Osho wings Osho waves

Featured Post

Thursday, October 5, 2023

അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ - 7

                                                   

                                   നടനസായന്തനം 

നിഷ്ഠയോടെയുള്ള സാധനാപഥങ്ങളിലൊന്നും സഹജതയുടെ സൗരഭ്യമാർന്ന ഗ്രാഹ്യങ്ങളോ - understanding- പാഠങ്ങളോ അത്രയൊന്നും പ്രതീക്ഷിക്കുക വയ്യ. ഒന്നാമത്തെ പ്രശ്നം നാം എല്ലായ്‌പ്പോഴും അത്തരമെന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നു എന്നതുതന്നെയാണ്. രണ്ടാമത്, അതിർത്തികളും വ്യവസ്ഥകളും കർക്കശമാക്കപ്പെട്ടിട്ടുള്ള അന്തരീക്ഷങ്ങളെ, മനസ്സ് മുഴുവനും തന്നെ കയ്യടക്കി വാഴുന്നുവെന്നതാണ്. ആകസ്മിതകളും മനാതീതമായ സന്ദർഭങ്ങളും ഒരുപക്ഷേ കൂടുതൽ വീണുകിട്ടുക, മുൻവിധികളോ മുന്നൊരുക്കങ്ങളോ ഇല്ലാത്ത സാധാരണ മുഹൂർത്തങ്ങളിലാകും.

 

അത്തരം മുഹൂർത്തങ്ങൾക്ക് യാതൊരു സാധ്യതയുമില്ലാതിരിക്കുമ്പോൾ, അനുഗ്രഹമെന്നോണം എങ്ങുനിന്നോ വീണുകിട്ടാവുന്ന ഉൾക്കാഴ്ചാ  നിമിഷങ്ങളെ നഷ്ടപ്പെടുത്താതിരിക്കാൻ മാത്രം ഉണർവ്വും സർഗ്ഗവൈഭവും സൃഷ്ടിച്ചെടുക്കലാണ് പ്രധാനമായും ZEN നിർവ്വഹിക്കുന്നത്. യാതൊരു സവിശേഷതയുമില്ലാതെ കടന്നുപോകുന്ന സാധാരണ നിമിഷങ്ങളിലേക്ക് പൊടുന്നനെ ഇടിച്ചുകയറിക്കൊണ്ട് അത്തരം നിമിഷങ്ങളെ ഉൾക്കാഴ്ചകളുടെ മിന്നൽ ദ്യുതികൊണ്ട് എങ്ങനെ മാറ്റിമറിച്ചുകളയാം എന്നാണ് സെൻ  ഗുരുക്കന്മാർ തക്കം പാർക്കുക. എന്താണ് സംഭവിക്കുകയെന്ന് മനസ്സിന് പിടികിട്ടി വരുമ്പോഴേക്കും ശിഷ്യന്റെ ചേതനയെ ഗ്രാഹ്യങ്ങളുടെ മിന്നല്പിണരുകൾ എന്നന്നേക്കുമായി മാറ്റിമറിച്ചിരിക്കും. അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നെങ്കിൽ അവർ അതിനെ 'സതോരി'എന്നും ബോധോദയമെന്നുമെല്ലാം വിളിക്കാറുണ്ട്.


ഊരും പേരും ഗുരുവും ആശ്രമവുമൊക്കെ പിന്നെയും ഒഴികഴിവുകളാണ്. ഉണർന്നിരിക്കുകയെന്നതാണ് ആത്യന്തികമായി ഒരു വ്യക്തിയുടെ നൈസർഗ്ഗികമായ ഉത്തരവാദിത്തം എന്ന് ഓർമ്മപ്പെടുത്തുകയല്ലാതെ ആശ്രമാദികൾക്ക് യാതൊന്നും നിർവ്വഹിക്കാനുമില്ല. മറ്റുചിലപ്പോഴാകട്ടെ, നാം ഒട്ടും തന്നെ ഉണർവിലല്ലാതിരുന്നിട്ടും, ചില സംഭവങ്ങളോ കാഴ്ചകളോ ശ്രവണങ്ങളോ (വാക്കുകളോ ഈണങ്ങളോ മറ്റോ) ഗന്ധങ്ങളോ വ്യക്തികളോ ഒരു സെൻ ഗുരുവിനെപ്പോലെ കർക്കശമാവാറുണ്ട്, അവരെപ്പോലെ നിലാവെളിച്ചം തൂകാറുണ്ട്, ചില രാസപരിണാമങ്ങൾക്ക് വഴിതെളിക്കുന്ന ത്വരഗങ്ങളെപ്പോലെ പെരുമാറാറുണ്ട്. അതേപ്പറ്റിയുള്ള ഓർമ്മകളിൽ നിറയുക സ്നേഹമോ നന്ദിയോ ഒന്നുമല്ല. അതേസമയം അവയെ പാടേ നിഷേധിച്ചുകൊണ്ട് അതെന്താണെന്ന് പറയാനും വയ്യ. എല്ലായ്പ്പോഴും നാം കുത്തിമറിഞ്ഞു കടന്നുപോയ്കൊണ്ടിരിക്കുന്ന മായാപടലങ്ങൾക്കിടക്ക് തെളിമകളുടെ ചില വിടവുകളാണവ, ഏറിയാൽ ഒരു മന്ദഹാസത്തിന്റെ നേരിയ അലകുകൾ …. അവിടെയുമിവിടെയും.




                                                       *                         *                          *

മുംബൈയിലേക്കെന്ന് പറഞ്ഞുകൊണ്ടാണ് നാട് വിട്ടതെങ്കിലും, എത്തിപ്പെട്ടത് മുംബൈയിൽ നിന്നും ഏകദേശം ഇരുനൂറ് കിലോമീറ്ററുകളോളം അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു. അവിടെയുള്ള പെട്രോ കെമിക്കൽ റിഫൈനറിയിൽ, ഒരു കോൺട്രാക്ടറോടൊപ്പം ഒരു കുഞ്ഞു ജോലി. ഓഷോവായന തുടങ്ങിയ കാലമായിരുന്നു. കൃത്യമായി പറഞ്ഞാൽ, ആ വായനയുടെ ഭാഗമായാണ് AVT യിലെ നല്ലൊരു ജോലി വേണ്ടെന്ന് വെച്ചിട്ട് കേരളത്തിന് പുറത്തേക്ക് ചേക്കേറിയത്. റിഫൈനറിയിലേക്ക് പോകാനും വരാനും കമ്പനി വക ഒരു പഴയ സ്‌കൂട്ടറുണ്ടായിരുന്നു. പരിചിതമല്ലാത്ത ഇടവഴികളിലൂടെയെല്ലാം മനഃപൂർവ്വം വഴിതെറ്റിപ്പോകാൻ സ്‌കൂട്ടർ വലിയ സഹായമായി. 


അങ്ങനെയങ്ങനെയാണ് പരിചയമില്ലാത്ത വഴികളെന്നാൽ നാം ഓർക്കാത്ത വഴികൾ എന്നേ അർത്ഥമുള്ളൂ എന്ന് മനസ്സിലായത്. നാം നടന്നിട്ടില്ലാത്ത വഴികളുണ്ടോ? നമ്മുടെ നാസിക അറിഞ്ഞിട്ടില്ലാത്ത ശ്വാസമേതുണ്ട്? ഗന്ധം? നമ്മുടെ കർണ്ണപുടങ്ങളിൽ സ്വകാര്യം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും സ്വനധാതു? നമ്മളാരും തന്നെ പുതിയവരല്ലത്രേ! പഴയവരുമല്ല. വഴികൾ ഓർമ്മിപ്പിക്കുന്നത് ദൂരങ്ങളെയാകാം, എന്നാൽ അവ മന്ദഹസിക്കുന്നുണ്ട്, ആ ദൂരങ്ങളത്രയും ദാ ഇവിടെയാണെന്ന്.

ഓഷോ പറഞ്ഞ ഒരു കഥയുണ്ട്: പണ്ട് യോഗാചാര്യനായ പാതഞ്ജലിയും 'താവോ'ക്കാരനായ ലാവോത്സുവും കൂടി എങ്ങോട്ടേക്കോ പോവുകയായിരുന്നു. വഴിമധ്യേ ഒരു വലിയ പുഴ കടക്കേണ്ടതായി വന്നു. യോഗാചാര്യന് പുഴയൊക്കെ വെറും പുല്ല്! അദ്ദേഹം വെള്ളത്തിന് മീതെ കൂളായി നടന്ന് അക്കരെ കടന്നു. അക്കരെയെത്തിയപ്പോഴാണ് അറിയുന്നത് ലാവോത്സു അവിടെത്തന്നെ നില്ക്കുകയാണെന്ന്. പാതഞ്ജലി വിളിച്ചുപറഞ്ഞു, "Lao Tzu, come to the other shore."

ലാവോത്സു അതേ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്രേ, " This is the other shore."


'എല്ലാമേ നമ്മ വഴിതാൻ' എന്ന മട്ടിൽ ഏതു വളവും തിരിയും എന്നായപ്പോഴാണ്, ഒരു ദിവസം സന്ധ്യക്ക്‌, റിഫൈനറിയിൽ നിന്നും തിരിച്ചുവരുന്ന വഴി, എവിടെനിന്നോ താണ്ടി വരുന്ന എമണ്ടൻ പൈപ്പ് ലൈനിനു സമീപത്തു കൂടെ സ്കൂട്ടറോടിച്ചു പോകാമെന്നു വച്ചത്. കുറെ നാളായി കാണുന്നു, ഒരു മൂന്നു മീറ്ററെങ്കിലും വ്യാസമുള്ള ഒരു പൈപ്പ് ലൈൻ. ദൂരെയുള്ള ഏതോ അണക്കെട്ടിന്റെ സംഭരണിയിൽ നിന്നും റിഫൈനറിയിലേക്ക് വരുന്നതാകണം. 


പൈപ്പ് ലൈനുകൾ 'തുറന്ന ജീവിതം' നയിക്കുന്നവരെ സംബന്ധിച്ച് ഒരു തരം അത്താണിയാണ്. അവർക്ക് കയറിക്കിടക്കാൻ ഒരിടമായി. പൈപ്പുലൈനുകളുടെ തൂണുകൾക്കടിയിൽ അവരുടെ കുടുംബജീവിതമായി. ജോയിന്റുകളുടെ നട്ടും ബോൾട്ടും ഏതു വിധേനയും ലൂസാക്കിയാൽ വെള്ളം തെറിച്ചുവരും. ഇരുപത്തിനാലു മണിക്കൂറും അതങ്ങനെ നഷ്ടപ്പെടുമെങ്കിലും തങ്ങളുടെ നാമമാത്രമായ ആവശ്യങ്ങൾ ഉറപ്പുവരുത്തുക തന്നെ. 

ഈ പ്രദേശം പക്ഷേ വിജനമാണ്. ഇവിടത്തെ പൈപ്പ് ലൈനുകൾ ആ നിലക്ക് 'അനാഥരാണ്‌'. പൊട്ടിപ്പൊളിഞ്ഞ റോഡാണെങ്കിലും വിജനതയുടെ ഒരു സ്വാസ്ഥ്യമുണ്ട്. മാത്രവുമല്ല, പടിഞ്ഞാറ് ഭാഗം കാര്യമായി തടസ്സങ്ങളൊന്നുമില്ലാതെ ഒഴിഞ്ഞുകിടപ്പാണ്. മാനം ചുവക്കാൻ തുടങ്ങിയിരുന്നു. അങ്ങനെയാണ് ആ വഴിക്ക് തിരിയാൻ പൊടുന്നനെ ഒരു പ്രേരണയുണ്ടായത്.


ഒരല്പം മുന്നോട്ടുചെന്നപ്പോഴാണ് എരുമകളുടെ ഒരു കൂട്ടം വഴിമുടക്കിയത്. ചുരുങ്ങിയത് നൂറെണ്ണമെങ്കിലും കാണും. വേണ്ടവണ്ണം പുല്ലുമേഞ്ഞ് തുടുത്തുരുണ്ട എരുമകളുടെ നടത്തയിൽ തിരിച്ചുപോക്കിന്റെ ലാസ്യം. ഒട്ടും ധൃതിവെക്കാതെ അവ വിജനമായ വഴി മുഴുവനും കയ്യടക്കിക്കഴിഞ്ഞു. സ്‌കൂട്ടർ വശത്തേക്കൊതുക്കിയപ്പോഴാണ് കണ്ടത് അകലെ സൂര്യൻ ചെമന്നു വട്ടം വെച്ചിരിക്കുന്നു. പോകാനുള്ള തത്രപ്പാടിലാണ്. 


