Featured Post

Thursday, June 28, 2018

കടൽറാഞ്ചിയുടെ കൈപ്പുസ്തകങ്ങൾ-2 (BOOKLETS OF SEAGULL)


മിശിഹായുടെ കൈപ്പുസ്തകത്തിനു ചുറ്റിലും ഒരു കഥയുണ്ട്. അതിലെ യാഥാർത്ഥ്യത്തിൻ്റെ (facts) അംശങ്ങൾ എത്രത്തോളമുണ്ടെന്ന സ്വാഭാവികമായ ആകാംക്ഷകളെ അതിനകത്തെ ഓരോ വരിയും തീർത്തും അപ്രസക്തമാക്കിക്കളയുന്നു.

മിശിഹായുടെ കൈപ്പുസ്തകം റിച്ചാർഡ് ബാകിനു സമ്മാനിക്കുന്നത് ഇല്യൂഷൻസിലെ ഡൊണാൾഡ് ഷിമോദയാണ്. ഷിമോദയെയാണ് അദ്ദേഹം മിശിഹയായി അവതരിപ്പിക്കുന്നത്. തൻ്റെ വൈമാനികജീവിതത്തിനിടയിൽ കണ്ടുമുട്ടുന്ന ഒരു സുഹൃത്ത്. അദ്ദേഹവും വൈമാനികൻ തന്നെ (വിനോദത്തിനുവേണ്ടി പത്തുമിനിട്ടുനേരത്തേക്കുള്ള ചെറുവിമാനങ്ങൾ പറത്തലാണ് ഇരുവരുടെയും ജോലി). നടപ്പിലും നോക്കിലും വാക്കിലും മൗനത്തിലുമൊക്കെ ഏറെ അസാധാരണത്വം കാണിച്ച ഷിമോദയോട്, "ഒരു മാസ്റ്ററാകാൻ ഔപചാരികമായ എന്തെങ്കിലും പരിശീലനം ലഭിച്ചിട്ടുണ്ടോ താങ്കൾക്ക് ?'' എന്ന് ചോദിച്ചതിൻ്റെ ഭാഗമായാണ് ഷിമോദ ഒരു 'saviour's manual' എടുത്ത് നീട്ടുന്നത്- Messiah's Handbook. 203 പേജുകളിൽ അച്ചടിച്ചിട്ടുള്ള ധ്യാനോക്തികൾ. ഓരോരുത്തർക്കും ഓരോ നിമിഷത്തേക്കും അനുയോജ്യമായിത്തീരുന്ന ഉൾക്കാഴ്ചാ വചസ്സുകൾ. അതിൻ്റെ caption ഇങ്ങനെയാണ് : Reminders for an advanced soul. Tarrot card-കൾ പോലെത്തന്നെ ഉപയോഗിക്കാവുന്നത്‌. ആത്മാർത്ഥമായിട്ടുള്ള- existential -ഏതു ചോദ്യത്തിനും വേണ്ടി, ഒരു നിമിഷം ഹൃദയത്തിലേക്കിറങ്ങിനിന്ന്, കണ്ണുമടച്ചു, ബോധപൂർവം ഏതെങ്കിലും പേജ് തുറന്നുവായിക്കുക. ഏറെ സംഗതമായ ഒരു ദിശാസൂചകമായിരിക്കും ആ പേജിൽ നമുക്കായി എഴുതിവച്ചിരിക്കുന്നത്. ഈ വിനോദത്തിനു പക്ഷേ, ഏതു Tarrot Card - ൻ്റെ കാര്യത്തിലും, എന്തെങ്കിലും മൂല്യമുണ്ടാവുക നമ്മിലുണ്ടായിരിക്കുന്ന trust-നനുസൃതമായിരിക്കും - we must be receptive, choicelessly.

