Featured Post

Wednesday, December 28, 2022

ഉണർവിലേക്കുള്ള പടവുകൾ - 33


click for english google translation


പുളിക്കുന്ന മുന്തിരി

ജീവിതത്തിൽ ഒരിക്കലെങ്കിലും തത്വചിന്തകരാവാത്തവർ ആരും തന്നെ ഉണ്ടാവാനിടയില്ല. പിടികിട്ടായ്മകളെപ്പറ്റി അഭിപ്രായപ്രകടനം നടത്താനുള്ള ത്വര അത്രക്കും പ്രബലമാണ് നാം എല്ലാവരിലും. ജീവിതത്തെക്കുറിച്ച്, ജനനവും മരണവും അതിനിടയിലുള്ള നിസ്സഹായതകളൂം ഒക്കെ ചേർന്നുള്ള ജീവിതമെന്ന മഹാപ്രതിഭാസത്തെക്കുറിച്ച്, ഒരു അഭിപ്രായമെങ്കിലും പറയാതെ, ഒരു ഉപസംഹാരവാക്യമെങ്കിലും ഉരുവിടാതെ ആരുടേയും ജീവിതത്തിലെ ഒരാഴ്ചയും കടന്നുപോകുന്നില്ല. നാം പറഞ്ഞു പോകുന്ന ഏതൊരു അഭിപ്രായവും തൊട്ടടുത്ത നിമിഷം നാം മാറ്റിയിട്ടുണ്ടാകും, ബുദ്ധിയുണ്ടെങ്കിൽ! (ഇനി കുറേക്കൂടി ബുദ്ധിയുണ്ടെങ്കിലോ, അപ്പോൾ പിന്നെ മുൻകൂട്ടിയുള്ള അഭിപ്രായങ്ങൾ തീരെ ഉണ്ടാവില്ലത്രേ!). എന്നിട്ടും വാക്കുമാറാതെ പിടിച്ചുനില്ക്കാനായുള്ള തത്രപ്പാട് കുറച്ചൊന്നുമല്ല. അഥവാ അഭിപ്രായം മാറ്റിയേ തീരൂ എന്ന് വന്നാൽ, ആ സാഹചര്യത്തെ തനിക്കനുകൂലമാകും വിധം വ്യാഖ്യാനിച്ച് വ്യഖ്യാനിച്ച്‌ ഒരു വഴിക്കാകും. ഇതൊന്നും കേൾക്കാൻ തയ്യാറായി ആരുമില്ലെങ്കിൽ പോലും സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ച് വശം കെടും.

ആരുടെയെങ്കിലും ഒരു മരണവാർത്ത എത്തിയാൽ മതി, നൊടിയിടയിൽ നാം 'സർവ്വസംഗ പരിത്യാഗിയും' 'വൈരാഗി'യുമൊക്കെയായി മാറും. 'ജീവിതം ഇത്രയേയുള്ളൂ' എന്നൊരു കമന്റും. അതോടെ നാം പക്വതയുടെ ഏതൊക്കെയോ ഔന്നത്യങ്ങളിലേക്ക് യോഗ്യരാവുകയായി. ഇത്തരം ഒരു പ്രവണതയുടെ ഭാഗമായാണ്, 'ദാർശനിക' പ്രസ്താവങ്ങളുള്ള രചനകൾക്ക് (പഴയകാല സിനിമ പാട്ടുകളാണ് മികച്ച ഉദാഹരണം) ജനപ്രീതി കൈവരുന്നത്. 


