Featured Post

Tuesday, July 3, 2018

കടൽറാഞ്ചിയുടെ കൈപ്പുസ്തകങ്ങൾ-3 (BOOKLETS OF SEAGULL)


ഇല്യൂഷൻ എന്ന പദമാണ് റിയാലിറ്റി എന്ന പദത്തേക്കാൾ റിയാലിറ്റിയോടടുത്തു നില്ക്കുന്നത്. എന്തെന്നാൽ ഇടമുറിയാതെ നാം അനുഭവിച്ചുപോരുന്നത് ഇല്യൂഷനാണ്; യാഥാർഥ്യമെന്നോണം. യാഥാർഥ്യമാകട്ടെ (reality) നമ്മുടെ സങ്കല്പത്തിലുള്ളതെന്തായിരുന്നാലും, മായാപ്രകൃതമാണ്. ഐൻസ്റ്റീൻ പറഞ്ഞത് ഇങ്ങനെയാണ്, "Reality is merely an illusion, albeit a very persistent one."

Yes, illusion is real and reality is illusive.


Play എന്നർത്ഥം വരുന്ന ധാതുവിൽ നിന്നാണ് illusion ഉണ്ടായിവന്നിട്ടുള്ളത്. ഒരു പക്ഷേ, മിഥ്യ എന്നതിനേക്കാൾ "ലീല' എന്ന വാക്കായിരിക്കും illusion-നു പകരം വെക്കാനാകുക. സി. ജി. യുങും വിദേശീയരായ മറ്റുപലരും ഇല്യൂഷനു  പകരമായി ഭാരതത്തിലെ മായാസങ്കല്പം സ്വീകരിക്കുകയും 'മായ' എന്നുതന്നെ പ്രയോഗിച്ചുപോരികയും ചെയ്തിട്ടുണ്ട്. എന്നാൽ ഓഷോ പ്രത്യേകം ഓർമ്മപ്പെടുത്തുന്നുണ്ട്, മായയോളം വരില്ല ഇല്യൂഷനെന്ന്.

റിച്ചാർഡ് ബാകിൻ്റെ ഇല്യൂഷനുകളിൽ (Illusions- I & illusions- II) 'മായാവിനോദം' എന്ന വാക്കായിരിക്കും അനുയോജ്യം എന്നുതോന്നുന്നു. ഡൊണാൾഡ്‌ ഷിമോദ 'fun' എന്ന പദം തൻ്റെ സംഭാഷണങ്ങളിൽ ഇടയ്ക്കിടെ കൊണ്ടുവരുന്നുമുണ്ട്; തുടർച്ചയായ ഒരു ഓർമ്മപ്പെടുത്തലെന്നോണം. നാം ഏറ്റവും ഉണർവ്വോടിരിക്കുന്ന ഒരിടം കളിക്കളമല്ലോ.

playfulness, ധ്യാനത്തിലേക്ക് വരുന്നവർക്ക് അനിവാര്യമായിരിക്കേണ്ടതാണെന്നോർക്കുക.

हसिबा खेलिबा धरिबा ध्‍यानम्- ചിരിച്ചും കളിച്ചും സ്വായത്തമാക്കേണ്ടതാണ് ധ്യാനമെന്ന കലയെന്ന് ഗോരഖ് നാഥ്. ഇല്യൂഷനെന്നും റിയാലിറ്റിയെന്നും പ്രയോഗിക്കുമ്പോഴൊക്കെയും, അവ മിക്കപ്പോഴും ബാഹ്യലോകത്തെ സംബന്ധിച്ചാണെന്നൊരു ധാരണ പൊതുവെയുണ്ടെന്നു തോന്നുന്നു. "നിങ്ങളീക്കാണുന്ന ലോകം മായയാണ്", എന്ന് കേട്ടുശീലിച്ച്, മായയെന്നത് പുറം ലോകത്തിൻ്റെ പ്രകൃതമാണെന്നൊരു തോന്നൽ വന്നുചേർന്നിട്ടുണ്ടോ!? പുറംലോകത്തിന് ഇവ്വിധം യഥാർത്ഥമായ ഒരു
michio kaku
പ്രകൃതമുണ്ടോ? യഥാർത്ഥ പ്രകൃതം എന്നൊന്നില്ല തന്നെ.ഏതു പ്രകൃതവും നിരീക്ഷിക്കപ്പെടുന്ന, അനുഭവിക്കപ്പെടുന്ന, മാധ്യമങ്ങളുടെ (medium) പ്രകൃതത്തിനനുസരിച്ചു മാറിക്കൊണ്ടേയിരിക്കും. അപ്പോൾ പിന്നെ എന്താണീ യാഥാർഥ്യം ? അനുഭവശുദ്ധിയുടെ ഒരു ഏകകം മാത്രമാണതെന്നു പറയേണ്ടിവരും.