ഈ പുസ്തകം കിട്ടിയതിൽപ്പിന്നെ റിച്ചാർഡ് ബാക് പലതവണയും തൻ്റെ സന്ദിഗ്ധ നിമിഷങ്ങളെ അതിജീവിച്ചത് ഈ പേജുകളെ ആശ്രയിച്ചായിരുന്നു. തീർച്ചയായും, ഇല്യൂഷൻ എന്ന നോവലിൽ, അദ്ദേഹമനുഭവിച്ച സങ്കീർണതകളത്രയും ഷിമോദയെ ചുറ്റിപ്പറ്റിയായിരുന്നു. സ്ഥലകാലങ്ങൾക്കതീതമായ നിരവധി മാനങ്ങളിലൂടെ അനായാസം ഒഴുകിനടന്ന ഒരാൾ!. മിശിഹ എന്ന വാക്കിനെ നാം അറിയേണ്ടത് Mystic എന്നാണ്. പീറ്റർ ഓസ്‌പെൻസ്‌കി നൽകിയ നിർവചനമാകും ഇവിടെ  നമ്മെ സഹായിക്കുക: A Mystic may be a man who might be able to stay alive and be centered and is capable to experience the higher dimensions, just like the two dimensional gestalts of a common man.'' 
ഡൊണാൾഡ് ഷിമോദ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിൻ്റെ സ്വന്തം വിമാനത്തിൽനിന്നും ഇന്ധനം മോഷ്ടിക്കാനെത്തിയ ഗ്രാമീണനായ ഒരാളുടെ വെടിയേറ്റ്. റിച്ചാർഡ് ബാകിന് ഒന്നും മനസ്സിലായില്ല. ജീവിതത്തിൻ്റെ പരിചിതമല്ലാത്ത മാനങ്ങളെപ്പറ്റിയും മറ്റും ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചിരുന്ന ഒരു മാസ്റ്റർ, അകാലചരമമടയുക!. അതാകട്ടെ അത്ര പെട്ടെന്നൊന്നും യുക്തിമനസ്സിന് സ്വീകാര്യമാവാത്തത്ര ബീഭത്സമായ രീതിയിൽ! റിച്ചാർഡ് തൻ്റെ ചോദ്യത്തിലൂന്നി ഒരു നിമിഷം കണ്ണടച്ചു കൈപ്പുസ്തകം തുറന്നു. കണ്ണുതുറന്ന് ഇങ്ങനെ വായിച്ചു, "ഈ പുസ്തകത്തിലുള്ളതെല്ലാം തെറ്റായിരിക്കാം".
ഇതുവരേക്കും താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന തോന്നലിൽ, അടക്കാനാവാത്ത കോപത്തോടെ റിച്ചാർഡ് ബാക് മിശിഹായുടെ കൈപ്പുസ്തകം വലിച്ചൊരേറുകൊടുത്തത്രേ. ഉപയോഗിക്കാതെ കിടന്ന കൃഷിയിടത്തിൽ, കാടുപിടിച്ചു വളർന്ന കളകൾക്കും കുറ്റിച്ചെടികൾക്കും ഇടയിലേക്ക് ആ പുസ്തകം തെറിച്ചുവീണു. അതെവിടെയാണ് ചെന്നുവീണതെന്നുപോലും നോക്കാതെ അദ്ദേഹം ആ താവളം വിട്ടുപോരികയും ചെയ്തു. പിന്നെയൊരിക്കലും അതേപ്പറ്റി ഓർത്തതേയില്ല.

എന്നാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം റിച്ചാർഡിൻ്റെ പ്രസാധകൻ്റെ പക്കൽ അദ്ദേഹത്തിനുവേണ്ടി ഒരു പാർസൽ വന്നു. അരികുകൾ മുഴുവൻ ദ്രവിച്ചഴുകി, മണ്ണുപുരണ്ട ഒരു പുസ്തകം!. പണ്ടെപ്പോഴോ താൻ വലിച്ചെറിഞ്ഞ മിശിഹായുടെ കൈപ്പുസ്തകം!. അതിനൊപ്പം ഇങ്ങനെയൊരു കത്തുമുണ്ടായിരുന്നു:

"പ്രിയ റിച്ചാർഡ് ബാക്,
one of the oldest editions of messiah's handbook
എൻ്റെ അച്ഛൻ്റെ സോയാബീൻ പാടം ഉഴുതുമറിക്കുമ്പോഴാണ് എനിക്കിതു കണ്ടുകിട്ടിയത്. ഞങ്ങളുടെ ആ പാടത്തിൻ്റെ നാലിലൊരുഭാഗം വിമാനം പറത്തലിനുപയോഗിച്ചിരുന്നു. അച്ഛൻ എന്നോട് പറഞ്ഞത് ഒരിക്കൽ അവർ കൊന്നുകളഞ്ഞ ഒരാൾക്കൊപ്പം നിങ്ങളവിടെ എത്തിപ്പെട്ടിരുന്നുവെന്നാണ്. പക്ഷേ, ആ കൊലപാതകം ഒരു മാജിക് ആയിരുന്നുവത്രേ! 
ഈ പുസ്തകം, ഇന്ന് എൻ്റെ കണ്ണിൽ പെടും വരെ എല്ലാ വർഷവും ഉഴവുചാലുകളിൽ ഉരുണ്ടുമറിഞ്ഞുകൊണ്ടിരുന്നു. എന്നിട്ടും പക്ഷേ തീരെ ഉപയോഗശൂന്യമായിട്ടില്ലാത്തതിനാൽ, നിങ്ങളുടേതാണെന്നു കണ്ടെത്തിയ നിലക്ക്, ഇതു നിങ്ങൾക്കയക്കുന്നു. ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഇത് നിങ്ങൾക്കവകാശപ്പെട്ടതാണ് ".

കുറച്ചു വർഷങ്ങൾക്കുമുൻപുണ്ടായിരുന്ന റിച്ചാർഡ് ബാകിൻ്റെ ഒറ്റപേജ് വെബ്സൈറ്റിൻ്റെ പശ്ചാത്തലം ചെളിപുരണ്ടഴുകിയ കൈപ്പുസ്തകത്തിൻ്റെ ഫോട്ടോയായിരുന്നുവെന്ന് ഓർമയുണ്ടെനിക്ക്. സത്യത്തിൻ്റെ അതിർവരമ്പുകൾ എവിടം മുതലാണ് അഗോചരമാകുന്നതെന്ന് ആർക്കറിയാം? ആകസ്മികതകളുടെ സൗന്ദര്യം നമ്മെ മൗനം കൊണ്ട് മൂടിക്കളയുന്നു.

ഈ പുസ്തകത്തിലെ ഒറ്റ പേജിലേയും വരികൾ മനഃപൂർവം എഴുതിപിടിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ലെനിക്ക്, ഇതുവരേക്കും. തുടർച്ചയായി വായിച്ചു പോകാനുള്ളതല്ലല്ലോ ഈ സന്ദേശങ്ങൾ. ബോധസാന്ദ്രമായ ഒറ്റ നിമിഷത്തേക്ക് വേണ്ടി മാത്രമാണ് ഓരോ പേജും തുറക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒരു പാരിതോഷികത്തെ ഈവിധം പരിചയപ്പെടുത്തുന്നതിൽ എന്തുമാത്രം ഔചിത്യമുണ്ടെന്നറിയില്ല. എന്നാലും വർഷങ്ങളായുള്ള സമ്പർക്കത്തിൽ, ചില വരികളെ പറ്റിയെങ്കിലും പറയാതിരിക്കുന്നതെങ്ങനെ!? ചില വാക്കുകൾ നങ്കൂരങ്ങളെപ്പോലെയാണ്; സമയത്തിൻ്റെ ഓളപ്പരപ്പിൽ പെട്ടുഴലാതെ അവ നമ്മെ ഈ നിമിഷത്തിൽ പിടിച്ചുനിർത്തുകതന്നെ ചെയ്യുന്നു. ഇവിടെ. ഇപ്പോൾ.

കൈപ്പുസ്തകത്തിൻ്റെ ഒരു പേജിതാ : 

 "To bring anything into your life,
 imagine that it's already there." 

