Featured Post

Sunday, December 9, 2018

അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ -2- ആതിഥ്യ മഞ്ജരി


പത്തിരുപതു വർഷങ്ങൾക്കും മുൻപാണ്. നെല്ലിയാമ്പതിയിൽ എത്തിയപ്പോൾ, മഞ്ഞും മലനിരകളും കാടും മൗനവും ഒക്കെ ചേർന്ന് എന്നിൽ ഒരതിഥിയുടെ ഔത്സുക്യം സൃഷ്ടിക്കപ്പെട്ടു. എന്നെ സംബന്ധിച്ച് സർവ്വവും തീർത്തും പുതുമയാർന്ന കാഴ്ചകളായിരുന്നു. പക്ഷേ അതുവരേക്കും, ഞാൻ ഏറെ ആഗ്രഹിച്ചുപോന്ന ഏകാന്തതയും കൂടി വീണുകിട്ടിയപ്പോൾ,
നവീനമായ ഭൂമിശാസ്ത്രപരിസരങ്ങളൊക്കെയും വളരെ പെട്ടെന്ന് തന്നെ ഒരു തരം 'de javu' വിലേക്കു വഴുതി വീണു. ചെറിയ രീതിയിലുള്ള cognitive anomaly എന്നേ ഞാൻ വിചാരിക്കൂ. എന്തിനധികം, റ്റീ ഫാക്ടറിയുടെ (AVT യിൽ ജോലിക്കു ചേർന്നതായിരുന്നു ഞാൻ.) മുൻപിലെത്തിയപ്പോൾ, ഒരുപാട് വർഷങ്ങളുടെ തേയിലപ്പൊടിയേറ്റ്, തവിട്ടു നിറത്തിൽ അവശനായിനിൽക്കുന്ന കെട്ടിടവും പുകക്കുഴലും കൽക്കരിക്കൂമ്പാരവും, തേയില വറുത്തുവരുമ്പോഴുണ്ടാകുന്ന കയ്പുള്ള 'ചായ ഗന്ധവും' എന്നിൽ ഒലിവർ ട്വിസ്റ്റ് എന്ന നോവലിന്റെ പോലും ഓർമ്മയുണ്ടാക്കി. എട്ടാം ക്‌ളാസിൽ ഇംഗ്ലീഷ് നോൺ-ഡീറ്റെയ്ൽഡ് ടെക്സ്റ്റ് ആയി മാത്രം പഠിച്ചിട്ടുണ്ടെന്നല്ലാതെ ആ കൃതിയുമായോ പാശ്ചാത്യ സാഹിത്യവുമായോ യാതൊരു പരിചയവുമില്ലായിരുന്നു. ഇന്നുമില്ല. ഒലിവർ ട്വിസ്റ്റിൽ നിന്ന് എലിക്കാഷ്ഠങ്ങളുടെ രൂക്ഷ ഗന്ധം നിറഞ്ഞ ഒരു ഗോവണി ഓർമയിൽ കയറിക്കൂടിയിട്ടുണ്ട്. പണ്ടെങ്ങാണ്ടോ തുറന്നു വെച്ച ഫോൾഡറുകളിലേക്കു പുതിയ ചില ഇമേജുകൾ തിരുകിക്കയറ്റാൻ ശ്രമിച്ചപ്പോഴുണ്ടായ മസ്‌തിഷ്‌ക്ക-പൊല്ലാപ്പുകളായിരിക്കാം ഈ തോന്നലുകൾ. ഞാൻ അതുകൊണ്ടാണ് ഒരു 'കോഗ്നിറ്റീവ് അനോമലി' എന്ന് പറഞ്ഞത്. എന്തായാലും പക്ഷേ വൈകാതെത്തന്നെ എന്നിൽ  കാര്യമായ ഒരു മാറ്റം സംഭവിച്ചതായി ഞാൻ അറിഞ്ഞു. അതിഥിയിൽ നിന്നും ആതിഥേയനിലേക്കുള്ള ഒരു ഓർബിറ്റൽ ട്രാൻസിഷൻ. a kind of gestalt change. എത്രപെട്ടെന്നാണ് ഒരു ആതിഥേയനാണെന്നു സ്വയം തോന്നിത്തുടങ്ങിയത്! കാലങ്ങളായി അവിടെ കഴിഞ്ഞുകൂടുന്ന ഒരാതിഥേയൻ. എനിക്ക് ചുറ്റിലും എപ്പോഴും എല്ലായിടത്തും അതിഥികൾ; കാഴ്ചകളായും കഥകളായും കഥനങ്ങളായും ആളുകളായും ജീവികളായും കോടമഞ്ഞിൻ മേഘങ്ങളായും അതിഥികൾ തന്നെ, അതിഥികൾ. ആശ്ചര്യങ്ങളായും ആകാംക്ഷകളായും ആഹ്ലാദങ്ങളായും അലോസരങ്ങളായും സങ്കടങ്ങളായും വേദനകളായും ഉന്മേഷമായും ഉല്ലാസമായും മടുപ്പായും ക്ഷീണമായും കാതടപ്പിക്കുന്ന ശബ്ദമായും വിരൽ തൊട്ടെടുക്കാവുന്ന മൗനമായും അതിഥികൾ വന്നുപൊയ്ക്കൊണ്ടേയിരുന്നു. പിന്നീടെപ്പോഴോ റൂമിയുടെ ഈ വരികൾ എനിക്ക് ഒരു വല്ലാത്ത ആനന്ദം പകർന്നു തന്നിട്ടുണ്ട്.

