Osho wings Osho waves

Featured Post

Sunday, September 17, 2023

ഉണർവിലേക്കുള്ള പടവുകൾ - 41


                              പുതിയ ഭൂതവും പഴയ ഭാവിയും  


ഭൂതാവിഷ്ടർ എന്ന പേരിൽ പ്രസിദ്ധമായ ഒരു നോവലുണ്ട്; ദസ്തേവ്സ്കിയുടെ DEMONS എന്ന നോവലിന്റെ പരിഭാഷ. THE POSSESSED എന്നായിരുന്നു ഇംഗ്ലീഷ് പരിഭാഷക്കു ആദ്യം നൽകിയ പേര്. ഇപ്പോഴത് DEMONS എന്ന് പരിഷ്‍കരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യയശാസ്ത്രങ്ങളുടേയും ആശയശാഠ്യങ്ങളുടേയും ബാധ കയറിയവർ എന്ന അർത്ഥത്തിലാണ് നോവലിൽ വിവക്ഷിക്കപ്പെടുന്നതെങ്കിലും, കുറേകൂടി

വിശാലമായ അർത്ഥത്തിൽ ഭൂതകാലം പിടികൂടിയവർ എന്നാണ് മനസിലാക്കേണ്ടതെന്ന് തോന്നുന്നു. ഭൂതാവിഷ്ടർ എന്ന പ്രയോഗം ഒരു കൗതുകമുണർത്തുന്നുണ്ട് - ഭൂതകാലത്തിന്റെ ബാധ കയറാത്തവരായി നമ്മിൽ എത്ര പേരുണ്ട്?


കേവലം ഓർമ്മകളുടെ രൂപത്തിലല്ല ഭൂതകാലം നമ്മിൽ കുടികൊള്ളുന്നത്. നമ്മുടെ ശരീരവും മനസ്സും വിചാരങ്ങളും വികാരങ്ങളുമെല്ലാം ഒരർത്ഥത്തിൽ ഭൂതമാണ്. അറിയപ്പെടാത്ത ഏതോ ഭൂതകാലങ്ങളിൽ നിന്നും കൈമാറി കൈമാറി വീണ്ടും ജനിച്ചും പരിണമിച്ചുമൊക്കെ ഉണ്ടായിവന്നവ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളില്ലെല്ലാം ഭൂതകാലം ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നിറഞ്ഞു നില്പ്പുണ്ട്. നമ്മുടെ ഭക്ഷണരീതികളിൽ, നമ്മുടെ രുചിവ്യത്യാസങ്ങളിൽ, നമ്മുടെ വർണ്ണവിവേചനങ്ങളിൽ, നമ്മുടെ സൗന്ദര്യ സങ്കല്പങ്ങളിൽ, നമ്മുടെ ആയുരാരോഗ്യ സൗഖ്യങ്ങളിൽ നിറയെ ഭൂതകാലമാണ്. നാം സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങളിൽ, നാം കണ്ടെത്തുന്ന ജീവനോപാധികളിൽ, നാം പുലർത്തുന്ന ജീവിതസമീപനങ്ങളിൽ എല്ലാം ഭൂതകാലമാണ്. ഒരർത്ഥത്തിൽ നാം ഭൂതത്തിന്റെ സന്തതികളാണ്. തീർത്തും ഭൂതാവിഷ്ടർ.


ആശയും ആഗ്രഹങ്ങളുമായി കലങ്ങിമറിയുന്ന സാധാരണക്കാർ മുതൽ അസാധാരണ ഭാവനാവിലാസങ്ങൾ പ്രകടിപ്പിക്കുന്ന മഹാപ്രതിഭകളും ഭൂതകാലത്തിന്റെ പിടിയിൽത്തന്നെ. എന്തുകൊണ്ടെന്നാൽ നമ്മുടെ ഭാവനകളത്രയും ഭാഷാപ്രാവീണ്യം മുതൽക്കുള്ള ഭൂതകാല ലക്ഷണങ്ങൾ മാത്രമാണ്. ശരിക്കു പറഞ്ഞാൽ നമ്മുടെ ഭാവിയെന്നത് നമ്മുടെ ഭൂതകാലത്തിന്റെ ഒരു പ്രക്ഷേപ (projection) മല്ലാതെ മറ്റെന്താണ്? ഒരുവേള നമ്മിൽ നിന്നും ഭാഷയെ എടുത്തുമാറ്റിയാൽ, നമ്മുടെ സങ്കല്പത്തിലുള്ള നീണ്ട ഭാവിയും, നമുക്ക് തൊട്ടു മുന്നിലുള്ള ഹ്രസ്വ ഭാവിയുമെല്ലാം പൊടുന്നനെ ഇല്ലാതെയാകും. അതുകൊണ്ടാണ് 'മിണ്ടാട്ടം മുട്ടിപ്പോകുന്ന' ഭീതിജനകമായ നിമിഷങ്ങളിലും അതുപോലെത്തന്നെ തീർത്തും അപ്രതീക്ഷിതമായ സന്ദർഭങ്ങളിലും മറ്റും നമ്മിലെ ഭാവിയും ഭൂതവും എങ്ങോട്ടോ മാഞ്ഞുപോകുന്നത്.

ഭൂതവും ഭാവിയും ഉണ്ടായിവന്നിട്ടുള്ളത് മനുഷ്യൻ എന്ന ജീവിവർഗ്ഗത്തിന്റെ ആവിർഭാവത്തോടെയാണ്. എന്തെന്നാൽ ഭൂതവും ഭാവിയും സവിശേഷമായ നോക്കിക്കാണലുകൾ മാത്രമാണ്, perceptions. മനുഷ്യന് മാത്രമേ അങ്ങനെ നോക്കിക്കാണാനുള്ള കഴിവുള്ളൂ. മറ്റു പല ജീവ ജാലങ്ങളും ഭൂതകാലം അനുഭവിക്കുന്നുണ്ടെന്ന് (ഓർമ്മകളുടെ മാത്രം രൂപത്തിൽ) തോന്നാം, പക്ഷേ അവർ അപ്പോഴും വർത്തമാനത്തിലാണ്, അവരത് അറിയുന്നില്ലെങ്കിലും. ഓർമ്മകളിൽ മുഴുകി (ഭാവനകളിലും) ചുറ്റുപാടുകളെ മറന്നു പോകുന്ന ഏതെങ്കിലും ജീവിയുണ്ടെന്നു തോന്നുന്നില്ല, മനുഷ്യനൊഴികെ.



ഭൂതത്തേയും ഭാവിയേയും പറ്റി പറയുമ്പോൾ, പൊതുവെ പറഞ്ഞുപോരുന്ന ഒരു രീതിയുണ്ട്, 'ഭൂതകാലമെന്നത് എന്നേ കഴിഞ്ഞുപോയിരിക്കുന്നു. ഭാവിയാകട്ടെ ഇനിയും വന്നിട്ടുമില്ല.' നാം അത് ഒരൊഴുക്കാൻ മട്ടിൽ പറഞ്ഞുപോവുന്നുണ്ടെങ്കിലും ഇതുരണ്ടും ഒട്ടും ബോധ്യമാവുന്ന സംഗതികളല്ല പൊതുവെ. ഉദാഹരണത്തിന്, രാവിലെ വന്ദേ ഭാരത് എക്സ്പ്രെസ്സിൽ കയറി കാസർഗോട്ടേക്ക് പോകുന്ന ഒരാളുടെ കാര്യമെടുക്കുക. കാസർഗോഡ്, അയാൾ എത്തുന്ന മുറക്ക് സൃഷ്ടിക്കപ്പെടുന്ന ഒരു പട്ടണമല്ല. അയാൾ അവിടെ എത്തുന്നതോടെയല്ല അവിടത്തെ ജനവാസങ്ങളും കെട്ടിടങ്ങളും പാലങ്ങളും റെയിൽവേയും മറ്റും. അത് എപ്പോഴേ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. അയാൾ വിട്ടുപോരുന്നതോടെ തിരുവനന്തപുരം നഗരം മാഞ്ഞുപോകുന്നുമില്ല. കനകക്കുന്നുകൊട്ടാരവും രാഷ്ട്രീയക്കാർ തമ്പടിച്ചിരിക്കുന്ന നിയമസഭയുമൊന്നും പുകപോലെ മാഞ്ഞുപോകുന്ന ഒരനുഭവമല്ല. എന്നാലും തിരുവനന്തപുരത്ത് ട്രെയിനിലിരിക്കുമ്പോൾ കാസർഗോഡ് അയാളെസംബന്ധിച്ച് ഒരു ഭാവിയനുഭവമാണ്; വിട്ടുപോകുന്നതോടെ തിരുവനന്തപുരം അയാളിലെ ഭൂതകാലമായിത്തീരുകയും ചെയ്യുന്നു.


മിക്കപ്പോഴും നമുക്ക് തോന്നുക മനുഷ്യജീവിതം നീണ്ടുനിവർന്നു നീങ്ങുന്ന ഒരു മണ്ണിരയെപ്പോലെയാണെന്നാണ് - ഒരറ്റത്തുനിന്നും ഭാവികാലമെന്ന മണ്ണിനെ അകത്താക്കിക്കൊണ്ട് മറ്റേയറ്റത്തുകൂടെ ഭൂതകാലമെന്ന മണ്ണിനെ പുറത്തുവിടുന്ന ഒരു പാവം ജീവി. അകത്താക്കുന്നതുവരേയെ ഭാവിക്ക് ആയുസുള്ളൂ. അതിനിടയിൽ ഉണ്ടെന്ന് തോന്നിക്കുന്ന പേരിനു മാത്രമുള്ള ഇടവേളയെയാണ് നാം വർത്തമാനമെന്ന് കൊട്ടിഘോഷിക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെയൊരു ഇടവേളയില്ലതന്നെ. എന്തെന്നാൽ ഭാവി ഭൂതമായി മാറാൻ സമയമെടുക്കുന്നില്ല. അങ്ങനെ വരുമ്പോൾ, സൂക്ഷിച്ചുനോക്കിയാൽ കാണാം, വർത്തമാനമെന്നു നാം വിചാരിക്കുന്നതത്രയും തൊട്ടുമുൻപത്തെ ഓർമ്മമാത്രമാണെന്ന്. ന്യൂറോളജി പ്രകാരവും അങ്ങനെത്തന്നെയാണ്. ഇഹലോകമെന്ന നമ്മുടെ അനുഭവത്തെ നമ്മുടെ ഇന്ദ്രിയങ്ങൾ അനുഭവിപ്പിക്കുന്നതിന് ഒരു സെക്കന്റിന്റെ നേരിയ ഒരംശത്തിന്റെ കാല താമസമുണ്ട്. എട്ടു മിനിറ്റു മുൻപത്തെ സൂര്യനെയാണ് നാം കാണുന്നതെന്ന പോലെ ഒരു നൊടിയിട മുൻപത്തെ ലോകത്തെയാണ് നാം അനുഭവിച്ചുപോരുന്നത്. അതായത് നാം അറിയുന്നത് ഭൂതത്തെയാണെന്ന് സമ്മതിക്കാതെ വയ്യ.