ജീവിതത്തിലേക്കു കൊണ്ടുവരണമെന്നാഗ്രഹിക്കുന്ന എന്തും, അതെപ്പോഴേ ലഭ്യമായിരിക്കുന്നുവെന്നു സങ്കല്പിക്കുക.

സന്തോഷമല്ലാതെ മറ്റെന്താണ് നമുക്കാഗ്രഹിക്കാനുള്ളത്? നൈമിഷികമെന്ന് അധിക്ഷേപിക്കപ്പെടുന്ന കൊച്ചു സന്തോഷങ്ങൾ മുതൽ സുസ്ഥിരമെന്ന് ആത്മീയവാദികൾ പുകഴ്ത്തിക്കൊണ്ടിരിക്കുന്ന "കൈവല്യാനന്ദം " വരേയ്ക്കും സന്തോഷമെന്ന സർവ്വനാമത്തിൽ പെടുത്താവുന്നതാണ്. നമുക്കു പക്ഷേ തെറ്റിപ്പോകുന്നത് സന്തോഷത്തെ നാം ഏതെങ്കിലും കാരണത്തിൽ ആശ്രിതമാക്കുന്നുവെന്നതാണ്. Cause and effect. യുക്തിയുടെ പൊഴികളിലൂടെ മാത്രം സഞ്ചരിച്ചു ശീലിച്ച മനസ്സിന് കാരണമില്ലാതെ ഒന്നിനേയും സ്വീകരിക്കുകവയ്യ. നാം അനുഭവിക്കുന്നുവെന്നു വിചാരിക്കുന്ന - അതെ, മിക്കപ്പോഴും നമ്മുടെ സന്തോഷം മറ്റൊരു വിചാരം മാത്രമാണ് - സന്തോഷം ഏതോ ഒരു കാരണത്തിൻ്റെ ഫലമാണ്. A mere effect. ഏതു കാരണവും പക്ഷേ ഒട്ടനേകം ഘടകങ്ങൾ ഒത്തുചേർന്നുകൊണ്ടുള്ള ഒരു 'മഹാ-ആകസ്മികത' മാത്രമാണ്. തൊട്ടടുത്ത നിമിഷം അതേ ഘടകങ്ങൾ മാറിമറിഞ്ഞു മറ്റൊരു ഘടന സൃഷ്ടിക്കപ്പെടുമ്പോൾ, നമ്മുടെ സന്തോഷവും മറ്റു വികാരങ്ങളായി മാറി മറിയുന്നു. ഇപ്പോഴത്തെ ഫലങ്ങൾ (effects) അടുത്ത നിമിഷത്തിൻ്റെ കാരണങ്ങളായി മാറുന്നു. വീണ്ടും ഫലങ്ങളും കാരണങ്ങളും. ഈ ചാക്രികതയിൽ പെട്ട് വിവശരാകുകയെന്നതാണ് നമുക്ക് സാധാരണയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.

റിച്ചാർഡ് ബാകിൻ്റെ കൈപ്പുസ്തകം നമ്മെ ഓർമപ്പെടുത്തുന്നത് ഈ ചാക്രികതക്ക് ബോധപൂർവം ഭംഗം വരുത്താനാണ്. സന്തോഷത്തിന് വേണ്ടി ഒരു കാരണം കാത്തിരിക്കാതെ, ഈ നിമിഷം തന്നെ സന്തോഷിക്കാൻ തുടങ്ങുക, അകാരണമായി. അതെ, അതൊരു കലയാണ്; സ്വായത്തമാക്കേണ്ടുന്നത്. അതൊരു 'വിപ്ലവാത്മക' ചുവടുവെപ്പുതന്നെയാണ്; rebellion, not revolutionary.

