Osho wings Osho waves

Featured Post

Friday, July 18, 2025

ഉണർവിലേക്കുള്ള പടവുകൾ - 61

                                         

credit: pexels, pic by Dmyt kopl

                        യുദ്ധവും സമാധാനവും

യുദ്ധവും സമാധാനവും മാനവ ചരിത്രത്തിലെ ഏറ്റവും മുഷിപ്പൻ ക്ളീഷെയായി മാറിക്കൊണ്ടിരിക്കുന്നു. മൂവായിരം വർഷത്തെ ചരിത്രത്തിനിടയിൽ പതിനയ്യായിരം യുദ്ധങ്ങൾ സംഭവിച്ചുവെന്ന് മനസ്സിലാക്കുമ്പോൾ, യുദ്ധം മടുത്തിട്ടില്ലെങ്കിലും 'യുദ്ധവും സമാധാനവും' എന്ന പ്രയോഗമെങ്കിലും മനുഷ്യന് മടുക്കേണ്ടതായിട്ടുണ്ട്. ഗൂഗ്ൾ പറയുന്നത് ലോകമെങ്ങും ഇപ്പോൾ നൂറ്റിപ്പത്തോളം രാഷ്ടാന്തര കലഹങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നാണ്. അവയിൽത്തന്നെ അമ്പത്തിയാറെണ്ണം കാര്യപ്പെട്ട സായുധകലാപങ്ങളത്രേ. അമ്പതിലധികം യുദ്ധസമാനമായ കലഹങ്ങൾ നടന്നുകൊണ്ടിരിക്കേ, വെറും മൂന്നോ നാലോ മാത്രമേ നമ്മുടെ 'നർമ്മ സംഭാഷണങ്ങളിൽ' എത്തുന്നുള്ളൂ എന്നത് ( ഇസ്രായേൽ - ഗാസ, റഷ്യ - യുക്രെയ്ൻ, ഇന്ത്യ- പാകിസ്ഥാൻ, അമേരിക്ക - ഇറാൻ എന്നിങ്ങനെ ), ദുരിതങ്ങളോ യുദ്ധക്കെടുതികളോ നമ്മെ സംബന്ധിച്ച് അത്രയൊന്നും പ്രധാനമല്ല, കലഹ പശ്ചാത്തലത്തിലെ രാഷ്ട്രീയ - മത ചേരുവകളാണ് നമുക്ക് പഥ്യം എന്നതിന്റെ നഗ്‌നമായ തെളിവാണ്.

നമുക്ക് ഇനിയും നുണ പറയാതിരിക്കാനെങ്കിലും ത്രാണിയുണ്ടാവേണ്ടതല്ലേ? നമുക്കിഷ്ടം യുദ്ധമാണ്. ഒരുപക്ഷേ ജീവന്റെ ആവിർഭാവം മുതൽ അതങ്ങനെയാണ്. കൃത്യമായ ഭാഷയുടെ ആവിർഭാവത്തോടെയാകണം നാം നുണ പറയാനുള്ള ആർജ്ജവവും പ്രാപ്തിയും നേടിയത്. ഭാഷയുടെ ആവിർഭാവമാണ് യുദ്ധങ്ങൾക്ക് വഴിവെച്ചതെന്ന് കരുതുന്ന ഭാഷാശാസ്ത്രജ്ഞരുണ്ട്. അവരുടെ വാദമുഖങ്ങൾ അത്ര ബോധ്യം തരുന്നതല്ല. എന്നാൽ അവർ കരുതുന്നതിനപ്പുറത്ത് ഭാഷ ഒരു കാരണമാകുന്നുണ്ട് - നാം സമാധാനം എന്ന നുണ പ്രയോഗിക്കാൻ തുടങ്ങിയതുമുതലാണ് യുദ്ധം യുദ്ധമായി മാറിയത്. അതുവരേക്കും കൃത്യമായ ഏതെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടിയുള്ള കൊട്ടിക്കലാശങ്ങളായിരുന്നു അവ. അത് നേടിക്കഴിഞ്ഞാൽ അതിന് അറുതി വരികയായി. എന്നാൽ സമാധാനം എന്ന നുണ ചേർത്തുവെക്കപ്പെട്ടതോടെ യുദ്ധം ഒരിക്കലും അവസാനിച്ചിട്ടില്ല, അവസാനിക്കുകയുമില്ല.


peace puzzle

നാം ആഗ്രഹിക്കുന്നത് സമാധാനമാണ് എന്ന് പറയുമ്പോൾ, അത് നുണയാകുന്നതും, ആത്യന്തികമായി യുദ്ധകാരണമായിത്തീരുന്നതും അതിസൂക്ഷ്മമായാണ്. ഒന്നാമതായി നാം സമാധാനമല്ല ആഗ്രഹിക്കുന്നത്. നാം ശരിക്കും ആഗ്രഹിക്കുന്നത്, എന്തുവേണമെങ്കിലും ആയിക്കൊള്ളട്ടെ, എന്റെ ഇഷ്ടങ്ങൾക്കു കോട്ടം വരരുതേ എന്ന് മാത്രമാണ്. നിരപരാധികളായവർ (അങ്ങനെയാരുമില്ലെന്നത് മറ്റൊരു വാസ്തവം!) ചത്താലും നിലവിളിച്ചാലും, എന്റെ വിശ്വാസങ്ങൾക്കും, എന്റെ  പ്രതിച്ഛായക്കും വെല്ലുവിളികൾ ഉണ്ടാവാതിരുന്നാൽ എനിക്ക് സമാധാനമായി. രണ്ടാമത്, സമാധാനം എന്ന് ഉച്ചരിക്കുന്നതോടെ ഒരുവൻ യുദ്ധത്തിന്റെ കാരണത്തിൽ തനിക്കുള്ള ഉത്തരവാദിത്തത്തിൽ നിന്നും, ഇളിഭ്യച്ചിരി ചിരിച്ചുകൊണ്ട് കൈ കഴുകുകയാണ്. അയാൾ കണ്ണ് തെറ്റിയാൽ ദുരിതം പേറുന്നവരെയോർത്ത് കണ്ണീർ വാർക്കുകയും, സ്നേഹം സാഹോദര്യം കാരുണ്യം ചേർത്തുപിടി എന്നീ വാക്കുകൾ വലിച്ചെറിഞ്ഞുകൊണ്ട് സത്യസന്ധമായ സാമൂഹ്യാവസ്ഥയെ മലീമസമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. 


തന്റെ പ്രതിച്ഛായയെ പ്രതി അയാൾ ആരോടും കാര്യങ്ങൾ മുഖത്തുനോക്കി പറയില്ല. പകരം, എല്ലാ കാരണങ്ങൾക്കും ബദലുകൾ കണ്ടെത്തിക്കൊണ്ട് ആരെയും വേദനിപ്പിക്കാത്ത വിധം അഴകൊഴമ്പൻ കുശിനിക്കാരനാകും. അങ്ങനെയാണ് നാം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് കേവലം അതിർത്തിത്തർക്കമാണെന്ന് വരുത്തിത്തീർക്കുന്നത്; ഇസ്രയേലും പലസ്തീനും തമ്മിലുള്ളത് ഭൂമിശാസ്ത്രസംബന്ധിയാണെന്ന് വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നത്. 


യുദ്ധം സംഭവിക്കുന്നതിൽ തനിക്കും ഗണ്യമായ പങ്കുണ്ട്, മറ്റെല്ലാവരെയും
പോലെത്തന്നെ, എന്ന് സമ്മതിക്കാത്തേടത്തോളം നാം യുദ്ധത്തിനുള്ള ആവേഗങ്ങൾ കൂട്ടിക്കൊണ്ടേയിരിക്കുകയാണ്. യുദ്ധസന്ദർഭങ്ങളിൽ മാത്രം സമാധാനത്തിൽ ആകൃഷ്ടരാവുന്നവർ, നിരപരാധികളായ പാവം ഗുരുക്കന്മാരുടെ വാക്കുകളും ശ്ലോകങ്ങളും മൊഴിഞ്ഞുകൊണ്ട്, ഇതൊക്കെ നിങ്ങൾ എല്ലാവരുടേയും കുറ്റമാണ് എന്ന് വിരൽചൂണ്ടാൻ വെമ്പുകയാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന സർക്കാർ ഉപദേശം പോലെ ആർക്കും വേണ്ടാത്ത ഒരുപദേശവുമായി ഇത്തരക്കാർ ഓക്കാനം വരുത്തും - യുദ്ധം ഒന്നിനും പരിഹാരമല്ല. പരിഹാരം ആർക്കു വേണം? നമുക്ക് വേണ്ടത് യുദ്ധമാണ് എന്ന് നമുക്ക് പരസ്പരം അറിയാവുന്നതാണ്. എങ്കിലേ ജന്മങ്ങളായി നമ്മിൽ നിക്ഷിപ്തമായിട്ടുള്ള അക്രമവാസനകൾക്ക് ഒരു തുറവു കിട്ടുന്നുള്ളൂ. 


മാത്രവുമല്ല, യുദ്ധ സാധ്യതയെന്നത് ഒരു വശത്തു മാത്രം നിക്ഷിപ്തമായ ഒന്നല്ല. ഒരാൾ എത്ര ശ്രദ്ധിച്ചു വാഹനമോടിച്ചാലും, മറ്റുള്ളവരെപ്രതി അപകടം സംഭവിക്കാനുള്ള സാധ്യതക്കു കുറവില്ല എന്നതുപോലെയാണ് യുദ്ധവും. സമൂഹമെന്ന എക്സ്പ്രസ്സ് ഹൈവേയിൽ കയറിക്കഴിഞ്ഞാൽ യുദ്ധമെന്ന അപകടം എല്ലായ്പ്പോഴും പതിയിരിക്കുന്നു.


അതിനിടയിലൂടെ മറ്റൊരു തരം രോഗികളുടെ വരവായി - സെലിബ്രിറ്റി രോഗത്തിന്റെ ഒരു ജീർണിച്ച പതിപ്പ്. യുദ്ധകാലങ്ങളാണ് അവരുടെ വിളവെടുപ്പ്. ജീവിതത്തിൽ ഒരിക്കലും ഒരാളോട് പോലും ക്ഷമിച്ചിട്ടില്ലാത്തവർ അക്രമം വിതച്ചവരോട് ക്ഷമിക്കേണ്ടതിന്റെ സുവിശേഷങ്ങളുമായി ദുർഗന്ധം വമിപ്പിക്കു   കയായി. വെടിയേറ്റു മരിച്ച പാവത്തിന്റെ മൃതദേഹത്തിന് പോലുമില്ലാത്ത മനുഷ്യാവകാശം, പക്ഷേ തീവ്രവാദികൾക്ക് കിട്ടാതെ പോകരുതെന്ന് നിർബന്ധമുള്ളവർ. ഹിംസയിൽ മാത്രം മുങ്ങിക്കഴിയുന്ന രാഷ്ട്രീയക്കാരെല്ലാം ജീൻ വാൽജീൻ കുപ്പായമിട്ട് ഫാഷൻ പരേഡ് നടത്താനിറങ്ങും യുദ്ധകാലങ്ങളിൽ.


