Osho wings Osho waves

Featured Post

Saturday, February 27, 2021

ഉണർവിലേക്കുള്ള പടവുകൾ - 15

'വർത്തമാന'ത്തിലെ വെല്ലുവിളികൾ


ഗണിത ശാസ്ത്രത്തിലെ ബിന്ദുവിന് നാം ആരോപിക്കുന്ന ഒരു സ്ഥാനം മാത്രമേയുള്ളൂ; അതിന് വലിപ്പമോ അളന്നെടുക്കാൻ കഴിയുന്ന മറ്റു ഗുണങ്ങളോ ഉണ്ടായിരിക്കുന്നില്ല. അതുകൊണ്ടാണ് ഒരു സെന്റീമീറ്റർ മാത്രം നീളമുള്ള രേഖയിലും പത്തു സെന്റീമീറ്റർ നീളമുള്ള രേഖയിലും അടങ്ങിയിരിക്കുന്ന ബിന്ദുക്കളുടെ എണ്ണം സമമായിരിക്കുന്നത്! അതുപോലെത്തന്നെ ഒരു രേഖയിലും ഒരു പ്രതലത്തിലുമുള്ള ബിന്ദുക്കളുടെ എണ്ണവും സമമായിരിക്കുന്നത്. (ജോർജ്ജ് ഗാമോവിന്റെ ‘ONE, TWO, THREE...INFINITY’ എന്ന കൃതിയിൽ ഇതേപ്പറ്റി കൂടുതൽ വായിക്കാവുന്നതാണ്). ബിന്ദുവിന് വലിപ്പം കല്പിച്ചുനല്കാനുള്ള ത്വര നമ്മുടെ മനസ്സിന്റേതു മാത്രമത്രേ!

ഇതുപോലുള്ള മറ്റൊരു പ്രവണത ഇന്നത്തെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു വലിയ തെറ്റിദ്ധാരണക്ക് ഇടയാക്കുന്നുണ്ട് - ഈ നിമിഷത്തിന്റെ വലിപ്പം; കുറച്ചുകൂടി കൃത്യത വേണമെന്നുള്ളവർക്കായി ഈ നിമിഷത്തിന്റെ വ്യാപ്തമെന്ന് പറയാവുന്നതാണ്. ഈ നിമിഷമെന്നത് എത്ര ദൈർഘ്യമുള്ളതാണ്? ഒരണുവിടയോ? ഒരു നൊടിയിടയോ? (മനുഷ്യന് കൈകാര്യം ചെയ്യാവുന്ന ഏറ്റവും ചെറിയ സമയഖണ്ഡത്തെ (approximately 10−43 s) ശാസ്ത്രജ്ഞമാർ കണക്കാക്കിയിട്ടുണ്ട് - മാക്സ്പ്ലാങ്കിന്റെ സമയം. നമ്മുടെ അളവുപാത്രത്തിന്റെ പരിമിതി എന്നേ പറയാനാവൂ. അതവിടെ ഇരിക്കട്ടെ). ബാക്കിയെല്ലാം ഭൂതവും ഭാവിയും? ATM കൗണ്ടറിനു മുന്നിൽ കാത്തുനില്ക്കുന്ന ആളുടേയും അതിനകത്തു കയറി പണമെടുക്കാൻ ശ്രമിക്കുന്ന ആളുടേയും നിമിഷ ദൈർഘ്യങ്ങൾ ഒന്നു തന്നെയോ? കല്പിച്ചു നല്കപ്പെടുന്ന ദൈർഘ്യം മാത്രമേ ഏതു നിമിഷത്തിനുമുള്ളൂ- relative.

'ഈ നിമിഷം' ഇക്കാലത്തെ ഏറ്റവും വലിയ ഫാഷനാണ്. സിനിമാക്കാരും മോട്ടിവേഷണൽ പണിക്കാരും 'ന്യൂ ജി' എന്ന് വിളിക്കപ്പെടുന്ന യുവജനങ്ങളും പിന്നെ ധ്യാനം, ആത്മീയത എന്നിവയിൽ 'അഭിരമി'ക്കുന്നവരുമെല്ലാം സങ്കോചമൊട്ടുമില്ലാതെ പ്രയോഗിച്ചുപോരുന്ന ഒന്നാണ് 'ഈ നിമിഷം'. ‘ഈ നിമിഷം മാത്രമേയുള്ളൂ; past is past, വർത്തമാനത്തിൽ ജീവിക്കുക, ഈ നിമിഷം ആഘോഷിക്കുക, വരാനിരിക്കുന്നതിനെപ്പറ്റി എന്തിനാലോചിക്കണം?’ തുടങ്ങി ഈ നിമിഷത്തെ വെച്ചുകൊണ്ടുള്ള പ്രയോഗ(കു)തന്ത്രങ്ങൾ ഒരുപാടുണ്ട്.  

'ഈ നിമിഷ'ത്തെപ്പറ്റിയുള്ള നമ്മുടെ ജാഗ്രതയത്രയും മിക്കപ്പോഴും കളവാണെന്നതാണ് സത്യം. നാം ഈ പറയുന്ന നമ്മുടെ നിമിഷങ്ങളൊക്കെയും വികലമായിട്ടുള്ളവയാണ്; എന്തെന്നാൽ നമ്മെ സംബന്ധിച്ച് അവ 'exclusive' ആണ്; ഭൂതത്തേയും ഭാവിയേയും നിഷേധിച്ചുകൊണ്ടുള്ളത്. പരസ്യങ്ങളിലെ 'EXCLUSIVE' ഷോറൂം എന്ന വീമ്പ് പറച്ചിൽ പോലെ കഥയില്ലാത്തതാണ് ഭൂത-ഭാവികളെ ഒഴിവാക്കിക്കൊണ്ട് പൊക്കിപ്പിടിക്കുന്ന 'ഈ നിമിഷങ്ങൾ’  ഏവയും . 

അതറിയണമെങ്കിൽ 'ഈ നിമിഷം' എന്ന് ഉച്ചരിക്കുമ്പോഴൊക്കെയും അതിന്റെ അതിർവരമ്പുകൾ എവിടം വരെയാണെന്ന് സ്വയം ഒന്ന് തീർപ്പാക്കാൻ ശ്രമിച്ചാൽ മതി. നാം ബോധവാന്മാരാകുന്ന നിമിഷം, ഒരൊറ്റ നിമിഷത്തിനും നിശ്ചിതമായ അതിർത്തികൾ കണ്ടെത്താനാവില്ല. മനഃപൂർവ്വം ഭൂതത്തിലും ഭാവിയിലും 'ഇവിടം വരെ മതി' എന്ന് താല്ക്കാലികമായി വിചാരിക്കാമെന്നു മാത്രം. എന്നാൽ ഇരു വശത്തേക്കും അവബോധത്തിന്റെ ചക്രവാളങ്ങൾ വളർന്നു വളർന്നു പോകുന്നത് കാണാറാകും.


അപ്പോൾ പിന്നെ 'ഈ നിമിഷം' എന്ന സമീപനം തീരെ പ്രസക്തമല്ലെന്നാണോ? 'ഈ നിമിഷം' എന്ന് കണക്കിലെടുക്കാതെ, കഴിഞ്ഞുപോയതിനെയൊക്കെയും കർക്കശമായി പിടിച്ചുവെക്കുകയും, ഇനി സംഭവിക്കാൻ സാധ്യതയുള്ളതിനെപ്പറ്റി കാടുകയറി വിചാരം കൊള്ളുകയും ചെയ്ത് വർത്തമാന നിമിഷങ്ങളെ കലുഷിതമാക്കണമെന്നാണോ? 

അല്ല, ഒരിക്കലുമല്ല. 

'ഈ നിമിഷം' എന്ന പ്രയോഗത്തെപ്പറ്റിയുള്ള ധാരണകളെ ആത്മാർത്ഥമായൊന്നു മനനം ചെയ്‌താൽ മതി; യാതൊരു ധാരണയുമില്ലാതെ അനുകരിക്കുന്നതിനു പകരം. 

യഥാർത്ഥത്തിൽ ഈ നിമിഷം മാത്രമേയുള്ളൂ. പീറ്റർ ഓസ്‌പെൻസ്‌കിയുടെ ഭാഷയിൽ പറഞ്ഞാൽ, Big bang ‌മുതൽ ഇപ്പോൾ വരേയ്ക്കും ഒരൊറ്റ നിമിഷം മാത്രം. നാം നമ്മുടെ സൗകര്യാർത്ഥം അതിനെ ഭൂതമെന്നും ഭാവിയെന്നും വെട്ടിമുറിച്ച് കൈകാര്യം ചെയ്യുന്നുവെന്ന് മാത്രം. സമയത്തെ മിനിറ്റുകളായാണ് എടുക്കുന്നതെങ്കിൽ തൊട്ടു മുൻപത്തെ മിനിറ്റ് ഭൂതവും അടുത്ത മിനിറ്റ് ഭാവിയുമാണ്. എന്നാൽ സമയത്തെ നാം ദിവസങ്ങളായാണ് എണ്ണുന്നതെങ്കിൽ ഒരുപാട് ഭൂത-ഭാവി നിമിഷങ്ങൾ ചേർന്ന ഈ ദിവസം വർത്തമാനവും ഇന്നലത്തെ ദിവസം ഭൂതവും വരാൻ പോകുന്ന ദിവസം ഭാവിയുമാണ്.


സമയമെന്ന ഒരു പ്രതിഭാസം നാം അനുഭവിക്കുന്നുണ്ടെങ്കിൽ, അതൊരു സംഘർഷമാണെപ്പോഴും. ഒന്നുകിൽ കേവല സമയ (absolute time) ത്തിനു മുൻപ് നടന്നു കയറുകയും ധൃതി പിടിച്ച് സംഘർഷഭരിതമാവുകയും ചെയ്യുക -leading; അല്ലെങ്കിൽ കേവലസമയത്തിനോട് എത്തിപ്പിടിക്കാൻ ധൃതിപ്പെടുക-lagging. കേവല സമയമെന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ശാസ്ത്രകാരന്മാർ സമ്മതി നല്കിയിട്ടുള്ള ഏതെങ്കിലും ഏകകമല്ല; നമ്മുടെ മനസ്സും ശരീരവും ഭിന്നിച്ചുനില്ക്കാത്തപ്പോൾ നാം കടന്നുപോകുന്ന സമയത്തെയാണ്. കൗതുകകരമായ വസ്തുത അപ്പോഴത്തെ അനുഭൂതിയെ നമുക്ക് സമയത്തിന്റെ വരുതിയിൽ കൊണ്ടുവരാനാവില്ലയെന്നതാണ്. അപ്പോൾ നാം അനുഭവിക്കുന്ന സമയമത്രയും വർത്തമാന (the present ) മാണ്. അതുകൊണ്ടാണ് ഈ സമയാനുഭൂതിയെ  സമായാതീതം, കാലാതീതം എന്നൊക്കെ പരാമർശിച്ചുപോരുന്നത്. അതായത് ആ അനുഭൂതിയിൽ കാലഗണനകൾ പ്രസക്തമാവുന്നില്ല; സമയം എന്നൊന്ന് ഇല്ലാത്തതിന് തുല്യം. വർത്തമാനമെന്നത് സമയത്തിൽ ഉൾപ്പെടുന്നില്ലത്രേ!


ഗണിച്ചുനോക്കാൻ കഴിയുന്ന സമയമത്രയും ഭൂതമാണ്, ഓർമ്മകളുടെ ലോകവുമായി ബന്ധപ്പെട്ടതാണ്; അത് മനോലോക വ്യാപാരമാണ്. അതായത്, ഇനിയും ചുരുക്കി പറഞ്ഞാൽ, ഒന്നുകിൽ ഒരാൾക്ക് വർത്തമാനത്തിലായിരിക്കാം; അല്ലെങ്കിൽ താൻ വർത്തമാനത്തിലാണെന്ന് ഓർത്തുകൊണ്ടിരിക്കാം, അയാൾ പക്ഷേ എപ്പോഴത്തെയും പോലെ ഭൂതകാലത്തിലാണ് വർത്തിക്കുന്നത്. ഈ നിമിഷത്തെപ്പറ്റി വാചാലമാവുന്നവർ ഓർക്കേണ്ടത് നമുക്ക് മുന്നിൽ ഒരൊറ്റ സാധ്യതയേയുള്ളൂ എന്നാണ് - ഒന്നുകിൽ ഈ നിമിഷത്തെപ്പറ്റി വാചാലമാവാം. അല്ലെങ്കിൽ ഈ നിമിഷത്തിലായിരിക്കാം. 'other orientation' ഇത്രക്കും പ്രബലമായിട്ടുള്ള ഇക്കാലത്ത് ഈ വാചാലത ഒട്ടും അതിശയിപ്പിക്കുന്നതല്ലെങ്കിലും ദൗർഭാഗ്യകരം എന്ന് പറയാതെ വയ്യ. 