എഴുപതുകളുടെ തുടക്കത്തിൽത്തന്നെ ഓഷോ ഈ ചുവടുവെപ്പിനെപ്പറ്റി വിശദമായി സംസാരിച്ചിട്ടുണ്ട്- My way; the way of white clouds. ഒരു പക്ഷേ, ഈ കൈപ്പുസ്തകം അന്ന് പുറത്തിറങ്ങിയിട്ടില്ല. ഒട്ടും ആലങ്കാരികമായിട്ടല്ലാതെ ഓഷോ പ്രഹരിച്ചത് "Effect first, cause will follow" എന്ന് പറഞ്ഞുകൊണ്ടാണ്. Cause and effect എന്ന കാഴ്ചപ്പാടിൽ നമുക്ക് ചായ്‌വുള്ളത് കാരണത്തോടാണ്. ആ മമത വെടിഞ്ഞു നാം ആദ്യം ഫലത്തെ (effect ) സൃഷ്ടിക്കുക. കാര്യകാരണ സിദ്ധാന്തമനുസരിച്ചു കാരണം പുറകെ വന്നു കൊള്ളും. (ഇനി കാരണം ഉണ്ടായി വന്നില്ലെങ്കിൽ തന്നെ നമുക്കെന്തു ചേതം.?) ഇംഗ്ലീഷിൽ cause and effect എന്നാണ് പ്രയോഗമെങ്കിലും, മലയാളത്തിൽ നമുക്ക് കാര്യകാരണമാണ്. കാര്യമാണാദ്യം. effect first. Yes, make the effect first. The effect of joy, effect of happiness, effect of bliss, effect of anything we want. (സംസാര ) ചാക്രികതയെ ഭേദിക്കുവാനുള്ള ജാഗ്രതയാണ് പ്രധാനം.

ദൈനംദിന ജീവിതത്തിലെ നമ്മുടെ ഏതു പ്രവൃത്തിയെടുത്താലും, ഏതു സമയ ഖണ്ഡങ്ങളെടുത്താലും - പ്രഭാതങ്ങളാവട്ടെ, വൈകുന്നേരങ്ങളാവട്ടെ, വാരാന്ത്യങ്ങളാവട്ടെ, വർഷാദ്യകളാവട്ടെ - ചാക്രികമായ പ്രവണതകളാണ് നമ്മെ നയിക്കുന്നതെന്ന് അനായാസം കണ്ടെത്താൻ കഴിയും. എന്തിനധികം, ബെഡ് കോഫി മുതൽ മരണം വരേക്കും എന്തും നമുക്ക് ശീലങ്ങളല്ലോ. മരണം ഒരു ശീലമാണെന്ന്-Death is a mere habit -പറഞ്ഞത് സ്വാമി രാമയായിരുന്നു. ഒരു പുതിയ ദർശനമല്ലെങ്കിലും, ആ മനോഹര പ്രയോഗം, ജീവിതമാകമാനം നാം അനുവർത്തിച്ചുവരുന്ന അബോധ ചാക്രിക പ്രകൃതത്തെ ഓർമിപ്പിക്കുന്നുണ്ട്.
അവധാനപൂർവ്വമുള്ള ഒറ്റ പ്രവൃത്തിയും, ഒരിടത്തു അനങ്ങാതിരിക്കുന്നത് മുതൽ ചടുലമായിട്ടുള്ള കായികാഭ്യാസങ്ങൾ വരെ, ചാക്രികമായിത്തീരുന്നില്ല. അതിനാലാണ് ഒരു ബുദ്ധന് ഒരിക്കലും വിരസത അനുഭവപ്പെടാത്തത്. ഒരല്പം ജാഗ്രത പാലിച്ചാൽ, നമ്മുടെ പതിവ് ശീലങ്ങളിൽ പോലും അതിൻ്റെ ചാക്രികഭാവത്തെ ഖണ്ഡിക്കാൻ കഴിയും. പിന്നീടവ ശീലങ്ങളല്ല. ഒരു പക്ഷേ, പ്രത്യക്ഷത്തിൽ ആ പ്രവൃത്തികൾ എത്രതന്നെ സാമ്യങ്ങൾ പുലർത്തിയാലും, ആന്തരികമായി അവ അങ്ങനെയായിരിക്കില്ല.
മിശിഹ, ജീവിതത്തിൻ്റെ ഭാഗികമായ വശങ്ങളെക്കുറിച്ചു പറയുമ്പോൾ, ഓഷോ പ്രകോപിപ്പിക്കുന്നത് 'ഈ നിമിഷം നിങ്ങൾ ബുദ്ധനാണെന്ന് സങ്കല്പിക്കാനാണ്; ബുദ്ധനാണെന്ന് അറിയാനാണ്. നിമിഷാർദ്ധം കൊണ്ട് സംഭവിക്കുന്ന ഒരുതരം ആൽക്കെമിയാണ് ഓഷോയുടെ വാക്കുകൾ. 'ഇനി ഇരുപത്തിനാലു മണിക്കൂറും ബുദ്ധനെപ്പോലെ ജീവിക്കുക.' ബുദ്ധനെപ്പറ്റി നമ്മുടെ സങ്കല്പത്തിലുള്ളതുപോലെ ഭിക്ഷാപാത്രവും പിടിച്ചു പതുക്കെ നടന്നു നീങ്ങാനല്ല. ഓരോ ശ്വാസവും ഓരോ പദവും ഓരോ നോട്ടവും ശ്രവണവും തുടങ്ങി സർവ്വവും സാവധാനത്തിലാക്കാൻ- അവധാനപൂർവം. ഓരോ ഇന്ദ്രിയവും നാം ബോധപൂർവം ഉപയോഗിക്കുകയാണ്. ഓരോ നിമിഷവും ഓരോ ചക്രവും ഖണ്ഡിക്കപ്പെടുന്നു. പിന്നെപ്പിന്നെ ചാക്രികപ്രവണതയെത്തന്നെ നാം ഖണ്ഡിച്ചുകളയുന്നു, അനായാസം. പിന്നീട് ഉണ്ടായിരിക്കൽ മാത്രമാണ് സംഭവിക്കുന്നത്. ഉണ്മ- the very being,isness.