സാമൂഹികതയിൽ തീർത്തും അനിവാര്യമായ ഒന്നാണ് യുദ്ധം എന്ന് മനസ്സിലാക്കാൻ ജ്ഞാനപീഠം വരെ പോകേണ്ടതില്ലല്ലോ. സമൂഹമെന്ന പ്രതിഭാസത്തിന്റെ O S (operating system) യുദ്ധമാണ്. അപൂർവ്വം സന്ദർഭങ്ങളിൽ അത് ആയുധങ്ങളുമേന്തി കയ്യും കലാശവും കാട്ടുന്നുവെന്നേയുള്ളൂ. നമ്മുടെ (ലോകത്തിന്റെ)  സാമ്പത്തിക ശാസ്ത്രത്തിന്റെ ജീവരേഖ തന്നെ യുദ്ധത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാണ്. നമ്മുടെ നിത്യജീവിതം യുദ്ധഭരിതമാണ്; നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധം പോലെ അത് ഇടതടവില്ലാതെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. വല്ലപ്പോഴും രോഗം ബാധിക്കുമ്പോൾ മാത്രമേ നാം അതറിയുന്നുള്ളൂവെന്നു മാത്രം. യുദ്ധമില്ലെങ്കിൽ, പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള കാശുമുഴുവനുമെടുത്ത് പാവങ്ങൾക്ക് കൊടുത്തുകൂടേ എന്ന് ചോദിക്കുന്നവർ നിഷ്ക്കളങ്കരല്ല, അജ്ഞരാണ്; അവരെ ആർക്കും തിരുത്താനാവുമെന്നു തോന്നുന്നില്ല.


സംസ്കാര സമ്പന്നമായ ഒരു സമൂഹം യുദ്ധമില്ലാത്ത ഒന്നായിരിക്കില്ല. കുറേക്കൂടി സംസ്കാര സമ്പന്നമായ രീതിയിൽ യുദ്ധം ചെയ്തു പോരുന്ന ഒന്നായിരിക്കും. പട്ടിണിയും പാടും കൊള്ളയും കൊലയും ദുരിതങ്ങളുമില്ലാത്ത സർഗ്ഗാത്മകമായ യുദ്ധം. അങ്ങനെയെങ്ങാനും എന്നെങ്കിലും സംഭവിക്കുമെങ്കിൽ അതിനെ സമൂഹമെന്ന് വിളിക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. തീർത്തും വ്യത്യസ്‍തരായ ഒരു തരം വ്യക്തി (individual) കളുടെ വെറുമൊരു കൂട്ടമായിരിക്കുമത്. അടുത്തു വായിച്ച 'ഇദം പാരമിതം' എന്ന നോവലിൽ കണ്ടതുപോലെ, ഒരുപക്ഷേ, ആർത്തുല്ലസിക്കുന്ന ചിരികളായിരിക്കാം അപ്പോഴത്തെ യുദ്ധകാഹളങ്ങൾ. 


നാം പറയുന്ന ഈ സമാധാനം, യുദ്ധത്തെ പ്രതി നാം തെരഞ്ഞെടുക്കുന്ന മറ്റൊരു പ്രയോഗം മാത്രമാണ്. അല്ലെങ്കിൽ, യുദ്ധത്തെ ആശ്രയിച്ചു മാത്രം നിലകൊള്ളുന്ന മറ്റൊരു കാലാവസ്ഥ. ‘To be prepared for war is one of the most effective means of preserving peace’ എന്ന് ജോർജ് വാഷിങ്ടൺ പറഞ്ഞത് അതുകൊണ്ടാണ്. ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്കു പൊയ്‌ക്കൊണ്ടിരിക്കുന്ന പെന്ഡുലത്തിന്റേതുപോലെയാണ്‌ യുദ്ധവും സമാധാനവും. ഓർക്കുക, നാം സമാധാനം തെരഞ്ഞെടുക്കുമ്പോൾ, വിപരീത ധ്രുവത്തിലേക്കുള്ള ആക്കം കൂട്ടുക മാത്രമാണ് സംഭവിക്കുന്നത്. നമ്മുടെ സമാധാന ദൂതന്മാരെല്ലാം യുദ്ധത്തിലേക്കുള്ള പോക്കിന് വേഗം പകരുക മാത്രമാണ് ചെയ്യുന്നത്. സ്വാഭാവികമായി നമുക്ക് ചോദിക്കാൻ തോന്നും, നമുക്കപ്പോൾ എന്താണ് ചെയ്യാനാവുക? യുദ്ധത്തെ കാംക്ഷിക്കണോ?


ഒന്നു മാത്രം ചെയ്യാം, ഒന്നിനെപ്രതി മറ്റൊന്ന് തെരഞ്ഞെടുക്കാതിരിക്കുക. വിശേഷിച്ചും, യുദ്ധത്തെ പ്രതി സമാധാനം. തെരഞ്ഞെടുക്കാനുള്ള പ്രവണത മനസ്സിന്റെ ഒരു അഡിക്ഷൻ ആണ്. അതിനെ മനസ്സിലാക്കുക  മാത്രം ചെയ്യുക. യുദ്ധങ്ങളും സാമൂഹികമായ മറ്റു സംഭവങ്ങളുമെല്ലാം ആത്യന്തികമായി നോക്കിയാൽ, നമ്മുടെ സാധാരണ ഗ്രാഹ്യങ്ങൾക്കപ്പുറത്തുള്ളവയാണ്. അതുകൊണ്ടാണ് മെഴ്സിഡസ് ഡി അകോസ്ത എന്ന കലാകാരിയുടെ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ രമണ മഹർഷി പറഞ്ഞത്, 'ലോകത്തെ മുഴുവനും സ്പർശിച്ചുകൊണ്ടു കടന്നുപോകുന്ന ഒരു വലിയ സംഭവം നടക്കാൻ പോകുന്നു, ആളുകൾ അതിനെ യുദ്ധം എന്നൊക്കെ വിളിക്കും' എന്ന്.


തെരഞ്ഞെടുക്കുക എന്ന പ്രവണതക്കതീതമായി നില കൊള്ളുക. തന്നിലെ വികാരസ്‌പന്ദനങ്ങളെ സത്യസന്ധമായി അറിയാൻ ശ്രമിക്കുക. അപ്പോൾ യുദ്ധവും സമാധാനവും ഉണർവിലേക്കുള്ള രണ്ടു പടവുകളായി മാറും. അപ്പോഴാണ് അറിയാനാവുക, സമാധാനമല്ല ശാന്തിയെന്ന്. സമാധാനം യുദ്ധങ്ങൾക്കിടയിലെ ഇടവേളയാകുമ്പോൾ, ശാന്തിയെന്നത് യുദ്ധത്തെയും സമാധാനത്തേയും ഒരേപോലെ നോക്കിക്കാണാൻ സാധിക്കുന്ന വ്യക്തതയാണെന്ന് -   

A deep clarity of understanding.




Thursday, July 17, 2025

പാദപ്രണാമങ്ങളിലെ ഗുരുത്വക്കേടുകൾ


credit: pexels, pic by Chit Moe

സൂഫി ഗുരുവായിരുന്ന ജുനൈദിനെപ്പറ്റി ഓഷോ പറഞ്ഞ മനോഹരമായ ഒരു കഥയുണ്ട്: മരണാസന്നനായികിടക്കുന്ന ജുനൈദിനോട് ഒരു ശിഷ്യൻ ചോദിച്ചുവത്രേ, "ഈ അവസാന നാഴികകളിലെങ്കിലും ദയവുണ്ടാകണേ, അങ്ങയുടെ ഗുരു ആരായിരുന്നുവെന്ന് വെളിപ്പെടുത്താൻ . "

ജുനൈദ് പറഞ്ഞു, ''ജീവിതം മുഴുവനും എനിക്ക് ഗുരുക്കന്മാരേ ഉണ്ടായിരുന്നിട്ടുള്ളൂ. എന്നിരുന്നാലും ഞാൻ ഏറെ കൃതാർത്ഥതയോടെ ഓർക്കുന്ന മൂന്ന് ഗുരുക്കന്മാരെപ്പറ്റി പറയാം.” 


“ഒന്നാമത്തേത് ഒരു നായയായിരുന്നു. ലോകത്തിലെ സർവ്വ സമ്പത്തും ഉപേക്ഷിച്ചു ''സർവ്വസംഗപരിത്യാഗി"യെന്ന് അഭിമാനിച്ചുനടന്നിരുന്ന എന്നെ ഒരു നായയാണ് ഓർമ്മപെടുത്തിയത്, എനിക്കിപ്പോഴും എൻ്റെ ഭിക്ഷാപാത്രത്തിനോട് വല്ലാത്ത മമതയുണ്ടെന്ന്. അതാണെങ്കിൽ സ്വർണ്ണംകൊണ്ടലങ്കരിക്കപ്പെട്ട മനോഹരമായ ഒരു പാത്രമായിരുന്നു. ഒരിക്കൽ ഒരു രാജാവ് സമ്മാനിച്ചതാണത്. ഭിക്ഷയെടുക്കാനും വെള്ളംകുടിക്കാനും മറ്റും ഞാൻ ആ പാത്രമാണ് ഉപയോഗിച്ചു പോന്നിരുന്നത്. അങ്ങനെയിരിക്കെ ഈ നായ എൻ്റെ മുന്നിൽവച്ച് നദിയിലേക്ക് ഒരു ചാട്ടം കൊടുത്തു. നദിയിൽനിന്ന് അത് മതിവരുവോളം വെള്ളം നക്കിക്കുടിച്ചു. പാത്രത്തിൻ്റെ സഹായമില്ലാതെ ഒരു നായക്ക് കുടിക്കാനാവുമെങ്കിൽ, എനിക്കെന്തുകൊണ്ട് കഴിയില്ല? ഞാൻ അന്നേരം ആ ഭിക്ഷാപാത്രം നദിയിലേക്കെറിഞ്ഞു. സ്വതന്ത്രനായ ഞാൻ ആ നായക്ക് പ്രണാമങ്ങളർപ്പിച്ചു.” 


