Osho wings Osho waves

Featured Post

Thursday, July 16, 2020

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 2


കഴിഞ്ഞ സ്വാത്മികം അപ്‌ലോഡ് ചെയ്തതിന്റെ പിറ്റേന്നായിരുന്നു സുഹൃത്തായ സുനിൽ ഒരു ഡോക്യുമെന്ററി അയച്ചുതന്നത് - journey of a book. ഓഷോ-ലൈബ്രറിയെപ്പറ്റിയുള്ളതാണ്. ഏറെ സാരവത്തായ ഒരു പ്രയോഗം. ഒരു പുസ്തകത്തിന്റെ പിറവി, യാത്ര / സഞ്ചാരം. അതിന് അനവധി മാനങ്ങളുണ്ട്.

ഒരു പുസ്തകത്തിന്റെ യാത്രയെന്നത് ഒരു world line പോലെയാണ്- വിശ്വ രേഖ ; അതിനൊരു തുടക്കമുണ്ടെന്ന് (വേണമെങ്കിൽ) പറയാം, പക്ഷേ അതിന് അവസാനമുണ്ടായിരിക്കുന്നില്ല. നിരവധി വായനക്കാരിലൂടെ അത് രേഖീയമായി / സ്ഥാനീയമായി സഞ്ചരിക്കുന്നുണ്ടാകാം. എന്നാൽ ഒരാളും വായിച്ചില്ലെങ്കിലും ഒരു പുസ്തകത്തിന്റെ സഹജമായിട്ടുള്ള ഉണർവ്- അക്ഷാംശവും രേഖാംശവും ഒരുമിച്ചു കടന്നുപോകുന്ന സമയാതീത ബിന്ദു (abscissa) വിലെന്നതുപോലെ, അത് ഈ നിമിഷത്തിൽ നിന്നും ഈ നിമിഷത്തിലേക്ക് നിരന്തരമായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. world line (ഈ ആശയം മുന്നോട്ടു വെച്ചത് ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നു) സങ്കല്പമനുസരിച്ച്, ആ പുസ്തകം പൊടിഞ്ഞു മണ്ണിനോട് ചേർന്നാലും, അതിന്റെ യാത്രകൾ അവസാനിക്കുന്നില്ല. ഭൗതികമായും, അതിഭൗതികമായും.


പൗരസ്ത്യർ ഈ പ്രപഞ്ചത്തെ അറിഞ്ഞത് നാദപ്രപഞ്ചമായിട്ടായിരുന്നുവത്രേ. എങ്കിൽത്തന്നെ ആ നാദമത്രയും ശ്രവണസാധ്യമായിരുന്നുവെന്ന് (audible) വിചാരിക്കാൻ വയ്യ. ഏതായാലും ശാസ്ത്രം അതിന്റെ സൂക്ഷ്മജ്ഞാനങ്ങളിലേക്ക് ഇറങ്ങിപ്പോകെ, നാം അറിയുന്നതൊക്കെയും, ഈ അറിയുന്ന നാമടക്കം, വെറും തരംഗമേളനങ്ങളാണെന്ന് ഏറ്റുപറയുന്നു; ആ ശ്രുതികളും ധ്വനികളുമൊന്നും ഒരിക്കലും ഇല്ലാതാവുന്നില്ലെന്നും. അനശ്വരമായ ആ ഉണ്മയെ സൂചിപ്പിച്ചുകൊണ്ട് zen നടത്തിയ ഒരു മനോഹര പ്രയോഗമുണ്ട്: 'പൈൻ മരങ്ങളിലെ പ്രാചീന സംഗീതം' -- ancient music in the pines. ഒരു പുസ്തകത്തിനകത്തെ മൗനമത്രയും ഈ പ്രാചീന സംഗീതത്തിൽ ശ്രുതി ചേരുന്നതാണ്. വാക്കുകൾ കെട്ടിപ്പൊക്കുന്ന ആശയങ്ങൾ എന്തുമാകട്ടെ, എന്നാൽ ഭാഷയെന്ന പ്രതിഭാസം അതിനകത്തും പുറത്തുമായി സംവഹിക്കുന്ന ഒരു അദൃശ്യപ്രപഞ്ചമുണ്ട്, so mysterious. ആ പ്രപഞ്ചത്തോടുള്ള വിനിമയമാണ് പുസ്തകമെന്ന അനുഭവം. അതിന്റെ വിനിമയ സാധ്യതകളാണ് ഒരു പുസ്തകത്തിന്റെ യാത്രയെ സാർത്ഥകമാക്കുന്നത്.


 *                           *                             *                            

ഏതോ ഒരു പുസ്തകത്തിന്റെ നാലോ അഞ്ചോ ഏടുകൾ ഒരു തംബുരുവിന്റെ തന്ത്രികൾ പോലെ മുഴങ്ങിക്കൊണ്ടിരിക്കുക; അകത്തു നടക്കുന്ന സകലതും ആ മുഴക്കത്തിനോട് ഒത്തുനോക്കുക, സദാ. ശബ്ദസംബന്ധിയാണെങ്കിൽ ഇതിനെ 'മ്യൂസിക്കോഫീലിയ' എന്ന് വിളിക്കാമായിരുന്നു. എന്നാൽ ഈ മുഴക്കങ്ങളും ഒത്തുനോക്കലുമെല്ലാം 'നിശബ്ദമാണെങ്കിൽ', ഏതെങ്കിലും ഒരു അനുഭൂതി എന്നുപോലും പറയാനാവാത്ത അവസ്ഥയിലാണെങ്കിൽ, അതിനെ എന്തു പേര് വിളിക്കണമെന്നറിയില്ല. 

ഏഴാം ക്‌ളാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരു പാഠം ഈ അടുത്ത കാലം വരേയ്ക്കും സമ്മാനിച്ചത് അങ്ങനെയൊരു ട്യൂണിങ് ആയിരുന്നു - അറിയാനാവാത്ത എന്തോ ഒന്നിനോട് നിരന്തരമായി ശ്രുതി ചേർക്കൽ. (ഇപ്പോൾ ശുദ്ധ ശ്രുതിയായി എന്നല്ല, ആ ട്യൂണിങ് കൂടുതൽ നിശബ്ദമായി, കൂടുതൽ ആഴത്തിലേക്കിറങ്ങി സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കടന്നുപോകുന്ന കോലാഹലങ്ങളൊന്നും ഈയിടെയായി ആ പ്രവർത്തിയെ ഭംഗപ്പെടുത്താറില്ലെന്നു മാത്രം). 



താല്ക്കാലികമായി മലയാളമെടുക്കാൻ വന്ന ഒരു ടീച്ചർ ആദ്യമായി എടുത്ത പാഠം സിദ്ധാർത്ഥനെപ്പറ്റിയുള്ളതായിപ്പോയി - വിട വാങ്ങൽ. തുടക്കത്തിൽത്തന്നെ ടീച്ചർ പറഞ്ഞിരുന്നു, 'ഇത് നിങ്ങൾക്ക് പഠിക്കാൻ ഉണ്ടാകുമോ എന്ന് ഉറപ്പില്ല.' 'ഉറപ്പില്ലെങ്കിൽ പിന്നെ ഞങ്ങളെയെന്തിന് കഷ്ടപ്പെടുത്തണം?' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ധൈര്യം വന്നില്ല. പാഠം ആരംഭിച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ക്ലാസ്സു മുഴുവനും ശാന്തമാവാൻ തുടങ്ങി. സിദ്ധാർത്ഥൻ കൊട്ടാരം വിട്ട് ഇറങ്ങിപ്പോകുന്ന രാത്രിയാണ് സന്ദർഭം. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന യശോധര, താൻ കണ്ട മൂന്നു സ്വപ്‌നങ്ങൾ സിദ്ധാർത്ഥനുമായി പങ്കുവെക്കുന്നു.  

ഒന്നാമത്തെ സ്വപ്നം, 'മേച്ചിൽപ്പുറങ്ങളിലൂടെ നടന്നുവരുന്ന ഭീമാകാരനായ ഒരു വെളുത്ത കാള. അതിന്റെ നെറ്റിയിൽ മിന്നുന്ന ഒരു രത്‌നമുണ്ടായിരുന്നു; ആകാശത്തുനിന്ന് അടർന്നുവീണ നക്ഷത്രം പോലെ, മഹാസർപ്പത്തിന്റെ നെറ്റിയിലെ മാണിക്യം പോലെയുള്ള വെളിച്ചം.........ആ കാളയെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിനൊടുവിൽ യശോധര മുന്നോട്ടു വരുന്നു. എന്നാൽ അവളേയും തട്ടിമാറ്റിക്കൊണ്ട് ആ കാള മുന്നോട്ടു കുതിക്കുന്നു....' 

ഓടിട്ട ക്ലാസ് മുറിയിൽ, സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിനു വേണ്ടി തിരുകിവെച്ച ചില്ലിലൂടെ, ആ കാളയുടെ നെറ്റിയിലെ രത്‌നം പോലെ വെട്ടിത്തിളങ്ങുന്ന ഒരു പ്രകാശ ചതുരം ക്ലാസിന്റെ പടിഞ്ഞാറെ മൂലയിൽ വീണു. ആരുമറിയാതെ പാറി നടന്നിരുന്ന പൊടിപടലങ്ങൾ ആ രശ്മികളിൽ തട്ടി വിചിത്രമായ ഒരു സംഘനൃത്തത്തെപ്പോലെ പോലെ മാറി മറിയാൻ തുടങ്ങി.

ഇന്നോർക്കുമ്പോൾ, ആശ്ചര്യം തോന്നുന്നു... സ്ഥലകാലങ്ങൾ എത്ര ആഴത്തിലാണ് ഉൾച്ചേർന്നു കിടക്കുന്നത്! സ്ഥലോപരിതലത്തിൽ സംഭവിക്കുന്ന നിസ്സാരമായ വ്യതിയാനങ്ങൾ പോലും കാലത്തിന്റെ ഏതോ അഗാധതയിലേക്ക് എത്ര പെട്ടെന്നാണ് നമ്മെ എടുത്തുകൊണ്ടുപോകുന്നത്! കാലബോധത്തിൽ സംഭവിക്കുന്ന ഏതു ചലനങ്ങളും അതുപോലെത്തന്നെ. സ്ഥലത്തിന്റെ അതിവിദൂരതയിലേക്ക് നമ്മെ കൊണ്ടെത്തിക്കാൻ സെക്കൻഡുകൾ പോലും വേണ്ടിവരുന്നില്ല. 

ചുരുങ്ങിയ നിമിഷങ്ങളിൽ, നിലാവിനോളം നേർത്ത ഒരു ഗന്ധത്താൽ (അതെ, അത് മൗനത്തിന്റെ ഗന്ധമാണ്) ക്ലാസിനകം നിറഞ്ഞു. മൗനത്തിന് സ്ഥലകാലനിബന്ധനകൾ ബാധകമല്ലെന്ന് തോന്നുന്നു.


യശോധരയുടെ രണ്ടാം സ്വപ്നം അസാധാരണമായ നാല് മനുഷ്യരെപ്പറ്റിയുള്ളതായിരുന്നു. അവർ ആകാശത്തിന്റെ അത്യുന്നതങ്ങളിൽ നിന്നും ഇറങ്ങി വന്നവരായിരുന്നത്രേ. അവർക്ക് നീണ്ട ദീക്ഷയുണ്ടായിരുന്നു. അവർ നഗരകവാടത്തിൽ പ്രവേശിച്ചപ്പോൾ, ഇന്ദ്രധ്വജം നിലം പതിച്ചുപോലും. കൊട്ടാരമുകളിലെ കൊടിമരം തകർന്നുവീണു. എന്നാൽ അതിന്റെ സ്ഥാനത്ത് മറ്റൊരു കൊടിയുയർന്നു. ആ കൊടിക്കൂറ, അതുവരെയില്ലാത്ത പുഷ്യരാഗപ്രഭ വിതറിയത്രേ, നാലുപാടും. അത് എല്ലാവരുടേയും ഉള്ളിലേക്ക് അവാച്യമായ ചില സന്ദേശങ്ങൾ അയച്ചു. അത് ചുറ്റിലും പൂക്കൾ വർഷിച്ചു; ഭൂമിയിൽ അതുവരേക്കും കണ്ടിട്ടില്ലാത്ത സൗന്ദര്യവും നിറവും മണവുമുള്ള പൂക്കൾ...


ടീച്ചറുടെ കയ്യിലെ പാഠപുസ്തകം ഏറെ പഴയതായിരുന്നു. എന്നാൽ ആ പഴമ ഏറെ വിശുദ്ധമായിരുന്നെന്നു തോന്നി. ആ പുസ്തകം ഞാൻ തൊട്ടിട്ടുണ്ട്, തുറന്നുനോക്കിയിട്ടുണ്ട്. അതിന്റെ ബൈൻഡിങ് അടർന്നുപോയിരിക്കുന്നു.  സാധാരണ എല്ലാവരും ചെയ്യാറുള്ളതുപോലെ അവർ തന്റെ പാഠപുസ്തകത്തിന് ചട്ടയിടാറില്ല. എന്നാൽ ഏടുകളൊന്നും അല്പം പോലും സ്ഥാനം തെറ്റിയിട്ടില്ല. കുറേശ്ശെയായി നിറം മങ്ങിയിട്ടുണ്ടെങ്കിലും യാതൊരു കുത്തിക്കുറിക്കലുകളോ മറ്റു പാടുകളോ ഉണ്ടായിരുന്നില്ല. ഏടുകളുടെ മൂലകൾ തീരെ മടങ്ങിയിട്ടുണ്ടായിരുന്നില്ല. പുരാതനമായ എന്തിനെയൊക്കെയോ ഉള്ളിൽ ഒതുക്കിവെച്ചിട്ടുണ്ടെങ്കിലും ആ ഏടുകൾ പുതുമയാർന്ന ഒരു മന്ദസ്മിതം പൊഴിക്കുന്നതുപോലെ. എന്റെയീ തോന്നലുകളെല്ലാം യശോധരയുടെ സ്വപ്നങ്ങളോടെ കൂടുതൽ കനം വെച്ചു. ചില നിമിഷങ്ങൾ അങ്ങനെയാണ്; അങ്ങനെയുള്ള നിമിഷങ്ങളിൽ പൂവിതളുകൾ പോലും വലിയ ആഘാതമേല്പിച്ചുകൊണ്ടാണ് നമ്മെ സ്പർശിക്കുക. ഒരുപക്ഷേ ഭാരമേറിയ ഒരു ചുറ്റികപ്രഹരം നമ്മിലുണ്ടാക്കുന്ന ക്ഷതം കുറച്ചുനാളുകൾക്കുള്ളിൽ മാഞ്ഞുപോയെന്നുവരാം. എന്നാൽ ഒരു ഇതൾ സ്പർശം ഉള്ളിലുണ്ടാക്കുന്ന ആഘാതം, അതൊരുപക്ഷേ അതേപടി നിലനിന്നുവെന്നുവരും, അതിന്റെ എല്ലാ മൃദുസാന്നിധ്യങ്ങളുമായി.