നിരുപാധികസ്നേഹത്തെ (unconditional love) പ്പറ്റി പറയുന്ന ഒരു പേജുണ്ട്:

 "ഒരാളെ നിരുപാധികമായി സ്നേഹിക്കുകയെന്നാൽ അവർ ആരെന്നോ എന്തുചെയ്യുന്നുവെന്നോ ശ്രദ്ധിച്ചുകൊണ്ടിരിക്കലല്ല.
നിരുപാധികസ്നേഹം, പ്രത്യക്ഷത്തിൽ ഉപേക്ഷയെപ്പോലെയാണ് ."

വിശ്വാസത്തിൽ (trust, not belief ) വേരൂന്നുകയും സ്വാതന്ത്ര്യത്തിലേക്ക് പുഷ്പിക്കുകയും ചെയ്യേണ്ടുന്ന ഒരു പ്രതിഭാസമാണ് സ്നേഹമെന്നിരിക്കെ, ഉപാധികളില്ലാത്ത സ്നേഹം നമുക്ക് വിശ്വസനീയമല്ലാത്ത ഒന്നാണ്. സ്വാതന്ത്ര്യമെന്നത് നാം എല്ലായ്‌പ്പോഴും നടത്തുന്ന ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. നാമത് സത്യത്തിൽ കാംക്ഷിക്കുന്നില്ലതന്നെ. തടവറകളുടെ സുരക്ഷിതത്വം സ്വതന്ത്ര ആകാശങ്ങൾക്കില്ലെന്നതുതന്നെ കാരണം.