‘മനുഷ്യനാവുകയെന്നാൽ
ഒരു അതിഥിഗൃഹമാവുകയെന്നാണ്;
ഓരോ പ്രഭാതത്തിലും പുതിയ ആരുടെയെങ്കിലും വരവ്.
ഒരാനന്ദം, ഒരു വിഷാദം, ഒരൗൽസുക്യം,
ക്ഷണികമായ ഏതെങ്കിലും ഒരവബോധം,  
അവിചാരിതമായ ഒരു സന്ദർശകനെപ്പോലെ കടന്നുവരുന്നു.

എല്ലാവരേയും സ്വാഗതം ചെയ്ത് അകത്തേക്കിരുത്തുക;
അവർ, നിങ്ങളുടെ വീട്ടുസാമാനങ്ങളെല്ലാം കാലിയാക്കും വിധം
നിങ്ങളുടെ ഭവനത്തെ അക്രമാസക്തമായി തൂത്തുവാരുന്ന
ഒരു പറ്റം ദുഃഖങ്ങളാണെങ്കിലും.
എന്തൊക്കെയാണേലും അതിഥിയോട് ആദരപൂർവം പെരുമാറുക;
പുതിയൊരു ഹർഷാനന്ദത്തിനു വേണ്ടി
അയാൾ നിങ്ങളെ കാലിയാക്കുകയാണെങ്കിലോ!

അപമാനം,വിദ്വേഷം തുടങ്ങി, ഏതൊരു ഇരുണ്ട വിചാരമാണെങ്കിലും,
ചിരിച്ചുകൊണ്ട് പൂമുഖത്തേക്കു വന്ന്
അവരെ അകത്തേക്ക് ക്ഷണിക്കുക.

വന്നുചേരുന്നവർ ആരുമാകട്ടെ, കൃതജ്ഞനാവുക;
എന്തെന്നാൽ, ഒരു വഴികാട്ടിയായാണ്
ഓരോരുത്തരും, അതീതത്തിൽ നിന്നും അയക്കപ്പെടുന്നത്.’

റൂമിയുടെ 'അതിഥി ഗൃഹം' എന്ന പേരിലുള്ള വരികളാണ്. അന്ന് ഈ വരികളുമായി ഒട്ടും പരിചയമില്ലായിരുന്നെങ്കിലും എന്നിലെ 'ആതിഥേയ'ന് ഏറ്റവും യോജിച്ചിരുന്നത് ഈ കവിതയാണെന്നു പറയട്ടെ. ആത്മീയമായോ തത്വചിന്താപരമായോ ജീവിതത്തെ സമീപിക്കുകയായിരുന്നില്ല. ജീവിതത്തിനോട് അത്തരമൊരു സമീപനം സാധ്യവുമല്ല. ജീവിക്കുകയെന്നതിൽക്കവിഞ്ഞ എന്തും അതിനെ 'fake' ആക്കി മാറ്റും. വ്യാജം.
നിവൃത്തിയില്ലായ്മകളും നിസ്സഹായതകളും നമ്മെ ആശ്വസിപ്പിക്കാൻ തരുന്ന നിസ്സാരമായ ടിപ്പുകൾ (tips) ആയിരുന്നു സ്വീകാരങ്ങളിലെ ഇത്തരം ചുവടുമാറ്റങ്ങൾ. പലപ്പോഴും ടിപ്പുകളാണ് മൂലധനമായി പരിണമിക്കാറുള്ളത് എന്ന് മാത്രം.