പൊട്ടിപ്പൊളിഞ്ഞ റോഡും വഴിയരികിലെ കാട്ടുമൊന്തകളും സ്വർണ്ണപ്രഭയണിഞ്ഞു. നിശ്ശബ്ദമായി കിടന്ന പൈപ്പ് ലൈൻ, സാവധാനം കടന്നുപോകുന്ന ഒരു ഗൂഡ്‌സ്‌ട്രെയിൻ പോലെ... ചെമ്മാനചേലിൽ അചേതനമെന്ന് കരുതപ്പെട്ടിരുന്നവക്കെല്ലാം ജീവസ്മിതം കൈവരുന്നു. എത്ര പെട്ടെന്നാണ് ഒരു ഇടവഴി തീർത്തും വ്യത്യസ്തമായ ടൈംസോണിലേക്ക് മുഖം തിരിച്ചത്! ഒരുപക്ഷേ ടൈംസോണുകൾ എല്ലായിടത്തും എല്ലാവിധത്തിലും ഇടകലർന്നുകിടപ്പാണ്. നാം നമ്മുടെ സൗകര്യാർത്ഥം ഏതെങ്കിലുമൊരെണ്ണത്തിനെ തെരഞ്ഞെടുക്കുന്നുവെന്നേയുള്ളൂ, ലാപ്ടോപ്പിൽ തുറന്നുവെച്ചിരിക്കുന്ന നിരവധി വിൻഡോകളിൽ (windows) നിന്നും ഏതെങ്കിലുമൊന്നിനെ ക്ലിക്ക് ചെയ്ത് പണിയെടുക്കുന്നതുപോലെ.


എരുമക്കൂട്ടം റോഡുമുറിച്ചുകടന്ന് അവയുടെ വാസസ്ഥലത്തേക്ക് പോകുമെന്നായിരുന്നു വിചാരിച്ചത്. അവ പക്ഷേ കുറച്ചു മുന്നോട്ടു ചെന്ന് മറയാൻ തുടങ്ങുന്ന സൂര്യനേയും നോക്കി നില്പ്പാണ്. 'എരുമകൾക്കെന്തസ്തമയം?' എന്ന് നിരൂപിക്കാൻ തുടങ്ങുമ്പോഴായിരുന്നു ഒരു കൊച്ചു പയ്യന്റെ ആർപ്പു വിളി കേട്ടത്. ഓ, അവനായിരുന്നു ഇവരുടെ ഇടയച്ചെറുക്കൻ. ഏറിയാൽ എട്ടു വയസ്സു പ്രായം. അവൻ പൈപ്പ് ലൈനിന് മുകളിലൂടെയായിരുന്നു നടന്നിരുന്നത്. വലിയ ഒരു വടി ചുമലിൽ വെച്ച് രണ്ടു കൈകളും അതിനുമുകളിലൂടെ കോർത്തുകൊണ്ട് എത്രയോ കാലത്തെ പരിചയ സമ്പന്നനായ ഒരിടയനെപ്പോലെ അവൻ ഉറച്ച ചുവടുകൾ വെച്ചു. എരുമകളുടെ അസ്തമയകൗതുകത്തിൽ ഞാൻ അവനെ കാണാതെ പോയതായിരുന്നു.


അവൻ ആർത്തുവിളിക്കുന്നത് ചുവന്നുതുടുത്ത സൂര്യനെ കണ്ടിട്ടാണ് എന്ന് ഉറപ്പിക്കാൻ എനിക്ക് പിന്നെയും സമയമെടുത്തു. ഇടയന്മാർക്കാണ് അസ്തമയവും ഉദയവുമെല്ലാം എന്ന് ഓർക്കാൻ ഞാൻ വൈകിപ്പോയതാണ്. ഒട്ടും ധൃതിയില്ലാതെ, കാടായാലും പുല്മേടുകളായാലും വഴിത്താരകളായാലും അപാരതകളെ മാത്രം അഭിമുഖീകരിച്ചു ജീവിച്ചവർ ഇടയന്മാരായിരുന്നു. പിന്നെ കടലിനക്കരെ മീൻ പിടിക്കാൻ പോയവരും. മീൻ പിടിത്തക്കാരുടേത് പക്ഷേ ഇടയന്മാരെപ്പോലെ വിശ്രാന്തിയിറ്റുന്ന ജോലിയാവുമെന്ന് തോന്നുന്നില്ല.  ഒരുപക്ഷേ മനുഷ്യാവബോധത്തിന്റെ വളർച്ചാഘട്ടങ്ങളിൽ ഏറ്റവും കാതലായ സംഭാവനകൾ നല്കിയത്, ശാസ്ത്രമായാലും സംഗീതമായാലും, ഏകാന്തവിഹാരികളായിരുന്ന ഇടയന്മാരായിരുന്നുവെന്നതാണ് നേര്. ആത്മീയമണ്ഡലങ്ങളിലാകട്ടെ, ഇടയസാന്നിധ്യം പ്രമുഖമാണ്.


അവൻ പൈപ്പിനുമുകളിലൂടെയുള്ള നടത്തം നിർത്തി. അവനിപ്പോൾ സൂര്യനെനോക്കി ചാടിത്തുള്ളുകയാണ്. ഇടയ്ക്കിടെ സന്തോഷം കൊണ്ട് ആർത്തുവിളിക്കുന്നുമുണ്ട്. ഇടയനടരാജൻ ! അതോ വിടർന്നുപരിലസിച്ച കൃഷ്ണനാട്ടമോ? എരുമകളെല്ലാം അവയുടെ നടത്തം നിർത്തി സൂര്യനഭിമുഖമായി നിശബ്ദമായി നിലകൊള്ളുന്നു. അവർ തങ്ങളുടെ ഇടയനെ കാത്തു നില്ക്കുകയാണോ? അതോ ഈ അന്തിച്ചോപ്പിന്റെ മാസ്മരികതയിൽ അവയുടെ പതിവ് വഴികളെ മറന്നു പോയതോ? സൂര്യനും പോകാൻ മടിച്ചുനില്ക്കുകയാണോ? അസ്തമയം ഇത്ര സമയമെടുക്കാൻ വഴിയില്ലല്ലോ!


ആ ചെറുക്കന്റെ എണ്ണമയമുള്ള കവിൾത്തടങ്ങളിൽ സ്വർണ്ണനിഴലുകൾ ഇളകിമറിഞ്ഞു. അവന്റെ ആഹ്ളാദ ചിരികളിൽ നിഷ്ക്കളങ്കതയുടെ മഞ്ഞപ്പല്ലുകൾ ഇന്ദ്രജാലപ്രകടനങ്ങളായി. മുഷിഞ്ഞു പൊടിപറ്റിയ അവന്റെ പഴഞ്ചൻ വസ്ത്രങ്ങളിപ്പോൾ അരുണ പീതാംബരം. ഇമവെട്ടാതെ നിലകൊണ്ട എരുമക്കൂട്ടങ്ങളുടെ കാർവർണ്ണങ്ങൾക്ക് സാത്വികമായ ഏതോ പ്രഭാവങ്ങളുണ്ടിപ്പോൾ.  


ചാടിത്തുള്ളാനുള്ള എല്ലാ വാസനകളേയും അടക്കിപ്പിടിച്ചുകൊണ്ട് ഈയുള്ളവൻ വേലിയരികെ ഒതുങ്ങിനിന്നു. ഓഷോവായനയിൽ നൃത്തത്തെപ്പറ്റിയും കളിചിരികളെപ്പറ്റിയും വായിച്ചു തുടങ്ങിയതിന്റെ ലഹരി കയറിവരുന്ന ദിനങ്ങളായിരുന്നു. അപ്പോഴാണ് 'ദാ, ഇങ്ങനെയാണ് ആഘോഷിക്കുക, വലിയ വായിൽ വായിച്ചു ഞെളിയുന്നതല്ല അത്' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരു കുഞ്ഞു ചെറുക്കൻ മുന്നിൽ വന്ന് തിമിർക്കുന്നത്. കുടിവെള്ളപ്പൈപ്പിനു മുകളിലെ കാളിയമർദ്ദനം. 

‘Red sky at night, shepherd’s delight’, എന്ന ചൊല്ല് പ്രസിദ്ധമാണ്. ആംഗലേയ ഭൂമിശാസ്ത്രത്തിൽ ഒരുപക്ഷേ വർണാഭമായ ആകാശം വിരളമായ ഒരു കാഴ്ചയാകാം. അങ്ങനെയാകാം ഇവ്വിധമൊരു ചൊല്ല് ഉണ്ടായിവന്നത്. ഭാരതീയ പരിസരത്തിൽ, കിഴക്കിന്റെ ഭൂമികയിൽ, തെളിഞ്ഞ ആകാശവും മോഹനമായ ഉദയാസ്തമയങ്ങളും അപൂർവാനുഭവങ്ങളല്ല. എന്നിട്ടും പക്ഷേ ഏതൊരു ഉദയവും അസ്തമയവും ഇനിയും പുതുമ വറ്റാത്ത ആത്മീയാനുഭവമാണ് മിക്കവർക്കും. ഫോട്ടോഗ്രാഫർമാർക്കറിയാം, എത്രയെടുത്താലും മതിവരാത്ത കാഴ്ചകളാണ് ഉദയവും അസ്തമയവുമെന്ന്.


ഉദയവും അസ്തമയവും എന്തോ ആകട്ടെ. തന്നിൽ വന്നു നിറയുന്ന ചില അഭൗമ സ്പന്ദങ്ങളെ അറിയാനും അനുവദിക്കാനും അതിനോട് പങ്കുചേരാനുമുള്ള ആ ധീരതയുണ്ടല്ലോ. ചൂളിപ്പോവുകയാണ് ഈ കാർവർണനു മുൻപിൽ. നൂറോ ഇരുനൂറോ മീറ്ററെങ്കിലും അകലെയായിരുന്നിട്ടും അവന്റെ കണ്ണുകളിലെ ആനന്ദത്തിന്റെ ജ്വാലകൾ എന്റെ ഭീരുത്വത്തിന്റെ കവചങ്ങളിൽ എവിടെയെല്ലാമാണ് പൊള്ളലേൽപ്പിക്കുന്നത്? 


മനുഷ്യൻ ആനന്ദത്തോളം ഭയപ്പെടുന്ന എന്തെങ്കിലുമുണ്ടോ? അവനറിയാം ആനന്ദം അവനെ ഒറ്റപ്പെടുത്തുമെന്ന്. ദുരിതങ്ങളെ താലോലിച്ചു നടക്കുന്നവർക്കിടയിൽ, ആനന്ദിക്കുന്നവൻ ശത്രുവാണ്. ഒറ്റപ്പെടലിനെ ഏകാന്തതയുടെ ആനന്ദനടനങ്ങളെക്കൊണ്ട് മറികടക്കാനാവുന്നില്ലെങ്കിൽ, അവൻ ദുരിതത്തിലേക്ക് വീണുകൊണ്ടേയിരിക്കും. സഹജമായ ജീവിതം - spontaneous living - കൈവിടാതിരിക്കുക എന്നതായിരിക്കും ഒരുവനിലെ  ധീരതയുടെ അളവുകോൽ.


തീർത്തും അപ്രതീക്ഷിതമായി വന്നുവീഴുന്ന ചില സാന്ദ്ര നിമിഷങ്ങളെ, അവ സന്തോഷത്തിന്റേതു തന്നെയാവണമെന്ന് ഒട്ടും നിർബന്ധമില്ല, നഷ്ടപ്പെടുത്താതിരിക്കാൻ അതീവ സൂക്ഷ്മമായ ഉണർവിന്റെ ആവശ്യമുണ്ട്. എന്തുകൊണ്ടെന്നാൽ 'സഹജം' എന്നത്, 'spontaneous living' എന്നത്, സാധാരണമായ - common - ഒന്നല്ല; natural ആയിട്ടുള്ള ഒന്നാണ്. Natural ആയിട്ടുള്ള ഏതൊന്നിനേയും പഠിച്ചെടുത്ത് വൈദഗ്ധ്യം നേടാനാവില്ല; അതിലേക്ക് സാവകാശം തിരിച്ചുചെല്ലാനേ കഴിയൂ. അസ്തിത്വത്തിന്റെ ഏറ്റവും ആഴമാർന്ന ബോധതലങ്ങളിലാണ് - intuitive zone - അതിന്റെ വിനിമയങ്ങൾ നടക്കുന്നത്. നിമിഷാർദ്ധങ്ങളെങ്കിൽ പോലും ഒരു ആയുസ്സിനെ മുഴുവനും സമ്പന്നമാക്കുവാൻ പ്രാപ്തമായിരിക്കുമത്.  



Savita Brandt എന്ന ഓഷോ സന്യാസിനി സമാഹരിച്ച ‘ENCOUNTERS WITH AN INEXPLICABLE MAN’ എന്ന പുസ്തകത്തിൽ പഞ്ചാബിയായിരുന്ന ഒരു സ്വാമി സത്യതീർഥ് പങ്കു വെച്ചിട്ടുള്ള ചേതോഹരമായ ഒരനുഭവമുണ്ട്: 1976- ൽ, പൂനാ കമ്മ്യൂണിൽ, ഓഷോയുടെ വസതിക്കുമുൻപിൽ താൽക്കാലിക ഗ്വാർഡ് ആയി കഴിയുക 

യായിരുന്നു അദ്ദേഹം. പ്രധാന ഗ്വാർഡ് ഉച്ചഭക്ഷണത്തിന് പോയ നേരം.