നിസ്സാരങ്ങളായ (നിസ്സാരങ്ങളല്ലാത്തവയും) നിത്യാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങളെ മൊത്തത്തിൽ ഉപസംഹരിക്കാനുള്ള ത്വര നമ്മിലെ ധൃതിയുടേതാണ്; ഇല്ലാത്ത പ്രാധാന്യം ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള മനസ്സിന്റെ വെപ്രാളത്തിന്റേതാണ്. ഓരോ സന്ദർഭത്തിലും കൂടിക്കലർന്നു കിടക്കുന്ന സംഗതികൾ നമ്മുടെ പരിചിത യുക്തികൾക്കും നമ്മുടെ ആഗ്രഹങ്ങൾക്കും വഴങ്ങുന്നതായിരിക്കില്ല മിക്കപ്പോഴും. അവയെ നമ്മുടെ (മനസ്സിന്റെ) വരുതിക്കകത്താക്കാനുള്ള ഉദ്വേഗമാവാം നമ്മെ ഒരു conclusion-നിലേക്കു തള്ളി വിടുന്നത്. മാത്രവുമല്ല, തെറ്റായാലും ശരിയായാലും conclude ചെയ്യപ്പെട്ട ഒരു സന്ദർഭത്തെപ്രതി നാം ബോധവാന്മാരായി തുടരേണ്ടതില്ലല്ലോ; ആ പണി കഴിഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നതുപോലെ. പലപ്പോഴും നമ്മുടെ അഭിപ്രായങ്ങൾ രൂപപ്പെടുന്നത് തെറ്റായ കാരണങ്ങളിൽ നിന്നുമാണുതാനും.  

അഹന്ത - unnecessary neurological malfunctions or pop - up malware എന്നേ ഉദ്ദേശിക്കുന്നുള്ളൂ- യാണ് അനിശ്ചിതമായതിനെ സുനിശ്ചിതമാക്കാൻ പ്രേരിപ്പിക്കുന്നതും സുനിശ്ചിതവും നിസ്സാരവുമായതിനെ പിടികിട്ടാത്തതും സങ്കീർണ്ണവുമായി അവതരിപ്പിക്കുന്നതും.


അഹന്തയേയും അഭിപ്രായത്തിന്മേലുള്ള അള്ളിപ്പിടുത്തത്തേയുമെല്ലാം പരാമർശിക്കുന്ന ഒരു ഈസോപ്പുകഥയുണ്ട് - പുളിക്കുന്ന മുന്തിരിയുടെ കഥ. 


മുന്തിരി പഴുത്തു നില്ക്കുന്നതു കണ്ടപ്പോൾ കുറുക്കനൊരു മോഹം, അതൊന്ന് പറിച്ചു തിന്നണമെന്ന്. അവൻ ചാടി നോക്കി. എത്തുന്നില്ല. അവസാനം ആ ശ്രമം ഉപേക്ഷിച്ചു തിരിഞ്ഞു നടക്കുമ്പോഴുണ്ട്, കാട്ടുമൊന്തയിൽ പതുങ്ങിയിരുന്ന മുയലിന്റെ ഒരു കുനുഷ്ട് ചോദ്യം, 'എന്തു പറ്റി ചേട്ടാ?'. കുറുക്കൻ പറഞ്ഞു,'ഓ, ആർക്കു വേണം ഈ പുളിക്കുന്ന മുന്തിരി?'

ഒരു പക്ഷേ, ഈസോപ്പിന്റെയും പഞ്ചതന്ത്രം കഥകളുടേയും കാലഘട്ടത്തിൽ മനുഷ്യന്റെ ഗർവ്വും പൊങ്ങച്ചങ്ങളുമെല്ലാം ഇപ്പോഴുള്ളത്ര  സങ്കീർണ്ണമായിരുന്നിരിക്കില്ല. പൊങ്ങച്ചങ്ങളിൽ പോലും നിഷ്കളങ്കതയുടെ ഒളിവെട്ടങ്ങൾ അവിടവിടെ തങ്ങി നിന്നിട്ടുണ്ടാകാം. തന്റെ അഹന്തകളെ ഒളിപ്പിക്കുന്നതിലും, അവയെ വിനയം, എളിമ, സൗഹൃദം, സഹായം, കാരുണ്യം എന്നീ പേരുകളിൽ പുറത്തെടുക്കുന്നതിലും ഇന്ന് നാം പക്ഷേ എത്രയോ മുന്നോട്ടു പോയിരിക്കുന്നു. ഇവിടെയാണ് കാലാനുസൃതമായി ഓഷോ പുതുക്കിപ്പണിഞ്ഞ അതേ കഥ, കൂടുതൽ മനോഹരവും ആനുകാലികവും മൂർച്ചയേറിയതുമാവുന്നത്. ഓഷോയുടെ അഭിപ്രായത്തിൽ ഈസോപ്പ് പറഞ്ഞ കഥ പകുതിയേ ആവുന്നുള്ളൂ. മാത്രവുമല്ല മനുഷ്യന്റെ ഈഗോ അത്രയെളുപ്പം പിടിതരുന്നതുമല്ലത്രേ. 


ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറം ഓഷോ പൂർത്തിയാക്കിയ ആ കഥ ഇങ്ങനെയാണ്:

“കുറുക്കൻ വീണ്ടും വീണ്ടും ചാടി നോക്കി. മുന്തിരിക്കുലയിലേക്ക് കയ്യെത്തുന്നില്ല. ഒരു ഒന്നൊന്നര ഇഞ്ച് കൂടി ഉയരമുണ്ടായിരുന്നെങ്കിൽ സംഗതി നടക്കുമായിരുന്നു. ഇനിയിപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം? എങ്ങനെയാണ് ഈ മുന്തിരിക്കുല കൈക്കലാക്കുക എന്നാലോചിച്ച് നടക്കുമ്പോഴായിരുന്നു മുയൽ മുന്നിൽ വന്നു പെട്ടത്. 

മുയലിനു സ്വതേയുള്ള ഒരു പരിഹാസച്ചിരിയുണ്ട്‌. മുയൽ ചോദിച്ചു,' എന്ത് പറ്റി ചേട്ടാ? മുന്തിരി കയ്യെത്തുന്നില്ലേ?'

'ഓ, അത് പുളിക്കുന്ന മുന്തിരിയാണന്നേ. ആർക്കുവേണം ഇതൊക്കെ?', കുറുക്കൻ പറഞ്ഞു.


അവന്റെ മനസ്സിൽ പക്ഷേ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ, എങ്ങനേയും ആ മുന്തിരി കൈക്കലാക്കണം. ഉപായങ്ങളാലോചിച്ച് നടക്കുന്നതിനിടയിലാണ് വനാതിർത്തി അവസാനിക്കുന്നേടത്ത് ഒരു ജിംനേഷ്യം സെന്ററിന്റെ ബോർഡ് കണ്ടത്. 'ശരീരപുഷ്ടിക്കും ഉയരവും വണ്ണവും കൂട്ടുന്നതിനും - ജിംനേഷ്യത്തിലേക്ക് സ്വാഗതം.' കൈകളുയർത്തി രണ്ടു കാലിൽ മസിൽ വീർപ്പിച്ചു നില്ക്കുന്ന ഒരു കുറുക്കൻ, ബോർഡിൽ നിന്നും അവനെ നോക്കി പുഞ്ചിരിച്ചു. അവൻ നേരെ അകത്തേക്ക് കയറിച്ചെന്നു. 

'കഷ്ടി ഒരു ഒന്നര ഇഞ്ച് ഉയരം കൂട്ടാൻ സാധിക്കുമോ?', കുറുക്കൻ ചോദിച്ചു.

"അതിനെന്താണ്? അതൊക്കെ എളുപ്പമല്ലേ. ഒരു നാല് ദിവസം പണിയെടുത്താൽ ഒന്നരയല്ല, രണ്ടിഞ്ചും അതിലധികവും കൂട്ടാം. മാത്രവുമല്ല, ശക്തിയുമുണ്ടാകും", ജിംനേഷ്യം സെന്ററിന്റെ ഉടമ പറഞ്ഞു.


കുറുക്കൻ നാലഞ്ചു ദിവസം രാപ്പകൽ എക്സർസൈസ് ചെയ്തു. ഉയരം കൂടിയെന്ന് കണ്ടപ്പോൾ ഒരൊറ്റ പോക്ക് പോയി കാട്ടിലേക്ക്. നേരെ ചെന്ന് മുന്തിരിക്കുലയുടെ നേരെ ഒരൊറ്റ ചാട്ടം. ആദ്യ ചട്ടത്തിൽത്തന്നെ മുന്തിരി കൈയിൽ! ആർത്തിയോടെ മുന്തിരിയെടുത്തു വായിലിട്ടപ്പോഴുണ്ട്, മുന്തിരിക്ക് വല്ലാത്ത പുളി!

