുന്നു. സ്നേഹത്തിന്റെ പൂമ്പൊടിയേൽക്കുമ്പോൾ സുന്ദരമാകാത്ത എന്തുണ്ട്? സൗന്ദര്യം ശാന്തിയേകിയില്ലെങ്കിൽ മറ്റൊന്നിനും അതിനാവില്ല. ‘Beauty will save the world’ എന്ന് ദസ്തെയെവ്സ്കി. 

അതേസമയം ഇപ്പറയുന്ന സ്നേഹവും സൗന്ദര്യവുമൊന്നും കേവലം ഹോർമോണുകളുടെ രസതന്ത്രമായിരിക്കില്ല. ആ മൂല്യങ്ങളെ അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളിലൂടെയാണെന്നു മാത്രം; ഇന്ദ്രിയങ്ങൾക്ക് അനുഭൂതികളുടെ പുറത്ത് വോട്ടവകാശമുണ്ടായിരിക്കില്ല അപ്പോൾ.


സകലതിനേയും അതേപടി സ്വീകരിക്കുകയെന്നാൽ, എതിർപ്പുകളുടേയും ചെറുത്തുനിൽപ്പുകളുടേയും പോരാട്ടങ്ങളുടേയുമെല്ലാം സ്ഥാനമെവിടെയാണ് പ്രായോഗിക ജീവിതത്തിൽ? 'തഥാത്വം' എന്നത് ദുർബലനാവുകയെന്നോ നിരുത്തരവാദിയാവുകയെന്നോ എല്ലാ അധിനിവേശങ്ങൾക്കും വഴങ്ങിക്കൊടുക്കുകയെന്നോ ആണോ? നേരെ തിരിച്ചാണ് സത്യം. ഇപ്പോഴത്തെ നമ്മുടെ എതിർപ്പുകളും മറ്റും ഊഹാപോഹങ്ങളെപ്രതിയുള്ള ഇരുട്ടിൽ തപ്പലുകൾ മാത്രമാണ്- just reactions. തഥാത്വത്തിന്റെ വഴിയിൽ, അവയെല്ലാം, ഉൾച്ചേർക്കപ്പെടുന്ന പ്രതിസ്പന്ദങ്ങളാണ് - responses. അവ നമ്മുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നില്ല. അവ നമ്മെ കർത്താവെന്നും ക്രിയയെന്നും പ്രതിക്രിയയെന്നും വേർതിരിക്കുന്നില്ല. അവ നമ്മിലെ സ്നേഹത്തിനു മങ്ങലേല്പിക്കുന്നില്ല. നമ്മിലെ കരുണയുടെ ശോഭ കെടുത്തുന്നില്ല.

‘All inclusiveness’ എന്നത് അവാച്യമായ ശാന്തിമന്ത്രമത്രേ, the ultimate

understanding! പാക്കിസ്ഥാൻ കവിയും ഹാസ്യകാരനുമായിരുന്ന ഇബ്ന് - എ - ഇൻഷാ (Sher Muhammad Khan) പാടിയതുപോലെ:


(ആബിദ പർവീൺ ഈ ഗാനം മനോഹരമായി ആലപിച്ചിട്ടുണ്ട്: Sauda ho toh aisa ho)

'ഹൃദയം സ്നേഹത്താൽ നിറഞ്ഞു കവിയുമ്പോൾ,

പിന്നെ സർവ്വവും അവയുടെ സഹജതയിലാണ് സ്വീകരിക്കപ്പെടുന്നത്; 

സമുദ്രം സമുദ്രമായും മരുഭൂമി മരുഭൂമിയായും.

…………………

ഈ വേദനയിൽ ഇതെന്തൊക്കെയാണ്?! 

ദുഖവും ആനന്ദവും. 

അകത്തൊരു മുള്ളിരുന്നാൽ (അവബോധമെന്ന മുള്ള്), അതങ്ങനെയാണ്.

അതുണ്ടാക്കുന്ന നോവ് ! 

അത് നല്കുന്ന നിർവൃതി..'






