Featured Post

Thursday, December 6, 2018

അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ-1- സ്വ-നാഥ ശൃംഗം









ശരീരത്തിലും മനസ്സിലുമായി സഞ്ചയിക്കപ്പെട്ട ഒരു കെട്ട് ഓർമ്മകളാണ് 'ഞാൻ 'എന്ന് ഊന്നിപ്പറയാൻ വെമ്പുന്ന ശാസ്ത്രകാരന്മാരുണ്ട് ,വിശേഷിച്ചും ഭൗതികത്തിൽ . quantum physics -ന്റെ പ്രാപഞ്ചിക സമീകരണങ്ങളുമായി ഓർമ്മയെന്ന പ്രതിഭാസത്തെ മനസ്സിലാക്കാൻ തുനിഞ്ഞവർ ഇന്ന് എത്തിനില്ക്കുന്നത് ഓർമ്മയെന്ന പ്രതിഭാസത്തെ അറിയാൻ ശ്രമിക്കുന്നതിലൂടെ quantum mechanics -നെ കുറേക്കൂടി സരളമാക്കാം എന്നാണ് .
ഓർമ്മയെന്ന പ്രതിഭാസം കൂടുതൽ അടിസ്ഥാനപരമാണത്രേ .എന്തുകൊണ്ടോ അവർ ഊന്നൽ കൊടുക്കാതെ പോകുന്നത് ഈ ഓർമ്മകൾ -അവ എത്ര തന്നെ അമൂർത്തവും സൂക്ഷ്മവും ആയിരുന്നാലും -പറ്റിച്ചേർന്നുനിൽക്കുന്ന ഞാൻ എന്ന തോന്നലിനെയാണ്; ഭൂമിയുടെ, ഇല്ലാത്ത അച്ചുതണ്ടിനെപ്പോലെ .
ഇവിടെ ഇപ്പോൾ എന്ന ആനുഭൂതികാക്ഷങ്ങളുടെ സംഗമ ബിന്ദു (the point of intersection)വാണ് ഞാൻ  എന്ന് പറഞ്ഞാൽ ...വേണമെങ്കിൽ പറയാം. പക്ഷേ അനാവശ്യമായ ഭാഷാക്ലിഷ്ടതകളുണ്ട് ആ പ്രയോഗത്തിലപ്പാടും . ഭേദപ്പെട്ട  മറ്റൊരു പദമുണ്ട് -abscissa . കുറച്ചുകൂടി അർത്ഥപുഷ്ടി വരുത്താം 'zen abscissa 'എന്ന് പറഞ്ഞാൽ; life affirmative . Abscissa എന്ന വാക്ക് , എന്തോ ..എനിക്ക്  അസാധാരണമായ ഒരു സ്വാസ്ഥ്യം സമ്മാനിക്കുന്നു .'the non-existent I' ,'ഇല്ലാത്ത ഞാൻ' ...abscissa എന്ന പദം തീർച്ചയായും നിശ്ശബ്ദമായ ആ ഓർമ്മപ്പെടുത്തൽ നിർവഹിക്കുന്നുണ്ട് .
ഒരാൾ 'abscissa' യോട് എത്രത്തോളം അടുത്ത് വർത്തിക്കുന്നുവോ, അത്രക്കും വർത്തമാനോന്മുഖമായിരിക്കും- intensity of being present - അയാൾ കടന്നുപോകുന്ന നിമിഷങ്ങൾ. ഭൂതമെന്നു( the past ) തോന്നാത്ത വിധം ഊർജ്ജസന്നിഭമായ നാഴികകൾ. എന്നെന്നേക്കുമെന്നോണം മിന്നിനിൽക്കുന്നവ. ഒരാൾ പൂർണ്ണമായും 'abscissa 'യിൽ വർത്തിക്കുകയാണെങ്കിലോ, അയാൾ പിന്നെ ആ നിമിഷങ്ങളിലൂടെ കടന്നുപോവുകയല്ല ചെയ്യുക; അയാൾ ആ നിമിഷങ്ങളോടൊപ്പം മിന്നിത്തിളങ്ങുകയാണ് ചെയ്യുക; like a resonating flash. അത്തരത്തിലുള്ള നിമിഷങ്ങളൊന്നും, അനുഭവങ്ങളൊന്നും, ഓർമ്മകളായി മൃതിയടയുന്നില്ല. അവ നമ്മുടെ പ്രജ്ഞയുടെ ആഴവും വിസ്താരവും വർധിപ്പിച്ചുകൊണ്ടു അനശ്വരമെന്നോണം സജീവമായി കുടികൊള്ളും.
ആ അനുഭവ സാഹചര്യങ്ങളോട്, അതിൽ ഭാഗഭാക്കായിട്ടുള്ളവരോട്, അതിനു സമീപസ്ഥമായിരുന്ന അചേതനമായ വസ്തുക്കളോട് പോലും എന്തെന്നില്ലാത്ത നന്ദിയും സ്നേഹവും തോന്നുമപ്പോൾ. love &gratitude.
അത്തരം കൃതജ്ഞതകളിലൂടെയല്ലാതെ ഒറ്റ ജീവിതവും കഴിഞ്ഞുപോകുന്നില്ല; പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും.
സ്നേഹകൗതുകങ്ങൾ നിറഞ്ഞുനിന്ന അത്തരം ചില മുഹൂർത്തങ്ങളെ പങ്കുവെക്കുകയാണിവിടെ; പ്രധാനമായും ആ മുഹൂർത്തങ്ങൾക്കു നിമിത്തമായെന്നു തോന്നിയ വ്യക്തികളിലൂന്നിക്കൊണ്ട്.