“രണ്ടാമത്തെ ഗുരു ഒരു മോഷ്ടാവായിരുന്നു. ഒരു പാതിരാത്രിക്കായിരുന്നു ഞാനദ്ദേഹത്തെ കണ്ടുമുട്ടിയത്. വിജനമായൊരു വഴിയോരത്ത്, ഇരുട്ടിൽ, കിടക്കാനൊരിടം കിട്ടാതെ വലഞ്ഞ ഒരു രാത്രിയിൽ. അദ്ദേഹത്തെ കണ്ടതും ഞാൻ ചോദിച്ചു, "ഈ ഒരൊറ്റ രാത്രി തങ്ങാൻ ഒരിടം കിട്ടുമോ?"അദ്ദേഹത്തിൻ്റെ മറുപടിയിൽ സത്യത്തിൻ്റെ തെളിച്ചമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, "നിങ്ങളുടെ വസ്ത്രധാരണത്തിൽനിന്നും ഞാൻ മനസിലാക്കുന്നു നിങ്ങളൊരു സൂഫിസന്ന്യാസിയാണെന്ന്. ഞാനൊരു മോഷ്ടാവാണു പക്ഷേ. ഈ രാത്രിയിൽ ഞാനെൻ്റെ ജോലിക്കുള്ള പുറപ്പാടിലാണ്. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ, എൻ്റെ വീട്ടിൽ താങ്ങാവുന്നതാണ്, എത്ര ദിവസം വേണമെങ്കിലും. "


“അദ്ദേഹം എന്നെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണവും പുതപ്പും തന്നു. താനൊരു മോഷ്ടാവാണ് എന്ന് അദ്ദേഹം പറയുന്നത്ര തെളിമയോടെ, 'ഞാനൊരു സന്ന്യാസിയാണ്' എന്ന് എനിക്ക് പറയാനാവുന്നില്ലെന്ന് ഞാനറിഞ്ഞു. സംശയത്തിൻ്റെ നേർത്ത നിഴലുകൾ എന്നിലിപ്പോഴും ഇളകിക്കൊണ്ടിരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ദിവസം ചെല്ലുംതോറും എന്നിൽ അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും കൂടിക്കൂടി വന്നു. ഞാൻ വന്നതിൽപ്പിന്നെ ഒറ്റ രാത്രിപോലും അദ്ദേഹത്തിൻ്റെ മോഷണോദ്യമം വിജയിച്ചിട്ടില്ലായിരുന്നു. പക്ഷേ, ഒറ്റ ദിവസം പോലും അദ്ദേഹത്തിൻ്റെ മുഖത്തു പരാജയത്തിൻ്റെയോ നിരാശയുടെയോ നേർത്തച്ഛായപോലും കാണുമായിരുന്നില്ല.” 

“നാളത്തെ ദിനം ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന ഉറപ്പുണ്ടായിരുന്നു അദ്ദേഹത്തിൻ്റെ മുഖത്ത്. ഞാനാകട്ടെ, മിക്കപ്പോഴും നിരാശയിലായിരുന്നു - വർഷങ്ങളായി, ഞാൻ പരിശീലിച്ചുവന്നിരുന്ന ധ്യാനമുറകളൊന്നും തന്നെ ഞാനാഗ്രഹിച്ച ഫലങ്ങൾ നല്കാത്തതിൽ. ഞാൻ തെരഞ്ഞെടുത്ത ഈ ആത്മീയപാതതന്നെ തെറ്റായിപ്പോയോ എന്ന ആശങ്കയിലായിരുന്നു ഞാൻ. ഈ മോഷ്ടാവാണ് എന്നിൽ സമർപ്പണവും വിശ്വാസവും (Trust) എന്തെന്ന് പഠിപ്പിച്ചത്. ഒരു മാസത്തിനുശേഷം അദ്ദേഹത്തെ പിരിഞ്ഞു പോരുമ്പോൾ ഞാൻ ആ മഹാഗുരുവിൻ്റെ പദം സ്പർശിച്ചിരുന്നു.“


“മൂന്നാമത്തെ ഗുരു ഗ്രാമവീഥിയിൽ കണ്ടുമുട്ടിയ ഒരു പയ്യനായിരുന്നു. കാര്യകാരണങ്ങളുടെ പിന്നാലെയുള്ള എൻ്റെ മനസിൻ്റെ വ്യഗ്രതകളെ എന്നന്നേക്കുമായി ഉടച്ചുകളഞ്ഞ ഗുരു അവനായിരുന്നു. യുക്തിയുടെ ഇത്തിരിപ്പോന്ന ചക്രവാളത്തെ എന്നന്നേക്കുമായി മറികടക്കാൻ സഹായിച്ചവൻ. “


“ഞാൻ കാണുമ്പോൾ അവൻ എവിടെനിന്നോ ഒരു വിളക്കു കൊളുത്തി വരികയായിരുന്നു. അവനെയൊന്നു ചൊടിപ്പിക്കാനായി ഞാനൊരു തമാശ തൊടുത്തു, "ഈ വെളിച്ചം എവിടെ നിന്നാണ് ഉണ്ടായിവരുന്നത്?"

അല്പം പോലും ശങ്ക കൂടാതെ അവൻ്റെ മറുപടി വന്നു, "കെടുത്തുമ്പോൾ ഈ വെളിച്ചം എവിടേക്കാണ് മറഞ്ഞുപോകുന്നതെന്ന് പറഞ്ഞാൽ, അതെവിടെ നിന്നാണ് വരുന്നതെന്ന് പറയാം. " പൊടുന്നനെ വന്ന അവൻ്റെ മറുപടി, ഉള്ളിൻ്റെയുള്ളിൽ ഞാൻ ഏറെ ഘോഷിച്ചു നടന്നിരുന്ന "ആത്മീയധൈഷണികത" യെന്ന മഹാവ്യാധിയെ ഒരൊറ്റ നിമിഷംകൊണ്ട് ഇല്ലാതാക്കിക്കളഞ്ഞു. അതെനിക്കു സമ്മാനിച്ച ശാന്തിയും മൗനവും നിസ്സാരമല്ലായിരുന്നു. ആ നിമിഷം തന്നെ ഞാൻ ആ ഗുരുവിൻ്റെ പാദങ്ങൾ തൊട്ടു വന്ദിച്ചു.” 


credit: pexels, pic by Alka Jha

ഗുരു എന്നത് ഒരു വലിയ തുറവാണ്. - A grand opening! - വർത്തമാനനിമിഷത്തിൽ നാം എത്രത്തോളം ഉണർന്നിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. ആ നിമിഷത്തെ ചുറ്റിപ്പറ്റിയുള്ള മറ്റെല്ലാം just excuses ആണ്. നാം പക്ഷേ ആ നിമിഷത്തിലൂടെ കടന്നുപോകുമ്പോൾ ആ ചുറ്റുപാടുകളോട് നമുക്ക് വലിയ അളവിലുള്ള നന്ദിയുണ്ടാവുക സ്വാഭാവികം മാത്രം. ഉണർവ്വിൻ്റെ ആ നിമിഷങ്ങളുടെ സാന്ദ്രതയും (Intensity) സംശുദ്ധിയുമനുസരിച്ച്, ആ കൃതാർത്ഥത നമ്മെ കൂടുതൽ ഉണർവിലേക്ക് നയിച്ചുകൊണ്ടിരിക്കും. ആ നിമിഷങ്ങൾ വ്യാജമാണെങ്കിലോ? - ബാഹ്യമായിട്ടുള്ള ചില പ്രേരണകൾ കൊണ്ട് നമ്മുടെ മനസ്സുകൊണ്ട് നാം ചെയ്തെടുത്ത ചില പ്രതീതികളാണെങ്കിൽ, അതിനെ പിൻപറ്റിവരുന്ന കൃതാർത്ഥതകളത്രയും ബന്ധനങ്ങളാവുകയേയുള്ളൂ. നാം കണ്ടുവരുന്ന ഗുരു സംബന്ധിയായ ആചാരാനുഷ്‌ഠാനങ്ങളൊക്കെയും പരിഹാസ്യമായിപോകുന്നത്, ഈ ബന്ധനങ്ങളെ കൊട്ടിഘോഷിക്കുമ്പോഴാണ്. 


സാധാരണയിൽക്കവിഞ്ഞ ഉണർവ്വും ഊർജ്ജവും ഉണ്ടായിരിക്കുന്ന ഒരു വ്യക്തി മേല്പറഞ്ഞ ചുറ്റുപാടുകളിൽ (കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, a climate of knowing) ഉൾപെട്ടിട്ടുണ്ടെങ്കിൽ, ആ നിമിഷത്തിൻ്റെ സർവ്വമാനങ്ങളെയും - dimensions- ഈയൊരൊറ്റ വ്യക്തിയിലേക്ക് വെട്ടിച്ചുരുക്കാനുള്ള പ്രവണതയാണ് നമ്മിലേറെയുള്ളത്. നിരവധി മാനങ്ങളുള്ള 'ഗുരുത്വ'മെന്ന ഒരു വലിയ കാലാവസ്ഥയെ ഗുരു എന്ന ഒരു കൊച്ചു ശരീരത്തിലേക്ക് ഒതുക്കി കയറ്റാനുള്ള ഒരു പാഴ്‌വേലയാണെന്നത് നാം തിരിച്ചറിയാതെ പോകുന്നു. 


ഗുരുത്വമാരോപിക്കപ്പെടുന്ന ഈ ശരീരവ്യക്തിത്വങ്ങൾ അതാസ്വദിക്കുക കൂടി ചെയ്യുമ്പോൾ, പിന്നെ നാം തന്നെ നമുക്കായൊരുക്കിയ കെണിയുടെ വള്ളി മുറുകുകയായി. തീർത്തും വ്യക്തിപരമായ തലത്തിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമെന്നതിൽ നിന്നുമാറി, സാമൂഹികതലത്തിൽ ഗുരുക്കന്മാർ പൊട്ടിമുളയ്കുന്നത് ഇവ്വിധമാണ്. ആരാധിക്കപ്പെടുന്നതുകൊണ്ടുമാത്രം ഗുരുക്കന്മാരാകുന്നവർ. ആരാധിക്കാനുള്ള അവസരങ്ങളുണ്ടാക്കിക്കോണ്ടേയിരിക്കുക. ആരാധകരും സംതൃപ്തരായിക്കൊള്ളും. കച്ചവടത്തിലേതുപോലുള്ള ലളിതസമവാക്യങ്ങളാണിവ. 

 

പൊതുവെ നാം ആചരിച്ചുപോരുന്ന വിശേഷങ്ങളൊക്കെയും, മാതൃദിനമായാലും അദ്ധ്യാപകദിനമായാലും ഗുരുപൗർണ്ണമികളായാലും സൗഹൃദ ദിനങ്ങളായാലും, എല്ലാം തന്നെയും കൊടുക്കൽ വാങ്ങലിൻ്റെ ഇത്തരം വാണിജ്യസൂത്രങ്ങൾ ഉറപ്പുവരുത്തുന്നവതന്നെയാണ്. പരോക്ഷമായി പിടിച്ചുവാങ്ങപ്പെടുന്ന പാദപ്രണാമങ്ങളും ഗുരുവന്ദനങ്ങളും !


പിറവികൊണ്ട നിമിഷം മുതൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് 'ഗുരു' എന്ന പദവും; സ്നേഹം, സ്വാതന്ത്ര്യം എന്നീ പദങ്ങളെപ്പോലെത്തന്നെ. വൈയക്തികതയുടെ പരമബോധ്യങ്ങളിൽ മാത്രം സംഗതമായിട്ടുള്ള ഈ പദം - ഗുരു - സമൂഹത്തിലെ ഏറ്റവും ഉന്നതമായ ശ്രേണിയിൽ പ്രതിഷ്‌ഠിക്കപ്പെട്ടതോടെ ആ വാക്കിനകത്തേക്ക് കയറിക്കൂടാനുള്ള വല്ലാത്ത പ്രലോഭനമുണ്ട് ഓരോ വ്യക്തിയിലും. 


