Featured Post

Sunday, April 4, 2021

ഉണർവിലേക്കുള്ള പടവുകൾ - 16

 


                                                   സാക്ഷീപദം 


ഉറക്കം കഴിഞ്ഞ്, കൺപോളകൾ പതിയെ തുറന്നു വരുന്നത് മുതൽ, രാത്രി അതേ കൺപോളകൾ ഉറക്കത്തിലേക്ക് അടഞ്ഞുവീഴുന്നതു വരേയ്ക്കും, നാം അറിഞ്ഞാലും ഇല്ലെങ്കിലും, എത്രയോ സംഗതികളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്! നമുക്ക് ചുറ്റിലും നമുക്കകത്തും. നമ്മെയും വഹിച്ചുകൊണ്ട് ഈ ഭൂമി ഒരു പകുതിയെങ്കിലും കറങ്ങിവന്നുകാണും. എത്രയോ നക്ഷത്രങ്ങളും ഗാലക്സികളുമൊക്കെ ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്തു കാണും. ശാസ്ത്രകാരന്മാരുടെ ഊഹം ശരിയാണെങ്കിൽ, ദിവസവും ചുരുങ്ങിയത് നൂറ്റമ്പതോളം സ്പീഷിസുകൾ നാമാവശേഷമായിപ്പോകുന്നുണ്ടത്രേ! നമ്മുടെ ഈ ശരീരത്തിൽ തന്നെ എത്രയോ ആയിരക്കണക്കിന് കോശങ്ങളും മറ്റും മൃതമാവുകയും പിറവിയെടുക്കുകയും ചെയ്യുന്നു!. ഉണർന്നിരിക്കെ, നാം എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴും, ലക്ഷക്കണക്കിന് വിചാരങ്ങളും ഭാവനകളുമെല്ലാം ഉണ്ടായിവന്നു മറഞ്ഞുപോയിട്ടുണ്ടാവും. നിത്യസംഭാഷണങ്ങളിൽ പറഞ്ഞുപോരാറുള്ളതുപോലെ,'ഗംഗയിലൂടെ എത്രയോ ജലം ഒഴുകിപ്പോയിക്കാണും!’ 

'പ്രപഞ്ചമെന്നും അസ്തിത്വമെന്നും ജീവിതമെന്നുമെല്ലാം നാം അറിഞ്ഞുപോരുന്ന ഈ ഊർജ്ജപ്രതിഭാസം, കൺപോളകൾ തുറക്കുന്നതും അടയുന്നതുമടക്കം, മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സംഭവങ്ങൾ മാത്രമാണ് - mere happenings. അവ ഒന്നിനുപുറകെ ഒന്നായിട്ടല്ല സംഭവിക്കുന്നത്, നാം അവയെ അറിഞ്ഞുപോരുന്നത് അങ്ങനെയാണെങ്കിലും. സമയമെന്ന മായികയെ മാറ്റിനിർത്തിയാൽ സകലതും സംഭവിക്കുന്നത് 'ഇപ്പോൾ' മാത്രമത്രേ!


ഒരു സംഭവത്തെ, അത് എത്രതന്നെ പ്രധാനമോ നിസ്സാരമോ ആയിക്കൊള്ളട്ടെ, ഒരു happening എന്ന് അറിയാൻ സമർത്ഥമാവുന്നതോടെയാണ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി, മനുഷ്യൻ എന്ന ഒരു സ്പീഷിസ് ഉരുത്തിരിയുന്നത്. അങ്ങനെയാണ് സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമെല്ലാം മനുഷ്യന് അത്ഭുതകരമായ സംഭവങ്ങളായത്. (ഉദയാസ്തമയങ്ങളോടുള്ള ആ കൗതുകം ഇന്നും നമുക്ക് നഷ്ടമായിട്ടില്ലെന്നത് ആശ്വാസകരമാണ് !) രാത്രിയും പകലും, മഴയും മഞ്ഞും വെയിലും നിലാവുമെല്ലാം പരിചിതങ്ങളായ happenings ആയി മാറിയത് അങ്ങനെയാണ്.


സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, ലക്ഷക്കണക്കിന് വർഷങ്ങളോളം മറ്റു ജീവി വർഗ്ഗങ്ങളായി കഴിഞ്ഞുപോന്നതിന്റെ, മൃഗങ്ങളെപ്പോലെത്തന്നെ മാളങ്ങളിലും ഗുഹകളിലും കഴിഞ്ഞുപോന്നതിന്റെ, hangover അവനെ ഇനിയും മുഴുവനായും വിട്ടുപോയിട്ടില്ല. ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത് 'cave man effect' എന്നാണ്. എത്ര നിസ്സാരമായ ഒരു ചലനത്തേയും (അവന്റെ ഓർമ്മയിലെ വനവാസത്തിൽ ഏതൊരു ഇലയനക്കവും, ഏതൊരു കാൽപെരുമാറ്റവും ഏറെ ജാഗ്രപ്പെടേണ്ടവയായിരുന്നു!) അതിനു പിന്നിൽ കാരണമായിട്ടുള്ളതിനെ ബോധ്യപ്പെടാതെ വിട്ടുകളയാനാവുമായിരുന്നില്ല അവന്. കാരണമേതുമാവട്ടെ, അത് തന്റെ നിലനിൽപിന് ഭീഷണിയല്ല എന്ന്

Le Moustier Neanderthals (Charles R. Knight, 1920)
ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. ആവശ്യത്തിൽക്കവിഞ്ഞ ഈ ജാഗ്രപ്പെടൽ, മനുഷ്യനെന്ന നിലയിൽ അവനു ലഭ്യമായിട്ടുള്ള ആസ്വാദനം, അത്ഭുതപ്പെടൽ എന്നീ കഴിവുകൾ പുഷ്ടി പ്രാപിക്കുന്നതിന് കാര്യമായിത്തന്നെ തടയിട്ടിട്ടുണ്ടെന്നുവേണം കരുതാൻ. അതിന്റെ ഭാഗമായാണ് സകലതിനും പിന്നിൽ ഒരു കാരണത്തേയും കർത്താവിനെയുമൊക്കെ കണ്ടെത്തി അവൻ താത്ക്കാലിക സംതൃപ്തി കണ്ടെത്തുന്നത്.

ഒരു സംഗതിയെ അതിന്റെ കാര്യകാരണ സഹിതം യുക്തിയുടെ വരുതിയിലാക്കുന്നതും അതിനെ ഒരു happening എന്ന് അറിയുന്നതും തമ്മിൽ കാര്യമായ ഒരു വ്യത്യാസമുള്ളത്, happening എന്നറിയുമ്പോൾ അതിനുപിന്നിൽ കാരണമായി ഒരു വ്യക്തി സ്വരൂപത്തെ നാം  പ്രതിഷ്ഠിക്കുന്നില്ല എന്നതാണ്. നമ്മുടെ അറിവിന്റെ പരിധിയിൽ സംഭവിക്കുന്ന ഒരു സംഗതിയിൽ നാം മാനസികമായ യാതൊരു ഇടപെടലും നടത്താതെയിരിക്കുന്നു. നമ്മുടെ പക്ഷത്തുനിന്നുള്ള ഇടപെടൽ ഇല്ലാതിരിക്കുക എന്നാൽ, നമുക്കകത്തെ 'ഞാൻ' അരികുകൾ അലിഞ്ഞ് ദുർബലമായിരിക്കുന്നുവെന്നാണ്. കൂടുതൽ കൂടുതൽ happenings-ലൂടെ കടന്നുപോകുന്തോറും, അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആളും മറ്റൊരു happening മാത്രമാണെന്ന് അറിയാൻ തുടങ്ങുന്നു. യുക്തി വിചാരങ്ങളിലൂടെ കാരണത്തേയും കർത്താവിനെയുമൊക്കെ കണ്ടെത്തുമ്പോഴും അവയെല്ലാം ഒരു വലിയ happening-ന്റെ ഭാഗമായി മാറാൻ തുടങ്ങുന്നു.