                                                             






















Monday, August 30, 2021

ഉണർവിലേക്കുള്ള പടവുകൾ - 20



                                                              താദാത്മ്യ സമസ്യകൾ 

താദാത്മ്യമെന്നത് ഒരേ സമയം പ്രകീർത്തിക്കപ്പെടുകയും പഴിയേൽക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്. സഹജീവി സ്നേഹത്തിന്റെ കാര്യത്തിൽ; സംഗീതം, സൗന്ദര്യം എന്നിവയുടെ കാര്യത്തിൽ എളുപ്പം താദാത്മ്യപ്പെടുന്നയാൾ കൂടുതൽ സഹൃദയൻ എന്നാണ് പരിഗണിക്കപ്പെടുന്നത്. അതേ സമയം ഭയം, കോപം, അസൂയ തുടങ്ങിയുള്ള അനേകം വൈകാരിക സന്ദർഭങ്ങളോട് താദാത്മ്യപ്പെടുക എന്നത് ദൗർബല്യമായോ കുഴപ്പമായോ കണക്കാക്കപ്പെടുന്നു. ജീവിതസന്ദർഭങ്ങളുമായി ഇഴുകിച്ചേർന്നു പോകാൻ കഴിയണം എന്ന് ഒരു വശത്ത് ഉപദേശിക്കപ്പെടുമ്പോൾ, മറുവശത്ത് പറയുന്നത് ജീവിതത്തെ എല്ലായ്‌പ്പോഴും സ്വയം മാറി നിന്ന് വീക്ഷിക്കണം എന്നാണ്. ഈ ഇഴുകിച്ചേരലും മാറിനില്ക്കലും എങ്ങനെയാണ് ഒത്തുപോവുക?

സത്യമായിട്ടും ഒത്തുപോവുകയില്ലതന്നെ. 

എന്നാൽ രണ്ടും ഒത്തുപോവുകയില്ലെന്ന സത്യത്തെ സൗകര്യപൂർവ്വം മറച്ചുവെച്ചുകൊണ്ട് രണ്ടു വശങ്ങളേയും മാറി മാറി സ്വീകരിച്ചിട്ടുള്ളതാണ് നമ്മുടെ ഇതുവരേക്കുമുള്ള ചരിത്രം. താദാത്മ്യം എന്ന് പേരിട്ടുകൊണ്ട്, സഹാനുഭൂതി,സർഗാത്മകത എന്നീ വാക്കുകളെ മറയാക്കി പിടിച്ചുകൊണ്ട്, ഒരു വശത്ത് ഇന്ദ്രിയ വിഷയങ്ങളിൽ അല്ലെങ്കിൽ സഹതാപമടക്കമുള്ള വൈകാരിക തിര തള്ളലിൽ നാം മുഖമടിച്ചു വീഴുന്നു. ഇന്ദ്രിയങ്ങളിൽ നിന്നും അകലം പാലിക്കുകയാണ് ജീവിത ലക്‌ഷ്യം എന്ന് തോന്നും വിധം പരിത്യാഗത്തിന്റെ കൃത്രിമ ചര്യകളെ ആശ്ലേഷിച്ച്, സ്നേഹം, ദയ, കാരുണ്യം എന്നീ വാക്കുകളുടെ മറവിൽ, മറുവശത്ത് നാം സഹന ജീവിതം നയിക്കുന്നു. രണ്ടിടത്തും സംഭവിക്കുന്നത് ഒന്നു തന്നെ: ബോധത്തിന്റെ സൂക്ഷ്മമായ ആ അകലം- the open corridor of pure knowing- പാലിക്കപ്പെടാതെ പോവുന്നു. ഈ രണ്ടു സമീപനങ്ങളും ആത്യന്തികമായി ജീവിതത്തെ ദുരിതമയമാക്കുക തന്നെയാണ് ചെയ്യുന്നത്.


അവബോധമെന്നത് നാം എന്ന ഉണ്മയെ (beingness) നമ്മുടേതെന്ന് കരുതിപ്പോരുന്ന ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും അവയുടെ ചെയ്തികളിൽ നിന്നും വ്യതിരിക്തമായി നില നിർത്തുന്ന സുതാര്യമായ ഒരു ഇടനാഴിയാണ്; ജൈവ സമ്പുഷ്ടമായത്, നിശബ്ദമായത്. അതിസൂക്ഷ്മമായ ഈ അകലത്തെ ഉണ്ടാക്കിയെടുക്കേണ്ടതല്ല; വീണ്ടെടുക്കേണ്ടതാണ്. അതൊരിക്കലും നഷ്ടമായിട്ടില്ല, അതിനെ അറിയാതെപ്പോകുന്നു എന്ന് മാത്രമേയുള്ളൂ. അതിന്റെ അഭാവത്തിൽ, ഒന്നുകിൽ നാം മറവിയിലെന്നോണം മുഴുകിപ്പോവുന്നു. അല്ലെങ്കിൽ നാം സർവ്വതിൽ നിന്നും പ്രതിഷേധമെന്നോണം മാറി നില്ക്കുന്നു.