* * * * * * * * * * *                   
സ്വ-നാഥ ശൃംഗം 
ആൾക്കൂട്ടങ്ങളും ബഹളവും സമൂഹ കോലാഹലങ്ങളുമൊന്നും അല്പം പോലും സ്പർശിക്കപ്പെടാത്തവിധം ജീവിച്ചുപോകുന്ന പലരുമുണ്ട്; പൂർണ്ണമായ ഉണർവോടെയും നിദ്രാടനമെന്നപോലെ ബോധരഹിതമായും.  ഈ രണ്ടു വിഭാഗങ്ങൾക്കുമിടയിലാണ് ഒട്ടുമിക്കപേരും. അവരാണ് പാഠപുസ്തകങ്ങളിലും മറ്റും 'മനുഷ്യൻ ഒരു സമൂഹ ജീവിയാണ്' എന്ന് എഴുതിവെച്ച് അതിൽ അഭിമാനം കൊള്ളാൻ പഠിപ്പിച്ചുപോരുന്നത്; 'മനുഷ്യൻ ഇപ്പോഴും വെറുമൊരു സമൂഹജീവിയാണ്' എന്ന് അനുകമ്പയോടെ ഓർക്കുന്നതിനു പകരം.
അപ്പർ പ്രൈമറിയിലെ സാമൂഹ്യപാഠപുസ്തകത്തിലെ  ആ വരി - മനുഷ്യൻ ഒരു സമൂഹ ജീവിയാണ് - പരീക്ഷക്കുവേണ്ടി പഠിച്ചുവെച്ചിരുന്ന പാഠങ്ങൾക്കുമപ്പുറം എത്ര തെറ്റായ (അപകടകരവും) പ്രഭാവമാണ് മസ്തിഷ്ക്കത്തിലുണ്ടാക്കിയിരുന്നത് എന്ന് അറിഞ്ഞത്, വർഷങ്ങൾക്കിപ്പുറം, ഏറെ അസ്വാസ്ഥ്യം പൂണ്ട ഒരു രാത്രിയിൽ, ആകസ്മികമായി കണ്ണിലുടക്കിയ ഒരു
വാക്യത്തോടെയായിരുന്നു- "you are a crowd; not an individual yet."- ഓഷോയുടേത്. എനിക്കകത്ത്, കാലങ്ങളായി കലഹിച്ചുകൊണ്ടിരിക്കുന്ന അതിബൃഹത്തായ ഒരു സമൂഹത്തെ, ആദ്യമായി വലിയ ഒരു നഗരത്തിലെത്തിപ്പെട്ടവന്റെ 'കിശോരകൗതുകത്തോടെ' നോക്കിക്കാണാൻ തുടങ്ങിയത് അന്നു മുതലായിരുന്നു.

ആ കാഴ്ചാകൗതുകത്തിൽ പ്രധാനമായും രണ്ടു നിറത്തിലുള്ള കുത്തിയൊഴുക്കുകൾ കാണാൻ കഴിയുന്നു; പ്രയാഗിലേക്കൊഴുകിയെത്തുന്ന രണ്ടു നദികളെപ്പോലെത്തന്നെ, അനാഥരും സനാഥരും. അനാഥത്വമെന്ന പ്രയോഗം, നാഥനായി ആരെങ്കിലും ഉണ്ടാവേണ്ടതാണെന്ന തെറ്റിധാരണ സൃഷ്ടിക്കുന്നുണ്ട്. സൂക്ഷ്‌മമായ അർത്ഥത്തിൽ, ഈ ധാരണയാണ്, അനാഥത്വം സൃഷ്ടിക്കുന്നത്‌ തന്നെ; പരിതാപകരമായ ജീവിതപരിസ്സരങ്ങൾ അല്ലെന്നു സാരം. ആ ധാരണയുടെ ഹിപ്നോട്ടിക് മൂലങ്ങൾ പരിണാമത്തിന്റെ പ്രഥമ പടലങ്ങളോളം ചെന്നുനിൽപ്പുണ്ടെന്നു തോന്നുന്നു. അതുകൊണ്ടുതന്നെയാണ് പ്രായോഗികമായി ഏതുതരം പരിഹാരങ്ങൾ കണ്ടെത്തിയിട്ടും അനാഥരുടെ അനാഥത്വം ഒരിക്കലും പരിഹരിക്കപ്പെടാതെ പോകുന്നത്; ബാഹ്യമായ യാതൊരു ഉപാധിയെക്കൊണ്ടും ഇല്ലായ്മ ചെയ്യാനാവില്ല അത്.
സനാഥരും വ്യത്യസ്തരല്ല; qualitatively. അപരനിൽ( the other), നാഥത്വം കണ്ടെത്തുന്നവർ തന്നെയാണ് ഇവരും. മറ്റു വ്യക്തികളേയോ, അധികാരം, സമ്പത്ത്, പ്രശസ്തി, അംഗീകാരം തുടങ്ങിയ സാമ്പ്രദായിക മൂല്യങ്ങളേയോ തങ്ങളുടെ ജീവിതത്തിന്റെ നാഥനായി നിജപ്പെടുത്തിയവർ. അതുമല്ലെങ്കിൽ, സമൂഹത്താൽ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള സ്നേഹം, സേവനം, കാരുണ്യം തുടങ്ങിയ മഹാതത്വങ്ങളെ തങ്ങളുടെ നാഥനായി വാഴ്ത്തിക്കൊണ്ട് നടക്കുന്നവർ. ഒരു  കൂട്ടർ തങ്ങളുടെ തെറ്റിദ്ധാരണയുടെ പുറത്ത് നിർഭാഗ്യരെന്നോ പരാജിതരെന്നോ കണക്കാക്കുമ്പോൾ, സനാഥരായിട്ടുള്ളവർ, ഒരു നാഥനെകണ്ടെത്തിയതിൽ ഭാഗ്യമെന്നും ജീവിതവിജയമെന്നും വിചാരിച്ച്, തങ്ങളുടെ തെറ്റിദ്ധാരണയെ എന്നന്നേക്കുമായി മറക്കാൻ ശ്രമിക്കുന്നു.
ഈ രണ്ടുകൂട്ടരേയും സൗകര്യപൂർവം പങ്കിട്ടെടുക്കുകയാണ് മതവും രാഷ്ട്രീയവും. അനാഥത്വമെന്ന തെറ്റിദ്ധാരണയെ ദൈവമെന്ന മറ്റൊരു തെറ്റിദ്ധാരണകൊണ്ട്- ഇരുട്ടുകൊണ്ട് ഓട്ടയടക്കുക എന്ന ചൊല്ല് ഇത്രക്കും സാർത്ഥകമാവുന്ന മറ്റൊരു സാഹചര്യമുണ്ടോയെന്ന് സംശയമാണ്- സാധൂകരിക്കുക! മറുവശത്താകട്ടെ, സമൂഹവും നേതാക്കളും പ്രതിബദ്ധതയെന്ന വാക്കിനെ മലീമസമാക്കിക്കൊണ്ട്, 'ഭയക്കേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്' എന്ന് ചെവിയിലോതിക്കൊണ്ടിരിക്കുന്നു. സനാഥത്വമെന്ന (വ്യാജ) ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം?
ഭൗതികമായ ആവാസവ്യവസ്ഥകൾ, അവ ദാരിദ്ര്യത്തിന്റേതാകട്ടെ, സമൃദ്ധിയുടേതാകട്ടെ, സ്വതന്ത്രമാകാത്തേടത്തോളം രണ്ടു കൂട്ടരുടെയും തെറ്റിദ്ധാരണകൾക്ക് ആക്കം കൂട്ടുകയാണ്. അതോടൊപ്പം ഈ രണ്ടുകൂട്ടരേയും കയ്യടക്കിവെച്ചിരിക്കുന്ന മത-രാഷ്ട്രീയ സംഘങ്ങൾ, തങ്ങളുടെ സംഘത്തുടർച്ചകൾക്കു വേണ്ടി, ആ വ്യവസ്ഥകളുടെ ശാസ്ത്രീയ സന്തുലനങ്ങൾക്ക് തടയിടുകയും ചെയ്യുന്നു.