അതുകൊണ്ടാണ് എല്ലാവരും തന്നെ തരം കിട്ടുമ്പോഴൊക്കെയും ശിഷ്യത്വത്തത്തെ bypass ചെയ്തുകൊണ്ട് ഗുരുവിൻ്റെ കുപ്പായമെടുത്തണിയാൻ തിടുക്കം കൂട്ടുന്നത്. അദ്ധ്യാപകരെന്ന ഒരു സമൂഹമൊന്നടങ്കം 'ഗുരു'പ്രമോഷനു താല്പര്യം കാണിക്കുന്നതു കാണുമ്പോൾ, ശുഭകരമല്ലാത്ത എന്തൊക്കെയോ, വിദ്യാർഥികളിലേക്ക് സംവഹനം ചെയ്യപ്പെടുന്നുവെന്നുതന്നെ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. 


ഗുരുവും അദ്ധ്യാപകനും (ധ്യാന ഗുരുക്കന്മാരും) തമ്മിലുള്ള വ്യത്യാസത്തെ ഓഷോയോളം കൃത്യമായി ആരെങ്കിലും പറഞ്ഞുവെച്ചിട്ടുണ്ടോ എന്നറിയില്ല. - ''Master opens the gate of knowing. Teacher imparts just knowledge."

സാധാരണയായി ഒരദ്ധ്യാപകൻ വിജ്ഞാനം പകർന്നുകൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് പറയുമ്പോൾ, അതിൽ കാര്യമായ എന്തെങ്കിലും പോരായ്മകളുണ്ടെന്ന് കരുതേണ്ടതില്ല. നിയമിക്കപ്പെടുമ്പോൾ അദ്ദേഹത്തിൽ നിന്നും അതിൽക്കവിഞ്ഞു കാര്യമായെന്തെങ്കിലും പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നു തോന്നുന്നില്ല. നിർവചിക്കപ്പെട്ടിട്ടുള്ള തൻ്റെ ജോലിക്കപ്പുറത്ത്, ഒരദ്ധ്യാപകനെന്നതിനുപരി, കുറേക്കൂടി ഉയർന്ന അവബോധത്തിലേക്കെത്തിയ ഒരു വ്യക്തിയായി ഒരാൾക്ക് വിദ്യാർത്ഥികളുമായി ഇടപഴകാൻ കഴിഞ്ഞാൽ, എപ്പോഴെങ്കിലുമൊക്കെ ഗുരു-ശിഷ്യ പാരസ്പര്യമെന്ന സ്നേഹവിഹായസ്സുകൾ തുറന്നുകിട്ടിയെന്നു വരാം. 


സമൂഹമാവശ്യപ്പെടുന്ന തരം പൗരന്മാരെ മാത്രം സൃഷ്ടിച്ചെടുക്കുക എന്ന ദൗത്യവുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാഭ്യാസപരിസരങ്ങളിൽ; പരീക്ഷയും മാർക്കും മാന്യമായ തൊഴിലും അടിസ്ഥാനമാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥാപനചിട്ടവട്ടങ്ങൾക്കകത്തു നിന്നുകൊണ്ട് ഒറ്റ വിദ്യാർത്ഥിയും ഒരു ശിഷ്യനിലേക്കുയരുന്നില്ല. ഒറ്റ അദ്ധ്യാപകനും ഗുരുവായി വിടരുന്നുമില്ല. 


നമ്മുടെ ഗുരുദിനാചരണങ്ങളിൽ ചില ഗുരുത്വക്കേടുകൾ ഒളിഞ്ഞിരിക്കുകതന്നെ ചെയ്യുന്നുണ്ട്. ശാസ്ത്രവും സാങ്കേതികതയും ഇത്രയും വികസിതമായിട്ടുള്ള സന്ദർഭത്തിൽ കേവലം വിവരകൈമാറ്റ ദല്ലാളുകളായി (information carriers) വർത്തിക്കേണ്ടവരല്ല നമ്മുടെ ഈ ഗുരുഭൂതർ. ഇതിനുമപ്പുറം പോകാനാവില്ലെന്ന് വന്നാലോ, 'ഗുരുവന്ദനങ്ങൾ' കൊട്ടിഘോഷിക്കാതെയെങ്കിലുമിരുന്നുകൂടെ? അത്രയ്‌ക്കെങ്കിലും സത്യസന്ധത വിദ്യാർത്ഥികൾ തിരിച്ചറിയാതെയിരിക്കില്ല. 


ചടങ്ങുകളും ചിട്ടവട്ടങ്ങളുമായി സംസ്കാര സംരക്ഷണം ഏറ്റെടുക്കുന്നവർ അതിനുള്ള യോഗ്യത സ്വയം ചോദിച്ച് ഉറപ്പുവരുത്തട്ടെ. യോഗ്യതക്കുറവുണ്ടെന്നു തോന്നുവർ യോഗ്യതയിലേക്ക് സ്വയം ഉയർന്നുവരാൻ മാത്രം സത്യസന്ധരാകട്ടെ. ഒന്നുമില്ലേലും തന്റെ കുട്ടികൾ തൊട്ടു വന്ദിക്കാൻ പോകുന്ന പാദങ്ങൾ നേരെ ചൊവ്വേ കഴുകി, സുന്ദരമാക്കിവെക്കാനെങ്കിലുമുള്ള സ്നേഹം അദ്ധ്യാപകർ കാണിക്കട്ടെ. അപ്പോൾ സ്പർശിക്കാൻ പോകുന്ന തങ്ങളുടെ വിരലുകൾ ശുദ്ധമായിരിക്കണമെന്ന് വിദ്യാർത്ഥികൾക്ക് തോന്നാനുള്ള സാധ്യത കൂടുതലായിരിക്കും.


നമസ്തേ പോലെത്തന്നെ ഏറെ ആത്മീയ സൗന്ദര്യമുള്ള ഒരു അഭിവാദ്യമാണ്
പാദസ്പർശവും. സുജൂദും കാൽ കഴുകലുമെല്ലാം സമർപ്പണ മുദ്രകളാണ്. അത് അങ്ങനെയാണ് എന്നറിയാൻ പുണ്യപുരാണ ഗ്രന്ഥ സമാഹാരങ്ങളോ, അതിലൊന്നിലും കഥയില്ല എന്ന് ശഠിക്കാൻ പുരോഗമന മാനിഫെസ്റ്റോകളോ ആവശ്യമില്ല. ഏതെങ്കിലും ഒരാളുടെ പാദം (അതെ, ഏതെങ്കിലും ഒരാളുടെത്തന്നെ, എത്ര വൃത്തിയില്ലാത്ത പാദവുമാകട്ടെ) ഒന്ന് തൊട്ടു വന്ദിക്കാൻ ശ്രമിച്ചാൽ മതി. അപ്പോൾ മനസ്സിലാകും ഒരിക്കലും അത്തരം അഭിവാദ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടരുതെന്ന്. ചില പവിത്രതകൾ അങ്ങനെയാണ്. അതിലെ വിനിമയങ്ങൾ അതീവ സൂക്ഷ്മങ്ങളാണ്.


തികച്ചും കൃതാർത്ഥത നിറയുന്ന സന്ദർഭങ്ങളിൽ തനിയെ സംഭവിക്കേണ്ടതാണവ. ഇനി ചില സാമൂഹിക പെരുമാറ്റരീതികളുടെ ഭാഗമായിട്ടാണെങ്കിൽ, അതിൽ പങ്കുകൊള്ളുന്ന രണ്ടു വ്യക്തികളും അതിലെ ആത്മവിശുദ്ധിയോട് തീർത്തും നീതി പുലർത്തുക തന്നെ ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഉത്തരേന്ത്യൻ സന്ദർഭങ്ങളിൽ ഇന്നുകാണുന്ന പോലെ, അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ആചാര്യന്മാരുടെ സമ്മേളന സ്റ്റേജുകളിൽ കാണാറുള്ളത് പോലെ, ഒരു കയ്യിൽ മൊബൈലുമായി ഗുരു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഏതവനൊക്കെയോ വന്നു കാലിൽ തൊട്ടിട്ടു പോകുന്നു. തൊടുന്നവനാണെങ്കിൽ, 'ഓ, ഇനിയിപ്പോൾ ഇങ്ങേരുടെ കാലിൽ തൊടാത്തതിന്റെ പേരിൽ നമുക്ക് കിട്ടാനുള്ളതിൽ കുറവ് വരേണ്ട' എന്ന് വിചാരിച്ചു കൊണ്ട് മരവിച്ച കൈകളോടെ തൊട്ടെന്നു വരുത്തുന്നു. അത്ര തന്നെ.

പാദപ്രണാമങ്ങൾ വേണമെന്ന് വാശി പിടിക്കുന്നവർക്ക്, അതിന്റെ സ്വത്വ ശുദ്ധികൾ സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ താത്പര്യമുണ്ടെന്ന് തോന്നുന്നില്ല. അതിനെ അന്ധമായി എതിർക്കുന്നവർക്കോ, സന്തോഷ് പണ്ഡിറ്റിനെ പോലും നേരിടാൻ സാധിക്കുന്നുമില്ല. അവധിക്കാല വിനോദങ്ങൾ എന്ന് പറയും പോലെ, അഴിമതിക്കാല വിവാദങ്ങൾ മാത്രമാണിവയെല്ലാം. 


                                  *                                *                               *


ഒരിക്കൽ, ഈജിപ്തിൽ ഒരാൾ ഒരു ഗുരുവിനെ അന്വേഷിച്ചു പുറപ്പെട്ടു. നാലുദിവസത്തെ തുടർച്ചയായ യാത്ര വേണ്ടിവന്നു അയാൾക്ക് ആ ഗുരുവിൻ്റെ താമസസ്ഥലം കണ്ടെത്താൻ. ജീവിതരഹസ്യം കണ്ടെത്താനുള്ള ഒടുങ്ങാത്ത ത്വരയായിരുന്നു അയാളിൽ. അവസാനം അയാൾ ഗുരുസന്നിധിയിലെത്തിയപ്പോൾ ഗുരു ധ്യാനത്തിലായിരുന്നു. കൂടെ ചെറുപ്പക്കാരനായ ഒരു ശിഷ്യനും. ഇയാൾ ചെന്നപാടേ സർവ്വാംഗ പ്രണാമങ്ങളർപ്പിച്ചു. 


പക്ഷേ ഗുരുവും ശിഷ്യനും ഇതൊന്നും കണ്ടതേയില്ല. അയാൾ വീണ്ടും വീണ്ടും പ്രണാമങ്ങളർപ്പിച്ചു. പക്ഷേ, ആരുമത് ഗൗനിച്ചില്ല. അയാൾ ആകെ വിവശനായി. ഒടുവിൽ ചെറുപ്പക്കാരനായ ശിഷ്യൻ്റെ അടുത്തുചെന്ന് കാതിൽ ഇങ്ങനെ മന്ത്രിച്ചു, "നാലുദിവസത്തെ യാത്രചെയ്തു വരികയാണ്. ഇന്നുതന്നെ തിരിച്ചു പോകേണ്ടിയിരിക്കുന്നു. ജീവിതരഹസ്യമെന്തെന്ന് എത്രയും വേഗം പറഞ്ഞുതന്നാലും. "

കണ്ണുതുറക്കാതെതന്നെ ശിഷ്യൻ പറഞ്ഞു: 

"ജീവിതം തീരെ ചെറുതാണ്. പ്രണാമങ്ങളർപ്പിച്ചു സമയം കളയാതെ, ഇരുന്ന് ധ്യാനിക്കാൻ നോക്ക്. . . "


        





Tuesday, June 17, 2025

ഉണർവിലേക്കുള്ള പടവുകൾ - 60

         

                                              സെലിബ്രിറ്റി രോഗവും 

                               സർഗ്ഗാത്മക ജീവിതവും


ഈ ഭൂമുഖത്തെ ഏറ്റവും ഉപദ്രവകാരിയായ ജീവി മനുഷ്യനാണെന്ന് പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ട്. സാന്ദർഭികം മാത്രമായ ചോദ്യവും ഉത്തരവുമാണത്. എന്നാൽ, ഭൂമുഖത്തെ ഏറ്റവും ദുരിതം നിറഞ്ഞ ജീവിയേതാണെന്നു ചോദിച്ചാൽ നിസ്സംശയം പറയാം അത് 'സെലിബ്രിറ്റി'യാണെന്ന്; സെലിബ്രിറ്റിയാണെന്ന് സ്വയം വിചാരിക്കുന്നവനും സെലിബ്രിറ്റിയോട് അടങ്ങാത്ത ആരാധന തോന്നുന്നവനും; അത് വേടനായാലും വിശ്വാമിത്രനായാലും.