'ന്യൂ ജി' നിമിഷത്തിൽ സഹതാപാർഹമായ മറ്റൊന്നുകൂടിയുണ്ട്. വേദനയോ ആകുലതയോ നമ്മുടെ വർത്തമാനമാണെങ്കിൽ, അവ നാം നേരിടുന്ന വസ്തുതകളാണെങ്കിൽ, അവയെ മറന്നുകൊണ്ട് വ്യാജമായ ഈ നിമിഷത്തെ ആഘോഷിക്കൂ എന്നാണ് അറിയാതെയെങ്കിലും അവർ ഉദ്ബോധിപ്പിക്കുന്നത്. താല്ക്കാലികമായ ഒരു വേദനാസംഹാരിയുടെ ഫലം പോലും ഈ സമീപനത്തിനുണ്ടോ എന്ന് സംശയമാണ്. ധ്യാനം, ആത്മീയത എന്നൊക്കെ പറഞ്ഞു നടക്കുന്നവർ ഇത്തരം സമീപനം കൈക്കൊള്ളുന്നതുകൊണ്ടാണ് ധ്യാനം എന്നത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് ചിലരെങ്കിലും വിമർശിക്കാൻ തുടങ്ങിയത്. എന്നാൽ, വേദനയും ആകുലതയും ഭയവും നിരാശയും തങ്ങിനില്ക്കുന്ന വർത്തമാനത്തിൽ നിന്നുകൊണ്ടുതന്നെ ഈ നിമിഷത്തെ അനുഭവിക്കാൻ ധൈര്യപ്പെടുകയാണെങ്കിൽ, അതാണ് 'ഈ നിമിഷ'ത്തിന്റെ ആഘോഷം, അതാണ് ധ്യാനം. അപ്പോഴാണ് ഓഷോ ഓർമ്മപ്പെടുത്തുന്നതുപോലെ 'ജീവിതത്തിലേക്ക് രക്ഷപ്പെടുന്നത്'; ജീവിതത്തിൽ നിന്നും രക്ഷപ്പെടുന്നതിനു പകരം. 

പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് അയാൾ വേദനയിലും ആധിയിലുമൊക്കെ നഷ്ടപ്പെട്ടു കഴിയുകയാണെന്ന് തോന്നാം, എന്നാൽ അയാൾ ഒരല്പമെങ്കിലും ഉണർന്നിരിക്കുന്നുണ്ടെങ്കിൽ (മനസ്സെന്ന മയക്കത്തിൽ നിന്നും), അയാളെ സംബന്ധിച്ച് അയാൾ വർത്തമാനത്തിലാണ്. അതേസമയം ഈ നിമിഷത്തെ പ്രതി വാചാലനായിരിക്കുന്ന ഒരാൾ പുറമെ ഉല്ലാസവാനായി അഭിനയിക്കുന്നുണ്ടാവാം. അയാളുടെ അഭിനയങ്ങൾ പക്ഷേ തന്റെ ദുരിതങ്ങളെ അഭിമുഖീകരിക്കാനുള്ള ത്രാണിയില്ലായ്മയെ മറയ്ക്കാനുള്ള പാഴ് ശ്രമങ്ങൾ മാത്രമാണ്. തന്റെ ദുരിതങ്ങളിൽ ഹതാശനായി ഭൂത-ഭാവിയായ തന്റെ വിധിയെ പഴിച്ചുകൊണ്ടു അബോധത്തിൽ സ്വയം നഷ്ടപ്പെടുന്ന  ഒരാളെപ്പോലെത്തന്നെയാണ് ഈ വ്യക്തിയും.


വ്യത്യസ്ത സന്ദർഭങ്ങളിൽ നമ്മുടെ മനസ്സ് കടന്നുപോകുന്ന സമയവേഗങ്ങളെ - relative time - വെറുതെ നിരീക്ഷിക്കുക മാത്രം ചെയ്യുക; ഒരു സമയം കൊല്ലി ഏർപ്പാടെന്നോണം. സമയാതീതത്തിന്റെ, ശുദ്ധ വർത്തമാനത്തിന്റെ അനർഘ നിമിഷങ്ങൾ, ദാ തൊട്ടടുത്താണ്.

ക്ലോക്കിലെ നിമിഷങ്ങളും നമ്മുടെ ആനുഭൂതിക നിമിഷങ്ങളും എത്രയോ വ്യത്യസ്തമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞ ഒരു കഥ പങ്കുവെക്കട്ടെ:


"ധ്യാന പരിശീലനങ്ങളുമായി ഹിമാലയ സാനുക്കളിൽ കഴിഞ്ഞുപോന്നിരുന്ന മൂന്നു പേർ. നമുക്കവരെ സന്ന്യാസിമാരെന്നു വിളിക്കാം. ഒരു ദിവസം അവരിലൊരാൾ പറഞ്ഞു, 'ആകാശം മേഘം മൂടിയിരിക്കുന്നു.'

പത്തു വർഷത്തിന് ശേഷം രണ്ടാമത്തെയാൾ പറഞ്ഞു, 'മഴ പെയ്യുമെന്നാണ് തോന്നുന്നത്.' പിന്നേയും പത്തു വർഷത്തിന് ശേഷം മൂന്നാമത്തെ സന്ന്യാസി പറഞ്ഞു, 'നിങ്ങൾ രണ്ടു പേരും ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ?’ “




                                       



     






Thursday, February 4, 2021

ഉണർവിലേക്കുള്ള പടവുകൾ - 14




ആത്മാവലോകനം


ജീവിതം എന്ന ഈ കടന്നുപോക്കിനെ (സ്വയം) പരാമർശിക്കുന്നേടത്തൊക്കെ ഏറ്റവും ആദ്യം കടന്നുവരുന്ന ഒരു ചോദ്യമാണ് 'ഞാൻ ആരാണ്?' എന്നത്. 'നാൻ യാർ?' എന്ന് രമണമഹർഷിയിലൂടെ പ്രസിദ്ധമാകപ്പെട്ട അതേ ചോദ്യം. സെൻ ഗുരുക്കന്മാർ ഒരുപക്ഷേ തുടക്കം മുതൽക്കേ ഈ ചോദ്യത്തെ ധ്യാനത്തിലേക്കുള്ള കവാടമായി സ്വീകരിച്ചിട്ടുണ്ട്. മനുഷ്യനായിട്ടുള്ള ആരിലും ഈ ചോദ്യം ഇതേ വാക്യഘടനയോടെ ഉയർന്നുവരുന്നുണ്ട് എന്ന് തോന്നുന്നില്ല. എന്ന് മാത്രമല്ല,

അക്ഷരാർത്ഥത്തിലെടുക്കുകയാണെങ്കിൽ, അത് അത്ര സഹജവും പ്രസക്തവുമായ ഒരു ചോദ്യമാണെന്നും തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ, 'ഞാൻ' എന്ന ഒരു സ്വരുക്കൂട്ടൽ, 'ഞാൻ' എന്ന ഉപസംഹാരം ...ഒന്നാമത്തെ ആ പദം തന്നെ തെറ്റായ ഒന്നാണ്. അതുകൊണ്ടുതന്നെ അതിനെത്തുടർന്നുവരുന്ന എല്ലാ പടവുകളും ആദ്യമേ തെറ്റിപ്പോയിരിക്കുന്നു. 'ഞാൻ ആരാണ്?' എന്ന് തെറ്റായ ഒരു ചോദ്യത്തിന് എത്ര കൃത്യമായ ഉത്തരം കിട്ടിയാലും അത് തെറ്റാവാതെ വയ്യല്ലോ?


അതേസമയം, ഒരുപക്ഷേ കൃത്യമായും 'ഞാൻ ആരാണ്?' എന്നല്ലെങ്കിൽ കൂടി, 'അകത്താരാണ്?- who is in?' എന്ന് സെന്നിൽ (zen) ചോദിക്കുന്ന പോലെയല്ലെങ്കിലും, ഏകദേശം ഇതുപോലെയൊക്കെത്തന്നെയുള്ള എന്തോ ഒരു ചോദ്യം, ചുരുങ്ങിയത് ഒരു ചോദ്യചിഹ്‌നത്താൽ പ്രതിനിധാനം ചെയ്യാവുന്ന പോലുള്ള എന്തോ ഒരു ആശ്ചര്യം, മനുഷ്യനിൽ അവന്റെ വളർച്ചക്കൊപ്പം രൂപമെടുക്കുന്നുണ്ട്.

നാം മിക്കപേരും ജീവിതത്തിൽ ഒരിക്കലും ഈ ആശ്ചര്യത്തെ നേരെ ചൊവ്വേ അഭിമുഖീകരിക്കാൻ തയ്യാറായില്ലെങ്കിൽ പോലും, ജീവിതത്തിലുടനീളം നമ്മുടെ ചേതനയിൽ, നമ്മുടെ ഉണർവിന്റെ പിന്നാമ്പുറങ്ങളിൽ ഈ ചോദ്യചിഹ്നത്തിന്റെ സാന്നിധ്യം നാം അറിയാതിരിക്കുന്നില്ല. 'ഒരു പിടിയും കിട്ടുന്നില്ല', 'എന്തെങ്കിലുമൊക്കെയാവട്ടെ', 'നാളത്തെ കാര്യം ആര് കണ്ടു?' എന്നിങ്ങനെയുള്ള സാധാരണ പ്രയോഗങ്ങളിൽ പോലും നിഗൂഡാത്മകമായ ആ ചിഹ്നത്തിന്റെ നിഴലുണ്ട്. ഒരുപക്ഷേ ആത്മീയമെന്ന പേരിൽ അറിയപ്പെടുന്ന സകല ഭൗതിക സാഹചര്യങ്ങളും ഈ ചോദ്യചിഹ്നത്തെപ്രതി വളർന്നുവന്നതാണ്, അവ എത്ര തന്നെ അസ്ഥാനത്താണെങ്കിൽ കൂടി.


അകത്തു മുഴങ്ങിക്കൊണ്ടിരിക്കുന്ന ഈ ചോദ്യം തീർത്തും അമൂർത്തമായിരിക്കുന്നതുകൊണ്ടുതന്നെ അതിനെ അഭിമുഖീകരിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകളുണ്ട്. ഏതുരീതിയിലാണ് അതിനെ കൈകാര്യം ചെയ്യേണ്ടതെന്ന് നമുക്ക് വ്യക്തമായ ധാരണകളില്ല. മാത്രവുമല്ല, വ്യക്തമായ ഏതു ധാരണയും അതിന്റെ സമഗ്രതയെ ബാധിക്കുന്നതാണ്. അത് അമൂർത്തമായ (abstract) എന്തോ ആണ് എന്ന് സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ. 