അങ്ങനെയാണ്, നെല്ലിയാമ്പതിയിലെ ആദ്യത്തെ സന്ധ്യ, എന്റെ മുന്നിൽ കൊണ്ടിട്ട വെടിയേറ്റു ചോരയിൽ കുതിർന്ന മാൻപേടയുടെ മൃതശരീരത്തിനും, മറ്റൊരു സന്ധ്യക്ക്‌ വിക്ടോറിയയിലെ ഒരു വടവൃക്ഷത്തിനു മേലെ താടിക്കു കൈ കൊടുത്തു് മൗനം പൂണ്ടിരുന്ന വൃദ്ധനായ ആ വെള്ളക്കുരങ്ങനും അതിഥികളുടെ പട്ടികയിൽ ഒരേസ്ഥാനം നല്കിപ്പോരുന്നത്‌. അതുപോലെത്തന്നെ ഒരു തീർത്ഥയാത്രാ സംഘത്തെപ്പോലെ നിശബ്ദമായി മലകയറിപ്പോയ ഇരുനൂറിലധികം സിംഹവാലൻ കുരങ്ങുകളുടെ പറ്റത്തിനും, തക്കം പാർത്തിരിക്കുന്ന ഒരു കൂട്ടം ചെന്നായ്കൾക്കും ഒരേ ആതിഥ്യമരുളുന്നതും. മഞ്ഞിൽ കുതിർന്നു നിന്ന ഒരു രാത്രിയിൽ, അടിമുടി പ്രകമ്പനം കൊള്ളിച്ചുകൊണ്ട്, നെഞ്ചിൽ വന്നലച്ച ഒരു കേഴമാൻ കരച്ചിൽ ...എന്റെ സാമീപ്യത്തെ ഭയന്നോടിപ്പോയതാകണം അത്...അതിന്റെ കാലൊച്ചകൾ നേർത്തില്ലാതാകും വരേയ്ക്കും ആ നിലവിളി എന്റെ ഹൃദയത്തെ വല്ലാതെ വിറപ്പിച്ചുകൊണ്ടിരുന്നു. പുല്ലുമേഞ്ഞു നടക്കുന്ന ഒരു പശുക്കിടാവിനെ പുലി പിടിക്കുന്നത്  ..ഒരു സ്വപ്നത്തിലെന്നോണം കണ്ട് നിന്ന ഒരു കാഴ്ചയായിരുന്നു അത്...മഞ്ഞുകാലത്ത് ഞങ്ങളുടെ ജനറേറ്ററുകളുടെ ചൂട് പറ്റാൻ വന്നുകൂടിയ കാട്ടുവണ്ടുകളും അസാധാരണ വലിപ്പമുള്ള അപൂർവ ചിത്രശലഭങ്ങളും...വിവിധ നിറത്തിലുള്ള ആയിരക്കണക്കിന് കുഞ്ഞു ശലഭങ്ങളെക്കൊണ്ട് പൊടുന്നനെ മൂടിപ്പോയ ഒരു
monarch butterflies
ചുമർ...ഇലകൾക്ക് പകരം അത്രയും തന്നെ മിന്നാമിനുങ്ങുകളെക്കൊണ്ട് മിന്നിത്തിളങ്ങിയ കാട് - ഒരു സെപ്റ്റംബറിൽ എന്നെ ഭ്രമിപ്പിച്ചുകളഞ്ഞ ഒരു രാത്രിയായിരുന്നു അത്. ഫാക്ടറിയിലെ എന്റെ ഇരിപ്പിടത്തിനടുത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന നിറപ്പകിട്ടാർന്ന ഒരു ഒച്ച്, മഴക്കാലങ്ങളിൽ കുറച്ചു നിമിഷത്തേക്കെങ്കിലും നമ്മെ ഈ ലോകത്തിൽ നിന്നും പൂർണമായും മറച്ചുകളഞ്ഞ കോടമേഘം, ഒരു സമുദ്രം കണക്കേ പ്രദേശമാകെ മഞ്ഞിൽ മൂടിക്കിടക്കുമ്പോൾ പ്രതിധ്വനികൾ അവശേഷിപ്പിച്ച്‌ പാഞ്ഞുപോയ ഒരു പക്ഷിക്കരച്ചിൽ; അർദ്ധരാത്രിയിൽ, കോരിച്ചൊരിയുന്ന മഴയത്ത്, കാലിലുരുമ്മിക്കടന്നുപ്പോയ മുള്ളൻപന്നി, ആ സമയത്ത് ഇടിമിന്നൽ ഉണ്ടായിരുന്നില്ലെങ്കിൽ ഞാനതിനെ കാണില്ലായിരുന്നു..ക്വാർട്ടേഴ്സിന്റെ ഉമ്മറപ്പടിയിലെ വിടവിനെ മാളമാക്കിയ ചേരപ്പാമ്പ്.. അതിഥികളാൽ സമ്പന്നമായിരുന്നു ദിനങ്ങളത്രയും.

ഇതോടൊപ്പം കൗതുകങ്ങൾ പകർന്ന ചില സൗമ്യ-സൗഹൃദങ്ങളുമുണ്ടായിരുന്നു. ഒരു രാത്രിയിൽ, ഓർമ്മകളുടെ ഒരു വലിയ സമുദ്രത്തെ പങ്കുവെച്ചുകൊണ്ട് നടന്നു മറഞ്ഞ ഒരു വൃദ്ധൻ - വിസ്മയങ്ങളിൽ ആണ്ടുനിന്നിരുന്ന എന്നോട് 'എൻ പേര് സമുദ്രം' എന്ന് പറഞ്ഞു പോയപ്പോൾ ആദ്യം എനിക്കതു വിശ്വസിക്കാനായില്ല. അത്തരം തമിഴ് പേരുകളൊന്നും എനിക്ക് പരിചയമില്ലായിരുന്നു. പിന്നീടാണ് അറിഞ്ഞത് അയാളുടെ സഹോദരന്റെ പേര് 'കടൽക്കരൈ' എന്നായിരുന്നു! സമുദ്രവും കടൽക്കരയും. രണ്ടുപേരും ഗിരിവാസികൾ! വല്ലപ്പോഴും ഇംഗ്ലീഷിൽ മാത്രം സംസാരിച്ചിരുന്ന വൃദ്ധനായ ഒരു വിറകുവെട്ടുകാരനുണ്ടായിരുന്നു ആ പരിസരത്ത്. പിന്നെയും എത്രയോ പേർ ! കൗതുകം നിറഞ്ഞ എത്രയോ പേരുകൾ!

