Featured Post

Sunday, September 13, 2020

ഉണർവിലേക്കുള്ള പടവുകൾ - 10

                                                            


   മനോദ്വന്ദ്വങ്ങൾ


പണത്തെ നിർവ്വചിക്കുമ്പോൾ പറയാറുള്ളത് 'money is what money does' എന്നാണ്. എന്താണ് മനസ്സ് എന്ന് ചോദിച്ചാലും അതുപോലെത്തന്നെ പറയേണ്ടിവരും - mind is what mind does. 'ഞാൻ' എന്ന തോന്നലിൽ തുടങ്ങി, ഈ ലോകം, ജീവിതം എന്നിങ്ങനെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്തും മനസ്സിലൂടെയാണ് സംഭവിക്കുന്നത്. നമ്മുടെ വിചാരങ്ങൾ, വികാരങ്ങൾ, പ്രതികരണങ്ങൾ, അനുഭൂതികൾ തുടങ്ങി 'ഞാൻ' എന്നതുപോലും നമ്മുടെ മനസ്സാണ് എന്നുവരെ തോന്നിപ്പോകാവുന്നത്ര ഇണങ്ങിച്ചേരലാണ് ആ പ്രതിഭാസവുമായി നമുക്ക് സംഭവിച്ചിരിക്കുന്നത്. ഈ ശരീരം പോലും മനസ്സിന്റെ ഒരു ഭാഗമായി, അതിനു പ്രവർത്തിക്കാനുള്ള ഒരു ചട്ടക്കൂട് എന്ന നിലയിലാണ് പൊതുവെ നാം പെരുമാറിപ്പോരുന്നത്; വാസ്തവം നേരെ തിരിച്ചാണെങ്കിലും. 


മനസ്സെന്നത് എന്താണെന്ന് കൃത്യമായി പറയാൻ ഒരാൾക്ക് സാധിച്ചെന്നു വരില്ല. എന്നാലും, മനസ്സ് അപരിചിതമായിട്ടുള്ള ആരും തന്നെയില്ല. മസ്തിഷ്ക്കമാണ് മനസ്സിന്റെ ഇരിപ്പിടം എന്ന് തോന്നിപ്പോയേക്കാമെങ്കിലും, നമ്മുടെ ശരീരവ്യവസ്ഥയിൽ ആകപ്പാടെ നിറഞ്ഞുനില്ക്കുന്ന മനസ്സെന്ന ഒരു വലിയ പ്രവർത്തന ശൃംഖലയുടെ ഏകീകരണം മാത്രമാണ് മസ്തിഷ്ക്കം നിർവ്വഹിക്കുന്നത്. ഏതായാലും, വന്നുപോയിക്കൊണ്ടിരിക്കുന്ന വികാര വിചാരങ്ങളെല്ലാം നമ്മുടെ മനസ്സിന്റെ ഭാഗമാണ്. കേവലം ഒരു അവയവത്തെ ആശ്രയിച്ചല്ലാതെ, നമ്മുടെ ശരീരത്തിലെ എല്ലാ വ്യവസ്ഥകളേയും ഏകീകരിച്ചുകൊണ്ട് നടന്നുപോരുന്ന ഒരു പ്രക്രിയയായാണ് നാം മനസ്സിനെ മനസ്സിലാക്കുന്നത്. 


