Featured Post

Tuesday, June 26, 2018

കടൽറാഞ്ചിയുടെ കൈപ്പുസ്തകങ്ങൾ-1 (BOOKLETS OF SEAGULL)


'All that is beautiful is like seagulls' എന്ന് പറഞ്ഞപ്പോൾ കടൽറാഞ്ചികളെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരു ജോനാഥൻ തീർച്ചയായും ഓഷോയുടെ മുൻപിൽ പറന്നുയർന്നിരിക്കണം- ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ. ജീവിതത്തിന്റെ ആത്മീയമാനങ്ങളുടെ സൗന്ദര്യശൃംഗങ്ങളെ ദ്യോതിപ്പിക്കുന്നതിലേക്കായി റിച്ചാർഡ് ബാക്- Richard Bach -ഒരു കടൽറാഞ്ചിയെ തെരഞ്ഞെടുത്തപ്പോൾ, ആ പക്ഷികളുടെ പ്രകൃതത്തിൽ സ്വതേ കാണാൻ കഴിയുന്ന മൗനവും ഏകാന്തതയോടുള്ള വിശേഷ താല്പര്യവും, അതേസമയം കൂട്ടം ചേർന്ന് ജീവിക്കാനുള്ള- quirky alone -പ്രവണതകളുമെല്ലാം കാരണങ്ങളായി  വർത്തിച്ചിരിക്കാം. മാത്രവുമല്ല, ആകാശത്തിന്റെ അനന്തവിസ്തൃതിയിൽ വെറുതേയങ്ങനെ സമുദ്രോന്മുഖമായി ഒഴുകിനീങ്ങിക്കൊണ്ടിരിക്കുന്ന വെള്ളിച്ചിറകുകളുടെ ഭംഗി, വൈമാനികനായ റിച്ചാർഡ് ബാകിന്റെ സ്മൃതിമണ്ഡലത്തിൽ എന്തെല്ലാം അനുരണനങ്ങൾ സൃഷ്ടിച്ചിരിക്കില്ല?
ഈ കടൽപക്ഷികളുടെ അതിസൂക്ഷ്മസംവേദനത്വത്തെ ഉദാഹരണമാക്കിക്കൊണ്ട്, ഈ പ്രപഞ്ചമെന്നത് ഇന്ദ്രിയാതീതമായിട്ടുളള അനേകം ഊർജ്ജവിനിമയങ്ങളുടെ ഒരു ജൈവപ്രതിഭാസമാണെന്ന് എടുത്തുപറയുന്ന ഒരു സൂഫി കഥയുണ്ട്. 'Just Like That' എന്ന പുസ്‌തകത്തിൽ ഈ കഥയെക്കുറിച്ചു ഓഷോ അതീവഗഹനമായി സംസാരിച്ചിട്ടുണ്ട് - കടൽറാഞ്ചികളെ സ്നേഹിച്ച ഒരാൾ.

'കടൽറാഞ്ചികളെ സ്നേഹിച്ചുപോന്ന ഒരാളുണ്ടായിരുന്നു. കടൽത്തീരത്തു താമസമാക്കിയിരുന്ന അയാൾ എല്ലാ ദിവസവും രാവിലെ കടലിലേക്കിറങ്ങിച്ചെന്നു, കടൽറാഞ്ചികളുമായി കളിച്ചുല്ലസിക്കാൻ. നൂറുകണക്കിനു പക്ഷികളായിരുന്നു അദ്ദേഹത്തിനടുത്തേക്ക് വന്നുകൂടിയിരുന്നത്. ഒരു ദിവസം പ്രായംചെന്ന അയാളുടെ പിതാവ് അയാളോട് പറഞ്ഞു. ''എല്ലാ കടൽറാഞ്ചികളും നിന്നോടൊപ്പം ചുറ്റിക്കറങ്ങുന്നുവെന്ന് കേൾക്കുന്നു. കുറച്ചെണ്ണത്തിനെ എനിക്കു പിടിച്ചുകൊണ്ടു തരൂ; ഒരു രസത്തിനുവേണ്ടി.''
അടുത്ത ദിവസം അയാൾ കടലിലെത്തിയപ്പോൾ കടൽറാഞ്ചികളെല്ലാം അയാളുടെ തലയ്ക്കുമുകളിൽ പറന്നുകളിച്ചതല്ലാതെ, ഒന്നുപോലും താഴേക്കിറങ്ങിവന്നില്ല.'

''You are a continuous broadcast of vibes'' എന്നു തുടങ്ങിക്കൊണ്ട് വിചാര പ്രപഞ്ചങ്ങളുണ്ടാക്കുന്ന സൂക്ഷ്മവ്യതിയാനങ്ങളെ ഓഷോ വിശദമാക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ തന്നെയാണെന്നാണോർമ്മ, സൗഹൃദത്തെ മേഘങ്ങൾക്കും മീതെയാണദ്ദേഹം പ്രതിഷ്ഠിക്കുന്നത്- Friendliness is a seagull- yes, like Jonathan. It soars beyond the clouds.' ഓഷോ സ്നേഹിച്ച പുസ്തകങ്ങളിൽ നാലാമത്തേതായി അദ്ദേഹത്തിൻ്റെ  ഓർമയിലെത്തിയത് ജോനാഥൻ ലിവിങ്‌സ്റ്റൺ സീഗൾ ആയിരുന്നു (Books I have loved). അമ്പതുവയസ്സിനുള്ളിൽ ഓഷോ വായിച്ചുതീർത്ത പുസ്തകങ്ങളുടെ എണ്ണം 150000 മുതൽ 200000 വരെയാണെന്നാണ് ഏറ്റവും ഒടുവിലത്തെ ഗവേഷണങ്ങൾ കാണിക്കുന്നത് !
തൻ്റെ നാലാമത്തെ വിരലിൽ ജോനാഥനെ എണ്ണിയപ്പോൾ Books I have loved-ൻ്റെ  താളുകൾ എൻ്റെ കയ്യിലിരുന്ന് വിറകൊണ്ടത് ഞാനിന്നുമോർക്കുന്നു. എന്തെന്നാൽ തീരെ കുറച്ചുമാത്രം സംഭവിച്ചിട്ടുള്ള എൻ്റെ വായനയിലും കുറേ വർഷങ്ങൾക്കു മുൻപേ ആ പുസ്തകം ഉൾപ്പെട്ടിരുന്നു. മാത്രവുമല്ല, ആ കൈപ്പുസ്‌തകം ഉള്ളിലുണർത്തിവിട്ട കമ്പനങ്ങൾ അപ്പോഴും നിലച്ചിട്ടില്ലായിരുന്നു…..ഇന്നും.

തൊണ്ണൂറുകളുടെ ആദ്യം ഗുരുസമാധിദിനത്തിൽ ഏങ്ങണ്ടിയൂരുള്ള നാരായണ ഗുരുകുലത്തിൽ വച്ചായിരുന്നു ആ പുസ്തകം കയ്യിൽ വന്നുപെട്ടത് -കടൽറാഞ്ചി എന്ന പേരിൽ മുനി നാരായണപ്രസാദ്‌ പരിഭാഷപ്പെടുത്തിയ ഒരു ചെറു നോവൽ. ആകർഷണമായത് ആ പുസ്തകത്തിൻ്റെ കവർചിത്രമായിരുന്നു. ചിറകുവിടർത്തിയ ഒരു കടൽറാഞ്ചിയുടേത്. ഒറിജിനൽ കവർചിത്രത്തിൻ്റെ ഒരു മോശം പതിപ്പ്. പരിഭാഷാപരമായ ചില വിയോജിപ്പുകളുണ്ടായിരിന്നിട്ടുകൂടി, ആ കൃതി ഏറെ തെളിമകൾ സമ്മാനിച്ചുവെന്നതാണ് സത്യം. മുനി നാരായണപ്രസാദ്, പരിഭാഷക്ക് പ്രചോദനമായത് എന്തെന്ന് പറയുന്നുണ്ട്. ജോനാഥൻ സീഗളിൻ്റെ ജീവിതത്തിന് നാരായണഗുരുവിൻ്റെ ജീവിതത്തിനോട് ഏറെ സാമ്യമുണ്ടത്രേ ! 'നാട്ടുനടപ്പ്' വിട്ട് ഒരു പദമെങ്കിലും മുന്നോട്ടുവയ്ക്കുന്ന ആർക്കും ജോനാഥൻ്റെ ജീവിതവുമായി സാമ്യങ്ങൾ അനുഭവപ്പെടുകതന്നെ ചെയ്യും. സത്യത്തിൽ, ആരിലാണ് ജോനാഥൻ ഇല്ലാത്തത് ? റിച്ചാർഡ് ബാക് ആ കൃതി സമർപ്പിക്കുന്നതുതന്നെ 'നാമെല്ലാവരുടേയും അകത്തുജീവിക്കുന്ന യഥാർത്ഥ ജോനാഥൻ ലിവിങ്സ്റ്റൺ സീഗളിനാണല്ലോ. ഓഷോയുടെ പ്രിയപുസ്‌തകങ്ങളിൽ ഒന്നാണെന്നറിഞ്ഞതിനുശേഷമായിരുന്നു അതിൻ്റെ  ഇംഗ്ലീഷിലുള്ള പ്രതി വായിക്കാൻ ശ്രമിച്ചത്. ഇംഗ്ലീഷിലുള്ള പുസ്തകത്തിൽ കടൽറാഞ്ചികളുടെ ധാരാളം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. Russel Monson ക്യാമറയിൽ പകർത്തിയത്. ഒരു നോവലിൻ്റെ ചേതോഹരമായ ഛായാഗ്രഹണം. അലങ്കാരപ്പൊലിമകൾ തീരെയില്ലാത്ത സെൻ സന്ദർഭങ്ങളിലേതുപോലുള്ള ഭാഷക്ക് അനുബന്ധമായി, ധ്യാനാത്മകമായി ചേർത്തിട്ടുള്ള ആ ചിത്രങ്ങൾ ഒരുപാടു നേരത്തോളം ആ താളുകളിൽ നമ്മെ പിടിച്ചുനിർത്തുകതന്നെ ചെയ്യും. പ്രസിദ്ധീകരിക്കപ്പെട്ട ഒന്നുരണ്ടു വര്ഷങ്ങൾക്കുള്ളിൽത്തന്നെ ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ട ഈ നോവൽ ഇന്നും ബെസ്ററ് സെല്ലറുകളുടെ ലിസ്റ്റിൽനിന്നും പിറകോട്ടുപോയിട്ടില്ലെന്നു തോന്നുന്നു. (success maniac-കളും motivation-ൽ തൊഴിലാളികളും next-gen management ഗുരുക്കന്മാരുമെല്ലാം അവരുടെ പഠനസാമഗ്രിയാക്കി കാണാറുണ്ട് ഈ നോവലിനെ. അവരോടു നമുക്കു പൊറുക്കാവുന്നതേയുള്ളൂ.) ജോനാഥനുശേഷം റിച്ചാർഡ് ബാക് വേറെയും പല രചനകൾ നടത്തിയെങ്കിലും, അവയെല്ലാം മനോഹരങ്ങളായ രചനകൾ ആയിരിന്നിട്ടുകൂടി, സ്വീകരിക്കപ്പെട്ടത് ജോനാഥൻ സീഗളിൻ്റെ അനുബന്ധരചനകളായിട്ടാണ്. അതിനുമാത്രം ഊർജ്ജസമ്പുഷ്ടമാണ് ജോനാഥനിലെ ഒരോവരിയും.
RICHARD BACH