ഇതുകൂടാതെ, അക്ഷരാർത്ഥത്തിൽ ഞാനൊരു ആതിഥേയനായിരുന്നു, മിക്ക ദിവസങ്ങളിലും. നെല്ലിയാമ്പതിയിൽ ചെലവഴിച്ച രണ്ടര വർഷത്തിനുള്ളിൽ, ഒരുപാടാളുകൾ അതിഥികളായി വന്നുപോയിട്ടുണ്ട് എന്റെ വസതിയിൽ. സർവീസ് എൻജിനീയർമാർ , ഫാക്ടറിയിലെ ചില സവിശേഷ ജോലികൾ കോൺട്രാക്ട് എടുത്തിട്ടുള്ളവർ, ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായി ദൂരെ നിന്നും വരുന്ന മെക്കാനിക്കുകൾ, സുഹൃത്തുക്കൾ എന്നിങ്ങനെ. ഇവരെക്കൂടാതെ താഴേക്കുള്ള ബസ്സ് വിട്ടുപോകുന്നവരുണ്ട്...അക്കാലത്തു് ആകെ രണ്ടു ബസുകൾ  മാത്രമേ ഓടിയിരുന്നുള്ളൂ. വൈകീട്ട് ആറു മണി കഴിഞ്ഞാൽ പിന്നെ യാത്രാ സൗകര്യം ഇല്ല എന്ന് തന്നെ പറയാം. രണ്ടാഴ്ച കൂടുമ്പോൾ ഒരാളെങ്കിലും അങ്ങനെയുണ്ടാവും. രാത്രി പത്തുമണിയോടടുത്ത് ഫാക്ടറിയിൽ നിന്നും ഇറങ്ങി വരുമ്പോൾ തൊട്ടടുത്തുള്ള കടയിൽ ആരെങ്കിലും കാത്തുനില്പുണ്ടാവും. പരിചയത്തിലുള്ള കടക്കാരന്റെ ശുപാർശയിന്മേൽ ഞാനയാളെ കൂടെ കൊണ്ട് പോകും. ചിലപ്പോൾ ഒരാൾ. അല്ലെങ്കിൽ രണ്ടോ മൂന്നോ പേർ. പലപ്പോഴും അവരെ ഒന്നു പരിചയപ്പെടുക പോലും ചെയ്യാതെ പോയിട്ടുണ്ട്. പലരും എന്നെ ഉണർത്താതെ തന്നെ അതിരാവിലത്തെ ബസ്സിൽ സ്ഥലം വിടും. എന്റെ ക്വർട്ടേഴ്സിൽ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നത് കൊണ്ടും ഞാൻ ഒറ്റക്കായിരുന്നതുകൊണ്ടും എല്ലാവരോടും ഓകെ പറഞ്ഞിരുന്നത് കൊണ്ടും  ഞാനായിരുന്നു അതിഥികളെ കൂടുതൽ ആകർഷിച്ചു പോന്നത്.

ഞാൻ ആദ്യമായി പരിചയപ്പെട്ട ഓഷോ പ്രേമി  'ജോർജ് ഗോഡ്‌വിൻ പിനേരോ', ഇതുപോലെ ഒരതിഥിയായി എന്നോടൊപ്പം കഴിയാൻ വന്നതായിരുന്നു. സദാ തമാശകളും ഉല്ലാസങ്ങളും സമ്മാനിച്ചവൻ. തമാശകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ ഇടക്കൊക്കെ അയാൾ തന്റെ വോക്മാനിൽ ഓഷോയെ കേൾക്കുന്നുണ്ടെന്ന് ഞാൻ കണ്ടുപിടിച്ചിരുന്നു. ഞാൻ അപ്പോഴൊന്നും ഓഷോയെ വായിച്ചിട്ടില്ല. കേട്ടിട്ടുമില്ല. പിന്നെയും
santhosh
കുറേ മാസങ്ങൾ കഴിഞ്ഞാണ് സന്തോഷ് എനിക്ക് കുറച്ചു ഓഷോ പുസ്തകങ്ങൾ വാങ്ങിത്തരുന്നത്. എന്നാലും ഗോഡ്‌വിൻ ഓഷോയെ ശ്രവിച്ചുകൊണ്ടു കുറച്ചുനേരം അനങ്ങാതിരിക്കുന്നത്‌ കാണുമ്പോൾ എന്നിലും എന്തൊക്കെയോ തെളിമകൾ വന്നു നിറയും. നന്ദി.ഗോഡ്‌വിനും സന്തോഷിനും.