ഏതൊരു നിമിഷത്തേയും,ഒരു happening ആയി അനുഭവിക്കാൻ ശ്രമിക്കുക. രസകരമായ ഒരു സംഗതിയാണത്. തീർത്തും ആസ്വാദ്യകരമായത്. രാവിലെ ചായയും ഫോണുമായി ഇരിക്കുമ്പോൾ, തൊട്ടടുത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നവയെ കൗതുകപൂർവ്വം അറിയുക മാത്രം ചെയ്യുക - ചുമരിലോ മുറ്റത്തോ വരിവരിയായി കടന്നുപോകുന്ന കരിയുറുമ്പുകൾ, എവിടെനിന്നോ വന്നു വീഴുന്ന കാക്ക കരച്ചിൽ, ഗെയ്റ്റിൽ പത്രം വീഴുന്ന ഒച്ച, പതുക്കെപ്പതുക്കെ തിരക്ക് വർദ്ധിച്ചുവരുന്ന വഴിനിരത്തുകൾ, അടുക്കളയിലെ ധൃതികൾ, കുട്ടികളുടെ ബഹളങ്ങൾ എന്നിങ്ങനെ happenings നെ ഒരല്പം ശ്രദ്ധിക്കാൻ തുടങ്ങുക. അപ്പോൾ അതിനടുത്ത പടിയും മറ്റൊരു happening ആയി അനുഭവിക്കാൻ നമുക്ക് എളുപ്പമാകും- ചായ കുടിച്ചുകൊണ്ട് വാട്ട്സാപ്പിൽ സന്ദേശമയക്കുന്ന ഈ ഞാൻ, പത്രവാർത്തകളിൽ ചിലതിൽ അരിശം കൊള്ളുകയും ചിലതിൽ സന്തോഷിക്കുകയും ചെയ്യുന്ന ഞാൻ, ഇറങ്ങാറായല്ലോ എന്നോർത്ത് ധൃതി പിടിച്ച് തയ്യാറാവുകയും പലതും മറന്നതിന്റെ പേരിൽ അരിശം കൊള്ളുകയും ചെയ്യുന്ന ഞാൻ എന്നിങ്ങനെ ...



ജീവിക്കുക എന്ന പ്രമുഖമായ ഒരു കൃത്യം നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ഒരു കർത്താവ് (doer) എന്ന നിലയിൽ നിന്നും മറ്റു പല ഇലയനക്കങ്ങൾക്കുമൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു happening എന്ന് അനുഭവിക്കാൻ തുടങ്ങുന്നതോടെ 'ഞാൻ' എന്നതിന്റെ ചുറ്റുവാരങ്ങളും വിസ്തൃതമാവാൻ തുടങ്ങും. തനിക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നവ എന്നതിൽ നിന്നും വ്യത്യസ്തമായി തനിക്കൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്നവയെന്നോ, മറ്റുള്ളവക്കൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്ന 'ഞാൻ' എന്നോ അനുഭവിക്കാൻ തുടങ്ങും. 

ഇവയൊക്കെയും വിശേഷപ്പെട്ട ഏതെങ്കിലും സാധനയായോ ഗൗരവമേറിയ ആത്മീയ പരിശീലനമായോ ചെയ്തുപോരേണ്ടതല്ല. അങ്ങനെ സമീപിച്ചാൽ ചെയ്തികളൊക്കെയും കൃത്രിമമാവുകയേയുള്ളൂ. തന്റെ ചെയ്തികൾക്കൊന്നിനും യാതൊരു മാറ്റവും വരുത്താതെ, സ്വാഭാവിക ദിനചര്യകളോടൊപ്പം ചേർത്തുപോരുന്ന ഒരു കൗതുകം. അത്രയേ വേണ്ടൂ. സകലതിനെയും ഒരു happening ആയി അനുഭവിക്കാൻ തുടങ്ങുമ്പോൾ, അപ്പോൾ മാത്രമാണ്, ഒരു പ്രവൃത്തിയിൽ പൂർണ്ണ സ്വതന്ത്രനായി ഏർപ്പെടാൻ സാധിക്കുന്നത്. എത്രത്തോളം പൂർണ്ണതയോടെ ഒരു പ്രവൃത്തിയിൽ മുഴുകാൻ സാധിക്കുന്നുവോ, ജീവിത സന്ദർഭങ്ങളെ അത്രയും ആഴത്തിൽ ‘happenings’ എന്ന് അറിഞ്ഞുകൊണ്ടിരിക്കാൻ കഴിയും. 