യാഥാർഥ്യമെന്തെന്നതിനെപ്പറ്റി ഈയടുത്തു വായിച്ചത് മിഷിയോ കാക്കു (Michio Kaku) വിൻ്റെ വിചാരങ്ങളാണ്- Future of mind - അദ്ദേഹം പറയുന്നു,
“The real meaning of reality is that state of consciousness which does not have any longing, which is normally thought as an intrinsic potential, to find out the reality”.

സ്ഥിതപ്രജ്ഞത, no-mind, mindfulness, enlightenment എന്നിങ്ങനെ വേണ്ടുവോളം പര്യായങ്ങളുണ്ട് ആ നിർവചനത്തിന് പകരം വെക്കാവുന്നത്. ഇത്തരം പദങ്ങളെ ചുറ്റിനിൽക്കുന്ന ആത്മീയ മാറാലകൾ, അവക്ക് ശാസ്ത്രീയസമ്മതി നിഷേധിക്കുന്നുവെന്നുമാത്രം. നിർഭാഗ്യ (ശാസ്ത്രത്തിൻ്റെ) മെന്നല്ലാതെ എന്തുപറയാൻ! ഡൊണാൾഡ് ഷിമോദയുടെ പറച്ചിലുകൾ ഒരു ഹിപ്നോട്ടിസ്റ്റിൻ്റെ നിർദ്ദേശങ്ങളെന്നോണമാണ്; ''just your imagination” Of course, it’s your imagination! This world is your imagination. Have you forgotten?”


സ്വപ്നത്തിൻ്റെ ഇരുൾഭിത്തിയിൽ ഇടതടവില്ലാതെ പ്രഹരിക്കുകയാണദ്ദേഹം. എപ്പോഴെങ്കിലും ഈ ഭിത്തിയിൽ ഒരു വിള്ളൽ വീണാലോ? പിന്നെയൊരിക്കലും നാം സങ്കല്പസ്വപ്നത്തിൽ അകപ്പെടുകയില്ലത്രേ! പിന്നെയൊരിക്കലും നാം അയഥാർത്ഥമായ രംഗപടങ്ങൾക്കൊത്ത് അഭിനയിച്ചു വശംകെടില്ലത്രേ! ഈ നോവലിൻ്റെ അവസാനഭാഗത്ത്‌ റിച്ചാർഡ് ബാക് ഒരു സ്വപ്നം കാണുന്നു, ഡൊണാൾഡ് ഷിമോദ കൊല്ലപ്പെട്ട ദിവസം. ആ സ്വപ്നത്തിൽ ഷിമോദ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കടന്നുവരുന്നുണ്ട്. എന്നത്തേയും പോലെ സംസാരിക്കുന്നുമുണ്ട്. റിച്ചാർഡ് ബാകിൻ്റെ 'illusory anxiety' കൾ കൂടുന്നതേയുള്ളൂ. തൻ്റെ തന്നെ കൊലപാതകത്തെ പറ്റിയും കേടുവന്ന തൻ്റെ വിമാനത്തെ പറ്റിയും ഷിമോദ സംസാരിക്കുന്നു. മാത്രവുമല്ല, മിശിഹപദത്തിലേക്ക്, സ്ഥലകാലാതീതമായ അസ്തിത്വതലങ്ങളിൽ ജീവിതത്തെ അനുഭവിക്കാനുള്ള ധീരതയിലേക്ക് റിച്ചാർഡ് ബാകിനെ പിടിച്ചുയർത്താൻ ശ്രമിക്കുന്നുമുണ്ട് അദ്ദേഹം. തൻ്റെ മുന്നിലൂടെ കടന്നുപോകുന്ന ഈ 'തമാശകൾ' അതേപ്പറ്റിയുള്ള വിചാരങ്ങൾ തുടങ്ങി എല്ലാം ഒരു കടലാസ്സിൽ എഴുതിവച്ചുകൂടെ എന്ന് ചോദിക്കുമ്പോൾ റിച്ചാർഡ് ബാക് നിഷേധിക്കുകയാണ് ചെയുന്നത്. "ഒരിക്കലും ഞാനതിന് തുനിയില്ല; ഒറ്റ വാക്കുപോലും എഴുതാനില്ല." എന്ന് പറഞ്ഞുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. നോവൽ അവിടെ അവസാനിക്കുന്നെങ്കിലും illusions തുടരുകയാണ് സത്യത്തിൽ. ആ തുടർച്ചയുടെ സൂചനകളെന്നോണം റിച്ചാർഡ് ബാക് എഴുതിത്തുടങ്ങുന്നു, "ഭൂമിയിലേക്കിറങ്ങിവന്ന ഒരു മാസ്റ്ററുണ്ടായിരുന്നു....ഈ വരികളാണ് നോവലിൻ്റെ ഒന്നാമത്തെ അദ്ധ്യായമായി ചേർത്തിരിക്കുന്നത്. റിച്ചാർഡ് ബാകിൻ്റെ തന്നെ കൈയ്യക്ഷരത്തിൽ. അക്ഷരാർത്ഥത്തിൽ ഒരു കൈപ്പുസ്തകം.
ഇല്യൂഷൻസ് എന്ന അദ്ധ്യായം എന്നന്നേക്കുമായി