മനുഷ്യൻ എക്കാലവും അവന്റെ ഭാവിയെപ്പറ്റി ഉത്സുകനായിരുന്നിട്ടുണ്ട്. അത്യന്താധുനിക ശാസ്ത്രവും അത് തുടരുന്നുണ്ട്. അങ്ങനെയാണ് ഈയടുത്ത് ക്വാണ്ടം മെകാനിക്സ് ഒരു നിഗമനം മുന്നോട്ടുവെച്ചത് - ഭാവിയാണ് അവന്റെ ഭൂതത്തെ സൃഷ്ടിക്കുന്നതെന്ന്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഭാവി ഒരു നിമിഷാർദ്ധം കൊണ്ട് ഭൂതമായി പരിണമിക്കുകയല്ല. നാം കാണുന്ന മുഖം ഭാവിയുടെ വാലറ്റം മാത്രമാണെന്നും അത് അതിന്റെ വായ്ഭാഗത്തുകൂടെ നമുക്ക് കാണാനാകാത്ത നമ്മുടെ ഭൂതകാലത്തെ മുന്നോട്ടു തള്ളുകയുമാണെന്ന്. ഭൂതകാലത്തിന്റെ വായറ്റം മാത്രമേ നമുക്ക് കാണാനാകൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഭാവിയുടെ വായ്ഭാഗത്തെയാണ് നാം ഭൂതമെന്നറിയുന്നത്!

അത്രവലിയ മാറ്റമൊന്നുമില്ല സംഗതികളുടെ കിടപ്പിൽ. പക്ഷേ ചില ചെറിയ മാറ്റങ്ങൾ നമ്മുടെ ധാരണകളെ കാര്യമായി സ്വാധീനിക്കാൻ പോന്നവയാണ്. ഇതുവരേക്കും നമ്മുടെ ധാരണ, സൂപ്പർ സ്റ്റാറിന്റെ മകൻ ഒരു സിനിമാ നടൻ തന്നെയാകാനാണ് വഴി എന്നായിരുന്നു. എന്നാൽ ക്വാണ്ടം മെക്കാനിക്സ് പ്രകാരം സൂപ്പർ സ്റ്റാറിന്റെ മകൻ സിനിമയിലേക്ക് വരാനുള്ള കാരണമായാണ് അയാളുടെ പിതാവ് സൂപ്പർ സ്റ്റാർ ആയതത്രേ ! 


ഒന്ന് കണ്ണടച്ച് തുറക്കുക. എത്ര പെട്ടെന്നാണ് നമ്മുടെ ഭാവിയത്രയും പഴയതായി മാറിയത്, ഭൂതമത്രയും ഏറ്റവും പുതിയതും!

ഇനിയും പുതിയ കാഴ്ചപ്പാടുകൾ പരിഷ്‌ക്കരിക്കപ്പെടുകയും പുതിയ വിസ്മയങ്ങൾ നിരത്തുകയും ചെയ്യും. എന്നാൽ ഓർക്കേണ്ടുന്നത് ഒന്നു മാത്രമാണ്, ഒരുപക്ഷേ പ്രാചീന ദർശനങ്ങൾ മുതൽ ക്വാണ്ടം മെക്കാനിക്സ് വരേയ്ക്കും നിത്യജീവിതത്തിൽ സംഗതമായിത്തീരുന്നത് ഇവിടെ മാത്രമാണ്: 

വർത്തമാനത്തിൽ ജീവിക്കുമ്പോൾ ഭൂതവും ഭാവിയും പുതിയതുമല്ല പഴയതുമല്ല. ഭൂതവും ഭാവിയും താത്‌ക്കാലികമായ ഭാഷാവ്യവഹാരങ്ങൾ മാത്രമാണ്, പ്രായോഗിക സൗകര്യത്തിനു വേണ്ടിയുള്ളത്. 


വർത്തമാനമെന്നത്, ഭാവി ഭൂതത്തിലേക്കു പരിണമിക്കുന്നതിനിടക്കുള്ള ഇടവേളയല്ല. മറിച്ച് വർത്തമാനം മാത്രമേയുള്ളൂ. ഒരറ്റത്തെ ഭൂതമെന്നും മറ്റേയറ്റത്തെ ഭാവിയെന്നും എണ്ണുന്നുവെന്നുമാത്രം. മാത്രവുമല്ല, വർത്തമാനം രേഖീയമായിട്ടുള്ളതുമല്ല. പൊതുവെ ജീവിതത്തെപ്പറ്റി നാം വിചാരിക്കുന്നതുപോലെ ഭൂതത്തിൽ നിന്നും ഭാവിയിലേക്ക് മുന്നോട്ടു സഞ്ചരിക്കുന്ന ഒന്നല്ല ജീവിതം. നമുക്കകത്തും പുറത്തും സംഭവിക്കുന്ന ധാരാളം ചലനങ്ങളെ നമ്മുടെ സഞ്ചാരമായി തെറ്റിദ്ധരിക്കുന്നു, അത്ര തന്നെ.


നിങ്ങൾ വായിക്കുന്ന ഈ പേജിന്റെ പിന്നിലുള്ള പേജിനെ ഭൂതകാലമായും ഇനിയും മറിക്കാത്ത പേജിനെ ഭാവിയായും കരുതാവുന്നതാണ്. എന്നാൽ തൊട്ടടുത്ത് മറ്റു ധാരാളം മാസികകൾ ഇരിപ്പുണ്ടെങ്കിൽ, ഇപ്പോൾ കണ്മുന്നിലുള്ള പേജിനെ മാത്രമല്ല, കയ്യിലിരിക്കുന്ന മാസികയെ മൊത്തമായി നാം വർത്തമാനമായി അറിയുന്നു. അല്ലാത്തപക്ഷം നമ്മുടെ വർത്തമാനത്തെ നാം ഒരൊറ്റ പേജിലേക്ക് ചുരുക്കുന്നു, അത്രമാത്രം. 


ഭൂതവും ഭാവിയും നമ്മുടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ മാത്രമാണ്. സ്വാതന്ത്ര്യം പക്ഷേ സ്വതന്ത്രമാവാനുള്ളതാണ്, അകപ്പെടാനുള്ളതല്ലല്ലോ!




Saturday, August 19, 2023

ഉണർവിലേക്കുള്ള പടവുകൾ - 40

 

Image Credit : Singularity Hub
                      
                            അർത്ഥത്തിന്റെ അർത്ഥവ്യാപ്തി


'ഇതിന്റെയെല്ലാം അർത്ഥമെന്താണ്?' എന്നത് മനുഷ്യൻ ഇന്നേവരെ ചോദിച്ചുപോന്നിട്ടുള്ള ചോദ്യങ്ങളിൽ ഏറ്റവും പ്രാചീനമായ ഒന്നാകണം,  സിദ്ധാർത്ഥ രാജകുമാരനെപ്പോലെത്തന്നെ. ഇതുവരേക്കും അതിനൊരു ഉത്തരം കിട്ടിയിട്ടില്ലെങ്കിലും നാം ഇനിയും ആ ചോദ്യമിങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കും. സ്വന്തം ജീവിതത്തെ കുറേക്കൂടി വലിയ കാൻവാസിൽ നോക്കിക്കാണുമ്പോൾ 'ജീവിതത്തിന് ഒരർത്ഥവുമില്ല' എന്ന് വളരെ എളുപ്പം ഉപസംഹരിച്ചുകളയുക സർവ്വസാധാരണമാണ്. 


'ജീവിതത്തിന് എന്ത് അർത്ഥമുണ്ട്?' എന്ന് സ്വയം അനുതപിക്കുമ്പോഴോ പരാതി പറയുമ്പോഴോ വാസ്തവത്തിൽ നാം അർത്ഥമാക്കുന്നത് ജീവിതം അർത്ഥപൂർണ്ണമാകുന്നില്ല എന്ന് തന്നെയാണ്. എന്നാൽ, നാം പോലും അറിയാതെ, വളരെ പെട്ടെന്ന് നമ്മിലൊരു വീഴ്ച സംഭവിക്കുന്നുണ്ട്; വാക്കുകളുടേയും ആശയങ്ങളുടേയും ആഗ്രഹങ്ങളുടേയും പടുകുഴിയിലേക്ക്; അർത്ഥമെന്ന നിർജ്ജീവമായ ഒരു സങ്കല്പത്തിലേക്ക്. അതായത് അർത്ഥപൂർണ്ണമാകുന്നില്ല എന്ന തിരിച്ചറിവിൽ നിന്ന് കേവലം അർത്ഥത്തിലേക്കുള്ള അധഃപതനം - seeking meaningfulness, but falling unto meaning. അങ്ങനെയാണ് ജീവിതത്തിന് നിശ്ചിതമായ ഒരർത്ഥം നാം കല്പിച്ചു നല്കുന്നത്. ധനികനായി അറിയപ്പെടുക, ഏതെങ്കിലും വിധത്തിൽ പ്രശസ്തനാവുക, ഏതുവിധേനയും അസുഖങ്ങളില്ലാതിരിക്കുക, ചുറ്റുവട്ടത്തുള്ളവരേക്കാളും കൂടുതൽ അധികാരവും ശക്തിയും നേടിയെടുക്കുക, എല്ലാവരും പ്രശംസിക്കും വിധം സൗന്ദര്യമുള്ളയാളാവുക, മറ്റെല്ലാവരേക്കാളും അറിവുള്ളവനാവുക എന്ന് തുടങ്ങി ധാരാളം ആഗ്രഹങ്ങൾ ജീവിതത്തിന്റെ അർത്ഥമായി നാം സ്വീകരിച്ചുപോകുന്നു. ഇപ്പറഞ്ഞതൊന്നും അത്രയെളുപ്പം സാധ്യമല്ലെന്നു കാണുമ്പോൾ, നാം മറ്റൊരു വിധത്തിൽ അർത്ഥമുണ്ടാക്കിയെടുക്കും - ദുഃഖത്തിന്റെയും ദുരിതത്തിന്റെയും ഭാഷയിൽ, ആത്മപീഡയുടെ രീതിയിൽ, സ്വയം സഹതപിച്ചുകൊണ്ട്, തന്നെക്കാൾ വലിയ കഷ്ടപ്പാടുള്ളവൻ ആരുമില്ലെന്ന് തോന്നിപ്പിച്ചുകൊണ്ട്, ഏറ്റവും കൊടിയ നിന്ദിതരും പീഡിതരും തങ്ങളാണെന്ന് ലോകത്തെ ധരിപ്പിച്ചുകൊണ്ട്. താരതമ്യേനെ എളുപ്പമെന്നു തോന്നുന്നതുകൊണ്ടാണ് മനുഷ്യ മനസ്സ് ഈ രീതി അവലംബിക്കുന്നത്. മാത്രവുമല്ല, ഒരുപക്ഷേ കൂടുതൽ ജനസമ്മതി ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കുമാണല്ലോ. 