കമ്പനി വക ഗസ്റ്റ് ഹൌസ് ഉണ്ടായിരുന്നെങ്കിലും, ഫാക്ടറിയിൽ എന്തെങ്കിലും ആവശ്യങ്ങൾക്ക് വന്നെത്തുന്ന 'ടെക്നിക്കൽ പേഴ്സൺസ്' പലരുമായും എനിക്കായിരുന്നു കൂടുതൽ ഇടപഴകേണ്ടി വരാറുള്ളത്. മിക്കവാറും പേർ കുറച്ചു കഴിയുമ്പോൾ ഗസ്റ്റ് ഹൌസ് വേണ്ടെന്നു വെച്ച് എന്റെ കൂടെ പോരും. ചിലരോടൊന്നും അത്ര താല്പര്യം തോന്നാറില്ലെങ്കിലും ഞാൻ 'നോ' പറയാറില്ല. ഒന്നാമത്തെ കാര്യം ക്വാർട്ടേഴ്സിൽ സൗകര്യമുണ്ടായിരുന്നതുകൊണ്ട് എന്റെ സ്വകാര്യതയ്ക്ക് കോട്ടം തട്ടാറില്ല എന്നതാണ്. പിന്നെപ്പിന്നെ ആര് വന്നാലും എന്നോടൊപ്പം എന്നത് പ്രത്യേകം പറയേണ്ടതില്ലെന്ന അവസ്ഥ വന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ചെറുപ്പക്കാരൻ വന്ന് എന്നോട് ക്വാർട്ടേഴ്സിന്റെ താക്കോൽ ചോദിച്ചു. ആദ്യമായി കാണുമ്പോഴുണ്ടാവുമെന്നു നാം വിചാരിക്കാറുള്ള ഔപചാരികതയൊന്നും അവന്റെ ശരീര ഭാഷയിലില്ലായിരുന്നു. ഫാക്ടറി എക്സിക്യൂട്ടീവ് പറഞ്ഞു വിട്ടതായിരിക്കുമെന്നു ഞാനും കരുതി. ഒരുമണിക്കൂറിനു ശേഷം ഉച്ചഭക്ഷണത്തിനു ക്വാർട്ടേഴ്സിലെത്തിയപ്പോൾ, ഒരു വല്ലാത്ത കാലാവസ്ഥാമാറ്റം !
ഉമ്മറം മുതൽ എല്ലാം അടിച്ചുവാരി വൃത്തിയാക്കി വെച്ചിരിക്കുന്നു. പ്രധാന ഹാളിലെ മേശ കസേരകൾക്കെല്ലാം നേരെ ചൊവ്വേ  സ്ഥാനചലനം സംഭവിച്ചിരിക്കുന്നു. ജനലുകൾ തുറന്നിട്ടുണ്ട്. മുറികൾക്കകത്തു പുതിയ വായുവും വെളിച്ചവും. മറ്റൊരു വലിയ മുറിയുണ്ടായിരുന്നു. അതിലാണ് വന്നുപോകുന്ന ഈ അതിഥികളെല്ലാം താമസിക്കാറുള്ളത്. അതിനകത്ത് നാല് കട്ടിലുകളും രണ്ടോ മൂന്നോ കസേരകളും അറ്റാച്ഡ് കുളിമുറിയുമുണ്ട്. എനിക്ക് ഉപയോഗിക്കേണ്ടി വരാറില്ലാത്തതുകൊണ്ടും  ജോലിയിലെ മടുപ്പും മറ്റും കാരണം ഞാൻ ആ ഭാഗത്തേയ്ക്ക് നോക്കാറുപോലുമില്ല. ഇയാളുണ്ട് ആ മുറി മുഴുവനും ഭംഗിയാക്കിയിരിക്കുന്നു. ഒരു ഹോട്ടൽ മുറിയുടെ ചിട്ടവട്ടങ്ങൾ. ഞാൻ അകത്തേക്ക് നോക്കിയപ്പോൾ ഈ ചെറുപ്പക്കാരൻ, എല്ലാ പണിയും കഴിഞ്ഞു കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുകയാണ്; അതീവ ജാഗ്രതയോടെ. അതീവ ശാന്തതയോടെ. അതീവ സംതൃപ്തിയോടെ. അയാൾ ഈ ഒരു കിടപ്പിന് വേണ്ടിയാണ് ഓടിപ്പിടഞ്ഞെത്തിയതെന്ന മട്ട് . അയാളുടെ മുഖത്ത് വിശേഷിച്ചൊരു  വികാരവുമില്ലായിരുന്നു. ക്വാർട്ടേഴ്സിനകം പുതിയ ഒരു തരം നിശബ്ദത മണക്കുന്നു; ഉദ്വേഗങ്ങളില്ലാത്ത, ഊർജം ത്രസിക്കുന്ന, പശിമയിറ്റുന്ന ഒരു തരം നിശബ്ദത. ഇപ്പോഴാണ് ആ ക്വാട്ടേഴ്സിന്റെ പശ്ചാത്തലസൗന്ദര്യത്തിന് ഒരു സാംഗത്യം, an aesthetic significance, കൈവന്നതെന്നു തോന്നി.

ഞാൻ എന്റെ വസതിയെ നല്ലവണ്ണം ഒന്ന് വീക്ഷിച്ചു, ആദ്യമായെന്നോണം. മൂന്ന് വലിയ മുറികളും, രണ്ടു ചെറിയ മുറികളും വലിയ അടുക്കളയും രണ്ടു കുളിമുറികളുമുള്ള ഒരു വലിയ വീട്.കരിങ്കല്ല് കൊണ്ട് പണിതീർത്തു വെള്ള പൂശിയിരിക്കുന്നു. വെളുത്ത ചായം തേച്ച ചില്ലു ജനലുകളും വാതിലുകളും. പിന്നാമ്പുറത്തു പന്തലിച്ചു നിൽക്കുന്ന വലിയ ഒരു മൾബറി മരം. ഒരു വശത്ത്  
C S I  ചർച് . മറു വശത്തു നിന്നാൽ ഫാക്ടറി കാണാം,അടുത്ത് തന്നെ. വടക്കു കിഴക്കു മൂലയിൽ നിന്നും വന്മരങ്ങളും വള്ളികളും ഇടതൂർന്നു നിൽക്കുന്ന വനം തുടങ്ങുകയായി. തുടക്കത്തിൽ ഒരു ഭാഗം പള്ളിക്കാർ ശ്മശാനമായി ഉപയോഗിക്കുന്നുണ്ട്. നേരെ കിഴക്കു ഭാഗത്ത് ഒരു വലിയ മൈതാനമാണ്. അതിനറ്റത്ത് ചെറിയ ഒരു ക്ഷേത്രവും അവിടന്നങ്ങോട്ട് 'സമുദ്രം' തുടങ്ങിയവർ താമസിക്കുന്ന കോളനിയും . ശാന്തമാണ് ചുറ്റും. കാട്ടിൽ നിന്നും ഇടയ്ക്കു വല്ല ശബ്ദവും കേട്ടാലായി. ഇപ്പോഴിതാ ഈ പ്രശാന്തിയിൽ ഒരു അപരിചിതന്റെ ശ്വാസ നിശ്വാസങ്ങൾ കൂടി. ഞാൻ ചെവിയോർത്തു. yes, he is relaxing ! wow !
ഞാൻ  ഒട്ടും ശബ്ദമുണ്ടാക്കാതെ ശ്രദ്ധാപൂർവം, പുറത്തേക്കു പോയി.