കുറച്ചുനാളുകൾക്കുമുമ്പ് ജോനാഥൻ സീഗളിന് ഒരു കൂട്ടിച്ചേർക്കലുണ്ടായി. നാലാമതൊരാദ്ധ്യായം. (ജോനാഥപ്രിയനായ സുഹൃത്ത് രമേഷ് ജെയ്‌നിനു നന്ദി. അദ്ദേഹമായിരുന്നു റിച്ചാർഡ് ബാകിൻ്റെ പുതിയ e-books സമ്മാനിച്ചത്.) ഒരുപക്ഷേ കൂട്ടിച്ചേർക്കലെന്നല്ല പറയേണ്ടത്. വിട്ടുപോയ ഒരു ഭാഗം വീണ്ടെടുക്കുകയായിരുന്നു. റിച്ചാർഡ് ബാക് പറയുന്നത്, ഈ അദ്ധ്യായം, ആദ്യമായി പ്രസിദ്ധീകരിക്കുമ്പോൾത്തന്നെ എഴുതപ്പെട്ടിട്ടുണ്ടായിരുന്നുവെന്നാണ്. വ്യക്തമല്ലാത്ത എന്തൊക്കെയോ കാരണങ്ങൾകൊണ്ട് ഈ അദ്ധ്യായം മാറ്റിവച്ചത്രേ. ഏകദേശം അരനൂറ്റാണ്ടിനു ശേഷം, ഈ അടുത്ത കാലത്ത് അദ്ദേഹത്തിൻ്റെ  ഭാര്യ, പഴയകടലാസു ചുരുളുകൾക്കിടയിൽ നിന്നും കണ്ടെടുക്കുകയായിരുന്നുവത്രേ ഈ അദ്ധ്യായം. അതെന്തുമാവട്ടെ, ഈ അദ്ധ്യായത്തോടുകൂടി ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ എന്ന നോവലിന് ചില സംക്രമണങ്ങൾ സംഭവിക്കുകയാണ്. അജ്ഞേയ (unknowable ) മാനത്തിലേക്കുള്ള ഊർജ്ജ സംക്രമണങ്ങൾ.

പഴയ പതിപ്പിൽ മൂന്നാം അദ്ധ്യായത്തോടെ നോവൽ അവസാനിക്കുമ്പോൾ, ഫ്ലെറ്റ്ചർ ലിൻഡ് സീഗൾ എന്ന ജോനാഥൻ്റെ ശിഷ്യൻ (ഞാനിവിടെ ശിഷ്യൻ എന്നുതന്നെ പ്രയോഗിക്കട്ടെ. നോവലിൽ ജോനാഥൻ്റെ Student എന്നാണ് പ്രയോഗിക്കുന്നത്. ജോനാഥനെ സംബന്ധിച്ച് തൻ്റെ students എല്ലാം സുഹൃത്തുക്കളും സഹയാത്രികരുമാണ്) ജോനാഥൻ്റെ നിർദ്ദേശപ്രകാരം, കൂട്ടത്തിൽനിന്നും തെറ്റിപ്പിരിഞ്ഞുപോന്ന കുറച്ചു കടൽറാഞ്ചിപ്പക്ഷികളെ ആകാശവിഹാരത്തിൻ്റെ  അത്ഭുതാധ്യായങ്ങൾ പരിശീലിപ്പിക്കാൻ തുടങ്ങുന്നു. അതിനുതൊട്ടുമുൻമ്പ് ഫ്ലെറ്റ്ചർ സീഗളിനോട് പരിശീലകനാവാൻ അഭ്യർത്ഥിച്ചുകൊണ്ട് ജോനാഥൻ പിരിഞ്ഞുപോകുന്നത് ഇങ്ങനെ ആശ്ചര്യപ്പെട്ടുകൊണ്ടാണ്, ''ഒരു പക്ഷിയെ താൻ സ്വതന്ത്രനാണെന്ന് ബോധ്യപ്പെടുത്തുക ഈ ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച പണിയാവുന്നത് എന്തുകൊണ്ടാണ്? ഒരല്പനേരം ഒന്നു ശ്രമിച്ചുനോക്കിയാൽ അവനത് സ്വയം ബോധ്യപ്പെടാവുന്നതേയുള്ളു. എന്നിട്ടും എന്തുകൊണ്ടാണിത് ഇത്രയ്ക്കും ശ്രമകരമായിരിക്കുന്നത്? ''
ചിറകുകളനക്കി അന്തരീക്ഷത്തിലേക്ക് അപ്രത്യക്ഷനാവാൻ തുടങ്ങുമ്പോൾ ജോനാഥൻ തൻ്റെ ശിഷ്യനെ ഓർമപ്പെടുത്തുന്നു,''എന്നെപ്പറ്റി എന്തെങ്കിലും അത്ഭുതകഥകൾ പറഞ്ഞുപരത്തുന്നതിനോ എന്നെ ഒരു ദൈവമാക്കുന്നതിനോ അവരെ അനുവദിച്ചേക്കരുതേ. ഞാൻ ഒരു കടൽറാഞ്ചിയാണ്. ഞാൻ പറക്കാൻ ഇഷ്ടപ്പെടുന്നു. അത്ര തന്നെ.....''
അത്ഭുതാദരങ്ങളോടെ കണ്ണുമിഴിച്ചു നിന്ന ഫ്ലെറ്റ്ചർ സീഗളിനോട് ജോനാഥൻ തുടർന്നു, ''ഫ്ലെറ്റ്ചർ, നിൻ്റെ അച്ഛൻ നിന്നോട് പറയുന്നതൊന്നും നീ വിശ്വസിച്ചേക്കരുതേ. അവ കാണിച്ചുതരുന്നതത്രയും പരിമിതികളാണ്. നിന്നിലെ ബോധമുപയോഗിച്ചുകാണുകയാണ് വേണ്ടത്. നിനക്ക് ആദ്യമേ അറിയാവുന്നത് കണ്ടെത്തുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളു. പറക്കാനുള്ള മാർഗം നിൻ്റെ  മുൻപിൽ തെളിയുകതന്നെ ചെയ്യും".
ജോനാഥൻ മറഞ്ഞുപോയതിനുശേഷം ഫ്ലെറ്റ്ചർ ലിൻഡ് സീഗൾ തൻ്റെ ആദ്യത്തെ ക്ലാസ് തുടങ്ങി. ജോനാഥൻ്റെ വാക്കുകൾ ഫ്ലെറ്റ്ചർ തൻ്റെ വിദ്യാർത്ഥികൾക്ക്‌ പകർന്നു, ''ഒന്നാമതായി, നിങ്ങൾ മനസിലാക്കേണ്ടതുണ്ട്, ഒരു കടൽറാഞ്ചിയെന്നത് പരിധിയില്ലാത്ത സ്വാതന്ത്ര്യമെന്ന ഒരാശയമാണെന്ന്; അപാരതയുടെ പ്രതീകമായിട്ടുള്ള ഒരു മഹാ സീഗൾ. നിങ്ങളുടെ ശരീരമാകട്ടെ ചിറകിൻ്റെ  ഒരറ്റം മുതൽ മറ്റേ അറ്റം വരേയ്ക്കും, നിങ്ങളുടെ വിചാരത്തേക്കാൾ കവിഞ്ഞൊന്നും തന്നെയല്ല.''
De-hypnozis-ൻ്റെ  ആദ്യപാഠങ്ങൾ; അവസാനത്തേയും.