ഇണയെ കണ്ടെത്തുന്നതും കുടുംബജീവിതം ഏച്ചുകെട്ടുന്നതു പോലും ഉഴറി നടക്കുന്ന ഒരുവന്റെ/ ഒരുവളുടെ ജീവിതത്തിന് 'ഒരർത്ഥം' ഉണ്ടാക്കികൊടുക്കാനാണ്! ഇവയൊന്നും തന്നെ ബോധപൂർവ്വം തെരഞ്ഞെടുത്ത് ജീവിച്ചുപോകുന്നു എന്ന് അർത്ഥമില്ല, അബോധത്തിൽ മുഴുകി കടന്നുപോകുന്ന നമ്മുടെ ദൈനം ദിന ജീവിതത്തെ പരിശോധിച്ചാൽ, അത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നത് മേല്പറഞ്ഞതുപോലുള്ള ഏതെങ്കിലും അർത്ഥത്തെ അധികരിച്ചായിരിക്കും എന്നാണെന്നു മാത്രം. 


ശരിക്കുപറഞ്ഞാൽ, വെറുതെയിങ്ങനെ ലക്കും ലഗാനുമില്ലാതെ കഴിഞ്ഞുകൂടുന്നതിനേക്കാളും നല്ലതല്ലേ ഏതെങ്കിലും ഒരു ലക്ഷ്യത്തെ സ്ഥാപിച്ചുകൊണ്ട് അതിനു നേരെ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് സമൂഹം മുഴുവനും ചോദിക്കുന്നത്. നിർഭാഗ്യവശാൽ മിക്കപ്പോഴും നമുക്ക് പറയാൻ തോന്നുക 'അതേ' എന്നാണുതാനും. ജീവിതം അർത്ഥപൂർണ്ണമാവുക എന്നത്, കേവലം വ്യക്തിയിൽ മാത്രം അധിഷ്ഠിതമായ ഒന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് മുതൽ കാര്യങ്ങൾ പക്ഷേ വ്യത്യസ്തമാണ്.

നമ്മുടെ സങ്കല്പത്തിലുള്ള ഏതൊരു അർത്ഥത്തിന്റെയും ശുഷ്കിച്ച അതിരുകളിൽ ഒതുങ്ങിനില്ക്കുന്ന നിശ്ചിതമായ ഒരു സംഭവപരമ്പരയല്ല ജീവിതം. അത് ഒരേസമയം നിരവധി അർത്ഥതലങ്ങൾ (significant dimensions) പരസ്പരം പ്രതിസ്പന്ദിച്ചുകൊണ്ട് സംഭവിച്ചുകൊണ്ടേയിരിക്കുന്ന ജൈവികമായ, ഒരു അനിശ്ചിത പ്രതിഭാസമാണ്. ജീവിതത്തെ ഒരു അർത്ഥത്തിലേക്ക് തളക്കാൻ ശ്രമിക്കുന്നത്, ആകാശത്തെ കുപ്പിയിലാക്കാൻ ശ്രമിക്കുന്നതുപോലെത്തന്നെയാണ്. ജീവിതത്തിന്റെ പ്രകൃതത്തെപ്പറ്റി ഏകദേശ ധാരണയുണ്ടാകുന്നതോടെ അത്തരമൊരു വ്യർത്ഥശ്രമത്തിന് ഒരുവൻ മുതിരുകയില്ലെന്നു മാത്രം.


സത്യത്തിൽ, ജീവിതത്തിനുമേലെ എന്തെങ്കിലുമൊക്കെ അർത്ഥം ആരോപിക്കപ്പെടുന്നതുകൊണ്ടാണ് ജീവിതത്തിന് അർത്ഥമില്ലായ്ക അനുഭവപ്പെടാൻ തുടങ്ങുന്നത് തന്നെ. അർത്ഥവും അർത്ഥമില്ലായ്കയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളത്രേ. അർത്ഥങ്ങൾ ആരോപിക്കപ്പെടുന്നതോടെ അർത്ഥമില്ലായ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങുകയായി. അർത്ഥമില്ലായ്കയുടെ ലാഞ്ചനകൾ കാണാൻ തുടങ്ങുന്നതോടെ നാം പുതിയ പുതിയ അർത്ഥങ്ങൾ കണ്ടെത്താൻ തുടങ്ങുകയോ, മുൻപേയുള്ള അർത്ഥങ്ങളുടെ അതിർത്തികളും വ്യാപ്തികളും വർധിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യും. വീണ്ടും ഒന്നിനും അർത്ഥമില്ലായ്ക! അങ്ങനെയങ്ങനെ അവസാനം ആത്യന്തികമായി അർത്ഥമില്ലായ്കയിൽ മൂക്കിടിച്ചുനില്ക്കുമ്പോഴേക്കും കാലം കഴിഞ്ഞിട്ടുണ്ടാകും. പിന്നീട് 'ജീവിതം ഇത്രയേയുള്ളൂ' എന്ന് ഒരു നാട്ടു നടപ്പ് വായ്ത്താരിയിൽ ജീവിതത്തിന് നാം (അർദ്ധ)വിരാമമിടും.


സാമൂഹികമായ ഒരു ശാഠ്യത്തിന്റെ ഭാഗമാണ് എന്തിനും ഏതിനും പ്രായോഗികമായ അർത്ഥമുണ്ടായേ തീരൂ എന്നുള്ളത്. പ്രായോഗികമായി പ്രയോജനമില്ലാത്തതൊന്നിനും സാമൂഹികമായ സമ്മതിയോ അംഗീകാരമോ കിട്ടാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ നമ്മുടെ മനസ്സു് സമൂഹത്തിന്റെയോ മറ്റുള്ളവരുടേയോ അംഗീകാരത്തെയാണ്, നമ്മുടെ മുന്നിൽ അർത്ഥമായി അവതരിപ്പിക്കുന്നത്. മറ്റുള്ളവരുടെ അംഗീകാരം ഇല്ലാതെപോകുമ്പോൾ, അതുവരെ ഉണ്ടായിരുന്ന എല്ലാ അർത്ഥങ്ങളും ഒരൊറ്റ നിമിഷം കൊണ്ട് അർത്ഥശൂന്യമായിത്തീരുന്നു; ഒരൊറ്റ നിമിഷം കൊണ്ട് വിലയിടിഞ്ഞു മൂക്ക് കുത്തി വീഴുന്ന ഷെയർ മാർക്കറ്റ് പോലെ. 


ധനമുണ്ടാവുന്നതും സൗന്ദര്യമുണ്ടാവുന്നതും പ്രശസ്തിയുണ്ടാവുന്നതുമൊന്നും ജീവിതത്തിൽ ഒഴിവാക്കേണ്ടതെന്നല്ല; ഇവയൊന്നും തന്നെ ജീവിതത്തെ meaningful ആക്കിത്തീർക്കാനുതകുന്ന 'ഗ്യാരന്റീഡ് ഐറ്റംസ്' അല്ല എന്ന് ഓർക്കണമെന്ന് മാത്രം. സകലതും ഉപേക്ഷിച്ച് വിജനമായ ഒരിടത്ത് ഗുഹാവാസം നടത്തിയാലും അതുപോലെത്തന്നെയാണ്. ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ വേണ്ടി ഒന്നിന് പകരം മറ്റൊന്ന് എന്ന രീതി  സഹായകമാവില്ല. മറിച്ച്, ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് നാം തെരഞ്ഞെടുക്കുന്നതെന്തിനേയും ജീവിതത്തെ അർത്ഥപൂർണ്ണമാക്കും വിധം ഉപയോഗപ്പെടുത്തുകയെന്നതാണ് ആവശ്യമായിട്ടുള്ളത്. അല്ലാത്തപക്ഷം, എവറസ്റ്റിന്റെ നെറുകയിലെത്തിയാലും, റോക്കറ്റിലേറി ചൊവ്വയിലെത്തിയാലും തൊട്ടടുത്ത നിമിഷം നമുക്കത് അർത്ഥശൂന്യമായിത്തീരും. സർവ്വസംഗപരിത്യാഗിയായെന്ന് വിചാരിച്ച് ആൽവൃക്ഷച്ചുവട്ടിൽ ധ്യാനസ്ഥനായാലും അർത്ഥശൂന്യത തന്നെ ബാക്കിവരും.  


അർത്ഥത്തേയും അർത്ഥശൂന്യതയേയും മറികടന്നുകൊണ്ട് നില്ക്കുന്നതാണ് അർത്ഥപൂർണ്ണത - meaningfulness. അർത്ഥം മറ്റാരുടെയോ അംഗീകാരത്തെ ആശ്രയിച്ചു നില്ക്കുമ്പോൾ, അർത്ഥം മുന്നിൽ കെട്ടിയിട്ട ഒരു എല്ലിൻ കഷ്ണത്തെപ്പോലെ  ഭാവിയിൽ ഊയലാടുമ്പോൾ, അർത്ഥം സുഖ സൗകര്യങ്ങളേയും ആഹ്ളാദങ്ങളേയും മാത്രം കണക്കിലെടുക്കുമ്പോൾ, അർത്ഥപൂർണ്ണത എന്നത് ഈ നിമിഷത്തിൽ മാത്രം നിക്ഷിപ്തമായ ഒന്നാണ്. അത് ചെയ്യുന്ന പ്രവൃത്തിയിലോ, അതാത് നിമിഷത്തിലോ മാത്രം സാക്ഷാത്ക്കരിക്കപ്പെടുന്നതാണ്. മറ്റാരുടെയും അഭിപ്രായങ്ങൾ അത് കണക്കിലെടുക്കുന്നുപോലുമില്ല. എന്തുചെയ്യുന്നു എന്നതിനപ്പുറം എങ്ങനെ ചെയ്യുന്നു എന്നതിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണത്. 


