Featured Post

Wednesday, February 19, 2025

ഉണർവിലേക്കുള്ള പടവുകൾ - 57



                                      അനിശ്ചിതത്വത്തെ പുണരുക



അതിരാവിലെത്തന്നെ എണീക്കേണ്ടതുണ്ട്. അലാറം വെച്ചിട്ടുണ്ട്, എന്നാലും അതെങ്ങാനും കേൾക്കാതെ പോയാൽ.... ആദ്യത്തെ ബസ്സ് പോയാൽ പിന്നെ വിചാരിച്ച ട്രെയിൻ പിടിക്കാൻ പറ്റില്ല. പിന്നെ സകലതും കുളമാണ്. OMG !

ആവശ്യമുള്ള എല്ലാ രേഖകളും കൊടുത്തുവെച്ചിട്ടുണ്ടെങ്കിലും ലോൺ ശരിയാകുമോ ഇല്ലയോ എന്ന് ഇന്നറിയാം. അത് ശരിയായില്ലെങ്കിൽ പിന്നെ എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഇതുവരെ മുടക്കിയതെല്ലാം വെറുതെയാകുമോ ആവോ?

ബയോപ്സി റിപ്പോർട്ട് ഇന്ന് വൈകീട്ട് കിട്ടുമെന്നാണ് പറഞ്ഞിരിക്കുന്നത്. കുഴപ്പമൊന്നുമുണ്ടാവില്ല എന്നാണ് ഡോക്ടർ സമാധാനിപ്പിക്കുന്നത്. കുഴപ്പുണ്ടാവില്ലെങ്കിൽ പിന്നെ ടെസ്റ്റിന് അയക്കേണ്ടതില്ലായിരുന്നല്ലോ. അപ്പോൾ പിന്നെ? അറിയില്ല. ബയോപ്‌സിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പിന്നെ...മുന്നോട്ടുള്ള കാര്യങ്ങൾ ഓർക്കുമ്പോൾ ആകെ ഇരുട്ടാണ്, ഇരുട്ട് മാത്രം. ഇതൊക്കെ ആർക്കാണ് പറഞ്ഞാൽ മനസ്സിലാവുക!


രണ്ടാമത്തവളുടെ ക്‌ളാസ് ടീച്ചർ അത്യാവശ്യമായി വിളിപ്പിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ്. ഇത്തവണ അവൾ എന്താണ് ഒപ്പിച്ചുവെച്ചിരിക്കുന്നതെന്ന് ദൈവത്തിനു മാത്രം അറിയാം. കുറച്ചു നാളായി അവളുടെ കാര്യങ്ങൾ മൊത്തം അവതാളത്തിലാണ്. വഴക്കു പറയാനും ഉപദേശിക്കാനുമൊക്കെയല്ലേ പറ്റൂ. അതിനപ്പുറം എന്ത് ചെയ്യാനാണ്? കൊല്ലാൻ പറ്റില്ലാലോ? മയക്കു മരുന്നാവാതിരുന്നാൽ മതിയെന്നേ പ്രാർത്ഥനയുള്ളൂ. നാല് മണിക്ക് സ്കൂളിൽ എത്തണമെങ്കിൽ ഉച്ചക്ക് ലീവ് പറയണം. മാനേജരുടെ വായിലിരിക്കുന്നത് കേൾക്കാൻ കിടക്കുന്നതേയുള്ളൂ.


അവനൊരു മെസേജ് അയച്ചിട്ട് അഞ്ചു മിനിറ്റ് കഴിഞ്ഞല്ലോ! എന്താണാവോ പ്രശ്നം. ഇവിടന്ന് അങ്ങോട്ട് ഒരു മെസേജ് എത്തുന്നതിന് മുൻപേ റെസ്പോൺസ് വരാറുള്ളതാണ്. അവന്റെ ഫോൺ പക്ഷേ ഓൺലൈനിൽ  ഉണ്ട്. ഇനിയിപ്പോൾ...ഏയ് അങ്ങനെയൊന്നുമാവില്ല..