എന്നാൽ, പ്രയാഗിലേതുപോലെത്തന്നെ, അഗോചരമായിട്ടുള്ള മറ്റൊരു 'സരസ്വതീ പ്രവാഹമുണ്ട്'. ഞാൻ അവരെ സ്വ-നാഥർ എന്ന് വിളിക്കട്ടെ- സ്വയം നാഥനായി ജീവിക്കുന്നവർ. സ്വാമി എന്ന വാക്കിന് സ്വ-നാഥൻ എന്നാണർത്ഥം. (ജോനാഥൻ -the seagull- എന്ന പേരിലെ സ്വരപ്പൊരുത്തം എന്നെ ആഹ്ലാദം കൊള്ളിക്കുന്നു.) പ്രജ്ഞാ-പരിണാമത്തിലെ അതിപ്രസക്തമായ ഒരു ചുവടുവെപ്പാണിത്. അപരോന്മുഖ ജീവിതത്തിൽ നിന്ന് - the other oriented life - എന്നന്നേക്കുമായുള്ള സ്വാതന്ത്ര്യപ്രഖ്യാപനം. the birth of an individual. വിദ്യാഭ്യാസം കൊണ്ടോ വിവര-വിജ്ഞാനങ്ങളെക്കൊണ്ടോ പരിശീലിച്ചെടുക്കാവുന്ന ഒന്നല്ല ഈ വൈയക്തികത. അടിസ്ഥാനപരമായി, ജീവൻ എന്ന പ്രതിഭാസത്തിന്റെ
സ്വാഭാവികമായിട്ടുള്ള പൂവിടലാണത്. എത്ര വലിയ ആൾക്കൂട്ടത്തിലും, എത്ര ശക്തമായ സംഘത്തിലും ഈ individual മുങ്ങി മരിക്കുന്നില്ല (ആനന്ദിനോട് വിയോജിച്ചുകൊണ്ടുതന്നെയാണ് പറയുന്നത്. ആനന്ദ്,'സംഘങ്ങളിൽ മുങ്ങി മരിക്കുന്ന വ്യക്തി' എന്ന് പ്രയോഗിക്കുമ്പോൾ, അതിൽ പ്രധാനമായും രണ്ടു പോരായ്മകൾ ഉണ്ടെന്നു തോന്നുന്നു. ഒന്ന്, ഒരു വ്യക്തി ഒരിക്കലും സംഘങ്ങളിൽ മുങ്ങി മരിക്കുന്നില്ല; മുങ്ങി മരിക്കുന്നത്, മറ്റൊരു സംഘമാണ്; ഒരു വ്യക്തി എന്ന നിലയിൽ കാണപ്പെടുന്ന ഒരു ആൾക്കൂട്ടം. വലിയ ഒരു സംഘം ചെറിയ ഒരു സംഘത്തെ അകത്താക്കുകയാണ് ചെയ്യുന്നത്. രണ്ട്, ആത്മാവില്ലാത്ത ഒരു സംഘത്തിന് ഈ പ്രക്രിയയിൽ ഉത്തരവാദിത്തമേതുമില്ല. മുഴുവൻ ഉത്തരവാദിത്തവും വ്യക്തിയുടേത് മാത്രമാണ്!
ആനന്ദിന്റെ പ്രയോഗത്തിൽ നിഴലിക്കുന്നത് അത് സംഘങ്ങളുടെ കുഴപ്പമെന്നതുപോലെയാണ്.)
തന്റെ വൈയക്തികതയെന്ന-individuality- സ്വർണ്ണ പുഷ്പത്തെ കാത്തുകൊണ്ട്, സമൂഹത്തിലെ യാതൊരു ധാരയിലും അയാൾ അലിഞ്ഞു ചേരാതിരിക്കുന്നു. അതേ സമയം, അയാളുടെ ചെയ്തികളേവയും ബോധപൂർവ്വമുള്ള പങ്കുകൊള്ളലായിരിക്കും. അയാൾ ഒരു തെരുവോരത്ത് ഒഴിഞ്ഞിരിക്കുകയാവാം, ആയിരക്കണക്കിന് മറ്റു വ്യക്തികളോടൊപ്പം ഏതെങ്കിലും ചെയ്തിയിൽ ഏർപ്പെട്ടിരിക്കുകയാവാം. അയാൾ പക്ഷേ, ഒരിക്കലും ഒരു നിഷ്ക്കാസിതന്റെ സഹതാപം പേറുന്നില്ല; അയാൾ ഒരിക്കലും ഒരാൾക്കൂട്ടത്തിന്റെ 'മൃതകോശ'മാകുന്നില്ല. മറിച്ച് അയാൾ എല്ലായ്പ്പോഴും, നിരവധി തന്ത്രികളുള്ള ഒരു സംഗീതോപകരണത്തിലെ ഒരു 'പ്രഥമ ശ്രുതി' (prominent note) യെന്നോണം നിലകൊള്ളുന്നു. അയാളുടെ നിസ്സാരമായ ഒരു മന്ദഹാസം പോലും സർഗാത്മകതയുടെ സൗരഭ്യം പരത്തുന്നു.
നാം സമൂഹ ജീവികൾക്ക് പക്ഷേ, നമ്മുടെ സഹതാപം പ്രകടിപ്പിക്കാനുള്ള ഒരു ഇരയായിരിക്കാം അയാൾ; അയാളുടെ സാന്നിധ്യം നമ്മുടെ കണ്ണുകളെ അലോസരപ്പെടുത്തുന്ന ഒരു അപഭ്രംശമായിരിക്കാം. അയാളുടെ മൗനത്തെ നാം കാണുന്നത് നിസ്സഹായനായവന്റെ മൂകതയായിട്ടായിരിക്കും. നമ്മുടെ വിഭക്തികളുമായി ഇണങ്ങിപ്പോകാത്ത അയാളുടെ ഭക്തിലാളിത്യങ്ങൾ നമുക്ക് 'അജ്ഞാനതിമിരാന്ധത' യാകാം. പക്ഷേ അയാൾ നിലകൊള്ളുന്ന സ്വാതന്ത്ര്യത്തിന്റെ തലം നമുക്ക് അപരിചിതമല്ലോ!