ഒരു തമാശ കേട്ടിട്ടുണ്ട്: ഒരിക്കൽ തൊണ്ണൂറു വയസ്സ് കഴിഞ്ഞ ഒരു മുത്തച്ഛനേയും കൊണ്ട് പേരക്കുട്ടികളും മറ്റും ഒരു സിനിമക്ക് പോയത്രേ. സിനിമ നടക്കുന്നതിനിടയിൽ എല്ലാവരും ചോക്കലേറ്റ് വായിലിട്ടു ചവക്കാൻ തുടങ്ങി. മുത്തച്ഛനും കൊടുത്തു ഒരു ചോക്കലേറ്റ്. കുറച്ചു കഴിഞ്ഞപ്പോൾ മുത്തച്ഛൻ സീറ്റിൽ നിന്നിറങ്ങി ഇരുട്ടിൽ എന്തോ പരതാൻ തുടങ്ങി. സിനിമ കാണുന്നതിനിടയിൽ ആളുകൾക്ക് ശല്യമായപ്പോൾ, അവർ മുത്തച്ഛനു നേരെ ബഹളം വെച്ചു. പേരക്കുട്ടികൾ പറഞ്ഞു, 'മുത്തച്ഛൻ എന്താണ് ചെയ്യുന്നത്? സീറ്റിൽ കയറിയിരിക്കൂ.' മുത്തച്ഛൻ പറഞ്ഞു,'എന്റെ ചോക്കലേറ്റ് താഴെ വീണുപോയി.' കുട്ടികൾ പറഞ്ഞു,'അതിനെന്താ മുത്തച്ഛാ, വേറെ ചോക്കലേറ്റു താരാമല്ലോ. പോയത് പൊയ്‌ക്കോട്ടെ.'

'അതല്ല', മുത്തച്ഛൻ പറഞ്ഞു, 'ആ ചോക്കലേറ്റിനകത്ത് എന്റെ ഒരു പല്ലുണ്ട്!'


പൂർവ്വനിശ്ചിതമായ അർത്ഥങ്ങളൊക്കെയും സമൂഹം നമുക്ക് വെച്ച് നീട്ടുന്ന ചോക്കലേറ്റുകൾ മാത്രമാണ്. ഉണർവിന്റെ, ബോധത്തിന്റെ, ആത്മഗ്രാഹ്യത്തിന്റെ നിറവുകളില്ലാത്തപ്പോൾ, സംതൃപ്തിയെന്നത്, അർത്ഥപൂർണ്ണതയെന്നത്, ചോക്കലേറ്റിനൊപ്പം അടർന്നുപോകുന്ന വെപ്പുപല്ലുകളെപ്പോലെ, ജീവിതത്തിൽനിന്നും പൊയ്‌പ്പോവുക തന്നെ ചെയ്യും.


                                           



Wednesday, July 19, 2023

ഉണർവിലേക്കുള്ള പടവുകൾ - 39


image credit - agsandrew / Adobe Stock
വിഷാദം : പുതിയ കാഴ്ചപ്പാടുകൾ

'ആരാണ് സന്തോഷമാഗ്രഹിക്കാത്തത്?' എന്ന പരസ്യവാചകം പോലെ ചോദിക്കാവുന്ന ഒന്നാണ്, 'ആരാണ് ഡിപ്രെഷൻ ആഗ്രഹിക്കാത്തത്?'. കേൾക്കുന്ന മാത്രയിൽ ഒരുപക്ഷേ സംശയത്തോടെ നെറ്റി ചുളിച്ചേക്കാമെങ്കിലും രണ്ടു കാര്യങ്ങൾ അങ്ങനെയൊരു ചോദ്യത്തിന് സാധുത നല്കുന്നുണ്ട്, വേണ്ടുവോളം.

ഒന്ന്, ഡിപ്രെഷൻ അനുഭവിക്കുന്നവരുടെ, അല്ലെങ്കിൽ ഡിപ്രെഷനിലൂടെ കടന്നുപോകുന്നവരുടെ എണ്ണത്തിലുള്ള അവിശ്വസനീയമായ വർദ്ധനവ്- ലോക ജനസംഖ്യയുടെ 4.3 % പേരും ഡിപ്രെഷനിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോൾ, 2015- 16 ലെ ദേശീയ മാനസികാരോഗ്യ സർവ്വേ പ്രകാരം ഇന്ത്യയിലെ ഇരുപതുപേരിൽ ഒരാൾ കാര്യമായ ഡിപ്രെഷൻ അനുഭവിക്കുന്നവരാണ്. 


രണ്ട്, ഡിപ്രെഷനെപ്പറ്റി ഏറ്റവും പുതിയ പഠനങ്ങൾ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ. ഡിപ്രെഷനെപ്പറ്റിയുള്ള ഏറ്റവും പുതിയ തീർപ്പുകൾ പ്രകാരം, 'ഡിപ്രെഷൻ എന്നത് വ്യത്യസ്തമായ ഒരു ബോധാവസ്ഥ മാത്രമാണ്' - an altered state of consciousness. British Journal for the Philosophy of Science ഈയിടെ പ്രസിദ്ധീകരിച്ച പഠനങ്ങളും, London School of Economics ലെ  Cecily Whiteley യുടെ  പ്രബന്ധങ്ങളും മുന്നോട്ടു വെക്കുന്നത് ഇത്തരം നിഗമനങ്ങളാണ്. 


ബോധവാനായ കാലം മുതൽ, വ്യത്യസ്തമായ ഒരു ബോധതലം ഏവരും എല്ലായ്പോഴും ആഗ്രഹിച്ചുപോരുന്നുണ്ട്. അതൊരുപക്ഷേ ബോധമെന്ന പ്രതിഭാസത്തിന്റെത്തന്നെ പ്രകൃതമാകാം. അതിന്റെ ഭാഗമായാണ് മനുഷ്യൻ എല്ലായ്‌പ്പോഴും ലഹരി പദാർത്ഥങ്ങൾക്കും ലഹരിക്ക്‌ സമമായ അവസരങ്ങൾക്കും പുറകെ ഓടിക്കൊണ്ടിരിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാൽ നാം ചെയ്തുകൂട്ടുന്ന സകലതും, സർഗ്ഗാത്മക പ്രവർത്തികളും (ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങൾ അടക്കം) ഒരു പുതിയ ബോധതലത്തെ അനുഭവിക്കാനുള്ള അഭിവാഞ്ഛയല്ലെന്ന് ഉറപ്പിച്ചു പറയാനാവില്ല. 

ഈ അഭിവാഞ്ഛ ഏതെല്ലാം തരത്തിൽ നിറവേറ്റപ്പെടുന്നു എന്നത് പ്രധാനപ്പെട്ടതാണ്. ഭാവനകളിലൂടെയാകാം, താൻ ഏർപ്പെടുന്ന പ്രവൃത്തികളിൽ വൈകാരികമായി തന്മയപ്പെട്ടുകൊണ്ടാകാം. ലഹരി പദാർത്ഥങ്ങളുടെ സഹായത്താലാകാം. അതേസമയം, താൻ ഇഷ്ടപ്പെടാത്ത ഒരു സന്ദർഭത്തിൽ നിന്നും മാറിയൊളിക്കാനുള്ള പ്രവണത ഒരു പുതിയ ബോധതലത്തെ സ്വയമേ സൃഷ്ടിച്ചെടുക്കുന്നതുമാകാം. ഈ പ്രവണതയാകട്ടെ ഒരാളുടെ നാഡീമണ്ഡലത്തിൽ പ്രബലപ്പെടുമ്പോൾ, അത് ചാക്രികമായി ആവർത്തിക്കപ്പെടാം, അല്ലെങ്കിൽ അതിനെ ചുറ്റിപ്പറ്റിയുള്ള അന്തരീക്ഷത്തിന്റെ ലാഞ്ചനകളെങ്കിലും ഉണ്ടായിവന്നാൽ, ഉടനെ അയാൾ അത്തരം അവസ്ഥയിലേക്ക് വീണുപോവുകയായി. (അതുകൊണ്ടാണ് സന്ധ്യയായിക്കഴിഞ്ഞാൽ പലരും 'ഡിപ്രെസ്സ്ഡ്' ആകുന്നത്. മൂടിക്കെട്ടിയ മഴക്കാലം പലരേയും ഡിപ്രെഷനിലേക്ക് തള്ളിയിടുന്നുണ്ട്.) ഡിപ്രെഷൻ എന്ന മാനസികാവസ്ഥയെ ഈ രീതിയിൽ മനസ്സിലാക്കുന്നതായിരിക്കും കൂടുതൽ പ്രയോജനകരം. 

‘ഒരു പരിധിവരേക്കും ഒരു 'learned emotional habit' ആണ് വിഷാദരോഗം’ എന്ന് കേൾക്കുമ്പോൾ അതിനെതിരെ എത്രയോ യുക്തികളും തെളിവുകളും നമുക്ക് മുന്നിൽ തെളിഞ്ഞുവന്നാലും, ഒന്നോർക്കുക, ആ വസ്തുതയാണ് ഡിപ്രെഷനെ മറികടക്കാനുള്ള സാധ്യതയായി മുന്നിൽ അവതരിക്കുന്നത്.


വിഷാദം മുറ്റി നില്ക്കുന്ന മാനസികാവസ്ഥ, യാതൊന്നിലും ഒരു താല്പര്യവും തോന്നാതിരിക്കുക, യാതൊരു പ്രവൃത്തിയിലും ഏർപ്പെടാൻ സാധിക്കാതിരിക്കുക, തുടർന്ന് വിശപ്പില്ലായ്മ, ഉറക്കത്തിൽ വരുന്ന അസ്വാസ്ഥ്യങ്ങൾ, അനാവശ്യമായ കുറ്റബോധം, ഒന്നിനും കൊള്ളാത്തയാളാണെന്നു തോന്നാൻ തുടങ്ങുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരിക, ആത്മഹത്യയോട്‌ സവിശേഷമായ മമത തോന്നാൻ തുടങ്ങുക എന്നിവയൊക്കെയാണ് Diagnostic Statistical Manual പ്രകാരമുള്ള ഡിപ്രെഷൻ ലക്ഷണങ്ങൾ. ഒരു കാര്യം ഉറപ്പാണ് വിഷാദം ബാധിക്കുമ്പോൾ, ലോകത്തെ നാം വേറൊരു വിധത്തിലാണ് അനുഭവിക്കുന്നത്- feeling ‘blue’. 

1960 മുതൽക്കേ മനോരോഗ ചികിത്സകർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് വിഷാദരോഗമെന്നത് മസ്തിഷ്കത്തിലെ രാസപദാർത്ഥങ്ങളിലെ ഏറ്റക്കുറച്ചിൽ കൊണ്ട് സംഭവിക്കുന്നതാണെന്നാണ്. മനസ്സമ്മർദ്ദം കൂടിയ ജീവിതരീതികളും മറ്റും ആ രാസപദാർത്ഥങ്ങളുടെ സമതുലനാവസ്ഥയെ അവതാളത്തിലാക്കുന്നതിൽ കൂടുതൽ പങ്കുവഹിക്കുന്നു എന്ന സംഗതി പിൻബലമാവുകയും ചെയ്തു. അങ്ങനെയാണ് ഇന്നും, ലക്കും ലഗാനുമില്ലെന്നവണ്ണം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന serotonin ആന്റി ഡിപ്രെസെന്റുകൾ പ്രചരിച്ചത്. ഇന്ന് ഏറ്റവും പുതിയ പഠനങ്ങൾ ഏറ്റു പറയുന്നു, serotonin സിദ്ധാന്തങ്ങൾക്ക് വേണ്ടത്ര ശാസ്ത്രസമ്മതിയില്ലെന്ന് !