Mind എന്ന വാക്ക് 'minding' എന്നായിരുന്നു വേണ്ടതെന്ന് ഓർമ്മിപ്പിച്ചപ്പോൾ ഓഷോ ഉദ്ദേശിച്ചത്, എവിടെയോ ഒരിടത്ത് മറഞ്ഞിരിക്കുന്ന മനസ്സ് എന്ന അവയവത്തിന്റേത് ചലിച്ചുകൊണ്ടിരിക്കുന്ന പ്രകൃതമാണ് എന്നായിരുന്നില്ല. ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്ക് നിരന്തരം ഊയലാടിക്കൊണ്ടിരിക്കുന്ന ഒരു ചലനമാണ് മനസ്സ് എന്ന് ഊന്നിപ്പറയുകയായിരുന്നു അദ്ദേഹം. നമ്മുടെ മൊത്തം നാഡീവ്യവസ്ഥയുടെ പ്രഥമ പ്രവർത്തനങ്ങളെയല്ല ഇവിടെ മനസ്സ് എന്ന് അർത്ഥമാക്കുന്നത്. ആ വ്യവസ്ഥകളുടെ പ്രവർത്തന സാധ്യതകളുടെ (functioning potential) ഭാഗമായി വികസിതമായിട്ടുള്ള ഓപ്ഷനുകൾ സൃഷ്ടിക്കുന്ന ചില മിഥ്യാ പ്രവണതകളുണ്ട്. അവ യഥാർത്ഥ നാഡീവ്യവസ്ഥയുടെ ഭാഗമായിരിക്കെത്തന്നെ, ആ വ്യവസ്ഥയുടെ സ്വാഭാവിക പ്രവർത്തനങ്ങളെ താളം തെറ്റിക്കാൻ പ്രാപ്‌തമായി വരുന്നു. പൊതുവെ, മനസ്സ് എന്നോ മാനസികമായ ബുദ്ധിമുട്ടുകളെന്നോ പറയുമ്പോൾ നാം അർത്ഥമാക്കുന്നത് ഈ മിഥ്യാ ത്വരകളെയാണ്- illusory impulses.(നാഡീവ്യവസ്ഥകളുടെ പ്രഥമ പ്രവർത്തനങ്ങളെ വേർതിരിച്ചറിയാനായി  MIND എന്നും നമ്മുടെ വിചാര വികാരങ്ങളുടെ കേളീരംഗമായ മനസ്സിനെ 'mind' എന്നും പരാമർശിക്കാറുണ്ട്.)  ഓർക്കുക, illusion സത്യമല്ലായിരിക്കാം, എന്നാൽ വസ്തുതയാണ്. Fact but not truth.


മനസ്സിന്റെ ഊയലാട്ടങ്ങൾ ദ്വന്ദ്വങ്ങളിലാണ്; ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്ക്; ഭൂതത്തിൽ നിന്നും ഭാവിയിലേക്ക്, ഓർമ്മകളിൽ നിന്നും ഭാവനകളിലേക്ക്, അല്ലെങ്കിൽ ആഗ്രഹങ്ങളിലേക്ക്; നിരാശയിൽ നിന്നും പ്രതീക്ഷയിലേക്ക്; സ്ഥിരതയിൽ നിന്നും അസ്ഥിരതയിലേക്ക്; ആസക്തിയിൽ നിന്ന് വൈരാഗ്യത്തിലേക്ക്; കാർക്കശ്യത്തിൽ നിന്ന് അലസതയിലേക്ക് എന്നിങ്ങനെ. (OCD യും ഡിപ്രെഷനുമെല്ലാം ഈ അവസ്ഥകളുടെ ഏറ്റവും പ്രത്യക്ഷമായ വെളിപ്പെടലുകളാണ്). ഇതിനെ ഊയലാട്ടങ്ങൾ -swinging- എന്ന് പറഞ്ഞത്, അത് അതിനു തോന്നും പടി പ്രവർത്തിക്കുന്നു എന്നതിനാലാണ്; ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്ക് മാറാൻ പാടില്ല എന്ന് ഉദ്ദേശിച്ചുകൊണ്ടല്ല. 


നമ്മുടെ ജീവിതസന്ദർഭങ്ങൾ എല്ലായ്പ്പോഴും ദ്വന്ദ്വങ്ങളെ ആധാരമാക്കിക്കൊണ്ടുതന്നെയാണ് മുന്നോട്ടു പോകുന്നത്. വൈരുധ്യാത്മകം. കഴിഞ്ഞകാലസംബന്ധിയായിത്തന്നെയാണ് നമ്മുടെ ഭാവി രൂപപ്പെടുന്നത്. വിശ്രാന്തിയാണ് നമ്മെ വേണ്ടവിധം ചലനാത്മകമാക്കുന്നത്. ചലനാത്മകതയാണ് നമ്മുടെ വിശ്രാന്തികളെ കാമ്പുള്ളതാക്കുന്നത്. ഏതെങ്കിലും ഒരു ധ്രുവത്തിൽ മാത്രമായി ജീവിതത്തിനു നിലകൊള്ളാനാവില്ല. അതാതു നിമിഷത്തെ ആവശ്യത്തെപ്രതി മാറിക്കൊണ്ടേയിരിക്കണം. ഡാർവിൻ 'അർഹതയുള്ളവയുടെ അതിജീവനം' എന്ന് പ്രയോഗിച്ചപ്പോൾ, ആ അർഹത നിശ്ചയിക്കുന്നത് പൊരുതിനില്ക്കാനുള്ള ശക്തിയല്ലെന്നു കൂടി അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. അതിജീവനത്തിനു അർഹമാവുന്നത് മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള സന്നദ്ധതയുള്ളവരത്രേ!