റഷ്യൻ മിസ്റ്റിക് ആയിരുന്ന ജോർജ് ഗുർജിയെഫിനെ പറ്റി(George Ivanovich Gurdjieff) ഇങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട്: ഗുർജിയെഫിന് ഒൻപതുവയസ്സുള്ളപ്പോഴായിരുന്നുവത്രേ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുന്നത്. മരിക്കുന്നതിന് തൊട്ടു മുൻപ് അയാൾ ഗുർജിയെഫിനെ അടുത്ത് വിളിച്ച് ഒരുപദേശം കൊടുത്തുവത്രേ -' എന്നോട് ക്ഷമിക്കുക, നിനക്ക് നല്കാനായി ഈ വാക്കുകളല്ലാതെ യാതൊന്നുമില്ല. ഒരുപക്ഷേ ഇപ്പോൾ ഇത് നിനക്ക് മനസ്സിലായെന്നു വരില്ല. എന്നാലും ഈ വാക്കുകൾ ഓർത്തുവെക്കുക. ജീവിതത്തിൽ നിനക്കവ വല്ലാതെ ഉപകാരപ്പെടും.' ആ വാക്കുകൾ ഇങ്ങനെയായിരുന്നു, “ആരെങ്കിലും നിന്നോട് ദേഷ്യപ്പെടുകയോ നിന്നെ അധിക്ഷേപിക്കുകയോ ചെയ്‌താൽ, അയാളോട് പറയുക ഇരുപത്തിനാലു മണിക്കൂറിനു ശേഷം ഇതിനു ഞാൻ മറുപടി തരാം. ഇരുപത്തിനാലു മണിക്കൂറിനു ശേഷം നിനക്കെങ്ങനെയാണോ തോന്നുന്നത് അതുപോലെ പ്രവർത്തിക്കുക." വൈകാതെത്തന്നെ ഗുർജിയെഫ് ആ വാക്കുകളെ സ്വന്തം ജീവിതത്തിൽ പരീക്ഷിക്കാൻ തുടങ്ങിയത്രേ. കോപത്തിന്റെയോ അധിക്ഷേപത്തിന്റേയോ സന്ദർഭത്തിൽ മാത്രമല്ല, സന്തോഷം, അത്ഭുതാദരങ്ങൾ തുടങ്ങി വൈകാരികതയുടെ എല്ലാ മുഹൂർത്തങ്ങളിലും
അദ്ദേഹമത് പ്രയോഗിച്ചുനോക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹം വികസിപ്പിച്ചെടുത്ത അവബോധ സങ്കേതങ്ങളിൽ പിതാവ് സമ്മാനിച്ചിട്ടുപോയ ആ വാക്കുകൾ വലിയ പങ്കു വഹിക്കുകയുണ്ടായി. 



മുഴുകലും നിരോധവും -indulgence & inhibitions- അവബോധത്തിന്റെ അഭാവത്തിൽ കാട് കയറുമ്പോൾ, ബോധത്തിന്റെ സൂക്ഷ്മമായ അകലം, അറിയുക (knowing) എന്ന പ്രക്രിയക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ നല്കുന്നു. അങ്ങനെയല്ലാത്തപ്പോഴാണ് - ഗഹനമായ ജീവിത സമസ്യകളെ വിട്ടുകളയുക- ദൈനം ദിന ജീവിതത്തിലെ നിസ്സാരമായ വാക്കുകളും പെരുമാറ്റങ്ങളുമെല്ലാം നമ്മെ അലോസരങ്ങളുടെ മുൾക്കാടുകളിൽ ബന്ധിച്ചുനിർത്തുന്നത്.

നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്, ഈ പ്രപഞ്ചത്തിന്റെ സങ്കീർണ്ണമായ പാരിസ്ഥിതിക പ്രശ്നങ്ങളോ, ലോകം മുഴുവനുമുള്ള രാഷ്ട്രീയ കുതന്ത്രങ്ങളോ, ഇനി വരുന്ന തലമുറക്ക് ഇവിടം വാസയോഗ്യമാണോ എന്ന ആശങ്കയോ ഒന്നുമല്ല. ജീവിതം ചാരം മൂടിയത് പോലെ മങ്ങിവരണ്ടിരിക്കുന്നത് പ്രധാനമായും നമ്മുടെ ഇന്ദ്രിയസംവേദനങ്ങളിൽ സംഭവിക്കുന്ന മേല്പറഞ്ഞ അവബോധമില്ലായ്ക കൊണ്ടാണ്. ആ അവബോധമില്ലായ്ക കൊണ്ടാണ് സകലതും നമ്മെ സംബന്ധിച്ച് അതിശയോക്തി (exaggeration) പുരണ്ടിരിക്കുന്നത് - സന്തോഷവും ദുഃഖവും മടുപ്പും സ്നേഹവും ദേഷ്യവുമെല്ലാം. അതുകൊണ്ടാണ് ചില ശബ്ദങ്ങളോടും നിറങ്ങളോടും ചേഷ്ടകളോടുമെല്ലാം മുൻവിധികളോടെ നാം പ്രതികരിച്ചുപോകുന്നത്. അതുകൊണ്ടാണ് ക്രിസ്തുമത വിശ്വാസിയായ ഒരാൾ മാർപാപ്പയേയോ മദർ തെരേസയേയോ വിമർശിക്കുന്നത് കേൾക്കുമ്പോൾ വല്ലാതെയാകുന്നത്. അതുകൊണ്ടാണ് ഗീതയും ഖുറാനുമെല്ലാം വിമർശിക്കപ്പെടുമ്പോൾ അതാതു ഗ്രന്ഥ വിശ്വാസികൾ മുറിപ്പെടുകയും അസ്വസ്ഥരാവുകയും ചെയ്യുന്നത്. അതുകൊണ്ടാണ് സ്വന്തം പാർട്ടിയേയോ നേതാവിനേയോ പറ്റിയുള്ള പുകഴ്ത്തലുകളിൽ പുളകം കൊള്ളുകയും കളിയാക്കലുകളിൽ മുഷ്ടി ചുരുട്ടുകയും ചെയ്യുന്നത്.

 

ഗുർജിയെഫിന്റെ പിതാവ് ഇരുപത്തിനാല് മണിക്കൂർ എന്നുദ്ദേശിച്ചത്, നമ്മുടെ കാതുകളിൽ വന്നുവീഴുന്ന ശബ്ദങ്ങളോടും (വാക്കുകളോടും) കണ്ണുകളിൽ പതിക്കുന്ന നിറവൈജാത്യങ്ങളോടുമെല്ലാം വന്നപാടെ ഒട്ടിപ്പിടിക്കുന്നതിനു പകരം ബോധപൂർവ്വമായ പ്രതികരണത്തിന് ആവശ്യമായ സാവകാശം നല്കുക എന്നാണ്. 'എന്റെയല്ലെന്റെയല്ലീ കൊമ്പനാനകൾ'- ഇന്ദ്രിയങ്ങൾ വാരിവലിച്ചുകൊണ്ടിവരുന്ന ഈ സ്പന്ദങ്ങളുടെയൊന്നും ഉത്തരവാദി ഞാനല്ല- എന്ന് തിരിഞ്ഞുകിട്ടാൻ പലപ്പോഴും സമയമെടുക്കുന്നു. അതുകൊണ്ടാണ് പിന്നേക്കുവെക്കുന്ന പ്രതികാരങ്ങൾ പലതും കുറച്ചുസമയത്തിനുശേഷം മയപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നത്. ഇനിയും ഒരല്പം കൂടി സാവകാശമുണ്ടായാൽ ഈ ഇന്ദ്രിയസംവേദനങ്ങളൊന്നും എന്റെയല്ലെന്നല്ല, ഈ ഇന്ദ്രിയങ്ങളൊന്നും തന്നെ 'ഞാൻ' അല്ല എന്ന ബോധ്യം വരും. ഞാൻ എന്ന ഉണ്മയും, ശരീരം മനസ്സ് എന്നീ ഉപകരണങ്ങളും തമ്മിൽ ആദ്യമേ ഉണ്ടായിരിക്കുന്ന വ്യതിരിക്തത (distinction) കൂടുതൽ തെളിഞ്ഞു വരും. 

