Featured Post

Tuesday, April 14, 2020

ഉണർവിലേക്കുള്ള പടവുകൾ - 5

                               
(by Robert Morgan Fisher)

അതിശയോക്തി : ഒരു വൈറസ് വ്യാധി

കുറച്ചു കാലങ്ങളായി നാം പരിചയപ്പെട്ടുവരുന്ന വൈറസ് വ്യാധികൾ നിരവധിയാണ്. എയ്ഡ്‌സ് മുതൽ, നിപ്പ കഴിഞ്ഞ് ഇതാ കൊറോണ വരെ. ഇനിയും പുതിയ വൈറസുകൾ ഉണ്ടായി വരും. ഒന്നിനൊന്ന് വെല്ലുവിളിയുയർത്തുന്നവ. അവക്കെല്ലാം പഴം പച്ചക്കറി പക്ഷിമൃഗാദികൾ മുതൽ പലതരം  മനോഹരനാമങ്ങൾ നാം കണ്ടെത്തുകയും ചെയ്യും.
എന്നാൽ ഇവയെക്കാളൊക്കെ മാരകമായ മറ്റൊരു വൈറസ് വ്യാധിയുണ്ട്; വിശേഷിച്ചും ആത്മീയതയുടെ ലോകത്ത്. ആ വ്യാധിയുടെ പേരാണ് അതിശയോക്തി, exaggeration. ഇവിടെ ഇതിനെ വൈറസ് വ്യാധിയെന്നു വിളിക്കുന്നത് പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, അതിശയോക്തി നമ്മുടെ ജീവിതത്തെ ഗ്രസിച്ചിരിക്കുന്നത് ഒരു വൈറസിനെപ്പോലെ അതിസൂക്ഷ്മമായാണ്. രണ്ട്, അത് ഒരു വൈറസ്സിനെപ്പോലെ അതിവേഗത്തിൽ വ്യാപിച്ച് നമ്മുടെ മൊത്തം ഇന്ദ്രിയവ്യവസ്ഥയേയും താറുമാറാക്കിക്കളയുന്നു.
അതിശയോക്തിയെന്ന് പറയുമ്പോൾ ഒരുപക്ഷേ 'മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം' മനസ്സിലേക്കോടിയെത്താം. എന്നാൽ ഇവിടെ പരാമർശിക്കപ്പെടുന്ന ഈ വ്യാധി കേവലം പൊങ്ങച്ചമോ മനോരാജ്യമോ അല്ല; 'അതുക്കും മേലെയാണ്'. മലർപ്പൊടിക്കാരന്റെ ഭാഗ്യമെന്തെന്നാൽ, എപ്പോഴെങ്കിലും അയാളുടെ മലർപ്പൊടിക്കുടം ഉടഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. എന്നാൽ നമ്മുടെ അതിശയോക്തികൾ അത്രയെളുപ്പം ഉടഞ്ഞുപോയേക്കില്ല. അത്രക്കും തന്ത്രപൂർവ്വമാണ്, അത്രക്കും സൂക്ഷ്മമായാണ് നാം അതിനെ പരിപാലിച്ചുപോരുന്നത്. മിക്കപ്പോഴും നാം അറിയുന്നുപോലുമില്ല നാം ജീവിക്കുന്നത് ഒരു exaggerated ജീവിതമാണെന്ന്. ഊതിവീർപ്പിച്ച ഒന്ന്; സന്തോഷമായാലും കഷ്ടപ്പാടായാലും.
നമ്മുടെ മൂല്യങ്ങളത്രയും- സ്നേഹം, ദയ, കാരുണ്യം, അഹിംസ, മതേതരത്വം, ക്ഷമ, സഹാനുഭൂതി, സദാചാരം, വിനയം തുടങ്ങി സകലതും അതിശയോക്തിയാൽ മലീമസമാണ്. ഇവക്കെല്ലാം വേണ്ടുവോളം ജനസമ്മതിയും പ്രശംസയും കിട്ടിപ്പോരുന്നതിനാൽ, അവയിലൊക്കെയും എത്രത്തോളം അതിശയോക്തി കലർന്നിട്ടുണ്ടെന്ന് നാം അറിയുന്നേയില്ല. നിസ്സാരമായ മമതയെ നാം സ്നേഹമാക്കി പുകഴ്ത്തിക്കളയും. സഹാനുഭൂതിയെന്ന വികാരം അഹന്തയിൽ അധിഷ്ഠിതമാണെങ്കിലും, ഒരു ചെറിയ സഹായഹസ്തത്തെ നാം സമഷ്ടിസ്നേഹത്തിന്റെ, emapathy-യുടെ മൂർത്തീഭാവമാക്കി അവതരിപ്പിച്ചേക്കും. ബർണാഡ് ഷായുടെ ഒരു
BERNARD SHAW
പ്രസ്താവം ഇങ്ങനെയാണ്: 'ഒരു വ്യക്തിക്ക് മറ്റുള്ളവരിൽ നിന്നുമുള്ള വ്യത്യാസത്തെ ഊതിപ്പെരുപ്പിച്ചതിനെയാണ് നാം സ്നേഹമെന്നു വിളിക്കുന്നത്.'