വേറെയും ധാരാളം തിയറികളുണ്ട്, ketamine-ചികിത്സ, കൂടുതൽ അന്നജം നിറഞ്ഞ ഭക്ഷണം - carbo rich diet- കഴിക്കുന്നതിലൂടെ ഡിപ്രെഷനെ അകറ്റാം എന്നിങ്ങനെ. ഡിപ്രെഷനെ തടയുന്നതിനായി മയക്കുമരുന്നുകൾ വരെ പരീക്ഷണത്തിലുണ്ട്. എന്നാൽ മയക്കു മരുന്നുകൾ മറ്റൊരു ബോധാവസ്ഥക്കു കാരണമാവുകയേ ചെയ്യുന്നുള്ളൂ എന്നും, ഒരു പക്ഷേ അങ്ങനെ സംഭവിക്കുമ്പോൾ അബദ്ധവശാൽ ഒരുവൻ തന്റെ സ്വാഭാവിക ബോധാവസ്ഥയിലേക്ക് തിരിച്ചുവീഴാം എന്നു മാത്രമേയുള്ളൂവെന്നുമാണ്‌ ശാസ്ത്രജ്ഞരുടെ അഭിപ്രായം. കാലിലേയോ കയ്യിലേയോ കോച്ചിപ്പിടിച്ച പേശികൾ എങ്ങനെയെങ്കിലുമൊക്കെ പഴയ സ്ഥിതിയിലേക്ക് വരും പോലെ. എല്ലാ പരീക്ഷണങ്ങളും, താല്ക്കാലികമായി 'തലവേദനകൾ' ഒഴിവാക്കിയേക്കാം എന്നല്ലാതെ ഡിപ്രെഷൻ എന്ന അവസ്ഥയെ മനസ്സിലാക്കുന്നതിലോ അതിനെ ബോധപൂർവ്വം മറികടക്കുന്നതിലോ കാര്യമായി സഹായകമാവുന്നില്ല.



ഒരു കാലിഡോസ്കോപ്പിലൂടെയുള്ള കാഴ്ചയെപ്പോലെയാണ് നമ്മുടെ മനോ-ശരീര വ്യവസ്ഥയുടെ വിളയാട്ടങ്ങൾ. വെറുതെയൊന്നു അനങ്ങിയാൽ മതി, കാലിഡോസ്കോപ്പിനകത്ത് വിസ്മയിപ്പിക്കും വിധം വ്യത്യസ്തമായ വർണ്ണചിത്രങ്ങൾ! ജീവിതത്തിന്റെ പ്രകൃതമനുസരിച്ച് കാലിഡോസ്കോപ്പിനെ അനങ്ങാതെ സൂക്ഷിച്ചു കൊണ്ടുനടക്കാനുമാവില്ല. ചില നേരങ്ങളിൽ അതിനകത്ത് തെളിയുന്ന വർണ്ണാഭമായ ചിത്രങ്ങളിൽ നാം സന്തോഷഭരിതരാകുന്നു, ചില നേരങ്ങളിൽ ചില ചിത്രങ്ങളിൽ നാം വിഷണ്ണരാകുന്നു. അത്ര തന്നെ. നിർഭാഗ്യവശാൽ, ഈ രണ്ടു സന്ദർഭങ്ങളിലും പക്ഷേ, ചിത്രങ്ങൾ കാണുന്നതാരാണെന്ന കാര്യം മാത്രം നാം ഓർക്കാറേയില്ല. പണ്ട് 'കള്ളനെ പിടി കിട്ടി, കള്ളനെ പിടി കിട്ടി' എന്ന് ജനകൻ ചാടിത്തുള്ളിയാനന്ദിച്ചത് ഇയാളെപ്പറ്റിയായിരുന്നു. 'എല്ലാ കണ്ണുകൾക്കും പിന്നിലിരുന്ന് കാണുന്ന കണ്ണേത്?' എന്ന് ഉപനിഷത്തുക്കൾ ചോദിച്ചത് ഇയാളെപ്പറ്റിയായിരുന്നു. 'നാൻ യാർ?' എന്ന് കേൾവിപ്പെട്ടതും ഇയാളെപ്പറ്റിയായിരുന്നു.

വിഷാദത്തിലേക്ക് വീണുപോകുന്നവർ വിശേഷിച്ചും ചെയ്യേണ്ടത്– വീണുപോകുന്നതാണെങ്കിൽ, നമ്മുടെ സന്തോഷം പോലും ശുഭകരമല്ല എന്നതാണ് വാസ്തവം. അത്തരം നിമിഷങ്ങളെപ്പറ്റിയാണെന്നു തോന്നുന്നു ആൽഡസ് ഹക്സിലി പറഞ്ഞത്, 'ആളുകൾ കാട്ടിക്കൂട്ടുന്ന ആഹ്‌ളാദങ്ങളിൽ മുഷിപ്പിക്കുന്ന എന്തോ ഉണ്ട്, കാര്യമായിത്തന്നെ.'-- സ്വയം നിരീക്ഷിക്കാൻ പഠിക്കുക എന്നതാണ്. കുറേക്കൂടി കൃത്യമായ പ്രയോഗം ഓഷോ മുന്നോട്ടുവെക്കുന്ന 'witnessing' ആണ്, സാക്ഷിയാവൽ. 


നമ്മുടെ ശരീരത്തിലും മനസ്സിലുമൊക്കെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന കാലാവസ്ഥകളെ ഒരു സാക്ഷിയെപ്പോലെ അറിഞ്ഞുകൊണ്ടേയിരിക്കുക. പ്രധാനപ്പെട്ട ഒരു സംഗതിയെന്തെന്നാൽ, ഈ സാക്ഷിയാവൽ ജീവിതത്തിൽ നിന്നും മാറിനിന്നുകൊണ്ട് സാധ്യമാവുന്ന ഒന്നല്ല; ജീവിതത്തിൽ ഊഷ്മളമായി പങ്കെടുത്തുകൊണ്ടേ അത് സാധിക്കൂ. ഒരാൾ താൻ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിനുത്തന്നെ സാക്ഷിയാവാൻ തുടങ്ങുമ്പോൾ, ഡിപ്രെഷൻ എന്ന് പറയുന്നപോലുള്ള അവസ്ഥകളിലേക്കു വീണു പോകില്ല എന്നല്ല, വീണുപോവുക എന്ന അബോധപ്രവണതയെ അയാൾക്ക് മറികടക്കാനാകും. അഥവാ വീണുപോയാൽത്തന്നെയും അപ്പോഴും അയാളുടെ witnessing തുടരുന്നുണ്ടെങ്കിൽ, അതിന്റെ തിക്തഫലങ്ങളിൽ പെട്ടുപോകാതെ കഴിവതും വേഗം തന്റെ സഹജതയിലേക്ക് തിരിച്ചുവരികയും ചെയ്യും.


ഓർക്കുക, ഉണർവിലേക്ക് - സാക്ഷിയാവുക എന്ന് തന്നെ - വീണുപോകാനാവില്ല; കടന്നുചെല്ലാനേ സാധിക്കൂ. ഇപ്പോൾ, ഈ നിമിഷം.


                                                          










Tuesday, June 20, 2023

ഉണർവിലേക്കുള്ള പടവുകൾ - 38


                      രഹസ്യ ജീവിതം അഥവാ ദുരിതപർവ്വം

രഹസ്യങ്ങളോട് മനുഷ്യനുള്ള സവിശേഷമായ താല്പര്യം മനുഷ്യനാവുന്നതിനു മുൻപേ കിട്ടിയിട്ടുള്ളതാണെന്നാണ് വെപ്പ്. ഭക്ഷണപദാർത്ഥങ്ങൾ ഒളിപ്പിച്ചുവെക്കുന്ന ചെറു ജീവികളുണ്ട്. മൂഷികവംശത്തിൽപ്പെട്ടവ ഭക്ഷണങ്ങൾക്കു പുറമേ ഒരാവശ്യമില്ലാത്തവയും വെറുതേ കൊണ്ടുപോയി ഒളിപ്പിച്ചുവെക്കാറുണ്ട്. സകലതും ഒളിപ്പിച്ചുകൊണ്ട്, അവയ്ക്കിടയിൽ ആരുമറിയാതെ ഒളിച്ചു കഴിയുക എന്നത്- സുരക്ഷിതത്വത്തെ പറ്റിയുള്ള ആകാംക്ഷകൾ തലയ്ക്കു പിടിച്ചതാകാം- ഹരമാണവക്ക്. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, മനുഷ്യശിശുക്കളും ഇതേ പ്രവണത തുടരുന്നുണ്ടത്രേ. ആരും കാണാത്തിടത്ത് ചെന്ന് ചുരുണ്ടുകൂടിയിരിക്കുക, ഇരുണ്ട മുക്കിലും മൂലയിലും മറ്റും മൂത്രമൊഴിക്കുകയോ അപ്പിയിട്ടുവെക്കുകയോ ചെയ്യുക എന്നതെല്ലാം പരിണാമയാത്രയിൽ നിന്നും കിട്ടിയ ശീലക്കേടുകളത്രേ.

രഹസ്യങ്ങൾ പുറത്തുപോകാതിരിക്കാൻ ഹവ്വ ആദാമിന്റെ തൊണ്ടയിൽ പിടിച്ച് അമർത്തിയതാണ് പുരുഷന്മാരിൽ മാത്രം കാണുന്ന Adam’s apple എന്ന് ഒരു കഥയുണ്ട്. മറ്റൊരു സങ്കല്പമുണ്ട്-ഗർഭപാത്രത്തിൽ നിന്നും പുറത്തേക്കു വരുന്നതിന് തൊട്ടു മുൻപ്, എല്ലാ രഹസ്യങ്ങളും അകത്താക്കിയതിനു ശേഷം (data inception) ഏതോ മാലാഖ വിരൽ വെച്ച് സീൽ ചെയ്തതാണ് നമ്മുടെ മൂക്കിന് താഴെ, മേൽചുണ്ടിലുള്ള ആ അടയാളം- philtrum. ലോകമെമ്പാടുമുള്ള പുരാവൃത്തങ്ങളിൽ ഇനിയും ധാരാളമുണ്ടാകും മനുഷ്യന്റെ രഹസ്യാഭിവാഞ്ഛകളെ സൂചിപ്പിക്കുന്ന കഥനങ്ങൾ.