യശോധരയുടെ മൂന്നാം സ്വപ്നമാണ് ഏറെ ആകുലമാക്കിയത്- വെളുത്ത കാള മുക്രയിട്ടുകൊണ്ടു മേയുന്നു, കൊട്ടാരമുകളിൽ മറ്റൊരു കൊടിക്കൂറ പാറിക്കളിക്കുന്നു, വിചിത്രമായ ശബ്ദകോലാഹലങ്ങൾ .... അവരുടെ മെത്തയിൽ ഒഴിഞ്ഞുകിടക്കുന്ന തലയിണയും മേലുടുപ്പും. പിന്നെ ചിന്നിച്ചിതറികിടക്കുന്ന കാൽച്ചിലങ്കയും മറ്റാഭരണങ്ങളും മുല്ലപ്പൂക്കളും. എവിടെനിന്നോ അവൾ വ്യക്തമായി കേൾക്കുന്നു, 'നേരമായി, നേരമായി'....ദയനീയമായ ഒരു രോദനം പോലെ ആ ശബ്ദം വീണ്ടും വീണ്ടും മുഴങ്ങിക്കേൾക്കുന്നു. അവളെ സമാധാനിപ്പിച്ചുകൊണ്ട് സംസാരിക്കുന്ന സിദ്ധാർത്ഥൻ രാത്രി ഇനിയും വൈകുന്നതോടെ, കൊട്ടാരം വിട്ട് ഇറങ്ങിപ്പോകുന്നു. ഒരുപാട് ആത്മസംഘർഷങ്ങൾക്കു ശേഷം സിദ്ധാർത്ഥൻ സ്വയം പറയുന്നുണ്ട്,' ഞാൻ പോകുന്നു. അതെ, ഞാൻ പോകുന്നു.' 

പിന്നീട് ആ പാഠത്തിനെന്തു സംഭവിച്ചു എന്നോർമ്മയില്ല. ടീച്ചർ പിന്നീടുള്ള ദിവസങ്ങളിൽ ആ പാഠം മുഴുവിച്ചുവോ, അതോ ആ ടീച്ചർ മാറി മറ്റൊരു ടീച്ചർ വന്ന് സിലബസിലുള്ള പാഠങ്ങൾ തുടങ്ങിയോ...യാതൊന്നും ഓർക്കാനാവുന്നില്ല.

അതിനുമുൻപുള്ള ഏതോ ഒരു വർഷത്തെ പാഠപുസ്തകത്തിൽ 'ശ്രീബുദ്ധൻ' എന്ന പേരിലോ മറ്റോ ഒരു ചെറിയ പാഠം പഠിക്കാനുണ്ടായിരുന്നതാണ് ബുദ്ധനുമായി ബന്ധപ്പെട്ട ആകെയുള്ള ഓർമ്മ. സുഖാസനത്തിൽ മന്ദഹാസവുമായി ആലിൻ ചുവട്ടിലിരിക്കുന്ന ബുദ്ധന്റെ ചിത്രം ആ പാഠത്തിൽ വലതുവശത്തായി അച്ചടിച്ചിട്ടുണ്ടായിരുന്നു. അസാധാരണമാം വിധം നീണ്ട കാതുകൾ, പാതിയടഞ്ഞ മിഴികൾ, നെറുകയിൽ കെട്ടിവെച്ചിരിക്കുന്ന മുടി, ശിരസ്സിൽ ബാക്കിയുള്ള ഭാഗം മുഴുവനും കുനുകുനെയുള്ള മുടിച്ചുരുളുകൾ, ശരീരത്തിൽ അലസമെന്നു തോന്നും വിധം കിടക്കുന്ന മേൽമുണ്ട്. ഇതായിരുന്നു ആ ചിത്രം. എനിക്ക് കിട്ടിയ പഴയ പാഠപുസ്തകത്തിൽ, ആ ചിത്രത്തിന് മീതെ ആരോ മഞ്ഞ ക്രയോൺ തേച്ചുപിടിപ്പിച്ചിരുന്നു. 

അക്കാലത്തെ ഞങ്ങളുടെയെല്ലാം പാഠപുസ്തകങ്ങളിൽ സ്ഥിരമായി കാണാറുള്ള ഒരു കാഴ്ചയാണത്. എവിടെനിന്നെങ്കിലും ആരെങ്കിലും ക്രയോണുകളുടെ (ക്രയോൺ എന്ന വാക്ക് അബദ്ധത്തിൽപ്പോലും കേട്ടിട്ടുണ്ടായിരുന്നില്ല. ഞങ്ങൾക്കെല്ലാം ചായപ്പെൻസിൽ ആയിരുന്നു) പൊട്ടും പൊടിയും കൊണ്ടുവരും. ചുവപ്പും നീലയും മഞ്ഞയുമൊക്കെ. കിട്ടാവുന്ന സ്പീഡിൽ അവയെടുത്ത് പാഠപുസ്തകത്തിലെ എല്ലാ ചിത്രങ്ങളിലും തേച്ചുവെക്കും. അപൂർവ്വം ചിലർ ചെമ്പരത്തിപ്പൂവ്, മഷിക്കായ എന്നിവകൊണ്ടും 'കളറടിക്കാറുണ്ട്'. ഇതായിരുന്നു അക്കാലത്തെ പൊതുവെയുള്ള 'creativityയും ഹോബിയും’. നിറം കൊടുത്തിരിക്കുന്നത് കണ്ടാൽ, ആ ചിത്രത്തെ കാഴ്ചയിൽ നിന്നും മറക്കാൻ ശ്രമിച്ചതായാണ് തോന്നുക. സ്കെച്ച്പേനയൊക്കെ ഒരപൂർവ്വ പ്രതിഭാസമായിരുന്നു ഞങ്ങളെ സംബന്ധിച്ച്. 


എല്ലാ ദുഖങ്ങൾക്കും കാരണം ആശയാണെന്നും, ആലിൻ ചുവട്ടിൽ ധ്യാനത്തിൽ ഇരുന്നപ്പോഴാണ് ബുദ്ധന് ബോധോദയമുണ്ടായതെന്നും പാഠത്തിന്റെ ഒടുവിൽ കൊടുത്തിരുന്ന അഭ്യാസങ്ങളിൽ നിന്നും ഓർമ്മയിൽ കയറിപ്പറ്റിയിരുന്നു. പിന്നെ അഹിംസ എന്നൊരു വാക്കും. മറ്റു മഹാത്മാക്കൾക്കാർക്കും തന്നെ ബോധോദയം എന്ന വാക്ക് അനുവദിച്ചുകൊടുത്തിരുന്നില്ലെന്ന് പിന്നീടെപ്പോഴോ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്തോ ഏതോ. ഒരു ആൽമരവും അതിനടിയിൽ മന്ദഹാസത്തോടെയിരിക്കുന്ന ഒരാളും. ഒരു പാഠത്തിൽ നിന്നും അത്രയൊക്കെ ധാരാളമത്രെ !


അങ്ങനെ പൊയ്ക്കൊണ്ടിരിക്കെയാണ് പഠിക്കാനില്ലാത്ത ഒരു പാഠം കയറി വന്ന് എവിടെയോ കോറി വരഞ്ഞ് പൊയ്ക്കളഞ്ഞത്. പരീക്ഷക്കില്ലാതിരുന്നിട്ടും ആ പാഠം മാത്രം ഇടയ്ക്കിടെ വായിക്കുക പതിവായിരുന്നു. യശോധരയുടെ സ്വപ്‌നങ്ങൾ. ' നേരമായി, നേരമായി' എന്ന് വായിക്കുമ്പോൾ, ഹൃദയം ഭീതിയാലെന്നവണ്ണം കൂടുതൽ വേഗത്തോടെ മിടിക്കാൻ തുടങ്ങും.

പുസ്തകാവബോധം എന്നൊരു സംഗതി കൈവന്നിട്ടില്ലാത്ത അക്കാലത്ത്, ആ പാഠത്തിന്റെ വിശദാംശങ്ങൾ; ആരാണ് എഴുതിയത്, ഏതു ഗ്രന്ഥത്തിൽ നിന്നുള്ളതാണ്, എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധ പോയില്ല. (ഈയടുത്ത് സുഹൃത്തായ കവിരാജിൽ നിന്നാണ് അറിഞ്ഞത്, 

'ഒരു വട്ടം കൂടി' എന്ന പേരിൽ പഴയ മലയാള പാഠപുസ്തകങ്ങൾ സമാഹരിച്ച് ഡി.സി.ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ടെന്ന്. വാങ്ങി നോക്കിയപ്പോൾ ഉറപ്പായി, ആ പാഠത്തിന്റെ യാതൊരു വിശദാംശവും അതിൽ കൊടുത്തിട്ടില്ലായിരുന്നു). വേനലവധിയുടെ കോലാഹലത്തിൽ കുറെ നാളത്തേക്ക് ആ പാഠം തീരെ മറന്നുപോവുകയും ചെയ്തു. അടുത്ത അധ്യയനവർഷം എല്ലാ പാഠപുസ്തകങ്ങളും മാറിയിരുന്നു. സ്കൂൾ തുറന്നതിനു ശേഷം വീണ്ടും ഈ പാഠം വായിച്ചുനോക്കണമെന്നു തോന്നിയപ്പോഴാണ് ഓർക്കുന്നത്, കഴിഞ്ഞ വർഷത്തെ പാഠപുസ്തകം തൂക്കിവില്പനയിൽ അകപ്പെട്ടുപോയെന്ന്. അതൊരു കുറ്റബോധമായി കിടന്നു. അതിന്റെ ഭാഗമായി മാത്രം ആ പാഠം വായിക്കണമെന്ന് ഒരു വല്ലാത്ത ആഗ്രഹം തോന്നും. പിന്നെപ്പിന്നെ കുറ്റബോധത്തിനൊരു കുറവ് വന്നപ്പോൾ, പഴയ ആ പാഠപുസ്തകം തെരഞ്ഞുനോക്കിയെങ്കിലും അത്രയെളുപ്പം കിട്ടുകയുണ്ടായില്ല. സത്യത്തിൽ, വായിക്കണമെന്ന ആഗ്രഹം അത്രതന്നെ കലശലായിരുന്നില്ല എന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. അല്ലെങ്കിൽ എങ്ങനെയെങ്കിലും എനിക്കാ പാഠപുസ്തകം കണ്ടെത്താമായിരുന്നില്ലേ?!

എന്നിട്ടും പക്ഷേ ചില നിമിഷങ്ങളിൽ എപ്പോഴോ 'നേരമായി, നേരമായി' എന്ന് ഉള്ളിൽ മുഴങ്ങും. ഉറങ്ങി വീഴുമ്പോൾ, കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കയ്യിൽ നിന്നും കളിക്കോപ്പുകൾ ഊർന്നുപോകുന്ന പോലെ, ആ നിമിഷം, ശരീരത്തിൽ നിന്നും എല്ലാ ഊർജ്ജവും ഊർന്നുപോകും. അതുവരെ ഏർപ്പെട്ടുകൊണ്ടിരുന്ന എല്ലാ പ്രവർത്തികളും നമ്മെ വിട്ടുപോകും. എങ്ങനെയെങ്കിലും ആ പാഠമൊന്നു കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നും. രണ്ടു ദിവസത്തേക്ക് ആരോടെങ്കിലുമൊക്കെ ചോദ്യവും അന്വേഷണവുമുണ്ടാകും. അത്ര തന്നെ. പിന്നെ കുറെ നാളത്തേക്ക് അതേപ്പറ്റി മറന്നുപോകും.


പത്താം ക്ലാസ്സിനു ശേഷമായിരുന്നു,'നേരമായി നേരമായി' എന്ന ഓർമ്മപ്പെടുത്തലിനെ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്. അപ്പോഴേക്കും വായനയിൽ ബുദ്ധസംബന്ധിയായ പലതും കടന്നുവരാൻ തുടങ്ങി. ജാതകകഥകൾ, ഗോസ്പൽ ഓഫ് ബുദ്ധ( paul carus), ഏതൊക്കെയോ ബുദ്ധ പഠനങ്ങൾ....ഇവയൊന്നും പക്ഷേ 'വിട വാങ്ങലിന്റെ' അടുത്തെത്തിയില്ല. മറ്റാരെയൊപ്പറ്റി വായിച്ചതുപോലെ. അങ്ങനെയിരിക്കെ ആ പാഠപുസ്തകത്തിലെ അതേ ഏടുകൾമാത്രം കയ്യിലെത്തിയ ഒരു സംഭവമുണ്ടായി. അതിന്റെ വിശദാംശങ്ങൾ ഇവിടെ അനുയോജ്യമല്ലാത്തതിനാൽ വിട്ടുകളയുന്നു. പിന്നെയും നാല് വർഷങ്ങൾ കഴിഞ്ഞാണ് 'നേരമായി, നേരമായി' എന്ന ഓർമ്മപ്പെടുത്തലിന്റെ സാംഗത്യമറിഞ്ഞത്- ഓഷോയിൽ നിന്ന്. ആ ലോകത്തുനിന്നാണ് ബോധോദയം എന്ന വാക്കുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്നും, അതിലുമുപരി എന്താണുദ്ദേശിക്കേണ്ടതെന്നും മനസ്സിലായത്. 'നേരമായി, നേരമായി' എന്ന് കേൾക്കുമ്പോൾ ഇത്രയൊന്നും നടുങ്ങിയാൽ പോരത്രേ! മനസ്സിന്റെ ജീർണ്ണമതിലുകൾ അപ്പാടെ തകർന്നു വീഴേണ്ടതുണ്ട്. മുൻവിധികളുടേയും ഭാവനകളുടേയും ഊന്നുകൾ കൊണ്ട്, ഏറെ പണിപ്പെട്ടാണ് ആ മതിലിനെ വീഴാതെ കാത്തുസൂക്ഷിച്ചുപോരുന്നത് എന്നറിയാം. വീണാൽ എന്തുണ്ടാകുമോ എന്തോ? ഇത്ര പെട്ടെന്ന് അത് വീണുടഞ്ഞിട്ട്.... ഒരു വശത്തുനിന്നും ആ ഊന്നുകൾ ഊരിമാറ്റുമ്പോഴേക്കും മറ്റൊരു വശത്തുകൂടെ പിടിപ്പിക്കപ്പെട്ടിരിക്കും. പിന്നീടാണ് മനസ്സിലായത്, 'നേരമായി, നേരമായി' എന്നതിനെയാണ് 'now here' എന്ന് ഓഷോ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന്.

പിന്നെയും ഏഴെട്ടു വർഷം കഴിഞ്ഞാണ് 'ഏഷ്യയുടെ വെളിച്ചം' കയ്യിൽ കിട്ടുന്നത്. ശ്രീ. ശൂരനാട് രവി ചെയ്ത ഗദ്യ പരിഭാഷ. 1997-ൽ പ്രസിദ്ധീകൃതമായിരുന്നെങ്കിലും എന്തുകൊണ്ടോ എന്റെ ശ്രദ്ധയിൽ പെടാതെ പോയി. എഡ്വിൻ ആർനോൾഡിന്റെ കൃതിയെപ്പറ്റി, പലയിടത്തുനിന്നും കേട്ടിട്ടുണ്ടായിരുന്നെങ്കിലും വായിക്കാൻ മെനക്കെട്ടില്ല. ‘BOOKS I HAVE LOVED’ - ൽ ഓഷോ 'ഏഷ്യയുടെ വെളിച്ച'ത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും, മനസ്സിൽ വിചാരിച്ചത് 'വിടവാങ്ങലിനോളം വരില്ല ഏത് ആർണോൾഡും' എന്നാണ്. 

ആദ്യ രണ്ട്‌ പേജുകൾ കഴിഞ്ഞപ്പോഴേ തോന്നിയിരുന്നു, വിടവാങ്ങൽ ഇതേ വ്യക്തിയുടെ രചനയായിരിക്കുമെന്ന്. കുറച്ചുകൂടെ മുന്നോട്ടു ചെന്നപ്പോഴാണ് അറിഞ്ഞത്, 'വിടവാങ്ങൽ' light of asia-യിലെ ഒരധ്യായമാണെന്ന്. ഭാഷാസൗന്ദര്യം വെച്ചുകൊണ്ട് തോന്നിയിട്ടുള്ളത്, ആ പാഠം അന്നേ പരിഭാഷപ്പെടുത്തിയത് ശൂരനാട് രവി തന്നെയായിരിക്കണം എന്നാണ്. ആശ്ചര്യകരമായ ഒരു വ്യത്യാസമുള്ളത്, ഈയുള്ളവന്റെയുള്ളിൽ കയറിക്കൂടിയ 'നേരമായി, നേരമായി' എന്ന വാക്കുകൾ പാഠത്തിൽ 'സമയമായി, സമയമായി' എന്നായിരുന്നു. ശൂരനാട് രവി ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളതും 'നേരമായി നേരമായി' എന്നു തന്നെയാണ്. അറിയില്ല എന്റെയുള്ളിൽ സമയമെങ്ങനെയാണ് നേരമായി മാറിയതെന്ന്. ഏതായാലും സമയമെന്ന വാക്കിൽ സമയമേറെയുള്ളതുപോലെ ....നേരത്തിൽ അത്രതന്നെ നേരമുണ്ടെന്ന് തോന്നുന്നില്ല.