ദൈനം ദിന ജീവിതത്തിലെ എല്ലാ നിമിഷങ്ങളും അനിശ്ചിതത്വത്തിൽ മാത്രം മുങ്ങിനില്ക്കുന്നവയാണ്. ചെയ്തികളുടെ നിർവ്വഹണത്തിനു വേണ്ടി ഓരോന്നിന്റെയും ചുറ്റിലുമുള്ള അനിശ്ചിതത്വത്തിന്റെ ചുഴികളെ നാം മനഃപൂർവ്വം മറന്നുകളയുന്നുവെന്നു മാത്രം; നിർഭാഗ്യവശാൽ.


എത്ര വലിയ ദുരന്തവും എത്ര വലിയ കഷ്ടപ്പാടും ദുഃഖവുമൊക്കെ എങ്ങനെയെങ്കിലും നേരിടാവുന്നതേയുള്ളൂ. അതേസമയം നിശ്ചയമില്ലായ്കയാണ്, uncertainty, ജീവിതത്തിലെ സ്വാസ്ഥ്യത്തെ കാർന്നു തിന്നുന്നത്. നിസ്സാരമായ ഒരു മെസേജ് മുതൽ അതങ്ങനെയാണ്. 


ഒരു വാട്സ്ആപ് മെസേജ് വരാൻ, പ്രതീക്ഷിച്ചതിലും ഒരു മിനിറ്റ് വൈകിയാൽ തീരുന്നതേയുള്ളൂ നമ്മുടെ സമാധാനം. ഒരുപക്ഷേ അപ്രതീക്ഷിതമായി വന്നു കയറുന്ന ഒരു മെസേജിൽ തീരുന്നതാവാനും മതി ജീവിതത്തിലെ ശാന്തിയും സമാധാനവുമെല്ലാം. ജീവിതത്തിലെ ദുരിതപർവ്വമെന്നത് അനിശ്ചിതത്വമല്ലാതെ മറ്റെന്താണ്?


തീരെ നിശ്ചയമില്ലാത്ത ഒന്ന് എന്നെണ്ണുമ്പോഴും, ഒരുപക്ഷേ മരണമാണ് താരതമ്യേന അനിശ്ചിതത്വത്തെ പ്രതി കുറവ് ദുരിതം നല്കുന്നത്. എന്തുകൊണ്ടെന്നാൽ, ആത്യന്തികമായി ഒരു ദിവസം മരിക്കുമെന്നുള്ള ഒരുറപ്പ്, ഓർക്കാൻ ഇഷ്ടപ്പെടാഞ്ഞിട്ടും, ഒളിച്ചു നടക്കുന്ന ഒരു സോഫ്റ്റ് വെയർ അപ്‌ഡേഷൻ പോലെ പിന്നാമ്പുറത്ത് എവിടെയോ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. 


അനിശ്ചിതത്വം എങ്ങനെയാണ് ദുരിതകാരണമാകുന്നത്? അടിസ്ഥാനപരമായി, മനസ്സുമായി നടക്കുന്ന ഒരു സംഘട്ടനത്തിന്റെ തിക്തഫലമാണതെന്ന് അറിയേണ്ടിവരും. എന്തെന്നാൽ, ഒരല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന അനിശ്ചിതത്ത്വത്തെപ്പറ്റി കുറച്ചെങ്കിലും ഗ്രാഹ്യമുണ്ടാവാതിരിക്കില്ല. മനസ്സ് എന്ന പ്രതിഭാസം പക്ഷേ, സുനിശ്ചിതത്ത്വത്തിൽ - certainty - ശാഠ്യം പിടിക്കുന്ന ഒന്നാണ്. 


മനസ്സിന് പ്രവർത്തിക്കണമെങ്കിൽ ഒരു കേന്ദ്രമുണ്ടായേ തീരൂ. ജീവിതത്തിന്റെ
പ്രകൃതമനുസരിച്ചാകട്ടെ, ഇക്കാണുന്ന ബൃഹത്പ്രപഞ്ചത്തിനാകട്ടെ, ഒരു കേന്ദ്രം സാധ്യമല്ല തന്നെ. ഭൗതിക ശാസ്ത്രജ്ഞരും അത് തന്നെയാണ് പറയുന്നത്. ഈ രണ്ടു വസ്തുതകളും ഒരേസമയം ഓർമ്മിക്കപ്പെടുന്നില്ലെങ്കിൽ, ആന്തരികമായ കലഹമാണ് ഫലം. നിത്യജീവിതത്തിൽ നാം വശം കെടുന്നത് ഇടതടവില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കലഹം മൂലമാണ്.