സെലിബ്രിറ്റി വർഷിപ്പിങ് സിൻഡ്രോം (C W S) എന്ന ഒരു മാനസിക രോഗാവസ്ഥയെ സാമൂഹ്യ ശാസ്ത്രജ്ഞരും മനോരോഗ വിദഗ്ധരുമൊക്കെ സവിശേഷമായി പഠിക്കാൻ തുടങ്ങിയിട്ട് ഇരുപത്തഞ്ചു വർഷമേ ആയിട്ടുള്ളൂവെന്നു തോന്നുന്നു. എന്നാൽ ഈ മഹാരോഗത്തിന്റെ അടിവേരുകൾ ഏറെ പഴയതാണ്. ഒരുപക്ഷേ സോഷ്യൽ മീഡിയയും ഇന്റെർനെറ്റുമെല്ലാം ഇത്രക്കും സജീവമായതിനുശേഷമാകാം ഈ രോഗം ഇപ്പോഴത്തെ അവസ്ഥയിലേക്ക് പടർന്നു ഭീകരമായത് എന്നുവേണമെങ്കിൽ കരുതാം.


സോഷ്യൽ മീഡിയ തൊണ്ണൂറു ശതമാനവും സെലിബ്രിറ്റി രോഗത്തിന്റെ കടുത്ത ലക്ഷണമാണെന്ന് സമ്മതിക്കേണ്ടി വരും. ലോകത്തെ അറുപത്തഞ്ചു ശതമാനം വരുന്ന ജനങ്ങൾക്കു മുൻപിൽ തന്റെ ഒരു സെൽഫിയോ ഒരു തട്ടുപൊളിപ്പൻ പോസ്റ്റോ തിളങ്ങി നില്ക്കുന്നുവെന്ന് ഉള്ളിനുള്ളിൽ കോൾമയിർക്കൊള്ളുന്ന അവസ്ഥ. വെറും പത്തോ ഇരുപതോ പേരിലേക്കാണ് ഏതൊരു പോസ്റ്റിന്റെയും ശരാശരി റീച് എന്നറിയാമെങ്കിലും, നമ്മിൽ ഒളിച്ചിരിക്കുന്ന സെലിബ്രിറ്റി മോഹം, തന്റെ ഫോട്ടോ ലോകം മുഴുവനും മിന്നിമറിയുന്നതായി സ്വപ്‍നം കാണിക്കും.

സെലിബ്രിറ്റി വർഷിപ്പിങ് സിൻഡ്രോം എന്നത് കേവലം താരത്തിളക്കങ്ങളുടെ പിന്നാലെ പോകുന്നതോ അവരെ അനുകരിക്കുന്നതോ ആയ അവസ്ഥ മാത്രമല്ല. നിസ്സാരമായ ഒരു പ്രവൃത്തി പോലും, തന്റേതു മാത്രമെന്ന് കരുതപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങൾ പോലും, മറ്റുള്ളവരുടെ പ്രീതിയെ മുൻനിർത്തിക്കൊണ്ടുള്ളതാണെന്ന് വരുകിൽ അതെത്ര പരിതാപകരമാണ്! (അമേരിക്കൻ നഗരങ്ങളിലടക്കം നമ്മുടെ തട്ടുപൊളിപ്പൻ മലയാള സിനിമകൾ പോലും കൊട്ടും കുരവയുമായി റിലീസ് ചെയ്യുപ്പെടുമ്പോൾ, തലൈവരെ അനുകരിക്കാൻ ശ്രമിക്കുന്ന 'തമിഴ് പസ’ങ്ങളെ നിഷ്ക്കളങ്കർ എന്ന് പറയാൻ തോന്നും.) 


ആസ്വാദ്യതയുടെ കൂമ്പുകൾ അടഞ്ഞേപോവുകയാണ്. അതുവരേക്കും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു വസ്തുവിനെപ്പോലും മറ്റാരുടെയെങ്കിലും പ്രോത്സാഹനമോ അംഗീകാരമോ പ്രശംസയോ ഇല്ലെങ്കിൽ ഇഷ്ടപ്പെടാനാവില്ലെന്നു വരിക! ലോകത്ത് ആരെങ്കിലും പ്രശംസിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാതെ ഒരു സംഗതിയെ - അത് ഒരു ഗാനമാകട്ടെ, ഭക്ഷണമാകട്ടെ, വസ്ത്രമാകട്ടെ,

പുസ്തകമാകട്ടെ, സിനിമയാകട്ടെ, തീരെ നിസ്സാരമായ മറ്റെന്തുമാകട്ടെ - ആസ്വദിക്കാനും അതിൽ മുഴുകാനും കഴിയുക. അതൊരു ധീരതയാണ്, rebelliousness. ഒരുപക്ഷേ, മുൻകാലങ്ങളിൽ വഴിയരികിലെ തണലിൽ തനിച്ചിരുന്ന് മുറുക്കാൻ ചവക്കുകയോ ബീഡിവലിക്കുകയോ ചെയ്തിരുന്ന ആളുകളിൽ ഇന്നത്തേതുപോലുള്ള C W S  ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മുറുക്കാനേയോ ബീഡി വലിയേയോ പറ്റിയല്ല പറയുന്നത്, അത്തരം കാര്യങ്ങളെങ്കിലും മറ്റാർക്കും വേണ്ടിയല്ലാതെ ചെയ്യാൻ സാധിച്ചിരുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്നോർക്കുക മാത്രമാണ്.


ഏതൊരു ചെയ്തിയിലും തന്റേതുമാത്രമായ ആസ്വാദ്യതക്കു പ്രാമുഖ്യം ഇല്ലാത്തതെല്ലാം C W S ന്റെ പരിധിയിൽ വരുമെന്ന് സാരം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ത്വര (attention seeking), ആത്മപ്രാധാന്യം (self importance), സ്വാത്മാവബോധം (being self conscious), അപകർഷത (inferiority), അപരോന്മുഖത്വം (other orientation) എന്നിങ്ങനെ നിരവധി കാരണങ്ങളിലൂടെ C W S നെ നോക്കിക്കാണാവുന്നതാണ്.


നിർഭാഗ്യവശാൽ മേൽ പറഞ്ഞ കാരണങ്ങളെയെല്ലാം തന്നെ പ്രോത്സാഹിപ്പിക്കും വിധമാണ് നമ്മുടെ വിദ്യാഭ്യാസ രംഗങ്ങളൊക്കെയും. ഒരു കൊച്ചു കുട്ടിയിൽ സർഗ്ഗാത്മകമായ ഏതെങ്കിലും കഴിവുകളുണ്ടെങ്കിൽ,

(നമ്മുടെ സർഗാത്മക സങ്കല്പങ്ങളിൽ ശാസ്ത്രാഭിമുഖ്യമോ അതുപോലുള്ള കഴിവുകളോ പൊതുവെ ഉൾപ്പെടുന്നില്ല എന്നത് അതിലേറെ കഷ്‌ടം!) ആ കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയെന്നാൽ, അവന് നാലാളുകളുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള അവസരമൊരുക്കുകയും അവരിൽ നിന്നും പ്രശംസ തരപ്പെടുത്തുകയെന്നുമാണ് മുതിർന്നവരുടെയെല്ലാം ധാരണ.  അതുകൊണ്ടു പക്ഷേ, സർഗ്ഗാത്മകമായ കഴിവ് അവനെ കൂടുതൽ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിന് പകരം, സമൂഹത്തിന്റെ ആശ്രിതനാക്കുക എന്നത് മാത്രമാണ് സംഭവിക്കുന്നത്. 


അപകർഷതയെ പ്രശസ്തികൊണ്ട് മറികടക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. അതേസമയം പുരോഹിത വർഗം ആജ്ഞാപിക്കുന്നതുപോലെ പ്രശസ്തി ഹറാമാകേണ്ടതുമില്ല. അറ്റൻഷൻ സീക്കിങ് വല്ലാതെയുള്ള ഒരു കുട്ടിക്ക് ആവശ്യത്തിലധികം അറ്റെൻഷൻ കൊടുത്തുകൊണ്ടേയിരിക്കുകയെന്നതല്ല പ്രതിവിധി. ആസ്വാദ്യതയുടെ വൈകാരിക സ്വയം പര്യാപ്തതയിലേക്ക് ഒരു കുഞ്ഞിനെ എങ്ങനെ ആനയിക്കാം എന്ന വെല്ലുവിളി ഏറ്റെടുക്കുന്നേടത്താണ് വിദ്യാഭ്യാസം ഒരു സർഗാത്മക പ്രവൃത്തിയാവുന്നത്. അല്ലാത്തപക്ഷം നമ്മുടെ സരസ്വതീനിലയങ്ങളെല്ലാം C W S ന്റെ പണിപ്പുരകളായി മാറുകയാണ്, നാം അറിയാതെത്തന്നെ. 


ഓർക്കുക, സെലിബ്രിറ്റികളോട് വിരോധം പുലർത്തണം അല്ലെങ്കിൽ പ്രശസ്തിയോടു മുഖം തിരിക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല ഇവിടെ C W S നെ പരാമർശിക്കുന്നത്. സെലിബ്രിറ്റികളോട് വല്ലാത്ത ആരാധനയുള്ളവരുടേയും അവർ ആരാധിക്കുന്ന സെലിബ്രിറ്റികളുടേയും അവസ്ഥ ഏറെക്കുറെ ഒന്നുതന്നെയാണ്. താൻ സ്വയം ഒരു സെലിബ്രിറ്റിയാണെന്ന് വിചാരിക്കുകയും, മറ്റുള്ളവരെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്യുന്നവർ, സമൂഹത്തിനു മുൻപിൽ 'വിജയശ്രീലാളിതരാവുമെങ്കിലും', ജീവിതത്തിനു മുൻപിൽ, ആത്മാവബോധത്തിനു മുൻപിൽ, അവരേക്കാളും അടിമത്തം അനുഭവിക്കുന്നവരില്ല തന്നെ. താൻ അടിമയാണ് എന്ന തോന്നൽ പോലും നഷ്ടപ്പെട്ടിട്ടുണ്ടാകും ആ വ്യക്തിക്ക്. സ്വന്തം ശൗചാലയത്തിൽ പോലും അദൃശ്യമായ 'ഫാൻസ്‌ അസോസിയേഷൻ' ചരടുവലികൾ അയാളെ പാവക്കൂത്തിലെ കഥാപാത്രങ്ങളെപ്പോലെ നിർജ്ജീവമായി ചലിക്കാൻ നിർബന്ധിക്കുന്നു. 