സിദ്ധാർത്ഥൻ പിറവിയെടുക്കുന്നതുമുതൽ ബുദ്ധനായതിനുശേഷം കൊട്ടാരം സന്ദർശിക്കുന്നതടക്കമുള്ളതടക്കമുള്ള എട്ടു സർഗ്ഗങ്ങളാണ് 'ഏഷ്യയുടെ വെളിച്ചം’. സൂക്ഷിച്ചു നോക്കുമ്പോൾ നമുക്കറിയാം എഡ്വിൻ ആർനോൾഡ് ഈ കൃതി രചിച്ചത്, അവസാന സർഗ്ഗത്തിൽ സൂചിപ്പിക്കുന്നത് പോലെ, ബുദ്ധഭഗവാനോടുള്ള അതിയായ പ്രേമത്തോടെയാണെന്ന്. ഒരുപക്ഷേ അശ്വഘോഷന്റെ 'ശ്രീബുദ്ധചരിതവും' അപ്രകാരത്തിലാകണം. ബുദ്ധൻ മനുഷ്യരാശിയോട് പങ്കുവെച്ച ധ്യാനദർശനങ്ങൾ, അവയർഹിക്കുന്ന സൂക്ഷ്മതയോടെയും സുതാര്യതയോടെയും ഈ പേജുകളിൽ പരാമർശിക്കപ്പെടുന്നില്ല; ആരാധനയുടെ പിൻബലത്തിൽ എഴുതപ്പെടുന്ന ഏതൊരു കൃതിയേയും പോലെ. എന്നിട്ടും പക്ഷേ ബുദ്ധജീവിതസംബന്ധിയായിട്ടുള്ള മറ്റേതൊരു കൃതിയെക്കാളും ഈ രചന ഹൃദയസ്പർശിയായിരിക്കുന്നത്, വിശേഷിച്ചും ധ്യാനം എന്ന പാതയിലേക്ക് കടന്നുവരുന്നവരെ സംബന്ധിച്ച്, ഇതുണർത്തിവിടുന്ന സ്നേഹസൗരഭ്യം കൊണ്ടാണ്; പടി കയറി വരുന്നവരെ ആനയിച്ചുകൊണ്ടുപോകുന്നതുപോലെ.

ബുദ്ധനെ, ധ്യാനത്തെ, ഓഷോയോളം ആരും തന്നെ സുതാര്യമാക്കിയിട്ടില്ല. ‘BUDDHA IS UPGRADED AFTER 2500 YEARS’ എന്നത്, ധ്യാനത്തിലേക്ക് പ്രവേശിച്ചിട്ടുള്ളവരെ സംബന്ധിച്ച് തീരെ അതിശയോക്തി കലരാത്ത ഒരു പ്രസ്താവമാണ്. സിദ്ധാർത്ഥ ഗൗതമനിൽ നിന്നും ബുദ്ധനെ പൂർണ്ണമായും പിഴുതുമാറ്റാൻ ഓഷോയോളം ആർക്കും സാധിച്ചിട്ടില്ല. ധ്യാനത്തിന്റെ ഭൂമിക അസ്തിത്വത്തോളം ആഴവും വിസ്തൃതിയുമാർന്നതാണെന്ന ഉൾക്കാഴ്ചയെ, അത്രക്കും നേരിട്ട്, ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപരിപ്പിക്കാൻ ബുദ്ധൻ തുടങ്ങി വെച്ച ശ്രമം സാർത്ഥകമായത് ഓഷോയിലാണ്. 


ധ്യാനത്തിലേക്ക് പ്രവേശിക്കാൻ മടികാണിക്കുന്നവർ, തങ്ങളുടെ വൈമുഖ്യത്തെ മറച്ചുപിടിക്കുന്നത്, ബുദ്ധനെ ആരാധിച്ചുകൊണ്ടും ബുദ്ധൻ ഉപയോഗിച്ചിരുന്ന ഭിക്ഷാപാത്രത്തെ വിഗ്രഹമാക്കിക്കൊണ്ടുമാണ്. ഒരു ഭിക്ഷാപാത്രത്തെ മുന്നിൽ വെച്ചുകൊണ്ട് നാം അതിനെ കാരുണ്യത്തിന്റെ രാഷ്ട്രീയഭാഷ്യങ്ങളെക്കൊണ്ട് അഭിഷേകം ചെയ്യും. ബോധോദയത്തിലെത്തിനിൽക്കുന്ന ഏവരോടും നാം പക തീർക്കുന്നത് അങ്ങനെയാണ്; അറിഞ്ഞും അറിയാതെയും. 

ബുദ്ധന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളവയും സംഭവിക്കാൻ സാധ്യതയുള്ളവയും കൂടി, ഓഷോ തന്റെ സ്നേഹഭാഷണങ്ങളിലുടനീളം ധാരാളം പങ്കുവെച്ചിട്ടുണ്ട്. ബുദ്ധൻ മുന്നോട്ടുവെച്ച ധ്യാന ദർശനങ്ങളെ, അതിന്റെ പരമ പരിശുദ്ധിയോടെ, എക്കാലത്തും സമകാലികമായി പ്രയോഗിക്കാവുന്ന വിധത്തിൽ പകർന്നു തന്നിട്ടുണ്ട് ഓഷോ. ധർമ്മപദ, വജ്രസൂത്ര സാരം, പ്രജ്ഞാ പാരമിതസൂത്ര, discipline of transcendence എന്നിങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലുമായി എത്രയോ വോള്യങ്ങൾ !

ഓഷോയുടെ ലോകത്തേക്ക് കടന്നുകഴിഞ്ഞാൽ, (ധ്യാനിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ എന്നേ അർത്ഥമുള്ളൂ) ബുദ്ധനും ആ കാലവും നൊടിയിടയിൽ സമകാലികമായിത്തീരും. സാരനാഥിൽ ബുദ്ധനും ശിഷ്യരും ധ്യാനിക്കാൻ ഉപയോഗിച്ചിരുന്ന കെട്ടിടാവശിഷ്ടങ്ങൾ ആർക്കിയോളോജിക്കൽ ഡിപ്പാർട്ടുമെന്റ് പരിപാലിച്ചുപോരുന്നുണ്ട്. ഒരുവേള, ആ സമുച്ചയത്തിലെ ഇഷ്ടിക ഗന്ധങ്ങൾ നമുക്ക് ചിരപരിചിതമാണെന്നു തോന്നിപ്പോയാൽ, അതിൽ യാതൊരു നിഗൂഢാത്ഭുതവുമില്ലെന്ന് അറിയുക. സമയാതീതമെന്നത് തികച്ചും സാധാരണമായിട്ടുള്ള ഒരവസ്ഥയാണ്. സമയമാണ് നാം സൃഷ്ടിച്ചെടുത്തിട്ടുള്ളത്. അതുകൊണ്ടാണ് സമയത്തിൽ വർത്തിക്കാൻ നമുക്കിത്ര പാടുപെടേണ്ടി വരുന്നത്. സമയാതീതം ആശ്ചര്യകരമാവുന്നത് അതിപരിചിതത്വം കൊണ്ടാണ്; അപരിചിതത്വം കൊണ്ടല്ല. നാം ശരിക്കും ആശ്ചര്യപ്പെടേണ്ടത് സമയത്തെപ്രതിയായിരിക്കണമെന്നു തോന്നുന്നു.

പിന്നെയും നാലോ അഞ്ചോ വർഷം കഴിഞ്ഞുകാണും OLD PATH WHITE CLOUDS (THICH NHAT HANH) കയ്യിൽ വന്നുചേരാൻ.


അശ്വഘോഷനും ആർനോൾഡിനും കഴിയാഞ്ഞത് THICH NHAT HANH

സാധിച്ചെടുത്തിട്ടുണ്ട്. ബുദ്ധന്റെ ജീവിതത്തെ ഏറെ വിശദാശംങ്ങളോടെ വീണ്ടെടുത്തിട്ടുണ്ട് അദ്ദേഹം. അതോടൊപ്പം ധ്യാനഭൂമികയുടെ പ്രധാന്യവും. OLD PATH എന്നും WHITE CLOUDS എന്നുമുള്ള പേരുകൾ തന്നെ വ്യത്യസ്തങ്ങളായ രണ്ടു ധ്രുവങ്ങളെ ഒരുമിച്ചവതരിപ്പിക്കുന്നതിന്റെ സൂചനകളാണ്. അതിലുമുപരി അദ്ദേഹത്തിന്റെ ഭാഷയാകട്ടെ, zen സൗന്ദര്യവും സുതാര്യതയും കൃത്യതയും ചേർന്ന് നില്ക്കുന്നത്. ബുദ്ധജീവിത സംബന്ധിയായി
അതുവരേക്കുമുണ്ടായിട്ടുള്ള ഏതൊരു കൃതിയേയും OLD PATH WHITE CLOUDS അനായാസം പിന്നിലേക്ക് തള്ളിക്കളഞ്ഞു. വായന വഴങ്ങുന്നവർക്ക് ഏറ്റവും എളുപ്പം 'emotional zero calibration' നടത്താൻ ഏറ്റവും പറ്റിയ ഒരു രചനയാണത്.

ഇതൊക്കെയാണെങ്കിലും, ഞാൻ ഇപ്പോഴും 'വിടവാങ്ങൽ' വായിക്കുന്നു. പിന്നെയും പിന്നെയും. 'നേരമായി, നേരമായി' എന്ന് ഹൃദയമിടിപ്പിന്റെ ഗഹനമായ ധ്വനികളറിയുന്നു; ആദ്യമായി കേൾക്കുന്നതുപോലെ. പ്രണാമം. സകലരോടും. സകലതിനോടും. പക്ഷേ എനിക്കറിയാം അത് തുടങ്ങിവന്നത് ശ്രീ. ശൂരനാട് രവിയിൽ നിന്നാണെന്ന്.














Sunday, July 12, 2020

ഉണർവിലേക്കുള്ള പടവുകൾ - 8

ചിരി: ഒരു ആത്മീയ സാധന


'സ്വയം ഒരു ദീപമാവുക' എന്ന പ്രസ്താവം, 2500 വർഷങ്ങൾക്ക് ശേഷമാണ് 'സ്വയം ഒരു ഫലിതമാവുക' - Be a joke unto yourself - എന്ന് പരിഷ്‌ക്കരിക്കപ്പെട്ടത്. അതിനു പിന്നിലെ ഉൾക്കാഴ്ച, 'പുതിയതായി ഒരു ദീപത്തെ തെളിയിച്ചെടുക്കേണ്ടതില്ല; ഉള്ളിന്നുള്ളിൽ തെളിഞ്ഞുനില്ക്കുന്ന നാളത്തിന്റെ പ്രകാശത്തെ പുറത്തേക്ക് അനുവദിച്ചാൽ മാത്രം മതി ' എന്ന ബോധ്യമാണ്. അകത്തെ പ്രകാശരശ്മികൾ തടഞ്ഞുനിർത്തപ്പെടുന്നത്, അബോധപരമായി നാം ചുറ്റിലും കെട്ടിപ്പൊക്കിയുണ്ടാക്കിയ മതിലുകളെക്കൊണ്ടാണ്- അഹങ്കാരത്തിന്റെ മതിലുകൾ, അഭിനിവേശത്തിന്റെ മതിലുകൾ, മാത്സര്യത്തിന്റെ മതിലുകൾ, താരതമ്യത്തിന്റെ, അസൂയയുടെ, ഗൗരവത്തിന്റെ, സദാചാരത്തിന്റെ, ലിംഗ വിവേചനത്തിന്റെ, ദേശീയതയുടെ, രാഷ്ട്രീയകാഴ്ചപ്പാടുകളുടെ, വിശ്വാസങ്ങളുടെ, തുടങ്ങി സൂക്ഷ്മവും അദൃശ്യവുമായിട്ടുള്ള നിരവധി മതിലുകൾ. ഈ മതിലുകളോരോന്നും ഉയർന്നുവരുന്നതോടൊപ്പം തന്നെ, അതിനെ എങ്ങനെ തകർക്കാം എന്നും മനുഷ്യൻ ചിന്തിച്ചുപോന്നിട്ടുണ്ട്. എത്ര തന്നെ അവ്യക്തമാണെങ്കിലും, അമൂർത്തമാണെങ്കിലും ആ നിലക്കുള്ള അന്വേഷണം ഒരൊറ്റ ജീവിതത്തിലും നടക്കാതെ പോകുന്നില്ല. എന്നാൽ ഇവയൊന്നും കാര്യമായി ഫലസിദ്ധി പ്രാപിക്കാറില്ലെന്നതാണ് സത്യം.


നമ്മുടെ സന്തോഷവും സ്വാതന്ത്ര്യവും, നാം കഴിഞ്ഞുപോരുന്ന ചുറ്റുപാടുകളും, നാം ഇടപഴകുന്ന വ്യക്തിത്വങ്ങളുമായൊക്കെ ഇഴചേർന്നു കിടക്കുന്നുവെങ്കിലും, അവക്കെല്ലാം പരിമിതമായ ഒരളവിൽ മാത്രമേ നമ്മെ സഹായിക്കാൻ സാധിക്കൂ. ആ പരിധി വരേയ്ക്കും അവയെല്ലാം ഒരുപക്ഷേ വലിയ പങ്കു വഹിച്ചേക്കാം. എന്നാൽ അതിനപ്പുറം നമ്മുടെ അന്വേഷണങ്ങളെ സംഗതമാക്കുന്നത് വൈയക്തികമായ (individual) സംതൃപ്തികളും - contentment - സമീപനങ്ങളുമാണ്. ഈ ബോധ്യത്തിലേക്കു വരുന്നതിനെയാണ്, തന്റെ സന്തോഷവും സ്വാതന്ത്ര്യവും തന്റെ മാത്രം ഉത്തരവാദിത്തമാണ് എന്ന് ബോധ്യപ്പെടുന്നതിനെയാണ്, അവബോധപരമായ ഉണർച്ച (awakening) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ശ്രദ്ധാപൂർവ്വം ഏർപ്പെടുന്ന പ്രവർത്തികളെ പൊതുവായി 'ധ്യാനം' എന്ന് പറഞ്ഞുപോരുന്നു.


ഇവ്വിധം ധ്യാനത്തിൽ ഏർപ്പെടുമ്പോഴാണ് നമുക്ക് അല്‌പാല്‌പമായി തെളിഞ്ഞു വരിക, ഉള്ളിനുള്ളിലെ പ്രകാശത്തെ തടഞ്ഞു നിർത്തുന്ന മതിലുകൾ ഏതൊക്കെയെന്ന്. അപ്പോൾ പിന്നെ അതിലോരോന്നിനേയും പ്രത്യേകം പ്രത്യേകം എടുത്ത് നിരീക്ഷിക്കാവുന്നതാണ്. ഉദാഹരണമായി, അടക്കിവെച്ച കോപമാണ് നമ്മിൽ മുന്തി നില്ക്കുന്നതെങ്കിൽ, അതിനെ തനിക്കോ മറ്റുള്ളവർക്കോ അപകടകരമല്ലാത്ത വിധം ഒഴിച്ചുകളയാനും, ഇനി കോപം അടിഞ്ഞുകൂടാതിരിക്കാനും എന്ത് ചെയ്യണം എന്ന ദിശയിൽ നമുക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധിക്കും. വ്യത്യസ്തമായ സമീപനങ്ങൾക്കനുസരിച്ച് വിവിധങ്ങളായ ധാരാളം സങ്കേതങ്ങൾ ഇതിനായി ഓരോരുത്തർക്കും ഉപയോഗപ്പെടുത്താവുന്നതുമാണ്.