'Just another happening' എന്ന് അറിയാത്തപ്പോഴൊക്കെയും നാം നമ്മെത്തന്നെ, നമ്മുടെ ഈ മനോ-ശരീര വ്യവസ്ഥയെ,  അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്- interferring. ഈ അലോസരം ഇല്ലാതിരിക്കുമ്പോഴാണ് നമ്മുടെ അവസ്ഥയെ നാം ആരോഗ്യകരമെന്നോ സ്വസ്ഥമെന്നോ ആനന്ദപൂർണ്ണമെന്നോ പറഞ്ഞുപോരുന്നത്. അതുകൊണ്ടാണ് ശരിക്കും ആരോഗ്യമുള്ള അവസ്ഥയിൽ നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാതിരിക്കുന്നത്. ആരോഗ്യത്തെ പ്രതിയുള്ള ആകുലതകൾ ഉണ്ടാവുന്നത് ആരോഗ്യമില്ലാത്തപ്പോൾ മാത്രമാണ്. നമ്മുടെ പക്ഷത്തുനിന്നുള്ള അലോസരങ്ങളില്ലാതാവുമ്പോൾ, ശാരീരികമായ അസുഖങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവില്ലെന്നല്ല. Happenings-ന്റെ വലിയ ധാരയോട് ചേർത്തുകൊണ്ട് അസുഖങ്ങളേയും നോക്കിക്കാണാൻ സാധിക്കും. അതിനോട് കൂടുതൽ സുതാര്യമായി സംവദിക്കാൻ സാധിക്കും. നമുക്ക് വേദനയുണ്ടായെന്നു വരും, അത് നമുക്ക് ഒരു ദുരിതമായേക്കില്ല - misery.


ജീവിതത്തെ ഒരു happening എന്ന് നാം നോക്കിക്കണ്ടാലും ഇല്ലെങ്കിലും അതൊരു happening മാത്രമാണെന്നതാണ് വസ്തുത. നമ്മുടെ നോക്കിക്കാണൽ ജീവിതത്തിന്റെ ഗതിവിഗതികളെ കാര്യമായി സ്വാധീനിച്ചെന്ന് വരില്ല. പ്രത്യക്ഷത്തിൽ സംഗതികളൊക്കെയും അവയുടെ വഴിക്ക് പൊയ്‌ക്കൊണ്ടിരിക്കും. എന്നാൽ പശ്ചാത്തലത്തിൽ സംഭവിക്കുന്ന നമ്മുടെ ഗ്രാഹ്യങ്ങൾ (understanding) സൃഷ്ടിക്കുന്ന അനായാസങ്ങൾ - easiness - ചെറുതല്ല. ZEN ഓർമ്മപ്പെടുത്തിയേടത്തോളം ഭംഗിയായി ഇതേപ്പറ്റി എവിടെയും പറഞ്ഞുകണ്ടിട്ടില്ല:


                                       “If you understand,

                                        things are just as they are .

                                        If you do not understand,

                                        things are just as they are.”





                                                         


20 comments:

  1. Thanks.... പ്രയോജനപ്രഥമായ ഉൾക്കാഴ്ചകൾ

    ReplyDelete
  2. Morning 07:44
    Thank You Dyan Sir🙏,ഞാൻ ഇത് വായിച്ച സമയം തന്നെ പൂർണമായി അല്ലങ്കിലും ഒരു feeling അനുഭവിച്ചു.. 🙏

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. While reading this..
    Getting a taste of 'Happening'..
    Beautiful
    &
    Thank You.

    ReplyDelete
    Replies
    1. the same is happening while reading this lovely comment too.
      thank you.

      Delete
  5. മറന്നു തുടങ്ങിയത് ഓർമ്മിപ്പിച്ചതിന് നന്ദി

    ReplyDelete
  6. ഉം എല്ലാം സംഭവിക്കട്ടെ


    ReplyDelete
  7. ഉം എല്ലാം സംഭവിക്കട്ടെ


    ReplyDelete