എന്നാൽ നമ്മുടെ മനസിന്റെ പ്രബലമായ പ്രവണത അമൂർത്തമായ ഏതിനേയും സമൂർത്തമാക്കി, അതിർത്തികൾ നിശ്ചയിച്ച് കൃത്യമായ ഊരും പേരും നല്കി മൃതമാക്കി സൂക്ഷിക്കുക എന്നതാണ്, ഒരു മ്യൂസിയം പരിപാലകനെപ്പോലെ. എത്ര പരിരക്ഷിക്കപ്പെട്ടാലും അമൂർത്തത എന്ന അതിന്റെ അടിസ്ഥാനസ്വഭാവത്തെയല്ല നാം അറിയുന്നത്. ഈ മേഖലയിൽ ശ്രദ്ധയൂന്നി മുന്നോട്ടുപോയ ചിലർ (അവരെ നമുക്ക് ഗുരുക്കന്മാരെന്നും ശാസ്ത്രജ്ഞരെന്നുമൊക്കെ വിളിക്കാവുന്നതാണ്) ആ ചോദ്യചിഹ്നത്തിന്റെ അമൂർത്തതയെ, അതിന്റെ നിഗൂഢാത്മകതയെ അതേപടി അനുഭവിപ്പിക്കാൻ ചില സങ്കേതങ്ങൾക്കായി ശ്രമിച്ചുനോക്കിയിട്ടുണ്ട്. രമണമഹർഷിയുടെ 'നാൻ യാർ?' അത്തരത്തിലുള്ള ഒരു സങ്കേതമാണ്, a technique. ഒരു സങ്കേതം എന്നതുകൊണ്ടുതന്നെ അതിന്റെ പ്രവർത്തനരീതിയെപ്പറ്റി ഒരു ഏകദേശ ധാരണയുണ്ടാവുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഉദ്ധിഷ്ഠ ഫലം ലഭിക്കാത്ത ഒരു യന്ത്രത്തെപ്പോലെ അത് വെറുതെ പ്രവർത്തിച്ചുകൊണ്ടിരിക്കും.


ആത്യന്തികമായ അർത്ഥത്തിൽ സംഗതമല്ലെങ്കിലും, പരിചിതമായ ഒന്നിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് പരമമായതിനെ അറിയാനുള്ള ശ്രമം. 'ഞാൻ ആരാണ്?' എന്ന് ചികഞ്ഞുകൊണ്ടേ പോവുക. ആദ്യം നമുക്ക് അറിയാവുന്ന ഉത്തരങ്ങൾ നല്കിക്കൊണ്ട്. താഴേക്ക് ഇറങ്ങിയിറങ്ങിചെല്ലുന്തോറും കൃത്യമായ ഉത്തരങ്ങൾ നല്കാനാവില്ലെന്നു വരും. പതിയെപ്പതിയെ ഉത്തരങ്ങളില്ലാതാവും. അതിനെത്തുടർന്ന് ചോദ്യവും. സമൂർത്തമായ ഒരു അകക്കാമ്പിനു വേണ്ടിയുള്ള മനസ്സിന്റെ ശാഠ്യം ശമിക്കുന്നതോടെ, അമൂർത്തതയെ, നിഗൂഢാത്മകമായ ആ മൗനത്തെ, അതേപടി സ്വീകരിക്കുകയായി നാം. 


ഇത്തരം പ്രയോഗങ്ങൾ വഴിതെറ്റിപ്പോകുന്നതിനുള്ള പ്രധാന കാരണം ഇവയെ 'ആത്മീയം' എന്ന വിശേഷ നാമം നല്കിക്കൊണ്ട് സമീപിക്കുന്നതാണ്. അതോടെ അതിലെ 'playfulness' അപ്പാടെ നഷ്ടമാകുന്നു. പിന്നെ നമുക്കത് ഗൗരവമേറിയ 'മനന'മായി, ഗംഭീരമായ സാധനയായി. 'ഞാൻ ആരാണ്?' എന്ന ചോദ്യത്തിന് കാവ്യാത്മകവും തത്വചിന്താപരവുമൊക്കെയായ  മറുപടി നല്കാനാവും നമ്മുടെ താല്പര്യം. 'ഞാൻ ആരാണ്? 'ഞാൻ ആരാണ്?' ചോദിച്ചുകൊണ്ടിരുന്നാൽ എവിടെനിന്നോ ഉത്തരം വീണുകിട്ടുമെന്ന് വിചാരിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമുണ്ട്.


തന്റെ എട്ടാം വയസ്സിൽ ഗുരുവിനെ തേടിയിറങ്ങിയ ആദിശങ്കരൻ മധ്യപ്രദേശിലെ ഓംകാരേശ്വർ എന്ന സ്ഥലത്ത് നർമ്മദാ നദീതീരത്തു വെച്ച് സവിശേഷമായ ഒരു സാഹചര്യത്തിലാണ് ഗോവിന്ദപാദരെ കണ്ടുമുട്ടിയതത്രേ. അദ്ദേഹം ചോദിച്ചു, 'നീ ആരാണ്?' അതിന് മറുപടിയായി ആദിശങ്കരൻ പറഞ്ഞ മറുപടിയത്രേ 'നിർവ്വാണാഷ്ടകം'. "ഞാൻ മനസ്സല്ല, ബുദ്ധിയല്ല, അഹങ്കാരമല്ല, ഓർമ്മകളല്ല. ഞാൻ എന്റെ പഞ്ചേന്ദ്രിയങ്ങളല്ല. ഞാൻ പഞ്ചഭൂതങ്ങളുമല്ല. ഞാൻ അവബോധമാണ്; പൂർണ്ണമായ ആനന്ദാവബോധം." എന്നിങ്ങനെ തുടങ്ങുന്നതാണ് ദീർഘമായ ആ മറുപടി. 


ശങ്കരന്റേത് ഒരുപക്ഷേ ഉത്തരത്തിലെത്തിച്ചേർന്നവന്റെ മറുപടിയാണ്. നമുക്ക് പക്ഷേ വേണ്ടത് ഉത്തരത്തിൽ എത്തിച്ചേരാനുള്ള മറുപടികളാണ്. തികച്ചും സ്വാഭാവികമായ മറുപടികൾ. യാതൊരു വിധ വ്യംഗ്യാർത്ഥങ്ങളുമില്ലാത്തവ. യാതൊരു വ്യാഖ്യാനങ്ങളും ആവശ്യമില്ലാത്തവ. ഒരു സ്ഥിതിവിവരക്കണക്കുപോലെ തികച്ചും നിശബ്ദം. 

റിച്ചാർഡ് ബാക് തന്റെ 'മിശിഹായുടെ കൈപ്പുസ്തക'ത്തിൽ - Messiah's Handbook - ഇങ്ങനെയൊരു  സമീപനം മുന്നോട്ടുവെക്കുന്നുണ്ട്:


                          ‘ഏറ്റവും ലളിതമായ ചോദ്യങ്ങളാണ് 

                          ഏറ്റവും ആധികാരികമായവ.


                          നിങ്ങൾ എവിടെയാണ് ജനിച്ചത്?

                          നിങ്ങളുടെ വീട് എവിടെയാണ്?

                          നിങ്ങൾ എവിടേക്കാണ് പോകുന്നത്?

                          നിങ്ങൾ എന്താണ് ചെയ്യുന്നത്?

ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ 

                          ഇവയെപ്പറ്റി ചിന്തിച്ചു നോക്കുക,

                     നിങ്ങളുടെ ഉത്തരങ്ങൾ മാറിവരുന്നത് ശ്രദ്ധിക്കുക.’


നമ്മിൽ ആരാണ് എപ്പോഴെങ്കിലുമൊക്കെ തന്റെ സ്വകാര്യതയിൽ തനിച്ചാവാത്തത്? നമ്മിൽ ആരാണ് സ്വന്തം ജീവിതത്തിന്റെ ഗതിവിഗതികളെപ്പറ്റി എപ്പോഴെങ്കിലുമൊക്കെ സംശയിക്കാതിരുന്നിട്ടുള്ളത്? അത്തരം നിമിഷങ്ങളിൽ മിശിഹായുടെ മേൽപ്പറഞ്ഞ വരികളിലൂടെ സ്നേഹപൂർവ്വം കടന്നുപോവുക. ഓരോ തവണയും നാം നൽകുന്ന ഉത്തരങ്ങൾക്ക് ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ സംഭവിക്കുക തന്നെ ചെയ്യും. മുൻപ് സംശയലേശമെന്യേ പറയാൻ സാധിച്ചിരുന്നവ, ഇപ്പോൾ ഒരല്പം ശങ്കയോടെ പറയേണ്ടി വരുന്നു. മുൻപ് അഭിമാന പൂർവ്വം പറഞ്ഞിരുന്നതിനെ ഇപ്പോൾ നിരർത്ഥകമായി തോന്നുന്നു. മുൻപ് കൃത്യമായി പറയാൻ പറ്റിയിരുന്നതിനെ ഇപ്പോൾ 'അറിഞ്ഞുകൂടാ' എന്ന് പറയേണ്ടിവരുന്നു. 

ഈ മാറ്റങ്ങളെ വെറുതെ ശ്രദ്ധിക്കുക മാത്രം ചെയ്യുക. 

വെറുതെയാവില്ല അത്.






                                                  


                                               





















Sunday, January 10, 2021

ഉണർവിലേക്കുള്ള പടവുകൾ - 13

                 


വൈകാരികതയിലെ വ്യാജ നിർമ്മിതികൾ

നശ്വരത, അസ്ഥിരത, ക്ഷണികം എന്നീ അർത്ഥത്തിൽ impermanence എന്ന വാക്ക് ആത്‌മീയ / തത്വചിന്താ പശ്ചാത്തലങ്ങളിലെ സൗഹൃദ സംഭാഷണങ്ങളിൽ പോലും ധാരാളം കടന്നുവരുന്ന ഒന്നാണ്. നിത്യജീവിതത്തിൽ മിക്കപ്പോഴും നാം ആ പദം പ്രയോഗിക്കാറുള്ളത് നമ്മുടെ പ്രതീക്ഷകൾക്കോ ആഗ്രഹങ്ങൾക്കോ ഹാനി തട്ടുമ്പോഴാണ്. 'ജീവിതം ഇത്രയേയുള്ളൂ, ജീവിതത്തിൽ അനശ്വരമായി യാതൊന്നുമില്ല' എന്നൊക്കെ അല്പം ഉൾക്കാഴ്ചാഗർവ്വോടെ നാം തട്ടിവിടും. ഏതായാലും, ജീവിതത്തിന്റെ ക്ഷണികതയെപ്പറ്റിയുള്ള പരാമർശങ്ങൾക്ക് മിക്കപ്പോഴും ഒരു പരാതിയുടെ ചുവയാണ്. നമുക്ക് പിടികിട്ടാത്ത എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്, നിർഭാഗ്യവശാൽ സംഗതികൾ ക്ഷണികമായിപ്പോയി എന്ന മട്ട്. ആ മനോഭാവത്തെ സാധൂകരിക്കുന്ന സമീപനം തന്നെയാണ് ഇഹലോകജീവിതത്തിന്റെ നശ്വരതയെപ്പറ്റി വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന ആത്മീയതയിലെ മിക്ക പ്രമാണഗ്രന്ഥങ്ങൾക്കുമുള്ളത്. ഈ വിഷയത്തെപ്പറ്റി താരതമ്യേന കൂടുതൽ ശാസ്ത്രീയമായി സമീപിച്ചെന്നു തോന്നുന്ന ബുദ്ധമതത്തിൽ പോലും, ക്ഷണികതയിലുള്ള ഊന്നൽ, തെറ്റിദ്ധാരണ (വൈകാരികമായി) ഉളവാക്കും വിധം അധികമാണെന്ന് തോന്നിയിട്ടുണ്ട്.


ഇഹലോക സുഖങ്ങൾക്കെതിരായുള്ള ഏറ്റവും പ്രധാന പോരായ്മയായി പറയപ്പെടുന്നത് അവയുടെ ക്ഷണികതയത്രേ! അല്ലാത്തപക്ഷം അവയെല്ലാം സ്വീകാര്യമായിരുന്നോ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നില്ല. 'മുഴുവനും കിട്ടിയില്ലെങ്കിൽ എനിക്ക് വേണ്ട' എന്ന് കൊച്ചു കുട്ടികൾ വാശിപിടിക്കുന്നത് പോലെ. നാം ലക്ഷ്യമാക്കേണ്ടത് എന്നന്നേക്കുമായി, യാതൊരു മാറ്റവുമില്ലാതെ അനുഭവിക്കാവുന്ന ആനന്ദവും ശാന്തിയും സമാധാനവുമൊക്കെയത്രേ! കടയിൽ നിന്നും ഒരു ജോഡി ചെരുപ്പ് വാങ്ങുമ്പോൾ പോലും നടത്തുന്ന സാധാരണ കച്ചവട യുക്തി തന്നെയാണ് നാം ഇവിടെയും നടത്തുന്നത് - എത്ര നാൾ ഈടു നില്ക്കും?


നിത്യതക്കുള്ള ആർത്തിയും നിത്യവൃത്തിയിലുള്ള ആർത്തിയും ആർത്തി തന്നെയാണ്. ഈ ആർത്തി കൊണ്ടാണ് ക്ഷണികത എന്നതിനെ ജീവിതമെന്ന ഈ പ്രതിഭാസത്തിന്റെ അടിസ്ഥാന ഭാവം എന്ന് അറിയുന്നതിന് പകരം ഒരു പോരായ്മയെന്നോണം നാം നോക്കിക്കാണുന്നത്. ഈ പോരായ്മയെ നാം നമ്മുടെ അബോധവൃത്തികളിൽ (domain of unconsciousness) മറികടക്കുന്നത് കടന്നുപോകുന്ന സകലതിനേയും പിടിച്ചുവെച്ചുകൊണ്ടാണ്. സാധനസാമഗ്രികൾ മുതൽ സൂക്ഷ്മ വിചാരങ്ങൾ വരേയ്ക്കും പിന്നേക്കുവേണ്ടി നാം പിടിച്ചുവെക്കുന്നുണ്ട്. സാമഗ്രികളുടെ കാര്യത്തിൽ പ്രായോഗികമായ യുക്തികളാണ് പ്രയോഗിക്കപ്പെടുന്നത്. അപ്പോൾ പോലും നമ്മിലെ ഈ പ്രവണത പലപ്പോഴും യുക്തിരഹിതമായി പോകാറുണ്ടെന്നതാണ് സത്യം. അതുകൊണ്ടാണ്, യാതൊരാവശ്യവും വരാനില്ലെന്നുറപ്പായിട്ടും, അഥവാ എപ്പോഴെങ്കിലും ആവശ്യം വന്നാൽ തന്നെയും അന്ന് അത് എളുപ്പം ലഭ്യമാവുന്നതാണെന്ന് അറിയാമെങ്കിലും നിസ്സാരങ്ങളായ നിരവധി വസ്തുക്കളെ, വിലപ്പെട്ട സ്ഥലവും സമയവും മുടക്കി നാം സൂക്ഷിച്ചുകൊണ്ടിരിക്കുന്നത്.

സാധനസാമഗ്രികളുടെ കാര്യം അത്ര തന്നെ അപകടകരമല്ല, വൈകാരികതയുടെ കാര്യത്തിൽ പക്ഷേ അങ്ങനെയല്ല. വൈകാരികമായി നാം കടന്നുപോകുന്ന ഒരൊറ്റ അനുഭവത്തേയും നാം അവയുടെ പാട്ടിനു വിടാറില്ല. ഇവയും താല്ക്കാലികമാണ് എന്ന് ഉള്ളിനുള്ളിൽ നാം അറിയുന്നതുകൊണ്ടോ മറ്റോ, അവയെ കൈവിടാതിരിക്കാൻ നാം ചെയ്തുപോരുന്ന ഒരു പ്രവൃത്തിയാണ് 'വൈകാരികമായ വ്യാജ നിർമ്മിതികൾ'. 


ഉള്ളിനുള്ളിൽ നമുക്കറിയാം, നമ്മുടെ ഈ സന്തോഷം അടുത്ത നിമിഷം മാഞ്ഞുപോകുന്നതാണെന്ന്. നാം അതിനാൽ അതിന്റെ വൈകാരികമായ ഒരു കോപ്പിയെടുക്കും - a kind of emotional duplication. ഒരു ഫോട്ടോസ്റ്റാറ്റ് എടുത്ത് സൂക്ഷിക്കുന്നതുപോലെത്തന്നെ. എത്ര തന്നെ പ്രഗല്ഭമായ, 'ഒറിജിനലിനെ വെല്ലുന്ന', കോപ്പിയായാലും പക്ഷേ സന്തോഷത്തിന്റെ വ്യാജപതിപ്പ് മാത്രമേ ആകുന്നുള്ളൂ. സന്തോഷമെന്നത് തീർത്തും ജൈവികമായ ഒരു പങ്കുചേരലായിരിക്കുമ്പോൾ, നമ്മുടെ കൈവശമുള്ള ഈ പതിപ്പ് മൃതമായിട്ടുള്ള ഒരു മനോവ്യാപാരം മാത്രമാണ്, just a psychological entertainment. നാം ആശ്വസിക്കുന്നത് പക്ഷേ, യഥാർത്ഥ സന്തോഷം ഒരു നിമിഷം കൊണ്ട് മാഞ്ഞുപോകുമ്പോൾ, ഈ വ്യാജനിർമ്മിതി കൂടുതൽ നേരം നിലനിൽക്കുന്നുണ്ടല്ലോ എന്നതാണ്.


ഏതു തരം വൈകാരികാനുഭവത്തിലും നമ്മുടെ പ്രതികരണം മിക്കവാറും ഇതേ വിധമാണ്. സങ്കടകരമായ അനുഭവമാണെങ്കിൽ, ദുഃഖിക്കുന്നതിനു പകരം, അതിന്റെ ഒരു കോപ്പിയെടുത്ത് ആ കോപ്പിയോട് നാം പ്രതികരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ദുഃഖം ദുരിതത്തിലേക്ക് (suffering) വഴിമാറുന്നു. (കൊച്ചുകുട്ടികളുടെ സങ്കടങ്ങൾ ദുരിതങ്ങളായി മാറാത്തത്, കോപ്പിയെടുക്കുന്നതിൽ അവർ ഇനിയും വൈദഗ്ദ്യം നേടിയിട്ടില്ല എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ, കൗതുകം നിറഞ്ഞ ഒരു കാഴ്ച, അല്ലെങ്കിൽ പുതിയ ഒരു കളിക്കോപ്പ് അവരുടെ സങ്കടത്തെ അനായാസേന വഴി മാറ്റുകയായി). ജീവിതത്തിന്റെ ക്ഷണികഭാവമനുസരിച്ച്, ദുഃഖവും അടുത്ത അനുഭവത്തിലേക്ക് വഴിമാറേണ്ടതാണ്. നാം പിടിച്ചുവെച്ചിരിക്കുന്ന കോപ്പി പക്ഷേ ദുരിതമായി കൂടുതൽ കാലം അള്ളിപ്പിടിച്ചു നില്ക്കും. സന്തോഷം, ആനന്ദം തുടങ്ങി നമുക്ക് മമതയുള്ള അനുഭവങ്ങളുടെ കാര്യത്തിൽ, നാം ആവേശപൂർവ്വം വ്യാജ നിർമ്മിതികൾക്കു തിടുക്കം കൂട്ടുകയാണെങ്കിൽ, ദുഃഖം വേദന തുടങ്ങിയ അനുഭവങ്ങളുടെ കാര്യത്തിൽ, നമ്മുടെ പ്രതികൂല മനോഭാവം ഒന്നുകൊണ്ടുതന്നെ അതീവ പ്രാധാന്യത്തോടെ വ്യാജനിർമ്മിതികൾ എളുപ്പം സംഭവിച്ചു പോവുന്നു.


അസൂയ, കോപം, ഭയം, അനാസ്ഥ, ധൃതി തുടങ്ങി വൈകാരികമായ ഏതനുഭവവും അവയുടെ സ്വാഭാവികമായ വേഗത്തിന് (the pace of impermanence) വിടുകയാണെങ്കിൽ; അവയുടെ വ്യാജ നിർമ്മിതികളോട് പ്രതികരിക്കുന്നതിനു പകരം അവയിലൂടെ നേരിട്ട് കടന്നുപോവുകയാണെങ്കിൽ; ജൈവികമായി നാം കൂടുതൽ സമ്പന്നമാവുകയേയുള്ളൂ- ഒരു നദി കടന്നുപോകുമ്പോൾ, അതിന്റെ തീരങ്ങൾ സമ്പുഷ്ടമായിരിക്കുന്നതുപോലെ. 




'വിഷാദരോഗത്തിൽ നിന്നും എളുപ്പം വിടുതൽ നേടുന്നതെങ്ങനെ?' എന്ന ചോദ്യത്തിന് മറുപടിയായി ഓഷോ ഒരിക്കൽ പറഞ്ഞത്, 'don't get depressed about depression' (വിഷാദത്തെപ്പറ്റി വിഷാദം കൊള്ളാതിരിക്കൂ) എന്നാണ്. അങ്ങനെവരുമ്പോൾ, വിഷാദം നമ്മെ സ്പർശിക്കാതെ കഴിവതും വേഗം കടന്നുപോകുന്നത് നമുക്ക് അറിയാനാകും. ദേഷ്യത്തെപ്പറ്റി ദേഷ്യപ്പെടാതിരിക്കുമ്പോൾ, ദേഷ്യം അതിന്റെ ധർമ്മങ്ങൾ നിറവേറ്റിയതിനു ശേഷം ഒഴിഞ്ഞുപോകുന്നതറിയാനാവും. സന്തോഷത്തെപ്രതി സന്തോഷിക്കാതെ, സന്തോഷം വരുമ്പോൾ സന്തോഷിക്കുക മാത്രം ചെയ്യുകയാണെങ്കിൽ, സന്തോഷം അതിന്റെ ധർമ്മങ്ങൾ നിർവ്വഹിച്ചതിന് ശേഷം പോയ്മറയും. ഇവിടെയെല്ലാം impermanence എന്നതിനെ, തിക്താനുഭവങ്ങൾ വരുമ്പോൾ സമാധാനിക്കാനുള്ള ഒഴികഴിവാക്കുന്നതിനു പകരം, അസ്തിത്വത്തിന്റെ അടിസ്ഥാനസ്വഭാവം എന്ന് ബോധ്യപ്പെടുക മാത്രമാണ് ചെയ്യേണ്ടത്.

'കടന്നുപോകുന്നവരാവുക' എന്ന് യേശു പറയുന്നതും (തോമസിന്റെ സുവിശേഷം), 'തഥാഗതൻ' എന്ന് ബുദ്ധനെ വിശേഷിപ്പിക്കുന്നതും 'impermanence' എന്ന ഉൾക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ്. ക്ഷണികതയെ അപകടകരമായ ഒരു മുന്നറിയിപ്പുപോലെ ഓർമ്മിക്കുന്നതിനു പകരം, ഉത്തരവാദിത്തങ്ങളിൽ നിന്നും കഠിനപ്രയത്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനുള്ള ഒഴികഴിവാക്കുന്നതിനു പകരം, ജീവിതമെന്ന ഈ അത്ഭുത പ്രതിഭാസത്തെ, അതിന്റെ എല്ലാ നിഗൂഡസൗന്ദര്യങ്ങളോടും കൂടി നിലനിർത്തുന്ന അടിസ്ഥാന പ്രകൃതം എന്നറിയുകയാണെങ്കിൽ...അങ്ങനെ അറിഞ്ഞപ്പോഴായിരുന്നു റിൽകെ എന്ന ജർമൻ കവി ഇങ്ങനെ കുറിച്ചത്:'Is not impermanence the very fragrance of our days?'- നമ്മുടെ ദിനങ്ങളെ സുരഭിലമാക്കുന്നത്‌ അവയുടെ ക്ഷണികതയല്ലെന്നുണ്ടോ?




                                                      
















Friday, November 6, 2020

ഉണർവിലേക്കുള്ള പടവുകൾ - 12

 


                    ആസ്വാദനത്തെപ്പറ്റി ഒരു ആസ്വാദനം

നിത്യജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കല എന്ന വാക്ക് ഇന്ന് ഏറ്റവും കൂടുതൽ ഉച്ചരിക്കപ്പെടുന്നത് കലാരംഗത്തിന് പുറത്താണ്. ജീവന കലയാണ് അതിൽ പ്രധാനം, Art of living. ഓരോ പ്രവർത്തിക്കു മുന്നിലും Art എന്ന് ചേർത്തുകൊണ്ടുള്ള ടൈറ്റിലുകൾ ധാരാളമാണിന്ന് - Art of Dying, Art of Loving, Art of War, Art of marketing, Art of giving, Art of talking, Art of seeing, Art of love making, Art of parenting എന്നിങ്ങനെ എത്രയോ പ്രയോഗങ്ങളും അവയെ പ്രതിപാദിക്കുന്ന കൃതികളുമുണ്ട്. ഇവയിൽ ഒട്ടു മിക്കവയും Art of marketing എന്ന ഗണത്തിൽ പെടുത്താവുന്നവയാണ്; പ്രതിപാദ്യ വിഷയവുമായി നീതി പുലർത്തുന്നവ തീരെ ചുരുക്കം.