എന്നാൽ, ഓരോ മതിലിനേയും പ്രത്യേകമെടുത്ത് പരിശോധിച്ച് അതിനെ മറി കടക്കേണ്ടതെങ്ങനെയെന്നെല്ലാം ആലോചിച്ചു തീരുമാനിക്കുന്നതേക്കാൾ, അവയെ ഒന്നടങ്കം തകർത്തു കളയാവുന്ന ഒരു in-built മെക്കാനിസം നാം എല്ലാവരിലുമുണ്ട്. അതിന്റെ പേരാണ് ചിരി. ചിരിക്കുന്ന മൃഗം എന്ന രീതിയിൽ മനുഷ്യനെ


നിർവ്വചിക്കുമ്പോൾ, സ്വതേ നമുക്ക് ശീലമായിട്ടുള്ള, 'മൃഗങ്ങളേക്കാൾ മുകളിൽ' എന്ന രീതിയിലാണ് മിക്കപ്പോഴും മനസ്സിലാക്കപ്പെടുന്നത്; ചിരി എന്ന പ്രതിഭാസത്തിന്റെ ആഴവും പരപ്പും, ബോധപരിണാമത്തിൽ (evolution) അതിന്റെ അഭൗമ സ്ഥാനം, എന്നീ തലങ്ങൾ നമുക്ക് വിട്ടു പോകുന്നുണ്ട്.

പരിണാമശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, സസ്തനികളുടെ പിറവിയോടൊപ്പം ചിരിയുടെ മുകുളങ്ങൾ രൂപപ്പെട്ടുതുടങ്ങിയെന്നാണ്. എന്നാലും മനുഷ്യനിലെത്തുമ്പോൾ ചിരി എന്ന പ്രതിഭാസത്തിന് അനുപമമായ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. 'false alarm' സിദ്ധാന്തം തുടങ്ങിയ വാദങ്ങൾ ചിരിയുടെ ഉത്പത്തിയെ പരാമർശിക്കുമ്പോൾ ഡോ. വി.എസ്. രാമചന്ദ്രനെപ്പോലുള്ളവർ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും, അതിനേക്കാൾ ഒരടി കൂടി പിന്നിലേക്ക് നിന്ന് പറയാൻ കഴിയും, ഒരേ ജീവിത സന്ദർഭത്തിന്റെത്തന്നെ ഒന്നിലധികം ബോധ-  വൈകാരിക തലങ്ങളെ (dimensions) ഒന്നിച്ചു കാണാനുള്ള ശ്രമത്തിൽ നിന്നാണ് (witnessing) ചിരി ഉത്ഭവിക്കുന്നതെന്ന്. 


പരസ്പരം വിരുദ്ധമായ രണ്ടു സന്ദർഭങ്ങളെ ഒന്നിച്ചു നോക്കിക്കാണാൻ കഴിയുക - മിക്കപ്പോഴും ഇവയിൽ ഏതെങ്കിലുമൊരു തലത്തിൽ പെട്ടുകിടക്കുകയാവും ഈ നിരീക്ഷകൻ - എന്നുവെച്ചാൽ, ആ രണ്ടു സന്ദർഭങ്ങളേയും അയാൾ മറികടക്കുന്നുവെന്നാണ്. സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ നാമ്പുകളാണിവ. ചിരി എന്ന പ്രതിഭാസം നമ്മുടെ വികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നില്ക്കുന്നതല്ല; അത് നമ്മുടെ ആത്യന്തിക ഗ്രാഹ്യവുമായി -understanding- ചേർന്ന് നില്ക്കുന്നതാണ്‌, ഒരു പുഷ്പത്തിൽ സൗരഭ്യം സന്നിഹിതമായിരിക്കുന്നതുപോലെ.


അതുകൊണ്ടാകാം, ബോധപ്രാപ്തിയുമായി ബന്ധപ്പെടുത്തിക്കൊണ്ട്- ബോധപ്രാപ്തിയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആത്യന്തിക സ്വാതന്ത്ര്യമാണ്- ചിരിയെപ്പറ്റി ധാരാളം കഥാഖ്യാനങ്ങൾ നിലനിന്നു പോന്നത്. ബോധോദയത്തെ തുടർന്ന് ബോധിധർമ്മൻ ഏഴു ദിവസം തുടർച്ചയായി ചിരിച്ചത്രേ! സെൻ ഗുരുക്കന്മാർ മുതൽ നമ്മുടെ നാറാണത്തു ഭ്രാന്തൻ വരേയ്ക്കും ചിരി ഒരു സാർവലൗകിക പശ്ചാത്തലമാണ്, തിരിച്ചറിവിന്റേയും സ്വാതന്ത്ര്യത്തിന്റെയും. ശാസ്ത്രം ഇത്രയൊക്കെ വളർന്നിട്ടും, ചിരി സംഭവിക്കുന്നത് എങ്ങനെയെന്ന് ന്യൂറോളജി വിദഗ്ധർക്ക് ഇനിയും തൃപ്തികരമായ വിധം വിശദീകരിക്കാനായിട്ടില്ലെന്നത്, ഈ പ്രതിഭാസത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്നതാണ്.

ചിരിയുടെ മാത്രം സ്വഭാവങ്ങൾ എടുത്തു പരിശോധിച്ചാൽ, ചിരിയെ പല തരത്തിൽ വർഗീകരിക്കാനാവും. വെറുമൊരു ഇളിഭ്യൻ ചിരി മുതൽ ബുദ്ധസ്മിതം വരേയ്ക്കും. ഏതു തരം ചിരിയും പക്ഷേ ചെറിയ അളവിലെങ്കിലും നമ്മെ സ്വതന്ത്രരാക്കുന്നുണ്ടെന്നതാണ് സത്യം; കാപട്യത്തിന്റെ രാഷ്ട്രീയ ചിരിയൊഴികെ. എന്നാൽ, കൂടുതൽ പരിഷ്കൃതരാവുന്നുവെന്ന ഭാവേന, സ്വാഭാവികമായ ചിരി നമുക്ക് വലിയ അളവിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നു. നേരെ ചൊവ്വേ ചിരിക്കാൻ സാധിക്കാത്തവരുടെ എണ്ണം അവിശ്വസനീയമാം വിധം വലുതാണ്, ലോകമെങ്ങും. ഒരുപക്ഷേ intelligents-നു പകരം information-നെ ആശ്രയിക്കാൻ തുടങ്ങിയതോടെയാകണം, ചിരി നമ്മിൽ ശുഷ്‌കിക്കാൻ തുടങ്ങിയത്. പതുക്കെപ്പതുക്കെ അത് നമ്മുടെ ശരീരത്തെയൊന്നാകെ മരവിപ്പിക്കാൻ തുടങ്ങുന്നു. നമ്മുടെ ശരീരം ചിരിയിൽ പങ്കുകൊള്ളേണ്ടതെങ്ങനെയെന്ന് മറന്നുപോകുന്നു. പിന്നെപ്പിന്നെ, ചിരി വരേണ്ട സന്ദർഭമാണിതെന്ന്‌ 'intellectually' മനസ്സിലാക്കിക്കൊണ്ട്, ഒന്ന് ചിരിച്ചെന്ന് വരുത്തുക മാത്രം ചെയ്യുന്നു. ചിരികൾ വറ്റിപ്പോകുന്ന 'മരുഭൂമികൾ ഉണ്ടാകുന്നത്' ഇവ്വിധമാണ്. ഈ വരൾച്ചക്ക് ആക്കം കൂട്ടുന്നവയാണ് നമ്മുടെ 'ബുദ്ധിജീവി സാംസ്കാരിക' വിശ്വാസങ്ങളും മറ്റും.


ഇവിടെയാണ് ഒരു ഫലിതത്തിന്റെ / തമാശയുടെ പ്രസക്തി. അത് നമ്മെ ചിരിക്കാൻ പ്രാപ്തരാക്കുന്നു. ശരീരം മറന്നു കളഞ്ഞ ചിരിയുടെ ഭാഷ അത് തിരികെ കൊണ്ടുവരുന്നു. അഹന്തയുടെ എല്ലാ മതിലുകളെയും അത് ദുർബലമാക്കുന്നു. അത് നമ്മെ കൂടുതൽ കൂടുതൽ 'സഹജ'മാക്കുന്നു-spontaneous. അത് നമ്മെ ഒരു സന്ദർഭത്തിന്റെ ഇരയാകുന്നതിനു പകരം, അതിനെ മറികടന്നുനില്ക്കുന്നതെങ്ങനെയെന്നു പഠിപ്പിക്കുന്നു. അത് നമ്മെ കഴിഞ്ഞുപോയതോ വരാനിരിക്കുന്നതോ ആയ ഏതൊരു സാഹചര്യത്തേയും simulate ചെയ്യാൻ പ്രാപ്തരാക്കുന്നു. അത്, നമ്മുടെ വിശ്വാസം തുടങ്ങിയ ചങ്ങലയുടെ കണ്ണികൾ രാകി മുറിച്ചുകൊണ്ടിരിക്കും. ഒരു ദിവസം നാമറിയാതെത്തന്നെ ആ ചങ്ങലക്കണ്ണികൾ പൊട്ടിയിരിക്കും. 


ചിരിക്കുക, ഉള്ളു തുറന്ന് ചിരിക്കുക മാത്രം ചെയ്യുക. ചിരിയുടെ മുൻപിൽ പിടിച്ചു നില്ക്കാൻ കഴിയുന്ന സാധനകളില്ല. വൈകാതെ, സ്വയം ഒരു തമാശയാണെന്ന് തിരിച്ചറിയുന്ന സന്ദർഭം വരും. ഈ പ്രപഞ്ചം, അതിലെ ആകസ്മികതകൾ, വരും വരായ്കൾ, യുക്തി ശാഠ്യങ്ങൾ, യുക്തി രാഹിത്യങ്ങൾ, പ്രതീക്ഷക്കു യാതൊരു വകയുമില്ലെന്നറിഞ്ഞിട്ടും പ്രതീക്ഷകളിൽ മാത്രം ജീവിക്കുന്ന നാം. ഒരു ദിവസം നാം അറിയുക തന്നെ ചെയ്യും ഈ 'ഞാൻ' എന്നതിനോളം വലിയ ഒരു തമാശയില്ലെന്ന്. ഒരു പക്ഷേ അത് തിരിച്ചറിയുന്ന നിമിഷം ചിരി നിർത്താൻ പാടുപെട്ടേക്കാം, ബോധിധർമ്മനെപ്പോലെ. സ്വയം ഒരു ഫലിതമാവുകയെന്നത്, എന്നന്നേക്കും ആധുനികമായി നിലകൊള്ളുന്ന ഒരു മനന വാക്യമാണ്, ഒരു New Gen mantra challenge !

ഈയടുത്ത് വായിച്ച ഒരു ആഫ്രിക്കൻ നാടോടിക്കഥ -Christopher Buice എന്ന ക്രിസ്ത്യൻ പാതിരി പങ്കുവെച്ചത്- ഇവിടെ ഓർമ്മിക്കട്ടെ.


ഒരു ഗ്രാമത്തിനു നടുവിലൂടെ പട്ടണത്തിലേക്ക് പോകുന്ന ഒരു നെടുനീളൻ റോഡുണ്ടായിരുന്നു. ഒരു ദിവസം അസാധാരണമായ ഒരു സംഭവമുണ്ടായി. അവരുടെ ദൈവം ഗ്രാമത്തിലൂടെ നടക്കാനിറങ്ങി. സുന്ദര വസ്ത്രങ്ങൾ ധരിച്ച ഒരു ദേവതയായിരുന്നു അവർ. അവർ മനോഹരമായ ഒരു തൊപ്പിയും ധരിച്ചിട്ടുണ്ടായിരുന്നു. ആളുകൾ എല്ലാവരും അദ്‌ഭുതപരതന്ത്രരായി മിഴിച്ചു നില്ക്കേ അവർ സാവധാനം അകലേക്കകലേക്കു നടന്നു മറഞ്ഞു.

'എത്ര സുന്ദരിയായ ദേവതയാണവർ!,' ഒരാൾ പറഞ്ഞു,'അവർ തലയിൽ വെച്ചിട്ടുള്ള നീല തൊപ്പിയും മനോഹരം തന്നെ.'

അത് കേട്ട്, റോഡിനപ്പുറം നിന്നിരുന്ന ഒരു സ്ത്രീ പറഞ്ഞു,'ദേവത സുന്ദരിയൊക്കെത്തന്നെ. എന്നാൽ അവരുടെ തലയിലുണ്ടായിരുന്ന തൊപ്പി നീലയല്ല, ചുവപ്പായിരുന്നു.'

'ആര് പറഞ്ഞു? അവരുടെ തൊപ്പി നീലയായിരുന്നു', അയാൾ വിട്ടില്ല.

അപ്പോൾ അപ്പുറത്തു നിന്നിരുന്ന സ്ത്രീക്കൊപ്പം മറ്റാളുകളും ചേർന്നു. അവർ ഒന്നടങ്കം പറഞ്ഞു,'അല്ല, അവരുടെ തൊപ്പി ചുവപ്പായിരുന്നു.'

ശബ്ദം കൂടിയപ്പോൾ, ഈ പക്ഷത്തും ആളു കൂടി. അവർ എല്ലാവരും ചേർന്ന് വാദിച്ചു,'അതു നീല തൊപ്പിയായിരുന്നു.'

അങ്ങനെയങ്ങനെ റോഡിന്റെ ഇരുവശത്തുമുള്ള ആളുകൾ തമ്മിൽ കശപിശയായി, വാക്കേറ്റമായി, ഉന്തും തള്ളുമായി, അങ്ങേയറ്റം ശത്രുക്കളായി. അവർ, തമ്മിൽ കാണാതിരിക്കാനായി റോഡിനു നടുക്ക് ഒരു വലിയ മതിൽ പണിതു. ഇരു പക്ഷവും രണ്ടു രാജ്യങ്ങളെപ്പോലെ ശത്രുക്കളായി ജീവിച്ചുപോന്നു, തലമുറകളായി. അവർ ഇരുകൂട്ടർക്കും അവരുടേതായ ദേവതയുണ്ടായിരുന്നു, നീല തൊപ്പി ധരിച്ച ദേവതയും ചുവന്ന തൊപ്പി ധരിച്ച ദേവതയും.

നിരവധി വർഷങ്ങൾക്കു ശേഷം ഒരു ദിവസം, ദേവത വീണ്ടും ഗ്രാമത്തിലൂടെ സന്ദർശനം നടത്തി. ഇത്തവണ അവർ റോഡിനു നടുക്കുള്ള മതിലിലൂടെ സാവധാനം നടന്നുനീങ്ങി. ആളുകൾ ഇരുവശത്തുനിന്നും ആകാംക്ഷാപൂർവ്വം ആർത്തിരമ്പി. അവർ അവരോട് അഭ്യർത്ഥിച്ചു, 'അവിടുന്ന്, ഞങ്ങൾ തമ്മിലുള്ള വഴക്കൊന്നു തീർത്തു തരണം.'

'എന്തു വഴക്ക്?' അവർ ചോദിച്ചു.