കുറുക്കൻ മുന്തിരി ചാടിപ്പറിക്കുന്നതു കാണാൻ കുറേ മൃഗങ്ങൾ ചുറ്റും കൂടി നിന്നിരുന്നു. തന്റെ പുളിച്ച മുഖം മറച്ചുവെച്ചുകൊണ്ട് കുറുക്കൻ എല്ലാവരോടുമായി പറഞ്ഞു,'ഞാൻ ആദ്യം വിചാരിച്ചത് ഈ മുന്തിരിക്ക് വല്ലാത്ത പുളിയാണെന്നാണ്. എന്നാൽ അങ്ങനെയല്ല. എന്തൊരു മധുരമാണ് ഈ മുന്തിരിക്ക്!' “


ജീവിതത്തെ സത്യസന്ധമായി സമീപിക്കാനും അനുഭവിക്കാനും നമ്മുടെ അഹന്ത നമ്മെ ഒരിക്കലും അനുവദിക്കില്ല. പുളിയെ പുളിയെന്നു സ്വീകരിക്കാനും മധുരത്തെ മധുരമെന്നു ആസ്വദിക്കാനും നമ്മുടെ മുൻവിധികൾ, നമ്മുടെ അഭിപ്രായ ശാഠ്യങ്ങൾ, നമ്മെ സമ്മതിക്കില്ല. സമൂഹത്തിൽ ഉണ്ടെന്നു വിചാരിക്കുന്ന പ്രതിച്ഛായ, സകലതിനേയും അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിച്ച്‌ അവതരിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ പ്രതിച്ഛായയെ പ്രതി ജീവിച്ചുപോരുമ്പോൾ, ജീവിതം ഏറിയാൽ എരിവോ പുളിയോ മധുരമോ നിറഞ്ഞതു മാത്രമേ ആകൂ; വെറും ഒരു ബേക്കറി ഉത്പന്നത്തിന്റെ നിലവാരം. ജീവിതത്തിന് അതിനേക്കാൾ മൂല്യമുണ്ടെന്ന് അറിയണമെങ്കിൽ അത് സത്യസന്ധമായി (തന്നോടു തന്നെ) ജീവിച്ചുതന്നെയാകണം. അത് കേവലം രസമുകുളങ്ങളിലോ ചടുലവാക്യങ്ങളിലോ ഒതുങ്ങിനിൽക്കുന്നതല്ലെന്ന് അപ്പൊഴേ മനസ്സിലാവൂ. സാർത്ഥകമായ ഒരു ജീവിതം എന്നാൽ അവസാനമായി എത്തിച്ചേരുന്ന ഏതെങ്കിലും ഒരു രസബിന്ധുവല്ല; മുൻകൂട്ടി എത്തിച്ചേരുന്ന ഒരു ഉപസംഹാരവുമല്ല, നമ്മുടെയോ ചുറ്റുമുള്ളവരുടേയോ ഏതെങ്കിലും അഭിപ്രായവുമല്ല. ഒരോ നിമിഷവും ഉത്തരവാദിത്തത്തോടെ, അർത്ഥപൂർണ്ണമായി - meaningful - നിറവേറ്റേണ്ടുന്ന ചുവടുവെപ്പുകളാണ്, the very 'amness'.

നമുക്കകത്ത് അഭിപ്രായങ്ങളും ഉപസംഹാരങ്ങളും മുൻവിധികളും  ഉരുത്തിരിയുന്ന നിമിഷങ്ങളെ സൗമ്യമായി നിരീക്ഷിച്ചുനോക്കുക; അവയെ തിരുത്തേണ്ടിവരുമ്പോൾ നമുക്കകത്ത് സംഭവിക്കുന്ന സമ്മർദ്ദങ്ങളേയും. അസാധാരണമായ ഒരു ലാളിത്യവും വിശ്രാന്തിയും പൊടുന്നനെയെന്നോണം നമ്മെ വലയം ചെയ്യുന്നത് കാണാം; കടുത്ത പനി വന്ന് പൊടുന്നനെ ഒഴിഞ്ഞുപോകുന്നതുപോലെ. ഒരുപക്ഷേ, ഉണർവിലേക്കുള്ള പടവുകളിൽ ഒന്നാമത്തേതാകുമത്.