ഇലക്ട്രോണുകൾ മുതലായ അടിസ്ഥാന കണങ്ങൾ മുതൽ സകലതും സന്ദിഗ്ധമാണ്, uncertain. ഹീസൻബെർഗ് എന്ന ശാസ്ത്രജ്ഞൻ 'uncertainty principle' മുന്നോട്ടു വെക്കുമ്പോൾപോലും ശങ്കിച്ചിട്ടുണ്ടാവണം. അല്ലാത്തപക്ഷം അതിൽ സ്വതേ ഒരു വൈരുദ്ധ്യം വന്നുചേരുമായിരുന്നു. 


അത് മാത്രമല്ല, തന്റെ സന്ദിഗ്ധതകളിൽ അദ്ദേഹം എത്രത്തോളം സ്വസ്ഥനായിരുന്നു എന്നിടത്താണ് കാര്യം. ഇലക്ട്രോണുകളും ആറ്റവുമൊക്കെ 'ഒരു നിശ്ചയവുമില്ലയൊന്നിനും' എന്ന രീതിയിൽ പെരുമാറിക്കൊണ്ടിരിക്കേ, പാദം നിലത്തുവെക്കാൻ അദ്ദേഹം ശങ്കിച്ചുകാണാൻ വഴിയില്ലല്ലോ. ഒരു കപ്പു ചായ ചുണ്ടോടടുപ്പിക്കാൻ അദ്ദേഹം കുഴങ്ങിക്കാണില്ല എന്നുറപ്പ്. അടിസ്ഥാന കണങ്ങളിൽ തുടങ്ങുന്ന അനിശ്ചിതത്വം, ജീവിതമാകമാനം പടർന്നുകിടക്കുന്നു എന്ന് അറിയുന്നതോടെ, നിത്യജീവിതത്തിലെ കൊച്ചുകാര്യങ്ങളിൽ സുനിശ്ചിതമായി ഇടപെടാൻ എളുപ്പമായി. 


John Keats
ജോൺ കീറ്റ്‌സ് എന്ന കവി നടത്തിയ ഒരു പ്രയോഗം പ്രസിദ്ധമാണ് - 'Negative capability.' അനിശ്ചിതത്വത്തിൽ സ്വസ്ഥനായി കഴിയാനുള്ള കഴിവ്. ജോൺ കീറ്റ്സും ഹീസെൻബെർഗുമെല്ലാം വ്യക്തിജീവിതത്തിൽ എത്രത്തോളം സ്വസ്ഥരായിരുന്നു എന്ന് അവർക്കു മാത്രമേ അറിയൂ. എന്നാലും രണ്ടുപേരിലും അനിശ്ചിതത്വത്തെ ആലിംഗനം ചെയ്യാനുള്ള ശ്രമം പ്രകടമായിരുന്നു എന്ന് വേണം വിചാരിക്കാൻ.


ജീവിതത്തിന്റെ പ്രഥമഭാവം അനിശ്ചിതത്വമാണെന്ന് അറിയുക. അതറിയാൻ, ഗ്രന്ഥപ്പുരകൾ കയറി നിരങ്ങേണ്ടതില്ല; ജീവിതത്തിൽ നിന്നും മുഖം തിരിക്കാതിരിക്കുകയേ വേണ്ടൂ. ജീവിതത്തിൽ നിന്നും ഓടിയൊളിക്കാതിരിക്കുകയേ വേണ്ടൂ. അപ്പോൾ മനസ്സിലാവും കാര്യങ്ങൾ 'നാം വിചാരിച്ചതു പോലെ' നടക്കാതെ വരുമ്പോൾ, സത്യത്തോട് നാം കൂടുതൽ അടുത്തുനില്ക്കുകയാണെന്ന്. ജീവിതത്തിൽ നിസ്സാരമായ ഒരു നിമിഷത്തിൽ പോലും നമുക്ക് പിടികിട്ടാത്ത എത്രയോ മാനങ്ങൾ - dimensions - ഒളിഞ്ഞുകിടക്കുന്നു. നാം വിചാരിച്ചതുപോലെ നടക്കാനുള്ള യാതൊരു സാധ്യതയുമില്ല. എന്നിട്ടും പക്ഷേ നാം വിചാരിച്ചതുപോലെത്തന്നെ അത് സംഭവിക്കുന്നെങ്കിൽ, നമ്മുടെ ഗ്രാഹ്യങ്ങൾ തീരെ അപര്യാപ്തമാണെന്ന് വിനയം കൊള്ളുക. ആ വിനയം ഒന്ന് മാത്രമാണ് ഓരോ ചെയ്തിയിലും സുതാര്യത കൊണ്ട് വരുന്നത്. അല്ലാത്തപക്ഷം, നിശ്ചയമില്ലാത്ത പ്രപഞ്ചത്തിൽ, നിശ്‌ചയമല്ലാത്ത ഒരു വ്യക്തിരൂപം, നിസ്സാരമായ ഒരു സംഗതി സുനിശ്ചിതമാകാൻ വേണ്ടി ശഠിക്കുക എന്ന വിഢ്‌ഡിത്തത്തെ ജീവിതമെന്നു വിളിക്കേണ്ടി വരും.