ഒരാൾ മുന്നോട്ടു വന്നു പറഞ്ഞു,' ഒരുപാട് വർഷങ്ങൾക്കു മുൻപ് അവിടുന്ന് ഇതുവഴി കടന്നു പോയപ്പോൾ, ഏതു നിറത്തിലുള്ള തൊപ്പിയാണ് ധരിച്ചിരുന്നത്? ഇപ്പുറത്തുള്ളവർ പറയുന്നു, അങ്ങ് ധരിച്ചിരുന്നത് നീല തൊപ്പിയാണെന്ന്. റോഡിനപ്പുറമുള്ളവർ പറയുന്നു, അങ്ങയുടേത് ചുവന്ന തൊപ്പിയായിരുന്നെന്ന്.'

ദേവത ഒരു നിമിഷം ഓർത്തെടുക്കാൻ ശ്രമിച്ചു. അവർ പറഞ്ഞു,' എന്റെ ഓർമ്മ ശരിയാണെങ്കിൽ, ഞാൻ അന്ന് ധരിച്ചിരുന്നത് രണ്ടു നിറമുള്ള തൊപ്പിയായിരുന്നു, ഒരു വശം നീലയും മറുവശം ചുവപ്പും.' അവർ മന്ദഹസിച്ചുകൊണ്ട് നടന്നു മറഞ്ഞു.'

റോഡിനിരുവശത്തും ഒരു വല്ലാത്ത നിശബ്ദത.

ആളുകൾ എല്ലാവരും സ്തബ്ധരായി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം എവിടെനിന്നോ ഏതോ ഒരു കുട്ടി ചിരിക്കാൻ തുടങ്ങി. അതുകേട്ട് വേറെയും കുട്ടികൾ ചിരിക്കാൻ തുടങ്ങി. അവരിൽ നിന്നും ആളുകളിലേക്ക്‌ ആ ചിരി പടർന്നു. റോഡിനിരുവശവും എല്ലാവരും ചേർന്ന് ചിരിയോടു ചിരി. കുറച്ചു കഴിഞ്ഞപ്പോൾ, ചിരിയുടെ ശക്തിയിൽ റോഡിനു നടുക്കുള്ള ആ മതിൽ ഇളകാൻ തുടങ്ങി. ആളുകൾ ചിരിച്ചുകൊണ്ടേയിരുന്നു. അവസാനം ആ മതിൽ നിലം പൊത്തിയത്രെ !

അവരുടെ ഇടയിൽ പറഞ്ഞുപോരാറുള്ളത്, എല്ലാ മതിലുകളും വിഡ്ഢിത്തത്തിന്റെ മതിലുകളാണെന്നാണ്; ചിരികൊണ്ട് തകർന്നു പോകുന്നവ !






 


Tuesday, June 16, 2020

ഉണർവിലേക്കുള്ള പടവുകൾ - 7


വേഷങ്ങളിൽ നഷ്ടപ്പെടുന്ന നാം 
 
 

ഉറങ്ങാൻ നേരം കാലിൽ ഒരു തൂവാല കെട്ടി കിടക്കുന്ന മുല്ലാ നസിറുദീൻ, അതിനുള്ള ന്യായം പറഞ്ഞത്, 'രാവിലെ എണീക്കുമ്പോൾ സ്വയം തിരിച്ചറിയാൻ വേണ്ടി'യാണെന്നാണ്. കാലിൽ തൂവാല കെട്ടിയ ആളാണ് താനെന്ന് ഓർത്താൽ മതിയല്ലോ! അതല്ലെങ്കിൽ ഇത്രയധികം ആളുകൾക്കിടയിൽ കിടന്നുറങ്ങിയതിനുശേഷം ഉണർന്നെണീക്കുന്നയാൾ താൻ തന്നെയാണ് എന്ന് എങ്ങനെയാണ് ഉറപ്പാക്കുക? താൻ ഏതാണെന്ന് ഓർമ്മിച്ചുവെക്കുക ശരിക്കും വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെ! മുല്ലായുടെ ഈ നർമ്മം നിസ്സാരമല്ലാത്ത മനനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. നാം എല്ലാവരും ഉറക്കത്തിൽ നിന്നും എണീറ്റുവരുന്നതുതന്നെ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ തൊപ്പിയും കുപ്പായവുമൊക്കെ എടുത്തണിഞ്ഞുകൊണ്ടാണ്. അച്ഛൻ എന്ന മേലങ്കിയിട്ടുകൊണ്ട് മക്കളോട് ഗുഡ് മോർണിംഗ്. ഭർത്താവ് എന്ന മേലങ്കി ധരിച്ചു കൊണ്ട് ഭാര്യയുടെ ഉത്തരവാദിത്തമില്ലായ്മയെ ഓർമ്മിപ്പിക്കൽ. അപ്പോഴേക്കും യജമാനൻ എന്ന മേലങ്കിയിട്ടുകൊണ്ട് വീട്ടുവേലക്കാരിയോട് ശകാരം. അതിനു ശേഷം വാട്സ്ആപ്പിൽ സുഹൃത്തിന്റെ കുപ്പായമിട്ടുകൊണ്ട് 'ഹായ്'. കുറച്ചുകഴിയുമ്പോഴേക്കും പഞ്ചപുച്ഛമടക്കി നില്ക്കുന്ന ഒരു ശിപായിയെപ്പോലെ മേലുദ്യോഗസ്ഥന്റെ ആജ്ഞകൾ ഫോണിലൂടെ സ്വീകരിക്കുന്നു. അടുത്ത നിമിഷം ആജാനുബാഹുവായി നില്ക്കുന്ന അധികാര കേസരിയായി താഴേക്കിടയിലുള്ളവരോട് ഓരോരോ താക്കീതുകൾ. ഇതിനിടയിൽ ചിലപ്പോഴൊക്കെ നിസ്സാരമായ എന്തെങ്കിലും അസ്വാസ്ഥ്യമുണ്ടാവുമ്പോഴേക്കും ഒരു രോഗിയുടെ കുപ്പായമിട്ട് ദയാവായ്പ്പോടെ ഡോക്ടറുടെ മുന്നിൽ. അല്ലെങ്കിൽ ആരോഗ്യസംബന്ധിയായ ചില ആശങ്കകൾ പങ്കുവെക്കാൻ മുതിർന്ന ഒരു പരിചയക്കാരനോട് പരിചയസമ്പന്നനായ ഒരു ഡോക്ടറുടേതു പോലുള്ള ഉപദേശങ്ങൾ. ഇരിപ്പുകണ്ടാൽ വെളുത്ത കോട്ടിനു മീതെ കഴുത്തിൽ ഒരു സ്റ്റെതസ്കോപ്പും തൂങ്ങിക്കിടക്കുന്നുണ്ടെന്നു തോന്നും. പിന്നെയുമുണ്ട് മേലങ്കികൾ. വൈകുന്നേരം ഒത്തു കൂടുമ്പോൾ നിഷ്‌ക്കളങ്കനായ ഒരു സുഹൃത്ത്. നാലാളുകൾക്കിടയിൽ, കടപ്പാടുകൾ മറക്കാത്ത ഉത്തമപൗരൻ. വീട്ടിലേക്കു കയറിവരുമ്പോൾ ഭാരം മുഴുവൻ ചുമലിലേറ്റി വരുന്ന നിസ്സഹായനായ കുടുംബനാഥൻ. അപ്പോഴേക്കും ഉത്തരവാദിത്തമില്ലാത്തവനെന്നും വിവരമില്ലാത്തവനെന്നുമുള്ള ചില മേലങ്കികൾ ഭാര്യ എടുത്തുകൊണ്ടുവന്ന് നിർബന്ധിച്ച് അണിയിക്കും. അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവൻ എന്ന അയഞ്ഞ കുപ്പായം. ഉറങ്ങുന്നതിനു മുൻപ് ജോലി സംബന്ധമായി നാളെ രാവിലെ നേരത്തെ വന്ന് ഒരു മീറ്റിംഗിൽ അവതരിപ്പിക്കേണ്ട ചില റിപ്പോർട്ടുകളെപ്പറ്റി മേലുദ്യോഗസ്ഥന്റെ ഓർമ്മപ്പെടുത്തൽ. എണ്ണമറ്റ മേലങ്കികളും തൊപ്പികളുമൊക്കെ ധരിച്ച് ഉറക്കത്തിലേക്കു വീണുപോകുമ്പോൾ, മുല്ലാ നസിറുദീൻ പങ്കുവെച്ച ആശങ്ക അസ്ഥാനത്തല്ല; എങ്ങനെയാണ് അറിയുക ഇതിൽ താൻ ഏതാണെന്ന്? എങ്ങനെയാണ് ഉറപ്പാക്കുക ഉറങ്ങാൻ പോയ ആൾ തന്നെയാണ് എണീറ്റുവരുന്നതെന്ന്? ഇവിടെ സൂചിപ്പിച്ച കഥാപാത്രങ്ങളും മേലങ്കികളും വ്യത്യസ്തരായ ഓരോ മനുഷ്യരെ സംബന്ധിച്ചും എണ്ണമറ്റതായിരിക്കും. 