വിശേഷപ്പെട്ട ചില പ്രവൃത്തികളെ  - സംഗീതം, ചിത്രമെഴുത്ത്, അഭിനയം, നൃത്തം എന്നിങ്ങനെ - ആദ്യമേ തന്നെ കല എന്ന് പേരിട്ട് വെച്ചിരിക്കുന്നതുകൊണ്ട് അവ എത്രത്തോളം കലാപരമാകുന്നുണ്ട് എന്നൊരു വീണ്ടുവിചാരം പൊതുവെ സംഭവിക്കാറില്ല. അതുപോലെത്തന്നെ ആ പട്ടികയിൽ പെടാത്ത ചെയ്തികൾ എന്തുകൊണ്ട് കലാപരമായിക്കൂടാ എന്ന വിചാരവും പൊതുവെ സംഭവിക്കാറില്ല. 

ഏതൊരു പ്രവൃത്തിയും കല എന്ന തലത്തിലേക്ക് പ്രവേശിക്കുന്നത് ആസ്വാദനം എന്ന പ്രഥമ കവാടത്തിലൂടെയാണ്. ഏതു കലയുടെയും അടിസ്ഥാന ഭാവമായി വർത്തിച്ചിട്ടുള്ളത് ആസ്വാദനമാണ്. ആസ്വദിക്കാനുള്ള കഴിവാണ് കലയായി പരിണമിക്കുന്നതെന്നു പറയാം. ആസ്വദിക്കാനുള്ള കഴിവെന്നു വരുമ്പോൾ, അതിൽ ഒരു പ്രവൃത്തിയും മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നില്ല. ഒരു സന്ദർഭവും മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നില്ല.

ഒരു സന്ദർഭത്തെ, അതിൽ ഏതു പ്രവൃത്തിയും ഉൾപ്പെടാം, ആസ്വദിക്കുന്നതിനുള്ള സാമർഥ്യം... അത് പരിശീലിച്ചെടുക്കേണ്ട ഒരു വൈദഗ്ദ്യമല്ല, മറിച്ച് ആർജ്ജിച്ചെടുക്കേണ്ട ഒരു പാടവമാണ്, a knack. ഈ knack -ന് നമ്മുടെ ദൈനം ദിന ജീവിതത്തിൽ സാരമായ പ്രാധാന്യമുണ്ട്. എന്തെന്നാല്‍, ആ knack ആണ് ജീവിതത്തെ അർത്ഥവത്താക്കുന്നത്, അതാണ് ജീവിതത്തെ ആസ്വാദ്യകരമാക്കുന്നത്; കല എന്ന വാക്കിനോട് പ്രത്യേക മമതയുള്ളവരാണെങ്കിൽ, അതാണ് ജീവിതത്തെ കലാപരമാക്കുന്നത് എന്ന് പറയാം; ജീവിതത്തെ സർഗ്ഗാത്മകമാക്കുന്നത്. അതല്ലാതെ, സംഗീതവുമായി കഴിഞ്ഞതുകൊണ്ടോ, സർഗാത്മകം എന്ന് വിളിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും പ്രവൃത്തിയുമായി കഴിഞ്ഞതുകൊണ്ടോ ജീവിതം കലയാകുന്നില്ല.


കലയുടേയോ ആസ്വാദ്യതയുടേയോ സൂക്ഷ്‌മതലങ്ങളെ വിശദമായി പരിശോധിക്കാൻ സ്ഥലപരിമിതിയുള്ളതുകൊണ്ടുതന്നെ, നമുക്ക് പരിചിതമായിട്ടുള്ള ഒരു സന്ദർഭത്തിലേക്ക് നേരിട്ട് കടക്കാം. ആസ്വാദനം, കല എന്നൊക്കെ പറയുമ്പോൾ ആദ്യം ഉയരുന്ന വിമർശനം, 'ജീവിതത്തിന്റെ കടുത്ത യാഥാർഥ്യങ്ങളിൽ' ഈ വാക്കുകളെല്ലാം പുറം പൂച്ചുകളായിത്തീരുന്നു എന്നതാണ്. അത്രതന്നെ കടുത്തതല്ലാത്ത ഒരു സന്ദർഭത്തെ നമുക്ക് ഉദാഹരണമായെടുക്കാം.

നാം ഒരു ബസ് സ്റ്റോപ്പിൽ ബസ് കാത്തുനില്ക്കുകയാണെന്നു കരുതുക. സ്വാഭാവികമായും ഒരു ബസ് സ്റ്റോപ്പ് നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് യാതൊരു പ്രാധ്യാന്യവും കല്പിക്കുന്നില്ല. നമ്മുടെ അടിയന്തിരസ്ഥിതി എന്താണെന്ന് അവിടെ നില്ക്കുന്ന മറ്റുള്ളവർക്കോ വരാൻ പോകുന്ന ബസ്സിനോ പ്രശ്നമല്ല. നാം ആകുലപ്പെടുന്ന പ്രശ്നത്തെ ഗൗനിക്കുകപോലും ചെയ്യാതെ തൊട്ടടുത്ത് നില്ക്കുന്നവർ നാലാംകിട തമാശകൾ പറഞ്ഞു ചിരിക്കുന്നു! നാട്ടുനടപ്പ് ഭാഷയിൽ പറഞ്ഞാൽ, 'ബാക്കിയുള്ളവർ ഇവിടെ ടെൻഷനടിച്ചു ചാവുകയാണ്'. അല്ലെങ്കിൽ 'ബോറടിച്ചു ചത്തു'. ബസ്സാണെങ്കിൽ ഒരുകാലത്തും സമയത്തിനെത്തില്ല. ഇതിനിടയിൽ ഓഫീസിൽ നിന്നോ മറ്റോ വരുന്ന ഫോൺ കോളുകൾ. അപ്പോഴാണ് ഓർമവന്നത്, ഒരു പ്രധാന പേപ്പർ എടുക്കാൻ മറന്നുപോയെന്ന്! 

ഈ സന്ദർഭത്തിലാണ് ഒടുക്കത്തെ ആസ്വാദനവും കലയും!


നമുക്ക് ഇതിനെ തിരിച്ചു സമീപിക്കാം- ഈ സന്ദർഭത്തിലല്ലെങ്കിൽ പിന്നെന്തിനാണ് ആസ്വാദനവും കലയും? എല്ലാം കൊണ്ടും നമുക്ക് അനുകൂലമായ സന്ദർഭമെങ്കിൽ, ആദ്യമേ അത് ആസ്വദിക്കപ്പെടുന്നുണ്ടാകും, ഉപരിപ്ലവമായെങ്കിലും. നമ്മിൽ അല്പമെങ്കിലും സാവകാശമുണ്ടെങ്കിൽ, നാം എന്തെങ്കിലുമൊക്കെ ആസ്വദിക്കുന്നുണ്ടാകും. ചുരുങ്ങിയത്, ഒഴിവാക്കി വിട്ട വാട്സ് ആപ് ഫലിതങ്ങളെങ്കിലും. 


നമുക്ക് തീരെ പ്രതികൂലമായ സന്ദർഭങ്ങളിലാണ് ഈ knack അവശ്യമെന്ന്തോന്നിയേക്കാമെങ്കിലും, അനുകൂലമായ സന്ദർഭങ്ങളാണ് അത് ശീലിച്ചെടുക്കാൻ നല്ലത്. അതിനായി ആദ്യം മനസ്സിരുത്തേണ്ടത്, ഈ സന്ദർഭത്തോട് നമുക്ക് മുൻവിധിയോടെയുള്ള യാതൊരു വിയോജിപ്പുമില്ല എന്നതാണ്. ജീവിതസന്ദർഭങ്ങളൊന്നും തന്നെ നമ്മുടെ വരുതിയിൽ നില്ക്കുന്നതല്ല; അങ്ങനെ ആവുകയുമരുത്. അടുത്തതായി നമുക്ക് ഉറപ്പുവരുത്താം, ഈ സന്ദർഭത്തെ വേണമെന്നോ വേണ്ടെന്നോ വെക്കാനുള്ള നമ്മുടെ കഴിവിനെ നാം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന്; അതായത്, മറ്റ് ഓപ്ഷനുകൾ ഇല്ലാത്തതുകൊണ്ട് നാം തീരുമാനിച്ചുറപ്പിച്ചതാണ് ബസ് കാത്തു നില്ക്കുക എന്നത്. എന്നുവച്ചാൽ,  അടുത്ത പതിനഞ്ചു മിനിറ്റു നേരത്തേക്കെങ്കിലും കൂടെക്കൂടെ സമയമെത്രയായി എന്ന് നോക്കേണ്ടതില്ല. ബസ് കാത്തു നില്ക്കുന്ന പത്തു മിനിറ്റു നേരം അറിയാതെപ്പോവുകയെന്നാൽ, പത്തു മിനിറ്റു നേരത്തെ നമ്മുടെ ജീവിതം അറിയാതെപ്പോയി എന്നാണെന്ന് ഓർക്കാവുന്നതാണ്. ഇത്രയുമാവുമ്പോഴേക്കും നാം ബസ് സ്റ്റോപ്പിലെ ആൾക്കൂട്ടത്തിൽനിന്നും മാനസികമായി മാറി നിന്നിട്ടുണ്ടാകും. മാറിനില്ക്കപ്പെടുന്നതോടെയാണ് ആസ്വാദനത്തിനുള്ള കളമൊരുങ്ങുന്നത്. (മാറിനില്ക്കാനാവാതെ, ഒരു ചുഴിയിലകപ്പെട്ടെന്നോണം സൃഷ്ടിക്കപ്പെടുന്നവയാണ് ലോകത്തുള്ള ഭൂരിപക്ഷം കലാസൃഷ്ടികളും. അതുകൊണ്ടുതന്നെയാണ് അവ രോഗാതുരമെന്ന് എണ്ണപ്പെടുന്നത്.)


ഒരു പദമെങ്കിലും മാറി നില്ക്കപ്പെട്ടാൽ, ഇനി നമുക്ക് ആ സന്ദർഭത്തെ അല്പാല്പമായി ആസ്വദിച്ചുതുടങ്ങാം. ആസ്വാദനത്തിന്റെ സാദ്ധ്യതകൾ പരിധിയില്ലാത്തതാണ്. നമുക്ക് ചുറ്റുമുള്ള ആളുകളുടെ സംഭാഷണങ്ങൾ മുതൽ, നമുക്ക് ചുറ്റുമുള്ള വാഹന ശബ്ദങ്ങൾ വരെ നമ്മുടെ ആസ്വാദനത്തിനു പാത്രമാക്കാം. നമ്മുടെ നാസിക പിടിച്ചെടുക്കുന്ന വിവിധ ഗന്ധങ്ങളെ ശ്രദ്ധിക്കാം. ചുറ്റുവട്ടത്തുമുള്ള നിരവധി നിറങ്ങൾ. നമ്മുടെ പരിസരങ്ങളിൽ രുപപ്പെടുന്ന വൈവിധ്യമാർന്ന പാറ്റേണുകൾ; ഓർക്കുക, ആസ്വദിക്കുക എന്നാൽ ഇഷ്ടപ്പെടുക എന്നല്ല അർത്ഥം, അവയിൽ സ്വയം മറന്നുപോവുക എന്നുമല്ല. ആസ്വദിക്കുക എന്നാൽ അതേപ്പറ്റി ബോധവാനാവുക എന്ന് മാത്രമാണ്. (നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രയോഗിക്കേണ്ടി വരുന്നത് അവയുമായി നാം വ്യവഹരിക്കേണ്ടി വരുമ്പോൾ മാത്രമാണ്.) നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ടുവരുന്ന എല്ലാ സംവേദനങ്ങളേയും ഒരു ഒഴികഴിവാക്കുക, അവക്ക് പിന്നിൽ ഉണർന്നിരിക്കുന്ന 'ഞാൻ' എന്ന സെർവറിനെ അനുഭവിച്ചറിയുന്നതിനായി. അപ്പോൾ നമുക്ക് സ്നേഹപൂർവ്വം കാണാൻ കഴിയും ഒരു ബസ് സ്റ്റോപ്പിൽ കുറച്ചാളുകൾക്കിടയിൽ, ധൃതിപ്പെടുന്ന മനസ്സുമായി അക്ഷമനായി ബസ് കാത്തു നില്ക്കുന്ന നമ്മെത്തന്നെ. ഇതാണത്രേ ഈ ലോകജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ മുഖാമുഖം; the ultimate encounter.