അവസാനിച്ചുവെന്നാണ് റിച്ചാർഡ് ബാക് വിചാരിച്ചത്- 2012 ആഗസ്റ്റ് വരേയ്ക്കും. തൻ്റെ അമ്പത്തിയെട്ടു വർഷത്തെ വൈമാനിക ജീവിതത്തിൽ ഒരിക്കൽ പോലും അപകടത്തെ നേരിടേണ്ടിവന്നിട്ടില്ലാത്ത അദ്ദേഹത്തിന് ആ ദിവസം തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസമായി. Puff എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അദ്ദേഹത്തിൻ്റെ seaplane അന്ന് ഇലക്ട്രിക്ക് ലൈനുകളിൽ തട്ടി തകർന്നു. കുറച്ചു ദിവസത്തേക്ക് റിച്ചാർഡ് ബാക് മരിച്ചുപോയി. ഒരാഴ്ചക്കുശേഷം അദ്ദേഹം കണ്ണുതുറന്നപ്പോൾ, ഓക്സിജൻ മാസ്കും മാപിനികളും മറ്റ് പല
illusions 1 - first page
ഉപകരണങ്ങളുമായി ആശുപത്രിത്തടവിൽ. ഒരു വർഷമെങ്കിലും വേണ്ടിവരും സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാൻ എന്ന് ആശുപത്രിവൃത്തങ്ങൾ. ആ തിരിച്ചുവരവിൻ്റെ വൃത്താന്തങ്ങളാണ് Illusions-II. മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം, 2014 ൽ Illusion-II പുറത്തുവരുമ്പോൾ, അത് ഒരു നീണ്ട കാലയളവിന് ശേഷം എഴുതപ്പെടുന്ന ഒരു നോവലിൻ്റെ രണ്ടാം ഭാഗമല്ല. മുപ്പത്തഞ്ചു വർഷത്തിൻ്റെ ദൈർഘ്യമുള്ള മായാനുഭവത്തിൻ്റെ- ജീവിതമെന്ന വിശ്വാസം -പദസംഗ്രഹമാണ്. Illusions- I- ൽ തൻ്റെ കയ്യക്ഷരത്തിൽ 34 ഖണ്ഡികകളാണ് നമ്പറിട്ട് എഴുതിയിരുന്നത്. Illusions-II- ൽ 35-മത്തെ ഖണ്ഡികയായിത്തന്നെ അത് തുടങ്ങിയിരിക്കുന്നു.