സ്വ-നാഥനെ നാം ഇഷ്ടപ്പെടുന്നില്ല. അയാളുടെ സാന്നിധ്യം നമ്മിലെ ഭീരുത്വത്തെ എടുത്തുകാണിക്കുന്നു. അയാളുടെ സാന്നിധ്യം നാം കാരാഗൃഹവാസികളെന്ന്  ഓർമ്മപ്പെടുത്തുന്നു.


                               * * * *   * * * * *

ഒരു ആമുഖമെന്നോണം ഇത്രക്കും പറയേണ്ടിവന്നത്, ഇതുവരേക്കും കണ്ടുമുട്ടിയിട്ടുള്ള സ്വ-നാഥ വ്യക്തികളിൽ ഏറ്റവും ജ്വലിച്ചു നിൽക്കുന്ന ലാൽ ചന്ദിനെ ഓർത്തപ്പോഴാണ്. മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിലേക്കുള്ള നടവഴിയിൽ ഷൂ-പോളിഷിംങ്ങിനെ ഒരു കലയായി ഉപാസിച്ചുപോന്ന ഒരാൾ.
മുംബൈയിലേതുപോലെ, ഒച്ചവെക്കുന്ന ഷൂ പോളിഷുകാരെ-shoe shiners- മറ്റേതെങ്കിലും നഗരത്തിൽ കാണാൻ കിട്ടുമോ എന്ന് സംശയമാണ്. പോളിഷ് ചെയ്യുന്ന ബ്രഷുകൊണ്ട് ഷൂ ബോർഡിൽ ഉറക്കെ തട്ടിയും മുട്ടിയും എല്ലായ്പ്പോഴും അവർ ആളുകളെ വിളിച്ചുകൊണ്ടിരിക്കും. റെയിൽവേ

സ്റ്റേഷനിലെ ബഹളത്തിൽ അവരുടെ ഒച്ചകൾ മേളിച്ചു പോകുന്നു എന്ന് മാത്രം. അല്ലാത്ത പക്ഷം അവ ഒരു പരിധിവരെ അനാവശ്യവും അലോസരപ്പെടുത്തുന്നവയുമാണ്. മുംബൈയിലെ ആദ്യനാളുകളിൽ പലപ്പോഴും അവരുടെ 'ആത്മാവിൽ മുട്ടി വിളി' കേട്ട് തിരിഞ്ഞുനോക്കി ചമ്മിപ്പോയിട്ടുണ്ട്. എന്നാലും പോളിഷിങ്ങിലെ ഒരു ശബ്ദം മാത്രം ഞാൻ ആസ്വദിച്ചിരുന്നു. പോളിഷിങ്ങിന്റെ അവസാന touch-up ൽ, കനത്ത നാരുകളുള്ള ഒരു സാറ്റിൻ തുണികൊണ്ടു അങ്ങോട്ടുമിങ്ങോട്ടും വലിച്ചു, കിരു കിരു
ശബ്ദത്തിൽ അവർ ഷൂവിന്റെ  മുഖം മിനുക്കും. ആ സീൽക്കാരത്തിനു വേണ്ടി ഞാൻ കാതോർത്തു നിൽക്കാറുണ്ട്. പലരിലും ആ ശബ്‍ദം പല്ലു പുളിപ്പിക്കുമത്രേ. അതിനുശേഷമാണ് ഷൂമുഖം കറുത്ത കണ്ണാടി പോലെ മിന്നിത്തിളങ്ങുക.

ഇതുവരേക്കും ലഭ്യമായ തെളിവുകൾ വെച്ച്, മനുഷ്യൻ നാല്പതിനായിരം വർഷം മുൻപേ ബൂട്ടുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ്. ബൂട്ടുകളുടെ 'കാലൊച്ച'കൾക്ക് മനുഷ്യചരിത്രത്തിൽ നാഡിമിടിപ്പുകളുടെ സ്ഥാനമുണ്ടാവാം, നാമത് ഓർക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കിലും. പോളിഷിങ്ങിലേക്കു വരാൻ പിന്നെയും കുറേ കാലമെടുത്തു. പ്രധാനമായും രണ്ടാം ലോകമഹായുദ്ധകാലത്താണ് സൈനികരുടെ ബാക്ക്പാക്കിൽ ബൂട്ട് പോളിഷ് ഒരു അവശ്യ സാമഗ്രിയായി ഇടം പിടിക്കുന്നത്.