സർഗാത്മകതയിൽ അപൂർണ്ണമെന്നൊന്നില്ല- incomplete or unfinished. സർഗാത്മകതയുടെ അതീതസ്പർശമേറ്റിട്ടുള്ള ഏതൊരു രചനയും, അത് എഴുത്താവട്ടെ, ചിത്രമോ ശില്പമോ നൃത്തമോ  സംഗീതമോ ശാസ്ത്രകൗതുകമോ, മറ്റേതൊരു പ്രവൃത്തിയുമോ ആകട്ടെ, അതെത്രതന്നെ അപൂർണ്ണമാണെങ്കിലും സാകല്യമിയന്നതായിരിക്കുന്നുണ്ട്. അതിൻ്റെ ഓരോ ഇതളും ഒരു പുഷ്പത്തോളം സഫലമാണ്. പൂർണ്ണമെന്നുതോന്നുന്ന ഏതൊരു സൃഷ്ടിയും അതിൻ്റെ അദൃശ്യമായ അതിരുകൾക്കപ്പുറം സംവേദനത്വത്തിൻ്റെ ധാരാളം  ഇതളുകൾക്ക് പിന്നെയും ഇടം നൽകുന്നു.

ജോനാഥൻ ലിവിങ്സ്റ്റൺ സീഗളിൻ്റെ പഴയ പതിപ്പ് ഒരു അപൂർണ നോവലാണെന്ന് ആർക്കും തോന്നാത്തത് അതിനാലാണ്. പുതിയ അദ്ധ്യായം വീണ്ടുമതിനെ പൂർണ്ണമാക്കുന്നുവെന്നേ തോന്നുകയുള്ളൂ. റിച്ചാർഡ് ബാകിൻ്റെ  തന്നെ വാക്കുകളിൽ ''a creative mind is making some uncommon and insightful connections.''

ജോനാഥൻ സീഗൾ അപ്രത്യക്ഷനായതിനുശേഷം, കുറെ വർഷങ്ങളോളം, തീർത്തും അസാധാരണമായ ധാരാളം കടൽറാഞ്ചികളെ ഈ ഭൂമുഖം ദർശിച്ചു. ജോനാഥൻ സമ്മാനിച്ചിട്ടുപോയ സന്ദേശത്തിൻ്റെ സത്ത കുറേ പക്ഷികൾ ശരിക്കും ഗ്രഹിക്കാൻ തുടങ്ങി. ആകാശയാനങ്ങൾ സാധനയാക്കിയ കടൽറാഞ്ചികൾ ഒരു സാധാരണ കാഴ്ചയായി. ഫ്ലെറ്റ്ചർ ലിൻഡ് സീഗളും ജോനാഥൻ്റെ മറ്റുചില ശിഷ്യരും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ജോനാഥൻ്റെ സന്ദേശം പരത്തുന്നതിനായി കടൽത്തീരങ്ങളുടെ കാണാദൂരങ്ങൾ യാത്രചെയ്തു. അപൂർവം ചില വിദ്യാർഥികൾ ഫ്ലെറ്റ്ചറിനേക്കാളും ജോനാഥനെക്കാളും ഉയരത്തിലും മികവിലും പറക്കലിൻ്റെ അറിയാമാനങ്ങളിലേക്ക് പ്രവേശിച്ച് ജോനാഥനെപ്പോലെത്തന്നെ അപ്രത്യക്ഷമായി.

കുറച്ചു വർഷങ്ങളോളം അത് കടൽറാഞ്ചികളുടെ വിഹാരചരിത്രത്തിലെ സുവർണ്ണകാലഘട്ടമായിരുന്നു -The golden age of flying and freedom. പിന്നെപ്പിന്നെ കുറേ പക്ഷികൾ, അവർ 'ദിവ്യറാഞ്ചി' യെന്നു വിശേഷിപ്പിക്കാൻ തുടങ്ങിയ ജോനാഥൻ സീഗളിനെ സ്പർശിച്ചിട്ടുള്ള ഫ്ലെറ്റ്ചർ ലിൻഡ് സീഗളിനെ തൊടാൻ വരിനിന്ന് തിടുക്കം കൂട്ടി. ജോനാഥൻ അവരെപ്പോലെത്തന്നെയുള്ള വെറുമൊരു കടൽറാഞ്ചിയാണെന്നും അവർക്കെല്ലാവർക്കും പരിശീലിക്കാവുന്നതുപോലെ പറക്കലിൻ്റെ വിവിധമാനങ്ങൾ പരിശീലിക്കുകമാത്രമാണ് ചെയ്തതെന്നുമെല്ലാം ഫ്ലെറ്റ്ചർ ലിൻഡ്, തന്നെ സ്പർശിക്കാൻ ആകാംക്ഷപൂണ്ടവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും,എല്ലാം വെറുതെയായി.

ഇനിയങ്ങോട്ട് നോവൽ 'പശ്ചാത്ഗമി'ക്കുകയാണ്, ചരിത്രത്തിൻ്റെ  പതിവുകളിലേക്ക്. ചരിത്രം എല്ലായ്പ്പോഴും അങ്ങനെയാണ് !
അതൊരിക്കലും സൃഷ്ടിക്കപെടുന്നതല്ല. നിദ്രാടനത്തിൻ്റെ ഇരുൾ നിറഞ്ഞ പൊഴികളിൽ ചരിത്രമിങ്ങനെ കുമിഞ്ഞുകൂടുകമാത്രമാണ്, ചാക്രികമായി….
ഉണർവ്വ് ചരിത്രത്തിന് പിടികൊടുക്കുന്നതല്ലെങ്കിലും, ഉണർവിൻ്റെ അനുകരണങ്ങൾ, അവയെത്ര മികവുറ്റതാണെങ്കിലും ചരിത്രമായി മാറുന്നു. ഉണർവ്വ് അളവില്ലാത്ത സ്വാതന്ത്ര്യം സമ്മാനിക്കുമെങ്കിലും അത്രതന്നെ ഉത്തരവാദിത്തവും ഏല്പിക്കുന്നുവെന്നതിനാലാണ് നാം മനുഷ്യർ അനുകരണങ്ങളിൽ മുഴുകി 'ചരിത്രസ്രഷ്ടാക്കളായി' സംതൃപ്തിയടയുന്നത്. ഉത്തരവാദിത്തത്തിൻ്റെ ഭാരം പേറാതെ ഒരുതരം virtual സ്വാതന്ത്ര്യം വിളമ്പി വ്യാജസംതൃപ്തി നൽകുന്ന മൊത്തക്കച്ചവടക്കാരുണ്ടാകുന്നത് അങ്ങനെയാണ് - മതവും രാഷ്ട്രീയവും.

നോവലിൻ്റെ  പഴയഭാഗങ്ങളിൽ,സമൂഹത്തിൻ്റെ 'ചരിത്രസംസ്കാര' ഭിത്തികൾ ഭേദിച്ചു, ഒരു വ്യക്തി (individual, not person) ഉണർന്നുവരുന്നതെങ്ങനെയെന്നു വെളിവാക്കിത്തരുന്ന റിച്ചാർഡ് ബാക്, ഈ അവസാന(പുതിയതെന്നോ പറയേണ്ടത്?) അദ്ധ്യായത്തിൽ, വ്യക്തിത്വത്തിൻ്റെ പരമബോധ്യങ്ങളിൽ-  സ്വാതന്ത്ര്യമെന്നറിയുക -നിന്നും വഴുതിമാറി സമൂഹത്തിൽ ചരിത്രത്തിൻ്റെ, മത-രാഷ്ട്രീയ സംസ്‌കൃതിയുടെ അഴുക്കുചാലുകൾ ഉറവയെടുക്കുന്നതെങ്ങനെയെന്നു സൂക്ഷ്മതയോടെ വരഞ്ഞിടുന്നു, ചുരുങ്ങിയ പേജുകളിൽ. മുൻപ് മുനി നാരായണപ്രസാദ്‌ സൂചിപ്പിച്ച സാദൃശ്യം ഒരുപക്ഷേ ഇപ്പോഴായിരിക്കും കൂടുതൽ കൃത്യമാവുക.
ഗുരുപദത്തിലേക്ക് പ്രവേശിച്ചിട്ടുള്ള ഏതൊരാൾക്കു ശേഷവും ചരിത്രം ഇങ്ങനെയാണ്.