ഈ മുഖാമുഖത്തിന്റെ knack സ്വായത്തമാക്കിക്കഴിഞ്ഞാൽ, ഏതൊരു സന്ദർഭത്തിലും, അത് എത്ര തന്നെ മുഷിപ്പനായിക്കൊള്ളട്ടെ, എത്ര തന്നെ ഭീതിജനകമായിക്കൊള്ളട്ടെ, എത്ര തന്നെ നിസ്സഹായമായിക്കൊള്ളട്ടെ; അത് സന്തോഷത്തിന്റേതാവട്ടെ, കോപത്തിന്റേതാവട്ടെ, ഭീരുത്വത്തിന്റേതാവട്ടെ,  വളരെ പെട്ടെന്ന് തന്നെ ആ സാഹചര്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും നാം അകലം വീണ്ടെടുക്കുകയും, നമ്മിൽത്തന്നെ കൂടുതൽ സംതുലിതമായി ചുവടുറപ്പിക്കുകയും ചെയ്യും. ഇപ്പോഴാണ് നമുക്ക് ആ സാഹചര്യത്തിൽ  യഥാർത്ഥത്തിൽ പങ്കെടുക്കാൻ സാധ്യമാവുക. കൂടുതൽ പങ്കാളിയാകുന്നതോടെ ആസ്വാദ്യതയുടെ കൂടുതൽ തലങ്ങൾ വിടർന്നുവരുന്നു. ഓർക്കുക, ആസ്വദിക്കുക എന്ന വാക്കിന്റെ പ്രധാന അർത്ഥം രുചിച്ചു നോക്കുക എന്നാണ്. 

ആസ്വാദ്യതയുടെ പാഠങ്ങൾ നമുക്ക് നമ്മിൽ നിന്ന് തന്നെ തുടങ്ങാവുന്നതാണ്, ഏതു നിമിഷവും. ഏതു സമയത്തും. അതിനുള്ള പഠന സാമഗ്രികൾ നമ്മിൽ സമൃദ്ധമാണ്. നമ്മുടെ ശ്വസന താളങ്ങൾ, നമ്മുടെ ശരീര സംവേദനങ്ങൾ, നമ്മിലെ വികാര വ്യതിയാനങ്ങൾ, നമ്മുടെ വിചാര വ്യാപാരങ്ങൾ. അങ്ങനെവരുമ്പോൾ, ഉണർവിന്റെ മറ്റൊരു പേരാണ് ആസ്വാദനം.


തീർത്തും വർത്തമാനത്തിൽ മാത്രം സംഭവ്യമായ ഒന്നാണ് ഈ ആസ്വാദനം. അതുകൊണ്ടാണ്, ജീവിതം (life) ഒരു കലയാവാതിരിക്കുമ്പോൾ, ജീവനം (living) ഒരു കലയാവുന്നത്. ഈ കലയുടെ മൂലധാതുവാകട്ടെ ആസ്വാദന പാടവവും.




                                                  

























Thursday, October 22, 2020

ഓ, സോർബാ.. !!

                                                       click for english google translation



കസൻദ് സാക്കിസിൻ്റെ പേര് നോബൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടത് 1957-ലായിരുന്നു. അദ്ദേഹം മരണപ്പെട്ട അതേ വർഷം തന്നെ. ഒറ്റ വോട്ടിൻ്റെ വ്യത്യാസത്തിൽ പക്ഷേ ആ വർഷത്തെ നോബൽ സമ്മാനിക്കപ്പെട്ടത് കമ്യൂവിനാണ് - Albert Camus. കമ്യൂ പരസ്യമായി തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു, തന്നെക്കാളും നൂറുമടങ്ങ് അർഹനായിട്ടുള്ളത് കസൻദ് സാക്കിസാണെന്ന്. അടുത്ത കുറേ വർഷങ്ങളിൽ ഒൻപതു തവണയാണ് സാക്കിസിൻ്റെ പേര് നിർദ്ദേശിക്കപ്പെട്ടത്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പക്ഷേ ആ പേര് അവസാന നിമിഷം പിന്തള്ളപ്പെട്ടുകൊണ്ടിരുന്നു. 

അസീസിയിലെ ഫ്രാൻസിസ്, ക്രൈസ്റ്റ് റിക്രൂസിഫൈഡ്‌, റിപ്പോർട്ട് റ്റു ഗ്രേകോ തുടങ്ങിയ രചനകളിലൂടെ ഏറെ പ്രശസ്തികൈവരിച്ച സാക്കിസ് ‘ക്രിസ്തുവിൻ്റെ അന്ത്യപ്രലോഭന’ത്തിലൂടെ വിവാദങ്ങളുയർത്തുകയും ചെയ്തിരുന്നു.


first edition of Zorba the Greek

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും അദ്ദേഹത്തെ വെറും നോവലിസ്റ്റിൽ നിന്നും മാറ്റി നിർത്തുന്നത് 'സോർബ ദ ഗ്രീക്ക്' തന്നെയാണ്. ഓഷോ ബുദ്ധനോട് ചേർത്തുവച്ച അതേ സോർബ. 

ഈ ഗ്രീക്കുകാരനെ സാക്കിസ് കണ്ടെത്തുന്നത് ക്രീറ്റിലേക്കുള്ള (Crete) ഒരു കപ്പൽ യാത്രയിലാണ്. ഉപേക്ഷിക്കപ്പെട്ട ഒരു ലിഗ്നൈറ്റ് ഖനി വീണ്ടും തുറക്കാനുള്ള പുറപ്പാടിലായിരുന്നു അയാൾ. സംസാരിച്ചു തുടങ്ങി നിമിഷങ്ങൾക്കകം സോർബയിൽ ആകൃഷ്ടനായ അയാൾ, സോർബയേയും തൻ്റെ കൂടെ കൂട്ടുന്നു. പിന്നീടങ്ങോട്ട് ആഘോഷമാണ്. തമാശകളും ചിരിയും മദ്യവും പ്രേമസല്ലാപങ്ങളും നൃത്തവും സംഗീതവുമൊക്കെയായി സോർബ ജീവിച്ചു തിമിർക്കുകയാണ്. അയാളുടെ ബോസ് - സാക്കിസ് - പക്ഷേ, തൻ്റെ അസ്തിത്വപരമായ ആശയക്കുഴപ്പങ്ങളും ആവലാതികളുമായി ഒതുങ്ങിക്കൂടാൻ ശ്രമിച്ചു. പുസ്തകങ്ങളിലും മറ്റും തൻ്റെ വൈമുഖ്യങ്ങളെ അയാൾ പൂഴ്ത്തിവയ്ക്കാൻ ശ്രമിക്കുമ്പോഴും സോർബയുടെ ആഹ്ളാദങ്ങൾ അദ്ദേഹത്തെ കൗതുകം കൊള്ളിക്കുന്നുണ്ട്. 


ആഘോഷിക്കപ്പെടാത്തതായിട്ടുള്ള ഒറ്റ നിമിഷവും സോർബയുടെ ജീവിതത്തിലില്ല. ആഘോഷമെന്നത് സോർബയെ സംബന്ധിച്ച് ദൈനം ദിന ജീവിതത്തിലെ എന്തെങ്കിലും വിശേഷപ്പെട്ട ഒരു പ്രവൃത്തിയല്ല. സോർബക്കത് ജീവിതത്തിലെ പങ്കുകൊള്ളലാണ്, the very participation. അതാകട്ടെ തീവ്രാഭിനിവേശത്തോടെ തൻ്റെ ജീവിതത്തിലെ അവസാന നിമിഷം ഇതാണെന്നമട്ടിൽ. ഒരിക്കൽ ഒരു കുഗ്രാമത്തിലെത്തിപ്പെട്ട സോർബ, അവിടെ ആൽമണ്ട് വൃക്ഷത്തൈ  വച്ചുപിടിപ്പിക്കുന്ന ഒരു വൃദ്ധനെ കണ്ടു. ഏറെ പ്രായം ചെന്നതും മുതുകുവളഞ്ഞു വേച്ചുവേച്ചു നടക്കുന്നതുമായ ഒരു വൃദ്ധൻ. "അപ്പൂപ്പൻ ആൽമണ്ട് തൈ നടുന്നുവോ?" എന്ന സോർബയുടെ ചോദ്യത്തിന് ആ വൃദ്ധൻ പറഞ്ഞ മറുപടി ''മകനേ, ഞാൻ ജീവിക്കുന്നത് ഞാൻ ഒരിക്കലും മരിക്കില്ലെന്നുവിചാരിച്ചുകൊണ്ടാണ്" എന്നായിരുന്നു. സോർബ പറഞ്ഞു, "ഞാനാകട്ടെ തൊട്ടടുത്ത നിമിഷം മരിക്കാൻ പോവുകയാണെന്നമട്ടിലും. "



ഊണും ഉറക്കവുമുപേക്ഷിച്ചുകൊണ്ട് സോർബ, ഖനിയിൽ പണിയിൽ മുഴുകും. പുറത്തുവന്നാൽ ചിരിയും തമാശകളും. പിന്നെ അല്പം മദ്യവും തൻ്റെ സന്തൂരിയും നൃത്തവും. ഇടക്ക് സമയം കിട്ടുമ്പോൾ സമീപത്തുള്ള അറുപതുവയസ്സുകാരി 'ബോബൊലീന'യുമൊത്തുള്ള ശൃംഗാരം. ഇതിനിടയിൽ പുസ്തകങ്ങളിലും മറ്റും മുഴുകിക്കഴിയുന്ന തൻ്റെ ബോസിനെ സോർബ ഓർമിപ്പിക്കുന്നുണ്ട്, ജീവിതം ജീവിക്കാനുള്ളതാണെന്ന്. തൻ്റെ ബോസിനുവേണ്ടി ഒരു പ്രണയമൊപ്പിച്ചുകൊടുത്തു സോർബ. പക്ഷേ തണുപ്പനായ ഈ ബോസിനുണ്ടോ വല്ലതും ശരിയാവുന്നു ? 

അവരുടെ ഖനി കുഴിക്കൽ വിഫലമായി. സോർബ അപ്പോഴേക്കും അടുത്ത 'കലാപരിപാടികൾ' തുടങ്ങി വച്ചിരുന്നു. കടലിനോട് ചേർന്ന്, ഒരു കുന്നിൻമുകളിലുണ്ടായിരുന്ന ക്രിസ്ത്യൻ മഠത്തിൻ്റെ വകയിലുള്ള ഒരു കാട് ചുളുവിലക്കടിച്ചെടുത്തു. അതിലെ മരങ്ങൾ മുറിച്ചു വില്ക്കുക ! ആ മരങ്ങൾ


zorba with bouboulina
താഴെയിറക്കിക്കൊണ്ടുവരാൻ സോർബ ഒരു റോപ്-വേ ഉണ്ടാക്കാൻ തുടങ്ങി. അതിനുവേണ്ട കേബിളും മരക്കുറ്റികളും മറ്റും ദൂരെ പോയി പോലും സംഘടിപ്പിച്ചു കൊണ്ടുവന്നു. ഒരുപാട് ദിവസത്തെ പ്രയത്നങ്ങൾക്കൊടുവിൽ റോപ്-വേ തയ്യാറായി. അന്നാട്ടിലെ ജനങ്ങൾക്കതൊരു അത്ഭുതക്കാഴ്ചയായിരുന്നു. ഒരുപാടു ജനങ്ങൾ തടിച്ചുകൂടിയിരുന്നു അതിൻ്റെ ഉദ്ഘാടനത്തിന്. ആ മഠത്തിലെ പാതിരിമാരും അന്നാട്ടിലെ മാന്യമഹാന്മാരും. ഉദ്ഘാടനമഹാമഹത്തിന് മാറ്റുകൂട്ടുവാൻ സോർബ ആട്ടിറച്ചിയും മദ്യവുമൊക്കെ തയ്യാറാക്കിയിരുന്നു. എന്നാൽ ആദ്യത്തെ മൂന്നുനാലു മരത്തടികൾ ഇറക്കാൻ ശ്രമിച്ചപ്പോഴേക്കും സോർബയുടെ റോപ്-വേയെല്ലാം കടപുഴകി തെറിച്ചുപോയി. അവിടെ കൂടിയിരുന്നവരെല്ലാം ഭയന്ന് ഓടിപ്പോവുകയും ചെയ്തു. ആ കടൽത്തീരത്തു സോർബയും ബോസും മാത്രമായി. "ബോസ്, ഇത്ര ഗംഭീരമായ ഒരു തകർച്ച അങ്ങ് ഇതിനുമുൻപ് കണ്ടിട്ടുണ്ടോ?" എന്ന് ചോദിച്ചുകൊണ്ട് സോർബ ഒരു കഷ്ണം ഇറച്ചിയെടുത്തു രുചിച്ചു. പിന്നെ പറയാൻ തുടങ്ങിയത് ആ ഇറച്ചിയുടെ രുചിമേന്മകളെകുറിച്ചായിരുന്നു ! 