അവിടന്നങ്ങോട്ട് കണ്ണാടിസമാനമായ ആ ഷൂമുഖങ്ങൾ എന്തെല്ലാം പ്രതിഫലിപ്പിച്ചിട്ടുണ്ടാവില്ല ! അധികാര ധാർഷ്ട്യങ്ങളും ദൈന്യ നിസ്സഹായതകളും എല്ലാം എല്ലാം, നിശബ്ദമായി അവയിൽ മാറിമറിഞ്ഞു പ്രതിഫലിച്ചു പോയിട്ടുണ്ടാകും.

ആദ്യമായി അയാൾ ശ്രദ്ധയിൽ പതിഞ്ഞതുതന്നെ അയാളെ പൊതിഞ്ഞു നിന്ന നിശബ്ദതകൊണ്ടാണ്. മറ്റു പോളിഷിങ്ങുകാരെപ്പോലെ തട്ടിയും മുട്ടിയും അയാൾ ആരുടേയും ശ്രദ്ധ ക്ഷണിച്ചില്ല. അയാൾ തൊഴിൽ സംഘത്തിൽ ചേർന്ന് യൂണിഫോം ധരിച്ചിരുന്നില്ല.  കുലത്തൊഴിലായി പോളിഷിങ് പണിയിലേർപ്പെട്ടിരുന്ന എല്ലാവരും ചെയ്യാറുള്ളതുപോലെ, അയാൾ അവരുടെ ആചാര്യ-ദൈവമായ സന്ത്‌ രവിദാസിന്റെ (രേയ്ദാസ് എന്ന് നാട്ടുമൊഴി )ചിത്രം തൊട്ടരികിൽ ഒട്ടിച്ചുവെച്ചിരുന്നില്ല.( രവിദാസ് മീരയ്ക്ക് സമകാലീലനായിരുന്നു എന്നും മീരയുടെ ഗുരുവായിരുന്നു എന്നും വിശ്വസിച്ചുപോരുന്നു. സ്വാമി രാമാനന്ദന്റെ ശിഷ്യനായിരുന്ന രവിദാസ് കാശിനിവാസിയായിരുന്നു.
ചെരുപ്പുകുത്തിയായിട്ടായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. രേയ്ദാസ് വാണികളെപ്പറ്റി ഓഷോ സംസാരിച്ചിട്ടുണ്ട്.)
സാധാരണമായ വസ്ത്രം ധരിച്ച ലാൽ ചന്ദ് അതീവ ശ്രദ്ധയോടെ തന്റെ ഇരിപ്പിടവും ചുറ്റുവട്ടവും വൃത്തിയായി സൂക്ഷിച്ചിരുന്നു. അയാളുടെ മൊത്തം ജീവിത സാമഗ്രികളും രണ്ടു തക്കാളിപ്പെട്ടികളിൽ ഒതുങ്ങിയിരുന്നു. ഒരെണ്ണത്തിൽ അയാളുടെ പോളിഷിങ് / റിപ്പയറിങ് പണിയായുധങ്ങൾ. മറ്റേ പെട്ടിയിൽ ഒരു ജോഡി വസ്ത്രവും ഒരാൾക്ക് ഭക്ഷണം കഴിക്കാനുള്ള അവശ്യം പാത്രങ്ങളും. ഒരു മൂലയിൽ തുടച്ചു മിനുക്കി വെച്ചിരുന്ന ചെറിയ ഒരു സ്റ്റവ്. ഒരു ചാക്ക് നാലാക്കി മടക്കി അതിന്മേൽ അയാൾ ഒരു സിംഹാസനത്തിലെന്നോണമിരുന്നു. കഴിവതും ആരുടേയും മുഖത്തേക്ക് നോക്കിയിരുന്നില്ല. ആരെങ്കിലും പോളിഷിങ് സ്റ്റാൻഡിലേക്ക് കാലെടുത്തുവെച്ചാൽ ചെറിയ സ്മിതത്തോടെ പോളിഷ് ചെയ്തുകൊടുക്കും. അത്രതന്നെ.

അയാളുടെ ചുറ്റുമുള്ള നാലടി ചതുരത്തിലെ സെൻ (zen) സ്പന്ദനങ്ങളും അയാളുടെ ഇരിപ്പിലെ സന്ദേഹമില്ലായ്മയും ആദ്യ കാഴ്ചയിൽത്തന്നെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിലും, അടുത്തിടപഴകാൻ പിന്നെയും കുറച്ചു നാളുകളെടുത്തു. അയാളിരുന്നതിന്റെ നേരെ എതിർവശത്തായിരുന്നു ഞങ്ങളുടെ വർക്കിംഗ് സൈറ്റ്- കുഴിക്കലും റോഡിനടിയിലൂടെ പൈപ്പിടലും മറ്റും. പണികൾക്കിടയിലെ നിസ്സഹായമായ ചില നിമിഷങ്ങളിലായിരുന്നു, ഒരു സായാഹ്നത്തിൽ അയാൾ നേർക്കുനേർ വന്ന് സൗമ്യമായി ചിരിച്ചത്. പിന്നീടുള്ള അനേകം വൈകുന്നേരങ്ങൾ അയാളുമൊത്ത് മിണ്ടിയും മിണ്ടാതെയും ചെലവഴിച്ചിട്ടുണ്ട്.
ആ സംഭാഷണങ്ങളുടെ വിശദാംശങ്ങളൊന്നും ഓർത്തുവെക്കാൻ മാത്രം പ്രാധാന്യമുള്ളവയായി തോന്നിയിട്ടില്ല. എന്തിനധികം, അയാളുടെ പേരുപോലും. അയാളുടെ മുഖം ഓർത്തെടുക്കുമ്പോഴെല്ലാം, കാടിനപ്പുറത്ത്, വൃക്ഷ ശിഖരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിലൂടെ തെന്നി നീങ്ങുന്ന ചെമപ്പ് കലർന്ന ഒരു ചന്ദ്ര ബിംബത്തെയാണ് ഓർമ്മ വരാറുള്ളത്. ഞാനതുകൊണ്ട് അയാളെ ലാൽ ചന്ദ് എന്ന്