ഫ്ലെറ്റ്ചർ സീഗലിൻ്റെ ചുറ്റും കൂടിയ മിക്ക വിദ്യാർത്ഥികൾക്കും പറന്നു പരിശീലിക്കുന്നതിനേക്കാൾ താല്പര്യം ജോനാഥൻ ഉച്ചരിച്ച വാക്കുകൾ എന്തായിരുന്നുവെന്ന് കേൾക്കാനായിരുന്നു. ജോനാഥാൻ്റെ അംഗചലനങ്ങൾ എങ്ങനെയായിരുന്നെന്നറിയാനും. കഥയില്ലായ്മയിൽ മുഴുകാനാഗ്രഹിക്കുന്ന ഈ കടൽറാഞ്ചികൾക്കിടയിൽ ഫ്ലെറ്റ്ചർ സീഗൾ കൂടുതൽ അസ്വസ്ഥനായി വന്നു. ആദ്യമൊക്കെ ജോനാഥൻ്റെ സന്ദേശം പ്രായോഗികമായി പരിശീലിച്ച് അനുഭവിക്കുന്നതിൽ തല്പരരായിരുന്ന അതേ പക്ഷികളിപ്പോൾ, ശ്രമകരമായ 'പറക്കൽ പാഠ'ങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങി. മാത്രവുമല്ല, ജോനാഥനെപ്പറ്റി ഇതിഹാസകഥകൾ ചമച്ച്‌, അവക്കുമുന്നിൽ കണ്ണുകൾ വട്ടംപിടിക്കാൻ തുടങ്ങി. അവർക്കറിയേണ്ടത് ജോനാഥൻ ഉച്ചരിച്ചത് ‘യഥാർത്ഥത്തിൽ’എന്നായിരുന്നുവോ, ‘സത്യത്തിൽ’ എന്നായിരുന്നുവോ എന്നാണ്. അവർക്കറിയേണ്ടിയിരുന്നത് ദിവ്യനായ ജോനാഥൻ സീഗൾ പറക്കാനായുമ്പോൾ കാറ്റിനുനേരെ ഒരുചുവട് മുന്നോട്ടുവച്ചുവോ അതോ രണ്ടുചുവട് മുന്നോട്ടുവച്ചുവോ എന്നായിരുന്നു. നിസ്സാരങ്ങളായ ഇത്തരം ചോദ്യങ്ങളിലൂടെ അവർ യഥാർത്ഥ സന്ദേശത്തെ അനുഭവിക്കുന്നതിൽനിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്ന് ഫ്ലെറ്റ്ചർ ലിൻഡ് അവരെ ഓർമപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവരാരും അവനെ വകവച്ചില്ല. അവർ ഒന്നിനുപുറകെ ഒന്നായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.-''ഫ്ലെറ്റ്ചർ സീഗൾ, പരമപൂജ്യ ദിവ്യ സീഗൾ മഹാരാജ് ജോനാഥൻ്റെ കണ്ണുകൾക്ക് ചാരനിറമായിരുന്നോ?'' ആ ചോദ്യമുന്നയിച്ച ചാരനിറമുള്ള കണ്ണുകളുണ്ടായിരുന്ന സീഗളിന് ഒരേഒരു ഉത്തരം കിട്ടാനായിരുന്നുവത്രേ താല്പര്യo !.
മടുപ്പും വിഷമവും തോന്നിയ ഫ്ലെറ്റ്ചർ പറഞ്ഞു ''ജോനാഥൻ്റെ കണ്ണുകൾക്ക് ചാരനിറവുമല്ല, സ്വർണ്ണനിറവുമല്ല. അവൻ്റെ  കണ്ണുകൾക്ക് മുന്തിരിനിറമായിരുന്നു. പക്ഷേ എന്ത് പ്രസക്തിയുണ്ടതിന് ? അദ്ദേഹം നമ്മോടുവന്നു പറഞ്ഞത് ഇതുപോലെ ആരുടെയും കണ്ണിൻ്റെ നിറത്തെപ്പറ്റി കലപിലകൂട്ടി നേരംകളയാതെ 'നമുക്ക് പറക്കാം' എന്നാണ്, നോക്കൂ നമുക്കൊരു 'പുതിയ പാഠം' തുടങ്ങാം....''
കുറച്ചു പക്ഷികൾ പക്ഷേ ക്ലാസ്സിനു നില്ക്കാതെ  പരിതപിച്ചുകൊണ്ട് തിരിച്ചുപോയി. ''ആ മഹാത്മാവിനു മുന്തിരിനിറമുള്ള കണ്ണുകളുണ്ടായിരുന്നു. എൻ്റെ  കണ്ണുകൾ പോലല്ല. ഇതുവരേക്കുമുണ്ടായിട്ടുള്ള ഒറ്റ കടൽറാഞ്ചിയെയും പോലല്ല !''

ഇത്തരം താരതമ്യങ്ങൾ വെറും ‘crazy connections’ ആണ്, not ‘crazy insightful connections’. സത്യത്തിൽനിന്നും ഓടിയൊളിക്കാൻ നാം കണ്ടെത്തുന്ന ഒഴിവുകഴിവുകൾ. ഇന്ദ്രിയങ്ങൾ കൊണ്ടുതരുന്നത് പരിമിതികൾ മാത്രമാണെന്ന് ജോനാഥൻ പറയുമ്പോൾ, നാം ഇങ്ങനെകൂടി ഓർക്കേണ്ടിയിരിക്കുന്നു: അവയുടെ സ്വതഃസിദ്ധ പരിധികളെകൂടി നാം പരിമിതപ്പെടുത്തുകയാണെന്ന്. ത്വക്കിലും രൂപത്തിലും നിറത്തിലും മുട്ടി നിന്നുപോകാൻ നാം ആഗ്രഹിക്കുകയാണുചെയ്യുന്നത്. താരതമ്യങ്ങളും വിധികല്പിക്കലുകളും (Comparison and Judging) ഇല്ലെങ്കിൽ നമ്മുടെ മനസ്സിനു പിന്നെ അന്നമെന്തുണ്ട് !?

വർഷങ്ങൾക്കുള്ളിൽ ക്ലാസ്സുകളുടെ രീതികൾ അപ്പാടെ മാറിമറിഞ്ഞു. പരിശീലനപ്പറക്കലിനുപകരം ആദ്യാവസാനം അവർ ജോനാഥനെപ്പറ്റിയുള്ള '' ദൈവദശകം'' പാടി സ്വയം ധന്യരായതായി സങ്കല്പിച്ചു. ദിവ്യാത്മാവിനെ പറ്റിയുള്ള നീണ്ട ശ്ലോകങ്ങൾ അവർ നിത്യേന ഉരുവിടാൻ തുടങ്ങി. പറക്കലും പരിശീലനവുമെല്ലാം വിഷയഗൗരവമില്ലാത്തവർക്കു പറഞ്ഞിട്ടുള്ളതായി.
ഇത്തരം അധഃപതനകളിൽ ഫ്ലെറ്റ്ചറും സുഹൃത്തുക്കളും രോഷാകുലരാവുകയും ഇതനുവദനീയമല്ലെന്ന് ശഠിക്കുകയും ചെയ്‌തെങ്കിലും അവർക്കൊന്നിനുമായില്ല. അവർ നിസ്സഹായരായിരുന്നു. ഇവരുടെ വാക്കുകളൊന്നും ആരും ചെവികൊണ്ടില്ലെന്നുമാത്രമല്ല ഫ്ലെറ്റ്ചറിനേയും മറ്റും ബഹുമാനിച്ചും ആരാധിച്ചും അവർ ശരിക്കും ‘പകരംവീട്ടി’.
വ്യക്തിമനഃശാസ്ത്രത്തിലെ flight or fight സ്വഭാവം പോലെ സമൂഹമനസ്സിൻ്റെ  തന്ത്രങ്ങളാണ് ആരാധനയും ക്രൂശിക്കലും. പ്രത്യക്ഷത്തിൽ വിരുദ്ധങ്ങളാണെങ്കിലും, ഫലത്തിൽ ഒന്നാണവ. പലപ്പോഴും ക്രൂശിക്കുന്നതിനേക്കാളും ക്രൂശിതമത്രേ ആരാധന. അങ്ങനെയിരിക്കേ, രണ്ടും നേരാവണ്ണം ചെയ്തുപോരുന്നവരാണ് നമ്മുടെ മതങ്ങളും അവയുടെ അനുബന്ധ സംഘങ്ങളും സംഘടനകളും !

സത്യത്തിന്, സത്തയ്ക്ക്, പ്രാതിനിധ്യം സാധ്യമല്ലല്ലോ. സത്യത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടിയാണ് നാം ആചാരങ്ങളിലൂടേയും മറ്റു ചടങ്ങുകളിലൂടേയും (rituals) അതിനെ പകരം വെക്കാൻ ശ്രമിക്കുന്നത്. ആരാധനാസംബന്ധിയായ ഏതൊരു ചടങ്ങിനും സൗന്ദര്യാധിഷ്ഠിതമായ പ്രസക്തിയില്ലെന്നല്ല. അത്തരം സന്ദർഭങ്ങളുടെ ആവർത്തനങ്ങൾ അതിൻ്റെ സാംഗത്യത്തെ ഏറെ പിൻതള്ളുന്നു; ഒട്ടും ബന്ധപെടുത്താനാവാത്തവിധം. അവബോധമെന്ന ഒന്ന് സാധ്യമല്ലാത്ത ജനക്കൂട്ടമാണെങ്കിലോ, പിന്നെയത് വിശ്വാസങ്ങൾക്കും ഇതിഹാസകഥകൾക്കും വഴിയൊരുക്കുകയായി.