'ഒരു നിശ്ചയമില്ലയൊന്നിനും' എന്ന് ആശങ്കപ്പെടുകയല്ല വേണ്ടത്; അതൊരു ഉൾക്കാഴ്ചയുടെ നിറവാകട്ടെ. അനിശ്ചിതത്വത്തെ നിശ്ചിതമാക്കാനുള്ള വിഡ്ഢിത്തം, തെരുതെരെ വന്നുകൊണ്ടിരിക്കുന്ന തിരമാലകളെയെല്ലാം അടക്കിയൊതുക്കി അക്കമിട്ടറിയാനുള്ള ശ്രമം പോലെയാണ്. 


Embrace uncertainty. അനിശ്ചിതത്വത്തെ പുണരുക. പ്രതിരോധങ്ങളഴിഞ്ഞുപോകട്ടെ. നഷ്ടപ്പെടാൻ ദുരിതങ്ങൾ മാത്രമേയുള്ളൂ.


  •                          





Sunday, January 19, 2025

ഉണർവിലേക്കുള്ള പടവുകൾ - 56

 


                                                   ആകാശത്തിന്റെ നിറം 


ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ ഭാവം അത് കൊണ്ടെത്തിക്കുന്ന വിസ്മയത്തിന്റേതാണ്. അതിനു പുറത്ത് വിചാരങ്ങൾക്ക് കരുപ്പിടിക്കാൻ ആവാത്ത വിധം അത് കണ്ണഞ്ചിപ്പിക്കുന്നതോ മൗനത്തിൽ മുങ്ങിനിൽക്കുന്നതോ ആയിരിക്കും. ജീവിതം ഒരു ലഹരിയാണെന്ന് പലപ്പോഴും പറയേണ്ടി വരുന്നത് ഓരോ നിമിഷവും അത് സാഫല്യത്തെ പുണരുന്നതുകൊണ്ടാണ്; പിന്നെയും പിന്നെയും വേണമെന്ന് തോന്നിക്കുന്നതുകൊണ്ടല്ല.