വിളിച്ചുവെന്നേയുള്ളൂ- ചെന്തിങ്കൾ. അയാളുടെ യഥാർത്ഥ പേരിനെ, അയാളെപ്പോലെത്തന്നെ ഞാനും കാര്യമാക്കുന്നില്ല. 'കാര്യമായിട്ടുള്ളത് മറ്റെന്തോ ആണ്, ഇക്കാണുന്നതൊന്നുമല്ല' എന്നായിരുന്നു അയാളുടെ സാന്നിധ്യം എല്ലായ്പ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത്.
ലാൽ ചന്ദ്, രാജസ്ഥാനിൽ നിന്നുള്ള ഒരു വിധം സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു. സഹോദരന്മാരെല്ലാവരും ഉയർന്ന നിലയിലുള്ള ബിസ്സിനസ്സുകാർ. ഒരു സഹോദരി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയായിരുന്നു. ഇതെനിക്ക് നേരിട്ടറിയാവുന്നതാണ്. കാരണം ഒരു ദിവസം എന്തോ ഔദ്യോഗികാവശ്യത്തിനു മുബൈയിൽ വന്നപ്പോൾ അവർ തന്റെ സഹോദരനെ കാണാൻ വന്നിരുന്നു. അന്നത്തെ ആ കൂടിക്കാഴ്ചക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. വഴിയരികിൽ നിർത്തിയിട്ട വാഹനത്തിൽ ചാരിനിന്ന തന്റെ സഹോദരിക്ക് ഫുട്പാത് കച്ചവടക്കാരനിൽ നിന്നും ഒരിറക്ക് ചായ വാങ്ങിക്കൊടുത്തു ലാൽ ചന്ദ്. ഇമ വെട്ടാതെ നിന്ന നാലു കണ്ണുകളിൽ നിറയെ സ്നേഹബാഷ്പങ്ങൾ. കാര്യമായി ഒന്നും സംസാരിക്കാതെ അവർ തിരിച്ചുപോയി. ലാൽ ചന്ദ് തിരിച്ചു ചെന്ന് തന്റെ സിംഹാസനത്തിലിരുന്ന് ആരുടെയൊക്കെയോ ഷൂവുകൾ പോളിഷ് ചെയ്തു, സ്നേഹത്തോടെ. അന്നു രാത്രിയായിരുന്നു, അദ്ദേഹം തന്റെ വ്യക്തിപരമായ  പശ്ചാത്തലത്തെ എനിക്ക് മുൻപിൽ കുറേശ്ശേയെങ്കിലും വെളിപ്പെടുത്തിയത്.

അയാളുടെ അഭിപ്രായത്തിൽ, വീട് വിട്ട് മുബൈയിലെത്താൻ വിശേഷിച്ചൊരു കാരണവുമുണ്ടായിരുന്നില്ലത്രേ.  തന്റെ പിതാവിനോടും സഹോദരന്മാരോടുമുള്ള ബഹുമാനം അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു. അയാൾക്കു പക്ഷേ ഒരു കുടുംബത്തിലെ അംഗമായി സ്വയം കാണാൻ സാധിക്കുമായിരുന്നില്ല.
വെറുതേ പോകുന്ന ഒരു ട്രെയിനിൽ - അതായിരുന്നു യാത്രയെക്കുറിച്ചുള്ള അയാളുടെ ഭാഷ്യം - കയറിയിരുന്ന് മുംബൈയിലെത്തി. എങ്ങനെയോ ഷൂ പോളിഷിങ്ങിൽ എത്തിപ്പെട്ടു, കഷ്ടി ഭക്ഷണാവശ്യങ്ങൾക്കായി പണം കണ്ടെത്തേണ്ടതുണ്ടല്ലോ. മുംബൈ നഗരത്തിന്റെ പരിണാമ ചിത്രങ്ങൾ കാഴ്ച വെക്കുന്നതിൽ അയാൾക്ക് ഒരു താല്പര്യവുമില്ലായിരുന്നു. പൊതുവെയുള്ള ഒരു പ്രവണതയാണ്, നഗരത്തിൽ മുൻപേ എത്തിയവർ പഴയ മുംബൈയുടെ ചിത്രം നിരത്തുക എന്നത്. ലാൽ ചന്ദ് അധികമൊന്നും വാചാലനായില്ല, ഒരിക്കലും.

ഞങ്ങൾ ചെയ്തുകൊണ്ടിരുന്ന പണികളുടെ സാങ്കേതിക വിവരങ്ങൾ അയാൾ ശ്രദ്ധാപൂർവം ചോദിച്ചു മനസ്സിലാക്കി. മറ്റൊന്നും അയാൾ എന്നോട് ചോദിച്ചതേയില്ല, എന്റെ പേര് പോലും. ഒരു സായാഹ്നത്തിൽ അയാൾ സംഭാഷണം തുടർന്നു, ആ തുടർച്ച എവിടെനിന്നായിരുന്നുവെന്ന് എനിക്ക് പിടി കിട്ടിയില്ലെങ്കിലും. കുറച്ചു വർഷങ്ങൾക്ക് മുൻപ് അയാൾ വീട്ടിലേക്ക് ഒരു സന്ദർശനം നടത്തിയത്രേ, രാജസ്ഥാനിലേക്ക്. വീട്ടുകാർക്കെല്ലാം വളരെ സന്തോഷമായി. അവർ അയാളോട് നിർദ്ദേശിച്ചു, സാധാരണമായ കുടുംബജീവിതം നയിക്കാൻ അയാൾ ഉദ്ദേശിക്കുന്നില്ലെങ്കിലെന്ത്, അവരുടെ വീട്ടുവളപ്പിൽത്തന്നെ അവർ പണിതിട്ടുള്ള ഒരു നല്ല ക്ഷേത്രമുണ്ട്, അതിനെ പരിപാലിച്ചുകൊണ്ട് അവിടെ സുഖമായി കഴിഞ്ഞേക്കാൻ. "എനിക്കും തോന്നി ശരിയാണെന്ന്", അയാൾ പറഞ്ഞു," സന്തോഷിക്കാൻ മുംബൈയിലെ ഫുട്പാത്ത് തന്നെ വേണമെന്നില്ലല്ലോ. എവിടെയായാലെന്ത്. ഞാനും കരുതി അങ്ങനെയാവാമെന്ന്. ഞാൻ ക്ഷേത്രമെല്ലാം എന്റെ രീതിയിൽ വൃത്തിയാക്കി ശുദ്ധീകരിച്ചു. വെളുത്ത മാർബിൾ കൊണ്ട് ഭംഗിയായി നിർമ്മിച്ച ഒരു ക്ഷേത്രമാണ്. മൂന്നു ദിവസം ഞാൻ വിളക്കെല്ലാം തെളിയിച്ച് വെച്ചപ്പോൾ ആ പരിസരമാകെ ഒരു വെളിച്ചം പരന്നു. അപ്പോഴാണ് ഞാനോർത്തത് എനിക്കെന്തിനാണ് ഒരു കുഞ്ഞു ക്ഷേത്രം, 'മുംബൈ ശഹർ' എന്ന മഹാ ക്ഷേത്രമുള്ളപ്പോൾ. ഞാൻ തിരിച്ചുപോന്നു, ആരോടും പറയാതെ. അവർക്കും മനസ്സിലായെന്നു തോന്നുന്നു, കുടുംബപരിസരം എനിക്ക് പറ്റിയതല്ലെന്ന്.”  