                                    




                                                        







Thursday, December 15, 2022

ഉണർവിലേക്കുള്ള പടവുകൾ - 34




ആദ്യമേ ഉടഞ്ഞ കപ്പ്

ഒരു തായ് ചി ഗുരു പറഞ്ഞ ഒരു വാക്യം ഈയിടെ സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായിരുന്നു - 'the glass is already broken'. അദ്ദേഹത്തിനോട് ചോദിക്കപ്പെട്ട ചോദ്യം ഇതാണ്: "സകലതും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, സന്തോഷം എങ്ങനെയുണ്ടാവാനാണ്? വേർപാടും ദുഃഖവുമെല്ലാം, ഈ ലോകത്തേക്ക് വരുന്നതോടെ നമുക്കൊപ്പം കൂടുന്നു. സംഗതികളൊന്നുംതന്നെ നാം ആഗ്രഹിക്കുന്ന രീതിയിലല്ല സംഭവിക്കുന്നത് എന്ന് കാണുമ്പോൾ, നമുക്കെങ്ങനെ സുരക്ഷിതത്വം കണ്ടെത്താനാവും?” 

രാവിലത്തെ ചായ കുടിച്ചുകൊണ്ടിരുന്ന അദ്ദേഹം തന്റെ കയ്യിലെ ചില്ലുകോപ്പ  ഉയർത്തിക്കാണിച്ചുകൊണ്ട്, ചോദ്യം ഉന്നയിച്ച വ്യക്തിയോട് സ്നേഹപൂർവ്വം പറഞ്ഞു,"ഈ ചായക്കോപ്പ കണ്ടോ? എന്നെ സംബന്ധിച്ച് ഇത് ആദ്യമേ ഉടഞ്ഞതാണ്, already broken ". അദ്ദേഹം തുടർന്നു, "കാണാൻ ചന്തമുള്ള കപ്പാണിത്. ഞാൻ ഇതിൽ നിന്നുമാണ് കുടിക്കുന്നത്. എനിക്ക് കുടിക്കാനുള്ള പാനീയങ്ങൾ അത് നല്ലവണ്ണം ഉൾക്കൊള്ളുന്നു. ചിലപ്പോഴെല്ലാം ഇതിന്മേൽ സൂര്യപ്രകാശം വന്നു വീഴുമ്പോൾ, മനോഹരമായ മഴവിൽ ചിത്രങ്ങൾ ഉണ്ടായിവരുന്നു. ഇതിന്മേൽ വിരലുകളെക്കൊണ്ട് താളം പിടിക്കുമ്പോൾ, ദാ, നല്ല സ്വരങ്ങൾ ഉതിർന്നുവീഴുന്നു. എന്നാൽ, കാറ്റ് വന്ന്, ഷെൽഫിൽ നിന്നും അതിനെ തട്ടി താഴെയിടുമ്പോൾ, അല്ലെങ്കിൽ അബദ്ധത്തിൽ എന്റെ കൈ തട്ടി അത് നിലത്തു വീണുടയുമ്പോൾ, ഞാൻ പറയും,'അതെ, അതുതന്നെ' "

“ഈ ചില്ലു കപ്പ് ആദ്യമേ ഉടഞ്ഞതാണെന്ന് ഞാൻ മനസ്സിലാക്കുമ്പോൾ ”, അദ്ദേഹം തുടർന്നു, "പിന്നീട് അതിനോടുത്തുള്ള ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണെനിക്ക്. ഓരോ നിമിഷവും മറ്റൊന്നിനും ഇടയില്ലാത്ത വിധം സമൃദ്ധമായിരിക്കും, സമഗ്രമായിരിക്കും, പരിശുദ്ധമായിരിക്കും”.