ഇവിടെ, പറക്കൽ പരിശീലിച്ചുവന്ന പക്ഷികൾ തീരെ കുറഞ്ഞു കുറഞ്ഞു വന്നു. അനന്തതയുടെ നഭോമണ്ഡലത്തിലേക്ക് ചിറകുവിടർത്താനുള്ള ആഹ്വാനത്തിൽനിന്നും ഒഴിഞ്ഞുമാറാൻ ഈ പക്ഷിസമൂഹം കണ്ടെത്തിയത് ഏറ്റവും ക്രൂശിതമായ തന്ത്രം തന്നെയായിരുന്നു- ആരാധനയും ചടങ്ങുകളും. ജോനാഥൻ്റെ യഥാർത്ഥ ശിഷ്യന്മാർ മരണപ്പെടുമ്പോൾ അവരുടെ മൃതദേഹങ്ങളെടുത്തുകൊണ്ട് ഈ കടൽറാഞ്ചികൾ വലിയ വലിയ വിലാപയാത്രകൾ നടത്തി. കണ്ണീരിൽ കുതിർന്ന ചടങ്ങുകളും. ശവമടക്കുന്നതിനായി അവർ വെള്ളാരം കല്ലുകളെക്കൊണ്ട് വിശേഷപ്പെട്ട കുടീരങ്ങളുണ്ടാക്കി. തീർത്തും പൂജ്യനായ ഒരു കടൽറാഞ്ചി നീണ്ട പ്രാർത്ഥനകൾക്കും സ്തുതിഭാഷണങ്ങൾക്കും ശേഷമായിരുന്നു ഓരോ കല്ലും യഥാസ്ഥാനത്തു പ്രതിഷ്ഠിച്ചത്. പിന്നീട് ആ കുടീരങ്ങളത്രയും ആരാധനാസ്ഥലങ്ങളായി. ഏറെ വൈകാതെത്തന്നെ, ഏകതയെ (Oneness) കാംക്ഷിക്കുന്ന ഏതൊരു കടൽറാഞ്ചിയും ആ കുടീരത്തിൽ ഒരു കല്ലെടുത്തുവച്ച് ശോകാർദ്രമായി എന്തെങ്കിലും സംസാരിക്കണമെന്നത് ഒരു ആചാരമായി മാറി. എന്നാൽ ആരുമറിഞ്ഞില്ല എന്താണ് 'ഏകത'യെന്ന്. വിഡ്ഢിയായിട്ടുള്ള ഒരു കടൽറാഞ്ചിക്കല്ലാതെ എന്താണ് ഏകതയെന്ന് ചോദിക്കാനാവില്ലെന്നായി സമൂഹാന്തരീക്ഷം. ''എന്തിനു ചോദിക്കണം? എല്ലാവർക്കുമറിയാവുന്നതാണത്. മാത്രവുമല്ല, നേരംകളയാതെ, ഒരു വിശുദ്ധ കുടീരത്തിൽ ഒരു കല്ലെടുത്തുവച്ചു അറിഞ്ഞുപ്രാർത്ഥിച്ചാൽ ഏകതയെ എളുപ്പം പ്രാപിക്കാവുന്നതാണ്.''

ഇതുവരേക്കുമുള്ള സമൂഹമനുഷ്യൻ്റെ  പെരുമാറ്റരീതികളുടെ സൂക്ഷ്മവിവരണങ്ങളാണ് റിച്ചാർഡ് ബാക് ഒരു ചെറിയ അദ്ധ്യായത്തിൽ കുറിച്ചുവെക്കുന്നത്. അവതാരികയിൽ അദ്ദേഹം പറയുന്നത് ഈ അദ്ധ്യായം എഴുതപ്പെട്ടത് ഭാവിയെപ്പറ്റി ഒന്നും അറിയാതിരുന്നപ്പോഴായിരുന്നുവെന്നും, അറിയപ്പെടാതിരുന്ന അന്നത്തെ ഭാവി ഇന്നു നമ്മുടെ കൺമുൻപിൽ നിവർന്നു കിടപ്പുണ്ടെന്നുമാണ്, മുൻപെന്നത്തേക്കാളും വ്യക്തതയോടെ. പക്ഷേ റിച്ചാർഡ് ബാക്, അന്ന് ഈ അദ്ധ്യായം പ്രസിദ്ധപ്പെട്ടിരുന്നെങ്കിൽ അത് ഇന്നിൻ്റെ 'പ്രവചന'മാകുമായിരുന്നില്ല. ഭൂമിയിൽ വെറും നാലുപേരുള്ളപ്പോൾ, അതിൽ ഒരാൾ മൂന്നുപേരുടെ സമൂഹചരിത്രം എഴുതാൻ ശ്രമിച്ചിരുന്നെങ്കിൽ അത് കടൽറാഞ്ചികളുടെ ഈ അധ്യായം പോലെത്തന്നെയാകുമായിരുന്നു. നമ്മുടെ അത്യാധുനിക ചരിത്രം പോലെയും.
സമൂഹത്തിന് ആവർത്തിക്കുകയേ നിവൃത്തിയുള്ളൂ.

ജോനാഥൻ്റെ ശിഷ്യരിൽ ഏറ്റവും അവസാനം മരണമടഞ്ഞത് ഫ്ലെറ്റ്ചർ ലിൻഡ് സീഗളായിരുന്നു. തൻ്റെ  ജീവിതത്തിലെ ഏറ്റവും കൃത്യതയും മികവും മനോഹാരിതയും ഒത്തിണങ്ങിയ ഒരു പറക്കലിൽ അവൻ അപ്രത്യക്ഷനായി. ശവകുടീരത്തിൽ വെള്ളാരങ്കല്ലുകൾ  അർപ്പിക്കാതെ; ഏകതയെപ്പറ്റിയുള്ള മന്ത്രങ്ങളും മനനങ്ങളും കൂടാതെ, പറക്കലിൻ്റെ അജ്ഞേയപ്രവേഗങ്ങളിലേക്ക് അവൻ അനായാസം അലിഞ്ഞുപോവുകയായിരുന്നു.

അടുത്ത കുറേ ആഴ്ചകളിലേക്ക്ഫ്ലെറ്റ്ചർ പ്രത്യക്ഷപെടാതിരുന്നപ്പോൾ കടൽറാഞ്ചിക്കൂട്ടം ആശങ്കയിലായി. പിന്നീട് പക്ഷേ, അവർ എല്ലാവരും ഒത്തുകൂടി, സംഭവിച്ചതെന്താണെന്നതിനെപ്പറ്റി ഒരു തീരുമാനത്തിലെത്തി. അതിനുശേഷം ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടായി;
''ഫ്ലെറ്റ്ചർ ലിൻഡ് സീഗൾ, ജോനാഥൻ്റെ  ഏറ്റവും ആദ്യത്തെ ഏഴുശിഷ്യരോടൊപ്പം ഏകമഹാശില (Rock of Oneness) യിൽ നിൽക്കുന്നതു കാണപ്പെട്ടു. വഴിമാറിനിന്ന് സ്വാഗതമോതിയ മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് മഹാത്മാവ് ദിവ്യ ജോനാഥൻ സീഗൾ പ്രത്യക്ഷപ്പെടുകയുണ്ടായി, രാജകീയപ്രൗഢിയോടെ. സ്വർണ്ണപ്പതക്കങ്ങളും വെള്ളാരങ്കല്ലുകളെക്കൊ ണ്ടുണ്ടാക്കിയ കിരീടവുമണിഞ്ഞ്. (ആ വെള്ളാരങ്കല്ലുകൾ ആകാശത്തിൻ്റെയും സമുദ്രത്തിൻ്റെയും കാറ്റിൻ്റെയും ഭൂമിയുടേയും പ്രതീകങ്ങളായിരുന്നുവത്രേ ! ). അദ്ദേഹം (ജോനാഥൻ) ഫ്ലെറ്റ്ചർ സീഗളിനെ ഏകതയുടെ സമുദ്രതീരത്തേക്കു- Beach of Oneness - വരാൻ ആഹ്വാനം ചെയ്യുകയും ഫ്ലെറ്റ്ചർ സീഗൾ പരിശുദ്ധപ്രഭയോടെ ഉയരങ്ങളിലേക്ക് ഉത്ഥാനംചെയ്യപ്പെടുകയുമുണ്ടായി. വകഞ്ഞുമാറിയ മേഘങ്ങൾ വീണ്ടും ഒന്നാവുകയും, ധാരാളം കടൽറാഞ്ചികൾ ഒന്നിച്ചു കാഹളംമുഴക്കുന്നത് കേൾക്കാനാവുകയും ചെയ്തു''.