ബോസിന്, സോർബയിലെ സഹജാവബോധത്തെ - spontaneity- പ്പറ്റി പൂർണ്ണബോധ്യം വന്ന ഒരു നിമിഷമായിരുന്നു അത്. ആ നിമിഷമാണദ്ദേഹം സോർബയോടാഗ്രഹം പ്രകടിപ്പിക്കുന്നത്, തനിക്കും നൃത്തം ചെയ്യണമെന്ന്. ‘സോർബ ദ ഗ്രീക്ക്’ എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് ഒരിക്കലും മറക്കാനാവാത്ത രംഗമായിരിക്കും ആ നൃത്തം. സോർബയായി അഭിനയിച്ച Antony Quinn -ഉം അതുപോലെതന്നെയാണ്. സോർബയ്ക്കിന്നും ആൻ്റണിയുടെ മുഖമാണ്. 

 

എളുപ്പം സംഗ്രഹിക്കാനാവാത്ത ജീവിതമാണ് സോർബയുടേത്- larger than the life. അതുകൊണ്ടുതന്നെയാണ് സോർബയുടെ നിമിഷങ്ങളെ പകർന്നുതരുവാൻ നോവലിസ്റ്റിന് ഇത്രയും പേജുകൾ വേണ്ടിവന്നതും. നോവലത്രയും നിറഞ്ഞുനിൽക്കുന്ന സോർബയുടെ സംഭാഷണങ്ങളിൽ ഓരോ വാക്കും, സാധാരണമനുഷ്യൻ്റെ (ബുദ്ധിജീവികളടക്കം) ജീവിതസമീപനത്തെ വിമർശ്ശിച്ചുകൊണ്ടുള്ള ചുറ്റികപ്രഹരങ്ങളാണ്. ആ വാക്കുകളുടെ മൂർച്ചകൊണ്ടുതന്നെ, ഇൻറർനെറ്റിൽ Zorba Quotes ഇന്നും ഏറെ തെരയപ്പെട്ടുകൊണ്ടിരിക്കുന്നു. 

 

zakis


ബുദ്ധവചനങ്ങളും അതുപോലുള്ള ആത്മീയകൃതികളുമായി കഴിയുന്ന ബോസിന് വിദ്യയഭ്യസിക്കാത്ത സോർബയുടെ വാക്കുകൾ വെളിപാടുകളായിരുന്നു. "ഞാൻ യാതൊരു കുഴപ്പങ്ങളും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല" എന്നു പറഞ്ഞപ്പോൾ സോർബയുടെ മറുപടി ഇങ്ങനെയായിരുന്നു,’ജീവിതമെന്നത് കുഴപ്പങ്ങളാണ്. മരണം മാത്രമേ അങ്ങനെയല്ലാതുള്ളൂ. ജീവനോടിരിക്കുകയെന്നാൽ നിങ്ങളുടെ അരപ്പട്ടയഴിച്ചു കുഴപ്പങ്ങളിലേക്കിറങ്ങുകയെന്നുതന്നെയാണ്. "

ആശങ്കാകുലനായി നില്ക്കുന്ന തൻ്റെ ബോസിന് ഒരിക്കൽ സോർബ നല്കിയ മറുപടി ഏറെ പ്രസിദ്ധമാണ്, '’നിങ്ങൾക്കെല്ലാമുണ്ട് ഒന്നൊഴികെ: വട്ട്. മനുഷ്യനായാൽ ഒരല്പം വട്ടുണ്ടാകണം. അല്ലെങ്കിൽ, തന്നെ ബന്ധിച്ചിരിക്കുന്ന കയർ മുറിക്കാനും സ്വതന്ത്രനാവാനും അവൻ ഒരിക്കലും ധൈര്യപ്പെടുകയില്ല. "


ഓഷോ ഏറെ ഇഷ്ടപെട്ട ഒരു പ്രസ്താവമാണിത്. 1978 -ലായിരുന്നു തൻ്റെ നവമാനവ ദർശനത്തെ ഓഷോ Zorba the Buddha എന്ന് വിളിച്ചത്. ‘സോർബ ദ ഗ്രീക്’ എന്നു പറയേണ്ടിടത്തുപോലും അദ്ദേഹം ‘സോർബ ദ ബുദ്ധ’ എന്നാണ് പറഞ്ഞുപോകാറുള്ളത്. ഓഷോയുടെ ആ പ്രഖ്യാപനത്തിനുശേഷം, ഓഷോ കമ്മ്യൂണിലും മറ്റും റെസ്റ്റോറൻ്റുകൾക്കും മറ്റുപല ആഘോഷാവസരങ്ങൾക്കും സോർബ ദ ബുദ്ധ എന്ന പേരാണ് നല്കിപ്പോരാറുള്ളത്. ബുദ്ധന്മാരെ ഓഷോ ഗൗനിക്കുന്നതേയില്ല. ഓഷോയെ സംബന്ധിച്ചേടത്തോളം സോർബയാണെല്ലാം; ജീവിതത്തിൻ്റെ ഊർജ്ജാടിത്തറ. ബുദ്ധനെന്നത് - ബുദ്ധത്വമെന്നത്- സ്വാഭാവികമായ ഒരു പരിണതിയത്രേ; ഒരു പുഷ്പത്തിന്റെ സൗരഭ്യമെന്നോണം. എന്നാൽ (നമുക്കകത്തെ) സോർബയെ - Zorbahood - നമുക്ക് കാത്തുസംരക്ഷിക്കേണ്ടിയിരിക്കുന്നു. മത-രാഷ്ട്രീയ-സമൂഹ മാഫിയ എല്ലായ്‌പ്പോഴും സോർബയെ അടിച്ചമർത്തികൊണ്ടിരിക്കുകയാണ്. ഒരു വ്യക്തി, ജീവിതത്തിൽ പങ്കുകൊള്ളുന്നതിനെ അവർ ഭയക്കുന്നു. എന്തെന്നാൽ എത്ര നിസ്സാരമായ ഒരു പങ്കുകൊള്ളലും ഒരു വലിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ഒറ്റ സമൂഹവും സ്വാതന്ത്യ്രത്തോളം മറ്റൊന്നിനെയും ഭയപ്പെടുന്നില്ല. 


നോവലിലുടനീളം ബുദ്ധനെന്ന പദം പ്രത്യക്ഷപ്പെടുന്നുണ്ട്. സോർബയുടെ ബോസ് തൻ്റെ സന്ദിഗ്ധതകളിൽ നിന്നും രക്ഷപ്പെടാറുള്ളത് ബുദ്ധവചനങ്ങളിൽ മുഖം പൂഴ്ത്തിക്കൊണ്ടായിരുന്നു; ബുദ്ധ-പ്രതിപത്തിയുള്ള മിക്കവരേയും പോലെത്തന്നെ. (ബുദ്ധനും ധ്യാനവും മറ്റ് ആത്മീയ ശ്രദ്ധകളും സകലരും ഉപയോഗപ്പെടുത്താറുള്ളത് ജീവിതത്തിൽ നിന്നും ഓടിയൊളിക്കുന്നതിനുള്ള ഒഴികഴിവായിട്ടാണ്. ഓഷോയായിരുന്നു കൃത്യമായി ഓർമ്മപ്പെടുത്തിയത്, 'ധ്യാനം' ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലല്ല; ജീവിതത്തിലേക്കുള്ള രക്ഷപ്പെടലാണെന്ന്.) പക്ഷേ അദ്ദേഹം -കസൻദ് സാക്കിസ്- അറിയാതെപോയി, ബുദ്ധനിലേക്കുള്ള മാർഗ്ഗമാണ് തൻ്റെ മുന്നിലുള്ള സോർബയെന്ന് !

സോർബയെ സംബന്ധിച്ച്‌ പങ്കുകൊള്ളലിൻ്റെ പാരമ്യമായിരുന്നത് (the totality of participation) നൃത്തമായിരുന്നു. നൃത്തത്തിൽ ഒഴിച്ചുകൂടാനാവാത്തത് തൻ്റെ സന്തൂരിയും. ഒരു പക്ഷേ, സന്തൂരിയോളം മറ്റൊന്നിനെയും സോർബ പ്രണയിച്ചിട്ടില്ല. ഉള്ളിൻ്റെയുള്ളിൽ താൻ ശ്രവിച്ചുകൊണ്ടിരുന്ന ഒരാദിമധ്വനിയെന്നോണം, സോർബ തൻ്റെ സന്തൂരിയെ എല്ലായ്‌പ്പോഴും കൂടെ കൊണ്ടുനടന്നു. സോർബ ഈ ജീവിതത്തെ അറിഞ്ഞിരുന്നത് നൃത്തത്തിലൂടെയായിരുന്നെന്ന് തോന്നിപ്പോകും. ഇങ്ങനെയൊരു സംഭാഷണമുണ്ട് സോർബയും ബോസും തമ്മിൽ: 

ബോസ് : “സോർബ, മൂന്നുതരം മനുഷ്യരുണ്ട്. ഒന്നാമത്തേത്, തിന്നുക, കുടിക്കുക, ഇണചേരുക, ധനികരാകുക, പ്രശസ്തരാകുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിചാരിക്കുന്നവർ. മറ്റൊരു കൂട്ടരുണ്ട് - സ്വന്തം ജീവിതം ജീവിച്ചുതീർക്കുക എന്നതായിരിക്കരുത് തങ്ങളുടെ ജീവിത ലക്ഷ്യം എന്ന് വിചാരിക്കുന്നവർ. അവർക്ക് മറ്റുള്ളവരുടെ ജീവിതമാണ് തങ്ങളുടെ ജീവിതം. അവർ മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിലും അവരെ സ്നേഹിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതിലും ആനന്ദിച്ചു നടക്കുന്നു. അവസാനമായി വേറൊരു തരം ആളുകളുണ്ട്; ഈ മുഴുവൻ പ്രപഞ്ചത്തിൻ്റെയും ജീവിതം ജീവിക്കുന്നവർ- മനുഷ്യരുടേയും മൃഗങ്ങളുടേയും മരങ്ങളുടേയും നക്ഷത്രങ്ങളുടേയും തുടങ്ങി സകലതിൻ്റെയും. നാമെല്ലാം ഒന്നല്ലേ...... നാമെല്ലാം ഒരേ പോരാട്ടം നടത്തുന്നവരല്ലേ?..... ദ്രവ്യത്തെ ഊർജ്ജമാക്കിമാറ്റാനുള്ള പോരാട്ടം..... "

സോർബ തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു;''ബോസ്, എൻ്റെ തലയിലേക്ക് ഇതൊന്നും എളുപ്പം കയറില്ല. ഇവയൊന്നും എനിക്ക് പിടികിട്ടുന്ന കാര്യങ്ങളല്ല. നിങ്ങൾക്ക് ഈ പറഞ്ഞതിനൊക്കെയും നൃത്തം ചെയ്യാമോ? എങ്കിലെനിക്കു മനസ്സിലാവും. "