അത്രക്കൊന്നും പോകേണ്ടതില്ല. നമ്മുടെ ദൈനം ദിന ചെയ്തികളെ സത്യസന്ധമായി ഒന്ന് നിരീക്ഷിച്ചാൽ മതി. നമ്മുടെ ചെയ്തികളിൽ ഒരു ശതമാനം പോലും അതിശയോക്തിയില്ലാതെ അനുഭവിക്കുന്നുണ്ടോയെന്നു സംശയമാണ്. (ഇതും അതിശയോക്തിയാണെന്നു വിചാരിച്ചേക്കരുതേ!) രാവിലെ എണീക്കുമ്പോൾ വെറുതെ ഒരു വിചാരം മനസ്സിലൂടെ പാഞ്ഞുപോയിക്കാണും, 'എന്താണാവോ ഒരു മൂഡില്ല'. മിക്കപ്പോഴും അത് രാവിലെ നാം അഭിമുഖീകരിക്കാൻ പോകുന്ന എന്തൊക്കെയോ സന്ദർഭങ്ങളെ ഓർക്കുമ്പോഴുണ്ടായതാകാം. പക്ഷേ അപ്പോഴേക്കും നാം തീർപ്പുകൽപ്പിക്കും, ഈ ദിവസം ഒട്ടും നല്ല ദിവസമല്ലെന്ന്. പിന്നീട് ആ ദിവസം മുഴുവനും നമുക്കുണ്ടാകുന്ന എല്ലാ അനുഭവങ്ങളേയും 'ഒരു മോശം ദിവസം' എന്ന മുഖവുരയോടെയാണ് നാം സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുക. അതുകൊണ്ടു തന്നെ ആ ദിവസം മോശമാകാനും മതി. ചെറുതായൊന്നു മുഷിഞ്ഞാൽ മതി, അത്രക്കും വേണ്ട, അഞ്ചു മിനിറ്റു നേരം വിശേഷിച്ചൊന്നും ചെയ്യാനില്ലെന്നു വന്നാൽ മതി, 'മനുഷ്യൻ ബോറടിച്ചു ചത്തു' എന്ന് തീർപ്പാക്കിക്കളയും. പിന്നെയുള്ള നിമിഷങ്ങളാകെ അസ്വസ്ഥതയുടേതാണ്. നാം അനുഭവിക്കുന്ന വേദനകളധികവും -physical pain- അതിശയോക്തി കലർന്നതത്രേ. ഒരാളോട് ചെറിയ ഒരിഷ്ടം തോന്നുമ്പോഴേക്കും നമുക്കത് 'പ്രണയപാരമ്യ'മാണ്. വെറുപ്പുതോന്നുമ്പോഴും അതങ്ങനെയാണ്-'ഇതുപോലെ വെറുക്കുന്ന ഒരാൾ എന്റെ ജീവിതത്തിലില്ല!'
catastrophizing എന്നറിയപ്പെടുന്ന ഒരു സ്വാഭാവ വിശേഷമുണ്ട്- ഒരു സംഭവം നമുക്ക് പ്രതികൂലമായിത്തീരുമെന്നും അതിനെത്തുടർന്ന് അതൊരു വലിയ ദുരന്തത്തിലേ കലാശിക്കൂ എന്നും ഭാവന ചെയ്യൽ. ഒരാളെ കാത്തിരിക്കുകയും അയാൾ പതിവ് സമയം കഴിഞ്ഞും എത്താതിരിക്കുകയും ചെയ്യുമ്പോൾ, പിന്നെ സംഭവിക്കാവുന്ന അപകടങ്ങളുടേയും അതിനെത്തുടർന്നുണ്ടാവുന്ന ദാരുണാന്ത്യങ്ങളുടേയും ചിത്രങ്ങൾ മനസ്സിലേക്കോടിയെത്തുന്നത് മിക്കവർക്കും പരിചിതമായിട്ടുള്ളതാണ്.
അതിശയോക്തികൾ എത്ര വേണമെങ്കിലും പെരുപ്പിക്കാവുന്നതാണ്, ഏതു ദിശയിലേക്കും.
ഒരു മുല്ലാക്കഥയുണ്ട്: മുല്ല നസിറുദീന്റെയടുത്ത് അതിശയിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞ് ആർക്കും ആള് ചമയാൻ പറ്റാറില്ലത്രേ. എത്ര വലിയ സംഗതി പറഞ്ഞാലും മുല്ല പറയും,'ഇതാണോ ഇത്ര വലിയ കാര്യം, ഇതിലും വലിയ സംഭവമാകമായിരുന്നു.' മുല്ലയുടെ സുഹൃത്തുക്കൾ ഒരിക്കൽ വിചാരിച്ചു 'ഇയാളുടെ വായടപ്പിച്ചിട്ടുതന്നെ കാര്യം'. ഒരു ദിവസം അവർ ഒരു ഇല്ലാക്കഥ പറഞ്ഞുണ്ടാക്കി. അവർ മുല്ലയെക്കണ്ടപ്പോൾ പറഞ്ഞു,' മുല്ലാ, നിങ്ങൾ അറിഞ്ഞില്ലേ, നമ്മുടെ ഹുസൈന്റെ കാര്യം? അവൻ ഇന്നലെ ജോലി കഴിഞ്ഞു വന്നപ്പോൾ കാണുന്നത് അവന്റെ ഭാര്യ അപ്പുറത്തെ ജോർജിന്റെ കൂടെ.... അവൻ മറ്റൊന്നും നോക്കിയില്ല. തോക്കെടുത്ത് രണ്ടിനേയും തട്ടിക്കളഞ്ഞു. എന്നിട്ട് ആ തോക്കുകൊണ്ടുതന്നെ സ്വയം വെടിവെച്ചു മരിച്ചു.'