ഫ്ലെറ്റ്ചറിൻ്റെ പാവനസ്മരണക്ക് ഭൂമിയിലെ ഏറ്റവും വലിയ സ്മാരകമുയർന്നു. പിന്നെ അതിൻ്റെ പകർപ്പുകൾ. പിന്നെ അതിൻ്റെ പകർപ്പുകൾ. ചൊവ്വാഴ്ച്ചകളിൽ ഈ സ്മാരകങ്ങൾക്കുചുറ്റും നിന്ന് കടൽറാഞ്ചി ജനത ജോനാഥൻ്റെയും അനുഗ്രഹീത ശിഷ്യന്മാരുടേയും അത്ഭുതപ്രവൃത്തികളെപ്പറ്റിയും മറ്റും ഭക്തിപുരസ്കരം ശ്രവിച്ചു. പറക്കുക എന്ന പ്രവൃത്തിമാത്രം എല്ലായ്പ്പോഴും മാറ്റിനിർത്തപ്പെട്ടു. ഓരോരുത്തരിലും ആദ്ധ്യാത്മിക ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ചിലപക്ഷികൾ ഒരു മരച്ചില്ല എല്ലായ്പ്പോഴും കൊക്കിൽ വഹിച്ചുകൊണ്ടു നടക്കും. മരച്ചില്ലയുടെ ഭാരവും വലിപ്പവുമനുസരിച്ചു, നിസ്കാരത്തഴമ്പുപോലെ, ആ കടൽറാഞ്ചിക്ക് കൂടുതൽ ബഹുമാനവും ആദരവും കൈവന്നു. ജോനാഥൻ്റെ സന്ദേശങ്ങളുടെ പ്രതീകം പിന്നീട് മിനുസമേറിയ ഒരു വെള്ളാരങ്കല്ലായി. അതുപിന്നെ ഏതു പാറക്ക ഷ്ണമായാലും കുഴപ്പമില്ല എന്നായി. ആകാശവിഹാരത്തിൻ്റെ ആനന്ദത്തെക്കുറിച്ചു പഠിപ്പിക്കാൻ വന്ന ഒരു പക്ഷിയുടെ പ്രതീകമായത് ഒരു കഷ്ണം കല്ല് ! ആ വൈരുദ്ധ്യം പക്ഷേ, പക്ഷി സമൂഹത്തിലെ ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.
☸ ''അറിവില്ലായ്മക്ക് അതിരുമില്ലെതിരുമില്ലത്രേ !'' (☸എം ഗോവിന്ദൻ).
സംസ്കാരമെന്നത്- civilization-എവിടെയോ ആർക്കോ പറ്റിപ്പോയ അബദ്ധങ്ങളിൽ പണിതുയർത്തപ്പെട്ടവയാണ്. ഒരു സെൻ കഥയുണ്ട്:
ഒരു ശിഷ്യന്, ഗുരുവിനോട് ഒരുപാട് അപേക്ഷിച്ചതിന് ശേഷം, നൂറ്റാണ്ടുകളായി പ്രമാണങ്ങളായി കരുതിപ്പോരുന്ന വിശുദ്ധ ഗ്രന്ഥങ്ങളുടെ നിലവറ കാണാനുള്ള അനുവാദം ലഭിച്ചു. വിളക്കുമായി നിലവറയിലേക്കുപോയ ശിഷ്യനെ രാത്രിയായിട്ടും കാണാതിരുന്നപ്പോൾ ഗുരു നേരിട്ട് നിലവറയിലേക്കുചെന്നു. ശിഷ്യനുണ്ട് ഏതോ ഒരു ഗ്രന്ഥത്തിനു മുൻപിലിരുന്നു കണ്ണീരൊഴുക്കികൊണ്ടേയിരിക്കുന്നു!. ഗുരുവിനാശ്ചര്യമായി. കരച്ചിലിൻ്റെ കാരണം തിരക്കിയപ്പോൾ ശിഷ്യൻ തൻ്റെ കയ്യിലിരുന്ന ഏറ്റവും
അടിസ്ഥാനപ്രമാണ ഗ്രന്ഥം നിവർത്തിക്കാണിച്ചുകൊണ്ട് ഗുരുവിനോട് പറഞ്ഞു, '' ഗുരോ നോക്കൂ, നൂറ്റാണ്ടുകൾക്കു മുൻപ് പകർത്തിയെഴുതിയപ്പോൾ നമ്മളിലാർക്കോ ഒരു തെറ്റു സംഭവിച്ചിരിക്കുന്നു. ഇതിലുള്ളത് CELEBRATE എന്നാണ്; CELIBATE എന്നല്ല. ഞാനെങ്ങനെ കരയാതിരിക്കും ? ''

എല്ലാ ചൊവ്വാഴ്ചകളിലും Official Flock Student ആലാപനസ്തുതി കേൾക്കാൻ, എല്ലാത്തരം പറക്കലുകളും നിർത്തിവച്ച് കടൽറാഞ്ചികളുടെ ഒരു വലിയ 'ജനക്കൂട്ടം' നിശ്ചലരായിനിന്നു. പ്രാർത്ഥനകളും ആലാപനങ്ങളുമെല്ലാം കുറച്ചുവർഷങ്ങൾക്കുള്ളിൽ ‘ജോനാഥായ നമഃ’ പോലുള്ള മന്ത്രങ്ങളായോ, 'പാപികളായ ഞങ്ങളോടു പൊറുക്കേണമേ' എന്ന രീതിയിലുള്ള അപേക്ഷാഗീതങ്ങളായോ മാറി. വാക്കുകൾ ഒട്ടും തിരിച്ചറിയാനാവാത്ത വിധം മുഴക്കങ്ങളോടെയും വേഗത്തിലുമായിരുന്നു ഉച്ചരാണങ്ങളത്രയും നടന്നത്.

ദുഃഖം നിറഞ്ഞു നിൽക്കുന്ന മുന്തിരിനിറമുള്ള കണ്ണുകളോടുകൂടിയ ജോനാഥ ശില്പങ്ങൾ ആരാധനാലയങ്ങളിൽ നിറഞ്ഞു. കഷ്ടിച്ചു ഇരുന്നൂറ് വർഷങ്ങൾക്കുള്ളിൽ, ജോനാഥൻ നൽകിയ പാഠങ്ങളുടെ എല്ലാ അംശങ്ങളും ദൈനംദിന ജീവിതത്തിൽനിന്നും എടുത്തു മാറ്റപ്പെട്ടു. അവയൊക്കെ അതിവിശുദ്ധമാണെന്നും താഴേക്കിടയിലുള്ള സാധാരണ കടൽറാഞ്ചികൾക്ക് പറഞ്ഞിട്ടുള്ളതല്ല അവയൊന്നും എന്ന്‌ ഉറപ്പിക്കപ്പെട്ടു. ആചാരാനുഷ്ഠാനങ്ങളും പ്രാർത്ഥനാവിധികളും മറ്റും ഭ്രാന്തമായ രീതിയിൽ പെരുകിവന്നു. ആരാധനാലയങ്ങളുടെ ചുറ്റുവട്ടത്തൊന്നും ഒറ്റ കടൽറാഞ്ചിയും അബദ്ധത്തിൽപോലും പറക്കുവാൻ പാടില്ലെന്നായി.

ചിന്തിക്കാൻ തുടങ്ങിയ കുറച്ചു ചെറുപ്പക്കാർക്ക് 'പറക്കുക', വിശുദ്ധകുടീരം, ദിവ്യറാഞ്ചി, ജോനാഥൻ എന്നീ വാക്കുകൾ കേൾക്കുന്നതുതന്നെ അരോചകമായിത്തുടങ്ങി. ജോനാഥനുശേഷം ഇവർക്കുമാത്രമേ ആത്മാർത്ഥതയുണ്ടായിരുന്നുള്ളുവെങ്കിലും ജോനാഥമതക്കാരുടെ ദുരുപയോഗം മൂലം മേൽപ്പറഞ്ഞ പ്രയോഗങ്ങൾക്കുനേരെ അവർ അവരുടെ മനസ്സ് താഴിട്ടടച്ചു. അവർ പക്ഷേ ജിജ്ഞാസുക്കളായിരുന്നുവെന്നതിനാൽ അവരുടെ പറക്കലുകളിൽ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. എന്നാലും അവർ സ്വയം ഉറപ്പിക്കുമായിരുന്നു, ''ഇത് പറക്കലല്ല; ഇത് പറക്കലല്ല. ഇത് സത്യമെന്തെന്നു കണ്ടെത്താനുള്ള ഒരു രീതി മാത്രമാണ് ''. സമൂഹത്തിലെ അംഗീകൃത ആചാര്യന്മാരെ നിരാകരിച്ചുകൊണ്ട് അവർ അവരുടെത്തന്നെ ആചാര്യന്മാരായിത്തീർന്നു.

ഒരു വ്യക്തിക്ക് താൻ, ''ഇവിടെ, ഇപ്പോൾ'' ആണോ എന്നറിയുന്നതിന് ഏതെങ്കിലും ആചാര്യന്മാരുടെയോ ഗുരുക്കന്മാരുടെയോ അംഗീകാരത്തിൻ്റെ ആവശ്യമില്ല; സാമാന്യബോധം മാത്രമേ വേണ്ടൂ; just common sense. കുറച്ചുകൂടി അർത്ഥവത്തായ പദം Understanding എന്നാണ്; ബോധ്യം. ഇതിൻ്റെ  അഭാവത്തിൽ ഗുരു, ശിഷ്യൻ, എന്നിവയെല്ലാം വെറും രാഷ്‌ടീയ സംജ്ഞകളാണ്. നേതാവ് അനുയായികൾ എന്നിവ മത സംജ്ഞകളും. ''Self-sufficient meditator'' എന്നത് ഓഷോ സമ്മാനിച്ച പ്രയോഗമാണ്. ആ ജീവിതം മുഴുവൻ പ്രയത്നിച്ചതാവട്ടെ ഒരു വ്യക്തിയെ 'You are sufficient unto yourself'' എന്നു ബോധ്യപ്പെടുത്താനും. ഈ ബോധ്യപ്പെടലല്ലെങ്കിൽ എന്താണ് ധ്യാനം? മറ്റെന്താണ് സ്വാതന്ത്ര്യം?