ഓഷോ ഭക്ഷണം കഴിക്കാനിരിക്കുന്ന കൊച്ചു വരാന്തക്കു മുന്നിലെ ഒരു സ്റ്റൂളിൽ വെറുതെ കുത്തിയിരിക്കലാണ് പ്രധാന പണി. ജൂൺ മാസത്തിലെ ഒരു ദിവസം. മൺസൂൺ തുടങ്ങിയിട്ടില്ല. അന്തരീക്ഷത്തിൽ വല്ലാത്ത ചൂടുണ്ട്. പെട്ടെന്നതാ ചെടി നനക്കുന്നവൻ സ്പ്രിങ്ക്ലെർ ഓൺ ചെയ്തിരിക്കുന്നു. വരാന്തക്കുമുന്നിലെ പുൽത്തകിടിയിലും പടർപ്പുചെടികളിലും മഴപോലെ പാറിവീഴുന്ന വെള്ളത്തുള്ളികൾ. സത്യതീർഥിനു പിടിച്ചുനിൽക്കാനായില്ല. ചുറ്റും നോക്കിയപ്പോൾ ആരുമില്ലതാനും. അദ്ദേഹം തന്റെ റോബ് ഊരിക്കളഞ്ഞ് നഗ്‌നനായി പുൽത്തകിടിയിലേക്കിറങ്ങി സ്പ്രിങ്ക്ലെർ മഴയിൽ ഡാൻസ് ചെയ്തു തിമിർത്തു. പൊടുന്നനെ ബാധിച്ച നൃത്തത്തിൽ അദ്ദേഹം മറന്നേപോയത്രേ. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് തോന്നി, ആരോ വരാന്തയിൽ നില്പ്പുണ്ടെന്ന്. നോക്കിയപ്പോഴുണ്ട് ഓഷോ വരാന്തയിൽ കൈകളുയർത്തി മന്ദഹസിച്ചു നില്ക്കുന്നു. ഓഷോ അദ്ദേഹത്തെ നോക്കി ഡാൻസ് ചെയ്യാൻ തുടങ്ങിയത്രേ. സാധാരണയായി തന്റെ പതിവ് തെറ്റിച്ച് ഓഷോ പുറത്തേക്കിറങ്ങാറില്ല. തനിക്കും ഓഷോക്കുമിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവാത്ത അവസ്ഥ. ഒന്നോ രണ്ടോ മിനിറ്റ് നേരത്തെ ഡാൻസിന് ശേഷം ഓഷോ ചിരിച്ചുകൊണ്ട് നമസ്‌തെ പറഞ്ഞ് അകത്തേക്ക് തിരിച്ചുപോയി.


അവാച്യമായ അത്തരം ഊർജ്ജസംക്രമണങ്ങൾ - ‘ശക്തിപഥ്’ എന്ന വാക്കുതന്നെ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു - ഒരു ജീവിതത്തിന് മുഴുവനുമുള്ള ബോധപ്രവേഗങ്ങളാണ്. സൂക്ഷ്മമായ അത്തരം ഉണർവുകളെ 'ഭാഗ്യം' എന്ന് പരിഭാഷപ്പെടുത്താനേ നമുക്കാവൂ എന്ന് മാത്രം.


എന്റെയീ ഇടയനടരാജൻ എവിടെനിന്നെല്ലാമോ എല്ലായ്പ്പോഴും ഉറ്റുനോക്കിക്കൊണ്ടേയിരിക്കുന്നു. അവന്റെ അദൃശ്യ നയനങ്ങളിൽ നൃത്തത്തിന്റെ സ്വർണജ്വാലകൾ ഇപ്പോഴും ആരെയെല്ലാമോ മാടി വിളിക്കുന്നുണ്ട്. വർഷങ്ങളെത്രയായി. അവനിപ്പോഴും അതേ എട്ടു വയസ്സുകാരൻ. യാത്രകളിലെ ചില ദൃശ്യങ്ങളിൽ, ചില വായനകളിൽ, ചില ചലച്ചിത്രങ്ങളിൽ, ചില സംഭാഷണങ്ങളിൽ, ചില മൗനങ്ങളിൽ അവൻ പ്രസരിപ്പാർന്ന മുഖവുമായി ഇപ്പോഴും കടന്നുവരുന്നു. അവൻ ചിലപ്പോൾ അവഗണിക്കപ്പെട്ട പ്രാചീന ശില്പഭംഗികളിലെ മായാത്ത മന്ദസ്മിതങ്ങളാണ്. അവൻ ചിലപ്പോൾ പുല്ലാങ്കുഴലിൽ വിരലുകൾക്ക് വഴങ്ങാത്ത സരളിവരിശകളാണ്. ചിലപ്പോഴവൻ കാറ്റ് വീശുന്ന പൗർണ്ണമികളിൽ മേഘങ്ങൾക്ക് പിറകിലൂടെ ഓടിമറയുന്ന ചന്ദ്രമിഴിയാണ്.


ഒരിക്കൽ അവൻ കടന്നുവന്നത് OLD PATH WHITE CLOUDS - ലെ സ്വസ്തി എന്ന ഇടയച്ചെറുക്കനായിട്ടുതന്നെയായിരുന്നു. അവനായിരുന്നു ബുദ്ധന് കുശപ്പുല്ലുകൾ ശേഖരിച്ചു കൊടുത്തത്, സുഖകരമായി ആസനസ്ഥനാവാൻ. അവനെപ്പറ്റിയായിരുന്നു ഒരിക്കൽ ബുദ്ധൻ പറഞ്ഞത്: ' ഭിക്ഷുക്കളേ ശ്രദ്ധിച്ചു കേൾക്കുക. എരുമകളെ മേക്കുന്ന ഇടയച്ചെറുക്കൻ എങ്ങനെയാണോ അവന്റെ ഓരോ എരുമയേയും ശ്രദ്ധാപൂർവ്വം തിരിച്ചറിയുന്നത്, അതേപോലെ ഒരു ഭിക്ഷു അയാളുടെ സ്വന്തം ശരീരത്തിന്റെ എല്ലാ ആവശ്യങ്ങളേയും തിരിച്ചറിയുന്നു. ആ ഇടയച്ചെറുക്കൻ തന്റെ ഓരോ എരുമയുടെയും സ്വഭാവങ്ങളേയും രീതികളേയും അറിയുന്നതുപോലെ ഒരു ഭിക്ഷു അവന്റെ ശരീരത്തിന്റെയും സംസാരത്തിന്റെയും മനസ്സിന്റെയും ഏതേത് പ്രവണതകളാണ് ഉചിതമായതെന്നും ഏതെല്ലാമാണ് വിട്ടുകളയേണ്ടതെന്നും തിരിച്ചറിയുന്നു. ഒരിടയൻ അവന്റെ എരുമകളെ എങ്ങനെയെല്ലാമാണ് കുളിപ്പിച്ച് വൃത്തിയായി പരിപാലിക്കുന്നത്, അതേപോലെത്തന്നെ ഒരു ഭിക്ഷു അയാളുടെ ശരീരത്തേയും മനസ്സിനേയും അഭിലാഷങ്ങളിൽ നിന്നും മമത, കോപം, വെറുപ്പ് എന്നിവയിൽ നിന്നുമൊക്കെ മോചിപ്പിച്ച് വൃത്തിയായി പരിപാലിക്കുന്നു.'


ബുദ്ധന് മുൻപിൽ അന്നവൻ മിണ്ടാതെ കുത്തിയിരുന്ന് കേട്ടെങ്കിലും ഇപ്പോഴവൻ പിറുപിറുക്കുന്നത് കേൾക്കാനാവുന്നുണ്ട്,'നൃത്തം ചെയ്യാനറിയാത്തവർക്ക്, ആഘോഷമറിയാത്തവർക്ക്, ഇവയൊക്കെയും കടുത്ത സാധനാപാഠങ്ങളായിരിക്കും. അല്ലാത്തവർക്ക് അത് തികച്ചും സ്വാഭാവികമായ ഒരു കടന്നുപോക്കായിരിക്കും.' 

അസ്തമയം കടന്നുവരുന്ന വഴികളിൽ ഇപ്പോഴും സംതൃപ്തരായി തിരിച്ചുവരുന്ന എരുമകൾ സൂര്യനെ കൺപാർക്കുന്നു. അവയുടെ മിഴികളിലെ നിശ്ശബ്ദതകൾ  നന്ദിവാക്കുകളെക്കൊണ്ടുപോലും ഭഞ്ജിക്കപ്പെടാതിരിക്കാൻ ശ്രദ്ധവെക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക?


                                     

*                     *                       *


നാമാരും തന്നെ ഇവിടെ അപരിചിതരല്ലെന്നിരിക്കെ, ഈ പ്രപഞ്ച വാസത്തിലെ ആനന്ദാഘോഷങ്ങളൊക്കെയും നഷ്ടമാകുന്നതെങ്ങനെയാണ്? നമ്മുടെ നൃത്തച്ചുവടുകൾ അവയുടെ സ്വാഭാവിക ചടുലതകളിൽ നിന്നും തെന്നി മാറുന്നതെങ്ങനെയാണ്? ആരാണ്, എന്താണ് നമ്മെ പിന്നോട്ട് വലിക്കുന്നത്? എങ്ങനെയാണ് നാം സകലതും പിന്നേക്കു വെക്കുന്നത്? 


പിന്നേക്കു വെക്കുക എന്നത് അത്രക്കും ഒഴിച്ചുകൂടാത്തതാണെങ്കിൽ, ദുരിതങ്ങളെ പിന്നേക്കുവെക്കുക. അവ ശരിക്കും അഭിമുഖീകരിക്കേണ്ടവയാണെങ്കിൽ, അതേപടി നിലനിൽക്കുന്നുണ്ടാവും.  അല്ലാത്തപക്ഷം ആഘോഷത്തിന്റെ നിർമ്മലഹാസങ്ങളിൽ അവ മഞ്ഞിൻകണങ്ങളെപ്പോലെ ഇല്ലാതാവുകതന്നെ ചെയ്യുമത്രേ. 


‘DANCE YOUR WAY TO GOD’ എന്ന് പ്രകോപിപ്പിച്ചയാൾ അതുകൊണ്ടായിരിക്കണം സോർബയെ ബുദ്ധനോളം ഉയർത്തിയത്!














 



                                                        






Sunday, September 17, 2023

ഉണർവിലേക്കുള്ള പടവുകൾ - 41


                              പുതിയ ഭൂതവും പഴയ ഭാവിയും  


ഭൂതാവിഷ്ടർ എന്ന പേരിൽ പ്രസിദ്ധമായ ഒരു നോവലുണ്ട്; ദസ്തേവ്സ്കിയുടെ DEMONS എന്ന നോവലിന്റെ പരിഭാഷ. THE POSSESSED എന്നായിരുന്നു ഇംഗ്ലീഷ് പരിഭാഷക്കു ആദ്യം നൽകിയ പേര്. ഇപ്പോഴത് DEMONS എന്ന് പരിഷ്‍കരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യയശാസ്ത്രങ്ങളുടേയും ആശയശാഠ്യങ്ങളുടേയും ബാധ കയറിയവർ എന്ന അർത്ഥത്തിലാണ് നോവലിൽ വിവക്ഷിക്കപ്പെടുന്നതെങ്കിലും, കുറേകൂടി

വിശാലമായ അർത്ഥത്തിൽ ഭൂതകാലം പിടികൂടിയവർ എന്നാണ് മനസിലാക്കേണ്ടതെന്ന് തോന്നുന്നു. ഭൂതാവിഷ്ടർ എന്ന പ്രയോഗം ഒരു കൗതുകമുണർത്തുന്നുണ്ട് - ഭൂതകാലത്തിന്റെ ബാധ കയറാത്തവരായി നമ്മിൽ എത്ര പേരുണ്ട്?


കേവലം ഓർമ്മകളുടെ രൂപത്തിലല്ല ഭൂതകാലം നമ്മിൽ കുടികൊള്ളുന്നത്. നമ്മുടെ ശരീരവും മനസ്സും വിചാരങ്ങളും വികാരങ്ങളുമെല്ലാം ഒരർത്ഥത്തിൽ ഭൂതമാണ്. അറിയപ്പെടാത്ത ഏതോ ഭൂതകാലങ്ങളിൽ നിന്നും കൈമാറി കൈമാറി വീണ്ടും ജനിച്ചും പരിണമിച്ചുമൊക്കെ ഉണ്ടായിവന്നവ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളില്ലെല്ലാം ഭൂതകാലം ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നിറഞ്ഞു നില്പ്പുണ്ട്. നമ്മുടെ ഭക്ഷണരീതികളിൽ, നമ്മുടെ രുചിവ്യത്യാസങ്ങളിൽ, നമ്മുടെ വർണ്ണവിവേചനങ്ങളിൽ, നമ്മുടെ സൗന്ദര്യ സങ്കല്പങ്ങളിൽ, നമ്മുടെ ആയുരാരോഗ്യ സൗഖ്യങ്ങളിൽ നിറയെ ഭൂതകാലമാണ്. നാം സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങളിൽ, നാം കണ്ടെത്തുന്ന ജീവനോപാധികളിൽ, നാം പുലർത്തുന്ന ജീവിതസമീപനങ്ങളിൽ എല്ലാം ഭൂതകാലമാണ്. ഒരർത്ഥത്തിൽ നാം ഭൂതത്തിന്റെ സന്തതികളാണ്. തീർത്തും ഭൂതാവിഷ്ടർ.