മരണാസന്നമായ (near death) നാഴികകൾ, അതിനു ഭാഗ്യമുണ്ടായിട്ടുള്ളവർക്കെല്ലാം, അമൂല്യമായ എന്തെങ്കിലും സമ്മാനിക്കാതെ പിൻവാങ്ങിയിട്ടില്ല. സമയബോധമെന്ന വിലങ്ങുകളിൽ നിന്നുള്ള വിടുതലായിരിക്കണം ആ പാരിതോഷികമെന്നു തോന്നുന്നു. സമയബോധമില്ലാതാവുമ്പോൾ സ്ഥലപരിധിയും-space limit -ഇല്ലാതാവുന്നു. ദ്രവ്യമെന്നും ചേതനയെന്നുമുള്ള വേർതിരിവില്ല പിന്നെ. ആശുപത്രിക്കിടക്കയിൽ, കണ്ണുതുറന്നതിനു ശേഷം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതുവരേക്കും റിച്ചാർഡ് ബാക് സ്വതന്ത്രബോധത്തിൻ്റെ ഏതോ തലത്തിലേക്കുതന്നെ വീണ്ടും വീണ്ടും തിരിച്ചുപോവുകയാണ്. ഭൂതകാലമെന്നു താൻ ഇതുവരെ വിചാരിച്ചിരുന്നതൊക്കെയും വർത്തമാന തെളിമയോടെ അനുഭവിക്കാൻ തുടങ്ങുന്നു. വെറും സ്വപ്നമെന്നു വിളിക്കാൻ തോന്നിയേക്കാമെങ്കിലും, ആ സ്വപ്നങ്ങൾക്ക് എന്തോ ചില ഊർജ്ജപ്രഭാവങ്ങളുണ്ട്.
കൺപോളകൾ അടഞ്ഞുപോകുമ്പോഴൊക്കെയും ഡൊണാൾഡ് ഷിമോദയും, തൻ്റെ വിമാനസുന്ദരി Puff-ഉം, മുൻപെപ്പോഴോ മരണമടഞ്ഞ Lucky എന്ന തൻ്റെ നായയും റിച്ചാർഡ് ബാകിനെ സന്ദർശിക്കുകയും സംഭാഷണങ്ങളിലേർപ്പെടുകയും ചെയ്യുന്നുണ്ട്. ജോനാഥൻ സീഗൾ, ഫ്ലെറ്റ്ചർ ലിൻഡ്, ആൻ്റണി തുടങ്ങി പലരും. Lucky-യുമൊത്ത് തോട്ടത്തിൽ ഓടിക്കളിച്ച നിമിഷങ്ങൾ മുതൽ, ഭാര്യ സബ്രീനയോടൊപ്പമുണ്ടായ സ്നേഹം നിറഞ്ഞ അപൂർവ്വം ദിവ്യമുഹൂർത്തങ്ങൾ, തനിക്കു സംഭവിച്ച അപകടത്തിൻ്റെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാംതന്നെ ഷിമോദ അദ്ദേഹത്തിന് കാണിച്ചുകൊടുക്കുന്നു - ഓർമ്മകളായിട്ടല്ല; reliving ആയിട്ട്. താൻ കടന്നുപോന്ന ഇല്യൂഷനുകളെ ഇഴപിരിച്ച്‌ അറിയുകയാണ് റിച്ചാർഡ് ബാക്. സ്ഥലകാലങ്ങൾ ചമക്കുന്ന ബോധഭ്രമങ്ങൾ. ഈ സംഭാഷണങ്ങൾക്കിടക്ക് റിച്ചാർഡ് ബാക് തികച്ചും സാധാരണങ്ങളായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ ശരീരവും, ആശുപത്രിയും, മാപിനികളും, നിങ്ങളും, നിങ്ങളുടെ സംസാരവും തുടങ്ങി ഇക്കാണുന്നതൊക്കെയും ഇല്യൂഷൻ ആണോ എന്ന്. അതെയെന്നുതന്നെ ഷിമോദ മന്ത്രിക്കുന്നു. ഈ നോവലത്രയും സംഭാഷണങ്ങളാണ്.
Illusions-I- ൽ ഇല്യൂഷനെന്ന അനുഭവത്തെപ്പറ്റിയാണ് ഷിമോദ കൂടുതൽ വിശദമാക്കുന്നത്. ഒരു ചലച്ചിത്രത്തോടുപമിച്ചുകൊണ്ട്. ഷിമോദ ചലച്ചിത്രപ്രേമികളെപ്പറ്റി പറയുന്നു,''തങ്ങളുടെ സ്വന്തം സിനിമകളിൽ-- അഭിനയിക്കുന്നവരുടെയും, കാണുന്നവരുടെയും --നിസ്സഹായരാണെന്നു വിചാരിച്ചു ബുദ്ധിമുട്ടുന്നതിൽ ആനന്ദം കണ്ടെത്തുന്നവരെ കാണുന്നില്ലേ? അതെന്തുകൊണ്ടാണെന്ന് അറിയുമ്പോഴേ നിങ്ങൾക്കു മനസ്സിലാവൂ, എന്തുകൊണ്ടാണ് ചിലർ സന്തോഷമില്ലാതെ ജീവിക്കുന്നതെന്ന്. അവർ അങ്ങിനെ ജീവിക്കുന്നത് അവർ അതിനാഗ്രഹിക്കുന്നതുകൊണ്ടാണ്." "നാം നീർനായ്ക്കളെപ്പോലെയാണ്", ഷിമോദ ഇല്യൂഷനുകളുടെ വ്യാപ്തിയളക്കുകയാണ്, "തമാശകളും വിനോദങ്ങളുമായി കഴിയാൻ താല്പര്യമുള്ളവർ. ക്രീഡാതല്പരരായ ജീവികൾ. ഒരു സ്‌ക്രീനിൽ സംഭവിക്കുന്ന മരണത്തെക്കാളും, വേദനയെക്കാളും, കൂടുതലായി ഒന്നുംതന്നെ നമുക്കു സംഭവ്യമല്ല. പക്ഷേ നമുക്ക് നാം ഉപദ്രവിക്കപ്പെട്ടെന്നും, മുറിപ്പെട്ടെന്നും വിശ്വസിക്കാൻ പറ്റും-- നാം ആഗ്രഹിക്കുന്ന ഏത് ആഴത്തിലും നമുക്ക് വിശ്വസിക്കാം നാം ഇരകളാണെന്ന്; നാം കൊല്ലപ്പെടുന്നുവെന്ന്, നാം കൊല്ലുന്നുവെന്ന്, നമുക്ക് ഭാഗ്യവും, നിർഭാഗ്യവുമുണ്ടാകുന്നെന്ന്." "സ്ഥലകാലത്തെ ആശ്രയിച്ചുനിൽക്കുന്നതെന്തും മായയാണ്. എന്നാൽ നമുക്കെന്തുകൊണ്ട് കുറച്ചുനേരം ഈ മായയെ വിനോദമായെടുത്ത്‌ ആസ്വദിച്ചുകൂടാ?"
ഈ ചലച്ചിത്രത്തിൻ്റെ ദൈർഘ്യമെത്രയെന്നും ആരാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നും സംവിധാനം ചെയ്യുന്നതെന്നുമൊക്കെ റിച്ചാർഡ് ചോദിക്കുന്നുണ്ട്. ആരുടേതാണ് കഥ? ആരാണ് അഭിനയിക്കുന്നത്? ആരാണ് ക്യാമറ ചെയുന്നത്? കലാസംവിധാനം? തിയ്യേറ്റർ ഓപ്പറേറ്റർ? മാനേജർ? വിതരണം? ടിക്കറ്റ് കൊടുക്കുന്നതും എടുക്കുന്നതുമാര്? ഇടക്കെഴുന്നേറ്റ് ഒരു സിഗററ്റ് വലിക്കാനോ മൂത്രമൊഴിക്കാനോ പോകാൻ സ്വാതന്ത്ര്യമുള്ള പ്രേക്ഷകനാര്? അയാൾക്കുവേണമെങ്കിൽ ഒരു സിനിമ പലപ്രാവശ്യം കാണാവുന്നതാണ്!" ഷിമോദ ഒറ്റ വാക്കിൽ ഉത്തരം നല്കുന്നുണ്ട്, 'നിങ്ങൾ", "Yes, the answer is You." നാമല്ലോ (നമ്മുടെ) സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നാമല്ലോ (നമ്മുടെ ജീവിത) സൃഷ്ടിക്കുള്ള സാമഗ്രിയായതും! ദൈവമെന്ന പേരിൽ ഒരു അപരനെ (the other) കണ്ടെത്തി നാം ഉത്തരവാദിത്തത്തിൽ നിന്നും തലയൂരുകയാണ്. എന്തെന്നാൽ ഇല്യൂഷൻ എന്ന ഈ സിനിമയിൽ കുഴഞ്ഞുമറിയാൻ നാം ആഗ്രഹിക്കുകതന്നെ ചെയുന്നു. നമുക്ക് നമ്മെത്തന്നെ കബളിപ്പിക്കാനുള്ള ഏറ്റവും സുന്ദരമായ പദമല്ലേ ദൈവം? റിച്ചാർഡ് ഫെയ്ൻമാനായിരുന്നു (nano technology) ഇങ്ങനെ ഓർമ്മപ്പെടുത്തിയത് -"The first principle is that you must not fool yourself - and you are the easiest person to fool".
richard feynman
റിച്ചാർഡ് ബാക് ഒരുപാട് സംശയങ്ങൾ ചോദിക്കുന്നുണ്ട് ഷിമോദയോട്. "ജീവിതത്തിൽ ആരും തന്നെ ശരിക്കും മുറിപ്പെടുന്നില്ലേ? തെറിച്ചു വീഴുന്ന രക്തമൊക്കെയും സിനിമയിലേതുപോലെ വെറും തക്കാളിനീരാണോ?" "അല്ല, അത് ശരിക്കും രക്തം തന്നെയാണ്", ഷിമോദ തുടർന്നു, "പക്ഷേ, യഥാർത്ഥ ജീവിതത്തിൽ അതിന് തക്കാളിനീരിൻ്റെ ഫലമേയുള്ളൂ." "അപ്പോൾ യാഥാർഥ്യമെന്താണ്?" ഷിമോദ യാഥാർഥ്യത്തെപ്പറ്റി പറയുന്നു, "യാഥാർഥ്യമെന്നത് പൂർണ്ണ ഉണർവ്വോടെയുള്ള ഒരുതരം ഉപേക്ഷയാണ്, divinely indifferent. തൻ്റെ കുഞ്ഞ് എന്തെല്ലാം കളികളാണ് കളിക്കുന്നതെന്ന്, കള്ളനായാലും, പൊലീസായാലും ഒരമ്മ കാര്യമാക്കാറില്ലെന്നതുപോലെയാണ് യാഥാർഥ്യം. നമ്മുടെ ഈ മായാവിനോദങ്ങളെ യാഥാർഥ്യം ഗൗനിക്കാറേയില്ല. അത് സ്വയം അറിയുക മാത്രമേ ചെയ്യുന്നുള്ളൂ." Illusion -II-ൽ എത്തുമ്പോഴേക്കും ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. രണ്ടു നോവലുകളുടെയും ക്യാപ്ഷനുകൾ അത് ആദ്യമേ സൂചിപ്പിക്കുന്നു. ഒന്നാമത്തേത് വിമുഖനായ ഒരു മിശിഹയുടെ സാഹസികതകളാണെങ്കിൽ, രണ്ടാമത്തേത് വിമുഖനായ ഒരു വിദ്യാർത്ഥിയുടെ സാഹസികതകളാണ്.