ജോനാഥൻ്റെ പേരടക്കം നിരാകരിച്ചുവെങ്കിലും, ഈ നിഷേധികളായിരുന്നു ജോനാഥൻ്റെ സന്ദേശം പ്രയോഗിച്ചനുഭവിക്കാൻ തുടങ്ങിയത്. ഈ വിപ്ലവം പക്ഷേ നിശബ്ദമായിരുന്നു. ഇതിനിടയിൽ ആൻ്റണി സീഗൾ എന്നുപേരായ മീശമുളയ്ക്കാത്ത ഒരു ചെറുപ്പക്കാരൻ ചോദ്യങ്ങളെക്കൊണ്ട് അന്തരീക്ഷം ശബ്‌ദമുഖരിതമാക്കാൻ തുടങ്ങി.

കടൽറാഞ്ചികളുടെ ആദ്ധ്യാത്മിക മേഖലയിലെ അംഗീകൃത ആചാര്യനായ ഒരാളോട് ആൻ്റണി പറഞ്ഞു, ''എല്ലാ ചൊവ്വാഴ്ചയും നിങ്ങളുടെ പ്രഭാഷണം കേൾക്കാൻ ഈ 'ജനക്കൂട്ടം' എത്തുന്നത് മൂന്നു കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, അവർ വിചാരിക്കുന്നു അവർ ചിലതു പഠിക്കുന്നുണ്ടെന്ന്. രണ്ട്, അവർ വിചാരിക്കുന്നു ഒരു കല്ലുകൂടി ആ ശവകൂടീരത്തിലെടുത്തുവച്ചാൽ അവർ കുറേക്കൂടി വിശുദ്ധരാകുമെന്ന്. മൂന്ന്, എല്ലാവരും എല്ലാവരേയും അവിടെ പ്രതീക്ഷിക്കുന്നു. ശരിയല്ലേ?'' പകച്ചുപോയ ആചാര്യനോട് ആൻ്റണി തുടർന്നു,'' എന്തോ ഒന്ന് പഠിക്കാനുണ്ടെന്ന് എനിക്കറിയാം. എന്നാൽ അതെന്താണെന്ന് എനിക്കറിയില്ല. എന്നാൽ എനിക്കറിയാം നിങ്ങളുടെ വെള്ളാരങ്കല്ലുകളൊന്നും എന്നെ വിശുദ്ധനാക്കില്ലെന്ന്. പിന്നെ മറ്റുള്ളവർ എന്നെപ്പറ്റി എന്തുവിചാരിച്ചാലും എനിക്കതൊരു വിഷയമേയല്ല''.
അയാൾ ആന്റണിയോടു ചോദിച്ചു, ''ജീവിതമെന്ന അത്ഭുതത്തെ നീ എന്താണ് വിളിക്കുന്നത് ? മഹാത്മാവായ ദിവ്യജോനാഥൻ - അവൻ്റെ നാമം പാവനമായിരിക്കട്ടെ !- പറഞ്ഞത്.......''
ആന്റണിയുടെ മറുപടി ചടുലമായിരുന്നു, ''ജീവിതം വലിയ അത്ഭുതമൊന്നുമല്ല. അത് തീർത്തും പൊള്ളയാണ്. നിങ്ങളുടെ മഹാത്മാവ് ജോനാഥൻ, പണ്ടാരോ പറഞ്ഞുണ്ടാക്കിയ ഏതോ കെട്ടുകഥയാണ്. പാവപ്പെട്ടവർ അത് വിശ്വസിക്കുകയും ചെയ്യുന്നു. മണിക്കൂറിൽ 200 മൈൽ വേഗത്തിൽ പറക്കുക! ഞാൻ ശ്രമിച്ചുനോക്കിയിട്ടുണ്ട്. 50 മൈലിനേക്കാളപ്പുറം പോകാനേ പറ്റില്ല. മാത്രവുമല്ല, അത്രയും സ്പീഡിൽത്തന്നെയും എൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. പറക്കലിന് അതിൻ്റെതായ കുറേ നിയമങ്ങളുണ്ട്. ബോധ്യമാവുന്നില്ലെങ്കിൽ, നിങ്ങളൊന്നു പുറത്തിറങ്ങി പറന്നുനോക്ക്.
നിങ്ങൾ ശരിക്കും വിചാരിക്കുന്നുണ്ടോ ജോനാഥൻ സീഗൾ 200 മൈൽ വേഗത്തിൽ പറന്നിട്ടുണ്ടെന്ന്?''

''അതിനേക്കാൾ വേഗത്തിൽ''- ആചാര്യനതു പറഞ്ഞത് ഒരു കടുത്ത വിശ്വാസിയായിട്ടായിരുന്നു, ''മാത്രവുമല്ല, മറ്റുള്ളവരെ അത് പഠിപ്പിക്കുകയും ചെയ്തു.''

''ഇങ്ങനെയാണ് നിങ്ങളുടെ കഥകളുടെ ഒരു പോക്ക്. നിങ്ങൾ ഇത്രയും വേഗത്തിൽ പറന്നുകാണിക്കാമെങ്കിൽ, ഞാൻ നിങ്ങളുടെ പ്രഭാഷണം കേൾക്കാൻ വരാം''.
തൻ്റെ  മുന്നിൽ ഏതെങ്കിലും ഒരു സീഗൾ ഇത്രയും വേഗത്തിൽ പറന്നുകാണിക്കുകയാണെങ്കിൽ, ആ നിമിഷം തൻ്റെ ജീവിതം അതിനുവേണ്ടി മാറ്റിവയ്ക്കുമെന്നും എന്നാൽ അതുവരേക്കും തൻ്റെ  ഈ അജ്ഞതയിലും 'യുക്തിരാഹിത്യത്തിലും'' താൻ ഉറച്ചുനിൽക്കുമെന്നുള്ള തെളിഞ്ഞബോധ്യമായിരുന്നു ആന്റണിയുടെ മുഖമുദ്ര.

അവൻ അവൻ്റെ വഴിക്കു ചരിച്ചു. പ്രാർത്ഥനയും പൂജാദികർമ്മങ്ങളുമൊന്നും അവൻ ചെയ്തില്ല. ജീവിതത്തിൻ്റെ വ്യർത്ഥതയിൽ അവൻ ദുഃഖിതനായിരുന്നുവെങ്കിലും ആത്മാർത്ഥതയുള്ളവനായിരുന്നു. ഒരു സായാഹ്നത്തിൽ, വ്യർത്ഥമായ ജീവിതത്തെപ്പറ്റിയുള്ള ചിന്തകളിലുഴറി, കടലിലാണ്ടുപോയാലോ എന്ന് അവൻ ആഗ്രഹിച്ചു. വെറുതെയിങ്ങനെ ഒരു പൊങ്ങുതടിയെപ്പോലെ കഴിയുന്നതിലും ഭേദം, അതാണെന്നവനു തോന്നി. എല്ലാ അമൂർത്തതകൾക്കുമൊടുവിൽ ആന്റണി സീഗൾ ഒരു തീരുമാനത്തിലെത്തി. അവൻ രണ്ടായിരം അടി ഉയരത്തിലേക്ക് പറന്ന്, അവിടെ നിന്നും ഏകദേശം അമ്പതു മൈൽ വേഗത്തിൽ കടലിലേക്കു കുതിച്ചു.



ആ കുതിപ്പിനിടയിലായിരുന്നു അതു സംഭവിച്ചത്- വെള്ളിച്ചിറകുള്ള മറ്റൊരു കടൽറാഞ്ചി അവൻ്റെ വലതുച്ചിറകിനടുത്ത്‌ കൂടെ ഒരുൽക്കയെപ്പോലെ പാഞ്ഞു പോയി. ആ പക്ഷി ആകാശത്തിലേക്കുയർന്ന് അവശ്വസനീയമാംവിധം ചില മലക്കം മറിച്ചിലുകൾ നടത്തി. ആന്റണി സീഗൾ അത്ഭുതസ്തബ്ധനായി, അകാശത്താണെങ്കിലും ഒരു നിമിഷത്തിനുശേഷം അവൻ വിളിച്ചുപറഞ്ഞു, ''ഹേയ്, ഒന്നു നിൽക്കൂ!''
ആ പക്ഷി ഒറ്റച്ചിറകിൽ ഒന്നുവട്ടംചുറ്റി അമ്പരപ്പിക്കുന്ന വേഗത്തിൽ അവൻ്റെ അടുത്തെത്തി.
ആന്റണി ചോദിച്ചു, ''ഹേയ്, നിങ്ങളെന്താണു ചെയ്യുന്നത്?''. ആ നിമിഷം അവന് അത്തരമൊരു വിഡ്ഢിച്ചോദ്യം ചോദിക്കാനേ തോന്നിയുള്ളൂ.