സന്ധ്യക്ക്‌ മുൻപ് അയാൾ  ഫാക്ടറിയിലേക്കു തിരിച്ചുവന്ന് താക്കോൽ എന്നെ ഏല്പിച്ചു. അയാൾ ചിരിച്ചില്ല. അയാളുടെ പ്രകൃതത്തെപ്രതി ചിരിക്കണോ വേണ്ടയോ എന്ന ശങ്കയിലായിരുന്നു ഞാൻ. താക്കോൽ കയ്യിൽ തന്നുകൊണ്ടു അയാൾ പറഞ്ഞു, "സുബ്രഹ്മണി. ഊട്ടിയിലിരുന്ത്‌". അയാൾക്ക് അല്പം 'വിക്ക്‌' ഉണ്ടായിരുന്നു. ഫാക്ടറിയിലെ കൽക്കരി അടുപ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി വന്നിരിക്കുകയാണയാൾ. കാറ്റഗറിയനുസരിച്ച്‌ ഞങ്ങൾ 'സ്റ്റാഫ്'-കളേക്കാളും വളരെ താഴെയാണ് അവരുടെ സ്റ്റാറ്റസ്. അന്ന് പ്ലാന്റേഷനുകളിൽ കണിശമായി പാലിച്ചുപോന്നിരുന്ന അലിഖിതമായ ചില നിയമങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് നമ്മുടെ സ്റ്റാറ്റസിനെക്കാളും താഴേക്കിടയിലുള്ളവരുമായി കാര്യമായ ഇടപഴകലുകളുണ്ടായേക്കരുത് എന്നത്. ഞാനത് വകവെക്കാറില്ലായിരുന്നു. എന്നെപ്പറ്റിയുണ്ടായിരുന്ന 'ബാഡ് റിമാർക്കുകളിൽ' ഒന്നായിരുന്നു ഇത്. സാധാരണയായി എന്റെ ക്വാർട്ടേഴ്സിലേക്കു ഇയാൾ അയക്കപ്പെടാൻ പാടില്ലാത്തതായിരുന്നു. ഇയാൾ പക്ഷേ എന്റെ അതിഥിയായി വരാൻ ഭാഗ്യമുണ്ടായി,എനിക്ക്. താക്കോൽ എന്നെയേല്പിച്ചുകൊണ്ട് സുബ്രഹ്മണി ഫാക്ടറിയുടെ പിന്നാമ്പുറത്തേക്ക് നടന്നുപോയി , ചുറ്റുവട്ടത്തുമുള്ള ആരേയും ഗൗനിക്കുകപോലും ചെയ്യാതെ, തന്റെ കൽക്കരിയടുപ്പുകളെ മാത്രം ലക്ഷ്യമാക്കിക്കൊണ്ട്.

രാത്രി ഒരു വിധം വൈകിയാണ് അയാൾ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയത്. അയാൾ വാതിലിൽ മുട്ടുന്നതിനും മുൻപ് എനിക്കറിയാമായിരുന്നു അയാൾ എത്തിയെന്ന്. അയാളുടെ 'ബോയ്‌ലേർ സ്യൂട്ടി'ൽ നിറയെ ചാരവും കരിയുമുണ്ടായിരുന്നു. അയാൾ അകത്തു കയറിയതും മുറിയുടെ വാതിലടച്ചു. സംസാരമില്ല. എന്നെ നോക്കിയതുപോലുമില്ല. ഞാനും എന്റെ മുറിയുടെ വാതിലടച്ചു. ഞങ്ങൾക്കിടയിൽ ഒരു വലിയ ഹാളിന്റെ അകലമുണ്ട്. എന്നിട്ടും പക്ഷേ, അയാൾ ശ്വസിക്കുന്നതുപോലും എനിക്ക് കേൾക്കാൻ കഴിയുന്നത് പോലെ... എന്റെ മുറിയിൽ ഞാൻ ഏറെ ശ്രദ്ധയോടെ മാത്രം ശരീരമനക്കി. അത്രക്കും ശ്രദ്ധ ചെലുത്തുന്നതിൽ അസാധാരണമായ ഒരു സന്തോഷം ഉണ്ടാവുന്നുണ്ട്. കുറേ മാസങ്ങളായി ഞാൻ ഈ വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട്, പക്ഷേ അതുവരേക്കും കേട്ടിട്ടില്ലാതിരുന്ന നാനാവിധം ശബ്ദങ്ങൾ എന്റെ കാതുകളിൽ വന്നു വീഴാൻ തുടങ്ങി . വീടിനോടു തൊട്ടുകിടക്കുന്ന കാടിന്റെ പതിഞ്ഞ ചലനങ്ങൾ; ഏതെങ്കിലും ഒരു ചെടിയുടെ തണ്ട് മറ്റൊരു ചെടിയിൽ വെറുതെയൊന്ന് ഉരസിയത്; കുറ്റിച്ചെടികളിൽ മഞ്ഞു വീഴുന്നത്, കാടിന്റെ കനത്ത ഇരുട്ടിൽ നിന്നും അരിച്ചു വന്ന ഒരു കൂമൻ മൂളൽ; എന്റെ മുറിയുടെ ജനലിനപ്പുറത്തുകൂടെ ഒരു പാമ്പിഴഞ്ഞു നീങ്ങുന്നത്; വൈവിധ്യമാർന്ന ഏത്രയോ ശബ്ദങ്ങൾ…
പതിവ് വിട്ട് അന്ന് ഞാൻ സ്റ്റീരിയോവിൽ പാട്ടു കേട്ടില്ല . തണുപ്പിൽ കമ്പിളിപ്പുതപ്പ് വലിച്ചിടുമ്പോൾ അതിന്റെ ചുളിവുകൾ നിവരുന്ന ശബ്ദത്തിനു പോലും ഒരു സ്വകാര്യം പറച്ചിലിന്റെ ശ്രദ്ധയുണ്ടിപ്പോൾ.