ജീവിത നിഷേധിയായ ഒരു സമീപനമല്ല 'the glass is already broken' എന്നത്. അശുഭാപ്തിവിശ്വാസവുമല്ല. തികച്ചും സത്യസന്ധമായ ഒരു ഓർത്തെടുക്കൽ മാത്രമാണത്, a deep remembering. ഏറെ ആഴത്തിലുള്ള തിരിച്ചറിവ്. A deeper and wider perception of life. തീർച്ചയായും, നമുക്ക് ജീവിക്കാൻ സാധിക്കുക, കണ്ണ് കാത് തുടങ്ങിയ ഇന്ദ്രിയങ്ങൾ കൊണ്ടുതരുന്ന ഇത്തിരിപ്പോന്ന ഒരു കളിത്തട്ടിലാണ്. അതാണ് നമ്മുടെ വർത്തമാനം, the working desktop of daily life. 

കടന്നുപോകുന്ന ഒരു ഘോഷയാത്രയെ, തുറന്നിട്ട ഒരു ജനൽപാളിയിലൂടെ നോക്കിക്കാണുകയാണ് നാം. ജനൽപാളിക്ക് മുന്നിൽ നാം കാണുന്നത് കൊട്ടും കുരവയും ഉല്ലാസവുമാണ്. അല്ലെങ്കിൽ, ഒരു ശവഘോഷയാത്രയിലേതുപോലെ മൂക മുഖങ്ങളും മന്ത്രോച്ചാരണങ്ങളും. നമുക്കറിയാം ആ ഘോഷയാത്ര അല്പനേരം കഴിഞ്ഞാൽ ഓരോരുത്തരായി പിരിഞ്ഞുപോകുമെന്ന്. നമുക്കറിയാം ആദ്യമേ അത് വ്യക്തികൾ മാത്രമാണെന്ന്. സവിശേഷമായ രീതിയിൽ അവർ ഒന്ന് ചേരുമ്പോൾ അതിനു താല്ക്കാലികമായ ഒരു അർത്ഥം കൈവരിക മാത്രമാണ്; കാലിഡോസ്കോപ്പിലെ ചിത്രചാതുരി പോലെ. ആ ഘോഷയാത്ര വ്യക്തികളായി പിരിഞ്ഞു പോകുമ്പോൾ നാം ആശ്ചര്യപ്പെടുന്നില്ല. പിരിഞ്ഞുപോകുമെന്ന് അറിയാമെങ്കിലും ആ ഘോഷയാത്രയെ നമുക്ക് ആസ്വദിക്കാനാവുന്നുണ്ട്. സത്യത്തിൽ, താല്ക്കാലികമായ ഒരു ഒത്തുച്ചേരലാണ് എന്ന് അറിയുന്നതുകൊണ്ടാണ് നാം അതിനെ സവിശേഷമായി ആസ്വദിക്കുന്നത്. 

കണ്ണുകളെക്കൊണ്ട് കാണുന്നത് ജനൽപ്പാളിയിലൂടെയുള്ള ഒരു ചെറിയ ദൃശ്യമാണെങ്കിലും ആ ദൃശ്യത്തിന്റെ ഇടത്തും വലത്തും, അതിനു മുൻപും അതിനു ശേഷവും എന്തായിരിക്കുമെന്ന് ധാരണയുണ്ടാവുകയാണെങ്കിൽ, ആ ദൃശ്യത്തിനോടുള്ള നമ്മുടെ പ്രതികരണം തീർത്തും വ്യത്യസ്തമായിരിക്കും. ദൃശ്യങ്ങളോടും ശബ്ദങ്ങളോടും മറ്റ് ഇന്ദ്രിയചോദനകളോടുമുള്ള നിരന്തരമായ പ്രതികരണങ്ങളെയാണ് മൊത്തമായെടുത്ത് നാം ജീവിതമെന്ന് പറയുന്നത്. അതുകൊണ്ടുതന്നെ, ദൈനംദിനജീവിതത്തിലെ ഒരു നിസ്സാര പ്രതികരണം പോലും ശീലത്തിൽക്കവിഞ്ഞ ഗഹനതയാവശ്യപ്പെടുന്നുണ്ട്. 