Illusion -II -ൽ, കണ്ണുകൾ പതിയെ തുറന്നുവരുന്ന റിച്ചാർഡിനോട് അദ്ദേഹത്തിൻ്റെ ഭാര്യ മന്ത്രിക്കുന്നത് "you are a perfect expression of perfect love, here and now" എന്നാണ്. സ്ഥലകാലങ്ങളുടെ ലീലാപടത്തെ മറികടന്നു പോകാൻ റിച്ചാർഡ് ബാക് പ്രാപ്‌തനാവുന്നത് ഈ മന്ത്രത്തോടെയാണ്. അസ്തിത്വത്തിൻ്റെ എത്രതന്നെ മാനങ്ങളെയും (hyper dimensions) കോർത്തിണക്കികൊണ്ട് നിൽക്കുന്ന സ്നേഹമെന്ന നിഗൂഢാത്ഭുതത്തിൻ്റെ ശുദ്ധബീജമായിരുന്നു ആ നിമിഷം റിച്ചാർഡ് ബാകിൻ്റെ ചേതനയിലേക്ക് സംവഹിക്കപ്പെട്ടത്. ആശുപത്രികിടക്കയിലെ യോഗനിദ്രകളിൽ പലപ്പോഴായി കടന്നുവരുന്ന ഡൊണാൾഡ് ഷിമോദ, സ്നേഹത്തിൻ്റെ അതീത്വത്തെപ്പറ്റി- beyondness - പിന്നെയും പിന്നെയും ബോധ്യപ്പെടുത്തുകയാണ്. റിച്ചാർഡ് ബാകിൻ്റെ തന്നെ Hypnotizing Maria എന്ന നോവലിൽ ഹിപ്നോട്ടിസത്തിൻ്റെ അതിസൂഷ്മതകളെ എടുത്തുകാണിച്ചു തരുന്നുണ്ട്. ഇവിടെ പക്ഷേ dehypnosis -ൻ്റെ 'നേതി നേതി' കളാണ് സംഭവിക്കുന്നത്. ജീവിതത്തിൻ്റെ ത്രിമാന പരിമിതികളെ ലംഘിച്ചുകൊണ്ട് സ്നേഹമെന്ന ആത്മസ്യൂതതയിലേക്ക് റിച്ചാർഡ് ബാകിനെ തിരികെ കൊണ്ടുവരികയാണ് ഷിമോദ. തൻ്റെ നിദ്രാവസ്ഥയിൽ തുടർന്നുകൊണ്ടുതന്നെ റിച്ചാർഡ് ചോദിക്കുന്നു, "നിങ്ങളൊരു വിചാരരൂപമാണ്, അല്ലേ ഡൊണാൾഡ് ? നിങ്ങൾ യഥാർത്ഥ രൂപമല്ല. ഇതൊരു സ്വപ്നമാണ്, ഈ വിമാനത്താവളം, വിമാനങ്ങൾ, തെളിച്ചമാർന്ന ഈ സൂര്യപ്രകാശം തുടങ്ങി എല്ലാം. ശരിയല്ലേ?" ഷിമോദ പുഞ്ചിരിച്ചു, "അല്ല, ഇവയൊന്നും, ഞാനടക്കം യഥാർത്ഥ രൂപമല്ല. യഥാർത്ഥ രൂപങ്ങൾ എന്നൊന്നില്ല തന്നെ. യഥാർത്ഥമായിട്ടുള്ളത് സ്നേഹം മാത്രമാണ്." ജീവിതത്തിലെ ഓരോ നിമിഷവും, എന്തിൽനിന്നും ആരിൽനിന്നും hypnotic suggestion സ്വീകരിക്കുകയും അതിനനുസരിച്ചു പ്രവൃത്തിക്കുകയും ചെയ്യുകയാണ് നാം. 'എന്തുകൊണ്ട്'? എന്ന ചോദ്യത്തിന് "എന്തെന്നാൽ, നിങ്ങളാവശ്യപ്പെട്ടതു ഇത് ഇങ്ങനെ ആയിത്തീരാനാണ്. നിങ്ങൾ പ്രാർഥിച്ചത് ഈ ദുരന്തത്തിനാണ്. നിങ്ങളുടെ പ്രാർത്ഥന സഫലമായിരിക്കുന്നു." എന്ന് മറുപടി പറയുമ്പോൾ റിച്ചാർഡ്‌ ബാക്കിനത് വിശ്വസിക്കാനാവുന്നില്ല. തുടർസംഭാഷണങ്ങളിൽ റിച്ചാർഡ് ബാക് ഉരുവിടുന്നുണ്ട്, “പരിശുദ്ധ സ്നേഹത്തിൻ്റെ മഹത് സൃഷ്ടിയാണ് ഞാൻ. ഇപ്പോൾ, ഇവിടെ". ഒരുതരം 'past life reliving' therapy -യിലൂടെ റിച്ചാർഡ് ബാക് അതിവേഗം സുഖപ്പെട്ടുവരുന്നുണ്ട്. തൻ്റെ വിമാന സുന്ദരി Puff -നോടൊപ്പം. ഒരു സെഷനിടയിൽ റിച്ചാർഡ് പറയുന്നു, "ഡൊണാൾഡ് ഷിമോദ, നിങ്ങളൊരു സാ ങ്കല്പിക കഥാപാത്രം പോലെയാണ്. എന്നാൽ നിങ്ങൾ യഥാർത്ഥത്തിലുള്ളതുപോലെ തോന്നിപ്പിക്കുന്നു."ഷിമോദ പറയുന്നു, "നിങ്ങളും".