'ഇതാണോ ഇത്ര വല്യ കാര്യം? ഇതിലും ഭീകരമാകാമായിരുന്നു', മുല്ല പറഞ്ഞു.
'ഇതിനേക്കാൾ വലുത് ഇനിയെന്തുണ്ടാവാനാണ്?' സുഹൃത്തുക്കൾ ചോദിച്ചു.
മുല്ല പറഞ്ഞു,'അത് മിനിയാന്നായിരുന്നെങ്കിൽ, ഞാനിപ്പോൾ ജീവിച്ചിരിക്കുമായിരുന്നില്ല !
മിക്കപ്പോഴും പിടിക്കപ്പെടാതെപോകുന്ന ഒരതിശയോക്തിയാണ് വിനയം. വിനയത്തോളം മലിനമാക്കപ്പെട്ട മൂല്യങ്ങൾ കുറവാണ്. അഹങ്കാരമാണ് വിനയത്തിന്റെ മേലാപ്പണിഞ്ഞ് പിൻവാതിലിലൂടെ കയറിവരുന്നത്. നാം പക്ഷേ വിനയത്തിനേയും അഹങ്കാരത്തോടൊപ്പം മത്സരിപ്പിച്ച് 'അത്രത്തോളം വിനയം ആർക്കുമില്ല' എന്ന് പാരിതോഷികം കൊടുത്തു വിടുന്നു!
ഒരു രണ്ടെണ്ണം അകത്തുചെന്നാലേ 'ഒരിത്' ഉണ്ടാവൂ എന്ന് പറയുന്നതുപോലെത്തന്നെയാണ് അതിശയോക്തിയില്ലാഞ്ഞാൽ ജീവിതത്തിൽ പിന്നെയെന്താണുണ്ടാവുക എന്ന് ചോദിക്കുന്നതും. ചോദിച്ചാലും ഇല്ലെങ്കിലും അവ നമ്മുടെ 'വൈകാരിക മസാലക്കൂട്ടുകളാണ്.' എന്നാൽ, ഇവയൊക്കെ വേണ്ടതിലധികം ചേർത്തിട്ടും സന്തോഷമെന്ന സ്വാദ് കണ്ടെത്താനാവാത്തതുകൊണ്ടാണ് നാം പിന്നെയും എന്തെങ്കിലുമൊക്കെ തെരഞ്ഞുകൊണ്ടിരിക്കുന്നത്. ഈ തെരച്ചിലിനെ ചിലർ ആത്മീയത എന്ന് വിളിക്കുന്നു. അങ്ങനെയുള്ളവർക്ക് അതീവ ഹാനികരമായിട്ടുള്ള ഒന്നാണ് അതിശയോക്തി. എന്തെന്നാൽ, അത് എല്ലായ്പ്പോഴും നമ്മെ സുതാര്യതയിൽ നിന്നും (clarity), യാഥാർഥ്യത്തിൽ നിന്നും അകറ്റിക്കളയുന്നു. നാം എവിടെയാണ്, എന്താണ് നമുക്ക് ആവശ്യമായിട്ടുള്ളത്? നമ്മുടെ പ്രശ്നമെന്താണ്? അതിനു കാരണമായിട്ടുള്ളത് എന്താണ്? നാം പോകേണ്ടത് ഏതു ദിശയിലാണ് ? തുടങ്ങിയുള്ള അടിസ്ഥാന ചോദ്യങ്ങളിൽ നിന്നും അതിശയോക്തി നമ്മെ വഴിതെറ്റിച്ച്‌ കൊണ്ടുപോകുന്നു. നാം എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോഴും- ധ്യാനം തുടങ്ങിയ ഏതു ശ്രമങ്ങളും- അതിശയോക്തി നമുക്ക് പർവ്വതീകരിച്ച അനുഭവങ്ങൾ സമ്മാനിക്കുന്നു. നീല വെളിച്ചം, ഊർജ്ജചക്രങ്ങൾ, പൂർവ്വജന്മ സ്മൃതികൾ, പ്രവചനസിദ്ധികൾ എന്നിങ്ങനെ. അതിൽ അല്പം നിരാശയുണ്ടായാൽ അതിനേയും പെരുപ്പിച്ചുകൊണ്ട് ഇതുകൊണ്ടൊന്നും യാതൊരു ഫലമില്ലെന്നും മറ്റെന്തെങ്കിലുമാണ് ചെയ്യേണ്ടതെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു. തൊട്ടതിലും പിടിച്ചതിലുമെല്ലാം അതിശയോക്തി പടർന്നുകയറി നമ്മെ അസത്യത്തിന്റെ മാറാക്കെണിയിലകപ്പെടുത്തുന്നു.
എല്ലായ്പ്പോഴും ഓർക്കാവുന്ന ഒരു സെൻ (zen) കഥയുണ്ട്: ഒരിക്കൽ ഒരു ശിഷ്യൻ കുറേക്കാലം ധ്യാനിക്കാൻ ശ്രമിച്ചതിന് ശേഷം യാതൊന്നും സംഭവിക്കുന്നില്ലെന്ന് കണ്ട് ഗുരുവിനടുത്തേക്ക് ചെന്ന് വികാരാധീനനായി,' ഗുരോ, ഒരുപാട് നാളായി അങ്ങ് നിർദേശിച്ചതുപോലെത്തന്നെ ഞാൻ ധ്യാനം ശീലിക്കുന്നു. പക്ഷേ ഇതുവരേക്കും യാതൊരു ഗുണവുമുണ്ടായില്ല."