  
The first X-ray image,
“Hand mit Ringen” by Wilhelm Conrad Roentgen, 1895.
WELLCOME LIBRARY, LONDONCC BY 4.0
വൈദ്യശാസ്ത്രത്തെ മാറ്റിമറിച്ചത് അത്തരം ഗഹനമായ ഒരു നിമിഷമായിരുന്നു. കൃത്യമായി പറഞ്ഞാൽ 1895 നവംബർ 8 ന്. ജെർമൻകാരനായിരുന്ന വിൽഹെം കോൺറാഡ് റോന്റ്‌ജെൻ എക്സ്-റേ കണ്ടെത്തിയ നിമിഷം. തന്റെ ഭാര്യയുടെ സുന്ദരമായ കൈത്തലം, എല്ലിൻ കഷ്ണങ്ങൾ തൊട്ടുതൊടാതെ വെച്ചുണ്ടാക്കിയ, പുല്ലുമാന്തിപോലുള്ള ഒരു അവയവമാണെന്ന് അദ്ദേഹം തന്റെ എക്സ്-റേ ഫിലിമിൽ നിന്നും തിരിച്ചറിഞ്ഞു (ഒരു വിരലിൽ താൻ പ്രേമപൂർവ്വം അണിയിച്ച വിവാഹമോതിരത്തിന്റെ നിഴൽ പോലുമുണ്ടായിരുന്നു!). വൈദ്യശാസ്ത്രത്തെ സംബന്ധിച്ച് അത് വിപ്ലവകരമായ ഒരു മുഹൂർത്തമായിരുന്നെങ്കിലും, റോന്റ്‌ജെന്റെ ജീവിതകാഴ്ചപ്പാടുകളിൽ അതെത്ര അവഗാഹമുണ്ടാക്കി എന്നറിയില്ല. എന്നന്നേക്കുമായെന്നോണം നാം ഏറെ പണിപ്പെട്ട് പരിപാലിച്ചുകൊണ്ടുവരുന്ന നമ്മുടെ ഈ ശരീരം 'already broken' ആയിട്ടുള്ള (വേറിട്ട പോത്തിനെപ്പോലെ) ഒരു എല്ലിൻ കൂടാണെന്ന് ഇടയ്ക്കിടെ ഓർക്കുന്നത് നല്ലതാണ്. 'remembering' എന്ന X-RAY കടത്തിവിടണമെന്നു മാത്രം. അത് ഇനിയും നാം കാണാത്ത വിധം 'already broken' ആണ് താനും. ആദ്യമേ ഉടഞ്ഞുപൊടിഞ്ഞിരിക്കുന്ന അവസ്ഥയിലേക്ക് ഈ ശരീരം തിരിച്ചുപോകുമ്പോൾ, അത് ആദ്യമേ മനസ്സിലാക്കിയിട്ടുള്ള ഒരാളിൽ അത്രയൊന്നും വെപ്രാളമോ അതിശയമോ ഉണ്ടാകാനിടയില്ല. കാലാവധി തീർന്ന ഒരു കെട്ടിടത്തിൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിലും, എൻജിനീയറിങ് ധാരണയുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് ആ കെട്ടിടം 'ആദ്യമേ തകർന്നതാണ്'. പിന്നീട് 'ആ കെട്ടിടം തകർന്നുവീണു' എന്ന് കേൾക്കുമ്പോൾ അയാളിൽ ആശ്ചര്യം തോന്നാനിടയില്ലല്ലോ.