വാസ്തവത്തിൽ, ഇപ്പോഴാണ് നമ്മുടെ ഇന്ദ്രിയങ്ങളെ അവയുടെ കഴിവുകളുടെ പരമാവധിയിൽ ഉപയോഗിക്കാൻ നാം പ്രാപ്തരാവുന്നത്. ഇതുവരേക്കും നാം അവയുടെ താന്തോന്നിത്തങ്ങളിൽ അകപ്പെടുകയായിരുന്നു; കയ്യിലിരിക്കുന്ന സ്മാർട്ട് ഫോൺ തനിയെ ഡയൽ ചെയ്കയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നത് പോലെ. (സ്നേഹം, അനുകമ്പ എന്നീ വികാരങ്ങളാവുമ്പോൾ, ഈ താന്തോന്നിത്തങ്ങൾക്ക് കൂടുതൽ അംഗീകാരം ലഭിക്കുകയും നാം കൂടുതൽ കബ്ബളിപ്പിക്കപ്പെടുകയും ചെയ്യുന്നെന്ന് മാത്രം).



ഗുർജിയെഫിനോട് ഉപദേശിക്കപ്പെട്ട ഉപായങ്ങളേക്കാൾ ലളിതവും അടിസ്ഥാനപരവുമായ പ്രയോഗങ്ങളിലൂടെ മേല്പ്പറഞ്ഞ വേർതിരിവ് കൂടുതൽ സുതാര്യമാക്കാനാവും: നമ്മുടെ നിത്യ സംഭാഷണങ്ങളിൽ, നമ്മുടെ വിചാര ധാരാളിത്തങ്ങളിൽ 'ശരീരവും മനസ്സും ഞാനാണ്' എന്ന് യാതൊരു ശങ്കയുമില്ലാത്തവിധം പ്രയോഗിച്ചുപോരുന്നുണ്ട്. ബാലമാസികയിലെ കുസൃതിച്ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്ന കൗതുകത്തോടെ അത്തരം സന്ദർഭങ്ങളെ കണ്ടെത്തുകയും അവയെ തിരുത്തിപ്പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, വിശക്കുമ്പോൾ 'എനിക്ക് വിശക്കുന്നു' എന്ന് പറയുന്നതിന് പകരം ‘വയറിന് വിശക്കുന്നു’ എന്ന് പറഞ്ഞു നോക്കുക. 'ഞാൻ കോപം കൊണ്ട് വിറക്കുകയാണ്' എന്ന് അറിയുമ്പോൾ 'എന്റെ ശരീരം കോപം കൊണ്ട് വിറക്കുകയാണ്' എന്ന് ഉള്ളിൽ തിരുത്തുക, നിശബ്ദമായി. 'എനിക്ക് ഉറക്കം വരുന്നു' എന്ന് പറയുന്നതിന് പകരം 'ശരീരം ഉറങ്ങാൻ ആഗ്രഹിക്കുന്നു' എന്ന് അറിയുക. 'എനിക്ക് തീരെ സന്തോഷമില്ല' എന്ന് പറയുന്നതിന് പകരം 'മനസ്സിന് തീരെ സന്തോഷമില്ല' എന്ന് പറയുക. 'ഞാൻ മനസ്സല്ല ശരീരമല്ല' എന്ന് വാക്കാൽ ഓതിക്കൊണ്ടിരുന്നതുകൊണ്ടായില്ല. സത്യത്തിൽ അതങ്ങനെയാണ് എന്ന് ഓരോ നിമിഷവും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുക.


മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും മാറി നിലകൊള്ളുക എന്നത് ഒരു knack ആണ്. കർക്കശമായി പരിശീലിച്ചെടുക്കേണ്ട ഒരു മല്പിടുത്തമല്ല. ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും മാറിനില്ക്കുമ്പോൾ പിന്നെ എവിടെയാണ് സ്നേഹവും അനുകമ്പയുമെല്ലാം? മാറി നില്ക്കാൻ സാധിക്കുമ്പോൾ മാത്രം സാധ്യമാവുന്നവയത്രേ സ്നേഹവും അനുകമ്പയുമൊക്കെ. അത് സാധ്യമാവും വരേക്കും കോമാളികളിച്ചുനടക്കാൻ നമുക്കേവർക്കും വേണ്ടത്ര സ്വാതന്ത്ര്യമുണ്ടെന്നു മാത്രം.