റിച്ചാർഡ് ബാക് മിക്കപ്പോഴും ജിബ്രാനെക്കാളും മൂർച്ചയോടെയാണ് സംസാരിക്കുന്നത്. പ്രവാചകൻ്റെ വാക്കുകൾ ബൈബിൾ വചനങ്ങളെപ്പോലെ സൗമ്യമായിരിക്കുമ്പോൾ, മിശിഹായുടെ വാക്കുകൾ നിശിതങ്ങളാണ്. ഈ വാക്യങ്ങളിൽ ഉപമകൾ വിരളമാണ്. പരോക്ഷമായിട്ടുള്ള ഒരുതരം വാക്യഘടനയിലൂടെ, എല്ലാ വാക്യങ്ങളും മിക്കപ്പോഴും അവനവനിലേക്കു തന്നെ വന്നുവീഴുന്നു. സ്വയം വെളിപ്പെടുന്നതുപോലുള്ള വചനങ്ങൾ. പുറമെ നിന്നാരും സംസാരിക്കുന്നില്ല; മാറിനിന്ന് ആരും കേൾക്കാനുമില്ല.

തീക്ഷ്ണമായ വാഗ്മയങ്ങൾ. ഈ പ്രകൃതത്തിന് സമാനമാണത്രേ ജീവിതവും. 'ജീവിതം നിങ്ങളോട് ഒന്നും പറഞ്ഞുതരുന്നില്ല; അതു നിങ്ങൾക്ക് സർവ്വവും വെളിപ്പെടുത്തുന്നു.'
വിശാസത്തിൻ്റെയും പാപബോധത്തിൻ്റെയും ഭയത്തിൻ്റെയുമെല്ലാം അന്തരീക്ഷത്തിൽ ജീവിതം സങ്കീർണ്ണമായിത്തീരുന്നതെങ്ങനെയെന്ന മുന്നറിയിപ്പുണ്ട് ഈ വരികളിൽ : 

 'മേഘങ്ങൾ സമുദ്രത്തിലേക്ക് വീണുപോകുമോ എന്ന് 
 ആശങ്കപ്പെടുന്നില്ല.
 എന്തെന്നാൽ, അവക്ക് 
 വീഴാനാകില്ല.
 മുങ്ങിത്താഴാനും.

 എന്നാൽ
 ഇതു രണ്ടും സംഭവിക്കാവുന്നതാണെന്ന് 
 അവക്കു വിശ്വസിക്കാൻ കഴിയും.
 തങ്ങളതിന് മോഹിച്ചു പോയേക്കുമോയെന്ന് 
 ഭയം കൊള്ളാനും .'

കരയാനും ദുഃഖിക്കാനും കഷ്ടപ്പെടാനും (suffering) എന്നിട്ട് സ്വയം സഹതപിക്കാനുമൊക്കെ നമ്മിലുള്ള താല്പര്യം ചെറുതല്ല. ബോധപൂർവ്വമല്ലെങ്കിലും ഇത്തരത്തിലുള്ള ഏതൊരവസരവും നാം പാഴാക്കാറുമില്ല. ലോകമെമ്പാടും, ദുഃഖത്തിനോട് ഒരു വല്ലാത്ത ആഭിമുഖ്യമുണ്ട് മനുഷ്യനിൽ. സമൂഹാന്തരീക്ഷങ്ങളും മതങ്ങളുമെല്ലാം ചേർന്ന് ദുഃഖത്തിന് ജനസമ്മതിയും ദിവ്യപരിവേഷങ്ങളും നല്കിപ്പോരുന്നു. ദുഃഖച്ഛായ കലർന്ന കണ്ണുകളും ഗൗരവമാർന്ന മുഖവുമെല്ലാം ചേർത്തുവച്ചുകൊണ്ടാണ് പൊതുവെ നാം നമ്മുടെ ദൈവങ്ങളെ സൃഷ്ടിക്കുന്നതും. റിച്ചാർഡ് ബാക് ഒരു ചോദ്യമെറിയുന്നുണ്ട് :
‘ദൈവം
നിങ്ങളുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട്
 ഇങ്ങനെ പറയുകയാണെങ്കിലോ ?
 "ഞാൻ നിങ്ങളോടാജ്ഞാപിക്കുന്നു,
 ഈ ലോകത്ത് ജീവിച്ചിരിക്കുന്നിടത്തോളം
 സന്തോഷമായിരിക്കുക"
 
 നിങ്ങളെന്തുചെയ്യും?’