പുരുഷന്മാരുടെ സ്ഥാനത്ത് സ്ത്രീകളാവുമ്പോൾ വളരെ വ്യത്യസ്തമായ വേഷങ്ങളായിരിക്കും എടുത്തണിയേണ്ടി വരുന്നത്. ഏതായാലും ഒന്നിന് പുറകെ ഒന്നൊന്നായി നാമെല്ലാവരും വേഷം കെട്ടുക തന്നെയാണ്. ഈ വേഷം കെട്ടലുകൾ നിവൃത്തിയില്ലായ്ക കൊണ്ടല്ല. ആർക്കും തന്നെ സ്ഥിരമായി ഒരേ വേഷം കെട്ടിക്കൊണ്ടു ജീവിക്കാനാവില്ല. ഒരാൾ വിദൂരസ്ഥമായ ഒരിടത്ത് ഏകാന്തവാസത്തിലാണെങ്കിൽ പോലും ചില വേഷങ്ങൾ മാറിമാറി അണിയേണ്ടി വന്നേക്കാം. ജീവിതത്തിന്റെ അനിവാര്യതയാണത്. എന്നാൽ നിർഭാഗ്യവശാൽ സംഭവിക്കുന്നതെന്തെന്നാൽ, ഒരു വേഷമണിഞ്ഞ് ആ രംഗം അഭിനയിച്ചുകഴിഞ്ഞാൽ, വേഷം അഴിച്ചുവെക്കാൻ നാം മറന്നേപോകുന്നു. മിക്കപ്പോഴും ഒരു വേഷത്തിനു മുകളിലാണ് നാം അടുത്ത വേഷം വലിച്ചുകയറ്റുന്നതു തന്നെ. അങ്ങനെയങ്ങനെ നമ്മുടെ യഥാർത്ഥ സ്വരൂപമെന്താണെന്ന് നമുക്ക് ഓർക്കാൻ കൂടി സാധിക്കുന്നില്ലെന്ന സ്ഥിതിവരുന്നു. ഇത്തരം പ്രച്ഛന്നവേഷങ്ങളുടെ ആധിക്യവും അതിലുള്ള മറവിയും കാരണം, യാതൊരു വേഷവും എടുത്തണിയേണ്ടതില്ലാത്ത നിമിഷങ്ങളെ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു. സ്വന്തം പ്രിയതമയുടെയോ പ്രിയതമന്റെയോ അടുത്ത്, തികച്ചും സ്വകാര്യമായ നിമിഷങ്ങളിൽ പോലും അഭിനയിച്ചുകൊണ്ടല്ലാതെ പെരുമാറാനാവുന്നില്ല. നമ്മുടെ സ്വാഭാവിക ചോദനകളും കാഴ്ച, കേൾവി, സ്പർശം തുടങ്ങിയ എല്ലാ ഇന്ദ്രിയ സംവേദനങ്ങളും നാം എടുത്തണിയുന്ന വേഷങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. ഒരു തൊപ്പിയെ തന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച ആ സംഗീതജ്ഞന്റേത് (‘The man who mistook his wife for a hat’ - OLIWER SACKS) വെറും ന്യൂറോളജിക്കൽ തകരാറാണെന്ന് എഴുതിത്തള്ളാൻ വരട്ടെ, ഒരുവേള സംഗീതജ്ഞൻ എന്ന തന്റെ ഭാഗം തകർത്തഭിനയിച്ചുകൊണ്ടിരിക്കെ, ആ അഭിനയം നാഡീവ്യവസ്ഥയുടെ ഉള്ളറകളിലേക്ക് കൂടി കയറിപ്പിടിച്ചതാണെന്ന് വിചാരിച്ചാലും തെറ്റില്ല. പണ്ട്, എബ്രഹാം ലിങ്കണെ അഭിനയിച്ചു പൊലിപ്പിച്ച ഒരു നാടകനടനെപ്പറ്റി ഓഷോ സംസാരിച്ചിട്ടുണ്ട്. ലിങ്കൺന്റെ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷത്തോളം നിരന്തരമായി ഈ നടൻ ലിങ്കണായി അഭിനയിച്ചുപോന്നു. എന്നാൽ ഒരു വർഷത്തിന് ശേഷവും ഇയാൾ തന്റെ വേഷം അഴിച്ചുവെക്കാൻ കൂട്ടാക്കിയില്ലത്രേ. ലിങ്കണെപ്പോലെത്തന്നെ ഏച്ചുവെച്ചുകൊണ്ടുള്ള നടപ്പ്, സംസാരം തുടങ്ങി അയാൾ ലിങ്കണായിത്തന്നെ ജീവിക്കാൻ തുടങ്ങി. ആദ്യമാദ്യം വീട്ടുകാരും നാട്ടുകാരുമൊക്കെ അതൊരു തമാശയായി എടുത്തെങ്കിലും പിന്നീട് സംഗതി ഗൗരവമാണെന്നു മനസ്സിലായപ്പോൾ അവർ മനഃശാസ്ത്ര വിദഗ്‌ദരെ കാണിക്കാൻ കൊണ്ടുപോയി. സാധാരണ നിലക്കുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ അവർ അയാളെ പോളീഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാൻ നിർദ്ദേശിച്ചു. അവിടെ വെച്ചെങ്കിലും അയാളുടെ അഭിനയം പൊളിയുമെന്ന് അവർക്കുറപ്പായിരുന്നു. എല്ലാവരുടേയും മുന്നിൽ വെച്ച്,'നിങ്ങൾ എബ്രഹാം ലിങ്കൺ ആണോ?' എന്ന ചോദ്യത്തിന് 'ആണ്' എന്ന് ഉത്തരം പറഞ്ഞാൽ പോളിഗ്രാഫ് യന്ത്രം പറയും 'ഇയാൾ പറയുന്നത് നുണയാണ്' എന്ന്. അതോടെ അയാൾ ആളുകളുടെ മുന്നിൽ കാണിച്ചുവന്നിരുന്ന നാടകം അവസാനിക്കും. എന്നാൽ ഈ അപകടം മനസ്സിലാക്കിയ രോഗിയായ നടൻ, തന്റെ അഭിമാനം രക്ഷിക്കാൻ വേണ്ടി സത്യം പറയാൻ തന്നെ തീരുമാനിച്ചു. മനഃശാസ്ത്രജ്ഞൻ 'നിങ്ങൾ എബ്രഹാം ലിങ്കൺ ആണോ?' എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു 'അല്ല.' മനഃശാസ്ത്രജ്ഞരും ചുറ്റും കൂടി നിന്ന ബന്ധുക്കളും തങ്ങളുടെ ശ്രമം വിജയിച്ചു എന്ന് അഭിമാനിക്കാൻ തുടങ്ങുമ്പോഴേക്കും പോളിഗ്രാഫ് യന്ത്രം ശബ്‌ദിച്ചു- 'ഇയാൾ പറയുന്നത് നുണയാണ്!’. നാം വെറുതെ എടുത്തണിയുന്ന തൊപ്പിയും കുപ്പായവുമെല്ലാം എത്രയോ ആഴത്തിലാണ് നമ്മുടെ വ്യക്തിത്വത്തിൽ അലിഞ്ഞുചേരുന്നത്! മിക്കപ്പോഴും നാമത് അറിയുന്നുപോലുമില്ല. ഇത്തരം അബോധപ്രവണതകളെപ്പോലും നാം പലപ്പോഴും ബോധപൂർവ്വം ഉപയോഗപ്പെടുത്തുന്നുമുണ്ട്. യൂണിഫോമുകൾ ഒരു ഉദാഹരണമാണ്. ആധുനികമായ മാനേജ്മെന്റ് സങ്കേതങ്ങളിൽ 'six thinking hats' (Edward de Bono) പ്രസിദ്ധമായ ഒരു സമീപനമാണ്. ഒരു സ്ഥാപനത്തിന്റെ ഏറ്റവും തലപ്പത്തിരിക്കുന്നവർ, സങ്കീർണ്ണമായ ചില തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ആറ് വ്യത്യസ്ത നിറങ്ങളിലുള്ള തൊപ്പികൾ ധരിച്ചുകൊണ്ട് ആ പ്രശ്നത്തെ സമീപിക്കും. ഓരോ നിറത്തിലുള്ള തൊപ്പി ധരിക്കുമ്പോഴും തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടായിരിക്കുമത്രേ! ഒരു 'കുപ്പായം തൂക്കി'-dress hanger- യായി ജീവിക്കുന്നതിൽ കഥയില്ലെന്ന് തോന്നുന്നവർക്ക് (അങ്ങനെ തോന്നുന്നവർക്ക് മാത്രം) ഇതിൽ നിന്നും രക്ഷപ്പെടാൻ എന്താണൊരു വഴി ? എളുപ്പമാണത്. ഓർക്കുക, എളുപ്പമല്ലെന്ന് തോന്നുന്ന ഏതൊരു വഴിയും തനിക്കു പറ്റിയതല്ല. ലാവോത്സു ഓർമ്മിപ്പിക്കുന്നത് അതാണ്- easy is right. ആദ്യം ചെയ്യേണ്ടത്, ദിവസത്തിലെ കുറച്ചു നിമിഷങ്ങൾ മോഷ്ടിച്ചെടുക്കുക. തിരക്കുപിടിച്ച ഒരു പ്രവൃത്തിക്കിടയിൽ നിന്നാകാം, ഒരു ഫോൺ ചെയ്യാൻ പോകുന്നതിനു തൊട്ടു മുൻപാകാം, ഓഫീസിൽ മീറ്റിംഗ് ഹാളിലേക്ക് നടക്കുന്നതിനു മുൻപാകാം, ഷോപ്പിങ്മാളിലോ മറ്റോ ഏതെങ്കിലും കൗണ്ടറിനു മുൻപിൽ വരി നില്ക്കുമ്പോഴാകാം, ഒന്നോ രണ്ടോ മിനിറ്റ് മോഷ്ടിക്കുക. ഈ രണ്ടു നിമിഷങ്ങൾ തനിക്കുവേണ്ടി മാത്രം അനുവദിക്കുക. ഒന്ന് കണ്ണടച്ച് തുറന്നാൽ നാം നമ്മോടൊപ്പമായി. അതിനുശേഷം ഇപ്പോൾ ഏത് മേലങ്കിയാണ് താൻ ധരിച്ചിരിക്കുന്നത് എന്ന് ഓർക്കുക മാത്രം ചെയ്യുക- മാനേജർ, പ്യൂൺ, സൂപ്പർവൈസർ, സുഹൃത്ത്, കാമുകൻ, കാമുകി, അമ്മ, സഹോദരി, ഭർത്താവ്, അപരിചിതനായ ഒരു വഴിപോക്കൻ, യുവാവ്, എന്നിങ്ങനെ.... ആവശ്യം കഴിഞ്ഞാൽ അത് അഴിച്ചുമാറ്റേണ്ടതുണ്ടെന്നും അറിയുക. അടുത്ത സന്ദർഭത്തിൽ എടുത്തിടാൻ പോകുന്ന വേഷം ഏതെന്നും അത് ധരിക്കുന്ന നിമിഷം ഓർക്കാതെ പോകില്ലെന്നും ഉറപ്പിയ്ക്കുക. കുറച്ചു ദിവസങ്ങൾക്കൊണ്ട്, ഈ വേഷം മാറലിൽ നമ്മുടെ ശ്രദ്ധയെ തിരിച്ചുപിടിക്കാനായാൽ, വൈകാതെത്തന്നെ നമ്മുടെ തനി സ്വരൂപം, യാതൊരു ഭാഗവും അഭിനയിക്കാത്തപ്പോൾ താൻ എങ്ങനെയാണ് എന്ന് പതുക്കെപ്പതുക്കെ പരിചയപ്പെടാനാവും. പിന്നെപ്പിന്നെ ഒരൊറ്റ വേഷവും, ഒരൊറ്റ കഥാപാത്രവും നമ്മെ ക്ഷീണിപ്പിക്കാതെ വരും. ഒരൊറ്റ വേഷവും നമുക്ക് ഭാരമാവില്ല, എന്തെന്നാൽ നാമറിയുന്നുണ്ട് അവയൊക്കെയും നിർമ്മിച്ചിരിക്കുന്നത് 'കഥയില്ലായ്ക' കൊണ്ടാണെന്ന്, തികച്ചും താൽക്കാലികം; അവയൊന്നും നമ്മുടെ സത്തയിൽ പറ്റിപ്പിടിക്കുന്നില്ലെന്ന്; അവക്കൊന്നിനും നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനാവില്ലെന്ന്. ആഘോഷമാണ് പിന്നെ. ഏതു നിമിഷവും എത്രയൊക്കെ വേഷങ്ങളും വാരിവലിച്ചുടുക്കാം. ഈ ലോക ജീവിതത്തെ അത് കൂടുതൽ സരളമാക്കുകയേയുള്ളൂ. നാമെന്ന ഈ പ്രതിഭാസത്തെ അടുത്തറിയാൻ അത് കൂടുതൽ ഉപകരിക്കുകയേയുള്ളൂ. ആന്തരികമായ (അങ്ങനെയൊന്നുണ്ടെങ്കിൽ) ആനന്ദത്തെ അത് കനപ്പിക്കുകയേയുള്ളൂ. നാം ഓരോരുത്തരുടേയും പ്രകൃതത്തിൽ ഒരു ബാധയെന്നോണം കടന്നുകൂടിയിട്ടുള്ള ചില പ്രകൃതങ്ങളുണ്ട്. അതേപ്പറ്റിയുള്ള പ്രസിദ്ധമായ ഒരു ഫലിതം പങ്കുവെച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഒരുപക്ഷേ, നമ്മെ പിടി കൂടിയിട്ടുള്ളത് ഏത് കഥാപാത്രമാണ് എന്ന് ഓർത്തുനോക്കാൻ ഒരു പ്രേരണയായാലോ! അറുപത്തഞ്ചു കഴിഞ്ഞ ഒരു മുത്തശ്ശി ചില ശാരീരിക പ്രയാസങ്ങൾ കാരണം ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയി. പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് സമാധാനിച്ച്‌ തിരിച്ചുപോകാൻ നേരം, ഡോക്ടർ അവരോടു പറഞ്ഞു,' ഗ്രാൻഡ്മാ, ഒരു സംശയം എന്നെ അലട്ടുന്നു. നിങ്ങളുടെ രേഖകളിൽ നിങ്ങൾ നാലു തവണ വിവാഹം ചെയ്തിട്ടുണ്ട്. എന്നിട്ടും പക്ഷേ പരിശോധനയിൽ നിങ്ങൾ കന്യകയാണല്ലോ?' 'ഓ, അതോ', അവർ പറഞ്ഞു,' ഞാൻ ആദ്യം വിവാഹം കഴിച്ചത് ഒരു കവിയെയായിരുന്നു. സ്വപ്നം കാണുകയല്ലാതെ, ഒരിക്കലും അയാൾ കാര്യത്തോടടുക്കാൻ ധൈര്യം കാണിച്ചില്ല.' 'രണ്ടാമത് ഞാനൊരു സംഗീതജ്ഞനെ വിവാഹം കഴിച്ചു. അയാൾ എല്ലായ്പ്പോഴും ട്യൂണിങ്ങിൽ മുഴുകിക്കഴിഞ്ഞു.' 'പിന്നെ, ഞാൻ വിവാഹം കഴിച്ചത് കാലാവസ്ഥ പ്രവചിക്കുന്ന ഒരു ശാസ്ത്രജ്ഞനെയായിരുന്നു. ശരിയായ കാലാവസ്ഥ പ്രവചിക്കുന്നതിൽ അയാൾക്ക് എല്ലായ്പ്പോഴും പിഴച്ചു.' 'അവസാനം ഞാനൊരു പ്ലംബറെ വിവാഹം കഴിച്ചു. നിങ്ങൾക്കറിയാമല്ലോ, പ്ലംബർമാരുടെ കാര്യം. ഒരു ഇരുപതു തവണയെങ്കിലും ഞാൻ അയാൾക്ക് ഫോൺ ചെയ്തുകാണും. ഇതുവരേക്കും അയാൾ തിരിഞ്ഞു നോക്കിയില്ല !'

                                                  

Thursday, May 14, 2020

ഉണർവിലേക്കുള്ള പടവുകൾ - 6

                                                  ശൂന്യ ദർപ്പണം 


ചെറിയ ക്ലാസ്സുകളിൽ പാടിപ്പതിഞ്ഞ ഒരു പദ്യശകലം മനസ്സിൽ വെറുതേ പൊങ്ങിവന്നപ്പോൾ അല്പം ആശ്ചര്യം തോന്നി- 'നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ.' ഉള്ളൂരിന്റേതാണ്. മലയാളം പരീക്ഷക്ക്‌ പദ്യഭാഗം പൂരിപ്പിക്കാനായി മാത്രം കാണാതെ പഠിച്ചിരുന്നുവെന്നേയുള്ളൂ. എന്തോന്ന് നാകവും നരകവും! പദ്യഭാഗങ്ങൾ ഹൃദിസ്ഥമാക്കുന്ന കാര്യത്തിൽ ഏറ്റവും പിന്നിലായിരുന്ന ഈയുള്ളവന്‌റെയുള്ളിൽ, മുപ്പത്തഞ്ചു വർഷം മുൻപ് പരിചയിച്ചിട്ടുള്ള രണ്ടു വരികൾ പൊടുന്നനെയെന്നോണം മുഴങ്ങിവരാൻമാത്രം  .... ഓ, പിടി കിട്ടി. കേട്ടുകൊണ്ടിരുന്ന ഒരു നേപ്പാളി ഗാനത്തിന്റെ അർത്ഥത്തിന്റെ അരികു പറ്റി കയറിവന്നതാണത്. എത്രയോ തവണ കേട്ട് പഴകിയിട്ടുള്ളതാണെങ്കിലും, ആ വരികളുടെ അർത്ഥം ഇന്നും ഒരു പുൽനാമ്പ് കണക്കെ പുതുമയേറുന്നതാണ്. ആ വിചാരങ്ങളുടെ ഭാഗമായി മസ്തിഷ്ക്കം ഓർമ്മകളുടെ ഹാർഡ് ഡിസ്‌കിൽ നിന്നും ചേർച്ച തോന്നിയ പഴയൊരു  ഫോൾഡർ വലിച്ചു പുറത്തിട്ടതാണെന്നു തോന്നുന്നു‌. അങ്ങനെയാണ് നേപ്പാളി ഗീതത്തിനിടക്ക് മഹാകവി ഉള്ളൂർ കയറിവന്നത്.


അനി ചോയിങ് ഡ്രോൽമ എന്ന ബുദ്ധ ഭിക്ഷുണി ആലപിച്ച ആ നേപ്പാളി ഗാനം ലോക പ്രസിദ്ധമാണ്: ഫൂൽകൊ ആംഖാമാ, ഫൂലൈ സംസാര, കാണ്ടാക്കോ ആംഖാമാ, കാണ്ടയ് സംസാര.'-- 'ഒരു പുഷപ്ത്തിന്റെ കണ്ണിൽ, ഈ പ്രപഞ്ചം ഒരു പുഷ്പത്തെപ്പോലെയാണ്; ഒരു മുള്ളിന്റെ കണ്ണിൽ ഈ പ്രപഞ്ചം ഒരു മുള്ളിനെപ്പോലെയാണ്.’ (കഠ്മണ്ഡുവിൽ ജനിച്ച അനി ഡ്രോൽമ തന്റെ  പതിമൂന്നാം വയസ്സിൽത്തന്നെ 'നേഗി ഗോംപ' എന്ന മഠത്തിൽ ബുദ്ധഭിക്ഷുണിയായി ചേരുകയും മന്ത്രാലാപനങ്ങളിലും മറ്റും പരിശീലനം നേടുകയും ചെയ്തു. 1994-ൽ Steve Tibbetts എന്ന അമേരിക്കൻ ഗിറ്റാറിസ്റ്റ് 'നേഗി ഗോംപ' സന്ദർശിച്ചപ്പോൾ, അനി ഡ്രോൽമയുടെ ശബ്ദ സൗന്ദര്യത്തിൽ ആകൃഷ്ടനാവുകയും അവരെക്കൊണ്ട് കുറച്ചു പാട്ടുകൾ പാടിച്ചു റെക്കോർഡ് ചെയ്യുകയുമുണ്ടായി. ആ ആൽബം അവരെ ലോകപ്രശസ്തയാക്കി. വിശേഷിച്ചും 'ഫൂൽകൊ ആംഖാമാ' എന്ന ഗാനം. കുറച്ചു വർഷങ്ങൾക്കു മുൻപ് എ.ആർ. റഹ്‌മാൻ zariya എന്ന ഗാനത്തിന് വേണ്ടി ഇവരുടെ ശബ്ദം
ഉപയോഗപ്പെടുത്തിയിരുന്നു. ‘SINGING FOR FREEDOM’ എന്ന പേരിലുള്ള  അവരുടെ ആത്മകഥയും പ്രസിദ്ധമാണ്). 


നാം എങ്ങനെയാണോ അങ്ങനെയായിരിക്കുമത്രേ നാം അനുഭവിക്കുന്ന ഈ പ്രപഞ്ചവും. നാം ദുഖിതരാണെങ്കിൽ, നമുക്ക് ചുറ്റുമുള്ളത് ദുഃഖത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ലോകമായിരിക്കും. നാം സന്തോഷത്തിലാണെങ്കിൽ ചുറ്റുമുള്ള ലോകം നമ്മെ കൂടുതൽ സന്തോഷിപ്പിക്കും. ഒരു കൗതുകത്തിനു
ഉള്ളൂരിന്റെ 'പ്രേമസംഗീതം' തെരഞ്ഞുനോക്കിയപ്പോഴാണ് കണ്ടത്, അതിന് അനുബന്ധമായി കിടക്കുന്ന വരികൾ ഇങ്ങനെയാണ്: 
'പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ.' 


നാം എപ്പോഴെങ്കിലും ധൃതി പിടിക്കുകയാണെങ്കിൽ, നമ്മുടെ ധൃതിയെ വർദ്ധിപ്പിക്കാവുന്ന വിധമായിരിക്കും നമ്മുടെ ചുറ്റുപാടുകൾ നമുക്ക് അനുഭവപ്പെടുക. നാം ശാന്തമായി ചരിക്കുകയാണെങ്കിൽ, ചുറ്റുപാടുകളും അതിനനുസൃതമായിരിക്കും. നാം അസ്വസ്ഥരാണെങ്കിൽ ചുറ്റുപാടുമുള്ള സകലതും നമ്മെ അസ്വസ്ഥരാക്കാൻ തക്കം പാർത്തിരിക്കുകയാണോ എന്ന് തോന്നും.