ഗുരു ശാന്തമായി പറഞ്ഞു, 'ഇതും കടന്നുപോകും.'
ശിഷ്യൻ മുറുമുറുത്തുകൊണ്ട് തിരിച്ചുപോയി വീണ്ടും ധ്യാനം തുടർന്നു. കുറേ നാളുകൾക്കു ശേഷം അവനിലെ ചിന്തകൾ അടങ്ങാൻ തുടങ്ങി. അവനിൽ ഇടയ്ക്കിടെ ശാന്തിയുടെ ഓളങ്ങൾ ഉയരാൻ തുടങ്ങി. ഒരു ദിവസം അവൻ ഏറെ സന്തോഷത്തോടെ ഗുരുവിന്റെ അടുത്തുവന്നു പറഞ്ഞു,' ഗുരോ, ഞാൻ ധ്യാനമെന്തെന്ന് അറിയാൻ തുടങ്ങിയിരിക്കുന്നു.'
ഗുരു ശാന്തമായി പറഞ്ഞു,' ഇതും കടന്നുപോകും.'
നാം എവിടെയെല്ലാം അതിശയോക്തിക്ക് അടിപ്പെടുന്നു എന്ന് സ്നേഹപൂർവ്വം നിരീക്ഷിക്കലാണ് ആദ്യം ചെയ്യാനുള്ളത്. ഇടക്കൊക്കെ അങ്ങനെയെന്തെങ്കിലും പറഞ്ഞുപോയാൽ അതിനെ അറിയുക മാത്രം ചെയ്യുക. തന്റെ ആ ചെയ്തിയെ വീണ്ടും അതിശയോക്തികൊണ്ടു പുതപ്പിച്ചേക്കരുത്. അതിനെ വല്ലാതെ കുറ്റപ്പെടുത്തിയേക്കരുത്. ഉദാസീനമായി നോക്കിക്കാണുക മാത്രം ചെയ്യുക. നമ്മിലെ അതിശയോക്തികൾ കാണാതെ പോകരുതെന്ന് മാത്രം. മറ്റുമുള്ളവരുടെ വാക്കുകളേക്കാൾ, തീർപ്പുകല്പിച്ചുകൊണ്ടുള്ള സ്വന്തം വാക്കുകളാണ് നമ്മിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതെന്നോർക്കുക. ഉപസംഹരിക്കാനുള്ള ത്വര അതിശയോക്തിയുടേതും കൂടിയാണ്. മനസ്സ് അതിശയോക്തിയിൽ  മതിമറക്കുന്നുവെന്നു കാണുമ്പോൾ ഉള്ളിനുള്ളിൽ ഇങ്ങനെ മന്ത്രിക്കുക:'exaggeration..exaggeration..exaggeration.'