റിച്ചാർഡ് ബാക്, ഇങ്ങനെ ആജ്ഞാപിക്കുന്ന ഒരു ദൈവത്തെ ദൈവമായി അംഗീകരിച്ച ചരിത്രമില്ല നമുക്ക്. ദുഃഖത്തിൽനിന്നും നാം അനുഭവിച്ചുപോരുന്ന ഒരുതരം 'അഹന്താസുഖ'ത്തിൽ നിന്നും വേറിട്ടുകൊണ്ടുള്ള ഒരു സന്തോഷം നാമിനിയും അറിയാനിരിക്കുന്നതേയുള്ളൂ.

ഭാവിയെന്നൊന്നില്ലെന്നും, ഈ നിമിഷത്തിൽ മനാതീതനായി, മൗനിയായിരിക്കുകയാണ് വേണ്ടതെന്നും സൂചിപ്പിക്കുന്ന രണ്ടുവരികളുണ്ട്. വാക്കുകൾക്കും അർത്ഥങ്ങൾക്കുമിടയിൽ മനസ്സിനെ നിശ്ചലമാക്കാൻ പ്രാപ്തിയുള്ളവ.

  “When will you learn to expect
  What you can’t imagine will happen”.

സങ്കല്പാതീതമായതിനെ എങ്ങനെ പ്രതീക്ഷിക്കാനാണ്? വർത്തമാനത്തിൽ മാത്രമായിരിക്കുക എന്ന് മനോഹരമായി സൂചിപ്പിക്കുകയാണിവിടെ.

ഈ കൈപ്പുസ്തകത്തിലെ പല വചനങ്ങളും ജോനാഥൻ സീഗളിൻ്റെ സംഭാഷണങ്ങളാണ്. അതുപോലെത്തന്നെ റിച്ചാർഡ് ബാകിൻ്റെ മറ്റു രചനകളിലേയും കാതലായ സംഭാഷണങ്ങളത്രയും ഈ പുസ്തകത്തിലേതാണ്. ഓരോ പേജിൽനിന്നും മറ്റു ബൃഹദ് രചനകൾ സ്പന്ദിക്കുന്നുണ്ട്. ഏറെ വ്യത്യസ്തങ്ങളായ സംവേദനതലങ്ങൾ ആവശ്യപ്പെടുന്നവയാണ് ഈ വാക്യങ്ങളത്രയും.

യാഥാർഥ്യത്തെ 'കരതലാമലകം' ആയി ആർക്കും അറിയാനാവില്ല. എന്നാൽ ഒരു മാസ്റ്റർ 'കരതലാമലക'ത്തെ അറിയുന്നത് ഈ പ്രപഞ്ചമെന്ന ജൈവ ബോധമഹാപ്രതിഭാസമായാണ്. കുറേക്കൂടി കൃത്യമായി പറഞ്ഞാൽ ഇവ്വിധം അറിയാനാവുമ്പോഴാണ് ഒരാൾ ഗുരുവും മാസ്റ്ററു (അവനവൻ്റെ) മൊക്കെയായി മാറുന്നത്. പക്ഷേ അദ്ദേഹം ജീവിക്കുന്നത് നമ്മുടേതിൽനിന്നും തീർത്തും വ്യത്യസ്തമായ ഒരു തലത്തിലായിരിക്കുമത്രേ! ആ വ്യത്യാസത്തെ റിച്ചാർഡ് ബാക് സൂചിപ്പിച്ചത് ഇങ്ങനെയൊരു ഹൈകുവിലൂടെയാണ്.

 What the caterpillar
 calls the end of the world
 The master calls a
 Butterfly.

 Yes, Illussions...


7 comments:

  1. "ജീവിതം നിങ്ങളോട് ഒന്നും പറഞ്ഞുതരുന്നില്ല; അതു നിങ്ങൾക്ക് സർവ്വവും വെളിപ്പെടുത്തുന്നു"...

    Again and again unless one learns...
    ..🙏💐..

    ReplyDelete