ആശയും ആഗ്രഹങ്ങളുമായി കലങ്ങിമറിയുന്ന സാധാരണക്കാർ മുതൽ അസാധാരണ ഭാവനാവിലാസങ്ങൾ പ്രകടിപ്പിക്കുന്ന മഹാപ്രതിഭകളും ഭൂതകാലത്തിന്റെ പിടിയിൽത്തന്നെ. എന്തുകൊണ്ടെന്നാൽ നമ്മുടെ ഭാവനകളത്രയും ഭാഷാപ്രാവീണ്യം മുതൽക്കുള്ള ഭൂതകാല ലക്ഷണങ്ങൾ മാത്രമാണ്. ശരിക്കു പറഞ്ഞാൽ നമ്മുടെ ഭാവിയെന്നത് നമ്മുടെ ഭൂതകാലത്തിന്റെ ഒരു പ്രക്ഷേപ (projection) മല്ലാതെ മറ്റെന്താണ്? ഒരുവേള നമ്മിൽ നിന്നും ഭാഷയെ എടുത്തുമാറ്റിയാൽ, നമ്മുടെ സങ്കല്പത്തിലുള്ള നീണ്ട ഭാവിയും, നമുക്ക് തൊട്ടു മുന്നിലുള്ള ഹ്രസ്വ ഭാവിയുമെല്ലാം പൊടുന്നനെ ഇല്ലാതെയാകും. അതുകൊണ്ടാണ് 'മിണ്ടാട്ടം മുട്ടിപ്പോകുന്ന' ഭീതിജനകമായ നിമിഷങ്ങളിലും അതുപോലെത്തന്നെ തീർത്തും അപ്രതീക്ഷിതമായ സന്ദർഭങ്ങളിലും മറ്റും നമ്മിലെ ഭാവിയും ഭൂതവും എങ്ങോട്ടോ മാഞ്ഞുപോകുന്നത്.

ഭൂതവും ഭാവിയും ഉണ്ടായിവന്നിട്ടുള്ളത് മനുഷ്യൻ എന്ന ജീവിവർഗ്ഗത്തിന്റെ ആവിർഭാവത്തോടെയാണ്. എന്തെന്നാൽ ഭൂതവും ഭാവിയും സവിശേഷമായ നോക്കിക്കാണലുകൾ മാത്രമാണ്, perceptions. മനുഷ്യന് മാത്രമേ അങ്ങനെ നോക്കിക്കാണാനുള്ള കഴിവുള്ളൂ. മറ്റു പല ജീവ ജാലങ്ങളും ഭൂതകാലം അനുഭവിക്കുന്നുണ്ടെന്ന് (ഓർമ്മകളുടെ മാത്രം രൂപത്തിൽ) തോന്നാം, പക്ഷേ അവർ അപ്പോഴും വർത്തമാനത്തിലാണ്, അവരത് അറിയുന്നില്ലെങ്കിലും. ഓർമ്മകളിൽ മുഴുകി (ഭാവനകളിലും) ചുറ്റുപാടുകളെ മറന്നു പോകുന്ന ഏതെങ്കിലും ജീവിയുണ്ടെന്നു തോന്നുന്നില്ല, മനുഷ്യനൊഴികെ.



ഭൂതത്തേയും ഭാവിയേയും പറ്റി പറയുമ്പോൾ, പൊതുവെ പറഞ്ഞുപോരുന്ന ഒരു രീതിയുണ്ട്, 'ഭൂതകാലമെന്നത് എന്നേ കഴിഞ്ഞുപോയിരിക്കുന്നു. ഭാവിയാകട്ടെ ഇനിയും വന്നിട്ടുമില്ല.' നാം അത് ഒരൊഴുക്കാൻ മട്ടിൽ പറഞ്ഞുപോവുന്നുണ്ടെങ്കിലും ഇതുരണ്ടും ഒട്ടും ബോധ്യമാവുന്ന സംഗതികളല്ല പൊതുവെ. ഉദാഹരണത്തിന്, രാവിലെ വന്ദേ ഭാരത് എക്സ്പ്രെസ്സിൽ കയറി കാസർഗോട്ടേക്ക് പോകുന്ന ഒരാളുടെ കാര്യമെടുക്കുക. കാസർഗോഡ്, അയാൾ എത്തുന്ന മുറക്ക് സൃഷ്ടിക്കപ്പെടുന്ന ഒരു പട്ടണമല്ല. അയാൾ അവിടെ എത്തുന്നതോടെയല്ല അവിടത്തെ ജനവാസങ്ങളും കെട്ടിടങ്ങളും പാലങ്ങളും റെയിൽവേയും മറ്റും. അത് എപ്പോഴേ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. അയാൾ വിട്ടുപോരുന്നതോടെ തിരുവനന്തപുരം നഗരം മാഞ്ഞുപോകുന്നുമില്ല. കനകക്കുന്നുകൊട്ടാരവും രാഷ്ട്രീയക്കാർ തമ്പടിച്ചിരിക്കുന്ന നിയമസഭയുമൊന്നും പുകപോലെ മാഞ്ഞുപോകുന്ന ഒരനുഭവമല്ല. എന്നാലും തിരുവനന്തപുരത്ത് ട്രെയിനിലിരിക്കുമ്പോൾ കാസർഗോഡ് അയാളെസംബന്ധിച്ച് ഒരു ഭാവിയനുഭവമാണ്; വിട്ടുപോകുന്നതോടെ തിരുവനന്തപുരം അയാളിലെ ഭൂതകാലമായിത്തീരുകയും ചെയ്യുന്നു.


മിക്കപ്പോഴും നമുക്ക് തോന്നുക മനുഷ്യജീവിതം നീണ്ടുനിവർന്നു നീങ്ങുന്ന ഒരു മണ്ണിരയെപ്പോലെയാണെന്നാണ് - ഒരറ്റത്തുനിന്നും ഭാവികാലമെന്ന മണ്ണിനെ അകത്താക്കിക്കൊണ്ട് മറ്റേയറ്റത്തുകൂടെ ഭൂതകാലമെന്ന മണ്ണിനെ പുറത്തുവിടുന്ന ഒരു പാവം ജീവി. അകത്താക്കുന്നതുവരേയെ ഭാവിക്ക് ആയുസുള്ളൂ. അതിനിടയിൽ ഉണ്ടെന്ന് തോന്നിക്കുന്ന പേരിനു മാത്രമുള്ള ഇടവേളയെയാണ് നാം വർത്തമാനമെന്ന് കൊട്ടിഘോഷിക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെയൊരു ഇടവേളയില്ലതന്നെ. എന്തെന്നാൽ ഭാവി ഭൂതമായി മാറാൻ സമയമെടുക്കുന്നില്ല. അങ്ങനെ വരുമ്പോൾ, സൂക്ഷിച്ചുനോക്കിയാൽ കാണാം, വർത്തമാനമെന്നു നാം വിചാരിക്കുന്നതത്രയും തൊട്ടുമുൻപത്തെ ഓർമ്മമാത്രമാണെന്ന്. ന്യൂറോളജി പ്രകാരവും അങ്ങനെത്തന്നെയാണ്. ഇഹലോകമെന്ന നമ്മുടെ അനുഭവത്തെ നമ്മുടെ ഇന്ദ്രിയങ്ങൾ അനുഭവിപ്പിക്കുന്നതിന് ഒരു സെക്കന്റിന്റെ നേരിയ ഒരംശത്തിന്റെ കാല താമസമുണ്ട്. എട്ടു മിനിറ്റു മുൻപത്തെ സൂര്യനെയാണ് നാം കാണുന്നതെന്ന പോലെ ഒരു നൊടിയിട മുൻപത്തെ ലോകത്തെയാണ് നാം അനുഭവിച്ചുപോരുന്നത്. അതായത് നാം അറിയുന്നത് ഭൂതത്തെയാണെന്ന് സമ്മതിക്കാതെ വയ്യ.

മനുഷ്യൻ എക്കാലവും അവന്റെ ഭാവിയെപ്പറ്റി ഉത്സുകനായിരുന്നിട്ടുണ്ട്. അത്യന്താധുനിക ശാസ്ത്രവും അത് തുടരുന്നുണ്ട്. അങ്ങനെയാണ് ഈയടുത്ത് ക്വാണ്ടം മെകാനിക്സ് ഒരു നിഗമനം മുന്നോട്ടുവെച്ചത് - ഭാവിയാണ് അവന്റെ ഭൂതത്തെ സൃഷ്ടിക്കുന്നതെന്ന്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഭാവി ഒരു നിമിഷാർദ്ധം കൊണ്ട് ഭൂതമായി പരിണമിക്കുകയല്ല. നാം കാണുന്ന മുഖം ഭാവിയുടെ വാലറ്റം മാത്രമാണെന്നും അത് അതിന്റെ വായ്ഭാഗത്തുകൂടെ നമുക്ക് കാണാനാകാത്ത നമ്മുടെ ഭൂതകാലത്തെ മുന്നോട്ടു തള്ളുകയുമാണെന്ന്. ഭൂതകാലത്തിന്റെ വായറ്റം മാത്രമേ നമുക്ക് കാണാനാകൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഭാവിയുടെ വായ്ഭാഗത്തെയാണ് നാം ഭൂതമെന്നറിയുന്നത്!

അത്രവലിയ മാറ്റമൊന്നുമില്ല സംഗതികളുടെ കിടപ്പിൽ. പക്ഷേ ചില ചെറിയ മാറ്റങ്ങൾ നമ്മുടെ ധാരണകളെ കാര്യമായി സ്വാധീനിക്കാൻ പോന്നവയാണ്. ഇതുവരേക്കും നമ്മുടെ ധാരണ, സൂപ്പർ സ്റ്റാറിന്റെ മകൻ ഒരു സിനിമാ നടൻ തന്നെയാകാനാണ് വഴി എന്നായിരുന്നു. എന്നാൽ ക്വാണ്ടം മെക്കാനിക്സ് പ്രകാരം സൂപ്പർ സ്റ്റാറിന്റെ മകൻ സിനിമയിലേക്ക് വരാനുള്ള കാരണമായാണ് അയാളുടെ പിതാവ് സൂപ്പർ സ്റ്റാർ ആയതത്രേ ! 


ഒന്ന് കണ്ണടച്ച് തുറക്കുക. എത്ര പെട്ടെന്നാണ് നമ്മുടെ ഭാവിയത്രയും പഴയതായി മാറിയത്, ഭൂതമത്രയും ഏറ്റവും പുതിയതും!

ഇനിയും പുതിയ കാഴ്ചപ്പാടുകൾ പരിഷ്‌ക്കരിക്കപ്പെടുകയും പുതിയ വിസ്മയങ്ങൾ നിരത്തുകയും ചെയ്യും. എന്നാൽ ഓർക്കേണ്ടുന്നത് ഒന്നു മാത്രമാണ്, ഒരുപക്ഷേ പ്രാചീന ദർശനങ്ങൾ മുതൽ ക്വാണ്ടം മെക്കാനിക്സ് വരേയ്ക്കും നിത്യജീവിതത്തിൽ സംഗതമായിത്തീരുന്നത് ഇവിടെ മാത്രമാണ്: 

വർത്തമാനത്തിൽ ജീവിക്കുമ്പോൾ ഭൂതവും ഭാവിയും പുതിയതുമല്ല പഴയതുമല്ല. ഭൂതവും ഭാവിയും താത്‌ക്കാലികമായ ഭാഷാവ്യവഹാരങ്ങൾ മാത്രമാണ്, പ്രായോഗിക സൗകര്യത്തിനു വേണ്ടിയുള്ളത്. 


വർത്തമാനമെന്നത്, ഭാവി ഭൂതത്തിലേക്കു പരിണമിക്കുന്നതിനിടക്കുള്ള ഇടവേളയല്ല. മറിച്ച് വർത്തമാനം മാത്രമേയുള്ളൂ. ഒരറ്റത്തെ ഭൂതമെന്നും മറ്റേയറ്റത്തെ ഭാവിയെന്നും എണ്ണുന്നുവെന്നുമാത്രം. മാത്രവുമല്ല, വർത്തമാനം രേഖീയമായിട്ടുള്ളതുമല്ല. പൊതുവെ ജീവിതത്തെപ്പറ്റി നാം വിചാരിക്കുന്നതുപോലെ ഭൂതത്തിൽ നിന്നും ഭാവിയിലേക്ക് മുന്നോട്ടു സഞ്ചരിക്കുന്ന ഒന്നല്ല ജീവിതം. നമുക്കകത്തും പുറത്തും സംഭവിക്കുന്ന ധാരാളം ചലനങ്ങളെ നമ്മുടെ സഞ്ചാരമായി തെറ്റിദ്ധരിക്കുന്നു, അത്ര തന്നെ.