ഒരിക്കൽ പത്തിരുപതു ദിവസങ്ങളോളം ലാൽ ചന്ദിനെ അവിടെങ്ങും കാണാനില്ലായിരുന്നു. പിന്നീട് കണ്ടപ്പോൾ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഞാൻ ഒന്ന് കറങ്ങാൻ പോയതാണ്. ആരോ പറഞ്ഞു, തിരുപ്പതിയിൽ ഷൂ പോളിഷിങിന് മറ്റൊരു രസമുണ്ടെന്ന്. ഞാനും വിചാരിച്ചു, ഒന്ന് പോയി കണ്ടുകളയാമെന്ന്. മദ്രാസിലേക്കുള്ള ട്രെയിനിൽ കയറിയിരുന്നു. മദ്രാസ്സിൽ ഇറങ്ങുന്നതിന് തൊട്ടു മുൻപ് ടിക്കറ്റ് എക്സാമിനർ പിടിച്ചു. ഞാൻ ചോദിച്ചു," സർ, നമ്മുടെ രാജ്യം.നമ്മുടെ വണ്ടി. എന്ത് ടിക്കറ്റ്?". അവർ പിടിച്ച് ലോക്കപ്പിലിട്ടു. ഒരു ദിവസം അവിടെ സുഖമായി കഴിഞ്ഞു. പിന്നീട് I G വന്നു. ഞാൻ അദ്ദേഹത്തിന്റെ ബെൽറ്റും ഷൂവും മനോഹരമായി പോളിഷ് ചെയ്തുകൊടുത്തു. അദ്ദേഹം പറഞ്ഞു ഇനി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തേക്കരുതെന്ന്."

ലാൽ ചന്ദിന്റെ ടിക്കറ്റു യുക്തികൾ എനിക്ക് ബോധിച്ചില്ല. എനിക്കറിയാമായിരുന്നു അയാൾ അങ്ങനെ  മനപ്പൂർവ്വം പെരുമാറുന്നതാണെന്ന്. എന്തെന്നാൽ, ഇടയ്ക്കു വല്ലപ്പോഴും അയാൾ 'ടൈംസ് ഓഫ് ഇന്ത്യ' വായിക്കുന്നത് ഞാൻ കണ്ടിട്ടുള്ളതാണ്. അത്യാവശ്യം ലോക പരിജ്ഞാനമുള്ളയാളാണ്. മാത്രവുമല്ല, ടിക്കറ്റിനുള്ള പണവും ഇയാളുടെ കയ്യിലുണ്ട്. പിന്നെന്തിനാണ് ...? അറിയില്ല. ലാൽ ചന്ദ് തുടർന്നു. “തിരുപ്പതിയിൽ ഒരാഴ്ച തങ്ങി. എനിക്ക് മനസ്സിലായി, പോളിഷിങ്ങിന് മുംബൈ തന്നെ. ഞാൻ തിരിച്ചു പോന്നു. മദ്രാസ്സിൽ എത്തുന്നതിനു മുൻപ് എന്നെ വീണ്ടും TTE പിടിച്ചു. 'നമ്മുടെ രാജ്യം.നമ്മുടെ വണ്ടി. ടിക്കറ്റെന്തിനാണ്?' ഞാൻ വീണ്ടും അതേ ലോക്കപ്പിൽ. വീണ്ടും I G വന്നു. ഇത്തവണ അദ്ദേഹത്തിന് ശരിക്കും ദേഷ്യം വന്നു. അദ്ദേഹം അടിക്കാനോങ്ങി. ഞാൻ ചിരിച്ചു. വീണ്ടും ഞാൻ അദ്ദേഹത്തിന്റെ ബെൽറ്റും ഷൂവും 'ചകാചക് ' പോളിഷ് ചെയ്തുകൊടുത്തു. അദ്ദേഹം പറഞ്ഞു എത്രയും പെട്ടെന്ന് മുംബൈക്ക് തിരിച്ചു പോകാൻ. ഞാൻ തിരിച്ചു പോന്നു."
കുറച്ചു മാസങ്ങൾക്കു ശേഷം മദ്രാസിലെ ആ  I G മുംബൈയിൽ എത്തിയപ്പോൾ ലാൽ ചന്ദിനെ കാണാൻ വന്നതോർമ്മയുണ്ടെനിക്ക്.