സെലിബ്രിറ്റിയാവുക എന്നതാണ് സർഗ്ഗാത്മകതയുടെ അളവുകോൽ എന്ന് എല്ലാവരും എല്ലാവരേയും മത്സരബുദ്ധിയോടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ലൈക്കുകളുടേയും കമന്റുകളുടേയും എണ്ണം നോക്കിയല്ലല്ലോ സർഗ്ഗവൈഭവം അളക്കപ്പെടേണ്ടത്. പക്ഷേ അളവുകോലുകൾ ആരാണ് നിശ്‌ചയിക്കേണ്ടത്? നമ്മുടെ സംതൃപ്തിയും ആഹ്ളാദവുമെല്ലാം മറ്റുള്ളവർ നിശ്ചയിക്കാൻ തുടങ്ങുന്നേടത്ത് നാം സെലിബ്രിറ്റി രോഗത്തിന് അടിപ്പെടുകയായി. പ്രശസ്തരായവരെല്ലാം സെലിബ്രിറ്റികളാവണമെന്നില്ല. അതേ സമയം (വെറും) സെലിബ്രിറ്റികൾ പ്രശസ്തരാവുമ്പോൾ, അവർ രോഗവാഹകർ മാത്രമാണ്. 



‘I celebrate myself’ എന്ന് സൗമ്യമായി ഉദ്ഘോഷിക്കുമ്പോൾ, അമേരിക്കൻ കവിയായിരുന്ന Walt Whitman ഒരു സെലിബ്രിറ്റിയാവുകയായിരുന്നില്ല; സെലിബ്രേഷൻ തന്നെയായി മാറുകയായിരുന്നു. സ്വയം ആഘോഷിക്കുക എന്നതല്ലാതെ അദ്ദേഹത്തെ ആർക്കും അനുകരിക്കാനാവില്ലല്ലോ!














Sunday, May 18, 2025

ഉണർവിലേക്കുള്ള പടവുകൾ - 59


                                    അഹന്ത, വിനയം, ആത്മാഭിമാനം


ജൂലിയസ് സീസറിന്റെ ചെറുപ്പത്തിൽ ഒരിക്കൽ അദ്ദേഹത്തെ ആരൊക്കെയോ
ചേർന്ന് തട്ടിക്കൊണ്ടുപോയത്രേ. തട്ടിക്കൊണ്ടുപോയവർ കൊട്ടാരത്തെ അറിയിച്ചു, സീസറിനെ വിട്ടുകിട്ടണമെങ്കിൽ 11000 സ്വർണ്ണനാണയങ്ങൾ നല്കേണ്ടതുണ്ടെന്ന്. തനിക്കിട്ടിരിക്കുന്ന വില വെറും 11000 സ്വർണ്ണനാണയങ്ങൾ ആണെന്നറിഞ്ഞ ജൂലിയസ് സീസറിന് വല്ലാത്ത കുറച്ചിൽ തോന്നി. അദ്ദേഹം അവരോടു പറഞ്ഞു, 'നിങ്ങൾ എന്നെ അപമാനിക്കരുത്, കുറഞ്ഞത് 2,50,000 സ്വർണ്ണനാണയങ്ങളെങ്കിലും ആവശ്യപ്പെടൂ' എന്ന്.


അഹന്തയെന്നത് നിശബ്ദമായി നടന്നുകൊണ്ടിരിക്കുന്ന വിലപേശലുകളാണ്. ഒരു വ്യക്തിയിൽ മൂല്യാവബോധം പ്രവർത്തിക്കാതിരിക്കുമ്പോൾ, അയാളിൽ വർത്തിക്കുന്നത് അഹന്തയാണ്, അഹന്ത മാത്രമാണ്. ഏതൊന്നിന്റെയും അസ്തിത്വപരമായ uniqueness -നെ സ്വംശീകരിക്കുന്നതിനു പകരം, നമ്മുടെ കൈവശമുള്ള കാലഹരണപ്പെട്ട അളവുപാത്രത്തിലേക്ക് അതിനെ ഞെരുക്കിയൊതുക്കി, വിലവിവരപ്പട്ടികയിൽ അതിനുള്ള പ്രാധാന്യത്തെ ഊഹിച്ചെടുക്കുക എന്ന വിഡ്ഢിത്തമാണ് അഹങ്കാരമെന്നത്. അജ്ഞാനമാണ് അഹങ്കാരം എന്ന് തരം കിട്ടുമ്പോഴെല്ലാം നാം വേണ്ടതിലധികം അഹങ്കാരത്തോടെ ഉരുവിടുമ്പോഴും അതിനകത്തെ 'അജ്ഞാനതിമിരാന്ധത’യെപ്പറ്റി നാം അറിയുന്നുണ്ടെന്നു തോന്നുന്നില്ല. ജൂലിയസ് സീസറിനുപോലും തന്റെ ആത്മാഭിമാനത്തിന്റെ അമൂല്യത തിരിച്ചറിയാനായില്ല, പകരം അന്നത്തെ കമ്പോളനിലവാരത്തിലെ ഒരു വലിയ തുകയിലേക്ക് തന്നെ പൊക്കിവെക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.


അഹന്ത, വിനയം, ആത്മാഭിമാനം എന്നിവ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന ആത്മീയ പദാവലികളാണ്, പണ്ട് മുതല്‌ക്കേ. അഹന്തയെന്നത് എന്തോ വലിയ പാതകമാണ്, ദൈവകോപത്തിന് പാത്രമാകും അഹന്തയുള്ളവർ, അഹന്തയുടെ ഫലമായുള്ള ശിക്ഷ കിട്ടാതെ പോവില്ല എന്ന രീതിയിലാണ് ഇന്നുവരേക്കും ലോകം അതിനെ അവതരിപ്പിച്ചു പോന്നിട്ടുള്ളത്. നമ്മുടെ ബാല സാഹിത്യം മുതൽ ക്ലാസിക് രചനകളിലടക്കം അഹന്തയുടെ ശിക്ഷ ശരിവെക്കുന്ന രീതിയിലാണ് കഥാ തന്തുക്കളൊക്കെയും. ആധുനികതയും അത്യന്താധുനികതയും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമെല്ലാമായിട്ടും 'ഒന്നഹങ്കരിക്കാൻ' പോലും പക്വത നേടിയിട്ടില്ല മനുഷ്യരാശി എന്ന് വേണം വിചാരിക്കാൻ. 


ഇതുവരേക്കും നാം പറഞ്ഞുകൂട്ടിയിട്ടുള്ള അഹന്താവിശേഷങ്ങളൊക്കെയും 'നാൻ ഒരു തടവു ശൊന്നാൽ, നൂറു തടവു ശൊന്നമാതിരി' യുള്ള രജനീകാന്തിയൻ ടൈപ്പ് പാവം അഹന്തകളാണ്. പാപം ചെയ്‌താൽ എങ്ങാണ്ടോ ഒളിഞ്ഞിരിക്കുന്ന, സർവ്വ വ്യാപിയായിട്ടുള്ള ഒടേതമ്പുരാൻ, ഇന്നല്ലെങ്കിൽ നാളെ ശിക്ഷ തരാതിരിക്കില്ല എന്ന മട്ടിൽ തീർത്തും ബാലിശമാണ് നമ്മുടെ അഹങ്കാര സങ്കല്പ്പങ്ങൾ. അതുകൊണ്ടുതന്നെ അഹന്തയുടെ കൊട്ടിപ്പാടിസേവ നടത്തുന്നത് എല്ലായ്പോഴും മറ്റുള്ളവരാണ്. 


അറിഞ്ഞുകൊണ്ട് ആർക്കും അഹങ്കാരിയാവാൻ സാധിക്കില്ലല്ലോ. എത്രവലിയ അഹന്തയിലും, സൂക്ഷിച്ചുനോക്കിയാൽ, ഒരു പാവം ഒളിഞ്ഞിരിപ്പുണ്ട്. താൻ മുങ്ങിനില്ക്കുന്ന ജീവിതമാനങ്ങൾ ഏതെല്ലാമെന്ന് തിരിച്ചറിയുന്നതിലെ അപാകതകളാണ് അയാളിൽ അഹന്തയായി വർത്തിക്കുന്നത്; നിഷ്ക്കളങ്കമായ ഒരു വിഡ്ഢിത്തം എന്ന് പറയും പോലെ. ഭൂകമ്പത്തിൽ മൊത്തം കെട്ടിടവും ആടിയുലയുമ്പോഴും, ഏതു നിമിഷവും എന്തും സംഭവിക്കാം എന്നിരിക്കുമ്പോഴും, തന്റെ കുഞ്ഞു ഫ്ലാറ്റ് സുരക്ഷിതമാണ് എന്ന് ഒരാൾക്ക് തോന്നുന്നതുപോലെയേയുള്ളൂ ഈ പാവം അഹങ്കാരം. നിസ്സാരമായ ഒരു വിവരക്കേട്. അതുപക്ഷേ പുറത്തുനിന്നും ആർക്കും തിരുത്താനാവില്ല എന്ന് മാത്രം. എന്നിട്ടും പക്ഷേ ആദിമ കാലം മുതല്ക്കേ പുരോഹിത വൃന്ദം ഈ വിവരക്കേടിനെ ചൂഷണം ചെയ്തു കൊണ്ടാടുന്നു.


നിഴലിനോട് മല്ലിടാനാവില്ല എന്നതുപോലെയാണ്, അവബോധപരിമിതിയോട്, അതിന്റെ അഭാവത്തോട് നമുക്ക് യാതൊന്നും ചെയ്യാനാവില്ല. വെളിച്ചം വന്നാൽ ഇരുട്ട് ഇല്ലാതാകും എന്നതുപോലെയേ ഉള്ളൂ അഹന്തയുടെ കാര്യവും. ‘ഞാൻ എന്ന ഭാവമാണ് അഹങ്കാരം’ എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത്, കാറോടിക്കുന്ന ഒരാൾ, കാറെന്നത് തന്റെ കയ്യിലിരിക്കുന്ന സ്റ്റീയറിങ് ആണ് എന്ന് കരുതുന്നുവെന്നാണ്. അങ്ങനെയൊരു തെറ്റിദ്ധാരണയിൽ കുറേക്കാലം ഓടിയെന്നും വരാം. എന്നാൽ ഒരു ദിവസം അയാൾക്കു തോന്നുകയാണെന്നു വെക്കുക, സ്റ്റീയറിങ് അല്ല ചക്രങ്ങളാണ് കാറിന്റെയെല്ലാമെല്ലാം. ചക്രങ്ങളില്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു. അയാൾ അന്ന് മുതൽ ചക്രങ്ങളോട് ഇല്ലാത്ത ഭയ ഭക്തി ബഹുമാനങ്ങളെല്ലാം കാണിക്കുന്നുവെന്നിരിക്കട്ടെ. അങ്ങനെയും കുറേ നാൾ ഓടിയെന്നു വരാം. എന്നാലും വിവരക്കേട് വിവരക്കേടുതന്നെ. പക്ഷേ ഇങ്ങനെയൊരു വിവരക്കേട്‌ എന്തോ വലിയ നന്മയായി കൊട്ടിഘോഷിക്കപ്പെടുന്നുവെന്നുമാത്രം, ലോകമെങ്ങും.  അതിന്റെ പേരാണ് വിനയം.


അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും കാരണം വിനയമെന്ന തന്റെ വിവരക്കേട് തിരിച്ചറിയാൻ ഒരാൾ നന്നേ താമസിച്ചെന്നു വരും. ഇനി തിരിച്ചറിഞ്ഞാൽ തന്നെയും ആ വിവരക്കേട് കൊണ്ടുതരുന്ന മാനാഭിമാനലാഭങ്ങൾ അയാളെ അതിൽത്തന്നെ തുടരാൻ പ്രേരിപ്പിച്ചേക്കും. അഹങ്കാരം ശല്യക്കാരനായ ഒരു ലോക്കൽ ഗുണ്ടയാണെങ്കിൽ, വിനയം കുടിലതന്ത്രങ്ങൾ നിറഞ്ഞ ഒരു രാഷ്ട്രീയക്കാരനാണ്.


വീറും വാശിയും മത്സരവും ജയപരാജയവുമെല്ലാം അഹങ്കാരത്തിന്റെ മുഖമുദ്രകളായി കുറ്റപ്പെടുത്താൻ ഒരുങ്ങി നില്ക്കുന്നവർ, വിനയവും ക്ഷമയുമെല്ലാമായിരിക്കും അവസാനം വിജയിക്കുക എന്ന് ഉപദേശിക്കാൻ മടി കാണിക്കുന്നില്ല. ഒരിക്കൽ രൂപക് കുൽക്കർണി എന്ന പുല്ലാങ്കുഴൽ വിദഗ്ധന്റെ സംഗീതക്കച്ചേരിക്ക് ശേഷം നന്ദി പറയാൻ സ്റ്റേജിൽ കയറിയ വിദ്യാസമ്പന്നനായ ഒരാൾ അദ്ദേഹത്തെ വാഴ്ത്തിയത്, 'വിനയത്തിന്റെ കാര്യത്തിൽ രൂപക് കുൽക്കർണിയെ വെല്ലാൻ ആരുമില്ല' എന്ന് ഘോഷിച്ചുകൊണ്ടായിരുന്നു. അതിലേറെ ഈയുള്ളവനെ അതിശയിപ്പിച്ചത്, അവിടെക്കൂടിയിരുന്ന ഒട്ടുമിക്കവരും അതിനെ ശരിവെച്ചുവെന്നതാണ്. മൂന്നോ നാലോ പേർക്കു മാത്രമേ ചിരി പൊട്ടിയുള്ളൂ. 


അഹങ്കാരവും വിനയവും ഒരേ അജ്ഞതയുടെ രണ്ടു മുഖങ്ങൾ ആയിരിക്കുമ്പോൾ (അതിൽത്തന്നെ വിനയത്തിന്റെ മുഖമാണ് ഇല്ലാത്ത ചമയങ്ങൾ വാരിത്തേച്ച് കൂടുതൽ അരോചകമായിരിക്കുന്നത്), ആത്മാഭിമാനമാണ് ഉണർവിന്റെ സൗരഭ്യമായി നിലകൊള്ളുന്നത്. ആത്മാഭിമാനം - Pride - ഒരു ആത്മീയ സംജ്ഞയാണ്. ഒരുപക്ഷേ നമ്മുടെ ശീലങ്ങളിൽ Pride നെ Proud ആയി തെറ്റിദ്ധരിക്കുന്നുണ്ടാകാം. Proud എന്നത് നിസ്സാരമായ അഹങ്കാരമാണ്, കേവലം പൊങ്ങച്ചം എന്ന് പറയാവുന്നത്. Pride - ആത്മാഭിമാനം - ആകട്ടെ, തന്നോട് തന്നെയുള്ള ബഹുമാനവും സ്നേഹവുമാണ്. സ്വയം സ്നേഹവും ബഹുമാനവും തോന്നാത്ത ഒരാൾക്ക് മറ്റൊരാളോട് സ്നേഹവും ബഹുമാനവും എങ്ങനെ തോന്നാനാണ്?


അഹങ്കാരവും വിനയവും മറ്റുള്ളവരോടൊപ്പം തങ്ങൾക്കുത്തന്നെയും വിനയാവുമ്പോൾ, ആത്മാഭിമാനം ഒരു വ്യക്തിയുടെ അവബോധ സാധ്യതകളെ സഫലീകരിക്കുകയും, മറ്റുള്ളവരുമായി അത് പങ്കിടുകയും ചെയ്യുന്നു. അഹങ്കാരം സഹായത്തിനു നേരെ കണ്ണടക്കുമ്പോൾ, വിനയം സഹായത്തിലൂടെ ഇരട്ടി ലാഭം ഉറപ്പുവരുത്തുന്നു. അതേസമയം ആത്മാഭിമാനമാകട്ടെ സഹായത്തിനു പകരം പങ്കു വെക്കുക - sharing- മാത്രം ചെയ്യുന്നു. 


മനുഷ്യർ ഉണ്ടായ നാൾ മുതൽ സഹായം ജീവിതരീതിയാക്കിയ ഒരുപാടു
പേരുണ്ടായിട്ടും, നാളിതുവരേക്കുള്ള മതപ്രബോധനങ്ങൾ മറ്റുള്ളവരെ സഹായിക്കാനായി ഉദ്ബോധിപ്പിച്ചു നടന്നിട്ടും, നാസ്തികരും നന്മമര സംഘടനകളും മനുഷ്യരാവാൻ ഓർമ്മിച്ചുകൊണ്ടിരുന്നിട്ടും ലോകത്തെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും കുറവ് വരാത്തത് ഇവയൊക്കെയും ഉണ്ടായിവരുന്നത് അഹങ്കാരത്തിന്റെയും വിനയത്തിന്റെയും ഇരുൾക്കയങ്ങളിലാണ് എന്നതുകൊണ്ടാണ്.


ആത്മാഭിമാനിയായ ഒരാൾ മാത്രമേ മദ മാത്സര്യാദികൾക്കുവേണ്ടി തന്റെ മൂല്യവത്തായ നിമിഷങ്ങൾ നഷ്ടപ്പെടുത്താതിരിക്കൂ. അയാളെ സംബന്ധിച്ച് ജയപരാജയങ്ങളില്ല. 

ആത്മാഭിമാനം ഉണർന്നുവരാത്ത ഒരാൾ ആത്മീയ ദിശയിലല്ല എന്ന് നിസ്സംശയം പറയാം. അഹങ്കാരം ചെലവാകാത്ത ചന്തയിൽ, വിനയത്തിന്റെ ഡിസ്‌കൗണ്ട് സെയിൽ തരപ്പെടുത്തുന്ന തിരക്കിലായിരിക്കും അയാൾ, ഉറപ്പ്.

                             




Friday, April 18, 2025

ഉണർവിലേക്കുള്ള പടവുകൾ - 58

photo by ThainHann, from pexels.com

                          പ്രാർത്ഥന : തടവറയും ആകാശവും

ദൈവസങ്കല്പത്തിന് കൃത്യത വരുന്നതിനു മുൻപേത്തന്നെ മനുഷ്യൻ പ്രാർത്ഥിച്ചിട്ടുണ്ടാവാനാണ് സാധ്യത; എന്തിനെന്നില്ലാതെ, ആരോടെന്നില്ലാതെ. ഖലീൽ ജിബ്രാന്റെ 'പ്രവാചകനിൽ' പുരോഹിതയായ ഒരു സ്ത്രീ അൽ മുസ്തഫയോട് ആവശ്യപ്പെടുന്നുണ്ട്, പ്രാർത്ഥനെയെപ്പറ്റി സംസാരിക്കാൻ. ബൈബിളിലും കാണാം യേശുവിനോട് ചോദിക്കുന്നത്, 'എന്താണ് പ്രാർത്ഥന?'. 

എന്താണ് പ്രാർത്ഥന? എന്ന ചോദ്യം മനുഷ്യനിൽ ഉയരാൻ തുടങ്ങിയ നിമിഷം  മുതൽ, അവൻ പ്രാർത്ഥനയിൽ ബഹുദൂരം പിന്നിലാവാൻ തുടങ്ങി. എന്തെന്നാൽ അവനിലെ ഉത്ക്കണ്ഠകളും ആർത്തികളും ഭയവിഹ്വലതകളും അവനിലെ കിശോരകൗതുകങ്ങളെ കയ്യടക്കാൻ ആരംഭിച്ചിരുന്നു. പ്രാർത്ഥനകൾ പരിദേവനങ്ങളിലേക്ക് ചേക്കേറിയത് വാക്കുകളെ പിൻപറ്റിക്കൊണ്ടാണ്. ഉപനിഷത്തുക്കൾ തുടങ്ങിയ അപൂർവ്വം രചനകളിൽ പ്രാർത്ഥനകളായി പ്രകാശിപ്പിക്കപ്പെട്ടത് കൃതാർത്ഥതകളായിരുന്നെങ്കിലും, അവയെയെല്ലാം തെറ്റായി അവതരിപ്പിച്ചുകൊണ്ട് പ്രചരിപ്പിക്കപ്പെട്ടത് കേവലം അഭ്യർത്ഥനകളും നാലാംകിട ആർത്തിമോഹങ്ങളുമായിരുന്നു.


പ്രാർത്ഥനയെന്നത് തികച്ചും വൈയക്തികമായ - individual - സ്വകാര്യ മുഹൂർത്തം എന്നതിൽ നിന്നും, സാമൂഹികമായ കെട്ടുപാടുകളുടെ അടയാളങ്ങളായി മാറിയത് നാമാരും അറിഞ്ഞതുപോലുമില്ല. മതങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും പാർട്ടികളും പ്രാർത്ഥനയെ തട്ടിയെടുത്തത്, ഏതോ ജപ്തിമുതലെന്നോണമാണ്. തിരിച്ചടവിൽ വീഴ്ച വരുത്തിയെന്നതുപോലെ അവർ നാം ഓരോരുത്തരിലും കുറ്റബോധത്തിന്റെ / പാപബോധത്തിന്റെ  സൂചിമുനകൾ പാകി.