രാവിലെ ആറുമണിക്കെഴുന്നേറ്റപ്പോൾ സുബ്രഹ്മണി വാതിൽ തുറന്നിട്ടിട്ടുണ്ട്. മുറിയിലേക്കെത്തിനോക്കിയപ്പോൾ, അയാൾ ഉണർന്നു കിടപ്പാണ്. അയാൾ ഏതോ 'ആസനം' അഭ്യസിക്കുകയാണെന്നു തോന്നും,കിടപ്പുകണ്ടാൽ. ബെഡ്ഷീറ്റിൽ ഒരു
ചുളിവുപോലുമില്ല. ഞാൻ ചോദിച്ചു," സുബ്രമണി, ചായ കുടിക്കുമോ?"
" പാല് കെടക്കുമാ?" അയാൾ ഒട്ടും ഭവ്യതയില്ലാതെ ചോദിച്ചു.
തരാമെന്നു ഞാൻ മൂളി. രണ്ടുനേരത്തേക്കായി വാങ്ങുന്ന പാലാണ്. വലിഞ്ഞു കയറി വന്നവൻ പാലിന് വേണ്ടി ആജ്ഞ പുറപ്പെടുവിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? ഇനിയിപ്പോൾ ...ഒരു ഗ്ലാസ് തിളപ്പിച്ച പാലുമായി ഞാൻ സുബ്രമണിയുടെ മുറിയിലേക്ക്. അയാൾ അത് വാങ്ങി രണ്ടു വലിക്കു കുടിച്ചു തീർത്തു. ഗ്ലാസ് എന്നെ തിരികെയേൽപ്പിച്ചുകൊണ്ട് അയാൾ അതേ കിടപ്പു തുടർന്നു.

എന്നും രാവിലെ ആറുമണിക്ക് ഞാൻ അയാൾക്ക് ഒരു ഗ്ലാസ്സ് തിളപ്പിച്ച പാൽ കൊണ്ടുകൊടുത്തു. ആദ്യത്തെ രണ്ടു ദിവസം അയാളെ പാലൂട്ടുന്നതിൽ എനിക്കത്ര സന്തോഷമൊന്നും തോന്നിയിരുന്നില്ല. പക്ഷേ അയാൾ ഉണർത്തിവിട്ട നിശബ്ദതയുടെ തരംഗങ്ങൾ പാലിനേക്കാൾ സമ്പുഷ്ടമായിരുന്നു. ആ തരംഗങ്ങളെ കൂടുതൽ കൂടുതൽ അടുത്തറിഞ്ഞതോടെ എന്നിലെ നേരിയ മുറുമുറുപ്പുകളും മാഞ്ഞുപോയി. എനിക്ക് മുൻപേ അയാൾ ഫാക്ടറിയിലേക്കിറങ്ങി. തലേന്ന് കണ്ട ചാരവും കരിയുമൊന്നും അയാളുടെ സ്യുട്ടിൽ ഇല്ലായിരുന്നു. അയാളത് എങ്ങനെ വൃത്തിയാക്കിയോ ആവോ. വസ്ത്രം കുടയുന്നതിന്റെ പോലും ശബ്ദം കേട്ടിരുന്നില്ലല്ലോ! ഇറങ്ങിപ്പോകുമ്പോൾ അയാൾ എന്നെ ഗൗനിച്ചതേയില്ല.

ഇടനേരത്ത് എപ്പോഴെങ്കിലും അയാൾ വന്ന് വീടിന്റെ താക്കോൽ വാങ്ങിക്കൊണ്ടു പോകും. ഞാൻ ഉച്ചയൂണിനു വരുമ്പോൾ കാണാം, പൂമുഖം മുതൽ എല്ലാം വൃത്തിയായി കിടക്കുന്നത്. അയാൾ കിടക്കയിൽ കണ്ണുകളടക്കാതെ നീണ്ടു നിവർന്നു ശാന്തനായി കിടപ്പുണ്ടാവും.

എട്ടോ പത്തോ ദിവസം സുബ്രമണി എന്നോടൊപ്പം ഉണ്ടായിരുന്നു. അയാൾ താക്കോൽ തിരിച്ചേൽപ്പിക്കുമ്പോഴൊക്കെയും,' ഇതെന്റെ വീടാണ്. എപ്പോഴും ഇതുപോലെത്തന്നെ വൃത്തിയാക്കി വച്ചേക്കണം' എന്ന് ഒരു ധ്വനിയുണ്ടായിരുന്നുവോ? ഒരു തിരിച്ചുപോക്കിന്റെ യാതൊരു ഔപചാരികതയുമില്ലാതെ, ഒന്ന് അറിയിക്കുക പോലും ചെയ്യാതെ, ഒരു ദിവസം അയാൾ തിരിച്ചുപോയി. പരിചയത്തിലുള്ള ആരുടെയോ പക്കൽ താക്കോൽ കൊടുത്തയച്ചു.

അയാൾ തിരിച്ചുപോയ ദിവസം ശരിക്കും എന്നിൽ സങ്കടം പൊടിഞ്ഞു, പ്രിയപ്പെട്ട ആരുടെയോ വേർപാടുപോലെ. ഊട്ടിയിലേക്കുള്ള യാത്രക്കിടയിൽ വെച്ച് എവിടെനിന്നോ അയാൾ ഫാക്ടറിയിലേക്കു ഫോൺ ചെയ്ത് എന്നെ ആവശ്യപ്പെട്ടു. ഫോണിൽ അയാൾ എനിക്ക് നല്കിയത് ഒരാജ്ഞയായിരുന്നു," റൂമുക്കുള്ളെ രണ്ടു സ്പാനർ വെച്ചിരിക്കത്. അതെടുത്തു വർക്ക് ഷോപ്പിൽ കൊടുക്കണം. പുരിഞ്ചിതാ? ." ഞാൻ ഓക്കേ പറഞ്ഞു. അങ്ങേത്തലയ്ക്കൽ സുബ്രഹ്മണി ഒന്ന് ചിരിച്ചുവോ? ഉറപ്പില്ല...
പക്ഷേ ഒന്നെനിക്കുറപ്പുണ്ട്, സുബ്രമണി വന്നുപോയതിൽപ്പിന്നെ  എന്റെ ആ വസതി ഒരിക്കലും പഴയതുപോലെയല്ലായിരുന്നു.