എന്നാൽ, 'മാറ്റം മാത്രമാണ് മാറാതെയുള്ളത്' എന്ന പ്രയോഗത്തെയോർത്തുകൊണ്ട് (ഒരു ക്ളീഷേ പ്രയോഗമാണെങ്കിലും) മാറ്റത്തിനോട് ആർത്തികാണിക്കാം. അപ്പോൾ സത്യത്തിൽ സംഭവിക്കുന്നത്, മനസ്സിന്റെ ഒരു പ്രവണത സ്ഥിരപ്പെടുക എന്നത് മാത്രമാണ്; മാറുകയല്ല. ഏതു മാറ്റത്തിനോടും എല്ലായ്പ്പോഴും മുഖം തിരിക്കുകയുമാവാം. അപ്പോഴും മനസ്സിന്റെ ഒരു പ്രവണത



സ്ഥിരപ്പെടുക മാത്രമാണ്. CONSISTENCY & CHANGE -രണ്ടും മനസ്സിന്റെ ശാഠ്യങ്ങളാകാം. രണ്ടും ബോധപൂർവ്വമായ സഹജ പ്രതികരണവുമാകാം- spontaneous. തീർപ്പാക്കേണ്ടത് നാം തന്നെയാണ്, നമ്മുടെ മനസ്സല്ല.


സാധാരണയായി സംഭവിക്കുന്നത്, നമ്മുടെ ശരീര-ബോധേന്ദ്രിയ വ്യവസ്ഥക്ക് കടക വിരുദ്ധമായിട്ടായിരിക്കും മനസ്സ് നിലകൊള്ളുക. നമ്മുടെ അവബോധം എവിടെ മാറ്റം ആവശ്യപ്പെടുന്നുവോ, മനസ്സ് വന്ന് അതിന് ഇടങ്കോലിടും. മനസ്സ് അപ്പോൾ സ്ഥിരതയെപ്പറ്റിയോ നിശ്ചലതയെപ്പറ്റിയോ പറഞ്ഞുകൊണ്ടുവരും. നമ്മുടെ ഇന്ദ്രിയങ്ങളിലെല്ലാം അത് വൈമുഖ്യം നിറയ്ക്കും. ഇനി മാറിയേ പറ്റൂ എങ്കിൽ ഒരല്പം കൂടി കഴിഞ്ഞാകാം എന്ന് വിലപേശും. അതുവരേക്കും മുഷിഞ്ഞു വല്ലാതായ സാഹചര്യങ്ങളെത്തന്നെ മനോഹാരിതയുടെ ശാന്തിതീരമാക്കി അവതരിപ്പിക്കും.


മാറാൻ പാടില്ലാത്ത സന്ദർഭമാണെങ്കിലോ, അതപ്പോൾ മാറ്റത്തിന്റെ അനിവാര്യതയെ ഒരു വേദന കണക്കെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. മാറിയാൽ ഉണ്ടാവാൻ പോകുന്ന സ്വാസ്ഥ്യത്തെപ്പറ്റി വാഴ്ത്തിക്കൊണ്ടിരിക്കും. മാറാതിരിക്കുന്നത് സ്വന്തം ഭീരുത്വമായും കഴിവില്ലായ്മയായും നമ്മെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. പറഞ്ഞ വാക്കിൽ ഉറച്ചു നില്ക്കുന്നത് വലിയ മാന്യതയായും ധീരതയായും അവതരിപ്പിക്കും. മറ്റൊരു സന്ദർഭത്തിൽ, 'വാക്കല്ലേ മാറ്റാനൊക്കൂ' എന്ന് ആശ്വസിപ്പിക്കുകയും ചെയ്യും. രണ്ടു സന്ദർഭങ്ങൾക്കും അനുയോജ്യമായ വേണ്ടുവോളം കഥകളും ഉദ്ധരണികളും കണ്ടെത്തുകയും ചെയ്യും.

സ്ഥിരതയും അസ്ഥിരതയും ജീവിതമെന്ന പ്രതിഭാസത്തിലെ അതിപ്രധാന ഏകകങ്ങളായിരിക്കേ, അതിനെ തിരിച്ചറിയുന്ന ദൗത്യം മനസ്സിനെ എങ്ങനെ ഏല്പിക്കാതിരിക്കാം എന്നതാണ് കാതലായ പ്രശ്നം. ധ്യാനത്തിലേക്കു പ്രവേശിക്കുക, അല്ലെങ്കിൽ ഉണർന്നെണീക്കുക എന്നതുകൊണ്ടൊക്കെ യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് ഇത് തന്നെയാണ്. 