പ്രാർത്ഥനയെ സാമൂഹികമായ മുഖമുദ്രയെന്നോണം ഉപയോഗിക്കാൻ തുടങ്ങിയതുമുതൽ - ആ സാമൂഹികതയിൽ ജാതിയും മതവും തറവാടും വർഗ്ഗവും ലിംഗവും കൂട്ടായ്മകളുമെല്ലാം മാറിമാറി കടന്നുവരുന്നു - പ്രാർത്ഥനയെന്നത് ആത്യന്തികമായി വികാര വിചാരങ്ങളുടെ അടിച്ചമർത്തലുകളായി പരിണമിക്കുകയുണ്ടായി. ഒരാളുടെ പ്രാർത്ഥനയുടെ സൂക്ഷ്മ സ്വരൂപമെന്താണ്? 'ദൈവമേ, നല്ലതു വരുത്തേണമേ. ഈയുള്ളവനെ പ്രലോഭനങ്ങളിൽ അകപ്പെടുത്തിയേക്കരുതേ. ആപത്തും അസുഖങ്ങളും വരുത്തിയേക്കരുതേ. കുട്ടിയും കുടുംബവുമെല്ലാം സുഖമായിരിക്കേണമേ' എന്നിങ്ങനെയാണ്. ഏതെല്ലാം ഭാഷകളിൽ, എങ്ങനെയൊക്കെ തിരിച്ചും മറിച്ചും പ്രയോഗിച്ചാലും അവന്റെ പ്രാർത്ഥനയുടെ അന്തഃസത്ത ഇതുതന്നെയാണ്. 

അവൻ ഏറ്റവും ഭയക്കുന്നത് തന്നെത്തന്നെയാണ്. തന്നിൽ കുടികൊള്ളുന്ന അക്രമവാസനകളെയാണ്. നല്ല മനുഷ്യനെന്ന പ്രതിച്ഛായയെ പ്രതി, തന്നിൽ പതിയിരിക്കുന്ന ആർത്തിയെയും അധികാര വാഞ്ഛയെയും അമർത്തിവെക്കാൻ അയാൾ ജാഗരൂകനാണ്. താൻ ഉൾപ്പെടുന്ന സമൂഹം ഏറ്റവും വില കല്പിക്കുന്നത് എന്തിനെയെല്ലാമാണോ, അതിനെതിരായി അബദ്ധത്തിലെങ്കിലും താൻ ചിന്തിച്ചുപോയേക്കരുതേ എന്ന് തന്റെ സങ്കല്പത്തിലുള്ള ദിവ്യ സ്വരൂപത്തോട് അപേക്ഷിക്കുന്നതാണ് മിക്ക പ്രാർത്ഥനകളും. 

ഇനി വെറും സ്തുതികളുടെ രൂപത്തിലുള്ള പ്രാർത്ഥനകളായാലും, തന്റെ ഇഷ്ടദേവനെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് (നിർഭാഗ്യവശാൽ) സംഭവിക്കുന്നത്. തന്നിൽ സംപ്രീതനായാൽ ആ ദേവൻ എല്ലാ കെടുതികളിൽ നിന്നും, അതിലുമുപരി തന്റെ മനസ്സിന്റെ വേണ്ടാതീനങ്ങളിൽ നിന്നും തന്നെ സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസം. ആത്യന്തികമായി നോക്കിയാൽ, മനസ്സിനെ അമർത്തിവെക്കുക എന്നത് തന്നെ. 


ചിലപ്പോൾ മനസ്സിന്റെ കോലാഹലങ്ങൾ സഹിക്കാവുന്നതിലും അപ്പുറമാകുമ്പോൾ, അതിനെ വഴിതിരിച്ചുവിടാൻ പ്രാർത്ഥനയുടെതായ വകഭേദങ്ങൾ ഉപയോഗപ്പെടുത്തപ്പെടുന്നു; ജപമായും ഭജനയായും, നിസ്കാരമായും കുർബ്ബാനയായുമെല്ലാം. ചിലപ്പോഴെല്ലാം നാം പ്രാർത്ഥിച്ചുപോകാറുള്ളത് നിസ്സഹായതയുടെ നിമിഷങ്ങളിലാണ്. നമ്മുടെ ഇന്ദ്രിയ പരിമിതികളെ മറികടന്നുകൊണ്ടുള്ള എന്തെങ്കിലും സിദ്ധിവിശേഷങ്ങളുണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന ചില പ്രാണമുഹൂർത്തങ്ങൾ.

പ്രാർത്ഥിച്ചിട്ടായാലും അല്ലെങ്കിലും മനസ്സിന് ഒരല്പം സ്വസ്ഥത കൈവരുന്നെങ്കിൽ അതിൽ എന്താണ് കുഴപ്പം? യാതൊരു കുഴപ്പവുമില്ല. ആ സ്വസ്ഥത പക്ഷേ, ഒരുപാട് വികാരങ്ങളെ അടിച്ചമർത്തിക്കൊണ്ടുണ്ടാവുന്ന താല്ക്കാലിക സ്വാസ്ഥ്യമാണെന്ന് (അല്ലെങ്കിൽ പിന്നെ വീണ്ടും വീണ്ടും പ്രാർത്ഥിക്കേണ്ടതില്ലല്ലോ!) അറിയുന്നെങ്കിൽ; അറിയാതെ അടിച്ചമർത്തപ്പെടുന്ന വികാരവിചാരങ്ങളാണ് നമ്മുടെ സ്വാസ്ഥ്യത്തെ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് എന്ന് ഓർക്കുന്നെങ്കിൽ. എന്തുകൊണ്ടെന്നാൽ ബോധപൂർമുള്ള suppressions അത്രതന്നെ സ്പ്രെസ്സ്ഡ് ആകുന്നില്ല. അവ നമ്മെ കൂടുതൽ ജാഗ്രപ്പെടുത്തിക്കൊണ്ടിരിക്കും; നാം അവയിൽ നിന്നും വിടുതൽ നേടും വരെ.


പിന്നെയും പിന്നെയും തല പൊക്കുന്ന മനസ്സിന്റെ വിഭ്രാന്തികളെ ഒരു തരം self hypnosis-ലൂടെ കുറച്ചുനേരം മയക്കികിടത്താനായാണ് മിക്കപ്പോഴും  പ്രാർത്ഥനകൾ ഉപയോഗിക്കപ്പെടുന്നത്. self hypnosis-ന്റെ പ്രാർത്ഥനാ വേർഷനുകൾ കാലാ കാലങ്ങളായി നാം പരിഷ്കരിച്ചുപോരാറുണ്ട്. ഈയിടെ ഹവായ് സന്ദർശിച്ച ഒരു സുഹൃത്ത് പങ്കുവെച്ച ഹവായിയൻ പ്രാർത്ഥന അത്തരത്തിലുള്ള ഒരു പുതിയ വേർഷനാണ് - HO'OPONOPONO. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Kahuna Morrnah എന്ന
രോഗ ശാന്തി ശുശ്രൂഷക - healer-യായിരുന്നു HO'OPONOPONO എന്ന പഴയകാല പ്രാർത്ഥനയെ പരിഷ്‌ക്കരിച്ചത്.  "I'm sorry," "Please forgive me," "Thank you," and "I love you"എന്നീ നാല് വാക്യങ്ങളാണ് ഇപ്പോഴത്തെ പ്രാർത്ഥനയായി പ്രചരിക്കപ്പെടുന്നത്. 

HO'OPONOPONO എന്ന വാക്കിന് "to make right" or "to make good" എന്നൊക്കെയാണ് ശരിക്കുമുള്ള അർത്ഥം. ചുളിവ് നിവർത്താനായി ഒരു കിടക്കവിരി കുടഞ്ഞിടുന്നതുപോലെ മനസ്സിന്റെ ചുളിവുകൾ നിവർത്തനായുള്ള ഒരു ഉപാധിയായാണ് ഈ പ്രയോഗം നിലവിൽ വന്നത്. ഇപ്പോഴത്തെ വാക് വിചാരങ്ങളെക്കാൾ HO'OPONOPONO എന്ന് മന്ത്രിച്ചുകൊണ്ടേയിരിക്കുകയാകാം കൂടുതൽ ഭേദം എന്ന് തോന്നുന്നു. 

ചില തരം മന്ത്രങ്ങളും (chanting) മറ്റും - ടിബറ്റൻ മന്ത്രമായ 'ഓം മണി പത്മേ ഹൂം' ഉദാഹരണം - മനസ്സിന്റെ വർത്തമാന അവസ്ഥയെ മാറ്റാനും മറികടക്കാനുമായി ഉപയോഗിക്കാറുമുണ്ട്. എന്നിട്ടും പക്ഷേ അവയൊന്നും തന്നെ മനസ്സിനെ മറികടക്കാൻ ഉപയുക്തമാകുന്നില്ല എന്നതാണ് വാസ്തവം. പ്രാർത്ഥന എവിടെയാണ് പ്രസക്തമാകുന്നത്? ഉണർവിനെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യമില്ലെങ്കിൽ എത്ര മഹത്തായ പ്രാർത്ഥനയും ഒരു വ്യക്തിയെ മനസെന്ന തടവറയിൽ പിടിച്ചുനിർത്തുക തന്നെയാണ് ചെയ്യുന്നത്.


ഇവിടെയാണ് ഓഷോ ഓർമ്മപ്പെടുത്തുന്നത് - PRAYERFULNESS, NOT PRAYER. പ്രാർത്ഥനാനിർഭരത. ശരീരവും മനസ്സുമെല്ലാം പ്രാർത്ഥനാഭാവത്തിൽ നിറഞ്ഞുനില്ക്കുക. ഏതെങ്കിലും മൂർത്തിയോ ആശയമോ ആഗ്രഹമോ മുന്നിലില്ലാതെ. ഇത് കേവലം ഭാവനയോ വിചാരമോ അല്ല. തികച്ചും സുതാര്യമായ ഒരു വർത്തമാന നിമിഷത്തിന്റെ കൃതാർത്ഥതയും ആനന്ദവുമൊക്കെയാണത്. അതിൽ അപേക്ഷയോ താണുകേഴലോ ഇല്ല. നാം എന്ന ചേതന വിടർന്നു വിലയിക്കുന്ന ഒരു സർവ്വ സ്വാഭാവികത മാത്രമാണത്. നമുക്കതു അപൂർവ്വമായി തോന്നുന്നത് 'അബദ്ധത്തിലെങ്ങാനും' മാത്രമേ നാം പ്രാർത്ഥനാനിർഭരമാകാറുള്ളൂ എന്നതുകൊണ്ടാണ്.

പ്രാർത്ഥനാ നിർഭരതയിൽ ഒരു ഹായ്, ഹലോ പോലും അഗാധമായ പ്രാർത്ഥനയാണ്; മറ്റൊരാളോട് കൈമാറുന്ന ഗുഡ്മോർണിംഗിന് 'ഓം പൂർണ്ണമദഃ' എന്നതിനോളം പവിത്രതയുണ്ട്. അല്ലാത്തപ്പോൾ എത്ര വലിയ സുവിശേഷവും മലീമസമായ കോലാഹലങ്ങളാണ്. 

PRAYERFULNESS നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അപാരമായ ആകാശത്തിലേക്കുള്ള തിരിച്ചുവരവാണ്. എന്തെങ്കിലും വാക്കുകളോ മന്ത്രങ്ങളോ ചേഷ്ടകളോ മറ്റോ ഒരുപക്ഷേ അത്തരമൊരു തിരിച്ചുവരവിന് സാധ്യമാക്കും വിധം നമ്മുടെ ശരീരത്തെയും മനസ്സിനേയും സഹായിച്ചാലായി. അല്ലാത്തപക്ഷം നമ്മുടെ സ്ഥിരവാസമായ തടവറയെ മോടിപിടിപ്പിക്കുക എന്നതിൽക്കവിഞ്ഞ യാതൊന്നും പ്രാർത്ഥനകളെക്കൊണ്ടാവുന്നില്ല.