മിശിഹായുടെ പുസ്തകത്തിൽ റിച്ചാർഡ് ബാക് ഓർമ്മിപ്പിക്കുന്നു:
'ഏറ്റവും ലളിതമായ ചോദ്യങ്ങളാണ് 
ഏറ്റവും ഗഹനമായവ.
നിങ്ങൾ എവിടെയാണ് ജനിച്ചത്?
നിങ്ങളുടെ വീട് എവിടെയാണ്?
നിങ്ങൾ എവിടേക്കാണ് പോകുന്നത്?
നിങ്ങൾ എന്താണ് ചെയ്യുന്നത്?
എപ്പോഴെങ്കിലുമൊക്കെ ഇവയെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കുക,
ഓരോ തവണയും നിങ്ങളുടെ ഉത്തരങ്ങൾ
മാറിമാറിവരുന്നത് ശ്രദ്ധിക്കുക. 


മേല്പറഞ്ഞ ചോദ്യങ്ങൾ ചോദിക്കുകയെന്നത്, ഒരാൾ ഇടയ്ക്കിടെ സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചുവരുന്നതുപോലെയാണ്. അല്ലെങ്കിൽ, ഒരു സംഗീതജ്ഞൻ തന്റെ സ്വരമോ സംഗീതോപകരണമോ ശ്രുതി ശുദ്ധമാണോ എന്ന് പരിശോധിക്കുന്നതുപോലെ. അതിശയോക്തി നമ്മെ വിട്ടൊഴിയുമ്പോൾ (മറ്റു പല വ്യാധികൾക്കുമൊപ്പം), ഉത്തരങ്ങളിൽ വരുന്ന മാറ്റം ഒരുപക്ഷേ അവിശ്വസനീയമായിരിക്കും. അത്രക്കും തെളിമയുണ്ടായിരിക്കും ആ നിമിഷങ്ങൾക്ക്. ഉദ്വേഗങ്ങളൊഴിഞ്ഞ് ശാന്തമായിരിക്കും ആ മുഹൂർത്തങ്ങൾ. അതിശയങ്ങളൊഴിഞ്ഞ ആ നിമിഷങ്ങളിൽ മാത്രമേ ഓരോ മാത്രയും  വിസ്മയവിശുദ്ധമായിരിക്കൂ; ദുഃഖത്തിന്റേതായാലും ആഹ്ലാദത്തിന്റേതായാലും.




                                       


4 comments:

  1. "അഹങ്കാരമാണ് വിനയത്തിന്റെ മേലാപ്പണിഞ്ഞ് പിൻവാതിലിലൂടെ കയറിവരുന്നത്."....beautiful words... now, that is what we call a true insight .... superb article

    ReplyDelete