ഒന്നാമതായി ചെയ്യാനുള്ളത്, മനസ്സ് എന്നൊരു വ്യാജ പ്രതിഭാസം (mind), നമുക്കകത്തും പുറത്തുമായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് ഗ്രഹിക്കുക എന്നതാണ്. രണ്ടാമതും മൂന്നാമതും അവസാനമായുമൊക്കെ ചെയ്യാനുള്ളതും ഇതു തന്നെ. മനസ്സ് എന്ന പ്രവൃത്തിയെ കഴിയുമ്പോഴെല്ലാം തിരിച്ചറിയുക. അതിനു വിശേഷിച്ച് യാതൊന്നും ചെയ്യേണ്ടതായിട്ടില്ല. അങ്ങനെയൊന്നുണ്ടെന്ന് ഓർക്കുക മാത്രമേ വേണ്ടൂ. ഓരോ തവണ ഓർമ്മിക്കുമ്പോഴും സംഭവിക്കുന്നത്, അത് നമ്മിൽ നിന്നും ദൂരെമാറി സംഭവിച്ചുകൊണ്ടിരിക്കുന്ന എന്തോ ഒരു സംഗതിയാണെന്നു ബോധ്യം വരലാണ്. നമ്മിൽ നിന്നും അകലെയായി സംഭവിക്കുന്ന ഏതു സംഗതിയിലും നമുക്കെന്തു കാര്യം? നമ്മുടെ മനസ്സെന്നത് നമ്മുടേതല്ലതന്നെ! ജനിച്ചുവീഴുമ്പോൾ നമ്മിൽ MIND മാത്രമേയുള്ളൂ; പിന്നീട് ശീലിച്ചെടുത്തതത്രേ mind! - ഒരു ന്യൂറോളജിക്കൽ ഹാബിറ്റ്!  mind-നെ നാം ആർജ്ജിച്ചെടുത്തതാണെന്ന കാര്യം മറന്നേ പോയിരിക്കുന്നു, ചിരപരിചിതത്വം കൊണ്ട്. ആ വസ്തുത ഓർക്കാൻ സാധിക്കുകയാണെങ്കിൽ, അതിന്റെ പ്രവൃത്തികളോട് നാം കാര്യമായി  പ്രതികരിക്കാൻ പോയേക്കില്ല, അനുകൂലിച്ചും പ്രതികൂലിച്ചും. കുറച്ചുകൂടെ മുന്നോട്ടുപോയാൽ നാം അതിനെ കണക്കിലെടുക്കുക കൂടി ചെയ്തേക്കില്ല. സ്വാഭാവികമായും, സ്ഥിരതയും അസ്ഥിരതയും (മറ്റ് ഏത് ദ്വന്ദ്വങ്ങളും) തിരിച്ചറിയുകയും അതിനെ അധികരിച്ചുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തമായി മാറും.

 

മനസ്സിന്റെ ഈ ഊയലാട്ടങ്ങളെ ഗൗനിക്കാതെ, നാം നമ്മിൽത്തന്നെ ഉണർവോടെ നിലകൊള്ളുമ്പോൾ...അപ്പോഴും ഇതേ വൈകാരിക ധ്രുവങ്ങളെത്തന്നെയാവും നമുക്ക് അഭിമുഖീകരിക്കേണ്ടി വരിക. എവിടെയാണ് സ്ഥിരമായി നിലകൊള്ളേണ്ടതെന്നും എവിടെയാണ് മാറ്റത്തെ സ്വാഗതം ചെയ്യേണ്ടതെന്നും നാം തീരുമാനിക്കും. ഓരോ സന്ദർഭത്തിലും ഏതളവിലാണ് പങ്കുകൊള്ളേണ്ടതെന്നും പിൻവാങ്ങേണ്ടതെന്നും നാം തീരുമാനിക്കും. ഒരുപക്ഷേ, നമ്മുടെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് തോന്നിയാൽ പോലും, അതിന്റെ പ്രത്യാഘാതങ്ങളെ ഏറ്റുവാങ്ങുന്നതിൽ നിന്നും നാം ഓടിയൊളിച്ചേക്കില്ല. മാത്രവുമല്ല, ആ തീരുമാനങ്ങളെ തിരുത്തുന്നതിൽ നാം അമാന്തിക്കുകയുമില്ല. അതേ സമയം, മനസ്സിനെ ആശ്രയിച്ചുകൊണ്ട് നാം തീരുമാനങ്ങളെടുക്കുകയാണെങ്കിൽ, മിക്കപ്പോഴും അത് അസ്ഥാനത്താവാനാണ് സാധ്യത. അഥവാ അത് അങ്ങനെയല്ലെന്ന് തോന്നിയിട്ടുണ്ടെങ്കിൽ, അത് മനസ്സിന്റെ കഴിവുകൊണ്ടല്ല, അജ്ഞാതമായ മറ്റേതോ കാരണങ്ങൾ കൊണ്ട് നാം അങ്ങനെയൊരു തീരുമാനത്തിൽ എത്തിച്ചേർന്നുവെന്നേയുള്ളൂ. 