മുംബൈയിലെ തിക്കും തിരക്കും ജനപ്രളയവും വർഷകാല കെടുതികളും ചുട്ടുപൊള്ളുന്ന വേനലും യാതൊന്നും ലാൽ ചന്ദിനെ ബാധിക്കുന്നതായി തോന്നിയിട്ടില്ല. കടന്നുപോകുന്ന മേഘക്കൂട്ടങ്ങളൊന്നും തിങ്കൾകലക്കു ക്ഷതമേല്പിക്കാറില്ലല്ലോ. ഏറിയാൽ കാർമേഘങ്ങൾ വന്നു അതിനെ പൂർണ്ണമായും മറച്ചുകളഞ്ഞേക്കാം. എന്നാലെന്ത്? അതിനു വിശേഷിച്ച് ഉദ്ദേശ്യലക്ഷ്യങ്ങളൊന്നുമില്ല. അതിൽ നിന്നും പ്രസരിക്കുന്ന പ്രഭ സ്വാഭാവികമായ ഒരു ജീവസ്പന്ദനമാണ്. just another happening. ഒഴുകി നീങ്ങുന്ന മേഘങ്ങളെപ്പോലെത്തന്നെ.
അയാൾ ഒരിക്കലും ജീവിതത്തെക്കുറിച്ച്, തത്വചിന്തകൾ പറഞ്ഞില്ല, നിരർത്ഥകമായും സാർത്ഥകമായും. ക്ഷേത്ര ദർശനത്തിനു മല കയറിയിരുന്ന ആളുകളെപ്പറ്റി, 'എത്തിച്ചേർന്നിട്ടില്ലാത്തവർ പൊയ്ക്കൊണ്ടേയിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് തന്റെ കുടിലിൽ ഉറങ്ങിക്കഴിയുക മാത്രം ചെയ്തിരുന്ന സെൻ ഗുരുവിനെപ്പോലെ, തിളച്ചുമറിയുന്ന മഹാനഗരത്തിൽ അയാൾ വിശ്രമത്തിലാണ്ടു. ഫുട്പാത്തിന്റെ ഒരു കൊച്ചു മൂലയിലിരുന്നിരുന്ന ലാൽ ചന്ദിന് ചുറ്റും ഒരു നീണ്ട ഇടനാഴിയുടെ മൗനമുണ്ടെന്ന് തോന്നിയപ്പോഴൊക്കെയും,  'ഇത് വെറും തോന്നലെന്ന്' ഞാൻ സ്വയം തിരുത്തിക്കൊണ്ടിരുന്നു.
ഒരു വർഷത്തെ പരിചയത്തിനിടെ, ഒന്നോ രണ്ടോ തവണ സന്ധ്യക്ക്‌, തൊട്ടടുത്തുള്ള മറൈൻ ഡ്രൈവിലൂടെ നടന്നു പോകുമ്പോൾ, അയാൾ കടലിനെ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്. അല്ലാത്തപ്പോഴൊക്കെയും രണ്ടു തക്കാളിപ്പെട്ടികൾക്കിടയിലുള്ള തന്റെ 'സിംഹാസനത്തിൽ' ലാൽ ചന്ദ് മന്ദസ്മിതത്തോടെ ഇരുന്നു. ഇതുപോലെ വിശ്രാന്തിയിലാണ്ടു കഴിയുന്ന അനേകം സ്വർണ്ണപുഷ്പങ്ങൾക്കിടയിലാണ് നാമേവരും ജീവിച്ചുപോകുന്നതെന്നോർക്കുക.അവരുടെ സാമീപ്യം നമ്മെ അസ്വസ്ഥരാക്കുകയെങ്കിലും ചെയ്യുന്നെങ്കിൽ, ഭാഗ്യമെന്നുറപ്പാക്കുക. നമുക്കകത്തെ ഭീരുത്വത്തിന്റെ കോട്ടവാതിലുകളിൽ അറിയാതെയെങ്കിലും ചില വിള്ളലുകൾ വീണിരിക്കുന്നു!

നിലാരശ്മികളുടെ സൗമ്യതയോടെയാണ് ലാൽ ചന്ദ്, മുംബൈ നഗരത്തിൽ, ഈ ഭൂമിയിൽ, കഴിഞ്ഞുപോയിരുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്കറിയില്ല അയാൾ ഇപ്പോൾ എവിടെയാണെന്ന്. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. അറിയണമെന്നും തോന്നിയിട്ടില്ല.

സ്വ-നാഥരായിട്ടുള്ളവർ ജോനാഥനെപ്പോലെയാണ്; നൈരന്തര്യതയുടെ സ്വർണ്ണപുഷ്പ്പങ്ങളായി പ്രശോഭിക്കുന്നവർ, സ്വാതന്ത്ര്യത്തിന്റെ അഭൗമ സൗരഭ്യം പരത്തുന്നവർ. 'വീണപൂവാ'ഖ്യാനങ്ങൾക്ക് അവർ വഴങ്ങുന്നില്ല.


                                                                                                      
                                                                                                 

4 comments:

  1. Beautiful article .
    it clearly depicts the way society manipulates a human being by using his own ego. This post reminds us that the society's control over a human being is totally dependent on that person's ego . First the society denies a person the love and recognition that he/she naturally deserves ,which is his primary need. Then it gives him a set of "standard norms" called the social criteria (which in turn varies from society to society) through educational , religious and socio-political systems . Then the person out of his primary need to be loved starts obeying the society following these rules.Remember love is for the soul what food is for the body . It is the ego which seeks recognition , misinterpreting recognition as love .Ego present in every one of us try to control us through the so called "social desirability consciousness" by reminding every moment what is expected from us by others . This i think is the basis of all other orientedness in our mind . this other oriented life is extremely ego gratifying . That's why the do-gooders have such a huge ego .According to Osho "Your whole idea about yourself is borrowed - borrowed from those who have no idea of who they are themselves " . the society which tries to set the standard is actually a mob of equally blind people.So it forms a situation of blind leading the blind.Once in a while a few rare lucky individuals hits rock bottom in their life by following the society . They open their eyes if they have the courage and benevolence . some by birth are intelligent enough to see things clearly .The shoe polisher belongs to one of these to categories . lucky are the few who becomes aware and go searching for their own individuality.The society cant screw them any more . Then the lions roar happens , the rebel is born .... you can see all these wonderfully described by the author in this brilliant article . well done

    ReplyDelete
  2. Thanks dheeraj for your extensive response. Just one thing I would like to remind,of course it is reminding only,ego is an anomaly. Of the full potential of body mind system. It's not a crime or sin. We are all poor egoists..😯

    ReplyDelete
    Replies
    1. "ego is an anomaly. Of the full potential of body mind system.It's not a crime or sin. "that's a very beautiful definition of ego. Only a true zen monk can think like that (may be that's why they are so compassionate to every one). Thank you for reminding such a wonderful thing.

      Delete