നിങ്ങൾ വായിക്കുന്ന ഈ പേജിന്റെ പിന്നിലുള്ള പേജിനെ ഭൂതകാലമായും ഇനിയും മറിക്കാത്ത പേജിനെ ഭാവിയായും കരുതാവുന്നതാണ്. എന്നാൽ തൊട്ടടുത്ത് മറ്റു ധാരാളം മാസികകൾ ഇരിപ്പുണ്ടെങ്കിൽ, ഇപ്പോൾ കണ്മുന്നിലുള്ള പേജിനെ മാത്രമല്ല, കയ്യിലിരിക്കുന്ന മാസികയെ മൊത്തമായി നാം വർത്തമാനമായി അറിയുന്നു. അല്ലാത്തപക്ഷം നമ്മുടെ വർത്തമാനത്തെ നാം ഒരൊറ്റ പേജിലേക്ക് ചുരുക്കുന്നു, അത്രമാത്രം. 


ഭൂതവും ഭാവിയും നമ്മുടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ മാത്രമാണ്. സ്വാതന്ത്ര്യം പക്ഷേ സ്വതന്ത്രമാവാനുള്ളതാണ്, അകപ്പെടാനുള്ളതല്ലല്ലോ!




Saturday, August 19, 2023

ഉണർവിലേക്കുള്ള പടവുകൾ - 40

 

Image Credit : Singularity Hub
                      
                            അർത്ഥത്തിന്റെ അർത്ഥവ്യാപ്തി


'ഇതിന്റെയെല്ലാം അർത്ഥമെന്താണ്?' എന്നത് മനുഷ്യൻ ഇന്നേവരെ ചോദിച്ചുപോന്നിട്ടുള്ള ചോദ്യങ്ങളിൽ ഏറ്റവും പ്രാചീനമായ ഒന്നാകണം,  സിദ്ധാർത്ഥ രാജകുമാരനെപ്പോലെത്തന്നെ. ഇതുവരേക്കും അതിനൊരു ഉത്തരം കിട്ടിയിട്ടില്ലെങ്കിലും നാം ഇനിയും ആ ചോദ്യമിങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കും. സ്വന്തം ജീവിതത്തെ കുറേക്കൂടി വലിയ കാൻവാസിൽ നോക്കിക്കാണുമ്പോൾ 'ജീവിതത്തിന് ഒരർത്ഥവുമില്ല' എന്ന് വളരെ എളുപ്പം ഉപസംഹരിച്ചുകളയുക സർവ്വസാധാരണമാണ്. 


'ജീവിതത്തിന് എന്ത് അർത്ഥമുണ്ട്?' എന്ന് സ്വയം അനുതപിക്കുമ്പോഴോ പരാതി പറയുമ്പോഴോ വാസ്തവത്തിൽ നാം അർത്ഥമാക്കുന്നത് ജീവിതം അർത്ഥപൂർണ്ണമാകുന്നില്ല എന്ന് തന്നെയാണ്. എന്നാൽ, നാം പോലും അറിയാതെ, വളരെ പെട്ടെന്ന് നമ്മിലൊരു വീഴ്ച സംഭവിക്കുന്നുണ്ട്; വാക്കുകളുടേയും ആശയങ്ങളുടേയും ആഗ്രഹങ്ങളുടേയും പടുകുഴിയിലേക്ക്; അർത്ഥമെന്ന നിർജ്ജീവമായ ഒരു സങ്കല്പത്തിലേക്ക്. അതായത് അർത്ഥപൂർണ്ണമാകുന്നില്ല എന്ന തിരിച്ചറിവിൽ നിന്ന് കേവലം അർത്ഥത്തിലേക്കുള്ള അധഃപതനം - seeking meaningfulness, but falling unto meaning. അങ്ങനെയാണ് ജീവിതത്തിന് നിശ്ചിതമായ ഒരർത്ഥം നാം കല്പിച്ചു നല്കുന്നത്. ധനികനായി അറിയപ്പെടുക, ഏതെങ്കിലും വിധത്തിൽ പ്രശസ്തനാവുക, ഏതുവിധേനയും അസുഖങ്ങളില്ലാതിരിക്കുക, ചുറ്റുവട്ടത്തുള്ളവരേക്കാളും കൂടുതൽ അധികാരവും ശക്തിയും നേടിയെടുക്കുക, എല്ലാവരും പ്രശംസിക്കും വിധം സൗന്ദര്യമുള്ളയാളാവുക, മറ്റെല്ലാവരേക്കാളും അറിവുള്ളവനാവുക എന്ന് തുടങ്ങി ധാരാളം ആഗ്രഹങ്ങൾ ജീവിതത്തിന്റെ അർത്ഥമായി നാം സ്വീകരിച്ചുപോകുന്നു. ഇപ്പറഞ്ഞതൊന്നും അത്രയെളുപ്പം സാധ്യമല്ലെന്നു കാണുമ്പോൾ, നാം മറ്റൊരു വിധത്തിൽ അർത്ഥമുണ്ടാക്കിയെടുക്കും - ദുഃഖത്തിന്റെയും ദുരിതത്തിന്റെയും ഭാഷയിൽ, ആത്മപീഡയുടെ രീതിയിൽ, സ്വയം സഹതപിച്ചുകൊണ്ട്, തന്നെക്കാൾ വലിയ കഷ്ടപ്പാടുള്ളവൻ ആരുമില്ലെന്ന് തോന്നിപ്പിച്ചുകൊണ്ട്, ഏറ്റവും കൊടിയ നിന്ദിതരും പീഡിതരും തങ്ങളാണെന്ന് ലോകത്തെ ധരിപ്പിച്ചുകൊണ്ട്. താരതമ്യേനെ എളുപ്പമെന്നു തോന്നുന്നതുകൊണ്ടാണ് മനുഷ്യ മനസ്സ് ഈ രീതി അവലംബിക്കുന്നത്. മാത്രവുമല്ല, ഒരുപക്ഷേ കൂടുതൽ ജനസമ്മതി ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കുമാണല്ലോ. 

ഇണയെ കണ്ടെത്തുന്നതും കുടുംബജീവിതം ഏച്ചുകെട്ടുന്നതു പോലും ഉഴറി നടക്കുന്ന ഒരുവന്റെ/ ഒരുവളുടെ ജീവിതത്തിന് 'ഒരർത്ഥം' ഉണ്ടാക്കികൊടുക്കാനാണ്! ഇവയൊന്നും തന്നെ ബോധപൂർവ്വം തെരഞ്ഞെടുത്ത് ജീവിച്ചുപോകുന്നു എന്ന് അർത്ഥമില്ല, അബോധത്തിൽ മുഴുകി കടന്നുപോകുന്ന നമ്മുടെ ദൈനം ദിന ജീവിതത്തെ പരിശോധിച്ചാൽ, അത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നത് മേല്പറഞ്ഞതുപോലുള്ള ഏതെങ്കിലും അർത്ഥത്തെ അധികരിച്ചായിരിക്കും എന്നാണെന്നു മാത്രം. 


ശരിക്കുപറഞ്ഞാൽ, വെറുതെയിങ്ങനെ ലക്കും ലഗാനുമില്ലാതെ കഴിഞ്ഞുകൂടുന്നതിനേക്കാളും നല്ലതല്ലേ ഏതെങ്കിലും ഒരു ലക്ഷ്യത്തെ സ്ഥാപിച്ചുകൊണ്ട് അതിനു നേരെ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് സമൂഹം മുഴുവനും ചോദിക്കുന്നത്. നിർഭാഗ്യവശാൽ മിക്കപ്പോഴും നമുക്ക് പറയാൻ തോന്നുക 'അതേ' എന്നാണുതാനും. ജീവിതം അർത്ഥപൂർണ്ണമാവുക എന്നത്, കേവലം വ്യക്തിയിൽ മാത്രം അധിഷ്ഠിതമായ ഒന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് മുതൽ കാര്യങ്ങൾ പക്ഷേ വ്യത്യസ്തമാണ്.

നമ്മുടെ സങ്കല്പത്തിലുള്ള ഏതൊരു അർത്ഥത്തിന്റെയും ശുഷ്കിച്ച അതിരുകളിൽ ഒതുങ്ങിനില്ക്കുന്ന നിശ്ചിതമായ ഒരു സംഭവപരമ്പരയല്ല ജീവിതം. അത് ഒരേസമയം നിരവധി അർത്ഥതലങ്ങൾ (significant dimensions) പരസ്പരം പ്രതിസ്പന്ദിച്ചുകൊണ്ട് സംഭവിച്ചുകൊണ്ടേയിരിക്കുന്ന ജൈവികമായ, ഒരു അനിശ്ചിത പ്രതിഭാസമാണ്. ജീവിതത്തെ ഒരു അർത്ഥത്തിലേക്ക് തളക്കാൻ ശ്രമിക്കുന്നത്, ആകാശത്തെ കുപ്പിയിലാക്കാൻ ശ്രമിക്കുന്നതുപോലെത്തന്നെയാണ്. ജീവിതത്തിന്റെ പ്രകൃതത്തെപ്പറ്റി ഏകദേശ ധാരണയുണ്ടാകുന്നതോടെ അത്തരമൊരു വ്യർത്ഥശ്രമത്തിന് ഒരുവൻ മുതിരുകയില്ലെന്നു മാത്രം.


സത്യത്തിൽ, ജീവിതത്തിനുമേലെ എന്തെങ്കിലുമൊക്കെ അർത്ഥം ആരോപിക്കപ്പെടുന്നതുകൊണ്ടാണ് ജീവിതത്തിന് അർത്ഥമില്ലായ്ക അനുഭവപ്പെടാൻ തുടങ്ങുന്നത് തന്നെ. അർത്ഥവും അർത്ഥമില്ലായ്കയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളത്രേ. അർത്ഥങ്ങൾ ആരോപിക്കപ്പെടുന്നതോടെ അർത്ഥമില്ലായ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങുകയായി. അർത്ഥമില്ലായ്കയുടെ ലാഞ്ചനകൾ കാണാൻ തുടങ്ങുന്നതോടെ നാം പുതിയ പുതിയ അർത്ഥങ്ങൾ കണ്ടെത്താൻ തുടങ്ങുകയോ, മുൻപേയുള്ള അർത്ഥങ്ങളുടെ അതിർത്തികളും വ്യാപ്തികളും വർധിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യും. വീണ്ടും ഒന്നിനും അർത്ഥമില്ലായ്ക! അങ്ങനെയങ്ങനെ അവസാനം ആത്യന്തികമായി അർത്ഥമില്ലായ്കയിൽ മൂക്കിടിച്ചുനില്ക്കുമ്പോഴേക്കും കാലം കഴിഞ്ഞിട്ടുണ്ടാകും. പിന്നീട് 'ജീവിതം ഇത്രയേയുള്ളൂ' എന്ന് ഒരു നാട്ടു നടപ്പ് വായ്ത്താരിയിൽ ജീവിതത്തിന് നാം (അർദ്ധ)വിരാമമിടും.


സാമൂഹികമായ ഒരു ശാഠ്യത്തിന്റെ ഭാഗമാണ് എന്തിനും ഏതിനും പ്രായോഗികമായ അർത്ഥമുണ്ടായേ തീരൂ എന്നുള്ളത്. പ്രായോഗികമായി പ്രയോജനമില്ലാത്തതൊന്നിനും സാമൂഹികമായ സമ്മതിയോ അംഗീകാരമോ കിട്ടാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ നമ്മുടെ മനസ്സു് സമൂഹത്തിന്റെയോ മറ്റുള്ളവരുടേയോ അംഗീകാരത്തെയാണ്, നമ്മുടെ മുന്നിൽ അർത്ഥമായി അവതരിപ്പിക്കുന്നത്. മറ്റുള്ളവരുടെ അംഗീകാരം ഇല്ലാതെപോകുമ്പോൾ, അതുവരെ ഉണ്ടായിരുന്ന എല്ലാ അർത്ഥങ്ങളും ഒരൊറ്റ നിമിഷം കൊണ്ട് അർത്ഥശൂന്യമായിത്തീരുന്നു; ഒരൊറ്റ നിമിഷം കൊണ്ട് വിലയിടിഞ്ഞു മൂക്ക് കുത്തി വീഴുന്ന ഷെയർ മാർക്കറ്റ് പോലെ. 