എല്ലാ ദ്വന്ദ്വങ്ങളേയും ഒരേപോലെ നോക്കിക്കാണുകയും, മനസ്സിനെ ആശ്രയിക്കാതെ സഹജമായ അവബോധത്താൽ നാം തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നതിനെയാണ് വിവേകവൃത്തി എന്ന് പറയുന്നത്. വിവേകം എന്നത്, ഇടയ്ക്കു വല്ലപ്പോഴും പ്രത്യക്ഷപ്പെടുകയും മറഞ്ഞുപോവുകയും ചെയ്യുന്ന എന്തോ ഒരു കഴിവല്ല. തീർത്തും സഹജമായിട്ടുള്ള ഒരു തെളിമയാണത്. ഇടമുറിയാതെ തുടർന്നുകൊണ്ടേയിരിക്കുന്ന ഉണർവ്വ്. മനസ്സിന്റെ മിഥ്യാ ഭ്രമങ്ങളിൽ മറഞ്ഞുകിടന്നാൽ പോലും ഒരിക്കലും അത് ഇല്ലാതാവുന്നില്ല. ആ നൈരന്തര്യതയെ വീണ്ടും തൊട്ടറിയുക മാത്രമേ വേണ്ടതുള്ളൂ, അതിനെ സൃഷ്ടിച്ചെടുക്കേണ്ടതായിട്ടില്ല. 


ആ നൈരന്തര്യതയിൽ -continuum- ചരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ സംബന്ധിച്ച്, മനസ്സ് എങ്ങനെയാണ് ഒരു വിഷയമാകുന്നത്? അപ്പോൾ പിന്നെ മനസ്സിനെ നേർവഴിക്കു നടത്തേണ്ടുന്നതിന്റെ ആവശ്യകത എവിടെയാണ്? മനസ്സിനെ നിശ്ശബ്ദമാക്കേണ്ടി വരുന്നതെവിടെയാണ്? ഉണർവെന്ന നൈരന്തര്യതയിൽ, ദ്വന്ദ്വങ്ങൾ മാഞ്ഞുപോകുന്നു. ഉണർവെന്ന നൈരന്തര്യതയിൽ, മാറ്റത്തിന്റെ അലകൾ അതിന്റെ എല്ലാ സൗന്ദര്യങ്ങളോടെയും സഹർഷം സ്വാഗതം  ചെയ്യപ്പെടുന്നു; ആഴക്കടലിന്റെ പ്രാചീനമൗനത്തോടൊപ്പം.





13 comments:

  1. 🙏🙏🙏🙏🙏💐💐💐💐💐

    ReplyDelete
  2. എന്റെയും സംശയങ്ങളായിരുന്നു ഇത്. നന്ദി. Well said.thank you

    ReplyDelete
  3. Even a movement from attachment to detachment is also a part of a mind game,Wow what a great point, that kind of a disguising of the mind makes it difficult to overcome it.So instead of giving attention to the thoughts or trying to deliberately avoid the thought one should simply be aware of this mechanism called mind, its swinging behaviour and simply witness it playing all these games of dualities......do you mean that we should let our actions be driven by intutions which are beyond the dualities of the mind...? if so then how to distinguish an intution from an ordinary thought ....

    ReplyDelete
    Replies
    1. Good question dheeraj. There is no need to distinguish intuition from a thought. That will be another thought! Existence itself is an intuitive phenomenon. Intuition becomes a miracle for us, only because we were so immersed in thoughts and mental formations, so that intuition became an extraordinary thing. So, recognizing the thoughts is the only thing to do, I mean, regain the distance from the mind, and the rest of the living is intuitive only.
      Thank you for the response. lv

      Delete