വിനോദയാത്രാവസരങ്ങളിൽ ഏതെങ്കിലും ആത്മഹത്യാ മുനമ്പിൽ ചെന്നുപെട്ടാൽ, ഉച്ചത്തിൽ ഓരിയിടുകയോ വിസിൽ മുഴക്കുകയോ ചെയ്യുക എന്നത് മിക്കവരുടെയും കൗതുകമാണ്. താഴ്വാരം മുഴുവനും ആ ഓരികളെ പ്രതിധ്വനിപ്പിക്കും. പ്രതിധ്വനികളോടും പ്രതിബിംബങ്ങളോടുമൊക്കെ സ്വതേ നമുക്ക് പ്രതിപത്തിയുണ്ട്. (സിനിമകളിലും സിനിമാ സംഗീത രംഗത്തും 'echo effects' നാം ഇഷ്ടം പോലെ പ്രയോഗിക്കാറുള്ളതാണ്). നാം കൊട്ടിഘോഷിച്ചുപോരുന്ന ഈ 'മഹാജീവിതം' കേവലം പ്രതിബിംബങ്ങളിൽ ഭ്രമിച്ചു വശംകെടലാണെന്നുണ്ടോ?


അങ്ങനെയാകാം; നാം പ്രതിബിംബങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുകയാണെങ്കിൽ. പ്രതിബിംബങ്ങളെപ്രതി ഒന്നിനെതിരെ മറ്റൊന്നിനെ തെരഞ്ഞെടുക്കുകയാണെങ്കിൽ. 


ഒരു ക്യൂബിന്റെ ത്രിമാന ചിത്രത്തിലേക്ക് ഉറ്റു
നോക്കുകയാണെങ്കിൽ, ഒരു നിമിഷ നേരത്തേക്ക് നമുക്ക് തോന്നാം അത് അകത്തേക്ക് തിരിഞ്ഞിരിക്കുകയാണെന്ന്; ഒന്ന് കണ്ണ് ചിമ്മി തുറന്നാൽ നമുക്ക് തോന്നാം അത് തിരിഞ്ഞിരിക്കുന്നത് പുറത്തേക്കാണെന്ന്. ഇതിൽ ഏതെങ്കിലും ഒന്ന് സത്യവും അടുത്തത് മിഥ്യയുമാണെന്നില്ല. നമ്മുടെ നേത്രേന്ദ്രിയ വ്യവസ്ഥ ആരോഗ്യകരമെന്നു മാത്രമേ ആ കാഴ്ച വ്യത്യാസങ്ങൾക്ക് അർത്ഥമുള്ളൂ. നമ്മുടെ ദൃശ്യ വ്യവസ്ഥ ആരോഗ്യകരമല്ലെങ്കിൽ, സവിശേഷമായ ഒരു വിധാനത്തിൽ നിന്നും വിട്ടുപോരാൻ അനായാസം സാധിക്കുമായിരുന്നില്ല. എല്ലായ്പ്പോഴും മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന വർത്തമാന ജീവിതാനുഭവങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. ഏതെങ്കിലും ഒരവസ്ഥയിൽ, ഒരു പ്രതിബിംബത്തിൽ, കുടുങ്ങിക്കിടക്കുകയെന്നത്; അത് പുഷ്പമാകട്ടെ, മുള്ളാകട്ടെ; നല്ലതോ ചീത്തയോ ആകട്ടെ; നാകമോ നരകമോ ആകട്ടെ; സന്തോഷമോ ദുഃഖമോ ആകട്ടെ, അവബോധപരമായ ഒരു തരം വൈകല്യമാണെന്നു പറയേണ്ടി വരും.


ആ വൈകല്യത്തിന്റെ തന്നെ ഭാഗമായാണ് നാം ഓർമ്മകളിൽ മാത്രം പെട്ടുകിടക്കുന്നത് (നൊസ്റ്റാൾജിയയടക്കം), അല്ലെങ്കിൽ ആഗ്രഹങ്ങളിൽ മാത്രം പെട്ടുകിടക്കുന്നത്. ജീവിതം പുഷ്പങ്ങളിലോ മുള്ളുകളിലോ, അല്ലെങ്കിൽ അതുപോലുള്ള ദ്വന്ദ്വങ്ങളിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല, അതിന്റെ മാനങ്ങൾ എണ്ണമറ്റതാണ്, മാത്രവുമല്ല ഓരോ നിമിഷവും പ്രവചനാതീതമായ വിധം മാറിക്കൊണ്ടിരിക്കുന്നതും. 


'ഫൂൽകൊ ആംഖാമാ' എന്ന ഗാനം നമ്മെ ഓർമ്മപ്പെടുത്തുക മാത്രമാണ്, ജീവിതത്തിന്റെ പ്രാഥമിക ഭാവം 'mirroring' ആണെന്ന്. ആ വരികൾ യാതൊരു ഉപസംഹാരവും മുന്നോട്ടുവെക്കുന്നില്ല, യാതൊരു ഉപദേശവും മുന്നോട്ടുവെക്കുന്നില്ല. മുള്ളിനെതിരെ പുഷ്പത്തിന്റെ ജീവിതമാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ആ വരികൾ നമ്മോടു നിർദേശിക്കുന്നില്ല. ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങളെപ്പറ്റിയുള്ള ലളിതമായ ഒരു സത്യം പറഞ്ഞുവെക്കുന്നുവെന്നു മാത്രം. ആ ഗാനം നമ്മെ ഓർമ്മപ്പെടുത്തുന്നു, നമ്മുടെ ദൃശ്യങ്ങളിൽ ഒരു വലിയ പങ്കും നാം രൂപപ്പെടുത്തുന്നതാണെന്ന്. നമ്മുടെ കേൾവികൾ അവ്വിധമായിരിക്കുന്നതിൽ കാരണമാകുന്നത് നാം തന്നെയാണെന്ന്. നമ്മുടെ ഇന്ദ്രിയങ്ങൾ (അവയുടെ സ്വാഭാവിക
പരിമിതികൾക്കു പുറമെ) വലിയ ഒരു പരിധിവരേക്കും നമ്മുടെ ഉത്തരവാദിത്തലാണെന്ന്. David Eagleman തുടങ്ങിയ ആധുനിക ന്യൂറോ ശാസ്ത്രജ്ഞർപോലും പറയാൻ തുടങ്ങിയിരിക്കുന്നു, നമ്മുടെ ഓർമ്മകൾ പോലും ഓരോ നിമിഷവും നമുക്ക് ചേർന്ന വിധം നാം മാറ്റിപ്പണിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്.


തന്റെ കാവ്യഖണ്ഡത്തിൽ ഉള്ളൂർ എവിടം വരെ കടന്നുചെല്ലുന്നുവെന്നറിയില്ല. പക്ഷേ ഒരുവൻ തന്റെ നരകത്തെ പണിതുയർത്തുംപോലെത്തന്നെയാണ് സ്വർഗ്ഗത്തെ പണിതുയർത്തുന്നതും. അവൻ തനിക്കു ചുറ്റും തീർക്കുന്നത് പാരതന്ത്ര്യത്തിന്റെ 'കാഞ്ചനക്കൂടുകളാണ്'. സ്വർഗ്ഗമാകട്ടെ, നരകമാകട്ടെ, അത് പ്രതിബിംബിപ്പിക്കുന്നത് പാരതന്ത്ര്യത്തെയാണ്. സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നുണ്ടെങ്കിൽ, പ്രതിബിംബാത്മകമായി (psychological, mental) നാം യാതൊന്നും പണിയാതിരിക്കേണ്ടതുണ്ട്; നാം നിലകൊള്ളുന്നത് സ്വച്ഛശുദ്ധമായ ഒരു കണ്ണാടിയെപ്പോലെയായിരിക്കണമത്രേ. പുഷ്പസമാനമായ ഒരു പ്രപഞ്ചമെന്നത്, സർവ്വസ്വീകാരത്തെയാകാം സൂചിപ്പിക്കുന്നത്. 
മനോഹരമായ ഈ ഗാനത്തിന്റെ പല്ലവികൾ ഒരുപക്ഷേ, ആദ്യം നമ്മെ പ്രലോഭിപ്പിക്കുക പുഷ്പസമാനമായ ഒരു ജീവിതത്തെ കാംക്ഷിക്കുവാനാകാം. അതിന്റെ ചരണങ്ങൾ പക്ഷേ അതിനു തടയിടുന്നുണ്ട്. തീർച്ചയായും ഒരു ഗീതത്തിന്റെ കാല്പനിക ഭാഷയിലാണെങ്കിലും, അവബോധത്തിന്റെ സാധനാപഥങ്ങളെയാണ് ആ വരികൾ മുന്നോട്ടുവെക്കുന്നത്-  എന്റെ ഹൃദയം ശുദ്ധമായിരിക്കട്ടെ! എന്റെ വാക്കുകളിൽ ബുദ്ധത്വം നിറഞ്ഞിരിക്കട്ടെ (ഓരോ വാക്കും ബോധപൂർവ്വമായിരിക്കട്ടെ)! ഒരൊറ്റ ജീവിയേയും ഉപദ്രവിക്കാത്ത വിധം ശ്രദ്ധ നിറഞ്ഞതായിരിക്കട്ടെ ഓരോ കാൽ വെപ്പും!


സ്വാതന്ത്ര്യത്തിലേക്കുള്ള പടവുകൾ തുടങ്ങുന്നത് അവിടെനിന്നുമാണ്. ആ പടവുകൾ പക്ഷേ ഉത്തരവാദിത്തത്തിന്റെ പടവുകളാണ്; ഓരോ നിമിഷവും തീർക്കപ്പെടുന്നവ. അപ്പോൾ മാത്രമേ ആ സ്വാതന്ത്ര്യത്തിന് പ്രേമത്തിന്റെ സംഗീതചാരുതയുണ്ടാവുകയുള്ളൂ. അപ്പോൾ മാത്രമേ ആ സംഗീതത്തിന് സ്വാതന്ത്ര്യത്തിന്റെ സ്നേഹസൗരഭ്യമുണ്ടാവുകയുള്ളൂ.

                                     
                                                                                                                            photo courtesy: mr. rajan paul
                                                                       




                                                                        














                                                                   

Tuesday, April 14, 2020

ഉണർവിലേക്കുള്ള പടവുകൾ - 5

                               
(by Robert Morgan Fisher)

അതിശയോക്തി : ഒരു വൈറസ് വ്യാധി

കുറച്ചു കാലങ്ങളായി നാം പരിചയപ്പെട്ടുവരുന്ന വൈറസ് വ്യാധികൾ നിരവധിയാണ്. എയ്ഡ്‌സ് മുതൽ, നിപ്പ കഴിഞ്ഞ് ഇതാ കൊറോണ വരെ. ഇനിയും പുതിയ വൈറസുകൾ ഉണ്ടായി വരും. ഒന്നിനൊന്ന് വെല്ലുവിളിയുയർത്തുന്നവ. അവക്കെല്ലാം പഴം പച്ചക്കറി പക്ഷിമൃഗാദികൾ മുതൽ പലതരം  മനോഹരനാമങ്ങൾ നാം കണ്ടെത്തുകയും ചെയ്യും.
എന്നാൽ ഇവയെക്കാളൊക്കെ മാരകമായ മറ്റൊരു വൈറസ് വ്യാധിയുണ്ട്; വിശേഷിച്ചും ആത്മീയതയുടെ ലോകത്ത്. ആ വ്യാധിയുടെ പേരാണ് അതിശയോക്തി, exaggeration. ഇവിടെ ഇതിനെ വൈറസ് വ്യാധിയെന്നു വിളിക്കുന്നത് പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, അതിശയോക്തി നമ്മുടെ ജീവിതത്തെ ഗ്രസിച്ചിരിക്കുന്നത് ഒരു വൈറസിനെപ്പോലെ അതിസൂക്ഷ്മമായാണ്. രണ്ട്, അത് ഒരു വൈറസ്സിനെപ്പോലെ അതിവേഗത്തിൽ വ്യാപിച്ച് നമ്മുടെ മൊത്തം ഇന്ദ്രിയവ്യവസ്ഥയേയും താറുമാറാക്കിക്കളയുന്നു.
അതിശയോക്തിയെന്ന് പറയുമ്പോൾ ഒരുപക്ഷേ 'മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം' മനസ്സിലേക്കോടിയെത്താം. എന്നാൽ ഇവിടെ പരാമർശിക്കപ്പെടുന്ന ഈ വ്യാധി കേവലം പൊങ്ങച്ചമോ മനോരാജ്യമോ അല്ല; 'അതുക്കും മേലെയാണ്'. മലർപ്പൊടിക്കാരന്റെ ഭാഗ്യമെന്തെന്നാൽ, എപ്പോഴെങ്കിലും അയാളുടെ മലർപ്പൊടിക്കുടം ഉടഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. എന്നാൽ നമ്മുടെ അതിശയോക്തികൾ അത്രയെളുപ്പം ഉടഞ്ഞുപോയേക്കില്ല. അത്രക്കും തന്ത്രപൂർവ്വമാണ്, അത്രക്കും സൂക്ഷ്മമായാണ് നാം അതിനെ പരിപാലിച്ചുപോരുന്നത്. മിക്കപ്പോഴും നാം അറിയുന്നുപോലുമില്ല നാം ജീവിക്കുന്നത് ഒരു exaggerated ജീവിതമാണെന്ന്. ഊതിവീർപ്പിച്ച ഒന്ന്; സന്തോഷമായാലും കഷ്ടപ്പാടായാലും.
നമ്മുടെ മൂല്യങ്ങളത്രയും- സ്നേഹം, ദയ, കാരുണ്യം, അഹിംസ, മതേതരത്വം, ക്ഷമ, സഹാനുഭൂതി, സദാചാരം, വിനയം തുടങ്ങി സകലതും അതിശയോക്തിയാൽ മലീമസമാണ്. ഇവക്കെല്ലാം വേണ്ടുവോളം ജനസമ്മതിയും പ്രശംസയും കിട്ടിപ്പോരുന്നതിനാൽ, അവയിലൊക്കെയും എത്രത്തോളം അതിശയോക്തി കലർന്നിട്ടുണ്ടെന്ന് നാം അറിയുന്നേയില്ല. നിസ്സാരമായ മമതയെ നാം സ്നേഹമാക്കി പുകഴ്ത്തിക്കളയും. സഹാനുഭൂതിയെന്ന വികാരം അഹന്തയിൽ അധിഷ്ഠിതമാണെങ്കിലും, ഒരു ചെറിയ സഹായഹസ്തത്തെ നാം സമഷ്ടിസ്നേഹത്തിന്റെ, emapathy-യുടെ മൂർത്തീഭാവമാക്കി അവതരിപ്പിച്ചേക്കും. ബർണാഡ് ഷായുടെ ഒരു
BERNARD SHAW
പ്രസ്താവം ഇങ്ങനെയാണ്: 'ഒരു വ്യക്തിക്ക് മറ്റുള്ളവരിൽ നിന്നുമുള്ള വ്യത്യാസത്തെ ഊതിപ്പെരുപ്പിച്ചതിനെയാണ് നാം സ്നേഹമെന്നു വിളിക്കുന്നത്.'