ധനമുണ്ടാവുന്നതും സൗന്ദര്യമുണ്ടാവുന്നതും പ്രശസ്തിയുണ്ടാവുന്നതുമൊന്നും ജീവിതത്തിൽ ഒഴിവാക്കേണ്ടതെന്നല്ല; ഇവയൊന്നും തന്നെ ജീവിതത്തെ meaningful ആക്കിത്തീർക്കാനുതകുന്ന 'ഗ്യാരന്റീഡ് ഐറ്റംസ്' അല്ല എന്ന് ഓർക്കണമെന്ന് മാത്രം. സകലതും ഉപേക്ഷിച്ച് വിജനമായ ഒരിടത്ത് ഗുഹാവാസം നടത്തിയാലും അതുപോലെത്തന്നെയാണ്. ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ വേണ്ടി ഒന്നിന് പകരം മറ്റൊന്ന് എന്ന രീതി  സഹായകമാവില്ല. മറിച്ച്, ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് നാം തെരഞ്ഞെടുക്കുന്നതെന്തിനേയും ജീവിതത്തെ അർത്ഥപൂർണ്ണമാക്കും വിധം ഉപയോഗപ്പെടുത്തുകയെന്നതാണ് ആവശ്യമായിട്ടുള്ളത്. അല്ലാത്തപക്ഷം, എവറസ്റ്റിന്റെ നെറുകയിലെത്തിയാലും, റോക്കറ്റിലേറി ചൊവ്വയിലെത്തിയാലും തൊട്ടടുത്ത നിമിഷം നമുക്കത് അർത്ഥശൂന്യമായിത്തീരും. സർവ്വസംഗപരിത്യാഗിയായെന്ന് വിചാരിച്ച് ആൽവൃക്ഷച്ചുവട്ടിൽ ധ്യാനസ്ഥനായാലും അർത്ഥശൂന്യത തന്നെ ബാക്കിവരും.  


അർത്ഥത്തേയും അർത്ഥശൂന്യതയേയും മറികടന്നുകൊണ്ട് നില്ക്കുന്നതാണ് അർത്ഥപൂർണ്ണത - meaningfulness. അർത്ഥം മറ്റാരുടെയോ അംഗീകാരത്തെ ആശ്രയിച്ചു നില്ക്കുമ്പോൾ, അർത്ഥം മുന്നിൽ കെട്ടിയിട്ട ഒരു എല്ലിൻ കഷ്ണത്തെപ്പോലെ  ഭാവിയിൽ ഊയലാടുമ്പോൾ, അർത്ഥം സുഖ സൗകര്യങ്ങളേയും ആഹ്ളാദങ്ങളേയും മാത്രം കണക്കിലെടുക്കുമ്പോൾ, അർത്ഥപൂർണ്ണത എന്നത് ഈ നിമിഷത്തിൽ മാത്രം നിക്ഷിപ്തമായ ഒന്നാണ്. അത് ചെയ്യുന്ന പ്രവൃത്തിയിലോ, അതാത് നിമിഷത്തിലോ മാത്രം സാക്ഷാത്ക്കരിക്കപ്പെടുന്നതാണ്. മറ്റാരുടെയും അഭിപ്രായങ്ങൾ അത് കണക്കിലെടുക്കുന്നുപോലുമില്ല. എന്തുചെയ്യുന്നു എന്നതിനപ്പുറം എങ്ങനെ ചെയ്യുന്നു എന്നതിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണത്. 


ഒരു തമാശ കേട്ടിട്ടുണ്ട്: ഒരിക്കൽ തൊണ്ണൂറു വയസ്സ് കഴിഞ്ഞ ഒരു മുത്തച്ഛനേയും കൊണ്ട് പേരക്കുട്ടികളും മറ്റും ഒരു സിനിമക്ക് പോയത്രേ. സിനിമ നടക്കുന്നതിനിടയിൽ എല്ലാവരും ചോക്കലേറ്റ് വായിലിട്ടു ചവക്കാൻ തുടങ്ങി. മുത്തച്ഛനും കൊടുത്തു ഒരു ചോക്കലേറ്റ്. കുറച്ചു കഴിഞ്ഞപ്പോൾ മുത്തച്ഛൻ സീറ്റിൽ നിന്നിറങ്ങി ഇരുട്ടിൽ എന്തോ പരതാൻ തുടങ്ങി. സിനിമ കാണുന്നതിനിടയിൽ ആളുകൾക്ക് ശല്യമായപ്പോൾ, അവർ മുത്തച്ഛനു നേരെ ബഹളം വെച്ചു. പേരക്കുട്ടികൾ പറഞ്ഞു, 'മുത്തച്ഛൻ എന്താണ് ചെയ്യുന്നത്? സീറ്റിൽ കയറിയിരിക്കൂ.' മുത്തച്ഛൻ പറഞ്ഞു,'എന്റെ ചോക്കലേറ്റ് താഴെ വീണുപോയി.' കുട്ടികൾ പറഞ്ഞു,'അതിനെന്താ മുത്തച്ഛാ, വേറെ ചോക്കലേറ്റു താരാമല്ലോ. പോയത് പൊയ്‌ക്കോട്ടെ.'

'അതല്ല', മുത്തച്ഛൻ പറഞ്ഞു, 'ആ ചോക്കലേറ്റിനകത്ത് എന്റെ ഒരു പല്ലുണ്ട്!'


പൂർവ്വനിശ്ചിതമായ അർത്ഥങ്ങളൊക്കെയും സമൂഹം നമുക്ക് വെച്ച് നീട്ടുന്ന ചോക്കലേറ്റുകൾ മാത്രമാണ്. ഉണർവിന്റെ, ബോധത്തിന്റെ, ആത്മഗ്രാഹ്യത്തിന്റെ നിറവുകളില്ലാത്തപ്പോൾ, സംതൃപ്തിയെന്നത്, അർത്ഥപൂർണ്ണതയെന്നത്, ചോക്കലേറ്റിനൊപ്പം അടർന്നുപോകുന്ന വെപ്പുപല്ലുകളെപ്പോലെ, ജീവിതത്തിൽനിന്നും പൊയ്‌പ്പോവുക തന്നെ ചെയ്യും.


                                           



Wednesday, July 19, 2023

ഉണർവിലേക്കുള്ള പടവുകൾ - 39


image credit - agsandrew / Adobe Stock
വിഷാദം : പുതിയ കാഴ്ചപ്പാടുകൾ

'ആരാണ് സന്തോഷമാഗ്രഹിക്കാത്തത്?' എന്ന പരസ്യവാചകം പോലെ ചോദിക്കാവുന്ന ഒന്നാണ്, 'ആരാണ് ഡിപ്രെഷൻ ആഗ്രഹിക്കാത്തത്?'. കേൾക്കുന്ന മാത്രയിൽ ഒരുപക്ഷേ സംശയത്തോടെ നെറ്റി ചുളിച്ചേക്കാമെങ്കിലും രണ്ടു കാര്യങ്ങൾ അങ്ങനെയൊരു ചോദ്യത്തിന് സാധുത നല്കുന്നുണ്ട്, വേണ്ടുവോളം.

ഒന്ന്, ഡിപ്രെഷൻ അനുഭവിക്കുന്നവരുടെ, അല്ലെങ്കിൽ ഡിപ്രെഷനിലൂടെ കടന്നുപോകുന്നവരുടെ എണ്ണത്തിലുള്ള അവിശ്വസനീയമായ വർദ്ധനവ്- ലോക ജനസംഖ്യയുടെ 4.3 % പേരും ഡിപ്രെഷനിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോൾ, 2015- 16 ലെ ദേശീയ മാനസികാരോഗ്യ സർവ്വേ പ്രകാരം ഇന്ത്യയിലെ ഇരുപതുപേരിൽ ഒരാൾ കാര്യമായ ഡിപ്രെഷൻ അനുഭവിക്കുന്നവരാണ്. 


രണ്ട്, ഡിപ്രെഷനെപ്പറ്റി ഏറ്റവും പുതിയ പഠനങ്ങൾ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ. ഡിപ്രെഷനെപ്പറ്റിയുള്ള ഏറ്റവും പുതിയ തീർപ്പുകൾ പ്രകാരം, 'ഡിപ്രെഷൻ എന്നത് വ്യത്യസ്തമായ ഒരു ബോധാവസ്ഥ മാത്രമാണ്' - an altered state of consciousness. British Journal for the Philosophy of Science ഈയിടെ പ്രസിദ്ധീകരിച്ച പഠനങ്ങളും, London School of Economics ലെ  Cecily Whiteley യുടെ  പ്രബന്ധങ്ങളും മുന്നോട്ടു വെക്കുന്നത് ഇത്തരം നിഗമനങ്ങളാണ്. 


ബോധവാനായ കാലം മുതൽ, വ്യത്യസ്തമായ ഒരു ബോധതലം ഏവരും എല്ലായ്പോഴും ആഗ്രഹിച്ചുപോരുന്നുണ്ട്. അതൊരുപക്ഷേ ബോധമെന്ന പ്രതിഭാസത്തിന്റെത്തന്നെ പ്രകൃതമാകാം. അതിന്റെ ഭാഗമായാണ് മനുഷ്യൻ എല്ലായ്‌പ്പോഴും ലഹരി പദാർത്ഥങ്ങൾക്കും ലഹരിക്ക്‌ സമമായ അവസരങ്ങൾക്കും പുറകെ ഓടിക്കൊണ്ടിരിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാൽ നാം ചെയ്തുകൂട്ടുന്ന സകലതും, സർഗ്ഗാത്മക പ്രവർത്തികളും (ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങൾ അടക്കം) ഒരു പുതിയ ബോധതലത്തെ അനുഭവിക്കാനുള്ള അഭിവാഞ്ഛയല്ലെന്ന് ഉറപ്പിച്ചു പറയാനാവില്ല. 

ഈ അഭിവാഞ്ഛ ഏതെല്ലാം തരത്തിൽ നിറവേറ്റപ്പെടുന്നു എന്നത് പ്രധാനപ്പെട്ടതാണ്. ഭാവനകളിലൂടെയാകാം, താൻ ഏർപ്പെടുന്ന പ്രവൃത്തികളിൽ വൈകാരികമായി തന്മയപ്പെട്ടുകൊണ്ടാകാം. ലഹരി പദാർത്ഥങ്ങളുടെ സഹായത്താലാകാം. അതേസമയം, താൻ ഇഷ്ടപ്പെടാത്ത ഒരു സന്ദർഭത്തിൽ നിന്നും മാറിയൊളിക്കാനുള്ള പ്രവണത ഒരു പുതിയ ബോധതലത്തെ സ്വയമേ സൃഷ്ടിച്ചെടുക്കുന്നതുമാകാം. ഈ പ്രവണതയാകട്ടെ ഒരാളുടെ നാഡീമണ്ഡലത്തിൽ പ്രബലപ്പെടുമ്പോൾ, അത് ചാക്രികമായി ആവർത്തിക്കപ്പെടാം, അല്ലെങ്കിൽ അതിനെ ചുറ്റിപ്പറ്റിയുള്ള അന്തരീക്ഷത്തിന്റെ ലാഞ്ചനകളെങ്കിലും ഉണ്ടായിവന്നാൽ, ഉടനെ അയാൾ അത്തരം അവസ്ഥയിലേക്ക് വീണുപോവുകയായി. (അതുകൊണ്ടാണ് സന്ധ്യയായിക്കഴിഞ്ഞാൽ പലരും 'ഡിപ്രെസ്സ്ഡ്' ആകുന്നത്. മൂടിക്കെട്ടിയ മഴക്കാലം പലരേയും ഡിപ്രെഷനിലേക്ക് തള്ളിയിടുന്നുണ്ട്.) ഡിപ്രെഷൻ എന്ന മാനസികാവസ്ഥയെ ഈ രീതിയിൽ മനസ്സിലാക്കുന്നതായിരിക്കും കൂടുതൽ പ്രയോജനകരം. 

‘ഒരു പരിധിവരേക്കും ഒരു 'learned emotional habit' ആണ് വിഷാദരോഗം’ എന്ന് കേൾക്കുമ്പോൾ അതിനെതിരെ എത്രയോ യുക്തികളും തെളിവുകളും നമുക്ക് മുന്നിൽ തെളിഞ്ഞുവന്നാലും, ഒന്നോർക്കുക, ആ വസ്തുതയാണ് ഡിപ്രെഷനെ മറികടക്കാനുള്ള സാധ്യതയായി മുന്നിൽ അവതരിക്കുന്നത്.


വിഷാദം മുറ്റി നില്ക്കുന്ന മാനസികാവസ്ഥ, യാതൊന്നിലും ഒരു താല്പര്യവും തോന്നാതിരിക്കുക, യാതൊരു പ്രവൃത്തിയിലും ഏർപ്പെടാൻ സാധിക്കാതിരിക്കുക, തുടർന്ന് വിശപ്പില്ലായ്മ, ഉറക്കത്തിൽ വരുന്ന അസ്വാസ്ഥ്യങ്ങൾ, അനാവശ്യമായ കുറ്റബോധം, ഒന്നിനും കൊള്ളാത്തയാളാണെന്നു തോന്നാൻ തുടങ്ങുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരിക, ആത്മഹത്യയോട്‌ സവിശേഷമായ മമത തോന്നാൻ തുടങ്ങുക എന്നിവയൊക്കെയാണ് Diagnostic Statistical Manual പ്രകാരമുള്ള ഡിപ്രെഷൻ ലക്ഷണങ്ങൾ. ഒരു കാര്യം ഉറപ്പാണ് വിഷാദം ബാധിക്കുമ്പോൾ, ലോകത്തെ നാം വേറൊരു വിധത്തിലാണ് അനുഭവിക്കുന്നത്- feeling ‘blue’. 