  

An Egyptian sculpture kept in British Museum
 

കൊച്ചുകുട്ടികളുടെ കാതിൽ സ്വകാര്യം പറയുക എന്നത് അവരെ ഓമനിക്കുന്നതിന്റെ ഭാഗമായി മുതിർന്നവർ ചെയ്തുപോരാറുണ്ട്. വാക്കുകളും അർത്ഥങ്ങളുമൊന്നും അറിയാറായിട്ടില്ലെങ്കിലും അവർ കുഞ്ഞുങ്ങൾ രഹസ്യാത്മകതയുടെ ആദിമധുരം നുണയുന്നുണ്ടെന്നുള്ളത് നാം കാണാറുള്ളതാണ്. അതെന്തുമാകട്ടെ, ഈ വെളിപ്രപഞ്ചത്തിൽ, എല്ലാർക്കുമിടയിൽ, ഈ നൻപകൽനേരത്ത്, രഹസ്യമായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ടെന്നുള്ളത്, ശുഭകരമല്ലാത്ത ഒരു വസ്തുതയാണ്. കൊച്ചുകുഞ്ഞുങ്ങളെപ്പോലെ രഹസ്യങ്ങളിൽ മധുരം നുണയുകയല്ല അവർ ചെയ്യുന്നത് പക്ഷേ, തങ്ങളുടെ ജീവിതത്തെ അനാവശ്യമായി രഹസ്യാത്മകമാക്കിക്കൊണ്ട് വിമ്മിട്ടപ്പെടുകയാണവർ. വാതായനങ്ങളും വാതിലുകളുമെല്ലാം കൊട്ടിയടച്ചുകൊണ്ട് ശുദ്ധവായുവിനുവേണ്ടി വെപ്രാളപ്പെടുകയാണവർ.  


ഒരാവശ്യവുമില്ലാതെ, നിസ്സാരമായ ഒരു കാര്യത്തെപ്പറ്റിപ്പോലും, ഏറ്റവും അടുപ്പമുള്ളവരോടുപോലും നുണ പറയുന്നവർ; സന്തോഷവും ദുഃഖവും മൂടിവെക്കുന്നവർ, സാമ്പത്തികമായ ക്ലേശങ്ങൾ മറ്റുള്ളവർ അറിയരുതെന്ന് വിചാരിച്ച് അതിനെ മറികടക്കാൻ താങ്ങാവുന്നതിലപ്പുറമുള്ള ബാങ്കുലോണും മറ്റുമായി കഷ്ടപ്പെട്ടു ജീവിക്കുന്നവർ (കേരളം ഇത്തരക്കാരുടെ ഏറ്റവും വലിയ താവളമാണ്), രോഗങ്ങൾ മൂടിവെച്ച് ക്ലേശിച്ചു കഴിയുന്നവർ. മാനസിക രോഗങ്ങൾ പുറത്തറിയരുതെന്ന് വിചാരിക്കുന്നവരാണ് അഭ്യസ്തവിദ്യർ പോലും.   


രഹസ്യങ്ങളുടെ രഹസ്യങ്ങളെപ്പറ്റി ഈയിടെ ഒരു പുസ്തകമിറങ്ങിയിട്ടുണ്ട് - THE SECRET LIFE OF SECRETS by MICHEAL SLEPIAN. നാം സാധാരണ മനുഷ്യർ രഹസ്യങ്ങളോട് കാണിക്കുന്ന ശുഷ്കാന്തികളെപ്പറ്റിയുള്ള ഒരു നല്ല ഗവേഷണം. നിത്യജീവിതത്തിലെ രഹസ്യങ്ങളെ തരം തിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, പൊതുവെ 38 തരം രഹസ്യങ്ങളാണ് നാം പാലിച്ചുപോരുന്നതെന്ന്. 13 തരം രഹസ്യങ്ങളെങ്കിലും ഇല്ലാത്തവരില്ലത്രേ!- മയക്കു മരുന്നിന്റെ ഉപയോഗം മുതൽ അനാശാസ്യ ലൈംഗിക ബന്ധങ്ങൾ, മനോ വൈകൃതങ്ങൾ, അങ്ങനെയങ്ങനെ ഔദ്യോഗിക കാര്യങ്ങൾ, രാഷ്ട്രീയ ചായ്‌വുകൾ തുടങ്ങി ചായയോ കാപ്പിയോ ഇഷ്ടം എന്നത് വരെ രഹസ്യമായി സൂക്ഷിക്കുന്നവരുണ്ട്.


രഹസ്യങ്ങൾ മനുഷ്യന്റെ അന്തരംഗത്തിൽ ഇത്രക്കും സ്ഥാനം പിടിച്ചതെങ്ങനെയാണ്? ഒരു പരിധിവരേക്കും അതൊരു 'caveman hangover' ആകാനാണ് സാധ്യത. രഹസ്യങ്ങളുള്ളയാൾക്കു കൈവരുന്ന പ്രാധാന്യം, ഒരുപക്ഷേ അതായിരിക്കാം അയാൾ ആ കൂട്ടത്തിൽ നിന്നും പുറത്താക്കപ്പെടാതിരിക്കാനുള്ള ഏക കാരണം.  രഹസ്യങ്ങൾ പരസ്പരം പങ്കുവെക്കപ്പെടുമ്പോൾ (പങ്കുവെക്കാനല്ലെങ്കിൽ പിന്നെന്തിനാണ് രഹസ്യം!) ഉണ്ടായിവരുന്ന അടുപ്പം, intimacy.


രഹസ്യാത്മകമായ ജീവിതം പ്രധാനമായും അപകർഷതയുടെ ഭാഗമാണ്. ഒരു സവിശേഷ സാഹചര്യത്തിൽ ഒരാൾ പോലീസിൽ നിന്നോ മറ്റോ നാല് ദിവസം ഒളിച്ചു ജീവിക്കുന്നതിനെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. താൻ ഒളിച്ചും പാത്തും പതുങ്ങിയും കഴിയുന്നതിന് ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തുന്നവരുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ട് അവരുടെ സ്വകാര്യതകളെ രഹസ്യങ്ങളാക്കി കൊണ്ട് നടക്കുന്നവരുണ്ട്. ആവശ്യത്തിൽക്കവിഞ്ഞ ലജ്ജകൊണ്ടും സാമൂഹികമായ സദാചാര സങ്കല്പങ്ങളെ മറികടക്കാൻ ശേഷിയില്ലാത്തതുകൊണ്ടും രഹസ്യമായി ജീവിക്കുന്നവരുണ്ട്. ശിക്ഷകളെ ഭയന്നുകൊണ്ട് രഹസ്യാത്മകതയെ ആർജ്ജിക്കുന്നവരുണ്ട് - learned secrets. കുഞ്ഞു കുട്ടിയായിരിക്കുമ്പോൾ മുതൽ സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണിത്. രക്ഷിതാക്കളും അധ്യാപകരും മറ്റും ചുറ്റും സൃഷ്ടിച്ചെടുക്കുന്ന ഭീകരാന്തരീക്ഷം ആ കുഞ്ഞിനെ സകലതും മറച്ചുവെക്കാൻ പ്രേരിപ്പിച്ചേക്കാം.


കാരണങ്ങൾ എന്തുമാകട്ടെ, ഒരു വ്യക്തി രഹസ്യാത്മകതയിലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ, അയാൾ കുറേ വാചികമായ രഹസ്യങ്ങൾ സൂക്ഷിക്കുന്നു എന്നല്ല, അയാളിലെ വൈകാരികതക്ക് പോലും അത്തരമൊരു സ്വഭാവം കൈവരുന്നുവെന്നാണ്. വൈകാരികമായി അയാളിൽ അത്തരമൊരു ഭാവമില്ലെങ്കിൽ, വാചികമായ രഹസ്യങ്ങളെ മാനസികമായ യാതൊരു ഭാരവുമില്ലാതെ സൂക്ഷിക്കാൻ ശക്തിയാർജ്ജിക്കുന്നു എന്ന് പറയാം. താല്ക്കാലികമായെങ്കിലും, രഹസ്യങ്ങളായി സൂക്ഷിക്കേണ്ട വസ്തുതകളുണ്ടാകാം. രഹസ്യങ്ങളോട് അന്ധമായി എതിർപ്പ് കാണിക്കേണ്ടതില്ല. തൊട്ടതും പിടിച്ചതുമെല്ലാം എല്ലായിടത്തും വാരിവലിച്ച് വിതറേണ്ടതുമില്ല. പബ്ലിക് ടോയ്‌ലറ്റിൽ നിന്നും ഇറങ്ങി വന്ന്, 'മൂത്രമൊഴിക്കാനുള്ള ഒരു രൂപയും ചേർത്ത് ഇതാ മൂന്നു രൂപ' എന്ന് പറഞ്ഞതുപോലുള്ള വിഡ്ഢിത്തമാകുമത്. 


ജീവിതത്തിൽ, സാമൂഹ്യജീവിതത്തിൽ വിശേഷിച്ചും, രഹസ്യങ്ങൾ നല്ല ചില ധർമ്മങ്ങൾ നിർവഹിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ആളുകളെ ഒരുമിപ്പിച്ചു നിർത്തുന്നത് അവർക്കിടയിൽ നില നില്ക്കുന്ന രഹസ്യങ്ങളാകാം. പലപ്പോഴും, നല്ലതായാലൂം ചീത്തയായാലും ചില സംഗതികൾ രഹസ്യങ്ങളായി സൂക്ഷിക്കേണ്ടതുമുണ്ടാകാം. രഹസ്യങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതോ ചീത്തയോ എന്നല്ല വാസ്തവത്തിൽ ചോദിക്കേണ്ടത്- ജീവിതമെന്ന പ്രഹേളികയിൽ അവ ഉണ്ടായിരിക്കുക തന്നെ ചെയ്യും- നിങ്ങളെയത് ബുദ്ധിമുട്ടിക്കുന്നുണ്ടോ ഇല്ലയോ എന്നാണ്. അവിടം മുതലാണ് ഒരാൾക്ക് തന്നിൽത്തന്നെ ബോധപൂർവ്വം പ്രവർത്തിക്കേണ്ടതായി വരുന്നത്. 


രഹസ്യാത്മകമായ ജീവിതം ഒരു വ്യക്തിയെ ഒറ്റപ്പെടലിലേക്ക് തള്ളിവിടുന്നു, പതുക്കെപ്പതുക്കെ. ഒറ്റപ്പെടൽ അനുഭവിക്കുന്ന മനുഷ്യൻ -loneliness, not aloneness- ഒരു ദിവസം ഒരു പാക്കറ്റ് സിഗരറ്റു വലിച്ചുതീർക്കുന്നതിനു തുല്യമായ ഹാനിയാണ് തന്റെ ശരീരത്തിൽ സൃഷ്ടിക്കുന്നതത്രേ! നമുക്കിടയിൽ വിഷാദരോഗങ്ങൾക്കടിപ്പെടുന്ന ഒരു വലിയ ശതമാനം ആളുകളും രഹസ്യ പ്രകൃതത്തിൽ ജീവിക്കുന്നവരോ, അല്ലെങ്കിൽ ധാരാളം രഹസ്യങ്ങൾ പേറിക്കൊണ്ടു നടക്കുന്നവരോ ആയിരിക്കും. മറ്റൊരു കൂട്ടരുണ്ട്, അവർ മൊത്തത്തിൽ തുറന്ന പ്രകൃതക്കാരായിരിക്കും, എന്നാൽ അപൂർവ്വം ചില വൈകാരികമായ രഹസ്യങ്ങളുണ്ടാകും, അത് അവർക്കു പോലും അറിയണമെന്നില്ല, ആ രഹസ്യമേഘങ്ങൾ സാവധാനം ഉരുണ്ടുകൂടി മൂടിക്കെട്ടും. ആ മഴക്കാറുകളെ പെയ്തൊഴിയാൻ അനുവദിക്കുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. അതിനുള്ള ഉപായങ്ങളാണ് ചായപ്പീടിക മുതൽ കൗൺസിലിങ് തൊട്ട് സോഷ്യൽ മീഡിയ വരെ.