RICHARD BACH WITH HIS PUFF AFTER RECOVERY-image courtesy- richardbach.com
അതിവേഗം കേടുപാടുകൾ തീർന്നുവരുന്ന തൻ്റെ ശരീരത്തിലേക്ക് റിച്ചാർഡ് ബാക് ഇറങ്ങിവരികയാണ്. ഷിമോദ പരിചയപെടുത്തിക്കൊടുത്ത വ്യത്യസ്തലോകത്തിൽ നിന്ന്. വീണ്ടും തൻ്റെ പ്രിയ ഭാര്യ സബ്രിനയെ കാണാൻ. അവളായിരുന്നു അദ്ദേഹത്തിൻ്റെ കാതിൽ സ്നേഹമന്ത്രം ജപിച്ചത്. "നാം സമ്മതിക്കുന്നു, ഈ ലോകം നാം കാണുന്നതുപോലെയല്ല; അപ്പോൾപിന്നെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കാനുണ്ട് നമുക്ക്. ഈ ലോകത്തിൽ നാം എന്താണ് ചെയ്യേണ്ടത്? മൂന്നുമാസത്തിനുശേഷം ആശുപത്രി വിടുന്നതിന് മുൻപ് റിച്ചാർഡ് ബാക് സ്വയം ചോദിച്ചതായിരുന്നു ഇത്. ഒരു പക്ഷേ അതിനുള്ള മറുപടി self hypnosis -ൻ്റെ പാഠങ്ങളാണ്. ആത്മസാധന. ഷിമോദ നൽകുന്ന suggestions- practice. സ്ഥലകാലത്തിൽ നമ്മെ ബന്ധിച്ചുനിർത്തുന്ന, ഇല്യൂഷനുളവാക്കുന്ന, എല്ലാ വിശ്വാസ ധാരണകളേയും പാടേ ശുദ്ധിചെയ്യാനുള്ള പാഠങ്ങൾ. അവയുടെ എല്ലാത്തിൻ്റെയും ആധാരമായിട്ടുള്ളത്, " I am a perfect expression of perfect love, now & here" എന്ന മനനവാക്യമാണ്. റിച്ചാർഡ് ബാക് നടക്കാൻ തുടങ്ങുന്നു. ഇരുനൂറു ചുവടുകളിൽ നിന്നും രണ്ടു മൈലോളം നടക്കാൻ തുടങ്ങി. വൈകാതെത്തന്നെ ഓടാൻ തുടങ്ങി.തൻ്റെ എല്ലാ ചലനങ്ങളും ആത്യന്തിക പ്രണയത്തിൻ്റെ സർഗ്ഗസൃഷ്ടികളായനുഭവിച്ചുകൊണ്ടിരുന്നു റിച്ചാർഡ്. തൻ്റെ Puff- നോടൊപ്പം വീണ്ടും പറക്കാൻ തുടങ്ങിയതിനു ശേഷവും ഷിമോദയുടെ "Master's Works' തുടർന്നുകൊണ്ടിരുന്നു. ഷിമോദ ഇങ്ങനെ ഒരു കഥ പറഞ്ഞു: "ഒരിക്കൽ, ആരെങ്കിലും സമയത്തെപ്പറ്റി വിചാരിക്കും മുൻപ് ഈ പ്രപഞ്ചത്തിലാകമാനം ഒരു ശക്തിയുണ്ടായിരുന്നു- സ്നേഹം. എല്ലാ ജീവൻ്റെയും ഒരേ ഒരു തത്വമായിരുന്നത് സ്നേഹമായിരുന്നു. ഇപ്പോഴും, ഇനി എപ്പോഴും. ആ ശക്തി മാറ്റമില്ലാതെ തുടരുന്നു. അത് ആർക്കും ചെവികൊടുക്കുന്നില്ല. നിങ്ങൾക്കതിനെ ദൈവമെന്നോ ചെകുത്താനെന്നോ, ഇല്ലായ്മയെന്നോ ക്രൂരമെന്നോ കരുണയെന്നോ വിളിക്കാം. അത് കേൾക്കുന്നില്ല. അത് തീരെ ഗൗനിക്കുന്നില്ല. അത് ഉണ്ടായിരിക്കുകമാത്രം ചെയ്യുന്നു. നാം രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടിവന്നപ്പോഴും, നമ്മുടെ പ്രപഞ്ചം നക്ഷത്രധൂളികളെക്കൊണ്ട് മാറിമറിഞ്ഞുകൊണ്ടിരുന്നപ്പോഴും ആ ശക്‌തിക്ക് മാറ്റമുണ്ടായില്ല. സ്നേഹം മാത്രമാണ് ഒരേയൊരു ഉണ്മ , കാലാതീതമായിട്ടുള്ളത്, എവിടെയും, എല്ലായ്‌പ്പോഴും."
ഈ കഥ നമ്മുടെ പതിവു കഥകളിലേക്ക് വന്നു വീഴുന്നുവെന്ന് തോന്നുന്നു. റിച്ചാർഡ് ബാകിനെ സംബന്ധിച്ച് ഈ കഥ പടി പടിയായിട്ടുള്ള ഒരു 'reaching' ആയിരിക്കാം. നമ്മുടെ മനസ്സ് പക്ഷേ ഒരു തുടക്കത്തിന് വേണ്ടി കാത്തിരിക്കുകയാണ്. എന്തോ ഒരു ശക്തിയുണ്ടെന്ന് സമാധാനിക്കുകയേ വേണ്ടൂ. എന്തു പേരുവിളിച്ചാലും ആ 'മർക്കടമുഷ്ടി' വിടാൻ നാം തയ്യാറല്ല. ഒന്നുകിൽ ഒരു ബ്രഹ്‌മം, അല്ലെങ്കിൽ ആദിയിലെ ഒരു വചനം, അതുമല്ലെങ്കിൽ ഒരു 'Big Bang' എങ്കിലും. ഒരു പക്ഷേ സമയത്തിന് മുൻപേ സ്നേഹമുണ്ടായിരുന്നിരിക്കാം. എന്നാൽ നാമറിയുന്ന സ്നേഹത്തോടൊപ്പം നാം സമയത്തെക്കൂടി സ്വീകരിച്ചിരുത്തിയിരിക്കുന്നു.
'സ്നേഹമാണഖിലസാരമൂഴിയിൽ' തുടങ്ങി സ്നേഹത്തെപ്പറ്റിയുള്ള അപദാനങ്ങൾ നാം എത്രയോ കേട്ടിരിക്കുന്നു. ബുദ്ധനും ക്രിസ്തുവും മറ്റനേകം ആചാര്യന്മാരും സ്‌നേഹത്തെപ്പറ്റിത്തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഓഷോയുടെ സാധനാപഥങ്ങളിൽ സ്നേഹം മാത്രമാണ്. മായയെ അതിജീവിച്ചുനിൽക്കാൻ കഴിയുക സ്നേഹത്തിനുമാത്രമത്രേ! ആകാം. അത് സത്യമാണെന്ന് തോന്നിപ്പോകുന്നു പലപ്പോഴും. പക്ഷേ, ആ സ്നേഹം ഈ ഞാനറിയുന്ന സ്നേഹത്തിൽനിന്നും വ്യത്യസ്തമായ എന്തോ ആണെന്ന് ഉറപ്പുണ്ട്. അതറിയുന്നതുവരേക്കും, ഇല്യൂഷൻ മാത്രമല്ലാതെന്തുണ്ട്? അറിയുന്നില്ല. അറിയുന്നില്ലൊന്നും. റിച്ചാർഡ് ഫെയിൻമാൻ്റെ ഒരു കവിതാ ശകലം വെറുതെ ഓർമ്മയിൽ.. “………………….. Out of the cradle onto dry land here it is standing atoms with consciousness; matter with curiosity. Stands at the sea, wonders at wondering: I a universe of atoms. an atom of universe.”


----------------------------------------------------------------------------------------------------------------------
hey jonathan lovers,
enjoy the following links.


JONATHAN LIVINGSTONE SEAGULL(1973) movie


No comments:

Post a Comment