ജീവിതത്തെ ആർത്തിയോടെ സമീപിക്കുന്നവരാണ് നാം ഒട്ടുമിക്കപേരും. ജീവിതത്തിൽ മടുപ്പും, അതിനെ അവസാനിപ്പിക്കാനുള്ള ത്വരയും, ഈ ആർത്തിയുടെ വിപരീത ദിശയിലുള്ള പ്രതികരണം മാത്രമാണ്. ജീവിതത്തിനോടുള്ള ആർത്തിയെ കൊട്ടിഘോഷിക്കുന്ന ധാരാളം കവികളും കലാകാരന്മാരും എഴുത്തുകാരുമെല്ലാമുണ്ട്. അതുപോലെ ആർത്തികാണിക്കുന്നവർക്കൊഴികെ അവരുടെ കലാ സാഹിത്യ സംഗതികളെല്ലാം ജൂഗുപ്സ മാത്രമേ ഉളവാക്കൂ. ആർത്തിക്കാരിൽ താല്ക്കാലികമായ ആസക്തികൾ മാത്രമേ കാണൂ. അല്ലാത്തപ്പോഴെല്ലാം അവർ ജീവിതവുമായി കലഹിച്ചുകൊണ്ടേയിരിക്കും, അല്ലെങ്കിൽ അവർ ജീവിതത്തിനോട് അനാവശ്യമായി യാചിച്ചുകൊണ്ടേയിരിക്കും. ഒന്നുകിൽ അവർ ശ്രദ്ധ നേടാനായി പുരപ്പുറത്തുനിന്ന് ഓരിയിട്ടുകൊണ്ടിരിക്കും. അല്ലെങ്കിൽ അവർ മറ്റുള്ളവരുടെ സഹതാപത്തിനായി കേണുകൊണ്ടിരിക്കും. ജീവിതത്തിനോട് കാണിക്കുന്ന ഈ ആസക്തിയും ആർത്തിയുമെല്ലാം ഉള്ളിൽ അലതല്ലുന്ന ഭീതിയല്ലാതെ മറ്റൊന്നുമല്ല. അവർ കേവലം സമൂഹ ജീവികളാണ്; സമൂഹത്തെ അള്ളിപ്പിടിക്കുന്നവർ എന്ന അർത്ഥത്തിൽ.


ജീവിതം ഒരു ലഹരിയാവുന്നത് ജീവിക്കുന്നതിലൂടെ മാത്രമാണ്; അതേപ്പറ്റി ആശയ സാമ്രാജ്യങ്ങൾ തീർക്കുന്നതിലോ, തത്വചിന്തകൾ കൊണ്ടോ, ആത്മീയ/ രാഷ്ട്രീയ / പ്രതിബദ്ധതകൾ കൊണ്ടോ ജീവിതത്തിന്റെ സഹജതയെ ഞെരുക്കി ശ്വാസം മുട്ടിക്കുന്നതിലോ അല്ല. നിത്യജീവിതത്തിലെ നിസ്സാരമായ ഒരു ചെയ്തി പോലും അവാച്യമായ സംതൃപ്തി സമ്മാനിക്കുമ്പോൾ, ലഹരിയെന്നത് അസാധാരണമായ ഒരു വിശ്രാന്തി (a deep let-go)യുടെ പര്യായമായിത്തീരുന്നു. ജീവിത ലഹരിയിൽ സർവ്വവും സുതാര്യമാണ്; ആസക്തിയിലാകട്ടെ സർവ്വവും മൃതവും അന്ധവുമാണ്.

ഇത്രയും പറയാൻ തോന്നിയത് കൂടെക്കൂടെ ആസ്വദിക്കുന്ന ഒരു പാട്ടിന്റെ വരികൾ പിന്നെയും ലഹരി നിറക്കുന്നതുകൊണ്ടാണ്; ഒഴിഞ്ഞ ചഷകത്തിലേക്ക് ഏതോ ഒരു സുഹൃത്ത് വീണ്ടും വീണ്ടും വീഞ്ഞ് പകരുന്നതുപോലെ.


2019 നവംബറിലായിരുന്നു- കോവിഡ് തുടങ്ങുന്നതിന് തൊട്ടു മുൻപ്- The Sky is Pink എന്ന പേരിൽ ഒരു ഗാനമിറങ്ങിയത്. അതേ പേരിൽ ഇറങ്ങിയ ഒരു സിനിമയുടെ ഭാഗമായിട്ടായിരുന്നു അത്. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഒരു ഹിന്ദി സിനിമ. Evan Giia യും Nooran Sisters ഉം ചേർന്ന് മനോഹരമാക്കിയ ആ ഗാനം ഇഷാൻ ചൗദരി എന്ന ഒരു ചെറുപ്പക്കാരൻ, പതിനെട്ടാമത്തെ വയസ്സിൽ മൺമറഞ്ഞുപോയ പ്രിയങ്കരിയായ തന്റെ സഹോദരിയെ ഓർത്തുകൊണ്ട് ഒരുക്കിയതാണ്. 