''ക്ഷമിക്കണം, ഞാൻ നിന്നെ ഭയപ്പെടുത്തിയോ?'', അപരിചിതനായ ആ പക്ഷി പറഞ്ഞു, ''ഞാൻ വെറുതെ പറന്നു കളിക്കുകയായിരുന്നു. നിന്നെ ഞാൻ കണ്ടിരുന്നു, ഞാൻ നിന്നെ ഇടിച്ചിടില്ലെന്നെനിക്കറിയാമായിരുന്നു.....''
''അല്ല, അതല്ല'', ജീവിതത്തിൽ ആദ്യമായി ആന്റണി ഉണർന്നെഴുന്നേറ്റതുപോലെ, അവൻ ചോദിച്ചു, ''എന്തായിരുന്നു അത്?''
''ഓ, അതോ? അതൊന്നുമല്ല, വെറുതെ ഒരു പറക്കൽ, വെറുതെ അങ്ങുമിങ്ങും പറക്കൽ. നിനക്കിതുപോലെ പറക്കണമെങ്കിൽ, ഒന്ന് പരിശീലിക്കുകയേ വേണ്ടൂ. എന്തായാലും ഇതൊരു രസമുള്ള കാര്യമാണ്, അല്ലെന്നുണ്ടോ?''
''അതെ, ....അത് മനോഹരമായിട്ടുള്ളതാണ്, അതെ അതുതന്നെയാണത്. പക്ഷെ, ഈ കടൽറാഞ്ചിക്കൂട്ടത്തിലൊന്നും നിങ്ങളെ കണ്ടിട്ടില്ലല്ലോ, ആരാണ് നിങ്ങൾ?'' .
ആ പക്ഷി പറഞ്ഞു, ''നിനക്കെന്നെ 'ജോൻ' എന്നു വിളിക്കാം''.

ജോനാഥൻ ഒരു നൈരന്തര്യതയാണ്. ബോധത്തിൻ്റെ അവിരാമമായ തുടർച്ച. നിരന്തരമായ ഉണർവ്വ്. A continuum of sheer wakefulness. ജോനാഥനുശേഷം റിച്ചാർഡെഴുതിയ 'മിശിഹായുടെ കൈപ്പുസ്തക'ത്തിൽ ഈ നൈരന്തര്യതയെപ്പറ്റി മനോഹരമായ ഒരു നിരീക്ഷണമുണ്ട്;
ഒരു നിമിഷം മുൻപോ
ഒരാഴ്ച മുൻപോ ഉണ്ടായിരുന്ന
അതേ ആൾത്തന്നെയാണ് നിങ്ങളിപ്പോഴും.
ഇനിയുള്ള ഒരു നിമിഷത്തിലും
ഇനിയുള്ള ഒരാഴ്ചയിലും
ഉണ്ടായിരിക്കാൻ പോകുന്നതും
നിങ്ങൾതന്നെയാണ്.

അതുപോലെത്തന്നെ,
ഇതിനുമുന്പുണ്ടായിരുന്ന ജന്മത്തിലെ
നിങ്ങൾതന്നെയാണ്
ഈ ജന്മത്തിലും തുടർന്നുകൊണ്ടിരിക്കുന്നത്.
ഇതേ നിങ്ങൾതന്നെയാണ്
ഇനിയുള്ള നൂറു ജന്മത്തിലും
തുടർന്നുകൊണ്ടിരിക്കുക.
പക്ഷേ,
നിങ്ങളതിനെ ഭാവിയെന്നു വിളിക്കുന്നു.

റിച്ചാർഡ് ബാക് അവസാനവരികളിൽ ജോനാഥനെ വീണ്ടും പ്രത്യക്ഷപെടുത്തിയത് എഴുത്തുകാരൻ്റെ മാജിക്കൽ ഇസങ്ങൾക്കുവേണ്ടിയല്ല. വായനക്കാരിൽ ഉദ്വേഗം ജനിപ്പിക്കാനുമല്ല. അതൊരു ഗ്രാഹ്യമാണ്. ബോധ്യം. The very understanding.


റിച്ചാർഡ് ബാക്, താഴെ കൊടുക്കുന്ന വാക്കുകൾ താങ്കൾക്കുള്ള ചിയേർസ് ആണ്. 'Be Oceanic' എന്നർത്ഥം വരുന്ന പേരുള്ള ഒരാളിൽനിന്നും:

‘Understanding cannot be studied; nobody can teach it to you.You have to be light unto yourself. You have to seek and search within your own being. Because it already there at the very core. If you dive deep you will find it. You will have to learn how to dive within yourself - not in scriptures, but within your own existence''.
OSHO
The Dhammapada: The Way of the Buddha vol 5 # 1



12 comments:

  1. Replies
    1. mmmm...one for you & one for the master in you.lv

      Delete
  2. "ജോനാഥൻ ഒരു നൈരന്തര്യതയാണ്. ബോധത്തിൻ്റെ അവിരാമമായ തുടർച്ച. നിരന്തരമായ ഉണർവ്വ്".....

    Yes... Yes... And yes.
    Thanks for sharing.. 🙏

    ReplyDelete
    Replies
    1. yes sunil. yes is the channel through which continues..isn't it?
      lv

      Delete
  3. Even though I came across Richard Bach through "Jonathan Livingston Seagull", my curiosity was put to rest only when I came across "Illusions".

    But then it paved way for a different type of curiosity. I am still trying to resolve (actualize?) the message in the last para of Illusions".

    ReplyDelete
    Replies
    1. Everything in this book may be wrong.
      end.

      This is that last para I refered to.

      Delete
    2. hello dear jaco
      thanks for your responses.
      'everything in this book may be wrong' must be the hammering for all of us who may make the book a scripture of the past, as usual. rather, it must be a reminder for being in this moment only. even if everything in this book may be right, it may not be right for us if our approach to the moment is based on mind, which can be read as past or future.

      Delete
  4. ജാക്കോ ഊക്കൻവി.July 27, 2018 at 11:56 AM

    Seagull എന്നതിനു് കടൽറാഞ്ചി പക്ഷി എന്ന മലയാളം ലൗകീകപരിഭാഷ എന്ന നിലയിൽ ശരി ആയിരിക്കാം. എന്നാലുെ എന്നിൽ അതു് ഒരു കുറ്റവാളിയുടെ പ്രതീകമായി തോന്നുന്നു.ശങ്കരൻ എന്നോ മനു എന്നോ യാക്കൂബു് എന്നോ നസിറുദ്ദീൻ എന്നോ ഒക്കെ ആകാമായിരുന്നു എന്നു് തോന്നുന്നുണ്ടു്

    ReplyDelete
  5. ധ്യാൻ... ❤ മനോഹരമായ എഴുതി..

    മനുഷ്യൻ ഒരു പ്രതിഭാസം തന്നെ.
    നമുക്ക് ചുറ്റുമുള്ള നല്ലതിനെ എല്ലാം എടുത്തു അതിന്റെ കഴിവുകൾ താരതമ്യപ്പെടുത്തി നാം നമ്മളെ തന്നെ തേടുന്ന യാത്ര. കടൽറാഞ്ചികൾ തന്നെ ഒരുദാഹരണം.. അതിന്റെ അഭൗവുമമായ കഴിവുകൾ ഒപ്റ്റിക് ഫ്ലോ, അതായത് കണ്ണിന്റെ റെറ്റിനയിലൂടെ കടൽ നീങ്ങുന്നതിന്റെ തോത്, കടലിന് മേലുള്ള ഉയരത്തിലുള്ള നിയന്ത്രണം വിശദീകരിക്കാൻ കഴിയുക, കാറ്റിന്റെ വേഗത അറിയാൻ കഴിയുക, ഇതിനെ എല്ലാം കൂട്ടി ഇണക്കി ശാന്തമായി പറക്കാൻ കഴിയുക... ഇതെല്ലാം വളരെ സയന്റിഫിക്കായി ലോഗരിതം ടേബിളും കണക്കും സയൻസും വെച്ച് കണ്ടുപിടിക്കുന്ന ഒരു കൂട്ടർ.
    കടൽ റാഞ്ചികളുടെ സ്വതം തേടി അതിന്റെ സൗന്ദര്യം ആസ്വദിച്ച് ആ പക്ഷികളുടെ പ്രകൃതത്തിൽ സ്വതവേ കാണാൻ കഴിയുന്ന അവരുടെ മൗനവും ഏകാന്തതയോടുള്ള അവരുടെ വിശേഷ താൽപര്യവും കണ്ടെത്തുന്ന ഒരു കൂട്ടർ. മനുഷ്യൻ സത്യത്തിൽ അവനവനെ കണ്ടുപിടിക്കാനായി ഇങ്ങനെ അലയുമ്പോൾ ഇതൊന്നും അറിയാതെ സ്വസ്ഥമായി കടലുകൾക്കു മീതെ മൗനമായി പറക്കുന്ന കടൽ റാഞ്ചികൾ ❤

    ReplyDelete
    Replies
    1. uma, remember, seagulls are just symbolic. knowing is the very phenomenon. WITNESSING. lv

      Delete