അതിഥിയും ആതിഥേയനും സെന്നിലെ( zen ) കൊവാനുകളാണ്-koan. എന്താണ് ആതിഥേയനുള്ളിലെ അതിഥി ? ആതിഥേയനുള്ളിലെ ആതിഥേയനെന്താണ് ? അതിഥിയും ആതിഥേയനും എത്രയകലത്തിലാണ്?... എന്നിങ്ങനെ. സെൻഗുരുവായിരുന്ന റ്യുസാനും തോഷാനുമിടയിലുള്ള  ഈ സംഭാഷണങ്ങൾ വളരെ പ്രസിദ്ധമാണ് ( സെൻ -മജ്ജയും മാംസവും എന്ന സമാഹാരത്തിൽ ഞാനത് എടുത്തുചേർത്തിട്ടുണ്ട്).

ഒരു മനനവാക്യത്തെയാണെന്നു തോന്നുന്നു നാം വെറുമൊരു പരസ്യവാചകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു -അതിഥി ദേവോ ഭവ: ഒരുപക്ഷേ, അതിനേക്കാൾ ധീരമായി ആതിഥ്യ മഞ്ജരികൾ ആലപിച്ചത് കബീർ ആണെന്ന് തോന്നിയിട്ടുണ്ട് -
"കേൾക്കൂ സുഹൃത്തേ,
ഈ ലോകത്ത് സംതൃപ്‍തി തരുന്ന ഒന്നുണ്ട്;
അത്, ഒരതിഥിയുമായുള്ള കണ്ടുമുട്ടലാണ്."


പ്രിയ സുബ്രമണി, സാമ്യങ്ങളേതുമില്ലെങ്കിലും നിങ്ങൾ എന്നെ ഓർമ്മിപ്പിക്കുന്ന ഒരു കഥയുണ്ട്:



സെൻ ഗുരുവായിരുന്ന നാൻസെൻ മലമുകളിൽ ഒരു കൊച്ചു കുടിൽ കെട്ടി താമസിച്ചിരുന്ന കാലം. ഒരു ദിവസം അസാധാരണനായ ഒരു ഭിക്ഷു അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. നാൻസെൻ തന്റെ വയലിലേക്കിറങ്ങാൻ നിൽക്കുകയായിരുന്നു. അയാളെ സ്വാഗതം ചെയ്തുകൊണ്ട് നാൻസെൻ പറഞ്ഞു,"സ്വന്തം വീടുപോലെ കരുതുക. ഇഷ്ടമുള്ളതെന്തും പാചകം ചെയ്തു കഴിച്ചോളൂ. ബാക്കി വരുന്ന ഭക്ഷണം, ദാ ഈ വഴിയിലൂടെ ഒരല്പം മുന്നോട്ടു നടന്നാൽ ഞാൻ പണിയെടുക്കുന്ന ഇടമായി; അങ്ങോട്ട് കൊണ്ട് വന്നേക്കുക."

നാൻസെൻ വൈകും വരെ പണിയെടുത്തു. തളർന്നു ക്ഷീണിച്ച്‌ തന്റെ കുടിലിലേക്ക് തിരിച്ചുവന്നു. സഹിക്കാനാവാത്ത വിശപ്പ്. അപരിചിതനായ ഈ ഭിക്ഷു, ഉച്ചക്ക് സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കിയിരുന്നു. അടുക്കളയിൽ ബാക്കി വന്ന  എല്ലാ ഭക്ഷണ സാധനങ്ങളും ഇയാൾ ദൂരെയെറിഞ്ഞു കളഞ്ഞു. അവിടെയുണ്ടായിരുന്ന എല്ലാ പാത്രങ്ങളും ഉടച്ചുകളഞ്ഞു. തന്റെ ഒഴിഞ്ഞ കുടിലിൽ ഈ അതിഥി കൂർക്കം വലിച്ചു കിടന്നുറങ്ങുന്നു! നാൻസെൻ തന്റെ ക്ഷീണിച്ച ശരീരം മൂരി നിവരുന്ന ശബ്ദം കേട്ടപ്പോൾ, അയാൾ എണീറ്റ് ഒന്നും മിണ്ടാതെ നടന്നു പോയി.
വർഷങ്ങൾക്കു ശേഷം നാൻസെൻ തന്റെ ശിഷ്യന്മാരോട് ഈ സംഭവത്തെ വിവരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു," എന്ത് നല്ലവനായ ഒരു ഭിക്ഷുവായിരുന്നു അയാൾ !
ഇപ്പോഴും എനിക്കയാളെ മറക്കാനാവുന്നില്ലല്ലോ."





7 comments:

  1. Enjoyed like beautiful picturisation ...scene by scene....saw the lightening and the porcupine (mullan panni) felt the silence of night, movement of blanket with it slightest sound..😊👌...
    ...taste of ZEN. .drip of ZEN.. A Sip of ZEN..
    Thank you🙏

    ReplyDelete
    Replies
    1. My joy dear. Zen to be absorbed that way only..drop by drop..dot by dot...and clarity will be the hangover...lv

      Delete
  2. It felt like watching a movie . wonderfully portrayed . good

    ReplyDelete