അമേരിക്കയിലും മറ്റും മനശാസ്ത്രജ്ഞർ മുൻകയ്യെടുത്ത ചില പരീക്ഷണങ്ങളെ പറ്റി MICHEAL SLEPIAN പറയുന്നുണ്ട് - രഹസ്യങ്ങൾ തുറന്ന് ഉള്ളൊഴിയാൻ വേണ്ടി സ്ഥാപിക്കപ്പെട്ട ടെലിഫോൺ ബൂത്തുകൾ, “Subway Therapy”, Fast Friends Procedure, എല്ലാം എഴുതി നിറച്ച് അയക്കാൻ സാധിക്കുന്ന സ്റ്റാമ്പൊട്ടിച്ച കവറും കടലാസുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയ കഫേകൾ എന്നിങ്ങനെ. ഇന്റർനെറ്റ് ഒരു പരിധി വരെ അത്തരം ധർമ്മങ്ങൾ നിറവേറ്റിയിരുന്നു, ജീവനുള്ള ഒരു വ്യക്തിയോട് പങ്കുവെക്കുന്ന ഫലം ലഭ്യമാവില്ലെന്നു മാത്രം.

തന്നോടുതന്നെ ഹൃദയം തുറക്കുന്നതിനുള്ള ആർജ്ജവം കാണിക്കേത്തേടത്തോളം ഏതൊരു വ്യക്തിയും

രഹസ്യാത്മകതയുടെ ദുരിതം അനുഭവിക്കുക തന്നെ ചെയ്യും. 'എന്തോന്നാണ് ഇത്ര വലിയ രഹസ്യമായിരിക്കാനുള്ളത്?' എന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഉണ്ടാവുമ്പോൾ, അവനിൽ രഹസ്യമായി വിരിയുന്ന ഒരു മന്ദസ്മിതമുണ്ട്. അവനപ്പോൾ loneliness-നെ വിട്ടുകൊണ്ട് aloneness-ന്റെ അൾത്താരയിലേക്ക് പ്രവേശിക്കുകയായി. ഹൃദയം തുറന്നിടുമ്പോൾ രഹസ്യമൊന്നും അവനിൽ ഏശാതെ പോകുന്നു, അത് എത്ര വലിയതായായാലും. ഒരു പക്ഷേ, secret എന്നതിന് പകരം അവനു മുന്നിൽ 'mystery' എന്ന പദത്തിന്റെ ഒളിമിന്നലുണ്ടായേക്കാം. രത്‌നങ്ങളാണെന്നു കണ്ടാൽ, കയ്യിലുള്ള വെള്ളാരങ്കല്ലുകളെ വിട്ടുകളയാൻ ആരാണ് സമയമെടുക്കുക!  

        





Monday, May 29, 2023

ഉണർവിലേക്കുള്ള പടവുകൾ - 37


ജീവിതത്തിന്റെ പ്രതിഭാവങ്ങൾ

ജീവിതം ഒരൊഴുക്കാണ്, ജീവിതം ഒരു നൈരന്തര്യതയാണ്, ജീവിതം ജനനത്തിനു മുൻപേ തുടങ്ങുന്നതും മരണത്തിനു ശേഷവും നീണ്ടുപോകുന്നതുമാണെന്നൊക്കെ നാം പറഞ്ഞുപോകാറുണ്ടെങ്കിലും, ജീവിക്കുന്നയാളുടെ പ്രതിപ്രവർത്തനങ്ങൾ - reactions - അതിന്റെ ഗതിവിഗതികളെ സ്വാധീനിക്കാറുണ്ടെന്നതാണ് സത്യം. ചുരുങ്ങിയപക്ഷം ജീവിതത്തിന്റെ അനുഭവസാന്ദ്രതകളെങ്കിലും നമ്മുടെ ഇടപെടലുകളുടെ സ്വഭാവത്തെ ആശ്രയിക്കുന്നുണ്ട്. 

ജീവിതത്തിനോടുള്ള ഇടപെടലുകളിൽ രണ്ടു രീതികളാണ് സാധ്യമായിട്ടുള്ളത് - പ്രതിപ്രവർത്തനവും പ്രതികരണവും; reactions and responses. നിർഭാഗ്യവശാൽ നമ്മുടെ ഒട്ടുമിക്കവാറും ജീവിതവും കത്തിത്തീരുന്നത് റിയാക്ഷനുകളിലാണത്രേ. പ്രതികരണങ്ങൾ - responses - ഇടക്ക് വല്ലപ്പോഴും സംഭവിച്ചാലായി, അബദ്ധത്തിലെന്നോണം. ബാല്യത്തിന്റെ തിക്താനുഭവങ്ങളോട് റിയാക്ട് ചെയ്തുകൊണ്ട് യുവത്വം കടന്നുപോകുന്നു. യുവത്വത്തിലെ ദാരിദ്ര്യമോ ധാരാളിത്തമോ മധ്യവയസ്സിനെ മുഴുവനായും റിയാക്ഷനുകൾ കൊണ്ട് നിറക്കുന്നു. വാർദ്ധക്യം മുഴുവനും അതുവരേക്കുമുള്ള ജീവിതത്തിലെ തീരുമാനങ്ങളോട് പ്രതിപ്രവർത്തിച്ചുകൊണ്ട് കടന്നുപോകുന്നു. ബാല്യത്തിലെ അനാഥത്വത്തിനോടുള്ള റിയാക്ഷനുകൾ ഒരാൾ ഒരുപക്ഷേ മരണം വരേയ്ക്കും തുടർന്നുകൊണ്ടുപോകുന്നു; യുവത്വത്തിലുണ്ടായ ഒരു പ്രണയ നിരാസത്തിന്റെ നിഴൽ ഒട്ടു വളരെക്കാലം നീണ്ടു നില്ക്കുന്നതുപോലെ. എന്തിനോടെന്നില്ലാത്ത കാലുഷ്യങ്ങൾ ജീവിതായുസ്സു് മുഴുവനും പേറി നടക്കുന്ന എത്രയോ പേരുണ്ട്!


റിയാക്ഷനുകളിൽ പെട്ടുപോകുന്നത് മിക്കപ്പോഴും നാം അറിയാറേയില്ല. ഒരാൾ ദാരിദ്ര്യം അനുഭവിച്ചു വളർന്നയാളാണെങ്കിൽ, എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നത് അയാളുടെ ജീവിതത്തിന്റെ  പ്രഥമ സ്വഭാവമായിത്തീർന്നേക്കാം. ഇവിടെ, പണമുണ്ടാക്കുക എന്ന പ്രവൃത്തിയിലല്ല പ്രശ്‌നമിരിക്കുന്നത്; അത് അയാളുടെ ജീവിതപശ്ചാത്തലത്തിലെ ഒരു റിയാക്ഷൻ മാത്രമാണെന്നതാണ്. പട്ടിണിയിലൂടെ കടന്നുവന്ന ഒരാൾ ഭക്ഷണത്തിന് അമിത പ്രാധാന്യം നല്കിപ്പോരുകയാണെങ്കിൽ (പൊതുവെ) അത് അയാളുടെ ഒരു റിയാക്ഷനാണ്. കുടുംബപരമായി സസ്യാഹാരം മാത്രം കഴിച്ചുവരുന്ന പശ്ചാത്തലത്തിൽ വളർന്നുവന്ന വ്യക്തി ഒരു സസ്യാഹാരിയായി ശഠിക്കുന്നുണ്ടെങ്കിൽ അത് വെറുമൊരു റിയാക്ഷനാണ്. അവഗണനകളിലൂടെ കടന്നുപോന്ന ഒരാൾ ശ്രദ്ധനേടുന്നതിനോ പ്രശസ്തിക്കു വേണ്ടിയോ ത്വര കാണിക്കുന്നുണ്ടെങ്കിൽ, അത് അയാളിലെ റിയാക്ഷനാണ്. അങ്ങനെയല്ലാതെ വളർന്ന ഒരാൾ പ്രശസ്തിയുടെ പിന്നാലെ പോകുന്നുണ്ടെങ്കിൽ, അതും അയാളിലെ റിയാക്ഷനാണ്; അയാൾക്കുള്ളിൽ എവിടെയോ കടന്നുകൂടിയിട്ടുള്ള അപകർഷതയോടുള്ള റിയാക്ഷൻ, അയാളുടെ

അഭിലാഷങ്ങളോടുള്ള റിയാക്ഷൻ. ഒരു മതവിശ്വാസിയോ സംഘടനാ പ്രവർത്തകനോ മനപ്പൂർവ്വം പാലിക്കുന്ന നന്മകളോ പരോപകാരപ്രവർത്തനങ്ങളോ വെറും റിയാക്ഷന്റെ വരുതിയിൽ വരാവുന്നതാണ്; അയാൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കൊള്ളിവെപ്പുകളും പോലെത്തന്നെ. നല്ലതും ചീത്തയുമെല്ലാം റിയാക്ഷനുകളായി കടന്നുവരാവുന്നതാണ്.