ജന്മനാ 'pulmonary fibrosis' എന്ന ജനിതക രോഗബാധിതയായ ഐഷ എന്ന പെൺകുട്ടിയുടെ ജീവിതത്തെ ഏകദേശം അതേപടി പകർത്തിയ ഒരു സാധാരണ ചിത്രം. സൊനാലി ബോസിന്റെ സംവിധാനത്തിൽ പ്രിയങ്ക ചോപ്രയും ഫർഹാൻ അക്തറും സൈറ വസീമും മറ്റും മനോഹരമായി അഭിനയിച്ചു പൊലിപ്പിച്ചെങ്കിലും സിനിമയുടെ മുഴുവൻ ഹൃദയമിടിപ്പും അവസാനഭാഗത്തെ ആ ഗാനത്തിലാണ് കുടികൊള്ളുന്നത്.


ഇഷാന്റെ ബാല്യത്തിൽ, പിങ്ക് നിറത്തിലുള്ള ഒരു ആകാശം വരച്ചതിന് മുത്തശ്ശിയടക്കം എല്ലാവരും വഴക്കുപറയുകയും, ആകാശത്തിന്റെ നിറം എല്ലായ്പോഴും നീലയായിരിക്കണമെന്ന് തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഹൃദയസ്പർശിയായ ഒരു രംഗം ചിത്രത്തിലുണ്ട്. കാഴചയിലും കേൾവിയിലും രസമുകുളങ്ങളിലുമെല്ലാം ഇടപെടാൻ തക്കം പാർത്തുനിൽക്കുന്ന ഒരു സമൂഹാന്തരീക്ഷത്തിൽ, തന്റേതു മാത്രമായ ആകാശത്തേയും, തന്റേതു മാത്രമായ തൂവൽ പച്ചകളേയും, തന്റേതു മാത്രമായ കിളിയൊച്ചകളേയും കാത്തുസൂക്ഷിക്കുകയെന്നത് നിസ്സാരമല്ലാത്ത ഒരു ധീരതയാണ്, a rebellious step.


Aisha at home with her mother Aditi and dog Kobe

ഇഷാനോടൊപ്പം വളർന്നുവന്ന ഐഷയെന്ന ആ പെൺകുട്ടി, രോഗ

പീഡകളെക്കൊണ്ട് ആകുലമായ തന്റെ കുഞ്ഞു ജീവിതത്തെ സഫലമാക്കിയതിന്റെ അനുരണനങ്ങളാണ് ഇംഗ്ലീഷും ഹിന്ദിയും ഉർദുവും പഞ്ചാബിയുമെല്ലാം കലർന്ന ഈ ഗാനം.

'ജീവിതം, അവസാനം ഇങ്ങനെയാണോ ആയിത്തീരുക?' എന്ന വിസ്മയത്തിൽ തുടങ്ങുന്ന ആദ്യവരിക്കു പുറകെ, അവൾ - ഐഷ- ജീവിച്ചുപോയതിനെപ്പറ്റി അവളുടെ വാക്കുകളെന്നോണം ഇഷാൻ പാടുകയാണ്. 'ജീവിതത്തെ അടിമുടി ഞാൻ ജീവിച്ചു തീർത്തിരിക്കുന്നു. ജീവിതത്തിലെ പ്രകാശം മുഴുവനും ഞാൻ കുടിച്ചു വറ്റിച്ചിരിക്കുന്നു. നിറങ്ങളുടെ എല്ലാ കഥകളും ഞാൻ നുണഞ്ഞിരിക്കുന്നു, വിരലുകൾ നക്കിത്തുടച്ചുകൊണ്ട്.'


Aisha with her brother Ishaan
at her school graduation

പരിധികളും പരിമിതികളും ഏറെയുണ്ടായിട്ടും വീട്ടു പരിസരങ്ങളിലെ നിസ്സാരതകളിൽ പോലും ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അറിയാനാവുകയെന്നത്, ധ്യാനമാണ്. കൗതുകങ്ങൾ കൈവിടാത്ത ഇന്ദ്രിയങ്ങൾ വിഷയങ്ങളെ കവർന്നു നില്ക്കുന്ന തുറവുകളാണ്.


'കവിൾ നിറയെ ഒരു മേഘശകലത്തെ കടിച്ചെടുത്തു'കൊണ്ട് അവൾ പാടുന്നു, 'എന്നെപ്പറ്റി വിഷമിച്ചേക്കരുതേ, ഇക്കാലമത്രയും ഞാനിവിടെയുണ്ടായിരുന്നുവെന്ന് അറിയാവുന്നതല്ലേ, അതുകൊണ്ടുതന്നെ ഞാൻ പോയാലും വിഷമിക്കേണ്ടതില്ല. ഒരു താരാട്ടു മൂളുക, ഞാനൊന്ന് മയങ്ങട്ടെ.'


ഐഷ തുടരുന്നു, ' നമുക്ക് കുറച്ചുസമയമേയുള്ളൂ, അതുകൊണ്ടുതന്നെ അതിനെ ബുദ്ധിപൂർവ്വം ചെലവഴിക്കുക. Piggy bank പോലുള്ള കുഞ്ഞു ബാഗിൽ, ഞാൻ വന്നത് വെറും ഒരു പിടി ശ്വാസവുമായിട്ടായിരുന്നു, നമുക്കതിനെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കണ്ണുകൾ തുറക്കുക, നിങ്ങൾക്ക് നിങ്ങളുടെ സ്വപ്‌നങ്ങൾ കാണാനാവുന്ന ജാലകങ്ങളാണവ.'


ഐഷ ഒരു അവധൂതികയെപ്പോലെയോ മറ്റോ സ്നേഹപൂർവ്വം ശാസിക്കുന്നു, 'ഹേ വിഡ്ഡീ, ജീവിതം ജീവിക്കാൻ ഭയപ്പെടാതെ. അതിന്റെ ഓരോ നിമിഷവും നുണഞ്ഞിറക്കുക, പതുക്കെപ്പതുക്കെ, സാവധാനം. ഞാണിന്മേൽക്കളിപോലെ, അവസാനരക്ഷക്കെത്തിയ പടുതോണിയിലെ ഗാനം പോലെ, ഒരു കറുത്ത ഫലിതമായി അവരെന്നെ ചികില്സിക്കുന്നതെന്താണ്? ഞാൻ ആഗ്രഹിക്കുന്നത് നീ ചിരിച്ചു മറിയുന്നത് കാണാനാണ്. എന്നിലെ സ്നേഹത്തെ അറിയുന്നു എന്ന് കാണുന്നതിൽ സന്തോഷം. ശ്വാസമെടുക്കുക, ദീർഘ ശ്വാസമെടുക്കുക.' 


ഉർദുവിൽ 'സാ.....സ്' എന്ന് തന്നെ ആവർത്തിച്ചുകൊണ്ടാണ് ഗാനം അവസാനിക്കുന്നത്. Take a deep breath! ജീവിതമെന്നത് ആത്യന്തികമായി ഒരു സാക്ഷ്യാനുഭവമാണെന്നു അറിയുമ്പോൾ ബോധപൂർവ്വം ഒരു ശ്വാസമെടുക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക? മറ്റെന്താണ് ചെയ്യാനുള്ളത്?


പരിചയപ്പെട്ടിട്ടുള്ള ഒട്ടു മിക്കവാറും ഗാനങ്ങളും (ഏതു ഭാഷയിലുള്ളതും) ഒന്നുകിൽ ഓർമ്മകളിൽ മുങ്ങിക്കുളിച്ചുനിൽക്കുന്നവയോ, തത്വചിന്തകളെക്കൊണ്ട് പുളിച്ചുപൊങ്ങിയവയോ ആകാറാണ് പതിവ്, പതിവ് പ്രണയഗാനങ്ങളെ ഒഴിവാക്കിയാൽ. അവയൊക്കെയും 'gold' ആകണമെങ്കിൽ 'old' ആവും വരേയ്ക്കും കാത്തിരിക്കണമായിരുന്നു. ഇവിടെയിതാ സ്വർണ്ണദീപ്തിയിൽ തിളങ്ങി നിൽക്കുന്ന ഒരു ഗാനം. sky is pink


ജീവിതമെന്ന വർത്തമാന ആകാശം - നാം ഓരോരുത്തരും അതിന് ഏതു നിറമാണ് കൊടുക്കാൻ പോകുന്നത്? ജീവിതത്തിൽ പങ്കുകൊള്ളുക മാത്രമേ ചെയ്യേണ്ടതായുള്ളൂ. It will make your sky PINK.