അത്രക്കൊന്നും പോകേണ്ടതില്ല. നമ്മുടെ ദൈനം ദിന ചെയ്തികളെ സത്യസന്ധമായി ഒന്ന് നിരീക്ഷിച്ചാൽ മതി. നമ്മുടെ ചെയ്തികളിൽ ഒരു ശതമാനം പോലും അതിശയോക്തിയില്ലാതെ അനുഭവിക്കുന്നുണ്ടോയെന്നു സംശയമാണ്. (ഇതും അതിശയോക്തിയാണെന്നു വിചാരിച്ചേക്കരുതേ!) രാവിലെ എണീക്കുമ്പോൾ വെറുതെ ഒരു വിചാരം മനസ്സിലൂടെ പാഞ്ഞുപോയിക്കാണും, 'എന്താണാവോ ഒരു മൂഡില്ല'. മിക്കപ്പോഴും അത് രാവിലെ നാം അഭിമുഖീകരിക്കാൻ പോകുന്ന എന്തൊക്കെയോ സന്ദർഭങ്ങളെ ഓർക്കുമ്പോഴുണ്ടായതാകാം. പക്ഷേ അപ്പോഴേക്കും നാം തീർപ്പുകൽപ്പിക്കും, ഈ ദിവസം ഒട്ടും നല്ല ദിവസമല്ലെന്ന്. പിന്നീട് ആ ദിവസം മുഴുവനും നമുക്കുണ്ടാകുന്ന എല്ലാ അനുഭവങ്ങളേയും 'ഒരു മോശം ദിവസം' എന്ന മുഖവുരയോടെയാണ് നാം സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുക. അതുകൊണ്ടു തന്നെ ആ ദിവസം മോശമാകാനും മതി. ചെറുതായൊന്നു മുഷിഞ്ഞാൽ മതി, അത്രക്കും വേണ്ട, അഞ്ചു മിനിറ്റു നേരം വിശേഷിച്ചൊന്നും ചെയ്യാനില്ലെന്നു വന്നാൽ മതി, 'മനുഷ്യൻ ബോറടിച്ചു ചത്തു' എന്ന് തീർപ്പാക്കിക്കളയും. പിന്നെയുള്ള നിമിഷങ്ങളാകെ അസ്വസ്ഥതയുടേതാണ്. നാം അനുഭവിക്കുന്ന വേദനകളധികവും -physical pain- അതിശയോക്തി കലർന്നതത്രേ. ഒരാളോട് ചെറിയ ഒരിഷ്ടം തോന്നുമ്പോഴേക്കും നമുക്കത് 'പ്രണയപാരമ്യ'മാണ്. വെറുപ്പുതോന്നുമ്പോഴും അതങ്ങനെയാണ്-'ഇതുപോലെ വെറുക്കുന്ന ഒരാൾ എന്റെ ജീവിതത്തിലില്ല!'
catastrophizing എന്നറിയപ്പെടുന്ന ഒരു സ്വാഭാവ വിശേഷമുണ്ട്- ഒരു സംഭവം നമുക്ക് പ്രതികൂലമായിത്തീരുമെന്നും അതിനെത്തുടർന്ന് അതൊരു വലിയ ദുരന്തത്തിലേ കലാശിക്കൂ എന്നും ഭാവന ചെയ്യൽ. ഒരാളെ കാത്തിരിക്കുകയും അയാൾ പതിവ് സമയം കഴിഞ്ഞും എത്താതിരിക്കുകയും ചെയ്യുമ്പോൾ, പിന്നെ സംഭവിക്കാവുന്ന അപകടങ്ങളുടേയും അതിനെത്തുടർന്നുണ്ടാവുന്ന ദാരുണാന്ത്യങ്ങളുടേയും ചിത്രങ്ങൾ മനസ്സിലേക്കോടിയെത്തുന്നത് മിക്കവർക്കും പരിചിതമായിട്ടുള്ളതാണ്.
അതിശയോക്തികൾ എത്ര വേണമെങ്കിലും പെരുപ്പിക്കാവുന്നതാണ്, ഏതു ദിശയിലേക്കും.
ഒരു മുല്ലാക്കഥയുണ്ട്: മുല്ല നസിറുദീന്റെയടുത്ത് അതിശയിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞ് ആർക്കും ആള് ചമയാൻ പറ്റാറില്ലത്രേ. എത്ര വലിയ സംഗതി പറഞ്ഞാലും മുല്ല പറയും,'ഇതാണോ ഇത്ര വലിയ കാര്യം, ഇതിലും വലിയ സംഭവമാകമായിരുന്നു.' മുല്ലയുടെ സുഹൃത്തുക്കൾ ഒരിക്കൽ വിചാരിച്ചു 'ഇയാളുടെ വായടപ്പിച്ചിട്ടുതന്നെ കാര്യം'. ഒരു ദിവസം അവർ ഒരു ഇല്ലാക്കഥ പറഞ്ഞുണ്ടാക്കി. അവർ മുല്ലയെക്കണ്ടപ്പോൾ പറഞ്ഞു,' മുല്ലാ, നിങ്ങൾ അറിഞ്ഞില്ലേ, നമ്മുടെ ഹുസൈന്റെ കാര്യം? അവൻ ഇന്നലെ ജോലി കഴിഞ്ഞു വന്നപ്പോൾ കാണുന്നത് അവന്റെ ഭാര്യ അപ്പുറത്തെ ജോർജിന്റെ കൂടെ.... അവൻ മറ്റൊന്നും നോക്കിയില്ല. തോക്കെടുത്ത് രണ്ടിനേയും തട്ടിക്കളഞ്ഞു. എന്നിട്ട് ആ തോക്കുകൊണ്ടുതന്നെ സ്വയം വെടിവെച്ചു മരിച്ചു.'
'ഇതാണോ ഇത്ര വല്യ കാര്യം? ഇതിലും ഭീകരമാകാമായിരുന്നു', മുല്ല പറഞ്ഞു.
'ഇതിനേക്കാൾ വലുത് ഇനിയെന്തുണ്ടാവാനാണ്?' സുഹൃത്തുക്കൾ ചോദിച്ചു.
മുല്ല പറഞ്ഞു,'അത് മിനിയാന്നായിരുന്നെങ്കിൽ, ഞാനിപ്പോൾ ജീവിച്ചിരിക്കുമായിരുന്നില്ല !
മിക്കപ്പോഴും പിടിക്കപ്പെടാതെപോകുന്ന ഒരതിശയോക്തിയാണ് വിനയം. വിനയത്തോളം മലിനമാക്കപ്പെട്ട മൂല്യങ്ങൾ കുറവാണ്. അഹങ്കാരമാണ് വിനയത്തിന്റെ മേലാപ്പണിഞ്ഞ് പിൻവാതിലിലൂടെ കയറിവരുന്നത്. നാം പക്ഷേ വിനയത്തിനേയും അഹങ്കാരത്തോടൊപ്പം മത്സരിപ്പിച്ച് 'അത്രത്തോളം വിനയം ആർക്കുമില്ല' എന്ന് പാരിതോഷികം കൊടുത്തു വിടുന്നു!
ഒരു രണ്ടെണ്ണം അകത്തുചെന്നാലേ 'ഒരിത്' ഉണ്ടാവൂ എന്ന് പറയുന്നതുപോലെത്തന്നെയാണ് അതിശയോക്തിയില്ലാഞ്ഞാൽ ജീവിതത്തിൽ പിന്നെയെന്താണുണ്ടാവുക എന്ന് ചോദിക്കുന്നതും. ചോദിച്ചാലും ഇല്ലെങ്കിലും അവ നമ്മുടെ 'വൈകാരിക മസാലക്കൂട്ടുകളാണ്.' എന്നാൽ, ഇവയൊക്കെ വേണ്ടതിലധികം ചേർത്തിട്ടും സന്തോഷമെന്ന സ്വാദ് കണ്ടെത്താനാവാത്തതുകൊണ്ടാണ് നാം പിന്നെയും എന്തെങ്കിലുമൊക്കെ തെരഞ്ഞുകൊണ്ടിരിക്കുന്നത്. ഈ തെരച്ചിലിനെ ചിലർ ആത്മീയത എന്ന് വിളിക്കുന്നു. അങ്ങനെയുള്ളവർക്ക് അതീവ ഹാനികരമായിട്ടുള്ള ഒന്നാണ് അതിശയോക്തി. എന്തെന്നാൽ, അത് എല്ലായ്പ്പോഴും നമ്മെ സുതാര്യതയിൽ നിന്നും (clarity), യാഥാർഥ്യത്തിൽ നിന്നും അകറ്റിക്കളയുന്നു. നാം എവിടെയാണ്, എന്താണ് നമുക്ക് ആവശ്യമായിട്ടുള്ളത്? നമ്മുടെ പ്രശ്നമെന്താണ്? അതിനു കാരണമായിട്ടുള്ളത് എന്താണ്? നാം പോകേണ്ടത് ഏതു ദിശയിലാണ് ? തുടങ്ങിയുള്ള അടിസ്ഥാന ചോദ്യങ്ങളിൽ നിന്നും അതിശയോക്തി നമ്മെ വഴിതെറ്റിച്ച്‌ കൊണ്ടുപോകുന്നു. നാം എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോഴും- ധ്യാനം തുടങ്ങിയ ഏതു ശ്രമങ്ങളും- അതിശയോക്തി നമുക്ക് പർവ്വതീകരിച്ച അനുഭവങ്ങൾ സമ്മാനിക്കുന്നു. നീല വെളിച്ചം, ഊർജ്ജചക്രങ്ങൾ, പൂർവ്വജന്മ സ്മൃതികൾ, പ്രവചനസിദ്ധികൾ എന്നിങ്ങനെ. അതിൽ അല്പം നിരാശയുണ്ടായാൽ അതിനേയും പെരുപ്പിച്ചുകൊണ്ട് ഇതുകൊണ്ടൊന്നും യാതൊരു ഫലമില്ലെന്നും മറ്റെന്തെങ്കിലുമാണ് ചെയ്യേണ്ടതെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു. തൊട്ടതിലും പിടിച്ചതിലുമെല്ലാം അതിശയോക്തി പടർന്നുകയറി നമ്മെ അസത്യത്തിന്റെ മാറാക്കെണിയിലകപ്പെടുത്തുന്നു.
എല്ലായ്പ്പോഴും ഓർക്കാവുന്ന ഒരു സെൻ (zen) കഥയുണ്ട്: ഒരിക്കൽ ഒരു ശിഷ്യൻ കുറേക്കാലം ധ്യാനിക്കാൻ ശ്രമിച്ചതിന് ശേഷം യാതൊന്നും സംഭവിക്കുന്നില്ലെന്ന് കണ്ട് ഗുരുവിനടുത്തേക്ക് ചെന്ന് വികാരാധീനനായി,' ഗുരോ, ഒരുപാട് നാളായി അങ്ങ് നിർദേശിച്ചതുപോലെത്തന്നെ ഞാൻ ധ്യാനം ശീലിക്കുന്നു. പക്ഷേ ഇതുവരേക്കും യാതൊരു ഗുണവുമുണ്ടായില്ല."

ഗുരു ശാന്തമായി പറഞ്ഞു, 'ഇതും കടന്നുപോകും.'
ശിഷ്യൻ മുറുമുറുത്തുകൊണ്ട് തിരിച്ചുപോയി വീണ്ടും ധ്യാനം തുടർന്നു. കുറേ നാളുകൾക്കു ശേഷം അവനിലെ ചിന്തകൾ അടങ്ങാൻ തുടങ്ങി. അവനിൽ ഇടയ്ക്കിടെ ശാന്തിയുടെ ഓളങ്ങൾ ഉയരാൻ തുടങ്ങി. ഒരു ദിവസം അവൻ ഏറെ സന്തോഷത്തോടെ ഗുരുവിന്റെ അടുത്തുവന്നു പറഞ്ഞു,' ഗുരോ, ഞാൻ ധ്യാനമെന്തെന്ന് അറിയാൻ തുടങ്ങിയിരിക്കുന്നു.'
ഗുരു ശാന്തമായി പറഞ്ഞു,' ഇതും കടന്നുപോകും.'
നാം എവിടെയെല്ലാം അതിശയോക്തിക്ക് അടിപ്പെടുന്നു എന്ന് സ്നേഹപൂർവ്വം നിരീക്ഷിക്കലാണ് ആദ്യം ചെയ്യാനുള്ളത്. ഇടക്കൊക്കെ അങ്ങനെയെന്തെങ്കിലും പറഞ്ഞുപോയാൽ അതിനെ അറിയുക മാത്രം ചെയ്യുക. തന്റെ ആ ചെയ്തിയെ വീണ്ടും അതിശയോക്തികൊണ്ടു പുതപ്പിച്ചേക്കരുത്. അതിനെ വല്ലാതെ കുറ്റപ്പെടുത്തിയേക്കരുത്. ഉദാസീനമായി നോക്കിക്കാണുക മാത്രം ചെയ്യുക. നമ്മിലെ അതിശയോക്തികൾ കാണാതെ പോകരുതെന്ന് മാത്രം. മറ്റുമുള്ളവരുടെ വാക്കുകളേക്കാൾ, തീർപ്പുകല്പിച്ചുകൊണ്ടുള്ള സ്വന്തം വാക്കുകളാണ് നമ്മിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതെന്നോർക്കുക. ഉപസംഹരിക്കാനുള്ള ത്വര അതിശയോക്തിയുടേതും കൂടിയാണ്. മനസ്സ് അതിശയോക്തിയിൽ  മതിമറക്കുന്നുവെന്നു കാണുമ്പോൾ ഉള്ളിനുള്ളിൽ ഇങ്ങനെ മന്ത്രിക്കുക:'exaggeration..exaggeration..exaggeration.'


മിശിഹായുടെ പുസ്തകത്തിൽ റിച്ചാർഡ് ബാക് ഓർമ്മിപ്പിക്കുന്നു:
'ഏറ്റവും ലളിതമായ ചോദ്യങ്ങളാണ് 
ഏറ്റവും ഗഹനമായവ.
നിങ്ങൾ എവിടെയാണ് ജനിച്ചത്?
നിങ്ങളുടെ വീട് എവിടെയാണ്?
നിങ്ങൾ എവിടേക്കാണ് പോകുന്നത്?
നിങ്ങൾ എന്താണ് ചെയ്യുന്നത്?
എപ്പോഴെങ്കിലുമൊക്കെ ഇവയെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കുക,
ഓരോ തവണയും നിങ്ങളുടെ ഉത്തരങ്ങൾ
മാറിമാറിവരുന്നത് ശ്രദ്ധിക്കുക. 


മേല്പറഞ്ഞ ചോദ്യങ്ങൾ ചോദിക്കുകയെന്നത്, ഒരാൾ ഇടയ്ക്കിടെ സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചുവരുന്നതുപോലെയാണ്. അല്ലെങ്കിൽ, ഒരു സംഗീതജ്ഞൻ തന്റെ സ്വരമോ സംഗീതോപകരണമോ ശ്രുതി ശുദ്ധമാണോ എന്ന് പരിശോധിക്കുന്നതുപോലെ. അതിശയോക്തി നമ്മെ വിട്ടൊഴിയുമ്പോൾ (മറ്റു പല വ്യാധികൾക്കുമൊപ്പം), ഉത്തരങ്ങളിൽ വരുന്ന മാറ്റം ഒരുപക്ഷേ അവിശ്വസനീയമായിരിക്കും. അത്രക്കും തെളിമയുണ്ടായിരിക്കും ആ നിമിഷങ്ങൾക്ക്. ഉദ്വേഗങ്ങളൊഴിഞ്ഞ് ശാന്തമായിരിക്കും ആ മുഹൂർത്തങ്ങൾ. അതിശയങ്ങളൊഴിഞ്ഞ ആ നിമിഷങ്ങളിൽ മാത്രമേ ഓരോ മാത്രയും  വിസ്മയവിശുദ്ധമായിരിക്കൂ; ദുഃഖത്തിന്റേതായാലും ആഹ്ലാദത്തിന്റേതായാലും.