1960 മുതൽക്കേ മനോരോഗ ചികിത്സകർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് വിഷാദരോഗമെന്നത് മസ്തിഷ്കത്തിലെ രാസപദാർത്ഥങ്ങളിലെ ഏറ്റക്കുറച്ചിൽ കൊണ്ട് സംഭവിക്കുന്നതാണെന്നാണ്. മനസ്സമ്മർദ്ദം കൂടിയ ജീവിതരീതികളും മറ്റും ആ രാസപദാർത്ഥങ്ങളുടെ സമതുലനാവസ്ഥയെ അവതാളത്തിലാക്കുന്നതിൽ കൂടുതൽ പങ്കുവഹിക്കുന്നു എന്ന സംഗതി പിൻബലമാവുകയും ചെയ്തു. അങ്ങനെയാണ് ഇന്നും, ലക്കും ലഗാനുമില്ലെന്നവണ്ണം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന serotonin ആന്റി ഡിപ്രെസെന്റുകൾ പ്രചരിച്ചത്. ഇന്ന് ഏറ്റവും പുതിയ പഠനങ്ങൾ ഏറ്റു പറയുന്നു, serotonin സിദ്ധാന്തങ്ങൾക്ക് വേണ്ടത്ര ശാസ്ത്രസമ്മതിയില്ലെന്ന് !


വേറെയും ധാരാളം തിയറികളുണ്ട്, ketamine-ചികിത്സ, കൂടുതൽ അന്നജം നിറഞ്ഞ ഭക്ഷണം - carbo rich diet- കഴിക്കുന്നതിലൂടെ ഡിപ്രെഷനെ അകറ്റാം എന്നിങ്ങനെ. ഡിപ്രെഷനെ തടയുന്നതിനായി മയക്കുമരുന്നുകൾ വരെ പരീക്ഷണത്തിലുണ്ട്. എന്നാൽ മയക്കു മരുന്നുകൾ മറ്റൊരു ബോധാവസ്ഥക്കു കാരണമാവുകയേ ചെയ്യുന്നുള്ളൂ എന്നും, ഒരു പക്ഷേ അങ്ങനെ സംഭവിക്കുമ്പോൾ അബദ്ധവശാൽ ഒരുവൻ തന്റെ സ്വാഭാവിക ബോധാവസ്ഥയിലേക്ക് തിരിച്ചുവീഴാം എന്നു മാത്രമേയുള്ളൂവെന്നുമാണ്‌ ശാസ്ത്രജ്ഞരുടെ അഭിപ്രായം. കാലിലേയോ കയ്യിലേയോ കോച്ചിപ്പിടിച്ച പേശികൾ എങ്ങനെയെങ്കിലുമൊക്കെ പഴയ സ്ഥിതിയിലേക്ക് വരും പോലെ. എല്ലാ പരീക്ഷണങ്ങളും, താല്ക്കാലികമായി 'തലവേദനകൾ' ഒഴിവാക്കിയേക്കാം എന്നല്ലാതെ ഡിപ്രെഷൻ എന്ന അവസ്ഥയെ മനസ്സിലാക്കുന്നതിലോ അതിനെ ബോധപൂർവ്വം മറികടക്കുന്നതിലോ കാര്യമായി സഹായകമാവുന്നില്ല.



ഒരു കാലിഡോസ്കോപ്പിലൂടെയുള്ള കാഴ്ചയെപ്പോലെയാണ് നമ്മുടെ മനോ-ശരീര വ്യവസ്ഥയുടെ വിളയാട്ടങ്ങൾ. വെറുതെയൊന്നു അനങ്ങിയാൽ മതി, കാലിഡോസ്കോപ്പിനകത്ത് വിസ്മയിപ്പിക്കും വിധം വ്യത്യസ്തമായ വർണ്ണചിത്രങ്ങൾ! ജീവിതത്തിന്റെ പ്രകൃതമനുസരിച്ച് കാലിഡോസ്കോപ്പിനെ അനങ്ങാതെ സൂക്ഷിച്ചു കൊണ്ടുനടക്കാനുമാവില്ല. ചില നേരങ്ങളിൽ അതിനകത്ത് തെളിയുന്ന വർണ്ണാഭമായ ചിത്രങ്ങളിൽ നാം സന്തോഷഭരിതരാകുന്നു, ചില നേരങ്ങളിൽ ചില ചിത്രങ്ങളിൽ നാം വിഷണ്ണരാകുന്നു. അത്ര തന്നെ. നിർഭാഗ്യവശാൽ, ഈ രണ്ടു സന്ദർഭങ്ങളിലും പക്ഷേ, ചിത്രങ്ങൾ കാണുന്നതാരാണെന്ന കാര്യം മാത്രം നാം ഓർക്കാറേയില്ല. പണ്ട് 'കള്ളനെ പിടി കിട്ടി, കള്ളനെ പിടി കിട്ടി' എന്ന് ജനകൻ ചാടിത്തുള്ളിയാനന്ദിച്ചത് ഇയാളെപ്പറ്റിയായിരുന്നു. 'എല്ലാ കണ്ണുകൾക്കും പിന്നിലിരുന്ന് കാണുന്ന കണ്ണേത്?' എന്ന് ഉപനിഷത്തുക്കൾ ചോദിച്ചത് ഇയാളെപ്പറ്റിയായിരുന്നു. 'നാൻ യാർ?' എന്ന് കേൾവിപ്പെട്ടതും ഇയാളെപ്പറ്റിയായിരുന്നു.

വിഷാദത്തിലേക്ക് വീണുപോകുന്നവർ വിശേഷിച്ചും ചെയ്യേണ്ടത്– വീണുപോകുന്നതാണെങ്കിൽ, നമ്മുടെ സന്തോഷം പോലും ശുഭകരമല്ല എന്നതാണ് വാസ്തവം. അത്തരം നിമിഷങ്ങളെപ്പറ്റിയാണെന്നു തോന്നുന്നു ആൽഡസ് ഹക്സിലി പറഞ്ഞത്, 'ആളുകൾ കാട്ടിക്കൂട്ടുന്ന ആഹ്‌ളാദങ്ങളിൽ മുഷിപ്പിക്കുന്ന എന്തോ ഉണ്ട്, കാര്യമായിത്തന്നെ.'-- സ്വയം നിരീക്ഷിക്കാൻ പഠിക്കുക എന്നതാണ്. കുറേക്കൂടി കൃത്യമായ പ്രയോഗം ഓഷോ മുന്നോട്ടുവെക്കുന്ന 'witnessing' ആണ്, സാക്ഷിയാവൽ. 


നമ്മുടെ ശരീരത്തിലും മനസ്സിലുമൊക്കെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന കാലാവസ്ഥകളെ ഒരു സാക്ഷിയെപ്പോലെ അറിഞ്ഞുകൊണ്ടേയിരിക്കുക. പ്രധാനപ്പെട്ട ഒരു സംഗതിയെന്തെന്നാൽ, ഈ സാക്ഷിയാവൽ ജീവിതത്തിൽ നിന്നും മാറിനിന്നുകൊണ്ട് സാധ്യമാവുന്ന ഒന്നല്ല; ജീവിതത്തിൽ ഊഷ്മളമായി പങ്കെടുത്തുകൊണ്ടേ അത് സാധിക്കൂ. ഒരാൾ താൻ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിനുത്തന്നെ സാക്ഷിയാവാൻ തുടങ്ങുമ്പോൾ, ഡിപ്രെഷൻ എന്ന് പറയുന്നപോലുള്ള അവസ്ഥകളിലേക്കു വീണു പോകില്ല എന്നല്ല, വീണുപോവുക എന്ന അബോധപ്രവണതയെ അയാൾക്ക് മറികടക്കാനാകും. അഥവാ വീണുപോയാൽത്തന്നെയും അപ്പോഴും അയാളുടെ witnessing തുടരുന്നുണ്ടെങ്കിൽ, അതിന്റെ തിക്തഫലങ്ങളിൽ പെട്ടുപോകാതെ കഴിവതും വേഗം തന്റെ സഹജതയിലേക്ക് തിരിച്ചുവരികയും ചെയ്യും.


ഓർക്കുക, ഉണർവിലേക്ക് - സാക്ഷിയാവുക എന്ന് തന്നെ - വീണുപോകാനാവില്ല; കടന്നുചെല്ലാനേ സാധിക്കൂ. ഇപ്പോൾ, ഈ നിമിഷം.


                                                          










Tuesday, June 20, 2023

ഉണർവിലേക്കുള്ള പടവുകൾ - 38


                      രഹസ്യ ജീവിതം അഥവാ ദുരിതപർവ്വം

രഹസ്യങ്ങളോട് മനുഷ്യനുള്ള സവിശേഷമായ താല്പര്യം മനുഷ്യനാവുന്നതിനു മുൻപേ കിട്ടിയിട്ടുള്ളതാണെന്നാണ് വെപ്പ്. ഭക്ഷണപദാർത്ഥങ്ങൾ ഒളിപ്പിച്ചുവെക്കുന്ന ചെറു ജീവികളുണ്ട്. മൂഷികവംശത്തിൽപ്പെട്ടവ ഭക്ഷണങ്ങൾക്കു പുറമേ ഒരാവശ്യമില്ലാത്തവയും വെറുതേ കൊണ്ടുപോയി ഒളിപ്പിച്ചുവെക്കാറുണ്ട്. സകലതും ഒളിപ്പിച്ചുകൊണ്ട്, അവയ്ക്കിടയിൽ ആരുമറിയാതെ ഒളിച്ചു കഴിയുക എന്നത്- സുരക്ഷിതത്വത്തെ പറ്റിയുള്ള ആകാംക്ഷകൾ തലയ്ക്കു പിടിച്ചതാകാം- ഹരമാണവക്ക്. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, മനുഷ്യശിശുക്കളും ഇതേ പ്രവണത തുടരുന്നുണ്ടത്രേ. ആരും കാണാത്തിടത്ത് ചെന്ന് ചുരുണ്ടുകൂടിയിരിക്കുക, ഇരുണ്ട മുക്കിലും മൂലയിലും മറ്റും മൂത്രമൊഴിക്കുകയോ അപ്പിയിട്ടുവെക്കുകയോ ചെയ്യുക എന്നതെല്ലാം പരിണാമയാത്രയിൽ നിന്നും കിട്ടിയ ശീലക്കേടുകളത്രേ.

രഹസ്യങ്ങൾ പുറത്തുപോകാതിരിക്കാൻ ഹവ്വ ആദാമിന്റെ തൊണ്ടയിൽ പിടിച്ച് അമർത്തിയതാണ് പുരുഷന്മാരിൽ മാത്രം കാണുന്ന Adam’s apple എന്ന് ഒരു കഥയുണ്ട്. മറ്റൊരു സങ്കല്പമുണ്ട്-ഗർഭപാത്രത്തിൽ നിന്നും പുറത്തേക്കു വരുന്നതിന് തൊട്ടു മുൻപ്, എല്ലാ രഹസ്യങ്ങളും അകത്താക്കിയതിനു ശേഷം (data inception) ഏതോ മാലാഖ വിരൽ വെച്ച് സീൽ ചെയ്തതാണ് നമ്മുടെ മൂക്കിന് താഴെ, മേൽചുണ്ടിലുള്ള ആ അടയാളം- philtrum. ലോകമെമ്പാടുമുള്ള പുരാവൃത്തങ്ങളിൽ ഇനിയും ധാരാളമുണ്ടാകും മനുഷ്യന്റെ രഹസ്യാഭിവാഞ്ഛകളെ സൂചിപ്പിക്കുന്ന കഥനങ്ങൾ.

  

An Egyptian sculpture kept in British Museum
 

കൊച്ചുകുട്ടികളുടെ കാതിൽ സ്വകാര്യം പറയുക എന്നത് അവരെ ഓമനിക്കുന്നതിന്റെ ഭാഗമായി മുതിർന്നവർ ചെയ്തുപോരാറുണ്ട്. വാക്കുകളും അർത്ഥങ്ങളുമൊന്നും അറിയാറായിട്ടില്ലെങ്കിലും അവർ കുഞ്ഞുങ്ങൾ രഹസ്യാത്മകതയുടെ ആദിമധുരം നുണയുന്നുണ്ടെന്നുള്ളത് നാം കാണാറുള്ളതാണ്. അതെന്തുമാകട്ടെ, ഈ വെളിപ്രപഞ്ചത്തിൽ, എല്ലാർക്കുമിടയിൽ, ഈ നൻപകൽനേരത്ത്, രഹസ്യമായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ടെന്നുള്ളത്, ശുഭകരമല്ലാത്ത ഒരു വസ്തുതയാണ്. കൊച്ചുകുഞ്ഞുങ്ങളെപ്പോലെ രഹസ്യങ്ങളിൽ മധുരം നുണയുകയല്ല അവർ ചെയ്യുന്നത് പക്ഷേ, തങ്ങളുടെ ജീവിതത്തെ അനാവശ്യമായി രഹസ്യാത്മകമാക്കിക്കൊണ്ട് വിമ്മിട്ടപ്പെടുകയാണവർ. വാതായനങ്ങളും വാതിലുകളുമെല്ലാം കൊട്ടിയടച്ചുകൊണ്ട് ശുദ്ധവായുവിനുവേണ്ടി വെപ്രാളപ്പെടുകയാണവർ.  