Wilhelm Conrad Roentgen
ഒരു രസതന്ത്രജ്ഞൻ, ചുരുങ്ങിയ പക്ഷം അയാളുടെ ലബോറട്ടറിയിലെങ്കിലും, പദാർത്ഥങ്ങളെ കാണുന്നത് നാം കാണുന്നത് പോലെയായിരിക്കില്ല. ഒരു ഡോക്ടർ തന്റെ മുന്നിലിരിക്കുന്ന രോഗിയെ കാണുന്നത് നാം കാണുന്ന കണ്ണുകളെക്കൊണ്ടായിരിക്കില്ല. അയാൾ പക്ഷേ മറ്റു സന്ദർഭങ്ങളിൽ വ്യക്‌തികളോട് ഇടപഴകുന്നത് സാധാരണപോലെയാകും. ഒരു റോഡിലൂടെ ആദ്യമായി ഡ്രൈവ് ചെയ്യുന്നയാൾ, ഒരു പക്ഷേ റോഡിന്റെ സൗകുമാര്യതയിലും വഴിയോരകാഴ്ചകളിലും മുഴുകിയിരിക്കുമ്പോൾ, ആ റോഡിന്റെ മുന്നോട്ടുള്ള സ്ഥിതിയെപ്പറ്റി ധാരണയുള്ള പരിചിതനായ ഒരു ഡ്രൈവർ ആ വഴി തെരഞ്ഞെടുത്തേക്കില്ല, അയാളറിയുന്നു ആ റോഡ് 'already broken' ആണെന്ന്.

വൈരാഗികളായിട്ടുള്ളവർ 'ഏദൻ മാംസ വസാദി' വിചാരം ചെയ്യുന്നത് എന്തിനെയെങ്കിലും അടിച്ചമർത്താൻ വേണ്ടിയല്ല, 'already broken' ആണെന്ന് ഓർമ്മിക്കുക മാത്രമാണ്. ബുദ്ധൻ തന്റെ ശിഷ്യന്മാരെ ശ്മശാനത്തിലേക്കയക്കാറുണ്ടായിരുന്നുവത്രെ. ബുദ്ധൻ ഉദ്ദേശിച്ചിട്ടുണ്ടാവുക ഇതു തന്നെയാകണം, അഭിനിവേശം കാണിച്ചുകൊണ്ടിരിക്കുന്ന ഈ ശരീരം 'already broken' ആയിട്ടുള്ള താത്ക്കാലിക ക്രമീകരണം മാത്രമാണെന്ന് മനസ്സിലാക്കാൻ അവർക്ക് അവസരമാവട്ടെ എന്ന്. 



എന്നാൽ ഈ സമീപനം ഒരു തരം ഓടിയൊളിക്കലിലേക്കും (escapism), ജീവിത നിഷേധത്തിലേക്കും പലപ്പോഴും വഴുതിപ്പോകുന്നുണ്ടെന്ന വസ്തുത കാണാതെ പോകരുത് പക്ഷേ. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം വേണ്ട വിധത്തിലല്ല ആ ഉൾക്കാഴ്ച സംഭവിച്ചിട്ടുള്ളതെന്നാണ്. 'ഇങ്ങനെയാണെങ്കിൽ പിന്നെ ഒന്നും വേണ്ട' എന്ന രീതിയിലുള്ള ബാലിശമായ പ്രതിഷേധമാണ് അത്തരം 'so called' വൈരാഗികളിൽ സംഭവിക്കുന്നത്. അല്ലാത്തപക്ഷം ഉണർന്നുവരേണ്ടത് ഓരോ നിമിഷവും അതീവ മൂല്യവത്താണ് എന്നറിഞ്ഞുകൊണ്ടുള്ള സ്നേഹവും ജാഗ്രതയും ഉണർവുമാണ്. അതിനെയാണ് ജീവിതാഘോഷമെന്നറിയേണ്ടത്. ജീവിതമെന്നതിന് മറ്റെന്തെങ്കിലും അർത്ഥം നാം കല്പിക്കുന്നുണ്ടെങ്കിൽ, അത് യാഥാർഥ്യത്തിൽ നിന്നും ഓടിയൊളിക്കലാണ്, ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടൽ. 'already broken' എന്നറിയുന്നവർക്ക് 'ജീവിതത്തിലേക്ക് രക്ഷപ്പെടുക' എന്നേ ഉദ്ബോധിപ്പിക്കാനാവൂ.