തൻ്റെ കഥാപാത്രം തനിക്കുതന്നെ ഗുരുവാകുക! സാക്കിസിനു പക്ഷേ ആ ഗുരുവിനെ എത്രത്തോളം സ്വാംശീകരിക്കാൻ കഴിഞ്ഞെന്നറിയില്ല. ഓഷോ അഭിപ്രായപ്പെട്ടിട്ടുള്ളത് കസൻദ് സാക്കിസ് ഇപ്പോഴും അവസരം നഷ്ടപ്പെടുത്തിയെന്നാണ്. 'എഴുത്തുകാരുടെ ദുര്യോഗ'മെന്നുകരുതുക - a kind of writers syndrome. താൻ നഷ്ടപ്പെടുത്തിയ അവസരത്തിന്റെ പ്രസക്തിയെപ്പറ്റി ഏതായാലും അദ്ദേഹത്തിന് ഊഹിക്കാൻ കഴിയുമോ എന്ന് തോന്നുന്നില്ല. എന്നിരുന്നാലും ഒരു നോവലിസ്റ്റ് എന്ന നിലയിൽ അയാൾ നിർഭാഗ്യവാനെന്ന് പറയാൻ തോന്നുന്ന മറ്റൊരു സംഗതിയുണ്ട്- തന്റെ സൃഷ്ടിയായ ഒരു കഥാപാത്രം മനുഷ്യാവബോധത്തിന്റെ എക്കാലത്തേയും സമസ്യയായിട്ടുള്ള 'ദ്വൈത'ത്തിന്റെ (dichotomy) - ദ്രവ്യവും ചേതനയും, ആത്മാവും ശരീരവും, ഭൗതികതയും ആത്മീയതയും, ആസക്തിയും വൈരാഗ്യവും എന്നിങ്ങനെ ഒരു നൂറുകൂട്ടം ദ്വൈതങ്ങളുടെ നടുക്ക് അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞ് അവശനാവുകയെന്ന മനുഷ്യന്റെ ബൗദ്ധിക ചരിത്രം - അഴിഞ്ഞുപോക്കിൽ, ഉൾക്കാഴ്ചയുടെ ദീപശിഖയായി ബുദ്ധനോടൊപ്പം ഉയർത്തപ്പെടുക എന്ന അപൂർവ്വ സന്ദർഭത്തിന് സാക്ഷ്യം വഹിക്കാൻ കസൻദ് സാക്കിസിന് ഭാഗ്യമുണ്ടായില്ല. എത്ര നോബൽ സമ്മാനങ്ങൾ കിട്ടിയാലാണ് ആ ആനന്ദത്തിന് പകരമാവുക! മനുഷ്യബോധത്തിന്റെ ഈ ദ്വൈതത്തെ പ്രതി തലപുകഞ്ഞ്, ജീവിതം ഹോമിച്ചെന്ന് വിളിച്ചുകൂവുന്ന എഴുത്തുകാർ, ചിന്തകർ, വിപ്ലവകാരികൾ, ശാസ്ത്രജ്ഞർ തുടങ്ങിയുള്ള ഒരാൾക്കും തങ്ങളുടെ സമസ്യയുടെ പരിഹാരത്തിന്റെ നേർക്ക് സമർപ്പിക്കപ്പെട്ട ഈ ഉൾക്കാഴ്ചയെ കണ്ടെന്നു നടിക്കാൻ പോലും ഭയമാണ്; എന്തെന്നാൽ, വിലപിക്കുമെങ്കിലും തങ്ങളുടെ ഉപജീവനം ഇതേ ദ്വൈതത്തെ ആശ്രയിച്ചാണ്. 


ഓഷോയുടെ 'സോർബ ദ ബുദ്ധ' എന്ന പ്രഖ്യാപനം അത്യന്താധുനികതയുടെ ഉപനിഷദ് മന്ത്രമാണ്. 'ഓം മണി പത്മേ ഹൂം' എന്ന തിബത്തൻ മന്ത്രത്തെപ്പോലെത്തന്നെ, എല്ലാ

വൈരുധ്യങ്ങളേയും ബോധത്തിന്റെ ഒരേ പത്മ ദളത്തിൽ ഒരുമിപ്പിക്കുന്നത്. സോർബ അല്ലെങ്കിൽ ബുദ്ധ, ഇതിൽ ഒന്നിനെ മാത്രം തെരഞ്ഞെടുക്കേണ്ടി വന്നാൽ, താൻ തെരഞ്ഞെടുക്കുക സോർബയെയാകും എന്ന് വ്യക്തമാക്കിയിട്ടുണ്ട് ഓഷോ; സോർബ കൂടുതൽ സ്വതന്ത്രനത്രേ, അവന് ഏതു നിമിഷവും ബുദ്ധനാകാവുന്നതേയുള്ളൂ. 

തന്റെ ഇരുപത്തിയൊന്ന് ലോക രാഷ്ട്രങ്ങളിലേക്കുള്ള സന്ദർശനത്തിനിടയിലാണ്  ഓഷോ, സോർബയുടെ ദേശമായ ക്രീറ്റിൽ (ഗ്രീസിലെ ഒരു സ്ഥലം) കുറച്ചു ദിവസം തങ്ങാൻ തീരുമാനിച്ചത്. അവിടെ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ഒരു ചോദ്യത്തിന്- കസൻദ് സാക്കിസിൽ തല്പരനായതുകൊണ്ടാണോ അങ്ങ് ഇവിടം സന്ദർശിക്കാൻ തീരുമാനിച്ചത്?' - ഓഷോ നല്കിയ ഉത്തരം 'സോർബ ദ ബുദ്ധ' എന്ന പദ സംയോജനത്തിന്റെ പ്രസക്തി നമ്മുടെ ചിന്താശീലങ്ങൾക്ക് അത്രയെളുപ്പം വഴങ്ങുന്നതല്ലെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. ഓഷോയുടെ മറുപടി ഇങ്ങനെയായിരുന്നു: 'എനിക്ക് ശേഷം എന്റെ ബോധനങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല. എന്റെ ആകെയുള്ള ശ്രദ്ധ ഞാൻ ഇവിടെയുള്ളപ്പോൾ എന്റെ ആളുകൾക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളതാണ്. ഞാൻ ആഗ്രഹിക്കുന്നത് അവർ പൂർണ്ണതയിലെത്തിയവരാകണമെന്നാണ്- സോർബ ദ ബുദ്ധ!' 


‘I WILL NOT LEAVE YOU UNLESS YOU BECOME COMPLETE. I WILL HAUNT YOU’ എന്ന് ഓഷോ മുന്നറിയിപ്പ് തരുമ്പോൾ, ഓർമ്മ വെക്കുക, ഓഷോ നമ്മെ വിടാതെ പിടികൂടുന്നത് ഒരു സോർബയായാണ്; ഒരു സോർബയാവാനാണ്. ബുദ്ധനും ബോധോദയവുമൊക്കെ സ്വാഭാവിക പരിണതികൾ മാത്രം. അതേപ്പറ്റി എന്തിത്ര ഗൗനിക്കാനിരിക്കുന്നു !

ഏതായാലും ഏതോ ചില ഒളിവെട്ടങ്ങൾ - സോർബ എന്ന ബുദ്ധനിൽ നിന്ന് - സാക്കിസിനെ സ്പർശിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഓർത്തഡോക്സ്‌ ചർച്ച്‌ നിരസിച്ചതിനെത്തുടർന്ന് സാക്കിസിൻ്റെ മൃതദേഹം സംസ്കരിക്കപ്പെട്ടത് ഏതോ പുറമ്പോക്കിലായിരുന്നത്രേ. തൻ്റെ സ്മാരകശിലയിൽ അദ്ദേഹം ഇങ്ങനെ എഴുതിവെപ്പിച്ചിരുന്നു: "I hope nothing, I fear nothing, I am free. "

സോർബയുടെ മരണശേഷം കുറേ കഴിഞ്ഞാണ് സാക്കിസ്- സോർബയുടെ ബോസ് - സോർബയുടെ മരണവാർത്തയും മറ്റും കേൾക്കുന്നത്; ഒരു അപരിചിതനിൽ നിന്ന്. സോർബയുടെ നാടും വീടും തെരഞ്ഞുപിടിച്ചു എത്തിപെട്ടപ്പോൾ, സോർബ തൻ്റെ ബോസിനുവേണ്ടി, ഭാര്യയുടെ പക്കൽ ഒരു പാരിതോഷികം ഏല്പിച്ചിട്ടുണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കൽ തൻ്റെ ബോസ് വരാതിരിക്കില്ല എന്ന് ഉറപ്പുകൊടുത്തുകൊണ്ട് - തൻ്റെ സന്തൂരി!

'ജീവിതം ആഘോഷമാണ്, ഓരോ നിമിഷവും 

എന്നോർമ്മപ്പെടുത്തികൊണ്ട്. 

ധ്വനിസാന്ദ്രമായി നിലകൊള്ളുന്ന പ്രാചീന തന്ത്രികൾ, 

ഒരു നർത്തകൻ്റെ ചുവടുകൾക്ക് കാതോർത്തെന്നോണം. '


ഓ, സോർബാ.. !!





Friday, October 16, 2020

All else is okay

All else is okay,

But I do miss

My Chocolate Croissant & a cup of tea

from Plaza café.

 

All else is okay,

But I do miss those bamboo leaves

in the Buddha Grove.

How easily those dry leaves

come upon the marble floor,

Some are falling like a plunging Kingfisher.

Some like a dragonfly landing.

Some leaves whirl like dervishes;

circled and circled and circled and

fall down slowly.

And no matter, what's happening there..

people dancing joyously, sitting silently,

practicing Archery or Tai Chi,

or just gossiping;

those bamboos go on showering the leaves

so gracefully, so silently.

Let Go ! Let Go !


All else is okay,

But I do miss the ‘Hoo ! Hoo !’ 

of the Crow pheasant birds.

From the top branches of Gulmohar,

they do their ‘Hoo ! Hoo!’ anytime the day;

exactly like the third stage of the Dynamic.

Hoo! Hoo! Hoo! Hoo!

They are literally free birds;

they don’t need to get up at 5.30 in the morning!

They manage it in their own timing.

Are they skipping the first two stages?

Or is it their fifth one?

Who knows?

Who knows not?

It’s the who of that hairsplitting koan -

WHO IS IN?

Is it so?


All else is okay,

But I do miss the silent sitting,

in the back side pyramid area.

It’s like an ‘ancient living mode’ activation.

The waterfall, which seems flowing forever and ever,

The pool, overflowing although with waste water,

timeless water lilies always turn from buds to petals to fragrance to seeds to buds,

all the time.

The banyan tree always offers a leaf bath.

Nearby Buddha head is in vipassana, 

since the beginning, it seems.

The footsteps of the cleaning staffs,

The giggling noises of trolley wheels,

Calling voices of the visitors in the Theerth park,

All and everything makes me more ancient than ever;

more afresh than ever.


All else is okay,

But I do miss the very waiting in front of the auditorium.

The Neem leaves, the banyan leaves, are competing themselves 

to jump into the pool, and to float like water birds.

They don’t bother about the ‘silent pool of consciousness’, as they say, inside the walls.

And sometimes me too.

I am sure, many of us skip some meditations, some times;

not knowing how to say bye to this ongoing silent fest.


All else is okay,

But I do miss the sharp straight walkway towards the Lao-Tzu garden,

to lose myself in the leaves of darkness.

Finally, everybody has to reach to Chuang Tzu,

there you get the butterfly wings to the beyond.

I do miss the shaggy rolls of white socks in the basket.

The bookwalls, the me reflected all over the mirrors,

the relaxing dental chair, cushion slices stacked in the corner..

And wow! The silent galaxy !

How many stars are there, shining above?

I do count, I do count inside.

The peacock crests, I do miss, 

Sometimes they stare into the nothingness,

through the moonlit glass walls.

Just beyond the transparent walls, a silver fall is laughing day and night.

Is the Buddha above, smiling or not?

He is always so, the ultimate participant ! 


All else is okay,

But I do miss the beauty fragrance;

the ethereal perfume of suchness.

I do miss the ‘insights buffet’ of the bookstall,

I do miss the ‘cock- a- doodle doo’s

I do miss the nostalgic horns of passenger trains,

which is my favorite background score in the discourses...

 

Thanks all my friends, who had gone before me,

who walked in with me, whom I haven't seen yet;

because I do miss you all..

And don’t speak like masters please - ‘You do not miss anything; missing is an illusion’.

Let me miss everything. 

Let me miss everyone.

This missing is the very fulfilment, 

the very fulfilment.


I do miss

I do miss

All else is okay..