ഒരാവശ്യവുമില്ലാതെ, നിസ്സാരമായ ഒരു കാര്യത്തെപ്പറ്റിപ്പോലും, ഏറ്റവും അടുപ്പമുള്ളവരോടുപോലും നുണ പറയുന്നവർ; സന്തോഷവും ദുഃഖവും മൂടിവെക്കുന്നവർ, സാമ്പത്തികമായ ക്ലേശങ്ങൾ മറ്റുള്ളവർ അറിയരുതെന്ന് വിചാരിച്ച് അതിനെ മറികടക്കാൻ താങ്ങാവുന്നതിലപ്പുറമുള്ള ബാങ്കുലോണും മറ്റുമായി കഷ്ടപ്പെട്ടു ജീവിക്കുന്നവർ (കേരളം ഇത്തരക്കാരുടെ ഏറ്റവും വലിയ താവളമാണ്), രോഗങ്ങൾ മൂടിവെച്ച് ക്ലേശിച്ചു കഴിയുന്നവർ. മാനസിക രോഗങ്ങൾ പുറത്തറിയരുതെന്ന് വിചാരിക്കുന്നവരാണ് അഭ്യസ്തവിദ്യർ പോലും.   


രഹസ്യങ്ങളുടെ രഹസ്യങ്ങളെപ്പറ്റി ഈയിടെ ഒരു പുസ്തകമിറങ്ങിയിട്ടുണ്ട് - THE SECRET LIFE OF SECRETS by MICHEAL SLEPIAN. നാം സാധാരണ മനുഷ്യർ രഹസ്യങ്ങളോട് കാണിക്കുന്ന ശുഷ്കാന്തികളെപ്പറ്റിയുള്ള ഒരു നല്ല ഗവേഷണം. നിത്യജീവിതത്തിലെ രഹസ്യങ്ങളെ തരം തിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, പൊതുവെ 38 തരം രഹസ്യങ്ങളാണ് നാം പാലിച്ചുപോരുന്നതെന്ന്. 13 തരം രഹസ്യങ്ങളെങ്കിലും ഇല്ലാത്തവരില്ലത്രേ!- മയക്കു മരുന്നിന്റെ ഉപയോഗം മുതൽ അനാശാസ്യ ലൈംഗിക ബന്ധങ്ങൾ, മനോ വൈകൃതങ്ങൾ, അങ്ങനെയങ്ങനെ ഔദ്യോഗിക കാര്യങ്ങൾ, രാഷ്ട്രീയ ചായ്‌വുകൾ തുടങ്ങി ചായയോ കാപ്പിയോ ഇഷ്ടം എന്നത് വരെ രഹസ്യമായി സൂക്ഷിക്കുന്നവരുണ്ട്.


രഹസ്യങ്ങൾ മനുഷ്യന്റെ അന്തരംഗത്തിൽ ഇത്രക്കും സ്ഥാനം പിടിച്ചതെങ്ങനെയാണ്? ഒരു പരിധിവരേക്കും അതൊരു 'caveman hangover' ആകാനാണ് സാധ്യത. രഹസ്യങ്ങളുള്ളയാൾക്കു കൈവരുന്ന പ്രാധാന്യം, ഒരുപക്ഷേ അതായിരിക്കാം അയാൾ ആ കൂട്ടത്തിൽ നിന്നും പുറത്താക്കപ്പെടാതിരിക്കാനുള്ള ഏക കാരണം.  രഹസ്യങ്ങൾ പരസ്പരം പങ്കുവെക്കപ്പെടുമ്പോൾ (പങ്കുവെക്കാനല്ലെങ്കിൽ പിന്നെന്തിനാണ് രഹസ്യം!) ഉണ്ടായിവരുന്ന അടുപ്പം, intimacy.


രഹസ്യാത്മകമായ ജീവിതം പ്രധാനമായും അപകർഷതയുടെ ഭാഗമാണ്. ഒരു സവിശേഷ സാഹചര്യത്തിൽ ഒരാൾ പോലീസിൽ നിന്നോ മറ്റോ നാല് ദിവസം ഒളിച്ചു ജീവിക്കുന്നതിനെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. താൻ ഒളിച്ചും പാത്തും പതുങ്ങിയും കഴിയുന്നതിന് ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തുന്നവരുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ട് അവരുടെ സ്വകാര്യതകളെ രഹസ്യങ്ങളാക്കി കൊണ്ട് നടക്കുന്നവരുണ്ട്. ആവശ്യത്തിൽക്കവിഞ്ഞ ലജ്ജകൊണ്ടും സാമൂഹികമായ സദാചാര സങ്കല്പങ്ങളെ മറികടക്കാൻ ശേഷിയില്ലാത്തതുകൊണ്ടും രഹസ്യമായി ജീവിക്കുന്നവരുണ്ട്. ശിക്ഷകളെ ഭയന്നുകൊണ്ട് രഹസ്യാത്മകതയെ ആർജ്ജിക്കുന്നവരുണ്ട് - learned secrets. കുഞ്ഞു കുട്ടിയായിരിക്കുമ്പോൾ മുതൽ സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണിത്. രക്ഷിതാക്കളും അധ്യാപകരും മറ്റും ചുറ്റും സൃഷ്ടിച്ചെടുക്കുന്ന ഭീകരാന്തരീക്ഷം ആ കുഞ്ഞിനെ സകലതും മറച്ചുവെക്കാൻ പ്രേരിപ്പിച്ചേക്കാം.


കാരണങ്ങൾ എന്തുമാകട്ടെ, ഒരു വ്യക്തി രഹസ്യാത്മകതയിലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ, അയാൾ കുറേ വാചികമായ രഹസ്യങ്ങൾ സൂക്ഷിക്കുന്നു എന്നല്ല, അയാളിലെ വൈകാരികതക്ക് പോലും അത്തരമൊരു സ്വഭാവം കൈവരുന്നുവെന്നാണ്. വൈകാരികമായി അയാളിൽ അത്തരമൊരു ഭാവമില്ലെങ്കിൽ, വാചികമായ രഹസ്യങ്ങളെ മാനസികമായ യാതൊരു ഭാരവുമില്ലാതെ സൂക്ഷിക്കാൻ ശക്തിയാർജ്ജിക്കുന്നു എന്ന് പറയാം. താല്ക്കാലികമായെങ്കിലും, രഹസ്യങ്ങളായി സൂക്ഷിക്കേണ്ട വസ്തുതകളുണ്ടാകാം. രഹസ്യങ്ങളോട് അന്ധമായി എതിർപ്പ് കാണിക്കേണ്ടതില്ല. തൊട്ടതും പിടിച്ചതുമെല്ലാം എല്ലായിടത്തും വാരിവലിച്ച് വിതറേണ്ടതുമില്ല. പബ്ലിക് ടോയ്‌ലറ്റിൽ നിന്നും ഇറങ്ങി വന്ന്, 'മൂത്രമൊഴിക്കാനുള്ള ഒരു രൂപയും ചേർത്ത് ഇതാ മൂന്നു രൂപ' എന്ന് പറഞ്ഞതുപോലുള്ള വിഡ്ഢിത്തമാകുമത്. 


ജീവിതത്തിൽ, സാമൂഹ്യജീവിതത്തിൽ വിശേഷിച്ചും, രഹസ്യങ്ങൾ നല്ല ചില ധർമ്മങ്ങൾ നിർവഹിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ആളുകളെ ഒരുമിപ്പിച്ചു നിർത്തുന്നത് അവർക്കിടയിൽ നില നില്ക്കുന്ന രഹസ്യങ്ങളാകാം. പലപ്പോഴും, നല്ലതായാലൂം ചീത്തയായാലും ചില സംഗതികൾ രഹസ്യങ്ങളായി സൂക്ഷിക്കേണ്ടതുമുണ്ടാകാം. രഹസ്യങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതോ ചീത്തയോ എന്നല്ല വാസ്തവത്തിൽ ചോദിക്കേണ്ടത്- ജീവിതമെന്ന പ്രഹേളികയിൽ അവ ഉണ്ടായിരിക്കുക തന്നെ ചെയ്യും- നിങ്ങളെയത് ബുദ്ധിമുട്ടിക്കുന്നുണ്ടോ ഇല്ലയോ എന്നാണ്. അവിടം മുതലാണ് ഒരാൾക്ക് തന്നിൽത്തന്നെ ബോധപൂർവ്വം പ്രവർത്തിക്കേണ്ടതായി വരുന്നത്. 


രഹസ്യാത്മകമായ ജീവിതം ഒരു വ്യക്തിയെ ഒറ്റപ്പെടലിലേക്ക് തള്ളിവിടുന്നു, പതുക്കെപ്പതുക്കെ. ഒറ്റപ്പെടൽ അനുഭവിക്കുന്ന മനുഷ്യൻ -loneliness, not aloneness- ഒരു ദിവസം ഒരു പാക്കറ്റ് സിഗരറ്റു വലിച്ചുതീർക്കുന്നതിനു തുല്യമായ ഹാനിയാണ് തന്റെ ശരീരത്തിൽ സൃഷ്ടിക്കുന്നതത്രേ! നമുക്കിടയിൽ വിഷാദരോഗങ്ങൾക്കടിപ്പെടുന്ന ഒരു വലിയ ശതമാനം ആളുകളും രഹസ്യ പ്രകൃതത്തിൽ ജീവിക്കുന്നവരോ, അല്ലെങ്കിൽ ധാരാളം രഹസ്യങ്ങൾ പേറിക്കൊണ്ടു നടക്കുന്നവരോ ആയിരിക്കും. മറ്റൊരു കൂട്ടരുണ്ട്, അവർ മൊത്തത്തിൽ തുറന്ന പ്രകൃതക്കാരായിരിക്കും, എന്നാൽ അപൂർവ്വം ചില വൈകാരികമായ രഹസ്യങ്ങളുണ്ടാകും, അത് അവർക്കു പോലും അറിയണമെന്നില്ല, ആ രഹസ്യമേഘങ്ങൾ സാവധാനം ഉരുണ്ടുകൂടി മൂടിക്കെട്ടും. ആ മഴക്കാറുകളെ പെയ്തൊഴിയാൻ അനുവദിക്കുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. അതിനുള്ള ഉപായങ്ങളാണ് ചായപ്പീടിക മുതൽ കൗൺസിലിങ് തൊട്ട് സോഷ്യൽ മീഡിയ വരെ.


അമേരിക്കയിലും മറ്റും മനശാസ്ത്രജ്ഞർ മുൻകയ്യെടുത്ത ചില പരീക്ഷണങ്ങളെ പറ്റി MICHEAL SLEPIAN പറയുന്നുണ്ട് - രഹസ്യങ്ങൾ തുറന്ന് ഉള്ളൊഴിയാൻ വേണ്ടി സ്ഥാപിക്കപ്പെട്ട ടെലിഫോൺ ബൂത്തുകൾ, “Subway Therapy”, Fast Friends Procedure, എല്ലാം എഴുതി നിറച്ച് അയക്കാൻ സാധിക്കുന്ന സ്റ്റാമ്പൊട്ടിച്ച കവറും കടലാസുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയ കഫേകൾ എന്നിങ്ങനെ. ഇന്റർനെറ്റ് ഒരു പരിധി വരെ അത്തരം ധർമ്മങ്ങൾ നിറവേറ്റിയിരുന്നു, ജീവനുള്ള ഒരു വ്യക്തിയോട് പങ്കുവെക്കുന്ന ഫലം ലഭ്യമാവില്ലെന്നു മാത്രം.

തന്നോടുതന്നെ ഹൃദയം തുറക്കുന്നതിനുള്ള ആർജ്ജവം കാണിക്കേത്തേടത്തോളം ഏതൊരു വ്യക്തിയും

രഹസ്യാത്മകതയുടെ ദുരിതം അനുഭവിക്കുക തന്നെ ചെയ്യും. 'എന്തോന്നാണ് ഇത്ര വലിയ രഹസ്യമായിരിക്കാനുള്ളത്?' എന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഉണ്ടാവുമ്പോൾ, അവനിൽ രഹസ്യമായി വിരിയുന്ന ഒരു മന്ദസ്മിതമുണ്ട്. അവനപ്പോൾ loneliness-നെ വിട്ടുകൊണ്ട് aloneness-ന്റെ അൾത്താരയിലേക്ക് പ്രവേശിക്കുകയായി. ഹൃദയം തുറന്നിടുമ്പോൾ രഹസ്യമൊന്നും അവനിൽ ഏശാതെ പോകുന്നു, അത് എത്ര വലിയതായായാലും. ഒരു പക്ഷേ, secret എന്നതിന് പകരം അവനു മുന്നിൽ 'mystery' എന്ന പദത്തിന്റെ ഒളിമിന്നലുണ്ടായേക്കാം. രത്‌നങ്ങളാണെന്നു കണ്ടാൽ, കയ്യിലുള്ള വെള്ളാരങ്കല്ലുകളെ വിട്ടുകളയാൻ ആരാണ് സമയമെടുക്കുക!