നല്ലതായാലും ചീത്തയായാലും റിയാക്ഷനുകൾ ഫലത്തിൽ ചീത്ത തന്നെ; ജീവിതത്തിലെ `ജീവോന്മുഖത`- life affirmation- കണക്കിലെടുക്കുകയാണെങ്കിൽ. ജീവോന്മുഖമല്ലാത്ത ജീവിതം വെറും `successful wastage` എന്നതിനപ്പുറം പോകുന്നേയില്ല. അത് നിശ്ചയിക്കുന്നത് ജീവിത സംതൃപ്തിയാണ് - contentment; not satisfaction. 

satisfaction എന്നത് സമൂഹം അംഗീകരിച്ചിട്ടുള്ള ചിലമാനദണ്ഡങ്ങളോടുള്ള റിയാക്ഷൻ മാത്രമാണ്. (ഒരു വ്യക്തി അനുമതി കൊടുക്കുന്നേടത്തോളമേ ഇത്തരം സമൂഹ മാനദണ്ഡങ്ങൾക്ക് അയാളിൽ പ്രവർത്തനസാദ്ധ്യതയുള്ളൂ  എന്നോർക്കുക). പരിചയത്തിലുള്ള മിക്കവരും സ്വന്തമായി വാങ്ങിയ കാറിൽ യാത്ര ചെയ്യുമ്പോൾ, അവരോടൊപ്പം പിടിച്ചുനിൽക്കാൻ തനിക്കും ഒരു കാർ ആവശ്യമുണ്ടെന്ന് ഒരാൾക്കു തോന്നുന്നു. അതിൽ യാത്ര ചെയ്യുമ്പോൾ (താങ്ങാവുന്നതിനപ്പുറമുള്ള സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെങ്കിലും) ഉണ്ടാവുന്നു എന്ന് വിചാരിക്കുന്ന പൊള്ളയായ ഒരു വിചാരത്തെ satisfaction എന്നതിന് ഉദാഹരണമായി പറയാവുന്നതാണ്. അതേസമയം ഇതേ കാർ വാങ്ങൽ contentment-ന്റെ തലത്തിലേക്കും കടന്നുപോകാവുന്നതാണ്; ഒരാൾ അതിനു തുനിയുന്നത് കാർ യാത്ര അയാളെ സംബന്ധിച്ച് അത്രക്കും ആവശ്യമായി മാറുകയും അയാളത് ഒരുവിധം പണിപ്പെട്ട് സാധിച്ചെടുക്കുകയും ചെയ്യുമ്പോൾ; കാർ ഡ്രൈവ് ചെയ്യുന്നതും പരിപാലിക്കുന്നതും മറ്റും അയാളെ സംബന്ധിച്ച് അത്രക്കും ആകർഷകമായ ഒരു പ്രവൃത്തിയാകുമ്പോൾ - അതിന് സാമൂഹിക സമ്മതിയുമായി ബന്ധമൊന്നുമില്ലെന്ന് അയാൾക്ക് മാത്രമേ ഉറപ്പാക്കാനാവുകയുള്ളൂ. അത് അയാളുടെ സ്വകാര്യമായ ഒരു passion ആണ്.


തീർത്തും സ്വകാര്യമായ, വൈയക്തികമായ (individual), യാതൊരു ഗൂഢ ലക്ഷ്യങ്ങളുമില്ലാത്ത, ഭൂതകാലത്തെ ഒരു വിധത്തിലും കണക്കിലെടുക്കാതെയുള്ള പ്രവൃത്തികളെയാണ് പ്രതികരണം- response എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിത്യജീവിതത്തിൽ നാം ചെയ്തുപോരുന്ന ഏതൊരു പ്രവൃത്തിയും പ്രതിപ്രവർത്തനവുമാകാം, പ്രതികരണവുമാകാം. സൂക്ഷ്മമായി നോക്കുകയാണെങ്കിൽ ആ വ്യക്തിക്ക് മാത്രമേ അതിൽ തീർപ്പു വരുത്താനാവൂ. അയാൾ പക്ഷേ അതിനു തീർപ്പു വരുത്തേണ്ടതുണ്ട്, അയാൾ ജീവിത സംതൃപ്തിക്ക് - contentment- എന്തെങ്കിലും പ്രാധാന്യം നല്കുന്നുണ്ടെങ്കിൽ. 

പ്രതികരണം സ്വാതന്ത്ര്യത്തിലൂന്നിയതാണ്. അത് അപ്പുറത്തുള്ള എന്തെങ്കിലുമൊന്നിനെ ആശ്രയിച്ചുനിൽക്കുന്നില്ല. പ്രതിപ്രവർത്തനത്തിലൂന്നിയ ഒരു വ്യക്തി ഒരു ശത്രുവിനെ, ഒരു അപരനെ - the other -ആശ്രയിച്ചുകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. തമാശയെന്തെന്നാൽ, ആ ശത്രു ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടാവണമെന്നു പോലുമില്ല. ഉണ്ടായാൽ പോലും അയാൾ ഗോദയിൽ ഉണ്ടായിരിക്കണമെന്നില്ല. അയാൾ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഒരുപക്ഷേ എപ്പോഴേ കളം വിട്ടിരിക്കാം. നാം പക്ഷേ അയാൾ ഉണ്ടെന്നുള്ള ധാരണയിൽ മല്ലടിച്ചുകൊണ്ടേയിരിക്കുകയാണ്! ഇല്ലാത്ത ശത്രുവിനോടെന്നപോലെത്തന്നെയാണ്, ഉണ്ടായിരിക്കുന്ന ശത്രുവിനേയും നാം കണക്കിലെടുക്കണോ വേണ്ടയോ എന്നത്. ഇനിയൊരുപക്ഷേ ജീവിതം നമ്മെ രണമുഖത്ത്‌ കൊണ്ടെത്തിച്ചിരിക്കുകയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ നമ്മുടെ ഓരോ പോരാട്ടവും കേവലം പ്രതിപ്രവർത്തനേക്കാളുപരി പ്രതികരണമായിരിക്കാൻ- response- ശ്രദ്ധിക്കാവുന്നതാണ്.


ജീവിതം റിയാക്ഷനുകളിൽ ഹോമിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ കണ്ടെത്താനാവുക വിവാഹ ബന്ധങ്ങളിലും പ്രണയങ്ങളിലുമൊക്കെയാണ്. ബന്ധം വേർപ്പെടുത്തപ്പെട്ട പങ്കാളി ഇനിയും മറ്റേയാളുടെ ജീവിതം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് (അത് എത്ര തന്നെ അപരോക്ഷമായാലും) ഒരേ സമയം സഹതാപാർഹവും വിഡ്ഢിത്തവുമല്ലാതെന്താണ്? അപരനോടെന്നപോലെത്തന്നെ തന്നോടുതന്നെയും പെരുമാറിപ്പോരുന്നവരുണ്ട്. അവർ അവരവരോടുതന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം റിയാക്ക്ടുചെയ്‌തുകൊണ്ട് ആത്മപീഡ അനുഭവിക്കുന്നവരാണ്.

വലിയ വലിയ കാര്യങ്ങളിലല്ലാതെത്തന്നെ, തീരെ നിസ്സാരങ്ങളായ ചെയ്തികളിൽ പോലും റിയാക്ട് ചെയ്യുന്നവരാണ് നാം. മേശയുടെ ഒരു മൂലയോടോ, തുറക്കാൻ ആയാസപ്പെടുന്ന വാതിലിനോടോ, ചോറ്റുപാത്രത്തിന്റെ മൂടിയോടൊ പോലും ആക്രോശിക്കുന്നവർ. അവിടെനിന്നുതന്നെ വേണം പ്രതികരണത്തിന്റെ പാഠങ്ങളും തുടങ്ങേണ്ടത്. 


ജീവിതം ഉണർന്നിരിക്കുന്നു എന്നതിന്റെ തെളിവുകൾ പ്രതികരണങ്ങളാണ് - the very responses. അല്ലാത്തപ്പോഴൊക്കെയും നാം പ്രതിപ്രവർത്തിച്ചുകൊണ്ടേയിരിക്കും. ഉണർവില്ലല്ലാത്തപ്പോൾ നാം  പ്രതിപ്രവർത്തിക്കാനുള്ള കാരണങ്ങൾക്ക് വേണ്ടി ഉറ്റുനോക്കുകയാണ്. പ്രതികരിക്കുന്നയാളാകട്ടെ കാരണങ്ങൾക്ക് കാത്തിരിക്കുന്നില്ല, അയാൾ അതിന്റെ ഫലങ്ങളിൽ വിറളിപിടിക്കുകയോ പരിതപിക്കുകയോ അമിതമായി ആഹ്ളാദിക്കുകയോ ചെയ്യുന്നില്ല. പ്രതികരണം, വിടർന്നു പരിലസിക്കുന്ന ഒരു പുഷ്പത്തിന്റെ സൗരഭ്യത്തെപ്പോലെയാണ്, കാറ്റിനൊപ്പം എങ്ങോട്ടെല്ലാമോ അത് ഒഴുകിപ്പോകുന്നു, ആരെന്നോ എന്തെന്നോ നോക്കാതെ. അത്ര തന്നെ.                                                     



Wednesday, April 19, 2023

FAB VIBES - an inceptional glimpse

        (Visiting a fabric shop, many rolls of curtain fabric rolls 
are seen stacked in the corner.
 All these are edited pieces of their end elevation. 
   They resemble silent ripples in an unknown pool.)



              CALL TO THE OTHER END

              It was not a call from the other end,

              was it heard from within?

              Or, was it the very vibratory space,

              calling itself 

               to itself?!



        MEMORY ROLLS

      Oh! I was wrong again.

      There was no this end or that end as such.

     It was like memory rolls unfurled and unfurled...

       I was wrong again...

       Not memory, only remembering on itself

         Or, re-membering to the everlasting vibes

dancing around.



THE PASSAGE

I guessed so, not sure.

I was invoked into a dancing field.

Of course, of vibes.

Did the movements, created a mirage

of time and space,

and of a passing too!



COMING IN, GOING OUT

It was an enduring gestalt, seems so.

Whenever I was adorned with another dimension,

I was overwhelmed with awe, that

I counted it going out or coming in.

I knew a I was bubbled up with playfulness, but

I felt somebody else was playing tricks on me.



GUIDANCE

A drop of light to follow

a crescent of radiance to rise up...

That's what I learned later to call

'the smile'.



THE MOVE

Concerned

apprehensive

fearful

uneasy

perturbed

disquieted

fretful...


But had to move...

with no directions...no dimensions...



JOURNEY

Each step creates the path.

And for every struggle around the path,

do not forget to bring a gift.

Is there any present more valuable than

the joy of being present?


Ultimately, it's a journey of a single step, may be,

from nowhere to nowhere.



MEANING

There happened one skill-

yes, another vibe-

the meaning to be absorbed 

around anything.

It made everything connected to everything,

crossing all the boundaries,

but later,

all boundaries cramped into boundaries, I am afraid.



THE WOMB

A word was conceived in the end.



THE PANG

All these were just crazy vibes,

not pregnant vibes,

pregnant with significance or insight.

The pangs were joyful,

though they were merciless to push into a rebirth.



INTUITION

A back door 

kept ready,

but opened in emergency only.

But for the vibes who danced dangerously,

that was the only open gate, for

always and ever.



DREAM GATE

There were hundreds of dream gates,

closed upon hundreds, or

opened again and again endlessly.

But, whenever I was smashed on the gates,

I was falling back into my own lap, like a falling star.

Did I take everything seriously?!



ENTANGLEMENT

I was just a snoring vibe, knowing not

of the ongoing fest around.

Whenever I was immersed in the dreams,

I mumbled endlessly in entanglements...

But on waking up,

I just cheered up and danced.

Once the vibe dances itself into a freedom vibe,

one always forgets to ask, 'who is in?', 'who is in?'


Love & gratitude to Punya

published in OSHONEWS in April '23